Friday, September 4, 2009

മാവേലി, കുട....... കുപ്പി........

മാദ്ധ്യമങ്ങൾ കൊണ്ടാടുന്ന മഹോത്സവത്തിലേക്കു ഒരു നാടൻ ഉത്സാഹം ഒലിച്ചുപോയതിന്റെ ദൃഷ്ടാന്തം ഓണം പോലെ മറ്റൊന്നില്ല.

ടെലിവിഷൻ വ്യാപകമാകുന്നതിനു മുൻപേ ഓണ മോടിഫുകൾ മാദ്ധ്യമങ്ങളിൽ തെളിഞ്ഞു വിളങ്ങിയിരുന്നു. പൂക്കളവും ചുണ്ടൻ വള്ളവുമാണ് ഓണാഘോഷമെന്ന് ആദ്യം പ്രസ്താവിച്ചത് അച്ചടി മാദ്ധ്യമങ്ങളാണ്. ഓലക്കുടയും ചൂടി വലിയ വയറുള്ള മഹാബലി വന്നു കയറിയത് പിന്നീട്. മാവേലിയുടെ വരവിന്റെ ഉത്സവം കൂടിയാണ് ഓണം എന്നു നാടൻ പാട്ടുകൾ ചൊല്ലി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് പ്രത്യക്ഷത്തിൽ സ്വാംശീകരിച്ചില്ല മലയാളി. പൂവിടലും സദ്യയും ഓണക്കോടിയും പ്രധാന അനുഷ്ഠാനങ്ങൾ എന്നപോലെയാണ് രൂപഘടന.. ഓണത്തപ്പനെ കളിമണ്ണു കുഴച്ച് പ്രതിഷ്ഠിയ്ക്കുന്നതും ഇതിന്റെ ഒരു ഭാഗമായി നില നിന്നു. തൃക്കാരയപ്പാ പടിയ്ക്കലും വായോ ഞാനിട്ട പൂക്കളം കാണാനും വായോ..എന്നതിൽ ദൈവീകാംശപ്രാർത്ഥന അത്ര പ്രകടമല്ല താനും
.
മാവേലി ആര്? കാൽക്കരൈ നാട്ടുരാജാവായ മഹാബലിപ്പെരുമാൾ എർപ്പെടുത്തിയ ഉത്സവാഘോഷത്തിലെ നായകനോ? മാനുഷരെല്ലാരുമൊന്നുപോലെ ചരിച്ചിരുന്ന ഒരുകാലത്തെ പ്രജാവത്സലനായ, ചേരരാജാവായ നെടും ചേരലാതനോ? തൃക്കാക്കരക്ഷേത്രത്തിലെ മഹാദേവനോ? വിഷ്ണുക്ഷേത്രമായി അത് മാറ്റിയെടുത്തപ്പോഴുള്ള ശൈവ-വൈഷ്ണവസംഘർഷത്തെ പുരാണവുമായി കൂട്ടിയിണക്കിയതായിരിക്കുമോ? ബുദ്ധമതത്തിലെ മൈത്രേയനും മാവേലിരൂപവും തമ്മിൽ സാദൃശ്യമില്ലേ? കേസരി ബാലകൃഷ്ണപിള്ള വ്യാഖ്യാനിച്ചതുപോലെ ബാബിലോണിയ-ഇറാൻ പ്രദേശത്തെ കുലീവ് രാജവംശത്തിലെ ‘മാബെൽ’ അല്ലെ മഹാബലി? ഇവരുടെ പിരമിഡ് ആകൃതിയിലുള്ള ശിൽ‌പ്പവ്യവസ്ഥയല്ലെ ആ രൂപത്തിൽ ഓണത്തപ്പനെ ഉണ്ടാക്കുന്നതിന്റെ പ്രാക്ചരിത്രം എന്ന് ആനന്ദും സംശയിച്ചില്ലെ?. മാവേലിയുടെ ആവിർഭാവത്തിന്റെ വേരുകൾ തേടാൻ ഇന്നും ചരിത്രസ്ഥലികൾ വെട്ടിത്തെളിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും വാമനനാൽ ചവിട്ടിതാഴ്ത്തപ്പെട്ട മഹാബലി എന്ന പുരാണപുരുഷനല്ല കേരളം കാണാൻ മാത്രം വിരുന്ന വരുന്ന മാവേലി എന്ന യുക്താനുശീലത്തിനു ഗവേഷണപ്രതിഭയൊന്നും ആവശ്യമില്ല.

എന്നാൽ നിർവ്വചിക്കപ്പെട്ട രൂപഭാവങ്ങളോടെ മാവേലി ഒരു ഓണ മോടിഫ് ആയി രംഗത്തിറങ്ങിയിട്ട് നൂറ്റാണ്ടുകളൊന്നും ആയിട്ടില്ല. അൻപതുകളോടെയാണ് അച്ചടിമാദ്ധ്യമങ്ങളിലെ പരസ്യങ്ങളിൽ മാവേലി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. അതും ഒരു പ്രൌഢരാജാവിന്റെ വേഷഭൂഷകളൊന്നും ഇല്ലാതെ ഒരു കാരിക്കേച്ചർ എന്ന നിലയ്ക്കാണ് മലയാളിയുടെ ഈ അഭീഷ്ടദായകൻ ജനങ്ങളിലേക്ക് തിരുവെഴുന്നെള്ളത്ത് നടത്തിയത്.. കുടവയറുള്ള ബൃഹദാകാരൻ ഓലക്കുടയും ചൂടി കൊമ്പൻ മീശയും പിരിച്ചുവച്ച് നടന്നു വരുന്ന ഏറെക്കുറെ കാർടൂൺ ചിത്രമെന്നു തോന്നിയ്ക്കുന്ന ഈ സ്കെച്ച്പ്രയോഗം പ്രഛന്നവേഷമത്സരക്കാരനെ വരയ്ക്കുന്ന ഉദാസീനതയോടെയും ലാഘവത്തോടെയും ആയിരിക്കണം വരക്കാരൻ വരഞ്ഞത്.. ചിത്രകാരൻമാരെ സ്വാധീനിച്ചത് രവിവർമ്മ പെയിന്റിംഗുകളുടെ രൂപസവിധാനം സ്വാംശീകരിച്ച് ഹിന്ദി-തമിഴ് സിനിമകളിൽ ചിത്രീകരിക്കപ്പെട്ട രാജാവിന്റെ സ്വരൂപം ആയിരുന്നിരിക്കണം. കേരളത്തിലെ രാജാക്കന്മാരുടെ ലളിതവേഷങ്ങളൊന്നും പുരാണപ്രതിപുരുഷനെ വരച്ചുണ്ടാക്കുമ്പോൾ സ്വാധീനിക്കരുതെന്നുള്ള നിർബ്ബന്ധവും ഈ കാരിക്കെചറിസ്റ്റുകൾക്ക് തോന്നിക്കാണണം.

ഓണം ഒരു സാംസ്കാരികവിപണനച്ചരക്ക് ആയത് 60 കളോടു കൂടിയാണ്. അത്തപ്പൂക്കളമത്സരം പൊതുസംഘടനകൾ എറ്റെടുത്തതോടു കൂടി. മറ്റ് എതു മലയാളി വിശേഷാവസരവും പോലെ വ്യക്തി/കുടുംബത്തിൽ ഒതുങ്ങി നിന്നിരുന്ന ഓണം എന്ന അനുഭവത്തെ പൊതു ഇടങ്ങളിലേക്ക് പറിച്ചു നടലിനു വിത്തെറിയുകയാണ് ഈ പരസ്യപൂക്കളക്കലവി ചെയ്തത്. വിപണി മൂല്യം തിരിച്ചറിഞ്ഞ സർക്കാരും അധികം താമസിയാതെ ഈ പൂത്തയ്യിനു വെള്ളം കോരി നനച്ചു, എളുപ്പത്തിൽ അത് വളർന്നു പൊങ്ങി. കുടുംബത്തിൽ നിന്നും ഇറക്കിയെടുത്ത ഓണത്തെ വിറ്റുകാശാക്കാൻ വിപണികൾ മത്സരിച്ചു. ഓണത്തിനു ഐക്കണുകൾ വന്നു ചേരേണ്ടത് അത്യാവശ്യമായി വന്നു, ആശയത്തിലോ സങ്കൽ‌പ്പത്തിലൊ നിറഞ്ഞു വിലസിയ മാവേലി ഒരു ചിത്രകഥാനായകനായി ജനങ്ങൾക്കിടയിലേക്ക് എഴുന്നെള്ളി. ആഴ്ച്ചപ്പതിപ്പുകളിലെ പരസ്യങ്ങളിൽ എലെക്ട്രിക് ഉപകരണം , സോപ്പ് മുതൽ സിമെന്റു കട്ട വരെ മാവേലി പൊക്കിപ്പിടിച്ച് വിറ്റുതുടങ്ങി. റ്റെലിവിഷൻ പരസ്യങ്ങൾ കൂടുതൽ വിശ്വാസയോഗ്യത നേടിയതോടെ മാവേലി വീട്ടുപകരണങ്ങൾ, കിടക്ക ഉൾപ്പെടെ വിൽക്കാനുള്ള എജെന്റായി മാറി. ഇക്കൂടെ എളുപ്പത്തിൽ കെട്ടുകാഴച്ചയ്ക്കായി എത്തിയത് കഥകളി വേഷം ആണ്. ഓണവും കഥകളിയും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് കുട്ടികളിൽ വരെ വിശ്വാസം ജനിപ്പിക്കാൻ പ്രാപ്തമായി ഓണത്തിന്റെ ഐകൊണോഗ്രാഫി പടർന്നു പരന്നു.


