Sunday, August 5, 2007

കീഴ്പ്പടം കുമാരന്‍ നായര്‍-അരങ്ങിലെ ധിഷണ

കീഴ്പ്പടം കുമാരന്‍ നായര്‍ ഇന്ന് നമ്മോടൊപ്പമില്ല. പട്ടിക്കാംതൊടിയില്‍ ഉറവയെടുത്ത സരണി ധാരാളം ഒഴുകി അനന്തസാഗരത്തില്‍ അലിഞ്ഞു മറഞ്ഞു.

കഥകളിയില്‍ അതികായന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പക്ഷെ കീഴ്പ്പടം സമീപിച്ചതുപോലെ ആരും കഥകളിയെ സമീപിച്ചിട്ടീല്ല. കഥകളിയെ തന്നിലേക്കാവഹിച്ച് താനും കഥകളിയും കൂടെയുള്ള ഒരു പുതു സ്വരൂപം അരങ്ങുസക്ഷം പ്രത്യക്ഷമാക്കി ഈ കലാരൂപത്തിനു സാമ്പ്രദായികത്തം വിടാതെ സമ്മോഹനരൂപം അരുളി.പുതുമകള്‍ ഏറെ സമ്മാനിച്ച് കഥകളിയുടെ ദിശാബൊധത്തിനു ദൃഢതയും അരങ്ങുസങ്കല്‍പ്പങ്ങല്‍ക്കു വൈപുല്യവും തുറവും പ്രേക്ഷകര്ക്കും മറ്റ് കളിയാശാന്മാര്‍ക്കും വെല്ലുവിളികളും അണച്ചശേഷമാണ് അദ്ദേഹം രംഗമൊഴിഞ്ഞത്.എന്നും പ്രകാശിക്കുന്ന മറ്റൊരു ആട്ടവിളക്ക് സവിധം അണഞ്ഞിരിക്കുന്നു അദ്ദേഹം.

കഥകളിയില്‍ അദ്ദേഹം തൊട്ടത് രണ്ട് മര്‍മ്മസ്ഥാനങ്ങളിലാണ്. അതിലെ theater element ലും നൃത്തത്തിലും. total theater എന്ന് കഥകളിയെ വിശേഷിപ്പിക്കാറുണ്ടെങ്കിലും മേല്‍പ്പറഞ്ഞ രണ്ടുമാണ് കഥകളിയുടെ ഊടും പാവും.‍ കൂടാതെ ആശാന്റെ കഥാപത്രങ്ങള്‍‍ പ്രത്യേക വ്യക്തിത്വം ആര്‍ജ്ജിച്ചവരാകാനും അദ്ദേഹം ശ്രമപ്പെട്ടു. കഥകളിയുടെ വളര്‍ച്ചയ്ക്കു വിഘാതമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് കാഴ്ച്ചപ്പാട് മാത്രമാണെന്നു അദ്ദേഹം തെളിയിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ചാതുര്യം തെളിഞ്ഞത് ഇതെല്ലാം വളരെ ലഘുവായി കൈകാര്യം ചെയ്യാമെന്ന ധാരണ ശരി അങ്ങനനെയല്ലെങ്കില്‍ക്കൂടി അംഗീരിക്കപ്പെടുവിച്ചതിലാണ്.

കഥകളിയരങ്ങിലെ നാടകീയത ഏതാണ്ട് പരിപൂര്‍ണമാണെന്നും ഇനിയും അതില്‍ കോരിനിറയ്ക്കനൊന്നുമില്ലെന്നും ഒഴിച്ചാല്‍ തുളുമ്പുമെന്ന സ്ഥിതിവിശേഷത്തിലാണ് ആട്ടക്കഥകളും അരങ്ങുപാഠങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നൊരു വിശ്വാസമുണ്ട്. കഥാസന്ദര്‍ഭവ്യാകരണത്തിനും പാത്രപുനരാവിഷ്കാരത്തിനും ഇനിയും വഴിയില്ലെന്നത് വെറുമൊരു നിര്‍ബ്ബന്ധബുദ്ധി മാത്രമാണെന്നാണ് ആശാന്‍ തെളിയിച്ചത്. ഒരു അകാഡെമിക് എക്സ‍ര്‍സൈസ് ആയ ഇത് ഒരു ഗണിതശാസ്ത്ര തിയറം ഖണ്ഡിക്കാന്‍ സാദ്ധ്യ്തയില്ലാത്ത വിധം തെളിയിക്കുന്ന പോലെയായിരുന്നില്ല. അതിലഘുവായ കാര്യം സ്നേഹപുരസ്സരം പറഞ്ഞുതരുമ്പോലെ തന്റെ ധിഷണ പ്രകടിപ്പിക്കുകയായിരുന്നു. മറ്റു നടന്മ്മാരില്‍ കാണാറില്ലാത്ത ബുദ്ധികൂര്‍മ്മതയും വ്യ്തിരിക്തബോധവും കീഴ്പ്പടത്തിനെ ഒരു ഒറ്റയാള്‍ പട്ടാളമാക്കി. പീരങ്കികളുടെ വെടിയൊച്ചയോ ബൂട്സിന്റെ ചടപടതയോ ഇല്ലാത്ത യുദ്ധവിപ്ലവം അദ്ദേഹം നടത്തിയത് പുഴയൊഴുകും വഴിയോ കാറ്റു വീശുന്നതു പോലെയോ മന്ദ്രമായാണ്.

