Monday, June 26, 2023

പരിണാമം ഒഴിവാക്കുന്ന പുസ്തകങ്ങൾ- ദേശീയ വിദ്യാഭ്യാസപദ്ധതിയ്ക്ക് ദോഷകാരി

     ശ്രേഷ്ഠവും ഗുണപൂർണ്ണവുമായ വിദ്യാഭ്യാസം സാർവ്വലൗകികമായി  പ്രാപ്യമാക്കുന്നതാണ് ഇൻഡ്യയുടെ നിരന്തരമായ ഉയർച്ചയ്ക്കും, സാമ്പത്തികവളർച്ചയെ സംബന്ധിച്ചിടത്തോളം ആഗോളപരമായി നേതൃത്വത്തിലെത്താനും, സാമൂഹികനീതിയും സമത്വവും ശാസ്ത്രപുരോഗതി സാധിച്ചെടുക്കാനും ഉള്ള ഒരേ ഒരു താക്കോൽ എന്ന് പ്രസ്താവിച്ചുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസപദ്ധതി ആരംഭിക്കുന്നത്. സാർവ്വദേശികമായ ഉന്നത നിലവാരമുള്ള  വിദ്യാഭ്യാസമാണ് വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനു തന്നെയും അഭിവൃദ്ധിയും ഔന്നത്യവും സംഭാവനചെയുന്നതെന്നും പ്രഖ്യാപിക്കുന്നുമുണ്ട് ആമുഖത്തിൽത്തന്നെ.  ഇരുപത്തി ഒന്നാം നൂറ്റാണ്ടിൻ്റെ ആവശ്യകതകൾക്കനുസരിച്ച് ഉൽകൃഷ്ടമായ ഉന്നതവിദ്യാഭ്യാസം സാക്ഷാത്ക്കരിക്കാൻ ശ്രമിക്കേണ്ടത്  ചിന്താശീലമുള്ള, സർഗ്ഗാത്മകത ഇയലുന്ന, മിതത്വപൂർണ്ണരായവരെ സൃഷ്ടിക്കാനായിരിക്കണം എന്നും കൃത്യമായി ധരിപ്പിക്കുന്നുണ്ട്. 

 ഈ പശ്ചാത്തലത്തിലാണ്  ഇതേ പദ്ധതിയുടെ തന്നെ പാഠപ്പുസ്തകങ്ങളിലെ ഉള്ളടക്കങ്ങളെക്കുറിച്ച് ആലോചിക്കേണ്ടത്. പരിണാമസംബന്ധിയായ എല്ലാ വിവരങ്ങളും 8,9 ക്ളാസുകളിലെ പുസ്ത്കങ്ങളിൽ നിന്ന് മാറ്റപ്പെട്ടിരിക്കയാണ്.  മതപരമായ സ്ഥാപിതതാൽപ്പര്യങ്ങൾ കുട്ടികളിൽ രൂഢമൂലമാക്കാനുള്ള കുതന്ത്രത്തിൻ്റെ പ്രത്യക്ഷോദാഹരണം.  ശാസ്ത്രത്തിനെതിരെയുള്ള  ഒരു ആക്രമണം തന്നെ ഇത്.  വിദ്യാഭ്യാസപദ്ധതി കാഴ്ച്ച വെയ്ക്കുന്ന ആശയങ്ങൾക്ക് കടക വിരുദ്ധവും.  

   പരിണാമത്തെപ്പറ്റിയോ അതിൻ്റെ  ഉള്ളടക്കത്തെപ്പറ്റിയോ, വിചിന്തനം ചെയ്ത് ഉരുത്തിരിച്ചെടുക്കുന്ന ആശയങ്ങളെപ്പറ്റിയോ യാതൊരു അറിവുമില്ലാതെയാണ്  വിഡ്ഢിത്തമനസ്ഥിതിക്കാർ ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. പരിണാമം എന്നാൽ മനുഷ്യപരിണാമം എന്ന് മാത്രമേ ഈ അൽപ്പബുദ്ധികൾക്ക് മനസ്സിലായിട്ടുള്ളു എന്നതാണ് സത്യം.  മനുഷ്യർ കുരങ്ങിൽ നിന്ന് പരിണമിച്ചു എന്നതിനു തെളിവൊന്നുമില്ലെന്നും ഒരിക്കലും അത് കണ്ടിട്ടില്ലെന്നും പാശ്ചാത്യരാജ്യത്തു നിന്ന് ബിരുദവും എം ബി എ യും ഒക്കെ ലഭിച്ച ഒരു മന്ത്രിയാണ് ഈയിടെ പ്രഖ്യാപിച്ചത്. അപ്പോൾ വിദ്യഭ്യാസ പോളിസി നിർമ്മാണത്തിൽ പങ്കുള്ളവർക്ക് എത്രമാത്രം പ്രാഥമിക അറിവുണ്ടെന്ന് പരസ്യമായി തെളിയിക്കുന്നതായിരുന്നു ഈ നിരുത്തരവാദപരമായ പരാമർശം..

   പരിണാമം അക്കാദമിക വിചക്ഷണരക്ക് സംവാദത്തിനുള്ള സിദ്ധാന്തമല്ല. അത് ഇന്നത്തെ അതിജീവനതന്ത്രത്തിൻ്റെ ആധാരമാക്കപ്പെടുന്നതാണ്. കേവലം സിദ്ധാന്തം പോലുമല്ല അത്, തെളിയിക്കപ്പെട്ടതുമാണ്. പലേ ശാസ്ത്രങ്ങളുടെയും അടിസ്ഥാനതത്വവുമാണ് പരിണാമം. മനുഷ്യ  പരിണാമം അതിൻ്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉള്ളൂ. ജീവൻ്റെ ആവിർഭാവവും ജീവികൾ (സസ്യങ്ങളും ജന്തുക്കളും) എങ്ങനെ പരസ്പരം ബന്ധപ്പെട്ട്രിക്കുന്നു എന്നതും അവ നിർമ്മിച്ചെടുക്കുന്ന പരിതസ്ഥിതിയും എല്ലാം പരിണാമം ഇണക്കിയെടുക്കുന്നുണ്ട്. ഭൂമിയുടെ അന്തരീക്ഷം രൂപപ്പെട്ടതുതന്നെ സസ്യങ്ങൾ പരിണമിച്ചു വന്നപ്പോഴാണ്, അവ ഓക്സിജൻ പുറപ്പെടുവിച്ചപ്പോഴാണ്. അതനുസരിച്ചാണ് മറ്റ് പലേ ജീവികൾ ഉളവായത്. കാർബൻ ഡയോക്സൈഡ് ആവാഹിക്കുന്ന സസ്യങ്ങൾ ഭൂമിയിലെ കാർബണിൻ്റെ അളവ് കുറയ്ക്കുന്നതാണ്, കാർബൺ പാദമുദ്ര (carbon footprint)യുടെ സ്വാഭാവികനിയന്ത്രണത്തിൻ്റെ ആധാരം. അങ്ങനെ ഇത് ആഗോള താപനവുമായും ബന്ധപ്പെട്ടിരിക്കുന്നു. 

     വൈദ്യശാസ്ത്രം പുരോഗമിച്ചത് തന്നെ പരിണാമത്തിൻ്റെ പ്രായോഗികവഴികൾ ആശ്രയിച്ചാണ്. പരിണാമചരിത്രം ആണ് ആരോഗ്യപാലനത്തിൻ്റെ സൂചകങ്ങൾ നൽകുന്നത്.  മ്യൂടേഷൻ എന്നത് പരിണാമത്തിൻ്റെ ആധാരമാണ്, പലേ അസുഖങ്ങളും-ക്യാൻസർ ഉൾപ്പെടെ- ഇതു മൂലം വന്നു ഭവിക്കുന്നതാണ്. ഈ മ്യൂടേഷനുകളെ നേരിടുന്നവയാണ് പലേ മരുന്നുകളും. വംശനാശം വന്ന മറ്റൊരു മനുഷ്യ സ്പീഷീസ് ആയ നിയാൻഡർത്താൽ നമുക്ക് അതിജീവനപാഠങ്ങൾ

 ഇന്ന് പ്രദാനം ചെയ്യുകയാണ്. നമ്മളിൽ കയറിക്കൂടിയ കുടലിലെ ബാക്റ്റീരിയകൾ ഇന്ന് നമ്മുടെ ഫിസിയോളജിയേയുംയും മസ്തിഷ്ക്ക പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നു എന്നത് പരിണാമത്തിൻ്റെ സൂചകങ്ങളാണ്. തലച്ചോറാവട്ടെ ഇന്നും പരിണമിച്ചുകൊണ്ടിരിക്കയാണ്. വൈറസുകളുടെ ജീനുകൾ ഉപയോഗിച്ചാണ് സസ്തനികളിലെ മറുപിള്ള (പ്ളസെൻ്റ) പരിണമിച്ചു വന്നത്. കോവിഡ് വൈറസിൻ്റെ പരിണാമവും അതിൻ്റെ പ്രത്യാഘാതങ്ങളും നമ്മൾ നേരിൽ കണ്ട് അനുഭവിച്ചവരാണ്. പെട്ടെന്ന് പരിണമിച്ച ഈ വൈറസുകളെ നേരിട്ടത് പരിണാമത്തിൻ്റെ വഴികൾ നമ്മൾ നിർദ്ധാരണം ചെയ്ത് വെച്ചിട്ടുള്ളതിനാലാണ്.  പരിണാമപാഠങ്ങൾ കുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്. 

