Friday, April 27, 2007

സിനിമ ക്വിസ്സ് -വിജയികള്‍

സിനിമ ക്വിസ്സ് വിജയികള്‍:
കണ്ണൂസ്-20
ഉമേഷ് നായര്‍-17
സിജു-9.5
അനിയന്‍ കുട്ടി-9
ബിരിയാണിക്കുട്ടി-6
ഏറനാടന്‍-5

കണ്ണൂസിനും ബിരിയാണിക്കുട്ടിയ്ക്കും പ്രതേക സമ്മാനം- ദേവനായകി- കെ. ആര്‍. വിജയ, സ്നേഹജാന്‍-ഉമ്മര്‍ എന്നീ ഉത്തരങ്ങള്‍ക്ക്. ഇവ രണ്ടും വളരെ ടഫ് ക്വസ്റ്റ്യന്‍സ് ആയിരുന്നു.

ഉമേഷ് നായര്‍ക്ക് പൂച്ചെണ്ട്-നീലക്കുയില്‍-മയില്‍പ്പീലിക്കാവു സാമ്യത്തിനു്. ഇതിന്റെ ഉത്തരത്തില്‍ സാരസ്യത്തിനായിരുന്നു, അറിവിനല്ല പ്രാധാന്യം. പക്ഷെ ഭാര്‍ഗ്ഗവീനിലയത്തിലെ ഗാനങ്ങള്‍ വയലാറാണ് എഴുതിയെന്നത് അക്ഷന്ത്യവ്യമായ തെറ്റായിപ്പോയി. “താമസമെന്തേ വരുവാന്‍”, വാസന്തപഞ്ചമി നാളില്‍, ഏകാന്തയുടെ അപാരതീരം, പൊട്ടിത്തകര്‍ന്ന കിനാവു...ഇതൊക്കെ പി. ഭാസ്കരന്റെ പ്രശസ്ത ഗാനങ്ങളല്ലേ?

സിജുവിനു വന്ന കണ്‍ഫ്യൂഷന്‍ (കണ്ണും കരളും, വാഴ്വേ മായം?) അര മാര്‍ക്കു കുറയാന്‍ കാരണമായി.

ഏറനാടന്‍ 2.സുരേഷ് ഗോപി എന്നെഴുതിയത് A. യിലെ രണ്ടാം ഐറ്റം ആണോ? അതു “മാധവന്‍ നായര്‍” എന്നാണ്. സുരേഷ് ഗോപി യുടെ പേര്‍ മാധവന്‍ നായര്‍ എന്നാണെന്നു ധരിച്ചോ? കഷ്ടം! പക്ഷെ മറ്റു രസികത്തം ക്ഷ പിടിച്ചു!

ജൂവല്‍ തീഫിലെ “ഹോടോ മെ ഐസീ ബാത് “ രാഗ.കോം ല്‍ കേട്ട് നോക്കുക. ആദ്യത്തെ ഓര്‍ക്കസ്റ്റ്രേഷന്‍ അപാരം! വെറുതെയാണോ ഇദ്ദേഹത്തെ എസ്. ഡി. “ബ്രഹ്മന്‍ “എന്നു വിളിച്ചത്? (മ്യൂസികിന്‍ഡ്യ ഓണ്‍ലൈനില്‍ ഈ വാദ്യവൃന്ദം മുഴുവനില്ല).


പങ്കെടുത്ത എല്ലാവര്‍ക്കും വണക്കങ്കള്‍.

Thursday, April 26, 2007

സിനിമ ക്വിസ്സ്-

A. സിനിമയില്‍ വന്നപ്പോള്‍ ഇവരൊക്കെ ആരായി മാറി

1. ചന്ദ്രശേഖര മേനോന്‍ -
2. മാധവന്‍ നായര്‍ -
3. കൃഷ്ണന്‍ നായര്‍ -
4.ത്രേസ്സ്യാമ്മ -
5.ഡയാന -
6.കുഞ്ഞാലി -
7. ദേവനായകി -
8.സുനന്ദ -
9. ജോസഫൈന്‍ -
10. ഗേളി -

B. ദിലീപ് ചിത്രം “ചെസ്സ്” ലെ “ചന്തം കാളിന്ദി പോലെ” (ബേണി-ഇഗ്നേഷ്യസ് സംഗീതം) ഏതു പ്രശസ്ത ഹിന്ദിപ്പാട്ടിന്റെ കോപ്പിയാണ?



C. ഉര്‍വ്വശി-കല്പന ഇവരെപ്പോലെ മലയാളസിനിമയിലെ കുറഞ്ഞത് അഞ്ച് സഹോദരദ്വയങ്ങളുടെ പേരുകള്‍?



D. കടല്‍പ്പാലം, വാഴ്വേ മായം, പരമ്പര എന്നീ ചിത്രങ്ങള്‍ക്ക് പൊതുവായുള്ള കാര്യം, വാഴ്വേ
)
E. “മാലിനി നദിയില്‍ കണ്ണാടി നോക്കും” (ശകുന്തള/ദേവരാജന്‍) “അറബിക്കടലൊരു മണവാളന്‍” (ഭാര്‍ഗ്ഗവീനിലയം/ബാബുരാജ്) എന്നീ പാട്ടുകള്‍‍ തമ്മിലുള്ള മൂന്നു സാമ്യങ്ങള്‍?

-)
F> സത്യന്‍, പ്രേംനസീര്‍, രാഗിണി, ഷീല, അംബിക (സീനിയര്‍) ഇവരെല്ലാവരും അഭിനയിച്ച ഒരുസിനിമ?

G. സത്യന്‍ പ്രേംനസീര്‍, ഉമ്മര്‍, രാഗിണി, ഷീല, ശാരദ ഇവരെല്ലാം അഭിനയിച്ച ഒരു സിനിമ?


H.ആരൊക്കെയാണ് അവരുടെ ആദ്യസിനിമയില്‍ ഈ പേരുമായി എത്തിയത്?
1. സ്നേഹജാന്‍ -
2. സജിന്‍ -
I. കെ. പി.ഉമ്മറിന്റെ മകന്‍ അഭിനയിച്ച ചിത്രം?


