Thursday, November 10, 2016

കലിയിളകുമ്പോൾ

                            

 മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച  ലേഖനം
                                                                                                                                     ആവേശിക്കാൻ തക്കതായ ഒരു കഥാപാത്രമാണ്  കലി.  നളചരിതത്തിൽ നളനെക്കൊണ്ട് പലതും ചെയ്യിച്ചത് ബാധിച്ച കലിയാണെന്ന മട്ടിലാണ് കഥ വിടർന്നു വികസിക്കുന്നത്. കലി ആവേശിച്ചാൽ അറിയാതെ കൊലപാതകം വരെ ചെയ്തു പോകും. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ വെട്ടുന്നതും തോക്കെടുത്ത് വെടി വെയ്ക്കുന്നതും ഒക്കെ  നമ്മൾ സ്ഥിരം കേൾക്കുന്ന കഥകളാണ്. ശാന്തനും സത്സ്വഭാവിയുമായ ആൾ എങ്ങനെ ഇപ്രകാരം പെരുമാറി എന്ന് ആശ്ചര്യം കൂറുമ്പോൾ ചില പ്രത്യേക ന്യൂറോണുകളും രാസവസ്തുക്കളും കൂടിയുള്ള കളിയാണിതെന്നാണ് മനസ്സിലാക്കേണ്ടത്. തലച്ചോറിന്റെ സ്വാഭാവികമായ ചോദനാപരിണതിയാണ് നമ്മെ കലിപൂണ്ടവരാക്കുന്നത്.

     അതിജീവനത്തിനു കടുത്ത മത്സരം ആവശ്യമാണ് മനുഷ്യനു. കാരണം അവൻ ഒരു സമൂഹജീവി ആണെന്നതു തന്നെ. ആഹാരത്തിനും ഇണയെ ലഭിയ്ക്കുന്നതിനും കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സാമാന്യനീതിയിലാണ് മനുഷ്യപരിണാമം സംഭവിച്ചതു തന്നെ. മനുഷ്യർക്കു മാത്രമല്ല മത്സരിക്കേണ്ടി വരുന്ന ഏതൊരു ജീവിക്കും പ്രതിസന്ധികളിൽ സന്നദ്ധമായിരിക്കാൻ ചില കടന്നകയ് പ്രയോഗങ്ങൾ തലച്ചോറിൽ കൊരുത്തു വയ്ക്കപ്പെട്ടിട്ടുണ്ട്. ആക്രമണം ആണ് ഉദ്ദേശമെങ്കിലും അതിനു വീര്യം കൂട്ടാൻ ദേഷ്യം ആവശ്യമായി വരികയാണ്.  ഹിംസ അതിജീവനത്തിന്റേയും അതുവഴി സംസ്കാരത്തിന്റെ ഭാഗമായി വളർന്നവരാണ് നമ്മൾ മനുഷ്യർ.  ആധിപത്യത്തിനും മേൽക്കോയ്മയ്ക്കും വേണ്ടി പൊരുതി ജയിക്കുക എന്നത് ആണുങ്ങളുടെ ആവശ്യമായിരുന്നു. ആഹാരത്തിനും തന്റെ കൂട്ടത്തിന്റെ സുരക്ഷയ്ക്കും ഇണയെ ലഭിയ്ക്കുന്നതിനും ഇങ്ങനെ അത്യാവശ്യം പ്രയോഗിക്കേണ്ടി വന്ന തന്ത്രങ്ങളുടെ ഭാഗം. ഒരു സമൂഹത്തിനു പുറത്ത് അവനു ജീവിക്കാൻ വയ്യാതായ്തിനു കൊടുക്കേണ്ടി വന്ന വിലയാണിത്.  അതിജീവനത്തിനു മനുഷ്യർ ഇന്ന് പോരാട്ടങ്ങൾ നടത്തേണ്ടതില്ല പുരാതനകാലത്തെപ്പോലെ. ശ്രേണീബദ്ധമായ സമൂഹത്തിൽ മുകളിൽ എത്താൻ പാടുപെടുന്നത് സാധനസമ്പത്തുക്കൾ ഉൾപ്പെടെയുള്ള വിഭവങ്ങൾ കൂടുതൽ കൈപ്പറ്റാൻ വേണ്ടിയാണെങ്കിലും. പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിൽ സുഹൃത്തിനെ ആണെങ്കിലും കൊന്നു കളയുന്ന അവസ്ഥ വന്നു ചേരുന്നത് ഇനിയും മാറ്റപ്പെടാത്ത ചില പ്രാചീനതിരുശേഷിപ്പുകൾ അനാവശ്യമായി നമ്മുടെ തലച്ചോറ് കൊണ്ടു നടക്കുന്നതിനാലാണ്.  പുരാണത്തിൽ നിന്നും ഒരു കലി നമ്മളെ ഒരു നിമിഷനേരമെങ്കിലും ആവേശിക്കാൻ തക്കം പാർത്തിരിക്കയാണ്.

എന്തിനു കോപം വച്ചു തലച്ചോറിൽ
        ഭീഷണിയുടെ, പേടിപ്പിക്കലിന്റെ, ബലപ്രയോഗത്താലുള്ള കാര്യസാദ്ധ്യത്തിന്റെ, ആധിപത്യത്തിന്റെ എല്ലാം ഉപകരണമാണ് ദേഷ്യം.  പലതും സാധിച്ചെടുക്കാനായി ചെലവു കുറഞ്ഞ രീതിയിൽ തലച്ചോരിൽ ഘടിപ്പിക്കപ്പെട്ടത്. പരിണാമകാലഘട്ടങ്ങളിൽ. അതിജീവനത്തിന്റെ പൊരുതലുകളിൽ ആവശ്യമായി വന്ന ഒരു പെരുമാറ്റം. പ്രകൃതി നിർദ്ധാരണം ( natural selection ) വിലപേശൽ ചാതുര്യതന്ത്രങ്ങളാൽ ദേഷ്യം വരുന്നയാൾക്ക് ആനുകൂല്യം കിട്ടുന്നതരത്തിൽ പരിഹാരം കാണുന്ന ന്യായവിധികൾ തീർപ്പിച്ചതാണിത്. കോപിഷ്ടനു ക്ഷേമം വരുന്ന വിധത്തിലാണ് ഉദ്ദേശലക്ഷ്യങ്ങൾ ഇണക്കിയിരിക്കുന്നത് എന്നത് തമാശയായിത്തോന്നാമെങ്കിലും ‘പെണ്ണും പിടക്കോഴിയും’ –നിർബ്ബാധമുള്ള പ്രജനനത്തിനു ആവശ്യമായ സെക്സും ആഹാരവും-വരുതിയിലുള്ള ജീവിതം തന്നെയാണ് ആത്യന്തികലക്ഷ്യം. അധികാരപ്രമത്തത സ്ഥാപിച്ചെടുക്കുകയും വിഭവസമ്പത്തുകളിൽ കൂടുതലുടമസ്ഥാവകാശം ഉറപ്പിക്കുകയും ചെയ്യാൻ ഈ കീഴ്പ്പെടുത്തൽ വികാരം ആവശ്യമാകുകയും അത് ഇണയുടെയും കുഞ്ഞുങ്ങളുടെയും അതിജീവനം സാദ്ധ്യമാക്കുകയും ചെയ്യുന്നു. ഇപ്രകാരം ദേഷ്യത്തെ സംബന്ധിച്ചിടത്തോളം ബോധജ്ഞാനപരമായ ന്യൂറോൺ കേന്ദ്രങ്ങൾ ഉരുത്തിരിയുകയും അതിജീവനത്തിനു പ്രയോജനപരമാകയും ചെയ്തു. ജീവിതത്തിന്റെ വിലപേശലിൽ കൂടുതൽ ശക്തിയുള്ള ജീവിക്ക് അർഹത കൂടുന്നുണ്ട്, അതുകൊണ്ട് ശക്തി കൂടുതലുള്ളവർക്ക് ദേഷ്യവും കൂടുതലുണ്ട് എന്നത് ജീവശാസ്ത്രപരമായ സത്യമാണ്.

           ജന്തുകുലങ്ങളുടെ പ്രാഥമിക ചോദനകളായി തലച്ചോറിൽ ഘടിപ്പിക്കപ്പെട്ട ഈ അതിജീവനപ്പൊരുത്തവിശേഷം മനുഷ്യരുടെ  അതിസങ്കീർണ്ണവും ബുദ്ധിയേറിയതുമായ തലച്ചോറിൽ ഇന്നും നിലനിൽക്കുകയാണ്. പക്ഷേ കാലവും പരിസ്ഥിതികളും മാറിയത് അവൻ അറിയാതെ പോയിട്ടുണ്ട്. മോടോർ കാറുകൾ വന്ന കാര്യവും അവകൾ ഓട്ടം മത്സരത്തിനല്ല എന്നതും മനുഷ്യമനസ്സ് അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല.  കാറിനു ചുറ്റുമുള്ള ഇടം തന്റേത് മാത്രമാണെന്ന് ധരിച്ച് വശാകുകയാണ്   പാവം മനുഷ്യൻ. കാറിലെ കുടുംബാംഗങ്ങളെ രക്ഷിക്കേണ്ടതാണെന്നും അതിനു ഒരു മത്സരം വേണ്ടി വരുമെന്നും ഒരു മാത്ര വെറുതേ നിനച്ചു പോവുകയാണ് പിന്നോട്ട് സഞ്ചരിച്ച മനസ്സ്.  ഹൈവേയിലെ ലെയിനുകൾ തന്റെ കാറിനു മാത്രമാണെന്ന ബോധവുമായി ആ‍ാധുനികയുഗവുമായി സമരസപ്പെടാത്ത മസ്തിഷകം വാശി പിടിയ്ക്കുകയാണ്.  മറ്റേ കാറിന്റെ തരവും നിറവും മറ്റൊരു ഗോത്രസങ്കൽ‌പ്പത്തിലേക്ക്   നയിച്ച് അതിനെ വെല്ലാൻ തയാറെടുക്കുകയാണ് പ്രാകൃതവും പ്രാചീനവും ആയ  ന്യൂറോൺ വലയങ്ങൾ.  പ്രസിദ്ധ ന്യൂറോശാസ്ത്രവിദഗ്ധൻ ഡള്ളസ് ഫീൽഡ്സ് വളരെ രസകരമായി ഇക്കാര്യങ്ങൾ തന്റെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.     

ചിന്ന ചിന്ന ആശൈ ചിറകടിക്കും ആശൈ - ഡോപമിനു വേണ്ടി

    പ്രതിഫലം കിട്ടാൻ ഉഴറുന്ന മനസ്സാണ് നമ്മുടേത്. പ്രേമിക്കാനുള്ള മനസ്സാണ്, ആസക്തികളുടെ കൂടാരമാണത്. തേടിത്തേടി അലയുക, തേടുന്നത് കിട്ടുക  അതിൽ ആഹ്ലാദിക്കുക എന്നതാണിതിന്റെ അടിസ്ഥാനക്കണക്കുകൾ. അത് കിട്ടിയില്ലെങ്കിൽ നിരാശയായി, അതിൽ നിന്നും ദേഷ്യം ഉടലെടുക്കുകയായി.  അത് കിട്ടാൻ വേണ്ടി, പ്രതിരോധങ്ങളെ തകർക്കാൻ വേണ്ടി ശരീരത്തെ സജ്ജമാക്കുക എന്നതാണ് ദേഷ്യത്തിന്റെ പ്രധാന ഉദ്ദേശം. മറ്റൊരു ജീവിയോ മനുഷ്യനനോ പരിതസ്ഥിതിയോ എന്തുമാകാം ഈ നേരിടലിൽ അവനു പ്രതിസന്ധിയാകുന്നത്..