    ഇത്തരം കാര്യങ്ങളെക്കുറിച്ച് തികച്ചും അജ്ഞരായവരാണ് ഭരണകൂടതലപ്പത്തുള്ളത് എന്നത് വിദ്യാഭ്യാസപുരോഗമനത്തെ കാംക്ഷിക്കുന്ന, പ്രായോഗികമാക്കാൻ ശ്രമിക്കുന്ന ഒരു രാജ്യത്തെ ആകെ പിന്നോട്ട് വലിയ്ക്കാൻ സാദ്ധ്യത ഉളവാക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസം നേടിയവരും യൂണീവേഴ്സിറ്റി വൈസ് ചാൻസലർമാരിൽ പലരും പുരാണത്തിലെ ശാസ്ത്രം യഥാർത്ഥ ശാസ്ത്രമാണെന്ന് വാശി പിടിക്കുന്നവരാണെന്ന് നാം അറിഞ്ഞിട്ടുള്ളതാണ്. ഇൻഡ്യൻ സയൻസ് കോൺഗ്രസ്സിൽ ആന്ധ്ര യൂണിവേഴ്സിറ്റി വൈസ് ചാൻസലർ  മഹാഭാരതത്തിലെ കൗരവരുടെ ജനനം ആധുനികശാസ്ത്രസങ്കേതമായ ക്ളോണിങ്ങ് ഉപയോഗിച്ചാണെന്നും വിത്തുകോശങ്ങളെക്കുറിച്ച് (സ്റ്റെംസെൽസ്) ആയിരം കൊല്ലങ്ങൾക്ക് മുൻപ് അറിവുണ്ടെന്നും പ്രഖ്യാപിച്ച നാടാണിത്. പലേ ഐ ഐ റ്റികളും ഇത്തരം വിശ്വാസങ്ങളേന്തുന്ന വിദ്യാർത്ഥികളെക്കൊണ്ട് നിറയുന്നു, അവയുടെ ഔദ്യ്യോഗിക പ്രസിദ്ധീകരണങ്ങൾ പുരാണത്തെ അവലംബിച്ച പരമാബദ്ധങ്ങളാൽ നിറയുന്നു എന്നതും ദേശീയവിദ്യാഭ്യാസ നയങ്ങൾ പുതുക്കിയെടുക്കാൻ നിർദ്ദേശിക്കുന്നവർ കാണാതെ പോകുന്നു എന്നത്  തദ് ഉദ്ദേശങ്ങളെ തകിടം മറിയ്ക്കാൻ പോന്നതുതന്നെയാണ്.  വിദ്യാഭ്യാസ പദ്ധതി പ്രമാണത്തിൽ പലയിടത്തും ആർഷഭാരതസംസ്കാരവും ചരിത്രവും പഠിപ്പിച്ചെടുക്കേണ്ടതിൻ്റെ ആവശ്യകത നിഷ്ക്കർഷിക്കുന്നുണ്ട്. ഇത് പൊതുബോധത്തിൽപ്പെടുത്തേണ്ടതാണ്, സംശയമില്ല, പക്ഷേ സംസ്കൃത്ഗ്രന്ഥങ്ങൾ വഴി ഉദ്ബോധനം സാധിച്ചെടുക്കണമെന്ന് വാശി പിടിയ്ക്കുന്നുണ്ട് ചിലയിടങ്ങളിൽ. ബാണഭട്ടൻ്റെ കാദംബരി ഈ ഉദ്ബോധനപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നപോലുള്ള  നിർദ്ദേശങ്ങൾ രാജ്യാന്തര യൂണിവേഴ്സിറ്റികളേയോ രാജ്യാന്തര വിദ്യാർത്ഥികളേയോ മാത്രമല്ല അമ്പരപ്പിക്കുന്നത്,  വല്ലായ്മപ്പെടുത്തുന്നത്,  ഉന്നതവിദ്യാഭ്യാസം തേടുന്ന ഇൻഡ്യൻ വിദ്യാർത്ഥികളെത്തന്നെ ആയിരിക്കും. 

    പക്ഷേ പാഠപ്പുസ്തകങ്ങളിൽ ഇത്തരം കാര്യങ്ങൾ നിബന്ധിക്കുന്നതോ ശാസ്ത്രസത്യങ്ങളും തത്വങ്ങളും ഒഴിവാക്കപ്പെടുന്നതോ ആത്മഹത്യാപരം തന്നെയാണ്. ഒരു ചെറിയകൂട്ടം ആൾക്കാരുടെ അജ്ഞതയും പിന്തിരിപ്പൻ ആലോചനാശീലങ്ങളും രാജ്യത്താകമാനം വിദ്യാർത്ഥികളെ ബാധിയ്ക്കുക എന്നത് ഒരു വിപത്തിൻ്റെ ലക്ഷണമായി കരുതേണ്ടതാണ്. 

    ദേശീയ വിദ്യാഭ്യാസനയങ്ങൾക്ക് കടകവിരുദ്ധം 

         കരിക്കുലം  പരമാവധി എല്ലാം അടങ്ങിയതാക്കുക (“Make curriculum more inclusive”)  എന്ന് പ്രഖ്യാപിക്കുന്നുണ്ട് ദേശീയവിദ്യാഭ്യാസനയത്തിൽ. രാജ്യാന്തരവിദ്യാർത്ഥികളെ ഇൻഡ്യയിലേക്ക് ആകർഷിക്കാൻ സമൂലവും സമഗ്രവും വിശാലവും ആധുനികവും ആയ പാഠ്യപദ്ധതികൾ വിദ്യാഭ്യാസ സ്ഥപനങ്ങളുടെ മുഖമുദ്ര ആയിരിക്കും എന്ന് ഉറപ്പിച്ച് സ്ഥാപിക്കപ്പെടുന്നുമുണ്ട്. എന്നാൽ NCERT പുസ്തകങ്ങൾ സ്ഥാപിതതാൽപ്പര്യങ്ങളുടെ വികലാക്ഷരങ്ങളിൽ എഴുതപ്പെട്ടതാണ്. ഇൻഡ്യാ ചരിത്രത്തിൽ നിന്ന് ഭാഗങ്ങങ്ങൾ ഒഴിവാക്കുകയോ അസത്യങ്ങൾ ചേർക്കുകയോ ചെയ്തിട്ടുണ്ട്.  സി ബി എസ് ഇ സിലബസ് പിന്തുടരുന്ന എല്ലാ സ്കൂളുകളും ഈ പുസ്തകമാണ് നിർബ്ബന്ധമായും പഠിക്കേണ്ടത്. വിദ്യാഭ്യാസപദ്ധതി പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട് NCERT പുസ്തകങ്ങൾ ഉപയോഗിക്കപ്പെടണമെന്ന്.  ഇൻഡ്യ ആകപ്പാടെ  ഈ പുസ്തകങ്ങൾ മാത്രം ഉപയോഗിക്കുക എന്നത് ഒരു ജനതയെ മുഴുവൻ ഫാസിസ്റ്റ് തന്ത്രങ്ങളിൽ ഒതുക്കി നിറുത്തുന്നതിന്യ് തുല്യമാണ്. ഭാരതീയ ശിക്ഷാ നീതി ആയോഗ് പാഠപ്പുസ്തകങ്ങൾ ഭാരതീയവൽക്കരണംനടത്തി പുതുക്കി എടുക്കുമെന്ന് പണ്ടേ തീരുമാനം എടുത്തതാണ്. അതിൻ്റെ തലപ്പത്തിരുന്ന ദീനനാഥ് ബത്ര വെൻഡി ഡോണിഗറുടെ The Hindus- An Alternative History ‘ എന്ന പുസ്തകം നിരോധിച്ചു,  എ. കെ രാമാനുജൻ്റെ മുന്നൂറ് രാമായണങ്ങൾഡെൽ ഹി യൂണിവേഴ്സിറ്റി സിലബസ്സിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു ഇദ്ദേഹവും കൂട്ടരും. പരമമായ അറിവ് നിർമ്മിച്ചെടുക്കുന്നതു ഗവേഷണത്തിനും സമൂഹത്തിൻ്റെ ഉന്നമനത്തിനും സാമ്പത്തികാഭിവൃത്തിയ്ക്കും അത്യാവശ്യമാണെന്നും  മറ്റ് രാജ്യങ്ങൾ  ഇങ്ങനെ അഭിവൃത്തി പ്രാപിച്ചെന്നുമൊക്കെ വിസ്തരിക്കുന്നുണ്ട് ദേശീയ വിദ്യഭ്യാസ് പദ്ധതിയിൽ. (“17.1 Knowledge creation and research are critical in growing and sustaining a large and vibrant economy, uplifting society, and continuously inspiring a nation to achieve even greater heights. Indeed, some of the most prosperous civilizations (such as India, Mesopotamia, Egypt, and Greece) to the modern era (such as the United States, Germany, Israel, South Korea, and Japan), were/are strong knowledge societies that attained intellectual and material wealth in large part through celebrated and fundamental contributions to new knowledge in the realm of science as well as art, language, and culture that enhanced and uplifted not only their own civilizations but others around the globe.”)  

        ശാസ്ത്രത്തിലും കലകളിലും പുതിയ അറിവുകൾ കൊണ്ടു വരുന്നതിൻ്റെ ഗുണഗണങ്ങൾ ഊന്നിപ്പറയുന്നുമുണ്ട്. പക്ഷേ ഇടുങ്ങിയ ചിന്താഗതിയും ചരിത്രം മാറ്റിയെഴുതലും ശാസ്ത്രനിരാകരണവും ഒരു വശത്ത് തീവ്രമായി പരിപാലിക്കപ്പെടുമ്പോൾ അന്യരാജ്യ വിദ്യാർത്ഥികൾ ഇവിടെ വരുമെന്നും  നമ്മുടെ വിദ്യാർത്ഥികൾ അന്യരാജ്യത്ത് ചെന്ന് വിജയശ്രീലാളിതരാകും എന്നൊക്കെ ഉറക്കെ പ്രഖ്യാപിക്കുന്നതിലെ മണ്ടത്തരം എളുപ്പം കണ്ടു പിടിയ്ക്കാവുന്നതാണ്. 