ഒരു അഭീഷ്ടദായകനെ സ്വീകരിച്ചിരുത്താൻ വെമ്പൽ കൊണ്ടിരുന്ന മലയാളിക്ക് ഈ രാജപുരുഷൻ തെല്ലല്ല ആശ്വാസം കൊണ്ടു വന്നത്. മരുമക്കത്തായത്തിനു ശേഷം അണുകുടംബത്തിൽ പെട്ടുപോയവന് സാന്ത്വനമേകുന്ന ഒരു കാരണവരുടെ മുഴുനീള ആഢ്യവേഷം നിറവേറാതെ കിടക്കുന്നുണ്ടായിരുന്നു. മക്കത്തായക്രമത്തിലെ ശക്തനായ പിതൃബിംബവും സമൂഹത്തിൽ വന്നു ചേരേണ്ടിയിരുന്നു താനും. ലളിതമനസ്സോടെ ചിത്രകാരമാർ സൌജന്യമരുളിയ കാരണവർ പ്രതിച്ഛായ ഉൾക്കൊണ്ട മാവേലി ഇക്കാര്യം എളുപ്പത്തിൽ സാധിച്ചെടുക്കുകയാണുണ്ടായത്. ഫ്യൂഡൽ പാരമ്പര്യം വിടാൻ മനസ്സില്ലാത്ത മലയാളിയ്ക്ക് രാജഭക്തി പരോക്ഷമായി പ്രകടിപ്പിക്കനുള്ള ഉപാധിയും കൂടി ആയി ഈ മാവേലിമന്നക്കാഴ്ച്ച. രാജഭക്തി രാഷ്ട്രീയ നേതാവിലേക്ക് ആരോപണം ചെയ്യപ്പെട്ടുവെങ്കിലും അതിലൊരു തരി തമാശിന്റെ ഉപ്പുകൂട്ടിയേ മലയാളിക്ക് ഈ നവപ്രത്യയശാസ്ത്രം വിഴുങ്ങാൻ പറ്റൂ എന്നും ആയി. ഈ പ്രതിരൂപങ്ങൾ ആവോളം സമാഹരിക്കപ്പെട്ട മാവേലിവേഷം അവന്റെ പൂജാ‍ബിംബം ആയതിൽ അദ്ഭുതമില്ല. കൊല്ലത്തിലൊരിക്കൽ സമൃദ്ധിയുടെ വിളംബരവുമായി വന്നുചേരുന്ന പ്രവാസിപ്രതിരൂപവും ഇതിനകം മലയാളി മനസ്സിൽ വച്ചുറപ്പിച്ചു കഴിഞ്ഞിരുന്നു. പ്രവാസി യുടെ വിയർപ്പ് തൂശനിലയിൽ പഞ്ചസാരകലർത്തി വിളമ്പിയത് ആവോളം വാരിക്കുടിച്ചിട്ട് ഈ സമൃദ്ധിദായകനെ ഒരു പ്രഹസന നാടോടിമന്നനെന്നവണ്ണം വീക്ഷിച്ച് എലിപ്പത്തായനായകനായി ഞെളിയാൻ മലയാളി പഠിച്ചതോ എളുപ്പത്തിൽ.. മാവേലിയെ വിടാൻ മനസ്സില്ലാതെ വന്നത് ഇത്തരം മോഹസ്വരൂപങ്ങളുടെ സമ്മിളിത നിറവേറൽ മലയാളി സൈക്ക് സൌഭാഗ്യാനുഭൂതിനിർവൃതിയൊടെ നൊട്ടിനുണച്ച് അയവിറക്കിയതിന്റെ പരിണതി തന്നെ. സമത്വസുന്ദരസാഹോദര്യം നിറഞ്ഞ പൈതൃകവും ചരിത്രവും യാഥാർത്ഥ്യമല്ലെന്നും ഇത് സമയം തെറ്റിയ ഫലിതം പോലെ വെറും കെട്ടുകഥകളിൽ ഒതുക്കുകയാണു ഭേദം എന്നും അവൻ മുൻകൂട്ടിക്കണ്ടതും മാവേലിയ്ക്ക് ഒരു ഹാസ്യകഥാപാത്രത്തിന്റെ റോൾ നൽകാൻ വഴി വച്ചു. കൂടുതൽ കെട്ടുകാഴ്ച്ചകൾക്കു മാവേലി നിന്നു കൊടുക്കേണ്ടി വന്നത് മിക്കവാറും കേരളത്തിനു പുറത്താണ്. ഓണാഘോഷങ്ങൾ ഒരു ദിവസത്തേയ്ക്ക് ഒതുക്കേണ്ടി വരുന്ന പ്രവാ‍സികൾക്ക് ദൃശ്യപരത മുറ്റിനിൽക്കുന്ന ഒരു മോടിഫ് അത്യാവശ്യമായപ്പോൾ മാവേലി സ്വരൂപം എളുപ്പമായ കണ്ടുപിടിത്തമായി. വിദേശങ്ങളിലെ ഓഡിറ്റോറിയങ്ങളിൽ വിവിധ വെറൈറ്റി മാവേലിമാർ ഇപ്പോഴും സ്ഥലകാലസമാകലനങ്ങളെ വെല്ലുവിളിച്ച് അപഹാസ്യമാം വിധം ഓണത്തിനു നിർവചനം ചമയ്ക്കുന്നുണ്ടായിരിക്കണം ഇതാ ഇപ്പോൾത്തന്നെ.