      ഈ അന്വേഷണപ്രണാലി (seeking system) പെരുമാറ്റത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സങ്കീർണ്ണവും സംസക്തവും പരസ്പരബന്ധമാർന്നതുമായ ന്യൂറോൺ വലകൾ ഇതിനുവേണ്ടി നെയ്തെടുക്കുന്നത് അതിജീവനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഉപയോഗസാദ്ധ്യതകൾക്ക് വേണ്ടിയാണ്. ഈ ചിട്ടവട്ടസമ്പ്രദായം ജന്തുക്കളെ പുതുമ തേടാൻ പ്രേരിപ്പിക്കുന്നത് ജീവിതവ്യവ്സ്ഥകൾ മെച്ചപ്പെടുത്താ‍ാൻ വേണ്ടിത്തന്നെയാണ്. അതുകൊണ്ടുതന്നെ അന്വേഷിച്ചത് കണടെത്തുമ്പോഴുള്ള ആഹ്ലാദം ചില്ലറയല്ല. പ്രതീക്ഷാനിർഭരമായി ജീവിക്കാനും അതിജീവനത്തിനുള്ള സാമഗ്രികൾ ഒരുക്കിക്കൂട്ടാനുമാണ് ഈ നിയുക്തി. ആഹാരം, വെള്ളം, തണുപ്പിൽ നിന്നും രക്ഷ ഇവയൊക്കെ തേടുകയാണ് ഉഴറുന്ന മനസ്സ്, പരിണാമം നിഷ്ക്കർഷിക്കുന്ന, പരമവും ആത്യന്തികവുമായ സെക്സ് ഉൾപ്പടെ. അഭിലാ‍ഷങ്ങളും കുതൂഹലങ്ങളും ഉണർത്തിയുയർത്തി  അറിവിന്റേയും പഠനത്തിന്റേയും വഴികളിലേക്ക് തെളിച്ച്  ബൌദ്ധികതലങ്ങളിലേക്ക് മനസ്സിനെ ആവാഹിച്ച്  ഈ അന്തർദ്ദാഹത്തിൽ തൃപ്തി നേടി നാളെയിലേക്ക് നയിക്കുന്നത് ന്യൂറോൺ കേന്ദ്രങ്ങളുടെ മായാജാല വലയങ്ങളാണ്. ഇതിന്റെ സംത്രാസത്തിൽ  വീഴ്ച്ച വന്നാൽ വിഷാദരോഗത്തിലെത്താൻ വഴി യുണ്ട്. അതിരുവിട്ടുപോയാൽ ഷ്കിസ്സോഫ്രീനിയ, സൈക്കോസിസ്, ഭ്രാന്ത് ഈ വഴിയേ ആയിരിക്കും പിടിച്ചാ‍ൽകിട്ടാത്ത ന്യൂറോൺ സംവേദനങ്ങൾ നമ്മെ നയിക്കുന്നത്. ഡോപമിൻ എന്ന നാഡീരാസവസ്തുവാണ് ഈ സമ്മാനലബ്ദ്ധിയിൽ  ആഹ്ലാദം പകരുന്നത്.  ഈ ഡോപ്പമിൻ വലയങ്ങൾ  മറ്റ് കേന്ദ്രങ്ങൾക്ക്  നിരന്തരം അറിവുകൾ നൽകിക്കൊണ്ടിരിക്കയാണ്, നിരന്തരം പുതുമകൾ തേടാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കയാണ്.  കോക്കൈൻ പോലത്ത ലഹരിമരുന്നുകൾ ഈ വലയങ്ങളെ കൂടുതൽ ത്രസിപ്പിക്കുന്നവയാണ്. തേടിയെടുത്ത് നേടുന്നതിലെ സുഖം സൂത്രത്തിൽ ലഭിയ്ക്കുകയാണ് ഡോപമിനു പകരക്കാരായി വരുന്ന മയക്കുമരുന്നുകൾ വഴി.  മദ്യത്തിന്റെ പ്രാവർത്തികഫലവും വ്യത്യസ്തമല്ല.

      ഈ വ്യവസ്ഥയിൽ മാറ്റം വരുന്നത് തലച്ചോറിനു സഹിക്കാനാവുകയില്ല. അതിലേക്ക് തിരിച്ചു വരാൻ ആവതും പരിശ്രമിക്കും. പെട്ടെന്ന് അത് സാധിയ്ക്കുകയുമില്ലെങ്കിൽ തലച്ചോറിനു പ്രതിപ്രവർത്തിച്ചേ പറ്റൂ. കോപം ഉടലെടുക്കുകയായി.  തന്റെ ഉദ്ദേശത്തിനോ പ്രതീക്ഷയ്ക്കോ  വിലങ്ങുതടിയായിക്കാണുന്നതിനെ മാറ്റിയെടുക്കാനുള്ള ഉദ്യമം.  ക്യൂ നിന്ന് മടുക്കുമ്പൊഴോ രാവിലെ പത്രക്കാരൻ പയ്യൻ പത്രം ഇടാൻ താമസിച്ചലോ ക്ലാസിൽ വിദ്യാർത്ഥി വർത്തമാനം പറയുന്നത് കണ്ടാലോ ഒക്കെ ഉദ്ദിഷ്ടകാര്യസാദ്ധ്യം നടക്കാതെ പോകുമ്പോൾ തലച്ചോർ പ്രതിപ്രവർത്തിച്ചു പോകയാണ്. പത്രക്കാരൻ പയ്യനെ തിരിച്ചു പത്രം കൊണ്ട് ഏറിഞ്ഞോ വിദ്യാർത്ഥിയേ അടിച്ചോ ക്യൂവിൽ ഉന്തും തള്ളുമുണ്ടാക്കിയോ മാറിപ്പോയ ഡോപമിൻവലയന്യൂറോണുകളെ തിരിച്ചു പൂർവ്വസ്ഥിതിയിൽ കൊണ്ടുവരാൻ ശ്രമിക്കും. നിരാശ എന്നാണ് നമ്മൾ ഇതിനെ പറയുക. ഇതിനു കാരണമായതിനെ മാറ്റിയെടുക്കുക എന്നത് അതിജീവനതന്ത്രത്തിന്റെ ഭാഗം തന്നെ.

      നിരാശ മാത്രമല്ല കലി ആവേശിക്കാൻ.  അസ്തിത്വം നിരന്തരമാക്കണമെന്ന നിർദ്ദേശവുമായാണ് ജീവകുലം ഉടലെടുക്കുന്നതുതന്നെ. ജീവൻ നിലനിർത്താൻ അതിയായി പോരാടാൻ തലച്ചോറിനെ സജ്ജമാക്കുയാണ് ദേഷ്യത്തിനു പ്രേരകശക്തികളിലൊന്ന്.  അധിക്ഷേപമാണ് മറ്റൊന്ന്. സമൂഹത്തിലെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്ക യാണ് ഇതുമൂലമുള്ള കോപാവേശത്തിനു പിന്നിൽ. വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുകയോ  അധിക്ഷേപം ഏൽക്കുകയോ (അധിക്ഷേപം എന്നത് സമൂഹത്തിലെ സ്ഥാനത്തെ അവമതിക്കപ്പെടുമ്പോഴാണ്.  അവ മിക്കവയും സമൂഹസ്ഥാനത്തിലെ കീഴ്സ്ഥിതി ദ്യോതിപ്പിക്കുന്നതോ പുറംതള്ളപ്പെട്ടവൻ എന്ന് വിവക്ഷിക്കുന്നതോ ആണെന്ന് ഓർക്കുക)  ചെയ്യുമ്പോഴും ദേഷ്യം വരാം.  ഭീഷണി യോ മറ്റുള്ളവരുടെ അപായകരമായ പ്രവൃത്തിയോ ദേഷ്യത്തിനു കാരണമാകും. ഭീഷണിയുടെ കടുപ്പം അനുസരിച്ച് ദേഷ്യവും കൂടാറുണ്ട്. കുടുംബത്തെ പ്രത്യേകിച്ചും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ദേഷ്യഭാവം ഉപകരിക്കും.  പ്രസവിച്ചു കിടക്കുന്ന നായ ആക്രമണകാരിയയി മാറുന്നത് സാധാരണ കാഴചയാണ്. വാസസ്ഥലം കാത്തു സൂക്ഷിക്കുന്നത് അതിജീവനത്തിനു അത്യാവശ്യമാകയാൽ മൃഗങ്ങളും മനുഷ്യരും ഇതിനെച്ചൊല്ലി ക്രോധാവേശപ്പെടും. ചെറിയ അതിർത്തിത്തർക്കങ്ങൾ കൊലപാതകത്തിൽ വരെ എത്താറുണ്ട്. ഇണചേരുമ്പോൾ അലോസരമുണ്ടാക്കുന്നത് മൃഗങ്ങൾക്കെന്നല്ല മനുഷ്യർക്കും ദേഷ്യകാരിയാണ്.  സ്വന്തം ഗോത്രമോ കുലമോ സംരക്ഷിക്കാനും അതിർത്തി കടക്കുന്നവരെ തുരത്താനോ ദേഷ്യത്തിൽ നിന്നുണരുന്ന അക്രമവാസന ഉപയുക്തമാകാറുണ്ട്.  കഠിനമായ വിശപ്പും ദേഷ്യഭാവങ്ങൾ ഉളവാക്കും.  ഉൽക്കടവും നീണ്ടുനിൽക്കുന്നതുമായ  മാനസികസംഘർഷം ദേഷ്യഭാവത്തിലേക്കുള്ള വഴിയാണ്. ശാരീരികമായോ ലൈംഗികമായോ പീഡനങ്ങൾ ഏറ്റുവാങ്ങിയവരുടെ കോപസ്വിച്ച് എളുപ്പം ഉണർത്താവുന്ന രീതിയിൽ ആയിപ്പോവുകയാണ്. ഒരു പ്രതിരോധം എന്ന നിലയ്ക്കാണ് അവർക്ക് പെട്ടെന്ന് ദേഷ്യം വരുന്നത്.  താറുമാറായ വ്യക്തിത്വം, സമൂഹവിരോധം ഇവയൊക്കെയും കോപകാരികളാണ്.

    കലിയുടെ സർക്യൂട്ടുകൾ
     തോന്നലുകളുടേയും അനുഭവങ്ങളുടെയും  കേന്ദ്രങ്ങൾ പലതും സമഗ്രമായി ഇഴചേർത്ത് അത്യന്തം സൂക്ഷ്മായി ഉരുത്തിരിയുന്ന കലി എന്ന ഭാവം ഒരു  ദൂഷ്യമായല്ല പരിണാമം സംഘടിപ്പിച്ചെടുത്തതെങ്കിലും അങ്ങനെയാണ് പ്രത്യക്ഷത്തിൽഅനുഭവപ്പെടുക. എവിടെ എപ്പോൾ എന്ന വ്യതിരിക്തബോധം ഉണ്ടാവുകയാണ് കാര്യം. ക്രോധം പരിത്യജിക്കേണം ബുധജനം എന്ന് എഴുത്തച്ഛൻ പാടിയത് ചുമ്മാതല്ല. ചുറ്റുപാടുകൾ മനസ്സിലാക്കി നെല്ലും പതിരും വേർതിരിച്ചെടുക്കുന്ന ബോധജ്ഞാനകേന്ദ്രങ്ങൾ നൽകുന്ന അറിവുകളാണ് ദേഷ്യം പിടിയ്ക്കണോ വേണ്ടയോ എന്നതിന്റെ ആദ്യതീരുമാനങ്ങൾ മറ്റു കേന്ദ്രങ്ങളെ അറിയിക്കുന്നത്. മനോവികാരവിക്ഷോഭ സ്തോഭ ഭാവങ്ങളും ആന്തരികമായ ബോധജ്ഞാന വ്യവസ്ഥകളും സങ്കലിച്ച്  നിരവധി സർക്യൂടുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു ക്രോധകാരണത്തിനു. സ്ഥലകാലസന്ദർഭങ്ങൾ, അനുബന്ധിതമായ പഠിച്ചെടുക്കൽ, ഓർമ്മ ഇവയൊക്കെ ഒരേ സമയത്ത് ഇതിനോട് കൂട്ടിയിണക്കുന്ന ആസൂത്രണങ്ങൾ വഴി സങ്കീർണ്ണതയ്ക്ക് ആക്കം കൂട്ടുകയണ്.  നാലു കേന്ദ്രങ്ങളാണ് കലിനാടകത്തിൽ   പ്രധാനമായും പങ്കെടുക്കുന്നത്.   പി എഫ് സി (prefrontal cortex), അമിഗ്ദല, ഹൈപൊതലാമസ്, പി എ ജി (Periaquaductal gray) എന്നിവയാണ് മുഖ്യകളിക്കാർ. ചിത്രം 1 ഇൽ ഈ ഭാഗങ്ങളിൽ ചിലവ അടയാളപ്പെടുത്തിയിരിക്കുന്നു. കൂടാതെ പലേ രാസസംവാഹകരും ഇവർ തമ്മിലുള്ള സന്ദേശപ്രദാനത്തിൽ പങ്കെടുക്കുന്നുണ്ട്. തലച്ചോറിന്റെ മുൻ ഭാഗത്ത് നെറ്റിയ്ക്ക് നേരേ പുറകിൽ ആണ് പ്രി ഫ്രൊണ്ടൽ കോർടെക്സ് (Prefrontal cortex) എന്ന പി എഫ് സി. ഇവിടുന്നും നിർദ്ദേശങ്ങൾ അമിഗ്ദല എന്ന ഇരട്ട ന്യൂറോൺ കേന്ദ്രത്തിൽ എത്തുകയാണ്.  അമിഗ്ദല സാഹചര്യം അനുസരിച്ച് ദേഷ്യത്തിന്റെ അവസ്ഥകൾ നിർമ്മിച്ചെടുക്കാൻ തുടങിഗിയിട്ട് പി എ ജി എന്ന, തലച്ചോറിന്റെ താഴേ ഭാഗത്തേയ്ക്ക് നിർദ്ദേശങ്ങൾ അയയ്ക്കും. ഇതിനിടയ്ക്ക് ഹൈപോതലാമസ് എന്ന ന്യൂറോൺ കേന്ദ്രം ഇതിലെന്തെങ്കിലും മാറ്റങ്ങൾ വേണൊ എന്ന് പരിശോധിക്കും. ലൈംഗികത, വിശപ്പ്, ഹോർമോൺ പ്രാഭവങ്ങൾ ഒക്കെ ഇതിൽ‌പ്പെടും.എല്ലാം ഒത്തുവന്നാൽ   ഹൈപോതലാമസിന്റെ മേൽനോട്ടത്തോടെ പി എ ജി കലി ഇളക്കുകയായി.  അന്തിമ തീരുമാനം പി എ ജിയുടേതാണ്.   

