Tuesday, March 29, 2016

മദ്യരഹിതം-കരൾരോഗം-പാരമ്പര്യം-മദ്യപാനം-കരൾരോഗം-പാരമ്പര്യം-മദ്യരഹിതം-പാരമ്പര്യം-കരൾരോഗം-മദ്യപാനം-കരൾ രോഗം-പാരമ്പര്യം--


   മദ്യപാനികൾക്ക് കരൾ വീക്കം  സാധാരണയാണ്. എന്നാൽ സ്വാഭാവികമായ അസുഖമായി കരൾ വീക്കം വരാവുന്നതാണ്. ഇത് പാരമ്പര്യമായി കുടുംബത്തിൽ ഉള്ളതാവാനും സാദ്ധ്യതയുണ്ട്.  മദ്യപാനം കൊണ്ടുണ്ടാകുന്ന കരൾവീക്കത്തോടൊപ്പമോ അതിൽക്കൂടുതലോ പ്രാധാന്യം നൽകേണ്ടതുണ്ട് മദ്യരഹിതകരൾരോഗ (Non-alcoholic fatty liver disease-NAFLD) ത്തിനു. ഇന്ന് തീവ്രകരൾരോഗങ്ങളിൽ മുൻപന്തിയിലാണ് NAFLD. പടിഞ്ഞാറൻ രാജ്യങ്ങളിൽ 20-30% വരേയും ഏഷ്യയിൽ 10-18% വരേയും മദ്യരഹിതകരൾരോഗം വ്യാപകമാണ്.  അമിതവണ്ണവും അമിതമായ ഫ്രൂക്റ്റോസ് (സോഡ എന്നറിയപ്പെടുന്ന മധുരപാനീയങ്ങൾ വഴി) കഴിക്കലും  ഇതിനെ ത്വരിതപ്പെടുത്തുന്നവയാണ്. ഭീതിജനകമായ വസ്തുത കുട്ട്ടികളിൽ 10% വും ടീൻ ഏജ് കാരിൽ 17%വും ഇത് കാണപ്പെടുന്നു എന്നതാണ്.  അമിതവണ്ണമുള്ള കുട്ടികളിൽ 70% വരെ ഇത് കാണപ്പെടുന്നു എന്നത്  ഞെട്ടിയ്ക്കുന്നതാണ്. 

       ഈയിടെ അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള (ഹൃദയത്തിൽ സൂക്ഷിയ്ക്കാൻ, ട്രാഫിക്, വേട്ട എന്നീ സിനിമകൾ) സ്വാഭാവികമായ കരൾ വീക്കത്താൽ നിര്യാതനായതാണ്. കേരളത്തിൽ ഇത് വ്യാപകമാണ്. മദ്യപാനം മൂലമുള്ള കരൾ രോഗങ്ങൾ അതിസാധരണയായതിനാൽ  അതുമായി  ബന്ധപ്പെടുത്തി സ്വാഭാവികമായി വരാവുന്ന ഈ രോഗം റിപ്പോർട് ചെയ്യപ്പെടാറാണ് പതിവ് എന്നതിനാൽ വിവരക്കണക്കുകൾ നമ്മളിൽ എത്താറില്ല.. ലോകത്തിലെ മറ്റേതു വംശജരേക്കാളും ഇൻഡ്യാക്കാരിലാണ് മദ്യരഹിതകരൾരോഗം കണ്ടുവരുന്നത് എന്നത് നമ്മുടെ സമൂഹം അറിഞ്ഞില്ല എന്ന് നടിയ്ക്കുകയാണ്, അല്ലെങ്കിൽ അറിയാൻ താൽപര്യമില്ല എന്ന് തീരുമാനിക്കുകയാണ്. ദുരന്തമാണിത്.

 കരൾ വീക്കം മദ്യം കൊണ്ടോ അല്ലാതെയോ 

      മദ്യം കരൾ വീക്കത്തിനു കാരണമാകുന്നതിന്റെ രാസവിദ്യകൾ കൃത്യമായിട്ട് നമുക്ക് പിടിയുണ്ട്. കുടിയ്ക്കുന്ന മദ്യം വളരെ പെട്ടെന്ന് കരളിലാണ് എത്തുക. അത് അസെറ്റാൽഡിഹൈഡ് എന്ന വിഷവസ്തു ആകുകയും കോശങ്ങൾ അതിനെ അസെറ്റിക് ആസിഡ് ആയി പെട്ടെന്നു തന്നെ മാറ്റുകയും ചെയ്യും. ഈ പ്രക്രിയ മറ്റു ചില തന്മാത്രകളെ ഉത്തേജിപ്പിക്കുകയും അവ കിട്ടിയ ഊർജ്ജം കൊണ്ട് കൊഴുപ്പിന്റെ ആസിഡ് രൂപം പുതുതായി നിർമ്മിച്ചെടുക്കുകയും ചെയ്യും. മറ്റ് ഫാറ്റി ആസിഡുകൾ വിഘടിച്ചു പോകുന്നുമില്ല.  ഈ ഫാറ്റി ആസിഡുകളെ കരളിലെ കോശങ്ങൾ “ട്രൈ ഗ്ലിസറൈഡ്’ ആക്കിമാറ്റി കോശങ്ങളിൽ തിരുകി വച്ചു തുടങ്ങും. കരൾ വീങ്ങിത്തുടങ്ങുകയാണ്.  അസെറ്റാൽഡിഹൈഡ് ഇതിനിടയ്ക്ക് മറ്റു ചില കുത്സിതപ്രവർത്തികളും ചെയ്തുകൂട്ടുന്നുണ്ട്.  കൊഴുപ്പുതുള്ളികൾ തിങ്ങിനിറഞ്ഞ ‘സ്റ്റീറ്റോസിസ്’ (steatosis) എന്ന ഘട്ടത്തിലേങ്ങു നീങ്ങുകയാണ് കരൾ. കൊളാജൻ എന്ന പ്രോടീൻ നാരുകളും ഇവയോടൊത്തുകൂടി ‘ഫൈബ്രോസിസ്’ എന്ന അവസ്ഥയിലെത്തുകയാണ് അടുത്ത പടി. കരൾ പഴയ കരൾ അല്ല, കൊഴുപ്പടിഞ്ഞകോശങ്ങളുടെയും പ്രവർത്തനം മന്ദീഭവിച്ച കോശങ്ങളുടെയും കരൾ, നീരുവീക്കം വന്ന ഭാഗങ്ങളുടേയും നാരുകൾ തിങ്ങിയ കോശങ്ങളുടേയും കരൾ, രാസവിദ്യാകൂട്ടിക്കൊടുപ്പകാരുടേയും ക്യാൻസറിനു തുടക്കമിടുന്ന അധോലോകവാസികളുടെയും കൊലപാതകികളുടേയും കരളാണ്.  താമസിയാതെ ‘സിറോസിസ് എന്ന രോഗാതുരമായ അവസ്ഥാവിശേഷം സംജാതമാകുകയാണ്. ചിത്രം 1 ഇൽ കരളിന്റെ ആകൃതിയും പ്രകൃതിയും എങ്ങനെ മാറുന്നു എന്നത് വ്യക്തമാണ്.