  വെൻഡി ഡോണിഗറുടെ  ചരിത്രപഠന പുസ്തകം നിരോധിക്കപ്പെട്ട നാട്ടിൽ സ്വതന്ത്ര ചിന്തയും ഗവേഷണാത്മകതയും പരിപോഷിക്കപ്പെടുന്നതോ വിദ്യാർത്ഥികളുടെ ചിന്താശീലങ്ങളെ വളർത്തുന്നതോ ആയ പദ്ധതികൾ എങ്ങനെ പുഷ്ക്കലമാകുമെന്നത് ഇന്നത്തെ ചോദ്യമാണ്. പരിണാമം ഒഴിവാക്കുന്നത് ശാസ്ത്രത്തിൻ്റെ ഒരു വൻ മേഖല തന്നെ ഇല്ല എന്ന് വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തുകയാണ്. ഗവണ്മെൻ്റ് തന്നെ പലരുടേയും വായടച്ചം പുസ്തകങ്ങൾ മാറ്റി എഴുതിച്ചും പുസ്തകങ്ങൾ നിരോധിച്ചും ചരിത്രത്തേയും കലയേയും അക്കഡെമിക് താൽപ്പര്യങ്ങളേയും ഹിംസിക്കുമ്പോൾ വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്യുന്ന ഉടോപ്യ എങ്ങനെ സംഭവിക്കാനാണ്? ഭാരതത്തിൻ്റെ പൗരാണീകത ചരിത്രകുതുകികൾക്ക് താൽപ്പര്യവിഷയമായേക്കാം ആഗോളപരമായി, പക്ഷേ മറ്റ് രാജ്യങ്ങൾ ഇതിൽ ശ്രദ്ധിക്കേണ്ടതില്ല. നമ്മുടെ വിദ്യാർത്ഥികൾക്ക് അപകർഷതാബോധമുണ്ടാക്കാനേ ഇത് വഴി വെയ്ക്കൂ എന്നത് നിശ്ചയമാണ്.      .

കുട്ടികളുടെ ഭാവി

   വിദ്യാർത്ഥികളുടെ ഭാവി മാറ്റിമറിക്കാനും വഴിതെളിയ്ക്കുകയാണ് ശാസ്ത്രത്തിന്മേലുള്ള ഈ കൈകടത്തൽ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തുടർന്ന് പഠിയ്ക്കാത്തവർ മനുഷ്യപരിണാമത്തെപ്പറ്റി മാത്രമല്ല, ജീവജാലങ്ങൾ തമ്മിലുള്ളതും പ്രകൃതിയുമായുള്ളതുമായ സങ്കീർണ്ണ ബന്ധങ്ങളെയും കൊടുക്കൽവാങ്ങൽ പ്രക്രിയകളെപ്പറ്റിയും അറിയുന്നതേ ഇല്ല, അല്ലെങ്കിൽ അങ്ങിനെയൊന്ന് ഇല്ലാ എന്ന് തീർച്ചയാക്കുന്നവരായിരിക്കും. ഇന്ന് ജനസംഖ്യയിൽ ഒരു വൻ ഭാഗമാണ് കോളേജ് വിദ്യാഭ്യാസം ലഭിയ്ക്കാത്തവർ. കോളേജിൽ എത്തുന്നവർക്ക് പരിണാമം പഠിക്കാനോ അറിയാനോ അവസരങ്ങൾ കിട്ടിയേക്കാം. 

   ദേശീയവിദ്യാഭ്യാസ പദ്ധതിയിൽ ലോകത്തെ മറ്റ് ഏത് വിദ്യാർത്ഥിയോടും കിടപിടിക്കത്തക്ക ധിഷണാശക്തിയും അറിവും ഉള്ള കുട്ടികളെ ആയിരിക്കും ഇൻഡ്യ നിർമ്മിച്ചെടുക്കുന്നത് എന്നത് പലടത്തായി കൃത്യതയോടെ സൂചിപ്പിച്ചിട്ടുണ്ട്. വികലമായ ചരിത്രം പഠിച്ചവർ, ന്യൂനീകരിക്കപ്പെട്ട ശാസ്ത്രം  പഠിച്ചവർ ഇത് എങ്ങനെ സാധിച്ചെടുക്കും എന്ന് വിദ്യാഭ്യാസപദ്ധതി മെനഞ്ഞെടുത്തവർ ആലോചിച്ചില്ല എന്നത് അക്ഷന്തവ്യമായ തെറ്റു തന്നെയാണ്.  പരിണാമം   പഠിയ്ക്കാത്തവർ ,അതിൽ വിശ്വാസമില്ലാത്തവർ എങ്ങനെ ശാസ്ത്രജ്ഞരാകും? എങ്ങനെ നല്ല ഡോക്റ്റർമാർ ആകും? എങ്ങനെ വിശാലവീക്ഷണവും ശാസ്ത്രമനോഭാവ (  scientific temper) വും ഉള്ളവരാകും?

 കോളേജ് ഘട്ടത്തിൽ കുട്ടികൾ ഏതായാലും  പരിണാമം പഠിയ്ക്കുമെങ്കിലും തങ്ങളുടെ വിശ്വാസങ്ങൾക്കെതിരെയുള്ള എന്തോ പ്രമാണമാണെന്ന തോന്നലിൽ അവരെത്തിയാൽ കുറ്റം പറയാൻ വയ്യ. ഭരണകൂട സ്ഥാപിതതാൽപ്പര്യങ്ങളുടെ കൈകടത്തൽ അവിടെയും എത്രമാത്രമുണ്ടാവും എന്ന് പ്രവചിക്കൻ വയ്യ. India will be promoted as a global study destination providing premium education at affordable costs thereby helping to restore its role as a Vishwa Guru.” എന്നാണ് വിദ്യാഭ്യാസപദ്ധതിയിലെ സ്വപ്നം.  ഇത് സാധിച്ചെടുക്കുനതിനുള്ള അസ്തിവാരം പണിതെടുക്കാൻ താൽപ്പര്യമില്ല എന്ന് മാത്രമല്ല അതിനെതിരെ തിരിയുകയുമാണ് സങ്കുചിതമനസ്കരെകൊണ്ട് നിറഞ്ഞ ഭരണകൂടം. NCERT പുസ്തകങ്ങളിൽ ഇന്നും തിരുത്തലുകൾ നടന്നുകൊണ്ടിരിക്കയാണ്. ഒരു വശത്ത് തീവ്രവും ഗാഢവുമായ മുന്നേറ്റങ്ങൾ, ആലോചനാപദ്ധതികൾ സമർപ്പിക്കപ്പെടുന്നു, മറുവശത്ത് ഇതിനെതിരായ പ്രായോഗികനടപടികൾ കുൽസിതപ്രവർത്തികൾ എന്ന മട്ടിൽ പ്രചലിതമാക്കുന്നു. 

         പരിണാമം അന്യരാജ്യ യൂണിവേഴ്സീകൾക്ക് ഒരിക്കലും അനിഷ്ടവിഷയം അല്ല. അവർ ഈ ഭോഷ്ക് സ്വീകരിച്ചെന്നിരിക്കുകയില്ല .അവർ ഇൻഡ്യയിൽ ശാഖകൾ തുറക്കുന്നത് വിദ്യാഭ്യാസപദ്ധതി വിഭാവനം ചെയ്യുന്നുണ്ട്, ഇപ്പോൾത്തന്നെ അത് ചിലയിടങ്ങളിൽ സാധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവർ ആവിഷ്ക്കരിക്കുന്ന കരിക്കുലത്തിൽ നിയന്ത്രണം കൊണ്ടുവരാനോ ഭാരതീയപുരാണപ്രോക്തമായ വിഷയങ്ങളെ ശാസ്ത്രത്തിൽ ഉൾക്കൊള്ളിക്കാനോ അവർ തയാറാകുകയില്ല എന്നത് നിശ്ചയമാണ്. വിദേശത്ത് നിന്ന് വലിയതോതിൽ വിദ്യാർത്ഥികൾ ഇൻഡ്യയിൽ പഠിയ്ക്കാൻ വരും, അതിനു പറ്റിയ രീതിയിലുള്ള ആധുനികവിദ്യാഭ്യാസവും ബൗദ്ധികനിലവാരവും ഇവിടെ നിർമ്മിക്കപ്പെട്ടിരിക്കും എന്ന് വിഭാവനം ചെയ്യുമ്പോൾ സ്ഥാപിതതാൽപ്പര്യങ്ങൾ കീറിയൊട്ടിച്ച ശാസ്ത്രവും ചരിത്രവും ആണ് നമുക്ക് നൽകാനുള്ളത് എന്നറിയുന്ന വിദേശവിദ്യാർത്ഥി സ്ഥലം വിടുന്നതും ഭാവനയിൽ കാണേണ്ടതാണ്.

 

 

 

Thursday, June 15, 2023

പ്രണയവിലാസം എവിടെ എങ്ങിനെ?

    ഈയിടെ ഇറങ്ങിയ (മാർച് 2023) പ്രണയവിലാസം സിനിമയിലെ പ്രമേയം ദാമ്പത്യത്തിനു പുറത്തുള്ള പ്രണയത്തെക്കുറിച്ചാണ്, വിവാഹപൂർവ്വ പ്രണയങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് നായകനും നായികയും. നായകൻ്റെ മകനാവട്ടെ  ഒരുവളുമായിട്ട് തീവ്രപ്രണയത്തിൽ ആണെങ്കിലും സുന്ദരികളെ കണ്ടാൽ  മനസ്സ് ചഞ്ചലിക്കുന്നവനും. കോളേജ് വിദ്ദ്യാർത്ഥിയാണവൻ എന്നത് സാധൂകരണം പോലെ ഉൾച്ചേർത്തിട്ടുണ്ട്. പക്ഷേ അവൻ്റെ അമ്മയുടെ ഗുപ്തപ്രണയം സത്യമാണെന്നും അത് അംഗീകരിച്ചു കൊടുക്കേണ്ടതുമാണെന്നാണ് അവൻ്റെ കണ്ടുപിടിത്തവും വാദവും. 

