Thursday, August 30, 2007

പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്

ഒന്ന്

ഇത്തവണത്തെ ഫോണ്‍ കാളില്‍ അമ്മച്ചിയുടെ സങ്കടത്തെക്കാള്‍ പേടിയാണ് നിറഞ്ഞുനിന്നത്. “സണ്ണീ മോനേ നീ ഉടനേ വരണം“ എന്നു പറഞ്ഞ് മുഴുമിപ്പിക്കാന്‍ അമ്മച്ചിയ്ക്ക് കഴിഞ്ഞില്ല, കരച്ചില്‍ ബാക്കി ഏറ്റെടുത്തു കഴിഞ്ഞിരുന്നു. റോസ്‌ലിയാണ് ബാക്കി പറഞ്ഞത്. റോസ് ലിയും നിര്‍ബ്ബന്ധിച്ചപ്പോള്‍ കാര്യം അത്ര പന്തിയുള്ളതല്ലെന്ന് മനസ്സിലായി. ഉടന്‍ പുറപ്പെടണം.

ഫിലഡെല്ഫിയയില്‍ നിന്നു ന്യൂയോര്‍ക്കില്‍ ചെന്നാല്‍ എയര്‍ ഇന്‍ഡ്യയോ ലുഫ്താന്‍സയോ ഫ്ലൈറ്റില്‍ കയിറിക്കൂടാന്‍ പ്രയാസമില്ല. മലയാളി ട്രാവല്‍ ഏജെന്റ് കാര്യങ്ങളെല്ലാം ഏറ്റെടുത്തു. നാട്ടില്‍ നിന്നും വന്നിട്ട് നാലുമാസമേ ആയുള്ളു. ഇനി വെക്കേഷന്‍ ദിവസങ്ങള്‍ വളരെ കുറവാണ്. കൂടാതെ കെ മാര്‍ടില്‍ നിന്നും കിട്ടിയ പുതിയ അസ്സൈന്മെന്റ് ബോസ്സിനെ ഉത്സാഹഭരിതനാക്കിയിരിക്കുകയാണ്. ഞായറാഴ്ചപ്പത്രത്തിലെ എട്ട് പേജ് ഇന്‍സേര്‍ട് ഇനി തങ്ങളുടെ കമ്പനിയാണ് ചെയ്യുക. തന്റെ ഗ്രാഫിക് ആര്‍ടിലുള്ള മികവും ഭാവനയും കെ മാര്‍ട് പരസ്യത്തെ മികവുറ്റതാക്കുമെന്നു ബോസ്സിന് നിശ്ചയമുണ്ട്. എല്ലാ ആഴ്ചയും നിറുത്താതെയുള്ള ജോലി, ടൌണിലുള്ള ഗ്രോസറിക്കടകളിലേക്കുള്ള ചെറിയ പരസ്യങ്ങളില്‍ ഉരുളക്കിഴങ്ങിന്റെ തൊലിനിറത്തിനു ചാരുതയേകുന്നതും തക്കാളിയുടെ മിനുസം പൂര്‍ത്തീകരിക്കുന്നതുമായ ചെറിയ ജോലികളില്‍ നിന്നുമുള്ള വിടുതല്‍ കൂടിയായിരുന്നു സണ്ണിയ്ക്ക് ഈ പുതിയ ചലഞ്ച്. ഗ്രാഫിക് ആര്‍ട്സിലും ഡിസൈനിലുമുള്ള തന്റെ പ്രാഗല്‍ഭ്യം നിരവധി ക്ലയന്റ്സിനെ കൊണ്ടുവന്നതിനാല്‍ ബോസ്സ് സന്തോഷത്തിലാണ്.പക്ഷേ പെട്ടെന്നുള്ള ഈ നാട്ടില്‍പ്പോക്കില്‍ അദ്ദേഹം അത്ര സന്തോഷവാനല്ല.ഡിസ്നിയില്‍ ജോലി ചെയ്ത പരിചയവുമായി വന്ന വാലറി മിടുക്കിയാണ്. അവളെ ഏല്‍പ്പിക്കാം.

ന്യൂയോര്‍ക്കിലെ കെന്നെഡി എയര്‍പോര്‍ടില്‍ സണ്ണി സ്യൂട്കെസില്‍ ഒന്നുകൂടി പരതി. റോസ്ല്യ്ക്കു വേണ്ടി നേരത്തെ വങ്ങിച്ചു വച്ച പ്രോഗ്രാം സി ഡികള്‍ പോലും തിരക്കില്‍ എടുക്കാന്‍ മറന്നിരിക്കുന്നു. കഴിഞ്ഞതവണ പോയപ്പോള്‍ അവള്‍ക്ക് കൊടുത്ത ഫ്ലാറ്റ് സ്ക്രീന്‍ മോണിടര്‍ പോലും അയല്‍ക്കാര്‍ ബന്ധുക്കള്‍ തട്ടിയെടുത്തത്രേ. അപ്പച്ചന്റെ മരണത്തിന്റെ രണ്ടാം ദിവസം തന്നെ ഇതു നടന്നു.കൂടെ ചില ലാമ്പ് ഷേഡുകളും. ഫ്രാന്‍സ് നിര്‍മ്മിതമായ അവ അപ്പച്ചന്‍ പോറ്ട് ബ്ലയറിലെ ഒരു കടയില്‍ നിന്നും പണ്ട് വാങ്ങിച്ചതാണ്.നാട്ടില്‍ വയ്ക്കാന്‍ പോകുന്ന വീടീനെക്കുറിച്ച് അപ്പച്ചനു പണ്ടേ നല്ല ധാരണയുണ്ടായിരുന്നു.നാല്‍പ്പതോളം വര്‍ഷങ്ങള്‍ ആഫ്രിക്കയിലെ ഒകിടിപുപയിലെ സ്കൂള്‍ കുട്ടീകള്‍ക്കു മുന്നില്‍ നിന്ന് അപ്പച്ചനും അമ്മച്ചിയും വൃദ്ധരായി മാറിയത് അവരറിഞ്ഞതേ ഇല്ല. ഈ വീട് എന്ന സ്വപ്നം അവരുടെ മനസ്സിലെ പ്രകാശമായി നിന്ന് അതിന്റെ ഊര്‍ജ്ജം അവരില്‍ എന്നും യൌവനം കോരി നിറച്ചുകൊണ്ടേ ഇരുന്നിരുന്നു. പാലായ്ക്കും ഭരണങ്ങാനത്തിനുമിടയ്ക്ക് മീനച്ചിലാറ്റിന്റെ ഓരത്ത് സ്വന്തം തറവാട്ടിനടുത്തു തന്നെ വീട്. മീനച്ചിലാറ്റിലേക്കു തുറക്കുന്ന ജനലുകള്‍ വേണമെന്നുള്ളത് അപ്പച്ചന്റെ ഒരു പിടിവാശിയായിരുന്നു. അപ്പച്ചന്റെ ആഗ്രഹനിറവേറ്റമെന്നവണ്ണം മീനച്ചിലാറ് വീടിനു പുറകിലൂടെ വളവു തിരിഞ്ഞ് ഒഴുകി. റിട്ടയര്‍ ചെയ്ത് രണ്ടുവര്‍ഷത്തിനകം അമ്മച്ചിയും കൂടി വീടു പണി മുഴുവനാക്കാന്‍. സണ്ണിയുടെ ഗ്രാഫിക് ആര്‍ട് വിരുത് ബെഡ്‌റൂമിന്റെ മുഖമുദ്രയായിരിക്കണമെന്നും അപ്പച്ചന്‍് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അര്‍ദ്ധവൃത്താകൃതിയില്‍ വിരിഞ്ഞുവരുന്ന തെങ്ങോലത്തലപ്പ് സൂക്ഷ്മമായ സിമെറ്റ്റി യും ഓലത്തലപ്പിന്റെ കൂര്‍മ്മതയും കടും പച്ചനിറവും കൊണ്ട് ഗ്രാഫിക് ചിത്രകലയുടെ എല്ലാ നിര്‍വചനങ്ങളും പേറി. സിങ്ഗപ്പൂരിലെ ഒരു കമ്പനിയെക്കൊണ്ട് അപ്പച്ചന്‍ തന്നെ ഇതു ചില്ലില്‍നിന്നും പൊങ്ങിനില്‍ക്കുന്ന തരത്തില്‍ നിര്‍മ്മിപ്പിച്ചെടുത്തു.മുകളിലത്തെ ബെഡ്‌റൂമിന്റെ ആറുജനല്‍ച്ചില്ലകളും സണ്ണിയുടെ ഈ കലാവിരുത് പേറി നിന്നത് അപ്പച്ചന്റെ അഭിമാനമായിരുന്നു.

എയര്‍ ഇന്‍ഡ്യ കൌണ്ടറില്‍ തിരക്കില്ല. ഓഫ് സീസണാണ്. സണ്ണി ലഗ്ഗേജ് ചെക്ക് ഇന്‍ ചെയ്ത് മൌഢ്യം ബാധിച്ചവനെപ്പോലെ സെക്യൂരിറ്റി ചെക്കിലേക്കു നടന്നു. ക്യാരി ഓണ്‍ ബാഗിന്മേല്‍ കഴിഞ്ഞതവണ നാട്ടില്പോയപ്പോള്‍ കെട്ടിയിട്ട റ്റാഗ് മാറാതെ കിടന്നിരുന്നത് സെക്യൂരിറ്റിക്കാരി എടുത്തുമാറ്റി. നാലു മാസം മുന്‍പത്തെ യാത്ര. അപ്പച്ചന്റെ ശരീരം പോലും കാണാന്‍ പറ്റിയില്ല. പുതിയ വീടിന്റെ കയറിത്താമസത്തിന്‍ താനെത്താത്തതില്‍ അപ്പച്ചന്‍ വളരെ നിരാശനായിരുന്നു. പക്ഷെ സണ്ണിയുടെ ഗ്രാഫിക് ഡിസൈനുകള്‍ പച്ചകുത്തിയ ജനല്‍ക്കറ്ടനുകളും ലൈബ്രറി പോലെ ഉണ്ടാക്കിയ താഴത്തെ മുറ്യിലെ സോഫാ-കസേര വിരികളും ബെഡ്രൂം ജനല്ച്ചില്ലകളും സണ്ണിയുടെ ഇല്ലാത്ത സ്വത്വത്തെ വീട്ടില്‍ പ്രതിഷ്ഠിച്ച് അപ്പച്ചന്‍ സന്തോഷം പൂണ്ടു. രാത്രിയില്‍ വൈകിയുറങ്ങിയ അപ്പച്ചന്‍ രാവിലെ ഉണര്‍‍ന്നില്ല. തീക്ഷ്ണവും തീവ്രവും ആയ വീടുമായുള്ള ബന്ധം ഒരുഅതിവേഗചുഴിയിലാക്കി അപ്പച്ചനെ ഒരുദിവസത്തെ അനുഭവം മാത്രമാക്കാന്‍ എതോ ശക്തി തീരുമാനിച്ചിരുന്നു കാണണം. രണ്ടീല്‍ നിന്നും ഒന്നു പോയാല്‍ ഒന്ന് എന്ന ലളിത ഗണിത സമവാക്യം വെല്ലുവിളിച്ചുകൊണ്ട് അമ്മച്ചി പെട്ടെന്ന് ഒന്നുമല്ലാതായി. മുപ്പതിലേറെ വര്‍ഷങ്ങള്‍ ആഫ്രിക്കന്‍ കുട്ടികളുമായി കലപില കൂടി അവരെ ശക്തിപൂര്‍വം നിയന്ത്രിച്ചിരുന്ന അമ്മച്ചി ഒറ്റദിവസം കൊണ്ട് ഒരു നിസ്സഹായജീവിയായി അടുക്കളക്കോണില്‍ നിന്നോ ഇരുന്നോ സമയം കഴിച്ചു.സ്വതെവേ ശാന്തപ്രകൃതയായ റോസ്‌ലി കൂടുതല്‍ നിശബ്ദയായി. അപ്പച്ചന്‍ മരിച്ച അന്നു തന്നെ വന്നുകയറിയ ചില ബന്ധുക്കള്‍ അധികാരസ്വരത്തില്‍ സംസാരിച്ചെന്ന് രണ്ടാം ദിവസം താനെത്തിയപ്പോള്‍ അമ്മച്ചി പറഞ്ഞിരുന്നു. പണ്ടേ വീടു പണി അസൂയയോടെ മാത്രം നോക്കിക്കണ്ടിരുന്ന ഇവര്‍ ഒരു ഗുണ്ടാസംഘം മാതിരി ലൈബ്രറിമുറിയില്‍ കയറ്യിരുന്ന് കുശുകുശുക്കുന്നത് അമ്മച്ചി തളര്ച്ചയുടെ ഇടയിലും ശ്രദ്ധിച്ചിരുന്നത്രെ.

എയര്‍ ഇന്‍ഡ്യ ചിറകു വിരിച്ച് അറ്റ്ലാന്റിക്കിന്റെ ഉപരിതലത്തില്‍ തൊട്ടു തൊട്ടീല്ല എന്ന മട്ടില്‍ പറന്നു പൊങ്ങി. തലേ രണ്ടു ദിവസത്തെ ക്ഷീണം സണ്ണിയെ തളര്‍ത്തിയിരുന്നു. മന്ദമായ ഊഞ്ഞാലാട്ടത്തിലെ അലസതയന്നെ പോലെ സണ്ണിയുടെ കണ്‍പോളകള്‍ കനം വച്ചു. വിമാനത്തിന്റെ നേര്‍ത്ത ഇരമ്പലിന്റെ ഏകതാനതയോട് ദേഹം മെല്ലെ സമരസപ്പെട്ടു, ഒരു കുളിര്‍ഞെട്ടലോടെ അവസ്ഥാവിഹീനമായി........ മീനച്ചിലാറ്റില്‍ ഒഴുകിനീങ്ങുന്ന തോണിയില്‍ അഞ്ചുവയസ്സുകാരന്‍ സണ്ണി ഇരുന്നു. അങ്ങെത്തലയ്ക്കല്‍ ഉത്സാഹത്തോടെ തുഴയുന്ന അപ്പച്ചന്‍. ഒഴിവിനു എല്ലാവര്‍ഷവും വീട്ടിലെത്താറുള്ള അപ്പച്ചന്‍ താന്‍ വിട്ടുപോയ പാലാപ്രകൃതിയെ ഉത്സാഹത്തോടെ തിരിച്ചുപിടിയ്ക്കുന്ന സമയം. ഒകിടിപുപയില്‍ കാണാത്ത അപ്പച്ചന്റെ മുഖഭാവം സണ്ണിയെ വിസ്മയപ്പെടുത്തും ഈ സമയങ്ങളില്‍.“മോനേ പിടിച്ചിരുന്നോണേ’ എന്ന നിര്‍ദ്ദേശത്തിലാണ് താനുമായുള്ള കൂട്ട് പ്രഖ്യാപിക്കുന്നത്. അപ്പച്ചന് ഉത്സാഹം കൂടുമ്പോള്‍ വള്ളം ചാട്ടുളിപോലെ താഴേയ്ക്കു പായും.സണ്ണിയുടെ വിസ്മയം പേടിയിലേക്കു വഴുതിവീഴും. “അപ്പച്ചാ പതുക്കെ” അവന്‍ വിളിച്ചപേക്ഷിയ്ക്കും.രണ്ടു കരയിലുമുള്ള കപ്പപ്പടര്‍പ്പും വാഴകളും തൈത്തെങുകളും പിറകോട്ട് പായുന്ന അദ്ഭുതദൃശ്യം സണ്ണിയുടെ വിടര്‍ന്ന കണ്ണുകളില്‍ ഹരം നിറയ്ക്കും.ചേന നടുന്നവരും കുരുമുള‍കുവള്ളി താലോലിക്കുന്നവരും ചിലപ്പോള്‍ തലയുയര്‍ത്തി അപ്പച്ചന്റെ ഈ ഭ്രാന്ത് ഒന്ന് എത്തി നോക്കിയെന്നു വരും.അല്ലാതെ ചുറ്റുപാടും ശാന്തസുന്ദരം. രണ്ടുമൈല്‍ താഴോട്ട് തുഴയുമ്പോള്‍ ളാലം തോട് മീനച്ചിലാറ്റിനോടെ ചേരുന്നെടം വച്ച് അപ്പച്ചന്‍ വള്ളം തിരിക്കും. പിന്നെ മുകളിലേയ്ക്കു ആഞ്ഞുവലിച്ച് ഉള്ള തുഴയലാണ്.മീനച്ചിലാറിന്റെ ഒഴുക്കെനെതിരെ തുഴയുന്ന അപ്പച്ചന്റെ ചില പതിഞ്ഞ ഈണങ്ങള്‍ ജലോപരിതലത്തില്‍ കുഞ്ഞലകള്‍ സൃഷ്ടിയ്ക്കും.

