Monday, January 4, 2010

ചിരിയുടെ ഡി. എൻ. എ.

ചിരി ജീനുകളാൽ നിയന്ത്രിയ്ക്കപ്പെടുന്നതാണ്. പാരമ്പര്യഘടകങ്ങൾ ഒളിഞ്ഞിരിയ്ക്കുന്നു ചിരിയ്ക്കാനുള്ള കഴിവിൽ. One may smile, and smile, and be a villain എന്നു ഷേക്സ്പിയർ പറഞ്ഞതെന്തുകൊണ്ട്?

എപ്പോഴും ചിരിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു പാട്ടുകാരി നമുക്കുണ്ട്. എന്നാൽ ഒരിയ്ക്കലും ചിരിയ്ക്കുകയില്ലെന്നു നിർബ്ബന്ധമുള്ളപോലെ തോന്നിപ്പിയ്ക്കുന്ന ഒരു പ്രധാനമന്ത്രിയും നമുക്കുണ്ടായിരുന്നു. മുഖം മനസ്സിന്റെ കണ്ണാടി യെന്നും മനസ്സിലെ ആഹ്ലാദം മുഖത്തു പ്രകടിക്കപ്പെടുന്ന സ്ഥിതിവിശേഷമാണു ചിരിയെന്നുമാണ് പൊതുവെ ധാരണ. ഈ പാട്ടുകാരിയ്ക്കും മുൻപ്രധാനമന്ത്രിയ്ക്കും സന്തോഷവും സന്താപവും സ്ഥായീഭാവമാകാൻ സാദ്ധ്യതയില്ല. ചിരി പലതും കള്ളച്ചിരി തന്നെ. ജനിച്ച് കുറച്ചുനാൾ കഴിഞ്ഞ കുഞ്ഞ് ഉറക്കത്തിലെങ്കിലും ചിരിച്ചു കാണിയ്ക്കുന്നത് അതീവ സന്തോഷത്താലൊന്നുമല്ലല്ലൊ.

ചിരിയ്ക്കുന്നത് എളുപ്പമുള്ള പണിയാണെന്നു കരുതിയാൽ തെറ്റി. മുഖത്തെ പതിനേഴോളം ചെറിയ പേശികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ചിരിയുടെ “റേഞ്ച്” അനുസരിച്ച് ഇവയ്ക്കു പലതിനും ചെറുതോ വലുതോ ആയ ജോലികളുണ്ടാവാം. ചുണ്ടുകൾ കൃത്യമായി വലിയണം, കണ്ണുകളിൽ ഭാവം വരണം. കണ്ണിനു ചുറ്റുമുള്ള ചെറുപേശികൾക്ക് ഇതൊരു പണി. നാട്യശാസ്ത്രമനുസരിച്ച് ആറു ചിരികൾ (സ്മിതം, ഹസിതം, വിഹസിതം,ഉപഹസിതം, അപഹസിതം, അതിഹസിതം) ഉണ്ടെങ്കിലും പ്രായോഗികമായി ഇതിൽക്കൂടുതൽ ഉണ്ട് ചിരിയുടെ നമ്പറുകൾ.. തത്വചിന്തയിലേയും മതബോധങ്ങളിലേയും ചിരികൾ വേറേ. സാഹിത്യത്തിലെ ചിരിയുടെ അലകൾ അത്രപെട്ടെന്ന് ഒടുങ്ങാറുമില്ല. ഒരു ചിരി കണ്ടാ‍ൽ കണി കണ്ടാ‍ൽ അതു മതി എന്നു സിനിമാപ്പാട്ടുകാർ. പാഞ്ചാലിയുടെ ചിരി, ഗ്രീക്നാ‍യിക ഹെലെന്റെ ആയിരം കപ്പലുകളെ വെള്ളത്തിലിറാക്കാൻ പ്രാപ്തമായ ചിരി- അങ്ങനെ ചിരി നിയന്ത്രിയ്ക്കുന്നത് ജനതകളുടെ ഭാഗധേയത്തേയും വലിയ ജീവിത സംഭവങ്ങളേയും വ്യവസ്ഥകളേയുണ്. അതിഗൂഢമായ ചിരിയുടെ ഭാവർത്ഥവിചാരണ പിടികൊടുക്കാതെ വഴുതുന്നതിനു ഉദാഹരണം മോണ ലിസയുടെ ചിരി തന്നെ.

ചിരിയുടെ ഘടന

പേശികളെ ഞരമ്പുകൾ ഉത്തേജിതരാക്കിയാലെ അവ്യ്ക്ക് ചലനശേഷി ലഭിയ്ക്കുകയുള്ളു. നിരവധി ചെറുപേശികൾ അയയുകയും മുറുകുകയും ചെയ്യുമ്പോൾ അവയ്ക്കു മുകളിലുള്ള കല (tissue) കൾക്ക് രൂപപരിണാമം സംഭിവിയ്ക്കുന്നതാണ് മുഖത്തെ ഓരോ ഭാവപ്രണാലികളുടെയും അടിസ്ഥാനം. മുഖത്തെ പേശീബന്ധങ്ങളെ അതിസൂക്ഷ്മമായി ചലിപ്പിക്കുന്ന ജോലി രണ്ടു കപാലഞരമ്പുകളു (cranial nerves) ടേതാണ്. മുഖ ഞരമ്പ് (facial nerve) ഉം കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന abducens ഞരമ്പും. ഈ രണ്ടു ഞരമ്പുകളുടെ പ്രവൃത്തിയിലോ രൂപഘടനയിലോ വ്യതിയാനം വന്നെങ്കിൽ പുഞ്ചിരി മറയുകയായി. പേശികളാകട്ടെ ഒത്തൊരുമിച്ച് പ്രവർത്തിയ്ക്കുകയും വേണം. ചുണ്ടുകൾ രണ്ടുവശത്തേയ്ക്കും നീളുന്നതനുസരിച്ച് അവയുടെ അഗ്രങ്ങൾ മുകളിലേയ്ക്കു വളയണം. പല്ല് കാണിയ്ക്കുകയോ കാണിയ്ക്കാതിരിയ്ക്കുകയോ ചെയ്യാം. കണ്ണിനുചുറ്റുമുള്ള പേശികൾ ചുരുങ്ങിയാലേ ഭാവപ്രകാശനം സംഭവിയ്ക്കൂ. കൃത്യമായി പറഞ്ഞാൽ ചുണ്ടുകൾക്ക് വശത്തുള്ള zygomatic major എന്ന പേശീദ്വയങ്ങളും കണ്ണിനു താഴെയും വശത്തുമുള്ള orbicularis oculi എന്ന പേശികളും ഒരുമിച്ച് വലിഞ്ഞുചുരുങ്ങണം.പൊട്ടിച്ചിരിയിലാകട്ടെ ശബ്ദപേടകവും പങ്കെടുക്കുന്നു. നെഞ്ചും ഉദരവും മുറുകുകയും അയയുകയും വേണം. രൂപ-ആകൃതിവിജ്ഞാന (മോർഫോളജി) മനുസരിച്ച് 16 തരത്തിലുള്ള ചിരികൾക്ക് വകുപ്പുണ്ട്. പേശീബന്ധങ്ങളുടെ ക്രമചയവിന്യാസമനുസരിച്ച് ആണീ തരം തിരിവ്. ചിരി കണ്ട്-കേട്ട് സംവേദനമൂല്യങ്ങൾ നിണ്ണയിക്കപ്പെടും. സതോഷദ്യോതകമാണ് ചിരി മിക്കപ്പോഴും. പരിഹാസച്ചിരി യും നിന്ദാസൂചകചിരിയും നമുക്കറിയാം. കള്ളച്ചിരി കണ്ടാലറിയാം. വികടച്ചിരിയും. കൊലച്ചിരി ഒന്നു വേറെ തന്നെ. സന്തോഷം കൂടിയാൽ ചിരി കരച്ചിലിന്റെ ഞരമ്പ്-പേശി-സംഘക്കളിയിലേക്ക് മാറാറുമുണ്ട്. ലോകസുന്ദരിപ്പട്ടം കിട്ടുന്നവൾ കരഞ്ഞുകൊണ്ട് അത്യാഹ്ലാദം അനുഭവിയ്ക്കുന്നത് സ്ഥിരം കാഴ്ചയാണ്. കരച്ചിലിനു മാത്രം അനുവദിയ്ക്കപ്പെട്ട കണ്ണുനീർ പൊഴിയ്ക്കൽ ചിരിയുടെ മേഖലയിലേക്ക് കടന്നുകയറുന്നതാണ് ഈ കോമെഡി-ട്രാജെഡിക്കളിയുടെ പിന്നിൽ. മുഖത്തെ മാംസപേശികളുടെടെ വിന്യാസത്തിലുള്ള വ്യത്യാസങ്ങളോടോപ്പം തൊണ്ടയിലേയും നെഞ്ചിലേയും പേശികളുടേയും ശ്വാസകോശത്തിന്റേയും സങ്കോചവികാസങ്ങളും ശബ്ദപേടകം നിയന്ത്രിക്കുന്ന ശബ്ദവ്യത്യാസങ്ങളും സ്വരൂക്കൂട്ടുന്ന ക്രമചയസമുച്ചയങ്ങൾ ഈ ചിരികളെ ഒക്കെ നിർവ്വചിക്കാൻ സഹായിക്കും.