   ദാമ്പത്യേതര പ്രണയം പ്രത്യേകിച്ചും ഭാര്യയുടേതാണെങ്കിൽ അതിനു കടുത്ത ശിക്ഷ കൊടുക്കേണ്ടതാണെന്ന് മലയാളികൾ പ്രത്യേകിച്ചും ആണുങ്ങൾ കടുപ്പത്തിൽ വിശ്വസിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ് മണിച്ചിത്രത്താഴ്സിനിമയ്ക്ക് ഇന്നും ലഭിയ്ക്കുന്ന ജനപ്രിയത. അരസികനും കലാസാഹിത്യതൽപ്പരനല്ലാത്തവനും ലൈംഗികതയിൽ താൽപ്പര്യമില്ലാത്തവനുമായ  ഭർത്താവിനെ  അപേക്ഷിച്ച് കവിയും സഹൃദയനുമായ അയൽക്കാരനിൽ കാൽപ്പനികപരമായി ആകൃഷ്ടയായ നായികയെ ഘോരമായ മന്ത്രവാദം ചെയ്ത് മര്യാദ പഠിപ്പിച്ച് ഇനി എന്നും ഞാൻ നകുലേട്ടൻ്റേത് മാത്രമായിരിക്കും എന്ന് ആണയിടുവിപ്പിക്കുന്ന രംഗത്തോടെ അവസാനിക്കുന്ന സിനിമ ആൺ അഹന്തയെ പരിപൂർണ്ണമായി തൃപ്തിപ്പെടുത്തുന്നു എന്നതാണ്മണിച്ചിത്രത്താഴിൻ്റെ വിജയരഹസ്യം. മുപ്പതു വർഷത്തിനു ശേഷം ഇറങ്ങിയ പ്രണയവിലാസം സിനിമയിൽ തെല്ല് ഒരു അയവ് വന്നിട്ടേ ഉള്ളൂ,  ഭാര്യ ഒരു പൂർവ്വകാലപ്രണയം മനസ്സിൻ മണിച്ചിമിഴിൽ ഉണർവ്വോടെ കാത്തുസൂക്ഷിയ്ക്കുന്നെങ്കിൽ അതിനു സാധൂകരണമായി ഭർത്താവും മറ്റൊരു പ്രണയം സജീവമായി, പ്രായോഗികമായി കൊണ്ടു നടക്കുന്നു എന്ന സമീകരണം അത്യാവശ്യമായി കൊണ്ടു വന്നിട്ടുണ്ട്. അയാൾക്കാകാമെങ്കിൽ (മാത്രം) അവൾക്കും ആകാം എന്ന മട്ടിൽ. ഭാര്യ പഴയ പ്രണയത്തിൻ്റെ മഞ്ചാടിക്കുരുക്കൾ തഴുകുന്നതേ ഉള്ളൂ, പഴയ കാമുകൻ്റെ ഫുട് ബോൾ താൽപ്പര്യത്തെ ഓർമ്മിക്കാനെന്നവണ്ണം ശിഷ്യരെക്കൊണ്ട് ടൂർണ്ണമെൻ്റുകൾ നടത്തിയ്ക്കുന്നുമുണ്ട്. പക്ഷേ ഭർത്താവ് പരസ്യമായി, മകൻ കാൺകെ കാമുകിയുമായി സിനിമയ്ക്ക് പോയി മുട്ടിയുരുമ്മി ഇരിയ്ക്കുന്ന രീതി വരെ ആയെങ്കിലേ ഭാര്യയ്ക്ക് നഷ്ടപ്രണയത്തിൻ്റെ ഓർമ്മകൾ സൂക്ഷിക്കാൻ ഡയറി എഴുതാൻ അവകാശം ഉള്ളത്രെ. 

   വിവഹത്തിനു ശേഷവും ഭാര്യാഭർത്താക്കന്മാർക്ക് പ്രണയം കാത്തുസൂക്ഷിക്കാനാകുമോ?  വിവാഹത്തിനു ശേഷം പ്രണയം സാദ്ധ്യമാകുമോ? പ്രണയവിവാഹം കഴിഞ്ഞവരാണ് കൂടുതൽ തല്ലിപ്പിരിയുന്നത് എന്നൊരു കണക്കുണ്ടത്രെ. പക്ഷേ ഈ പ്രണയത്തെ ആണല്ലൊ ഏറ്റവും കാൽപ്പനികവൽക്കരിച്ചിടുള്ളത്. സന്ദേശകാവ്യങ്ങൾ ഉദാഹരണം. മേഘസന്ദേശം യക്ഷൻ ഭാര്യയ്ക്കയക്കുന്ന വിരഹവിലാപമാണ്. വിവാഹത്തിനുശേഷം പ്രണയത്തിനു നഷ്ടം സഭവിക്കില്ലെ എന്ന സന്ദേഹമുള്ളപ്പോൾത്തന്നെ  വിരഹമല്ലെ പ്രണയത്തെ ഉദ്ദീപിപ്പിച്ചു നിലനിറുത്തുന്നത് എന്ന ചോദ്യം സംഗതമാണു താനും. യക്ഷൻ ഭാര്യയെ വിട്ടു പിരിഞ്ഞിരുന്നില്ലെങ്കിൽ ഈ തീവ്രപ്രണയം നിലനിന്നിരിക്കുമോ?  വലിയകോയിത്തമ്പുരാൻ അനന്തപുരം കൊട്ടാരത്തിലെ കളപ്പുര മാളികയിൽ ഏകാന്തത്തടവിനു വിധിയ്ക്കപ്പെട്ടതുകൊണ്ടല്ലെ ഭാര്യക്കുള്ള മയൂരസന്ദേശം എഴുതിയത്? ഉണ്ണുനീലിസന്ദേശവും വ്യക്തമായി ഭാര്യക്ക്  അയയ്ക്കപ്പെട്ടതാണ്.  കടുത്തുരുത്തിയിൽ ഭാര്യയോടൊപ്പം ശയിച്ചിരുന്ന ആളെ ഒരു യക്ഷി എടുത്തുകൊണ്ടുപോയി തിരുവനന്തപുരത്ത് പ്രതിഷ്ഠിച്ചതാണ്.  തിരുവനന്തപുരത്തു നിന്ന് സന്ദേശവാഹകൻ പലദിവസങ്ങൾ കഴിഞ്ഞാണ് കടുത്തുരുത്തിയിൽ എത്തുന്നത്. ഇന്ന് വന്ദേ ഭാരത് ട്രെയിൻ ഇത് രണ്ടുമണിക്കൂറു കൊണ്ട് സാധിച്ചെടുക്കുമെങ്കിലും അന്ന് അത് വലിയ ദൂരമാണ്. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് തിരുവിതാംകൂറിൽ നിന്ന് കൊച്ചിയിലേക്കാണ് എന്നത് ഓർക്കുക. അദ്ദേഹത്തിൻ്റെ ഭാര്യ ഈ വേള അതീവദുഃഖത്തോടെ വിവരിച്ചിട്ടുണ്ട്. പ്രവാസം ദൂരം കൊണ്ടല്ല അളക്കപ്പെടുന്നത് വെറും വിരഹനൊമ്പരത്തിൻ്റെ തോത് അനുസരിച്ചാണെന്ന് സാരം. 

   വിവാഹാനന്തരമുള്ള വിരഹമല്ലേ അതിവേദനാപൂർവ്വം? അവിടേയല്ലെ പ്രണയം കഠിനതരമാകുന്നത്. ദൃഷ്ടാന്തങ്ങൾ കൂടുതലുണ്ട്. ഗൾഫ്പ്രവാസിയുടെ ഹൃദയം പൊട്ടിയുള്ള നിലവിളി നമ്മൾ അബുദാബീലുള്ളോരെഴുത്തുപെട്ടി ...യിൽ കേട്ടതാണ്. നാട്ടിലിരുന്ന് പ്രണയിനി എത്രയും ബഹുമാനപ്പെട്ട എൻ്റെ പ്രിയ ഭർത്താവ്  വായിയ്ക്കുവാൻ.. എഴുതിയ കത്തിനു മറുപടിയാണിത്. രണ്ടു പേർക്കും അതിതീക്ഷ്ണമാണ് പ്രണയപ്പനിയും വിരഹനൊമ്പരവും. അതിസംസ്കൃതീകരണം കോണ്ട് പ്രോജ്വലമാക്കിയ ഭാഷയിലല്ല, പച്ചമലയാളത്തിൽ, നാടൻ ഭാഷയിൽ ഉള്ളിലെ വിങ്ങൽ പാടിയറിയിക്കുകയാണ്. ചമൽക്കാരങ്ങളില്ലാതെ കരളിൽ കുത്തിയിറങ്ങുന്ന പദഘടനകളാണ്. അതുകൊണ്ട് തന്നെ പ്രവാസി ഗൾഫ്കാരെ ആകെ മൊത്തം കരയിപ്പിച്ച പാട്ടുകളാണ് ഇവ രണ്ടും.  പെണ്ണ് ഒരു മലക്ക് അല്ലെന്നും വികാരങ്ങൾ അവളിൽ കത്തിയമരുന്നെന്നും ഉഴിഞ്ഞിട്ട നേർച്ചക്കോഴിയായ അവൾക്ക് തെറ്റു പറ്റിപ്പോകുമെന്ന് ഉൽക്കണ്ഠയുണ്ട് താനും. മധുരം നിറച്ചൊരു മാംസപ്പൂവൻപഴം മറ്റാർക്കും തിന്നാൻ കൊടുക്കില്ലൊരിക്കലും… “എന്ന് ആണയിടുന്നുണ്ടെങ്കിലും. അബുദാബിയിലെ ഭർത്താവ് ഞെട്ടുകയും ഹൃദയം പൊട്ടിപ്പോയി എന്ന് വിലപിക്കുകയും ചെയ്യുന്നു. പറ്റിപ്പോകും, തെറ്റ് പറ്റിപ്പോകും  അവിഹിതങ്ങൾ നടന്നിട്ടില്ലെ, ഇന്നും നടന്നിട്ടില്ലെ എന്നയാൾ പേടിയ്ക്കുന്നുണ്ട്. പെണ്ണിൻ്റെ ആവശ്യം അറിയാത്ത പൊണ്ണൻ അവനാണ് ഉത്തരവാദി, തൻ്റെ പൗരുഷം തെറിച്ചു പോകുന്നു എന്ന് അതിദയനീയമായി സമ്മതിക്കുകയാണ് ഭർത്താവ്. മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞ് ഉള്ള ദമ്പതികളുടെ ഈ അഗാധവിരഹവ്യഥ മലയാളി പ്രവാസികളുടെ ദാമ്പത്യപ്രണയത്തിൻ്റെ നേർ ചിത്രം വരച്ചിടുകയാണ്. 