അവധിയ്ക്കു വരുമ്പോള്‍ മാത്രമുള്ള ഈ പ്രത്യേകാനുഭവം സണ്ണിയ്ക്ക് ഒരു മായാവിഭ്രമത്തിന്റെ നേരിയ സുഖം നല്‍കിയിരുന്നു. ഒരിയ്ക്കല്‍ അപ്പച്ചന്‍ വള്ളത്തിനെ അതിന്റെ വഴിയ്ക്കുവിട്ടെന്നവണ്ണം തുഴയല്‍ നിര്‍ത്തി മുയല്‍ ചെവി വട്ടം പിടിയ്ക്കുന്നതുപോലെ മൂക്കു ചുഴറ്റി ശ്വാസം വലിച്ചു. അവരെ ചുറ്റിയിരുന്ന ഇളംകാറ്റ് മുഴുവന്‍ അകത്താക്കാന്‍ ശ്രമിക്കുന്നതാണ് സണ്ണിക്കൊച്ച് കണ്ടത്.”പൂഞ്ഞാറീന്നൊള്ള കാറ്റാ-ഇതിനൊരു മണമൊണ്ട്”. പെട്ടെന്ന് അപ്പച്ചന്‍ ഒരുകൊച്ചുകുട്ടിയായി മാറി. കിളുന്തു ശബ്ദത്തിലാണ് ഇതു പുറത്തു വന്നത്. അപ്പച്ചന്റെ കുട്ടീക്കാലത്തെ വിശ്വാസമാണ്. മീനച്ചിലാറ് ഒഴുകിവരുമ്പോല്‍ ചിലപ്പോള്‍ പൂഞ്ഞാറ്റിലെ കാറ്റും കൊണ്ടു വരുമത്രെ. സണ്ണിയ്ക്ക് വിസ്മയമായി. അവനും ശ്വാസം വലിച്ചു. “പൂഞ്ഞാറീന്നൊള്ള കാറ്റാ-ഇതിനൊരു മണമൊണ്ട്”. ഉണ്ടോ? ഉണ്ടല്ലോ. ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്. കാപ്പി പൂക്കുന്ന മണമാണോ?കുരുമുളക് കണ്ണികള്‍ പഴുത്തു വിളയുമ്പോള്‍ പക്ഷികള്‍ കൊത്തിവ്യാപിപ്പിക്കുന്ന മണമാണോ? ഏലത്തരിയുടെ മണം ഇതില്‍ ലയിച്ചിട്ടുണ്ടോ? “പൂഞ്ഞാറീന്നൊള്ള കാറ്റാ-ഇതിനൊരു മണമൊണ്ട്“. അറിയാത്ത ഉള്‍പ്രേരണയാലെന്നവണ്ണം സണ്ണിയും ആര്‍ത്തുവിളിച്ചു. മൂന്നു തവണ ആവര്‍ത്തിച്ച ജപമന്ത്രം പോലെ ഈ അതിലോലപ്രഖ്യാപനം മീനച്ചിലാറ്റിന്റെ അലകള്‍ നീളെയും കുറുകെയും ജലോപരിതല‍ത്തില്‍ വ്യാപിപ്പിച്ചു. ഇഞ്ചപ്പടര്‍പ്പിലെ കുളക്കോഴികള്‍ ഈ പ്രകൃതിപ്പൊരുള്‍ മൂളി ഏറ്റുവാങ്ങി. കൈതക്കൂട്ടങ്ങളിലെ കിളികള്‍ സ്വനഗ്രാഹിയന്ത്രത്തിന്റെ ആവര്‍ത്തനം പോലെ ഇതു ചിലച്ചുകൊണ്ട് പറന്നു പാറി. പൊന്മാനുകള്‍ ചാഞ്ഞും ചെരിഞ്ഞും നോക്കി താളം നിശ്ചയിച്ചു. കാപ്പിപ്പൂവിന്റേയോ കുരുമുളകിന്റേയോ എലത്തിന്റേയൊ സമ്മിശ്രസുഗന്ധമൊന്നുമല്ലാ‍ത്ത എന്നാല്‍ ഇതെല്ലാമായ ഈ നാസികാകന്ദസംശ്ലേഷണം രണ്ടുപേരുടേയും ദേഹമാസകലം വ്യാപിച്ചു. അവസ്ഥാന്തരങ്ങളില്ലാത്ത കാറ്റ് സണ്ണിയേയും അപ്പച്ചനേയും ചുറ്റിയുഴിഞ്ഞ് വള്ളത്തോടൊപ്പം അലഞ്ഞു നീങ്ങി. നിഗൂഢമായ സുഗന്ധത്തിന്റെ പടലം പുതപ്പിച്ചുകൊണ്ട്. സണ്ണി കണ്ണടച്ചു. ഉറങ്ങിയോ? കണ്ണു തുറക്കുമ്പോള്‍ അപ്പച്ചന്‍ അമരത്ത് മലര്‍ന്നു കിടക്കുകയാണ്. തോണി തന്നെ താഴേക്ക് നീങ്ങുന്നു. ഇളം സുഗന്ധത്തിന്റെ ലഹരി വള്ളത്തിനും ബാധിച്ചോ? അപ്പച്ചാ തുഴഞ്ഞേ. തുഴഞ്ഞേ അപ്പച്ചാ. സണ്ണി പേടിച്ചു. മീനച്ചിലാറ് ചെറുതായി കുലുങ്ങിച്ചിരിച്ച് തെളിഞ്ഞൊഴുകി.

കൊല്ലങ്ങള്‍ക്കു ശേഷം ഒരു തവണ അവധിക്കു വന്നപ്പോള്‍ സണ്ണിയെ മുണ്ടും ഉടുപ്പിച്ചാണ് തോണിയാത്രയ്ക്ക് കൊണ്ടുപോയത്. മുണ്ട് ഉടുത്തു പരിചയമില്ലാത്തതിനാല്‍ അമ്മച്ചി ഒരു ബെല്‍റ്റ് കെട്ടി ഉറപ്പിച്ചിരുന്നു. വെള്ളത്തില്‍ വീണാല്‍ അവന്‍ പറിഞ്ഞുപോകാത്ത മുണ്ടും കൊണ്ട് എങ്ങ്നെ നീന്തും എന്ന് അപ്പച്ചന്‍ തെല്ല് വ്യാകുലപ്പെട്ട് അമ്മച്ചിയോട് കയര്‍ത്തു. അതിനെന്നാ നിങ്ങള് വള്ളം മുക്കാന്‍ പോകുകാണോ എന്നമ്മച്ചി. പതിവ് പോലെ ഒരു വള്ളം മാത്രം പങ്കെടുന്ന മത്സരത്തില്‍ അപ്പച്ചന്‍ അത്യാഹ്ലാദനായി. ആഫ്രിക്കയില്‍ നിന്നും അച്ഛനും മകനും വരാന്‍‍ കാത്തിരുന്ന പൂഞ്ഞാറിലെ കാറ്റ് പലപ്പോഴും കൂടെ വരികയും വിട്ടൊഴിയുകയും ചെയ്ത് ഒളിച്ചേ കണ്ടേ കളിച്ചു. വെള്ളത്തിനടിയിലുള്ള ഉരുണ്ടു മിനുത്ത വെള്ളാരം കല്ലുകളേയും അതിനിട്യ്ക്കു തെന്നിത്തെറിക്കുന്ന വരാലുകളേയും നെറ്റിയേല്‍ പൊന്നന്മാരേയും നോക്കിയിരുന്ന സണ്ണി പെട്ടെന്ന് കേട്ടത് അപ്പച്ചന്റെ ഉറക്കെയുള്ള ചിരിയാണ്. അപ്പച്ചന്‍ തുഴച്ചില്‍ നിറുത്തി രണ്ടു കയ്യും കൊണ്ടും വെള്ളം വാരി വാരി എറിയുകയാണ്. ഒരു നാലു വയസ്സുകാരന്‍ പോലും ചെയ്യാന്‍ നാണിക്കുന്ന പരിപാടി. വെള്ളം വന്നു വീഴുമ്പോള്‍‍ ആര്‍ത്തു ചിരിക്കുന്നുമുണ്ട്. ദൈവമേ അപ്പച്ചന്‍് ആ‍റ്റിന്‍ നടുവില്‍ വച്ച് ഭ്രാന്തു പിടിച്ചോ? സണ്ണി പരിഭ്രമിച്ച് നോക്കിയപ്പോള്‍ അപ്പച്ചന്‍ അവന്റെ നേര്‍ക്കും കുറെ പളുങ്കില്‍ മുത്തുകള്‍ വാരിയെറിഞ്ഞു. ഒരു ചിരിയോടെ സണ്ണിയും കുഞ്ഞുകൈകളില്‍ വെള്ളം വാരിക്കുടഞ്ഞു. പളുങ്കുമണികള്‍ വള്ളത്തിന്റെ അരികില്‍ത്തട്ടി ചിന്നിച്ചിതറി ആയിരം കുഞ്ഞുമുത്തുകളായി വള്ളത്തില്‍ വീണുകൊണ്ടിരുന്നു. മീനച്ചിലാറിന്റെ കയങ്ങളിലെ അഗാധത ഈ പളുങ്കുകളില്‍ പ്രതിബിംബിച്ച് നീലമുത്തുകളായി ഒരു നൃത്തോത്സവം തന്നെ അരങ്ങേറി. സണ്ണിയുടേയും അപ്പച്ചന്റേയും ജലക്രീഡാപരിണതി മഴവില്ലുകള്‍ സൃഷ്ടിച്ചത് താഴെ നിന്നും പൊന്തിവന്ന മീനുകള്‍ വിസ്മയത്തോടെ നോക്കിക്കണ്ട് വീണ്ടും മുങ്ങിപ്പോയി. ഇല്ലിക്കൂട്ടങ്ങളിലെ നീര്‍നായകളുടെ സൂക്ഷ്മക്കണ്ണുകളില്‍ ഈ വര്‍ണരാജി ലേസര്‍ വൃത്തങ്ങള്‍ വരച്ചു. ഇലവീഴാപ്പൂഞ്ചിറയില്‍ നിന്നും മോഹിച്ചൊഴുകിവന്ന മീനച്ചിലാറ്‌ വെള്ളിക്കസവുകരയുള്ള കവിണി വള്ളത്തിന്റെ ഓരത്തു ചേര്‍ത്ത് പരിവൃത്തം സൃഷ്ടിച്ച് വാത്സല്യിച്ചു, തോണിയെ തൊട്ടിലാട്ടി. ഇത്തവണ ളാലം തോട് ചേരുന്ന സ്ഥലത്തെത്തിയപ്പോള്‍ നേരം വൈകിയിരുന്നു.ദൂരെ കുടയത്തൂര്‍ കുടമുരുട്ടി മലകള്‍ ഇരുളില്‍ കനത്ത് മാ‍നത്ത് മുട്ടിത്തുടങ്ങിയിരുന്നു. “ഇന്നിനി തുഴഞ്ഞ് കേറുന്നില്ല“. അപ്പച്ചനെ ഈ അത്യുത്സാഹം ക്ഷീണിതനാക്കിയോ? വള്ളം ചാഞ്ഞു നിന്നിരുന്ന ഒരു മരോട്ടിയില്‍ കെട്ടി. അപ്പച്ചാ വള്ളം ആരു കൊണ്ടു വരും? ദാമോദരന്‍ ചെട്ടിയാരും മകന്‍ ബിനീഷും കൂടെ നാളെ കൊണ്ടുവരുമെടാ. ഇങ്ങനെ നനഞ്ഞ മുണ്ടും ഷര്‍ടുമായി ടൌണിലേക്ക് നടക്കാനാണ് അപ്പച്ചന്റെ ഭാവം. സണ്ണി അന്തം വിട്ടു. അപ്പച്ചന്‍ തെല്ലും കൂസാതെ കുരിശുപള്ളിക്കവല്യ്ക്കടുത്തുള്ള സ്വാമിയുടെ ഇരുമ്പുകടയിലേക്കു തന്റെ കയ്യും പിടിച്ച് കയറി. സൂര്യനാരായണ അയ്യര്‍ ദേഷ്യപ്പെട്ട് ചിരിച്ചു. “ജോസിന്റെ ഭ്രാന്തിന്‍് സണ്ണിക്കൊച്ചിനേം കൂട്ടിത്തുടങ്ങിയോ? അവന് പനി പിടിപ്പിക്കും“. അയ്യരങ്കിള്‍ തോര്‍ത്തു കൊണ്ടുവന്നു തന്നു. കടയുടെ പുറകില്‍ പോയി മുണ്ടു പിഴിഞ്ഞു. സൂര്യനാരായണനെ പണ്ട് വള്ളം തുഴയാന്‍ അപ്പച്ചനാണ് പഠിപ്പിച്ചത് വല്യ സ്വാമി കാണാതെ. ചേട്ടന്‍ ധര്‍മ്മരാജനെ നീന്താന്‍ പഠിപ്പിച്ചതും അപ്പച്ചന്‍ തന്നെ. നേരത്തെ നാട്ടില്‍ വരുമ്പോഴൊക്കെ അയ്യരങ്കിളുമായിട്ടാണ‍് അപ്പച്ചന്റെ വള്ളം കളികള്‍. “ഏഴേമുക്കാലിന്റെ ഈരാട്ടുപേട്ട ബസ്സ് ഇപ്പപ്പോയാ കിട്ടും. വേഗം നടന്നോ.” അയ്യരങ്കിള്‍ കാശ് തന്നു. തന്നെ അറിയുന്ന ആരും ഇല്ലെംകിലും നനഞ്ഞ മുണ്ടുമായി തട്ടിത്തട്ടി ബസ് സ്റ്റാന്‍ഡിലേക്കു നടക്കാന്‍ മടി തോന്നി.അപ്പച്ചന്‍ സ്വപ്നാടനക്കാരനായി ത്തന്നെ. പാലായ്ക്കിറങ്ങുമ്പോള്‍ ഒന്നാന്തരം വെളുത്ത ഡബിളോ പാന്റോ മാത്രമിടാറുള്ള അപ്പച്ചന്‍ പഴയ കൈലിയുമായി കൂസാതെ നടന്നു. വെള്ളമിറ്റുന്ന മുണ്ടും ഷര്‍ടുമായി സണ്ണി ബസ്സിലെ ഏറ്റവും പുറകിലത്തെ സീറ്റില്‍ തലകുനിച്ചിരുന്നു. വീട്ടിലെത്തിയപ്പോള്‍ അമ്മച്ചി ഒച്ചയെടുത്തു “അടുത്തയാഴ്ച വിമാനത്തെ കേറി രാജ്യം വിടേണ്ട കൊച്ചാ. അവനെ പനി പിടിപ്പിച്ച് കെടത്താനാണോ ഭാവം?’ അമ്മച്ചി തന്നെ ചേര്‍ത്തു നിറുത്തി ആഞ്ഞ്പിടിച്ച് തല തോര്‍ത്തി. തന്റെ മെലിഞ്ഞ ശരീരം മുന്‍പോട്ടും പുറകോട്ടും ആടി. അപ്പച്ചന്‍ മൂളിപ്പാട്ടു നുണഞ്ഞു സിഗററ്റു വലി‍ച്ചു.