J. സത്യനും കമലഹാസനും ഒരുമിച്ചഭിനയിച്ച ചിത്രം

ബോണസ് ചോദ്യം:

നീലക്കുയില്‍, മയില്‍പ്പീലിക്കാവ് എന്നീ ചിത്രങ്ങള്‍ക്ക് പൊതുവേ ഉള്ള സാമ്യം?



കുറച്ചുകൂടി സിനിമാഭ്രാന്തന്മാര്‍ക്ക് ഒരു ചോദ്യം കൂടി:

“ഉണരുണരൂ ഉണ്ണിക്കണ്ണാ” (നീലക്കുയില്‍), “കണ്ണിനും കണ്ണായ കണ്ണാ“ (ചിത്രം: പ്രിയ, സംവിധാനം: മധു. സി രാധാകൃഷ്ണന്റെ “തേവിടിശ്ശി “ എന്ന നോവലിന്റെ സിനിമാരൂപം) എന്നീ പാട്ടുകള്‍ തമ്മിലുള്ള ബന്ധം?

Sunday, April 15, 2007

കമന്റ്: ഹ ഹ ഹ

ഒരു കാര്യം മനസ്സിലായി: കമന്റു നോക്കിയാണു ബ്ലോഗിന്റെ മൂല്യം നിര്‍ണയിക്കപ്പെടുന്നത്. ജനപ്രിയ സിനിമയ്ക്കു യാതൊരു കലാമൂല്യവും ഇല്ലെങ്കിലും അവാര്‍ഡുണ്ടല്ലൊ. ആദ്യം കമന്റു വായിച്ചിട്ടാണു പോസ്റ്റ് നോക്കണോ എന്നു തീരുമാനിക്കുന്നത്. ഞാനും അങ്ങിനെ തന്നെ. ആനപ്പിണ്ടം നോക്കി ആനയുടെ ഗാംഭീര്യം ഗണിച്ചറിയുന്ന പഴയ ഗജരാജവിരാജിതമന്ദഗതിശാസ്ത്രത്തിന്റെ പിന്തുടര്‍ച്ച.

പല കമന്റടിക്കാര്‍ക്കും ഒരക്ഷരമേ അറിയൂ. അത് വള്ളിയില്ലതെയും വള്ളിയിട്ടും എഴുതും. ഹ ഹ ഹ ഹി ഹി ഹി എന്നാണത്. രണ്ടക്ഷര‍ംകൂടി അറിയാവുന്ന എന്നെപ്പോലെയുള്ളവര്‍ “കലക്കി” എന്നു കൂടെയെഴുതും. “ക” “ല” എന്ന രണ്ടക്ഷരം കഴിഞ്ഞ് വരുന്നത് ആദ്യത്തെ “ക” യുടെ ഇരട്ടിപ്പ് തന്നെ ആണല്ലൊ. അക്ഷരജ്‌ഞാനം കൂടുതലില്ലെങ്കിലും സ്മാര്‍ട്നെസ്സ് കൈവശമുള്ളവര്‍ കീബോര്‍ഡിന്റെ ഒരു കോണില്‍ ആരാലും അവഗണിക്കപ്പെട്ട് വടി പോലെ നില്‍ക്കുന്ന ആശ്ചര്യചിഹ്നം എടുത്തുവച്ച് “കലക്കി!” എന്നാക്കും. വെറും കലക്കിയേക്കാള്‍ ലേശം മേലെയാണ് കലക്കി! എന്ന കക്ഷി.

ഇവിടെയാണ് വരമൊഴിയുടെ ചില അജ്‌ഞാതരഹസ്യങ്ങള്‍ കുടികൊള്ളുന്നത്. “ക” എന്ന അക്ഷരത്തിനു കെ, എ എന്ന രണ്ടു കീ അമര്‍ത്തണം. എന്നാല്‍ അതിന്റെ ഇരട്ടിപ്പായ “ക്ക” യ്ക്ക് രണ്ടും രണ്ടും നാല് കീ അമര്‍ത്തല്‍ വേണ്ട, വെറും മൂന്നു മാത്രം മതി! അപ്പോള്‍ “ഇരട്ടിയ്ക്കുക“ എന്ന പദം അല്ലല്ലോ വേണ്ടത്? “ഒന്നരയ്ക്കുക” എന്ന പദം ഗണിതശാസ്ത്രസംബന്ധിയായ വ്യവഹാരങ്ങളിലല്ലല്ലോ ഉപയ്യോഗിക്കാറ്‌, പാചകത്തിലല്ലേ? ഇവിടെയാണ് വരമൊഴി ഭാഷയെ സ്വാധീനിച്ച് ഭാഷ പുരോഗമിക്കുന്ന അല്‍ഭുതവിശേഷം പ്രകടമാകുന്നത്. (വിശദവിവരം എന്റെ ഉടന്‍ പ്രസിദ്ധീകരിക്കുന്ന “വരമൊഴിക്കണക്കുകളും ഭാഷാപരിണാമവും” എന്ന ലേഖനത്തില്‍).