  വിരഹം തന്നെയാണ് പ്രണയത്തെ നിർവ്വചിക്കുന്നതെന്നും അതിനു അധികം സാദ്ധ്യതയില്ലാത്ത അമേരിക്കയിൽ യഥാർത്ഥപ്രണയം ഇല്ലെന്നും വാദിക്കുന്നവരുണ്ട്. ലിവിങ്ങ് റ്റുഗതർ യഥേഷ്ടം സംഭവിക്കുന്നിടത്ത് എന്ത് പ്രണയം എന്ന്. ദാമ്പത്യത്തിലെ പ്രണയം  കൺസ്യൂമെറിസവും ഡിസ്പോസബിൾആയ ഉപഭോഗവ്യവസ്ഥിതിയും ഇടപെടുന്നതിനാൽ തനിമ നഷ്ടമായതാണെന്ന് വിശ്വാസമുണ്ട്. ദാമ്പത്യേതര ബന്ധങ്ങൾക്ക് മേൽ ഇൻഡ്യയിലെപ്പോലെ തീവ്ര കളങ്കമൂല്യം കെട്ടിയേൽപ്പിക്കപ്പെടുന്നില്ല താനും പാശ്ചാത്യരാജ്യങ്ങളിൽ. എങ്കിലും കുടുംബമൂല്യത്തിനു വിലയില്ലാതെ പോകുന്നു എന്ന് അടച്ചാപേക്ഷിക്കാൻ വയ്യ.പ്രണയവിലാസം ഇനു സമാന്തരമായ ഒരു കഥയാണ് പ്രസിദ്ധ ഹോളിവുഡ് സിനിമ ദി ഡിസെൻഡൻസ്  (The Descendants) ആഖ്യാനപ്പെടുത്തുന്നത്.  ജോർജ്ജ് ക്ളൂണിയുടെ മാറ്റ് എന്ന കഥാപാത്രത്തിൻ്റെ ഭാര്യ എലിസബെത് മരണാസന്നയാണ്, കോമയിലാണ്,  നിഷേധിയും കലഹകാരിയുമായ മൂത്ത മകൾ അമ്മയുമായി അത്ര അടുപ്പത്തിലുമല്ല. മാറ്റ് വിശദമായി ഇവളെ ചോദ്യം ചെയ്യുമ്പോഴാണ് അമ്മയുടെ മറ്റൊരു ബന്ധത്തെക്കുറിച്ചുള്ള കഥകൾ മാറ്റ് അറിയുന്നത്. പ്രണയവിലാസത്തിലെപ്പോലെ ആരാണയാൾ എന്ന് അന്വേഷിച്ചു പോകയാണവർ. പക്ഷേ അയാൾക്ക് ഭാര്യയും കുട്ടികളുമുണ്ട് അത് വിട്ടിട്ട് ഒരു കാര്യത്തിനും ഈ കാമുകൻ തയാറുമല്ല. എലിസബെത്തിൻ്റെ മരണക്കിടക്കയിൽ ഇയാളുടെ ഭാര്യ വന്ന് അവരുടെ കുടുംബം തകർത്തതിനു കുറ്റപ്പെടുത്തുണ്ടെങ്കിലും അവസാനം മാപ്പ് കൊടുക്കുകയാണ് അവൾക്ക്. എല്ലാ സത്യങ്ങളേയും അംഗീകരിച്ചു കൊണ്ട് മാറ്റും മക്കളും എലിസബെത്തിൻ്റെ ചിതാഭസ്മം സമുദ്രത്തിൽ ഒഴുക്കി കുടുംബത്തിൻ്റെ ഭദ്രത പ്രഖ്യാപിക്കുകയാണ്.   പ്രണയവിലാസത്തിൽ മകൻ  തിരുനെല്ലിയിലെ പാപനാശിനിയിൽ  അമ്മയുടെ ചിതാഭസ്മ ഒഴുക്കി അവരെ കുറ്റവിമുക്തയാക്കുകയാണ്. സ്ത്രീയുടെ ദാമ്പത്യേതര പ്രണയത്തിനു വിമലീകരണം നൽകുന്ന ഇത്തരം സീനുകൾ ഇൻഡ്യൻ സിനിമയിൽ അപൂർവ്വമാണ്. 

    രാഷ്ട്രീയക്കാരുടെ പ്രണയവിലാസങ്ങൾ അപ്രതീക്ഷിത പരിണാമഗുപ്തിയിൽ ചെന്നെത്താറുണ്ട്. ഇംഗ്ളണ്ടിൽ മന്ത്രി ജോൺ പ്രൊഫ്യൂമോയും കൃസ്റ്റീൻ കീലർ എന്ന പത്തൊൻപതുകാരിയും തമ്മിലുള്ള ബന്ധം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മക്മില്ലൻ്റെ രാജിയിൽ അവസാനിച്ചു, തുടർന്ന് അവരുടെ പാർടി തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. കേരളത്തിൽ പി. റ്റി. ചാക്കോയോടൊപ്പം കുങ്കുമപ്പൊട്ടു തൊട്ട ഒരു അയ്യങ്കാർ സ്ത്രീ പീച്ചിയ്ക്ക് പോയെന്ന അപവാദത്തിന്മേൽ  അദ്ദേഹത്തിനു രാജി വെയ്ക്കേണ്ടി വന്നു, കെ പിസിസി പ്രസിഡെൻ്റ് മൽസരത്തിൽ തോറ്റു, താമസിയാതെ മരണപ്പെട്ടു.  ഇത് കേരള കോൺഗ്രസ് എന്ന പുതിയ പാർടിയുടെ തുടക്കത്തിനു വഴി തെളിയ്ക്കുകയും ചെയ്തു. അമേരിക്കയിൽ മോണിക്ക ല്യൂവിൻസ്കി കേസിൽ പ്രെസിഡെൻ്റ് ക്ളിൻ്റൺ ഇമ്പീച് ചെയ്യപ്പെട്ടത് ആധുനിക ചരിത്രം. എങ്കിലും മുൻ പ്രെസിഡെൻ്റ് ട്രമ്പിൻ്റെ വിവാഹേതര പ്രണയവിലാസങ്ങൾ അദ്ദേഹത്തിൻ്റെ ആരാധകരെ തെല്ലും അലോസരപ്പെടുത്തുന്നില്ല. ഇപ്പോൾ ബലാൽസംഗക്കേസ് വരെ നിലവിലുണ്ടെങ്കിലും അടുത്ത പ്രെസിഡെൻ്റ് ആകാൻ മൽസരിക്കുകയാണ് അദ്ദേഹം.

       ഇണ ചേരലിലേക്ക് നയിക്കാനുള്ള, മനസ്സിൻ്റെ ഒരു ട്രിക്ക് മാത്രമാണ് പ്രണയം എന്നാണ് പരിണാമം അനുശാസിക്കുന്നത്. അതിൽ കാൽപ്പനികത്വം കലർത്തി സ്വാദിഷ്ടമാക്കുന്നത് നമ്മളുടെ പതിവാണ് എന്നേയുള്ളു. പ്രവാസി ഭാര്യ/ഭർത്താവ് പിരിഞ്ഞ് ഇരിക്കയാണെങ്കിൽ മറ്റ് പ്രണയത്തിലോ ഇണചേരലിലോ എത്തപ്പെടുന്നത് ചോദനയുടെ തനിമ മാത്രമാണ്. അബുദാബീലുള്ളോരെഴുത്തുപെട്ടിയിലെ പറ്റിപ്പോകും തെറ്റ് പറ്റിപ്പോകും .... സംഭവമതുമിതുമവിഹിതം പലതും നടന്നിട്ടില്ലെ ഇനിയും നടക്കുകില്ലേ.. എന്ന ഉത്ക്കണ്ഠാവിലാപം  സ്വാഭാവികവും പരിണാമസഹജവും ആണ്.

 

 

 

 

 

Saturday, June 10, 2023

ന്യൂറോവായന-പഴയ പുസ്തകം, പുതിയ വായന

 

  അക്ഷരങ്ങൾ വാസ്തവത്തിൽ ചിത്രങ്ങളാണ്. രണ്ട് അക്ഷരങ്ങൾ അടുത്തടുത്ത് വരുമ്പോൾ ഒരു ആശയമുളവാക്കുന്ന വാക്ക് ആകുന്നു അത്. തലച്ചോർ കൽപ്പിച്ചെടുക്കുന്നതാണ് ആ ആശയം. സാമൂഹ്യ-സാംസ്കാരികപശ്ചാത്തലങ്ങളും ഓർമ്മയും അറിവും ഒക്കെ സങ്കലിച്ച് ഉളവാകുന്നതാണത്. അതുകൊണ്ട് വായിച്ചെടുക്കുമ്പോൾ ഒരേ വാക്ക് പലർക്കും പല ആശയങ്ങളുടെ ഉറവിടം ആയിരിക്കാം. വായിച്ചറിയുക എന്നത് മനുഷ്യമസ്തിഷ്കം പരിണാമ വേളയിൽ, ആധുനികമായി നിർമ്മിച്ചെടുത്തതാണ്.  പലേ കേന്ദ്രങ്ങളും ഒരുമിച്ചുണർന്ന് തമ്മിൽ സംവദിച്ച് അക്ഷരങ്ങൾക്ക് അർത്ഥം കൽപ്പിച്ചെടുക്കുന്ന മായാവിദ്യ. രീരത്തിൻറ്റെ ഒരു ഭാഗം തന്നെ ഈ ആലോചനാകേന്ദ്രം. വായനയും അർത്ഥപൂർത്തിയും   ഉടലറിവ്   എന്ന് വിളിയ്ക്കപ്പെട്ടാൽ അത് തികച്ചും യുക്താനുശീലമാണ്. വായന അങ്ങനെ ജീവശാസ്ത്രപരമായ വ്യവഹാരമായി നിശ്ചിതപ്പെടുകയാണ്. 

