Saturday, July 28, 2007

മുഖാമുഖത്തിന്റെ സത്യം-ഒരു കുറിപ്പ്

എന്റെ കഴിഞ്ഞ പോസ്റ്റ്, കൊച്ചുത്രേസ്യയുടെ “മുഖാമുഖ“ത്തിനു മറുപടിയോ “ആണ്‍പക്ഷം’ പിടിച്ചുള്ള പകരം തീര്‍ക്കലോ ആയിരുന്നില്ല എന്നറിയിക്കാന്‍ ആഗ്രഹിക്കുന്നു.”മുഖാമുഖ”ത്തിലെ അതേ സന്ദര്‍ഭത്തില്‍ വേറെ രണ്ടുപേര്‍ സന്ധിച്ചാല്‍ സംഗതി എങ്ങനെ തിരിഞ്ഞു മറിയുമെന്നുള്ള സ്വല്പം കുസൃതി കലര്‍ന്ന ഒരു ഭാവനയില്‍ മാത്രം അതിന്റെ ഉദ്ദേശശുദ്ധി കാണണമെന്ന് ആശിക്കുന്നു.പൊതുവേ മുഖാമുഖത്തിലെ കഥയുമായി സാമ്യ്മുണ്ടേങ്കിലും.

എന്റെ കഥയിലെ നായിക സമര്‍ത്ഥയാണ് പക്ഷെ ധാര്‍ഷ്ട്യക്കാരിയല്ല.അയാളും അതി സമര്‍ത്ഥനാണ്.നിവൃത്തിയില്ലാതെ മത്സരത്തില്‍ തോറ്റ് അയാള്‍ക്ക് വഴങ്ങിപ്പോയവളല്ല അവള്‍.ഏതോ അജ്ഞാത ശക്തിയാല്‍ ചേരേണ്ട രണ്ടു പേര്‍ ചേരുന്നതാണ്കഥയുടെ പൊരുള്‍.കഥ തുടങ്ങിയപ്പോള്‍‍ തന്നെ കഥ അവസാനിച്ചിരുന്നു. അവര്‍ ഏകദേശം “മേഡ് ഫോര്‍ ഈച് അദര്‍” എന്ന മുന്കൂര്‍ ധാരണയില്‍ അവരറിയാതെ എത്തിപ്പെട്ടവരാണ്.അയാള് ഡിസൈന്‍ ചെയ്ത ചൂഡീദാര്‍ അവള്‍ ധരിച്ചു വന്നപ്പോള്‍ തന്നെ അയാള്‍ക്കിതിന്റെ പൊരുള്‍ മിക്കവാറും പിടികിട്ടി. അവള്‍ കൊതിക്കുന്ന കപ്പയും മീനും അയാള്‍ ഉണ്ടാക്കിക്കൊണ്ടുവന്നിരിക്കുന്നു എന്നതില്‍ നിന്നും അവള്‍ക്കും ഇതു പിടികിട്ടിത്തുടങ്ങിയിരുന്നു. അവള്‍ക്കേറെ ഇഷ്ടമുള്ള പുട്ടും കടലയും ഉണ്ടാക്കി വച്ചിട്ടാണ് അയാള്‍ വന്നിരിക്കുന്നതെന്നതാണ് അവളെ സ്തബ്ധയാക്കിയത്. ജിം റീവ്സും കളര്‍ പ്രിഫറന്‍സും ചൂഡീദാര്‍ ഡിസൈനുമൊക്കെ അവളെ അവിശ്വസനീയമായ സത്യത്തിലേക്കു കൂട്ടിക്കൊണ്ടു പോകു‍കയായിരുന്നു.ദീര്‍ഘനേരമെടുത്തുള്ള കണ്ണടച്ച് തുറക്കലില്‍ അയാളുടെ ഉള്‍ക്കാഴ്ച്ചക്കുള്ള പ്രത്യേകശക്തിയും അവള്‍ തിരിച്ചറിഞ്ഞു.കടുത്ത ക്രിസ്ത്യാനി യാഥാസ്ഥിതികത്തത്തിനു പുറത്താണ് രണ്ടുപേരും.പക്ഷെ tradition and modernity ലളിതമായി സമന്വയിപ്പിച്ചവര്‍. വളര്‍ത്തിയ ചുറ്റുപാടുകള്‍ സമ്മാനിച്ച ജാടപ്രകൃതത്തില്‍ നിന്നും ഊരിയിറങ്ങാന്‍ അവള്‍ക്ക് സ്വല്‍പ്പം സമയം വേണ്ടിവന്നു.അയാള്‍ ബുദ്ധിജീവി ചമഞ്ഞ് അവളെ മെരുക്കിയെടുക്കുകയല്ല,ഷോക്കടിപ്പിക്കുന്ന തിരിച്ചറിവില്‍ക്കൂടെ അയാളും സഞ്ചരിക്കുകയായിരുന്നു. ‍ഈ അനുഭവമാണ് അവസാനം അയാള്‍ക്ക് മനോഹരമായി മന്ദഹസിക്കാന്‍ വഴി വച്ചു കൊടുത്തത്.തനിക്കെന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ , പാചകത്തിലുള്ള അറിവില്ലായ്മ പോലെ അതൊക്കെ നികത്തിയെടുക്കാന്‍ അയാളുണ്ടെന്നുള്ള ബോധം അവള്‍ക്ക് പ്രഷര്‍ കുക്കര്‍ ദൃശ്യങ്ങളിലൂടെ മനസ്സിലാകുന്നു.ദാമ്പത്യജീവിതം പങ്കുവയ്ക്കാനുള്ളതാണെന്നും പങ്കുവയ്ക്കേണ്ടതാണെന്നും അവള്‍ക്കുള്ള ബോധ്യം അവളെ അവസാനത്തെ ചോദ്യത്തിലേക്ക് നയിക്കുകയാണ്. അതിനുള്ള നിര്‍ബ്ബന്ധത്തിന്റെ ആദ്യപടിയാണ് ചായപ്പൈസയിലുള്ള പങ്കു ചേരല്‍.സാധാരണ പെണ്ണുങ്ങളെപ്പോലെ കല്യ്യാണ സാരി വാങ്ങിക്കാന്‍ എവിടെയാണ് പോകേണ്ടത് എന്ന പൈങ്കിളിച്ചോദ്യത്തിനപ്പുറമാണ് ഇത്.