എന്നാല്‍ വരമൊഴിക്കാരനോട് ഇതിന്റെ അന്തര്‍ര‍ഹസ്യമാരാഞ്ഞാല്‍ പെര്‍മ്യുടേഷന്‍-കോംബിനഷന്‍, ഡിഫെറെന്‍ഷ്യല്‍ ഇക്വേറ്റബിലിറ്റി, അല്‍ഗോറിതംസ് (ഇതു അല്‍ ഗോറിന്റെ തീണ്ടാരിപ്പേടിയാണ്), കോഴിക്കോട് ആര്‍. ഇ. സി. യുടെ പുറകിലെ ഉണക്കപ്പുല്ലിന്റെ ഓരത്തുനിന്നും പെറുക്കിയെടുത്ത ചില മാത്തമാറ്റിക്സ് ചിഹ്നങ്ങള്‍, ബോംബേ ഐ. ഐ. റ്റി യില്‍ നിന്നും ചുളുവില്‍ അടിച്ചുമാറ്റി പോക്കറ്റിലാക്കിയ ചില സങ്കലന-വ്യവകലനപ്പട്ടികകള്‍ , ഇലക്ട്രിസിറ്റി ബില്‍ ഒക്കെ പഴയ പ്ലാസ്റ്റിക് ബാഗില്‍ നിന്നും പെറുക്കിയെടുത്ത് ഉമ്മാക്കി കാട്ടി ഭീഷണിപ്പെടുത്തും. എന്നെപ്പോലെ വരമൊഴി (ഫ്രീയായി ഉപയോഗിക്കുന്നു എന്നു സമ്മതിച്ചാലും) കൈകാര്യം ചെയ്യേണ്ടി വരുന്ന അസംഖ്യം ആളുകള്‍ ടിയാനെ ശപിച്ച്, ദേവീകോപത്താല്‍ (ഇയാള്‍ ക്രിസ്ത്യാനി ആണോ? ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കയാണ്. “സിബു ജോണിയുടെ ജനിതകരഹസ്യങ്ങള്‍“ അടുത്ത ലേഖനം) ദേഹമെല്ലാം തിണര്‍ത്ത്പൊട്ടി ഇന്‍ഫെക്റ്റെഡ് ആയി ബീഭത്സരൂപിയായതിനാല്‍ ആരും നേരില്‍ കാണാറില്ല. ഇയാളുടെ മുഖത്തെ മറുക് ശ്രദ്ധിച്ചിട്ടില്ലേ? അത് മറുകല്ല, മുഖത്തിന്റെ ഫോടൊയിലെ പാടുകളെല്ലാം ഫോടോഷോപ്പില്‍ ക്ലീന്‍ ചെയ്തിട്ടും ഒരു സ്പോട് മായ്ക്കാന്‍ പറ്റാതെ പോയതാണ്. ഋഷിരാജസിംഹന്‍ കമ്പ്യൂടര്‍ കഫേയില്‍ വന്നപ്പോള്‍ എല്ലാം ഇട്ടിട്ട് ഓടേണ്ടിവന്നു.

ഹ ഹ ഹയിലേയ്ക്കു തിരിച്ചു വരാം. അക്ഷരജ്‌ഞാനമില്ലാവര്‍ത്തവര്‍ക്കും കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടേ സഹോദരാ? അതിനായി ഇതാ ആത്മപ്രകാശനസാദ്ധ്യതയുള്ളചിഹ്നവ്യാപനം. രണ്ടു കുത്തും കമുകിന്‍ പാള വെര്‍ടില്ക്കല്‍ ആയി നിറുത്തിയ പോലെയുള്ള ഒരു തോണ്ടലും :) കൊണ്ടാണ്
ഇത് സാധിക്കുന്നത്. “ചിരി” (ക്രൂരവിനോദം എന്ന് ശബ്ദതാരാവലി). എന്നാണ് ഈ ഹൈറൊഗ്ലിഫിക്സിന്റെ പൊരുള്‍. ഇയാള്‍ ചിരിച്ച ചിരി പെര്‍മനന്റ് ആയിപ്പോയോ? അതോ ഞാന്‍ മൊണിറ്റര്‍ തുറക്കുമ്പോള്‍ മാത്രമാണോ? അല്ലെങ്കില്‍ ഞാന്‍ കമ്പ്യൂട്ടറിലേക്കു പ്രവേശിക്കുമ്പോള്‍ ചില അദൃശ്യവീചികള്‍ ഇയാളുടെ മേല്‍ ആഞ്ഞുപതിച്ച് ഉടന്‍ ചിരി വരുത്തുമോ? ഒന്നില്‍ക്കൂടുതല്‍ ഇതു കണ്ടാല്‍ ഒരുപാട് ചിരിച്ചെന്നാണോ? അതോ കൂടെയുള്ള എല്ലാവരും ചിരിച്ചെന്നോ? ഈ കമുകിന്‍ പാള മോടിഫ് ഒന്നു തിരിച്ചാല്‍‍ “സങ്കടം“ എന്നാവുന്നു. കാവാലം നാരായണപ്പണിക്കരുടെ ദൈവത്താര്‍ നാടകമാണോ ഇത്?കഥകളിയേക്കാളും കോമ്പ്ലികേറ്റെഡ് മുദ്രാവ്യവസ്ഥയാണോ ഇതിനു? എനിക്കൊന്നും അറിഞ്ഞൂടാ തോഴീ അറിഞ്ഞൂടാ. മന്മഥനെന്നൊരു ദേവന്‍ ‍ഉണ്ടോ?

ഈ ചിത്രലിപിയുടെ അഡ്വാന്‍സഡ് വേര്‍ഷന്‍ ഒരു വൃത്തവും അതിനകത്ത് രണ്ട് കണ്ണും വായയുമാണ്. ഗ്ലോബനൈസേഷന്‍ മൂലമാണ് ഇവരെല്ലാം പപ്പടമുഖന്മാര്‍ ആയിത്തീര്‍ന്നത്. സ്പേസ് സേവ് ചെയ്യാനാണത്രേ ഈ കാവാ‍ലം കളിയൊക്കെ. ഈ വിവരമാകുന്ന വിവരമൊക്കെ ന്യൂയോര്‍ക്കില്‍ ഒരു കെട്ടിടത്തിലെ വലിയ ഒരു കമ്പ്യൂട്ടറില്‍ ആണ് ശേഖരിച്ച് വച്ചിരിക്കുന്നത് എന്നു ഒരു സുഹൃത്ത് (സിബു ജോണിയല്ല) അറിയിച്ചു. ന്യൂയോര്‍ക്ക്?......കെട്ടിടം?.......സ്ഥിരമാകുന്ന പരിപാടിയൊന്നുമല്ല്ല.

