Thursday, July 16, 2009

ഭഗവദ് ഗീത വീഴുമ്പോൾ

“വിളക്കു കൊളുത്തിയല്ലൊ ഇല്ലേ? എന്നാൽ ഭഗവദ് ഗീത വായിക്കാം”
അയാൾ ബാൽക്കണിയിലെ ചൂരൽ കസേരയിൽ ഇരിപ്പുറപ്പിച്ചു.  ഭാര്യ നേരേ മുൻപിൽ മറ്റൊരു കസേരയിൽ ഇരുന്നു. മഴപെയ്യാൻ പോകുന്നതിനു മുൻപായി വീശിയകാറ്റിലും അവർ വിയർത്തിരുന്നു. പെട്ടെന്നു വർദ്ധിച്ച ചങ്കിടിപ്പ് അവഗണിയ്ക്കണോ എന്നറിയാതെ  കുഴങ്ങി.

അടയാളം വച്ച പേജ് തുറന്നു, അയാൾ.
“അഥ കേന പ്രയുക്തോ യം പാപം ചരതി പൂരുഷഃ
അനിച്ഛന്നപി വാർഷ്ണേയ ബലാദിവ നിയോജിതഃ”

“മനസ്സിലാകുന്നുണ്ടോ നിനക്ക്” അയാൾ ഭാര്യയുടെ മേൽ ചോദ്യമെറിഞ്ഞ് പ്രൌഢി നടിച്ചു.

“എന്നു വച്ചാൽ , അർജ്ജുനൻ ചോദിച്ചു, വാർഷ്ണേയ, എന്തിനാലാണ് ഒരാൾ തനിയ്ക്കിഷ്ടമില്ലെങ്കിൽ‌പ്പോലും ബലാൽക്കാരേണയെന്നപോലെ പാപം ചെയ്യാൻ പ്രേരിതനാകുന്നത് എന്നാണ്.“
 പുറത്ത് ഇരുട്ടു കനത്തിരുന്നു. മങ്ങിയ ബാൽക്കണി വെളിച്ചത്തിലും അയാളുടെ നെറ്റിയിലെ ചന്ദനം ഒട്ടൊന്നു തിളങ്ങിയത് ഒരിളിഭ്യച്ചിരി പോലെ അവരിൽ വന്നു തറച്ചു.

മനസ്സിലായോ ഇല്ലയോ എന്നൊനും വെളിവാക്കാതെ നിശ്ചലയായി ഇരുന്നു അവർ.

അകത്ത് കിടപ്പുമുറിയിൽ  നിന്നും മകളുടെ നേർത്ത ഞരക്കം പോലും കേൾക്കുന്നില്ല എന്ന വിചാരം അമ്മ യിൽ വീണ്ടും ഒരു നടുക്കം സൃഷ്ടിച്ചു.  നേർമുകളിലെ സീലിങ്ങിലെ അദൃശ്യബിന്ദുവിൽ കണ്ണും നട്ട് മകൾ കിടന്നു. .  അടിവയറ്റിനും താഴെയുള്ള നീറ്റൽ ഇല്ലെന്നു സ്വയം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചില്ല അവൾ. എട്ടാം ക്ലാസ് പാഠപ്പുസ്തകങ്ങളിലൊന്നും അച്ഛനു സമീപം മകൾ മകളല്ലാതെയാവുന്നതിന്റെ ശാ‍സ്ത്രമോ സാമൂഹ്യപാഠമോ ഹോം സയൻസ് വിദ്യകളോ ഇല്ലെന്നു അവൾ അറിഞ്ഞുകഴിഞ്ഞിരുന്നു. ആ സമയങ്ങൾക്ക് എന്ത് ആപേക്ഷികതയാണ് സിദ്ധാന്തങ്ങൾ കണ്ടുപിടിച്ചു തരുന്നത് എന്നു  പഠിയ്ക്കാനുള്ള പ്രായവും ആയിട്ടില്ല അവൾക്ക് എന്ന് മുന്നേ അറിവുണ്ടായിരുന്നു. വെറുതേ സീലിങ്ങിലുള്ള വെളുപ്പിൽ നോക്കി അവൾ കിടന്നു.