കഥാസന്ദര്‍ഭ്ഭങ്ങള്‍ക്കു ചാരുതയണയ്ക്കാന്‍ നാടകീയതയുടെ കൃത്യവിന്യാസങ്ങള്‍ ചേര്‍ക്കുക ആശാന്റെ ചിട്ടസംവിധാനപടുത്വത്തിനു ഉദാഹരണമായെടുക്കാം. കീചകവധത്തില്‍ സൈരന്ധ്രിക്ക് പൂ പറിക്കാന്‍ താഴ്ന്നു വരുന്ന മരച്ചില്ല കീചകന്‍ താഴ്ത്തിക്കൊടുക്കുന്നതാണെന്നുള്ള സൈരന്ധ്രിയുടെ ജാള്യതയോറ്റെയുള്ള തിരിച്ചറിവ്, “ഹരിണാക്ഷീ” എന്ന പദത്തില്‍ “ സുന്ദരീ മഞ്ച്മിതിങ്കലിരുന്നു.....” എന്ന ഭാഗത്തു ഒരു ആട്ടുകട്ടിലില്‍ ആടുന്നഥയി കാണിക്കുക ഇതൊക്കെ അദ്ദേഹത്തിന്റെ വിലാസലക്ഷണങ്ങ്നളായി ഗണിക്കാം. ലവണാസുരവധത്തില്‍ ലവകുശന്മ്മാര്‍ അടുത്തു വരുമ്പോള്‍ സീത മുലപ്പാല്‍ മണക്കുന്നതായി തോന്നുന്നത്, അവര്‍ ഭൂമിയിലേക്ക് അമ്പെയ്യുമ്പോളുള്ള ജലനിര്‍ഗ്ഗമനം ചുരന്നു വരുന്ന മുലപ്പാലല്ലേ എന്നു സീത സന്ദേഹിക്കുക ഇപ്രകാരമുള്ള ആവിഷ്കാരങ്ങളൊക്കെ മനോധര്‍മ്മവ്യവസ്ഥയെ ചൂഷണംചെയ്ത് സന്ദര്‍ഭത്തേയും കഥാപാത്രത്തേയും മിഴിവുറ്റതാക്കുക എന്നതൊക്കെ ആശാന്റെ തിയേറ്റര്‍ സങ്കല്‍പ്പം പീലിവിരിച്ചാടിയതിന്റെ ദൃഷ്ടാന്തങ്ങളാണ്. പൊതുവേ ക്ലിഷ്ടമായ കഥകളിയിലെ ആശയസംവേദനപ്രകാരത്തെ നിയമാനുസൃതമായിത്തന്നെ എളുപ്പമാക്കുക എന്ന കൃത്യതകൂടി ആശാന്‍ സാധിച്ചെടുത്തു.

കീഴ്പടത്തിന്റെ കഥാപാത്രങ്ങള്‍ പല‍പ്പോഴും കഥകളിയില്‍ കണ്ടു പരിചയിച്ചവരെപ്പോലെ ആയിരുന്നിരുന്നില്ല. ലവണാസുരവധത്തിലേയും കല്യാണസൌഗന്ധികത്തിലേയും ഹനുമാന്‍ പ്രഗല്‍ഭരായ വേഷക്കാരവതരിപ്പിച്ച ഹനുമാനില്‍ നിന്നും വേറിട്ടു നിന്നു. സ്റ്റീരിയോടിപ്പിക്കല്‍ ആയ കഥാപാത്രങ്ങള്‍ക്കു മേലെ വിശേഷമായ അര്‍ത്ഥസാധുതയുടെയും സ്വഭാവവിശേഷങ്ങളുടെയും ആവരണങ്ങള്‍ അദ്ദേഹം അണിയിച്ചു ചേര്‍ത്തു. അല്ലെങ്കില്‍ ചില ആവരണങ്ങള്‍ അദ്ദേഹം അടര്‍ത്തിയെടുത്തു മാറ്റി.മിതോളൊജി കഥാപാത്രങ്ങള്‍ക്ക് അവരുടെ ബാഹ്യരൂപത്തിനപ്പുറം അര്‍ത്ഥസാധുതയും കഥാഗതി നിയന്ത്രിക്കുന്ന സങ്കീര്‍ണമനോനിലകളും ആഴത്തിലുള്ള ദാര്‍ശനിക‍ പ്രതിരൂപങ്ങളും ഉണ്ടെന്ന വസ്തുത പാടെ അവഗണിച്ച്
വിലകുറഞ്ഞ വിനോദത്തിനു വേണ്ടി ഈ ആരാധ്യപാത്രങ്ങളെ വികൃതമാക്കുന്നത് പല പ്രഗല്‍ഭരുടെയും പതിവു പരിപാടികളയാരുന്നു. ഇതിനെ നേരെ ഖണ്ഡിച്ചു കൊണ്ട് ആശാന്‍ തന്റെ കഥാപാത്രങ്ങളെ അവരുടെ സ്വത്വതിന്റെ പ്രദര്‍ശനമായി അവതരിപ്പിച്ചത് യാഥസ്ഥിതികര്‍ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ലവണാസുരവധത്തിലേയും കല്യാണസൌഗന്ധികത്തിലേയും ഹനുമാന്‍ പതിവു ഹനുമാനില്‍ നിന്നു വേറിട്ടു നിന്നു. സ്ഥിരം വാനരചേഷ്ടകളില്‍ ഒതുക്കപ്പെട്ടുപോയ ഹനുമാന്‍ അതീവ ബുദ്ധിശാലിയും നയതന്ത്രജ്ഞനും സംവേദനശീലശക്തിയും ഹൃദയനൈര്‍മ്മല്യവും ഉള്ളവനുമായി പ്രത്യക്ഷപ്പെട്ടു.ലവണാസുര വധത്തിലെ പ്രസിദ്ധ പദം “സുഖമോ ദേവീ...”ഒരു കുരങ്ങുചേഷ്ടക്കാരന്റെയാകാന്‍ പാടുള്ളതല്ലെന്നു അസന്ദിഗ്ധമായി കീഴ്പ്പടം ആശാന്‍ മുദ്രീകരിച്ചു. നളചരിതം ഒന്നാം ദിവസത്തിലെ നളന്‍ പ്രേമാനുരാഗിയായ ദുര്‍ബലനല്ല. ദമയന്തിയെ വേള്‍ക്കാന്‍ യുദ്ധം ചെയ്യാന്‍ വരെ ഒരുമ്പെട്ട് പടപ്പുറപ്പാട് ഒരുക്കുന്ന ധീരവീരനാണ്. പക്ഷേ ഒരു പെണ്ണിനു വേണ്ടി രക്തച്ചൊരിച്ചിലുണ്ടാക്കേണ്ട എന്ന വീണ്ടുവിചാരം ഉള്‍ക്കൊള്ളുന്ന വിവേകശാലിയായി മാറുന്നു. അരങ്ങില്‍ ഈ സവിശേഷപ്രകടനങ്ങള്‍ വൈവിധ്യമണയ്ക്കുകയും നാടകീയസമ്പൂര്‍ണത കൈവരുത്തുകയും മാത്രമല്ല നടന്റെ അഭിനയ-നൃത്ത ചാതുരി തുറന്നു കാട്ടുവാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. കുചേലവൃത്തത്തിലെ കുചേലന്‍ പഴയ സഹപാഠിയെക്കാ‍ാണുമ്പോഴുള്ള സന്തോഷവും ആശ്വാസവുമോ സാക്ഷാല്‍ ശ്രീകൃഷ്ണനെ നേര്‍കണ്ടതിലുളവായ ഭക്തിയോ ഏതാണ് കൂടുതല്‍ എന്നറിയാതെ കുഴങ്ങി രണ്ടും സമന്വയിപ്പിച് സംഗീത പ്രധാനമായ “അജിതാ ഹരേ..” പൂര്‍ണതയിലെത്തിക്കുന്ന ട്രിക്കു വിദ്യ ചെയ്ത് കീഴ്പ്പടം സദസ്സിനെ നിശ്ചലതയില്‍ കെട്ടിയിട്ടിട്ടുണ്ട്. ഇതിലെ “നീല നീര്‍ദവര്‍ണ്ണാ...” എത്തുമ്പോള്‍ നൃത്തം ചെയ്യാതെ ശരീരഭാഷ കൊണ്ടു മാത്രം നൃത്തപ്രതീതി ഉളവാക്കുന്ന മാസ്മരിക വിദ്യയും അദ്ദേഹം പുറത്തെടുക്കും. ”അജിതാ ഹരേ...” കീഴ്പ്പടത്ത്നു വേണ്ടി രചിക്കപ്പെട്ടതാണെന്നു വിശ്വസിക്കുന്നവ്രുണ്ടായത് താരാരാധനയുടെ ഭാഗമായി തള്ളിക്കളയാന്‍ വയ്യ. കീഴ്പ്പടത്തിന്റെ നരകാസുരനും കീചകനും ഇപ്രകാരം വൈവിധ്യസ്വത്വങ്ങളില്‍ ദൃഢബദ്ധരാണ്.