മാവേലിയ്ക്കു കൽ‌പ്പിച്ചു നൽകപ്പെട്ട സ്വരൂപം നിരവധി സങ്കൽ‌പ്പങ്ങളുടെ മേളനവും സംശ്ലിഷ്ടവുമാണെന്നാണു പറഞ്ഞുവന്നത്. വാമനനാൽ ചവിട്ടിത്താഴ്ത്തപ്പെട്ട അസുരചക്രവർത്തിയെ തെളിഞ്ഞു ദർശിക്കാം പലേ ചിത്രങ്ങളിലും കെട്ടുകാഴ്ച്ചകളിലും. ഓണത്തെക്കുറിച്ചുള്ള ചരിത്ര-സാമൂഹ്യ ഗവേഷണങ്ങളുടെ പാടെയുള്ള നിരാകരണമാണ് പുരാണത്തിലെ മഹാബലിയെ കേരളത്തിന്റെ രാജാവായി നാമനിർദ്ദേശം ചെയ്യുത്. ഹിരണ്യകശിപുവിന്റെ മകന്റെ മകനായി അവതാരകഥകളിൽ വിളങ്ങിയ രാജാവിനെ ഓണത്തിനു എഴുന്നെള്ളുന്ന മാവേലി യാക്കി മാറ്റിയത് ബ്രാഹ്മണവൽക്കരണത്തിന്റെ ഭാഗമായാണ്. അതിഹൈന്ദവത കാപട്യം പൂശി വഴിനടക്കുന്ന ഇക്കാലത്ത് ഈ അവതാരകഥാ‍വില്ലൻ മാവേലി അനുയോജ്യം തന്നെ. ഭാരതം മുഴുവനും പ്രചാരത്തിലുള്ള അവതാര കഥയെ കേരളത്തിൽ മാത്രമായി ഒതുക്കാനുള്ള വിഫലശ്രമം. ആഘോഷങ്ങൾക്ക് കാലാനുസൃതമായി ദൈവീക പരിവേഷം നൽകപ്പെടുന്നത് ചരിത്രം സമൂഹത്തിനു മേൽ കളിയ്ക്കുന്ന കളിയാണ്. വിഷുവിലേക്ക് ശ്രീകൃഷ്ണൻ കടന്നു വന്നിട്ട് അധികം നാളായില്ല. ശതപഥബ്രാഹ്മണത്തിൽ വിസ്തരിച്ചിരിക്കുന്ന വാമനാവതാര കഥ കേരളത്തിൽ മാത്രം നടന്നതാണെന്ന അസംബന്ധാലോചന ഇനി മായ്ക്കപ്പെടാനും എളുപ്പമല്ല. പക്ഷെ ശതപഥബ്രാഹ്മണത്തിലും വാമനൻ അസുരന്മാരെ മാത്രമേ ജയിക്കുന്നുള്ളു, മഹാബലിയെന്ന പരാമർശം ഇല്ല. മത്സ്യപുരാണം, അഗ്നിപുരാണം, വിഷ്ണു ധർമ്മോത്തരം, വൈഖാനസാഗമം, രൂപമണ്ഡനം, ശിൽ‌പ്പരത്നം ഇവയിലൊക്കെക്കൂടിയാണ് ഈ കഥ വളർന്നത്. പരിപൂർണമായി വികസിച്ച കഥാപാത്രങ്ങളും ഘടനയൊത്ത കഥയും ഭാഗവതപുരാണത്തിലാണ് തെളിയുന്നത്. മാവേലിയെ വരച്ചുണ്ടാക്കിയവർ പക്ഷെ ഒരു അതിസാധാരണന്റെ ഓലക്കുടയാണ് ഈ മഹാരാജാവിനു വച്ചുകൊടുത്തതെന്നുള്ളത് ശ്രദ്ധേയം തന്നെ. വാമനാവതാരവുമായി കണ്ണി കോർത്ത് പുരാണമഹാബലിയെ ഓണമാവേലിയിൽ ചേർത്തു ബാധ കയറ്റാനുള്ള ഉൾപ്രേരണയായിരിക്കണം വെൺകൊറ്റക്കുട ചൂടാൻ യോഗ്യനായ ചക്രവർത്തിതിരുമനസ്സിനെ വെറും ഓലക്കുട ചൂടിപ്പിച്ചത്. മഹാബലിയെ ചവിട്ടി താഴ്ത്തുന്ന രംഗം ഭാരതത്തിൽ ഉടനീളം ദൃശ്യവൽക്കരിച്ചിട്ടുള്ളത് ശിൽ‌പ്പങ്ങളിലാണ്: ശിലകളിൽ, ലോഹത്തിൽ, ദാരുവിൽ കൊത്തിവച്ചവ. മൂന്നുലോകവും കീഴടക്കിയ ത്രിവിക്രമൻ അതിഗാംഭീര്യത്തോടെ പ്രതാപവാനായി വിലസുന്നതായാണ് മഹാബലിപുരത്തും കാഞ്ചീപുരത്തും നാമക്കലും എല്ലോറയിലും രാജസ്ഥാനിലെ അബനേരിയിലും ഒറീസയിലെ ഉദയഗിരിയിലും മറ്റും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ എല്ലാ ശിൽ‌പ്പങ്ങളിലും കുടയുണ്ടെങ്കിൽ അത് വാമനൻ മാത്രമാണ് ചൂടുന്നത്. മഹാബലിയ്ക് കുടയില്ല. രൂപമണ്ഡനയും ശിൽ‌പ്പരത്നവും വാമനന് കുട നിർദ്ദേശിക്കുന്നു. എന്നാൽ കേരളത്തിൽ വാമനാവതാതരത്തിന്റെ ചിത്രീകരണമോ ശിൽ‌പ്പങ്ങളോ ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്തടുത്ത് ത്രിവിക്രമമംഗലം എന്നൊരു ക്ഷേത്രമുണ്ടെങ്കിലും വാമനനോ മഹാബലിയോ പ്രത്യക്ഷപ്പെടുന്നില്ല. കോട്ടയം ജില്ലയിലും പാലക്കാട് ജില്ലയിലെ വാവന്നൂരിലും ഉള്ള വാമനക്ഷേത്രങ്ങലിലും വാമനനോ മഹാബലിയൊ കല്ലിലോ ദാരുവിലോ കൊത്തിവയ്ക്കപ്പെടുകയോ ചുവർചിത്രങ്ങളായി പ്രത്യക്ഷീഭവിയ്ക്കുകയോ ചെയ്യുന്നില്ല.. വാമന-മഹാബലി കഥയും മാവേലിയുമായി കണ്ണി ചേർത്തത് പിൽക്കാലത്താണെന്നതിന്റെ തെളിവാണ് തൃക്കാക്കര അമ്പലത്തിലും ഇവരുടെ നാടകാവിഷ്ക്കാരം തെളിയുന്നില്ല എന്നത്. വാമനനുമായി ബന്ധിപ്പിക്കുന്ന കൃത്യം അബോധമനസ്സിലെങ്കിലും ആദ്യകാല കാരിക്കേച്ചറിസ്റ്റുകളിൽ വെളിപാടുണർത്തിച്ചത് വാമനന്റെ ഓലക്കുട മാവേലിയിലേക്ക് വച്ചുമാറ്റാൻ വഴിവച്ചു എന്നതായിരിക്കണം സത്യം. മലബാർ ഭാഗത്ത് പതിവുണ്ടായിരുന്ന ‘ഓണപ്പൊട്ടൻ’ ഓലക്കുടയുമായാണ് ഓണത്തിനു വീടുവീടാന്തരം കയറി ഇറങ്ങാറ്. ഓണപ്പൊട്ടന്റെ ഈ കുടയും മാവേലിയെ വരച്ചുണ്ടാക്കിയവർക്ക് ആശയപ്രദാനം നൽകിയിട്ടുണ്ടാവണം. പാണപ്പാട്ടുകളിൽ കുടയും പിടിച്ച് ഓണം കൊള്ളാൻ എഴുന്നെള്ളുന്ന മാതേവപരാമർശം മനസ്സിലെവിടെയൊ ഉടക്കിയിരുന്നതാകാനും മതി. ആഗമശാസ്ത്രങ്ങളേയും ശിൽ‌പ്പനിബന്ധനകളേയും പുരാണങ്ങളേയും മറികടന്ന് മലയാളി സ്വന്തം മോഹങ്ങളുടെ പരിപൂർത്തി നിറവേറ്റാൻ പലേ രക്ഷാരൂപന്മാരേയും സഫലബിംബങ്ങളേയും സമാഹരിയ്ക്കുകയാണ് മാവേലി വേഷനിർമ്മിതിയിൽക്കൂടി. പുരാണരാജാപ്പാർട്ടിനെ മലയാളീകരിയ്ക്കുന്ന സൌജന്യസൌഭാഗ്യവും ഓലക്കുടസമ്മാനത്തിൽക്കൂടെ നേടിയെടുത്തു..

ഭാരതീയോത്സവങ്ങളൂടെ വേരുകൾ സൂര്യ-നക്ഷത്രങ്ങളുടെ രാശിപ്പകർച്ചകൾ, കാർഷികം, ഋതുഭേദങ്ങൾ, പുരാണപുണ്യസ്മൃതികൾ, പ്രകൃതിക്ഷോഭ- പകർചവ്യാധികളിൽ നിന്നുള്ള വിടുതൽ ഇവയിലൊക്കെയാണ് പടർന്നു കിടക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ചരിത്രപരമായ ലക്ഷണങ്ങളോ കാരണങ്ങളോ കുഴിമാന്തിയെടുക്കാൻ പ്രയാസവുമാണ്. കാലാനുസൃതമായി ഇവയിൽ ഒന്നു വേറൊന്നോട് കെട്ടുപിണയുകയും സംശ്ലേഷണ-വിശ്ലേഷണങ്ങൾ സംഭവിയ്ക്കുകയും അതോടെ കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യും. ആഘോഷങ്ങളേയും ഉത്സവങ്ങളേയും വിപണി കയ്യടക്കുമ്പോൾ സാംസ്കാരികത്തനിമ നഷ്ടപ്പെടുകയും വിപണിമൂല്യാധിഷ്ഠിതമായ അങ്കനങ്ങൾ പ്രാമുഖ്യം നേടുകയും ചെയ്യും. ഓണം ഈ സന്നിഗ്ധാവസ്ഥയിൽ എത്തിപ്പെട്ടപ്പോൾ മാവേലിയും കഥകളിരൂപവും ചുണ്ടൻ വള്ളവും പൂക്കളവും വിറ്റഴിയ്ക്കപ്പെടനുള്ള മോടിഫുകൾ മാത്രമാവുകയാണ്.


ആഘോഷങ്ങളേയും ഉത്സവങ്ങളേയും കൺസ്യൂമെറിസം ഹൈജാക്ക് ചെയ്യുമ്പോൾ സമ്പദ്ഘടന അഴിച്ചു പണിയപ്പെടുകയാണ് ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം എന്ന ഹാസ്യം കലർന്ന സാമ്പത്തികവീക്ഷണം അറം പറ്റിയപോലായിട്ടുണ്ട് ഇന്ന്. വർദ്ധിച്ചു വന്ന മദ്യപാനാസക്തി യെ മുതലെടുത്ത് മദ്യലോബികൾ വലിയ കൊയ്ത്താണു ഓണത്തിനു കൊയ്യ്തെടുക്കുന്നത്. കഴിഞ്ഞ ഓണത്തിനു 126 കോടിയുടെ മദ്യമാണ് മലയാളികൾ കുടിച്ചു തീർത്തത്. ഇക്കൊല്ലം അതിലും കൂടി കുടിയുടെ വിളവ്. ഓണം കയ്യടക്കിയ സർക്കാരും ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനു ഉപകാരസ്മരണയാൽ നിർവൃതിയടയുന്നു. ഖജനാവു നിറയുന്ന ഐശ്വര്യയവേള. ഒരു സമൂഹത്തിന്റെ ദയനീയമായ വീഴ്ച വിറ്റുകാശാക്കി അതേ സമൂഹത്തിനു സദ്യ ഒരുക്കുന്ന പ്രതിഭാസം. സർക്കാർ പത്തായത്തിൽ സമൃദ്ധിയുടെ പുന്നെല്ലു നിറയ്ക്കാൻ മാവേലി വന്നെത്തുകയാണ്. അദ്ദേഹം ഇടുക്കിപ്പിടിച്ചിരിക്കുന്ന വലിയ മദ്യക്കുപ്പി കാണാതെ കാണുകയാണു നമ്മൾ.

38 comments:

  1. മലയാളിയുടെ സ്വന്തം മാവേലിയുടെ മേൽ പുരാണത്തിലെ മഹാബലിയുടെ ബാധ കയറിയപ്പോൾ. ‘തുഷാര’ത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ഒന്നു കൂടി ഇവിടെ.

    ReplyDelete
  2. (((((((((ട്ടോ ))))))))) തേങ്ങ എന്റെ വക.... ബാക്കി വായിച്ചിട്ട്...

    ReplyDelete
  3. എതിരൻ മാഷേ.. പൊളിച്ചടുക്കി...:)

    കേരളസർക്കാർ ക്വൊട്ടേഷൻ കൊടുത്തു എന്നാ ഇപ്പോൾ കിട്ടിയ വാർത്ത. ജാഗ്രതൈ... :)

    വളരെ നന്ദി ഈ പോസ്റ്റിന്..

    ReplyDelete
  4. ഓണവുമായി ബന്ധപ്പെട്ട കഥയിൽ പണ്ടേ തോന്നിയിട്ടുള്ള ഒരു സംശയം ചോദിക്കുന്നു. ദശാവതാ‍രങ്ങൾ പറയുമ്പോൾ വാമനം കഴിഞ്ഞിട്ടാണ് പരുശുരാമൻ വരുന്നത്. അപ്പോൾ കേരളമാണോ മഹാബലിയാണോ ആദ്യം ഉണ്ടായത്? കേരളം പരശുരാമ സൃഷ്ടിയാണെന്നാണല്ലൊ പൊതുവെ പറയപ്പെടുന്നത്.