ഈ ചിഹ്നവ്യവസ്ഥയില്‍ രണ്ടു വികാരങ്ങളേ ഉള്ളു : ചിരി, കരച്ചില്‍. നവരസങ്ങളേക്കുറിച്ചൊക്കെ അത്യന്താധുനികത എം. മുകുന്ദനില്‍ നിന്നും തട്ടിപ്പറിച്ച നവമാര്‍ക്സിസ്റ്റ്വിവരസാങ്കേതികവിദ്യാശിരോമണികള്‍ക്ക് അറിവ് കിട്ടിവരുന്നതേ ഉള്ളു. തട്ടിപ്പറിക്കല്‍ ഇവരുടെ സ്ഥിരം പരിപാടിയാണെന്നു “ഇങ്ങോട്ടു ചൂണ്ടുന്ന താളുകള്‍” എന്ന ഐ. വി. ശശി സിനിമ കണ്ടവര്‍ക്കറിയാം. (“ചൂണ്ടുന്ന“...മനസ്സിലായോ? ചൂണ്ടുന്ന‍..മനസ്സിലായോ? ഹ ഹ ഹ ഹി ഹി ഹി ). കഷ്റ്റം! കമ്പ്യൂടര്‍വിദ്യാദേവിയുടെ മുഖത്ത് മറ്റ് ഏഴു രസങ്ങളുടേയും ആവിഷ്കാരത്തിനായിട്ടുള്ള കോശീ പടലങ്ങളും നാഡീവ്യൂഹങ്ങളും എവോള്‍വ് ചെയ്തില്ലേ? “ആധുനിക കമ്പ്യൂടര്‍ നാട്യശാസ്ത്രം” എഴുതാന്‍ നൂറ്റാണ്ടുകളെടുക്കുമെങ്കിലും ഭരത് മുനി (കേന്ദ്ര ഗവണ്മെന്റ് അവാര്‍ഡ് കിട്ടിയ ശേഷം അദ്ദേഹം “ഭരത്” എന്നേ എഴുതുകയുള്ളു) കാത്തിരിക്കാന്‍ തയറാണ്. റിലീസ് ഡേറ്റ് വൈകുന്നതിനാല്‍ അദ്ദേഹത്തിനു സ്വല്‍പ്പം ആങ്സൈറ്റി/ഡിപ്രെഷന്‍ ഉണ്ടന്നെ ഉള്ളു. വിപ്രോ കണ്‍‍സള്‍ടന്‍സിയുടെ ഗേറ്റുവാതില്‍ക്കല്‍ നട്ടം തിരിയുന്ന ഒരു താടിക്കാരന്‍ വയസ്സനെ ശ്രദ്ധിച്ചിട്ടില്ലേ നിങ്ങള്‍? ഭരത മുനിയാണത്.

പരിണാമം പുറകോട്ട് തിരിയുന്നതിന്റെ ഒരു ദൃഷ്ടാന്തമാണോ ഇത്? (നവ രസംസ് റ്റു ഇരു രസംസ്). നവരസം ഡിറ്റര്‍മൈന്‍ ചെയ്യുന്ന ഡി. എന്‍. എ. സീക്വന്‍സുകളില്‍ പലതും ഡിലീറ്റ് ചെയ്യപ്പെട്ടോ?പരിണാമം മുന്നോട്ടു മാത്രം ഋജുരേഖയില്‍ സഞ്ചരിക്കത്തേ ഉള്ളു മോനേ എന്ന രഹസ്യം എന്റെ അമ്മാവന്‍ ചാള്‍സ് ഡാര്‍വിന്‍ ഒരു ദുര്‍ബ്ബലനിമിഷത്തില്‍ ഗദ്ഗദകണ്ഠനായി എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. പണ്ട് കുറേ അതിതീവ്രവാദി ഹിന്ദു ആനകള്‍ കടലില്‍ എടുത്തു ചാടി തിമിംഗലമായി മാറി വിഷ്ണുവിന്റെ അവതാരമായ മത്സ്യരൂപം കൈവരിക്കാന്‍ ശ്രമിച്ചത് പരിണാമത്തിലെ തിരിച്ചുപോക്കൊന്നും അല്ലെന്നും വെറും തട്ടിപ്പാണെന്നും എട്ടാം ക്ലാസ്സില്‍ വച്ച് ത്രേസ്സ്യാക്കുട്ടിടീച്ചര്‍ പറഞ്ഞത് ഇത്തരുണ‍ത്തില്‍ ആശ്വാസമേകുന്നു.

ഒരുനിശ്ചിത റേറ്റിങ് സിസ്റ്റത്തിന് ചിഹ്നവ്യവസ്ഥയോ ഹ ഹ ഹ യോ അപര്യാപ്തമാണെന്നു തെളിഞ്ഞല്ലോ. ഇതിന് വെക്റ്റര്‍ കാല്‍കുലസ്, അഷ്ടാംഗഹൃദയം, പക്ഷിശാസ്ത്രം (ഉമേഷ് നായര്‍ ശ്രദ്ധിക്കുക) മുതലായ പോംവഴികള്‍ ഉപയോഗിക്കുന്നതില്‍ നാം മടികാണിക്കേണ്ടതില്ല.ദി റേറ്റിങ് ഷുഡ് ബി മോഡെല്‍ഡ് ആഫ്റ്റെര്‍ അമേരിക്കന്‍ ഐഡൊള്‍ ആന്‍ഡ് സൂപെര്‍മാന്‍ ഷൊ ഒഫ് അമൃതാ റ്റി. വി. കമന്റടിയ്ക്കുന്നവരുടെ അഭിപ്രായം അനുസരിച്ച് വിജയിയെ തെരഞ്ഞെടുക്കുന്ന പുരാതനതന്ത്രം. ഇതിനു ഹ ഹ ഹ യുടെ അവസാനം ഒന്നു മുതല്‍ പത്തു വരെയുള്ള സംഖ്യ ചേര്‍ക്കാന്‍ എല്ലാവരോടും അപേക്ഷിക്കാന്‍‍ മേലധികാരികളില്‍ നിന്നും എനിക്കു നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട് എന്നു നമ്രതാ ശിരോദ്കര്‍ ആയി (“ചൂണ്ടുന്ന” എന്ന അസുഖം എനിയ്ക്കും പകര്‍ന്നിരിക്കുന്നു! “ദി ഇന്‍ഫെക്റ്റീവ് മോഡാലിറ്റീസ് ഒഫ് ബ്ലൊഗിങ്” എഴുതാന്‍ വകയായി) അറിയിക്കുന്നു. ഐ. റ്റി മേഖലയിലുള്ളവരുടെ എളുപ്പത്തിനു വേണ്ടി കൂടുതല്‍ സങ്കീര്‍ണമായ 1-100, 1-1000 എന്നിങ്ങനെയുള്ള ഗണിതവ്യവസ്ഥകള്‍പിന്നെ മതിയെന്നു തീരുമാനം ആയി.