നൃത്തത്തില്‍ കലാപപരമായ പുതുമ കൊണ്ടുവന്നു‍ കീഴ്പ്പടത്തിലെ വിപ്ലവകാരി. അഷ്ടകലാശത്തിന്റെ ആന്തരിക ഘടന നിലനിര്‍ത്തിക്കൊണ്ട് ചിട്ടയിലുള്ള എണ്ണക്കണക്കുകളില്‍ വ്യതിയാനം ഉണ്ടാക്കി പാദനിന്യാസങ്ങള്‍ക്ക് ചാരുത്യേകിയറ്റ്പ്പോള്‍ കടും പിടുത്ത്ക്കാരായ കളിഭ്രാന്തന്മാര്‍ “ ഇത് ഇങ്ങനെയും ചെയ്ത് അതിമനോഹരമാക്കാമായിരുന്ന്നു അല്ലേ” എന്നു മനസ്സിലോര്‍ത്ത് വായ് മൂട്ക്കെട്ടി ഇരുന്നിട്ടുണ്ട്. പില്‍ക്കാലത്ത് ഇത് കീഴ്പ്പടം സ്റ്റൈല്‍ അഷ്ടകലാശമെന്ന പേരില്‍ സ്ഥിരപ്രതിഷ്ഠയാര്‍ജ്ജിക്കുകയും ചെയ്തു. പദങ്ങള്‍ക്കു ശേഷം വരുന്ന കലാശങ്ങള്‍ക്കു സാന്ദര്‍ഭികമായ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതില്‍ അദ്ദേഹം നിഷ്ണാതനായി. പദത്തിന്റെ ഭാവം അതേപടി നിബന്ധിച്ച നൃത്തവിന്യാസങ്ങള്‍ കലാശം പദത്തോട് വിഘടിച്ചു നില്‍ക്കാതെ അതിന്റെ പൂരകമായി വര്‍ത്തിച്ചു. നൃത്തം ശുദ്ധതയില്‍ നിന്നും സ്വല്‍പ്പം വേര്‍പെട്ട് സംവേദനസാധ്യതയുള്ള പ്രക്രിയയായി മാറി, ഇതുമൂലം.മുന്‍പ് കാലപ്രമാണങ്ങളും ചടുലതയും മാത്രം വഴി വച്ചതായിരുന്നു കഥകളിയിലെ കലാശങ്ങളുടെ സംവേദനസാധ്യതകള്‍.

പാത്രാവിഷ്കരണത്തില്‍ ഒന്നോ രണ്ടോ വേഷങ്ങളെ കേന്ദ്രീകരിച്ച് അരങ്ങുജീവിതം കൊണ്ടാടുകയാണ് മിക്ക കഥകളിവേഷക്കാരും ചെയ്യുന്നത്. ഇതിന്‍ ഒരു അപവാദമായിരുന്നു കീഴ്പടം ആശാന്‍. കത്തിയും വെള്ളത്താടിയും വേഷങ്ങള്‍ അദ്ദേഹത്തിനും കളിഭ്രാന്തര്‍ക്കും ഇഷ്ടപ്പെട്ടവയയിരുന്നു. പച്ചവേഷമായ കിര്‍മീരവധത്തിലെ ധര്‍മ്മപുത്രരും കൂടാതെ മിനുക്കും (കുചേല ബ്രാഹ്മണന്‍). ബ്രാഹ്മണവേഷം കഥകളിയിലെ ആഹാര്യവിശേഷത്തിനു നേര്‍വിപരീതമാണ്. ചുറ്റിയുടുത്ത മുണ്ടും തലയില്‍ ചുവന്ന കരയുള്ള വെള്ളത്തുണിയും മാത്രം വേഷവിധാനം. കുചേലന്‍് താടിയുമുണ്ട്. മുഖത്ത് കണ്ണും കവിളിന്റെ മേല്‍പ്പകുതിയും മാത്രം ദൃശ്യമാകും. കണ്ണുകൊണ്ടു മാത്രം ഭാവോന്മീലനം നടത്തേണ്ട അവശ്യസ്ഥിതിവിശേഷം. കീഴ്പ്പടത്തിന്റെ കുചേലബ്രാഹ്മണന്റെ പ്രത്യേകത ഇവിടെ തെളിയുന്നു. ആഹാര്യ്ശോഭയാല്‍ തിളങ്ങുന്ന കൃഷ്ണവേഷത്തോടൊപ്പം അരങ്ങില്‍ ഭാഗഭാക്കാകണമെങ്കില്‍ ബ്രാഹ്മണവേഷം ഭാവസ്വാംശീകരണം കൊണ്ടും മുദ്രാവിന്യാസങ്ങല്‍ കൊണ്ടും അനുവദിച്ചിട്ടുള്ള നൃത്തചലനങ്ങള്‍ കൊണ്ടും ആവണം. അതുല്‍ക്കടവികാരവിക്ഷോഭങ്ങള്‍ക്കും വരുതിയില്ല. കീഴ്പ്പടത്തിന്റെ കുചേലന്‍ അരങ്ങു നിറഞ്ഞത് തന്റെ ഉല്‍ക്കട സാന്നിധ്യം കൊണ്ടുമാത്രമാണ്. കഥകളിയുടെ എല്ലാ സൂക്ഷ്മാംശങ്ങളും ആവാഹിക്കപ്പെട്ട കലാകാരനായതുകൊണ്ടും ബുദ്ധിസാമാര്‍ത്ഥ്യവും അഭിനയ-നൃത്തനൈപുണിയും ഒത്തിണങ്ങിയ അതികായനായതുകൊണ്ടുകൂടിയും.


