Friday, April 27, 2018

"കാക്ക" പറന്ന ദൂരങ്ങൾ



        “കീഴാള എന്ന വാക്ക് തലങ്ങും വിലങ്ങും ഉപയോഗിക്കപ്പെടുന്നതിനു മുൻപ് അരികുവൽക്കപ്പെട്ടവർ എന്ന വികൃതവാക്ക് ജനപ്രിയമാകുന്നതിനും വളരെ മുൻപ് അക്കൂട്ടരെ പ്രതിനിധാനം ചെയ്യാൻ വൈലോപ്പള്ളിയുടെ പ്രതിഭ മുൻപെ പറന്നതാണ് കാക്ക. കൂരിരുട്ടിന്റെ കിടാത്തി, പക്ഷേ നാട്ടിൻ പുറത്തെ കുടുംബസൗഭാഗ്യം വിളംബരം ചെയ്യാൻ ഇവൾ വേണം. വേലയ്ക്കു നിൽക്കും കറുത്ത പെണ്ണാണിവൾ, ചേലുകൾ നോക്കുവോളല്ല, എല്ലാവരോടും സ്നേഹമാണ് പക്ഷേ കാക്കണം സ്വാതന്ത്ര്യമെന്നറിവോളാണിവൾ. കറുത്ത കീഴാളരുടെ ദയനീയത വിപ്ലവാത്മകമായി പ്രത്യക്ഷപ്പെടുത്താൻ കറുത്ത ചെട്ടിച്ചികളുടെ വാങ്മയചിത്രം ഇടശ്ശേരി വരയ്ക്കുന്നതിനും പതിനഞ്ചുകൊല്ലം മുൻപാണിത്. ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ എന്ന് വൈലോപ്പള്ളി 1940 ഇൽത്തന്നെ പറയാതെ പറഞ്ഞു വച്ചതാണ് കാക്ക. തന്റെ കാവ്യമനോഹാരിതയിൽ ഒളിപ്പിച്ചാണ് ഈ കാക്കയെ പറത്തിയത് എന്നതിനാൽ പ്രകടാനത്മകത വാക്കുകളുടേയും ശബ്ദസുഭഗതയുടേയും മറയ്ക്കപ്പുറമാണ് എന്നു മാത്രം.

     അടിസ്ഥാനവർഗ്ഗത്തിന്റെ കൂടെ നിന്ന് സർഗ്ഗാത്മകത പ്രകടിപ്പിച്ച കവിയാണ് വൈലോപ്പള്ളി എന്നത് സുവിദിതമാണ്. ആദ്യസമാഹാരമായ കന്നിക്കൊയ്ത്ത് (1945) ഇൽ കൊയ്ത്തുകാരിയുടെ പക്ഷം പിടിച്ച് ഹാ! ജീവിതഭാരം കൊണ്ടുതാനോ കുനിഞ്ഞൊരു മുത്തി എന്ന് വിശേഷിപ്പിച്ചതാണ്.  വിപ്ലവാത്മകതയും വർഗ്ഗസംഘർഷവും കവിതയിൽ നിന്ന് മറ്റ് കലകളിലേക്ക് ചേക്കേറിയ 1950 കളിനും ഏറേ മുൻപേ. കാക്ക എഴുതപ്പെടുന്നത് 1940 ഇലാണെന്നുള്ളത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ചങ്ങമ്പുഴയോടൊപ്പം പീഡിതർക്കു വേണ്ടി കാവ്യാവിഷ്ക്കാരത്തിലൂടെ ആഹ്വാനങ്ങൾ വിളംബരം ചെയ്തത് തീർച്ചയായും പിൽക്കാല കലാസാഹിത്യ ചോദനകളെ സ്വാധീനിച്ചിട്ടുണ്ട് നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ പാടാൻ വർഷങ്ങൾ പിന്നെയും എടുത്തു എന്നേയുള്ളു. നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കുന്നത് 1951 ഇലാണ്. ഒരു കണിയാട്ടിയുടെ കദനകഥ പറഞ്ഞ ജീവിതനൗക സിനിമ പോപുലർ ആകുന്നതും അതേ കൊല്ലം. സവർണ്ണപീഡനം ഏറ്റുവാങ്ങിയവൾ ജീവതതിൽ പോരാടുന്നതായ കഥ സിനിമയുടെ മാന്ത്രികതയെ മുൻ നിറുത്തി ആണ് ജനസമ്മതി നേടിയതെങ്കിലും  മലയാളി മനസ്സിൽ ചില വിചിന്തനനാമ്പുകൾ  സിനിമാക്കഥയാൽ പൊട്ടി മുളച്ചെങ്കിൽ അതിനു നിലമൊരുക്കാൻ ചങ്ങമ്പുഴയും വൈലോപ്പള്ളിയും വിത്തും കൈക്കോട്ടുമായിട്ടിറങ്ങിയതിനാലാണ്. കാക്കയിൽ പരാമർശിക്കപ്പെടുന്ന നീലിപ്പുലക്കള്ളി ചൂഷകരുടെ പീഡനത്താൽ ആത്മാഹുതി ചെയ്യേണ്ടി വന്ന മറ്റൊരു നീലിപ്പുലയി ആയി 1954 ഇൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം നിരവധി കഥാപാത്രങ്ങളുടെ പ്രോടോടൈപ് ആയി കാക്കയെ പ്രതിഷ്ഠിച്ചതാണ് പ്രകൃതകൃതിയുടെ ചരിത്രനിയോഗം.. അവശന്മാർ ആർത്തന്മാർ ആലംബഹീനന്മാർക്ക് വേണ്ടി എഴുതിയ ചങ്ങമ്പുഴ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ എഴുതിക്കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞതേ ഉള്ളൂ ,‘കാക്ക യെ പറത്തി വിട്ടൂ വൈലോപ്പള്ളി.  കാൽപ്പനികസൗന്ദര്യം തുളുമ്പിക്കാൻ ജാഗരൂകരായിരുന്ന കവികൾക്കിടയിൽ  വൈലോപ്പള്ളി പലപ്പോഴും നിന്ദിതർക്കും പീഡിതർക്കും ഒപ്പം നിന്നു എന്നതാണ് സംഗതം. ചൂഷിതരുടെ ആശ്രയമാകുന്ന കവി ഉൽസവങ്ങളിലും ആഘോഷങ്ങളിലും ഇതിനുള്ള സന്ദർഭങ്ങൾ മനഃപൂർവ്വം കണ്ടെടുത്തു. ഓണപ്പാട്ടിൽ നാളെയെ പുണരാനും ചെറുക്കാനുമാണ് ആഹ്വാനം, ഓണനിലാവ് ദേവകളുടെ പരിഹാസച്ചിരിയാണ്. മാഴ്കുന്നവരുടേ രോദനം കേൾക്കയാൽ മരിച്ചവർ പോലും ഉറങ്ങാത്ത ലോകത്തെക്കുറിച്ചാണ് അദ്ദേഹത്തിനു ആകാംക്ഷ (കുടിയൊഴിക്കൽ). മാർക്സിയൻ ചിന്താഗതികൾ മലയാളിമനസ്സിൽ ഉദ്ദീപിപ്പിക്കാൻ വൈലോപ്പള്ളിയുടെ കവിതകൾ കനൽക്കട്ടകൾ വാരിയെരിഞ്ഞു എന്ന ചരിത്രസത്യത്തിന്റെ ദൃഷ്ടാന്തങ്ങളിൽ ചിലവയാണിവ.