   എന്നാൽ മദ്യത്തിന്റെ പ്രാഭവങ്ങളില്ലാതെതന്നെ ഇതുപോലെ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ സാദ്ധ്യതയുണ്ട്.  മദ്യരഹിതകരൾരോഗം (Nonalcoholic fatty liver disease or NAFLD)  ലോകത്തെമ്പാടും ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കയാണ്. 2020 ആകുമ്പോഴേയ്ക്ക് ഏറ്റവും പ്രചാരത്തിലുള്ള കരൾ രോഗം ഇതായിരിക്കും എന്നാണ് കണക്ക്.  അമിതവണ്ണമുള്ളവരിലും പ്രമേഹത്തിന്റെ  നിശ്ചിതലക്ഷണമായ  ഇൻസുലിൻ പ്രതിരോധം (Insulin resistance) വന്നുകൂടുന്നവരിലും ഈ കരൾരോഗം വന്നുഭവിക്കാൻ സാദ്ധ്യതകൾ ഏറെ.  നീർപ്പെരുക്കവും  (inflammation) നാരുകൾ ഉൾച്ചേരുന്നതും (fibrosis)  ഒക്കെക്കൂടി ‘സ്റ്റീറ്റോസിസ്’ എന്ന ഘട്ടത്തിലേക്ക് നയിക്കപ്പെടും. ‘നാഷ്‘ (Nonalcoholic steatohepatitis NASH)  എന്ന ഓമനപ്പേരിൽ ഇന്ന് അറിയപ്പെടുന്ന ഈ നാശകാരി  ഗുരുതരമായ സിറോസിസ് വരാനുള്ളതിന്റെ  മുന്നോടിയാണ്. സിറോസിസിന്റെ പരിണതി ലിവർ ക്യാൻസർ ആണ്., ലോകത്തിലെ മൂന്നാമത്തെ ക്യാൻസർ മരണകാരണം.  ഇന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടി വരുന്ന ഏറ്റവും വലിയ കരൾരോഗങ്ങളിൽ ഒന്ന് നാഷ് ആണ്. 2020 ഓടെ നാഷ് ഒന്നാം സ്ഥാനത്തെത്തും എന്നാണ് നിഗമനം.    NAFLD/NASH രോഗികൾ ഹൃദ്രോഗം, പ്രമേഹം. കിഡ്നി തകരാറുകൾ എന്നിവയിലേക്ക് നടന്നടുക്കുന്നവരുമാണ്.  NAFLD യുടേയും ‘നാഷി’ന്റേയും മൂലകാരണങ്ങളായ രാസപ്രവർത്തനങ്ങളെക്കുറിച്ച് ഇനിയും വ്യക്തത വരാനിരിക്കുന്നതേ ഉള്ളു. കൊഴുപ്പ് തുള്ളികൾ കരൾ കോശങ്ങളിൽ അടിഞ്ഞു കൂടുന്നതിന്റെ തുടക്കങ്ങളെപ്പറ്റി. കരളിലെത്തുന്ന ഫാറ്റി അസിഡുകളെ, ഒരു സുരക്ഷാതന്ത്രം എന്ന നിലയിൽ  ട്രൈ ഗ്ലിസറൈഡ് ആക്കി മാറ്റാറാണു പതിവ്. ഈ പ്രക്രിയ ഒരു തിരിച്ചടി ആയിത്തീരുകയാണ്. ത്വക്കിനടിയിലും മറ്റും കൊഴുപ്പ് സൂക്ഷിയ്ക്കുന്ന പ്രത്യേക കോശങ്ങൾ അളവ് കൂടുമ്പോൾ കരളിൽ എത്തിയ്ക്കുകയാണ്, ഇൻസുലിൻ പ്രതിരോധം ഒരു കാരണമായിട്ട്. കൊഴുപ്പ് കലർന്ന ഭക്ഷണത്തിന്റെ അമിതോപയോഗത്തിനും ഇതിൽ പങ്കുണ്ട്.  നിങ്ങളുടെ കരൾ ‘നാഷ് ‘ ആയി മാറാൻ താമസമില്ല.

കൊടുംകാടാണു കരളിലെന്ന്.

          കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുകയും രക്തത്തിലേക്ക് ആവശ്യമായത് വിട്ടുകൊടുക്കുകയും രക്തത്തിൽ നിന്നും ചില കൊഴുപ്പുകൾ ഒക്കെ ആഗിരണം ചെയ്യുകയുമൊക്കെയാണ് കരളിന്റെ പ്രധാനധർമ്മം. ഫാറ്റി അസിഡ് എന്ന ചെറു കൊഴുപ്പു കണികകളെ ഗ്ലിസെറോളുമായി ചേർത്ത് മൂന്നെണ്ണം വീതമുള്ള ‘ട്രൈഗ്ലിസറൈഡ്’ ആക്കുകയാണ് കരളിനു ഇഷ്ടപ്പെട്ട പണി. മൂന്ന് ഫാറ്റി ആസിഡുകളെ ഇങ്ങനെ കൂട്ടിക്കെട്ടിയാൽ സൂക്ഷിയ്ക്കാൻ എളുപ്പമുണ്ട്. അത്രമാത്രം. കൂടുതൽ വരുന്ന ട്രൈഗ്ലിസറൈഡുകളെ  രക്തത്തിലേക്ക് അയയ്ക്കും, കരൾ. ശരീരത്തിനു ആവശ്യമായ കോളെസ്റ്റിറോൾ, മറ്റുചില പ്രോടീനുകൾ ഇവയോടൊപ്പമാണ് ഈ ട്രൈഗ്ലിസറഡുകളുടെ യാത്ര.  ത്വക്കിനടിയിലോ മറ്റ് കൊഴുപ്പ് കലവറകളിലോ ഫാറ്റി ആസിഡുകൾ ധാരളമുണ്ട്. ഇവിടെ നിന്നും കരളിലേക്ക് ഇവ എത്തുന്നുമുണ്ട്.   അമിതവണ്ണം ഉള്ളവർക്ക് കൊഴുപ്പ് കൂടുതലുണ്ട് ത്വക്കിനടിയിലും ഉദരഭാഗങ്ങളിലും. ഇവിടെ നിന്നും കൂടുതൽ ഫാറ്റി ആസിഡുകൾ കരളിലെത്തുകയും  ട്രൈഗ്ലിസറൈഡു കളെ രക്തിലേക്ക് കടത്തി വിടുന്ന തോത് അതനുസരിച്ച് വർദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ കൊഴുപ്പ് കണികകൾ കരളിൽ  തന്നെ അടിഞ്ഞുകൂടുകയാണ്. കാർബോഹൈഡ്രേറ്റുകൾ കൂടുതൽ രക്തത്തിൽ എത്തിയാൽ അവയും ട്രൈഗ്ലിസറൈഡ് ആക്കി മാറ്റപ്പെടുന്ന മറ്റൊരു വേലയും ഉണ്ട്. ഇത് കരളിനു താങ്ങാൻ വയ്യാതാവുകയാണ്. നീരുവീക്കം (inflammation)  തുടങ്ങുകയായി. പല കോശങ്ങളും നശിച്ചുതുടങ്ങുകയോ കുത്സിതപ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യും. ഇത്തരം രാസവിദ്യാപരിണതികളിൽ ഒന്നാണ് കൊളാജൻ എന്ന നാരുകളുടെ അമിതമായ നിർമ്മിതി. കൊളാജെൻ അടങ്ങിയ നാരുകൾ കോശങ്ങൾക്ക് ചുറ്റിലും കട്ടിയുള്ള വലനെയ്യുകയായി ഉടൻ. ‘ഫൈബ്രോസിസ്’ എന്നറിയപ്പെടുന്ന സ്ഥിതിവിശേഷം. പ്രവർത്തനരഹിതമായിത്തുടങ്ങുകയാണ് കരളിന്റെ പലഭാഗങ്ങളും.  ലഘുവായ സ്റ്റീറ്റോസിസിൽ തുടങ്ങി, സ്റ്റീറ്റോഹെപാ റ്റൈറ്റിസ് ആയി മാറി ഫൈബ്രോസിസ് ഇൽ എത്തി സിറോസിസിൽ അവസാനിക്കുകയാണ് കരൾരോഗത്തിന്റെ നാടകീയരംഗങ്ങൾ. ചിതം 2 ഇൽ ഈ ഘട്ടങ്ങൾ വ്യക്തമായി കാണാം.