തന്റെ ഇടക്കാലത്തെ മദ്രാസ് ജീവിതത്തെക്കുറിച്ച് അദേഹം മൌനം ദീക്ഷിക്കാറുണ്ടായിരുന്നെങ്കിലും കലാജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടമായിരുന്നു അത് എന്ന് പില്‍ക്കാലപ്രതിഭാവിലാസങ്ങള്‍ തെളിയിച്ചു. തമിഴ് സിനിമയില്‍ “കെ. പി. കുമാര്‍” എന്നപേരില്‍ നൃത്തസംവിധായകനായും സൂപ്പര്‍ സ്റ്റാറായ രഞ്ചനും മറ്റുനടന്മാര്‍ക്കും അഭിനയവും നൃത്തചലനങ്ങ്ളും പഠിപ്പിച്ചുകൊടുത്തിരുന്ന ആചാര്യനുമായി കഴിഞ്ഞുകൂടിയ കാലം. ചില തമിഴ് സിനിമകളില്‍ നൃത്തവും ചെയ്തിട്ടുണ്ട്. എം.ജി.രാമചന്ദ്രന്റെ ആദ്യകാല സിനിമാവിജയങ്ങള്‍ക്കു പിന്നില്‍ ആശാന്റെ ശിക്ഷണമായിരുന്നു. ഭരതനാട്യം പഠിച്ച് കഥകളിയും ഭരതനാട്യവും സമ്മേളിപ്പിച്ച് ധാരാളം നൃത്തനാടകങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.ഭരതനാട്യത്തിനു പൊതുവേ നൃത്തനാടകത്തിന്റെ ബലമേകാന്‍ ഇതു സഹായിച്ചു. പക്ഷേ ആശാന്‍ കൃത്യതയോടെ പലതും പഠിച്ചെടുക്കുകയായിരുന്നു.കേരളത്തിനു പുറത്തുള്ള നൃത്തസംവേദനക്ഷമത അദ്ദേഹത്തില്‍ ചില വെല്ലുവിളികള്‍ ഉണര്‍ത്തിയിരിക്കണം. ഇതു കഥകളിയില്‍ ഉന്മീലനം ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം വിചിന്തനം ചെയ്തിരുന്നിരിക്കണം.കഥകളിയില്‍ പില്‍ക്കാലത്ത് സൃഷ്ടിക്കപ്പെട്ട നൃത്തവിശേഷങ്ങളുടെ ബീജാവാപത്തിന് ഇത് ഉത്തേജനം നല്‍കിയിരുന്നിരിക്കണം.മറ്റു തിയേറ്റര്‍ സമ്പ്രദായങ്ങളെ അടുത്തു കണ്ട് അനുഭവഭേദ്യമാക്കുമ്പോള്‍ കഥകളിയില്‍ ഇത് സന്നിവേശിപ്പിക്കുന്നതങ്ങ്നനെയെന്ന് അദ്ദേഹം ആലോചിച്ചിരുന്നിരിക്കണം. സ്വന്തം കലാജീവിതത്തിലെ നിരാശാദിനങ്ങ്നളായി അദ്ദേഹം എണ്ണിയത് അക്കാലത്ത് യുക്തിസഹമായിരുന്നെങ്കിലും ഈ കാലഘട്ടം കഥകളിയുടെ ഭാഗ്യദിനങ്ങളായിരുന്നെന്ന് തെളിയിക്കപ്പെടാന്‍ സമയമെടുത്തു. സിനിമാലോകത്തെ മാസ്മരികപ്രഭ പാടേ വേണ്ടെന്നു വച്ച അപൂര്‍വ്വ വ്യക്തിത്വം തിരിച്ച് കേരളത്തിലെ കളിയരങ്ങില്‍ പ്രവേശിക്കുമ്പോള്‍ അനുഭവങ്ങള്‍ സമര്‍പ്പിച്ചു നല്‍കിയ അരങ്ങുപാഠങ്ങളുടെ താളുകള്‍ കഥകളിയ്ക്കു വേണ്ടി തുറന്നിട്ടു കൊടുത്തു.

നാടുവിട്ട ശേഷം കേരളത്തിലെ അരങ്ങില്‍ സ്ഥാനം തിരിച്ചുപിടിക്കാന്‍ പറ്റിയ ഒരേ ഒരു കളിക്കാരന്‍ കീഴ്പ്പടം മാത്രമാണെന്നു തോന്നുന്നു. കേരളം വിട്ട കളിക്കാരെ ഭ്രഷ്ടു കല്‍പ്പിച്ച് ദൂരെ നിറുത്തിയവരാണ് അഭിനവ കളിഭ്രാന്തര്‍. മൃണാളിനി സാരാഭായിയുടെ ദര്‍പ്പണയില്‍ അംഗമായി പോയ കാവുങ്കല്‍ ചാത്തുണ്ണിപ്പണിക്കര്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അയിത്തം ബാധിച്ചനെപ്പോലെ തീണ്ടാപ്പടകലെ നിറുത്തി കഥകളി ലോകം.മറ്റു കളിക്കാരിലെ അസൂയയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാന്തിനികേതനത്തിലേക്ക് “നാടു കടത്തപ്പെട്ട “ കേളുനായര്‍ക്കും നാട്ടിലെ കളി സ്വപ്നം മാത്രമായി അവശേഷിച്ചു. ഉദയശങ്കറിനോടൊപ്പം പോയ തോട്ടം ശങ്കരന്‍ നമ്പൂതിരിയെ അല്‍മോറയിലെ അരങ്ങില്‍ വച്ച് തന്നെ മരണം തട്ടിയെടുത്തു. കീഴ്പ്പടം എന്ന പരദേശിയെ കെട്ട്കെട്ടിക്കാന്‍ കളിത്തറവാടികള്‍ക്ക് പറ്റാതെ പോയത് അദ്ദേഹത്തിന്റെ ധിഷണയും പ്രതിഭാവിലാസവും അത്രകണ്ട് അപ്രതിഹതമായിരുന്നതുകൊണ്ടാണ്. പട്ടിക്കാംതൊടിയുടെ കഷണത്തെ എടുത്തു കളയാന്‍ പറ്റിയ അവിയലല്ലായിരുന്നു അവര്‍ക്കു മുന്‍പില്‍ വിളമ്പപ്പെട്ടത്.