ആശയസംവേദനത്തിനു മനുഷ്യനു മാത്രം ലഭിച്ച സിദ്ധിയാണ് ചിരി. ചിരിയുടെ പേശീനീക്കങ്ങളെ അനുകരിയ്ക്കുന്ന വിന്യാസങ്ങൾ ചില കുരങ്ങുകളിൽ കാണാം. ചിരിയുടെ പോലെ ശബ്ദം പുറപ്പെടുവിക്കുന്ന മറ്റു മൃഗങ്ങളുമുണ്ട്. പക്ഷെ ചിരി കൊണ്ട് സംവദിയ്ക്കുന്ന -മുഖഭാവം കൊണ്ടും ശബ്ദവിന്യാസങ്ങൾ കൊണ്ടും- ആശയബാഹുല്യം മനുഷ്യനിൽ മാത്രം. അതിജീവനത്തിനുള്ള ചെറുവിലപോലും ചിരിയ്ക്കാനുള്ള കഴിവിനു പരിണാമപരമയി നോക്കുമ്പോൾ നൽകാനില്ല. ഡാർവിൻ നിരീക്ഷിച്ചത് സന്തോഷത്തിന്റെ സമൂഹപരമായ പ്രകാശനം ഒരു സംഘത്തിന്റെ ഉൾച്ചെർന്ന അതിജീവനത്തിനു ചില ലാഭമാനങ്ങൾ നൽകുന്നു എന്നാണ്. എന്നാൽ വികാരങ്ങളുടെ പ്രകടനം ആയിട്ടല്ല മനുഷ്യമസ്തിഷ്ക്കത്തിൽ ചിരിയുടെ നിയന്ത്രണങ്ങൾ ഉറവെടുത്തത്. മറ്റു പല ശരീരചേഷ്ടകളിൽ ഒന്നു മാത്രമാണ് ചിരി. സന്തോഷപ്രകടനത്തിന്റേയോ പരിചയഭാവത്തിന്റേയൊ പരിവേഷം ചിരിയ്ക്കു വളരെ പരിമിതമായ പരിതസ്ഥിതിയിൽ മാത്രമേ വന്നു ഭവിയ്ക്കാറുള്ളു. നർമ്മം ഉളവാക്കുന്ന ചിരിയ്ക്കപ്പുറമായി വെറും പ്രകടനമാണ് ഇക്കിളിയിട്ടാലോ ചിരിവാതകം (laughing gas) എറ്റാലോ വരുന്ന ചിരി. സന്തോഷവുമായി ബന്ധമില്ലാത്ത ഇത് ശരീരത്തിന്റെ പ്രതിപ്രവർത്തനം (reflex) മാത്രം. തികച്ചും വികാരരഹിതമായ ഞരമ്പു-പേശിക്കളികൾ. എന്നാൽ ചിരി പരത്തുന്ന വികാരസംവഹനവും സാമൂഹികമായ കൊടുക്കൽ-വാങ്ങലുകളും നർമ്മവുമായിട്ടുള്ള ബന്ധങ്ങളുമാണ് മനുഷ്യരുടെ ചിരിയെ മറ്റു മൃഗങ്ങളുടെ തത് സദൃശ ‘ചിരി’ യിൽ നിന്നും വ്യത്യാസപ്പെടുത്തുന്നത്. പുഞ്ചിരിയും പൊട്ടിച്ചിരിയും പൊടുന്നനവേ സ്വതപ്രവർത്തികവും സ്വാഭാവികവുമായി പൊട്ടിപ്പുറപ്പെടുന്നത് നർമ്മം കേട്ടിട്ടോ വികാരപരമോ സാമൂഹ്യപരമായ ഉത്തേജനങ്ങളാലോ ആയിരിക്കും. മസ്തിഷ്കത്തിലെ “ചിരി സെന്റർ” ആണു് ഈ ഉത്തേജനങ്ങളെ ചിരിയ്ക്കാനുള്ള നിർദ്ദേശങ്ങളാക്കി മാറ്റുന്നത്. ഈ ചിരി സെന്ററിലേയ്ക്ക് തലച്ചോറിന്റെ നിർദ്ദിഷ്ട സഞ്ചാര ദിശാപഥങ്ങളാണ് സംവേദനങ്ങൾ എത്തിയ്ക്കുന്നത്. തമ്മിൽ ബന്ധമില്ലാത്ത രണ്ടു പഥങ്ങളാണ് പൊട്ടിച്ചിരിയെ നയിച്ചു നിയന്ത്രിയ്ക്കുന്നത്. ഒരെണ്ണം പൊടുന്നനവേ അനിച്ഛാപരമായി പൊട്ടിപ്പുറപ്പെടുന്ന ചിരിയെ നിയന്ത്രിക്കുന്നു. വികാരപരമായ ചിരി. ഇതിൽ തലച്ചോറിലെ തലാമസും ഹ്യ്പോതലാമസും സബ് തലാമസ് ഇടങ്ങളും അമിഗ്ദലയും ഉൾപ്പെടും. രണ്ടമത്തേത് സ്വേച്ചാപൂർവമായി, അറിഞ്ഞു കൊണ്ടുള്ള ചിരി. വേറൊരു വഴി തേടുന്നു ഇത്. പ്രിമോടോർ/ഫ്രോണ്ടൽ ഒപെർകുലാർ ഇടങ്ങളിലൂടെ മോടോർ കോർടെക്സ് , പിരമിഡൽ ട്രാക്റ്റ് വഴി തലച്ചോറിന്റെ കീഴ്കാണ്ഡ (ventral brainstem) ത്തിലെത്തുന്നു. ഈ വ്യവസ്ഥാപ്രണാലികളും ചിരി എന്ന പ്രതിപ്രവർത്തനവും തലച്ചോറിന്റെ മുകളിലെ പോൺസ് (dorsal upper pons). ആണ് നിയന്ത്രിയ്ക്കുന്നത്. ചിരിയുടെ നിയന്ത്രണ കേന്ദ്രം ഇതാണ് എന്ന് ലളിതമായി വ്യവസ്ഥപ്പെടുത്താം. തമാശു കേട്ടുള്ള ചിരിയുടെ ഗമനാഗമന നിയന്ത്രണ വഴികൾ ആധുനിക വിദ്യകൾ കൊണ്ട് വിഘടിപ്പിച്ചെടുത്തിട്ടുണ്ട് തമാശിന്റെ തരവും രീതിയും സംചാരണവിധവും അനുസരിച്ച് കോർടെക്സിന്റെ വിവിധ ഭാഗങ്ങളും (right frontal cortex, medial ventral prefrontal cortex, right and left posterior temporal regions) സെറിബെല്ലവും ഭാ‍ഗഭാക്കുകളാണ്.നർമ്മത്തിന്റെ തരമനുസരിച്ച് ഇവയുടെ പങ്കാളിത്തത്തിൽ ഏറ്റക്കുറച്ചിലുകൾ വരും. മുഖഭാവങ്ങൾ ഉണർത്തിയെടുക്കുക്കാനും ശ്വാസഗതിയും ശബ്ദവും നിയന്ത്രിക്കാനും മറ്റു ചേഷ്ടാവിധികൾ ഉളവാക്കാനും ഓരോ കേന്ദ്രങ്ങൾ പരസ്പരബന്ധിതാനുസാരിയായി പ്രവർത്തിയ്ക്കുകയാണ്. ഇതിൽ വികാരോന്മീലനത്തിനു സെറിബെല്ലത്തിനു ചില നിയന്ത്രാണാധീനങളുണ്ടെന്നാണ് ആധുനികപഠനങ്ങൾ തെളിയിക്കുന്നത്. ഹാസ്യചേഷ്ടകളും ശബ്ദവും ചെവി-കണ്ണു വഴി തലച്ചോറിന്റെ മേൽ‌പ്പറഞ്ഞ സൂക്ഷ്മസ്ഥലികളിൽ സംവേദനങളായി എത്തിച്ചേർന്ന് പെട്ടെന്നു നിർമ്മിച്ചെടുക്കുന്ന ഒരു നെറ്റ്വർക്ക് മുഖത്തേയ്ക്ക് പായുന്ന ഞരമ്പുകൾക്ക് നിർദ്ദേശം കൊടുക്കുമ്പോൾ അത് ചിരിയായി പ്രത്യക്ഷപ്പെടുന്നു. പൊട്ടിച്ചിരിയുളവാക്കാൻ പ്രകോപനകരമായീട്ടാണ് ഈ വലക്കണ്ണികൾ ത്രസിച്ച് ഉണർന്നിരിയ്ക്കുന്നത്. ഇവയെ കർശനമായ നിയന്ത്രണത്തിൽ നിറുത്തുന്ന മറ്റു ചില ഇടങ്ങളാണ് സർവ്വാധിപധികൾ. ചിലപ്പോൾ പൊട്ടിച്ചിരി നിറുത്താൻ പറ്റാതെ പോകുന്നത് ഈ ചിരിപ്പെരുമാളിന്റെ അധികാരം കൈവിട്ടു പോകുമ്പോഴാണ്. ചിരിയോടനുബന്ധിച്ച മുഖഭാവം നിയന്ത്രിക്കാൻ പാടുപെടേണ്ടി വരുന്നതും ഇതുകൊണ്ടു തന്നെ. എന്നു വച്ചാൽ ചിരിയ്ക്കാൻ റെഡിയായിട്ട് സർവ്വ വയറിങ്ങും വെമ്പൽ കൊണ്ടിരിയ്ക്കുകയാണ്, ചിരിയെ അടക്കി നിറുത്തുന്ന ഈ ഹെഡ്മാസ്റ്റർ വടിയുമായി നിൽ‌പ്പാണ്. ഹെഡ്മാസ്റ്റർ ഉറക്കം തൂങ്ങിയാൽ തുടങ്ങിയ ചിരി നിറുത്താൻ പറ്റാതെ വരും, അത്ര തന്നെ. ചിരിവാതകം ചെയ്യുന്ന പണി ഈ ഹെഡ്മാസ്റ്ററെ മയക്കിക്കിടത്തുക എന്നതാണ്- നിയന്ത്രണമില്ലാത്ത ചിരിക്കുടുക്കകൾ സ്വാതന്ത്യം പ്രഖ്യാ‍പിയ്ക്കുന്നു. ചിരിയോ ചിരി തന്നെ പിന്നെ.

എന്നാൽ രഹസ്യപൂർണ്ണവും അതിഗൂഢവുമായ ഒരു പ്രതിഭാസമാണ് ചിരിയുടെ പടർന്നു പിടിയ്ക്കാനുള്ള കഴിവ്. ഒരാൾ ചിരിയ്ക്കുമ്പോഴും അതു കാണുന്ന മറ്റൊരാളിലും ഒരേ മസ്തിഷ്കകേന്ദ്രങ്ങളാണത്രേ ഉത്തേജിതമാവുന്നത്. “ചിരിയ്ക്കുമ്പോൾ കൂടെച്ചിരിയ്ക്കാൻ ആയിരം പേരു വരും” എന്നത് സാമൂഹിക കാഴ്ച്ചപ്പാട് മാത്രമല്ല ശാ‍ാസ്ത്രസത്യമാണ്. ഒരു ഭാവമോ പെരുമാറ്റമോ കാണുമ്പോൾ അതേ പടി അത് സ്വന്തം തലച്ചോറും സ്വീകരിച്ച് പ്രതിഫലിപ്പിയ്ക്കുന്നത് തലച്ചോറിന്റെ ഒരു വിനോദമാണ്. “കണ്ണാടി ന്യൂറോണുകൾ“ (mirror neurons) ഇങ്ങനെ മറ്റൊരാളുടെ വികാരത്തെ പ്രതിബിംബിയ്ക്കാൻ കെൽ‌പ്പുള്ളവയാണ്. ഒരു തമാശ കേട്ട് രണ്ടു പേർ ചിരിയ്ക്കുന്നതു കണ്ടാൽ തന്നെ, എന്നാൽ അതു കേൾക്കാതെ, നമ്മളും ചിരിച്ചു പോകുന്നത് ഈ കണ്ണാടി ന്യൂറോണുകളുടെ മായജാലക്കളികൾ കൊണ്ടാണ്. തലച്ചോറിൽ ചിരിയുടേയും ചിരി കണ്ടിട്ടുള്ള അനുഭവപരിണിതിയുടേയും ചില ഇടങ്ങൾ ഒന്നിനുമേൽ ഒന്നാ‍യി വ്യാപിയ്ക്കുന്നുണ്ട്. കണ്ണാടി ന്യൂറോണുകളെപ്പറ്റിയുള്ള പൂർണ്ണവിവരങ്ങൾ ഗവേഷകരുടെ തീവ്രയത്നങ്ങളിലൂടെ ഇനിയും അറിയിനിരിയ്ക്കുന്നതേ ഉള്ളു. ടെലിവിഷൻ കാരാണ് ഈ പകർച്ചവ്യാധിച്ചിരിപ്രതിഭാസത്തെ ഏറ്റവും പ്രയോജനപ്പെടുത്തിയത്. കോമെഡി ഷോകളിൽ ചിരിയുടെ ട്രാക്കുകൾ (laugh track) കേൾ‌പ്പിച്ച് പ്രേക്ഷകനിലും ചിരി വരുത്തുക എന്ന തന്ത്രം.