      എന്നാൽ എല്ലാവരുടേയും കരൾ “നാഷോന്മുഖം’ ആകണമെന്നില്ല. അമിതവണ്ണം, പ്രമേഹം, ആഹാരരീതി ഒക്കെ ബാധകമാണ്. കാർബോഹൈഡ്രേറ്റ് (സ്റ്റാർച് ധാരാളം ഉള്ള ചോറ്, പൊറോട്ട ഇവയൊക്കെ), പഞ്ചസാര, മറ്റ് മധുരങ്ങൾ ഇവയുടെ ഉൾക്കൊള്ളലും  കരളിനെ ഈ വഴി തുടരാൻ പ്രേരിപ്പിക്കുകയാണ്.  കരളിനിട്ട് രണ്ട് തവണ തട്ട് കിട്ടുന്നതായാണ് ഇന്നത്തെ ശാസ്ത്രാനുമാനം. ആദ്യത്തേത് കൊഴുപ്പ് അടിഞ്ഞു തുടങ്ങുക എന്നതാണ്.  പിന്നത്തെ തട്ട് മറ്റു ചിലരാസവിദ്യകൾ (സൈറ്റോകൈൻ, എൻഡോറ്റോക്സിൻ മുതലായ ഏജെന്റുകളുടെ പണി, ഒപ്പം ആഹാരക്രമത്തിലെ വൈകല്യം)  ആണ്.  ഇതിൽ ആദ്യത്തെ ഇടി കിട്ടുന്നത് എങ്ങനെയെന്ന് വ്യക്തമല്ല . ഒരൊറ്റ യാന്ത്രികവിദ്യ കൊണ്ടല്ല സ്റ്റീറ്റോസിസ് തുടങ്ങുന്നത്. നിരവധി ജീനുകൾ കളിയ്ക്കുന്ന കളികളാണെന്നുള്ള അറിവ് ഉണ്ടെങ്കിലും. ഇൻസുലിൻ ഈ കളിയിലെ ഒരു പ്രധാന നടൻ ആണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന  ഈ മഹാപ്രഭാവൻ ഫാറ്റി അസിഡ് എന്ന കൊഴുപ്പ് വകഭേദത്തേയും നിയന്ത്രിക്കും. ഗ്ലൂക്കോസ് രക്തത്തിൽ നിന്നും മാറ്റുന്നുതോടൊപ്പം ഫാറ്റി അസിഡുകളെ രൂപാന്തരം സംഭവിപ്പിച്ച് കരളിലും കൊഴുപ്പ് സൂക്ഷിയ്ക്കുന്ന കോശങ്ങളിലും കുടിയിരുത്തുകയുമാണ് ഇൻസുലിൻ. ഇത് തകിടം മറിയുകയാണ് പ്രമേഹം വരുമ്പോൾ. അതുകൊണ്ട്  കരളിന്റെ പ്രശ്നങ്ങൾ (NAFLD, നാഷ് എന്നിവയുടെ ആവിർഭാവം) പ്രമേഹവുമായി ബന്ധപ്പെടുത്താം.  എന്നാൽ മദ്യപാനശീലമോ പ്രമേഹമോ ഇല്ലാത്തവർക്കും ഇത് വന്നുഭവിയ്ക്കാവുന്നതാണ്..

 ജീനുകൾ നിയന്ത്രിക്കുന്ന  കരൾസ്വഭാവങ്ങൾ
 എല്ലാ മദ്യപാനികൾക്കും എല്ലാ പ്രമേഹരോഗികൾക്കും കരൾവീക്കം വന്നു ഭവിക്കാറില്ല എന്നതാണ് കൌതുകകരമായ സത്യം. അത്രമാത്രം വൈപുല്യമാണ് കരൾവീക്കത്തിന്റെ മൂലകാരണങ്ങളിലും  അതിന്റെ സാന്നിദ്ധ്യത്തിലും രൂക്ഷതയിലും. പലേ ജീനുകളാണ് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ നിയന്ത്രിക്കുന്നത്. ഇൻസുലിൻ സന്തുലിതാവസ്ഥ നിയന്ത്രണം, ഫാറ്റി ആസിഡ്/ട്രൈ ഗ്ലിസറൈഡ് ചയാപചയങ്ങൾ(metabolism), മറ്റുകോശങ്ങളുടെ വിഭജനവും പ്രവർത്തികളും ത്വരിതപ്പെടുത്തുന്ന ചെറു പ്രോടീനുകളായ സൈറ്റോകൈനുകൾ, ബാക്റ്റീരിയ ഉളവാക്കുന്ന എൻഡൊറ്റോക്സിൻ, നാരുകൾ വലനെയ്ത് ഫൈബ്രോസിസ് ആകുന്നത് ഇവയെ ഒക്കെ നിയന്ത്രിക്കുന്ന ധാരാളം ജീനുകൾ ഘട്ടം ഘട്ടമായി കളിയ്ക്കുന്ന കളികളാണ് NAFLD, നാഷ് എന്നിവയിലേക്ക് നയിയ്ക്കുന്നത്. ഈ ജീനുകളിൽ വരുന്ന ചെറിയ മാറ്റങ്ങൾ- മ്യൂടേഷൻ പോലുള്ളവയോ , അവയുടെ പ്രകാശനത്തിലോ പ്രയോഗത്തിലോ ഉള്ള വ്യത്യാസങ്ങളോ- കരളിന്റെ സന്തുലിത പ്രവർത്തനങ്ങളെ ബാധിയ്ക്കുകയാണ്.  ചിത്രം 3 ഇൽ സിറോസിസ് ഇൽ എത്തിപ്പെടുന്ന  കരളിന്റെ രോഗഘട്ടങ്ങൾ വിശദീകരിച്ചിരിക്കുന്നു, ജീനുകളുടെ ലിസ്റ്റോടു കൂടി. ഓരോ ഘട്ടത്തിലും ഒരു പറ്റം ജീനുകളാണ് രോഗത്തെ വഷളാക്കിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം കരളിന്റെ സാധാരണപ്രവർത്തനങ്ങളെ –കൊഴുപ്പിനെ കൈകാര്യം ചെയുന്നവ-നിയന്ത്രിക്കുന്നവയാണ്. ആദ്യം NAFLD  യ്ക്കു കാരണമാകുന്നതിനു ഉദാഹരണമായി ആറു ജീനുകൾ മാത്രം ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇവയിൽ ഏതെങ്കിലും ഒന്നിന്റെ തെമ്മാടിത്തരം മതി ഒരു ചെയിൻ റിയാക്ഷൻ തുടങ്ങാൻ. ഓരോ ഘട്ടത്തിൽ നിന്നും ഒരു നിശ്ചിതശതമാനം മാത്രമേ അടുത്ത ഗുരുതരഘട്ടത്തിൽ എത്തുന്നുള്ളു എന്നത് ശ്രദ്ധിക്കേണ്ടതാണ്.  മദ്യരഹിതകരൾ രോഗം ബാധിച്ചവരിൽ 30% മാത്രമേ അടുത്ത ‘സ്റ്റീറ്റോസിസ്’ ഘട്ടത്തിൽ എത്തുന്നുള്ളു. അതിൽ 3-16% മാത്രം നാഷ് പിടിപെട്ടവർ ആകുന്നു, 10% ശതമാനത്തിൽ താഴെ മാത്രം നാഷന്മാർക്ക് സിറോസിസ് പിടിപെടുന്നു.