കഥകളി പരിഷ്കരണത്തെപ്പറ്റി മുറവിളി കൂട്ടുന്നവര്‍ അറിയാതെയാണ് കീഴ്പ്പടം കഥകളി പരിഷ്ക്കരിച്ചത്. ഒരു ചൈനീസ് ചെപ്പു പോലെ തുറക്കുമ്പോള്‍ വീണ്ടും തുറക്കേണ്ട ചെപ്പാണ് കഥകളിയെന്ന് നിഷ്പ്രയാസം ബോദ്ധ്യപ്പെടുത്തി.മദ്രാസിലും ഡെല്‍ഹിയിലും കലാമണ്ഡലത്തിലും സദനത്തിലുമൊക്കെ മാറി മാറി സന്നിഹിതനായി പ്രതിബദ്ധതയാണ് ഒരു നടന് അവശ്യം വേണ്ടതെന്ന് തെളിയിച്ചു. ഏതു വേഷമാണ് ഏറ്റവും ഇഷ്ടം എന്ന ഇന്റെര്‍വ്യൂക്കാരുടെ പതിവു ചോദ്യത്തിന് അദ്ദേഹം നല്‍കാറുള്ള മറുപടി ഈ കാഴ്ച്ചപ്പാട് വെളിവാക്കി. “കഥകളി വേഷം”.

25 comments:

  1. കഥകളിയിലെ ധിഷണയായിരുന്ന കീഴ്പ്പടം കുമാരന്‍ നായരുടെ പ്രതിഭാവിലാസത്തെക്കുറിച്ച് ഒരു (ഉപരിപ്ലവമായ?)അവലോകനം. വിട്ടുപോയ കാര്യങ്ങള്‍ അറിയിക്കണേ.

    ReplyDelete
  2. നന്നായിട്ടുണ്ട്..കൂട്ടിച്ചേര്‍ക്കാന്‍ എനിക്ക് പിറകെ ആരൊക്കെയോ വരുന്നുണ്ട്...

    ReplyDelete
  3. കീഴ്പ്പടം കുമാരന്‍ നായര്‍ എന്ന കഥകളി ആചാര്യനെക്കുറിച്ച് ഒരു പൊതുവായ അറിവില്‍ ഒതുങ്ങി നിന്നിരുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് കൂടുതല്‍ അറിയാന്‍ പ്രത്യേകിച്ച് അദ്ദേഹം സാന്ദര്‍ഭികമായ് ഉപയോഗിച്ച മനോധര്‍മ്മങ്ങളൊക്കെ എടുത്തെഴുതിയത് വളരെ പ്രയോജനപ്രദമായിരുന്നുവെന്ന് അറിയിക്കട്ടെ. അദ്ദേഹത്തെ ചമയങ്ങളില്ലാതെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചത് വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈ നഗരത്തില്‍ വൈ ബി ചവാന്‍ ഹാളിലാണ്. കേളി എന്ന സംഘടന അദ്ദേഹത്തെ ആദരിക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച ആ ചടങ്ങില്‍ ഹിന്ദി സിനിമാ നടനായ ശശികപൂര്‍ കീഴ്പ്പടത്തിന്റെ കാലു തൊട്ട് വന്ദിക്കുകയുണ്ടായി. അതുകൂടാതെ സക്കീര്‍ ഹുസൈന്‍ പോലുള്ള നിരവധി കലാകാരന്മാര്‍ അദ്ദേഹത്തെ കാണാനും അനുമോദിക്കാനും വരികയുണ്ടായി. അന്ന് ആ ചടങ്ങില്‍ സംബന്ധിക്കാന്‍ ഭാഗ്യമുണ്ടായി ഇപ്പോള്‍ താങ്കളുടെ ബ്ലോഗിലൂടെ അദ്ദേഹത്തെ കുറിച്ച് വായിക്കാനും. സന്തോഷം

    ReplyDelete
  4. Avasarochithamaya lekhanam. Oru cheriya thiruthu KP Kumaran all K.R Kumaran enna peril ayirunnu Kumaran Nair ariyappettirunnathu

    ReplyDelete
  5. എന്‍.പി വിജയകൃഷ്ണനെ
    വെല്ലുവിളിക്കുന്നോ എതിരാ?
    പ്രിന്റ് മാധ്യമങളില്‍ അദ്ദേഹത്തിന്റെ ഒരു ലേഖനം കണ്ടു കീഴ്പ്പ്പടത്തിനെ പറ്റി. കണ്ടന്റ് ഏതാണ്ടിങനെയൊക്കെ തന്നെയായിരുന്നെങ്കിലും ബൂലോകത്തിന്‍ അഭിമാനിക്കാം. ബൂലോകത്തിനും കിട്ടിയല്ലോ ഒരു എന്‍.പി വിജയക്ര്ഷ്ണനെ...(കളിയാക്കിയതല്ലേ..:):):)
    കേരളത്തില്‍ നിന്നും പുറത്തു പോയി തിരിച്ചു വന്ന ഗായകന്മാരുണ്ട്‌, അനേകം. കുറുപ്പും ഹരിദാസുമൊക്കെ അങനെയാണല്ലോ. പക്ഷെ നടന്മാരൂം വാദ്യക്കാരും ചുരുങും. ഗുരു ഗോപിനാഥ്? പക്ഷെ തിരിച്ചെത്തിയത് കഥകളിയിലേക്കല്ലല്ലോ. -അദ്ദേഹം മലയാളി ആയിരുന്നു എന്നാണെന്റെ വിശ്വാസം.-

    തീയേറ്റര്‍ വിലയിരുത്താന്‍ ശേഷിയുള്ളവര്‍ നാട്ടില്‍ കമ്മിയാണ്. പക്ഷെ നടന്മാര്‍ ധാരാളമുണ്ട്‌.

    "അദ്ദേഹം ശ്രമപ്പെട്ടു"-ശ്രമിച്ചു എന്നു പോരെ?

    ഞാനദ്ദേഹത്തിന്റെ അധികം കളി കണ്ടിട്ടില്ല. എന്നാല്‍ ഹനുമാനും മറ്റും കണ്ടിട്ടുണ്ട്‌. കണ്ടാലും ഇത്രയൊന്നും തോന്നുകയുമില്ല, ട്ടോ.
    -സു-

    ReplyDelete
  6. ഗുരു ഗോപിനാഥ് മലയാളി തന്നെയാണ്‌. ഗുരു കുഞ്ചുക്കുറുപ്പ് അദ്ദേഹത്തിന്റെ അമ്മാവന്‍ ആയിരുന്നു. ചമ്പക്കുളം കുഞ്ഞന്‍ പിള്ള ജ്യേഷ്ഠനും.

    നല്ല ലേഖനം എതിരാ.

