Saturday, April 24, 2010

എസ്. ജാനകിയുടെ 78-)0 ജന്മദിനം “വാസന്തപഞ്ചമി നാളില്‍“ ഉം “സൂര്യകാന്തി”യും ഒന്നു കൂടി ഓർമ്മിക്കുന്നു

എസ്. ജാനകിയുടെ 78-)0 ജന്മദിനമാണ്. “ഗാനം കേൾക്കാൻ കൊതിയോർത്തിട്ടരികിലിരിക്കെ സ്വരരാഗസുന്ദരിമാർക്ക് അരികിൽ വരാൻ നാണ“ മാണെന്ന് വെറുതെ നമ്മോടു പറഞ്ഞതാണെന്ന് അറിയാം. എങ്കിലും ഈ രണ്ടുപാട്ടുകളെക്കുറിച്ച് ഓർമ്മിക്കാതെ വയ്യ. നേരത്തെ പോസ്റ്റുചെയ്തിരുന്നത് ഒരിക്കൽക്കൂടി ഇതാ.


ചില പാട്ടുകള്‍ കാലാതിവര്‍ത്തികളാണ്. മനസ്സിലെവിടെയോ ഒളിച്ചിരുന്ന് പൊടുന്നനവേ പ്രകാശം കൊണ്ട് നമ്മെ അതിന്റെ തീക്ഷ്ണഭാവത്തിലേക്കു കൊണ്ടുപോയി ഒരു വിങ്ങല്‍ സൃഷ്ടിച്ച് അതിനുള്ളിലാക്കും. അങ്ങനെ മറന്നുപോകാതെ ഉള്ളില്‍ സൂക്ഷിക്കപ്പെടുന്ന രണ്ടു പാട്ടുകളാണ് “വാസന്തപഞ്ചമിനാളില്‍” (ഭാര്‍ഗ്ഗവീനിലയം)ഉം “സൂര്യകാന്തി” (കാട്ടുതുളസി) യും. ശില്പഭംഗി, ആലാപനസൌഭഗം , കാവ്യാത്മകത എന്നിവയുടെ പൂര്‍ണത. ഭാവതീവ്രതയും മാധുര്യവും തുളുമ്പി നില്‍ക്കുന്നവ.

എസ്. ജാനകിയുടെ സ്വതവേ അല്പം ശോകച്ഛായ കലര്‍ന്ന ആലാപനം ഇതു രണ്ടിനേയും പ്രത്യേക അനു‍ഭവമാക്കുന്നുണ്ടെന്നുള്ളതില്‍ സംശയമില്ല. പക്ഷെ സംഗീതസംവിധായകന്‍ ചെയ്തു വച്ചിട്ടുള്ള ചില സൂത്രപ്പണികളാണ് ഈ രണ്ടു പാട്ടുകളേയും അതിവിസ്മയങ്ങളാക്കുന്നത്. ചില പാട്ടുകള്‍ കത്തിച്ചു വിട്ട വാണം പോലെയാണ്. പെട്ടെന്നുള്ള വിസ്മയകരമായ ഉയര്ച്ചയാണിവയ്ക്ക്. പക്ഷേ മുകളിലേക്കു പോയ പോലെ തന്നെ താഴോട്ടും നിപതിക്കും ഇവ. “ലജ്ജാവതി” ഇപ്പോള്‍ ഇങ്ങനെ നടുവും തല്ലി വീണു കിടക്കുകയാണ്. പക്ഷേ അതിവിദ്വാന്മാരായ സംഗീതസംവിധായകര്‍ വിക്ഷേപിക്കുന്ന ചില പാട്ടുകള്‍ എന്നും നിലം തൊടാതെ തിരശ്ചീനമായി പറന്നുകൊണ്ടെ ഇരിക്കും.‍ ഒരു പൂവിരിഞ്ഞുവരുന്നതുപോലെയാണ് ചില പാട്ടുകളുടെ അനുഭവക്രമം. മറ്റുചിലതോ അനേകം പൊതികളുള്ള ഒരു മിഠായി മാതിരി. ഓരോ പൊതിയും സൂക്ഷ്മതയോടെ, ജിജ്ഞാസയോടെ നമ്മെക്കൊണ്ട് അഴിപ്പിച്ച് ഉള്ളിലെ മധുരം എടുത്തുതരും. വേറേ ചിലതോ പതുക്കെ തുറന്നു പോകുന്ന നിരവധി വാതായനങ്ങള്‍, അവയെല്ലാം കടന്ന് ശ്രീകോവിലില്‍ എത്തുന്ന പ്രതീതി ഉളവാക്കും. മറ്റു ചിലതിനോ നമ്മള്‍ കണ്ണടച്ച് ഇരുന്നു കൊടുത്താല്‍ മതി. പാട്ടു വന്ന് നമ്മുടെയുള്ളില്‍ കയറിക്കൊള്ളും.എവിടെയൊക്കെയോ കൊത്തി നൊമ്പരപ്പെടുത്തുന്നതിന്റെ സുഖം പിന്നെ അനുഭവിച്ചോണ്ടാല്‍ മതി. മേല്‍പ്പറഞ്ഞ രണ്ട് പാട്ടുകളും കേള്‍വിസുഖം തരുന്നത് ഇങ്ങിനെയായിരിക്കും മിക്ക ആസ്വാദകര്‍ക്കും. ബാബുരാജിന്റെ മാന്ത്രികവിദ്യയാണ് രണ്ടിനേയും പരിവേഷം.

പി. ഭാസ്കരന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ചുഗാനങ്ങളിലൊന്നായിരുന്നു “വാസന്തപഞ്ചമി നാളില്‍”. കഥാഗതിക്കിണങ്ങുന്നതും നായികയുടെ ഭാവസ്ഫൂര്‍ത്തി വരുത്തുന്നതുമായ ഗാനത്തെ സംഗീതത്തിലൂടെ പൂര്‍ണ്ണതയിലെത്തിച്ചു എന്നതായിരിക്കണം പി. ഭാസ്കരനെ തൃപ്തിപ്പെടുത്തിയത്. ഇവിടെയാണ് ബാബുരാജ് തന്റെ മുദ്ര പതിപ്പിച്ചത്. സാധാരണ മലയാള സിനിമാഗാനങ്ങളുടെ ശില്‍പ്പമല്ല ഈ പാട്ടിനു അദ്ദേഹം നല്‍കിയിരിക്കുന്നത്. പല്ലവി കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ഒരുപോലെയുള്ള ചരണങ്ങളാണ് പതിവ്. ഈ ചരണങ്ങളിലെ ആദ്യ പാദം സ്വല്പം ഉച്ചസ്ഥായിയിലാണെങ്കില്‍ രണ്ടാം ഭാഗം അതിനും താഴെ. ചിലപ്പോള്‍ ഇതു മറിച്ചും. ഉദാഹരണത്തിന്‍് “എന്റെ ഖല്‍ബിലെ” എന്ന പാട്ടിലെ ചരണം “എന്റെ പുഞ്ചിരിപ്പാലിനുള്ളിലെ..” പല്ലവിയേക്കാള്‍ ഉയര്‍ന്ന ശ്രുതിയിലും “ഒപ്പനയ്ക്കൊന്നു കൂടുവാന്‍...” എന്റെ പുഞ്ചിരി” യേക്കാള്‍ താഴ്ന്ന ശൃതിയിലുമാണ്. എന്നാല്‍ “മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തി....” എന്നതിലെ ചരണം “കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ...” എന്ന ഭാഗം താഴ്ന്നും രണ്ടാം ഭാഗം “ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന” എന്നത് സ്വല്പം മേത്സ്ഥായിയിലുമാണ്. ചിലപ്പോള്‍ ഒരു ഗാനത്തിലെ തന്നെ ചരണങ്ങള്‍ തന്നെ വ്യത്യസ്ഥമാക്കാറുമുണ്ട്. ശാസ്ത്രീയസംഗീതത്തിന്റെ സങ്കേതങ്ങളാണിവ. ഇതിന്‍് അപവാദങ്ങളില്ലാതില്ല. “വാസന്തപഞ്ചമി നാളില്‍”ഈ രൂപത്തിലോ സങ്കേതത്തിലോ അല്ല ചിട്ടപ്പെടുത്തിയിരിക്കുന്നത്. വളരെ സൌമ്യമായി തുടങ്ങി സാവധാനം പടര്‍ന്നു കയറുന്നു ഈ സ്വരലത. തീവ്രമായ ക്ലൈമാക്സിലാണ് അവസാനിക്കുന്നത്.