പ്രധാന ജീനുകൾ
 ചിത്രം 3 ഇൽ കരൾ രോഗം മൂർഛിക്കുന്ന ഓരോ ഘട്ടത്തിലും പ്രാവർത്തികമാകുന്ന ജീനുകൾ അടയാളപ്പെടുത്തിയിരിക്കുന്നു. നാൽ‌പ്പതോളം ജീനുകൾ ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവകളെല്ലാം നേരിട്ടും അല്ലാതെയും കൊഴുപ്പിന്റെ ചയാപചയ (metabolism) വുമായി ബന്ധപ്പെട്ടവയാണ്.  ഇതിൽ ഒന്നു രണ്ടെണ്ണത്തിന്റെ വൈകല്യം മതി നാഷിലേക്ക് നയിയ്ക്കാൻ.  എന്നാൽ മ്യൂടേഷൻ സംഭവിച്ചാൽ ഏറ്റവും അപകടകാരികൾ ആകുന്നവ രണ്ടു ജീനുകളാണ്. ഇന്ന് കേരളത്തിൽ ഈ ജീനുകൾ പടർന്നുകൊണ്ടിരിക്കയാണെന്നുള്ള സത്യം  ഏറ്റവും പെട്ടെന്ന് മനസ്സിലാക്കിയാൽ നമുക്ക് നന്ന്.

 അഡിപോന്യൂട്രിൻ (PNPLA3 I148M)
 പ്രധാന ജെനെറ്റിക് നിർണ്ണായകകാരി മ്യൂടേഷൻ സംഭവിച്ച ഈ ജീനാണ്.  കൊഴുപ്പുകുമിളകളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന അഡിപോന്യൂട്രിൻ.  ടൈഗ്ലിസറൈഡുകളെ മാറ്റിയെടുക്കുന്ന പ്രൊടീൻ.  ഈ പ്രോടീനിലെ ഒരേ ഒരു അമിനോ ആസിഡ് മാറിപ്പോയാൽ അതിന്റെ പ്രവർത്തനങ്ങൾ തകരാറിലാവുകയാണ്. കൊഴുപ്പുകുമിളകളെ മാറ്റിയെടുക്കുന്ന രാസവിദ്യ മാറിപ്പോകുകയും കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യും. ഇന്ന് പലേ വിധത്തിലുള്ള കരൾരോഗികളിലും ഈ ജീനിന്റെ മാറ്റപ്പെട്ട രൂപം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കരളിനു കുറെയൊക്കെ അറ്റകുറ്റപ്പണി ചെയ്തെടുക്കാൻ പറ്റും ക്ഷതമേറ്റ ഭാഗങ്ങളെ. ഈ റിപ്പയർ വഴികളും ഈ ജീനിന്റെ സ്വഭാവദൂഷ്യത്താൽ അടഞ്ഞു പോവുകയാണ്.

TM6SF2
ട്രൈഗ്ലിസറൈഡുകളെ  ഒരു മാറ്റത്തിനും വിധേയമാക്കാതെ കരളിൽ സൂക്ഷിക്കാൻ വഴി വയ്ക്കുകയാണ് ഈ ജീനിന്റെ പ്രവർത്തനത്തിലെ പ്രശ്നങ്ങളാൽ. രക്തത്തിൽ കൂടെ കറങ്ങി നടക്കാറുള്ള ചില കൊഴുപ്പ് രൂപികളെ കരളിൽ തന്നെ സൂക്ഷിക്കാനും പ്രേരിപ്പിക്കും തെമ്മാടി ആയിപ്പോയ ഈ ജീൻ. ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങ്നൾക്കും കിഡ്നിയുടെ പ്രവർത്തനം തടസ്സപ്പെടുത്താനും കഴിയും മര്യാദ നഷ്ടപ്പെട്ട ഈ ജീനിനു.

       ഘടനയിൽ ചെറിയമാറ്റങ്ങൾ സംഭവിച്ച ന്യൂറോക്യാൻ, പ്രോടീൻ ഫോസ്ഫറ്റേസിന്റെ നിയന്ത്രണഘടകം, ഗ്ലൂക്കോകൈനേസ് നിയന്ത്രകൻ ഇവയൊക്കെ  മദ്യരഹിതകരൾ രോഗത്തിനു ഇടയാക്കും.  കൊഴുപ്പ് വിഘടിയ്ക്കുന്ന ജീനുകൾ, രക്തത്തിൽ നിന്നും കരളിലേക്ക് കൊഴുപ്പുകളെ മാറ്റുന്ന ജീനുകൾ, കോശങ്ങളിലേക്ക് സന്ദേശം അയക്കാൻ  ഇൻസുലിൻ  ഉപയോഗിക്കുന്ന ജീനുകൾ, ഇൻസുലിൻ പ്രതിരോധം (insulin resistance) ഉളവാക്കുന്ന ജീനുകൾ, കരൾകോശങ്ങളിൽ നാരുകൾ നിറയ്ക്കുന്ന ജീനുകൾ, നീർവീക്ക (inflammation)ത്തെ ഉളവാക്കുന്ന ജീനുകൾ  ഇവയെ പലതിനേയും ബാധിയ്ക്കുന്ന ജീനുകളെ ഒറ്റയടിയ്ക്കു നിയന്ത്രിക്കുന്ന ജീനുകൾ അങ്ങനെ കരൾവീക്കത്തെ ബാധിയ്ക്കുന്ന ജീനുകൾ ഏറെയാണ്. ഇവയിൽ പലതും    വംശീയമായ വേർതിരിവോടേ വർത്തിക്കുണ്ട് കരൾരോഗനിർമ്മിതിയിൽ-സ്പാനിഷ്/മെക്സിക്കൻ വംശജരിൽ പ്രശ്നമുണ്ടാക്കുന്ന ജീൻ സംഘങ്ങളായിരിക്കുകയില്ല ഏഷ്യാക്കാരിൽ അപകടകാരികളാവുന്നത്.