    ReplyDelete
  7. വളരെ നന്നായി. ഞാനിത് വ്യക്തികളെ പരിചയപ്പെടുത്തുന്ന ബ്ലോഗിലാണ് വായിച്ചത്. അദ്ദേഹത്തിന്റെ ആട്ടം ഞാന്‍ കണ്ടിട്ടില്ല, അതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുവാന്‍ കഴിയില്ല. എങ്കിലും അരങ്ങിലെ സൂഷ്മാണുവിലേക്ക് ഇറങ്ങിച്ചെന്ന് വിലയിരുത്തുവാനുള്ള എതിരന്റെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. പ്രണാമം. :)
    --

    ReplyDelete
  8. മൂര്‍ത്തി, മുരളി, അനോനിമസ്, ഹരീ;
    സന്തോഷം. നന്ദി.
    “കെ. ആര്‍.കുമാര്‍” എന്നു തിരുത്തുന്നുണ്ട്.
    സു/sunil:
    എന്നെ വിജയകൃഷ്ണനാക്കാനൊന്നും നോക്കരുതേ. അദ്ദേഹത്തെ ആക്ഷേപിക്കാതെ.

    “ശ്രമപ്പെടുക”? എവിടുന്നു കിട്ടി?
    (സു/സുനില്‍ ഇന്നലെ ഒരു സുഹൃത്തിനോട് പറയുന്നത് കേട്ടത്: “ബ്ലോഗില്‍ എഴുതാന്‍ ഒരുത്തന്‍ വന്നിട്ടുണ്ട്. മലയാളം തെറ്റുകൂടാതെ എഴുതാനേ അറിയാന്‍ വയ്യ.“
    സുഹൃത്ത്: “ ഓ അക്ഷരവൈരി എതിരന്‍ അല്ലേ? അയാളെ അക്ഷരേതിരന്‍ എന്നല്ലേ വിളിക്കേണ്ടത്?”)

    കണ്ണൂസ്: ലേഖനം നന്നായെന്നു പറഞ്ഞതില്‍ സന്തോഷം.
    ചമ്പക്കുളം പാച്ചു പിള്ളയുടെ അനുജനാണ് ഗുരു ഗോപിനാഥ്. ‘കുഞ്ഞന്‍ പിള്ള‘യുടെ അല്ല.

    ഗുരു ഗോപിനാഥിന്റെ അനന്തരവനാണ് ചെല്ലപ്പന്‍ എന്ന നര്‍ത്തകന്‍ (ചെല്ലപ്പന്‍-ഭവാനി ഫെയിം).

    ReplyDelete
  9. കീഴ്പ്പടത്തിനെ പറ്റിയുള്ള ലേഖനം ഗംഭീരമായി മാഷേ. നന്നായി.

    ReplyDelete
  10. വളരെ നന്നായി. ആശാന്റെ കല്യാണസൌഗന്ധികം ഹനുമാന്റെ അഷ്ടകലാശം പണ്ടെന്നോ കണ്ടതു മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു. അതുപോലെ നളചരിതം കാട്ടാളനും.

    ആ മഹാനടന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
    ഇത്ര നല്ല ലേഖനം എഴുതിയ എതിരന്‍ കതിരവനും നന്ദി

    ReplyDelete
  11. ഇരുപതിലുമേറെയാണ്ടിനുകീഴേ ഒരു രാത്രി ഞാങ്ങാ‍ട്ടിരി ഉത്സവത്തിനാണ് ഈ യോഗല്യാത്തോന്‍ കീഴ്പ്പടം ഹനുമാനെ അവസാനം കണ്ടത്.

    അന്നൊക്കെ, കളിയിലും കാര്യത്തിലും കണ്ടും കേട്ടും വാര്‍ത്തൂറ്റിയെടുത്ത ഏറ്റവും ധന്യമായ നിമിഷങ്ങള്‍ അദ്ദേഹമാണു പകര്‍ന്നുനല്‍കിയത്.
    പതിഞ്ഞാട്ടം പോലും ഒടുങ്ങി ദര്‍പ്പശമിതനായി വൃകോദരന്‍ സ്തബ്ധനായി നില്‍ക്കുമ്പോള്‍ അയാളുടെ ഗദ കയ്യിലെടുത്ത് ഒരു കൊച്ചുകുഞ്ഞിനെയെന്ന പോലെ ആ ചിരഞ്ജീവി ലാളിക്കും.
    വാത്സല്യപ്പുഴയായൊഴുകിയിറങ്ങുന്ന നീണ്ടൊരു മനോധര്‍മ്മത്തിന്‍‍ മേലുറവുകളില്‍ ത്രേതായുഗത്തിന്റെ ദാക്ഷിണ്യങ്ങളും കീഴ്പ്പാടങ്ങളില്‍ ഇങ്ങിനി വരാനിരിക്കുന്ന മഹാഭാരതത്തിന്റെ ഉത്തരങ്ങളും തുടിച്ചും മുങ്ങാംകുഴികളിട്ടും ഓളം വെട്ടും.

    കാണികള്‍ ഞങ്ങള്‍ സാകൂതം കണ്ടുകണ്ടങ്ങിരിക്കേ, വലിയച്ഛന്റെ മടിയിലിരുന്ന്‌ സ്നേഹലാളനങ്ങള്‍ നുണഞ്ഞിറക്കിക്കൊണ്ട്, ആ വെറുമൊരു മരക്കുറ്റി, ആ ഗദക്കുട്ടി സദസ്സിലെ ഉറക്കം തൂ‍ങ്ങുന്ന കൊച്ചുപിള്ളേര്‍ക്കുള്ളില്‍ കുഞ്ഞിക്കുശുമ്പും കുത്തിനിറച്ച്, എന്നിട്ടും സുയോധനന്റെ തുടയ്ക്കടിക്കാന്‍ പോന്ന ശക്തിയാര്‍ജ്ജിച്ച് പഞ്ചലോഹങ്ങളേക്കാളും ഘനപ്പെട്ട് ഒരിട അരങ്ങിലെ നായകനായി മാറും.

    തിരയ്ക്കുപിന്നില്‍ ഇന്നിപ്പോള്‍ അവരെല്ലാം ഒരിടത്തുകൂടിയിട്ടുണ്ടാവും. അതിനും പിന്നില്‍ ഉണ്ണികൃഷ്ണക്കുറുപ്പും ഹരിദാസും ഹൈദരാലിയും കൂടിപ്പാടുന്നുണ്ടാവും.
    നമുക്കീ നമ്മളില്‍ തമ്മില്‍ത്തമ്മില്‍ വെറുതേ ചാരിയിരുന്നിങ്ങനെയുറക്കം തൂങ്ങിക്കൊണ്ടിരിക്കാം.
    വെറുതെയെങ്ങാനും തിരയിളകിയാലോ, ഇനിയുമൊരാട്ടം കാണാമെന്നോര്‍ത്ത് നിശ്വാസം പൂണ്ടിരിക്കാം...

    ReplyDelete
  12. സുഹൃത്തെ.

    താങ്കള്‍ എഴുതുന്നത് സ്ഥിരം വായിക്കണമെന്നുണ്ട്.
    blog template മാറ്റിയിരുന്നെങ്കില്‍ എളുപ്പമായിരുന്നു.