സൂപ്പര്‍ സൂപ്പര്‍ വിശേഷണങ്ങള്‍ കൊണ്ട് എന്റെ പോസ്റ്റിനെ പൊതിഞ്ഞ് അംഗീകാരത്തിന്റെ സ്റ്റാമ്പൊട്ടിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും അകമഴിഞ്ഞ നന്ദി.

Tuesday, July 24, 2007

മുഖാമുഖത്തിന്റെ സത്യം

റസ്റ്റോറന്റില്‍ തിരക്കു കൂടിവരികയാണ്. ഊണു സമയം കഴിഞ്ഞെങ്കിലും കേരളാ ഊണിന്റെ ഹൃദ്യമായ സുഗന്ധം അന്തരീക്ഷത്തില്‍ തളം കെട്ടി നിന്നു. വൈകുന്നേരം ഓഫീസില്‍നിന്നിറങ്ങിയവരും കോളേജ് വിദ്യാര്‍ത്ഥികളും അവരുടെ വൃന്ദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. നേരത്തെ റിസേര്‍വ് ചെയ്ത മുറിയിലാണ് അയാള്‍ അവളെ കാത്തിരുന്നത്. സ്വല്പം വൈകിയെന്ന മുഖഭാവത്തോടെയ‍ാണ് അവള്‍ വന്നു എതിരെ ഇരുന്നത്.

“അല്ലെങ്കിലും ഈ പെണ്ണുകാണലൊക്കെ വീട്ടില്‍ വച്ചു നടത്തുന്നതു തന്നെയാ നല്ലത്. ഈ ചമ്മല്‍ ഒഴിവാക്കാമല്ലൊ.”
“ഏതു ചമ്മല്‍!!!’എന്ന മട്ടില്‍ അവളയാളെ നോക്കി. പാവം-അവളുടെ ചിരി കണ്ട് അയാള്‍ തെറ്റിദ്ധരിച്ചുപോയതാണ്.

“ഏയ് അങ്ങനെയൊന്നുമില്ല .ഞാനാ പറഞ്ഞത് വീട്ടില്‍ വച്ചു വേണ്ടാന്ന്” അവള്‍ ക്ലിയറാക്കി.

“അല്ല ഞാനുദ്ദേശിച്ചത്....ഇതിപ്പോ ഇയാള്‍ ഒറ്റയ്ക്ക് വരേണ്ടി വന്നില്ലെ. അതാ.”