  സാഹിത്യം എന്നത് അനുവാചകൻ്റെ മസ്തിഷ്ക്കത്തിൽ ഉളവാകുന്ന ആശയപ്രപഞ്ചത്തിൻറ്റെ ആകെസ്വരൂപമാണ്. ഒരു ഭാഷയിലെ സാഹിത്യം മറ്റൊരു ഭാഷയിൽ അതായിരിക്കണമെന്നില്ല. ജൈവപരമാകുമ്പോൾ അത് വ്യക്തിപരവുമാകുകയാണ്. ഭാഷാശാസ്ത്രത്തിൻറ്റെ ഘടനയും വ്യവഹാരനിയമങ്ങളും പലേ ഭാഷകൾക്കും പലതാണ്.  പക്ഷേ തലച്ചോർ വിശ്ളേഷണം ചെയ്തെടുക്കുന്നതിൻറ്റെ ആന്തരികഘടനകൾ ഒന്നു തന്നെ. ശ്രദ്ധിക്കപ്പെടേണ്ട ഒന്നുണ്ട്: വായനയിലൂടെ ഊറിവരുന്ന ആശയങ്ങളും നിർമ്മിക്കപ്പെടുന്ന വികാരപ്രപഞ്ചങ്ങളും പലേ സ്വാധീനങ്ങളാൽ മാറ്റിമറിയ്ക്കപ്പെടാവുന്നതാണ്.  സാഹിത്യം എന്നത് മനസ്സ് സൃഷ്ടിച്ചെടുക്കുന്ന മായിക വ്യവഹാരം മാത്രമാണെങ്കിലും അതിജീവനത്തിനു ഭാവന ആവശ്യമാണെന്ന രീതിയിലാണ് മനുഷ്യമസ്തിഷ്ക്കം പരുവപ്പെടുത്തപ്പെട്ടിരിക്കുന്നത്. 

        ഭാരതത്തിലെ രസസിദ്ധാന്തങ്ങളും കാവ്യമീമാംസാപാഠങ്ങളും ആഴത്തിലുള്ള അപഗ്രഥനരീതികൾക്ക് പുകഴ് പെറ്റതാണ്. ഉദാഹരണത്തിനു ധ്വന്യാലോകം രചയിതാവിൻറ്റേയും അനുവാചകൻറ്റേയും മാനസികനിലകളെ കണക്കിലെടുത്തുകൊണ്ട് വിരചിക്കപ്പെട്ടതും പാശ്ചാത്യസാഹിത്യത്തിനു അന്യമായ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ അച്ചടിയന്ത്രം കണ്ടുപിടിയ്ക്കുകയും വായന സാർവ്വജനീനമാവുകയും ആശയരൂപീകരണത്തിൽ വൈവിദ്ധ്യങ്ങൾ വന്നണയുകയും ചെയ്തപ്പോൾ  സിദ്ധാന്തങ്ങൾ പുനഃപരിശോധിയ്ക്കപ്പെടേണ്ട നീതിന്യായങ്ങൾ ഉരുത്തിരിയുകയും ചെയ്തു. തലച്ചോർ വായനയെ സ്വാംശീകരിക്കുന്നതിനെക്കുറിച്ച് പുതിയ അറിവുകൾ ലഭിയ്ക്കുന്നതനുസരിച്ച് ഈ സംഹിതകൾക്ക് മാറ്റം കൈവരേണ്ടതാണ് എന്ന ആവശ്യം സ്വാഭാവികമായി രൂപപ്പെട്ടു. ആധുനികശാസ്ത്രവും മസ്തിഷ്ക്കവ്യാപാരങ്ങളുമായി ബന്ധിക്കപ്പെട്ട് അദ്ധ്യോതാവിൻറ്റെ മനോനിലകളെ സാഹിത്യം എങ്ങനെ ബാധിയ്ക്കുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ജൈവശാസ്ത്രത്തെ മുൻ നിറുത്തി ആധുനികതയിലേക്ക് എങ്ങനെ കടന്നുചെല്ലാം എന്നതിൻറ്റെ ഗഹനപരിശോധനയാണ്   പി എം ഗിരീഷിൻ്റെ ഈ പുസ്തകം.  ബോധജ്ഞാനപരമായ സാഹിത്യവിമർശനത്തിനു ഒരു ആമുഖവുമാണിത്, പാശ്ചാത്യസംഹിതകളോട് ചേർന്ന് പോകുന്ന വിധം ദേശീയദർശനത്തെ എങ്ങനെ പരുവപ്പെടുത്താം എന്നതിൻറ്റെ ഉദാഹരണവുമാണ്.  ഈ ആശയത്തെശരീരത്തിൽ നിന്ന് അർത്ഥം ഉരുവപ്പെടുന്നുഎന്ന് അതിലളിതമായി ചുരുക്കിയെടുത്ത് പ്രഖ്യാപിക്കുകയാണ് ലേഖകൻ. 

     അറിവിനു ആധാരം ഉടലാണ്എന്ന് പല വാദമുഖങ്ങളിലൂടെ തെളിയിക്കുന്നുണ്ട് ഭാഷാശാസ്ത്രനിപുണനായ ഗിരീഷ്. തലച്ചോറിൻറ്റെ  ബോധജ്ഞാനപരമായ കഴിവുകൾ (cognitive ability) കൊണ്ട് വായനയിലൂടെ സിദ്ധിക്കുന്ന അനുഭൂതിയ്ക്ക് പുതിയ നിർവ്വചനങ്ങൾ ചമയ്ക്കപ്പെടുകയാണ്. സാഹിത്യം എന്നത് എന്താണെന്നുള്ള നിർവ്വചനങ്ങളും ഇതോടെ മാറപ്പെടുകയാണ്. മിത്തുകളും പുരാവർത്തങ്ങളും പോലും വീണ്ടും ഈ പാശ്ചാത്തലത്തിൽ വായിക്കപ്പെടേണ്ടിയിരിക്കുന്നു, അന്വയിക്കപ്പെടേണ്ടിയിരിക്കുന്നു. ഇത് വിപ്ളവാത്മകമായ ഒരു മാറ്റമാണ് സൃഷ്ടിയ്ക്കുന്നത്. ലേഖകൻ ഗംഭീരമായിത്തന്നെ അടയാളപ്പെടുത്തിയിരിക്കുന്നു ഈ നവപ്രജ്ഞാസാകല്യം. ന്യൂറോവായനഎന്നത് പ്രചലിതമാകേണ്ടിയിരിക്കുന്നു എന്നതിൻറ്റെ സൂചകം. ന്യൂ റോസൗന്ദര്യശാസ്ത്രത്തിൻറ്റെ അടിസ്ഥാനത്തിൽ രസസിദ്ധാന്തത്തെ പുനർവായിക്കേണ്ട കാലഘട്ടം ആസന്നമായിരിക്കുന്നുഎന്ന്  74 ആം പേജിൽ കൃത്യമായ പ്രസ്താവനയുള്ളത് ശ്രദ്ധാർഹമാണ്. ന്യൂറോശാസ്ത്രത്തിലെ കണ്ണാടി ന്യൂറോൺപ്രഭാവം ഉദാഹരണമായെടുത്തുകൊണ്ട് ഇന്ദ്രിയസംവേദനം സാഹിത്യസൃഷ്ടിയുടെ ആധാരമാകുന്നതെങ്ങിനെ എന്ന് അന്വേഷിക്കുന്നുമുണ്ട്. ബോധജ്ഞാനത്തിൻറ്റെ സവിശേഷവ്യവഹാരമാണ് സാഹിത്യം എന്നത് ആധുനിക എഴുത്തുകാരെ മുൻ നിറുത്തി- മേതിൽ രാധാകൃഷ്ണനും വി. കെ. എന്നും ഇന്ദു മേനോനും ഉൾപ്പെടെ-പരിശോധിയ്ക്കപ്പെടുന്നുമുണ്ട്. 

        വായനയുടെ സംതൃപ്തി അതിനാൽ ഉളവാകുന്ന വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. വികാരോത്തേജനം എങ്ങനെ മസ്തിഷ്ക്കത്തിൻ്റെ പ്രവൃത്തിയാകുന്നു എന്നതും അതിൻറ്റെ ന്യൂറോശാസ്ത്രവും ലളിതമായി വിശദീകരിക്കുന്നുണ്ട് ലേഖകൻ. ലക്ഷകങ്ങൾ എങ്ങനെ ഇന്ദ്രിയസംവേദനത്തിൻറ്റെ  അടിസ്ഥാനമാകുന്നു  എന്നത് ഉദാഹരണസഹിതം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു നീണ്ട പട്ടിക തന്നെ നിർമ്മിച്ചെടുത്തിട്ടുണ്ട് ലേഖകൻ ഇതിനു വേണ്ടി. മലയാളത്തിലെ ഭാഷാശാസ്ത്രഗ്രന്ഥങ്ങളിൽ  അപൂർവ്വമാണ് ഇത്തരം പഠനങ്ങൾ. മനസ്സും ശരീരവും ഒന്നാണെന്ന പുതിയ ശാസ്ത്രവെളിപ്പെടുത്തലിൻറ്റെ പശ്ചാത്തലത്തിൽ സാഹിത്യം വീക്ഷിക്കേണ്ടതും പുനർവായനകൾ നടത്തേണ്ടതുമുണ്ട്. കാഴ്ച്ച, നിറഭേദങ്ങൾ, രുചി ഇവയുടെ മസ്തിഷ്ക്കവ്യവഹാരങ്ങളും എഴുത്തുമായുള്ള ബന്ധം, വായനയേയും അറിവിനേയും സ്വാധീനിക്കുന്ന വൃത്തികൾ ഒക്കെ ലേഖകൻ വിദഗ്ധമായി അവതരിപ്പിക്കുന്നു. 

സാഹിത്യാന്തരീക്ഷം സൃഷ്ടിയ്ക്കുന്ന മസ്തിഷ്ക ആന്ദോളനങ്ങൾ 

ബോധജ്ഞാന ശാസ്ത്രപഠനങ്ങൾ താരതമ്യേന ആധുനികമാണ്, പ്രലോഭിപ്പിയ്ക്കുന്ന ശക്തിയാർന്നതാണത്. വായനയും ആശയഗ്രസനവും തമ്മിൽ ബന്ധിപ്പിക്കാൻ നൂതന വഴികൾ വെട്ടിത്തുറന്നതുമാണ്. പക്ഷേ സാഹിത്യം എന്നതിൻറ്റെ ആധാരമായ ഭാവന  മനുഷ്യമനസ്സിൻറ്റെ ഉപയോഗയോഗ്യതയുമായി നേർബന്ധം സ്ഥാപിക്കപ്പെട്ടതാണ്, പരിണാമവഴികളിൽ അവശ്യം വന്നുഭവിച്ചതുമാണ്. മസ്തിഷ്ക്കവ്യവഹാരങ്ങൾ പഠിച്ചെടുക്കുമ്പോൾ സാഹിത്യപരമായ അന്വേഷണങ്ങൾ സംഗതമാകുകയാണ്.           സാഹിത്യപഠനങ്ങൾ ബോധജ്ഞാനത്തെക്കുറിച്ച് അറിവുകൾ സമാഹരിയ്ക്കാൻ പര്യാപ്തമാണെന്നർത്ഥം. പി. എം ഗിരീഷ് പലേ വഴികൾ തേടുന്നുന്നുണ്ട് ഈ സാധൂകരണത്തിനു.   