     മൃത്യുവാഞ്ഛ കവിതയിൽ ഒഴുകിക്കയറിയ കാലത്താണ് ജീവിതത്തെ മുറുകെ ബന്ധിപ്പിച്ചു നിറുത്താൻ വൈലോപ്പള്ളി തന്റെ തൂലിക  തടയണയായി ഉപയോഗിച്ചത്. ജീവിതം അനർഗ്ഗളമായി അങ്ങനെ വിഘാതങ്ങളന്യേ ഒഴുകുന്നതല്ല, പോരാട്ടങ്ങൾ അത്യന്താപേക്ഷിതം. തന്റെ പേനയിലെ മഷിയോ സൗന്ദര്യാത്മകതയുടെ  കുളിർനീലിമ വിലയം പ്രാപിച്ചതും.  മാനവപ്രശ്നങ്ങൾ തൻ മർമ്മകോവിദന്മാരേ  ഞാനൊരു വെറും സൗന്ദര്യാത്മകകവി മാത്രം എന്ന് കവി തന്നെ ഉദ്ഘോഷിച്ചെങ്കിലും അതിൽ ഒരു ഒളിച്ചുകളിയുണ്ട്. ആദ്യമിറങ്ങിയ കന്നിക്കൊയ്ത്തിൽത്തന്നെ  കാൽപ്പനികതയുടെ  മനോജ്ഞപർവ്വതത്തിനുള്ളിൽ നിന്നും വിപ്ലവാത്മകതയുടെ തീനാളങ്ങൾ മിന്നിത്തെളിഞ്ഞുയരുന്നുണ്ട്. ചോരതുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾഎന്ന പ്രഘോഷണം  കാലഘട്ടത്തിന്റെ സ്വാധീനമറയിൽ നിന്നും പുറത്തിറങ്ങാനുള്ള ആന്തരികോദ്യമോൽസാഹമാണ്. വർഗ്ഗസമരം എന്നൊരു വാക്ക് പ്രാവർത്തികമായിട്ടില്ല കവിതയിൽ. ദളിതെഴുത്ത് എന്നു പോയിട്ട് പെണ്ണെഴുത്ത് എന്നൊന്നു പോലും സാഹിത്യലോകത്ത് ഉരിയാടപ്പെടാത്ത കാലവുമായിരുന്നതിനാൽ വൈലോപ്പള്ളിയ്ക്ക് ഇവ സംബന്ധിയായ വിശേഷണങ്ങളൊന്നും കേൾക്കെണ്ടി വന്നിട്ടില്ല. ചൂഷകർ ചൂഷിതർ എന്ന വാക്കുകളും കവി ഉപയോഗിച്ചിട്ടില്ല. ആരോപഭാഷയിലൂടെ ഇതിൽ കക്ഷി ചേരുകയും ചെയ്യുന്നു കവി. മർദ്ദിതരുടെ രക്ഷകൻ പല കവിതകളിലും തെളിയാതെ തെളിയുന്നുണ്ട്.  ചുകപ്പരെ നിഹനിയ്ക്കുന്നിടത്ത് കവി പോയി നിൽക്കുന്നൂ, അതിലൊരാളായി.
      കൊറിയയിൽ ,സീയൂളിലൈക്യരാഷ്ട്രങ്ങൾ തൻ
കൊടി വീണ്ടും പുക പൂണ്ടു പാറി നിൽക്കേ
അനവധി ചുകപ്പരെബ്ബന്ധിച്ചു നിഹനിച്ചി-
തവർ-അവിടെ ഞാനുമുണ്ടായിരുന്നു!
 മലതുരക്കൽഇലെ മകൻ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിബിംബമാണ്, മലനാട്ടിന്റെ രക്തനാഡിയെ ബന്ധിച്ചുനിറുത്തുന്ന ചൂഷകവർഗ്ഗമെന്ന മലയാണ് തുരക്കേണ്ടത്. കൽത്തൊഴിലാളി തുരങ്കം നിർമ്മിച്ച് തീരാറാകുമ്പോൾ അപ്പുറത്ത് അച്ഛന്റെ ശബ്ദം കേൾക്കുന്നു. തൊഴിലാളിയുടെ പ്രയത്നനേട്ടത്തെക്കുറിച്ച്  എന്മകനേ ഞാൻ വിശ്വസിക്കുന്നുഎന്ന് പറഞ്ഞ അച്ഛൻ തന്നെയായിരിക്കണം പിന്നീട് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിൽ അവസാനം ചെങ്കൊടിയുമായി മുന്നേറുന്ന പരമുപിള്ളയായി അവതരിച്ചത്.

     പൂവുകൾക്ക് പുണ്യകാലമായിരുന്ന കവിതാസന്ദർഭത്തിലാണ് വൈലോപ്പള്ളി മറ്റൊരു പൂവുമായി എത്തിയത് (പനിനീർപ്പൂവിനോട്). അധികതുംഗപദത്തിൽ ശോഭിച്ചിരുന്ന പൂവ് വീണുപോയതിൽ ദുഃഖിക്കുന്ന റൊമാന്റിസിസത്തെ നേരിടാനെന്നവണ്ണം ചൂഷിതമായൊരു പനിനീർപ്പൂവ് അദ്ദേഹം  ഓടയിൽ നിന്നെടുത്തു. കാമുകപീഡനത്തിനു തയാറാകുന്ന സൂര്യകാന്തിയല്ല ഈ പൂവ്.  സൗന്ദര്യാത്മകതയുടെ പിറകിൽ ചൂഷണത്തിന്റെ അടയാളങ്ങൾ  കണ്ടുപിടിച്ച് വയ്ക്കണമെന്നാണ് കവി ശാഠ്യം പിടിയ്ക്കുന്നത്. ചൂഷകന്റെ ഉപഭോഗവ്സ്തുവായിട്ടാണ് കവി പൂവിനെ ഗണിയ്ക്കുന്നത്. ഹാ പുഷ്പമേ എന്ന്  പാടിയ, ആരാമത്തിന്റെ രോമാഞ്ചമായി പൂവുകളെ വാഴ്ത്തിയ സൗന്ദര്യാത്മക കവികളോടൊപ്പം അദ്ദേഹമില്ല.  പനിനീർപ്പൂവിനോടൊത്തു മുള്ളുകൾ ചൂഷണത്തിനെതിരേ ഉള്ള പ്രയോഗത്തിനു ആവശ്യമെന്ന് വാദിക്കുന്നുമുണ്ട്.
എത്ര സൗരഭോൽകൃഷ്ടം സംസ്കാരവധുമുഖം
അത്രജാഗ്രത്താം വീരമാവശ്യമതുകാപ്പാൻ
സമരം ചെയ്യേണം സാഹസം ചെയ്യേണം അതിജീവനത്തിനു എന്ന ചിന്താഗതിയുടെ ബഹിർസ്ഫുരണം. വിജിഗീഷുവായ മൃത്യുവിനു ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനാവില്ലെന്ന് പ്രഖ്യാപിച്ച കവിക്ക് നൈരന്ത്യര്യത്തിലും അജയ്യതയിലുമാണ് വിശ്വാസം.