പാരമ്പര്യം
കരൾവീക്കത്തിലേക്ക് നയിക്കുന്ന ജീനുകൾ നിങ്ങളുടെ ഡി എൻ എയിൽ കുടിയേറിപ്പാർക്കുന്നുണ്ടാവണം, സാദ്ധ്യതകളേറെയുണ്ട്. മേൽ‌പ്പറഞ്ഞ പലജീനുകളുടേയും മ്യൂടേഷൻ സംഭിവിച്ച  രൂപാന്തരങ്ങൾ. ഇവ ഒരു അവസരം നോക്കിയിരിപ്പാണ് നിങ്ങളുടെ കരളിനെ അപകടപ്പെടുത്താൻ. ആഹാരക്രമത്തിലുള്ള ഉദാസീനത മതിയാകും ഈ ജീനുകൾക്ക് പൂണ്ടുവിളയാടാൻ അവസരമൊരുക്കാൻ. വ്യായാമത്തിലുള്ള കുറവും ഈ വില്ലന്മാർക്ക് മസിലു പിടിയ്ക്കാൻ അവസരമൊരുക്കുകയാണ്.

    പലേ പഠനങ്ങളും തെളിയിക്കുന്നത് പാരമ്പര്യമായി ലഭിയ്ക്കുന്നതണ് ഈ അപരന്മാർ എന്നാണ്.  മദ്യപാനികൾക്കിടയിൽത്തന്നെ കരൾവീക്കത്തിന്റെ  സാദ്ധ്യതയും രൂക്ഷതയും പല തരത്തിലാണ്. ഇതുകൊണ്ടു തന്നെ പാരമ്പര്യത്തിന്റെ സ്വാധീനം പണ്ടേ സംശയിക്കപ്പെട്ടിട്ടുള്ളതാണ്. രണ്ടു തരത്തിലാണ് പാരമ്പര്യവഴികളെപ്പറ്റി പഠിക്കപ്പെട്ടിട്ടുള്ളത്. കരളിലെ കൊഴുപ്പിന്റെ ചയാപചയം  നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജീനുകളെപ്പറ്റിയുള്ള ഡി. എൻ. എ. പഠനങ്ങളാണ അതിലൊന്ന്. രണ്ടാം വഴി  genome wide association studies (GWAC)  ആണ്. ഒരേ അസുഖമുള്ളവരുടെ ഡി. എൻ. എയുടെ പല ഭാഗങ്ങളിലും മാറ്റങ്ങൾ കാണുന്നുണ്ടോ എന്ന പരിശോധനയാണിത്. ഒരുമാരി കാടടച്ചുള്ള വെടിവയ്പ്പാണിതെന്നു തോന്നുമെങ്കിലും സൂക്ഷ്മമായ വ്യത്യാസങ്ങൾ- ഡി. എൻ. എയുടെ ഘടകങ്ങളിൽ ഒന്നിനു മാത്രം വരുന്ന നേരിയ വ്യത്യാസം- ഇതുകൊണ്ട് കണ്ടുപിടിയ്ക്കപ്പെട്ടിട്ടുണ്ട്. മദ്യരഹിതകരൾ വീക്കം ഉള്ളവരുടെ ഡി.  എൻ. എയിൽ നടത്തിയ പഠനങ്ങൾ വഴി കണ്ടുപിടിയ്ക്കപ്പെട്ടിട്ടൂള്ള ജീൻ വ്യത്യാസങ്ങൾ മദ്യപാനികളുടെ കരൾവീക്കത്തിലും പങ്കെടുക്കുന്നതായി തെളിഞ്ഞിട്ടുള്ളത് ഇത്തരം ജീൻ വ്യത്യാസങ്ങൾ കരൾ വീക്കത്തിൽ നേരിട്ടു പങ്കെടുക്കുന്നു എന്ന് തെളിയിക്കുകയാണ്. നേരത്തെ സൂചിപ്പിച്ച  അഡിപോന്യൂട്രിൻ ഇലെ മ്യൂടേഷൻ ഇപ്രകാരം സ്ഥിരീകരിച്ചതാണ്. ഈ മ്യൂടേഷൻ പാരമ്പര്യം വഴി ലഭിയ്ക്കുന്നവർക്ക് കരൾവീക്കം വരാനുള്ള സാദ്ധ്യതകൾ കൂടുകയാണ്. ഒരു അസുഖത്തിനു ജീനുകളുടെ സ്വാധീനം ഉണ്ടോ എന്ന് തിരിച്ചറിയുന്നത് ഇരട്ടകളിൽ നടത്തുന്ന പഠനങ്ങളാണ്. ഒരു ജീനിൽ ഉള്ള അപഭ്രംശങ്ങൾ ഇരട്ടകളിൽ ഒരേ പോലെയുള്ള അസുഖത്തിനു കാരണമാകുന്നെങ്കിൽ അത് തെളിവാണ് ജീൻ സ്വാധീനത്തിനു. പാരമ്പര്യരോഗകാരണങ്ങൾ ഇപ്രകാരമാണ് തെളിയിക്കപ്പെടുന്നത്.രക്തപരിശോധന, സ്കാനിങ് വിദ്യകൾ, എം ആർ ഐ മുതലായവയും തെളിയിക്കുന്നത്  മദ്യരഹിതകരൾരോഗവും നാഷും പലപ്പോഴും പാരമ്പര്യമായി ലഭിയ്ക്കുന്നതാണെന്നാണ്. ഒരേ കുടുംബത്തിലെ കുട്ടികളേയും മാതാപിതാക്കളേയും പരിശോധിച്ചെടുത്ത നിരവധി പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്, ഈ കണ്ടുപിടിത്തം തീർച്ചപ്പെടുത്തുന്നതായി.  അമിതവണ്ണം ഉള്ള കുട്ടികളിൽ NAFLD ഉള്ളവരേയും ഇല്ലാ‍ത്തവരേയും ഉൾപ്പെടുത്തിയുള്ള പഠനങ്ങളിൽ കുടുംബബന്ധിയായ തായ്‌വഴിക്രമങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരേ വംശീയ സമൂഹത്തിലും (ethnic group)  ഒരേ തരത്തിലുള്ള ജീൻ മ്യൂടേഷൻ കാണപ്പെടുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ആയിരക്കണക്കിനു കരൾരോഗികളുടെ കൊഴുപ്പ്കൂടൽ/ഇൻസുലിൻ അസന്തുലിതാവസ്ഥ /ഫൈബ്രോസിസ് ബന്ധപ്പെട്ട ജീനുകൾ പരിശോധിക്കപ്പെട്ടപ്പോൾ പൊതുവായ ചില ജീൻ അപഭ്രംശങ്ങൾ കണ്ടുപിടിച്ചതും പാരമ്പര്യവഴികളാണ്   മദ്യരഹിതകരള്രോഗത്തിലേക്കും നാഷിലേക്കും നയിക്കുന്നതെന്ന് സ്ഥിരീകരിക്കാൻ ഉതകിയിട്ടുണ്ട്.  Case-control പഠനങ്ങൾ എന്നറിയപ്പെടും ഈ പരിശോധനാരീതിയെ.  വംശീയപരമായ രോഗാതുരത്വവും പാരമ്പര്യാ‍ടിസ്ഥാനത്തെ തുണയ്ക്കുന്ന രീതിയിലുള്ള തെളിവുകൾ നൽകുന്നതാണ്. മദ്യരഹിതകരൾരോഗം ഏറ്റവും കൂടുതൽ കണ്ടു വരുന്നത് ഇൻഡ്യാക്കാരിലും രണ്ടാം സ്ഥാനം സ്പാനിഷ്/മെക്സിക്കൻ വംശജരിലും പിന്നെ വെള്ളക്കാരിലും ആണ്. ആഫ്രിക്കൻ അമേരിക്കനുകളിൽ ഇത് വിരളവുമാണ്.