    നെറ്റിയ്ക്കു പുറകിൽ പി എഫ് സി എന്ന കേന്ദ്രം

      നമ്മുടെ നെറ്റിക്ക് നേരേ ഉൾഭാഗത്താണ് പി എഫ് സി (Prefrontal cortex).   കാഴ്ച്ച, കേൾവി, മണം, സ്പർശം ഇങ്ങനെ പല അനുഭവങ്ങളും തലച്ചോറിന്റെ അതതുഭാഗങ്ങൾ ഇവിടെ എത്തിയ്ക്കുകയും ചിലതീരുമാനങ്ങൾ എടുത്ത് വിവിധകേന്ദ്രങ്ങളിലേക്ക് സന്ദേശങ്ങൾ അയച്ച് –ഇത് മിക്കവാറും പ്രതിപ്രവർത്തനത്തിനു വേണ്ടിയാണ്-തോന്നലുകൾ, അനുഭൂതികൾ, ധാരണകൾ ഇവയെല്ലാം ഉളവാക്കുകയും ചെയ്യാൻ പി എഫ് സിയുടെ പ്രവർത്തനം അത്യാവശ്യമാണ്.തലച്ചോറിന്റെ മറ്റുഭാഗങ്ങളിൽ നിന്നും അതത് കേന്ദർങ്ങൾക്ക് അപ്പോഴപ്പോൾ കിട്ടുന്ന അറിവുകളും പി എഫ് സിയിൽ ഉടൻ എത്തുകയാണ്. ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ളവ ഉൾപ്പെടെ. അങ്ങനെ പുറമേ നിന്നും അകമേ നിന്നും ഉള്ള സവേദങ്ങനങ്ങൾ എല്ലാം സംഭരിച്ച് ചില തീരുമാനങ്ങൾ എടുക്കുന്ന എക്സിക്യുടീവ് ഓഫീസാണ് പി എഫ് സി.  കൂടാതെ മനോവികാരങ്ങൾ, പ്രചോദനവികാരങ്ങൾ (motivation) ഇവയുടെ വിവരങ്ങളും ഇവിടെ സമാഹരിക്കപ്പെടുന്നു. ന്യൂറോണുകളുടെ പ്രവർത്തനരീതിയെ ബാ‍ധിയ്ക്കുന്ന രാസവസ്തുക്കളുടെ അനുക്രമങ്ങളേക്കുറിച്ചും ചട്ടവട്ടങ്ങളെക്കുറിച്ചും വിവരങ്ങൾ ഇവിടെ എത്തുന്നുണ്ട്.  ഇങ്ങനെ ശരീരത്തേയും ചുറ്റുപാടിനേയും നിരന്തരം ജാഗരൂകമായി ശ്രദ്ധിച്ച് വിവരങ്ങൾ ശേഖരിച്ച് തീരുമാനങ്ങൾ എടുക്കൻ തയാറായി വർത്തിക്കുകയാണ് പി എഫ് സി എന്ന കേന്ദ്ര ഗവണ്മെന്റ്..  പ്രതിഫലം കിട്ടാതാവുമ്പോൾ കലിസർക്യൂട്ടിലേക്ക് സന്ദേശം കൊടുക്കുന്നതും പി എഫ് സി ആണ്.  എന്നാൽ  പ്രചണ്ഡമായ ക്രോധം ഉളവാകുമ്പോൾ വികാരവിചാരങ്ങളെ മറികടന്ന്, അതിനു തെല്ലും സമയം കൊടുക്കാതെ നേരേ അമിഗ്ദലയ്ക്കും ഹൈപോതലാമസിനും നിർദ്ദേശങ്ങൾ പോകുകയാണ്. അമിഗ്ദല ഹൈജാക് ചെയ്യുകയാണ് വിവേകപൂർവ്വപെരുമാറ്റത്തെ.  ഇതുകഴിഞ്ഞ് പി എഫ് സിയ്ക്ക് നിയന്ത്രണം ഏറ്റെടുക്കാൻ കുറച്ചു സമയം വേണ്ടി വരും. സ്ഥിരം കൊലപാതകികളുടെ പി എഫ് സി തീരെ ഉണർവ്വില്ലാത്തതാണെന്നാണ് ആധുനിക സ്കാനിങ് വിദ്യകൾ തെളിയിക്കുന്നത്. 

അമിഗ്ദല- തോന്നലുകളിൽ നിന്ന് ദേഷ്യത്തിലേക്ക്

    തലച്ചോറിന്റെ താഴെ ഭാഗത്ത് ഉള്ള ന്യൂറോൻ സംഘമാണ് അമിഗ്ദല. ഇടതും വലതുമായി രണ്ടെണ്ണം ഉണ്ട് ചെറുനെല്ലിക്കാ വലിപ്പത്തിൽ. നമ്മുടെ ചെവിയുടെ മുൻഭാഗത്തിനു നേരേ അകത്താണിവ. സന്തോഷവും സങ്കടവും തോന്നിപ്പിക്കുന്നത് അമിഗ്ദലയുടെ പണിയാണ്. കൂടെ പേടിയും. പേടിപ്പിക്കുന്ന മുഖം കണ്ടാൽ അമിഗ്ദല ഓർത്തു വയ്ക്കും. ഭീഷണി നേരിടുമ്പോൾ അമിഗ്ദല ഉത്തേജിതമാകും. ആക്രമണസ്വഭാവമുള്ളവരുടെ അമിഗ്ദല അത്യൂർജ്ജത്തോടെ പ്രവർത്തിക്കുന്നരീതിയിൽ സംവിധാനം ചെയ്യപ്പെട്ടിരിക്കയാണ്. പി എഫ് സിയുമായി നിരന്തരസമ്പർക്കത്തിലാണ് ഈ രണ്ട് കുഞ്ഞ് ന്യൂറോൺ കേന്ദ്രങ്ങൾ. ഭീഷണി മനസിലാക്കുന്നത് അമിഗ്ദലയാണ്, ഇതോടെ അലാറം മുഴക്കുന്നതും. പി എഫ് സി ഈ അലാറം ശ്രദ്ധിച്ച് അത് ന്യായീകരിക്കാവുന്നതാണോ എന്ന് പരിശോധിച്ച് തിരിച്ച് അമിഗ്ദലയ്ക്ക് നിർദ്ദേശം കൊടുക്കും. അമിഗ്ദലയിൽ നിന്നും  കോർടെക്സിന്റെ മുൻ ഭാഗത്തേയ്ക്ക് സന്ദേശം  പോകുന്നത് പ്രത്യേക  നാഡികൾ വഴിയാണ്; ഈ നാഡികളുടെ സന്ദേശവാഹകർ  മേൽ‌പ്പറഞ്ഞ‘ഡോപ്പമിൻ’ എന്ന ന്യൂറോസംവഹാനവസ്തുവാണ്.

   പി എഫ് സിയും അമിഗ്ദലയും കൂടെയാണ് തോന്നലുകളേയും അനുഭവങ്ങളേയും വികാരങ്ങളെയും ഉളവാക്കാൻ സഹായിക്കുന്നതും  തീരുമാനങ്ങളെടുക്കുന്നതും. ഇവ രണ്ടും ബന്ധിപ്പിക്കുന്ന ‘വയറിങ്’ തലങ്ങും വിലങ്ങും ഓടുകയാണ്. ചിത്രം 3 ഇവ രണ്ടും വ്യക്തമാക്കുന്നു.  പി എഫ് സിയുടെ താഴേ ഭാഗമായ ഒ എഫ് സി. ( Orbitofrontal cortex) യാണ് പ്രധാനമായും അമിഗ്ദലയുമായി ബന്ധപ്പെടുന്നത്. പുരികത്തിനു നേരെ പുറകിലും കൺ കുഴിയുടെ മുകൾ ഭാഗത്തും ഉള്ള തൽച്ചോറ് ഭാഗമാണിത്. അമിഗ്ദലയുടെ ഓരോ ചെറിയ വിഭാഗങ്ങളുമായും ഒ എഫ് സി പ്രത്യേക വയറിങ് ഇട്ടിട്ടുണ്ട്. ഇവ രണ്ടും നിത്യസമ്പർക്കത്തിൽ ആണ്, അതുകൊണ്ട് വളരെ നിയന്ത്രിതരീതിയിലുള്ള ആസൂത്രങ്ങളാണ് പ്രാവർത്തികമാകുന്നത്. ഇപ്രകാരം ബോധജ്ഞാനപരമായും വികാരപരമായും ഫിസിയോളജിപരമായും സമഗ്രമായ വിവരങ്ങളെ ഇണക്കിച്ചേർത്ത് മാനസികനില പ്രതിനിധീകരിക്കപ്പെടുകയാണ്.