    സൗന്ദര്യധാമങ്ങളും സംഗീതവിദഗ്ധരും ആയ  പക്ഷികൾ സാഹിത്യത്തിൽ പറന്നുനടന്നിരുന്ന കാലത്തു തന്നെയാണ് വൈലോപ്പള്ളിയുടേയും കാവ്യാത്മകസത്ത വളർന്ന് വികാസം പ്രാപിച്ചത്.  സ്വരമാധുര്യമുള്ള കുയിലുകൾ ധാരാളം പാടിത്തിമിർത്തിരുന്നു കാവ്യകേളീവിലാസഗേഹങ്ങളിൽ. കോഴി വരെ ഈ സൗന്ദര്യത്തിമിർപ്പിന്റെ ലക്ഷണപ്പക്ഷിനിരയിൽ പെട്ടു. സന്ദേശങ്ങളുമായി ഓമനത്തിങ്കൾപ്പക്ഷികൾ നേരത്തെ തന്നെ കേരളത്തിൽ നെടുകേ കുറുകേ പറന്നിരുന്നു. ആ പക്ഷികളിൽ ഒന്നും പെടാത്ത വെറും വേലക്കാരിയാണ്  വൈലോപ്പള്ളിയുടെ കാക്ക. സാഹിത്യത്തറവാട്ടിൽ പ്രൗഢിയോടെ വസിയ്ക്കുന്ന മറ്റ് പക്ഷികളെ കവി വെറുതെ വിടുകയുമാണ്. പാടിക്കളിക്കട്ടെ നാലുകെട്ടിൽ ,മാടത്ത, തത്ത, കുയിൽ, പിറാക്കൾ എന്നാണ്  അവഗണനാലോചന. വേലക്കാരിയിലെ പ്രൗഢതയാണ് കവിക്ക് തെളിയിക്കാൻ ഉൽസാഹം. പ്രകൃതിയുടെ മാനവീയതാകരണം മറ്റു കവികൾ ഇത്രമാത്രം പ്രോജ്വലിപ്പിക്കുകയോ ആശയവിപുലീകരണസാമഗ്രിയായി ഉപയോഗിക്കാനോ തുനിഞ്ഞിട്ടില്ല.  കുട്ടിത്തേവാങ്ക്, ആന, കുരങ്ങ്, കൃഷ്ണമൃഗം ഒക്കെയേയും കാക്കയോടൊപ്പം കവി കൂട്ടു ചേർത്തിട്ടുണ്ട്. സഹ്യന്റെ മകൻ ഇലെ ആന ചൂഷിതന്റെ വേദനയുടെ സാകല്യരൂപമായിരുന്നു എന്നതിനെപ്പറ്റി പഠനങ്ങൾ ധാരാളം നടന്നിട്ടുണ്ട്. പീഡിതമായ കറുത്ത വർഗ്ഗം കവിയുടെ മനസ്സിൽ കാട്ടാനയുടെ കരുത്തായി ചിഹ്നം വിളിയ്ക്കാറുണ്ട് എന്ന് എം. ലീലാവതി. വൈസ്രൊയിയും കുരങ്ങു സൂപ്പുംഇലെ കുരങ്ങ്, ‘എണ്ണപ്പുഴുക്കൾ ഇലെ പുഴു ഒക്കെ ചൂഷിതദ്യോതകമാണ്, മർദ്ദിതവർഗ്ഗസത്തയാണ് കാതൽ. അന്യാപദേശം അത്രകണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ മാനവീകരണത്തിനു സാധുത ചമയ്ക്കുന്നത് കവിയുടെ പീഡിതസഹാനുകമ്പ തന്നെ. വിത്തും കൈക്കോട്ടും എന്ന സമാഹാരത്തിന്റെ ആമുഖത്തിൽ കവി തന്നെ ഇങ്ങനെ പറയുന്നു:
പ്രകൃതിയിൽ വിശ്വഹൃദയത്തിന്റെ മിടിപ്പും പരമാത്മാവിന്റെ മുഖവും കാണുന്ന പ്രകൃത്യുപാസകരായ കവികളുണ്ട്. എനിക്ക് ആ ദർശനം നഷ്ടപ്പെട്ടിരിക്കുന്നു. ആ ഹൃദയത്തിലും മുഖത്തും അതിരറ്റ വാൽസല്യവും അന്ധമായ ക്രൂരതയും ഞാൻ കാണുന്നു. പുള്ളിമാനിന്റെ പുറകേ പുലിയേയും വസന്തവായുവിൽ വസൂരിരോഗാണുക്കളേയും ദർശിക്കാതിരിക്കാൻ എനിക്ക് സാദ്ധ്യമല്ല.
സമൂഹത്തിലെ അസന്തുലിതാവസ്ഥയും അടിയാളദാരുണ്യവും ഉദ്ബോധനപ്രകരണങ്ങളാക്കിയെറിഞ്ഞ ചീളുകളാണീ ഉക്തികൾ.

    അടിക്കാടരുടെ (പ്രയോഗം എം. ലീലാവതിയുടെ) മോചനത്തിനു വഴി നിർദ്ദേശിക്കാനും വൈലോപ്പള്ളി ഒരുമ്പെടുന്നുണ്ട്. വാളെടുത്ത് ചുഴറ്റുക തന്നെ. മഴുവെടുത്ത് വെട്ടുക തന്നെ. സായുധവിപ്ലവത്തിനുള്ള ആഹ്വാനം നിർല്ലീനമായതാണ് ചില കാവ്യോക്തികൾ. മുട്ടിയ ഞങ്ങളിസ്സമുദായക്കെട്ടറുത്തുപോലൊറ്റ വെട്ടാലേ എന്നും അപരദ്രോഹം ചെയ്തു തഴയ്ക്കാതവയെ നിലയ്ക്കു നിറുത്തീടാൻ .......അമ്മഴുവാണവലംബം ഞങ്ങൾക്കിമ്മലനാട്ടിന്നടയാളം (മുത്തച്ഛന്റെ വെൺ മഴു) എന്നും  സങ്കോചമെന്യേ കവി ഉറക്കെ പാടുന്നു. ഈ കാഹളം പിന്തുടർന്ന കവികൾ ചരിത്രം പിന്നീട് കുറിച്ചു വച്ചു. വാളല്ലെൻ സമരായുധം എന്ന തിരിച്ചറിവുള്ള കവികൾ വരെ ഉണ്ടായി. യാഥാസ്ഥിതികതയുടേയും ദുഷിച്ച സമൂഹനീതിയുടേയും ഉടൽ- അത് സ്വ ഉടലുമാണ്-  വെട്ടി ആ ചോരകലർത്തി കാവിലെ ഭഗവതിയുടെ മുഖത്ത് തുപ്പുന്ന കഥാപാത്രങ്ങൾ സിനിമയിലും ഇടം പിടിച്ചു. ആ വാൾ പണ്ട് വൈലോപ്പള്ളി നൽകിയതാണെന്നുള്ള ഓർമ്മയാണിവിടെ സംഗതം. അതേ വാൾ ഇന്ന് കണ്ണൂരിലും മറ്റും  ഗോത്രസംസ്കാരം പേറുന്ന രാഷ്ട്രീയ ഹിംസയുടെ ഉപകരണമായി മാറിയത് ചരിത്രം കളിച്ച കളി.
 
    സാധാരണത്വവുമായി ഇഴുകിച്ചേരാനെന്നവണ്ണം സംസ്കൃതവൃത്തങ്ങൾ വർജ്ജിക്കുകയാണ് വൈലോപ്പള്ളി ചെയ്തത്.  ചങ്ങമ്പുഴ തന്റെ ആദ്യസമാഹാരമായ ബാഷ്പാഞ്ജലിയിൽ ആകെ അമ്പത്തിഒന്നുള്ളതിൽ പതിനാറെണ്ണം ദ്രാവിഡവൃത്തത്തിൽ രചിച്ചെങ്കിൽ കന്നിക്കൊയ്ത്തിൽ വൈലോപ്പള്ളി പതിനേഴു കവിതകളിൽ ഒരെണ്ണമൊഴികെ എല്ലാം നാടൻ ശീലുകളിലാണ് രചിച്ചത്. പാടിയിരുന്ന പഴങ്കഥപ്പാട്ടുകൾ പാൽക്കുഴമ്പല്ലോ ചെകിട്ടെനില്ലാംഎന്ന് ഉദ്ഘോഷിച്ച മഹാകവി പോലും സംസ്കൃതവൃത്തങ്ങളെ പരിലാളിച്ചിരുന്ന കാലത്തിനു ശേഷമാണ് ഈ നാടൻ ശീലുകളുമായി ചങ്ങമ്പുഴയും വൈലോപ്പള്ളിയും ലളിതസംവേദനത്തിൽ വിശ്വസിച്ച് വേരുറപ്പിച്ചത്. ഈണപ്പൊരുത്തം എന്ന സർഗ്ഗവിശേഷം വാക്കുകളെ പൂന്തേൻ നേർമൊഴികളാക്കുന്നതിനാൽ  വൈലോപ്പള്ളിക്കവിതകൾ ഇന്നും റ്റി വി ഷോകളിൽ ധാരാളമായി കമ്പനം കൊള്ളുന്നു. മാമ്പഴം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചൊല്ലപ്പെട്ട കവിത കാക്ക തന്നെ.