    ReplyDelete
  5. മാവേലിയുടെ രൂപം സാന്താക്ലോസിനെ മലയാളീകരിച്ചതാണ്‌ എന്നും തോന്നിയിട്ടുണ്ട്. വർഷാവർഷം എല്ലാവീട്ടിലും കയറി ഇറങ്ങുന്ന ടീംസാണല്ലോ രണ്ടുപേരും.

    ReplyDelete
  6. “കമന്റടിയിലെ തേങ്ങയുടയ്ക്കുക“ എന്ന വർഗ്ഗീയചടങ്ങിലൂടെ സവർണ്ണഫാസിസ്റ്റ് ഹിന്ദു ആറെസ്സെസ്സ് വീഎച്പി അതിപ്രസരം ബ്ലോഗിലേക്ക് വ്യാപിക്കുന്നതിനെ ഇടതു-പുരോഗമന-തൊഴിലാളി-മതേതരപ്രസ്ഥാനക്കാർ “ശക്തമായ ഇടപെടലു”കളിലൂടെ ഉന്മൂലനാശം ചെയ്യണമെന്നു അഭിവദിക്കുന്നു!

    ReplyDelete
  7. അനോണീ ബ്ലോഗ് തുടങ്ങിയതിൽ പിന്നെ ആദ്യമായാണു എന്റെ ബ്ലോഗിൽ തേങ്ങായുട്യ്ക്കൽ നടന്നത്. അങ്ങനെ എന്റെ ബ്ലോഗും സവർണ്ണ ഫാസിസ്റ്റ്.......അതിപ്രസരത്തിൽ മുങ്ങിയിരിക്കുന്നു!
    ഇനി എനിയ്ക്ക് വാലന്റൈൻ കാർഡും വരുമോ എന്തോ ദൈവമേ (മറ്റെ ദൈവത്തെയാ വിളിച്ചത്)

    ReplyDelete
  8. എന്തിന്‌ ഓണത്തിന്റെ മാറ്റത്തെപ്പറ്റി മാത്രം ഖേദിക്കുന്നു? ലോകത്തെവിടെയുള്ള ഏതു കാര്യത്തിനാണ്‌ കാലത്തിനനുസരിച്ച്‌ മാറ്റം വരാത്തത്‌? അല്ലെങ്കില്‍ത്തന്നെ രാജഭരണമോ ബ്രിട്ടീഷ്‌ ഭരണമോ നിലനിന്നിരുന്ന കാലത്തേതുമാതിരിയാണോ ഇപ്പോള്‍ ആഘോഷങ്ങള്‍? ഇതെല്ലാം ഇങ്ങനിങ്ങനെ മാറിക്കൊണ്ടിരിക്കും. ഇരിക്കണം. അല്ലാതെ തമ്പുരാന്റെ മുന്നില്‍ താഴ്‌ന്നുവണങ്ങി ഓച്ഛാനിച്ചുനിന്ന് കാഴ്ച്ചക്കുലയും നല്‌കി അളന്നുകിട്ടുന്ന അരി മുണ്ടിന്റെ അറ്റം നീട്ടി വാങ്ങി പോകുന്ന ആ മധുരമനോഹരകാലത്തില്‍നിന്നുമാറി ഏതൊരുവനും നിവര്‍ന്നു നില്‌ക്കാന്‍ കഴിയുന്ന ഈ കാലത്ത്‌ എന്തിന്‌ ഓണാഘോഷങ്ങള്‍ക്കു മാത്രം മാറ്റമുണ്ടാവാതിരിക്കണം? ആഘോഷം നടക്കട്ടേ, ചാനലുകാരും, മദ്യക്കാരും എല്ലാം സന്തോഷിക്കട്ടേ.

    ReplyDelete
  9. ഒരു അഭീഷ്ഠദായകനെ സ്വീകരിച്ചിരുത്താൻ വെമ്പൽ കൊണ്ടിരുന്ന മലയാളിക്ക് ഈ രാജപുരുഷൻ തെല്ലല്ല ആശ്വാസം കൊണ്ടു വന്നത്. മരുമക്കത്തായത്തിനു ശേഷം അണുകുടംബത്തിൽ പെട്ടുപോയവന് സ്വാന്തനമേകുന്ന ഒരു കാരണവരുടെ മുഴുനീള ആഢ്യവേഷം നിറവേറാതെ കിടക്കുന്നുണ്ടായിരുന്നു. മക്കത്തായക്രമത്തിലെ ശക്തനായ പിതൃബിംബവും സമൂഹത്തിൽ വന്നു ചേരേണ്ടിയിരുന്നു താനും. ലളിതമനസ്സോടെ ചിത്രകാരമാർ സൌജന്യമരുളിയ കാരണവർ പ്രതിച്ഛായ ഉൾക്കൊണ്ട മാവേലി ഇക്കാര്യം എളുപ്പത്തിൽ സാധിച്ചെടുക്കുകയാണുണ്ടായത്.

    As usual, amazing perspective !

    ReplyDelete
  10. ഒരു തേങ്ങ ഉടച്ചത് ഇത്രയും പ്രശ്നമായോ ....
    ഇനി ഞാന്‍ ക്രിസ്ത്യന്‍ ബ്ലോഗില്‍ അവലോസുണ്ട ഉടക്കാം..
    മുസ്ലിം ബ്ലോഗില്‍ ഉന്നക്കായ (കോഴിക്കോട് മലപ്പുറം ഭാഗത്ത് കണ്ടു വരുന്ന ഒരു മധുര പലഹാരം) ഉടക്കാം,
    വിപ്ലവ ബ്ലോഗില്‍ നക്ഷത്രം അരിവാളില്‍ വെച്ച് ചുറ്റിക കൊണ്ട് തല്ലി ഉടക്കാം... കോണ്‍ഗ്രസ്‌ ബ്ലോഗില്‍ വെറും 'കൈ' കൊണ്ട് ഉടക്കാം....
    rss ബ്ലോഗില്‍ തേങ്ങ തന്നെ ശൂലം കൊണ്ട് കുത്തി പൊട്ടിക്കാം...
    ശിവ സേന ബ്ലോഗില്‍ മഹാരാഷ്ട്രക്കാരല്ലാത്തവരെയൊക്കെ ഉടക്കാം...
    ആന്ദ്രാ ബ്ലോഗില്‍..... വേണ്ട.. അവിടെ മുഖ്യ മന്ത്രി തന്നെ ഉടഞ്ഞിരിക്കുകയാ...
    ടെന്നീസ് ബ്ലോഗില്‍ 6-0 6-0 എന്ന സ്കോറിലെ രണ്ടു പൂജ്യത്തെ ഉടക്കാം...

    മതിയോ???

    ReplyDelete
  11. ആദ്യമേ ഈ കുപ്പി കുടിച്ചതുകൊണ്ട്,വെറുതേ ഒന്നു വന്നൂന്നേ ഉള്ളൂ:)
    പൊട്ടട്ടങ്ങനെ പൊട്ടട്ടെ:)

    ReplyDelete
  12. കൊസ്രാക്കൊള്ളീ:
    തേങ്ങയുടയ്ക്കലിനെ ഏറ്റവും നന്നായി “പൊളിച്ചടുക്കി“യിരിയ്ക്കുന്നത് ‘സുന്ദരിയേ വാ‘ യുടെ പാർഡിയിലാണ്. “പൊട്ടിയില്ല തേങ്ങാ” എന്നാണു പാട്ടിൽ.
    http://www.youtube.com/watch?v=bupRBOwAAsA

    ReplyDelete
  13. കാലത്തിനനുസരിച്ച് ഓണവും മാറട്ടെ...

    മാറ്റമില്ലാത്തതിന് കാലത്തെ അതിജീവിക്കാൻ പറ്റുമോ?

    ReplyDelete
  14. എതിരന്‍,

    നല്ല ലേഖനം.

    “കൊല്ലത്തിലൊരിക്കല്‍ സമൃദ്ധിയുടെ വിളംബരവുമായി വന്നുചേരുന്ന പ്രവാസിപ്രതിരൂപവും...പ്രവാസി യുടെ വിയർപ്പ് തൂശനിലയില്‍ പഞ്ചസാരകലര്‍ത്തി വിളമ്പിയത് ആവോളം വാരിക്കുടിച്ചിട്ട് ഈ സമൃദ്ധിദായകനെ..”

    “ഒരു സമൂഹത്തിന്റെ ദയനീയമായ വീഴ്ച വിറ്റുകാശാക്കി അതേ സമൂഹത്തിനു സദ്യ ഒരുക്കുന്ന പ്രതിഭാസം“

    ഈ രണ്ടു നിരീക്ഷണങ്ങള്‍ക്കും ഒരു പ്രത്യേക സലാം.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  15. “അഭീഷ്ടദായകൻ” എന്നു മതി. അഭീഷ്ഠം എന്നല്ല വേണ്ടത്. ഇനി ശരിയായ പദം അഭീഷ്ടമാണെന്നറിയാഞ്ഞിട്ടാവില്ലായിരിക്കാം; എതിരവനും സൂരജുമൊക്കെ സർവജ്ഞരാണല്ലോ- സംസ്കൃതത്തിന്റെ ശരികളെ അങ്ങനെയങ്ങു വകവച്ചുകൊടുക്കാൻ തയ്യാറല്ലാത്ത സ്വന്തന്ത്രചിന്തയുടെ ഭാഗമായി മന:പൂർവ്വം ഉപയോഗിച്ചതാണെങ്കിലോ?
    എങ്കിലെന്റെ കമന്റ് തോട്ടിലെറിഞ്ഞേക്കു.