    ദേഷ്യം ഉളവാക്കാനുള്ള നിർദ്ദേശങ്ങൾ അമിഗ്ദലയ്ക്ക് അയയ്ക്കുന്നത് മേൽ‌പ്പറഞ്ഞ ഒ എഫ് സിയാണ്. ഈ ഭാഗത്തിനു ക്ഷതം പറ്റിയവർ വളരെ ദേഷ്യക്കാരും അക്രമകാരികളും ആയിത്തീരാറുണ്ട്. അവർ തീരെ സന്തോഷമില്ലാത്തവരായിത്തീരും. ദേഷ്യം വന്നു കഴിഞ്ഞാൽ  പ്രശ്നക്കാരൻ തന്നിലും പാവമാണെന്നു തോന്നിയാൽ ആക്രമിക്കാനും തന്നെക്കാളും വീരൻ ആണെന്നു തോന്നിയാൽ പിന്മാറാനും സാഹചര്യമൊരുക്കുന്നത് ഒ എഫ് സി ആണ്   കുറച്ചുകൂടി വശത്തുള്ള ഭാഗങ്ങളും വളരെ ജാഗരൂകരാണ്, കണ്ണിന്റെ അനക്കങ്ങൾ നിയന്ത്രിക്കുന്ന ഭാഗം പ്രത്യേകിച്ചും. ചുറ്റുപാടും നോക്കിക്കണ്ട് സൂക്ഷ്മത പുലർത്തണം ദേഷ്യം വരേണ്ട കാര്യമുണ്ടോ എന്ന തീരുമാനത്തിലെത്താൻ.  ഇൻസുല എന്ന ഭാഗത്ത് മറ്റ് സന്ദേശങ്ങൾ എത്തുന്നുണ്ട്: വേദന, കേൾവി ഇവയൊക്കെ സംബന്ധിച്ചുള്ളവ. ദേഷ്യത്തിനു കാരണമുണ്ടോ എന്ന് തീരുമാനത്തിൽ എത്തണമല്ലോ.  ഉദാഹരണത്തിനു കടുത്ത അധിക്ഷേപമോ ദേഷ്യഭാവത്തിലുള്ള സംസാരമോ കേട്ടാൽ ക്രോധവലയങ്ങളിലേക്ക്ക്ക് ഉടൻ നിർദ്ദേശങ്ങൾ എത്തുകയായി. “” ആ പറഞ്ഞവനെ വെറുതേ വിടരുത്” എന്ന മട്ടിൽ.    ഈ സമഗ്രവും സമന്വയീതലവുമുള്ള ഭാഗങ്ങളിൽ നിന്നുമാണ് ദേഷ്യം ബാഹ്യചേഷ്ടകളാൽ ആവിഷ്ക്കരിക്കപ്പെടാൻ സന്ദേശങ്ങൾ പോകുന്നത്. പരിണാമവേളയിൽ മനുഷ്യനു കിട്ടിയതാണ്  വലിയ വ്യാപ്തിയുള്ള പി എഫ് സി. ആൾക്കുരങ്ങൾക്കോ മറ്റു ജന്തുക്കൾക്കോ ഇല്ലാത്ത സൂക്ഷ്മതരമായ വികാര വിചാരങ്ങൾ തന്മൂലം നമുക്ക് സാദ്ധ്യമാണ്. അതുകൊണ്ട് ശാന്തത്തിൽ നിന്നും രൌദ്രത്തിലേക്ക് എളുപ്പം പകർന്നാട്ടം നടത്തുന്ന അദ്വിതീയനടന്മാരാണു നമ്മൾ.

 ഓർമ്മയുണ്ടോ ഈ മുഖം? അമിഗ്ദല ചോദിക്കുന്നു

       പേടിയുമായ ബന്ധപ്പെട്ട വികാരങ്ങളുടെ കേന്ദ്രമാണ് അമിഗ്ദല. പേടിപ്പിക്കുന്ന മുഖം ഓർത്തു വയ്ക്കും അമിഗ്ദല.  ഇതേ മുഖമോ മുഖഛായയോ പിന്നീട് കാണുമ്പോൾ സ്വാഭാവികമായും ചെറുത്തുനിൽ‌പ്പിനാണ് തലച്ചോറ് തയാറെടുക്കുന്നത്.  ദേഷ്യത്തിനു തുടക്കം ഇങ്ങനെ.  കോപാകുലമായ മുഖം കണ്ടാൽ അമിഗ്ദലയും ആ വഴിയ്ക്കു നീങ്ങും. പി എഫ് സിയിൽ നിന്നും കിട്ടുന്ന സംവേദനങ്ങൾ  പുതിയതാണോ പണ്ടത്തെ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ വിവരങ്ങൾ അമിഗ്ദലയിലേക്കും ഹിപ്പോകാമ്പസ്  എന്ന ഓർമ്മകേന്ദ്രത്തിലേക്കും അയച്ച് പേടിക്കണോ, ആക്രമണസ്വഭാവമുള്ളതാണോ എന്ന് ചരിത്രസൂക്ഷിപ്പിൽ അന്വേഷിക്കപ്പെടുകയാണ്. പഴയ ഇന്ദ്രിയജ്ഞാനങ്ങളും വൈകാരികബോധങ്ങളുമൊക്കെ പുതിയവയുമായി തട്ടിച്ചുനോക്കാൻ ഹിപ്പോകാമ്പസിനു കഴിവുണ്ട്. പേടിച്ച മുഖം കണ്ടാൽ അമിഗ്ദല ഒട്ടൊന്ന് ശാന്തമാകുകയാണ് കോപത്തിന്റെ വഴിയിലേക്ക് തിരിയുകയില്ല. ഇതും ഓർമ്മയിൽ സൂക്ഷിക്കപ്പെടും. എന്നാൽ  എല്ലാ ഓർമ്മകളും ഒരേപോലെ സൂക്ഷിക്കപ്പെടുന്നില്ല, അതിഘോരമായ സംഭവങ്ങളാണ്  പ്രധാനമായും ഓർമ്മച്ചെപ്പിൽ അടയ്ക്കുന്നത്. ഒരു മുൻ കരുതലിനു വേണ്ടിയാണിത്.  സാദാ സംഭവങ്ങളൊക്കെ അരിച്ചുപേക്ഷിച്ച്, അർത്ഥവ ത്തായ  അനുഭവങ്ങൾ വികാരസാന്ദ്രതയോടെ അമിഗ്ദലയും ഹിപ്പോകാമ്പസും പഠിപ്പിച്ചു പതിപ്പിച്ചു വയ്ക്കുകയാണ്.  നമ്മൾ അറിയാതെ തന്നെ പിന്നീട് വന്നേയ്ക്കാവുന്ന അപകടസന്ധികളെ അതിജീവിയ്ക്കാൻ വേണ്ടി തലച്ചോറ് കളിയ്ക്കുന്ന അത്യദ്ഭുത കളിയാണിത്. പെട്ടെന്ന് വരുന്ന ദേഷ്യം, അതോടുകൂടി പൊടുന്നനേ ഒരിക്കലും ചെയ്യാത്ത കൃത്യം ചെയ്തുപോകൽ ഒക്കെ ഈ അതിജീവനതന്ത്രത്തിന്റെ ഭാഗമാണ്, അമിഗ്ദല പ്ലാൻ ചെയ്തതാണ് ഇതൊക്കെ.

    കോപം നിയന്ത്രിക്കാൻ മുൻകൈ എടുക്കുന്നത് വലതു ഭാഗത്തെ അമിഗ്ദലയാ‍ണ്. ഇടതു അമിഗ്ദല കോപമേറ്റാനും. അമിഗ്ദലയും ഒ എഫ് സിയും തമ്മിലുള്ള സന്ദേശകൈമാറ്റങ്ങളിലൂടെയാണ് കോപനിയന്ത്രണം സാദ്ധ്യമാകുന്നത്.  വിഷാദരോഗത്തിനു അടിമപ്പെടുമ്പോൾ ഈ ബന്ധം താറുമാറാകുകയാണ്, ദേഷ്യം നിയന്ത്രിക്കാനാവാതെ പോകുകയാണ്. അപസ്മാരബാധിതർ ആക്രമണകാരികൾ ആകുന്നതിനു പിന്നിലും ഇതേ കാരണമാണ്.  ക്രോധത്തിന്റേയും പേടിയുടേയും നിയന്ത്രണം കൈവശമുള്ളപോലെ സമൂഹബന്ധനിർമ്മിതിയ്ക്കും അമിഗ്ദലയ്ക്കു പങ്കുണ്ട്.  അമിഗ്ദലയ്ക്ക് ക്ഷതം പറ്റിയാൽ  ഒറ്റപ്പെട്ടവനും  അന്തർ മുഖനും ആയിത്തീരും, സാമൂഹ്യചര്യകളെ നിരാകരിക്കും. പേടിയ്ക്കുന്ന മുഖം കണ്ടാൽ വികാരശൂന്യതയേ ഉളവാകുകയുള്ളു. എന്നാൽ അമിഗ്ദലയുടെ പ്രവർത്തനം നിരന്തരം ആകുമ്പോൾ മാത്രമാണിത്. അമിഗ്ദല പരിപൂർണ്ണ വളർച്ചയെത്തുന്നതു വരെ കുഞ്ഞുങ്ങൾ അപരിചിതരോടു പോലും സ്നേഹത്തോടെ പെരുമാറുന്നതു കാണാം. മറ്റ് കേന്ദ്രങ്ങളുടെ സ്വാധീനവും രൂപപ്പെട്ടു വരുന്നതേ ഉള്ളൂ കുഞ്ഞുങ്ങളിൽ. അവരുടെ സമൂഹചര്യാനിയമങ്ങൾ വ്യത്യസ്തപ്പെട്ടിരിക്കുന്നത് ഇതുകൊണ്ടാണ്. ദേഷ്യം വരാൻ അവർക്കു വേണ്ട കാരണങ്ങൾ നമ്മുടെതുമായി വ്യത്യസ്തപ്പെട്ടിരിക്കുന്നു.

      ഹൈപോതലാമസ്
       മസ്തിഷ്ക്കത്തിന്റെ ഉള്ളിന്റെയുള്ളിൽ സ്ഥലം പിടിച്ചിരിക്കുന്ന ഹൈപോതലാമസ്  വികാരനിയന്ത്രനത്തിന്റെ കേന്ദ്രമാണ്. ചിത്രം 2 ഇൽ ഇതിന്റെ സ്ഥാനം കാണിച്ചിരിക്കുന്നു. ഹോർമോൺ ഗ്രന്ഥികളുടെ തലവൻ പിറ്റുവിറ്ററിയെ നിയന്ത്രിക്കുന്ന രാജാവുമാണ്.  വിശ്പ്പ്, ക്ഷീണം, ഉറക്കം എന്നിവ മാത്രമല്ല പ്രതിരോധപരമായ പെരുമാറ്റങ്ങളും  പേടി ഉളവാക്കുന്നതും ലൈംഗികചോദനകളും ഹൈപോതലാമസ് നിയന്ത്രിക്കുന്നു. ക്രോധം മേൽ‌പ്പറഞ്ഞവ ഒക്കെ ആശ്രയിച്ചുണ്ടാകുന്ന വികാരമാകയാൽ ഹൈപോതലാമസ് അറിയാതെ അതൊന്നും സംഭവിക്കുകയില്ല. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, ശരീരതാപനില ഒക്കെ ഈ ചെറിയ ന്യൂറോൺ കേന്ദ്രത്തിന്റെ പിടിയിലാകയാൽ ക്രോധത്തിന്റെ ശാരീരികാ‍വശ്യങ്ങൾ ഹൈപോതലാമസ് ആണ് കൈകാര്യം ചെയ്യുന്നത്..  ദേഷ്യം വരേണ്ട കാര്യമാണെങ്കിൽ മറ്റ് ന്യൂറോൺ വലയങ്ങൾക്ക്സന്ദേശം കൊടുക്കുന്നതും ഹൈപോതലാമസ് ആണ്. പ്രധാനമായും പി എ ജിയ്ക്ക്.

    പി  എ ജി (periaquaductal gray PAG).

