Wednesday, March 15, 2023

പോസ്റ്റ്ഹ്യൂമനിസം മലയാളസിനിമയിൽ

 

           500 വർഷത്തെ ഹ്യൂമനിസം (മാനവികവാദം) ഇല്ലാതായിരിക്കുന്നു; അത് നിവൃത്തിയില്ലാതെ മാനവാനന്തരവാദം എന്ന് വിള്യ്ക്കപ്പെടുന്നതിലേക്ക് സ്ഥാനാന്തരണം ചെയ്യപ്പെട്ടിരിക്കുന്നു“. 1977 ഇൽ ഇഹാബ് ഹസ്സൻ എഴുതിയതാണിത്. ഭൂലോകത്തിൻ്റെ കേന്ദ്രം മനുഷ്യൻ അല്ല, മനുഷ്യൻ ഒരു സ്പീഷീസ് മാത്രം എന്ന തിരിച്ചറിവ് ആണ് ഹസ്സനെ ഇത് പറയാൻ പ്രേരിപ്പിച്ചത്.  മനുഷ്യനും മനുഷ്യേതര ചരാചരങ്ങളും, സ്വാഭാവികവും കൃത്രിമവും, ഓർഗാനിക്കും യാന്ത്രികവും, ആത്മീയവും ഭൗതികവും എല്ലാം തമ്മിലുള്ള അതിർവരമ്പുകൾ എളുപ്പം പൊട്ടിപ്പോകുന്നതും എളുപ്പം ബോദ്ധ്യപ്പെടാവുന്നതുമല്ല.  സാങ്കേതികതയുടെ മുന്നേറ്റത്തോടെ പുതിയ ഒരു മനുഷ്യനാണ് സൃഷ്ടിയ്ക്കപ്പെട്ടത്. കൃത്രിമ ബുദ്ധിയും അവയവ കൈമാറ്റങ്ങളും മനസ്സും ശരീരവും ഒന്നാണെന്നുള്ള അറിവും മറ്റൊരു മാനവനെ നിർമ്മിച്ചെടുക്കാൻ വഴിതെളിച്ചു. അങ്ങനെ പോസ്റ്റ്ഹ്യൂമൻ അവതരിച്ചു.

 

    നമ്മുടെ തന്നെ ചരിത്രനാടകത്തിലെ അഗ്രണിനായകനായ നമ്മൾക്ക് സാവധാനം പ്രധാനകഥാപത്രവേഷം കൈവിട്ടുപോകുകയായിരുന്നു.  സാങ്കേതികവിദ്യയുടെ സൃഷ്ടികർത്താവും അധിപതിയും ആയിരുന്ന മനുഷ്യർ അതിനോടൊപ്പമുള്ള ഒരു പങ്കാളിയുടെ വേഷത്തിലേക്ക് ചുരുക്കപ്പെട്ടു.  റ്റെക്നോളജിയുടെ കഥാപാത്രഭാഗം  ഈ നാടകവുമായി അവിഭാജ്യബന്ധത്തിലായി. മനുഷ്യനായിരിക്കുകഎന്ന പണ്ടേയുള്ള ആലോചനകളുടെ പ്രധാനഭാഗം റ്റെക്നോളജി പിടിച്ചെടുത്തു. അത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ബുദ്ധിപരമായി മേൽക്കൈ ആളുന്നതും സ്വയം വിഭജിക്കുന്നതും ആയി മാറി, വികരോത്തേജനസാദ്ധ്യതയും തെളിഞ്ഞേക്കാം എന്നു വരെയായി. സാങ്കേതികതയുടെ ആശ്രിതർ ആയ അഭിനേതാവ് നമ്മളാകുമ്പോൾ സാങ്കേതികതയ്ക്ക് പുതിയ റോൾ കൊടുത്ത് രക്ഷകനും ഉദ്ധാരകനും ആയി മാറ്റപ്പെടുകയാണ്.

 

       ഈ പ്രതിമാന (paradigm) ത്തിൻറ്റെ മാറ്റം സംസ്കാരത്തിൽ പ്രതിഫലിക്കും എന്നതിൽ അദ്ഭുതമില്ല. സാഹിത്യാദി ആശയാവിഷ്ക്കാരത്തിൽ മാത്രമല്ല, കലാരൂപങ്ങളിലും  സിനിമയിലും പോസ്റ്റ് ഹ്യൂമൻ പ്രത്യക്ഷപ്പെടും, കാരണം പൊതുബോധവും അന്തർജ്ഞാനങ്ങളും പുതിയ മനുഷ്യനെ ഭാവനയിൽ വിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന സ്ഥിതിയിൽ എത്തിച്ചേരുന്നു എന്നതു തന്നെ. കല ജീവിതത്തേയും ജീവിതം കലയേയും അനുകരിയ്ക്കുകയും സാങ്കേതികത ജീവിതത്തേയും കലയേയും രൂപാന്തരണം ചെയ്യുകയും അത് പുതിയ അവസരങ്ങൾ തേടിപ്പോകയും ചെയ്യുന്നു. പുതിയ മനുഷ്യനെ എല്ലാ രൂപഭാവചര്യകളോടും കൂടി ആവിഷ്ക്കരിക്കാനും പ്രക്ഷേപണം ചെയ്യാനും സിനിമ എളുപ്പമായാണ് വഴി തെളിയ്ക്കുന്നത്. സയൻസ് ഫിക് ഷൻഎന്ന സിനിമാസംവർഗ്ഗം മനുഷ്യൻ്റെ  ഭാവുകസ്ഥാനാന്തരണം സാധിച്ചെടുക്കുന്നത് അത്ര പുതിയ കാര്യമൊന്നും അല്ലെങ്കിലും ഇന്ന് പോസ്റ്റ്ഹ്യൂമനെ ചിത്രീകരിക്കാൻ ഏറ്റവും ഉചിത ഉപാധി തന്നെ ഇത്. മാനവാനന്തരവാദം ആവിർഭവിക്കുന്നതിനു മുൻപു തന്നെ സാങ്കേതികത സൃഷ്ടിച്ച പുതുമനുഷ്യർ സിനിമാസ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. ഫ്രാങ്കെൻസ്റ്റൈൻ ഉദാഹരണം. പക്ഷേ അവർ ഭീകര/നികൃഷ്ടജീവികളായിട്ടായിരുന്നു ചിത്രീകരണം. പിന്നീട് ഇവർ വില്ലന്മാരായി പ്രത്യക്ഷപ്പെട്ടു, കാലക്രമേണ  മനുഷ്യകുലത്തെ രക്ഷിക്കാനെത്തുന്ന റ്റെക്നൊളജിക്കൽ യേശുവായും (X men, Ironman, Transcendence ഒക്കെ ഉദാഹരണം).  ഈ പരിണാമം സമൂഹബോധജ്ഞാനത്തിൻ്റെ സാവകാശമാറ്റം ദ്യോതിപ്പിക്കുന്നതാണ്,  പോസ്റ്റ് ഹ്യൂമൻ ഭാവലക്ഷണങ്ങൾ എന്തായിരിക്കണം എന്നതിൻ്റെ സൂചകങ്ങളുമാണ്. സൈബോർഗ്  (Cyborgs) കളും റോബോട്ടുകളും നിർമ്മിതബുദ്ധിയുടെ ചിപ്പുകൾ ഘടിപ്പിക്കപ്പെട്ടവരും പോസ്റ്റ് ഹ്യൂമൻ പ്രതിനിധികളായി ലോകസിനിമയിൽ സത്യമേത് മിഥ്യയേത് എന്ന് ഭ്രമിപ്പിക്കുന്ന വിധം പ്രത്യക്ഷപ്പെടുകയും ഇതാണ് യഥാതഥലോകം എന്ന് തെര്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.    

പ്രകൃതിയുമായി യോജിച്ചു പോകേണ്ട മാനവാന്തരൻ (Posthuman)

     നരകേന്ദ്രിത കാലഘട്ട (anthropocene)ത്തിൽ  പ്രകൃതിയെ മനുഷ്യൻറ്റെ ഉപകരണം മാത്രമാക്കിയതിലെ സ്വയം ചതി തിരിച്ചറിഞ്ഞവനാണ് മാനവാനന്തരവാദി മനുഷ്യൻ (Posthuman). മനുഷ്യേതരസംബന്ധിയായ ഇടപെടലുകളാണ് പ്രകൃതിയുടെ നിലനിൽപ്പിൻറ്റെ ആധാരം, ലോകരൂപീകരണത്തിൻറ്റെ ഘടകനിർമ്മിതി എന്നും, ഇതിൽ മനുഷ്യൻറ്റെ കൈകടത്തലുകൾ ദുരന്തങ്ങളിലേക്ക് നയിച്ചു എന്നതുമായ തിരിച്ചറിവ് വൈകിയാണ് ഉദിച്ചത്. നീലക്കുടനിവർത്തീ മാനം എനിക്കുവേണ്ടി, നീളേ പൂ വിരിച്ചൂ ഭൂമി എനിക്കു വേണ്ടിഎന്നത് പണ്ടു തന്നെ ചില മതങ്ങൾ ഉദ് ഘോഷിച്ച് മനുഷ്യൻ സ്വാംശീകരിച്ചതുമാണ്. മനുഷ്യ അസാധാരണത്വം (human exceptionalism) ത്യജിക്കേണ്ടതും holistic എന്ന വാക്ക് സർവ്വചരാചരങ്ങളേയും ഉൾപ്പെടുത്തി ഉപയോഗിക്കേണ്ടതുമാണെന്ന് പഠിച്ചെടുത്താണ് പോസ്റ്റ് ഹ്യൂമൻ ഉദയം കൊണ്ടിരിക്കുന്നത്. തൂണും തുരുമ്പും പല്ലിയും പ്രപിതാമഹന്മാരും ആത്മാ/ഭൂതങ്ങളും യന്ത്രങ്ങളും, പരാദങ്ങളും പാറകളും എല്ലാം മാനവാന്തരൻറ്റെ കൂടെ വേണ്ടിയിരിക്കുന്നു.  സംസ്കാരവും പ്രകൃതിയും രണ്ടല്ല, ഒന്നാണെന്നും മനുഷ്യനു പ്രകൃതിയുടെ മേൽ യാതൊരു പ്രത്യേക അവകാശവുമില്ലെന്നും പോസ്റ്റ് ഹ്യൂമൻ വാദിയ്ക്കുന്നു. നരകേന്ദ്രിതകാലം നിർവ്വചിച്ച ഹ്യൂമനിസം പുരുഷകേന്ദ്രീകൃതമായിരുന്നു, സ്ത്രീയെ അടുത്തെങ്ങും കാണാനില്ലായിരുന്നു. പുതിയ കാലഘട്ടം ഈ വേർതിരിവ് അംഗീകരിക്കുന്നില്ല, eco-feminism എന്ന പുതിയ ആശയം രൂപീകരിക്കപ്പെട്ടിട്ട് അധികകാലം ആയിട്ടില്ല. 

മാനവാനന്തര സൂപർ ഹീറോകൾ- പുലിമുരുകനോ മിന്നൽ മുരളിയൊ? 