        ഇരുട്ടിന്റെ പുത്രിയെ പ്രത്യക്ഷരൂപത്തിൽ നിന്ന് മാറ്റിയെടുത്ത് ഉള്ളിലെ വെണ്മ (ഉണ്മയും) പുറമേ പ്രകാശിപ്പിക്കുക എന്നതാണ്  പ്രസ്താവ്യമായ കാവ്യദർശനം. അടിയാളസ്വരൂപത്തിൽ നിന്ന് മേലാളനാക്കാനുള്ള സൂത്രങ്ങളൊന്നും കവി പുറത്തെടുക്കുന്നില്ല, അത് കവിസങ്കൽപ്പത്തിന്റെ ആധാരമല്ല താനും. അടിയാളർ സ്വാതന്ത്ര്യത്തിന്റേയും അധികാരത്തിന്റേയും കർമ്മകുശലതയുടേയും അഴകിന്റേയും സർവ്വോപരി പ്രേമത്തിന്റേയും പാരദമിശ്രണമാണെന്ന് സ്ഥാപിക്കാനാണ് കവിക്ക് ഔൽസുക്യം. കാക്കച്ചിറകിൽ ദൈവത്വം കണ്ട ഭാരതിയാറിന്റെ ദർശന പിൻ തുടർച്ച തന്നെ ഇത്. (കാക്കൈ ചിറകിനിലേ നന്ദലാലാ നിന്രൻ  കരിയനിറം തോന്റ്രുതെയേ)   നാട്ടിൻപുറത്തെ കുടുംബസൗഖ്യം വിളംബരം ചെയ്യുന്ന സമൂഹാംഗമായി കാക്ക അവതരിക്കപ്പെടുന്നത് കവിതയുടെ മൂന്നാം ഖണ്ഡത്തിലാണ്. സ്വന്തം സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ കെൽപ്പിയന്നവളായിട്ട് അവതരിപ്പിക്കുന്നതോടേയാണ് തുടക്കം. ഉണർത്തെണീപ്പിക്കുന്ന കാരണവത്തി എന്ന സ്ഥനം  രണ്ടാം ഭാഗത്ത് തെളിയിച്ചെടുക്കുകയാണ് കവി.  ഉൽക്കടമായ കർമ്മകുശലതയുടെ വെളിപാടാണു പിന്നീടു വരുന്നത്. അവസാനഖണ്ഡമെത്തുന്നതോടേ കാക്ക റൊമാന്റിൿ നായികയായിത്തീരുകയാണ്. കവിത അവസാനിക്കുന്നത് താമസപിണ്ഡത്തിൽ താമരപ്പൂവു വിടർത്തുന്ന സുന്ദരഭാവനയിലാണ്.  കൂരിരുട്ടെന്റെ കിടാത്തി എന്ന വിശേഷണപദത്തോടെ തുടങ്ങുന്ന കവിത നേർവിപരീതപ്രത്യക്ഷത്തിൽ. ഈ ഉദ്യമം അനായാസമെന്നു തോന്നിപ്പിക്കുന്ന കാവ്യശകലങ്ങളിക്കൂടിയാണ് കവി നിറവേറുന്നത്.  കൂരിരുട്ടിന്റെ കിടാത്തിയെ താമരപ്പൂവാക്കണം, പടിപടിയായി ഇത് സാധിച്ചെടുക്കുന്നു. ആദ്യം കരഞ്ഞിടും താരനാദം എന്ന് വിശേഷിപ്പിച്ച കവി കൂവലിൽ മധു കലർത്തിയെന്ന നിലപാടിലേക്ക് മാറുകയാണ്. ചൂടെഴും പൂട എന്ന പ്രയോഗം ഉച്ചലൽ പീലി ആയി മാറിയിരിക്കുന്നു. അതിനു ചാരുമണവും വന്നു ചേർന്നിട്ടുണ്ട്. വെറും ചെരിഞ്ഞുനോട്ടം (മൂന്നാം ഖണ്ഡം)  ഇവിടെ ഇഷ്ടത്തിന്റേയും പരിഭവത്തിന്റേയും കുഴഞ്ഞാട്ടത്തിന്റേതുമായ സുന്ദര വീക്ഷണമായി മാറുന്നു. വേലയ്ക്ക് വന്ന നീലിപ്പുലക്കള്ളി കേളിയ്ക്ക് കേമിയായി മാറുന്നു. പദാനുപദം വിപരീതം ചമയ്ക്കാൻ ഉൽസുകനായ വൈലോപ്പള്ളി അതേ സാങ്കേതികനിർമ്മിതിയെ ആധാരമാക്കി ഒരു കവിതയെ മുഴുവൻ ഒറ്റ രൂപശിൽപ്പമായി വാർത്തെടുത്തിരിക്കയാണ്.

    അക്ഷരങ്ങളുടെ ശബ്ദഭാവം- തനതായതും മറ്റുള്ളവയോട് കൂടുമ്പോൾ അതിസുഭഗങ്ങളാകുകയും ചെയ്യുന്ന- വൈലോപ്പള്ളിക്കവിതയിൽ ആസ്വാദനശേഷി വർദ്ധമാനകങ്ങളാക്കുന്നതിനെക്കുറിച്ച്  ആവർത്തിക്കേണ്ടതില്ല. വിപ്ലവാത്മകമായ വസ്തുതാപ്രകടനത്തിലും വൈലോപ്പള്ളി ഈ ചാരുത ഒട്ടുംവിടാതെ കമ്പോട് കമ്പ് കൂട്ടിയിണക്കിയിട്ടുണ്ട്. മുത്തൊക്കുമത്താഴവറ്റ് വാനിൻ..” “പാഴിലഴുക്കുപെടുന്ന മുക്കിൽ ചാഴി പുഴുക്കൾ കടന്ന ദിക്കിൽ... വേലയ്ക്കു ചെന്നു മിനക്കെടുത്തും നീലിപ്പുലക്കള്ളിയല്ലി കാക്ക?’ “ഉച്ചലൽപ്പീലി വിശറിയാലേ മച്ചിലെദ്ദീപമണച്ചിടുന്നു എന്നിങ്ങനെ യമകഭംഗി ആവോളം   ഇഴചേർത്തെടുത്തിട്ടുണ്ട്. എന്നാൽ പ്രതിപാദ്യത്തിനു  ഊനം തട്ടുന്നരീതിയിൽ ഈ സമ്മോഹനത അതിജ്വലനം കൊള്ളുന്നുമില്ല.    കാക്കയെ സുന്ദരിയായി പ്രഖ്യാപിക്കുന്നതിനു മുൻപാണ് ഈ ചമൽക്കാരപ്രയോഗങ്ങൾ എന്നതാണ് ശ്രദ്ധാർഹം.