“സേര്‍, ഹിയര്‍ ഈസ് യുവര്‍‍ ഡിന്നര്‍‍” എയര്‍ ഹോസ്റ്റസ് തട്ടിയുണര്‍ത്തി. ചൂടുള്ള ശാപ്പാട് പേടകം ട്രേയില്‍ വച്ചു. സണ്ണി കണ്ണിലെ നനവ് മായിച്ച് വെറുതേ പുറത്തേയ്ക്കു നോക്കി. ശാന്തമായ നീലിമ സ്ഥലകാലബോധമില്ലാതെ പുറത്ത് പരന്നൊഴുകുന്നു.അകലെയാണോ അരികിലാണോ?

(തുടരും)

Friday, August 24, 2007

പപ്പട സ്റ്റ്യൂ

വ്യ്തസ്തമായതും എളുപ്പം ഉണ്ടാക്കാവുന്നതും ആണ്‍ ഈ സ്റ്റ്യൂ.
മിസ്സസ് കെ. എം. മാത്യൂ വിന്റെ ഒറിജിനല്‍ പാചകത്തിന്റെ പരിഷ്കരിച്ച വിധി.

ഉണങ്ങാത്ത ആറു ചെറിയ പപ്പടം രണ്ടായി കീറുക. ഓരൊ കഷണവും തെറുത്ത് ചുരുട്ടിയെടുത്ത് നൂലു കൊണ്ട് ചുരുട്ട് അഴിഞ്ഞുപോകാതെ കെട്ടുക. വറുത്തു കോരി എണ്ണ വാലാന്‍ വയ്ക്കുക. രണ്ടു സവാള ചെറിയ കഷണങ്ങളാക്കിയതും മൂന്നു പച്ചമുളകു കീറിയതും എട്ട് കരിവേപ്പിലയും തികക്കെ വെള്ളത്തില്‍ പാകത്തിന്‍ ഉപ്പുമിട്ട് വേവിക്കുക. രണ്ടു കപ്പ് തേങ്ങാപ്പാല്‍ ഒഴിച്ച് ഒന്നു ചൂടാക്കുക. സധാരണ സ്റ്റ്യൂവിന്റെ പാകത്തിനേക്കാളും അയഞ്ഞിരിക്കണം ഈ സ്റ്റ്യൂ. ഒരു കത്രിക കൊണ്ട് വറുത്ത പപ്പടച്ചുരുളിന്റെ നൂല്‍ക്കെട്ട് മുറിച്ചുകളഞ്ഞ് സ്റ്റ്യൂവിലിട്ട് ഒന്നു ചൂടാക്കുക. ഇനി പപ്പട സ്റ്റ്യൂ വിളമ്പിക്കോളുക.

കുറിപ്പ്:
അധികം പഴക്കമില്ലാത്ത, പൊട്ടിപ്പോകാതെ ചുരുട്ടാന്‍ തക്ക മൃദുവായ പപ്പടമേ ഇതിന് ഉപയോഗിക്കാന്‍ പറ്റൂ. വറുത്ത പപ്പടച്ചുരുള്‍ സ്റ്റ്യൂവിലിട്ട് മൃദുവായിക്കഴിഞ്ഞാല്‍ അധികം താമസിയാതെ വിളമ്പണം. അല്ലെങ്കില്‍ പപ്പടം വെള്ളമയം കുടിച്ചെടുത്ത് സ്റ്റ്യൂ കട്ടിയായിപ്പോകും.കറുവാപ്പട്ടയുടെ സ്വാദ് ഇഷ്ടമാണെങ്കില്‍ ഒരു കഷണം ഇട്ട് സ്റ്റ്യൂ ഉണ്ടാക്കാം.

Friday, August 17, 2007

‘കറുത്ത പക്ഷികളും’ ‘വോള്‍വറും’

കഴിഞ്ഞകൊല്ലം ഇറങ്ങിയ രണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമകളാണ് ഇങ്ങ് മലയാളത്തിലെ കറുത്ത പക്ഷികളും അങ്ങ് സ്പെയിനിലെ “വോള്‍വറ്’ഉം. രണ്ടും അവാര്‍ഡുകള്‍ വാരിക്കൂട്ടീയിട്ടുണ്ട്. രണ്ടിലും സംവിധായകര്‍ അതിസൂക്ഷ്മതയോടെ ജീവിതസംബന്ധിയായ പ്രശ്നമുഹൂര്‍ത്തങളും കാഴ്ച്ചപ്പാടും കലാപരമായി എങ്ങനെ ആവിഷ്കരിക്കാം എന്നത് വിദഗ്ദ്ധമായി കാണിച്ചു തരാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. സ്ഥിരം സിനിമാക്കഥാസങ്കേതങ്ങളായ ക്യാന്‍സര്‍, മരണം എന്നിവ കഥാഗതിയെ നിയന്ത്രിക്കുന്നുണ്ടെങ്കിലും അതിലൊന്നുമല്ല ഊന്നല്‍. അമ്മ-മകള്‍ ബന്ധങ്ങളെക്കുറിച്ച് രണ്ടു സിനിമകള്‍ക്കും ഏറെ പറയാനുണ്ട്. ഒന്നില്‍ പരോക്ഷമായാണ് ഇത് ആവിഷ്കരിച്ചിരിക്കുന്നുവെങ്കില്‍ മറ്റേതില്‍ നേരിട്ടും.

മലയാളസിനിമയില്‍ സാധാരണ കാണാത്ത കൃത്യതയോടെയാണ് കറുത്ത പക്ഷികള്‍ രചിച്ചിട്ടുള്ളത്. കഥാകാരനും സംവിധായകനും (ഒരാള്‍ തന്നെ)ബുദ്ധിപൂര്‍വം പറയാതെ പറയാനുള്ള വഴി തേടിയെന്നതാണ് പ്രത്യേകത. സിനിമയെന്ന കലാവിദ്യയെ‍ കുറച്ചെങ്കിലും ഉദൃതമാക്കിയേക്കാമെന്ന അപൂര്‍വ ഉദ്ദേശം. മലയാള സിനിമ വിട്ടുകളഞ്ഞ ചില വഴികള് പിന്നെയും ‍തേടിയെത്തിരിക്കുകയാണ് കമല്‍.ഇന്നത്തെ മലയാളിയുടെ ധാര്‍ഷ്ട്യത്തേയും ജാടയേയും അനുകമ്പാവിഹീനതയേയും നേരെ പരിഹസിക്കാന്‍ വേണ്ടി കഥാപാത്രങ്ങളേയും സംഭവഗതികളേയും അണിനിരത്തുകയാണ്. ഗ്ലാമറുള്ള രണ്ടു താരങ്ങളെത്തന്നെ (മമ്മുട്ടീയും മീനയും) വിപരീത ഇമേജുകളില്‍ പ്രതിഷ്ഠിച്ചുമാണ് ഇത് സാധ്യമാക്കുന്നത്. ഒരു പതനം പ്രകടമാക്കാനുള്ള ഉദ്യമം പോലെ. മലയാളിയുടെ ജാടയെ ഇസ്തിരിയിട്ട് മടക്കുനിവര്‍ത്തുന്ന കീഴാളരെ അവഗണിക്കുന്നതും മൂലഭൂതവ്യവസ്ഥയുടെ അസ്ഥിവാരമായവരെ സമൂഹനീതിയ്ക്കു പുറത്തു നിര്‍ത്തുന്നതും സമാന്യപ്രമേയമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനപ്പുറവും ചില സമസ്യകളുണ്ടെന്ന് നമ്മോട് പ്രതിവചിക്കുകയാണ് ഈ സിനിമ. വാത്സല്യവും മാതൃ-പുത്രീബന്ധവും മരണവും ഇതിനോടെല്ലാം ഉള്ള ഉള്‍ക്കാഴ്ച്ചയും വെല്ലുവിളികളായൊ അല്ലാതെയോ നേരിടേണ്ടതെന്ന ചോദ്യങ്ങള്‍.

നിശിതമായ ഒരു താക്കീതും സംവിധായകന്‍ നമുക്കു വേണ്ടി എറിഞ്ഞിട്ടിട്ടുണ്ട്. പുതുതലമുറയോടു തന്നെയാണ് സിനിമ സംവദിക്കാന്‍ താല്‍പ്പര്യപ്പെടുന്നത്.കീഴാളരെ അവ്ഗണിക്കുന്നതും അസ്പൃശ്യരായി നിറുത്തുന്നതും മുതിര്‍ന്ന തലമുറയല്ല. ചന്ദനക്കുറി-സ്വര്‍ണരുദ്രാക്ഷം-സില്‍ക്ക്ജൂബാ ധരിച്ച വല്യമ്മാവനോ സഫാരി സൂടടും കറുത്ത കണ്ണടയും ധരിച്ച അച്ഛന്‍-പ്രതിരൂപമോ അല്ല പിന്തിരിപ്പന്‍ മനോവ്യാപാരങ്ങള്‍ക്ക് ഉടമ. ഇന്നിന്റെ പ്രതിനിധിയായ ചെറുപ്പക്കാരനാണ്, പുരോഗമനകുതുകിയെന്ന നാട്യക്കാരനാണ്. ചാരിറ്റി സംഘടനകളില്‍ മുഖം കാണിച്ചേക്കാവുന്ന അഭിനവപരോപകാരിയുടെ ഇരട്ടമുഖം. പാവങ്ങളോട് അസിഹിഷ്ണുത വച്ചുപുലര്‍ത്തേണ്ട ബോംബേ നിവാസി. ബോംബേയില്‍ താമസിക്കുന കോറ്പറേറ്റ് ഏണിപ്പടികള്‍‍ കയറുന്നവന്‍് ചേരിനിവാസിയോട് അങ്ങനെ തോന്നാനേ പാടുള്ളു. ബോംബേ നഗരത്തിനു നടുക്കു തന്നെ ചെളിയില്‍ പുരണ്ട കുഞ്ഞുങ്ങള്‍‍ പ്രാഞ്ചി റോഡിലേക്കു കയറാന്‍ ശ്രമിക്കുന്നത് നിത്യക്കാഴ്ച്ചയാണ്. അത് കണ്ടില്ലെന്നു നടിയ്ക്കുകയാനണ് എല്ലാവര്‍ക്കും നല്ലത്. അതിനു ബോംബേ വരെ പോകണ്ടല്ലൊ. നാട്ടിലെ റെയില്‍ വേ സ്റ്റേഷനു പുറകില്‍ത്തന്നെ സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ സെറ്റ് യഥാര്‍ഥമായി തോന്നുണ്ടെങ്കില്‍ നമ്മള്‍ അത് മിക്കവാറും എന്നും കാണുന്നതു കൊണ്ടാണ്. ക്യാമറ പ്രേക്ഷകനോടൊപ്പം ചലിക്കുന്നുവെന്നു തോന്നുന്നത് ഈ ദൃശ്യങ്ങള്‍ നമ്മുടെ ക്യാമറക്കണ്ണുകള്‍‍ അലസമായി ക്ലിക്കു ചെയ്യാറുള്ളതുകൊണ്ടാണ്. ആണവക്കരാര്‍ ഒപ്പിട്ട് ഇന്‍ഡ്യ തിളങ്ങുമ്പോള്‍ ഈ സിനിമ നിര്‍മ്മിച്ചു വരികയായിരുന്നു എന്നത് വിരോധഭാസം തന്നെ.