    ReplyDelete
  13. ദില്‍ബാസുരന്‍, വിദ്യാര്‍ത്ഥി; സന്തോഷം, നന്ദി.
    വിശ്വപ്രഭ: അതേ. ഹരിദാസും ഹൈദരാലിയുമൊത്ത് കീഴ്പ്പടം ആടിത്തിമിര്‍ക്കുന്നുണ്ടാവണം. നമ്മള്‍ ശരിക്കും ഉറക്കം തൂങ്ങിയാല്‍ ഇത് കാണാവുന്നതേ ഉള്ളു.

    കല്യാണസൌഗന്ധികത്തിലെ അഷ്ടകലാശം സാന്ദര്‍ഭികമല്ലെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്.

    കൈപ്പള്ളി: ടെമ്പ്ലേറ്റിനു കുഴപ്പം കാണുന്നോ? ഒന്നും വായിക്കാന്‍ പറ്റുന്നില്ലേ? വായിക്കാന്‍ പ്രയാസമുണ്ടെന്ന് ആരും പറയാത്തതു കൊണ്ട് ഒന്നും മാറ്റിയിട്ടില്ല.

    ReplyDelete
  14. എതിരന്‍,
    ഇത് ഞാന്‍ കാണാതെ പോയി. കഷ്ടം!
    കീഴ്പടത്തിന്റെ ഒട്ടു മിക്ക വേഷങ്ങ‌ളും കാണാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായിട്ടുണ്ട്. അദ്ദേഹം കേര‌ളത്തിലേയ്ക്ക് മടങ്ങി വന്ന സമത്ത് അമ്പല‌പ്പുഴയില്‍ ഉണ്ടായ കല്യാണ ‌സൗഗന്ധികത്തിലെ ഹനുമാന്‍ ആദ്യം. പക്ഷേ പ്രായത്തിന്റെയും അറിവിന്റെയും പരിമിതി മൂലം അതിന്റെ ആഴങ്ങ‌ള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല അന്ന് എന്നത് ഒരു കുണ്ഡിതമാണ് ഇന്ന്.
    താങ്ക‌ളുടെ ലേഖനം വായിച്ചപ്പോ‌ള്‍ അത് ഇരട്ടിയ്ക്കുന്നു. എഴുത്തിന്റെ ആത്മാ‌ര്‍ത്ഥതയുടെ മെച്ചം..ഗുണം

    ReplyDelete
  15. ഇങ്ങനെയൊരു അറിവു തന്നതിനു ഒരുപാടു നന്ദി കതിരവന്‍...എത്ര സുന്ദരമായ ആഖ്യാനം..മനസ്സിരുത്തി വായിച്ചു.....ഒരുപാടിഷ്ടപ്പെട്ടു....നന്ദി നന്ദി....കഥകളി അധികം കാണാന്‍ ഭാഗ്യം കിട്ടാത്ത, കഥകളിയെ ആരാധിക്കുന്ന ഒരാളാണ്‌ ഞാന്‍...

    ReplyDelete
  16. വളരെ വിജ്ഞാന പ്രദമായ ലേഖനം..
    ഇദ്ദേഹത്തിന്റെ കളി കാണാന്‍ ഭാഗ്യം ഉണ്ടായില്ല.
    പൊതുവേ വള്ളുവനാട്, ഏറനാട്,
    വടക്കാഞ്ചേരി, പാഞ്ഞാള്‍ ഭാഗത്തുള്ള കഥകളിക്കാരാണ് ഞങ്ങളുടെ നാട്ടില്‍ കളിക്കാന്‍ വരാറ്‌.കലാമണ്ഡലം സംഘങ്ങളും ലക്കിടി പേരൂര്‍ സദനം സംഘവുമാണ് പ്രധാനം. തെക്കുന്നുള്ള കഥകളിക്കാരുടെ കളികള്‍ കുറവാണ്. വൈക്കത്തപ്പന്‍ കഥകളി ക്ലബ്ബിന്റെ ഒരു കളിയാണ് ആകെ കണ്ടിട്ടുള്ളത്

    ReplyDelete
  17. നിഷ്കളങ്കന്‍:
    നന്ദി.
    കീഴ്പടം വിട്ടിട്ടുപോയ അരങ്ങുപാഠങ്ങള്‍‍ വായിച്ചു പഠിച്ച് പരീക്ഷയെഴുതി ഇനിയും പസ്സാകേണ്ടിയിരിക്കുന്നു പല കഥകളിക്കാരും. കഥകളിയിലെ നൃത്തം വേണ്ട വിധം വിസ്തൃതമാക്കപ്പെടുന്നില്ല, ഉപയോഗിക്കപ്പെടുന്നില്ല. കര്‍ശനമായി ആസ്വദിക്കുന്നവര്‍ കുറവായത് ഒരു കാരണമാണ്. ഒന്നോരണ്ടോ വ്യക്തികളുടെ ചുറ്റും സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭ്രമണപഥത്തില്‍ നിന്നും പുറത്തിറങ്ങേണ്ടിയിരിക്കുന്നു കഥകളി.കലാമണ്ഡലം ഗോപി എന്നൊരാള്‍ നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും നമ്മെ രക്ഷിക്കട്ടെ.

    കൃഷ്ണതൃഷ്ണ:

    സന്തോഷം.

    തഥാഗതന്‍:
    കീഴ്പ്പടം തെക്കനല്ലല്ലൊ. വള്ളുവനാടുകാരന്‍ തന്നെ. നരിപ്പറ്റയും സദനം ഹരികുമാറുമൊക്കെ അരുമ ശിഷ്യന്മാര്‍.

    ReplyDelete
  18. ഗുരു ഗോപിനാഥ് മലയാളി തന്നെ. കുട്ടനാട്ടെ ചമ്പക്കുളത്തുകാരന്‍. അദ്ദേഹത്തിന്‍റെ ജന്മ ശതാബ്ദി 2008 ജൂണ്‍ 24 ന് ആണ്. ബ്ലോഗില്‍ നല്ലൊരു ലേഖനം കൊടുക്കാം

    പക്ഷേ ഗുരു തകഴി കുഞ്ചുക്കുറുപ്പ് അദ്ദേഹത്തിന്‍റെ അമ്മാവന്‍ അല്ല. ഗുരു ആണ്.തകഴി ശിവസങ്കരപിള്ളയുടെ പിതൃസഹോദരന്‍ ആയിരുന്നു അദ്ദേഹം.

    ചമ്പക്കുളം കുഞ്ഞന്‍ പിള്ള അല്ല കഥകളി ആചാര്യന്‍ ചമ്പക്കുളം പാച്ചു പിള്ളയാണ് ഗുരു ഗോപിനാഥിന്‍റെ സഹോദരന്‍ .