ചിരി രോഗമാകുമ്പോൾ

നിയന്ത്രണമില്ലാതെ പൊട്ടിപ്പുറപ്പെടുന്ന ചിരി തൽച്ചോർ സംബന്ധമായ പല അസുഖങ്ങളോട് അനുബന്ധിച്ച് ഉണ്ടാകാറുണ്ട്. ചിരി നിയന്ത്രണ സഞ്ചാരപഥങ്ങൾ (laughter network) ഇൽ വന്നു ചേരുന്ന വൈകല്യങ്ങളാൽ ചിരി ഒരു രോഗമായി മാറും എന്നത് അദ്ഭുതമായി തോന്നാം. രോഗസംബന്ധിയായ ചിരി (pathological laughter) യ്ക്ക് പ്രത്യേകമായ ഉത്തേജനമോ നിയുക്തകാരണമോ ഇല്ല എന്നതാണ് പ്രത്യേകത. വികാരപരമായ മൂലകാരണങ്ങൾ പ്രത്യേകിച്ചും സന്തോഷമുളവാക്കുന്നവയുമായി ബന്ധപ്പെട്ടല്ല ഈ ചിരി പൊട്ടിപ്പുറപ്പെടുന്നത്. ചിലപ്പോൾ വിപരീതഭാവാനുസാരിയായി, സങ്കടമുളവാക്കുന്ന കാര്യങ്ങൾ പോലും ചിരി എന്ന പ്രത്യക്ഷത്തിലേക്ക് നയിക്കുകയും ചെയ്യും എന്നതും ഇത്തരം ആതുരരുടെ ലക്ഷണമാണ്. ചില സന്ദർഭങ്ങളിൽ കരച്ചിലിലേക്കും വഴുതിനീങ്ങാറുണ്ട് ഇവർ. അതിസന്തോഷം പുറത്തെടുക്കുന്ന വികാരപരത കരച്ചിലിന്റെ ചേഷ്ടകളിൽ കൂടിയാകാം എന്ന വസ്തുത ചിരിയും കരച്ചിലും തലച്ചോറിലെ തൊട്ടുതൊട്ട കേന്ദ്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണെന്നുള്ളതിനു തെളിവാണ്.
ജെലാസ്റ്റിക് എപിലെപ്സി (Gelastic epilepsy) എന്നറിയപ്പെടുന്ന ചുഴലിയുടെ പ്രധാന ലക്ഷണം പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന ചിരിയാണ്. പക്ഷേ അസ്വാഭികവും യാന്ത്രികവും ആണ് ഈ ചിരി. ചിലർ ഇതോടൊപ്പം (അകാരണമായി) സന്തോഷവും അനുഭവിയ്ക്കാറുണ്ടത്രേ. തലച്ചോറിന്റെ ടെമ്പോറൽ ഇടത്തിൽ നിന്നും പുറപ്പെടുന്ന ചുഴലി ആഹ്ലാദത്തോടു കൂടിയതും ഹൈപോതലാമസിൽ നിന്നും പുറപ്പെടുന്ന ചുഴലി വെറും ചിരിയുമാണെന്നാണു ആധുനിക അഭിമതം. മറ്റു ചില കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കപ്പെട്ട ചുഴലി പുഞ്ചിരി മാത്രം ഉളവാക്കാൻ പര്യാപ്തമാകുന്നതേ ഉള്ളുവത്രേ. സൂക്ഷ്മവും അതിസാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതുമായ സ്കാനിങ് വിദ്യകൾ (Single photon emission computed tomography) ഉപയോഗിച്ചാണ് കൃത്യമായി ഈ ഉറവിടങ്ങൾ നിശ്ചയപ്പെടുത്തുന്നത്. ഹൈപോതലാമസിന്റെ ഭാഗങ്ങളിൽ വരുന്ന അർബുദവും ചിലപ്പോൾ “ചിരി അറ്റാക്കി“നു കാരണമാകുമെന്നും തെളിഞ്ഞിട്ടുണ്ട്. മറ്റു ചില മസ്തിഷ്കക്ഷതി മൂലം വരുന്ന ചിരി ഉറക്കെയുള്ളതും ‘ഹൃദ്യതരവും’ ആയിത്തോന്നാം. ഇക്കിളിച്ചിരിയും ഇടയ്ക്കു വന്നു കൂടും; എന്നാൽ തുടർന്ന് മസ്തിഷ്ക്കാഘാതത്തിന്റെ ചില ലക്ഷണങ്ങളിലേക്ക് വഴുതിവീഴുകയുമാണ് ഈ രോഗികൾ. നേരത്തെ പറഞ്ഞ, ചിരി നെറ്റ്വർക്കിനെ നിയന്ത്രിക്കുന്ന ഹെഡ്മാസ്റ്റർ സ്ഥലത്തിനു സംഭവിയ്ക്കുന്ന കരിവാളിച്ചയാണ് ഇവരിൽ കടിഞ്ഞാണില്ലാത്ത ചിരി ഉളവാക്കുന്നത്.

രോഗാത്മകമായ മറ്റു ചിരികളും തലച്ചോറിലെ ന്യൂനതകൾ കൊണ്ട് വന്നു ഭവിക്കാറുണ്ട്. ഹാസ്യപരമായ ഉത്തേജനങളല്ലാതെ വിപരീതഭാവപരിസരങ്ങൾ ഇത്തരക്കാരിൽ നിറുത്താൻ പറ്റാത്ത ചിരി ഉണർത്തും. അസംബന്ധച്ചിരികൾ. യുദ്ധത്തിന്റെ വാർത്ത വായിച്ച് മന്ദഹാ‍സം തൂകും ഇക്കൂട്ടർ. അത് വലിയ പൊട്ടിച്ചിരിയിലേക്കു നയിക്കും താമസിയാതെ. ചിലർക്ക് സദാ പുഞ്ചിരി തൂകുന്ന പ്രസന്നഭാവം ആയിരിക്കും, ഉള്ളാലെ ആഹ്ലാദത്തിനു വകുപ്പില്ലാതെ തന്നെ. യാ‍തൊരു കാരണവുമില്ലാതെ സ്വന്തം മന്ദഹാ‍സം ചന്ദ്രികയാക്കി എന്നും പൌർണ്ണമി വിടർത്തുകയാണ് ഇക്കൂട്ടർ. ന്യൂറോണുകൾ തമ്മിലുള പ്രസരണത്തിലെ ചില ഘടകവസ്തുക്കളുടെ അസന്തുലിതാവസ്തയാകാം ഇതിനു കാരണം. പക്ഷേ രോഗാതുര ചിരി (pathological laughter)യ്ക്ക് തലച്ചോറിലെ വിവിധ സർക്യൂടുകളിലെ അപാകതകൾ തന്നെ കാരണം.

ചിരിയ്ക്കാൻ കഴിയാത്തവർ -മോബിയസ് സിൻഡ്രോം

ഉള്ളിൽ ചിരിയുണ്ടെങ്കിലും മുഖത്ത് വരുത്താൻ പറ്റാത്ത ഭാഗ്യം കെട്ടവരുണ്ട്. ചുണ്ടുകൾ വലിയുകയില്ല, കണ്ണു ചെറുതാകുകയില്ല, ചിരിയുടെ ഒരു ഭാവവും വിടരാതെ സങ്കടം ദ്യോതിപ്പിയ്ക്കുന മുഖചേഷ്ടകളാണ് ഇവർക്ക്. അപൂർവ്വമാണ് ഈ ‘അചിരിയൻ’ മാരുടെ പ്രത്യക്ഷം എങ്കിലും ചിരിയുടെ ഗൂഢ രഹസ്യ ശാസ്ത്രകാരണങ്ങളിലേയ്ക്ക് വെളിച്ചം വീശാൻ ഈ ചിരി രഹിത ലോകവാസികൾ സഹായിയ്ക്കുന്നുണ്ട്. ‘മോബിയസ് സിൻഡ്രോം’ (Mobius syndrome) എന്നറിയപ്പെടുന്ന ഈ അസുഖം ചിരിയുടെ ജനിതകഊടുവഴികളിൽ വെളിച്ചം വീശാൻ ഉപകരിയ്ക്കുകയാണ് ഇന്ന്. 50,000 ഇൽ ഒരാൾക്കു വീതം മോബിയസ് സിൻഡ്രോം ഉണ്ടെന്നാണു കണക്ക്. ജെർമ്മൻ ന്യൂറോളജിസ്റ്റായ പോൾ ജൂലിയസ് മോബിയസ് 1888 ഇൽ പ്രസിദ്ധീകരിച്ചതാണ് ഈ സിൻഡ്രോമിന്റെ വിശദാംശങ്ങൾ. പല വൈകല്യങ്ങൾ ഈ സിൻഡ്രോം ബാധിച്ചവർക്ക് വന്നു ഭവിയ്ക്കും, ദുർബ്ബലമായ മുഖപേശികളും കണ്ണുകളുടെ നീക്കങ്ങൾക്കുള്ള ക്ഷീണവുമാണ് ചിരിയെ ബാധിയ്ക്കുന്നത്. മറ്റു പലേ വൈകല്യങ്ങളടങ്ങിയ ഒരു വലിയ സ്പെക്ട്രത്തിന്റെ ചെറിയ ഭാഗം മാത്രമാണിത്. പിറവിയോടു തന്നെ വന്നു ഭവിയ്ക്കുന്ന സിൻഡ്രോം ആണിത്. പ്രധാന ലക്ഷണങ്ങൾ ചുണ്ടും കണ്ണും അനങ്ങാത്ത പ്രകൃതം തന്നെ. നേരത്തെ സൂചിപ്പിച്ച രണ്ടു കപാലഞരമ്പുകൾ (cranial nerves) ഉടെ ദുർബ്ബലപ്രവർത്തനമാണ് മുഖപേശികളെ പ്രവർത്തനരഹിതമാക്കുന്നത്. തലച്ചോറിൽ നിന്നുള്ള നിർദ്ദേശങ്ങൾ മുഖത്തെത്താതെ അലസിപ്പോവുകയാലാണ് ഈ നിർഭാഗ്യർ ചിരിരഹിതരായിപ്പോകുന്നത്. ആധുനിക ഛായാനിർമ്മിതി വിദ്യകൾ (magnetic resonance imaging) കൊണ്ടും എലെക്റ്റ്ട്രൊ ഫിസിയോളജി പരീക്ഷണങ്ങൾ കൊണ്ടും മോബിയസ് സിൻഡ്രോമിന്റെ വൈകല്യവിശദാംശകൾ വെളിവാകുകയാണ് ഇപ്പോൾ. ചിലരിൽ കപാലഞരമ്പുകൾ ക്ഷതം പറ്റിയതോ പൂർണ്ണമായും ഇല്ലാതെയോ ആയിട്ടുണ്ട്. ചിലരിൽ മേൽ‌പ്പറഞ്ഞ രണ്ടു ഞരമ്പുകൾ നിർഗ്ഗമിയ്ക്കുന്ന മസ്തിഷ്ക കാണ്ഡം (brainstem) അസാധാരണവുമാണ്. ഭ്രൂണവളർച്ചാസമയത്ത് ജനിതകമായ സൂചനകൾ ലഭിയ്ക്കാതെ പോയതിന്റെ അടയാളങ്ങൾ.