      നിറങ്ങൾ പലേ ജീവികൾക്കും ആകർഷകമാണ്.  ബാക്റ്റീരിയയ്ക്കു പോലും. പച്ചനിറം പ്രകാശസംശ്ളേഷണ (photosynthesis) ത്തിനു  ആവശ്യകമല്ലാത്തതിനാൽ  ഒരു സ്പെക്ട്രത്തിൽ മറ്റ് നിറങ്ങളുള്ളിടത്തേയ്ക്ക് മാറിപ്പോകും അവ.  പൂക്കളിൽ നിന്ന് തേൻ ശേഖരിക്കുന്ന പ്രാണികൾക്ക് വേണ്ടി തലച്ചോറിൽ നിബന്ധിച്ചിട്ടുള്ള ഒരു  തന്ത്രമാണ് നിറങ്ങളോടുള്ള അഭിനിവേശം. പരിണാമം വിട്ടുകളയാതെ മനുഷ്യരിലും അവശേഷിപ്പിച്ചിട്ടുണ്ട് ഈ സ്വഭാവം. ഏഴുനിറങ്ങൾ വിടർത്തുന്ന മഴവില്ല് ആഹ്ളദോപാധിയാണ്. സാഹിത്യത്തിൽ  ഇത്രമാത്രം വൈവിദ്ധ്യസങ്കൽപ്പനങ്ങൾ നിറച്ച മറ്റൊരു ഇന്ദ്രിയസംവേദനം ഉണ്ടോ എന്ന് സംശയം.  നിറം-ഒരു ന്യൂറോവായനഎന്നാണ് മൂന്നാം അദ്ധ്യായത്തിൻറ്റെ പേരു തന്നെ. തികച്ചും ആധുനികമായ പരിചയപ്പെടുത്തൽ. നിറങ്ങളും വികാരങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, വികാരങ്ങൾ എങ്ങനെ ഇന്ത്യൻ രസസിദ്ധാന്തത്തിൻറ്റെ അടിസ്ഥാനമായിരിക്കുന്നു , ഇതിൻറ്റെ ഘടനയിൽ നിറങ്ങൾ എങ്ങനെ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നൊക്കെ വിശദമായ ചർച്ചകൾ കടന്നു വരുന്നുണ്ടിവിടെ. ന്യൂ റോസൗന്ദര്യശാസ്ത്രത്തിൻറ്റെ അടിസ്ഥാനത്തിൽ രസസിദ്ധാന്തത്തെ പുനർവായിയ്ക്കേണ്ട കാലഘട്ടം ആസന്നമായിരിക്കുന്നുഎന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുമുണ്ട് ലേഖകൻ. 

         പലേ സാഹിത്യകൃതികളും ലേഖകൻ പഠനവിധേയമാക്കുന്നത്  ഇത്തരം വാതാവരണത്തിൻറ്റെ പശ്ചാത്തലത്തിലാണ്. ആധുനികകൃതികളെ എങ്ങനെ  ഗാഢമായ ന്യൂറോവായനയ്ക്ക് പാത്രമാക്കാം എന്ന വിശദാന്വേഷണമാണ് നാലാം അദ്ധ്യായം മുതൽ. രോഗഭാഷ എന്നൊന്ന് ഉണ്ടെന്നും രോഗവും സാഹിത്യഭാവനയുമായി നേർബന്ധം സ്ഥാപിക്കപ്പെടുന്നത് എങ്ങനെയെന്നും വിശദമാക്കപ്പെടുന്നുണ്ട്. കഥയിലെ രാഷ്ട്രീയം ജ്ഞാനമാതൃകകൾ ആവുന്നതും ആനന്ദിൻറ്റെ കാത്തിരിപ്പ് എങ്ങനെ ബാഹ്യാർത്ഥസൂചകമായി വൈവിദ്ധ്യമിയന്ന മാനസികചമൽക്കാരങ്ങൾ സൃഷ്ടിയ്ക്കുന്നു എന്നും വിദിതമാക്കപ്പെടുന്നു. ഇന്ത്യൻ രസസിദ്ധാന്തം ഇവിടെ സംഗതവും സഹായകവുമാകുന്നുണ്ട്.  ഉടലറിവ് അറിവുടലായി മാറുന്ന വേളഎന്ന് ലേഖകൻ സൂചിപ്പിക്കുന്നത് ഖദീജ മുംതാസിൻറ്റെ ബർസയുടെ ന്യൂറോവായനയിലൂടെ ആണ്. ജ്ഞാനമാതൃക എന്നാൽ നമ്മുടെ അനുഭവങ്ങളെ ആവിഷ്ക്കരിക്കുന്ന ന്യൂറൽ ഘടനയാണെന്ന്  ബാലചന്ദ്രൻ ചുള്ളിക്കാടിൻറ്റെ താതവാക്യം പരിശോധിച്ച് സമർത്ഥിക്കുന്നു. ബിംബലക്ഷകംതലച്ചോർ സ്വയം കബളിക്കപ്പെടുന്ന പ്രവൃത്തിപരിണതിയാണ്, വി എഛ് നിഷാദിൻറ്റെ കഥകളുടെ വായന ഉദാഹരണവുമാണ്. ദേവദാസ് വി. എം. ൻറ്റെ ചെപ്പും പന്തും ഫാൻറ്റസിയും മാജിക്കും കലർത്തി എഴുതപ്പെട്ട നോവലാണ്. ഭ്രമാത്മകത നിർമ്മിതിയാണ് ആഖ്യാനത്തിൻറ്റെ കാതൽ. പാട്ടും കവിതയും രാഷ്ട്രീയവും ചെന്നൈ നഗരത്തിൻറ്റെ ഭൗമതലവിന്യാസങ്ങളും ഇഴചേർന്ന് മായാജാലം ഉളവാക്കുന്നത് വിഭ്രാന്തിജനകമാണ്,ന്യൂറോണുകൾക് തീർച്ചയായും പണി കൊടുക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ തനിമ പലേ വൃത്തങ്ങളാണെന്നും ഈ വൃത്തങ്ങൾ വിട്ടും വിടാതെയും വർത്തിക്കുന്നു എന്നും ലേഖകൻ സൂചിപ്പിക്കുന്നുണ്ട്. ഓരോ നിമിഷവും അപ്രത്യക്ഷമായതിൻറ്റേയും പ്രത്യക്ഷമായതിൻറ്റേയും സമന്വയങ്ങളാകുന്നുഎന്ന് സമർത്ഥനം.  ചെപ്പും പന്തും വ്യത്യസ്തങ്ങളായ, വൈയക്തികമായ ആസ്വാദനങ്ങൾക്ക് സാദ്ധ്യതയിയന്നതാണ്. തലച്ചോർ പ്രവർത്തനങ്ങൾ പലർക്കും പല രീതിയിലാണ്. മുൻ ചൊന്നതുപോലെ ഓർമ്മ, അറിവ്, പഠിച്ചെടുക്കൽ, ഇന്ദ്രിയസംവേദങ്ങളോടുള്ള പ്രതികരിക്കൽ, അനുഭവങ്ങൾ ഒക്കെ സ്വരൂപിച്ചുകൂട്ടി നിർമ്മിച്ചെടുക്കുന്നതാണ് അതിൻ്റെ പ്രവൃത്തികൾ. പലേ വായനകൾ സാധ്യമാവുന്നത് ഇങ്ങനെയാണ്. അന്വയിച്ചെടുക്കാൻ പ്രയാസം സൃഷ്ടിക്കുന്ന ചെപ്പും പന്തും കഥാഘടനയെ ലേഖകൻ ആധുനികവായനയിലൂടെ ഇഴ പിരിച്ചെടുക്കുന്നു. 

       രേഖാചിത്രങ്ങൾ ഉപയോഗിച്ച് സാഹിത്യപഠനങ്ങൾക്ക് വിശദീകരണം ചമ്യ്ക്കുന്ന രീതി ഇൻഡ്യൻ നിരൂപണങ്ങളിലും ആസ്വാദനങ്ങളിലും അപൂർവ്വമാണ്. പ്രത്യേകിച്ചും മലയാളത്തിൽ.  ഈ പ്രക്രിയ ധാരാളമായി ഉപയോഗിക്കുന്നു ലേഖകൻ എന്നത് ശുഷ്കമായ നിരൂപണാഖ്യാനത്തിനു നവോന്മേഷം പകരുന്നതാണ്. പട്ടികകളും കള്ളികൾ തിരിച്ച വിവരവിഭാഗങ്ങളും  ധാരാളമായുണ്ട്. രേഖാചിത്രങ്ങൾ സങ്കീർണ്ണാഖ്യാനങ്ങൾ ലളിതമാക്കുന്നുണ്ട്. ഒരു ഭാഷാശാസ്ത്ര പുസ്തകത്തിൽ തലച്ചോറിൻറ്റെ വിവിധഭാഗങ്ങളുടെ ചിത്രങ്ങൾ കാണുക എന്നത് ഗതാനുഗതികത്വത്തെ ഭേദിക്കുന്നതാണ്, ജീവശാസ്ത്രവുമായി പ്രത്യേകിച്ചും ന്യൂറോസയൻസുമായി ബന്ധപ്പെട്ട് തന്നെ സാഹിത്യാവിഷ്ക്കാരങ്ങളെ സമീപിക്കാനുള്ള കീഴ്വഴക്കം നിർമ്മിച്ചെടുക്കാനുള്ള ആഹ്വാനവുമാണിത്. മാറിവരുന്ന സിദ്ധാന്തങ്ങളോട് സമരസപ്പെടേണ്ടതിൻറ്റെ ആവശ്യകത വ്യക്തമാക്കുകയാണ് ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും.