    ബ്ലോഗുകളില്‍ തെറ്റ് വരുത്താതെ സൂക്ഷിക്കണം കമന്‍റ് എഴുതുന്നവര്‍

    ReplyDelete
  19. ക്ഷമിക്കണം.

    താങ്കളുടെ അറിവിനായി കഥകളി ബ്ലോഗുകൾ എന്ന പുതിയ ഒരു അഗ്രിഗേറ്റർ പ്രവർത്തനക്ഷമമായിരിക്കുന്നു. ദയവായി പ്രസ്തുത അഗ്രിഗേറ്റർ ഉപയോഗിക്കുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

    കൂടുതൽ ഇവിടെ എഴുതിയിട്ടുണ്ട്‌.

    ഈ ബ്ലോഗ് പോസ്റ്റ് കഥകളി ഡോട്ട് ഇൻഫോയീലെ വെബ്‌ലിങ്ക്സിൽ ഇടം പിടിച്ചിട്ടുണ്ട്‌.

    സ്നേഹപൂർവ്വം,
    -സു-

    ReplyDelete
  20. തഥാഗതന്‍:
    കീഴ്പ്പടം തെക്കനല്ലല്ലൊ. വള്ളുവനാടുകാരന്‍ തന്നെ. നരിപ്പറ്റയും സദനം ഹരികുമാറുമൊക്കെ അരുമ ശിഷ്യന്മാര്‍.

    sadanam krishnan kuttiyum...

    ReplyDelete
  21. കീഴ്പ്പടം എന്റെ ആശാന്‍ ആണ്..ഞാന്‍ കീഴ്പടത്തിന്റെ ശിഷ്യനും ആണ്..ഞാന്‍ ബി എസ സി സുവോളോജി പാസായ ശേഷം കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ ഷിപ്പില്‍ പഠിക്കാന്‍ ആശാനെ സമീപിച്ചു.. ഡല്‍ഹി ഇന്റര്‍ നാഷണല്‍ കഥകളി കേന്ദ്രത്തില്‍ നിന്നും ആശാന്‍ സദനത്തിലേക്ക് വീണ്ടും വന്നു.നാല് ദിവസത്തെ ചൊല്ലിയാട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് പനീ പിടിച്ചു..മൂത്രം കട്ടന്‍ കാപ്പിയുടെ നിറം ആകാന്‍ തുടങ്ങി..ആശാന്‍ കരുതി ഞാന്‍ പഠനം നിര്‍ത്തും എന്ന്."ദുഖിക്കാന്‍ തയാറാണെങ്കില്‍ ങ്കില്‍ കഥകളി പഠിക്കാന്‍ തുടങ്ങിയാല്‍ മതി'''എന്നും താക്കീത് നല്‍കി.എന്തായാലും പിന്നെ പിന്നെ എന്റെ കൃഷന് അദ്ദേഹം കുചേലന്‍ വേഷം കെട്ടി.. എന്റെ ഭീമന് അദ്ദേഹം ഹനുമാന്‍ കെട്ടി എന്‍റെ രാവണന്അദ്ദേഹം നാരദന്‍ കെട്ടി.. എന്റെ അര്‍ജ്ജുനനു അദ്ദേഹം ബ്രാഹ്മണന്‍ കെട്ടി..ഞാന്‍ നിര്‍മ്മിച്ച വാവരുടെ കിരീടം വച്ചു അദ്ദേഹം രംഗത്ത് വന്നു.എനിക്ക് വിശ്വാസവും ആത്മ വിശ്വാസവും തന്നു..ഞാന്‍ നിര്‍മ്മിച്ച ശാപമോചനം എന്ന പുതിയ ആട്ടക്കഥ മുന്‍പില്‍ ഇരുന്നു കണ്ടു..ഗോപിഏട്ടനും ശിവരാമേട്ടനും ചേര്‍ന്ന് അവതരിപ്പിച്ച കളി കണ്ടപ്പോള്‍ എന്നോടു പറഞ്ഞു താന്‍ ഇങ്ങിനെ പാടിയാല്‍ പിന്നെ വേഷക്കാര്‍ക്ക് അധികം പണി ഇല്ല.. അതൊരു വിമര്‍ശനവും പ്രോത്സാഹനവും ആയിരുന്നു.ഞാന്‍ നിര്‍മ്മിച്ച അഭിമന്യു കണ്ടു.''ഇതൊന്നും വഴങ്ങില്ല്യ എന്ന് കരുതിയാവും പഴമക്കാര്‍ ഒഴിവാക്കിയത്''..എന്ന് പറഞ്ഞു.അതും പുകഴ്ത്തല്‍ ആകാം ഇകഴ്തല്‍ ആകാം..ജൂലിയസ് സീസര്‍ ചാരുദത്തം എന്ന പേരില്‍ അവതരിപ്പിച്ചത് മുഴുവന്‍ കണ്ടു.."ഇതിപ്പോ ഇന്ഗ്ലീഷ് കഥയാന്നു ആരാ പറയ്യാ ''എന്ന് ചോദിച്ചു.കര്‍ണ്ണ പര്‍വ്വം ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടു..'ദ്വൈരഥത്ത്തില്‍ കളിച്ച കുട്ടികള്‍ ശ്രധ്ധിച്ച്ചില്ലെങ്കില്‍ അതൊരു കുതിര കളി പോലെ ആകും '''എന്നും പറഞ്ഞു..ഘടോല്ക്കചന്‍ മനുഷ്യനാണോ മൃഗമാണോ എന്നൊന്നും മനസ്സിലാവില്ല എന്ന് പറഞ്ഞു കളിയാക്കി..അതെ ഞാന്‍ ഇന്ന് പതിനഞ്ചു പുതിയ കഥകള്‍ നിര്‍മ്മിച്ച കഥകളിക്കാരന്‍ ആണ്..''ഇതെല്ലാം നിര്‍മ്മിക്കാന്‍ കാരണം ആയതു എങ്ങിനെ ആണ്?? എന്റെ ഗുരു നാഥന്‍ ആയ കീഴ്പടത്തിന്റെ അനുഗ്രഹാശിസ്സുകള്‍ ഒന്ന്കൊണ്ട് തന്നെ '''എന്ന് ആട്ടം കാണിക്കാനേ എനിക്ക് തരമുള്ളൂ..എനിക്ക് അദ്ദേഹം വലുതാണ്‌ പലതുമാണ്..പ്രണാമം.പ്രണാമം ..അദ്ദേഹത്തെ കുറിച്ചു ചിന്തിക്കാന്‍ അവസരം തന്ന എതിരന്‍ കതിരവനും നമസ്കാരം.

    ReplyDelete