 വെറും ഒരു സെന്റിമീറ്റർ നീളവും 6 മില്ലിമീറ്റർ വ്യാസവുമുള്ള ന്യൂറോൺ കൂട്ടമാണ് പി എ ജി എങ്കിലും മനസ്സിന്റേയും ശരീരത്തിന്റേയും പല ഭാവങ്ങളേയും  നിയന്ത്രിക്കാൻ കെൽ‌പ്പുണ്ട്. പ്രവർത്തനങ്ങൾ പഠിച്ചെടുക്കാൻ ഏറേ വിഷമമുള്ള മസ്തിഷ്കഭാഗം ഇതുതന്നെ. തലച്ചോറിന്റെ ഏറ്റവും ഉള്ളിലായി  ,കാണ്ഡത്തിനു തൊട്ട് മുകളിലായിട്ടു സ്ഥിതി ചെയ്യുന്ന പി എ ജിയെ എം ആർ ഐ  (MRI) വഴി നിരീക്ഷിക്കാനും എളുപ്പം തരുന്നില്ല. ഡിപ്രഷൻ തോന്നലുകൾ , ഉൽക്കണ്ഠ, വേദന, പേടി  എന്നിവയെല്ലാം പി എ ജിയിലെ ചില ന്യൂറോൺ കൂട്ടങ്ങൾ നിയന്ത്രിക്കുമ്പോൾ പ്രതിരോധഭാഗമായി  പോരാട്ടത്തിനു തയാറെടുക്കുക, രക്ഷപ്പെടാനുള്ള പോംവഴികൾ  സ്വരൂപിക്കുക ഒക്കെ മറ്റുചില ന്യൂറോൺ കൂട്ടങ്ങൾ ഏറ്റെടുക്കും. രക്ഷപെടലിന്റെ ഒരു  പോംവഴിയായ മരവിച്ചു നിൽക്കുക പി എ ജി യുടെ കളിയാണ്.  അമിഗ്ദലയിലെ സെന്റ്രൽ ന്യൂക്ലിയസ്ഇൽ നിന്നുള്ള ന്യൂറോണുകൾ വിശദമായ ബന്ധങ്ങളാണ് പി എ ജിയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുള്ളത്.  ദേഷ്യത്തെ പ്രകടനപരതയോടെ അവതരിപ്പിക്കുന്നത് പി എ ജിയുടെ ഉത്തരവാദിത്തമാണ്.. ദേഷ്യത്തിന്റെ രൂക്ഷത അനുസരിച്ച് മുകൾ ഭാഗമോ താഴ് ഭാഗമോ ഉത്തേജിതമാകും. മുഖം ചുവപ്പിക്കുന്നതും കണ്ണ് ഉരുട്ടിപ്പിക്കുന്നതും ആക്രമിക്കാൻ പ്രേരിപ്പിക്കുന്നതും ഒക്കെ ഈ ക്രോധകേന്ദ്രമാണ്. ഒന്നോ രണ്ടോ മില്ലീമീറ്റർ നീളമുള്ള ഒരു ഭാഗമാണ് ദേഷ്യത്തിന്റെ കേന്ദ്രം. അമിഗ്ദല, ഹൈപോതലാമസ്, പി എ ജി എന്നിവയുടെ സ്ഥാനങ്ങൾ കോപോത്തേജനത്തിൽ  ഒരു അധികാരക്രമം വച്ച് വാഴിക്കുന്നുണ്ട്. അമിഗ്ദലയാണ് നിർദ്ദേശങ്ങൾ കൊണ്ടു വരുന്നത്. പക്ഷേ അമിഗ്ദലയെ അത്രമാത്രം ആശ്രയിക്കുന്നില്ല പി എ ജി. അമിഗ്ദലയ്ക്ക് ക്ഷതമേറ്റാലും പി എ ജി ദേഷ്യത്തിനു വഴിവയ്ക്കും എന്നാൽ പി എ ജിയ്ക്കാണ് പ്രശ്നമെങ്കിൽ അമിഗ്ദല നിർദ്ദേശിച്ചാലും വഴങ്ങുകയില്ല.  ഹോർമോണുകളുടെ സ്വാധീനങ്ങൾ, ലൈംഗികതയുടെ പ്രശ്നങ്ങൾ, വിശപ്പ് ഇവയൊക്കെ കാരണമാക്കുന്ന ക്രോധത്തിനു അമിഗ്ദലയുടെ നിർദ്ദേശങ്ങൾ ആവശ്യമില്ല എന്ന മട്ടിലാണ് ഈ രണ്ടു മില്ലീമീറ്റർ ന്യൂറോൺ കേന്ദ്രം താൻ പോരിമ നിലനിർത്തുന്നത്.

   ആറു ന്യൂറോൺ കേന്ദ്രങ്ങൾ നിരവധി സമ്പർക്കങ്ങളാൽ ഉന്നതാധികാരമാണ് പി എജിയ്ക്ക് പ്രദാനം ചെയ്യുന്നത്.. അങ്ങോട്ടുമിങ്ങോട്ടും ഡയലോഗുകൾ കൈമാറുന്നവയാണ് ഈ വയറിങ്ങുകളെല്ലം..  ഇവയെല്ലാം തമ്മിൽ സംസാരിച്ചു തീർത്തിട്ടേ ദേഷ്യം വരണമോ എന്ന് തീരുമാനിക്കുകയുള്ളു. 1.നേരത്തെ പരാമർശിച്ച, സമഗ്ര അറിവുകളുടെ തമ്പുരാൻ കേന്ദ്രമായ പി എഫ് സി. നേരേ പി എ ജിയിലേക്ക് വയറിങ് ഉണ്ട് പി എഫ് സിയ്ക്ക്. 2. വേദനയുടേയും കേൾവിയുടെയും സംവേദനങ്ങൾ കൈകാര്യം ചെയ്യുന്ന ഇൻസുല. മറ്റാളുടെ സംസാരത്തിൽ ദേഷ്യം പിടിപ്പിക്കാനുതകുന്ന എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിച്ച് പി എ ജിയ്ക്ക് അറിയിപ്പ് നൽകും ഇൻസുല. അടികൊണ്ടാൽ  ആ വേദനയാൽ ദേഷ്യം വന്ന് തിരിച്ചടിക്കാൻ തോന്നിപ്പിക്കുന്നതും ഇൻസുല അറിയിക്കുന്ന സന്ദേശം കൊണ്ടാണ്. 3. ഹൈപോതലാമസിൽ നിന്നും എത്തുന്ന ശക്തിയേറിയ സന്ദേശങ്ങൾ. വിശപ്പും ലൈംഗികദാഹവും ഉണർത്തുന്ന കോപത്തിന്റെ സംവാഹകസന്ദേശസ്ഥലമാണ് ഇത്. ക്രോധവലയത്തിലെ ഒട്ടൊക്കെ സ്വതന്ത്രമായ പ്രധാന കണ്ണിയാണിത്. 4. ആന്തരകർണ്ണത്തിലെ ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്ന ഇടം. ജന്തുക്കൾക്ക് ശരീരനിലയിൽ മാറ്റമുണ്ടാകുന്നത് ദേഷ്യകാരിയാണ്. 5.  പി എ ജിയ്ക്കുതാഴെ ഉള്ള “എൽ സി” എന്നറിയപ്പേടുന്ന നീലനിറത്തിലുള്ള ന്യൂറോൺ കേന്ദ്രം കഠിനമായ മാനസികസംഘർഷം, അതിസംഭ്രമം എന്നിവയുടെ സന്ദേശങ്ങൾ അയയ്ക്കുന്നു. 6. ചങ്കിടിപ്പ്, രക്തസമ്മർദ്ദം ഇവയുടെ ഒക്കെ വിവരങ്ങൾ നൽകുന്ന നാഡി പുറപ്പെടുന്ന ന്യൂറോൺ ന്യൂക്ലിയസ്. ഈ ആറുകേന്ദ്രങ്ങളും പി എ ജിയുമായി മാത്രമല്ല അങ്ങോട്ടുമിങ്ങോട്ടും തിരുതക്രുതിയായി സംഭാഷണത്തിലാണ്. തെല്ല് സ്വതന്ത്രമായും മിക്കവാറും സഹകരിച്ചും പ്രവർത്തിക്കും ഇവ. തമ്മിൽ തമ്മിൽ പരസ്പരപൂരകങ്ങളായി ഇവയെല്ലാം വർത്തിക്കുമ്പോൾ പി എ ജിയ്ക്ക് സമഗ്രമായ അറിവ് കിട്ടുകയാണ്, പി എ ജി തിരിച്ചും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെടും. പെരുമാറ്റവും ശരീരചലനങ്ങളും അത്യന്തം പരിതസ്ഥിതിയോട് ഇണങ്ങുതായി ഭവിക്കുകയാണ് ഇപ്രകാരം. പല നിർദ്ദേശങ്ങളും അമിഗ്ദലയിൽ നിന്നാണ് വരുന്നതെങ്കിലും പി ഇ ജിയ്ക്ക് തീരുമാങ്ങളെടുക്കാൻ പലപ്പോഴും അതിന്റെ ആവശ്യമില്ല. എന്നാൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഭാഷണങ്ങൾ നിരന്തരമായതിനാൽ അമിഗ്ദല്യ്ക്ക് അറിവു കൊടുക്കും പി ഇ ജി.  പി എ ജി പേടിയുടേയും കേന്ദ്രമാണ്. തലാമസ് എന്ന ഇടം വഴി പി എ ജി ബോധകേന്ദ്രമായ പി എഫ് സിയിലേക്ക് വിവരം കൈമാറും. അമിഗ്ദലയും ഒന്നിച്ച് എന്ത് തോന്നലാണു വേണ്ടതെന്ന തീരുമാനത്തിലെത്തും. പേടിയ്ക്കുമ്പോൾ മൂത്രമൊഴിച്ചുപോകുന്നത്  ഈ കർമ്മം നിയന്ത്രിക്കുന്ന പി എ ജിയ്ക്ക് അമിഗ്ദലയും ഹൈപോതലാമസും പി എഫ് സി വഴി തെറ്റായ നിർദ്ദേശം നൽകുന്നതിനാലാണ്.

       ഭീഷണി വരുമ്പോൾ രണ്ട് പോം വഴികളാണ് പി എ ജിയ്ക്ക് ഉള്ളത്. ഒന്ന് ദേഷ്യം വരുകയോ ഓടിയൊളിയ്ക്കുകയോ ചെയ്യാനുള്ള രീതികളിലേക്ക് പോവുക, മറ്റൊന്ന് വിറങ്ങലിച്ച് ഒന്നും ചെയ്യാനാവാതെ നിൽക്കാനുള്ള ശരീരനിലപാടുകൾ എടുക്കുക എന്നത്. ഈ നിയന്ത്രണകേന്ദ്രങ്ങൾ രണ്ടും തൊട്ടടുത്ത (വെറും മില്ലീമീറ്ററിന്റെ സ്ഥാനവ്യത്യാസമേ ഉള്ളു) കേന്ദ്രങ്ങളിലാണ് നിലകൊള്ളുന്നത്. താഴെ വശങ്ങളിൽ ഉള്ള ന്യൂറോണുകൾ ആദ്യത്തേതിനും മുകളിൽ വശങ്ങളിൽ ഉള്ള ഭാഗം രണ്ടാമത്തേതിനും.  ഈ രണ്ട് പ്രയോഗ പ്രവർത്തിയും പ്രധാനമായ ഒരു അതിജീവനസംഭാവന പ്രയുക്തമാക്കുന്നുണ്ട്. ഈ സമയത്ത് വേദനകളൊന്നും അനുഭവപ്പെടാതിരിക്കുക എന്നതാണത്.  കലിയുടെ പാരമ്യത്തിൽ മുറിവേൽക്കുകയോ ചതവ് പറ്റുകയോ ചെയ്യുന്ന കാര്യങ്ങൾ അതറിയാതെ ചെയ്യാൻ പറ്റുന്നത് ഇതുകൊണ്ടാണ്.   അറിഞ്ഞാൽ അത് പ്രതികരണപ്രവർത്ത്യ്ക്ക് തടസ്സമാകും.  ശരീരത്തിൽ സ്വതവേ ഉള്ള വേദനസംഹാരികളെ ഉണർത്തിയാണ് തലച്ചോർ ഇത് സാധിച്ചെടുക്കുന്നത്.