പ്രിയതമന്‍ വേറിട്ടു പോയതിലുള്ള ദു:ഖമാണ് പശ്ചാ‍ാത്തലം. വരുമോ എന്ന ആശങ്ക പ്രമേയവും. വരുമെന്നുള്ള കിനാവാണ് ആശ്വാസം. ഭാര്‍ഗ്ഗവീനിലയത്തിലെ ഭാര്‍ഗ്ഗവിക്കുട്ടിയുടെ സങ്കടങ്ങള്‍. ഓര്‍ക്കസ്ട്രേഷന്‍ ഒന്നുമില്ലാതെ നേരിട്ട്, പരാതി മട്ടിലാണ് തുടക്കം

‘വാസന്തപഞ്ചമിനാളില്‍ വരുമെന്നൊരു കിനാവു കണ്ടു
വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍‘
രണ്ടാമത്തെ കിനാവു “കണ്ടു” എന്നതിലാണ് ഊന്നല്‍. ശ്രുതി മുകളിലാക്കി വ്യത്യസ്ഥ ഗമകത്തിലൂടെ ഇതു സാധിച്ചിരിക്കുന്നു.

‘വസന്തമോ വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെന്‍ കണ്ണിന്മുന്നില്‍ വരേണ്ടയാള്‍ മാത്രം‘- പല്ലവിയേക്കള്‍ സൌമ്യതയാണ് ഈ ചരണത്തിന്‍്. വസന്തം കഴിഞ്ഞിട്ടും അയാള്‍‍ വരാത്തതില്‍ ആശാഭംഗമുണ്ട്.
പക്ഷേ
‘ഓരോരോ കാലടി ശബ്ദം ചാരത്തെ വഴിയില്‍‍ കേള്‍ക്കെ
ചോരുമെന്‍ കണ്ണീരൊപ്പി ഓടിച്ചെല്ലും ഞാന്‍‘ എന്ന മട്ടില്‍ പ്രിയന്‍ വരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഈ ചരണം ആദ്യത്തെ ചരണത്തേക്കാളും ഉയര്‍ന്ന സ്ഥായിയിലാണ്. പ്രതീക്ഷ സ്വല്‍പ്പം മിച്ചമുള്ളാതുകൊണ്ട് ഒരു പടി കയറുകയാണ് ഗാനം. ഈ രണ്ടു ചരണത്തിനു ശേഷവും മറ്റു സാധാരണ ഗാനങ്ങളെപ്പോലെ പല്ലവി ആവര്‍ത്തിക്കുന്നില്ല.‘വാസന്തപഞ്ചമിനാളില്‍‘എന്നു മാത്രമേ പാടുന്നുള്ളു. പടിപടിയായിക്കയറുന്ന യുക്തിക്കു ഭംഗം വരും ഇനിയും ‘കാത്തിരുന്നു ഞാന്‍‘എ‍ന്നു പാടിയാല്‍. ‘നാളില്‍’ എന്ന വാക്കു സൂക്ഷ്മമായ ഗമകത്തോടെയാണ് ഊര്‍ജ്വസ്വലമാകുന്നത്.

‘വന്നവന്‍ മുട്ടീവിളിക്കെ വാതില്‍പ്പൊളി തുറക്കുവാനായ്
വളയൊച്ചകള്‍ കേള്‍പ്പിക്കാതെ ഒരുങ്ങി നില്‍ക്കും ഞാന്‍-‘
ദൃഢമായ ചില നിശ്ചയങ്ങള്‍. പക്ഷേ, ഒരു പ്രസ്താവനയുടെ സാധാരണാത്വം മാത്രമേയുള്ളു ആലാപനത്തിന്‍്. ഇനി പല്ലവിയുടെ ആവര്‍ത്തനമില്ല. ഒരു വയലിന്‍ ബിറ്റ്നു ശേഷം പാട്ടു പൊടുന്നനവേ ഉച്ചസ്ഥായിയിലാകുകയാണ്. ഒരു നിലവിളി പോലെ ഈ വിലാപം ഉയര്‍ന്നു പൊങ്ങുന്നു. വലിയ ഒരു തിരിച്ചറിവിന്റെ ആഘാതം രോദനമാകുന്നു. പതിയെ ഉയര്‍ന്നമേഘം പെട്ടേന്ന് ഇടിവെട്ടി കണ്ണീര്‍ പൊഴിക്കുന്നതുപോലെ. അതിതീവ്രമായ ക്ലൈമാക്സ്. വിചാരധാരയും സംഗീതവും ഒന്നുപോലെ സ്ഫോടനാത്മകമാകുന്നു.

‘ആരുമാരും വന്നതില്ലാ ആരുമാരും അറിഞ്ഞതില്ലാ‍ാ‍ാ‍ാ‍ാരുമാരും വന്നതില്ലാ
ആരുമാരുമറിഞ്ഞതില്ലാ
ആത്മാവില്‍ സ്വപ്നവുമായി കാത്തിരിപ്പു ഞാന്‍‘
ഇവിടെ ഭാവത്വരിതത്തിനു ഡ്രംസുമുണ്ട് തബലയോടൊപ്പം. ഗിറ്റാറിന്റെ നേരിയ പെരുമാറ്റങ്ങള്‍ പിന്നിലുണ്ട്.
വരും എന്നുള്ളാത്ത് ആത്മാവിന്റെ സ്വപ്നം മാത്രമാണെന്നു അവള്‍ക്കു മനസ്സിലായിരിക്കുന്നു. പ്രിയതമന്‍ എന്നെന്നേയ്ക്കുമായി മറഞ്ഞെന്ന അറിവ് കാലാകാലങ്ങളില്‍‍ സഞ്ചരിക്കാന്‍ കഴിവുള്ള അവളുടെ ആത്മാവ് പിടിച്ചെടുത്തിരിക്കുന്നു. അപ്പോള്‍ ആദ്യം പാടിയ ‘വരുമെന്നൊരു കിനാവു കണ്ടു ‘ എന്നുള്ളത് അന്നേരത്തെ അനുഭവമല്ല. പണ്ടു നടന്ന കാര്യം ഒന്നു പറഞ്ഞെന്നേ ഉള്ളു. “കാത്തിരിപ്പു ഞാന്‍” എന്നതില്‍ നിതാന്തമാണ് ഈ കാത്തിരിപ്പ് എന്നു ധ്വനി.വ്യര്‍ത്ഥമാണോ എന്ന സംശയവുമുണ്ട്. എല്ലാം മായക്കാഴ്ച്ചകള് ‍മാത്രമായിരുന്നു. ഗാനം പിന്തുടര്‍ന്ന നമ്മളും അറിഞ്ഞില്ല. അലയുന്ന ആത്മാവിന്റെ ഒരു വിഭ്രാന്തി മാത്രം. ഭാര്‍ഗ്ഗവിക്കുട്ടിയുടെ ജീവിതകഥ തന്നെ. കഥയും ഗാനവും സംഗീതവും ഒന്നിച്ച്രുരുകി സ്വയം വിളക്കിച്ചേര്‍ക്കുന്ന അവസ്ഥ.


ഇതുപോലെ ലളിതമായ തുടക്കത്തില്‍ നിന്നും ഗാനവും സംഗീതവും ഒരുമിച്ച് പടി കയറി ഔന്നത്യത്തിലെത്തുന്ന ഒന്നാണ് വയലാറിന്റെ “സൂര്യകാന്തീ“. മാനസികാസ്വാസ്ഥ്യം ബാധിച്ച ഭര്‍ത്താവിന്റെ നിഗൂഢമായ പൂര്‍വകഥയെക്കുറിച്ചുള്ള സന്ദേഹമാണ് പശ്ചാത്തലം. നിഷ്പ്രഭനായ സൂര്യനെ നോക്കിനില്‍ക്കേണ്ടി വന്നിരിക്കുന്ന സൂര്യകാന്തിയ്ക്കും നായികയ്ക്കും സമാന്തരമായ ജീവിതഗതിയാണ്, സമാനമായ സന്നിഗ്ധാവസ്ഥയാണ്. അതുകൊണ്ട് സൂര്യകാന്തിയോടുള്ള ചോദ്യമാണ് ഗാനം. ഭര്‍ത്താവിന്റെ പൂര്‍വകാമുകിയുടെ തിരോധാനമാണ് അദ്ദേഹത്തിന്‍് ഈ മാനസികപ്രശ്നം വരുത്തിവച്ചിരിക്കുന്നത്,അവള്‍ക്കറിയാം. ഭാവത്തിലും ആലാപനത്തിലും സങ്കേതത്തിലും വ്യത്യസ്തമായ രണ്ട് ചരണങ്ങളില്‍ക്കൂടിയാണ് ‍ഈ പ്രമേയം അവതരിക്കപ്പെടുന്നത്. എസ്. ജാനകിയുടെ കളകണ്ഠം നിഷ്പ്രയാസം ഹൈ പിച്ച് ഹമ്മിങ് ഉണര്‍ത്തുന്നതോടെയാണ് ആരംഭം. ശോകച്ഛായയില്ല. സ്വല്പം ഊര്‍ജം ഉണ്ടുതാനും. ചോദ്യം ചോദിക്കാനുള്ള വരവല്ലെ. സൂക്ഷഗമകങ്ങള്‍ സമ്പന്നമാക്കിയിരിക്കുന്നു പാട്ടിനെ മുഴുവന്‍. സംഗതികള്‍ ബാബുരാജിന്റ് കയ്യൊപ്പുകളാണ്.

“സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ? പ്രേമപൂജാപുഷ്പവുമായി തേടുവതാരെ ആരെ?“ എന്നു തുടങ്ങുന്നത് വളരെ മന്ദ്രമായാണ്. അതില്‍ “തേടുവതാരെ“ ഗമകത്തോടെ ഉറപ്പിച്ചിരിക്കുന്നു, കാരണം അന്വേഷണമാണ് സന്ദര്‍ഭം. പിന്നീട് പ്രിയനെ നോക്കിനിന്നു പരിക്ഷീണയായി ആലസ്യത്തിലാണ്ട, നിതാന്തമായ തപസ്സനുഷ്ഠിക്കുന്ന കന്യകയാണ് സൂര്യകാന്തിയെന്ന് അവള്‍ നിരീക്ഷിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന സൂര്യകാന്തീ, ആരെ, തേടുവത്, എന്നീ വാക്കുകള്‍ ഗമകങ്ങളുടെ സുഭിക്ഷത കൊണ്ട് മധുരതരവും അതേസമയം നിശിതവുമാണ്. പിയാനോയുടെ ചില മുഴങ്ങുന്ന സ്വരങ്ങള്‍ നിഗൂഢതയ്ക്കു വേണ്ടിയാവാം പാടുന്ന സ്വരത്തിനു പ്രതിബിംബമെന്നോണം ഇറ്റുവീഴ്ത്തിയിട്ടുണ്ട്.

‘വെയിലറിയാതെ മഴയറിയാതെ വര്‍ഷങ്ങള്‍‍ പോകുവതറിയാതെ
ദേവതാരുവിന്‍ തണലിലുറങ്ങും താപസകന്യക നീ‘ എന്ന ഈ ചരണം സ്വല്പം കീഴ്സ്ഥായിയില്‍ തുടങ്ങി, രണ്ടാം ഭാഗം സ്വല്പം മേല്‍പ്പോട്ട് ഉയരുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘വെയിലറിയാതെ മഴയറിയാതെ......പോകുവതറിയാതെ‘ എന്നതിലെ “അറിയാതെ” എന്ന വാക്കിലെ നിഷേധസൂചകമായ അവസാനരണ്ടക്ഷരങ്ങള്‍‍ ആ‍ദ്യത്തെ ഗമകത്തില്‍ നിന്നും ശ്രുതി ഉയര്‍ത്തിയിരിക്കുന്നു രണ്ടാമത്തെ “അറിയാതെ”യില്‍. മൂന്നാമത്തേതില്‍ പിന്നെയും ഉയരുന്നു. “ദേവതാരുവിന്‍ തണലിലുറങ്ങും‘ സംഗതിയില്‍ മേല്‍സ്ഥായിയില്‍ നിന്നും കുത്തനെയുള്ള ഇറക്കമാണ്, “ഉറങ്ങും” എന്ന വാക്കിന്റെ ആലസ്യത്തെ ധ്വനിപ്പിക്കാന്‍ ശ്രുതി താഴ്ത്തിയിരിക്കുകയാണ്. പക്ഷെ ഈ നിപാതം അയത്നലളിതമായി ഒഴുകിയിറങ്ങുന്നതു പോലെയാണ്.

പൊടുന്നനവെ കഠിനമായ ചോദ്യം പൊട്ടീപ്പുറപ്പെടുകയാണ്. ഈ ചരണം ഉയര്‍ന്ന സ്ഥായിയിലാണ്.

‘ആരുടെ കനകമനോരഥമേറി ആരുടെ രാഗപരാഗം തേടി
നീലഗഗനവനവീഥിയില്‍ നില്‍പ്പൂ നിഷ്പ്രപ്ഭനായ് നിന്‍ നാഥന്‍?‘

സൂര്യകാന്തിയുടെ നാഥനായ സൂര്യന്‍ ഒളിമങ്ങി ആരെപ്രതീക്ഷിച്ച് നില്‍ക്കുന്നുവെന്നത് അവള്‍ തന്നോടു തന്നെ നിസ്സഹായയായി ചോദിക്കുന്ന ചോദ്യമാണ്. ചോദ്യം ആഞ്ഞു തറയ്ക്കന്‍ വേണ്ടി ആദ്യപാദം കഴിഞ്ഞ് ഓര്‍കസ്ട്രേഷന്‍ സഞ്ചാരത്തിനു ശേഷം വീണ്ടും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ‘രാഗപരാഗ”ത്തിലെ ‘രാഗ‍‘ ഗമകത്തൊടു കൂടി ഉറപ്പിച്ചിരിക്കുന്നു. പരിഭവത്തിനു ആക്കം കൂട്ടാന്‍. “നീല ഗഗന വന വീഥിയില്‍‍ നില്‍പ്പൂ” വിന്റെ അതിമധുരമായ ആവര്‍ത്തനത്തില്‍‍ അതിശ്രദ്ധയോടെ ‘ഗഗന’യുടെ അവസാനത്തിലും ‘വന’ അവസാനത്തിലും ഗമകങ്ങളുണ്ട്. നില്‍പ്പൂ എന്നതിലും സൂക്ഷ്മഗമകം പൊടി വിതറിയിരിക്കുന്നു. പാട്ടിന്റെ “punch line' ആയ “ആരുടെ.....തേടി” സാമാന്യഗതി വിട്ട് വളരെ മുകളില്‍ സ്ഥാനമുറപ്പിച്ചിരിക്കയാണ്.

വേറൊരു ചെറിയ ട്രിക്കും ബാബുരാജ് ചെയ്തിട്ടുണ്ട് ഇതില്‍. ആദ്യത്തെ ചരണം കഴിഞ്ഞ് പല്ലവി ആവര്‍ത്തിക്കുമ്പോള്‍ “സൂര്യകാന്തീ” എന്നു നീട്ടിയാണ് പാടുന്നത്.പാട്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഇങ്ങനെയല്ല. സൂര്യകാന്തിയുമായി കുറച്ച് അടുപ്പം നായികയ്ക്കു തോന്നിയതിന്റെ സ്വാതന്ത്ര്യത്തെ ധ്വനിപ്പിക്കുന്നു ഇത്.

പാട്ട് ആസ്വദിക്കാന്‍ ഇങ്ങനെയൊരു കീറിമുറിച്ചുള്ള വിശകലനം ആവശ്യമില്ല. പക്ഷെ നമ്മുടെയുള്ളില്‍‍ കയറിക്കൂടി കൊളുത്തിവലിയ്ക്കുമ്പോള്‍ വിസ്മയത്തിനവകാശമുണ്ട്.

Monday, April 5, 2010

കാവ്യാഞ്ജലി- ശബ്ദരേഖ

മലയാളകവിതയുടെ ചരിത്രം- ദൃശ്യാവിഷ്ക്കാരം (സ്റ്റേജ് ഷോ)-ശബ്ദരേഖ

നാലഞ്ചു വർഷങ്ങൾക്കു മുൻപ് സംവിധാനം ചെയ്ത ഒരു സ്റ്റേജ് ഷോയുടെ സംഭാഷണവും സംഗീതവും കേൾവിയ്ക്കു വേണ്ടി ഇതാ ഇവിടെ. ഷിക്കാഗോയിൽ വച്ചു നടന്ന ഫൊക്കാനാ കൺ വെൻഷനിലാണ് ഇത് അവതരിക്കപ്പെട്ടത്. 120 ഓളം കലാകാരന്മാർ/കലാകാരികൾ ഇതിൽ പങ്കെടുത്തു.