    എന്നാൽ ഒരു കാര്യം പ്രത്യേകപരാമർശം അർഹിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. ജീനുകളുടെ പ്രഭാവത്താൽ മാത്രം കരൾ രോഗങ്ങൾ വന്നു കൂടണമെന്നില്ല. പരിസ്ഥിതി, പ്രധാനമായും ജീവിതശൈലിയാണ് NAFLD യിലേക്ക് നയിക്കുന്നത്. അമിതവണ്ണം, ആഹാരക്രമങ്ങളിലെ അതിർകടന്ന വിട്ടുവീഴ്ച്ചകൾ, വ്യായാമമില്ലായ്മ ഇവയൊക്കെ ഏറേ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. എന്നാൽ വിധിവിഹിതം അലംഘനീയം എന്ന് ആധുനികവൈദ്യശാ‍സ്ത്രം വാശിപിടിയ്ക്കുന്നില്ല. പാരമ്പര്യത്തെ ആസകലം മാറ്റിയെടുക്കാൻ സാധിച്ചില്ലെങ്കിലും അതിന്റെ തീവ്രതയെ തീർച്ചയായും ലഘൂകരിയ്ക്കാൻ സാധിക്കുന്നതാണ്.
    
പെപ്സി കുടിച്ചാൽ
കരൾരോഗത്തിനു ആക്കം കൂടും എന്നത് കളിയായി തോന്നുമെങ്കിലും സത്യത്തിന്റെ കാതൽ ഉണ്ട് അതിൽ. രാജേഷ് പിള്ള ധാരാളം പെപ്സി കുടിച്ചിരുന്നു എന്നൊരു കഥ അദ്ദേഹത്തിന്റെ മരണത്തോട് അനുബന്ധിച്ച് പ്രചാരത്തിൽ വന്നിരുന്നു. അദ്ദേഹം പെപ്സി കുടിച്ചിരുന്നോ, എത്ര കുടിച്ചിരുന്നു എന്നതൊന്നും ഇപ്പോൾ സംഗതമല്ല, ചോദിക്കേണ്ടതുമല്ല.  എങ്കിലും ഫ്രുക്റ്റോസ് കലർന്ന ഇത്തരം പാനീയങ്ങൾ കരളിന്റെ കൊഴുപ്പ് നിയന്ത്രണത്തെ ബാധിക്കുന്നതാണ്. പല സോഡാ പാനീയങ്ങളിലും ‘ഹൈ ഫ്രുക്റ്റോസ് കോൺ സിറപ്പ് ‘‘ ചേർക്കാറുണ്ട്.  55% ഫ്രുക്റ്റോസ്, 41% ഗ്ലൂക്കോസ്, 4% മറ്റ് കാർബോഹൈഡ്രേറ്റുകൾ ഇങ്ങനെയാണ് അവയിലെ തോത്. ഫ്രുക്റ്റോസ് കരളിനു ക്ലേശബുദ്ധിമുട്ടുകൾ കൊടുക്കയാണ്, ഇൻസുലിൻ പ്രവർത്തനങ്ങളെ മാറ്റി മറിയ്ക്കുകയാണ്. കരളിലെ ഊർജ്ജനിർമ്മിതിയേയും ഫ്രുക്റ്റോസ് ബാധിയ്ക്കും, വിശപ്പ് നിയന്ത്രിക്കുന്ന പ്രോടീനിനെ ഇല്ലാതാക്കാൻ ശ്രമിക്കും. കൊഴുപ്പ് കൂടാൻ മറ്റൊരു കാരണം. ഇൻസുലിൻ പ്രതിരോധം (insulin resistance) വന്നുഭവിക്കും എന്ന് മാത്രമല്ലപുതിയ കൊഴുപ്പ് കണികകൾ നിർമ്മിച്ചെടുക്കുന്ന വഴിയിലേക്കും കരൾ സഞ്ചരിച്ചേക്കും. അമിതവണ്ണത്തിനും ഈ മധുരങ്ങൾ ഇടയാക്കും, അത് മേൽ‌പ്പറഞ്ഞ കാരണങ്ങളാൽ കരളിനെ സിറോസിസിലേക്ക് നയിക്കും.

മദ്യപാനാസക്തി പാരമ്പര്യമാണ്
    മദ്യപാനം വ്യക്തിയുടെ  ഇച്ഛയാണെങ്കിലും  അമിതാസക്തി പാരമ്പര്യമായി ലഭിയ്ക്കാവുന്നതാണെന്നത് സുവിദിതമാണ്. മദ്യത്തിന്റെ മാത്രമല്ല പലേ ലഹരിമരുന്നുകളുടെയും സ്വീകരണികൾ നമ്മുടെ തലച്ചോറിലെ ന്യൂറോണുകളിൽ വാരി വിതറിയിട്ടുണ്ട്. പല ജീനുകളുടെയും നിയന്ത്രണത്തിലാണ് കൂടുതൽ കുടിയ്ക്കണമോ വേണ്ടയോ എന്ന തീരുമാനത്തിന്റെ തന്ത്രന്യായ വിധികൾ. ന്യൂറോണുകൾ തമ്മിലുള്ള സംഭാഷണ-വിനിമയങ്ങളെ ബാധിക്കുന്ന ജീനുകളിലുള്ള വ്യത്യാസങ്ങളാണ് പാരമ്പര്യഘടകങ്ങളിൽ മുൻപൻ. എന്നാൽ ഈ വക ജീനുകൾ കുടുംബസ്വത്തായി ലഭിച്ചു എന്നു വച്ച് നിങ്ങൾ മദ്യപാനി ആയിത്തീരണമെന്നുന്നും ഇല്ല. സാഹചര്യങ്ങൾ, സമൂഹത്തിന്റെ ഇടപെടലുകൾ, മാനസികാവസ്ഥ ഇങ്ങനെ ഒരു പറ്റം ജീനേതര ഇടപെടലുകളാണ് ഒരാളെ സ്ഥിരമദ്യപാനി ആക്കുന്നത്.  നിരന്തരമായുള്ള കുടി തലച്ചോറിലെ ‘വയറിങ്’ പലതും മാറ്റിക്കെട്ടുകയാണ്. അതുകൊണ്ട് ജെനെറ്റിക് ആയി ലഭിച്ചിട്ടില്ലെങ്കിലും നമ്മുടെ തലച്ചോറ് ‘റിവയറിങ്’ ചെയ്യുന്നതു  കാരണം ആസക്തി കൂട്ടിക്കൊണ്ടേ ഇരിക്കും. കൂടുതൽ കുടിയ്ക്കുന്നതനുസരിച്ച് ഈ വയറിങ് കെട്ടുകൾ മുറുകും, സ്ഥിരമാകും. അമിതമദ്യപാനം എല്ലാവരുടേയും കരളിനെ ഒരുപോലെയല്ല ബാധിയ്ക്കുന്നത്. ഹെപറ്റൈറ്റിസ് അഞ്ചിൽ ഒരാൾക്ക് വീതമേ പിടിപെടാറുള്ളു. ഇവരിൽ തന്നെ നാലിൽ ഒരാൾക്ക് മാത്രമേ സിറോസിസ് പിടിപെടുകയുള്ളു. കേരളം പ്രമേഹികളുടെ തലസ്ഥാനം ആണെന്നതുപോലെ മദ്യപാനികളുടെ തലസ്ഥാനവും (പഞ്ചാബ് മത്സരത്തിനുണ്ട്) ആണെന്നുള്ളത് എല്ലാവർക്കും അറിയാം. ((ചിത്രം 4 ഇൽ പ്രമേഹികളൂടെ രാജ്യാന്തരസ്ഥിതിവിവരക്കണക്കുകൾ കാണിച്ചിരിക്കുന്നു). പാരമ്പര്യമായി ലഭിയ്ക്കുന്ന കരൾരോഗസാദ്ധ്യതയ്ക്കു മുകളിലാണ്  പാരമ്പര്യമോ അല്ലാതെയോ ഉള്ള ഈ മദ്യാപാനാസക്തി കെട്ടിവച്ചു കൊടുത്തിട്ടുള്ളത്. കരളിൻ വേദനതൻ ആഴങ്ങൾ അറിയുന്നില്ലയോ എന്ന് മലയാളി പാടിയെങ്കിൽ അത് സിനിമാപ്പാട്ട് മാത്രമല്ല. രണ്ടുരീതിയിലാണ് അവന്റെ കരളിനുമേൽ ആഘാതങ്ങൾ ചെന്നിടിയ്ക്കുന്നത്. മദ്യപാനരഹിതകരൾരോഗത്തിനു (NAFLD, NASH) സാദ്ധ്യതയു ള്ള കരളാണവന്റേത്. ഈ ലോലമായ കരളിന്മേലാണ് മദ്യപാനം വഴി അടുത്ത  മെക്കെട്ടുകേറൽ.