  സിനിമയിലെ പോസ്റ്റ് ഹ്യൂമൻ സത്തയ്ക്ക് നിരവധി ആവിർഭാവങ്ങളും ചമൽക്കാരങ്ങളും ഹോളിവുഡ് സമർപ്പണം ചെയ്തിട്ടുണ്ട്. സാങ്കേതികതയുടെ ഉദ്പ്പാദനങ്ങളാണ് അവയെല്ലാം. റേഡിയോ ആക്റ്റിവിറ്റിയോ ഇടിമിന്നലിൽ നിന്നുള്ള വിദ്യുത്ഛക്തിയോ കമ്പ്യൂടർ ചിപ്പ് ഘടനയോ നിർമ്മിതബുദ്ധിയുടെ സമ്മാനമോ ഒക്കെ ആവാം അവർ. എന്നാൽ സൂപർമാൻ‘,വണ്ടർ വുമൻ‘, ‘തോർ ഒക്കെ ജന്മനാ പോസ്റ്റ് ഹ്യൂമൻ ഹീ റോകളാണ്. എന്നാൽ ഇവരൊക്കെ സാധുക്കളുടെ പരിത്രാണത്തിനോ ധർമ്മസംസ്ഥാപനത്തിനോ അവതരിച്ചവർ എന്നതിനപ്പുറം ആന്ത്രോപോസീനിലെ മനുഷ്യനെ നവീകരിയ്ക്കാൻ ഇറങ്ങിത്തിരിച്ചവർ എന്നു വേണം കരുതാൻ, മനുഷ്യനെ ആത്യന്തികമായി മനുഷ്യൻ (പോസ്റ്റ്-ഹ്യൂമൻ) ആക്കി മാറ്റിയെടുക്കാൻ. “Characters like Wolverine, Batman, Spider-Man and Iron Man thus become ideologically loaded role models that incorporate posthuman concepts into a larger humanist framework of unambiguous gender roles and patriarchal power”എന്ന് DanHassler-Forest. ഈ സിനിമകളിൽ പൊതുവായി ആഖ്യാനവഴികളിൽ  ആവർത്തിച്ചു വരുന്ന മൂന്ന് സംഭവപരമ്പരകളുണ്ട്: 1. സൂപർഹീറോയ്ക്ക്  ഒറ്റയ്ക്ക് ചില സിദ്ധികൾ ലഭിയ്ക്കുന്നു. 2. സൂപർ ഹീറോയുടെ എതിരാളിയ്ക്കും ഇതിനു സമാനമായ കഴിവുകൾ ലഭിയ്ക്കുന്നു, ഇത് ഹീറോയ്ക്കെതിരെ ഉപയോഗിക്കുന്നു, പക്ഷെ നിയന്ത്രണങ്ങൾ കുറവാണ്. 3. ഇവരുടെ സംഘർഷം ക്ളൈമാക്സിൽ ഒരു പൊരുതലിലേയ്ക്ക് നയിയ്ക്കുന്നു, സൂപർ ഹീറോ തൻ്റെ മേൽക്കോയ്മ അസിന്നിഗ്ധമായി തെളിയിക്കുന്നു. ഈ രീതിയിൽ നിർമ്മിച്ചെടുത്ത ആദ്യ മലയാള സിനിമയാണ് മിന്നൽ മുരളി‘. 

    സൂപർ ഹീറോകൾ തലങ്ങും വിലങ്ങും വിളയാടിയിട്ടുണ്ട് ഇതിനു മുൻപും മലയാള സിനിമയിൽ, മറ്റ് ഇൻഡ്യൻ സിനിമകൾ പോലെ. പക്ഷേ താരാരാധന നൂറും പാലും കൊടുത്ത് വളർത്തിയ ഫണിരാജന്മാർ ആണവർ. ഫ്യൂഡലിസത്തിൻറ്റെ നശിക്കാത്ത വേരുകളിൽ നിന്ന് പൊട്ടിമുളച്ചവർ. പാളിപ്പോയ ഇഗോ വീർപ്പിച്ചെടുക്കാൻ അധോലോകകഥകൾ കാറ്റ് ഊതിക്കൊടുക്കും, സ്വന്തം സ്വാർത്ഥതാൽപ്പര്യങ്ങൾ സാധിച്ചെടുത്ത് സ്ഥലം കാലിയാക്കാനുള്ള ഇവർക്ക്. അഭിനേതാവിനു സൂപ്പർ സ്റ്റാർ എന്ന പദവി നൽകി കഥാപാത്രവുമായി താദാത്മ്യം പ്രാപിപ്പിക്കുക എന്നതാണ് പ്രച്ഛന്നസൂത്രം. പുലിമുരുകൻ ഇങ്ങനെ ഒരുമിച്ച് കൂട്ടിയ സ്വത്വങ്ങളുടെ ആകെത്തുകയായ ഉദാഹര ണമാണ്. ആധുനിക സാങ്കേതികതയെ പുച്ഛമാണ്, ഈ നായകനു. വെടിയുണ്ടയെക്കാൾ വേഗത്തിൽ ഓടാൻ കഴിയുന്ന പുലിമുരുകൻ  തോക്ക് സുലഭമായിട്ടുള്ള കാലത്തും ശൂലം മാത്രം ഉപയോഗിക്കുന്ന ആളുമാണ്.  തികഞ്ഞ അഭ്യാസിയായ ഇദ്ദേഹത്തെ പ്രതിരോധിയ്ക്കാനോ പുലിയെ നേരിടാനോ ഒരു ചെറിയ തോക്ക് മതി, പക്ഷേ സിനിമ അത് വിശ്വസിക്കുന്നില്ല എന്ന മട്ടാണ്. സാങ്കേതികതയെ തള്ളിപ്പറയുന്നതിനോടൊപ്പം ഹീറോയിസം എന്നത് പച്ചയായി കളിയാക്കപ്പെടുന്നതിൻറ്റെ ദൃഷ്ടാന്തം. 

   ഇത്തരം വ്യാജഹീറോകളിൽ നിന്ന് വിമുക്തി നേടിയ പോസ്റ്റ്ഹ്യൂമൻ ഹീറൊയെ അവതരിപ്പിക്കുന്നു മിന്നൽ മുരളി.  പൊടുന്നനവേ മിന്നലിൻറ്റെ വിദ്യുത്ഛക്തി   നിപാതത്താൽ അമാനുഷ സിദ്ധി നേടിയവനാണവൻ. അതേ സമയം മിന്നൽ മുരളിയുടെ സദുദ്യമങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന പ്രതിയോഗിക്കും ഇതേ സിദ്ധികൾ കൈവശമാകുന്നുണ്ട്. മിന്നൽ മുരളിക്ക് ആദ്യം തന്നെ ഹ്യൂമനിസത്തിൻറ്റെ പാളിപ്പോയ സംരക്ഷണവ്യവസ്ഥയായ പോലീസിനോടാണ് ഏറ്റുമുട്ടേണ്ടി വരുന്നത്, സ്വന്തം സഹോദരീഭർത്താവ് തന്നെ ആദ്യത്തെ ഇര. പോലീസിനും അവസാനം മിന്നൽ മുരളിയെ ആശ്രയിക്കേണ്ടി വരുന്നു ഗ്രാമസംരക്ഷണത്തിനു. സ്ത്രീ സംരക്ഷണം, ആരാധനാലയ സംരക്ഷണം എന്നിവയൊക്കെയാണ് ആ നാടിൻറ്റെ ആവശ്യങ്ങൾ എന്ന് തിരിച്ചറിഞ്ഞ് പുതിയ പേരിലും സ്വത്വത്തിലും ഈ മുഖം മൂടി അവതരിക്കുകയാണ്.  ഒരു നാടകത്തിലെ കൽപ്പിതകഥാപാത്രമായ മിന്നൽ മുരളി എന്ന രക്ഷകനിലേക്ക് പരകായപ്രവേശം ചെയ്യുകയാണ് സ്ഥലത്തെ ഒരു സാധാരണ തയ്യൽക്കാരൻ.   

   ആ ഗ്രാമത്തിൽത്തന്നെ അനന്യസാധാരണമായ കഴിവുകളുള്ള ഒരു സ്ത്രീയെ ചിത്രീകരിക്കാനും ഒരുമ്പെടുന്നുണ്ട് സിനിമ. നായകൻറ്റെ സ്നേഹിതയായ ഇവൾ കരാട്ടെയിൽ വിദഗ്ധയാണ്, തന്നെ പ്രണയത്തിൽ ചതിച്ചവനെ ചവിട്ടിയെറിയുന്നുണ്ട് ഇവൾ. പോസ്റ്റ് ഹ്യൂമൻറ്റെ ലിംഗപരതാനിഷ്പക്ഷതയുടെ ഒരു പ്രത്യക്ഷസൂചകം എന്ന പോലെയാണിത്. 

    സൂപർ നായകൻ/നായിക മാരുടെ ആവശ്യം രാഷ്ട്രീയ/സാമൂഹ്യ പശ്ചാത്തലത്തിലാണ് ഉണർന്നു വരാറ്. അതതുകാലത്തെ വെല്ലുവിളികളെ നേരിടാൻ അമാനുഷശക്തികളെ ഭാവന ചെയ്യുന്നത് പുതിയ കാര്യമൊന്നുമല്ല. കോവിഡ് ബാധ ഒരു സന്നിഗ്ധഘട്ടം ഉളവാക്കിത് ഇങ്ങനെയുള്ള ഒരു സാമൂഹ്യ വെല്ലുവിളി തന്നെയാണ്. പോലീസിൻറ്റെ അതിക്രമങ്ങൾക്കെതിരെ ഇതേ ഭാവന അതിമാനുഷരെ കൊണ്ടുവന്നിറക്കുന്നതും സങ്കൽപ്പിക്കാവുന്നതാണ്. ഈ സിനിമയുടെ സ്വീകാര്യതയ്ക്കു പിന്നിൽ ഇങ്ങനെയൊരു ഘടകം വർത്തിക്കുന്നുണ്ട്. 

  മുണ്ടുടുത്ത റോബോട്ട്-ആൻഡ്രോയിഡ് കുഞ്ഞപ്പൻ 

  തികച്ചും പോസ്റ്റ് ഹ്യൂമൻറ്റെ കഥയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻറ്റേത്. ഒരു ഹോളിവുഡ് ചിത്രത്തിൻറ്റെ തനി പകർപ്പ് ആണെങ്കിലും മലയാളത്തിൽ, കേരളീയ പരിപ്രേക്ഷ്യത്തിൽ ഒരു റോബോട് സൃഷ്ടിയ്ക്കുന്ന ഊഷ്മളബന്ധങ്ങൾ തികച്ചും ബോദ്ധ്യപ്പെടാവുന്നരീതിയിൽ അവതരിക്കപ്പെടുന്നത് പുതുമ തന്നെയാണ്.  “A posthuman is a new hybrid species of future human modified by advance technology” എന്ന് Kevin Lagrandeur.  ടെക്നോളജിയുടെ സന്തതിയായ ഒരു റോബോട്ടിനെ ഒരു ഗ്രാമാന്തരീക്ഷത്തിൽ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഇത് സാധിച്ചെടുത്തിരിക്കുന്നത്. മകൻ വിദേശത്തായതുകൊണ്ട് തുണയില്ലാതായ വൃദ്ധനായ പൊതുവാളിനു കൂട്ടായിട്ടെത്തിയ റോബോട്ട് പലേ രീതിയിലും പൊതുവാളിൻറ്റെ മകൻ തന്നെ ആയിത്തീരുന്നതായിട്ടാണ് ആഖ്യാനം. യന്ത്രവുമായി മാനുഷികബന്ധങ്ങൾ സാദ്ധ്യമാണെന്ന് പൊതുവാൾ അറിയുകയാണ്. കേരളത്തിലെ ധാർമ്മികനിബന്ധനകളോടും നൈതികവും സാന്മാർഗ്ഗികവുമായ സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് വരുന്നവനാണ് കുഞ്ഞപ്പൻ എന്ന ഓമനപ്പേർ ഇടപ്പെട്ട ആൻഡ്രോയിഡ് റൊബോട്ട്. ഗ്രാമവാസി സ്ത്രീകളുടെ അപേക്ഷപ്രകാരം മുണ്ട് ഉടുക്കുന്നുണ്ട് കുഞ്ഞപ്പൻ. ഏതു മതത്തിൽപ്പെടുന്നവനാണ് കുഞ്ഞപ്പൻ, അമ്പലത്തിൽ കയറ്റാവുന്നവനാണോ എന്ന സന്ദേഹം വരുമ്പോൾ ഭഗവദ് ഗീത  ഉരുവിടുകയും നെഞ്ചിൽ ഹിന്ദു ദൈവരൂപങ്ങളെ പ്രദർശിപ്പിക്കുകയും ചെയ്യുണ്ട് സമർത്ഥനായ മലയാളി ആയി മാറപ്പെട്ട കുഞ്ഞപ്പൻ. തികച്ചും പോസ്റ്റ് ഹ്യൂമൻ സ്വരൂപപ്രദർശനം തന്നെ. ഇനി ഇവിടെ പത്രം ഇടേണ്ടഎന്ന് പത്രക്കാരനോട് പ റയുന്നത് എല്ലാ വിവരങ്ങളും എളുപ്പം സ്വരൂപിക്കുന്ന ഭാവിയിലെ മനുഷ്യൻ തന്നെയാണ്. 