കലി പല ഓഫീസുകളും തുറക്കുന്നു

     മേൽ‌പ്പറഞ്ഞ  കേന്ദ്രങ്ങൾ പലവഴിയിലുള്ള, സാഹചര്യങ്ങൾക്കനുസൃതമായ സന്ദേശവലക്കണ്ണികളാണ് നെയ്തെടുക്കുന്നത്. കോപത്തിനു കാരണമെന്തെന്നനുസരിച്ചിരിക്കും ഈ പ്രതി[പ്രവർത്തനം.  ഒരു കേന്ദ്രം തന്നെ തീരുമാനിക്കുന്ന, ഒരേ ഭാവമുള്ള പ്രകടനം അല്ല ദേഷ്യം.  വാസ്തവത്തിൽ ക്രോധ (Rage) വും ദേഷ്യ ( Anger) വും രണ്ടും രണ്ടാണ്, പ്രേരകശക്തികളും. ബോധജ്ഞാനം കാരണമാകുന്ന രോഷം അമിഗ്ദല വഴിയാണെങ്കിൽ വിശപ്പ്, സെക്സ് ഇവയൊക്കെ വഴിയുള്ളത് ഹൈപോതലാമസിന്റെ ജോലിയാണ്. ഒരാളുമായി സദാ വിരോധം വച്ചുകൊണ്ടിരിക്കുന്ന ആൾക്ക് അയളെ കാണുമ്പോൾ ദേഷ്യം വരുന്നതും ആത്മരക്ഷാർത്ഥം പൊരുതാനുള്ള രോഷവും രണ്ടു രീതികളിലാണ് തലച്ചോറ് കൈകാര്യം ചെയ്യുന്നത് എന്ന് സാരം.  ഒരു എലിക്കൂടിലേക്ക് ഒരു പൂച്ചയെ കടത്തി വിട്ടാൽ ജീവൽ മരണപ്രശ്നത്തിന്റേതായ ഉത്തേജന (trigger) മാണ്  കോപകേന്ദ്രങ്ങൾക്ക് കിട്ടുന്നത്.  എന്നാൽ അതേ കൂട്ടിലേക്ക് മറ്റൊരു എലിയെ വിട്ടാൽ തന്റെ അധീനപ്രദേശം (territory)  കാത്തുസൂക്ഷിക്കാനുള്ള  കോപവിദ്യകളാണ് ഉണരുന്നത്.  പൂച്ചയെ കാണുമ്പോൾ ഹൈപോതലാമസിന്റെ താഴെ വശത്തുള്ള ഭാഗമാണ് ഉത്തേജിക്കപ്പെടുന്നത്, സ്വസ്ഥലസംരക്ഷണത്തിനു ഹൈപോതലാമസിന്റെ മുകൾ നടു ഭാഗവും. ഈ കേന്ദ്രങ്ങളുടെ ഉത്തേജനശക്തികൾ പലരിലും വിവിധമാനങ്ങളിലാണ്. അതുകൊണ്ട് ഒരേ കോപകാരണം ചിലരിൽ അനുരണനങ്ങൾ തീക്ഷ്ണമായുണർത്തിയെങ്കിൽ മറ്റൊരാളിൽ അത് മൃദുഫലമേ ഉണ്ടാക്കിയെന്നിരിക്കയുള്ളു. ഹൈപോതലാമസിലെ മേൽ‌പ്പറഞ്ഞ രണ്ടു സ്ഥാനങ്ങളും വെവ്വേറേ സന്ദേശങ്ങളാണ് പി എ ജിയിലേക്ക് അയയ്ക്കുന്നത്.  കുഞ്ഞുങ്ങളെ രക്ഷിക്കാൻ വേണ്ടി അമ്മ ക്രോധാവേശത്തിലേക്ക് നീങ്ങുമ്പോൾ ഹൈപോതലാമസിന്റെ മറ്റൊരു ന്യൂറോൺ ന്യൂക്ലിയസ് ആണ് ഉത്തേജിതമാകുന്നത്. ഭക്ഷണലഭ്യതയ്ക്കു വേണ്ടിയുള്ളതോ സ്വസ്ഥലസംരക്ഷണത്തിനുള്ളതോ  ആയ മത്സരത്തിനു ജാഗരൂകമാകുന്ന ഹൈപോതലാമസ് ഇടങ്ങളുടെ എല്ലാം  പ്രാമുഖ്യത്തിനും മുകളിലാണ് ഈ കേന്ദ്രം. അതുകൊണ്ട് രൂക്ഷതയ്ക്ക് വ്യത്യാസവുമുണ്ട്.  പ്രസവിച്ച് കിടക്കുന്ന എലിയ്ക്ക്  മിക്കവാറും മറ്റൊരു ആണിന്റെ സാമീപ്യമാണ് കലിയിളക്കുന്നത്. ഇത് മണം പിടിച്ചാണ് അറിയുന്നത്, മണങ്ങൾ വേർതിരിച്ച് ഉത്തേജിതമാകുന്ന  ഹൈപോതലാമസിന്റെ കേന്ദ്രമാണ് ഇവിടെ ഉണരുന്നത്. കാഴ്ച്ച, കേൾവി, സ്പർശം ഇവയൊക്കെ അറിവുകൾ കൊടുക്കുന്നതനുസരിച്ചാണ് നമ്മുടെ കലികേന്ദ്രങ്ങൾ വെവ്വേറേ ഓഫീസുകൾ തുറക്കുന്നത്.  പലതും അബോധമനസ്സിന്റെ വ്യാപാരമാണ്.

ന്യൂറോപ്രസാരകരുടെ കുഴപ്പങ്ങൾ-ഡിപ്രഷൻ കാലത്തെ ദേഷ്യം

    ന്യൂറോണുകൾ ഇലക്ട്രിക് വയറിങ് മാതിരിയാണ്.  എന്നാൽ രണ്ട് വയറുകൾ കൂട്ടിച്ചേർക്കുന്നിടത്ത് വൈദ്യുതിയല്ല ചില രാസവസ്തുക്കളാണ് സന്ദേശസംവാഹകർ. ഒരു ന്യൂറോണിൽ നിന്നും മറ്റൊന്നിലേക്ക് സന്ദേശം കൈമാറുന്നത് ഒരു മാതിരി റിലേ ഓട്ടം പോലെയാണ്. പലേതരം സന്ദേശങ്ങൾ തലങ്ങും വിലങ്ങും കൈമാറാൻ പ്രാപ്തമാണിവ. ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നതു മുതൽ ഒരു പുസ്തകം വായിച്ച് മനസ്സിലാക്കുമ്പോഴുള്ള തലച്ചോറ് പ്രവർത്തനം വരെ. ഇവയിൽ ചിലവ സന്ദേശങ്ങളെ ത്വരിതപ്പെടുത്തുമ്പോൾ ചിലവ മന്ദീഭവിപ്പിക്കുകയാണ്. സിറടോണിൻ എന്ന ന്യൂറോപ്രസാരകൻ മന്ദീഭാവക്കാരനാണ്.  ദേഷ്യം വരുമ്പോൾ സ്വൽ‌പ്പം വീണ്ടുവിചാരം കൊണ്ടുവന്ന്, ഒന്ന് ചിന്തിച്ച് പിന്നീട് പശ്ചാത്തപത്തിലേക്ക് നയിക്കുന്ന വാക്കോ പ്രവർത്തിയോ വന്നുപോകാതിരിക്കാൻ പ്രേരിപ്പിക്കുന്നത് അധികമായി വിസർജ്ജിക്കപ്പെടുന്ന സിറടോണിൻ ആണ്. സിറടോണിന്റെ അളവ് കുറഞ്ഞവർ പെട്ടെന്ന് കലിയിളകുന്നവരാണ്. മൂക്കിൻ തുമ്പത്ത് ദേഷ്യം ഉള്ളവർ സിറടോണിൻ ദാരിദ്ര്യം അനുഭവപ്പെടുന്നവരാണ് പലപ്പോഴും. വിഷാദരോഗം (depression)  ബാധിച്ചവർക്ക്  കാരണമില്ലാതെ ദേഷ്യം പൊട്ടിപ്പുറപ്പെടുന്നത് അവരുടേ സിറടോണിൻ അളവ് കുറഞ്ഞു പോകുന്നതുകൊണ്ടാണ്. മറ്റൊരു ന്യൂറോഹോർമോൺ ആയ നോർഎപിനെഫ്രിൻ ശത്രുവിൽ നിന്നും ഓടിപ്പോവാതെ തിരിച്ച് ആക്രമിക്കാൻ തയാറാക്കുന്നതാണ്. ഈ ഉത്തേജവസ്തുവിന്റെ അളവു കൂടുകയോ അതിനെ മാറ്റിമറിക്കുന്ന എൻസൈമിന്റെ അളവ് കുറയുകയോ ചെയ്താൽ കലി ഇളകുകയായി. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള രോഷം ഒരളവിൽ വരെ ഒതുക്കി നിറുത്തുന്നത് “ഗാബാ” (GABA) എന്ന ന്യൂറോപ്രസാരകവസ്തുവാണ്. ഗാബായുടെ അളവ് കുറയുന്നതും ചണ്ഡതയ്ക്ക് വഴിവയ്ക്കും. നേരത്തെ പരാമർശിച്ച പി എഫ് സി ഭാഗത്ത് ഡോപമിൻ ആവശ്യമാണ്: ആക്രമണം ഒഴിവാക്കി ഇതരമാർഗ്ഗം ഉണ്ടോ എന്ന് തീരുമാനിക്കാൻ. എന്നാൽ കൊക്കെയിൻ പോലത്ത ലഹരിയ്ക്ക് അടിമപ്പെടുന്നവർ വേണ്ടുന്നതിലധികം ഡോപ്പമിൻ ഉത്പാദിക്കകുഅയാണ്, അത്തരം പോം വഴികൾ ഇല്ലാതാക്കപ്പെടുകയാണ്. മയക്കുമരുന്നിനടിമപ്പെട്ടവരുടെ അകാരണമായ ക്രോധാവേശത്തിനു പിന്നിലുള്ള കാര്യം വ്യക്തം.