     ഉണർന്നു വരുന്ന ഉഷസ്സിനു പിടിപ്പതു വൃത്തിയാക്കൽ ജോലി ഉണ്ടെന്നുള്ള ധ്വനിയുമായാണ് കവിതയുടെ തുടക്കം. ഇതേ പശ്ചാത്തലമുള്ള അല്ലിന്റെയന്തിമയാമത്തെ ഘോഷിച്ചു.. (വള്ളത്തോൾ) എന്ന കവിതയിൽ ഉഷസ്സു തന്നെയാണ് വേലക്കാരി. അതീവസുന്ദരമാണ് പ്രകൃതി എന്ന് ഘോഷിക്കാനാണ് വള്ളത്തോളിനു താൽപ്പര്യം എങ്കിൽ വൈലോപ്പള്ളി  വേലക്കാരിയുടെ സാംഗത്യഭാവന മാറ്റിയെടുത്തിരിക്കയാണ്.  പ്രഭാതപ്രതിഭാസത്തെ ഒരു വേലക്കാരിയുടെ കർമ്മങ്ങൾ എന്ന രൂപകാതിശയോക്തിയിൽ കരുപ്പിടിപ്പിക്കാൻ വള്ളത്തോൾ ശ്രമിച്ചെങ്കിൽ  കാക്കയിൽ വൃത്തികേടായിക്കിടക്കുന്ന ഗൃഹപരിസരമാണ് പ്രഭാതപ്രകൃതി. അത് ശുദ്ധിയാക്കാനാണ് കാക്ക വരുന്നത്; അദ്ധ്വാനത്തിന്റെ സൗന്ദര്യം വെളിവാക്കപ്പെടലാണ് ആവിഷ്ക്കാരോദ്ദേശം. കീഴാളസ്വരൂപം അതേപടി അവതരിക്കപ്പെടാൻ പറ്റിയ അവസരം. ആ സ്വത്വനിർമ്മിതിയുടെ സാംഗത്യം പ്രഘോഷിക്കപ്പെടുകയാണ്. കീഴാളരെ കാൽപ്പനികത്വത്തിൽ തളച്ചിടാനുള്ള ത്വരയേക്കാൾ അകത്തുനിന്ന് ഉച്ചതരമായ മഹത്വം പുറത്തെടുക്കാനുള്ള വാഞ്ഛയാണ് ദ്യോതകം. കാൽപ്പനികതയ്ക്ക് ഊറ്റമേകാൻ  പ്രകൃതിയെ കൂട്ടുപിടിയ്ക്കുന്നത് വൈലോപ്പള്ളിയ്ക്ക് ഏറെ പഥ്യമായിരുന്നെങ്കിലും കാക്കഎഴുതിയത് അതിനു വേണ്ടിയല്ല എന്നതാണ് സത്യം. ഒരു പ്രകൃതിഗായകന്റെ കളകൂജനം അല്ല നാം കേൾക്കുന്നത്. പെൺ കാക്കയാണ് വൈലോപ്പള്ളിയുടെ നിർദ്ദിഷ്ടപ്രതിരൂപം എന്നത് പീഡിത-അടിയാളസ്വരൂപങ്ങൾക്ക് ഘനവ്യാപ്തിയും ഉള്ളുറപ്പും ഏറ്റുകയാണ്. കറുപ്പിനഴക് എന്ന് ആദ്യം പാടിയ കവി എന്ന പട്ടം നേടുകയല്ല ഉദ്ദേശം, അതിൽ സ്വാതന്ത്ര്യവാഞ്ഛയും തരളിതഭാവങ്ങളും കർമ്മകുശലതയോടൊപ്പം തേൻ കുടിച്ച് കൂത്താടാനുള്ള ഉല്ലാസത്വരയും സ്വയം വിളങ്ങിച്ചേർന്ന ഉണ്മയാണെന്ന് ഘോഷിക്കാനാണ് കവിയ്ക്ക് താൽപ്പര്യം.

       മൂന്നു ചിന്താപദ്ധതികളിലായാണ്  കാക്കയെ ഉത്കൃഷ്ടവും ഗൗരവാന്വിതവുമായ മൂർത്തിതലത്തിൽ കുടിയിരുത്താൻ   കവി യുക്തി അവതരിപ്പിക്കുന്നത്. ആദ്യം  കാക്കയെ പൊതുപരിപ്രേക്ഷ്യസമ്മതിയിൽ നിന്ന് വിടുവിച്ചെടുക്കുകയാണ്. കറുപ്പ് എന്നത് മനസ്സിന്റെ വെണ്മദ്യോതകമാണെന്നാണ് സ്ഥാപനം. കൂരിരുട്ടിന്റെ കിടാത്തി, യെന്നാൽ സൂര്യപ്രകാശത്തിനുറ്റതോഴി എന്ന വിപരീതം നിർമ്മിച്ചെടുക്കലിലൂടെ ആണ് ഇത് സാദ്ധ്യമാവുന്നത്. ഈ വിപരീത നിർമ്മിതി കവിയെ വിടാതെ പിടികൂടിയിരുന്നു എന്നത് പിൽക്കാല കവിതകൾ എളുപ്പം തെളിയിച്ചിട്ടുണ്ട്. വിപരീതോക്തികൾ വാരിവിതറിയാണ് പല കവിതകളുടേയും ആശയപ്രകാശനം സാദ്ധ്യമാക്കിയത്.  ചെയ്യേണ്ടുന്ന കർമ്മമം തുച്ഛമോ ഹീനമോ ആയാലും അകമേ പുറമേ ആസകലം വൃത്തിയാണ്, വെടിപ്പാണ്. പരക്കേ സ്നേഹം വിളമ്പുന്നെങ്കിലും സ്വന്തം സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുന്നവൾ.  ഇരുട്ട്/പ്രകാശം, ചീത്ത/വൃത്തി, പൊതു സ്നേഹം/സ്വാതന്ത്ര്യം  എന്നീ  വിരുദ്ധങ്ങളിലൂടെ കാക്കയുടെ പ്രതിച്ഛായ മാറ്റിയെടുത്ത് നിശ്ചിത രൂപകത്തിലാക്കിയെടുത്തിരിക്കുന്നു കവി. രണ്ടാമതായി തൂപ്പുജോലിയോ അടിച്ചുവാരലോ നികൃഷ്ടമല്ലെന്നും  വൃത്തികേടുള്ളിടത്ത് വേലയ്ക്കു ചെന്നു മിനക്കെടുത്തും നീലിപ്പുലക്കള്ളിയാണെന്നും സ്ഥാപിച്ചെടുക്കുകയാണ്. പ്രകൃതിയുടെ ന്യൂനതകളാണ് വൃത്തിഹീനതയുടെ ഉറവിടമെന്നും ( വാടിക്കിടക്കുന്ന നാളികേരപ്പൂളാണ് വാനത്ത്, അത്താഴവറ്റുകൾ ചിന്നിയതാണ് നക്ഷത്രങ്ങൾ) സ്ഥാപിക്കപ്പെടുന്നുണ്ട്. കാരണവത്തി എന്നപോലെ ഉണർത്തുവിളിയുമാണ് കാക്ക എത്തുന്നത്, നീട്ടി വിളംബരം ചെയ്യുന്നത് നാട്ടിൻ പുറത്തെ കുടുംബസൗഖ്യമാണ്.  സമൂഹത്തിലെ അഴുക്കുകൾ നീക്കിയെടുക്കുകയാണ് ഈ കർമ്മകുശലതയാൽ, അത്  ലോകാഭിരാമവുമാണ്. ശകാരഘോഷം അവൾക്ക് അവകാശപ്പെട്ടത് സ്നേഹാധികാരം ആത്മരൂപത്തിൽ വിളങ്ങിച്ചേർന്നതുകൊണ്ടാണ്. 