അവാര്‍ഡ് കമ്മറ്റിയ്ക്കു വേണ്ടി ഒരു സാമ്പിള്‍:
1. ഹ ഹ ഹ ഹി ഹി ഹി-8
2.ഹ ഹ ഹ ഹി ഹി ഹി കലക്കി-3
3.ഹ ഹ ഹ ഹി ഹി ഹി കലക്കി!-2
4. ഹ ഹ ഹ ഹി ഹി ഹി :) -5
5.........

ഇതില്‍ രണ്ടും മൂന്നും ഏകദേശം അടുത്ത് സ്കോര്‍ ഉള്ളവയാണെന്നു ഏതു ദില്‍ബാസുരനും (അതാരാ?) അറിയാം.ഒരേ മാര്‍ക്കുള്ള രണ്ടു എന്റ്റികള്‍ വന്നാല്‍‍ മറ്റു പരിഗണനകള്‍ (ബുദ്ധമതത്തില്‍ മെംപര്‍ഷിപ്) കൊണ്ട് വ്യതസ്ഥമാക്കും.

അയത്നലളിതമായ റേറ്റിങ്ങിനു വിഘാതമായി നില്‍ക്കുന്നത് “ചിരിചു ചിരിച്ചുമണ്ണു കപ്പി” എന്ന കാറ്റഗറിയാണ്. (ഇങ്ങനെ മണ്ണു കപ്പിയാല്‍ മേനകാ ഗാന്ധി മരം നടാന്‍ വരുമ്പോള്‍ എവിടെപ്പോകും മണ്ണിന്? ഈ ചെയ്തി പണ്ട് അഗ്രജനും യങ്ങര്‍ ബ്രദറും ക്രിക്കറ്റ് കളിച്ച സ്ഥലത്താണെങ്കില്‍ അബദ്ധമാവില്ലേ?). പണ്ട് ഒരു കുഞ്ഞ് ഡെവെലപ്പര്‍ പയ്യന്‍ (ആര്‍. ഇ. സി യിലൊന്നും പഠിച്ചിട്ടില്ല) അറിയാതെ ഒരു കമ്പ്യൂടര്‍ ചിപ് കടിച്ചപ്പോള്‍ അത് ഒരു ബ്രഹത്തായ “കോസ്മിക് വ്യൂവര്‍“ എന്ന പ്രോഗ്രാം ആയി മാറിയതും സീനിയര്‍ മാനേജര്‍ യശോദാ നന്ദഗോപാല്‍ അടുത്ത മീറ്റിങ്ങില്‍ ഇതു കണ്ട് മോഹാലസ്യപ്പെട്ടതും ഇവര്‍ പൂര്‍വസ്മൃതിയായി‍ കൊണ്ടു നടക്കുന്നോ? (കൃഷ്ണന്‍ കുട്ടി എന്നായിരുന്നില്ലേ ആ പയ്യന്റെ പേരു?) ഏതായലും മണ്ണു കപ്പുന്നത് റേറ്റിങ്ങിനെ അവതാളത്തിലാക്കും ‍ പ്ലീസ് ഡോണ്ട് ഡു ദിസ്! ഇതു നിറുത്തിയില്ലെങ്കില്‍ “എന്റെ ഖല്‍ബിലെ“എന്ന പാട്ട് ഒന്നുകൂടി കേള്‍പ്പിച്ച് ബോധം കെടുത്തും.

ജനപ്രിയത, വിനോദാംശം, കൊച്ചിന്‍ ഹനീഫ മുതലായ അവശ്യഘടകങ്ങള്‍ ഉള്ള ബ്ലോഗുകളേ ഈ റേറ്റിങിന്റെ പരിധിയില്‍ വരൂ. അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ മുതലായവര്‍ ഇതില്‍ പ്രതിഷേധിച്ച് ഐഡെന്റിറ്റി തെഫ്റ്റ് നടത്തി ഉമേഷ് നായര്‍, രാജേഷ് വര്‍മ്മ എന്നൊക്കെ പേരുമാറ്റി വന്നു കേറിയിട്ടുണ്ട്. പക്ഷേ അവര്‍ക്കു കാന്‍ ബ്ലോഗ് ഫെസ്റ്റിവല്‍, ബ്ലോസ്കാര്‍ എന്നിവയിലാണ്‍ കണ്ണ്. നമ്മള്‍ പേടിക്കേണ്ടതില്ല.

എതിരന്‍ കതിരവന്‍

പ. ലി.: ഇതില്‍ “ഫ്റ്റ” “ബ്ല“,“ ണ്ഠ“,“ ഋ“ എന്നൊക്കെ വരമൊഴിയിലെഴുതാന്‍ വേറൊരാളുടെ ഹെല്പ് വേണ്ടിവന്നു. വരമൊഴിക്കാരന് അടുത്ത ഇന്‍സ്റ്റാള്‍മെന്റ് ശാപം!

Wednesday, April 11, 2007

ഒരാള്‍ കൂടി ബ്ലോഗനായി!