  കണ്ണു ചുവക്കണ്  പല്ല് കടിയ്ക്കണ്  നാഡിഞരമ്പ് വലിഞ്ഞു മുറുകണ്..
   കലി ആവേശിക്കുമ്പോഴുള്ള സ്വാഭാവിക ശരീരമാറ്റങ്ങളാണിവ. ആക്രമണത്തിനു തയാറെടുക്കുക, സ്വരക്ഷയ്ക്ക് വേണ്ടി പൊരുതുക  ഇവയൊക്കെയാണ് ശരീരത്തിന്റെ തൽക്കാലാവശ്യങ്ങൾ. സമൂഹത്തിലേയോ പറ്റത്തിലേയോ സ്ഥാനം നിലനിർത്താന്നും ചൂഷണത്തിനു ഇരയാകാതിരിക്കാനുമൊക്കെ പരിണാമം കൽ‌പ്പിച്ചുകൊടുത്തതാണ് ആക്രമണം. എല്ലാപ്രകാരവുമുള്ള കോപം ആക്രമണത്തിലേക്ക് നയിയ്ക്കുകയില്ല.മറ്റൊരു മനുഷ്യറ്ന്റെ പ്രവർത്തിയോ സംഭാഷണമോ ആണ് സാ‍ധാരണ ആക്രമണത്തിനു വഴി വയ്ക്കുക.     ദേഷ്യകാരിയായ വസ്തുവിനെ അടിയ്ക്കുക എന്നത് പ്രാഥകമികമായ ആയ ഒരു ചോദനാപരിണതി ആണ്. ജീവനില്ലാത്ത വസ്തുവോടും പ്രതികരിച്ചു പോകുന്നത് തലച്ചോറ് നേരത്തെ നിശ്ചയിച്ച ചര്യകൾ ഉത്തേജിക്കപ്പെടുന്നതുകൊണ്ടാണ്. തലച്ചോറിന്റെ ഇടതു വശത്തെ കോർടെക്സ് ആണ് ആക്രമണത്തിന്റെ ആദ്യനിർദ്ദേശങ്ങൾ സ്വരൂക്കൂട്ടുന്നത്. ശബ്ദനിർമ്മിതിയുടേയും കേൾവിയുടെയും കേന്ദ്രങ്ങളെ ജാഗരൂകരാക്കുക എന്നതാണ് പ്രധാന ഉദ്ദേശം. വലതുവശത്തെ ചെവി കൂടുതൽ കേൾവിയ്ക്കു വേണ്ടി തയാറെടുത്തു നിൽക്കും.  തലച്ചോറിന്റെ ഇടതു ഭാഗത്തെ കോർടെക്സ് ആകട്ടെ ഈ കൃത്യങ്ങളിൽ ഭാഗഭാക്കാകേണ്ടാത്ത കേന്ദ്രങ്ങളെ നിർവ്വീരീകരിച്ചും പെരുമാറും. നാഡിഞരമ്പുകൾ വലിഞ്ഞു മുറുകുന്നതും ഒക്കെ  മേൽ പ്രസ്താവിച്ച  പി എ ജിയുടെ നിർദ്ദേശത്താലാണ് പ്രകടമാവുന്നത്. മുകൾഭാഗവും വശവും പ്രകോപിപ്പിക്കുകയാണ്. പി എ ജിയുടെ താഴേ ഭാഗം  ഇതിനു നേർ വിപരീതമായ അവസ്ഥയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കാനുള്ളതാണ്. കണ്ണ് ചുവക്കുന്നത് പ്രതിയോഗിയിൽ ഭീതി വളർത്താനാണ്. പേശികൾ വലിഞ്ഞു മുറുകുന്നതും രക്തസമ്മർദ്ദം കൂടുന്നതും എന്തിനും പോരുന്ന തയാറെടുപ്പുകളാണ്. അമിഗ്ദല ഹൈപോതലാസിലേക്ക് നിർദ്ദേശം അയയ്ക്കും. ഹൈപോതലാമസ് ഹോർമോണുകളുടെ സർവ്വനിയന്ത്രാവായ പിറ്റുവിറ്ററിയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കുകയായി. ഇതോടെ കിഡ്നിയ്ക്ക് മുകളിലുള്ള ഗ്രന്ഥി ‘അഡ്രീനലിൻ എന്ന ഹൊർമോൺ സ്രവിക്കുകയായി  അതുവഴി രക്തസമ്മർദ്ദം കൂട്ടാൻ.   പിന്നെ നാഡിഞരമ്പ് വലിഞ്ഞുമുറുകുകയായി.
തോമസ്കുട്ടീ വിട്ടോടാ
     സന്നിഗ്ദ്ധാവസ്ഥകൾ വരുമ്പോൾ   “ഓടണോ പൊരുതണോ” (fight or flight) എന്ന ദ്വന്ദത്തിനു തയാറായാണ് ശരീരവ്യവസ്ഥകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവിടെയും അമിഗ്ദലയാണ് തുടക്കമിടുന്നത്. ഹൈപോതലാമസിനു കൊടുക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച്  കിഡ്നിയുടെ തൊട്ട് മുകളിലുള്ള  ഗ്രന്ഥി എപിനെഫ്രിൻ എന്ന ഹോർമോൺ പുറപ്പെടുവിക്കയായി. മേൽ‌പ്പറഞ്ഞ കലിസംബന്ധിയായ ആവേശപ്രകൃതികൾ പ്രത്യക്ഷവും സ്പഷ്ടവുമാകുകയാണ്.  അഡ്രീനലിൻ എന്ന ഹോർമോൺ ശരീരത്തെ ഒരു യുദ്ധത്തിനു തയാറെടുപ്പിക്കുകയാണ്. വർദ്ധിച്ച കോപം ഇതിലൊന്നാണ്. പി എ ജി യുടെ അനുമതി അനുസരിച്ച്  ആണുങ്ങളിൽ അവരുടെ ഹോർമോൺ ആയ ടെസ്റ്റസ്റ്റെറോൺ രക്തത്തിലേക്ക് ഇരച്ചു കയറുകയാണ്. പേശികളിൽ രക്തയോട്ടം കൂടുകയും ഊർജ്ജത്തിനു വേണ്ടി ഗ്ലൂക്കോസിന്റെ അളവ് രക്തത്തിൽ കൂടുകയുമാണ് ഇപ്പോൾ. ഓടുക മാത്രമാണ് രക്ഷാമാർഗ്ഗമെങ്കിൽ കൈകാലുകളെ അതിനു തയാറാക്കാനാണ് ഈ മസിൽ പെരുപ്പിക്കൽ. തലച്ചോറിന്റെ ഇടതു പകുതിയാണ് കൂടുതൽ ഉത്തേജിക്കപ്പേടുന്നത്, ദേഷ്യത്തിൽ നിന്നും ഉളവാകുന്ന ആക്രമണോത്സുകതയിൽ.  ദേഷ്യം വരാൻ ഉപയുക്തമായ മനുഷ്യന്റെ/ജീവിയുടെ നേരേ പാഞ്ഞടുക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ആദ്യലക്ഷണം.  നാഡീരാസവസ്തുക്കളായ സിറടോണിൻ, ഡോപമിൻ എന്നവയൊക്കെ തലച്ചോറിന്റെ വിവിധഭാഗങ്ങളിൽ തീവ്രപ്രവർത്തന നിർദ്ദേശങ്ങളും അയച്ചുകൊണ്ടിരിക്കും. കൈകാലുകളിലെ പേശികൾക്ക് കർശന നിർദ്ദേശങ്ങളാണ് കിട്ടുന്നത് പൊരുതാൻ വേണ്ടി, അവ വിജൃംഭിക്കയാണ്. അതുകൊണ്ട്  ദേഷ്യം ഉളവാക്കിയ ആളിനെ സമൂഹനിയന്ത്രണത്തെ മാനിച്ച് അടിയ്ക്കാനോ തൊഴിക്കാനോ പറ്റിയില്ലെങ്കിൽ മറ്റേതെങ്കിലും നിർജ്ജീവവസ്തുവിനെ ഇതിനു കരുവാക്കും.
    തലച്ചോറിന്റെ ക്ഷതം പലപ്പൊഴും മനുഷ്യരെ ആക്രമണകാരി ആയി മാറ്റാറുണ്ട്. മേൽ‌പ്പറഞ്ഞ ന്യൂറോൺ വലയങ്ങൾ അനാവശ്യമായി, നിരന്തരമായി ഉത്തേജിതമാകുന്ന അവസ്ഥ സംജാതമാകുന്നതാണ് കാരണം. മാനസികപിന്നോക്കാവസ്ഥ, വളർച്ചയിലുള്ള പ്രശ്നങ്ങൾ, ഹണ്ടിങ്ടൺ  എന്ന പാരമ്പര്യഅസുഖം (Huntington  Disease) ഒക്കെ ഇതുപോലെ തലച്ചോർ കേന്ദ്രങ്ങളെ കാരണമില്ലാതെ ഉണർത്താറുണ്ട്. അമിഗ്ദല, ഹൈപോതലാമസ്, കോർടെക്സ് ഒക്കെ ഉത്തരവാദികളാകുകയാണ് ഈ അനാവശ്യ ആക്രമണ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിൽ.
 കലി അടങ്ങാത്തവർ
    ഇടതുവശത്തെ അമിഗ്ദല കൂടുതൽ ഉത്തേജിതമായാൽ  ക്രോധത്തിലേക്ക് നയിക്കപ്പെടാൻ സാദ്ധ്യത കൂടുതലാണ്. തലച്ചോറിന്റെ രണ്ടു വശങ്ങളിലെ  “ഇതളുകൾ’  (temporal lobes)  ക്ക് ക്ഷതം പറ്റുകയോ ന്യൂറോൺ സംവേദനങ്ങൾ മാറിമറിയാൻ കാരണമുണ്ടാവുകയോ ചെയ്താൽ ബോധമില്ലാത്തതരത്തിൽ ക്രോധാവേശമാണ് ഉണ്ടാവുക. ചിലപ്പോൾ ഇതു കഴിയുമ്പോൾ ഈ വേളയെക്കുറിച്ച് ഓർമ്മ പോലും ഉണ്ടായ്രിക്കില്ല. ന്യൂറോണുകളുടെ ‘ഇലക്ട്രിക്കൽ ഫയറിങ്’‘ കണ്ടമാനം പടർന്ന് പരക്കുകയും പലേ വലയങ്ങളും ഒരേ സമയം ഉത്തേജിതമാകുകയും ചെയ്യുമ്പോൾ ബോധജ്ഞാനകേന്ദ്രങ്ങൾക്ക് കൃത്യമായ അറിവു കിട്ടാതെ പോവുകയാണ്. ഉത്ക്കണ്ഠ തീവ്രമായുള്ള ആണുങ്ങൾക്ക് ക്രോധം നിയന്ത്രിക്കാനാവതെ വരും. ആരുടെയെങ്കിലും സ്വൽ‌പ്പം ദേഷ്യമുഖം കാണുന്ന മാത്രയിൽ ഇവരുടെ ഇടത് അമിഗ്ദല ഉത്തേജിതമാകുകയാണ്. അമിഗ്ദലയും  മേൽച്ചൊന്ന ഒ എഫ് സിയുമായുള്ള ബന്ധത്തിനു തകരാറുണ്ട്  സ്ഥിരമായി ദേഷ്യത്തിലായ വിഷാദ രോഗികൾക്ക്. ഷ്കൈസോഫ്രേനിയ പിടിപെട്ട മുൻ കോപികൾക്കും ഇതേ തകരാറ് കാണപ്പെടുന്നുണ്ട്. ബോധജ്ഞാനപരമായ സംവേദനങ്ങൾ കോർടെക്സിനു സ്വീകരിക്കാൻ പറ്റാതെ പോകുന്നത് ഒരു കാരണമാണ് ഇവരിൽ.

അച്ഛനു പനിയാണ്, എപ്പോഴും ദേഷ്യമാണ്
   അസുഖം വന്ന് കിടക്കുമ്പോൾ ദേഷ്യാവസ്ഥയിലാണ് പലരും. ദൈനംദിനവ്യവസ്ഥകളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതിനാലോ നിസ്സഹായത മഥിക്കുന്നതിനാലോ ആണിതെന്നാണ് പൊതുധാരണ. എന്നാൽ വാസ്തവം തലച്ചോറിന്റെ കലിവലയങ്ങളുടെ കണ്ണികളിലാണ്. അസുഖം വരുമ്പോൾ പ്രതിരോധശക്തി വർദ്ധിപ്പിക്കേണ്ടത് ശരീരത്തിന്റെ ആവശ്യമാണ്. ഇമ്മ്യൂൺ സിസ്റ്റം ജാഗരൂകമാകുന്നതിന്റെ ഒരു ലക്ഷണം ഇന്റെർല്യൂകിൻ (Interleukin) എന്ന പ്രോടീനിന്റെ അളവ് കൂടുതലായി കാണുന്നതാണ്. ഇമ്മ്യൂൺ കോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ആവശ്യമുള്ളിടത്ത് നീർവീക്കം (inflammation) സംജാതമാക്കി പ്രതിരോധിക്കാനും ഒക്കെ ഇന്റെർല്യൂകിൻ പ്രവർത്തനനിരതമാകുകയാണ്.  ഹൈപോതലാമസിലേയും പി എ ജിയിലേയും രോഷനിയന്ത്രണകേന്ദ്രങ്ങളിൽ ഈ പ്രോടീനിന്റെ അളവ് കൂടുതലായി കാണപ്പെടുന്നുണ്ട് അസുഖവേളയിൽ. ഈ പ്രോടീനുകളിൽ ചിലവ ഡോപമിൻ സ്വീകരണികൾ തന്നെ ഉപയോഗിക്കാറുണ്ട് കോശങ്ങളിൽ സന്ദേശമുണർത്താൻ.  ഹൈപോതലാമസിൽ ഇന്റെർല്യൂകിൻ കുത്തിവയ്ക്കപ്പെട്ട എലികൾ അക്രമാസക്തരായി മാറുന്നത് പരീക്ഷണശാലയിൽ നിരീക്ഷപ്പെട്ടിട്ടുമുണ്ട്.  പ്രതിരോധശക്തി ത്വരിതപ്പെടുത്താനായി ഈ ജാതി പ്രോടീനുകൾ കുത്തി വയ്ക്കപ്പെട്ടവർ ദേഷ്യക്കാരാകുന്നത് ക്ലിനിക്കുകളിൽ നിത്യകാഴ്ച്ചയാണ്. രോഗപ്രതിരോധ (Immunity) വും കോപവും തമ്മിലുള്ള ബന്ധം വ്യക്തമാകുകയാണിവിടെ. രോഗത്തിൽ നിന്നും രക്ഷപെടുന്നതുവരെ സുരക്ഷിതമായി കഴിഞ്ഞുപോകാൻ ശരീരം സ്വീകരിക്കുന്ന അടവാണിതെന്നാണ് ശാസ്ത്രനിഗമനം. കൂടാതെ സമൂഹത്തിൽ രോഗം പടരാതിരിക്കാൻ രോഗിയെ ഒറ്റപ്പെടുത്താൻ പരിണാമം സ്വീകരിച്ച വഴിയുമാകാൻ സാദ്ധ്യതയുണ്ട്.
 മുൻ കോപികളുടെ കുടുംബം
     ഡോപമിൻ സന്ദേശമാണ് ദേഷ്യ നിയന്ത്രണത്തിൽ  പ്രധാനം എന്ന് നേരത്തെ പറഞ്ഞു. ഈ ഡോപമിനെ മാറ്റിമറിക്കുന്നതോ നിർവ്വീരീകരിക്കുന്നതോ ആയ എൻസൈമുകൾ  കലിയിളകുന്നതിനെ ബാധിയ്ക്കും.  ഡോപമിനെ ഉത്തേജിപ്പിയ്ക്കാൻ ഉതകുന്ന മറ്റ് രാസവസ്തുക്കൾ കലിയിളക്കാൻ സാദ്ധ്യതയുണ്ട്.  ഡോപമിൻ ഒരു ന്യൂറോണിന്റെ ഉപരിതലത്തിൽ എത്തുമ്പോൾ കോശത്തിന്റെ സർവ്വനിയന്ത്രണകേന്ദ്രമായ ന്യൂക്ലിയസിനു അറിവു കൊടുക്കേണ്ടത്  DRP  എന്നൊരു പ്രോടീൻ ആണ്. ഈ പ്രോടീൻ നിർമ്മിച്ചെടുക്കുന്ന ജീൻ ദേഷ്യവും ആക്രമണവും സാദ്ധ്യമാക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.  ഈ ജീനിന്റെ ചില വ്യത്യസ്തരൂപങ്ങൾ   ചിലരിൽ കാണപ്പെടുന്നുണ്ട്. ഇവർ അമിത ദേഷ്യമുള്ളവരും  ചെറിയ പ്രകോപനത്താൽ ആക്രമണത്തിനു തുനിയുന്നവരും ആയിരിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസം, അസൂയ , സ്നേഹം ഇവയെ ഒക്കെ ബാധിയ്ക്കുന്ന ഹോർമോൺ ആയ ഓക്സിറ്റോസിനു സമൂഹപരമായ ബോധജ്ഞാനം ആർജ്ജിക്കുനതിൽ വലിയ പങ്കുണ്ട്.ഓക്സിറ്റോസിനെ സ്വീകരിക്കുന്ന പ്രോടീൻ ജീനിലെ ചില വ്യത്യാസങ്ങൾ ദേഷ്യം വന്ന മുഖത്തേയോ പേടി പ്രകടിപ്പിക്കുന്ന മുഖത്തേയോ മനസ്സിലാക്കുന്നതിൽ വൈകല്യങ്ങൾ വരുത്തും. ഈ മാറ്റം അടുത്ത തലമുറയിലേക്ക് വ്യാപിക്കാൻ സാദ്ധതയുണ്ട് എന്ന നിഗമനം  കോപം ഉളവാക്കുന്ന വഴികൾ പാരമ്പര്യമായി കൈമാറപ്പെടുവാൻ സാദ്ധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഡോപമിന്റെ  അളവു മാറ്റുന്ന എൻസൈം ആയ മോണോ അമിൻ ഓക്സിഡേസ് പല രൂപങ്ങളിൽ പ്രത്യക്ഷമാണ്. അവയിൽ ചിലവ കോപോത്തേജനത്തെ സ്വാധീനിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ എൻസൈമിന്റെ ചിലരൂപങ്ങൾ അമിഗ്ദലയുടെ ഉത്തേജനത്തെ ബാധിക്കുന്നു എന്ന നിരീക്ഷണം കോപകാരണവുമായിട്ടുള്ള നേരിട്ടുള്ള ബന്ധത്തെ വെളിവാക്കുകയാണ്. ഈ പ്രത്യേക “അല്ലീൽ” പാരമ്പര്യമായി കൈമാറപ്പെടുവാൻ സാദ്ധ്യതയുണ്ട്.  ആക്രമണസ്വഭാവം പാരമ്പര്യമായി ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്. വിശദമായി മറ്റൊരിടത്ത് ചർച്ച ചെയ്തിട്ടുണ്ട് ഇക്കാര്യം. (റെഫറൻസ് 12)