ഭ്രൂണവളർച്ചയെ, പ്രത്യേകിച്ചും തലച്ചോറിന്റെ വിധിയാംവണ്ണമുള്ള രൂപപരിണതിയെ പ്രതികൂലമായി ബാധിയ്ക്കുന്ന കാര്യങ്ങൾ ചിരിയില്ലാക്കുഞ്ഞങ്ങളുടെ പിറവിയ്ക്ക് കാരണമാകുന്നുണ്ട്. ഗർഭം അലസിപ്പിയ്ക്കാനുള്ള മരുന്നായ മിസോപ്രോസ്റ്റോൾ (Misoprostol) കഴിച്ചവരുടെ കുഞ്ഞുങ്ങൾക്കാണ് ഈ ദുർഗ്ഗതി. മൂന്നാം ലോകരാജ്യങ്ങളിലാണ് ഈ മരുന്ന് കൂടുതൽ ഉപയോഗിക്കപ്പെടാറ്. മിസോപ്രോസ്റ്റോൾ ഗർഭാലസത്തിനു ഇരുപതു ശതമാനം മാത്രമേ പ്രവർത്തനക്ഷമമാകാറുള്ളു. ബാക്കി എൺപതുശതമാനം ഭ്രൂണങ്ങളും പൂർണ്ണവളർച്ചയിലെത്തും. ഇങ്ങനെ പ്രസവിക്കപ്പെടുന്ന പലേ കുഞ്ഞുങ്ങളും മോബിയസ് സിൻഡ്രോവുമായാണ് ലോകം കാണുന്നത്. ഗർഭാശയസങ്കോചങ്ങൽ ഭ്രൂണത്തിലെ രക്തചംക്രമണത്തിനു സൃഷ്ടിയ്ക്കുന്ന തടസ്സം തലച്ചോറിന്റെ വളർച്ചയെ ബാധിയ്ക്കുന്നു, പ്രത്യേകിച്ചും ചിരി നിയന്ത്രിയ്ക്കുന്ന നെറ്റ് വർക്കിലെ സർക്യൂടുകളെ. കൊക്കെയിനും എർഗോറ്റമൈനും ഇതേപോലെ മസ്തിഷ്കവളർച്ചയെ ബാധിച്ച് മോബിയസ് സിൻഡ്രൊമിനു കാരണമാകാറുണ്ട്.

ചിരിയുടെ ജീനുകൾ

മോബിയസ് സിൻഡ്രോമിനെപ്പറ്റി നടത്തുന്ന ആധുനിക പഠനങ്ങൾ ചിരിയുടെ ജീനുകൾ തിരിച്ചറിയാൻ സഹായകമാകുന്നുണ്ട്. മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളീലേക്ക് രക്തം എത്തപ്പെടാതെ പോകുന്നത്-പരിസ്ഥിതി, യാന്ത്രിക-ജനിതക കാരണങ്ങളാൽ-ഈ വൈകല്യത്തിന്റെ കാരണമായി നേരത്തെ അറിയപ്പെട്ടതാണ്. പുതിയ പരീക്ഷണങ്ങൾ വെളിവാക്കുന്നത് പാരമ്പര്യമായി ഈ സിൻഡ്രോം തായ്‌വഴികളിൽ കണ്ടു വരുന്നുണ്ടെന്നും ജനിതകമായി ന്യൂറോൺ വലക്കണ്ണികളുടെ വിന്യാസങ്ങളെ വളർച്ചാസമയത്ത് ബാധിയ്ക്കുന്നുണ്ടെന്നുമാണ്.

പാരമ്പര്യമായി മോബിയസ് സിൻഡ്രോം പല കുടുംബങ്ങളിലും വന്നുചേരുന്നുണ്ടെന്നുള്ളത് പണ്ടേ അറിയപ്പെട്ട വസ്തുതയാണ്. നല്ല്ല ചിരി വേണമെങ്കിൽ സുന്ദര ചിരിയൻ മാരുടെ/ചിരിയത്തിമാരുടെ കുടുംബത്തിൽ പിറക്കണമെന്നർത്ഥം. ഭ്രൂണവളർച്ചാസമയത്ത് ജീനുകളുടെ വിലക്ഷണസൂചനകൾ തലച്ചോറിന്റെ
ചിലഭാഗങ്ങളെ വികൃതമാക്കുന്നുവെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞന്മാർ. മോബിയസ് സിൻഡ്രോമിനു കാരണമാകുന്ന ജീനുകളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ ആണു നടന്നുവരുന്നത്. ഒരു നിശ്ചിത ജീൻ നിർവ്വചിക്കപ്പെട്ടിട്ടില്ല എങ്കിലും ഏതു ക്രോമൊസോമിന്റെ വൈക്കോൽക്കൂനയിലാണ് ഈ സൂചി തേടേണ്ടതെന്ന ഏകദേശധാരണ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടു ഡച്ച് കുടുംബങ്ങളുടെ ജനിതക പഠനങ്ങൾ കൈചൂണ്ടിയത് ക്രോമൊസോം 3, 10 എന്നിവയിലേക്കാണ്. മറ്റൊരു കുടുംബത്തിൽ ആൺകുട്ടികൾക്കു മാത്രം, അതും അമ്മവഴി ബന്ധമുള്ളവരിൽ ഈ സിൻഡ്രോം കണ്ടുവന്നതിനാൽ ലിംഗനിർണ്ണയ ക്രോമസോം ആയ X ക്രോമൊസോമിൽ മോബിയസ് ജീനുകൾ കോർത്തിട്ടുണ്ടെന്നും നിഗമനങ്ങൾ ഉണ്ട്. ക്രോമൊസോം 13 ലും ചിരിയെ നിയന്ത്രിയ്ക്കുന്ന ജീനുകൾ ഒളിഞ്ഞു കിടപ്പുണ്ടെന്നാണ് തൽക്കാലവിശ്വാസം. ഈ ക്രോമൊസോമിലുള്ള പലേ ജീനുകളും 19 മോബിയസ് രോഗികളിൽ പരിശോധിയ്ക്കപ്പെട്ടു, പ്രത്യേകിച്ചും എലികളിൽ നേരത്തെ നടത്തിയ പരീക്ഷണഫലങ്ങളുടെ പിൻ ബലത്തോടെ. BASP 1 എന്ന ജീനിൽ വൈകല്യങ്ങൾ കാണുമെന്നായിരുന്നു പ്രത്യാശ. പക്ഷെ ഈ രോഗികളിൽ ഒന്നിലും ഈ ജീനിൽ മ്യൂടേഷൻ ഒന്നും ഇല്ലെന്നുള്ള നിരീക്ഷണം BASP 1 ജീനിനു ഈ സിൻഡ്രോമിന്റെ കാരണഹേതുവാകുന്നതിൽ പങ്കൊന്നുമില്ലെന്നു തെളിഞ്ഞു. അമേരിക്കൻ റെഡ് ഇൻഡ്യക്കാരിൽ കണ്ടു വരുന്ന സമാനമായ മറ്റൊരു സിൻഡ്രോമിൽ (ABD Syndrome) കണ്ണിനു ചുറ്റുമുള്ള പേശികളിലും മുഖപേശികളിലും വൈകല്യം കാണാറുണ്ട്. ഇതേ ലക്ഷണങ്ങൾ കാണുന്ന എലികളിൽ Hoxa 1 എന്ന ജീൻ ഇല്ല തന്നെ. ഈ ജീൻ ഭ്രൂണ വളർച്ചയുടെ നിർദ്ദേശരൂപങ്ങൾ ചമയ്ക്കുന്നതാണു താനും. ABD സിൻഡ്രോം ബാ‍ാധിച്ചവർക്കും ഈ ജീനിന്റെ മനുഷ്യപ്പകർപ്പായ HOXA 1 ഇൽ ചില അപാകതകൾ കാണപ്പെടുന്നുണ്ട്. HOXA 1 ജീനിലെ മ്യൂടേഷൻ മോബിയസ് സിൻഡ്രോമിനു കാരണമാകുന്നുണ്ടോ എന്ന് ചോദ്യമാണ് ഇന്നത്തെ പരീക്ഷണശാലയിൽ മുഴങ്ങിക്കേൾക്കുന്നത്. ചിരി സ്വരൂപപ്പെട്ടുവരാനുള്ള നേർവഴി കാട്ടുന്ന ജീനുകൾ കണ്ടു പിടിയ്ക്കപ്പെടുന്ന കാലം അതിവിദൂരമല്ല.

മറ്റൊരു സുപ്രധാനനിരീക്ഷണം മോബിയസ് സിൻഡ്രോം രോഗികളിൽ മൂന്നിലൊന്നു വിഭാഗത്തിനു മറ്റൊരു ജനിതകവൈകല്യം ആയ ഓടിസം (Autism) കാണപ്പെടുന്നു എന്നതാണ്. ഓടിസവും ഞരമ്പുവളർച്ചയിലുള്ള പാകപ്പിഴയാൽ വന്നു ഭവിയ്ക്കുന്നതാണ്. ഒരു സാദ്ധ്യത മോബിയസ് സിൻഡ്രൊമിലെ മസ്തികകാണ്ഡത്തിലെ കുഴമറിഞ്ഞ വയറിങ് ഘടനകൾ ഓടിസത്തിനുള്ള മുൻ വിധികൾ സമ്മാനിയ്ക്കുന്നു എന്നതാണ്. അനുമാനപരമായ ഒരു പ്രമാണം സൂചിപ്പിയ്ക്കുന്നത് മോബിയസ് സിൻഡ്രോമുള്ള കുഞ്ഞുങ്ങളുടെ കുറഞ്ഞതോതിലുള്ള മുഖചേഷ്ടകൾ അവരുടെ സാമൂഹിക ഇടപെടലുകളിൽ പ്രതിസന്ധി സൃഷ്ടിയ്ക്കുകയും അതുവഴി തലച്ചോറിലെ വിസ്തൃത്മാകേണ്ട സമൂഹപരിപഥവലയങ്ങൾ (social circuitaries) വികസിയ്ക്കാതെ പോകുകയും അതുവഴി ഓടിസത്തിന്റെ ലക്ഷണമായ സമൂഹപാരസ്പര്യഹാനിയ്ക്കും കാരണമാകുന്നു എന്നാണ്.