അയാൾ വായന  തുടർന്നു.
‘ധൂമേനാവ്രിയതേ വഹ്നിർ യഥാദർശോ മലേന ച
യഥോൽബേനാവൃതോ ഗർഭസ്തഥാ തേനേദമാവൃതം”

“പുക തീയിനെ എന്ന പോലെയും പൊടി കണ്ണാടിയെയെന്നപോലെയും ഗർഭാശയം ഭ്രൂണത്തെയെന്നപോലെയും ജീവാത്മാവിനെ വ്യത്യസ്തമായ അളവുകളിലുള്ള കാമം ആവരണം ചെയ്തിരിക്കുന്നു.”
“ഹ ഹ ഹ... ഈ മനുഷ്യരുടെ ഒരു കാര്യമേ. ആസക്തി വെടിഞ്ഞിട്ട് ഒരു കാര്യമുണ്ടോ?  പിന്നെ മലയാളികൾക്കിടയിൽ കൺസ്യൂമെറിസം കൂടുതലാണത്രെ. നീ അറിയുന്നുണ്ടായിരിക്കുമല്ലൊ.ഭഗവാൻ ശിക്ഷിക്കാതിരിക്കുമോ ഇവറ്റകളെയൊക്കെ? നാമം ജപം ഉള്ള എത്ര വീടുകളുണ്ട്? ഭഗവദ് ഗീത നമ്മളെപ്പോലെ കുറച്ചുപേർ മാത്രം വായിക്കുന്നതേ കാണുകയുള്ളു..” ഭക്തിപാരവശ്യങ്ങൾക്കിടയിൽ ചില യുക്തികളും കയറ്റാനായി അയാളുടെ ശ്രമം.


അവർ ഒരു നിമിഷം അയാളുടെ മുഖത്തു തന്നെ  കണ്ണു നട്ടു. പെട്ടെന്ന് ബാൽക്കണിയിലെ ബൾബണച്ചു. നേരെ ചെന്ന് അയാളുടെ കയ്യിലെ ഭഗവദ് ഗീത ഒറ്റ വലിയ്ക്കു പിടിച്ച് കയ്യിലാക്കി.

ഒരു ചെറിയ ബലപ്രയോഗത്തോടെ ബാൽക്കണിയിൽ നിന്നും താഴേക്ക് ഇട്ടു.

ഒരു പുസ്തകത്തിന്റേതല്ല,  ഭാരമുള്ള എന്തോ  വീണ ശബ്ദം ഏറ്റവും താഴത്തെ ഫ്ലാറ്റിലുള്ളവർ കേട്ടു. ഒരു നിലവിളിയും കേട്ടതായി ചിലർക്കു തോന്നി.

38 comments:

  1. ഭഗവദ് ഗീത വായിയ്ക്കുന്ന അച്ഛൻ. അതു വായിച്ചിട്ട്.........
    ഒരു കഥ.

    ReplyDelete
  2. എന്തായാലെന്താ‍ ഭഗവദ്‌ഗീത വായിക്കുന്നുണ്ടല്ലോ. ജീവിതത്തിൽ പാപങ്ങൾ മാത്രം ചെയ്ത മനുഷ്യൻ മോനു നാ‍രായണൻ എന്നു പേരിട്ടിട്ട് ചാവാൻ നേരത്ത് നാരായണാ എന്നു വിളിച്ചപ്പോ മോക്ഷം കിട്ടി നേരെ നാരായണലോകം പൂകീത്രേ....

    ഗേയം ഹരിനാമധേയം

    ഏതായാലും അമ്മക്ക് ഒരു സല്യൂട്ട്

    ReplyDelete
  3. Ethiretto...onnum parayanilla..!!!

    'വാർഷ്ണേയ' ennal enthaa ? sri krishna ennaano ?

    ReplyDelete
  4. കാല്വിൻ, കോറോത്ത്, സന്തോഷം
    വാർഷ്ണേയൻ=വൃഷ്ണികുലത്തിൽ ജനിച്ചവൻ, ശ്രീകൃഷ്ണൻ

    ReplyDelete
  5. മനസ്സ് നന്നല്ലെങ്കിലും സ്വന്തം പാപം കഴുകി കളയാന്‍ നാമം ജപിച്ചാല്‍ മതി എന്ന് ധരിയ്ക്കുന്നവരും ഇല്ലാതില്ല.

    ReplyDelete
  6. “..ഒരു ചെറിയ ബലപ്രയോഗത്തോടെ ബാൽക്കണിയിൽ നിന്നും താഴേക്ക് ഇട്ടു.

    ഒരു പുസ്തകത്തിന്റേതല്ല, ഭാരമുള്ള എന്തോ വീണ ശബ്ദം ഏറ്റവും താഴത്തെ ഫ്ലാറ്റിലുള്ളവർ കേട്ടു. ഒരു നിലവിളിയും കേട്ടതായി ചിലർക്കു തോന്നി...“

    ഗംഭീരമായിരിക്കുന്നു, കഥയും അവതരണവും..

    ReplyDelete
  7. അയാളും അഛന്‍ തന്നെ. എന്തു പറയാന്‍?

    ReplyDelete
  8. ന്റെ കല്‍ബൊന്ന് ബെറച്ചു... :(

    ReplyDelete
  9. മകളുടെ ഭാഗം ഒന്നൂടി ഒന്ന് ആറ്റിക്കുറുക്കാമായിരുന്നു എന്ന് തോന്നി.