മലയാളകാവ്യങ്ങൾക്ക് ദൃശ്യഭാഷ്യം നൽകി ചരിത്രം സവിശേഷകാഴ്ചയായി അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശം. പ്രാചീന കൃതിയായ തിരുനിഴൽമാലയിൽ തുടങ്ങി ചങ്ങമ്പുഴയുടെ കനകച്ചിലങ്ക വരെയുള്ള കാലഘട്ടത്തിലെ പലകൃതികളും രംഗത്ത് സാരൂപമായി വന്നെത്തി. ഓരോ കവിതയ്ക്കും ഉചിതമായ സംഗീതവും അതിനനുസരിച്ചുള്ള രംഗഭാഷ്യവും ചമയ്ക്കുവാൻ ശ്രദ്ധിച്ചിരുന്നു. കഥാപ്രസംഗം, ഓട്ടൻ തുള്ളൽ, അനുഷ്ഠാനനൃത്തങ്ങൾ, കളരിപ്പയറ്റ്, നാടൻ നൃത്തങ്ങൾ, കഥകളി ഉൾപ്പെടെ മറ്റു നൃത്ത ശൈലികൾ ഇവയൊക്കെ ഉൾപ്പെട്ടതായിരുന്നു അവതരണപരികൽ‌പ്പന. ആധുനികവും സമകാലീനവുമായ നാടകസങ്കേതങ്ങളും (modern and contemporary theater) അവലംബമായിട്ടുണ്ട്. സ്ഥല-കാല വിഭജനത്തിനു നിഴൽനാടകസ്വരൂപത്തേയും സ്പോട് ലൈറ്റുകളുടെ വിന്യാസക്രമത്തേയും ആശ്രയിച്ചു.

സംഗീതം, ഓർക്കെസ്ട്രേഷൻ-അജിത് ചന്ദ്രൻ

നൃത്തസംവിധാനം-ജാനകി ആനന്ദവല്ലി, ലക്ഷ്മി വാര്യർ

പാടിയവർ- അജിത് ചന്ദ്രൻ, നീലിമ അജിത്, വേണുഗോപാൽ ചക്രപാണി, ലാലി രാജേന്ദ്രൻ, നികിത മഹാദേവൻ, ഷക്കീല പ്രസാദ്, നാരായണൻ നായർ, മറ്റു സംഘഗായകർ

ശബ്ദം നൽകിയവർ-കോട്ടയം ജോസഫ്, ചിന്നു, ഉണ്ണി, അപ്പു, നാരായണൻ നായർ, സുമ വേണുഗോപാൽ, ലാലി രാജേന്ദ്രൻ, അനിലാൽ ശ്രീനിവാസൻ, ജാനകി

വാദ്യങ്ങൾ-നടേശൻ പണിയ്ക്കർ, പ്രസാദ് രാമചന്ദ്രൻ, അജിത് ചന്ദ്രൻ
വസ്ത്രാലങ്കാരം-ജാനകി ആനന്ദവല്ലി

റെക്കോർഡിങ്, എഡിറ്റിങ്-അജിത് ചന്ദ്രൻ

രംഗസംവിധാനം,പ്രോപ്സ്-നാരായണൻ കുട്ടപ്പൻ

ശബ്ദം, വെളിച്ചം-ബാലചന്ദ്രൻ
പ്രൊഡക്ഷൻ- ലക്ഷ്മി വേണുഗോപാൽ, ഫിലോമിന ഫിലിപ്, ഗ്രേസി വാചാച്ചിറ

ആശയം, രചന, സംഭാഷണം, സംവിധാനം- വിനീത വിധേയൻ എതിരൻ കതിരവൻ

അവതരണം
മൂന്നു കുട്ടികൾക്ക് ഒരു പഴയ പുസ്തകം കിട്ടുന്നതും ഈ മാന്ത്രികപ്പുസ്തകം പെട്ടെന്ന് വലിപ്പം വച്ച് അവരോടു സംസാരിച്ചു തുടങ്ങുന്നതുമാണ് അവതരണ സങ്കേതം. മലയാളകവിതാചരിത്രം എന്ന ഈ പുസ്തകത്തിലെ ഓരോ താളുകളിൽ നിന്നും അതതു പദ്യങ്ങൾ ദൃശ്യരൂപം കൈവരിച്ച് രംഗത്ത് പ്രത്യക്ഷപ്പെടുകയും ആ കവിതയ്ക്ക് ദൃശ്യഭാഷ്യം ചമയ്ക്കപ്പെടുകയും ചെയ്യുന്നു. വളരെ വലിപ്പത്തിൽ നിർമ്മിച്ചെടുത്ത പുസ്തകത്തിന്റെ താളുകൾ മറിയ്ക്കുമ്പോൾ അവയ്ക്കിടയിൽ നിന്നും നർത്തകർക്കും അഭിനേതാക്കൾക്കും ഇറങ്ങി വരാമെന്ന വിധത്തിലാണ് രൂപകൽ‌പ്പന ചെയ്തത്.

സമർപ്പണം
ഇത് സ്റ്റേജിൽ അവതരിപ്പിച്ച് അധികനാൾ കഴിയുന്നതിനു മുൻപുതന്നെ എന്നെന്നേയ്ക്കുമായി ഞങ്ങളിൽ നിന്നും വേർപെട്ടു പോയ കോട്ടയം ജോസഫിനും ഈയിടെ ഒരു കാറപകടത്തിൽ നിര്യാതനായ നടേശൻ പണിക്കർക്കും. ഇതിലെ പല ശബ്ദങ്ങളും അനുഗ്രഹീത കലാകാരനായ കോട്ടയം ജോസഫിന്റേതാണ്. തബലയിൽ ഉസ്താദായിരുന്ന നടേശൻ പല വാദ്യങ്ങളും വിദഗ്ധമായി കൈകാര്യം ചെയ്തിരുന്നു.

1 മുതൽ 6 വരെയുള്ള ട്രാക്കുകളിൽ ശബ്ദരേഖ കേൾക്കാം.

ട്രാക് 1
ആമുഖം:നർത്തനപരിപ്രേക്ഷ്യം
അരങ്ങൊരുങ്ങൽ

ഈ ട്രാക്കിൽ സംഗീതം കേൾക്കുക:

02 Track 1.mp3
ഈ ട്രാക്കുകളിൽ സംഭാഷണവും സംഗീതവും കേൾക്കാം

02 Track 2.mp3

03 Track 3.mp3


04 Track 4.mp3

05 Track 5.mp3

06 Track 6.mp3


സംഭാഷണം, കവിതകൾ, അവതരണം

ട്രാക് 2:
തുടക്കം-തുറക്കരുതാത്ത പെട്ടി കുട്ടികൾ തുറക്കുന്നു. കണ്ടെടുത്ത മാന്ത്രികപ്പുസ്തകം വലിപ്പം വച്ച് സംസാരിച്ചു തുടങ്ങുന്നു.
കുട്ടി 1: Where are you going? What are you up to?
കുട്ടി 2:Shh..... Let us see what is in here.
കുട്ടി 3: Hurry up! Mom and dad will be here any second.

കുട്ടി 1: No.....no..... Don't even think about it!

കുട്ടി2: Dad said not to go even near it.

കുട്ടി3: That is it? An old book?

കുട്ടി1: Hey, there is something weird about this book.


കുട്ടി 2: What?

കുട്ടി 1: Touch it.

കുട്ടി 3: It moved! It moved!

ക്കുട്ടി1: It moved! It moved! It moved!


( കുട്ടികൾ പുസ്തകം കയ്യിലെടുക്കാൻ ശ്രമിയ്ക്കുന്നു. ഭീമാകാരം പൂണ്ട പുസ്തകം നിവർത്തിനാട്ടിയമാതിരി നിന്ന് സംസാരിച്ചു തുടങ്ങുന്നു)

പുസ്തകം: ഹോ! എത്രനാളായി വെളിച്ചം കണ്ടിട്ട്! കുഞ്ഞുങ്ങളേ വരിക, വരിക. പേടിയ്ക്കേണ്ട. പേടിയ്ക്കേണ്ട. മലയാളം മനസ്സിലാകുമല്ലൊ നിങ്ങൾക്ക്? മലയാളം മനസ്സിലാകുമല്ലൊ?

കുട്ടികൾ: We can understand it. But cannot speak very well.
പുസ്തകം: നന്നായി! നിങ്ങളെന്നെ പെട്ടിയിൽ നിന്നും പുറത്താക്കിയല്ലൊ. എത്രനാളായി കാറ്റും വെളിച്ചവും കൊണ്ടിട്ട്. ഇങ്ങനെ ഒരവസരം കിട്ടുമെന്ന് ഓർത്തതേ ഇല്ല.
കുട്ടികൾ 1,2:What are you? Who are you?
കുട്ടി 3: You can talk?