ചിരിയ്ക്കാത്ത മുഖം സമൂഹത്തിൽ നിശിതമായി ഒതുക്കപ്പെടുന്ന വ്യക്തിയെ ആണ് സൃഷ്ടിച്ചെടുക്കുന്നത്. ചിരിയ്ക്കാത്ത കുഞ്ഞിന് അതുകാരണത്താൽ തന്നെ മാതാപിതാക്കളുമായി ഉചിതബന്ധം നിഷേധിയ്ക്കപ്പെട്ടേക്കാം.നിർവ്വികാരമായ മുഖം ബുദ്ധിക്കുറവിനേയോ മാനസികപ്രശ്നത്തേയൊ ദ്യോതിപ്പിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടാം. കളിയാക്കലുകൾ, ആളെ ചെറുതാക്കൽ ഇവയൊന്നും പോരാഞ്ഞ് കൂട്ടത്തിൽ കൂട്ടാത്ത കുട്ടിയായി അവഗണിപ്പെട്ടേയ്യ്ക്കാം. ആത്മാഭിമാനത്തിന്റേയും സ്വത്വബോധത്തിന്റേയും സമസ്യകളിലേക്ക് നയിക്കുന്ന മാനസികവ്യഥകളാണ് ഇതിന്റെ പരിണിതി. മനോഹരമായ പുഞ്ചിരി നിങ്ങൾക്കുണ്ടെങ്കിൽ ഒന്നാന്തരം ചിരിക്കുടുംബത്തിൽ പിറവി എടുത്തെന്ന സാഫല്യത്തിനു നന്ദി പറയുക. ‘നിൻ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനി എന്നിനി കാണും‘ എന്ന് വിസ്മയപ്പെടുമ്പോൾ ക്രോമൊസോം 3, 10, 13 ഇവിടങ്ങളിലെങ്ങോ ഉള്ള ഒന്നോ രണ്ടോ ജീനുകളുടെ പ്രവർത്തനം തകരാറിലായി എന്ന ആശങ്കയ്ക്കും വഴിയുണ്ട്..

References:

1.Miller, G. The mystery of the missing smile. Nature 316: 826-827, 2007

2.Wild, B., Rodden, F. A., Grodd, W., Ruch, W. Neural correlates of laughter and humour. Brain,126: 2121-2138, 2003

3.Parvizi, J., Anderson, S. W., Martin, C. O., Damsio, H., Damsio, A. R. Pathological laughter and crying. A link to cerebellum. Brain, 124: 1708-1719, 2001

4. Broussard, B. A., Borazjani, J. G. The faces of Moebius Syndrome: Recognition and anticipatory guidance. The American Journal of maternal/child nursing. 33: 272-278, 2008

5. Uzumcu, A., Candan, S., Toksoy, G., Uyguner, Z. O., Karaman, B., Eris, H., That, B., Kayserili, H., Yuksel, A., Geckinli B., Yuksel-Apak, M., Basran, S. Mutational screening of BASP1 and transcribed processed pseudogene TP g-BASP 1 in patients with Mobius syndrome. J. Genetics and Genomics 36: 251-256, 2009

6. Dimova, P. S., Bijinova, V. S., Milanov, I. G. Transient mutism and pathologic laughter in the course of cerebellitis. Pediiatric Neurology 41: 49-52, 2009

7. Oner, Y., Batur, H., Nazleil B., Cengiz, B., Tali T. Pathological laughing as a manifestation in a clinically isolated brainstem syndrome: a case report. Neuroimaging 19: 291-294, 2009

8. Nakatani J., Tamada, K., Hatanaka, F., Ise, S., Ohta, H., Inoue, K., Tomonaga, S., Watanabe, Y., Chung j. Y., Banerjee, R., Iwamoto, K., Kato, T., Okazawa,M., Yamauchi, K., Tanda, K., Takao, K., Miyakawa, T., Bradley, A., Takumi, T. Abnormal behavior in a chromosome-engineered mouse model for human 15q11-13 duplication seen in autism. Cell 137: 1235-1246, 2009

9. Mobius syndrome.
http://www.healthline.com/galecontent/moebius-syndrome

55 comments:

  1. ചിരി ജീനുകളാൽ നിയന്ത്രിക്കപ്പെടാം. ചിരിയുടെ പാരമ്പര്യവഴികൾ. രോഗമാകുന്ന ചിരി. ചിരിച്ചുതള്ളാനുള്ളതല്ല ചിരിയുടെ കാര്യം.

    ReplyDelete
  2. ഈ പുതുവര്‍ഷത്തില്‍ വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനം തന്നെ തന്നതിനു നന്ദി, എതിരന്‍ജീ...

    ഒന്നു ചിരിയ്ക്കണമെങ്കില്‍ ഇത്രയും കാര്യങ്ങള്‍ നടക്കണം എന്ന് അറിയില്ലായിരുന്നു.

    പുതുവത്സരാശംസകള്‍!

    ReplyDelete
  3. വളരെ ഇന്‍ഫൊര്‍മേറ്റീവ്! നന്ദി എതിരന്‍ കതിരവന്‍.

    പുതുവത്സരത്തില്‍ ആയുരാരോഗ്യസൌഖ്യം നേരുന്നു!

    ഓ.ടോ.
    റീഡറിലെ ഫീഡില്‍ പാഞ്ചാലിയുടെ ചിരി (അതെന്താണെന്ന് അറിയില്ലെങ്കിലും) എന്നു കണ്ട് ആദ്യകമന്റിടണമെന്നു കരുതി. വായിച്ചുകഴിഞ്ഞപ്പോഴേയ്ക്കും ശ്രീ കമന്റിട്ടുകഴിഞ്ഞു.
    :(

    ReplyDelete
  4. പാഞ്ചാലി:
    പാഞ്ചാലിയുടെ ചിരി: പാണ്ഡവർക്ക് മയൻ നിർമ്മിച്ചുകൊടുത്ത കൊട്ടാരത്തിൽ സ്ഥലജലഭ്രമം ഉണ്ടാകും വെള്ളമുള്ളിടത്ത് ഇല്ലെന്നും വെള്ളമില്ലാത്തിടത് ഉണ്ടെന്നും തോന്നും. വെള്ളമില്ലാത്തിടത്ത് ദുര്യോധനനും ദുശ്ശാസനനും വസ്ത്രവും പൊക്കിപ്പിടിച്ച് നടക്കുന്നതു കണ്ട് പാഞ്ചാലി പൊട്ടിച്ചിരിച്ചു. ഇവരെ എല്ലാം വകവരുത്തണമെന്ന് അന്നേരെ ദുര്യോധനൻ തീരുമാനിച്ചു.
    മഹാഭാരത യുദ്ധകാരണം ഇങ്ങനെ പാഞ്ചാലിയുടെ ചിരിയിൽ നിന്നും തുടങ്ങി എന്നു കഥ.

    ReplyDelete
  5. ഞാന്‍ ഒന്നു ചിരിച്ചോട്ടെ അറിവിന്റെ ഭണ്ഢാരം. :-)

    പാക്ഞാലി കാര്യം ശരിതന്നെ.
    :-)
    ഉപാസന

    ReplyDelete
  6. Ho!!! bhayangaran post!!

    pand kalabhavanteyo mato oru number undaayirunnu, vyathyastha tharam chirikal , sodakkarante chiri, kozhikkachavadakkarante chiri, engine driverde chiri, vedikkettukaarante chiri anganeyangane.

    pOst valare informative aayi. vaayichu kazhinjappo enganeyaan chirichirunnath enn confusion aayi.. ithrayokke budhimutti inimuthal chirikkano ennoru madiyum thonnunnund :)

    ReplyDelete
  7. ഉഗ്രന്‍ പോസ്റ്റ് മാഷെ.
    വിവരങ്ങള്‍ക്ക് നന്ദി.

    ഓഫ്ഫ്:
    ഇതിലെ മലയാള പദങ്ങള്‍ എന്റെ ചിരി സെന്റെറിനെ ഉത്തേജിപ്പിക്കുന്നു. എങ്ങിനെ സംഘടിപ്പിക്കുന്നു ഇതൊക്കെ?
    :)

    ReplyDelete
  8. താഴെക്കാണുന്ന ചോദ്യങ്ങൾക്ക് മറുപടി എഴുതുക-

    1.കലാഭവൻ മണിയുടെ ചിരി
    അപഹസിതമോ അതിഹസിതമോ?

    2.തമാശപറഞ്ഞിട്ട് സ്വയം കൈകൊട്ടിച്ചിരിയ്ക്കുന്ന
    റിമിടോമിയുടെ ചിരി ഏത് ഹസിതത്തിൽ‌പ്പെടുത്താം?

    3.മോണാലിസയ്ക്ക് പുരികമുണ്ടായിരുന്നെങ്കിൽ
    ആ സ്മിതം ‘അസ്മിത’മായി മാറുമായിരുന്നോ?

    4.പാണ്ഡവരും കൌരവരും തമ്മിലുള്ള പൂർവ്വ വൈരാഗ്യകഥകൾ കാർപ്പറ്റിനടിയിൽ തള്ളിയിട്ട്
    പാഞ്ചാലിയുടെ ചിരിയെമാത്രം ഭാരതയുദ്ധത്തിന് കാരണമായിപ്പറയുന്ന മാരാരുടെ മൂരാച്ചിത്തം കതിരവൻ എൻഡോസ് ചെയ്യുന്നത് ഏത് ചിരിയോടെയാൺ?

    5.‘ലാസ്റ്റ് ലാഫ്’ എന്ന് പറയപ്പെടുന്ന (പാവം പിള്ളെരെ കഷ്ട്ടപ്പെടുത്തുന്ന ക്വിസ് മാഷമാരുടെ ചിരിപോലെ) ഐറ്റത്തിനെപ്പറ്റി ഇവിടെ പരാമർശം ഒഴിവാക്കിയതെന്തുകൊണ്ട്?