      മൂന്നാമതായി  കൂരിരുട്ടിന്റെ കിടാത്തിയെ സൗന്ദര്യാത്മകതയുടെ കാവ്യാംശവിലോലതാഉടയാടകൾ അണിയിച്ച് ആ മനോഹാരിതയിൽ വിഭ്രമം കൊള്ളേണ്ടതാണെന്ന് തെര്യപ്പെടുത്തുകയാണ്. കവിതയുടെ അഞ്ചാം ഖണ്ഡമാണിത്. ഇവിടെ ഒരു അകം പുറം തിരിയലിനു മനഃപൂർവ്വം ഒരുമ്പെട്ടിരിക്കയാണ്. വാസ്തവികതയ്ക്ക് ഭാവനായുക്തിയാൽ സാധുത തെളിയിച്ച മറ്റ് നാലു ഖണ്ഡങ്ങൾക്ക് നേർ വിപരീതമായി ഭാവനയ്ക്ക് ചേരുമ്പടി ചേർക്കാൻ വസ്തുതകൾ തേടുകയാണ് കവി. കാക്കയുടെ ദൈനംദിനചെയ്തികളിലാണ് ഈ ആരോപങ്ങൾ. ആദ്യത്തെ രണ്ടു ഭാഗങ്ങളിൽ ഉപോൽബലകമായ യുക്തികൾ അടുക്കിക്കെട്ടിക്കൊണ്ടും  അതിനെ അടിസ്ഥാനമാക്കിയുമാണ് ഈ മൂന്നാമത്തെ അടരുകൾ നിർമ്മിച്ചെടുത്തിരിക്കുന്നത്. പൂത്തിരുവാതിരപ്പെണ്ണുപോലെ  തേൻ കുടിച്ചു കൂത്താടുന്നതും ആൺ കാക്കയുമായി കുസൃതിയിയന്ന ലീലാവിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതുമായി  കാക്കപ്പെണ്ണിനെ മാറ്റിയെടുക്കുന്നത് അനായാസമാണ്. അതിസാധാരണത്വത്തെ ഉദാത്തീകരിച്ചെടുത്തിരിയ്ക്കയാണ് കവി. സാധാരണത്തിൽ അസാധാരണത്വം കണ്ടെത്തുന്ന അലങ്കാരവിനോദങ്ങൾ ഇത്രയും തെളിയിച്ചെടുക്കാൻ ഇതിനുമുൻപുള്ള  കവികൾ എത്രമാത്രം ഒരുമ്പെട്ടു എന്ന് അന്വേഷിക്കേണ്ടതാണ്. കുടിലാണീദൃക് ഗുണങ്ങൾക്കിടം..എന്ന് എഴുതി നിറുത്തിയ കവി ചണ്ഡാലഭിക്ഷുകിയ്ക്ക് അലൗകികപ്രഭയൊന്നും ചാർത്തിക്കൊടുക്കാൻ ഒരുമ്പെട്ടില്ല. ആത്മസംതൃപ്തിയിയന്നവൾ എന്നതിനപ്പുറം ഒരു മേഖലയിലേക്ക് കൊണ്ടു പോയുമില്ല. കൂരിട്ടിന്റെ കിടാത്തി (താമസപിണ്ഡം’) താമരപ്പൂവായി പരിണമിക്കുന്നത് അകക്കണ്ണു കൊണ്ട് മാത്രമല്ലാതെ പുറംകണ്ണു കൊണ്ടും കാണേണ്ടതാണ്. ഉണ്ണായി വാര്യരുടെ പ്രേമതാമര തന്നെ ഇത്. കന്ദർപ്പൻ കന്ദം സമർപ്പിക്കുന്നത് കാത്തിരിക്കേണ്ടതേ ഉള്ളൂ. ചീത്തകൾ കൊത്തിവലിയ്ക്കുന്ന കറമ്പിയെ  വരിഷ്ഠവും ശ്രേഷ്ഠതരവുമായ ഭാവസ്പന്ദിതവിദ്യുന്മേഖല പൂകിച്ചിട്ടേ കവി രംഗം വിടുന്നുള്ളൂ.

   78 കൊല്ലങ്ങൾക്ക് മുൻപെഴുതപ്പെട്ട കാക്കഇന്നും സംഗതമായി നിലകൊള്ളുന്നു എന്നത് സാമൂഹികമായി പുരോഗമിച്ചു എന്ന് നാം വിചാരിക്കുന്നെങ്കിൽ അത്    ശുദ്ധഭോഷ്ക്കാണെന്ന് തെളിയിക്കുന്നു.




Monday, April 2, 2018

യുവൽ നോവ ഹരാരി-ഇൻഡ്യ റ്റുഡേ വേദിയിലെ പ്രസംഗം



യുവൽ നോവ ഹരാരി ബോംബെയിൽ ഇൻഡ്യാ റ്റുഡേ വേദിയിൽ നടത്തിയ പ്രസംഗം അദ്ബുൾ റഷീദ് മലയാളത്തിൽ വിവർത്തനം ചെയ്തത്.


മനുഷ്യന് മുന്നിലുള്ള വഴി

ദേശീയത ഇന്ന് ലോകത്തു ഒരു മടങ്ങിവരവിലാണ്.
ലോകത്തിന്റെ ഏതെങ്കിലും വിദൂര മൂലകളിൽ മാത്രമല്ല, അധികാരത്തിന്റെ ശക്തികേന്ദ്രങ്ങളായ പടിഞ്ഞാറൻ  യൂറോപ്പിലും വടക്കേ അമേരിക്കയിലും റഷ്യയിലും ചൈനയിലും ഇന്ത്യയിലുമെല്ലാം ദേശീയത ശക്തിയോടെ തിരിച്ചുവരുന്നു.
ദേശീയവാദത്തിന്റെ ഈ മടങ്ങിവരവിന് എന്ത് പ്രസക്തിയാണുള്ളത്?
ഇരുപത്തൊന്നാം നൂറ്റാണ്ട് നേരിടുന്ന അതിസങ്കീർണ്ണമായ  പ്രശ്നങ്ങൾക്കുള്ള പരിഹാരമാണോ ദേശീയത?

പലരും  കരുതുന്നതുപോലെ ദേശീയതയ്ക്കു വളരെ ദീർഘമായ ചരിത്രമൊന്നും ഇല്ല. ദേശീയതയെന്നത് മനുഷ്യചരിത്രത്തിൽ, വളരെ അടുത്ത കാലത്തു മാത്രം പരിണമിച്ചു വികസിച്ച ഒന്നാണ്.

ദശലക്ഷക്കണക്കിനു വര്ഷങ്ങളായി മനുഷ്യൻ ജീവിച്ചുവന്നിരുന്നത് വളരെ അടുപ്പമുള്ള ചെറു സമൂഹങ്ങൾ ആയാണ്.
ചെറു സമൂഹങ്ങൾ കൂടിച്ചേർന്നു വലിയ കൂട്ടങ്ങൾ ആകാൻ തുടങ്ങിയിട്ട് , അനേകായിരം അപരിചിതർ ഉൾപ്പെടുന്ന രാഷ്ട്രം ആകാൻ തുടങ്ങിയിട്ട് കഷ്ടിച്ച് അയ്യായിരം വര്ഷമായിട്ടേയുള്ളൂ.

കൊച്ചു സമൂഹങ്ങൾക്ക് പരിഹരിയ്ക്കാൻ കഴിയാത്ത വലിയ പ്രശ്നങ്ങൾ ആണ് രാഷ്ട്രങ്ങളുടെ പിറവിയ്ക്കു കാരണമായത്. പൗരന്മാർക്ക് ഉയർന്ന സുരക്ഷിതത്വബോധവും പുരോഗതിയും ആവശ്യസേവനങ്ങളും നല്കാൻ രാഷ്ട്രങ്ങൾക്ക് കഴിഞ്ഞു.

എന്നാൽ, ഈ പുതിയ കാലത്തിന്റെ ഗുരുതര പ്രശ്നങ്ങളെ നേരിടാൻ രാജ്യങ്ങൾ സജ്ജമാണോ എന്നതാണ് പ്രധാന ചോദ്യം. പൗരനും ലോകത്തിനും സുരക്ഷയും പുരോഗതിയും ഉറപ്പുനൽകാൻ ഇപ്പോഴും രാഷ്ട്രം എന്ന ചട്ടക്കൂടിനു കഴിയുന്നുണ്ടോ?

"ഇല്ല " എന്നതാണ് ശരിയായ ഉത്തരം.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രങ്ങൾ സത്യത്തിൽ അയ്യായിരം വര്ഷം മുൻപ് സിന്ധു നദീ തീരത്തു കഴിഞ്ഞിരുന്ന അനവധി സ്വതന്ത്ര ചെറു സമൂഹങ്ങളെപ്പോലെതന്നെയാണ്.
അന്നത്തെപ്പോലെ ഇന്നും,  ഭൂമിയിലെ എല്ലാ മനുഷ്യരും ഒരൊറ്റ ലോകനദിയുടെകരയിലാണ്  താമസം.
വിവരസാങ്കേതികവിദ്യയുടെയും ശാസ്ത്ര നേട്ടങ്ങളുടെയും ഒരൊറ്റ ആഗോള നദി.

ഈ നദിയാണ് പുരോഗതിയിലേക്കുള്ള നമ്മുടെ ഒരേയൊരു വഴി, അതെ സമയം മനുഷ്യന്റെ ഏറ്റവും വലിയ ഭീഷണിയും ഇതുതന്നെ.
ശാസ്ത്ര-സാങ്കേതിക പുരോഗതിയുടെ ഈ നദിയെ ഒരു രാഷ്ട്രത്തിനും  ഒറ്റയ്ക്ക് നിയന്ത്രിയ്ക്കാനോ ഭരിയ്ക്കാനോ  കഴിയില്ല.

ഇന്ന് നമ്മൾ നേരിടുന്ന എല്ലാ വെല്ലുവിളികളും ആഗോള വെല്ലുവിളികളാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ സുപ്രധാനമായ എല്ലാ പ്രശ്നങ്ങൾക്കും വേണ്ടത് ആഗോള പരിഹാരങ്ങളാണ്.