     പക്ഷേ സിനിമ അവസാനം പ്രതിലോമകരമാവുകയാണ്. പോസ്റ്റ് ഹ്യൂ,മനിസത്തിൽ നിന്ന് വഴുതി മാറി വെറും ഹ്യൂമനിസത്തിലേക്ക്  തിരിഞ്ഞു നടത്തിയ്ക്കുകയാണ് കഥാഗതിയെ സംവിധായകൻ. ആദ്യകാല ഹോളിവുഡ് സിനിമകളിൽ യന്ത്രമനുഷ്യരെ നീചരായി വിധിച്ചതിൻ്റെ പിൻ തുടർച്ച പോലെ. അതിൻ്റെ തന്നെ ശക്തി റോബോടുകളേയോ യന്ത്രമനുഷ്യര്യരേയൊ നശിപ്പിക്കുന്ന രീതിയിലുള്ള പഴകിയ ചിന്തയുടെ ഭാഗം തന്നെ ഇത്. പലപ്പോഴും വ്യവസായികവിപ്ളവത്തിൻ്റെ മോശം സൂചകം, യാന്ത്രികലോകത്തിൻ്റെ വിനാശകാരിയായ തിന്മ എന്ന രീതിയിൽ കഥ അവസാനിപ്പിക്കുന്നത് പോസ്റ്റ് ഹ്യൂമൻ ചിന്തകൾ കടന്നുവരുന്നതിനു മുൻപ് ആയിരുന്നു. ശരാശരി മലയാളിയുടെ പൊതുബോധത്തോടിണങ്ങും വണ്ണം റോബോട്ടിനെ പ്രതിസ്ഥാനത്ത് നിറുത്തുകയും യന്ത്രങ്ങൾ വെറും യന്ത്രങ്ങൾ മാത്രമേ ആകൂ എന്നും മനുഷ്യൻ അതിൽ വിശ്വാസമർപ്പിക്കേണ്ടതില്ലെന്നും തെര്യപ്പെടുത്തുന്നു അവസാനരംഗങ്ങൾ. കൂടാതെ മക്കൾ വിദേശത്ത് പോയി ജോലി ചെയ്യേണ്ടവരല്ലെന്നും നാട്ടിൽത്തന്നെ നിൽക്കേണ്ടവരാണെന്നും സമർത്ഥിക്കുകയും അതിനു സാധൂകരണം കണ്ടെത്താനുള്ള വെ റും ഉപകരണം മാത്രമായിരുന്നു റോബോട്ട് എന്നും പറഞ്ഞ് തീർക്കുന്നു അവസാനരംഗങ്ങൾ. മലയാളിയുടെ പതിവ് ഇരട്ടത്താപ്പിൻറ്റെ പ്രത്യക്ഷ ഉദാഹരണം. 

     എക്കോ ഫെമിനിസവും പോസ്റ്റ് ഹ്യൂമനിസവും

       മാനവികതാവാദം  (humanism)   ഉദ് ഘോഷിച്ച്ത് മനുഷ്യൻ എന്നത് ആണായിരിക്കണം, അതും വെളുത്തതൊലിയുള്ളവനും, ശരീരപ്രകൃത്യാ ഊക്കേറുന്നവനും ആയിരിക്കണം എന്നാണ്. എന്തിനും മേലേ ആയ മനുഷ്യൻ്റെ സ്വരൂപം ഇത്തരത്തിലാണ് വിധിക്കപ്പെട്ടത്, ആന്ത്രോപോസെൻട്രിസത്തിൻ്റെ ഉയരത്തിലുള്ള ഘടകമായി. പോസ്റ്റ് ഹ്യൂമനിസം ഇതിനെ വെല്ലുവിളിയ്ക്കുകയും പ്രകൃതിയുമായി ഇണങ്ങുന്ന മനുഷ്യസ്വഭാവത്തിൽ സ്ത്രീ പ്രാതിനിധ്യം ആവശ്യമാണെന്ന് ശഠിയ്ക്കുകയും ചെയ്തു. പുരുഷനും പ്രകൃതിയും വേറിട്ടതല്ലെന്നും അത് ഒന്നിൻറ്റെ തന്നെ ദ്വന്ദങ്ങളാണ് എന്നതും ഭാരതദർശനങ്ങളുടെ ഭാഗമായതു കൊണ്ട് ഭാരതീയർക്ക് പോസ്റ്റ് ഹ്യൂമനിസത്തിൻ്റെ പ്രകൃതിസാംഗത്യം പ റഞ്ഞുകൊടുക്കേണ്ട ആവശ്യം വരുന്നില്ല. സെമിറ്റ്ക് മതങ്ങൾ കൂടുതൽ പുരുഷകേന്ദ്രീകൃതമാണ് അതുകൊണ്ട് പ്രകൃതിയിലെ സ്ത്രീത്വം അത്ര പരിചയമല്ല പാശ്ചാത്യദർശവിധികൾക്ക്. കാവുകളും അവയിലെ അമ്മദൈവങ്ങളും നമ്മുടെ സംസ്കാരരൂപീകരണത്തിൻ്റെ ഭാഗമായിട്ടുണ്ട്, പണ്ടേ തന്നെ. പാമ്പുകളെ ഇന്നും ആരാധിക്കുന്നവരുടെ നാടാണ് നമ്മുടേത്. വൃക്ഷങ്ങളെ ആരാധിക്കുന്ന ബുദ്ധമതപാരമ്പര്യവും നമുക്കുണ്ട്. ദൃശ്യകലകളിൽ ഇവയുടെ സ്വാധീനം ധാരാളമായിട്ടൂണ്ടു താനും. പക്ഷേ കോളനിവൽക്കരണത്തിൻറ്റെ ബാക്കിപത്രമായിട്ടും  പാശ്ചാത്യരീതികളുടെ പ്രചാരവും അഭിനിവേശങ്ങളും ഏൽപ്പിച്ച ന്യൂനതരബാധകളാലും ആന്ത്രോപാസീൻ കൊടുങ്കാറ്റിൽ പെട്ടുപോവേണ്ടി വന്നു എന്നതാണ് സത്യം. ഒരു തിരിച്ചുപിടിയ്ക്കലിനും വെമ്പുന്ന പോസ്റ്റ് ഹ്യൂമൻ ഹൃദയം ചില സിനിമകളിൽ കാണുന്നുണ്ട് തീർച്ചയായും. പ്രകൃതിയോടിണങ്ങി അതിൻ്റെ ഒരു ഭാഗമാകാനുള്ള യത്നത്തിൻ്റെ അംശങ്ങൾ, പ്രത്യേകിച്ചും സ്ത്രീകേന്ദ്രീകൃതമായി രൂപപ്പെട്ടവ സ്വാംശീകരിച്ച സിനിമകൾ ചുരുക്കമായി പ്രത്യക്ഷപ്പെടാറുണ്ട്. പ്രകൃതിവിധ്വംസകത്തെ നേരിടുന്ന സംഭവഗതികൾ ആവിഷ്ക്കരിക്കപ്പെട്ട സിനിമകളും. 

  രാമൻറ്റെ ഏദൻ തോട്ടം, ഒരാൾപ്പൊക്കം 

   പ്രകൃതി സമ്മാനിയ്ക്കുന്ന സ്വച്ഛതയും വാൽസല്യവും തേടിപ്പോകുന്നവളുടെ കഥയാണ് രഞ്ജിത് ശങ്കറിൻറ്റെ   രാമൻറ്റെ ഏദൻ തോട്ടത്തിൽ ആഖ്യാനം ചെയ്യപ്പെടുന്നത്. നായിക മാലിനിയുടെ ഭർത്താവ് പുരുഷകേന്ദ്രീകൃത സമൂഹവ്യവസ്ഥയുടെ പ്രതിനിധി എന്ന മട്ടിലാണ് അവതരണം. ആന്ത്രോപൊസീൻ പുരുഷൻറ്റെ ഉടലാർന്ന പ്രതീകം എന്ന പോലെ. പ്രകൃതിയുടെ സ്ത്രീഭാവത്തോട് അധികാരമനോഭാവമാണ് ഇയാൾക്ക്. വാസ്തവികതയ്ക്ക് അപ്പുറമോ ഇപ്പുറമോ എന്ന് തീർച്ചയാക്കാത്ത കഥാപാത്രമാണ് രാമൻ. പ്രകൃതിയോടൊപ്പം നിലനിൽക്കുന്നതിൻ്റെ ആത്യന്തിക ആവശ്യം മനസ്സിലാക്കിയ പോസ്റ്റ് ഹ്യൂമൻ. മാലിനി എന്ന സ്ത്രീത്വം അയാൾക്കൊപ്പം എന്നുമുണ്ട്, മരിച്ചു പോയ ഭാര്യ എന്ന നിലയിലാണ് ഈ നിതാന്ത കൂട്ടുകെട്ട് അവതരിക്കപ്പെടുന്നന്ത്. നായിക മാലിനി ആന്ത്രൊപോസീൻ നിബന്ധനകളിൽ നിന്ന് വിടുതൽ നേടി മാനവാന്തരകാലഘട്ടത്തിലേക്ക് സ്ഥാനാന്തരണം ചെയ്യുന്നതായിട്ടാണ് അവതരണം. പക്ഷേ നഗരജീവിതത്തെ തള്ളിക്കളയുകയോ ഇകഴ്ത്തുകയോ ചെയ്യുന്നില്ല. പലേ സിനിമകളിലും ഗ്രാമ്യതയെ പുൽകുന്ന കഥാരീതി ഉണ്ടെങ്കിൽ സാങ്കേതികതയെ തള്ളിപ്പറയുന്ന ഇരട്ടത്താപ്പാണ് പ്രകടമാക്കാറ്. മാലിനി ആൺകോയ്മാനിബന്ധനകളിൽ നിന്ന് പു റത്തുകടക്കുകയും ചെയ്യുന്നു, രാമൻ എന്ന മിക്കവാറും മിത്തിക്കൽ ആയ കഥാപാത്രത്തെ അതേ പടി നിലനിർത്തിക്കൊണ്ടു തന്നെ. അവൾ നൃത്താദ്ധ്യാപികയാണ്, ലാസ്യഭംഗിയിണങ്ങിയ, കേരളപ്രകൃതിയോട് കൂടുതൽ ഇണങ്ങുന്ന മോഹിനിയാട്ടമാണ് നൃത്തരീതി എന്ന് സിനിമ ഉറപ്പിച്ചത് യാദൃശ്ചികമാകാൻ ഇടയില്ല. 

      ഒരാൾപ്പൊക്കംസ്ത്രീ, പ്രകൃതി, പുരുഷമേൽക്കോയ്മ, ആന്ത്രോപൊസീൻ കടന്നുകയറ്റങ്ങൾ, മുക്തി ഇവയെല്ലാം സങ്കീർണ്ണമായി കെട്ട്പിണയുന്നത് കഥാരൂപം നൽകി ആവിഷ്ക്കരിച്ചിട്ടുള്ളതാണ്.  പാരിസ്ഥിതിക ജീർണ്ണോദ്ധാരണം  (Ecological repair) അതുമായി ഘടിപ്പിയ്ക്കുകയും ചെയ്യുന്ന  സമർത്ഥമായ ആഖ്യാനമാണ് സനൽകുമാർ ശശിധരൻറ്റേത്.  അപ്രത്യക്ഷ്യയാകുന്ന നായികയെത്തേടി നായകൻ നടത്തുന്ന വിപുലമായ തേടലിൽ നായിക പ്രകൃതിയുടെ ഭാവങ്ങളായി പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയുമാണ്. പലേ രൂപത്തിലും പലേ കഥാപാത്രങ്ങളായും നായിക അനുഭവപ്പെടുന്നുണ്ട് നായകനു.  ആൺ അഹന്തയുടെ അടരുകൾ ഓരോന്നായി അഴിഞ്ഞു വീഴുന്നുണ്ട് നായകൻ്റെ ഈ മോചനത്തിൻ്റേയും മുക്തിയുടെയും തീർത്ഥയാത്രയിൽ. കഠിനാനുഭവങ്ങളുടെ അഗ്നിപരീക്ഷകൾ അനുഭവിച്ചാണ് അയാൾ മാനവാനന്തരൻ (posthuman) ആയിത്തീരുന്നത്. തൻറ്റെ പ്രേയസി ആയിരുന്ന നായിക പൂർണ്ണമായി പ്രകൃതിയിൽ വിലയിച്ചു കഴിഞ്ഞിരുന്നു അപ്പൊഴെയ്ക്കും. ലോകപ്രകൃതിദൃശ്യങ്ങളിൽ അദ്വിതീയപ്രാധാന്യം നേടിയിട്ടുള്ള ഹിമാലയ താഴ് വരകളാണ് ഈ സംഭവങ്ങളുടെ പശ്ചാത്തലം.  ആന്ത്രൊപോസീനിലെ മനുഷ്യനിർമ്മിതിക്കെടുതികൾ, വെള്ളപ്പൊക്കം, അണക്കെട്ട് നിർമ്മിതിയും തകരലും, അങ്ങനെ ദുരന്തങ്ങൾക്ക് സാക്ഷിയാകുന്നുണ്ട് നായകൻ. 