    ReplyDelete
  9. സയന്‍സിന്റേയും കണക്കിന്റേയും ഇക്വേഷനുകളെപ്പോലെ സാധാ ജനങ്ങള്‍ക്ക് അപരിചിതത്വം തോന്നി ഒഴിവാക്കപ്പെടാനിടയുള്ള ചിരിയുടെ ഡി.എന്‍.എ. രഹസ്യങ്ങള്‍ ചെറു ചിരി ചാലിച്ച് ചേര്‍ത്ത് സരസമായും,പ്രായോഗിക ജീവിതവുമായി ബന്ധിപ്പിച്ച് ഹൃദയസ്പൃക്കായും,വിജ്ഞനപ്രദമായും അവതരിപ്പിച്ചിരിക്കുന്ന ഈ പോസ്റ്റ് ബ്ലോഗിന്റെ ഭാഗ്യം തന്നെ.
    ഇത്രയും മനോഹരമായ,കൌതുകകരമായ ഈ ശാസ്ത്രലേഖനം ബ്ലോഗില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോര. മികച്ച ആനുകാലികങ്ങളിലേതിലെങ്കിലും കവര്‍സ്റ്റോറിയായിത്തന്നെ പ്രസിദ്ധിക്കരിക്കപ്പെടേണ്ടതാണ്. ബ്ലോഗന പോലുള്ള തൊഴുത്തുകളിലല്ലെന്ന്!

    കൂടാതെ, നമ്മുടെ കാര്‍ട്ടൂണന്മാര്‍ക്കും,നര്‍മ്മം എഴുത്തുകാര്‍ക്കും, പ്രത്യേകിച്ച് മിമിക്രിക്കാര്‍ക്കും ഈ പോസ്റ്റ് പാഠപുസ്തകത്തിലുള്‍പ്പെടുത്താവുന്നതാണ്.

    ഈ പോസ്റ്റ് ബൂലോകത്തിനു നല്‍കിയതിന് എതിരന്‍ കതിരവനോട് ചിത്രകാരന്റെ സ്പെഷല്‍ നന്ദി !!!

    ReplyDelete
  10. എതിരൻ കതിരവന്റെ ചിരി പുരണം...അത്യുഗ്രൻ....

    ഹിഹിഹിഹിഹിഹിഹിഹിഹിഹി- ഈ ചിരിയെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ലാ...ഇങ്ങനെ ചിരിക്കണമെങ്കിൽ എത്ര നാഡീ ഞരമ്പുകൾ വലിഞ്ഞു മുറുകണം..:):):):):)

    ReplyDelete
  11. ഒരു ചിരിക്കു പിന്നില്‍ ഇത്രയും പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന അറിവിന് നന്ദി. വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം. മുഖത്ത് ഗൌരവം വരുത്തുന്നതിനാവശ്യമായ അത്രയും പേശീപ്രവര്‍ത്തനവും ആയാസവും ഇല്ല ഒരു പുഞ്ചിരിവരുത്താന്‍ എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. അതുകൊണ്ട് കഴിവതും ചിരിക്കാന്‍ ശ്രമിക്കാം അല്ലെ? :)

    ReplyDelete
  12. ചതിച്ചോ ഹെന്റെ ഭഗവതി, ഇത്തവണ ‘അതിഹസിത’മാണല്ലൊ ഞാനീ കാണണെ!
    എന്റെ പ്രഭാതക്കട്ടിലിനരികില്‍ നിന്ന് സ്വഭാര്യ കസ്റ്റമറി മാറത്തടിയോടെ ആളെക്കൂട്ടിക്കൊണ്ടിരുന്നു.

    എതിരന്‍ കതിരവന്‍ ഇവിടെ വന്നിരുന്നോ?

    സാക്ഷാല്‍ തെയ്യത്തിന്റെ കാര്യാണല്ലൊ!? എങ്കില്‍ ബോധോം പോയേടക്കണൂ..
    ************************

    പതിരില്‍ കതിരവാ,
    ഉറക്കച്ചടവുള്ള നേരത്താണ് ഈ ലിങ്ക് തന്നത്.അതുകൊണ്ടാണ് ഫസ്റ്റ് സീന്‍.

    സംഭവം പണ്ഡിതോചിതം.ഇനിയൊന്നും ആവില്ലെങ്കിലും, ഒരഭ്യര്‍ഥന:
    എല്ലാം സിമ്പിള്‍ ഭാഷയില്‍ പൂശാമായിരുന്നു.

    വേണംന്ന്വച്ചുള്ള പുഞ്ചിരി പുഞ്ചിരിക്കാരനില്‍ ഉണ്ടാക്കുന്ന സാത്വികഭാവം. സൂചിപ്പിക്കാന്‍ വിട്ടു അല്ലെ? പക്ഷെ, അതൊരു സത്യമാണ്.

    ബാക്കിയൊക്കെ !!! കാര്‍ട്ടൂണിസ്റ്റാര്‍ഥികള്‍ക്ക് ക്ലാസ്സെടുക്കുമ്പോള്‍ പൂശാനുള്ളതാ.

    ബ്ലോഗ് ലേഖന്‍സിന്റെയിടയില്‍
    ആരും ശ്രദ്ധിക്കാത്ത ചാത്തന്‍&ഫാമിലി ആയിരുന്നു ചിരിപ്പരിഷകള്‍. കതിരവന്‍ അതിനെ തല്‍ക്കാലം APC ആക്കീട്ട്ണ്ട്.... :)

    ഇടയ്ക്ക് ഞാന്‍ ഇത് നോക്കീം ചിരിക്യേം കരയ്യേമൊക്കെ ചെയ്യാറുണ്ട്.

    ആശംസകള്‍ !
    ചിരിപരിചിതന്‍

    ReplyDelete
  13. ചിരിയെ കുറിച്ചുള്ള അറിവ് പകര്‍ന്നതിനു നന്ദി :-)
    ചിരിയും culture മായും വളരെ ബന്ധമുണ്ടെന്നു തോന്നുന്നു. എങ്ങിനെ ചിരിക്കുന്നതാണ് ഉത്തമം എന്ന് പല സമൂഹത്തിനും (രാജ്യങ്ങളിലും) വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ആണുള്ളത്. അതുപോലെ ചിരിയും gender നും തമ്മില്‍?

    ഓ ടോ:
    നാലഞ്ച് കൊല്ലം മുന്‍പ് വരെ നന്നായി ചിരിച്ചിരുന്നു. സുഹൃത്തുക്കള്‍ ഒത്തു ചേരുന്ന സമയം, ഓഫീസില്‍ സഹപ്രവര്‍ത്തകരുമായുള്ള സംഭാഷണങ്ങള്‍ എല്ലാം വളരെ നര്‍മ്മ പ്രധാനം ആയിരുന്നു. മറ്റൊരു രാജ്യത്ത് പല രാജ്യങ്ങളിലുള്ളവരുടെ ഇടയില്‍ താമസിക്കുമ്പോള്‍ നമുക്ക് നര്‍മമായി തോന്നി ചിരിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് നര്‍മമായിരിക്കണം എന്നില്ല. അത് കൊണ്ടു തന്നെ ചിരിയുടെ അളവിലും രീതികളിലും വ്യത്യാസം വരുത്താന്‍ നിര്‍ബന്ധിതനാവും.

    ReplyDelete
  14. ഭൂമിപുത്രി:
    കലാഭവൻ മണിയുടെ ചിരി നാട്യശാസ്ത്രത്തിൽ അനുബന്ധമായിട്ടാണ് ചേർത്തിരിയ്ക്കുന്നത്. “ങ്യാഹഹസിതം” എന്നാണു പേര്. റിമി ടോമിയുടെത് “രംഗത്ത് ഒഴിവാക്കേണ്ട അത്യാഹിതങ്ങൾ” എന്ന ലിസ്റ്റിലാണ്.
    “റിമ്യാടമിഹസിതപാലാം“ (പാലാക്കാരിയായ റിമി ടൊമിയുടെ അടവ് എന്നോമറ്റോ ആണെന്നു തോന്നുന്നു അർത്ഥം) എന്ന നാട്യവിരോധിയായ ലോകധർമ്മിചേഷ്ട മരണം, പ്രസവം എന്നിവ പോലെ രംഗത്ത് അവതരിപ്പിയ്ക്കാൻ പാടില്ല.

    മോണാ ലിസയ്ക്ക് പുരികത്തിനല്ല പ്രോബ്ലം. “മോദാലസ” എന്നാണ് ഒറിജിനൽ പേര്. പെണ്ണിനു എന്നും മോണയ്ക്ക് അസുഖമാണ്. അതുകാണിയ്ക്കാതെയേ ചിരിയ്ക്കൂ. ചികിത്സിച്ച് ചികിത്സിച്ച് വീട്ടുകാരുടെ അടപ്പിളകി. അവർ വിളിച്ചു തുടങ്ങിയതാണ് “മോണ ലിസ” എന്ന്.

    ReplyDelete
  15. തിരഞ്ഞെടുപ്പിൽ തോറ്റതിന്‌ ശേഷമുള്ള വി.എസ്‌. ന്റെ "കൊലചിരി"യെപറ്റി നാട്യശാസ്ത്രത്തിൽ എന്തുപറയുന്നു.

    ReplyDelete
  16. ഈ കിടിലന്‍ പോസ്റ്റ് ബൂലോകത്തിനു നല്‍കിയതിന് എതിരന്‍ കതിരവന് ആയരമായിരം നന്ദി! വായിച്ചില്ല കേട്ടോ, വായിച്ചാലേ കമന്റ് എഴുതാവൂ എന്നില്ലല്ലൊ :)

    ReplyDelete
  17. എതിരന്‍‌ജി, ചിരിയുടെ "വില" വെളിപ്പെടുത്തിത്തന്നതിന് നന്ദി :)

    ReplyDelete
  18. ശ്രീവല്ലഭന്റെ കമന്റ് കണ്ടപ്പഴാണോർത്തത്.ചിരിയ്ക്കുമ്പോൾ വായപൊത്തുന്ന ശീലമുള്ള ധാരാളം മലയാളി മങ്കമാരുണ്ട്.അതെന്തിനാണെന്ന് ഇന്നേവരെ മനസ്സിലായിട്ടില്ല!!

    മോണരോഗമുള്ള ലിസ എന്ന അമ്മച്ചീടെ പടത്തിലെ നിഗൂഢസുസ്മിതത്തിന്റെ കള്ളി പൊളിച്ചു കാണിച്ചതിന് എന്റെ കൃതജ്ഞതകൂടി രേഖപ്പെടുത്തിക്കൊള്ളൂന്നു :-)

    ReplyDelete
  19. പാണ്ഡവരും കൌരവരും തമ്മിലുള്ള പൂർവ്വ വൈരാഗ്യകഥകൾ കാർപ്പറ്റിനടിയിൽ തള്ളിയിട്ട്
    പാഞ്ചാലിയുടെ ചിരിയെമാത്രം ഭാരതയുദ്ധത്തിന് കാരണമായിപ്പറയുന്ന മാരാരുടെ മൂരാച്ചിത്തം ethiranum Ettu piTikkunnu


    BhoomiputhriyuTe ii comment kaNTappOl enikkoru samzayam :-)

    മഹാഭാരത യുദ്ധകാരണം ഇങ്ങനെ പാഞ്ചാലിയുടെ ചിരിയിൽ നിന്നും തുടങ്ങി എന്നു കഥ.

    thikachchum sthriiviruddhamaaya oru paraamarzamaayippOyillE ithe :-)

    (njaan paNTE viruddhanaaN~)
    :-)
    Upasana

    ReplyDelete
  20. ആഹാ..ചിരിയെ കുറിച്ചുള്ള രസ്യന്‍ ലേഖനം.
    ഒരു ചിരി കണ്ടാലതു മതി എന്നൊക്കെ ചുമ്മാ പാടാമെങ്കിലും അതിനു പിറകിലെ ചിരിയധിപന്മാരുടെയും,സഹായികളുടെയും ഓരോ കഷ്ടപ്പാടുകള്‍ വായിച്ചു അത്ഭുതപ്പെട്ടു പോയി..:)

    ഈ കോട്ടു വാ ഒരു പകര്‍ച്ചവ്യാധിയായി പടര്‍ത്തുന്നതിലും ഈ കണ്ണാടി ന്യൂറോണുകളുടെ ഒരു കള്ളക്കളിയില്ലേ..:)

    ReplyDelete
  21. താഴെപ്പറയുന്ന സിനാരിയോസിന്റെ കൂടെ ശാസ്ത്രീയ വിശദീകരണം ആവശ്യപ്പെട്ടുകൊള്ളുന്നു.