    ReplyDelete
  16. മദ്യപിക്കുന്നത് മോശമാണെന്ന ധാരണ തെറ്റാണെന്നല്ലേ പുരോഗമനസർക്കാറിന്റെ മന്ത്രി പറഞ്ഞത്?
    ഏതു പാർട്ടിയിലാണ് മദ്യപിക്കാത്ത നേതാക്കന്മാർ ഏറ്റവും അധികം ഉള്ളത്? DYFI,youth con(i), youthleague, achchaayan paarty, RSS,NDF,NCP, Dal...?

    ReplyDelete
  17. ദേശീയോത്സവവധം കലക്കി.. മാവേലി നാടു ഭരിച്ചിരുന്നപ്പോള്‍ ജാതി ചിന്ത, അയിത്തം എന്നിവയും കേരളത്തിലുണ്ടായിരുന്നോ എന്നു കൂടി ഗവേഷിക്കേണ്ടിയിരിക്കുന്നു. അക്കാലത്ത് മാനുഷരെല്ലാരും ഒന്നു പോലെയായിരുന്നുവെന്ന കവിവചനം വിസ്മരിച്ചുകൊണ്ടല്ല ഈ ആവശ്യം ഉന്നയിക്കുന്നത്.

    ബ്രാഹ്മണന്‍ ദാനം ചോദിച്ചാല്‍ രാജാവിന് മറുത്തു പറയാന്‍ സാധ്യമല്ല എന്ന വിധിയനുസരിച്ചാണല്ലോ, കൂടും കുടുക്കയുമടക്കം സകലതും ലവന്‍ ചവിട്ടിത്താഴ്ത്തുമെന്ന് അറിയാമായിരുന്നിട്ടും അനിവാര്യമായ വിധിയ്ക്ക് മാ.രാ.രാ.ശ്രീ മാവേലി തല നീട്ടിക്കൊടുത്തത്. എന്നുവെച്ചാല്‍, മാനുഷരെല്ലാം അന്ന് ഒന്നുപോലെയായിരുന്നുവെന്ന കവിസാക്ഷ്യം പൊളിയുന്നുവെന്നാണ് അര്‍ത്ഥം.

    അപ്പോള്‍ സമത്വസുന്ദര ഭരണകാലത്ത് മാവേലി നാട്ടിലെ ഒബിസി, എസ്‍സി, എസ്‍‍ടി വിഭാഗങ്ങളുടെ അവസ്ഥയെന്ത് എന്ന് പ്രത്യേകമായി പഠിക്കേണ്ടതുണ്ട്. ഇതര രാജാക്കന്മാരുടെ കാലത്ത് അവരനുഭവിച്ചിരുന്ന ജാതീപീഢനം സര്‍ക്കാര്‍ ഉത്തരവു വഴി റദ്ദാക്കി മനുഷ്യാവകാശങ്ങള്‍ മാവേലി ഏകീകരിച്ചിരുന്നുവെങ്കില്‍ മാത്രമേ, അതിയാന്‍ നാടുവാണീടും കാലത്ത് മാനുഷരെല്ലാം ജാതിമതഭേദമെന്യേ ഒന്നുപോലെയായിരുന്നുവെന്ന കവി സങ്കീര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥമുളളൂ. ആയതിനാല്‍ ആ സ. ഉവിന്റെ കോപ്പി അടിയന്തരമായി സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

    സര്‍വജ്ഞപീഠം കയറി ഞെളിഞ്ഞിരിക്കുന്ന എതിരന്‍, ഡോ. സൂരജ് എന്നിവരുടെ ശ്രദ്ധ ഈ വിഷയത്തില്‍ എത്രയും വേഗം പതിയുമെന്ന് കരുതട്ടെ. അഭീഷ്ടം എന്ന് ശരിയായിട്ടെഴുതിയെന്നു വെച്ച് സര്‍വജ്ഞരായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്..

    ReplyDelete
  18. എതിരന്‍,സൂരജ് ഒക്കെ ക്ഷമിക്കണം. ബാക്കിയുള്ളവരും.

    മാനസിക കുഷ്ഠത്തിനു കുഷ്ടം എന്നെഴുതിയാല്‍ പോരാ അജ്ഞാതാ..(സംസ്കൃതം സംസ്കൃതം)

    ReplyDelete
  19. സർവജ്ഞപീഠം കയറാനുള്ള ആപ്ലിക്കേഷൻ ബയോഡാറ്റയിൽ ‘സംസ്കൃതം അറിയാം’ എന്നു നുണ എഴുതിയിരുന്നു. ഇത്രേം പൊല്ലാപ്പാവുമെന്നു കരുതിയില്ല. കഷ്ടം! (കഷ്ഠം കുഷ്ടം കുഷ്ഠം...)

    അവാർഡ് സൂരജുമായി ഷെയർ ചെയ്യേണ്ടി വന്നതിൽ പ്രതിഷേധമുണ്ട്. സുരേഷ് ഗോപിയ്ക്ക് ഭരത് അവാർഡു നൽകിയാൽ ബാലചന്ദ്രമേനോനും കൊടുക്കാം എന്ന യുക്തിയെന്നോ? ഉവ്വ ഉവ്വ...

    ReplyDelete
  20. ഇനിയൊരുവേള കഷ്‍ഢം ആണോ ശരി... സംസ്കൃതം അറിയാത്തതു കൊണ്ട് എന്തെല്ലാം പൊല്ലാപ്പുകള്‍...

    ReplyDelete
  21. തന്റെ ആഘോഷങ്ങളെ വീട്ടിനുള്ളില്‍ തളച്ചിട്ടിരുന്ന മലയാളിക്ക് ഒന്നിച്ചൊത്തുകൂടി കൊണ്ടാടാനാവുന്ന തരത്തില്‍ ഓണത്തെ രൂപമാറ്റം നടത്തിയെടുത്തവര്‍ ആരായാലും അവര്‍ അഭിനന്ദനമര്‍ഹിക്കുന്നു എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഓണമായിരുന്നോ അതിന് ഏറ്റവും യോജ്യം എന്നതില്‍ ചോദ്യമുണ്ട് എങ്കിലും.
    കര്‍ണ്ണാടകത്തിന്റെ രാജ്യോത്സവം പോലെ സെക്യുലര്‍ ആയ ഒരാഘോഷം നമുക്കുണ്ടാവേണ്ടതുണ്ടോ എന്നൊരു ചോദ്യം.

    വേദനകളുള്ള സമൂഹത്തിനേ ആഘോഷങ്ങള്‍ ആവശ്യമുള്ളൂ, അവരുടെ വേദനകളെ മറക്കാനുള്ള ആഘോഷം പുതുതായി സൃഷ്ടിക്കപ്പെടേണ്ടതുണ്ടോ അതോ അവരുടെ വേദനകളുടെ പങ്കായിരുന്ന ഒരു ദിനത്തെ മാറ്റിയെടുത്ത് അവരില്‍ പുതിയ പ്രതീക്ഷകള്‍ നിര്‍മ്മിക്കണമോ എന്നതും ചോദ്യം.

    പിന്നെ അതിഹൈന്ദവത. അത് ഇന്നിന്റെ ഒരു വേദന. കുറെ മുറിവുകള്‍ സൃഷ്ടിച്ചിട്ട് അതങ്ങുപൊയ്ക്കോളും. ഓണത്തിന്റെ ഐതിഹ്യത്തില്‍ നാം ഇന്ന് മതത്തെ കലര്‍ത്തുന്നു. അര നൂറ്റാണ്ട് മുമ്പ് അതിസോഷ്യലിസം നാടിന്റെ വേദനയായിരുന്ന കാലത്താണ് നാം ഓണത്തിന് "മാനുഷരെല്ലാരുമൊന്നുപോലെ" എന്ന പാട്ട് ഏറ്റുപാടിയത്. ആ പാട്ടിലെ പൊളി ഇന്ന് നാം തിരിച്ചറിയുന്നു. സ്റ്റാലിനും ചൊഉഷസ്ക്യൂവും പോയ വഴിയെ തൊഗാഡിയയും മുത്തലീക്കും പോയിക്കഴിയുമ്പോള്‍ ഓണത്തിലെ അതിഹൈന്ദവതയും പോകും.

    ഓണം കേരളത്തിന്റെ ആഘോഷമാകുമ്പോള്‍ കേരള്‍ത്തിന്റെ ഐക്കണുകള്‍ (കഥകളിയായാലും ഓ‌സീ‌ആറായാലും) ഓണത്തിന്റേതുമാവും. കുഴപ്പം ഓണത്തിറ്റെയല്ല, മലയാളിയുടേതുതന്നെ.

    ഓ. ടോ ഒന്ന്: മഹാബലി വേറെങ്ങും കുട ചൂടാത്തത് അവിടെയൊക്കെ അങ്ങേര്‍ പൊരക്കകത്തുതന്നെയിരിക്കുന്നതുകൊണ്ടാണ്. കേരളത്തില്‍ വരുമ്പോള്‍ കുട വേണം. അതന്നെ.

    ഒഓ. ടോ രണ്ട്: മാനുഷരെല്ലാരും ഒന്നുപോലെ എന്നതിന് എല്ലാവര്‍ക്കും ഒരേ പൊക്കം, ആണിനും പെണ്ണിനും ഒരേ സ്ട്രക്‌ചര്‍ എന്നൊന്നും അര്‍ത്ഥം കാണാന്‍ വഴിയില്ല. അന്നത്തെ നീതിനിയമങ്ങള്‍ക്കനുസരിച്ച് ഒരു സെറ്റപ്പ്. ഇന്നിന്റെ കണ്ണടയിലൂടെ അതിനെക്കാണുന്നത് എതിരന്‍ മുകളില്‍ പറഞ്ഞ മഹാബലിക്ക് ഓലക്കുട വരച്ച ആ ചിത്രകാരന്‍ മൈന്‍ഡ്സെറ്റല്ലേ? ആ ചിത്രകാരന്‍ ഓലക്കുട മാത്രമേ കണ്ടിട്ടുണ്ടാവൂ.