ഇസ്തിരികാരന്‍ മുരുകന്‍, അന്ധയായ മകള്‍ മല്ലി, ധനാഠ്യയായ, മരണം കാത്തു കഴിയുന്ന സുവര്‍ണ എന്നീ നിസ്സഹായരുടെ ചുറ്റുമാണ് കഥ നീര്‍ത്തുന്നത്. മുരുകന്റെ ഒരു ക്ലയന്റ് എന്ന നിലയില്‍ നിന്നും മാറി അവരുടെ കുടുംബത്തോട് സുവര്‍ണ അടുക്കുന്നതോടെ കഥ തുടങ്ങുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹ്യപ്രശ്നങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും കയറിയിറങ്ങുന്ന കഥ സുവര്‍ണയുടെ ജീവനോ മല്ലിയ്ക്കു കാഴ്ചയോ എന്നതിലേക്കു വീണ്ടും വീണ്ടും തിരിച്ചുവരുന്നതിലാണ് സിനിമയുടെ തിളക്കം. സുവര്‍ണയുടെ കണ്ണ് മല്ലിയ്ക്ക് കിട്ടേണ്ടതാണ്,സുവര്‍ണ മരിച്ചെങ്കില്‍. സമൂഹവ്യവസ്ഥയ്ക്കു പുറത്തു നിറുത്തപ്പെട്ടതായ മുരുകന്റെ കുടുംബത്തിന്റെ വെളിച്ചവും തെളിച്ചവുമാണ് സവര്‍ണയായ സുവര്‍ണ. സുവര്‍ണയുടെ ജീവന്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെങ്കിലും മല്ലിയുടെ കാഴ്ചലബ്ധിയ്ക്ക് വിഘാതം സൃഷ്ടിക്കും. സുവര്‍ണ മരിക്കേണ്ടത് ഒരേസമയം ആവശ്യവും അനാവശ്യവുമായ സങ്കീര്‍ണപ്രശ്നമായി മുരുകനും പ്രേക്ഷകര്‍ക്കും മുന്‍പില്‍ നില കൊള്ളുന്നു. പക്ഷെ മുരുകനും സുവര്‍ണയും അറിയാതെ തന്നെ സുവര്‍ണ അമ്മ സ്ഥാനത്ത് വന്ന് നില്‍ക്കുകയാണ്. ധാര്‍ഷ്ട്യക്കാരനായ ഭര്‍ത്താവും ക്യാന്‍സറിന്റെ പീഡകളും ഒറ്റപ്പെടുത്തിയ സുവര്‍ണയുടെ സ്നേഹം മുഴുവനും ഗണപതി വിഗ്രഹങ്ങളില്‍ ആവാഹിച്ചിരിക്കുകയാണ്. ഈ സ്നേഹപ്രതിബിംബം മല്ലി യ്ക്ക് കിട്ടൂമ്പോള്‍ അമ്മ-മകള്‍ ബന്ധം ദൃഢമാകുകയാണ്. കാഴ്ച കിട്ടിയാല്‍ ആദ്യം കാണുന്നത് ഈ മാതൃസ്നേഹബിംബത്തെയായിരിക്കും എന്ന് മല്ലി സംശയലേശമെന്യേ നിശ്ചയിക്കുന്നുണ്ട്. ഈ അമ്മസ്വരൂപം മല്ലിയ്ക്കു വേണ്ടി നിലനിര്‍ത്തുന്നതാണ് അവളുടെ കാഴ്ചയേക്കാള്‍ ആവശ്യം എന്നു മനസ്സിലാക്കുന്ന മുരുകന്‍,‍ സുവര്‍ണ വേഗം മരിക്കാന്‍ മകന്‍ വ്ഴിപാടു നേരുമ്പോള്‍ അന്ധാളിച്ചു പോകുന്നു. മുരുകന്റെ മരിച്ചുപോയ ഭാര്യ മുത്തുലക്ഷ്മിക്കു പറ്റാതെ പോയ പുനര്‍ജ്ജനി മല ദര്‍ശനം കൊണ്ട് സുവര്‍ണയുടെ ജീവന്‍ രക്ഷപെട്ടേയ്ക്കുമെന്ന് മുരുകനും തോന്നുമ്പോള്‍ ഈ കുടുംബചിത്രം പൂര്‍ത്തിയായി. മുരുകന്‍ സുവര്‍ണയോട് ഇക്കാര്യം പറയുന്നത് വിടര്‍ന്ന അഴികളുള്ള ജനലിന്റെ അപ്പുറത്തും ഇപ്പുറത്തും ആയി ചിത്രീകരിച്ച് സ്വല്പം പ്രതീകാത്മകത കൊണ്ടുവരുവാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.മുരുകന്റെ കുടുംബവും മേലാളര്‍സ്ത്രീയായ സുവര്‍ണയുടെ സമൂഹവും തമ്മിലുള്ള വൈരുധ്യവും വൈചിത്ര്യവും ഗംഭീരമായാണ് ചില ചുരുങ്ങിയ ഷോട്ടുകളിലൂടെ കമല്‍ ദൃശ്യമാക്കുന്നത്. വെളുത്തു തിളങ്ങുന്ന വാന്‍ ചേരിയിലേക്ക് ഓടി വന്നു നില്‍ക്കുന്ന, മുകളില്‍ നിന്നുള്ള ഷോട്ടാണിതിലൊന്ന്. പുനര്‍ജ്ജനി മലയിലേക്കു നടന്നു കയ്യറുന്ന മുരുകന്‍ കുടുംബത്തില്‍‍ സുവര്‍ണയുടെ സ്ഥാനം ആ കുടുംബത്തിലെ അമ്മയുടേതെന്ന വണ്ണം ഒരു ലോങ് ഷോടില്‍ ക്യാമറ പിടിച്ചെടുത്തിരിക്കുന്നു.

വളരെ ഒതുക്കത്തോടെയാണ് പ്രമേയം അവതരിക്കപ്പെടുന്നത്. ക്യാമറ നമ്മുടെ കണ്ണുകളില്‍ക്കൂടി കാണുന്ന പോലെ ദൃശ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നു. മുരുകന്‍ കുത്തു കൊണ്ടൂ വീണു പിടയുന്ന രംഗവും സുവര്‍ണ മരിച്ചെന്ന് ദ്യോതിപ്പിക്കുന്ന രംഗവും മലയാള സിനിമയ്ക്കു പരിചിതമല്ലാത്ത വ്യംഗ്യദൃശ്യങ്ങളാണ്. മമ്മുട്ടി ഇന്‍ഡ്യന്‍ സിനിമയില്‍ പൊതുവേ കാണാത്ത ഒതുങ്ങിയ ശൈലിയിലാണ് പാത്രതന്മയീഭാവം അണിഞ്ഞിരിക്കുന്നത്.അദൃശ്യമായതെന്തിനേയും പിടിച്ചെടുക്കാമെന്നുള്ള ശുഭാപ്തിവിശ്വാ‍സത്തോടെ മല്ലി കാറ്റിനെ പിടിയ്ക്കാന്‍ കൈവീശുന്നതോടെ സിനിമ തീരുകയാണ്. ഒരു കൊച്ചുകുട്ടിയുടെ പ്രവചനാത്മകവും ആത്മനിഷ്ഠാപരവുമായ കൊഞ്ചലോടെ ഒരു മലയാളം സിനിമ അവസാനിക്കുക എന്നത് ഇക്കാലത്ത് അത്ര നടപ്പുള്ളതല്ല. പ്രത്യ്യേകിച്ചും ഒരു സൂപ്പര്‍ സ്റ്റാറിന്റെ സാന്നിധ്യമുള്ള സിനിമ.

പെഡ്രൊ അല്‍മോദൊവാറിന്റെ “വോള്‍വറ്’ഉം മാതൃ-പുത്രീബന്ധത്തിന്റെ ദൃഢതയെ വാഴ്ത്തുന്നതാണ്. അമ്മ സംബന്ധിയായ സിനിമ ഇതിനു മുന്‍പും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഗ്ലാമര്‍ താരത്തിനെ അതില്‍ നിന്നും മാറ്റിയെടുത്താണ് ഇതിലെ ധൈര്യവതിയും സംരക്ഷകയുമായ അമ്മയായി അവതരിപ്പിക്കുന്നത്. ഹോളിവുഡ്ഡിലെ സെക്സ് സിംബലായ പെനെലോപി ക്രൂസിനെ ഒരു ടീനേജ് പെണ്‍കു‍ട്ടിയുടെ അമ്മയായി അവതരിപ്പിക്കുന്നത് മമ്മുട്ടിയേയും മീനയേയും കൊണ്ട് കമല്‍ ചെയ്ത പോലെ ഒരു തിരിമറിവിന്റെയോ നിപാതത്തിന്റേയോ സൂചന വെളിവാക്കാനായിരിക്കണം. പെനെലോപി ക്രൂസിന്‍് ഓസ്കാര്‍ നോമിനേഷന്‍ മുതല്‍ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു,. കാന്‍ ഫെസ്റ്റിവലില്‍ വോള്‍വര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഹോളിവുഡ്ഡില്‍ ഇംഗ്ലീഷല്ലാത്ത ഒരു സിനിമയ്ക്ക് ഈയിടെ ഇത്രയും ശ്രദ്ധ കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്.സ്പാനിഷ് സംസ്കാരത്തിലൂന്നിയുള്ള കഥാപരിസരം അമേരിക്കന്‍ പ്രേക്ഷകരെ തെല്ലും അലോസരപ്പെടുത്തിയില്ല.

സൌന്ദര്യമുള്ള മകളെ സംരക്ഷിക്കേണ്ടത് മറ്റുപുരുഷന്മാരില്‍ നിന്നും മാത്രമല്ല, സ്വന്തം ഭര്‍ത്താവില്‍ നിന്നും തന്നെ ചിലപ്പോള്‍ വേണ്ടിവന്നേയ്ക്കും എന്ന ക്രൂരസത്യമാണ് കഥയ്ക്കാധാരം. ല മഞ്ച എന്ന ചെറിയ ഗ്രാമത്തിലും പരിസരത്തുമുള്ളവരുടെ മരിച്ചവരേയും അവരുടെ കല്ലറയേയും ആരാധിക്കുന്ന സംസ്കാരം മരണത്തെ മറ്റൊരു കാഴ്ച്ചപ്പാടിലേക്കു നയിച്ചു സ്വസ്ഥപ്പെടുത്തുന്നു. മാനസികപ്രശ്നങ്ങള്‍ വളരെക്കൂടുതലുള്ള ഈ ഗ്രാമത്തില്‍ അവിശ്സ്വനീയമായി വല്ലതും നടന്നെന്നു കേട്ടാല്‍ അത്ര കാര്യമാക്കേണ്ടതില്ല. പക്ഷെ സത്യം ഇതിനൊക്കെ അപ്പുറത്താണ്.അമ്മ-മകള്‍ ബന്ധം പീഡനങ്ങള്‍‍ മൂലവും കൊലപാതകവും അപകടമരണങ്ങളും‍ മൂലവും സങ്കീര്‍ണമാവുകയാണ്. സംരക്ഷണയുടെ ഉദ്യമങ്ങള് ‍തെറ്റിദ്ധാരണയുടെ പുകമറയില്‍ അദൃശ്യമാവുന്നു. റെയ്മുണ്ഡ (പിനലോപി ക്രൂസ്)യ്ക്ക് മകളെ പ്രാപിക്കാ‍ന്‍ തുനിഞ്ഞ സ്വന്തം ഭര്‍ത്താവിന്റെ മൃതദേഹം ഒളിപ്പിക്കേണ്ട അത്യാവശ്യ ഉത്തരവാദിത്തം മാത്രമല്ല സ്വന്തം അനുഭവങ്ങളുടെ ദുരന്തവും അനുഭവിച്ചു തീര്‍ക്കേണ്ടതുണ്ട്. സ്വന്തം അമ്മ അവളെ സംരക്ഷിക്കാത്തതിന്റെ തീരാത്ത പക മാത്ര്മല്ല അവളുടെയുള്ളില്‍, അതിലെ ദുരന്തകഥാപത്രം തന്റെ മകള്‍ തന്നെയാണെന്ന വിചിത്ര സത്യത്തിന്റെ വേദനയും പേറേണ്ടതുണ്ട്.തീപിടുത്തത്തില്‍ മരിച്ചുപോയ അമ്മ വീണ്ടും പ്രത്യക്ഷപ്പെടുന്നത് അവര്‍ക്ക് ചെയ്തു തീര്‍ക്കാന്‍ ഇനിയും കാര്യങ്ങളുള്ളതു കൊണ്ടാണ്, റെയ്മുണ്ഡയോട് വെളിപ്പെടുത്തെണ്ട കാര്യങ്ങള്‍ അമ്മ മകളെ അത്യധികം സ്നേഹിച്ചിരുന്നു എന്നും അവളെ നശിപ്പിച്ചവരോട് പകരം വീട്ടിയിട്ടുണ്ടെന്നും അറിയിക്കുവാന്‍ വേണ്ടിയുമാണ്.ക്യാന്‍സര്‍ ബാധിച്ച് മരണം പ്രതീക്ഷിച്ച് കഴിയുന്ന അകന്ന ബന്ധുക്കാരിയ്ക്കുമുണ്ട് അവരുടെ അമ്മയുടെ തിരോധാനത്തെക്കുറിച്ച് സംശയങ്ങള്‍. അതും കഥയിലെ സത്യങ്ങളുടെ ഭാഗമാണ്. അല്‍പ്പം നര്‍മം കലര്‍ന്ന ആഖ്യാനരീതിയാണ് അല്‍മൊദവാര്‍ സ്വീകരിച്ചിരിക്കുന്നത്.ചീറിപ്പായുന്ന കാറ്റും തലങ്ങും വിലങ്ങും ഓടുന്ന ചുവന്നനിറമുള്ള വാഹനങ്ങളും പ്രേക്ഷകര്‍ക്ക് പ്രതേക മിസ്റ്റിക് അനുഭവങ്ങള്‍ പ്രദാനം ചെയ്യ്തുകൊള്ളട്ടെ എന്ന മനോഭാവവും സംവിധായകനുണ്ട്.

പതിവു ഗ്ലാമര്‍ വേഷം വിട്ട് പെനലൊപി ക്രൂസ് ഒരു ടീനേജ് കുട്ടിയുടെ അമ്മയായി നിഷ്പ്രയാസം സിനിമയില്‍ ഉടനീളം ഉജ്വലസാന്നിധ്യമറിയിക്കുന്നു. അവരുടെ ശരീരഭംഗി മാത്രമേ മുതലെടുത്തിരുന്നുള്ളു എന്ന സത്യം ഹോളിവുഡ് ഇതോടെയാണ് മനസ്സിലാക്കിയത്.മകളോടുള്ള വാത്സല്യവും അമ്മയോട് ഒളിപ്പിച്ചു വചിരിക്കുന്ന പകയും സ്വന്തം ദുരന്തപീഡയും എല്ലാം ഒരു പാട്ടീലൂടെ കണ്ണുനനയിക്കുന്ന അനുഭവമായി പ്രത്യക്ഷീഭവിക്കുമ്പോള്‍ ഇതു കേട്ട് വാനിന്റെ യുള്ളീല്‍ ഇരുന്ന് കരയുന്ന അമ്മയുടെ ചില ചെറിയ ഷോടുകള്‍ അത്യധികം ശ്രദ്ധയോടെ മെലോഡ്രാമായില്‍ വഴുതി വീഴാതെയാ‍ാണ് സംവിധായാകന്‍ ഒരുക്കുന്നത്.സ്വന്തം മകള്‍ക്കും സ്വന്തം അമ്മയ്ക്കും നടുവില്‍ എവിടെ നില്‍ക്കണമെന്ന് അറിയാതെ അത്യന്തം വിഷമിക്കുന്ന റെയ്മുണ്ഡ ശക്തമായ കഥാപത്രമാണ്. മകളുടെ സത്യം നമ്മളേയും ഞെട്ടിയ്ക്കും. നീചനാണെകിലും ഭര്‍ത്താവിന്റെ ശരീരം മറവു ചെയ്ത ശേഷം അത്യാദരപൂര്‍വം മരത്തില്‍ തീയതി കോറിയിട്ട് മരിച്ചവ്രോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ അവള്‍ മറക്കുന്നില്ല. റെയ്മുണ്ഡയുടെ എല്ലാ ചെയ്തികള്‍ക്കും പ്രേക്ഷകരും പിന്തുണ നല്‍കുന്ന വിധത്തിലുള്ള അവതരണരീതിയാണ് സംവിധായകന്റെ വിജയം.അമ്മയുടെ മകളും സ്വന്തം മകളുടെ അമ്മയുമാണ് റെയ്മുണ്ഡ, പക്ഷെ അല്ല താനും. വിചിത്രം തന്നെ ഇത്. ഇത്തരമൊരു കഥാപാത്രത്തെ scene to scene consistancy യോടെ അവതരിപ്പിക്കുന്നത് വളരെ ക്ലിഷ്ടമായ ജോലിയാണ്. പെനലോപി ക്രൂസ് ഈ വെല്ലുവിളി സശക്തം നേരിടുന്നു.ഉല്‍ക്കടമായ മാതൃത്വം ഇത്രയും ആവാഹിച്ചിട്ടുള്ള വേറൊരു കഥാപാത്രത്തെ സിനിമാലോകത്ത് കാണാന്‍ പ്രയാസമാണ്.