    1. അവൾ ചിരിച്ചാൽ മുത്ത്പൊഴിയും
    2. അവൾ സിരിച്ചാൽ സിർപ്പിലു നൂറ്പേരു ഓടിപ്പോയിട്ടാ....അയ്യയ്യോ അയ്യയ്യോ
    3. അച്ചച്ചോ പുന്നകൈ.. ആൾ തിന്നും പുന്നകൈ...
    4 ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ തുളുമ്പും പൌർണമികൾ.
    5. കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ കുപ്പിവളചിരിച്ചുടഞ്ഞു...

    സ്വാറി നല്ല പോസ്റ്റിൽ വന്ന് ഇങ്ങനത്തെ കമന്റിടുന്നത് എന്റെ ഡി.എൻ.എയിൽ ഉള്ളതാണ് ;)

    ReplyDelete
  22. ചിരിയുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കിത്തന്ന ഈ പോസ്റ്റിന് പെരുത്ത് നന്ദി എതിരൻ‌ജീ...

    ഇനി ഞാൻ പോയി ഒന്നു ചിരിക്കട്ടെ...ശാസ്ത്രീയമായിത്തന്നെ! :) :)

    ReplyDelete
  23. എതിരാ, വിശദീകരണത്തിന് നന്ദി. (ആ ചിരിയാണിത്രയും പ്രശ്നമുണ്ടാക്കിയ ചിരിയെന്നറിയില്ലായിരുന്നു!)

    കോട്ടുവായുടെ കാര്യത്തില്‍ ഒരു ഗവേഷണം നടത്തണമെന്ന് എതിരനോട് പറയാന്‍ വന്നപ്പോഴേയ്ക്കും റെയര്‍ റോസ് അതു സൂചിപ്പിച്ചുകഴിഞ്ഞു!


    ചിരിയ്ക്കുമ്പോൾ വായപൊത്തുന്ന ശീലമുള്ള ധാരാളം മലയാളി മങ്കമാരുണ്ട്.അതെന്തിനാണെന്ന് ഇന്നേവരെ മനസ്സിലായിട്ടില്ല!!
    ഭൂമിപുത്രിയുടെ മേല്‍പ്പറഞ്ഞ സംശയം കാല്‍‌വിന്റെ കമന്റ് കണ്ടപ്പോള്‍ മാറിക്കാണുമെന്ന് പ്രതീക്ഷിക്കട്ടെ?

    “അവള്‍ ചിരിച്ചാല്‍ മുത്തു(പൊഴിയും)ചിതറും...”
    അങ്ങനെ ചിതറുന്ന മുത്ത് താഴെപ്പോകാതെ പിടിച്ചെടുത്ത് കമ്മലും മാലയുമുണ്ടാക്കാനല്ലേ?!(സ്വര്‍ണ്ണത്തിനൊക്കെ ഇപ്പോള്‍ എന്താ വില!)

    ഓ.ടോ.
    ചിതറും എന്നതല്ലേ ശരി എതിരാ/കാല്‍‌വിന്‍?

    ReplyDelete
  24. 1. “അവൾ ചിരിച്ചാൽ മുത്തു ചിതറും...”
    പെണ്ണിനു മുത്തും വൈഡൂര്യവുമൊക്കെ കള്ളക്കടത്താണു ജോലി. എയർ പോറ്ടിൽ വായിലാണ് ഇതൊക്കെ ഒളിപ്പിയ്ക്കാറ്. ചിരിയ്ക്കാറില്ല. (കാട്ടുകുറുഞ്ഞിപ്പൂവും ചൂടി സ്വപ്നം കണ്ടു നടക്കും പെണ്ണ് എന്ന് മറ്റേവൻ വെറുതെ വിചാരിക്കയേം ചെയ്തു)

    2. ചിരിച്ചാൽ നൂറുപേർ ഓടുന്നത് അവളുടെ പല്ലു കണ്ടിട്ടാണ്. ‘പൽമിനി’ എന്നാണു പേര്.

    ReplyDelete
  25. അനിൽ@ബ്ലോഗ്:
    ശാസ്ത്രസാങ്കേതികവിഷയങ്ങൾ മലയാളത്തിലെഴുതാൻ പലപ്പോഴും പുതിയ വാക് സമുച്ചയങ്ങൾ കണ്ടുപിടിയ്ക്കേണ്ടി വരും. എളുപ്പമല്ല ഇത്. ചില സംസ്കൃതപദങ്ങൾ ഏച്ചുകെട്ടി നോക്കുകയാണു ഞാൻ ചെയ്യുന്നത്. ഉദ്ദേശിക്കുന്ന അർത്ഥവ്യാപനം നടക്കുന്നുണ്ടോ എന്തോ.

    ReplyDelete
  26. ഭൂമിപുത്രീ, ഉപാസന:

    പാഞ്ചാലിയുടെ ചിരി, യുദ്ധകാരണം......

    ഒരു പെണ്ണ് കളിയാക്കിച്ചിരിച്ചാൽ അത് വൻ യുദ്ധം വരെ നീട്ടുന്ന, എളുപ്പം പൊട്ടിത്തകരുന്ന ആൺ ഇഗോയാണ് ഇവിടെ സംഗതം.

    ReplyDelete
  27. “പകരുന്ന കോട്ടുവാ” (contagoius yawning) കണ്ണാടി ന്യൂറോണുകളുടെ പ്രവർത്തനമാണെന്ന് പരീക്ഷണങ്ങൾ സൂചിപ്പിയ്ക്കുന്നുണ്ട്. ചിമ്പൻസികളിലും ഇത് സാധരാണമത്രെ. സമാനുഭൂതി (empathy) ഒരു സംഘത്തിലോ സമൂഹത്തിലോ അരക്കിട്ടുറപ്പിയ്ക്കുന്നതിന്റെ ലക്ഷണമാണത്രെ ഇത്.

    ReplyDelete
  28. വളരെ നല്ല ലേഖനം...

    ഇത്തരം ഒരു ലേഖനം വന്നതുകൊണ്ടാണല്ലോ അതിലെ കമന്റുകള്‍ വായിച്ച് നല്ലൊരു ചിറി ചിറിക്കാനും പറ്റീത്...

    ഒരു സംശയം... എല്ലാ 'സുന്ദരി'മാര്‍ക്കും, എന്തുകൊണ്ടാ ചിരിയോടൊപ്പം കരച്ചിലും വരുന്നത്?

    ReplyDelete
  29. ethiran maashe

    "chirich chirich chaaavum" enna aathmahathyaa bheeshanikal kaaryamaakkendathundo? angane enthenkilum case report cheyyappettathaayi??....

    ReplyDelete
  30. എതിരവന്‍ വേളൂര്‍ക്രിഷ്ണന്‍കുട്ടിയുടെ പ്രസം ഗം കേട്ടിട്ടുണ്ടോ..?വെള്ളം ചീറ്റുന്നപോലെ വിറ്റടിക്കുമ്പോഴും ഒരുതുള്ളിചിരി ആ മുഖത്തുണ്ടാവില്ല.ഇത് ഏതു കാറ്റഗറിയില്‍ പെടുത്തും .

    ReplyDelete
  31. ഹ ഹ ഹ ഹി ഹിഹി പുതിയ വെടി കേട്ടില്ലേ? മോണാലിസയുടെ ആ പുഞ്ചിരിയ്ക്ക് കാരണം കൊളസ്ട്രോൾ ആണത്രെ!ഇന്നത്തെ പത്രവാർത്തയാണ്

    ReplyDelete
  32. @ചാര്‍വാകന്‍

    ഇതിനു "Deadpan" എന്നാണ് പറയുന്നത്.
    http://en.wikipedia.org/wiki/Dead_pan

    --EnigmaticXplorer

    ReplyDelete
  33. നല്ല ശാസ്ത്ര ലേഖനം. നടത്തിയ പഠനത്തിനും എഴുത്തിനും അഭിനന്ദനം

    ReplyDelete
  34. ശാസ്ത്രവിജ്ഞാനങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചു പകര്‍ന്നുതരുന്ന ഈ രീതി വളരെ നന്നായിരിക്കുന്നു.
    എപ്പോഴും ചിരിക്കാനിഷ്ടപ്പെടുന്ന എനിക്ക് ഇത്രയൊക്കെ പാടുപെട്ടാണ് ആ ചിരി പുറത്തു വരുന്നത് എന്നറിയാനേ മേലായിരുന്നല്ലോ.
    ഒരുപാട് ചിരിച്ചാല്‍ മുഖത്ത് ധാരാളം ചുളിവുകള്‍ വീഴും എന്നു പറയുന്നത് ശരിയാണോ എതിരന്‍?
    ‘ചിരിക്കുന്ന ഗീത’ എന്നു വട്ടപ്പേരു വീഴത്തക്കവണ്ണം ചിരിച്ചിട്ടുള്ളയാളാണ് ഞാന്‍.

    ReplyDelete
  35. ഒരു ചിരിയില്‍ ഇത്രയേറെ കാര്യങ്ങളോ...ജീവിതം എന്ന അത്ഭുതം.. !

    ReplyDelete
  36. വായിക്കാൻ വൈകി

    അതിമനോഹരമായ എഴുത്ത്.
    ആശംസകൾ എതിരൻ‌ജി

    ReplyDelete
  37. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ....
    ആയിരം പേര്‍ വരും...........
    :):p:D

    നല്ല വിജ്ഞാന പ്രദമായ പോസ്റ്റ്‌ ... നന്ദി

    ReplyDelete
  38. ഹാസ്യത്തെക്കുറിച്ച് മറ്റൊരിക്കല്‍ എം.പി പോള്‍ [എം പി പോള്‍ ആണോ എന്ന് നല്ല ഉറപ്പില്ല ] എഴുതിയ ഒരു ലേഘനം വായിച്ചപ്പോഴാണ് ഹാസ്യത്തെക്കുറിച്ച് എഴുതുന്നതില്‍ ഒട്ടും ഹാസ്യം കടന്ന് വരില്ല എന്ന് മനസ്സിലായത് .