    വിലയനം പ്രാപിച്ച പ്രകൃതിയേയും സ്ത്രീയെയും ചിത്രീകരികരിക്കുന്നത് മലയാളസിനിമയിൽ ഇതാദ്യമല്ല. അരവിന്ദൻ്റെ കാഞ്ചനസീതയിൽ സീത തൽസ്വരൂപമാർന്ന് പ്രത്യക്ഷപ്പെടുന്നതേ ഇല്ല. ശ്രീരാമനോടൊപ്പം സീതയുണ്ട് പക്ഷേ പ്രകൃതിയുടെ അനുഭവങ്ങളായി ഇന്ദ്രിയസാക്ഷാത്ക്കാരം നിർവ്വഹിക്കപ്പെടുകയാണ്. കാറ്റായും കുളിരായും ഓളങ്ങളായും അത് സംഭവിക്കുകയാണ്. ശ്രീരാമനു രാജാവിൻ്റെ വേഷഭൂഷാദികളോ ഭാവഹാവാദികളോ നൽകപ്പെട്ടിട്ടില്ല, പ്രകൃതിയോട് സമരസപ്പെടുന്ന മാനവാന്തരൻ തന്നെ. അരവിന്ദൻ്റെ തന്നെ കുമ്മാട്ടിയിൽ മനുഷ്യർ (കുട്ടികൾ) തന്നെ മൃഗങ്ങളായി മാറുന്നവരാണ്, ചില മായാവിദ്യകളാൽ. അത് ഒരു ഹീനമോ നീചമോ ആയ പ്രവൃത്തി അല്ല, കളിയാണ്. ഈ മായാവിദ്യയുടെ അഭാവത്തിൽ മൃഗങ്ങളായവർക്ക് തിരിച്ച് മനുഷ്യരാവാൻ പറ്റാതെ പോകുകയാണ്, അത് ദുരന്തം സൃഷ്ടിയ്ക്കുന്നു. 

 പുതിയ സിനിമകളിൽ പോസ്റ്റ് ഹ്യൂമൻ ആശയങ്ങൾ

    ചുരുളിയിൽ വന്യത മനുഷ്യനു ഉപരിയായി മേൽക്കൈ നേടുന്ന ആഖ്യാനമാണ്. കാട് ആണ് മനുഷ്യൻ്റെ ആന്തരികസ്വഭാവം നിർണ്ണയിക്കുന്നത്. വനസ്ഥലികളിൽ സ്വത്വം നഷ്ടപ്പെടുന്ന മനുഷ്യനു അതേ ഇടങ്ങൾ തന്നെ മറ്റൊരു സ്വത്വം കണ്ടുപിടിച്ച് കൊടുക്കപ്പെടുകയാണ്. സമയം എന്നത് അപേക്ഷികമാണെന്ന് എളുപ്പം തെളിയിക്കുന്നത് കാടിൻ്റെ ശാസ്ത്രമാണ്. പ്രകൃതിയുടെ ചാക്രികതയാണ് മനുഷ്യൻ്റെ ഉള്ളിൽ പ്രവർത്തിക്കുന്നത്, വന്യതയാണ് മാർഗ്ഗദർശകസ്വരൂപം. ജനനമരണനിഗൂഢതകൾ കാടകങ്ങൾക്കുള്ളിലാണ്. നാഗരീകനായി മാറിയെങ്കിലും തദ് ജന്യമായ ക്രൗര്യങ്ങൾക്ക് കാട്ടിൻറ്റെ നീതിയുണ്ട്, അത് നടപ്പാക്കപ്പെടുക തന്നെ ചെയ്യും എന്ന് സിനിമ പ്രഖ്യാപിക്കുന്നു. പോസ്റ്റ് ഹ്യൂമൻ സംസ്കാരത്തിൽ മനുഷ്യൻ-മനുഷ്യേതരം ഇവ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ കഥാഖ്യാനം പലേ വഴികൾ തേടാം, പ്രതിനിധീകരണത്തിലും കഥ പറച്ചിലിലും ആവിഷ്ക്കാരചിന്തകൾ ഗതാനുഗതികത്വം പാലിക്കണമെന്നില്ല. പാശ്ചാത്യ സയൻസ് ഫിക് ഷൻ സിനിമകളിൽ ഇത് വ്യക്തമാണ്. സമയം അകം പുറം തിരിയുമ്പോൾ ഇടവും അകം/ പു റം തിരിയാം, യഥാതഥവും സാങ്കൽപ്പികവുമായ ഇടങ്ങൾ തിരിച്ചറിയപ്പെട്ടേയ്ക്കുകയില്ല. ഓർമ്മകൾ അരേഖീയ (nonlinear) മായേക്കാം. Time loop ആഖ്യാനത്തിൻ്റെ കാതൽ ആകുന്നുണ്ട് ചുരുളിയിൽ. സിനിമയിലെ പോസ്റ്റ് ഹ്യൂമൻ ആവിഷ്ക്കാരങ്ങളെക്കുറിച്ചുള്ള ലേഖനത്തിൽ അന്നെകെ സ്മെലിക് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “The spectator can thus change classical patterns of identification and establish an experimental relation to the posthumanist films, embracing the narrative as a loop that intricately connects present, past and future.”  ഇതേ സംവിധായകൻറ്റെ (ലിജോ പെല്ലിശ്ശേരി) ജെല്ലിക്കെട്ട്ഇലും വന്യതയാണ് മനുഷ്യസ്വഭാവത്തിൻ്റെ കെട്ടഴിക്കലിൻറ്റെ പശ്ചാത്തലനിർമ്മിതി സംഭവിപ്പിക്കുന്നത്. എല്ലാ പ്രത്യയശാസ്ത്രങ്ങളും അവിടെ അടിപതറി ചിതറിത്തെറിക്കുകയാണ്.  നക്സലിസം ഉൾപ്പെടെ കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ തത്വദീക്ഷകൾ ഒക്കെ  വെറും നേരമ്പോക്കായി മാറ്റപ്പെടുകയാണവിടെ. ഇടവിട്ടുള്ള രംഗങ്ങളിൽ രാഷ്ട്രീയക്കാരുടെ കളികൾ പ്രത്യക്ഷമാക്കുന്നുണ്ട്.ചാർളിയിലെ നായകൻ ചില പിന്തിരിപ്പൻ പ്രഖ്യാപനങ്ങൾ (ഈ ഭൂമിയിലെ നല്ല വസ്തുക്കൾ എല്ലാം നമുക്കുള്ളതാണ്എന്ന മാതിരി) നടത്തുന്നുണ്ടെങ്കിലും നിർമ്മമനായ ഒരു റോബോടിൻ്റെ എന്നപോലെ, രക്ഷകനായ യേശു എന്നപോലെ പോസ്റ്റ് ഹ്യൂമൻ സ്വഭാവം പേറുന്നുണ്ട് പലപ്പോഴും. ലീലയിലെ നായകൻ തൻറ്റെ ചോദനകൾക്ക് തുറസ്സ് തേടുന്നത് വന്യതയിലും അവിടെ തെളിയുന്ന ആനയിലുമാണ്. കൃഷി വൻരീതിയിൽ പരിസ്ഥിതി നാശത്തിനു വഴി തെളിച്ചിട്ടുണ്ടെങ്കിലും ഇവിടം സ്വർഗ്ഗമാണ്‘ (ബ്ളെസ്സി) എന്ന സിനിമയിൽ പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശം പേറുന്ന കർഷകനെ കാണാം. എന്നാൽ ലൗഡ് സ്പീക്കർ“ (ജയരാജ്) ഇൽ ഗ്രാമ്യതയുടെയും സ്വച്ഛപ്രകൃതിയുടേയും സന്തോഷങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്യുന്ന കഥാതന്തു ആധുനികമായതിനേയും സാങ്കേതികതയുടെ വിജയങ്ങളേയും പാടേ നിരസിക്കുകയാണ്, അതിൻറ്റെ എല്ലാ സൗ  ഭാഗ്യങ്ങളെയും സർവ്വാത്മനാ സ്വാംശീകരിച്ചുകൊണ്ടു തന്നെ. ഇത് വ്യാജമാണെന്ന് മാത്രമല്ല ഇരട്ടത്താപ്പുമാണ്. ലൗഡ്സ്പീക്കർ സിനിമ സ്ത്രീവിരുദ്ധവുമാണ്. 

    പ്രധാനവും വിലപ്പെട്ടതുമായ ജീവിതവ്യവഹാരങ്ങൾ കമ്പ്യൂട്ടർ വഴി മാത്രം സാധിച്ചെടുക്കുന്നതിൻ്റെ കഥാഖ്യാനമാണ് സീ യു സൂൺ‘ (മഹേഷ് നാരായണൻ). സാങ്കേതികത എത്രമാത്രം  ജീവിതഗന്ധിയും സുഗമവും മനുഷ്യാനുകൂലവുമാണെന്ന് തെളിയിക്കപ്പെടുന്നുണ്ട് ഈ സിനിമയിൽ.  ഒന്ന് രണ്ട് ലാപ്റ്റോപ്പുകളും സെൽ ഫോണുകളും മാത്രം വഴി നിർണ്ണായകമായ ജീവിതവഴിത്തിരിവുകളിലെ തീരുമാനങ്ങൾക്ക് സാധുതയേറ്റപ്പെടുകയാണ്.  പരസ്പരം നേരിൽ കാണാതെ,  കമ്പ്യൂടർ സ്ക്രീനിലെ പ്രതിരൂപങ്ങൾ മാത്രം വിശ്വസിച്ച് ഇണയെ തീരുമാനിക്കുന്നതും കുടുംബങ്ങൾ തമ്മിലുള്ളചില പ്രാഥമിക ചടങ്ങുകൾ സാങ്കേതികതയെ ആശ്രയിച്ച് നടത്തപ്പെടുന്നതും ദൃശ്യപ്പെടുത്തുന്നുണ്ട്. സമയവും ദൂരവും ഖണ്ഡിക്കപ്പെട്ട പുതിയ വാതാവരണത്തിലെ മനുഷ്യജീവിതത്തിൻ്റെ നേർ ആഖ്യാനമാണ് സീ യു സൂൺ‘. ഇതേ കമ്പ്യൂടർ സാങ്കേതികത ഉപയോഗിച്ച് പുരുഷൻറ്റെ നീചത്വത്തിൽ നിന്ന് സ്ത്രീയ്ക്ക് രക്ഷ കിട്ടാനുള്ള ഉപായങ്ങൾ നിർമ്മിച്ചെടുക്കുന്നുമുണ്ട്. അതുകൊണ്ട് സിനിമ തികച്ചും സ്ത്രീപക്ഷവുമാണ്. 

  മാനവാനന്തരകാലത്ത് ലിംഗഭേദങ്ങൾ വിസ്മൃതവും അപ്രസക്തവുമാണ്. പുരുഷൻ മേൽക്കൈ നേടുന്നില്ല, സ്ത്രീയ്ക്കും തുല്യതയാണ് എന്നു മാത്രമല്ല സ്ത്രീയോ പുരുഷനോ എന്ന ചോദ്യം പോലും ഉദിയ്ക്കുന്നില്ല. ലിംഗനീതി എന്നുള്ളത് ആവശ്യമായി വരുന്നില്ല എന്നതാണ് സത്യം. പാശ്ചാത്യ സിനിമകളിലെ സൈബോർഗുകളും റോബോടുകളും ലിംഗപരമായി തരം തിരിക്കപ്പെട്ടവരല്ല. ആണിൻറ്റെ സ്വത്വം-കായികമായിട്ടെങ്കിലും- ഏറ്റെടുക്കാനാവുന്ന പെണ്ണിനെ ചിത്രീകരിക്കപ്പെടുന്നതു വരെ മലയാളം സിനിമ എത്തിയിരിക്കുന്നു എന്നത് ശ്രദ്ധാർഹമാണ്. ഭീമൻറ്റെ വഴി  (അഷ്റഫ് ഹംസ)  യിൽ അവസാനം വില്ലനെ എടുത്ത് മറിച്ച് നിലത്തിടുന്നത് നായകനായ പുരുഷനോ മറ്റൊരു അഭ്യാസി ബലവാനോ അല്ല ജൂഡൊ അദ്ധ്യാപികയായ ഒരു സ്ത്രീഅഞ്ജു (നടി ചിന്നു ചാന്ദ്നി)- ആണ്.