സുവര്‍ണ-മല്ലി, റെയ്മുണ്ഡ-മകള്‍-അമ്മ ബന്ധങ്ങള്‍ വെറും ഭാവനാസൃഷ്ടി മാത്രമാണെന്ന് തോന്നാതെ അനുഭവിപ്പിക്കുകതന്നെ ചെയ്തിരിക്കുന്നതാണ് ഈ രണ്ടു സിനിമകളുടേയും ശക്തിയും കലാപരമായ സൌന്ദര്യവും. ബന്ധങ്ങളുടെ ഊഷ്മളത, അത് കുറച്ചു കാലത്തേതായാലും മതി അനുഭവിച്ചറിയേണ്ടതേ ഉള്ളു, നേട്ടങ്ങളെ ക്കൊണ്ട് സമ്പന്നമാകേണ്ടതില്ല എന്ന് ഈ സിനിമകള്‍ നമ്മെ വിളിച്ച് കാട്ടിത്തരുന്നു.മാതൃത്വത്തിന്റെ പുനര്‍ജ്ജനി മല എത്രകയറിയാലും ഊര്‍ജ്ജം നഷ്ടപ്പെടാതെ അതിന്റെ ത്രസിപ്പ് മരണത്തിലും കൂടെയുണ്ടായിരിക്കും.അതിന്റെ പ്രഭാരശ്മികള്‍ ഇവിടുത്തെ ചേരിപ്പിന്നാമ്പുറത്തും സ്പെയിനിലെ ഒഴിഞ്ഞ ഗ്രാമക്കോണിലും ഒരുപോലെ തെളിഞ്ഞു വീഴുന്നു.‍

Sunday, August 5, 2007

കീഴ്പ്പടം കുമാരന്‍ നായര്‍-അരങ്ങിലെ ധിഷണ

കീഴ്പ്പടം കുമാരന്‍ നായര്‍ ഇന്ന് നമ്മോടൊപ്പമില്ല. പട്ടിക്കാംതൊടിയില്‍ ഉറവയെടുത്ത സരണി ധാരാളം ഒഴുകി അനന്തസാഗരത്തില്‍ അലിഞ്ഞു മറഞ്ഞു.

കഥകളിയില്‍ അതികായന്മാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പക്ഷെ കീഴ്പ്പടം സമീപിച്ചതുപോലെ ആരും കഥകളിയെ സമീപിച്ചിട്ടീല്ല. കഥകളിയെ തന്നിലേക്കാവഹിച്ച് താനും കഥകളിയും കൂടെയുള്ള ഒരു പുതു സ്വരൂപം അരങ്ങുസക്ഷം പ്രത്യക്ഷമാക്കി ഈ കലാരൂപത്തിനു സാമ്പ്രദായികത്തം വിടാതെ സമ്മോഹനരൂപം അരുളി.പുതുമകള്‍ ഏറെ സമ്മാനിച്ച് കഥകളിയുടെ ദിശാബൊധത്തിനു ദൃഢതയും അരങ്ങുസങ്കല്‍പ്പങ്ങല്‍ക്കു വൈപുല്യവും തുറവും പ്രേക്ഷകര്ക്കും മറ്റ് കളിയാശാന്മാര്‍ക്കും വെല്ലുവിളികളും അണച്ചശേഷമാണ് അദ്ദേഹം രംഗമൊഴിഞ്ഞത്.എന്നും പ്രകാശിക്കുന്ന മറ്റൊരു ആട്ടവിളക്ക് സവിധം അണഞ്ഞിരിക്കുന്നു അദ്ദേഹം.

കഥകളിയില്‍ അദ്ദേഹം തൊട്ടത് രണ്ട് മര്‍മ്മസ്ഥാനങ്ങളിലാണ്. അതിലെ theater element ലും നൃത്തത്തിലും. total theater എന്ന് കഥകളിയെ വിശേഷിപ്പിക്കാറുണ്ടെങ്കിലും മേല്‍പ്പറഞ്ഞ രണ്ടുമാണ് കഥകളിയുടെ ഊടും പാവും.‍ കൂടാതെ ആശാന്റെ കഥാപത്രങ്ങള്‍‍ പ്രത്യേക വ്യക്തിത്വം ആര്‍ജ്ജിച്ചവരാകാനും അദ്ദേഹം ശ്രമപ്പെട്ടു. കഥകളിയുടെ വളര്‍ച്ചയ്ക്കു വിഘാതമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് കാഴ്ച്ചപ്പാട് മാത്രമാണെന്നു അദ്ദേഹം തെളിയിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ചാതുര്യം തെളിഞ്ഞത് ഇതെല്ലാം വളരെ ലഘുവായി കൈകാര്യം ചെയ്യാമെന്ന ധാരണ ശരി അങ്ങനനെയല്ലെങ്കില്‍ക്കൂടി അംഗീരിക്കപ്പെടുവിച്ചതിലാണ്.

കഥകളിയരങ്ങിലെ നാടകീയത ഏതാണ്ട് പരിപൂര്‍ണമാണെന്നും ഇനിയും അതില്‍ കോരിനിറയ്ക്കനൊന്നുമില്ലെന്നും ഒഴിച്ചാല്‍ തുളുമ്പുമെന്ന സ്ഥിതിവിശേഷത്തിലാണ് ആട്ടക്കഥകളും അരങ്ങുപാഠങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നൊരു വിശ്വാസമുണ്ട്. കഥാസന്ദര്‍ഭവ്യാകരണത്തിനും പാത്രപുനരാവിഷ്കാരത്തിനും ഇനിയും വഴിയില്ലെന്നത് വെറുമൊരു നിര്‍ബ്ബന്ധബുദ്ധി മാത്രമാണെന്നാണ് ആശാന്‍ തെളിയിച്ചത്. ഒരു അകാഡെമിക് എക്സ‍ര്‍സൈസ് ആയ ഇത് ഒരു ഗണിതശാസ്ത്ര തിയറം ഖണ്ഡിക്കാന്‍ സാദ്ധ്യ്തയില്ലാത്ത വിധം തെളിയിക്കുന്ന പോലെയായിരുന്നില്ല. അതിലഘുവായ കാര്യം സ്നേഹപുരസ്സരം പറഞ്ഞുതരുമ്പോലെ തന്റെ ധിഷണ പ്രകടിപ്പിക്കുകയായിരുന്നു. മറ്റു നടന്മ്മാരില്‍ കാണാറില്ലാത്ത ബുദ്ധികൂര്‍മ്മതയും വ്യ്തിരിക്തബോധവും കീഴ്പ്പടത്തിനെ ഒരു ഒറ്റയാള്‍ പട്ടാളമാക്കി. പീരങ്കികളുടെ വെടിയൊച്ചയോ ബൂട്സിന്റെ ചടപടതയോ ഇല്ലാത്ത യുദ്ധവിപ്ലവം അദ്ദേഹം നടത്തിയത് പുഴയൊഴുകും വഴിയോ കാറ്റു വീശുന്നതു പോലെയോ മന്ദ്രമായാണ്.

കഥാസന്ദര്‍ഭ്ഭങ്ങള്‍ക്കു ചാരുതയണയ്ക്കാന്‍ നാടകീയതയുടെ കൃത്യവിന്യാസങ്ങള്‍ ചേര്‍ക്കുക ആശാന്റെ ചിട്ടസംവിധാനപടുത്വത്തിനു ഉദാഹരണമായെടുക്കാം. കീചകവധത്തില്‍ സൈരന്ധ്രിക്ക് പൂ പറിക്കാന്‍ താഴ്ന്നു വരുന്ന മരച്ചില്ല കീചകന്‍ താഴ്ത്തിക്കൊടുക്കുന്നതാണെന്നുള്ള സൈരന്ധ്രിയുടെ ജാള്യതയോറ്റെയുള്ള തിരിച്ചറിവ്, “ഹരിണാക്ഷീ” എന്ന പദത്തില്‍ “ സുന്ദരീ മഞ്ച്മിതിങ്കലിരുന്നു.....” എന്ന ഭാഗത്തു ഒരു ആട്ടുകട്ടിലില്‍ ആടുന്നഥയി കാണിക്കുക ഇതൊക്കെ അദ്ദേഹത്തിന്റെ വിലാസലക്ഷണങ്ങ്നളായി ഗണിക്കാം. ലവണാസുരവധത്തില്‍ ലവകുശന്മ്മാര്‍ അടുത്തു വരുമ്പോള്‍ സീത മുലപ്പാല്‍ മണക്കുന്നതായി തോന്നുന്നത്, അവര്‍ ഭൂമിയിലേക്ക് അമ്പെയ്യുമ്പോളുള്ള ജലനിര്‍ഗ്ഗമനം ചുരന്നു വരുന്ന മുലപ്പാലല്ലേ എന്നു സീത സന്ദേഹിക്കുക ഇപ്രകാരമുള്ള ആവിഷ്കാരങ്ങളൊക്കെ മനോധര്‍മ്മവ്യവസ്ഥയെ ചൂഷണംചെയ്ത് സന്ദര്‍ഭത്തേയും കഥാപാത്രത്തേയും മിഴിവുറ്റതാക്കുക എന്നതൊക്കെ ആശാന്റെ തിയേറ്റര്‍ സങ്കല്‍പ്പം പീലിവിരിച്ചാടിയതിന്റെ ദൃഷ്ടാന്തങ്ങളാണ്. പൊതുവേ ക്ലിഷ്ടമായ കഥകളിയിലെ ആശയസംവേദനപ്രകാരത്തെ നിയമാനുസൃതമായിത്തന്നെ എളുപ്പമാക്കുക എന്ന കൃത്യതകൂടി ആശാന്‍ സാധിച്ചെടുത്തു.

കീഴ്പടത്തിന്റെ കഥാപാത്രങ്ങള്‍ പല‍പ്പോഴും കഥകളിയില്‍ കണ്ടു പരിചയിച്ചവരെപ്പോലെ ആയിരുന്നിരുന്നില്ല. ലവണാസുരവധത്തിലേയും കല്യാണസൌഗന്ധികത്തിലേയും ഹനുമാന്‍ പ്രഗല്‍ഭരായ വേഷക്കാരവതരിപ്പിച്ച ഹനുമാനില്‍ നിന്നും വേറിട്ടു നിന്നു. സ്റ്റീരിയോടിപ്പിക്കല്‍ ആയ കഥാപാത്രങ്ങള്‍ക്കു മേലെ വിശേഷമായ അര്‍ത്ഥസാധുതയുടെയും സ്വഭാവവിശേഷങ്ങളുടെയും ആവരണങ്ങള്‍ അദ്ദേഹം അണിയിച്ചു ചേര്‍ത്തു. അല്ലെങ്കില്‍ ചില ആവരണങ്ങള്‍ അദ്ദേഹം അടര്‍ത്തിയെടുത്തു മാറ്റി.മിതോളൊജി കഥാപാത്രങ്ങള്‍ക്ക് അവരുടെ ബാഹ്യരൂപത്തിനപ്പുറം അര്‍ത്ഥസാധുതയും കഥാഗതി നിയന്ത്രിക്കുന്ന സങ്കീര്‍ണമനോനിലകളും ആഴത്തിലുള്ള ദാര്‍ശനിക‍ പ്രതിരൂപങ്ങളും ഉണ്ടെന്ന വസ്തുത പാടെ അവഗണിച്ച്
വിലകുറഞ്ഞ വിനോദത്തിനു വേണ്ടി ഈ ആരാധ്യപാത്രങ്ങളെ വികൃതമാക്കുന്നത് പല പ്രഗല്‍ഭരുടെയും പതിവു പരിപാടികളയാരുന്നു. ഇതിനെ നേരെ ഖണ്ഡിച്ചു കൊണ്ട് ആശാന്‍ തന്റെ കഥാപാത്രങ്ങളെ അവരുടെ സ്വത്വതിന്റെ പ്രദര്‍ശനമായി അവതരിപ്പിച്ചത് യാഥസ്ഥിതികര്‍ ഞെട്ടലോടെയാണ് സ്വീകരിച്ചത്. ലവണാസുരവധത്തിലേയും കല്യാണസൌഗന്ധികത്തിലേയും ഹനുമാന്‍ പതിവു ഹനുമാനില്‍ നിന്നു വേറിട്ടു നിന്നു. സ്ഥിരം വാനരചേഷ്ടകളില്‍ ഒതുക്കപ്പെട്ടുപോയ ഹനുമാന്‍ അതീവ ബുദ്ധിശാലിയും നയതന്ത്രജ്ഞനും സംവേദനശീലശക്തിയും ഹൃദയനൈര്‍മ്മല്യവും ഉള്ളവനുമായി പ്രത്യക്ഷപ്പെട്ടു.ലവണാസുര വധത്തിലെ പ്രസിദ്ധ പദം “സുഖമോ ദേവീ...”ഒരു കുരങ്ങുചേഷ്ടക്കാരന്റെയാകാന്‍ പാടുള്ളതല്ലെന്നു അസന്ദിഗ്ധമായി കീഴ്പ്പടം ആശാന്‍ മുദ്രീകരിച്ചു. നളചരിതം ഒന്നാം ദിവസത്തിലെ നളന്‍ പ്രേമാനുരാഗിയായ ദുര്‍ബലനല്ല. ദമയന്തിയെ വേള്‍ക്കാന്‍ യുദ്ധം ചെയ്യാന്‍ വരെ ഒരുമ്പെട്ട് പടപ്പുറപ്പാട് ഒരുക്കുന്ന ധീരവീരനാണ്. പക്ഷേ ഒരു പെണ്ണിനു വേണ്ടി രക്തച്ചൊരിച്ചിലുണ്ടാക്കേണ്ട എന്ന വീണ്ടുവിചാരം ഉള്‍ക്കൊള്ളുന്ന വിവേകശാലിയായി മാറുന്നു. അരങ്ങില്‍ ഈ സവിശേഷപ്രകടനങ്ങള്‍ വൈവിധ്യമണയ്ക്കുകയും നാടകീയസമ്പൂര്‍ണത കൈവരുത്തുകയും മാത്രമല്ല നടന്റെ അഭിനയ-നൃത്ത ചാതുരി തുറന്നു കാട്ടുവാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. കുചേലവൃത്തത്തിലെ കുചേലന്‍ പഴയ സഹപാഠിയെക്കാ‍ാണുമ്പോഴുള്ള സന്തോഷവും ആശ്വാസവുമോ സാക്ഷാല്‍ ശ്രീകൃഷ്ണനെ നേര്‍കണ്ടതിലുളവായ ഭക്തിയോ ഏതാണ് കൂടുതല്‍ എന്നറിയാതെ കുഴങ്ങി രണ്ടും സമന്വയിപ്പിച് സംഗീത പ്രധാനമായ “അജിതാ ഹരേ..” പൂര്‍ണതയിലെത്തിക്കുന്ന ട്രിക്കു വിദ്യ ചെയ്ത് കീഴ്പ്പടം സദസ്സിനെ നിശ്ചലതയില്‍ കെട്ടിയിട്ടിട്ടുണ്ട്. ഇതിലെ “നീല നീര്‍ദവര്‍ണ്ണാ...” എത്തുമ്പോള്‍ നൃത്തം ചെയ്യാതെ ശരീരഭാഷ കൊണ്ടു മാത്രം നൃത്തപ്രതീതി ഉളവാക്കുന്ന മാസ്മരിക വിദ്യയും അദ്ദേഹം പുറത്തെടുക്കും. ”അജിതാ ഹരേ...” കീഴ്പ്പടത്ത്നു വേണ്ടി രചിക്കപ്പെട്ടതാണെന്നു വിശ്വസിക്കുന്നവ്രുണ്ടായത് താരാരാധനയുടെ ഭാഗമായി തള്ളിക്കളയാന്‍ വയ്യ. കീഴ്പ്പടത്തിന്റെ നരകാസുരനും കീചകനും ഇപ്രകാരം വൈവിധ്യസ്വത്വങ്ങളില്‍ ദൃഢബദ്ധരാണ്.