പുസ്തകം: ഹൊ ഹൊ ഹൊ... എനിയ്ക്ക് സംസാരിക്കാമോ എന്ന്! മലയാളഭാഷ പുസ്തകമായി മാറിയതല്ലേ ഞാൻ! ഭാഷ അക്ഷരങ്ങളായി കടലാസിലായതാണു ഞാൻ. ഇതാ എന്റെ പേരു കണ്ടില്ലേ-മലയാളകവിതാചരിത്രം. മലയാളത്തിലെ എല്ലാ കവിതകളും എന്നിലുണ്ട്. എന്റെ താളുകളിൽ പതിഞ്ഞു കിടക്കുകയാണ്. നിങ്ങൾ ഈ താളുകൾ മറിച്ചു നോക്കുക. അടുത്തു വരിക കുഞ്ഞുങ്ങളേ. ഞാനൊരു പാട്ടുപെട്ടി പോലെയാണ്. ഓരോ താളുകളിലും പാട്ടുകൾ നിറഞ്ഞിരിക്കയാണ്. മടിയ്ക്കേണ്ട. തുറന്നു നോക്കുക.

കുട്ടികൾ: Let us try. This may be fun.

കുട്ടികൾ ആദ്യത്തെ താൾ മറിയ്ക്കുന്നു. അക്ഷരങ്ങൾ ഇറങ്ങി വരുന്നു. അക്ഷരങ്ങളുടെ നൃത്തം.

(അവതരണം: വെളുത്ത കാർഡ് ബോർഡിൽ വെട്ടിയെടുത്ത അക്ഷരങ്ങൾ കറുത്ത വടിയിൽ പിടിപ്പിച്ചത് കറുത്ത ഉടുപ്പുകൾ ഇട്ട കുട്ടികൾ ചലിപ്പിച്ച് തുള്ളിക്കളിയ്ക്കുന്നു. Black light എന്ന പ്രത്യേക ലൈറ്റിൽ വെളുത്ത അക്ഷരങ്ങൾ മാത്രമേ കാണൂ.അക്ഷരങ്ങൾ തനിയെ വായുവിൽ തുള്ളി നൃത്തം ചെയ്യുന്നതായി പ്രേക്ഷകർക്കു തോന്നും)

ട്രാക്ക് 3

പുസ്തകം: ഹാവൂ! എന്തൊരാശ്വാസം!. ഈ അക്ഷരങ്ങൾ ഇതിനകത്ത് ശ്വാസം മുട്ടുകയായിരുന്നു. കണ്ടില്ലേ എത്ര മനോഹരമാണ് മലയാള അക്ഷരങ്ങൾ! മാലകോർക്കാൻ പറ്റിയ അക്ഷരപ്പൂവുകൾ. അക്ഷരമാലകൾ. ഇതു കോർത്തിണക്കി പണ്ടുണ്ടാക്കിയ പാട്ടുകൾ കേൾക്കേണ്ടേ? അടുത്ത താൾ മറിയ്ക്കൂ.
14-)0 നൂറ്റാണ്ടിനും മുൻപു എഴുതപ്പെട്ട പാട്ടുസാഹിത്യത്തിലെ തിരുനിഴൽമാലയിലെ അർദ്ധനാരീശ്വരസ്തുതി രംഗത്ത്. തിരുനിഴൽമാലയിലെ പ്രതിപാദ്യം മലയർ ആറന്മുള ക്ഷേത്രത്തിലെ ശ്രീകൃഷ്ണനു നൽകുന്ന ബലിയാണ്.

അവതരണം: അനുഷ്ഠാനപരമായ സംഗീതവും നൃത്തചലനങ്ങളും.
ചുരന്ത തെളിമലർ ചൊരിന്ത പുരികുഴൽ
തുളുംകും മതിയൊളി വിളംകും വളർചെട

കുളിർന്തു വെളുവെള വളർന്ത ചിരനിര

കുരുന്തു മുരികെന്ന നിരന്ത കുരുൾ നിര

പൊരുന്തിയുമയുടെ നിരുന്ത കുയിൽമൊഴി

മറിന്തു കടലെന്ന നിരന്ത തിരിക്കുരെൽ

തുടർന്തു വരപൊരുൾ തെരിന്ത കവിമഴ

ചുരന്തു തരും വരം വിരന്തുതരികവേ


ഇത് മലയാള കവിത പിച്ചവച്ചകാലത്തെ പാട്ടാണ്.ഈ കുഞ്ഞ് ഓടി നടന്നപ്പോൾ മുഴങ്ങിയ മണിക്കിലുക്കം കേൾക്കേണ്ടേ? മറിയ്ക്കൂ താളുകൾ.

നാടൻ നൃത്തചലനങ്ങളുമാ‍ായി ചെറുമി-ചെറുമസംഘം പുസ്തകത്തിലെ താളുകളിൽ നിന്നും പ്രത്യക്ഷമാവുന്നു. അവർ പാടിക്കളിയ്ക്കുന്നു

മാരിമഴകൽ ചൊരിഞ്ചേ ചെറു
വയലുകൾ ഒക്കെ നിറഞ്ചേ

കൂട്ടിയൊരുക്കിപ്പറഞ്ചേ ചെറു

ഞാറുകൾ കെട്ടിയെറിഞ്ചേ

ഓമല ചെന്തില മാല ചെറു

കണ്ണമ്മ കാളി കറുമ്പി

ചാത്തച്ചടയന്മാരായ ചെറു

മച്ചികളെല്ലാരും വന്നേ


കുട്ടികൾ: This is fun. Let us try another page.
താളുകൾ മറിയ്ക്കുന്നു. വടക്കൻ പാട്ടിന്റെ ദൃശ്യാവിഷ്കാരം.

അവതരണം: വാളും പരിചയും അനുസൃതമായ വേഷവിധാനങ്ങളുമണിഞ്ഞ നർത്തകർ പുസ്തകത്താളിൽ നിന്നും ഇറങ്ങി വരുന്നു. കളരിയുടെ ചലനങ്ങൾ.

ഈവകപ്പെണ്ണുങ്ങൾ പൂമീലുണ്ടോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ

പൂമീന്നു തനിയേ മുളച്ചതാണോ

എന്തു നിറമെന്നു ചൊല്ലേണ്ടു ഞാൻ

കുന്നത്തു കൊന്നയും പൂത്തപോലെ

ഇളമാവിൻ തയ്യു തളിർത്ത പോലെ


കുട്ടികൾ പേജുകൾ മറിയ്ക്കുന്നു.
എഴുത്തച്ഛന്റെ കാവ്യസപര്യ. പുറകിലെ വെളുത്ത തിരശീലയിൽ നിഴൽ രൂപം. കിളികൾക്ക് നെന്മണി എറിയുന്ന എഴുത്തച്ഛൻ. മരത്തിൽ കിളികൾ വന്നണയുന്നു.
കുട്ടികൾ: Hey! who is that?
പുസ്തകം:
ശ്ശ്ശ്ശ്ശ്ശ്...അതാണ് എഴുത്തച്ചൻ. മലയാളഭാഷയുടെ പിതാവ്. കിളികളെ വിളിച്ചു വരുത്തി പാട്ടുപാടിയ്ക്കാൻ ശ്രമിക്കുകയാണ്. മലയാളത്തെ സാധാരണ ജനങ്ങളിലേക്ക് പകർന്നു കൊടുത്തത് ഇദ്ദേഹമാണ്, എഴുത്തച്ഛൻ.

എഴുത്തച്ഛൻ ചൊല്ലുന്നു. കിളികൾ ഏറ്റു പാടുന്നു.

ശാരികപ്പൈതലേ ചാരുശീലേ വരി-
കാരോമലേ കഥാ ശേഷവും ചൊല്ലു നീ

നിഴൽ രൂപങ്ങൾ മറയുന്നു. രംഗത്ത് വെളിച്ചം. ഓലക്കെട്ടുകളുമായി രാമായണം വായിച്ചെത്തുന്ന ആഢ്യവനിതകളുടെ നൃത്തചലനങ്ങൾ.

അനലശിഖളുമനിലസുതഹൃദയവും തെളി-
ഞ്ഞാഹന്ത വിഷ്ണു പദം ഗമിച്ചൂ തദാ

ഭുവനതലഗതവിമലദിവ്യരത്നങ്ങളാൽ

ഭൂതിപരിപൂർണ്ണമായുള്ളലങ്കയും

പുനരനിലസുതനിതി ദഹിപ്പിച്ചതെങ്കിലും
ഭൂതിപരിപൂർണ്ണമായ് വന്നിതദ്ഭുതം!




ഓലക്കെട്ടുകൾ കീഴാളസ്ത്രീകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അവർ അവ തുറന്ന് പാടിത്തുടങ്ങുന്നു. നാടൻ നൃത്ത ചലനങ്ങൾ.

കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കും എത്രയും വിരൂപന്മാർ

മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പൂ

നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും

ആപത്തുവരുംകാലം പാപത്തിൽ മുഴുകായ്ക

പാപത്തെക്കളവാനായ് ഈശ്വരസേവചെയ്ക

സമ്പത്തുവരും നേരം സന്തോഷിക്കയും വേണ്ട

തമ്പുരാൻ തന്റെയോരോ ലീലകളത്രേ ഇത്


രംഗത്ത് വെളിച്ചം മങ്ങുന്നു.

കുട്ടികൾ: Hey Book, what are they passing on?

പുസ്തകം: ഓലക്കെട്ട്. അക്കാലത്ത് ഓലയിലാണു എഴുതിയിരുന്നത്.

രംഗത്ത് രണ്ടുഭാഗത്തായി വെളിച്ചം. ഒരു നദിയുടെ കരയിൽ കുളിച്ചു കയറുന്ന എഴുത്തച്ഛൻ. മറുഭാഗത്ത് ഒരു നമ്പൂതിരിയും കാര്യസ്ഥനും.

നമ്പൂതിരി: ഹേ താ‍നാണോ ഈ എഴുത്തച്ഛൻ എന്ന് എല്ലാവരും വിളിയ്ക്കുന്ന ആള്?
എഴുത്തച്ഛൻ: അതേ തിരുമേനീ.
നമ്പൂതിരി:രാമാ
കാര്യസ്ഥൻ: റാൻ
നമ്പൂതിരി: ഇയാൾ ഒരു പണ്ഡിതനാണെന്നല്ലെ നാട്ടുകാർ പറയുന്നത്?
കാര്യസ്ഥൻ: ആർക്കറിയാം തിരുമേനീ. ചക്കാലനായരാണ്. ചക്കാട്ടുന്ന ജോലി. ലേശം എഴുത്തും വായനയും നേരമ്പോക്കുമൊക്കെ ഉണ്ടത്രേ.
നമ്പൂതിരി: ഹേ തന്റെ ചക്കിൽ എത്ര ആടും?
എഴുത്തച്ഛൻ: എന്റെ ചക്കിലോ? നാലും ആറും ആടും
കാര്യസ്ഥൻ: ഹ ഹ പിന്നേം തമാശ. തിരുമേനീ ഞാൻ പറഞ്ഞില്ലെ ഇയാൾ ചക്കിൽ കൊപ്രാ ആട്ടുന്ന കാര്യമേ പറയൂ എന്ന്.
നമ്പൂതിരി: ഏഭ്യാ, മനസ്സിലായില്ലേ തനിക്ക്? കേമൻ. ബഹുകേമനാണ് ഇയാൾ. നോം നിരീച്ചപോലെയൊന്നുമല്ല.
കാര്യസ്ഥൻ: കേമനോ? ഇയാളോ? ചക്കിൽ നാലും ആറും ആടുന്ന കണക്കു പറയുന്നവനോ?
നമ്പൂതിരി: ഭോഷ്കാ, മനസ്സിലായില്ലേ തനിയ്ക്ക്? നാലും ആറും എന്നു വച്ചാൽ നാലു വേദങ്ങളും ആറുശാസ്ത്രങ്ങളും ആണ്. അതൊക്കെ ഇയാൾക്ക് നിശ്ചയമാണത്രേ. അതോ അതു പറയുന്നതിൽ എന്തൊരു ചാതുര്യം!

കുട്ടികൾ അടുത്ത താൾ മറിക്കുമ്പോൾ ഓട്ടൻ തുള്ളൽക്കാരൻ പ്രവേശിക്കുന്നു.

ഓട്ടൻ തുള്ളൽ

നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന
മർക്കടാ നീയങ്ങു മാറിക്കിടാ ശഠാ

ദുർഘടസ്ഥാനത്തു വന്നു ശയിപ്പാൻ

നിനക്കെടാ തോന്നുവാൻ എന്തെടോ സംഗതി

നാട്ടിൽപ്രഭുക്കളെക്കണ്ടാലറിയാത്ത

കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങു നീ


പുസ്തകം: ഇദ്ദേഹമാണ് കുഞ്ചൻ നമ്പ്യാർ.മലയാളത്തിലെ ആദ്യ സാമൂഹ്യവിമർശകൻ. നാടൻ നൃത്തങ്ങൾ തന്റെ കാ‍ാവ്യങ്ങളിൽ ഇണക്കിച്ചേർത്ത പ്രതിഭയാണിദ്ദേഹം.

കുട്ടികൾ: He seems to be funny. What is next?

പുസ്തകം: ഇങ്ങനെ എത്രയോ മഹാനുഭാവന്മാർ. മലയാളം ചിലങ്ക കെട്ടി ആടിയ കാലം. ആ താളുകളിൽ അതിന്റെ മണിക്കിലുക്കം സാന്ദ്രമായിരിക്കുന്നു.ഉണ്ണായി വാര്യർ, സ്വാതി തിരുനാൾ, ഇരയിമ്മൻ തമ്പി....

രംഗം ഇരുട്ടിലാകുന്നു. പിന്നീട് രംഗത്ത് രണ്ടു ഭാഗങ്ങളിൽ വെളിച്ചം. ഒന്നിൽ ഒരു യുവതിയും കുഞ്ഞും യുവതിയുടെ അമ്മയും. അമ്മ തൊട്ടിലാട്ടി ഓമനത്തിങ്കൾക്കിടാവോ പാടുന്നു. മറ്റു സ്പോട് ലൈറ്റിൽ ഇതിനു നൃത്തം ചമയ്ക്കുന്ന സംഘവും.

ഓമനത്തിങ്കൾക്കിടാവോ നല്ല
കോമളത്താരമപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ പരി-
പൂർണ്ണേന്ദു തന്റെ നിലാവോ
പുത്തൻ പവിഴക്കൊടിയോ ചെറു
തത്തകൾ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ മൃദു
പഞ്ചമം പാടും കിളിയോ

രംഗത്ത് വെളിച്ചം മങ്ങുന്നു. പുറകിലെ തിരശീലയിൽ ചലിക്കുന്ന നിഴൽ രൂപങ്ങൾ. ഉള്ളൂരിന്റെ പ്രേമസംഗീതം ഉയർന്നു കേൾക്കുന്നു. പലകുടകൾ ചലിപ്പിക്കുന്ന രൂപങ്ങൾ ഒരു വലിയകുടക്കീഴിൽ ഒന്നിയ്ക്കുന്നു.

ഒരൊറ്റ മതമുണ്ടുലകിന്നുയിരാംപ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവ്വണശശിബിംബം
വിളക്കുകൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മമനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
നമിക്കിലുയരാം നടുകിൽത്തിന്നാം നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ

രംഗത്ത് വെളിച്ചം. ഉള്ളൂർ പ്രവെശിക്കുന്നു.

കുട്ടികൾ: Hey, someone is coming! Everybody hide!

പുസ്തകം: അയ്യോ! ഇതാര്? നമസ്കാരം. നമസ്കാരം ഗുരോ.
കുട്ടികൾ: Who is this?
പുസ്തകം: ഇദ്ദേഹമാണ് സാക്ഷാൽ ഉള്ളൂർ പരമേശ്വരയ്യർ. ഭാഷയ്ക്ക് ഗാംഭീര്യം നൽകിയ ആൾ. സാഹിത്യചരിത്രത്തെ പുസ്തകത്തിന്റെ താളുകളിലാക്കിയ മഹാനാണ്. എന്നെപ്പോലത്തെ ചരിത്രപുസ്തകങ്ങൾ. എന്റെ പിതൃസ്ഥാനീയനാണ്. ഒരു പുസ്തകമാണെങ്കിലും എനിയ്ക്ക് രോമാഞ്ചം കൊള്ളുന്നു.

ഉള്ളൂർ: എന്താ സന്തോഷമായോ, ഈ കുട്ടികളെങ്കിലും നിന്നെ തുറന്നു നോക്കിയതിൽ? ഈ താളുകളിലെ അക്ഷരങ്ങൾ ഉണർന്നു വന്ന് പാടുന്നതു ഞാൻ കേട്ടു. എനിയ്ക്ക് ഓടി വരാൻ തോന്നിയതാണ്.

പുസ്തകം: എനിയ്ക്ക് ഒരു പാട്ട് കേട്ടേ മതി വരാതായിട്ടുള്ളു. എല്ലാവരും മിണ്ടിത്തുടങ്ങുമ്പോൾ താനേ ചുണ്ടിൽ വന്നണയുന്ന ആ കൊഞ്ചൽ. അത് അങ്ങയുടേതാണെന്ന് അധികമാർക്കും അറിയാൻ വയ്യാത്ത ആ പാട്ട്?