    (ഓമ്ലേറ്റിനെപറ്റി പറഞ്ഞെന്നേയുള്ളൂ, മുട്ടയിടാനറിയില്ലേയ് :)

    ReplyDelete
  10. ബാഹ്യസ്പർശേഷ്വസക്താത്മാ
    വിന്ദത്യാത്മനി യത് സുഖം
    സ ബ്രഹ്മയോഗയുക്താത്മാ
    സുഖമക്ഷയമശ്നുതേ…
    അങ്ങനെയൊരവസ്ഥയിലാ ഞാൻ.അതുകൊണ്ട് വിഷയാസക്തരായ നാട്ടുരാജാവിനേപ്പോലുള്ളവരുടെ ഉദീരണങ്ങൾ എന്നെ ചഞ്ചലചിത്തനാക്കുകയില്ല.ബ്രഹ്മാനന്ദം അറിയാത്തതുകൊണ്ടാണ് കുട്ടി ഇത്തരം കഥകൾ എഴുതുന്നത്.അടിവയറ്റിലെ നീറ്റൽ കുണ്ഡലിനിയിൽ നിന്നുള്ള ഉണർച്ചയാണ്.
    കതിരവന്റെ കഥാരോഗം ഭേദമാവാൻ പരാശക്തിയോടു പ്രാർത്ഥിക്കുന്നു.

    ReplyDelete
  11. ഇതെന്തഷ്ടാ ഇവിടെ കഥാവാരമോ?

    ReplyDelete
  12. നല്ല ഭീകര കഥ.

    എനിക്കിഷ്ടായി.

    ReplyDelete
  13. മഹാവൃക്ഷങ്ങളില്‍ മരംകൊത്തികള്‍ ചെയ്യുന്നതിലധികം മറ്റെന്താണ് ഇതുകൊണ്ടുദ്ധേശിക്കുന്നത്?.

    ReplyDelete
  14. ഗംഭീരം .
    മഹാവൃക്ഷങ്ങളൊ ചെറു ചെടികളൊ ആകട്ടെ ...
    നേർക്കാഴ്ച്ചകളുടെ ചൂട്‌ ഇല്ലാതാകുനില്ലല്ലോ...

    ReplyDelete
  15. നല്ല അവതരണം
    ഗംഭീരം
    എല്ലാം മനസിലായി:)

    ReplyDelete
  16. good one... pakshe ithra churukki ezhuthunnathu enthinaanu?

    ReplyDelete
  17. രസായിട്ടുണ്ട്. സത്യമായിട്ടും.

    ReplyDelete
  18. കഥ വായിച്ചു. ഇന്ന് രാമായണം വായിച്ച് തുടങ്ങണമെന്ന് ഓര്‍ത്തതിപ്പോഴാണ്.

    ReplyDelete
  19. നന്നായി [കഥയും കഥയിലെ അമ്മ ചെയ്തതും]

    ReplyDelete
  20. മനസിലാവുന്ന കാര്യം മനസിലാവാത്ത തരത്തില്‍ എങ്ങിനെ അവതരിപ്പിക്കാമെന്നു റിസേര്‍ച്ച്! :-)

    ഹ ഹ ഹ.. സൂരജ് പറഞ്ഞതങ്ങ് രസിച്ചു. :-)

    എന്തു പാപം ചെയ്താലെന്താ... ഒരു വഴിപാടങ്ങ് കഴിക്ക്യ... എല്ലാമങ്ങട് പോവില്ലേന്ന്...
    --

    ReplyDelete
  21. എ കതിരാ
    നന്നായി കഥ കേട്ടോ
    കുറച്ചു നാളായി ബ്ലോഗില്‍ വന്നു കമന്റിട്ടിട്ട്, എന്നാലും പലപ്പോഴും വായിക്കുമായിരുന്നു.

    കഥയില്‍ ചോദ്യമില്ല എന്നാലും ഒരു സംശയം. അപ്പൊ ഒരു ശബ്ദേ കേട്ടുള്ളൂ, അതു പുസ്തകത്തിന്റെതല്ല. എന്നു പറഞ്ഞാല്‍ ആ പൊത്തകം അവരു കൈയ്യില്‍ വച്ചിരിയ്കാ.