    ഓ.ടോ മൂന്ന്: സംസ്കൃതം എന്ന വാക്കിന്റെ അര്‍ത്ഥം "ശവമടക്ക് കഴിഞ്ഞത്" എന്നല്ല എന്നു കരുതുന്നവരുണ്ടെങ്കില്‍ കൈ പൊക്കുമോ?

    ReplyDelete
  22. മനോഹരം‌. അല്ലാതെന്തു പറയാന്‍?

    ReplyDelete
  23. നല്ല ലേഖനം. എന്തായാലും ഇപ്പോൾ മാവേലി എന്ന മോടിഫ് ഏതാണ്ട് ഗെറ്റ് ഔട്ട് ആയ നിലയിലാണെന്ന് തോന്നുന്നു. അധികം കാണാനില്ല. മദ്യപാനത്തെക്കുറിച്ചെഴുതിയ അവസാന പാരഗ്രാഫ് പക്ഷെ എങ്ങിനെ ഇതിൽ കൂട്ടിവെക്കുന്നത് എന്ന് മനസ്സിലായില്ല. :(

    രാജഭക്തി രാഷ്ട്രീയ നേതാവിലേക്ക് ആരോപണം ചെയ്യപ്പെട്ടുവെങ്കിലും അതിലൊരു തരി തമാശിന്റെ ഉപ്പുകൂട്ടിയേ മലയാളിക്ക് ഈ നവപ്രത്യയശാസ്ത്രം വിഴുങ്ങാൻ പറ്റൂ എന്നും ആയി. -- ഇതിനു വണക്കം.

    ഓഫ്: ക്രിസ്തമസ് പാപ്പയ്ക്കും മാവേലിയ്ക്കും ഇത്ര വലിയ കുടവയറുള്ളത് ഒരു ആന്റിഫെമിനിസ്റ്റിക് പ്രതീകം അല്ലേയെന്നും എനിക്ക് സംശയമുണ്ട്. അവർക്കെന്താ സിക്സ് പാക്കിണ്ടായാൽ?

    ReplyDelete
  24. എതിരൻ,

    നല്ല പോസ്റ്റ്...

    എനിക്കു തോന്നുന്നത് പ്രവാസി എന്നൊരു വിഭാഗം ഇല്ലായിരുന്നുവെങ്കിൽ “ഓണം” എന്ന ആഘോഷം പോലും ഇല്ലാതാകുമായിരുന്നു എന്നാണു.മഹാബലി എന്ത് എന്ന അന്വേഷണത്തിൽ ഉപരി കൂട്ടായ്മയുടെ ഉത്സവം ആയിരുന്നു ഓണം എന്നു കരുതാനാണു ഞാൻ ഇഷ്ടപ്പെടുന്നത്.ഇടവപ്പാതിക്കും പഞ്ഞക്കർക്കിടകത്തിനു ശേഷവും വരുന്ന വിളവെടുപ്പുത്സവം തന്നെ ആയിരിക്കണം ഓണത്തിന്റെ തുടക്കം.മഴമാറി വെയിൽ നീളുന്ന സമയം.ഒന്നിച്ചു കൂടാനും ആഘോഷിക്കാനും എല്ലാമുള്ള സമയം.ഇതിനിടയിൽ മഹാബലി എങ്ങനെ കയറി വന്നു എന്നാണു എനിക്കു പിടിയില്ലാത്തത്.എതിരന്റെ പോസ്റ്റിൽ ഒരു നഖ ചിത്രം കിട്ടുന്നു.എങ്കിലും മഹാബലിയുടെ രൂപമാറ്റങ്ങൾ പ്രതിപാദിക്കുന്നുവെങ്കിലും ശരിക്കു മഹാബലി തന്നെയോ ഓണത്തിന്റെ അടിസ്ഥാനം എന്നാണു അറിയേണ്ടത്.അതു പുരാണത്തിലെ വാമനാവതാരവുമായി കൂട്ടിക്കെട്ടിയതാവാം എന്നാണു എനിക്കു തോന്നുന്നത്.ചരിത്രത്തിലേയോ മിത്തിലേയോ മഹാബലി മറ്റൊരാൾ ആയിരുന്നേക്കാം.ഒരു പക്ഷേ പ്രജാക്ഷേമ തത്പരനായ ഒരു രാജാവ്.

    എതിരൻ പറയുന്നതു പോലെ എങ്ങനെ ഈ വാമനാവതാരം മാത്രം കേരളവുമായി ബന്ധപ്പെട്ടു വരും? ഒരു പക്ഷേ മണികണ്ഠൻ ചൂണ്ടിക്കാട്ടിയ പോലെ കേരളം അന്നു എവിടെ വരെ ഉണ്ടായിരുന്നു.തുളുനാട് കേരളത്തിന്റെ ഭാഗം ആയിരുന്നെങ്കിൽ ഇപ്പോൾ തുളുനാടിന്റെ അതിർത്തി ആയ ഗോകർണ്ണം വരെയുള്ള കർണ്ണാടകയിൽ ഓണം ആഘോഷിക്കപ്പെടുന്നുണ്ടോ?അതോ കാസർ‌ഗോഡിനപ്പുറം ഓണം പെട്ടെന്ന് ഇല്ലാതാവുന്നോ?

    ഇതു പോലെ തന്നെ ഉള്ള ഒന്നാണു ശബരിമല അയ്യപ്പ ചരിതവും.ശിവനും മോഹിനിയും ചേർന്നുണ്ടായ കുട്ടി ആണോ പന്തളത്ത് വന്നത്? പന്തളം രാജവംശത്തിന്റെ കാലപ്പഴക്കം എത്ര? അപ്പോൾ ശിവനും മോഹിനിയുമൊക്കെ ഈ അടുത്ത കാൽം വരെ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ..അയ്യപ്പൻ കാട്ടുജാതിക്കരുടെ ആരാധനാ മൂർത്തി അയിരുന്നുവെന്നു വായിച്ചിട്ടുണ്ട്.വാവർ എന്ന് ജീവിച്ചിരുന്നു?

    ഇതോക്കെ രസകരമായ ചിന്താ വിഷയങ്ങൾ ആണു..

    എങ്കിലും പല സ്ഥലങ്ങളിലും മലയാളി സമാജങ്ങൾ നിലനിന്നു പോരുന്നത് ഈ പരിപാടി ഉള്ളതു കൊണ്ടാണ്.കുറെ സുന്ദരിമാർ അന്ന് വെളിയിലിറങ്ങും !

    അതു അനുസ്യൂതം തുടരട്ടെ !

    ReplyDelete
  25. മഹാബലിയ്ക്ക് കാക്കുട കൊടുത്തതാര് എന്ന പേരില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന കെ കെ മുഹമ്മദ് ഒരു ലേഖനം എഴുതിയിരുന്നു. കേരളത്തിലൊരിടത്തും ത്രിവിക്രമാവതാരത്തിന്റെ ചിത്രീകരണമില്ല. ത്രിവിക്രമ മംഗലം എന്നൊരു സ്ഥലമുണ്ടെങ്കിലും. കോട്ടയത്ത് ഒരു വാമന ക്ഷേത്രമുണ്ട്. ചതിയനായ വാമനന്‍ എന്ന ചിന്തയ്ക്കാണ്‍` കേരളത്തില്‍ പ്രസിദ്ധികിട്ടിയത്, അതിനാലാണ് വാമന ചിത്രീകരണം ഇവിടെ ഒരിടത്തും ഇല്ലാത്തത് എന്ന് മുഹമ്മദ് വാദിക്കുന്നു. കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന പഴംചൊല്ലു വന്ന വഴിയും അതായിരിക്കാമത്രേ. കുട പിടിച്ചു കൊടുക്കുന്നത് ആദരവിന്റെ ലക്ഷണമാണ്. മഹാബലിയോട് ആദരവുണ്ടായപ്പോള്‍ പുരാണമെല്ലാം വിട്ട് അവന്റെ (അതിലൊരു ബ്രാഹ്മണിക്കല്‍ എലിമെന്റുണ്ട്) ഒരു കുട എടുത്തു കൊടുത്തു വെയിലുകൊള്ളാതിരിക്കാന്‍ അത്രേയുള്ളൂ. യഥാര്‍ത്ഥത്തില്‍ നടന്ന ആദിവാസിക്കഥയുടെ വലിച്ചുപരത്തിയ രൂപമാണ് ഇന്നത്തെ മാവേലിക്കഥയെന്ന് മഹാബലി മിത്തിനെപ്പറ്റിയുള്ള മറ്റൊരു പുസ്തകത്തില്‍.

    ReplyDelete
  26. ഒാണത്തിനു അപ്പോള്‍ ശരിക്കും കള്ളു കുടി മത്സരമാണല്ലോ നടക്കുന്നത്‌. (എന്നാലും നൂറ്റി ഇരുപത്താറു കോടിയുടെ കള്ളുകുടിച്ചെന്നോ! ഇതില്‍ വെള്ളം ചേറ്‍ത്തിട്ടുണ്ടോ?)

    ReplyDelete
  27. കൊള്ളാം നല്ല പോസ്റ്റ്...അഭിനന്ദനങ്ങൾ....