നൃത്തത്തില്‍ കലാപപരമായ പുതുമ കൊണ്ടുവന്നു‍ കീഴ്പ്പടത്തിലെ വിപ്ലവകാരി. അഷ്ടകലാശത്തിന്റെ ആന്തരിക ഘടന നിലനിര്‍ത്തിക്കൊണ്ട് ചിട്ടയിലുള്ള എണ്ണക്കണക്കുകളില്‍ വ്യതിയാനം ഉണ്ടാക്കി പാദനിന്യാസങ്ങള്‍ക്ക് ചാരുത്യേകിയറ്റ്പ്പോള്‍ കടും പിടുത്ത്ക്കാരായ കളിഭ്രാന്തന്മാര്‍ “ ഇത് ഇങ്ങനെയും ചെയ്ത് അതിമനോഹരമാക്കാമായിരുന്ന്നു അല്ലേ” എന്നു മനസ്സിലോര്‍ത്ത് വായ് മൂട്ക്കെട്ടി ഇരുന്നിട്ടുണ്ട്. പില്‍ക്കാലത്ത് ഇത് കീഴ്പ്പടം സ്റ്റൈല്‍ അഷ്ടകലാശമെന്ന പേരില്‍ സ്ഥിരപ്രതിഷ്ഠയാര്‍ജ്ജിക്കുകയും ചെയ്തു. പദങ്ങള്‍ക്കു ശേഷം വരുന്ന കലാശങ്ങള്‍ക്കു സാന്ദര്‍ഭികമായ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതില്‍ അദ്ദേഹം നിഷ്ണാതനായി. പദത്തിന്റെ ഭാവം അതേപടി നിബന്ധിച്ച നൃത്തവിന്യാസങ്ങള്‍ കലാശം പദത്തോട് വിഘടിച്ചു നില്‍ക്കാതെ അതിന്റെ പൂരകമായി വര്‍ത്തിച്ചു. നൃത്തം ശുദ്ധതയില്‍ നിന്നും സ്വല്‍പ്പം വേര്‍പെട്ട് സംവേദനസാധ്യതയുള്ള പ്രക്രിയയായി മാറി, ഇതുമൂലം.മുന്‍പ് കാലപ്രമാണങ്ങളും ചടുലതയും മാത്രം വഴി വച്ചതായിരുന്നു കഥകളിയിലെ കലാശങ്ങളുടെ സംവേദനസാധ്യതകള്‍.

പാത്രാവിഷ്കരണത്തില്‍ ഒന്നോ രണ്ടോ വേഷങ്ങളെ കേന്ദ്രീകരിച്ച് അരങ്ങുജീവിതം കൊണ്ടാടുകയാണ് മിക്ക കഥകളിവേഷക്കാരും ചെയ്യുന്നത്. ഇതിന്‍ ഒരു അപവാദമായിരുന്നു കീഴ്പടം ആശാന്‍. കത്തിയും വെള്ളത്താടിയും വേഷങ്ങള്‍ അദ്ദേഹത്തിനും കളിഭ്രാന്തര്‍ക്കും ഇഷ്ടപ്പെട്ടവയയിരുന്നു. പച്ചവേഷമായ കിര്‍മീരവധത്തിലെ ധര്‍മ്മപുത്രരും കൂടാതെ മിനുക്കും (കുചേല ബ്രാഹ്മണന്‍). ബ്രാഹ്മണവേഷം കഥകളിയിലെ ആഹാര്യവിശേഷത്തിനു നേര്‍വിപരീതമാണ്. ചുറ്റിയുടുത്ത മുണ്ടും തലയില്‍ ചുവന്ന കരയുള്ള വെള്ളത്തുണിയും മാത്രം വേഷവിധാനം. കുചേലന്‍് താടിയുമുണ്ട്. മുഖത്ത് കണ്ണും കവിളിന്റെ മേല്‍പ്പകുതിയും മാത്രം ദൃശ്യമാകും. കണ്ണുകൊണ്ടു മാത്രം ഭാവോന്മീലനം നടത്തേണ്ട അവശ്യസ്ഥിതിവിശേഷം. കീഴ്പ്പടത്തിന്റെ കുചേലബ്രാഹ്മണന്റെ പ്രത്യേകത ഇവിടെ തെളിയുന്നു. ആഹാര്യ്ശോഭയാല്‍ തിളങ്ങുന്ന കൃഷ്ണവേഷത്തോടൊപ്പം അരങ്ങില്‍ ഭാഗഭാക്കാകണമെങ്കില്‍ ബ്രാഹ്മണവേഷം ഭാവസ്വാംശീകരണം കൊണ്ടും മുദ്രാവിന്യാസങ്ങല്‍ കൊണ്ടും അനുവദിച്ചിട്ടുള്ള നൃത്തചലനങ്ങള്‍ കൊണ്ടും ആവണം. അതുല്‍ക്കടവികാരവിക്ഷോഭങ്ങള്‍ക്കും വരുതിയില്ല. കീഴ്പ്പടത്തിന്റെ കുചേലന്‍ അരങ്ങു നിറഞ്ഞത് തന്റെ ഉല്‍ക്കട സാന്നിധ്യം കൊണ്ടുമാത്രമാണ്. കഥകളിയുടെ എല്ലാ സൂക്ഷ്മാംശങ്ങളും ആവാഹിക്കപ്പെട്ട കലാകാരനായതുകൊണ്ടും ബുദ്ധിസാമാര്‍ത്ഥ്യവും അഭിനയ-നൃത്തനൈപുണിയും ഒത്തിണങ്ങിയ അതികായനായതുകൊണ്ടുകൂടിയും.


തന്റെ ഇടക്കാലത്തെ മദ്രാസ് ജീവിതത്തെക്കുറിച്ച് അദേഹം മൌനം ദീക്ഷിക്കാറുണ്ടായിരുന്നെങ്കിലും കലാജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടമായിരുന്നു അത് എന്ന് പില്‍ക്കാലപ്രതിഭാവിലാസങ്ങള്‍ തെളിയിച്ചു. തമിഴ് സിനിമയില്‍ “കെ. പി. കുമാര്‍” എന്നപേരില്‍ നൃത്തസംവിധായകനായും സൂപ്പര്‍ സ്റ്റാറായ രഞ്ചനും മറ്റുനടന്മാര്‍ക്കും അഭിനയവും നൃത്തചലനങ്ങ്ളും പഠിപ്പിച്ചുകൊടുത്തിരുന്ന ആചാര്യനുമായി കഴിഞ്ഞുകൂടിയ കാലം. ചില തമിഴ് സിനിമകളില്‍ നൃത്തവും ചെയ്തിട്ടുണ്ട്. എം.ജി.രാമചന്ദ്രന്റെ ആദ്യകാല സിനിമാവിജയങ്ങള്‍ക്കു പിന്നില്‍ ആശാന്റെ ശിക്ഷണമായിരുന്നു. ഭരതനാട്യം പഠിച്ച് കഥകളിയും ഭരതനാട്യവും സമ്മേളിപ്പിച്ച് ധാരാളം നൃത്തനാടകങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.ഭരതനാട്യത്തിനു പൊതുവേ നൃത്തനാടകത്തിന്റെ ബലമേകാന്‍ ഇതു സഹായിച്ചു. പക്ഷേ ആശാന്‍ കൃത്യതയോടെ പലതും പഠിച്ചെടുക്കുകയായിരുന്നു.കേരളത്തിനു പുറത്തുള്ള നൃത്തസംവേദനക്ഷമത അദ്ദേഹത്തില്‍ ചില വെല്ലുവിളികള്‍ ഉണര്‍ത്തിയിരിക്കണം. ഇതു കഥകളിയില്‍ ഉന്മീലനം ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം വിചിന്തനം ചെയ്തിരുന്നിരിക്കണം.കഥകളിയില്‍ പില്‍ക്കാലത്ത് സൃഷ്ടിക്കപ്പെട്ട നൃത്തവിശേഷങ്ങളുടെ ബീജാവാപത്തിന് ഇത് ഉത്തേജനം നല്‍കിയിരുന്നിരിക്കണം.മറ്റു തിയേറ്റര്‍ സമ്പ്രദായങ്ങളെ അടുത്തു കണ്ട് അനുഭവഭേദ്യമാക്കുമ്പോള്‍ കഥകളിയില്‍ ഇത് സന്നിവേശിപ്പിക്കുന്നതങ്ങ്നനെയെന്ന് അദ്ദേഹം ആലോചിച്ചിരുന്നിരിക്കണം. സ്വന്തം കലാജീവിതത്തിലെ നിരാശാദിനങ്ങ്നളായി അദ്ദേഹം എണ്ണിയത് അക്കാലത്ത് യുക്തിസഹമായിരുന്നെങ്കിലും ഈ കാലഘട്ടം കഥകളിയുടെ ഭാഗ്യദിനങ്ങളായിരുന്നെന്ന് തെളിയിക്കപ്പെടാന്‍ സമയമെടുത്തു. സിനിമാലോകത്തെ മാസ്മരികപ്രഭ പാടേ വേണ്ടെന്നു വച്ച അപൂര്‍വ്വ വ്യക്തിത്വം തിരിച്ച് കേരളത്തിലെ കളിയരങ്ങില്‍ പ്രവേശിക്കുമ്പോള്‍ അനുഭവങ്ങള്‍ സമര്‍പ്പിച്ചു നല്‍കിയ അരങ്ങുപാഠങ്ങളുടെ താളുകള്‍ കഥകളിയ്ക്കു വേണ്ടി തുറന്നിട്ടു കൊടുത്തു.

നാടുവിട്ട ശേഷം കേരളത്തിലെ അരങ്ങില്‍ സ്ഥാനം തിരിച്ചുപിടിക്കാന്‍ പറ്റിയ ഒരേ ഒരു കളിക്കാരന്‍ കീഴ്പ്പടം മാത്രമാണെന്നു തോന്നുന്നു. കേരളം വിട്ട കളിക്കാരെ ഭ്രഷ്ടു കല്‍പ്പിച്ച് ദൂരെ നിറുത്തിയവരാണ് അഭിനവ കളിഭ്രാന്തര്‍. മൃണാളിനി സാരാഭായിയുടെ ദര്‍പ്പണയില്‍ അംഗമായി പോയ കാവുങ്കല്‍ ചാത്തുണ്ണിപ്പണിക്കര്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അയിത്തം ബാധിച്ചനെപ്പോലെ തീണ്ടാപ്പടകലെ നിറുത്തി കഥകളി ലോകം.മറ്റു കളിക്കാരിലെ അസൂയയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാന്തിനികേതനത്തിലേക്ക് “നാടു കടത്തപ്പെട്ട “ കേളുനായര്‍ക്കും നാട്ടിലെ കളി സ്വപ്നം മാത്രമായി അവശേഷിച്ചു. ഉദയശങ്കറിനോടൊപ്പം പോയ തോട്ടം ശങ്കരന്‍ നമ്പൂതിരിയെ അല്‍മോറയിലെ അരങ്ങില്‍ വച്ച് തന്നെ മരണം തട്ടിയെടുത്തു. കീഴ്പ്പടം എന്ന പരദേശിയെ കെട്ട്കെട്ടിക്കാന്‍ കളിത്തറവാടികള്‍ക്ക് പറ്റാതെ പോയത് അദ്ദേഹത്തിന്റെ ധിഷണയും പ്രതിഭാവിലാസവും അത്രകണ്ട് അപ്രതിഹതമായിരുന്നതുകൊണ്ടാണ്. പട്ടിക്കാംതൊടിയുടെ കഷണത്തെ എടുത്തു കളയാന്‍ പറ്റിയ അവിയലല്ലായിരുന്നു അവര്‍ക്കു മുന്‍പില്‍ വിളമ്പപ്പെട്ടത്.

കഥകളി പരിഷ്കരണത്തെപ്പറ്റി മുറവിളി കൂട്ടുന്നവര്‍ അറിയാതെയാണ് കീഴ്പ്പടം കഥകളി പരിഷ്ക്കരിച്ചത്. ഒരു ചൈനീസ് ചെപ്പു പോലെ തുറക്കുമ്പോള്‍ വീണ്ടും തുറക്കേണ്ട ചെപ്പാണ് കഥകളിയെന്ന് നിഷ്പ്രയാസം ബോദ്ധ്യപ്പെടുത്തി.മദ്രാസിലും ഡെല്‍ഹിയിലും കലാമണ്ഡലത്തിലും സദനത്തിലുമൊക്കെ മാറി മാറി സന്നിഹിതനായി പ്രതിബദ്ധതയാണ് ഒരു നടന് അവശ്യം വേണ്ടതെന്ന് തെളിയിച്ചു. ഏതു വേഷമാണ് ഏറ്റവും ഇഷ്ടം എന്ന ഇന്റെര്‍വ്യൂക്കാരുടെ പതിവു ചോദ്യത്തിന് അദ്ദേഹം നല്‍കാറുള്ള മറുപടി ഈ കാഴ്ച്ചപ്പാട് വെളിവാക്കി. “കഥകളി വേഷം”.