    അത് പോലെ ചിരിയെക്കുറിച്ച് ഉള്ള ഈ ലേഘനം വായിച്ചപ്പോ എനിക്ക് മോബിയസ് സിൻഡ്രോം’ (Mobius syndrome) പിടിപെട്ടു എന്ന് തോന്നുന്നു .. :)

    നല്ല ലേഘനം .

    ReplyDelete
  39. ചിരിയുടെ കാര്യം
    വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം
    THANKS FOR THE GOOD POST

    ReplyDelete
  40. ഇതെന്റെ ഇഷ്ട വിഷയമല്ലാത്തത് കൊണ്ടു ഞാനങ്ങു പോവ്വാ ..ന്നാലും ന്‍റെ കാവിലമ്മേ എതിരന്‍ ആളൊരു ......

    ReplyDelete
  41. വായുടെ അറ്റത്തുള്ള ഭാഗങ്ങള്‍ മുകളിലേക്ക് തിരിക്കുന്പോള്‍ ഉണ്ടാകുന്ന മനോഹരമായ ഒരു ഇഫക്ട് ആണ് ചിരി എന്നായിരുന്നു ധാരണ. പക്ഷേ അതിന് ഇത്രമാത്രം ഒരു ലേഖനം എഴുതാന്‍ പറ്റും എന്നതാണ് ഇപ്പോള്‍ കണ്ട വസ്തുത. സമ്മതിക്കണം. വായിക്കാതെയും അഭിപ്രായമെഴുതാം എന്നു എഴുതിയ സുഹൃത്തിനെ അവാര്‍ഡു കമ്മറ്റിയില്‍ അംഗമാക്കണം എന്നു ശുപാര്‍ശ ചെയ്യുന്നു.

    ReplyDelete
  42. "പക്ഷെ ചിരി കൊണ്ട് സംവദിയ്ക്കുന്ന -മുഖഭാവം കൊണ്ടും ശബ്ദവിന്യാസങ്ങൾ കൊണ്ടും- ആശയബാഹുല്യം മനുഷ്യനിൽ മാത്രം. "

    വായിക്കാൻ താമസിച്ചു പോയി. നന്നായി എഴുതി. പക്ഷെ മുകളിൽ കൊടുത്ത വരിയോട് മാത്രം യോജിക്കാൻ സാധിക്കുന്നില്ല.

    ആശയ സംവേദനം മനുഷ്യൻ നടത്തുന രീതി വച്ചുകൊണ്ട് മൃഗങ്ങളെ താരതമ്യം ചെയ്യുന്നത് എന്തു യുക്തി? അതോ - ആശയബാഹുല്യം- മാത്രമാണൊ വിഷയം?

    ReplyDelete
  43. പണിക്കർ സർ:
    ചിരിയുടെ ഘടനാവിശേഷങ്ങൽ കൊണ്ട് ആശയസംവേദനം നടത്തുന്നത് മൃഗങ്ങളിൽ കാണപ്പെടുന്നില്ല എന്നാണ് ഉദ്ദേശിച്ചത്. മുഖചേഷ്ടകൾ കൊണ്ടൂം ശബ്ദവ്യതിയാനങ്ങൾ കൊണ്ടും മൃഗങ്ങൾ നടത്തുന്ന സംവേദനങ്ങളെ ഉദ്ദേശിച്ചല്ല. മനുഷ്യന്റെ ചിരിയ്ക്ക് തുല്യമായ ഒന്ന് മൃഗങ്ങളിലില്ല. മൃഗങ്ങളുടെ അതിസൂക്ഷ്മവും ബ്രഹുത്തും ആയ ചില സംവേദനങൾ മനുഷ്യനുമില്ല. ആനകൾ പുറപ്പെടുവിക്കുന്ന സൂക്ഷ്മശബ്ദവീചികൾ അഞ്ചു മൈൽ ദൂരെയുള്ള മറ്റ് ആനകൾ പിടിച്ചെടുക്കുമത്രെ.

    നായ്ക്കൾ ചുണ്ടുകൾ മുകളിലേയ്ക്കു വളച്ച് പല്ലുകൾ കാണിയ്ക്കും. പക്ഷെ അതിനു ഒരു “ചിരി എഫെക്റ്റ്” ഇല്ല. നേരേ മറിച്ച് പ്രതിധ്വംസനത്തിന്റെ സൂചകമാണു താനും.

    ReplyDelete
  44. ഓ.ടോ.
    നമുക്ക് കാണാനും കേൾക്കാനും കഴിയാത്തത് ചിലത് അന്യജീവികൾക്ക് കഴിയാറുണ്ടെന്ന് പറഞ്ഞപ്പോളോർത്തത് കുറച്ച് നാൾമുൻപ് കണ്ട ഒരു പത്രവാർത്തയാണ്.
    വിദേശത്തെങ്ങോ ആണ്,ഒരു ആശുപത്രിയിൽ ചില രോഗികളുടെ കിടയ്ക്കരികിൽ ഒരു പൂച്ച വന്നിരിക്കും,അവർ താമസിയാതെ
    മരിക്കുകയും ചെയ്യും.
    മരണത്തിന് എന്തെങ്കിലും പ്രത്യേക ഗന്ധമുണ്ടാകുമോ?

    ReplyDelete
  45. ഭൂമിപുത്രി:
    മരണം വരുന്നത് നായ്ക്കൾ മുങ്കൂട്ടി അറിയുമെന്നാണല്ലൊ. അവർ ഓരിയിടുന്നത്. മരിയ്ക്കുന്നതിനു മുൻപു ജീവികൾ അതുസംബന്ധിച്ച എന്തെങ്കിലും സന്ദേശങ്ങൾ പുറപ്പെടുവിക്കാറൂണ്ടോ?

    ReplyDelete
  46. ‘കാലങ്കോഴികൾ കൂവി
    കഴുകൻ ചുറ്റിനടന്നൂ’
    പാട്ട് കേട്ടിട്ടില്ലേ?
    നായ്ക്കൾക്ക് മരണദൂതുമായി വരുന്നവരെ കാണാൻ പറ്റുംന്നല്ലേ?
    ഇപ്പൊപ്പൂച്ചയ്ക്കും..:-)

    ReplyDelete
  47. ഇവടെ നായേം പൂച്ചേണ്ട്.. രണ്ടും കൊറേ നാളായിട്ട് വികൃതായിട്ടന്നെ കരഞ്ഞോണ്ടിരിക്കുണു... ആരും ചത്തൂല്ല്യ, ആരേം കൊന്നൂല്ല്യ..

    ചുമ്മാ....

    വെറുതെ പേടിപ്പിക്കല്ലെന്റെ കതിരോൻ ഭൂമ്യേ..

    ReplyDelete
  48. എങ്കിൽ നല്ലൊരു കടിയൻ പട്ടിയെ വാങ്ങണമല്ലോ, മരണദൂതുമായി വരുന്നോരെ കടിച്ചോടിക്കാൻ!(എനിക്കുള്ള ദൂത് മാത്രം തിരിച്ചറിയാൻ പട്ടിക്ക് കഴിയുമോ ആവോ? സെൽഫിഷായതിനാൽ ഒരു സംശയം!?)
    :)

    ഇതും കൂടി വായിക്കുക.

    ReplyDelete
  49. ലിങ്ക് വർക്ക് ചെയ്യുന്നില്ല എന്നു തോന്നുന്നു. ഇല്ലെങ്കിൽ
    നാഷണൽ ജ്യോഗ്രഫിയുടെ സൈറ്റിൽ പോയി Did Animals Sense Tsunami Was Coming?
    സെർച് ചെയ്താൽ കിട്ടും.

    ReplyDelete
  50. ഇതിപ്പൊ ഞാൻ എഴുതിയാൽ വളരെ ഏറെ തെറ്റിദ്ധരിക്കപ്പെടും, പക്ഷെ കാര്യം സത്യമാണ്. എന്റെ ഒരു ബന്ധു കുടൂംബവും ഒത്ത് കന്യാകുമാരി കാണാൻ അന്നേ ദിവസം പോയതായിരുന്നു. പക്ഷെ നാഗർകോവിലിൽ നിന്നും എവിടെയോ ഒരു സ്ഥലത് ട്രാഫിക് തടസ്സം കാരണം മുന്നോട്ടു പോകാൻ സാധിച്ചില്ല. വളരെ ഏറെ നേരം കാത്തിട്ടും അതിനു കഴിയാഞ്ഞതിനാൽ അവർ മറ്റൊരു സ്ഥലത്തേയ്ക്കു പോയി. അവിടെ എത്തി ടി വി കണ്ടപ്പോഴാണ് “ദൈവമേ രക്ഷപ്പെട്ടല്ലൊ” എന്ന് ഒരു വാചകം അവർ പറഞ്ഞത്. ദൈവമാണൊ സമയം ആകാത്തതാണൊ ആവോ ആർക്കറിയാം ഏതായാലും ആ കുടൂംബം ഇപ്പോഴും സുഖമായി ജീവിക്കുന്നു

    ReplyDelete
  51. “ചിരിയുടെ ഘടനാവിശേഷങ്ങൽ കൊണ്ട് ആശയസംവേദനം നടത്തുന്നത് മൃഗങ്ങളിൽ കാണപ്പെടുന്നില്ല എന്നാണ് ഉദ്ദേശിച്ചത്. മുഖചേഷ്ടകൾ കൊണ്ടൂം ശബ്ദവ്യതിയാനങ്ങൾ കൊണ്ടും മൃഗങ്ങൾ നടത്തുന്ന സംവേദനങ്ങളെ ഉദ്ദേശിച്ചല്ല.

    മനുഷ്യന്റെ ചിരിയ്ക്ക് തുല്യമായ ഒന്ന് മൃഗങ്ങളിലില്ല.
    "

    എന്റെ കതിരവൻ സാർ

    മൃഗങ്ങൾ തമ്മിൽ ആശയസംവേദനം നടത്തുന്നുണ്ടെങ്കിൽ അത് അവർക്കല്ലെ മനസ്സിലാകൂ. നമ്മുടെ ചിരി നമുക്കു മനസ്സിലാകും പക്ഷെ കുരങ്ങിന്റെ ചിരി മറ്റൊരു കുരങ്ങിനല്ലെ മനസിലാകൂ.

    ഞാൻ പടം പിടിക്കാൻ നോക്കുമ്പോൾ പല‌പ്പോഴും കുട്ടിക്കുരങ്ങന്മാർ എന്റെനേരെ നോക്കി പല്ലിളിക്കും. അത് ‘ഇളി‘ ആയി എനിക്കു തോന്നും മറ്റൊരു കുട്ടിക്കുരങ്ങന് എന്തായിരിക്കുമോ തോന്നുക ?

    ReplyDelete