 പരാമർശിതം 

  1. Smelik, Anneke. Film. In The Cambridge Companion to Literature and the Posthuman. Ed. Clarke B. and Rossini M. Cambridge University Press , 2017,  pp:224
  2. LaGrandeur, Kevin. Androids and the Posthuman in Television and Film. In The Palgrave Handbook of Posthumanism in Film and Television. Ed. Hauskeller, M., Philbeck T. D. and Carbonell C. D. Palgrave MacMillan 2015 pp:450
  3. Ornella, Alexander D. Uncanny Intimacies: Humans and Machines in Film. In The Palgrave Handbook of Posthumanism in Film and Television. Ed. Hauskeller, M., Philbeck T. D. and Carbonell C. D. Palgrave MacMillan 2015 pp:450
  4. Nayar, Pramod K. ‘Trust a Few ,Fear the Rest :’ The Anxiety and Fantasy of Human Evolution. In The Palgrave Handbook of Posthumanism in Film and Television. Ed. Hauskeller, M., Philbeck T. D. and Carbonell C. D. Palgrave MacMillan 2015 pp:450
  5. Hassler-Forest, Dan. Of Iron Men and Green Monsters: Superheroes and Posthumanism. In The Palgrave Handbook of Posthumanism in Film and Television. Ed. Hauskeller, M., Philbeck T. D. and Carbonell C. D. Palgrave MacMillan 2015 pp:450
  6. Fox, N. J. and Alldred P. Sustainability, feminist posthumanism and the unusual capacities of (post) humans. Environmental Sociology 6: 121-131, 2020
  7. Braidotti, R. 2019Posthuman KnowledgeCambridge University Press, 2019, pp226.

.

 

 

 

 

 

 

 

 

                                                

 

 

Monday, February 20, 2023

മനുഷ്യർക്കു മുൻപേ ബുദ്ധിജീവികൾ ഉണ്ടായത്

 

    ബോധജ്ഞാനം (consciousness) എവിടുന്ന് ഉദിച്ചു വന്നു? പരിണാമവഴിയിൽ അവസാനകാലത്ത് വന്നു ചേർന്നതാണോ അത്? അതോ ആദ്യത്തെ നാഡീവ്യവസ്ഥ രൂപപ്പെടുന്ന സമയത്തുതന്നെ അതിൻ്റെ തുടക്കമായിരുന്നോ?        

      ബുദ്ധി എന്നത് പെട്ടെന്ന് ഒരിക്കൽ ചിലജീവികളുടെ തലച്ചോറിൽ കയറിക്കൂടിയതൊന്നുമല്ല. കാഴ്ച്ചയും കേൾവിയും മറ്റ് ഇന്ദ്രിയാനുഭവങ്ങളും ജന്തുക്കൾ സ്വാംശീകരിച്ചു തുടങ്ങയപ്പോൾത്തന്നെ ബോധജ്ഞാനത്തിൻ്റെ നാമ്പുകൾ മുളച്ചു തുടങ്ങിയിരുന്നു എന്നു വേണം കരുതാൻ. 

      ബോധജ്ഞാനം എന്നത് മനുഷ്യേതരജീവികളിൽ നിലവിലുണ്ടോ എന്നത് അതിനെ സമീപിക്കുന്നതെങ്ങനെയെന്നും എന്തൊക്കെ മാനദണ്ഡങ്ങളാണ് അതിനെ മനസ്സിലാക്കാൻ  ഉപയോഗിക്കുന്ന് എന്നതനുസരിചും നിശ്ചയിക്കപ്പെടുന്നതാണ്. ചിലർ വാദിച്ചേക്കാം ബോധജ്ഞാനം ഏറ്റവും മിടുക്കരായ ജീവികൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന്. അതിൻപ്രകാരം ഈ അടുത്തകാലത്ത് മനുഷ്യൻ്റെ വരവോട് കൂടി മാത്രം ഉദയം ചെയ്തതാണെന്നും അനുമാനങ്ങളും ഉണ്ടായേക്കാം. ചില സൈദ്ധാന്തികർ വാദിക്കാറുള്ളത് കൂടുതൽ അവബോധശക്തി  (cognitive capacity) അളന്നെടുക്കുന്നത് ബോധജ്ഞാനവുമായി നേരിട്ട് ബന്ധപ്പെടുത്താവുന്നതാണെന്നാണ്. എന്നുവെച്ചാൽ കാഴ്ച്ച, കേൾവി, മണം, രുചി എന്നിങ്ങനെ ഇന്ദ്രിയപ്രമായ അനുഭവങ്ങൾ സ്വരൂക്കൂട്ടി എടുക്കുന്നത് ബോധജ്ഞാനത്തിൻ്റെ ലക്ഷണം തന്നെ എന്ന വാദം.  എന്നാൽ അടിസ്ഥാനപരമായ, കഠിനപ്രശ്നമെന്ന് വിവക്ഷിക്കാവുന്ന വിനിയോഗാത്മകമായ, ബോധപരമായ അറിവ് എന്നതിനേയും ആത്മനിഷ്ഠാപരമായ അതിൻ്റെ ഉണർവ്വിനേയും ഈ വാദം അഭിസംബോധന ചെയ്യുന്നില്ല എന്നത് കുറവ് തന്നെയാണ്. കൂടാതെ തികഞ്ഞ ജ്ഞാനശേഷിയും   ബോധജ്ഞാനവും തലച്ചോറിൻ്റെ  സങ്കീർണ്ണതയും പരിണാമവും തമ്മിൽ ബന്ധപ്പെടുത്താവുന്നതാണെന്ന് പരികൽപ്പനകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് അങ്ങനെ തന്നെ ആയിരിക്കണം എന്നതിനു  കാരണങ്ങളൊന്നുമില്ല. ഉദാഹരണത്തിനു മനുഷ്യൻ ഒരു സ്പീഷീസ് എന്നനിലയ്ക്ക് മറ്റ് പ്രൈമേറ്റുകളെക്കാൾ ബുദ്ധിയുണ്ടെങ്കിലും ഒരു മരത്തെ മനുഷ്യൻ കാണുന്നത്  ഒരു ഉറാങുട്ടാൻ കാണുന്നതിൽ നിന്ന്  കൂടുതൽ തീവ്രമായോ അടിസ്ഥാനപരമായ ബോധജ്ഞാനപരമായ വ്യത്യാസങ്ങളോടെയോ ആകണമെന്നില്ല. 

      സങ്കീർണ്ണമായി പരിണമിച്ച തലച്ചോറോടെ ജനിയ്ക്കുന്ന ഒരു കുഞ്ഞ് പക്ഷേ ബുദ്ധി വികാസം പ്രാപിച്ചിട്ടില്ലെങ്കിലും അതിൻ്റെ  ഇന്ദ്രിയാവബോധങ്ങൾ പ്രായപൂർത്തിയായവരുടേതാണ്. അവബോധം അളന്നെടുക്കാൻ ഉപയുക്തമാക്കുന്ന  സൂചകങ്ങൾ ആകട്ടെ - യുക്തിപൂർവ്വം ന്യായവാദം ചെയ്യുക, സംവേദനം സാദ്ധ്യമാക്കുക, പഠിച്ചെടുക്കുകയും ഓർമ്മിക്കുകയും ചെയ്യുക തുടങ്ങിയവ-മിക്കപ്പോഴും ബോധജ്ഞാനത്തിൻ്റെ വികാരസംബന്ധിയായ വൈദഗ്ദ്ധ്യങ്ങളുടെ (അസഹനീയമായ  വേദന, വിശപ്പ്, തണുപ്പറിയൽ ഒക്കെ) സ്വഭാവമോ ഉറവിടമോ കണക്കിലെടുക്കാറുമില്ല. ബോധജ്ഞാനത്തിൻ്റെ ഈ വികാരപരത എന്ത്, എങ്ങിനെ എന്ന് അറിയേണ്ടതുണ്ട്.

    മനുഷ്യനു മാത്രമല്ല ബോധജ്ഞാനപ്രാപ്തി കൈവന്നിട്ടുള്ളതെന്ന ആശയം കൂടുതൽ പ്രബലമായ കാലം ആണിത്.  നീരാളി (ഒക്റ്റോപ്പസ്)കൾക്കും തേനീച്ചകൾക്കും പക്ഷികൾക്കും അവബോധാത്മകമായ പെരുമാറ്റങ്ങളും സ്വാംശീകരണങ്ങളും ഉണ്ടെന്ന് തെളിഞ്ഞു കൊണ്ടിരിക്കയാണ്. ചിമ്പൻസികളുടേയും ഗൊറില്ലകളുടേയും ബോധജ്ഞാനത്തെക്കുറിച്ച് ധാരാളം പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ പ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കണമെങ്കിൽ ചോദ്യം ഇങ്ങനെ മാറ്റപ്പെടേണ്ടിയിരിക്കുന്നു: ഒരു നാഡീവ്യവസ്ഥയ്ക്ക് അവബോധപരമായ, ആത്മനിഷ്ഠാപരമായ പ്രവർത്തനങ്ങൾ നിർവ്വഹിച്ചെടുക്കാൻ എന്തുതരം ന്യൂറോൺ സംവിധാനങ്ങളും ഘടനയും ആവശ്യമാണ്? 

   ഏറ്റവും സങ്കീർണ്ണമായ തലച്ചോർ അത്യാവശ്യമാണെന്നാണ് മനുഷ്യൻ്റെ അതിബുദ്ധിശക്തി തെളിയിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിൽ നിന്ന് സ്വാംശീകരിക്കുന്ന  അവബോധങ്ങൾ സ്വരൂപിച്ച് നിർമ്മിച്ചെടുക്കുന്ന സംവിധാനം ലളിതമായിരിക്കും എന്ന് പൊതുവേ പറയാൻ സാധിക്കുകയില്ല.  എന്നാൽ ബുദ്ധി എന്നതിൻ്റെ പല പ്രകടങ്ങനളും ദർശിതമാക്കുന്ന ഒക്റ്റോപ്പസിനു സങ്കീർണ്ണമായ തലച്ചോറേ ഇല്ല. ന്യൂറോൺസ് കൂടുതലും നീണ്ട കൈകൾആയ  റ്റെൻ്റക്കിളുകളിലാണ്. അതായത് തലച്ചോറിൻ്റെ ഘടനയും ബുദ്ധിയും തമ്മിലുള്ള ബന്ധം നിർവ്വചിക്കാൻ പ്രയാസമുണ്ടെന്ന് സാരം. ഇവിടെ നാലു മാനദണ്ഡങ്ങൾ പ്രധാനമായും കനക്കിലെടുക്കേണ്ടിയിരിക്കുന്നു:

1. പരസ്പര ഇടപഴകൽ, അവയിൽ നിന്ന് കിട്ടുന്ന പ്രതികരണങ്ങൾ ഇവയെ സ്വരൂപിക്കൽ

2.വിവിധ ഇന്ദ്രിയങ്ങളുടെ അനുഭൂതികളേയും അറിവുകളേയും  ഒരു ബിന്ദുവിൽ എത്തിക്കുക (convergence), ബോധജ്ഞാനം സമഗ്രമാക്കി ഒന്നിപ്പിക്കുക

3. ഓർമ്മയുടെ കേന്ദ്രത്തിൻ്റെ വികാസം.

4. വ്യതിരിക്തമായ ശ്രദ്ധാപദ്ധതികൾ (attention schema). പലേ പ്രാണി (insects)കൾക്കും ഒക്റ്റോപ്പസിനും ഇവയിൽ പലതുമുണ്ട്. 

     ബുദ്ധിയും ബോധജ്ഞാനവും ജീവികളിൽ പരന്നു പടർന്നിട്ടുണ്ട്. സ്വതന്ത്രമായി പരിണമിച്ചതാണ് അവ. ആർത്രോപ്പോഡുകൾക്കൊ ഒക്റ്റോപ്പസ്സിനോ ലഭിച്ച ബുദ്ധി പരിണമിച്ചല്ല മനുഷ്യൻ്റെ അതിബുദ്ധിയിൽ എത്തിയത്. പക്ഷേ തലച്ചോറിൻ്റെ ഘടനയും പ്രവർത്തനവും ഇതിലെല്ലാം സാമ്യമുള്ളവയാണു താനും. 