 അജ്ഞത എന്ന വാറ്റുചാരായം
   ഇന്നത്തെ പ്രതിഭകളും നാളത്തെ അതിന്റെ വികാസവാഗ്ദാനങ്ങളുമായ രാജേഷ് പിള്ളമാർ വെറുതെ മരിച്ചു വീഴുന്നത് നമുക്ക് മീഡിയയിൽ അനുതാപവാചകങ്ങൾ എഴുതിയിട്ട് മറക്കുവാനുള്ളതാണ്.  മദ്യപാനരഹിതകരൾരോഗത്തെക്കുറിച്ച്  വിസ്തരിച്ച്, ആഴത്തിലുള്ള ഒരു പഠനങ്ങളും  കേരളത്തിൽ നടന്നിട്ടുള്ളതായിട്ട് അറിവില്ല. സ്ഥിതിവിവരക്കണക്കുകൾ സ്വരൂക്കൂട്ടുന്നത് നമുക്ക് വിനോദം പോലും അല്ല. കരൾ രോഗവിപത്ത് ‘വൈകിട്ടെന്താ പരിപാടി‘ എന്ന അലസചോദ്യത്തിന്റെ, അതിലും അലസമറുപടി എന്നപോലെ നമുക്ക് അലംഭാവത്തിന്റെ മാർജിനിൽ എഴുതിത്തള്ളാനുള്ളതാണ്. സിനിമാ-സാഹിത്യ-കലാലോകത്തെ പ്രതിഭകൾ ഏറെയാണ് നമുക്ക് കരൾ രോഗം വഴി നഷ്ടമായിട്ടുള്ളത്. സെലിബ്രിറ്റികളുടെ ദുഃസ്വഭാവം എന്ന പുച്ഛവീക്ഷണത്തിന്റെ കോട്ടിയ ചുണ്ടിൻ കോണിലൂടെ നമ്മൾ അത് വെളിവാക്കിയെങ്കിലായി. അവർക്ക് NAFLD യോ  NASH ഓ ഉണ്ടായിരുന്നോ, അതിനുള്ള സാദ്ധ്യതകൾ ഏറിയിരുന്നോ എന്നൊന്നും അന്വേഷിക്കേണ്ടതില്ല എന്നാണ് സമൂഹത്തിന്റെ തീരുമാനം. അവർ നമ്മൾ അറിഞ്ഞവർ. നമ്മൾ അറിയാതെ കരൾ രോഗം ബാധിച്ച് മണ്ണടിഞ്ഞവരുടെ ഡി. എൻ. എ പഠനങ്ങൾ പോയിട്ട് സ്റ്റാറ്റിറ്റ്ക്സ് പോലും ആരും എഴുതിവച്ചിട്ടില്ല. ഭാഗികമായോ പൂർണ്ണമായോ കരൾ മാറ്റിവയ്ക്കൽ (liver transplantation) പ്രതിവർഷം എത്രപേർക്ക് നടത്തുന്നുണ്ട്, എത്രപേർ അതിജീവിച്ചു എന്നതും പഠിയ്ക്കപ്പെടേണ്ടതാണ്. കരൾ രോഗമുള്ളവരുടെ കുടുംബത്തിൽ മറ്റ് അംഗങ്ങൾക്ക്  ഇതു കാണപ്പെടുന്നുണ്ടോ എന്ന സാമാന്യവിവരം രേഖപ്പെടുത്തുവാനോ പ്രസിദ്ധീകരിക്കുവാനോ മാർഗ്ഗങ്ങളും നമുക്കില്ല. കരൾ രോഗം വന്നാൽ ആദ്യകാലങ്ങളിൽ അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നില്ല എന്നതിനാൽ രോഗിയുടെ എല്ലാ കുടുംബാംഗങ്ങളേയും പരിശോധിക്കേണ്ടതാണ്.  നേരത്തെ കണ്ടുപിടിച്ചാൽ  ചികിത്സിച്ച് രൂക്ഷത നിസ്സാരമാക്കാവുന്നതാണ് കരൾരോഗം.  ‘നാഷോന്മുഖ’ മായ ഏതൊക്കെ ജീനുകളാണ് മലയാളിക്കരളിൽ വർത്തിക്കുന്നത്, എന്തെല്ലാം polymorphism ( ഒരേ ജീനിന്റെ ചെറിയ വ്യത്യാസങ്ങൾ വന്ന രൂപങ്ങൾ)  ഈ ജീനുകളിൽ കാണപ്പെടുന്നു എന്നെല്ലാം വിവരങ്ങൾ ഉടൻ അറിയേണ്ടതുണ്ട്. മറ്റ് രാജ്യങ്ങൾ തീവ്രമായ പഠന-ഗവേഷണവഴികളാൽ രോഗസാദ്ധ്യതകൾ നേരത്തെ അറിയാനും പുതിയ മരുന്നുകൾ നിർമ്മിച്ചെടുക്കാനും യത്നിക്കുമ്പോൾ ഇവിടെ ഭരണകൂടവും സമൂഹവും സംസ്കാരവും പതിനാറാം നൂറ്റാണ്ടിലെ ചിന്താഗതികൾക്കും പിന്നിലാണ്. Gastroenterology  ഡിപാർട്മെന്റുകൾ പല മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഉണ്ടെങ്കിലും കരൾ രോഗത്തിൽ മുൻപന്തിയിലായിട്ടുള്ള നമ്മൾ അവിടെയെങ്ങും ചെറിയ ഗവേഷണങ്ങൾ നടത്താൻ താലപര്യമില്ലാത്തവരാണ്. ഡോക്റ്റർമാർക്ക് ഗവേഷണത്തിൽ താൽ‌പ്പര്യം വരാനുള്ള സമൂഹനീതി നമ്മൾ കൽ‌പ്പിച്ച് നൽകിയിട്ടേ ഇല്ല. കഠിനശിക്ഷാവിധികൾ പോലെയുള്ള എണ്ട്രൻസ് പരീക്ഷാതയാറെടുപ്പിൽക്കൂടെ കടന്നു വന്ന ഡോക്റ്റർമാരുടെ മുൻഗണന ഗവേഷണത്തിലായില്ലെങ്കിൽ അദ്ഭുതമില്ല. പണംകൊടുത്ത് വാങ്ങിയ മെഡിക്കൽ കോളേജ് സീറ്റിലിരുന്ന് പഠിച്ചവനു ഗവേഷണം നടത്തി മലയാളക്കരയ്ക്ക് ശാസ്ത്രബോധം പാർന്നുകോരികൊടുക്കാമെന്ന് തോന്നിയില്ലെങ്കിൽ അത് അയാ‍ളുടെ കുറ്റമല്ല. അറ്റകൈപ്രയോഗമായ കരൾമാറ്റ ശസ്ത്രക്രിയ വഴി ലക്ഷങ്ങൾ കൊയ്തെടുക്കാമെങ്കിൽ ആ ഘട്ടം വരെ രോഗികളെ എത്തിയ്ക്കുകയാണ് അഭികാമ്യം എന്നത് ആശുപത്രികളേയും ഡോക്റ്റർമാരേയും സംബന്ധിച്ച് വെറും ന്യായവും  കൌശലമായ യുക്തിയുമാണ്. കേരളത്തിലെ വൈദ്യശാ‍സ്ത്ര ഗവേഷണശാലകളിൽ ജീനുകൾ തിരിച്ചറിയുന്ന വിദ്യ പോയിട്ട് ലളിതമായ ഡി എൻ എ വേർതിരിക്കലിനു പോലും ഉള്ള യന്ത്രസാമഗ്രികളോ സംവിധാനമോ കാണാനിടയില്ല എന്നാണറിവ്. ഗവേഷണബുദ്ധി ഉദിച്ച ഡോക്റ്റർ തുലോം വിരളമാണെന്നു മാത്രമല്ല, ആരെങ്കിലും ഉണ്ടെങ്കിൽ ഘടനാപരമായ പരീക്ഷണങ്ങൾ ചിട്ടപ്പെടുത്താനോ ഗ്രാന്റ് പ്രൊപോസൽ എഴുതി ഫണ്ട് സമാഹരിക്കാനോ ഉള്ള പരിശീലനമോ പാടവമോ ലഭിച്ചിട്ടില്ല, അതിനുള്ള സംവിധാനങ്ങളെക്കുറിച്ച് ചിന്തിയ്ക്കുക എന്നത് ഭരണകൂടത്തിനും സമൂഹത്തിനും  മുൻഗണനയുള്ള വിഷയമേ അല്ല. അജ്ഞത എന്ന വാറ്റുചാരായത്തിൽ അലംഭാവം എന്ന കീടനാശിനി ആവോളം കലർത്തിക്കുടിച്ച് തൽക്കാലനിർവൃതിയുടെ ചോര ഛർദ്ദിച്ച്  മരിച്ചുകൊണ്ടേ ഇരിയ്ക്കുക നമ്മൾ, അത്ര തന്നെ.