Thursday, August 2, 2007

അവസാനത്തെ കൃഷ്ണന്‍

അവസാനത്തെ അദ്ധ്യായം എഴുതാന്‍ നന്ദന്‍ കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരുന്നു.

കഴിഞ്ഞ രണ്ടുമാസമായി യദുകുലത്തിന്റെ ചരിത്രം ഖണ്ഡശ ബ്ലോഗില്‍ എഴുതുന്നു. മിത്തോളജിയോട് തനിയ്ക്കുള്ള താല്‍പ്പര്യവും ചരിത്രാ‍ന്വേഷണത്വരയും കൂട്ടി യോജിപ്പിച്ച് വളരെ രസകരമായി എഴുതി വരുന്ന ഓരൊ അദ്ധ്യായവും ബ്ലോഗ് വായനക്കാര്‍ക്ക് ഏറെ പ്രിയംകരമായിരുന്നു. യാദവരേയും കൃഷ്ണനേയും ചുറ്റിപ്പറ്റിയുള്ള കഥകളോ തന്റെ എഴുത്തിന്റെ വൈഭവമോ മിത്തുകളില്‍ നിന്നും കാര്യ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിലുള്ള വിസ്മയാ‍നുഭൂതിയോ എന്താണ് വായനക്കാരെ വീണ്ടും ഈ ബ്ലോഗിലേക്കു വരാന്‍ പ്രേരിപ്പിച്ചതെന്ന് പറയാന്‍ വയ്യ. യദുകുലത്തിന്റെ നാശത്തിലേക്കു വഴി വച്ച സംഭവങ്ങള്‍‍ അതി ലളിതമായിരുന്നെന്നും യാദവരുടെ ഗര്‍വ്വും ബുദ്ധിഹീനതയുമായിരുന്നു അവരുടെ നാശത്തിന് കാരണമായതെന്നും എഴുതി ഫലിപ്പിക്കാന്‍ നന്ദന്‍ തന്റെ ധിഷണാശക്തി മുഴുവന്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. നന്നെ വൈകിയങ്കിലും ജോലിത്തിരക്കിന്റെ ആലസ്യവും ക്ഷീണവും തെല്ലൊന്ന് മനസ്സിനെ ഉലച്ചിരുന്നെങ്കിലും എണ്ണിത്തിട്ടപ്പെടുത്തി, ഒഴുക്കു മുറിയാതെ മനസ്സില്‍ തിടം വച്ചു വച്ചിരിക്കുന്ന ലേഖനഗതി മനസ്സില്‍ നിന്നും മറയുന്നതിനു മുന്‍പേ വരമൊഴിയിലാക്കാന്‍ നന്ദന് തിടുക്കമുണ്ടായിരുന്നു.

പുറത്ത് തണുത്ത കാറ്റ് ദിശാബോധമില്ലതെ അല‍ഞ്ഞിരുന്നു. കമ്പ്യൂടര്‍ മോണിടറിന്റെ നീലവെളിച്ചം മുറിക്കു പുറത്തും ചെറിയ മാസ്മരികത വീശിയിട്ടു.പാതിരാത്രിയുടെ നിശബ്തയെ മിന്നാമിനുങ്ങുകള്‍ മാത്രം ഇരുള്‍ കീറി സ്വനപ്പെടുത്തി. കീബോര്‍ഡില്‍ ചലിയ്ക്കുന്ന വിരലൊച്ച മാത്രം എതൊ ഒരു പാട്ടിന്റെ താളം തെറ്റിയും തെറ്റാതെയും അടര്‍ന്നു വീണ പോലെ ചിലമ്പിച്ചു.

പഴക്കം ചെന്ന കഥയാണെങ്കിലും ഒരു നോവലിന്റെ അവസാനത്തെ പരിണാമഗുപ്തി തന്നെ തന്ത്രപൂര്‍വ്വം പ്രയോഗിച്ച് ബ്ലോഗ് വായനക്കാരെ തൃപ്ത്തിപ്പെടുത്തണമെന്ന് നന്ദന്‍ തീര്‍ച്ചയാക്കി.എന്തിനാണ് യാദവര്‍ അവനവനെത്തന്നെ ശത്രുവാക്കിയത്? മുന്‍ വിധി സമ്മാനിച്ചിട്ട ജനിതക ഘടകങ്ങള്‍ അവരറിയാതെ അവരെ നയിച്ചിരുന്നോ? അവരിലെ ജീവശാസ്ത്രത്തിന്റെ ഘടികാരം അവസാന മണിയും മുഴക്കാറായെന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നൊ? അതീവതന്ത്രശാലിയായ ഭാഗവതകാരന്‍ സൂക്ഷ്മമായി കഥാഗതിയുടെ പാരസ്പര്യങ്ങള്‍ മെനഞ്ഞിട്ടും യാദവരുടെ തകര്‍ച്ച എന്തേ ചുരുങ്ങിയതും ലളിതവും പൊടുന്നനവേയും ആക്കി? ഇത്തരം ചോദ്യങ്ങളുടെ ഉത്തരം തേടാന്‍ ബ്ലോഗ് വായനക്കാരെ പ്രേരിപ്പിക്കണമെന്നു തന്നെ നന്ദന്‍ തീര്‍ച്ചയാക്കി. അവരുടെ ഇടയില്‍ വന്നു ചേര്‍ന്ന ആണ്‍-പെണ്‍ വ്യത്യാസമില്ലാതിരുന്ന ഒരു സ്വരൂപം എല്ലാത്തിനും കാരണമായിരുന്നോ? ഒരു നിമിത്തം മാത്രമോ? ആ സ്വരൂപത്തെ മുനിയുടെ മുന്നില്‍ കൊണ്ടു ചെന്നതും മുനിയെ കബളിപ്പിക്കാന്‍ ഇവള്‍ എപ്പോള്‍ പ്രസവിക്കും എന്ന വിഡ്ഢിച്ചോദ്യം ചോദിക്കാന്‍ വഴിവച്ചതും ആരുടെ പ്രേരണ? ഈ സ്വരൂപം ഒരു ലോഹദണ്ഡ് പ്രസവിക്കും നിങ്ങളുടെ നാശം അതു കൊണ്ടായിരിക്കും എന്ന ശാപം കേട്ടു പൊട്ടിച്ചിരിക്കാന്‍ മാത്രം വിഡ്ഢികളായത് ശ്രീകൃഷ്ണന്റെ വംശാവലി തന്നെയോ? യാദവര്‍ ലോഹദണ്ഡ് രാകിപ്പൊടിച്ച് കടലില്‍ കലക്കിയതും ആ കഷണങ്ങള്‍‍ എരകപ്പുല്ലുകളായി വളര്‍ന്നതും മൂര്‍ച്ചയേറിയ ഇലകളുള്ള എരകപ്പുല്ലുകള്‍ ആയുധമാക്കി അങ്ങോട്ടുമിങ്ങോട്ടും വെട്ടി മരിച്ച് വീണതും ഏതു ഗംഭീര പൈതൃകത്തിന്റെ നേര്‍വിപരീത ദയനീതയായിരുന്നു? ആ ലോഹദണ്ഡിന്റെ മിച്ചം വന്ന കഷണം പിടിപ്പിച്ച കൂരമ്പുകൊണ്ടു തന്നെ മരണം കൈവരിക്കാന്‍ എന്തുകൊണ്ട് തന്റെ അതുല്യ പ്രഭാവവും ബുദ്ധിശക്തിയും കര്‍മ്മചാതുര്യവും സാക്ഷാന്‍ കൃഷ്ണന്‍ തന്നെ വിട്ടു കൊടുത്തു? ആയിരമായിരം ആത്മാവുകളുടെ ജീവന്‍ന്മരണഭാഗധേയം നിശ്ചയിച്ചുറപ്പിച്ച ‘അഹം ബ്രഹ്മാസ്മി’‍ എന്തുകൊണ്ടു ഒരു വെറും വേടന്റെ ചെറിയ അമ്പിനാല്‍ അതി ലഘുവായ മരണനിമിത്തം തെരഞ്ഞെടുത്തു? യാദവരില്‍ വച്ച് യാദവനും യദുവംശകുലാധിപചന്ദ്രന്‍ എന്ന ഓമനപ്പേരില്‍ അനിയുന്നവനുമായ ത്രികാലജ്ഞാനി തന്റെ വംശത്തെ ഏത് മൂഢ നിമിഷത്തിലാണ് താഴേക്ക് തള്ളിയിട്ട് അവജ്ഞാപൂര്‍വം നടന്നു നീങ്ങിയത്? വെറും പുല്ലിന്‍‍ നാമ്പില്‍ ‍അവരുടേയും ചെറിയ ഇരുമ്പിന്‍ കഷ്ണം കൊണ്ട് തന്റെയും ജീവിതം ഒടുങ്ങട്ടെ എന്ന നിശ്ചയത്തിലെ യുക്ത്തിഭദ്രത എവിടെയാണ് ഗീതാകാരാ? ഉത്തരങ്ങള്‍ അടുക്കി വയ്ക്കാന്‍ വേണ്ട ഒരുക്കമെന്ന നിലയ്ക്കു ഒരു നിമിഷം ദൃഢശരീരനായി നന്ദന്‍ മോണിടറില്‍ ദൃഷ്ടിയുറപ്പിച്ചു.

എഴുത്തിന്റെ അനായാസത വെട്ടിത്തുറന്നെന്ന സംതൃപ്തിയില്‍ നന്ദന്‍ വെറുതെ മറ്റു ബ്ലോഗുകളിലെ കമന്റുകളൊന്നു നോക്കാമെന്ന് കരുതി കമന്റ് ലിസ്റ്റ് ചെയ്യുന്ന പേജ് കണ്മുന്‍പിലാക്കി. സ്ക്രീനിന്റെ നിറം ഒരു ശിഥില നിമിഷത്തെയ്യ്ക്ക് ചുവന്നു പോയത് നന്ദന്‍ കാര്യമായെടുത്തില്ല. പക്ഷെ തന്റെ ഒരഭിപ്രായം എഴുതിച്ചേര്‍ക്കാന്‍ നന്ദന്‍ കീബോര്‍ഡില്‍ വിരലുകള്‍ വച്ചപ്പോള്‍ തന്നെ കടും ചുവപ്പിന്റെ ഒരു പാളി സ്ക്രീനിന്റെ‍ മുകളില്‍ നിന്നും താഴേയ്ക്ക് നിരങ്ങിനീങ്ങിയത് നന്ദന്‍ തീര്‍ച്ചയായും ശ്രദ്ധിച്ചു. പലപ്പോഴും തന്റെ വിരലുകള്‍ കീബോറ്ഡിലേക്കു വലിക്കപ്പെടുന്നതു പോലെ തോന്നിയത് വൈകിയ രാത്രിയിലെ ഊര്‍ജ്ജന്യൂനം ആണെന്ന് ആശ്വസിച്ചു. പക്ഷെ കീബോര്‍ഡില്‍ വിരലുകള്‍ ചലിച്ചപ്പോള്‍ കീബോര്‍ഡാക്പ്പാടെ ഒന്നു കിടുങ്ങിയതെന്താണ്? സ്ക്രീന്‍ ഒരു സക് ഷ്ന്‍ കപ്പ് പോലെ തന്റെ മുഖത്തെ അതിലേക്ക് വലിച്ചടുപ്പിച്ചോ? കമ്പ്യൂടര്‍ ടവറും ഒന്നു അനങ്ങിയില്ലെ? നന്ദന്‍ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. ഇല്ല ഭൂമികുലുക്കത്തിന്റെ ലക്ഷണമൊന്നുമില്ല. ജനല്‍ തുറന്നപ്പോള്‍ പാഞ്ഞുകയറിയ കാറ്റിന്‍് സ്വല്പം അസ്വാഭികമായ ആവേശം ഉണ്ടെന്നു തോന്നിയോ?

നന്ദന്‍ വായിച്ച പോസ്റ്റിന്റെ സ്വഭാവവും അതിനു പിന്നാലെ വന്ന ചില വികൃതമായ അഭിപ്രായങ്ങളും നേരിയ ഒരു ചൂടന്‍ അനുഭവം നന്ദനില്‍ ഉണര്‍ത്തി. പാഞ്ഞുകയറിയ കാറ്റ് അതിവേഗ മോഹാവേശം സ്വീകരിച്ച് മുറിയിലാകവേ കറങ്ങി. സാവധാനം കടലാസുകളേയും മാസികകളേയും പറത്തി. അവ എടുത്തുവയ്ക്കാനുള്ള ശ്രമത്തെ പരാ‍ാജയപ്പെടുത്തിക്കൊണ്ട് കാറ്റ് ഒരു ചുഴലിസ്വരൂപം കൈക്കൊണ്ട് നിലത്തു കിടന്നിരുന്ന ബെഡ് ഷീറ്റും ഷര്‍ട്ടും ചായക്കപ്പിനേയും ചെരുപ്പിനേയും സഹിതം മേലോട്ടുയര്‍ത്തി താഴെയിട്ടു, ദര്‍പ്പം ശമിച്ച മാതിരി മുറിയുടെ കോണില്‍ മുരണ്ട് നിലകൊണ്ടു. ഉള്ളില്‍ കിടുങ്ങിയ പേടിയെ ഇല്ല ഇല്ല എന്ന വാക്കുകളാല്‍ അടിച്ചൊതുക്കാന്‍ തോന്നിയത് വിഫലമായി. മോണിറ്ററിന്റേയും ടവറിന്റേയും ഉള്ളില്‍ നിന്നും അത്യന്തം പേടിപ്പെടുത്തുന്ന ആരവം കേള്‍ക്കാതിരിക്കാന്‍ നന്ദന്‍ സ്പീക്കര്‍ വോള്യം ഓഫ് ചെയ്തു. ആരവം ഉച്ചസ്ഥായിയിലേക്കു കുതിച്ചു കയറിയതു മാത്രം. ചീളുകളായി ചെവിയില്‍ മാത്രമല്ല ശരീരത്തിലെമ്പാടും തറച്ചു ഈ ആക്രന്ദനം. അതിയായ ക്ഷീണത്തിന്റെ ബാക്കിയായ ചഞ്ചലിപ്പാണൈതെന്നു കരുതി ശ്വാസം ആഞ്ഞുവലിച്ച് നന്ദന്‍ വീണ്ടും കൈവിരലുകള്‍ കീബോര്‍ഡിലേയ്ക്കു നീട്ടിയിട്ടു. മോണിടര്‍ സ്ക്രീനിന്‍് ‍ കടും ചുവപ്പുനിറം മാത്രം.