ഉള്ളൂർ: അത് ഏതാണ്? ഓർക്കുന്നില്ലല്ലോ
പുസ്തകം: ആയ്...ഞാൻ ആ പാട്ട് കേൾ‌പ്പിക്കാം

ഒരുകൂട്ടം കുട്ടികൾ പുസ്തകത്താളുകളിൽ നിന്നും ഇറങ്ങി വന്ന് നിലത്തിരുന്ന് പാടുന്നു.

കാക്കേ കാക്കേ കൂടെവിടേ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കയ്യിലെ നെയ്യപ്പം
കുഞ്ഞിനു തീറ്റികൊടുക്കാനായ്
നിന്നുട കയ്യിലെ നെയ്യപ്പം
ഇല്ലതരില്ലീ നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ

അയ്യോ കാക്കേ പറ്റിച്ചോ

ഉള്ളൂർ:
സന്തോഷമായി. ഇതോർക്കുന്ന കുഞ്ഞുങ്ങൾ ഇപ്പോഴുമുണ്ടല്ലൊ. പോകട്ടെ. അടുത്ത അമ്പലത്തിൽ ഒരു കഥാപ്രസംഗമുണ്ടെന്നു കേട്ടു. എന്റെ സ്നേഹിതൻ കുമാരനാശാന്റെ കരുണ.

ട്രാക് 4

വെളിച്ചം മങ്ങിത്തെളിയുമ്പോൾ സ്റ്റേജിനു ഒരു കോണിൽ കഥാപ്രാസംഗികനും വാദ്യവൃന്ദവും. കഥാപ്രാസംഗികൻ കരചരണങ്ങളറ്റ് ചുടുകാട്ടിൽ കിടക്കുന്ന വാസവദത്തയുടെ രംഗം വികാരതീവ്രതയോടെ അവതരിപ്പിക്കുന്നു. “അതാ അവിടെ നോക്കൂ...അതേ അവിടെ.. വാസവദത്ത...കരചരണങ്ങളറ്റ്...രക്താഭിഷിക്തയായി...മരണവക്ത്രത്തിൽ..അതാ അവിടത്തന്നെ...” കൊടുമ്പിരിക്കൊണ്ട വികാരാവേശത്താൽ കഥാപ്രാസംഗികൻ വാസവദത്തയെ നേരിൽ കാണുന്ന ഫാന്റസി വരെ എത്തുന്നു. രംഗത്ത് ഒരു കോണിൽ വാസവദത്ത പ്രത്യക്ഷപ്പെടുന്നതോടെ ബോധം കെട്ട് കഥാപ്രാസംഗികൻ വീഴുന്നു. ആ ഭാഗത്തെ സ്പോട് ലൈറ്റ് അണയുന്നു. മറുഭാഗത്ത് സ്പോട് ലൈറ്റ് പ്രകാശത്തിൽ ചോരയിൽ കുളിച്ച വാസവദത്തയും തോഴിയും.

വാസവദത്ത: തോഴീ... അദ്ദേഹം വന്നില്ല. ഒരിയ്ക്കലും..... ഇനി വന്നിട്ട് എന്താ....
തോഴി: സ്വാമിനീ, ഇവിടെ ആരു വരാൻ? ഇത് ചുടലക്കളമല്ലേ.
വാസവദത്ത: ഹാവൂ.. എന്തൊരു വേദന...എന്തൊരു വേദന..
ഉപഗുപ്തൻ പ്രത്യക്ഷപ്പെടുന്നു
ഉപഗുപ്തൻ: വാസവദത്താ...വാസവദത്താ...
വാസവദത്ത: സ്വമീ അങ്ങു വന്നോ? അങ്ങു വന്നോ? ഈ സമയത്ത്?
ഉപഗുപ്തൻ: സമയമായി. ഇപ്പോഴാണ് സമയമായത്.
വാസവദത്ത: സ്വാമീ ഇനി എന്താണു നൽകുവാനുള്ളത്? എന്നെ നോക്കൂ.....ചോരയിലും അഴുക്കിലും....
ഉപഗുപ്തൻ: സഹോദരീ ഞാൻ വന്നത് നിനക്കു നഷ്ടപ്പെട്ടുപോയതിനേക്കാൾ ഉൽകൃഷ്ടതരമായ സൌഭാഗയ്ത്തെ നൽകുവാനാണ്. ശരീരസൌന്ദര്യം വിശ്വസനീയമല്ല. എന്നാൽ അനശ്വരമായ വേറൊരു സൌന്ദര്യമുണ്ട്. ഭഗവാൻ ബുദ്ധന്റെ ധർമ്മശാസനത്തെ നീ കേൾക്കുമെങ്കിൽ അനാദൃശമായ ആശ്വാസം നിനക്ക് അനുഭവമാകും.
വാസവദത്ത: സ്വാമീ ഇപ്പോൾ മാത്രമാണ് എനിയ്ക്ക് പരമശാന്തി കിട്ടിയത്. അങ്ങയുടെ തലോടലിൽ ഞാൻ ദൈവീകസ്പർശം അനുഭവിക്കുന്നു. പരമശാന്തി....ശാന്തി മാത്രം...
ഇതാ സമയമായി...

തോഴിയുടെ മടിയിലേക്ക് ചെരിഞ്ഞു വീഴുന്നു. വെളിച്ചം അണയുന്നു.
കഥാപ്രാസംഗികൻ ബോധം തെളിഞ്ഞ് ചുറ്റിലും നോക്കുന്നു. തബല-ഹാർമോണിയക്കാർ താങ്ങിപ്പിടിച്ച് കൊണ്ടു പോകുന്നു

ട്രാക് 5
സമയം-1921 ലെ ഒരു രാത്രി

സ്ഥലം‌-തിരുവിതാംകൂറിലെ ഒരു ഗ്രാമം

വള്ളത്തോളിന്റെ മഗ്ദലന മറിയം വാങ്ങി രാത്രിയിൽ വായിക്കാൻ തുടങ്ങുന്ന അപ്പച്ചനും അമ്മച്ചിയും. മകൾ മറിയയ്ക്ക് പാപത്തിൽ വഴുതിയെന്ന തോന്നലിനാൽ അവർ വായിയ്ക്കുന്ന പദ്യസാരവുമായി ബന്ധമുണ്ടെന്ന് സ്വപ്നസദൃശം തോന്നുന്നു. കവിതയുടെ അവസാനമെത്തുമ്പോൾ അവളുടെ മുറിയിലെ പെട്ടിപ്പുറത്ത് വിളക്കു വച്ചിരുന്നിടത്ത് യേശുദേവൻ പ്രത്യക്ഷനായെന്നും പശ്ചാത്താപം പ്രായശ്ചിത്തം എന്ന് അരുളിയെന്നും പാപവിമുക്തയായെന്നും ദൃഢമായി അനുഭവഭേദ്യമാകുന്നു.

അവതരണം: രംഗത്തിനു പുറകിലെ തിരശീലയിൽ നിഴൽ രൂപങ്ങളായി അപ്പച്ചനും അമ്മച്ചിയും. മറിയയുടെ വിചാരധാരകൾ പലതും രംഗത്ത് വെളിച്ചത്തിൽ. പെട്ടിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന യേശുവും മറിയയും നിഴലുകൾ.