“അതൊന്നും സാരമില്ല അല്ലെങ്കിലും എന്റെ കാര്യം പറയാന്‍ ഞാന്‍ മാത്രം പോരെ?”

അവള്‍ ചൂഡീദാര്‍ ദുപ്പട്ടയുടെ ചെറിയഞൊറികള്‍ ശരിപ്പെടുത്തുന്നതായി ഭാവിച്ചത് അയാള്‍ ശ്രദ്ധിച്ചു. അങ്ങിങ്ങു കറുത്ത വരകൊണ്ട് നിബന്ധിച്ച കടും പച്ച ഡൈമണ്ഡുകള്‍ പാറി നില്‍ക്കുന്ന കടും കാവി നിറം ചൂഡീദാര്‍.‍ അരികുകളില്‍ അലുക്കുകള്‍പോലെ കുനുകുനാ വരച്ചതിലും പച്ചനിറം. വെള്ളി കൊണ്ടു തന്നെ ജ്വൂവലറി. വളകള്‍, ജിമിക്കി, കാവി യും പച്ചയും മുത്തുകള്‍ ഞാന്നു കിടക്കുന്ന വെള്ളി മാല. മുഖത്തെ കൂസലില്ലായ്മയ്ക്ക് ഒരു ക്ലാസിക്കല്‍ പരിവേഷം.

ഇയാള്‍ എന്താന് തലമുടി പോലും ചീകാതെ വന്നിരിക്കുന്നത്? ആ മഞ്ഞ ഷര്‍ട് എത്രനാളായിക്കാണും കഴുകിയിട്ട്? അയാള്‍ കൈവിരലുകള്‍ മേശപ്പുരത്തു വച്ചപ്പോള്‍ അവള്‍‍ കണ്ടു. ഒരു ഭംഗിയുമില്ല. പോരാഞ്ഞതിന് ഇടതു കയ്യിലെ രണ്ടു വിരലിലും ബാന്‍ഡേജ്. കോര്‍പറേറ്റ് ലാഡര്‍ കയറുന്നയാളാണെന്ന് അപ്പച്ചന്‍ ചുമ്മാ പറഞ്ഞതാണോ? ഇയാള്‍ക്ക് ഇപ്പോഴും ഒരു നാടന്‍ പാലാ നസ്രാണി ലുക്ക് ആണല്ലൊ.

ഇനിയെന്തു പറയും എന്ന് രണ്ടു പേരും ഗാഢമായി ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെയ്റ്റര്‍ മെനുവും കൊണ്ടു വന്നത്. ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തോടെ അയാള്‍ പറഞ്ഞു.

“എന്താ വേണ്ടതെന്ന് വച്ചാല്‍ ഓര്‍ഡര്‍ ചെയ്തോളു”.

മെനുവിലേക്കു നോക്കിയ അവളുടെ കണ്ണില്‍ ആദ്യം പെട്ടത് “കപ്പ+ഫിഷ് കറി” എന്ന മനോഹരയ വാക്കുകളായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട പുട്ടും കടല്അയും മെനുവിലുണ്ട്. ഡെല്‍ഹി ജെ.എന്‍ യു വിലായിരുന്നപ്പോള്‍ ക്യാമ്പസ് ജാടകളെ മറന്നു സരോജിനി നഗറിലുള്ള അപ്പച്ചിയുടെ വീട്ടിലേക്ക് പുട്ടും കടലയും തിന്നാന്‍ ഒടാറുള്ളത് അവള്‍ വെറുതേ ഓര്‍ത്തു.കൊച്ച് ടൈറ്റാനിക് മുങ്ങാന്‍ മാത്രം ഉമിനീരിറക്കി, സ്വന്തം മന;സ്സാക്ഷിയെ വഞ്ചിച്ചു കൊണ്ട് അവള്‍ പറഞ്ഞു.

“എനിയ്ക്ക് ഒരു ചായ മാത്രം മതി.”
“ശരി നമുക്ക് കാര്യത്തിലേക്കു കടക്കാം. അധികം സംസാരിക്കാത്ത ടൈപ്പാണല്ലേ?’
ദൈവമേ ഇതു വീട്ടില്‍ വച്ചാവാത്തത് എത്ര നന്നായി. ഇല്ലെങ്കില്‍ വീട്ടുകാര്‍ക്ക് കൂട്ടത്തോടെ ഹാര്‍ടറ്റാക്ക് വന്നേനെ എന്നു സൈലന്റായ ഒരാത്മഗതത്തിനു ശേഷം അവള്‍ പറഞ്ഞു