ആണവായുധ ഭീഷണി , പാരിസ്ഥിതിക തകർച്ചയുടെ ഭീഷണി , വിനാശകരമായ സാങ്കേതികവിദ്യകളുടെ ഭീഷണി , അങ്ങനെ എല്ലാത്തിനും വേണ്ടത് ലോകപരിഹാരങ്ങളാണ്. രാഷ്ട്ര പരിഹാരങ്ങൾ അല്ല.

ആണവായുധ ഭീഷണിയിൽനിന്നു ഒരു രാജ്യത്തിനും ഒറ്റയ്ക്ക് അതിനെത്തന്നെയോ ലോകത്തെയോ രക്ഷിയ്ക്കാൻ കഴിയില്ലെന്ന് എഴുപത് വര്ഷം മുൻപുതന്നെ തെളിഞ്ഞു. ശീതയുദ്ധം ഭീകരമായ ഒരു ആണ്വായുധ യുദ്ധമായി  മാറുമെന്നും അതോടെ മനുഷ്യരാശി തകരുമെന്നും  ലോകം ഭയന്നു.

അത് സംഭവിയ്ക്കാതിരുന്നത് ഏതെങ്കിലും ഒരു രാജ്യത്തിൻറെ മാത്രം ഇടപെടൽ കാരണമായിരുന്നില്ല, മാനവസമൂഹത്തിന്റെ തിരിച്ചറിവ്  കാരണമായിരുന്നു. എന്നാൽ, മനുഷ്യൻ ഇനിയങ്ങോട്ടും ഇതേ വകതിരിവ് പ്രകടിപ്പിയ്ക്കുമെന്നു കരുതുക വയ്യ.

"എന്റെ രാജ്യമാണ് കേമം, എന്റെ രാജ്യമാണ് ഒന്നാമത് " എന്ന് അലമുറയിടുന്ന എല്ലാ ദേശീയവാദികളും  സ്വയം ചോദിയ്ക്കണം, എങ്ങനെ നിങ്ങളുടെ രാജ്യം, അന്താരാഷ്ട്ര സഹകരണത്തിന്റെ ഭൂമികയില്ലാതെ, നിങ്ങളെ രക്ഷിയ്ക്കും? സ്വയം രക്ഷിയ്ക്കും? “

ഒരിയ്ക്കലും സാധ്യമല്ലഎന്നാണ് ഉത്തരം.

രണ്ടാമത്തെ ആഗോള പ്രശ്നം പരിസ്ഥിതിയുടെ വിനാശമാണ്.  അമ്പതു വർഷംകൂടി കഴിയുമ്പോൾ മുംബൈ നഗരത്തിൽ മനുഷ്യർ ഉണ്ടാവണം എന്നില്ല. ഇന്ത്യൻ സമുദ്രം ഉയർന്നു ഈ മഹാനഗരത്തെ വിഴുങ്ങാം.
ഒരു രാഷ്ട്രത്തിനും, അതെത്ര കരുത്തരായ രാഷ്ട്രമായാലും, പാരിസ്ഥിതിക വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടുക സാധ്യമല്ല. കാരണം, ഒരു രാഷ്ട്രവും അതിന്റെ മാത്രമായ പരിസ്ഥിതിയിൽ അല്ല നിലനിൽക്കുന്നത്. ആഗോള പരിസ്ഥിതിയെന്നത്  ഒരു രാജ്യത്തിന്റെയും പരമാധികാരത്തിൽ വരുന്നില്ല.

കൃത്രിമ ബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ബയോ എഞ്ചിനീറിങ്ങും ധാരാളം അവസരങ്ങൾ തുറക്കും എന്ന് നമുക്ക് അറിയാം. പക്ഷെ, ഒട്ടേറെ പുതിയ പ്രശ്നങ്ങളും അത് ലോകത്തു സൃഷ്ടിയ്ക്കും.

 കൃത്രിമബുദ്ധിയുള്ള റോബോട്ടുകൾ വ്യാപകമാകുന്നതോടെ കോടിക്കണക്കിന് മനുഷ്യർ ഓരോ രാജ്യത്തും തൊഴിലിനു പുറത്തായേക്കാം. ഒരു സാമ്പത്തിക മൂല്യവും ഇല്ലാത്ത, അതുകൊണ്ടുതന്നെ യാതൊരു രാഷ്ട്രീയാധികാരവും ഇല്ലാത്ത കോടിക്കണക്കിനു മനുഷ്യരുടെ ലോകം ആണ് ഉടൻ ഉണ്ടാകാൻ പോകുന്നത്. മൂല്യമില്ലാത്ത മനുഷ്യരുടെ ഭൂമി.

കൊലയാളി റോബോട്ടുകൾ അടക്കം സ്വതന്ത്ര ആക്രമണ ശക്തിയുള്ള  ആയുധ സംവിധാനങ്ങൾ  മറ്റൊരു വലിയ ഭീഷണിയാണ്.  സ്വതന്ത്ര വിക്ഷേപണ സംവിധാനങ്ങളിൽ സ്ഥാപിച്ചിരിയ്ക്കുന്ന കൂട്ട നശീകരണ ശേഷിയുള്ള ആയുധ ശേഖരങ്ങൾ ഏറ്റവും അപകടകരമായ ഒന്നാണ്.
പക്ഷെ, ഈ ഭീഷണിയെയും ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ല.

കഴിഞ്ഞ നാനൂറു കോടി വർഷമായി ഭൂമിയിൽ ജീവന്റെ അടിസ്ഥാന നിയമത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല.
ഒരു അമീബയായാലും ദിനോസർ ആയാലും ഒരു വാഴച്ചെടി ആയാലും , ഇനി മനുഷ്യൻതന്നെ ആയാലും നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത് ജൈവസംയുക്തങ്ങൾകൊണ്ടാണ്.

അര്ഹതയുള്ളവയുടെ അതിജീവനത്തിലൂടെയും പ്രകൃതി നിർധാരണത്തിലൂടെയും പരിണമിച്ചു ഉണ്ടായതാണ് നിങ്ങൾ.
എന്നാൽ, ഭൂമിയുടെ ചരിത്രത്തിൽ ആദ്യമായി വരും ദശകങ്ങളിൽ ഇത് മാറാൻപോവുകയാണ്. ജീവന്റെ , ജീവപരിണാമത്തിന്റെ അടിസ്ഥാന നിയമം മനുഷ്യൻ മാറ്റാൻ പോവുകയാണ്.

പ്രകൃതിയുടെ സ്വാഭാവിക പരിണാമത്തെ ശാസ്ത്രം അട്ടിമറിയ്ക്കാൻ പോവുന്നു. കൂടുതൽ ബുദ്ധിയും ശേഷിയുമുള്ള ജീവികളെ സൃഷ്ടിച്ചുകൊണ്ട് പരിണാമത്തിന്റെ മുഖ്യ ശില്പിയെന്ന സ്ഥാനം മനുഷ്യൻ സ്വയം ഏറ്റെടുക്കുകയാണ്.

മേഘങ്ങൾക്ക് മുകളിൽനിന്നു ഏതെങ്കിലും അദൃശ്യ ദൈവമല്ല, നമ്മുടെതന്നെ ബുദ്ധിപരമായ ഡീസയിനുകളാണ് ഇനി പരിണാമത്തെ നിശ്ചയിക്കുക.
നാനൂറു കോടി വർഷത്തെ ജീവചരിത്രത്തിൽ ഇതാദ്യമായി അജൈവ പദാര്ഥങ്ങളിൽനിന്നു മനുഷ്യൻ ജീവൻ സൃഷ്ടിയ്ക്കുന്നു. ആവശ്യാനുസരണം ബുദ്ധിയും കഴിവുമുള്ള ഡീസയിൻ ചെയ്യപ്പെട്ട ജീവികൾ ഉണ്ടാകുന്നു.