         ക്രോധാവേശകാരണങ്ങൾക്ക് പരിമാണങ്ങളില്ല. ഒരു കാരണം തന്നെ പലരിലും പല അനുരണങ്ങളാണ് ഉളവാക്കുക. .നേരത്തെ പേടിപ്പിച്ചിരുന്ന കാര്യങ്ങൾ അമിഗ്ദല ഓർത്തെടുത്തു പുറത്തുകൊണ്ടുവന്നാൽ അത് രോഷത്തിനു കാരണമാകും. ഇത് സംഭിവിച്ചിട്ടില്ലാത്തവരിൽ ദേഷ്യം ഉണരുകയില്ല, അപ്രകാരം വ്യക്തിനിഷ്ഠമാണ്.  പുറമേ നിന്നുള്ള പ്രേരകശക്തികളും സംവേദനസ്രോതസ്സുകളും പി എഫ് സി വഴി അമിഗ്ദലയിൽ എത്തുന്നതനുസരിച്ചാണ് ശാന്തകോപരൌദ്രവികാരങ്ങൾ ഉടലെടുക്കുന്നത്. എന്നാൽ ഇന്ന് സമൂഹവും ചര്യകളും നിയമങ്ങളും വളരെ മാറിയിട്ടുണ്ടെങ്കിലും മനുഷ്യന്റെ  മനസ്സിന്റെ ചില പ്രവർത്തികൾ ഇനിയും മാറാതിരിക്കുകയാണ്. വിവേകവും വിവേചനവും വ്യതിരിക്തബോധവും അരുളിച്ചെയ്യുന്ന കോർടെക്സ് ചിലപ്പോൾ ബലഹീനതയേറ്റുകയാണ്. മനുഷ്യമസ്തിഷ്ക്കം അതിപുരോഗതി ആർജ്ജിച്ചതാണെന്ന് അവകാശപ്പെടാൻ സമയമായിട്ടില്ല. നമുക്ക് മുൻപുണ്ടായിരുന്ന ‘ഹോമോ എറ്ക്റ്റസ്” (Homo erectus) ഒന്നര മില്ല്യണിൽക്കൂടുതൽ കൊല്ലങ്ങളോളം ഭൂമുഖത്ത് ഉണ്ടായിരുന്നവരായിരുന്നു. നമ്മുടേതിനേക്കാൾ സ്വൽ‌പ്പം വലിയ തലച്ചോറുമായി നിയാൻഡർതാൽ മനുഷ്യർ അതിൽ പകുതിയെങ്കിലും കൊല്ലത്തോളം ഭൂമുഖത്ത് വിരാജിച്ചിരുന്നു. അത്യധികം പുരോഗമിച്ച തലച്ചോറുണ്ടെന്ന അവകാശവാദവുമായി അതിബുദ്ധിമാൻ എന്നു നടിയ്ക്കുന്ന നമ്മൾ(ഹോമോ സാപിയൻസ്) 100,000 കൊല്ലങ്ങൾ പോലും ആയിട്ടില്ല  ഭൂലോകനായകൻ എന്ന മൌഢ്യവിചാരവുമായി കറങ്ങി നടക്കാൻ തുടങ്ങിയിട്ട്. പരിസ്ഥിതിക്കനുസര്ച്ച് തലച്ചോറ് മാറാൻ ഇതൊരു കാലയളവേ അല്ല.  ഇന്ന് വ്യവഹരിക്കപ്പെടുന്ന സംസ്കാരം ആർജ്ജിച്ചിട്ട് 10,000 വർഷങ്ങൾ പോലും കടന്നിട്ടില്ല എന്നത് മറക്കേണ്ട നമ്മൾ.  മസ്തിഷക്കത്തിന്റെ പുറം ഭാഗം അല്ലെങ്കിൽ കോർടെക്സ് പരിണമിച്ചതോടെ  ബുദ്ധികൂർമ്മതയും കലാവിദ്യാനി[പുണതയും  സങ്കീർണ്ണമായ കണക്കുകൾ നിർദ്ധാരണം ചെയ്യുന്ന ആലോചനാക്കലവികളും സ്വായത്തമാക്കിയ തലച്ചോറ് അവശ്യവിഭവങ്ങൾക്ക് വേണ്ടിയുള്ള പൊരുതൽ അനാവശ്യമായി അതേ പടി തുടരുകയാണ്. മതത്തിന്റെ പേരിലോ വംശീയതയുടെ പേരിലോ പ്രദേശികതയുടെ  പേരിലോ സ്വന്തം സ്പീഷിസിനെ കൊന്നൊടുക്കാനുള്ള ശ്രമം ഈ പരിഷക്കരിച്ച കോർടെക്സിനു യോജിച്ചതല്ല. പക്ഷേ അകമേ ഉള്ള അമിഗ്ദലയും ഹൈപോതലാംസും പി എ ജിയുമൊക്കെ പ്രാചീനത കൈവിട്ടിട്ടില്ല. അവ ഇന്നും വർഷങ്ങൾ പോയതറിയാതെ പൊരുതലിനു സജ്ജമായി  തലച്ചോറിനകത്തെ മണിച്ചിത്രത്താഴ് പൂട്ടാത്ത നിലവറയിൽ വാളും പരിചയുമായി നിലകൊള്ളുകയാണ്. മസ്തിഷ്കപരിണാമത്തിന്റെ അടുത്ത മേൽ‌പ്പടവ് വിവേകത്തിന്റെ സന്ദേശങ്ങൾ കോർടെക്സിൽ നിന്നും ഈ ഉൾഭാഗത്തേയ്ക്ക് അയയ്ക്കാനുള്ള കൂടുതൽ ന്യൂറോൺ വലയങ്ങൾ ഉളവായി വരികയാണ് എന്നത് ആവശ്യമായി വന്നിരിക്കുന്നു. പക്ഷേ പരിണാമം ഒരിയ്ക്കലും ഒരു ലക്ഷ്യത്തെ മുൻ നിറുത്തിയുള്ള ക്രമീകരണം അല്ല എന്ന സത്യം ഇവിടെ അത്യാവശ്യം  സ്മരിക്കേണ്ടതുണ്ട്.

References:
  1. Blair R. J. R. Considering anger from a cognitive neuroscience perspective. Wiley Interdiscip. Rev. Cogn. Sci.3: 65-74. 2012.
  2. Fulwiler C. E., King J. A. and Zhang N. Neuroreport. 23:, 606-610, 2012
  3. Carlson M. J., Greenberg T. and Mujica-Parodi L. R.  Psych. Res. Neuroimaging. 182: 281-283, 2010.
  4. Fields R. D. Why We Snap. Penguin Random House (Dutton). pp 408 2015.
  5. Panksepp, J. Affective Neuroscience. The Foundations of Human and Animal Emotions. Oxford University Press pp 466 2005.
  6. Kragel, P. A., LaBar K. S. Decoding the nature of emotion in the brain Trends in Cogn. Sci. 20:444-464, 2016.
  7. Satpute A. B., Wagner T. D., Cohen-Adad J., Bianciardi  M., Cho  Ji-K, Buhle J. T., Wald L. L., Barett L.F. Identification of discrete functional subregions of the human periaqueductal gray. Proc. Ntl. Acad. Sci. 110: 17101-17106, 2013.
  8. Potegal, M. Temporal and frontal lobe initiation and regulation of thetop-down escalation of anger and aggression. Behav. Brain Res. 231: 386-395, 2012.
  9. Zalcman S. S. and A. Siegel The neurobiology of aggression and rage: Role of cytokines. Brain, Behav Immun. 20:   507-514, 2006.
  10. Lane, S. L., Kjome, K. L and Moeller F. G. Neuropsychitry of aggression. Neurol. Clin. 29: 1-12,  2011.
  11. Bhatt, S., Bhatt, R., Zalcman, S. S. and Siegel A. Role of IL-1 beta and 5-HT2 receptors in midbrain periaqueductal gray (PAG) in potentiating rage behavior in cat. Brain Behav. Immun. 22: 224-233, 2008.
  12.  എതിരൻ കതിരവൻ. തെമ്മാടി ജീൻ-ക്രിമിനൽ പെരുമാറ്റത്തിന്റെ പാരമ്പര്യ വാഹനം. http://ethiran.blogspot.com/2012/07/blog-post.html
  13.  Salzman C. D., Fusi, S. Emotion, cognition and mental state representation in amygdale and prefrontal cortex.  Ann Rev. Neurosci.33: 173-202,2010.








ചിത്രം 1. തലച്ചോറിന്റെ മൂന്ന് പ്രധാന വികാര-പ്രതികരണ-ഓർമ്മ കേന്ദ്രങ്ങൾ.

ചിത്രം 2. അമിഗ്ദല, ഹൈപോതലാമസ് എന്നിവയുടെ സ്ഥാനം.


ചിത്രം 3. പി എഫ് സി, അമിഗ്ദല എന്നിവയുടെ സ്ഥാനം.