“അയ്യോ ഞനങ്ങനെ ശാന്തപ്രകൃതയോ അധികം സംസാരിക്കാത്ത ടൈപ്പോ അല്ല.പിന്നെന്താന്നു വച്ചാ ഒരല്‍പ്പം കൂടുതല്‍ നേരേ വാ നേരേ പോ മട്ടാണ്. ആ ഒരു പ്രശ്നമേ ഉള്ളു.
“അതൊരു നല്ല കാര്യമല്ലേ?”
“അനുഭവം അങ്ങനെയല്ല”.
പിന്നെ ബാക്കി കാര്യങ്ങളൊക്കെ...
അതായത്.. ദൈവവിശ്വാസിയാണോ?”

“ഞാന്‍ ഭയങ്കര ദൈവവിശ്വാസിയാ. എന്തുചെയ്യുമ്പോഴും പ്രാര്‍ത്ഥിച്ചിട്ടേ തുടങ്ങാറുള്ളു.’
“ഞാനുമതെ. എല്ലാ ഞായറഴ്ച്ചയും പിന്നെ കടമുള്ള ദിവസങ്ങളിലും പള്ളീല്‍ പോവും. ഇനി എങ്ങാനും ആ ദിവസം പോവാന്‍ പറ്റീല്ലെങ്കില്‍ അതിനടുത്ത ദിവസം പോവും.ഇവിടെ ഏതു പള്ളീലാ പോവാറുള്ളാത്?
“ഞാന്‍ ഇവിടെ പള്ളീലൊന്നും പോവാറില്ല. വീട്ടീല്‍ പോവുമ്പോള്‍ വല്ലപ്പോഴും പോവും അതു തന്നെ പണ്ട് കൂടെ പഠിച്ചവരേം പരിചയക്കാരേം ഒക്കെ ഒറ്റയടിയ്ക്ക് കാണാന്‍ വേണ്ടിയാ.“
“പിന്നെ വിശ്വാസിയാണെന്നു പറഞ്ഞത്?”
“ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. പള്ളി വിശ്വാസിയല്ല. പിന്നെ കഴിഞ്ഞ ഒരഞ്ചാറു വര്‍ഷത്തെ കണക്ക് നോക്കുകാണേല്‍ പള്ളിയേക്കാളും അമ്പലത്തിലാ ഞാന്‍ പോയിട്ടുള്ളത്.“
“അതെന്താ ഹിന്ദുമതത്തോട് വല്ല ചായ്‌വും ഉണ്ടോ?”

“ഏയ് അങ്ങനെയൊന്നുമില്ല. വീടിനു കൂടുതലടുത്ത് അമ്പലമായിരുന്നു. പിന്നെ അവിടെ പോയാല്‍ ഒച്ചേം ബഹളോം ഒന്നുമില്ലാതെ പ്രാര്‍ത്ഥിക്കാലോ. അതു മാത്രമല്ല ആ അമ്പലത്തില്‍ ഫ്രീയായി ഭക്ഷണോം തരാറുണ്ട്.
“അപ്പോല്‍ പള്ളീന്നുള്ളാ ലെറ്റെര്‍ എങ്ങനെ കിട്ടും?”

ഓ പിന്നെ ബാക്കിയെല്ലാം തികഞ്ഞില്ലെ? അല്ലെങ്കിലും ഈ കാലഘട്ടത്തില്‍ പള്ളീന്നുള്ള ലെറ്ററല്ല; എയിഡ്സ്ന്റെ ടെസ്റ്റ് റിസള്‍ടാ കല്യാണത്തിനു മുന്‍പ് കൈമാറേണ്ടത് എന്നു പറഞ്ഞാലോ? അതിനു മുന്‍പു അയാള്‍ സ്വതവേയുള്ള നിസ്സംഗതയോടെ പറഞ്ഞു.

“ഞാനും അമ്പലത്തില്‍ പോകാറുണ്ട്. ഈയിടെയായി ഏറ്റുമാനൂരമ്പലത്തില്‍ മിക്കവാറും പോകും.” പക്ഷെ ഫ്രീയായി ഭക്ഷണം കഴിക്കാനല്ല”.