    ReplyDelete
  28. ഇവിടെ പറഞ്ഞിരിക്കുന്ന "ചരിത്ര വിവരണങ്ങൾ" കേട്ടാൽ തോന്നും ആരോ ഒരാൾ ഒരു ദിവസം രാവിലെ എഴുന്നേറ്റ്‌ എഴുതി ഉണ്ടാക്കി അച്ചടിച്ച്‌ നാടൊട്ട്ക്ക്‌ വിളംബരം ചെയ്തു ഉണ്ടാക്കിയ കഥയാണ്‌ ഓണത്തൊട്നുബന്ധിച്ചുള്ള മാവേലിയുടെ കഥയെന്ന്‌.

    കാലാകാലങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന മാവേലി എന്ന ഐതിഹ്യ കഥയെ ഇല്ലാത്ത വ്യഖ്യാനങ്ങൾ നൽകി, ഇടയ്ക്കിടെ 'ബ്രാഹ്മണവൽക്കരണം', 'അതിഹൈന്ദവത', 'ഫ്യൂഢൽ പാരമ്പര്യം', 'രാജഭക്തി', 'ചവിട്ടിതാഴ്ത്തി', 'പ്രതിബിംബം", തുടങ്ങിയ സ്ഥിരം ബുദ്ധിജിവി പദപ്രയോഗങ്ങൾ നൽകി പൊലിപ്പിച്ച്‌ ഒരു intellectual പരിവേഷം കൊടുത്ത്‌ എഴുതുന്ന ഇത്തരം ലേഖനങ്ങൾക്ക്‌ എന്തു് പ്രസക്തിയാണുള്ളതെന്ന്‌ കാണാൻ സാധിക്കുന്നില്ല.

    സാഹോദര്യം,സമത്വം,സമൃദ്ധി: ഇവയെ പറ്റിയുള്ള ഒരു കേവല മലയാളിയുടെ സ്വപ്നം എന്നതിൽ കവിഞ്ഞു് ഉള്ള ഒരധിക വ്യാഖ്യാനം ഓണത്തിനും അതിനോടനുബ്ന്ധിച്ചുള്ള മാവേലിയുടെ കഥയ്ക്കും കൊടുക്കണോ എന്നാലോചിക്കുക. ലോകത്തിലെ ഏതു ജനതയ്ക്കും പറയാനുണ്ടാകും മേൽപ്പറഞ്ഞവയെ പറ്റി ഇതുപോലെ ഒരു കഥ, ഒരു ഐതിഹ്യം, ഒരു മിത്ത്‌.

    ഏതു കാലത്തും,എവിടെയും,എന്തും മാറ്റങ്ങൾക്ക്‌ അധീനം. ഐതിഹ്യങ്ങളുടെയും,ആചാരങ്ങളുടെയും മറ്റും സാമൂഹ്യ പ്രസക്തി കാലമാറ്റത്തിനനുസരിച്ച്‌ നഷ്ടപ്പെടുകയോ, മറ്റൊരു രൂപംകൊള്ളുകയോ ചെയ്യാറുണ്ട്‌. 'കൺസ്യൂമറിസം' പ്രബല ശക്തിയായിരിക്കുന്ന ഇക്കാലത്ത്‌ ഓണത്തിനും,മാവേലിക്കും മുൻപേ പോലെ വീണ്ടും രൂപമാറ്റം സംഭവിച്ചതിൽ എന്താണിത്ര അതിശയിക്കാൻ ? ആ രൂപമാറ്റം കാലത്തിന്റെ അനിവാര്യത.

    ReplyDelete
  29. മധു നായരാണല്ലേ?
    :)

    ReplyDelete
  30. ഇന്ന് ഓണം വിപണിയുടെ ആവശ്യമാണ്. നോർത്ത് ഇന്ത്യാക്കാരനു ദീപാവലി പോലെ, അമേരിക്കക്കാ‍രന് ബ്ലാക് ഫ്രൈഡേ പോലെ... റെഡ് ഇന്ത്യൻസിനെ ആവാ‍സസ്ഥാനം മസിൽ പവറുപയോഗിച്ച് പിടിച്ചെടുത്തതും പോരാ നന്ദിപ്രകടനത്തിന്റെ പേരിൽ കച്ചവടം!

    ഇലക്ട്രോണിക് കടകൾക്ക് അതു വരെ ചിലവാകാത്ത ഐറ്റങ്ങൾ ഡിസ്കൌണ്ടിൽ വിൽക്കാനും, ചാനലുകൾക്ക് അഞ്ചു മിനിട്ട് സിനിമക്ക് പത്തു മിനിട്ട് പരസ്യം കാണിക്കാനുമുള്ളതാണ് ഓണം.

    എങ്ങനെയൊക്കെ വായിച്ചാലും ഒരിക്കലും ദഹിക്കാത്തതാണ് ഓണത്തിനു പിറകിലെ ഐതിഹ്യം എന്ന് പറയുന്ന സാധനം. മഹാബലി, ഹരിശ്ചന്ദ്രൻ, കർണൻ എന്നു വേണ്ട ഒരുമാ‍തിരി നല്ല മനുഷ്യരെ എല്ലാം ആ ദേവേന്ദ്രനും ബ്രാഹ്മണദൈവങ്ങളും കൂടെ ആവശ്യത്തിൽ കൂടുതൽ ഉപദ്രവിച്ചിട്ടുണ്ട്.

    ReplyDelete
  31. ഇഞ്ചീടെ ഓഫിനൊരോഫ് :

    “ക്രിസ്തമസ് പാപ്പയ്ക്കും മാവേലിയ്ക്കും ഇത്ര വലിയ കുടവയറുള്ളത് ഒരു ആന്റിഫെമിനിസ്റ്റിക് പ്രതീകം അല്ലേയെന്നും എനിക്ക് സംശയമുണ്ട്. അവർക്കെന്താ സിക്സ് പാക്കിണ്ടായാൽ?”

    വണ്ണമുള്ള ശരീരം ആഢ്യത്വത്തിന്റെയും ആരോഗ്യത്തിന്റെയും സൂചകങ്ങളായാണ് പല പ്രാചീന സംസ്കാരങ്ങളുടെയും കലാരൂപങ്ങളില്‍ ചിത്രീകരിച്ചിരുന്നത് എന്നൊരു നിരീക്ഷണമുണ്ട് (ഉദാ: ഗ്രേക്കോ റോമന്‍ ചിത്രങ്ങളിലും ശില്പങ്ങളിലും). റെനസാന്‍സ് കാല യൂറോപ്യന്‍ ചിത്രങ്ങളിലെ സ്ത്രീരൂപങ്ങളുടെ പുരുഷത്വവും പുരുഷരൂപങ്ങളിലെ സ്ത്രൈണതയും പലപ്പോഴും ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടിണി സര്‍വ്വസാധാരണമായ ഇടങ്ങളില്‍ ഈ ലൈനിലുള്ള “കുടവയര്‍” ആഭിമുഖ്യത്തിന് വേറെ മാനങ്ങളുണ്ടാവാം. അന്വേഷിക്കാവുന്നതാണ് :)

    ഓഫ് നമ്പര്‍ ടൂ (നമ്പര്‍ ടൂവിന് തന്നെ):

    ഒരനോണി അടിയന് സര്‍വ്വജ്ഞപീഠം കല്പിച്ച് തന്നത് കണ്ടു. സംസ്കരിച്ച അനോണിയമ്മാ‍വോ, ആളറിയാം. പീഠവും പലകയും കൊരണ്ടീമൊക്കെ കൈയ്യീ വച്ചോ. ബ്ലീഡിംഗ് മൂക്കുമ്പം വലിച്ചിട്ടിരിക്കാം കേട്ടാ.

    ReplyDelete
  32. അതിനു പുരാതന കേരളത്തില്‍ രാജാക്കന്മാര്‍ ഉണ്ടായിരുന്നോ? ഏകദേശം 9-ആം നൂറ്റാണ്ടു മുതല്‍, ചെറുകിട രാജാക്കന്മാര്‍ ഉണ്ടായിരുന്നു. അവരെ ബ്രാഹ്മണന്റെ സ്വത്ത് സം‌രക്ഷിക്കുന്നതിനായി ബ്രാഹ്മണര്‍ തന്നെ നിയമിച്ചതായിരുന്നു എന്നല്ലാതെ അവര്‍ക്ക് മറ്റു അധികാരങ്ങളൊന്നും ഇല്ലായിരുന്നു...അങ്ങനെയല്ലേ?

    തെറ്റിദ്ധരിപ്പിക്കുന്ന ചരിത്രരചനകളും ചരിത്രത്തെ വിഴുങ്ങുന്ന മിത്തുകളും...വെള്ളമടിക്കാനൊരു കാരണം.

    എതിരന്‍ മാഷെ, ഉഗ്രന്‍ ലേഖനം. പ്രത്യേകിച്ചും മാവേലിയെ പ്രവാസിയുമായും ഫ്യൂഡല്‍ കാരണവരായും ഒക്കെ ബന്ധിപ്പിച്ചത് നന്നേ രസിച്ചു.