നീരാളിയുടെ ബുദ്ധിചാതുര്യം

  അകശേരുകികളുടെ (invertebrates) ഇടയിൽ ഏറ്റവും വലിയ തലച്ചോർ ഉള്ളവയാണ് ഒക്റ്റോപ്പസ്സുകൾ. അവരുടെ പെരുമാറ്റം വളരെ സങ്കീർണ്ണമാണ്, പഠിച്ചെടുക്കാനുള്ള കഴിവ് ഏറെയുണ്ട്, പെരുമാറ്റങ്ങളിൽ വഴക്കം കാണാം, ജ്ഞാനശേഷി (cognition) ധാരാളമുണ്ട്. ഉപകരണങ്ങൾ ഉപയോഗിയ്ക്കാനുള്ള പൂർവ്വജ്ഞാനം,  കൗശലങ്ങൾക്കും സൂത്രപ്പണികൾക്കുമുള്ള  പാടവം ഇവയൊക്കെ എട്ടുകയ്യുകളുമായി നീന്തി നടക്കുന്ന ഈ ജീവികൾക്കുണ്ട്. ഇന്ദ്രിയപരമായ ബോധജ്ഞാനം (sensory consciousness) ഇവയ്ക്കുണ്ടെന്നാണ് ശാസ്ത്രാഭിമതം. 300 മില്ല്യൺ ന്യൂറോണുകളാണ് ഇവയുടെ കേന്ദ്രനാഡീ വ്യവസ്ഥ (central nervous system)യിൽ.  ഇതിൽ മൂന്നിൽ രണ്ട് ഭാഗവും കയ്കളിലാണ്, 50 മില്ല്യൺ തലച്ചോറിലും. ഇത് മീനുകളിലും ഉഭയജീവികളിലും ഉള്ളതിനേക്കാൾ കൂടുതലാണ്. കശേരുകി (vertebrates)കളെപ്പോലെ ദൂര്യം വ്യക്തമായി കാഴ്ച്ച വഴി ഗണിയ്ക്കാൻ പ്രാപ്തിയുണ്ടിവയ്ക്ക്. കണ്ണുകൾ അത്രമാത്രം പരിണമിച്ച് മുന്നേറിയിട്ടുണ്ട്. മണമറിയാനും സമതുലിതാവസ്ഥ നിലനിറുത്താനുമുള്ള അവയവങ്ങൾ തലയിൽത്തന്നെ ഘടിപ്പിച്ചിട്ടുണ്ട്. ശബ്ദതരംഗങ്ങൾ അറിയാൻ പാർശ്വരേഖയും ഉണ്ട്.കേൾവിസാദ്ധ്യമാണ്. എല്ലാ ഇന്ദ്രിയങ്ങളും തലച്ചോറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കയ്യുകളുടെ നിയന്ത്രണം ഏറെക്കുറെ സ്വതന്ത്രമാണ്. പലേ ദിശകളിലും പലേ രീതികളിലും ഒരുമിച്ചല്ലാതെ, സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന കയ്യുകളെ ഒരേ ഒരു കേന്ദ്രം നിയന്ത്രിക്കുന്നില്ല എന്നതുകൊണ്ട് എല്ലാ സംവേദനങ്ങളേയും ഒരുമിച്ച് കൂട്ടുന്ന ഒരു നിശ്ചിത ഇടത്തിനു സാദ്ധ്യതയില്ലാതെ വരുന്നു. ബോധജ്ഞാനം ഉണ്ടെന്നുള്ളതിൻ്റെ മാനദണ്ഡം പാലിക്കപ്പെടുന്നില്ല എന്നർത്ഥം. പക്ഷേ, മറ്റെല്ലാ സംവേദനങ്ങളും തലച്ചോർ സ്വീകരിച്ച് വിശ്ളേഷണം ചെയ്യുന്നതിനാൽ ഈ വാദം വിലപ്പോകുന്നില്ല എന്നാണ് പുതിയ അവകാശവാദം. കാഴ്ച്ച കയ്കളുടെ ചലനങ്ങളെ നിയന്ത്രിക്കുന്നുണ്ട് എന്ന് ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്. കുപ്പിയുടെ അടപ്പ് തുറക്കുന്നതും അതിൻ്റെ അടപ്പ് കൊണ്ട് കളിയ്ക്കുന്നതും ഒക്കെ ബുദ്ധിയുടെ ലക്ഷണങ്ങളായിട്ട് കരുതേണ്ടതുണ്ട്. അക്വേ റിയം ടാങ്കിൻ്റെ പൈപ്പ് അടച്ച്  ടാങ്കിലെ വെള്ളത്തിൻ്റെ വിതാനം കൂട്ടാൻ ശ്രമിക്കുന്നതായി നിരീക്ഷണങ്ങൾ ഉണ്ട്. കാഴ്ച്ച, ചലനങ്ങൾ, ഓർമ്മ എന്നിവയുള്ളതും  പെരുമാറ്റങ്ങളെ നിയന്ത്രിക്കാനും  വരാൻ പോകുന്ന അപകടങ്ങളെ ഒഴിവാക്കാനും കഴിയുന്ന ഒക്റ്റോപ്പസ്സുകൾക്ക് ബുദ്ധി ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല. ബോധജ്ഞാനത്തിൻ്റെ പേരിലേ സന്ദേഹമുള്ളു. 

  പക്ഷേ, പരിണാമപരമായി ഒരു അടഞ്ഞ വഴിയാണ് ഒക്റ്റോപ്പസ്സുകൾക്ക് പ്രകൃതി വച്ചു കൊടുത്തത്. ബുദ്ധിയും വിവേകൗം വേണ്ടത്ര ഉണ്ടെങ്കിലും ചെ റിയ ജീവിതദൈർഘ്യമേ ഉള്ളൂ ഇവയ്ക്ക്. കശേരു ഉള്ള ജീവികളെ (മീൻ ഉദാഹരണം) പ്പോലെ നീന്തൽ വിദഗ്ധരാണ്, ഒതുക്കമുള്ള ശരീരവുമുണ്ട്. ആർത്രൊപ്പോഡുകളെപ്പോലെ കാലുകൾ ധാരാളം, വസ്തുക്കൾ, ഭക്ഷണം ഉൾപ്പടെ കൈകാര്യം ചെയ്യാൻ  എളുപ്പം. ഈ രണ്ട് പ്രത്യേക സിദ്ധികളും, പരിജ്ഞാനത്തിനുതകുന്ന നാഡീവ്യവസ്ഥയും കൊണ്ട് സമുദ്രങ്ങളിൽ ആധിപത്യവും അധികാരവും നേടേണ്ടതല്ലെ ഇവർ? പക്ഷേ അങ്ങനെ സംഭവിച്ചില്ല. കട്ടിയുള്ള പുറംചട്ടയോ, കുറഞ്ഞത് ശൽക്കങ്ങളെങ്കിലും ഇല്ലാത്തതും മാംസളമായ ശരീരവും എളുപ്പം കിട്ടുന്ന ഭക്ഷണവസ്തു ആക്കുകയായിരുന്നു ഇവരെ. വഴക്കമുള്ള ശരീരവും കൈകളും ഉണ്ടായതിനു കൊടുക്കേണ്ടി വന്ന വില. ജീവിതദൈർഘ്യം കുറവായ ഒക്റ്റോപ്പസ്സുകൾക്ക് അത്ജീവനതന്ത്രങ്ങൾ പഠിച്ചെടുത്ത് പ്രയോഗിക്കാൻ സാവകാശം കിട്ടാത്തതും അവരെ സാധുജീവികളാക്കി ഒതുക്കിയിരിക്കണം. 

തേനീച്ചയും മറ്റ് പ്രാണികളും (Insects)

       വളരെ ചെറിയ തലച്ചോർ ആണെങ്കിലും ബുദ്ധിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് ആർത്രൊപ്പോഡ്വംശജരായ പ്രാണികൾ. പഠിച്ചെടുക്കാനുള്ള കഴിവ്, പരസ്പരം സംവേദനം കൈമാറാനുള്ള കഴിവ്, മനം അറിഞ്ഞ് അതിനനുസരിച്ച് പെരുമാറാനുള്ള കഴിവ്, ഓർമ്മ ഇവയൊക്കെ ഈ പ്രാണികളിൽ രൂഢമൂലമായിടുണ്ട്..  തലച്ചോറിൽ ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെ ന്യൂ റോണുകളുണ്ട്.  ഇത് കശേരുകികളുടെ തലച്ചോർ ന്യൂ റോണുകളെക്കാൾ എണ്ണത്തിൽ വളരെക്കുറവാണ്, ശരീരത്തിൻ്റെ വലിപ്പക്കുറവ് കണക്കിലെടുത്താലും. പക്ഷേ കാഴ്ച്ച, കേൾവി, സ്പർശം , മണം ഇവയൊക്കെ വിശ്ളേശിച്ചെടുക്കാനുള്ള ഇടങ്ങൾ തലച്ചോറിൽ സജ്ജമാക്കിയിട്ടുണ്ട്.  പഴഈച്ച ( drosophila)കൾക്ക് കാഴ്ച്ചയുടെ വിശ്ളേഷണത്തിനുള്ള തൽച്ചോർ ഭാഗം സങ്കീർണ്ണതയോടെ വികസിച്ചിട്ടുണ്ട്. ചുറ്റുപാടുമുള്ള അനക്കങ്ങളുടെ വേഗത തിരിച്ചറിയുന്നത് മനുഷ്യരുടേതിനേക്കാളും വളരെ പെട്ടെന്നാണ്. ഗന്ധങ്ങൾ തിരിച്ചറിയാനുള്ള കഴിവും മനുഷ്യരുടെതിനെക്കാളും കൂടുതലാണ്.  ഒർമ്മയ്ക്ക് വേണ്ടി ഒരു പ്രത്യേക ഇടം നിജപ്പെടുത്തിയിട്ടുണ്ട്, ‘മഷ്റൂം ബൊഡീസ് ( mushroom bodies) എന്നറിയപ്പെടുന്നു ഇത്. ഷഡ്പദങ്ങളുടെ ന്യൂറോണുകൾക്കും പ്രത്യേകതയുണ്ട്. അവയുടെ നീണ്ട തന്തുക്കളായ ആക്സോണുകളും ശാഖോപശാഖികളായി പിരിയുന്ന ഡെൻഡ്രൈറ്റ്കളും  പല പ്രാവർത്തിക  ഇടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അവയ്ക്കൊക്കെ പലേ സംവേദനങ്ങളുടെ വരവും പോക്കും നിയന്ത്രിക്കാനുള്ള ചാതുര്യമുണ്ട്. അതുകൊണ്ട് അവയുടെ ഒരു ന്യൂറോൺ തന്നെ ഡസൻ കണക്കിനു കശേരുകി ന്യൂ റോണുകൾക്ക് തുല്യമാണെന്ന് ഒരു അനുമാനവുമുണ്ട്. 

    തേനീച്ചകളെക്കുറിച്ചാണ് കൂടുതൽ പഠനങ്ങളും, കാരണം ഏറ്റവും വൈവിദ്ധ്യമാർന്ന പെരുമാറ്റങ്ങളും പഠിച്ചെടുക്കലും അവയുടെ പ്രത്യേകതയാണ്. കണക്കിൽ മിടുക്കരാണത്രെ അവർ; പൂജ്യവും (ഒന്നുമില്ലാമയും) ഒന്നും രണ്ടും തിർച്ചറിയാവുന്നവർ ആണവർ. പൂമ്പൊടി നി റഞ്ഞപൂക്കൾ ഉള്ള സ്ഥലം മറ്റ് തേനീച്ചകളോട് പറഞ്ഞുകൊടുക്കുന്നത് 8 എന്ന ആകൃതിയിൽ തിരിഞ്ഞും മറിഞ്ഞും നൃത്തം ചെയ്തുകൊണ്ടാണ്.  ചില ട്രിക്കുകൾ പഠിച്ചെടുക്കുക മാത്രമല്ല, കൂട്ടത്തിലുള്ളവരെ പഠിപ്പിച്ചെടുക്കാനും പ്രാപ്തിയുണ്ട്. നിറങ്ങൾ വേർതിരിച്ചറിയാനും നിറങ്ങളും തേൻ ഉണ്ടാവാനുള്ള സാദ്ധ്യതയും കൂട്ടി യോജിപ്പിച്ച് തീരുമാനങ്ങൾ എടുക്കാനും  തേനീച്ചകൾക്ക് കഴിവുണ്ട്. ചില ലാബ് പരീക്ഷണങ്ങൾ തെളിയിച്ചത് ചില പ്രത്യേക ഡിസൈനുകൾ ഓർത്തിരുന്ന് ആഹാരം കണ്ടുപിടിയ്ക്കാനുള്ളവൈദഗ്ധ്യം അവർക്ക് തേടാമെന്നുള്ളതാണ്. ഒരു പരീക്ഷണത്തിൽ  ഒരു ചെറിയ ഗോളം ഉരുട്ടി ഒരു വൃത്തത്തിനു നടുക്ക് വെച്ചാൽ ആഹാരം കിട്ടുമെന്ന് അവർ പഠിച്ചെടുത്തു. അതു മാത്രമല്ല, മറ്റുള്ള തേനീച്ചകളെ ഇത് പഠിപ്പിച്ചെടുക്കുകയും ചെയ്തുവത്രേ. ഓർമ്മയെ പ്രായോഗികതയുമായി ബന്ധിപ്പിക്കാനുള്ള ബുദ്ധിചാതുര്യത്തിൻ്റെ ഉദാഹരണമായിട്ടാണ് ഇത്തരം പരീക്ഷണഫലങ്ങൾ നിലനിൽക്കുന്നത്. 