അപ്പോള്‍ അതു തന്നെ. വായന കൂടിക്കൂടി ഹിന്ദു പുരാണൊം ഉപനിഷത്തും യോഗ പോലത്ത ക്രാപ്പും വായിച്ച് “അതീന്ദ്രിയം” തേടിയിറങ്ങുന്ന കേസാണ്. ജെ. എന്‍. യു. ക്യാമ്പസില്‍ കണ്ടിട്ടുള്ള വട്ടു കേസുകളിലൊന്ന്.കോര്‍പ്പറേറ്റ് കോണി തന്നെ. ഇങ്ങനെയുള്ളവര്‍ പല കള്‍ടിലും മെംബര്‍ ആകും, ഹരേ കൃഷ്ണയിലുള്‍പ്പടെ. പലാ നസ്രാണി ചെറുക്കന്‍ ഏറ്റുമാനൂരമ്പലത്തില്‍! അമ്മച്ചിയും അപ്പച്ചനും എന്നെ പറ്റിയ്ക്കാന്‍ ചെയ്ത പണിയാണോ ഇതു? സാമര്‍ത്ഥ്യപൂര്‍വം നാടകം കളിച്ച് രക്ഷപെടുക തന്നെ.അവള്‍ കവിളുകള്‍ വീര്‍പ്പിച്ച് ഹൂ എന്ന് കാറ്റൂതി.

പള്ളിക്കാര്യം വിട്ടു അയാള്‍ അടുത്ത ചോദ്യമായി. “പിന്നെ ഒഴിവു സമയത്തൊക്കെ എന്താ ചെയ്യ്യുന്നത്?’

“കയ്യീ കിട്ടുന്നതെന്തും വായിക്കും.ചുമ്മാ കറങ്ങാന്‍ പോകും. ആരെങ്കിലും കൂടെയുണ്ടെങ്കില് നോണ്‍ സ്റ്റോപായി വര്‍ത്തമാനം പ്രയും. സഹിക്കാന്‍ പറ്റാത്ത മൂഡുണ്ടെങ്കില്‍ മാത്രം കുറച്ച് പേയിന്റിങ് ചെയ്യും. ഇതിനൊന്നും തോന്നുന്നില്ലെങ്കില്‍ ചുമ്മാ കിടന്നുറങ്ങും.”

“ഞാന്‍ ഒഴിവുള്ളപ്പോഴൊക്കെ പാട്ടു കേള്‍ക്കും. യേശുദാസിന്റെ“

ഓഹോ അപ്പോള്‍ യേശുദാസന്നൊക്കെ കേട്ടിട്ടുണ്ടല്ലേ. കെ. എസ്. ചിത്ര എന്നു കേള്‍ക്കാന്‍ ഇനിയും ഇരുപതു കൊല്ലമെടുത്തേയ്ക്കും, അലെക്സ് പോള്‍, രഞ്ജിനി ജോസ് എന്നൊക്കെ കേട്ടു വരുമ്പോഴേയ്ക്കും നൂറ്റാണ്ടുകള്‍‍ കഴിയും.

ശാന്തമുഖം ഘനീഭവിപ്പിച്ച് അടുത്തചോദ്യവും വന്നു. “കല്യാണം കഴിക്കാന്‍ പോകുന്ന ആളെപ്പറ്റി എന്തെങ്കിലും സങ്കല്‍പ്പം?’

ദൈവമേ ലോകത്തിലെ ഏറ്റവും ബോറായ ചോദ്യം. ഇതിനുത്തരം എന്തു പറയും. കല്യാണത്തെപ്പറ്റിയൊ വലിയ അഭിപ്രായമില്ല, പിന്നെയല്ലെ... മൌനം വിദ്വാനു ഭൂഷണം. അതെയൊ “കളരി വിളക്കു തെളിഞ്ഞതാണോ, കൊന്നമരം പൂത്തുലഞ്ഞതാണോ” എന്ന പാട്ട് പാടണോ?

പെട്ടെന്നാണ് അയാള്‍ ഒരാത്മഗതം വിക്ഷേപിച്ചത് “എനിയ്യ്ക്കു നന്നായി വിശക്കുന്നുണ്ട്”

ഓഹോ ലഹരി മരുന്നിന്റെ കെട്ടടങ്ങി വിശപ്പു വന്നു തുടങ്ങിയോ?

അയാള്‍ ബാഗില്‍ നിന്നും അതി മനോഹരമായ ലഞ്ച് ബോക്സെടുത്തു. “എന്റെ ലഞ്ചാണ്. കഴിക്കാന്‍ നേരം കിട്ടിയില്ല. ചൂടുണ്ട് ഇപ്പോഴും. കപ്പയും മീന്‍ കറിയുമാണ്. ഷെയര്‍ ചെയ്യുന്നൊ?”