അങ്ങനെ ഞാനും ഒരു ബ്ലോഗനായി. “ഇവന്‍ എഴുതിയതെല്ലാം ലോകം മുഴുവനും വായിക്കപ്പെടും” എന്ന് ഞാന്‍ ജനിച്ചപ്പോള്‍ കേട്ട അശരീരി സാര്‍ത്ഥകമാകുന്നു!‍

പല മലയാളം ബ്ലോഗുകളില്‍ കയറിയിറങ്ങിയപ്പോള്‍ എനിയ്ക്കും ആ സംഘത്തില്‍ അംഗമാകാനുള്ള സര്‍വ്വ യോഗ്യതയുമുണ്ടെന്നു മന‍സ്സിലാക്കിയതു കൊണ്ടാണ് ഈ കടുകൈക്കു മുതിര്‍ന്നതു്. എന്നെപ്പോലെ തന്നെ സത്യസന്ധത ആര്‍ജ്ജവം എന്നതിലൊന്നും വിശ്വാസമില്ലാത്തവരാണ്‍് അവരില്‍ പലരും എന്നുളളതു് എനിക്ക്‌ ശക്തി പകര്‍ന്നു. ഞാനും അവരെപ്പോലെ അഭിജ്ഞാനശാകുന്തളം, വിക്രമോര്‍വശീയം, വാര്‍ ആന്‍ഡ് പീസ്‍, ആന്റണി ആന്‍ഡ് ക്ലിയോപാട്ര, എ ക്ലോക്ക് വര്‍ക്ക് ഓറഞ്ച്, ദി ക്രൂസിബിള്‍ എന്നിവയൊക്കെ രാവിലെയും വൈകിട്ടും വായിച്ച് ചിന്തന്‍-മനന്‍ ചെയ്യുന്നവനാണ്. പക്ഷേ വിശ്വോത്തരമായ സിനിമകളില്‍ ഞാനും ലിസ്റ്റ് ചെയ്യുന്നത്‌ കുഞ്ഞിക്കൂനന്‍, വിസ്മയത്തുമ്പത്ത്‌ മറ്റുചില മോഹന്‍ലാല്‍ ക്രാപ് എന്നിവയാണ്. എം. ഡി. രാമനാഥന്‍, ജി. എന്‍.ബി, ശെമ്മാങ്കുടി മുതലായവരെ മാത്രം ആരാധിക്കുന്നെന്ന് അവകാശപ്പെട്ടിട്ട്‌ വിനീത് ശ്രീനിവാസനെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാര്‍ക്കുള്ള പട്ടികയില്‍ ആദ്യം ചേര്‍ക്കും. ഇത്‌ യുക്തിയുടേയും സെന്‍സിറ്റിവിറ്റിയുടേയും പ്രശ്നമായി ഞാന്‍‍ കരുതേണ്ടതില്ലല്ലോ.. കൂട്ടുകാരേ നിങ്ങളില്‍ ഒരാളായി ഞാനും കൂടുന്നതില്‍‍‍ സന്തോഷിക്കുവിന്‍!

എന്നാല്‍ ചില സവിശേഷ സര്‍ഗ്ഗശക്തി ഇവര്‍ക്കുള്ളത്‌ ഞാന്‍ പഠിച്ചെടുക്കേണ്ടിയിരിക്കുന്നു. ബ്ലോഗന്മാര്‍ മിക്കവരും ഐ. റ്റി യില്‍ ജോലിചെയ്യുന്നവരും മിച്ചഭൂമി, പാട്ടം, 401 കെ, സ്റ്റോക്ക് ഓപ്ഷന്‍,പിശുക്ക് എന്നിങ്ങനെയായി പണം ബാക്കിയായി എന്തു ചെയ്യണമെന്നറിയാതെ ഉഴന്ന്‌ ഹൈ ടെക് ഇലക്ട്രോണിക് കടകളുടെ മുന്നിലെത്തപ്പെടുന്നവരും വില കൂടിയ ഡിജിറ്റല്‍ ക്യാമറാകള്‍ വാങ്ങിച്ച് ലോകപ്രശസ്ത ഛായാഗ്രാഹകര്‍ ആയവരുമാണെന്ന് ഇവരുടെ “ഹോ‍ബീസി”ല്‍ ക്ലിക്ക് ചെയ്താല്‍ കണ്ടനുഭവിക്കാവുന്നതാണ്. സൂര്യോദയം ചന്ദ്രോദയം എന്നിവയല്ലാതെ പുല്ലിന്‍ തുമ്പിലെ മഞ്ഞുതുള്ളി എന്ന തീമില്‍ ഫസ്റ്റ് പ്രൈസ് കിട്ടിയവരാണധികവും. ഈ ചിത്രങ്ങള്‍ ക്ലോസപ്പില്‍ കണ്ട് കണ്ട് ഒരുദിവസം ഞാനും ഡിജിറ്റല്‍ ക്യാമറാ-ഫോടോഷോപ് -മഞ്ഞുതുള്ളിയിലൂടെ ഒരു വാസന്തപഞ്ചമിനാളില്‍ ഫസ്റ്റ് പ്രൈസിലെത്തിച്ചേരുമെന്ന കിനാവ് കണ്ട് കാത്തിരിക്കുന്നു. (സന്തോഷ് ശിവന്‍ സംഗീത് ശിവന്‍ കി ഛുഠി!)

പക്ഷേങ്കി ചില യാഹൂഗ്രൂപ്പില്‍ കയറിക്കൂടാനുള്ള എന്റെ മോഹം മുളയിലേ നുള്ളിക്കളയേണ്ടി വന്നു. അതിനുവച്ച വെള്ളമങ്ങു വാങ്ങിവയ്ക്കടോ എന്നു എന്റെ അന്തകരണം മന്ത്രിച്ചത് ഇക്കാര്യത്തില്‍ എനിയ്ക്കു പാരയായി, രക്ഷയുമായി. ഇ-സദസ്സ് അക്ഷരശ്ലോകം ! അതിന്റെ പോക്ക്‌ ഇങ്ങനെ: ഒരുവന്‍ “കാക്ക പൂച്ച” എന്നോമറ്റോ ചൊല്ലുന്നു, മറ്റൊരുത്തന്‍ ഉടന്‍ “പൂച്ച ഭട്ടി“ എന്നായി. വേറൊരു കുത്സിതന്‍ “ഭ” യില്‍ തുടങ്ങുന്ന ഒരു കടുകട്ടി, ആര്‍ക്കും മനസ്സിലാകാത്ത സംസ്കൃതശ്ലോകം നിരത്തും. ആദ്യത്തേവന്‍ പിന്നെയും “കാക്ക പൂച്ച“യില് തുടങ്ങും. ഇതില്‍ വിനോദത്തിന്റെ അംശമെവിടെ? ഈ ഭാഷാപോഷണ ലീല എനിയ്ക്കു പറ്റിയതല്ലേ അല്ല. ഈ മൃഗയാവിനോദത്തില്‍ പങ്കുകൊണ്ട് ആഹ്ലാദിക്കുന്നവര്‍ എന്തു ബോറന്‍ ലൈഫാണ് ലീഡു ചെയ്യുന്നത്! ഡിജിറ്റല്‍ യുഗത്തില്‍ വന്നുപെട്ട ചില അമ്പലവാസികളുടെ അന്ധാളിപ്പ് കമ്പ്യൂട്ടറുമായുള്ള അവിഹിതവേഴ്ചയില്‍ അമര്‍ത്തപ്പെടുകയാണെന്ന സോഷ്യൊളൊജിസ്റ്റ് നിഗമനം ചരിത്രവിദ്യാര്‍ത്ഥികള്‍ കുറിച്ചു വയ്ക്കട്ടെ.