പക്ഷികൾ-വേറിട്ട പരിണാമവഴി 

        സസ്തനികൾക്കു പോലും സാധിക്കാത്ത ബുദ്ധിചാതുര്യപ്രയോഗം പലേ പക്ഷികൾക്കുമുണ്ടെന്ന് പണ്ടേ അറിവുള്ളതാണ്. നിരവധി തരം ഘടനകൾ ഉൾച്ചേർന്ന കൂട് നിർമ്മിതികൾ, മനുഷ്യ ശബ്ദം മാത്രമല്ല, സംഭാഷണവും പാട്ടും അതേ പടി ആവിഷ്ക്കരിക്കാനുള്ള പാടവം, ദേശാടനസമയത്ത് കൃത്യമായി വഴികണ്ടുപിടിയ്ക്കാനുള്ള സങ്കീർണ്ണ ബുദ്ധി, പഠിച്ചെടുക്കാനുള്ള കഴിവ് ഇവയൊക്കെ പക്ഷികളെ ബുദ്ധികൂർമ്മതയുടെ ലക്ഷണമുള്ള ജന്തുക്കളിൽ പെടുത്തുന്നു. രണ്ടു വഴികളിൽ വ്യ്ത്യസ്ത കാലങ്ങളിൽ പരിണമിച്ചു വന്നതാണ് പക്ഷികളുടേയും മനുഷ്യൻ്റേയും ബുദ്ധിവികാസങ്ങൾ. Convergent evolution ൻ്റെ ഉദാഹരണം. 

   പക്ഷികളുടെ തലച്ചോറ് തീരെ ചെറുതാണെന്നും അവർക്ക് ബുദ്ധി കുറവാണെന്നും പൊതുവിശ്വാസമുണ്ട്, ‘bird brain‘ എന്നൊരു വിശേഷണം തന്നെ ഇത് സൂചിപ്പിക്കുന്നതാണ്. സസ്തനികളുടെ തലച്ചോറിലെപ്പോലെ ഒരു സെറിബ്രൽ കോർടെക്സ്പക്ഷികളിൽ കാണാനില്ല എന്ന കാരണം കൊണ്ടായിരുന്നു ഈ നികൃഷ്ടവിശേഷണം. ന്യൂ റോണുകൾ ചെറുതാണ് അതിബുദ്ധിയുള്ള കാക്കകളിലും പാട്ടുപക്ഷികളിലും തത്തകളിലും, അതുകൊണ്ട് പാലിയം‘ (pallium) എന്നറിയപ്പെടുന്ന ഇടം ചെറുതാണ്, പക്ഷേ വിവരങ്ങൾ വ്യവഹരിച്ചെടുക്കുന്ന ന്യൂ റോൺ യൂണിറ്റുകൾ കൂടുതലുണ്ട്,  അതേ വലിപ്പമുള്ള സസ്തനികളെക്കാൾ. പുതിയ സ്കാനിങ് വിദ്യകളും ജനിതകപഠനങ്ങളും പാലിയം എന്ന ഇടത്തിൻ്റെ ബോധജ്ഞാനസമ്പാദനസാദ്ധ്യതകൾ പരിശോധിയ്ക്കുകയാണ്. കൂടുതൽ ന്യൂ റോണുകൾ പാലിയത്തിൽ ഉണ്ടോ, കൂടുതൽ ബോധജ്ഞാനവും സാദ്ധ്യമാവുകയാണ്.  ഒരു ആനയുടെ പാലിയത്തിൻ്റെ പകുതി തൂക്കമേ മനുഷ്യൻ്റേതിനു ഉള്ളു, പക്ഷേ, മൂന്നിരട്ടിയാണ് ന്യൂ റോണുകളുടെ എണ്ണം. മാത്രമല്ല ഈ ഇടത്തിൽ സർക്യൂട്ടുകൾ എത്രമാത്രം സങ്കീർണ്ണമായിരിക്കുന്നു എന്നതും പ്രധാനമാണ്. പക്ഷികളുളെ, പ്രധാനമായും കാക്കവർഗ്ഗത്തിൽപ്പെടുന്നവയുടേയും (corvids) പ്രാവുകളുടെയും ന്യൂ റോൺ സർക്യൂടുകൾ ഏകദേശം മനുഷ്യരുടേതുപോലെയാണ്. അവരുടെ പാലിയത്തിൽ അര ബില്ല്യണിൽക്കൂടുതൽ ന്യൂ റോണുകളാണുള്ളത്. അവയിൽ ചിലരിൽ ഒന്നോ രണ്ടോ ബില്ല്യൺ വരെ ന്യൂ റോണുകൾ കാണാം-കുരങ്ങുകളിലെപ്പോലെ. 

  പ്രാവുകളുടേയും മൂങ്ങകളുടേയും  പാലിയം ഭാഗം  ത്രിമാന ധ്രുവീകൃത പ്രകാശം (three dimensional polarized light) ഉപയോഗിച്ച് പരിശോധിച്ചപ്പോൾ സസ്തനികളുടെ കോർടെക്സിലെപ്പോലെ ന്യൂ റോണുകൾ കോണോട് കോൺ അന്യോന്യം മുറിച്ചു കടക്കുന്നവയും പല നേരിയ പാളികൾ ( lamina) ആയി ഇവ നിബന്ധിക്കപ്പെടുന്നവയുമാണെന്ന് കണ്ടുപിടിയ്ക്കുകയുണ്ടായി. ഈ ഘടനാ സാമ്യം അതിൻ്റെ പ്രാവർത്തനക്ഷമതയുമായും സാമ്യപ്പെട്ടിരിക്കും എന്നാണ് അനുമാനം. സംവേദനങ്ങൾ സ്വീകരിക്കാനും അവയെ തിരിച്ചറിഞ്ഞ് പ്രായോഗികനടപടികൾ പ്രാവർത്തികമാക്കാനും ഓർമ്മകളുമായി ബന്ധപ്പെടുത്താനുമൊക്കെയുള്ള ഇടങ്ങൾ, ബ്രഹുത്തായി കെട്ടുപിണഞ്ഞ ബന്ധങ്ങൾ തീർത്ത് വിവരങ്ങൾ കൈമാറുന്ന ഹബ്ബുകൾ ഒക്കെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കാനും വികാരങ്ങൾ അനുഭവിക്കാനും അതനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും ഇത്തരം പക്ഷികൾക്ക് കഴിയും എന്നാണ് പുതിയ അറിവ്.

   മറ്റൊരു പരീക്ഷണം കാക്കകളുടെ കാഴ്ച്ചയും അതിൻ്റെ തുടർച്ചയായി സംഭവിക്കുന്ന ബോധപ്രതികരണങ്ങളും പഠിച്ചെടുക്കുക എന്നതായിരുന്നു. ഒരു നിശ്ചിതപ്രതിരൂപം കണ്ടശേഷം കാക്കകളുടെ തലച്ചോറിലെ പാലിയം ഭാഗത്ത് ന്യൂറോണുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതായിരുന്നു പരീക്ഷണത്തിൻ്റെ കാതൽ. ഇതിനായി ഒറ്റന്യൂറോൺ പഠനം  (single neuron study) എന്ന ആധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ഓരോ കാഴ്ച്ചയിലും പാലിയത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളാണ് ഉത്തേജിപ്പിക്കപ്പെടുന്നതായി കണ്ടത്. വ്യത്യസ്ത കാഴ്ച്ചകളിൽ നിന്ന് അറിവ്സമ്പാദിക്കുന്നു എന്നതിൻ്റെ തെളിവാണിത്. ഈ സൂചനകൾ ( signals) സസ്തനികളുടെ കോർടെക്സിനു സമാനമായ നിയോപാലിയത്തിൻ്റെ ഒരു ഭാഗത്താണ് പ്രത്യക്ഷപ്പെട്ടത്. ഘടനാപരമായും പ്രായോഗികമായും പക്ഷികളുടെ പാലിയം സസ്തനികളുടെ പ്രി-ഫ്രൊണ്ടൽ കോർടെക്സിനു സമാനമാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു ഇപ്രകാരം. 

      പക്ഷികൾക്ക് ബോധജ്ഞാനത്തിനുള്ള (consciousness) കഴിവ്  ഉണ്ടെന്ന വാദത്തിനു തെളിവുകൾ ആണത്രെ ഈ നിരീക്ഷണങ്ങൾ. 320മില്ല്യൺ വർഷങ്ങൾക്ക് മുൻപാണ് പക്ഷികളുടേയും സസ്തനികളുടേയും പൊതുപൂർവ്വ ജീവി (common ancestor) ജീവിച്ചിരുന്നത്. ആ ജീവികളിൽ ബോധജ്ഞാനത്തിൻ്റെ സങ്കീർണ്ണതകൾ ഉറവിട്ടിരുന്നു കാണുമോ? അതോ ബുദ്ധിവികാസം വെവ്വേറെ പരിണമിച്ചു വന്നതാണോ? പ്രാവുകളിലും മൂങ്ങകളിലും നടത്തിയ പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് ഈ പൊതുപൂർവ്വജീവിയുടെ ന്യൂറോൺ സർക്യൂട്ടുകൾ പരിഷ്ക്കരിക്കപ്പെട്ട് വികാസം പ്രാപിച്ചതാണ് പക്ഷികളിലേയും സസ്തനികളിലേയും തലച്ചോറിൻ്റെ ഘടനകൾ എന്നാണ്. എങ്കിലും ഇക്കാര്യത്തിൽ സന്ദിഗ്ദ്ധമായ തെളിവുകൾ ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. 

      പരിസരങ്ങൾ നിർബ്ബന്ധപൂർവ്വം ആവശ്യപ്പെടുന്ന രീതിയിൽ പരിണാമം സഞ്ചരിക്കുകയും അതിജീവനം സാദ്ധ്യമാക്കപ്പെടുകയും ചെയ്യുന്നത് പൊതുരീതിയാണ്. പൊതു പൂർവ്വജീവി ഇല്ലെങ്കിലും തലച്ചോറിൻ്റെ വികസനം സംഭവിക്കുമായിരുന്നു. പക്ഷികൾക്ക് കാഴ്ച്ചകളുടെ ഓർമ്മയ്ക്ക് പ്രാധാന്യം കിട്ടിയപ്പോൾ സസ്തനികളിൽ മണങ്ങളുടെ ഓർമ്മകൾ കൂടുതൽ സ്ഥിരീകരിയ്ക്കുന്ന സ്വഭാവമാണ് തലച്ചോറിൽ വന്നുകൂടിയത്. ഓർമ്മ കൂടിയതോടെ ഇന്ദ്രിയങ്ങൾ നൽകുന്ന അ റിവുകൾ വസ്തുക്കളെ എളുപ്പം തിരിച്ച റിഞ്ഞു, അവയെ ശ്രദ്ധിക്കാനോ അവയോട് പ്രതികരിക്കാനോ  വളരെ എളുപ്പവുമായി. ശ്രദ്ധ എന്നത് തെരഞ്ഞെടുക്കപ്പടാവുന്ന ഒരു ഗുനവിശേഷമായി, പാലിയമോ കോർടെക്സോ ഇതിൻ്റെ മേൽനോട്ടം വഹിച്ചു.  ഏതെങ്കിലും ഉത്തേജന (stimulus) ത്തിൻ്റെ പ്രാധാന്യം എളുപ്പം തിരിച്ചറിയുകയും അതിനോട് പ്രതികരിക്കാനുള്ള കഴിവ് നേടുകയും അതിനെ പഠിച്ചെടുക്കുക എന്ന പ്രക്രിയ ഉരുത്തിരിയുകയും ചെയ്തു. പക്ഷികളിലും സസ്തനികളിലും വെവ്വേറെ നടന്ന തലച്ചോർ പരിണാമം. 