അപ്പച്ചൻ: രാത്രി ഇത്രേം ആയല്ലോ. കോഴിയേ പിടിച്ചിട്ടോടീ?
അമ്മച്ചി: ഓ അതൊക്കെ സന്ധ്യക്കു മുൻപേ ചെയ്തതല്ലേ മനുഷേനേ.
അപ്പച്ചൻ: നീയാ പുസ്തകം ഇങ്ങോട്ടെടുത്തേ. ഇന്നലെ ഞാൻ വാങ്ങിച്ചത്. ചന്തേലെല്ലാരും വാങ്ങിച്ചോണ്ടു പോകുകാരുന്നു. മഗ്ദലന മറിയം.
അമ്മച്ചി: എവിടെയാണോ. പെങ്കൊച്ച് എടുത്തു വായിക്കുന്നേ കണ്ടു. പെണ്ണേ മറിയേ ആ പുത്തകം എവിടേടീ?
മറിയ: ആ പെട്ടിയുടെ പുറത്തു തന്നെ ഉണ്ട് അമ്മച്ചീ.
അമ്മച്ചി: എന്നതാ ഇതില്? ബൈബിളിലെ കഥ തന്നെയാണോ?
അപ്പച്ചൻ: ആ. അതേന്നാ കേട്ടത്. മഗ്ദലന മറിയത്തിന്റെ കഥ.
വല്ല്യമ്മച്ചി (അകത്തു നിന്ന്): നിങ്ങടെ ഒരു പുത്തകം വായന. പെണ്ണ് പേരുദൊഷം വരുത്തിവച്ചെന്നറിഞ്ഞിട്ടും.ഞാൻ പറഞ്ഞതാ കാണാൻ കൊള്ളാവുന്ന പെണ്ണിനെ നേരാംവണ്ണം നോക്കിയില്ലെങ്കിൽ ഇങ്ങനെയൊക്കെ ആകുമെന്ന്‌. പെണ്ണ് വല്ലാതെയായി. എന്നാ പറയാനാ.
അപ്പച്ചൻ: അമ്മച്ചി ഒറങ്ങിയില്ലേ? വേണ്ടാതീനം ഒന്നും പറയാതെ അമ്മച്ചീ.
അമ്മച്ചി: ആ....മറിയപ്പെണ്ണിന്റെ കാര്യം ഓർത്താ എന്റെ ചങ്കിൽ തീ. അവളു ചിലപ്പം ഏങ്ങലടിച്ചു കരേന്നതു കാണാം. എന്റെ കുഞ്ഞിനെ അയാളു നശിപ്പിച്ചതല്ലേ.
അപ്പച്ചൻ: എല്ലാം ശരിയാകുവെടീ. നീയാ പുത്തകം ഇങ്ങെടുത്തേ.
അമ്മച്ചി: മോളേ മറിയേ ഒറങ്ങിയോടീ?
മറിയ: ഇല്ലമ്മച്ചീ. ഒറങ്ങാൻ തൊടങ്ങുവാരുന്നു.
അമ്മച്ചി: കുരിശുവരച്ചിട്ടു കെടന്നോ.

അമ്മച്ചി വിളക്കിനടുത്ത് പുസ്തകം വായിച്ചു തുടങ്ങുന്നു. നാലഞ്ചുവരികൾ കഴിയുമ്പോൾ നിഴലുകൾ മറഞ്ഞ് രംഗത്ത് വെളിച്ചം. മറിയയുടെ സ്വപ്നസമാനഭാവനകൾ.

വാർതിങ്കൾ താലമെടുത്ത വസന്തരാ-
വേതൊ വെൺ ചാറൊന്നു പൂശിക്കയാൽ
ശ്രീലഗലേലജില്ലയ്ക്കൊരുതൂമുത്തു
മാലയായ് മിന്നീ നെയിൻ പട്ടണം
ശീമോന്റെ പൂമേട തന്നിലെ നേത്രാഭി-
രാമവിശാലമാം ശാലയിങ്കൽ....

രംഗത്ത് വെളിച്ചം. മറിയയും തോഴികളും. വിലാസനൃത്തം.

താഴത്തേയ്ക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു
താരകളേ നിങ്ങൽ നിശ്ചലരായ്
നിങ്ങൾ തൻ കൂട്ടത്തിൽ നിന്നിപ്പോഴാരാനോ
ഭംഗമാർന്നൂഴിയിൽ വീണുപോയോ
ദാരിദ്രശുഷ്കമാം പാഴ്ക്കുടിലൊന്നിലാ-
ണീരുചിരാംഗി ജനിച്ചതത്രേ
പാറപ്പുറത്തൊരു ഭംഗിയേറും പനി-
നീരലരുണ്ടായതെങ്ങിനെയോ
കൊറ്റിന്നുഴക്കരി കാണാതിരുന്നവൾ
കൊറ്റക്കുട ചൂടും റാണിയായി
ഹന്ത സന്ദര്യമേ നാരിതൻ മെയ് ചേർന്നാൽ
എന്തെന്തു സൌഭാഗ്യം സാധിയ്ക്കാ നീ
വാരുറ്റ തൂമണം വ്യാപിക്കുമാറതാ
താരുണ്യലക്ഷ്മി ചേർന്നുല്ലസിക്കേ
ആരും തിരിഞ്ഞുനോക്കാതിരുന്നാക്കുടിൽ
പൂരുഷൻമാർക്കൊക്കെ പൂമേടയായ്

മറിയയെ കല്ലെറിയാൻ വരുന്ന നാട്ടുകാർ. ഭയചകിതയായി ഓടുന്ന അവൾ തിരശീല്യ്ക്കു പിറകിൽ മറയുന്നു.

രംഗം ഇരുളിലാകുന്നു. പുറകിലെ തിരശീലയിൽ നിഴലായി പെട്ടിപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു യേശു.

ശീമോന്റെ പൂമേട തന്നിലെ നേത്രാഭി
രാമവിശാലമാം ശാലയിങ്കൽ
തൂവെള്ളിച്ചങ്ങലത്തുമ്പത്തതാതിടം
തൂക്കിയ ദീപത്തിൻ ദീപ്തിപൂരം
ദൂരിതമാകുമാറങ്ങണഞ്ഞീടുമാ
പൂരുഷരൂപമാം തേജപുഞ്ജം

യേശുവിന്റെ പാദങ്ങളിൽ വീണു കരയുന്ന മറിയ. തലമുടിയാൽ പാദങ്ങൾ തഴുകുന്നു.

നാഥാ തവാജ്ഞകൾ കേട്ടു നടക്കാതെ
നാനാപരാധങ്ങൾ ചെയ്തുപോയ് ഞാൻ
ചെയ്യരുതാത്തതു ചെയ്തവളെങ്കിലും
നീയെന്നെത്തള്ളല്ലേ തമ്പുരാനേ

യേശു:

പൊയ്ക്കൊൾക പെൺകുഞ്ഞേ ദുഃഖം വെടിഞ്ഞു നീ
ഉൾക്കൊണ്ട വിശ്വാസം കാത്തു നിന്നെ
അപ്പപ്പോൾ പാതകം ചെയ്തതിനൊക്കെയും
ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം

മറിയയെ പുണർന്ന് അനുഗ്രഹിക്കുന്നു.

നിഴലുകൾ മായുന്നു. വീണ്ടും വെളിച്ചം തെളിയുമ്പോൾ പെട്ടിമേൽ തല ചായ്ച്ച് തേങ്ങുന്ന മറിയ.

അമ്മച്ചി: മോളേ എന്നാ പറ്റി? എന്നാ പറ്റി മോളേ?
മറിയ: അമ്മച്ചീ... ഈശൊ മിശിഹാ എന്നോട് ക്ഷമിച്ചമ്മച്ചീ. ദേ ഇവിടെ, ഇവിടെയുണ്ടായിരുന്നു. ഞാൻ കണ്ടതാ. ഞാൻ കാൽക്കൽ വീണപ്പോൾ എല്ലാം ക്ഷമിച്ചെന്നു പറഞ്ഞു. എന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു അമ്മച്ചീ.
അമ്മച്ചി: കർത്താവീശോമിശിഹാ എല്ലാം പൊറുക്കുമെന്നെനിക്കറിയാം. എന്റെ കുഞ്ഞിന് ഒരു കുഴപ്പോം പറ്റിയിട്ടില്ല. എന്റെ മോൾ ഉറങ്ങിക്കോ. ഉറങ്ങിക്കോ.

രംഗം മിന്നിത്തെളിയുന്നു.

പുസ്തകം: കുഞ്ഞുങ്ങളേ എനിയ്ക്കു പോകാൻ സമയമായല്ലൊ. ഇനി ഒരു പാട്ടുമാത്രമേ എനിക്കു കേൾക്കാനായിട്ടുള്ളു. എല്ലാ ചുണ്ടുകളിലും തത്തിക്കളിയ്ക്കുന്ന ഓമനപ്പാട്ട്. എന്നിൽ സ്വർണ്ണാക്ഷരങ്ങളിൽ എഴുതപ്പെട്ട ഒരു പാട്ട്. ചങ്ങമ്പുഴയുടെ കനകച്ചിലങ്ക.

കുട്ടികൾ അവസാനതാൾ മറിയ്ക്കുന്നു. സ്വർണ്ണവർണ്ണ വസ്ത്രങ്ങളിൽ നർത്തകികൾ പുസ്തകത്തിൽ നിന്നും പ്രത്യക്ഷപ്പെടുന്നു.

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി
കതിരുതിർ പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി
ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി
മതിമോഹനശുഭനർത്തനമാടുന്നയി മഹിതേ
മമ മുന്നിൽ വന്നു നീ മലയാളക്കവിതേ.

നൃത്തം തീരുന്നതോടെ പുസ്തകം താനേ അടയുന്നു.

ട്രാക് 6
രംഗാനുസ്മരണം. പങ്കെടുത്ത എല്ലാവരും രംഗത്ത്.