മലയാളം ബ്ലോഗുകളെല്ലാം ഹാസ്യാത്മകമായിരിക്കണമെന്നു ഈശ്വരനിശ്ചയം ഉണ്ടത്രേ. അതിനാല്‍ പലരും വി. കെ. എന്‍, വേളൂര്‍ കൃഷ്ണന്‍ കുട്ടി, ചെമ്മനം ചാക്കോ എന്നിവരൊക്കെയായി മാറാന്‍ ദൃഢപ്രതിജ്ഞ യെടുത്തിട്ടുള്ളവരാണ്. എനിയ്ക്കും കോമെഡി വഴങ്ങുകില്ലെന്നാരു കണ്ടു? യെവന്‍ പുലിയാണു കെട്ടാ പുലി.

എല്ലാരുമെല്ലാരും വെള്ളം കോരി ഞാനുമൊരുകുടം വെള്ളം കോരി എന്ന മട്ടില്‍ പോയാല്‍ ഞാന്‍ ബ്ലോഗിങ്ങില്‍ പച്ച പിടിയ്ക്കുകയില്ല. വരമൊഴി കണ്ടുപിടിച്ചവന്‍ ഇന്നസെന്റ് പറയുന്ന മാതിരി എന്നെക്കൊണ്ട് ഠ ണ്ട ക്ഷ ട്ട എഴുതിക്കുകയാണ്. എന്റെ റബ്ബേ ഈ മുസീബത്തിന്റെ മുയുബനും കാര്യവും എനക്കു പുടിയില്ലാ. പണ്ടേ കമ്പ്യുട്ടറില്‍ തൊടാന്‍ പേടിയായ എനിക്കു മൈത്സ് റ്റു ഗോ ബിഫോര്‍ ഐ സ്ലീപ് എന്നു പാടേണ്ടിയിരിക്കുന്നു. കമ്പ്യുട്ടര്‍ സാക്ഷരതാക്ലാസില്‍ ആദ്യനാളിലൊന്നില്‍ ഒരു കശ്മലന്‍ “ഡോണ്ട് യു ഹാവ് എ 3 1/2 ഇഞ്ച് ഫ്ലോപ്പീ?” എന്നു ചോദിച്ചപ്പോള്‍ എന്റെ രഹസ്യ വേവലാതി ഇയാള്‍ക്കെങ്ങനെ പിടികിട്ടിയെന്നോര്‍ത്ത് ഞെട്ടി വിറച്ചവനാണ്‍ ഞാന്‍. ഏതെങ്കിലും വാരികയിലെ പംക്തിയില്‍ ഇക്കാര്യം എഴുതിയിട്ട് “ എനിയ്ക്കു കല്യാണം കഴിക്കാന്‍ പറ്റുമോ ഡോക്ടര്‍?”എന്നു ചോദിക്കാനിരുന്നത് ഇയാള്‍ എന്റെ മുഖത്തു നിന്നു തന്നെ വായിച്ചെടുത്തോ? കീമാന്‍, അഞ്‌ജലി റ്റിറ്റിപി, യൂനിക്കോഡ് ഇത്യാദിയൊക്കെ എന്റെ നാവിലും വിരല്‍ത്തുമ്പിലും വരുത്തണേ ദേവീ സരസ്വതീ......

ബ്ലോഗിനും അവാര്‍ഡുണ്ടത്രേ! (എവോഡ് എന്നു കൃഷ്ണന്‍ നായര്‍ പറയുന്ന സാധനം). ഏറ്റവും നല്ല ബ്ലോഗിനുള്ള രണ്ട് അവാര്‍ഡും നായന്മാര്‍ക്കാണ് കിട്ടിയതെന്നു കേള്‍ക്കുന്നു. കമ്മറ്റിയില്‍ അവരാരുന്നിരിക്കണം മെജോറിറ്റി. ദളിത്ബ്ലോഗിനുള്ള അവാര്‍ഡ് മത്സരം തുടങ്ങിയെന്നു കേള്‍ക്കുന്നു. എന്റെ കര്‍ത്താവേ നിര്‍ണയത്തിനു ശേഷം കമ്മറ്റിക്കാര്‍ പുറത്തിറങ്ങി അവരോരുത്തരും ചെയ്തതു തെറ്റാണെന്ന് അന്നേരെ പറയുന്ന സൊബാവം ഇവടെ നീ വരുത്തല്ലേ. ഔസേപ്പ് പുണ്യവാളനാണെ ഞാനതിനു സമ്മതിക്കത്തില്ല.

ഞാനൊരു ബുദ്ധമതക്കാരനാണെന്നുള്ള നിങ്ങളുടെ തോന്നല്‍ അങ്ങനെ തള്ളിക്കളയാനാവില്ല. അടുത്തടുത്ത് എന്റെ റബ്ബേ, ദേവീ സരസ്വതീ, കര്‍ത്താവേ എന്നൊക്കെ പ്രയോഗിച്ച്പ്പോള്‍ തന്നെ നിങ്ങള്‍ക്കു സംശയം തോന്നിക്കാണും. ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്വന്തം ബ്ലോഗ് തുടങ്ങിയത്രേ. അടുത്ത ബ്ലോഗവാര്‍ഡ് നിര്‍ണയക്കമ്മറ്റിയില്‍ അദ്ദേഹം തീര്‍ച്ചയായും കാണും. ഒരു ബുദ്ധമതക്കാരനായ എനിയ്ക്കു അദ്ദേഹം തീര്‍ച്ചയായും അവാര്‍ഡ് തരും.