    എവിടോ വായിച്ചതായി ഓര്‍മ്മവരുന്നു, പണ്ടു നെപ്പോളിയന്‍ യുദ്ദത്തിനു പോയപ്പോല്‍ ഈ പൊത്തകം കക്ഷത്തില്‍ വച്ചിരുന്നു, എന്ന്. ഈ യുദ്ധം പൊതിയാനും കാമം പൊതിയാനും അങ്ങനെ മറ്റു പലതിനും ഒരേ പോലെ ഒരേസമയത്തു ഉപയോഗിക്കാന്‍ പറ്റുന്ന ആ ബെലിയ പൊത്തകം. അതവരു കൈയ്യി പിടിച്ചിരിക്ക്യ. :)

    സസ്നേഹം
    Indiablooming.com/ mavelikeralam

    ReplyDelete
  22. എ കതിരാ
    നന്നായി കഥ കേട്ടോ
    കുറച്ചു നാളായി ബ്ലോഗില്‍ വന്നു കമന്റിട്ടിട്ട്, എന്നാലും പലപ്പോഴും വായിക്കുമായിരുന്നു.

    കഥയില്‍ ചോദ്യമില്ല എന്നാലും ഒരു സംശയം. അപ്പൊ ഒരു ശബ്ദേ കേട്ടുള്ളൂ, അതു പുസ്തകത്തിന്റെതല്ല. എന്നു പറഞ്ഞാല്‍ ആ പൊത്തകം അവരു കൈയ്യില്‍ വച്ചിരിയ്കാ.

    എവിടോ വായിച്ചതായി ഓര്‍മ്മവരുന്നു, പണ്ടു നെപ്പോളിയന്‍ യുദ്ദത്തിനു പോയപ്പോല്‍ ഈ പൊത്തകം കക്ഷത്തില്‍ വച്ചിരുന്നു, എന്ന്. ഈ യുദ്ധം പൊതിയാനും കാമം പൊതിയാനും അങ്ങനെ മറ്റു പലതിനും ഒരേ പോലെ ഒരേസമയത്തു ഉപയോഗിക്കാന്‍ പറ്റുന്ന ആ ബെലിയ പൊത്തകം. അതവരു കൈയ്യി പിടിച്ചിരിക്ക്യ. :)

    സസ്നേഹം
    Indiablooming.com/ mavelikeralam

    sorry for being anonymous in the above comment

    ReplyDelete
  23. മാധവിക്കുട്ടി പറഞ്ഞതോർമ്മ വരുന്നു: പാപശമനത്തിനും ശത്രുനിഗ്രഹത്തിനുമായി മതത്തെ ദുരുപയോഗം ചെയ്യുന്ന മനുഷ്യരെപ്പറ്റി...

    പാപം ചെയ്യാതെ, ശത്രുക്കളെ ഉണ്ടാക്കാതെ ജീവിക്കാൻ ശ്രമിച്ചുകൂടെ നമുക്ക്?

    എതിരൻ-ജി, കഥ കലക്കി!

    ReplyDelete
  24. ഭക്തിയും ഭക്തിപ്രകടനവും !!

    അമ്മയുടെ ഭക്തി അഛന്റെ പ്രകടനം

    താഴേക്ക് വീണ ഭഗവദ്ഗീത കര്‍മഫലം!!

    ആശംസകളോടേ മാണിക്യം

    ReplyDelete
  25. ഈ കഥ ‘വെറുതേയൊരു‘ കഥയായില്ല.

    :)

    ReplyDelete
  26. ഗംഭീരമായിരിക്കുന്നു.അഭിനന്ദനം...

    ReplyDelete
  27. എതിരന്‍‌ മാഷേ, ഇഷ്ടായി..! :)

    ReplyDelete
  28. കഥ ഗംഭീരമായി കേട്ടോ..
    ഒരു സാമൂഹിക ദുരന്തം ഒതുക്കത്തോടെ പറഞ്ഞു..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  29. നന്നായിരിക്കുന്നു........രസകരമായ അവതരണം....

    ReplyDelete
  30. bhagavad geethaye veeshthunna thankalute maha manaskathakku sthuthi. vyaasan yudhaththe thiraskarikkaan mahabhaaratham ezhuthi. aaraanaavo geetha ezhuthiyathu? geetha yudham cheyyan paranju. mahabhaaratham yudham aruthennum. naam iniyum padtikkanam

    ReplyDelete
  31. http://hinduism-online.blogspot.com/

    ഇമം വിവസ്വതേയോഗം
    പ്രോക്തവാഹനമവ്യയം
    വിവസ്വാന്‍ മനവേ പ്രാഹ
    മനുരിക്ഷ്വാകവേ ബ്രവീത്

    ReplyDelete
  32. ഇപ്പൊഴാണ് കണ്ടത്. അഭിനന്ദനങ്ങള്‍

    ReplyDelete
  33. ചെറിയ കഥയുടെ ഒരു കുഞ്ഞു സുഖം അനുഭവിച്ചു, കഥ ഇനിയുമുണ്ടാകുമല്ലോ കതിരവന്‍

    ReplyDelete