മറുപടിയ്ക്കു കാത്തു നില്‍ക്കാതെ അയാള്‍ ലഞ്ച് ബോക്സിന്റെ മൂടിയില്‍ പകുതിയോളം വിളമ്പി. ബാക്കി പാത്രത്തോടെ അവളുടെ മുന്‍പിലേക്കു നീക്കി.

മീന്‍ കറിയുടേയും കപ്പയുടേയും സമ്മിശ്രഗന്ധം അവളെ യാന്ത്രികമായി സ്പൂണ്‍ പാത്രം ഭക്ഷണം എന്ന പടികള്‍ കയറാന്‍ പ്രേരിപ്പിച്ചു. അമ്മച്ചിയുണ്ടാക്കുന്നതില്‍ ക്കൂടുതല്‍ സ്വാദ്. കുടമ്പുളിയുടെ ത്രസിപ്പിക്കുന്ന രസം അവളുടെ നാക്കില്‍ക്കൂടി ദഹനനാളിയിലൂടെ ശരീരമാകെ തരി‍പ്പായി പടര്‍ന്നു.

അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല “വേലക്കാരന്‍ നന്നായി കുക്ക് ചെയ്യും അല്ലെ?‘

“ ഞാന്‍ തന്നെയാന്ണ്എല്ലാം.” വേലക്കാരൊന്നുമില്ല”. ശാന്തരൂപി പാലാ നസ്രാണി കുഞ്ഞുസ്വരത്തില്‍ പ്രതിവചിച്ചു. അയാള്‍ കണ്ണടച്ചു തുറക്കുന്നത് വളരെ സാവധാനമാണെന്ന് അവള്‍ കണ്ടു പിടിച്ചു. ഒരു കുഞ്ഞിന്റെ മാതിരി കണ്‍പീലികള്‍ ഇടതൂര്‍ന്ന് എഴുന്നു നിന്നിരുന്നു. പാത്രം അടയ്ക്കാന്‍ ബാന്‍ഡേജിട്ട വിരലുകള്‍ തടസ്സമുണ്ടാക്കി. അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. “ എന്തു പറ്റി വിരലുകള്‍ക്കു?”

മിനിറ്റുകളെടുക്കുന്ന കണ്‍പീലിയടച്ചുതുറക്കലിനിടയ്ക്ക് അയാള്‍ പറഞ്ഞു “രാവിലെ പ്രെഷര്‍ കുക്കര്‍ സ്റ്റക്കായി. തുറക്കാന്‍ വേണ്ടി കത്തി കൊണ്ടൊരു പ്രയോഗം നടത്തെണ്ടി വന്നു. മുറിഞ്ഞു, കുറച്ചു പൊള്ളുകയും ചെയ്തു”

എന്ത് കുക്ക് ചെയ്യുകയായിരുന്നു’?

“വൈകുന്നേരം രണ്ട് ഫ്രണ്ഡ്സ് വരുന്നുണ്ട് അവര്‍ക്കിഷ്ടമുള്ളത് ഉണ്ടാക്കാനുള്ള തത്രപ്പാടായിരുന്നു”

അടുത്ത രണ്ടു വാക്കുകള്‍‍ അവളെ സ്തബ്ധയാക്കി.

“പുട്ടും കടലയും.“

“ അതാണ് അവര്‍ക്ക് വേണ്ടത്. എന്റെ പുടും കടലയും പ്രസിദ്ധമാണത്രേ.“ അയാള്‍‍ ആദ്യമായി ചിരിക്കാന്‍ ശ്രമിച്ചു. കണ്‍പീലികള്‍ മണിക്കൂറുകളെടുത്ത് അടഞ്ഞ് തുറന്നു.

പെട്ടെന്ന് പുട്ടിന്റേയും കടലയുടേയും വേവ് ഗന്ധം അവളെ ചൂഴ്ന്നു.ആ വലയത്തിനുള്ളില്‍ ബന്ധിതയെപ്പോലെ അവള്‍ നിശ്ചലം നിലകൊണ്ടു. കുഞ്ഞുന്നാളില്‍ മുതല്‍ കണ്ടിട്ടുള്ള തുറന്നതും തുറക്കാത്തതുമായ ആയിരക്കണക്കിന് പ്രഷര്‍ കുക്കറുകളുടെ ദ്ര്ശ്യങ്ങള്‍ അവള്‍ക്കുമുന്നില്‍ ഒരു പരേഡു പോലെ ഒഴുകി നീങ്ങി. അതിലൊന്നു പോലും അടയ്ക്കാനോ തുറക്കാനോ അറിയാതെ അവള്‍ ആ കാഴ്ചയെ മായിച്ചു കളയാന്‍ ശ്രമിച്ചു.