ഒരു വെറൈറ്റിയ്ക്കു വേണ്ടി ഒരു പാചകവിധി താഴെ ചേര്‍ത്തിട്ടുണ്ട്. അവാര്‍ഡ് കമ്മറ്റി എന്റെ നാനാ‍വിധ കഴിവുകളെപ്പറ്റി അറിയേണ്ടേ.

പോകട്ടെ.
വാര്‍ ആന്‍ഡ് പീസ് വായിച്ചിട്ട് കുഞ്ഞിക്കൂനന്‍ കാണാനുണ്ട്.
നേരത്തെ എണീയ്ക്കണം. ...പുല്‍ത്തുമ്പിലെ മഞ്ഞുതുള്ളി........ക്ലോസപ്പില്‍...........................


എതിരന്‍ കതിരവന്‍

പ. ലി.: ഇത് ഡെഡിക്കേറ്റു ചെയ്യുന്നത് വരമൊഴി കണ്ടുപിടിച്ച് എന്നെക്കൊണ്ട് ഇതു ചെയ്യിക്കുന്ന കശ്മലന്.

__________________________________
പാചകവിധി

വി.8 രസം

(ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന എന്റെ “നാടന്‍ അമേരിക്കന്‍-മലയാളി പാചകരമ “ എന്ന പുസ്തകത്തില്‍ നിന്ന്).
അമേരിക്കയില്‍ വന്നിട്ട്,
അവിവാഹിതനായ ഞാന്‍ ചില സത്യാന്വേഷണപരീക്ഷകള്‍ അടുക്കളയില്‍ ചെയ്തിട്ട് പാത്രങ്ങള്‍ കരിഞ്ഞതല്ലാതെ ഒരു വിഭവവും ഉരുത്തിരിഞ്ഞു വന്നില്ല. കല്യാണം കഴിക്കുക തന്നെ പോംവഴി. അടുക്കള കണ്ട നേരം പുതുപ്പെണ്ണ് ഞെട്ടിത്തെറിച്ചു പിന്മാറി. പുസ്തകം വായിച്ച് റാങ്കു നേടുകയല്ലാതെ ആണുങ്ങളും വിദ്യാവിഹീനരും ചെയ്യുന്ന അടുക്കളപ്പണി ചെയ്യാനല്ല അവള്‍ വന്നിരിക്കുന്നതെന്ന് സദയം അറിയിച്ചു. (രണ്ടു തവണ റാങ്കു കിട്ടിയ ഫോട്ടോകള്‍ പത്രത്തില്‍ വന്നതുകൊണ്ടാണ് വിവാഹം താമസിച്ചുപോയതെന്ന് ആ സാധ്വി നേരത്തെ അറിയിച്ചിരുന്നു.)എന്റെ വിവാഹോദ്ദേശം തകര്‍ന്ന് അടുക്കളയിലെമ്പാടും ചിതറി. എന്നാലും കുക്കിങ് അറിയാത്ത രണ്ടു ആത്മാക്കളുടെ സംഗമം നെടുനാളത്തെ മങ്ഗല്യത്തിനു നിദാനമാകുമല്ലോ എന്നോര്‍ത്ത് ഞാന്‍ ഹര്‍ഷോന്മാദം പൂണ്ടു. പിന്നെ ഞങ്ങള്‍ ഹം തും ഏക് കം രേ മേ ബന്ദ് ഹോ എന്ന മട്ടില്‍ കുക്കിങ് ചില ചില്ലറപ്പരിപാടിയിലൊതുക്കി. അതിലൊന്നാണ് വി.8 രസം.

(കുറിപ്പ്: വി.8 അമേരിക്കയില്‍ കിട്ടുന്ന ടിന്നിലുള്ള റ്റൊമാറ്റോ ഡ്രിങ്കാണ്. )

ഒരു ടിന്‍ വി.8 സമം വെള്ളം ചേര്‍ത്ത് കുറച്ചു സാമ്പാര്‍ പൊടിയിട്ട് തിളപ്പിക്കുക. കടുകു വറക്കുക. ഒരു മാതിരി മെറ്റാലിക് ടേസ്റ്റുണ്ടെങ്കില്‍ മല്ലിയില ലേശം കൂടുതല്‍ ഇട്ട് ഒന്നു കൂടി തിളപ്പിക്കുക. വിരുന്നുകാര്‍ക്കു കൊടുക്കുന്നതിനു മുന്‍പ് കാലി ടിന്നുകള്‍ ഒളിപ്പിക്കുക. നിങ്ങളുടെ ഗാര്‍ഡനില്‍ വളര്‍ത്തിയ റ്റൊമാറ്റോ ആയതുകൊണ്ടാണ് ടേസ്റ്റു വ്യത്യാസമെന്നു ധരിപ്പിക്കുക. കൂടുതല്‍ വളമിട്ടതുകൊണ്ടും. “നിങ്ങളോടു പറഞ്ഞതല്ലേ മനുഷ്യാ ഫാക്റ്റം ഫോസ് (?) അത്രേം ഇടരുതെന്നു്?” എന്നു ആക്രോശിക്കാന്‍ ഭാര്യയെ നേരത്തെ ചട്ടം കെട്ടിയിരിക്കണം. പരസ്യമായി ഭര്‍ത്താവിനെ ഇടിച്ചു താഴ്ത്താന്‍ ഏതു ഭാര്യയും അത്യൌത്സുക്യം കാണിക്കുമെന്നതുകൊണ്ട് ഈ തന്ത്രം എളുപ്പം ഫലിക്കും.

കുറിപ്പ്: ഇത് മൈക്രോവേവില്‍ വച്ചുണ്ടാക്കിയാല്‍ പാത്രം കഴുകലും ലാഭിക്കാം.