    ReplyDelete
  33. ശ്രീ മധു നായർ:
    പറഞ്ഞതു ശരിയാണ്.ഐതിഹ്യങ്ങളുടേയും ആ‍ചാരങ്ങളുടേയും മറ്റും സാമൂഹ്യപ്രസക്തി കാലമാറ്റത്തിനനുസരിച്ച് നഷ്ടപ്പെടുകയോ മറ്റൊരു രൂപം കൊള്ളുകയോ ചെയ്യും. കൺസ്യൂമറിസത്തിന്റെ സ്വാധീനവും ചെറുതല്ലെന്ന താങ്കളുടെ നിരീക്ഷണം ഒന്ന് വിപുലീകരിച്ചതാണു ഞാൻ. ഈ മാറ്റങ്ങൾ നമ്മുടെ മുൻപിൽക്കൂടി പരേഡ് ചെയ്യുമ്പോൾ തെല്ലൊന്ന് അതിശയിച്ചു പോകും. ഇതാ ഇപ്പോൾ ഗണപതി വിഗ്രഹം അലങ്കരിക്കലും വെള്ളത്തിലൊഴുക്കലും മലയാളികൾ തുടങ്ങിയിരിക്കുന്നു. വിഷുവിൽ ശ്രീകൃഷ്ണൻ വന്നു കയറിയിട്ട് അധികം നാളായില്ല. സാമൂഹ്യചരിത്രം കണ്മുൻപിൽ എഴുതപ്പെടുകയാണ്. മാവേലി രൂപത്തിനു ഓലക്കുട കൊടുത്തപോലെ കയ്യിൽ കുപ്പിയും കൊടുത്തിരിയ്ക്കയാണ്. സർക്കാരും ചൂഷണം ചെയ്യുന്ന സാമൂഹ്യവിപത്ത് കണ്ടില്ലെന്നു നടിയ്ക്കാൻ വയ്യ.

    മാവേലിസങ്കൽ‌പ്പത്തിന്റെ ചരിത്രം ഈ ലേഖനത്തിന്റെ പ്രമേയം അല്ലാത്തതിനാൽ അതു വിസ്തരിച്ചില്ല. “മാവേലി ആര്?” എന്ന ഖണ്ഡികയിൽ ഇന്നോളം പ്രകാശിയ്ക്കപ്പെട്ട പഠനങ്ങളും അന്വേഷണങ്ങളും സംക്ഷിക്തമായി പരാമർശിച്ചിട്ടുണ്ട്.വാമനാവതാരകഥയിലെ മഹാബലിയെ ഓണത്തിലെ മാവേലിയുമായി ബന്ധിപ്പിച്ചതും താങ്കൾ പറഞ്ഞപോലെ ഒരു കാലത്തു നടന്ന രൂപമാറ്റമാണ്. “മാവേലി നാടു വാണീടും കാലം...” എന്ന പഴയ പാട്ടാണ് ഇന്നത്തെ ഓണ സങ്കൽ‌പ്പത്തിന്റെ ചരിത്രരേഖപോലെ കണക്കാക്കപ്പെടുന്നത്. അതു തന്നെ രണ്ടു പാഠാന്തരങ്ങൾ ഉണ്ട്. ആദ്യത്തേതിൽ വാമനാവതവാര കഥ ഇല്ല.

    “ബ്രാഹ്മണവൽക്കരണം” എന്ന വാക്ക് തെക്കെ ഇൻഡ്യൻ ചരിത്രമെഴുതുന്നവരെല്ലാം ഉപയോഗിച്ചിട്ടുള്ളതാണ്. ഉള്ളൂർ പരമേശ്വരയ്യർ “ആര്യസംസ്കാരത്തിന്റെ വ്യാപനം” എന്നും കഥകളിയുടെ ചരിത്രമെഴുതിയ മങ്കൊമ്പ് സഹോദരന്മാർ “ആര്യവൽക്കരണം” എന്നും പറയുന്ന ഈ സംഭവം സത്യം തന്നെയാണ്. രാജഭക്തി, ഫ്യൂഡൽ പാരമ്പര്യം, അതിഹൈന്ദവത എന്നൊക്കെയുള്ള വാക്കുകൾ ഇതുപോലെ നമ്മുടെ ചരിത്രസത്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. താങ്കളുടെ കമന്റ്റിനും ഒരു intellectual പരിവേഷം ആരോപിക്കപ്പെടാം.

    ReplyDelete
  34. ശ്രീ എതിരൻ കതിരവൻ:
    താങ്കളുടെ മറുപടിയ്ക്ക്‌ വളരെ നന്ദി.

    താങ്കൾ പറഞ്ഞതിൽ ഏറിയ പങ്കും ഞാൻ അംഗീകരിക്കുന്നു. പക്ഷെ -

    "ഹിരണ്യകശിപുവിന്റെ മകന്റെ മകനായി അവതാരകഥകളിൽ വിളങ്ങിയ രാജാവിനെ ഓണത്തിനു എഴുന്നെള്ളുന്ന മാവേലി യാക്കി മാറ്റിയത് ബ്രാഹ്മണവൽക്കരണത്തിന്റെ ഭാഗമായാണ്. അതിഹൈന്ദവത കാപട്യം പൂശി വഴിനടക്കുന്ന ഇക്കാലത്ത് ഈ അവതാരകഥാ‍വില്ലൻ മാവേലി അനുയോജ്യം തന്നെ"

    - ആ പറഞ്ഞത്‌ എനിക്കു മനസ്സിലായില്ല.

    ഭാഗവത പുരാണം ശ്രദ്ധിച്ച്‌ വായിച്ചാൽ മഹാബലിയെ വില്ലനായല്ല ചിത്രീകരിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാം. മറിച്ച്‌ ദേവന്മാർ പോലും നാണിച്ചു തല കുനിക്കും വിധം ബ്രഹ്മനിഷ്ഠനായ മഹാത്മാവായാണ് ചിത്രീകരിച്ചിരിക്കുന്നത്‌. വാമനൻ അദ്ദേഹത്തെ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തുന്നുമില്ല. മറിച്ച്‌ ഭൂമിയെയും സ്വർഗ്ഗത്തെയും ഒക്കെ അപേക്ഷിച്ച്‌ വളരെ ഉയർന്ന തലമായ സുതലത്തിലേക്ക്‌ ആനയിച്ചു കൊണ്ടു പോകുകയാണു് ചെയ്യുന്നത്‌.

    മലയാളിയുടെ ഭാവനയിലുള്ള മാവേലിയുടെ കഥയിലും മാവേലി വില്ലനല്ല. മറിച്ച്‌ നായകനാണു താനും. അവിടെ വാമനനാണ്‌ അങ്ങനെ ചിന്തിച്ചാൽ വില്ലൻ. പിന്നെ എങ്ങനെയാണു് താങ്കൾ പറയുമ്പോലെ ബ്രഹ്മണവൽക്കരണത്തിന്റെയും, അതിഹൈന്ദവതയുടെയും ഭാഗമായി മാവേലി വില്ലാനാകുന്നത്‌ ?

    PS: ഞാൻ ബ്രഹ്മണവൽക്കരണത്തിന്റെയോ, അതിഹൈന്ദവതയുടെയോ വ്യക്താവല്ല എന്ന്‌ പറഞ്ഞുകൊള്ളട്ടെ. ഈ ചോദ്യം ചോദിക്കുന്നത്‌ തർക്കിക്കാനുമല്ല. മനസ്സിലാക്കുവാനുള്ള ആഗ്രഹം കൊണ്ടുള്ള ആത്മാർത്ഥ്മായ ചോദ്യം എന്ന്‌ ഇതിനെ ദയവായി കാണുക.

    ആദരപൂർവ്വം
    മധു.

    ReplyDelete
  35. എതിരന്‍ കലക്കി.ഏതൊരാഘോഷത്തേയും കമ്പോളത്തിനനുകൂലമായി വികസ്സിപ്പിക്കേണ്ടത് മുതലാളിത്വത്തിന്റെ 'കമ്പോള യുക്തി'യാണ്.ഓണത്തിനു കിട്ടുന്ന'ബോണസ്സ്' (കശുവണ്ടി തൊഴിലാളി മുതല്‍ സര്‍ക്കാര്‍ തൊഴിലാളിവരെ)കമ്പോളത്തില്‍ വന്നടിയേണ്ടതുണ്ട്.കള്ളുകച്ചോടം മുതല്‍ കാസറ്റു കച്ചൊടം വരെ(മിമിക്രി കാരുടെ 'പാരഡി')പൊടിപൊടിക്കുമ്പോള്‍ സര്‍ക്കാരും അവര്‍ക്കാവുന്നതരത്തില്‍ കളിക്കുന്നു.പുരാവ്രിത്തങ്ങളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ക്കാമന്നല്ലാതെ,ചരിത്ര വിശകലനം പാടില്ലന്ന മധുനായരുടെ നിലപാട് മനസ്സിലാകുന്നുണ്ട്.അതിഹൈന്ദവത എന്നവാക്കുപോലും ചിലര്‍ക്ക് തലയില്‍ തപ്പിനോക്കാന്‍ സാഹചര്യമാകുന്നുണ്ട്.സ്വര്‍ഗ്ഗത്തിനും മേലേ'സുതലം '.അതൊന്നു വിശദീകരിക്കുമെന്നു കരുതുന്നു.

    ReplyDelete
  36. കുറിപ്പ് നന്നായിരിക്കുന്നു.
    തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് എന്ന സ്ഥലത്ത് ഒരു വാമന മൂര്‍ത്തീ ക്ഷേത്രമുണ്ട്. പലപ്പോഴും തൃക്കാക്കര ക്ഷേത്രം കേരളത്തിലെ ഏക വാമന മൂര്‍ത്തീ ക്ഷെഠ്രം എന്ന പേരില്‍ മാധ്യമങ്ങളില്‍ വരാറുള്ളൂ.

    ReplyDelete
  37. കമ്പോള സംസ്കാരത്തെ ഇതിലും നന്നായി പറയാൻ മറ്റാർക്കും പറ്റില്ല.എതിരവൻ കതിരവൻ്റെ നർമ്മ പ്രധാനമായ ലേഘനം ഓണത്തെ കുറിച്ചുള്ള പഴയ കാലത്തേക്ക് എത്തി നോക്കാൻ പറ്റുന്ന ഒന്നാണ്.

    ReplyDelete