അയാള്‍ ഇതിനകം ലഞ്ച് ബോക്സ് കഴുകിക്കൊണ്ടു വന്നിരുന്നു. ബാഗില്‍ വയ്ക്കാന്‍ നേരത്ത് രണ്ടു മൂനു സി. ഡി. കള്‍ മേശപ്പുറത്ത് വീണു. അവള്‍ അത് എടുത്തു കൊടുക്കാന്‍ സഹായിക്കവെ ഒന്നു നോക്കി. എല്ലാം ജിം റീവ്സിന്റെ പാട്ടുകള്‍.

ജിം റീവ്സ്?

ജിം റീവ്സ്?

തന്റെ വീട്ടില്‍ എപ്പ്പ്പോഴും അലയടിക്കുന്ന പാട്ടുകള്‍? ചേട്ടന്‍ തനിയ്ക്കു കൊണ്ടു വന്നു തരാറുള്ള തന്റെ പ്രിയപ്പെട്ട ജിം ന്റെ സി. ഡി കള്‍? അവളുടെ മുഖം ഒരു ചോദ്യമായി നേര്‍ രേഖയില്‍ അയാളുടെ കണ്ണിലെത്തി. ഉത്തരം ഉടന്‍ വന്നു “ഞാന്‍ പറഞ്ഞില്ലെ യേശുദാസിന്റെ പാട്ട് കേള്‍ക്കാറുണ്ടെന്ന്. എഴുപതുകളിലെ യേശുദാസിന്റെ പാട്ടുകളില്‍ ജിം റീവ്സിന്റെ സ്വാധീനമുണ്ട്. ആ ഇന്റൊണേഷന്‍സ്, വേര്‍ഡ് കേഡന്‍സ് ഒക്കെ യേശുദാസിന്റെ പാട്ടൂകളില്‍ കാണുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അതിനെപ്പറ്റി പഠിച്ചു കൊണ്ടിരിക്കയാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ഇതാ പണി”

വെറുതെ ഇല്ലാത്ത ഒരു ബിന്ദുവില്‍ നോക്കി നിന്നിരുന്ന അവള്‍ക്ക് ആ ‍ ടിപ്പിക്കല്‍ നാടന്‍ മുഖം ഒരു മായക്കാഴ്ചയായി
തോന്നി. ബാഗില്‍ നിന്നും കുറെ ദേവീദേവന്മ്മാരുടേതെന്ന് തോന്നിപ്പിക്കുന്ന കാവി നിറം ഏറെയുള്ള പ്രിന്റുകള്‍ പുറത്തെടുത്തു അയാള്‍. “ഏറ്റുമാനൂരമ്പലത്തില്‍ പോകുന്നതെന്തിനാണെന്ന് ചോദിച്ചില്ല? ലോകത്തിലെ ഏറ്റവും മഹത്തായ മ്യൂറല്‍ പെയിന്റിങ്സ് അവിടുത്തെ ഭിത്തിച്ചിത്രങ്ങളാണ്. പ്രകൃതിയുടെ നിറക്കാഴ്ചകള്‍. മണ്ണീന്റെ കാവി നിറത്തിന്റേയും ഇലപ്പടര്‍പ്പിന്റെ പച്ചയുടേയും മായാജാലം. ഞാന്‍ പഠിച്ചുകൊണ്ടിരിക്കയാണ്”

ഒരു പ്രതിമയില്‍ നിന്നും വരുന്ന വാക്കുകളാണതെന്ന് അവള്‍ വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ചു. ടിപ്പിക്കല്‍ പ‍ാലാ നസ്രാണി മുഖം അവിശ്വസനീയമായ മന്ത്രങ്ങള്‍ ഉരുക്കഴിച്ചു. “ അവിടുത്തെ പ്രദോഷമൂര്‍ത്തി പെയിന്റ്ങ് കാണണം.! ലോകപ്രസിദ്ധം. ദ്രവീഡിയന്‍ ചിത്രകലയുടെ പെര്‍ഫെക്റ്റ് എക്സാമ്പിള്‍. ഒരു മുഖത്തു തന്നെ പലരസങ്ങള്‍ ഒരേസമയത്തു സ്ഫുരിപ്പിക്കുന്ന അദ്ഭുത ചിത്രം. ഒരു ഫ്ലാറ്റ് സര്‍ഫസിലാണ് ഇത് ചെയ്തിരിക്കുന്നതെന്നു വിശ്വസിക്കാന്‍ പ്രയാസം”.