    ഓർമ്മ ഇപ്രകാരം പക്ഷികളേയും സസ്തനികളേയും പ്രാഥമിക ബോധജ്ഞാനത്തിൻ്റെ മറ്റൊരു പടിയിലേക്ക് ഉയർത്തിയപ്പോൾ അറിവ് ഉൾക്കൊള്ളുന്നതിൻ്റെ മേഖലകൾ വിസ്തൃതമാക്കുകയുമായിരുന്നു. പാലിയം/കോർടെക്സ്  വിവരങ്ങളെ ക്രമപ്പെടുത്തിയും സംസ്ക്കരിച്ചും എടുക്കാാൻ പാകത്തിൽ  വികാസം പ്രാപിച്ചു.  ഇതോടൊപ്പം ഓർമ്മയുടെ ത്വരിതപ്പെടൽ പ്രാഥമിക പ്രിതിബിംബങ്ങളേയും അനുഭവങ്ങളെയും വിശാദമായി വ്യാഖ്യാനിച്ചെടുക്കാൻ പ്രാപ്തി സമ്മാനിച്ചു. ഇതോടെ വിശാലമായ ലോകപരിസരത്തെക്കുറിച്ച് കൂടുതൽ അറിവ് നിർമ്മിച്ചെടുക്കാൻ സാദ്ധ്യതകൾ തെളിഞ്ഞു. എന്നാൽ തലച്ചോറിൻ്റെ പല പ്രവൃത്തികളും വികാസം പ്രാപിക്കുന്നത് സാഹചര്യങ്ങളും ജീവിതപരിസരങ്ങളും ആവശ്യപ്പെടുന്നതനുസരിച്ചാണ്. ആദ്യകാല പക്ഷികളും സസ്തനികളും കാട്ടിനുള്ളിലാണ് ജീവിച്ചിരുന്നത്, പാലിയവും കോർടെക്സും പരിണമിക്കാൻ ഉതകുന്ന സാഹചര്യങ്ങളിൽ. ചെറിയ സസ്തനികൾക്ക് മണവും സ്പർശവും പോലുള്ള സംവേദനങ്ങൾ അതിജീവനത്തിനു അത്യാവശ്യമായിരുന്നു. മരത്തിനു മുകളിലുള്ള പക്ഷികൾക്ക് ദൂരക്കാഴ്ച്ചകളും; അതും ത്രിമാനരൂപത്തിൽ. ഈ സമയത്ത് ഈ രണ്ട് വിഭാഗത്തിൽ പെട്ടവർക്കും ശരീരവലിപ്പം കുറവായിരുന്നു. ഒരു വിഭാഗം ഡൈനസോറുകൾ  (റ്റീറോഡാക്റ്റയ്ൽ) പരിണമിച്ച്  പക്ഷികളായി മാ റിത്തുടങ്ങുമ്പോൾ ഈ ശരീരാകൃതി ചുരുക്കൽ അതിജീവനത്തിനു അത്യാവശ്യമായിരുന്നു. ആ സമയത്ത് തലച്ചോർ അത്ര വലുതായിരിക്കാൻ സാദ്ധ്യതയില്ല, അത് പിന്നീടായിരിക്കണം സംഭവിച്ചത്. പക്ഷേ കൂടുതൽ സംവേദനങ്ങൾ സമാഹരിച്ചു തുടങ്ങിയ മസ്തിഷ്ക്കം ചെ റിയ ശരീരവലിപ്പം ഒരു ബാദ്ധ്യതയാകാതെ രക്ഷിച്ചു എന്നു വേണം കരുതാൻ. ഇപ്രകാരം പക്ഷികളും സസ്തനികളും  ഉറവുകൊണ്ട അസാധാരണമായ ചുറ്റുപാടുകൾ  ഓർമ്മ സഹായിക്കുന്ന ബോധ്ജ്ഞാനസവിശേഷതകൾ ആർജ്ജിച്ചെടുക്കാൻ ആനുകൂല്യങ്ങൾ പ്രദാനം ചെയ്യുകയായിരുന്നു. പക്ഷികളിൽ പാലിയവും സസ്തനികളിൽ കോർടെക്സും വികാസം കൊണ്ടു, ഇത് രണ്ട് വിഭാഗങ്ങളിലും സ്വതന്ത്രമായി സംഭവിക്കുകയുമായിരുന്നു. ഏകകേന്ദ്രാഭിമുഖ പരിണാമത്തിൻ്റെ (Convergent evolution) ൻ്റെ ഉദാഹരണം. 

പലവട്ടം പരിണാമത്തിൽ 

      കശേരുകികളിൽ കാഴ്ച്ചയും മണവും  സ്വാംശീകരിച്ചെടുക്കുന്ന കേന്ദ്രങ്ങൾ വികസിച്ചതോടെ ബോധജ്ഞനത്തിൻ്റെ ആദ്യപടികൾ നിർമ്മിച്ചെടുക്കുകയായിരുന്നു. കേൾവി സ്പർശം എന്നിവയും മറ്റ് ഇന്ദ്രിയാനുഭൂതികൾക്കുള്ള ഇടങ്ങളും ഇവയോടൊപ്പം വളർന്ന് വികസിച്ചു. ഈ സംവേദനങ്ങളെ തിരിച്ചറിയുക മാത്രമല്ല, അവയെ എല്ലാം കൂട്ടിയിണക്കി പൊതുബോധം എന്നത് ഉളവാക്കാൻ സങ്കീർണ്ണമായ വലയീകൃത ഘടന (reticular formation), ഇസ്ത് മസ് (isthmus)  പോലെയുള്ള സങ്കീർണ്ണ കണക് ഷനുകൾ, പെരുമാറ്റങ്ങളേയും ചലങ്ങളേയും നിയന്ത്രിക്കുന്ന ടെക്റ്റം (tectum) ഒക്കെ വികസിച്ചു വന്നത് ബോധജ്ഞാനത്തിൻ്റെ മേഖലകളിലേക്കുള്ള കയറ്റത്തിൻ്റെ വിവിധ ഘട്ടങ്ങളായി പരിഗണിയ്ക്കാം. ഓർമ്മയുടെ കേന്ദ്രമായ ഹിപ്പോകാമ്പസ്സിനോട് ചേർന്ന് പാലിയം (pallium) വികാസം പ്രാപിച്ചതും ഇതിനു ബലമേറ്റുന്നു. 

      പരിണാമവ്യവസ്ഥ അനുസരിച്ച് സാഹചര്യങ്ങൾക്ക് അനുസാരിയായി അതിജീവനം സാധിച്ചെടുക്കാൻ ബുദ്ധി അനിവാര്യമാണോ എന്ന ചോദ്യം ഉദിയ്ക്കുന്നുണ്ട്. എപ്പോഴും അങ്ങനെ ആയിരിക്കണമെന്ന് നിർബ്ബന്ധമില്ല എന്നതും സത്യമാണ്. പാറയിൽ പറ്റിപ്പിടിച്ച്, ഒരിയ്ക്കലും അനങ്ങേണ്ടാത്ത, കടുത്ത തോടുള്ള നത്തയ്ക്കകൾ (clams) കൃത്യമായി അതിജീവനം സാദ്ധ്യമാക്കുന്നവയാണ്. അവയ്ക്ക് ബുദ്ധിവികാസമേ ആവശ്യമില്ല. ബോധജ്ഞാനം സാർവ്വലൗകികമായി പ്രയോജനകരമായ ഒരു പരിതസ്ഥിതിപ്പൊരുത്തം ( adaptation) അല്ല എന്ന് സാരം. വളരെ സങ്കീർണ്ണമായതുകൊണ്ട് അത് ഊർജ്ജപരമായി വളരെ ചെലവു കൂടിയ ഏർപ്പാടാണ്. അകശേരുകികൾക്ക് തീരെ ചെലവു കുറഞ്ഞ സംവിധാനങ്ങളുണ്ട്. അതായത് അതിജീവനത്തിനു ബുദ്ധിവികാസം ആവശ്യമായി വരുന്നില്ല. ആർത്രൊപ്പോഡ് വിഭാഗത്തിൽപ്പെടുന്ന ഒരു ജീവി (Rhizocephalan) ഞണ്ടുകളുടെ കുടലിൽ ജീവിയ്ക്കുന്ന പരാദമാണ്. ഇവയിൽ നാഡീവ്യവസ്ഥ ( nervous system) പൂർണ്ണമായും ഇല്ലാതായിരിക്കയാണ്. എളുപ്പത്തിൽ ആഹാരം ലഭിയ്ക്കുന്നു, പരിപൂർണ്ണ സംരക്ഷണം ലഭിയ്ക്കുന്ന ചുറ്റുപാടുകളുണ്ട്, അനങ്ങേണ്ട ആവശ്യം വരുന്നുമില്ല. പിന്നെയെന്തിനു തലച്ചോറ്? പിന്നെയെന്തിനു ന്യൂറോണുകൾ? 

      മില്ല്യൺ കണക്കിനു ന്യൂറോണുകളുടെ സംഘാതമോ അവയുടെ പരസ്പരകണ്ണിചേർക്കലുകളോ മാത്രം ബുദ്ധി ഉളവാക്കുന്നില്ല. അതിസങ്കീർണ്ണമായ കെട്ടുപിണയലുകളും ന്യൂറോഹോർമോണുകളുടെ സംവേദനചാതുര്യങ്ങളും പല പല വലയനിർമ്മിതികളും അവ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും തീവ്രവേഗ സന്ദേശങ്ങളും ഒക്കെ ഉൾപ്പെടുന്ന, ഭാഗങ്ങൽ കൂട്ടിച്ചേർക്കുമ്പോൾ മാത്രം ഉളവാകുന്ന പ്രതിഭാസമാണ്  (emergent property) ബുദ്ധി എന്നത്. പരിണാമത്തിൻ്റെ പല ഘട്ടങ്ങളിലും സ്വതന്ത്രമായി സംഭവിച്ചതാണിത്. ആ ജീവികളൈൽ പലതിൻ്റേയും ബുദ്ധിയ്ക്കു സാദ്ധ്യമാകുന്നത് മനുഷ്യൻ്റെ തലച്ചോറ് സ്വാംശീകരിച്ചിട്ടില്ല എന്നത് സത്യമാണ്. ഒരു പക്ഷിയ്ക്ക് ദിശ കണ്ടുപിടിയ്ക്കാനുള്ള തലച്ചോർ യന്ത്രമുണ്ട്, ഒരു മണ്ണെലി  (mole rat) യ്ക്ക് കാഴ്ച്ച ഇല്ലെങ്കിലും പിറകോട്ട് ഓടാൻ സാധിയ്ക്കുന്നുണ്ട്. ചിതലുകൾക്ക് തകർന്നുപോയ ചിതൽപ്പുറ്റുകൾ കൃത്യമായ സമമിതി (symmetry) യോടെ പുനർനിർമ്മിക്കാനറിയാം. ബുദ്ധിയും അനുബന്ധിച്ചുള്ള ചതുരതയും മനുഷ്യൻ്റെ സ്വകാര്യസ്വത്തല്ല.

      

 

 

 

 

 

 

 

 

 

 

 

 

Brain structures comprising the (left) basal ganglia and (right) limbic system. The cerebral cortex shown on the outside of the brain projects to the caudate and putamen of the dorsal (top) striatum, and nucleus accumbens of the ventral (bottom) striatum of the basal ganglia. The output of the basal ganglia from the globus pallidus projects to the thalamus, which then project back to the cortex, forming a loop (see Fig. 3). The limbic system, which means ‘‘ring’’ and circles the thalamus, regulates emotion, behavior, motivation, long-term memory, and olfaction. The limbic system includes the cingulate cortex on the inside, or medial wall of the cortex, the hippocampus and the amygdala. (Courtesy of Paul Wissmann.)