References:
       1. Machado M. V., Diehl A. M. Pathogenesis of nonalcoholic steatohepatitis. Gastroenterology  2016 Feb. (Epub ahead of print)
  1. Dongiovanni P., Anstee Q. M. and Valenti L. Genetic predisposition in NAFLD and NASH: Impact on severity of liver disease and response to treatment. Curr. Pharma. Design 19: 5219-5238, 2013.
  2. Macaluso F. S., Maida M. and Petta S. Genetic background in nonalcoholic fatty liver disease: A comprehensive review. World J. Gastroenterol. 21: 11088-1111, 2015.
  3. Rowell R. J., and Anstee Q. M.  An overview of the genetics, mechanisms and management of NAFLD and ALD.  Clinical Medicine 15: s77-s82, 2015.
       5. Anstee Q. M., Seth, D. and Day C. P. Genetic factors that affect risk of alcoholic and non-alcoholic fatty liver disease. Gastroenerology   2016 Feb. (Epub ahead of print)

6. Edenberg H. J. and Foroud T. Genetics and alcoholism. Nat. Rev. Gastroenterol. Hepatol. 10: 487-494. 2013.

7. Scorza M., Elce A., Zarilli F.,  Liguori  R. , Amato  F. and  Castaldo G.  Genetic diseases that predispose to early liver cirrhosis. Int J. Hepatology   ID: 713754. 1-11 2014

 8. Machado M. V. and Diehl A. M. Pathogenesis of nonalcoholic steatohepatitis. Gastroenterology 2016 Feb. (Epub ahead of print)

9. Hardy T., Oakley F., Anstee  Q. M. and  Day C. P. Nonalcoholic Fatty Liver Disease: Pathogenesis and Disease Spectrum.    Annu. Rev.  Pathol. 11: 145-171, 2016.

10. Duseja A. Non-alcoholic fatty liver disease in India-a lot done, yet more required! Ind. J. Gastroenterol. 29: 217-225, 2010.

11. Das S. K., Mukherjee S., Pandey G., Balakrishnan V. and Vasudevan D.M. Clinicopathological spectrum of non-alcoholic fatty liver disease among patients in Kerala. Indian J. Clin. Biochem. 24: 155-158, 2009.

Evaluation of blood oxidative stress-related parameters in alcoholic liver disease and non-alcoholic fatty liver disease   Scand. J. Clin. Lab Invest. 68:323-334, 2008.

.


 ചിത്രം 1. കരൾരോഗഘട്ടങ്ങൾ. A. സാധാരണ കരൾ.  B. മദ്യപാനരഹിത കരൾരോഗം (NAFLD) എന്ന ആദ്യഘട്ടം.   C. നാഷ് (NASH) ബാധിച്ച കരൾ.  D. സിറോസിസ് കരൾ.     

   
.
  ചിത്രം 2.  കരളിന്റെ ആന്തരികഘടനയിലെ മാറ്റങ്ങൾ.  A. കൊഴുപ്പ് കുമിളകൾ നിറഞ്ഞു തുടങ്ങിയ കരൾ   B. കൊഴുപ്പുകുമിളകൾ, നാരുകൾ (നീല നിറത്തിൽ), നീർവീക്കം ഇവയെല്ലാമുള്ള കരൾ.   C. വടുക്കളും പൊറ്റനും നാരുകളും നിറഞ്ഞ സിറോസിസ് കരൾ.














ചിത്രം 3.  സ്റ്റീറ്റോസിസ്, നാഷ്, സിറോസിസ് എന്നീ ഘട്ടങ്ങളിൽ പ്രവർത്തനനിരതമാകുന്ന ജീനുകൾ


 .


ചിത്രം 4. പ്രമേഹത്തിന്റെ തോത് (കരൾരോഗസാദ്ധ്യതയുടേതുമായി കണക്കാക്കാം) മില്ല്യൺ വീതം വിവിധ രാജ്യങ്ങളിൽ. 2000 ഇൽ 32 മില്ല്യൻ ഇൻഡ്യയിൽ ഉള്ളത് 2030 ആകുമ്പോഴേയ്ക്കും 79 മില്ല്യൻ ആകുമെന്നാണു കണക്ക്. ലോകത്തിലെ റെക്കോർഡ്. 164 % വർദ്ധനയാണ് വരാൻ പോകുന്നത്. ഇതിൽ വലിയൊരു പങ്കും മലയാളികളാണ്.