ഈ പ്രക്രിയയിൽ ഹോമോസാപിയൻസ് എന്ന മനുഷ്യവംശം തന്നെ  ഇല്ലാതായേക്കാം. അത് നമ്മൾ തന്നെ  നമ്മളെ നശിപ്പിക്കുന്നതുകൊണ്ടാവണം എന്നില്ല.

മനുഷ്യൻ എന്നത് സമീപ ഭാവിയിൽ  മനുഷ്യനല്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു വർഗമായി മാറുകയോ പരിവർത്തനം ചെയ്യപ്പെടുകയോ ചെയ്യാം. കൃത്രിമബുദ്ധിയുടെയും ബയോ എൻജിനിയറിങ്ങിന്റെയും കൂടിച്ചേരലിന്റെ ഫലമായി ഉണ്ടാകുന്നത് തികച്ചും വ്യത്യസ്തമായ ശരീരവും ബുദ്ധിയും മനസും ആകാം.
മനുഷ്യൻ വേറെന്തോ ഒന്നായി മാറിപ്പോകാം.

വിവേകം എന്നത് ശരീരത്തിൽനിന്ന് മാറ്റപ്പെടാം. വിവേകവും ബുദ്ധിയും രണ്ടാകുന്നതും അവ തമ്മിൽ വേര്പിരിയുന്നതും നമുക്ക് കാണേണ്ടി വന്നേക്കും. വിവേകമില്ലാത്ത, എന്നാൽ അതിബുദ്ധിയുള്ള വര്ഗങ്ങൾ   ഭൂമി അടക്കിവാണേക്കാം. വികാരങ്ങൾ ഇല്ലാത്ത, മനസ്സ് ഇല്ലാത്ത, ദയയില്ലാത്ത കംപ്യുട്ടർ പ്രോഗ്രാമുകൾ ലോകം ഭരിച്ചേക്കാം. ഇതൊക്കെ സമീപഭാവിയിൽത്തന്നെ സംഭവിയ്ക്കും.

മനുഷ്യൻ ഇന്ന് ദൈവം ആകാനുള്ള പ്രക്രിയയിലാണ്. ദൈവത്തിന്റേതിന് തുല്യമായ ഈ ശക്തികൊണ്ട് നമ്മൾ മനുഷ്യർ എന്താണ് ചെയ്യാൻ പോകുന്നത് എന്നതാണ് പ്രധാനം.

ധാർമികമായ മാർഗനിർദേശങ്ങളും മാനവിക മൂല്യങ്ങളുമാണ് നമുക്ക് ഇന്ന് വേണ്ടത്. എന്നാൽ ഇന്നത്തെ ദേശീയതകൾക്ക്‌ ഈ ധാർമികത പകർന്നു നൽകാനുള്ള കരുത്തില്ല. സങ്കുചിത അതിർത്തി തർക്കങ്ങളുടെ താഴ്ന്ന തലത്തിലുള്ള  ചിന്തകൾ മാത്രമേ ഇന്നത്തെ ദേശീയത ഉത്പാദിപ്പിയ്ക്കൂ.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ മാനവരാശിയ്ക്ക് അതിജീവിയ്ക്കണമെങ്കിൽ ഒറ്റ വഴിയേയുള്ളൂ, ദേശീയ മൂല്യങ്ങളെ മാറ്റി പകരം ആഗോള മാനവ മൂല്യങ്ങളെ നാം പകരം വെയ്ക്കണം.

ആഗോള സമൂഹത്തിലാണ് നാം ജീവിയ്ക്കുന്നത്, ആഗോള പരിസ്ഥിതിയിലാണ് നാം കഴിയുന്നത്, നമ്മുടെ സമ്പത് വ്യവസ്ഥ ആഗോള സമ്പത് വ്യവസ്ഥയാണ്, നമ്മുടെ ശാസ്ത്രം ആഗോള ശാസ്ത്രമാണ്.

പക്ഷെ, ഇപ്പോഴും നമ്മുടെ രാഷ്ട്രീയം കേവലം ദേശീയ രാഷ്ട്രീയമാണ്! പ്രാദേശിക രാഷ്ട്രീയം!
 ഈ വൈരുധ്യമാണ് സുപ്രധാന മാനവിക പ്രശ്നങ്ങൾ നേരിടാൻ ലോകത്തിനു മുന്നിലുള്ള തടസ്സം.

ഇനി മനുഷ്യന് മുന്നിൽ രണ്ടേ രണ്ടു വഴികളേയുള്ളൂ. ഒന്നുകിൽ ഈ ആഗോള പരിസ്ഥിതിയെയും  ആഗോള സാമ്പത്തിക വ്യവസ്ഥയെയും ആഗോള ശാസ്ത്രത്തെയും നമ്മൾ ഡി ഗ്ലോബലൈസ്ചെയ്തു പഴയതുപോലെ പ്രാദേശികമാക്കണം.

അതല്ലെങ്കിൽ ഇന്നത്തെ സങ്കുചിത ദേശീയ രാഷ്ട്രീയത്തെ നമ്മൾ ആഗോള രാഷ്ട്രീയമാക്കി വികസിപ്പിയ്ക്കണം, ഉയർത്തണം.

ആദ്യത്തേത് ഒരു കാരണവശാലും നടപ്പില്ലെന്നു എല്ലാവർക്കും  അറിയാം. ആഗോള സാമ്പത്തിക വ്യവസ്ഥയെ ഇനി പ്രാദേശികമാക്കാൻ ഒരിയ്ക്കലും സാധിയ്ക്കില്ല. അതുകൊണ്ടു നമുക്ക് മുന്നിലുള്ള ഒരേയൊരു വഴി ലോകരാഷ്ട്രീയത്തിലേക്ക് ഉയരുക, വികസിയ്ക്കുക എന്നത് മാത്രമാണ്.

.........................................................

(അടിക്കുറിപ്പ്: ഈ വിവർത്തനത്തിനു പ്രചോദനം യുവൽ നോവ ഹരാരിയെ സംബന്ധിച്ച ജയമോഹന്റെ പോസ്റ്റ് ആണ്.
ഇതൊരു പദാനുപദ തർജമയല്ല.
യുവൽ നോവ ഹരാരി ഈ പ്രഭാഷണത്തിൽ "ദൈവം" എന്ന പദം ഉപയോഗിച്ചിരിയ്ക്കുന്നത് നമ്മൾ സാധാരണ ഉപയോഗിയ്ക്കുന്ന അർത്ഥത്തിൽ അല്ല.
മുംബയിൽ പ്രഭാഷണശേഷം  നടന്ന അഭിമുഖത്തിൽ "ദൈവ വിശ്വാസിയാണോ?" എന്ന ചോദ്യത്തിന് യുവൽ നോവ ഹരാരിയുടെ മറുപടി ഇങ്ങനെയായിരുന്നു: " അല്ല. രണ്ടു തരം ദൈവമുണ്ട്‌.ഒന്ന് ദുരൂഹതകളുടെ ദൈവം.അദ്ദേഹത്തെപ്പറ്റി നമുക്ക്‌ ഒന്നും അറിയില്ല.ആ ദൈവവുമായി എനിക്ക്‌ പ്രശ്നമൊന്നുമില്ല.
രണ്ടാമത്തെ ദൈവം ഇതിനു നേരേ വിപരീതമാണു.ആ ദൈവത്തെപ്പറ്റി നമുക്ക്‌ വളരെക്കൂടുതൽ അറിയാം.ആ ദൈവം വനിതകളുടെ വസ്ത്രത്തെപ്പറ്റി എന്തു ചിന്തിക്കുന്നൂ എന്നുവരെ നമുക്കറിയാം. അഥവാ ,ജീവന്റെ നിഗൂഢതകൾക്കും പ്രപഞ്ചത്തിനും തമോഗർത്തങ്ങൾക്കും താരാപഥങ്ങൾക്കും ഒക്കെ കാരണമായ ഒരു ശക്തി ഉണ്ടെന്നു തന്നെ ഇരിക്കട്ടെ. പെൺകുട്ടികളുടെ വസ്ത്രധാരണത്തെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുന്ന ഒന്നാണതെന്ന് ഞാൻ കരുതുന്നില്ല.”)

എഴുതിയത്:Abdul Rasheed