“വിശ്വസിക്കാന്‍ പ്രയാസം“ അവള്‍ ആവര്‍ത്തിച്ചു.

“ഈ നിറങ്ങളുടെ സങ്കരലീല ഞാന്‍ ഫാബ്രിക്കിലും ഡ്രെസ്സ് ഡിസൈനുകളിലും പരീക്ഷിക്കുന്നുണ്ട്. വെറുതെ ഒരു രസം. കാവിയും പച്ചയും കലര്‍പ്പുകള്‍. കറുത്തവരകള്‍ ഇട്യ്ക്ക് വരമ്പുകളായി.‍”

അവള്‍ താന്‍ ധരിച്ചിരിക്കുന്ന ചൂഡിദാരില്‍ കണ്ണു നട്ടു.

“ ആ ചൂഡീദാര്‍ ഞാന്‍ ഡിസൈന്‍ ചെയ്തതാകാന്‍ സാദ്ധ്യതയുണ്ട്. അതിന്റെ റ്റാഗില്‍ ഡിസൈനെഡ് ബൈ എസ്. കെ., എന്റെ ഇനിഷ്യത്സ് കാണുമോന്ന് നോക്ക്യേ” അയാള്‍ക്കു പിന്നെയും ശാന്തഭാവം. നേരമെടുത്തുള്ള കണ്ണുചിമ്മല്‍.

മിച്ചമുണ്ടായിരുന്ന ജെ. എന്‍.യു തന്റേടം അവളുടെ വിരല്‍ത്തുമ്പുകളില്‍ ഊര്‍ജ്ജം കൊണ്ടു. ചൂഡീദാര്‍ തുമ്പു മടങ്ങി. അവള്‍‍ പാളി നോക്കി. ഒരു വിദഗ്ദ്ധന്‍ ജ്യോത്സ്യന്‍ അവളുടെ സ്വത്വം മുഴുവന്‍ പ്രവചിച്ച ഞെട്ടലില് ആ റ്റാഗ് അയാളുടെ ഇനിഷ്യത്സ് ചിരിച്ചു കാട്ടി.‍

പുറത്ത് ചെടികള്‍ക്കിടയില്‍ ഭിത്തി ചാരി അയാള്‍ നിന്നു. അവള്‍ മാറി നിന്ന് അത്യുത്സാഹത്തോടെ അമ്മച്ചിയെ വിളിച്ചു കലപില പറഞ്ഞു. അയാളുടെ മുഖത്ത് ഇന്നു വരെ വിരിയാത്ത അതി മനോഹരമായ മന്ദഹാസം വിരിഞ്ഞു. അവള്‍ അതു കണ്ടില്ല.

തിരിഞ്ഞ് അയാളുടെ മുഖം നോക്കി അവള്‍ നിന്നു. ഇടതൂര്‍ന്ന കണ്‍പീലികള്‍ അയാളുടെ ശിശുമുഖത്തെ കൂടുതല്‍ നിഷ്കളങ്കമാക്കിയത് അവളില്‍ കുളിരു പായിച്ചു. മിച്ചമുണ്ടായിരുന്ന കുഞ്ഞുവെയില്‍ അവളുടെ ചൂഡീദാറിന്റെ ശോണിമ കവിളില്‍ നിഴലിക്കാന്‍ സഹായിച്ചു. വെള്ളി ജിമിക്കിയിലെ മുത്തുകള്‍ രശ്മികളായി കവിളില്‍ തിളങ്ങുന്ന കൊച്ചുവൃത്തങ്ങള്‍ വരച്ചുമാച്ചു. വര്‍ദ്ധിച്ചു വരുന്ന നെഞ്ചിടിപ്പും ശ്വാസഗതിയും വകവയ്ക്കാതെ അവള്‍ ചോദിച്ചു.ഒരിക്കലും അവള്‍ക്കുണ്ടെന്ന് കരുതാത്ത തരളസ്വരത്തില്‍.

“ആ ചായേടെ പൈസേല്‍ എന്റെ ഷെയര്‍ എത്രയാ?’