പെട്ടെന്ന് മോണിടര്‍ ഒന്ന്നു ചലിച്ചു. അതിന്റെ ഉള്ളില്‍ നിന്നും അരികുകളില്‍ ഈ‍ര്‍ച്ചവാളുള്ള എരകപ്പുല്ലിന്റെ നീളന്‍ നാമ്പുകള് ‍ചാട്ടുളി പോലെ പാഞ്ഞു നന്ദന്റെ തോളില്‍‍ പോറലുണ്ടാക്കിയിട്ടു തിരിച്ച് മോണീട്ടറില്‍ കയറി മറഞ്ഞു. ഇതു വിശ്വസിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ തെല്ലും സമയം നല്‍കാതെ മറ്റൊരു നീളന്‍ ഇലക്കൂട്ടവും പാഞ്ഞു പുറത്തേക്കു ചാടി.അതോടൊപ്പം മുഴുത്ത പുല്‍ വിത്തുകള്‍ മുറിയില്‍ എമ്പാടും ചിതറിയിട്ടു.നന്ദന്‍ നോക്കിനില്‍ക്കെ, നിമിഷങ്ങള്‍ക്കകം വിത്തുകള്‍ മുളച്ചുപൊട്ടി . മേശയുടെ മുകളിലും അലമാരിയുടെ മുകള്‍ത്തട്ടിലും സീലിങ് ഫാനിന്മേലും നാമ്പുകള്‍ അതിവേഗം വളര്‍ന്നു പൊങ്ങി. മൂര്‍ച്ചയുള്ള അരികുകള്‍ സ്വമേധയാ ഭിത്തിയില്‍ തട്ടി വിള്ളല്‍ സൃഷ്ടിച്ചതോടെ നന്ദന്‍ അവയെ പിഴുതു മാറ്റാന്‍ വൃഥാശ്രമം നടത്തി. കസേരയില്‍ വീണ്ടുമിരുന്ന നന്ദനു ചുറ്റും എരകപ്പുല്‍ നാമ്പുകല്‍ ജ്വലിക്കുന്ന ദാഹകോപങ്ങളോടെ ഊഴം കാത്തു നിന്നു. കീബോര്‍ഡില്‍ വിരലുകള്‍ വച്ചതും തന്റെ മുഖത്ത് ചെറുചൂടുള്ള എന്തോ തുള്ളികള്‍ വന്നു വീണെന്നു തോന്നിയതും ഒരുമിച്ചായിരുന്നു.ഇത്തവണ നന്ദന്‍ വ്യക്തമായി കണ്ടു സ്ക്രീനില്‍ നിന്നും ഒരു ഫൌണ്ടന്‍ പോലെ ചാമ്പിയ ചുടു ചോര! അത് എതിരെ ഭിത്തിയില്‍ അബ്സ്റ്റ്രാക്റ്റ് ചിത്രം വരച്ച് താഴേയ്ക്ക് ഒഴുകിയിറങ്ങ്നി.മുഖത്തു വന്നുവീണ ചോരത്തുള്ളികള്‍ വസൂരിക്കലകള്‍ പോലെ വികൃതരൂപം ആ‍ര്‍ജ്ജിച്ചു. കമ്പ്യൂടര്‍ ടവറില്‍ നിന്നും സി. ഡി വയ്ക്കുന്ന ഫലകം പലതവണ പുറത്തേയ്ക്കു ചാടി അകത്തു കയറി. ടവറിന്റെ നീളന്‍ ദ്വാരങ്ങളില്‍ നിന്നും രക്തം കിനിഞ്ഞിറങ്ങി കാര്‍പെറ്റിനെ നനച്ചു.

ഭ്രാന്തമായ ആവേശത്തോടെയാണ് നന്ദന്‍ കീബോര്‍ഡില്‍ വിരലുകള്‍‍ അമര്‍ത്തിയത്. സ്ക്രീന്‍ അതിവിഹ്വലമായ ഒരു ഉള്‍ക്കാഴ്ചയുണ്ടാക്കി ആ ഇമേജുകള്‍ മുറിയാകെ നിറച്ചു. അതിഭീകരവും പൈശാചികവും ആയ ദൃശ്യം നന്ദനെ വാവിട്ടു നിലവിളിക്കാന്‍ ശക്തനാക്കാതെ കണ്ണുകളെ ദൃഢീകരിച്ചു. മൂര്‍ചയേറിയ എരകപ്പുല്ലുകള്‍ കയ്യിലേന്തി പൈശാചികമായ മുഖങ്ങളോടെ നിഅരവധി സ്വരൂപങ്ങള്‍ സ്വന്തം കൂട്ടുകാരന്റേയോ ബന്ധുക്കാരന്റേയൊ മാംസം ചീന്തി‍, വെട്ടിക്കീറുകയാണ്. പലര്‍ക്കും മുഖത്തിനു പകരം ഭീകരങ്ങളായ കണ്ണൂകള്‍ മാത്രം. അവ ചോര തുടുത്ത മാംസഭാഗത് തുറിച്ചു നിന്നിരുന്നു. ആക്രന്ദനങ്ങളും അട്ടഹാസങ്ങളും ഉച്ചസ്ഥായിയില്‍ എത്താന്‍ മത്സരിച്ചു. പക മാത്രം വിജൃംഭിച്ച ശരീരങ്ങള്‍ നേരില്‍ ചീന്താന്‍ മറുസ്വരൂപങ്ങളെ അന്വേഷിച്ച് ഉഴറി നടന്നു. എരകപ്പുല്ലുകള്‍ വാശിയോടെ നന്ദന്റെ ദേഹത്ത് ചോര പൊടിയുന്ന വരകള്‍ കീറിയിട്ടു.

അതിഭീകരമായ ഒരുദൃശ്യം സ്ലോമോഷനില്‍ എന്നപോലെ നന്ദന്റെ ചേതനയെ സ്തംഭിപ്പിച്ചുകൊണ്ട് സ്ക്രീന്‍ വികസിപ്പിച്ചെടുത്ത പരിസരമാനങ്ങളില്‍ ഉരുത്തിരിഞ്ഞു.നിസ്സഹനായി നിലവിളിയ്ക്കുന്ന ഒരാളെ മറ്റൊരാള്‍ അമ്ര്ത്തി അമക്കുമ്പോള്‍ വേറൊരാള്‍ എരകപ്പുല്ലിന്റെ ഈര്‍ചവാളാല്‍ അയാളെ നെടുകേ വരഞ്ഞു. ചീന്തി പിളര്ന്ന ദേഹം ഒന്നനങ്ങി ഉയര്‍ന്നു പൊങ്ങി താഴെ വന്നപ്പോള്‍ ഹിംസരൂപി അതിനെ കെട്ടിപ്പിടിച്ചു വീണ്ടും പിളര്‍ന്നു. നന്ദന്‍ വാതില്‍ക്കലേയ്യ്കു ഓടിയതും വാതിലിനു മുന്‍പില്‍ ഊഴം കാത്തു നിന്നിരുന്ന എരകപ്പുല്‍ നാമ്പുകള്‍ അവനെ വരിഞ്ഞതും ഒന്നുച്ചായിരുന്നു. ഈര്‍ച്ചവാളുകള്‍ അവനെ ഊക്കോടെ മുന്‍പോട്ട് എറിഞ്ഞു. കീബോര്‍ഡില്‍ മുഖം തല്ലി വീണു തലപൊക്കിയപ്പോള്‍ സ്ക്രീനില്‍ നിന്നും നീണ്ട നഖമുള്ള ഒരു കൈ എരകപ്പുല്‍നാമ്പുകള്‍ സഹിതം അവ്ന്റെ കഴുത്തില്‍ നഖങ്ങള്‍ ആഴ്ന്നിറക്കി. തിരിച്ച് വലിച്ച് ചര്‍മ്മവും മാംസവും ചെറു കിടുക്കങ്ങളോടെ ആ കൈകളാക്കി സ്ക്രീനിലേക്കു മറഞ്ഞു. പുറകോട്ടു മറിഞ്ഞ നന്ദന്റെ മേല്‍ ആറു സ്പീകറുകളും അവയോടു ഘടിപ്പിച്ച കമ്പിവള്ളികള്‍‍ സഹിതം ഫണീനാഗങ്ങളായ് ഉയര്‍ന്നു പൊങ്ങി. പത്തികള്‍‍ അത്യാവേശത്തോടെ താഴെയ്ക്കു എറിഞ്ഞ് നന്ദന്റെ മേല്‍ വന്നു വീണു. നാഡീവ്യൂഹം അതിവേദന പ്രസരിപ്പിക്കുന്ന ദൌത്യം ഏറ്റെടുത്തു.മാംസം നുറുങ്ങുന്ന ആഘാതത്തില്‍ നന്ദന്‍ ഞരങ്ങി.കസേരയില്‍ പിടിച്ച് എണീയ്ക്കാന്‍ ശ്രമിക്കവേ കമ്പ്യൂടര്‍ ടവര്‍ നിരങ്ങി നീങ്ങി മുട്ടിനു താഴെ അതിശക്തമായി ഇടിച്ച് എല്ലു നുറുക്കി. പുളഞ്ഞു നിന്നിരുന്ന എരകപ്പുല്‍ നാമ്പുകള്‍ വീണ്ടും അവന്റെ ശരീരം ചീളാന്‍ തുടങ്ങി. സ്ക്രീനിനക്ത്തെയ്ക്കു പാഞ്ഞ്ചെന്നു ചോര നക്കിയെടുത്ത്ത് അവ ഊറ്റം കൊണ്ടു. ഹിംസയുടെ വിവിധ ഭീകരദൃശ്യങ്ങള്‍ പല മാനങ്ങളില്‍ തലങ്ങും വിലങ്ങും നന്ദന്റെ കണ്ണുകളില്‍ പ്രതിബിംബിച്ചു. അവ മുറിയില്‍ പല പ്രതലങ്ങല്‍ സൃഷ്ടിച്ച് സ്ക്രീനിനുള്ളിലും പുറത്തുമായി ഓടി നടന്നു.

നിശ്ചേതനങ്ങളായ കണ്ണുകല്‍ ഇപ്പോഴും കരിനീല വെളിച്ചം പരത്തുന്ന സ്ക്രീനിലെക്കു പതിപ്പിച്ച് കിടന്നിരുന്ന നന്ദന്റെ ചുറ്റും എരകപ്പുല്‍ നാമ്പുകള്‍ തൃപ്തിയോടെ പുളച്ച് നിന്നു. ചില നാമ്പുകള്‍ പരസ്പരം ചോരത്തുള്ളികള്‍ നക്കി തൃപ്തിയടഞ്ഞു. തണുത്തുറഞ്ഞ അവന്റെ ദേഹത്ത് ചാഞ്ഞു വീണ് പ്രേമപുരസരം തൂവത്സ്പര്‍ശം സമ്മാനിച്ചു.

പുറത്തു കാത്തുകിടന്നിരുന്ന കടല്‍ ഞണ്ടുകള്‍ സാവധാനം മുറിയിലേക്കു അരിച്ച് ഉനീങ്ങി. കണവകളും ചിപ്പികളും അത്യുത്സാഹത്തോടെ മേഞ്ഞ് വന്നു. മത്സ്യങ്ങള്‍ പ്രളയജലത്തിന്റെ ഉപ്പുരസം കൂട്ടി നവ മാംസം രുചിച്ചു. കടല്‍ സസ്യങ്ങളായി രൂപാന്തരം സംഭവിച്ച എരകപ്പുല്ലുകള്‍ ആയിരമായിരം കുമിളകള്‍‍ മേല്‍പ്പോട്ടു വിന്യസിപ്പിച്ച് പ്രകമ്പനം കൊണ്ടു.നിത്യതയുടെ അംശങ്ങള്‍ ആ കുമിളകള്‍‍ ഏറ്റു വാങ്ങി, കിലുക്കത്തോടെ മുകളിലേക്ക് പാറിപ്പൊങ്ങി.

നര്‍ഗീസി കോഫ്‌ത

പതിവു വിഭവങ്ങളില്‍ നിന്നും വ്യ്ത്യസ്തമായതു വിളമ്പെണമെന്നു തോന്നുമ്പോള്‍ നര്‍ഗീസി കോഫ്‌ത ഉണ്ടാക്കുക. നര്‍ഗീസി എന്നുവച്ചാല്‍ മൃദുകോമളം എന്നാണ്.

ആറ് മുട്ട പുഴുങ്ങി തോടു കളഞ്ഞ് പുറമേ ഉള്ള വെള്ളം പാടേ തുട്ച്ച് വയ്ക്കുക. മൂന്നു കപ്പ് ഗ്രൌന്‍ഡ് ബീഫോ ഗ്രൌന്‍ഡ് ചിക്കനോ പാകത്തിന് ഉപ്പും ഒരു സ്പൂണ്‍ മുളകുപൊടിയുമിട്ട് വേവിച്ച് തരുതരുപ്പായി അരയ്ക്കുക. നാലു പച്ചമുളകും നാല് ചെറിയ ഉള്ളിയും ഒരു കഷണം ഇന്‍ചിയും അരച്ച് ഇതില്‍ ചേര്‍ക്കുക. ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങ്പ്പൊടിചതും ഒരു ചെറിയ സവാള നേര്‍മ്മയായി അരിഞ്ഞതുംചേര്‍ത്ത് മിശ്രിതം കുഴ്യ്ക്കുക. ഒരു വലിയ നാരങ്ങയുടെ വലിപ്പത്തില്‍ ഈ മിശ്രിതം ഇടതു കയ്യില്‍ വച്ച് പരത്തി പുഴുങ്ങിയ മുട്ട നടുവില്‍ വച്ച് വശങ്ങള്‍ക്കൂട്ടീ യോജിപ്പിച്ച് മുട്ട പൊതിയുക. രണ്ടു മുട്ടയുടെ വെള്ള ഒരു പാത്രത്തിലൊഴിച്ച് വയ്ക്കുക. മിശ്രിതം പൊതിഞ്ഞ മുട്ട ഇതിലും പിന്നെ റൊട്ടിപ്പൊടിയിലും മുക്കി എണ്ണ ചൂടാക്കി വറത്തു കോരുക. മൃദുകോമളന്‍ റെഡി!

കുറിപ്പ്:

മിശ്രിതം കൊണ്ട് മുട്ട പൊതിയുമ്പോള്‍ ഒരേ കട്ടിയില്‍ പൊതിയണം. മുട്ടയുടെ ഏതെങ്കിലും ഭാഗം പൊതിയാതെ ഉണ്ടായാല്‍ വറക്കുമ്പോള്‍ എണ്ണ കയറി പൊട്ടിപ്പോകും.

ബീഫും ചിക്കനും ഒഴിവാക്കണമെങ്കില്‍ വെജിറ്റബൈള്‍ ബര്‍ഗര്‍ മിക്സ് വാങ്ങിച്ച് പകരം ഉപയോഗിക്കാം.

വിളമ്പുമ്പോള്‍ ഒന്നോ രണ്ടോ മുട്ട നീളത്തില്‍ മുറിച്ചു വയ്ക്കുക. ഭംഗിക്കും അകത്തെന്താണെനുള്ള ആകാംക്ഷ നിറവേറ്റാനും വേണ്ടിയാണ് ഇത്.