 

    

 

 

 

 

 

Friday, June 9, 2023

സ്വപ്നം കാണുന്നതെന്തിന്? പഴയ ചോദ്യം, പുതിയ ഉത്തരങ്ങൾ

   ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾ ഭാവനയിൽ സൃഷ്ടിയ്ക്കുന്നതെന്തിനാണ് നാം? അറിഞ്ഞുകൊണ്ടല്ലാതെ എന്തിനു എങ്ങനെ ഉറക്കത്തിൽ ഇത് സാധിക്കുന്നു? ഉറക്കം തന്നെ എന്തിനാണ്? ചോദ്യങ്ങൾ സാധാരണക്കാർക്ക് മാത്രമല്ല ശാസ്ത്രജ്ഞർക്കും വെല്ലുവിളിയാണ്. അതിജീവനത്തിനു അത്യാവശ്യമല്ലെങ്കിൽ എന്തിനു സ്വപ്നം എന്ന ഈ പണിയ്ക്ക് പോകുന്നു? 

   സ്വപ്നം കാണുന്നതിനു ഊർജ്ജം ആവശ്യമാണ്. പൊതുവേ തലച്ചോറിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഊർജ്ജം വൻ രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. പരിണാമവിധി അനുസരിച്ച് ഊർജ്ജം ആവശ്യമുള്ള എന്തു ശരീരപ്രവർത്തനത്തിനും ജീവിതസംബന്ധിയായ എന്തെങ്കിലും ബന്ധം കാണുമെന്നാണ്, അതുകൊണ്ട് സ്വപ്നത്തിനും. പലേ ധാരണകളാണ് സ്വപ്നങ്ങളെക്കുറിച്ച് ചരിത്രത്തിലെ ഘട്ടങ്ങൾ സ്വരൂപിച്ചെടുത്തത് . ഇരുപതാം നൂറ്റാണ്ടിന്റെ  ആദ്യപകുതിയിൽ ഫ്രോയ്ഡ് സമർത്ഥിച്ചത് സ്വപ്നങ്ങൾ ഉള്ളിൽ അടക്കപ്പെട്ട മോഹങ്ങളുടെ വിമുക്തി തേടലാണെന്നാണ്. ലൈംഗികചോദനകളുമായി ബന്ധപ്പെട്ടത്തണിതെന്നുമാണ് ഫ്രോയിഡ് വാദിച്ചത്. പിന്നീട് വന്ന സ്വപ്നവ്യാഖ്യാനങ്ങൾ ഇങ്ങനെ പോകുന്നു: നമ്മുടെ പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാനാണ് സ്വപ്നം കാണുന്നത്, പരിണാമം ഒരു ധർമ്മമോ വ്യവഹാരമോ നിർവ്വഹണമോ കണ്ടു വച്ചിട്ടുണ്ട്, വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ ഒരു പങ്കുണ്ട് സ്വപ്നങ്ങൾക്ക്, സ്വപ്നങ്ങൾക്ക് ജൈവപരമായ ഒരു പ്രവർത്തനപങ്കും ഇല്ല, പരിതസ്ഥിതിയോടിണങ്ങി അതിജീവനം സാദ്ധ്യമാക്കുന്നതിലും പങ്കില്ല, ഓർമ്മ കാത്തു സൂക്ഷിക്കാനാണു സ്വപ്നങ്ങൾ, അങ്ങനെയങ്ങനെ.  ഇത്തരം പര്യാലോചനകൾ ഇന്ന് അന്ത്യപ്രമാണമായി വിശ്വസിക്കപ്പെടുന്നില്ലെങ്കിലും സ്വപ്നവ്യാഖ്യാനക്കാർ   പൂർണ്ണമായും ഇവയെല്ലാം തള്ളിക്കളഞ്ഞിട്ടില്ല. 

 സ്വപ്നങ്ങൾ എന്തുകൊണ്ട്, എങ്ങിനെ എന്നുള്ളതിനെല്ലാം വിശകലനങ്ങൾക്ക് ഇന്ന് ആധാരമാക്കുന്നത് സ്കാനിങ് (Neuroimaging) പഠനങ്ങളും കമ്പ്യൂടർ തന്ത്രങ്ങളുമൊക്കെയാണ്. കൃത്രിമബുദ്ധി (Artificial Intelligence) നിർമ്മിച്ചെടുക്കുന്ന തലച്ചോർ മോഡലുകൾ ഇതിനു സഹായമായെത്തുന്നുണ്ട്. അതുകൊണ്ടാണ് സ്വപ്നവ്യാഖ്യാങ്ങൾ ഇന്ന് നവീകരിക്കപ്പെടുന്നത്. ന്യൂറോസയന്റിസ്റ്റുകളും കമ്പ്യൂടർ വിദഗ്ധരുമാണ് ഇന്ന് സ്വപ്നങ്ങളെക്കുറിച്ച് ആധികാരികമായ അറിവ് തരുന്നത്, മനഃശാസ്ത്രജ്ഞരോ മനോരോഗവിദഗ്ധരോ അല്ല. തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള ഇലക്ട്രിക്കൽ ഫയറിങ് ആണ് എല്ലാ തലച്ചോർ പ്രവർത്തനങ്ങൾക്കും ആധാരം എന്നിരിക്കെ സ്വപ്നം കാണുന്നതും ഒരു എലെക്ട്രിക്കൽ പ്രയോഗവിശേഷമാണ്. സംഭവങ്ങളാണ് നമ്മളുടെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഉണർന്നിരിയ്ക്കുമ്പോൾ സംഭവങ്ങൾ അനുഭവപ്പെടുത്തുന്നത് പുറത്തു നിന്ന് പഞ്ചേന്ദ്രിയങ്ങൾ നമുക്ക് പലതും പറഞ്ഞ്തരുന്നതുകൊണ്ടാണ്, നമുക്ക് വ്യക്തമായറിയാം ഇത്. പക്ഷേ സ്വപ്നം കാണുമ്പോൾ പുറത്തു നിന്ന് ഒരു കാര്യവും ആ സംഭവഗതികളെ സ്വാധീനിക്കാൻ സാദ്ധ്യമല്ല. നമ്മുടെ ശരീരം അതുമായി ബന്ധപ്പെടുന്നില്ല. മനസ്സുകൊണ്ട് മാത്രം അവ അനുഭവിക്കുകയാണ്. ശരീരം മുഴുവനും പഞ്ചേന്ദ്രിയ പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായും വിച്ചേദിക്കപ്പെട്ടിരിക്കുന്നു. ശരീരം മുഴുവൻ സ്തംഭിക്കുന്ന, പക്ഷാഘാതം സംജാതമാകുന്നതുപോലെയുള്ള അവസ്ഥ ഉളവാക്കപ്പെടുകയാണ്. പക്ഷേ അപൂർവ്വമായി പേടിപ്പിക്കുന്ന രംഗങ്ങൾ വരുമ്പോൾ നിങ്ങൾ നിലവിളിച്ചെന്ന് ഇരിയ്ക്കും. സ്വപ്നങ്ങൾ വിഭ്രാന്തിപരമാണ്, മായാദർശനങ്ങൾ (ഹാലൂസിനേഷൻ) ആണ്. സ്വന്തം ജീവിതത്തിന്റെ ഭാഗമെന്ന് തോന്നിപ്പിക്കുന്നത്, പക്ഷേ യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങൾ തന്നെ.  ഓർമ്മകളുടെ ഒരു റി-പ്ലേ ആണോ സ്വപ്നങ്ങൾ? ഓർമ്മകൾ കൃത്യമായി അടുക്കെക്കെട്ടി സൂക്ഷിക്കാനുള്ള ഒരു പ്രയോഗവിധി ആണോ? ഓർമ്മകൾ നിർമ്മിച്ചെടുക്കുന്ന വേളയിലെ ന്യൂറോൺ ഫയറിങ് സ്വപ്നത്തിലും നിരീക്ഷിക്കപ്പെടുന്നുണ്ട്, അതുകൊണ്ട് ഓർമ്മകളുമായി ചിലബന്ധങ്ങൾ കണ്ടേയ്ക്കാം എന്നൊരു അനുമാനമുണ്ട്. പക്ഷേ ഒരു റി-പ്ലേ ആയിരിക്കാൻ സാദ്ധ്യതയില്ലെന്ന ആധുനിക പഠനങ്ങൾ തെളിയിക്കുന്നു.സ്വപ്നങ്ങൾ കാണുന്നത് REM (Rapid Eye Movement അടഞ്ഞ കൺ പോളകൾക്കടിയിൽ കൃഷ്ണമണികൾ ചലിക്കുന്ന അവസ്ഥ) എന്നൊരു ഉറക്ക ഘട്ടത്തിലാണ്., ഓർമ്മകൾ നിജപ്പെടുത്തുന്നത് ആ ഘട്ടത്തിലേ അല്ല. അസംബന്ധങ്ങൾ സ്വപ്നത്തിൽ കാണുന്നതിനു ഇതൊന്നും ഒരു വിശദീകരണവും ആകുന്നില്ല. 

 പുതിയ അറിവുകൾ

 കമ്പ്യൂട്ടറുകൾ കൃത്രിമമായി സൃഷ്ടിച്ച ന്യൂറോൺ വലയങ്ങളാണ് ഇന്ന് തലച്ചോർ പ്രവർത്തനങ്ങൾ പഠിയ്ക്കാനുള്ള അടിസ്ഥാനസാമഗ്രിയായി ഉപയോഗിക്കുന്നത്. അഗാധപഠന (Deep learning)ങ്ങൾക്ക് കഴിവുള്ളവയാണിവ. പഠിച്ച് കഴിഞ്ഞവ അടിസ്ഥാനമാക്കി പുതിയ അനുമാനങ്ങളുണ്ടാക്കാൻ നമ്മുടെ മസ്തിഷ്ക്കത്തിനു എളുപ്പം പറ്റുമെങ്കിലും കമ്പ്യൂട്ടറുകൾ സ്വൽപ്പം പണിപ്പെടുന്നുണ്ട് ഇതിനു. പുതിയ അറിവുകൾ വരുമ്പോൾ തെല്ലൊന്ന് പതറുന്നു. “Overfitting” എന്നാണിതിനെ വിളിയ്ക്കുക. ഇതിനെ മറികടക്കാൻ ഒരു വഴിയുള്ളത് ആദ്യം പഠിച്ചെടുത്തതിനെ ഒക്കെ ഒന്ന് കുലുക്കിയിളക്കി സ്വൽപ്പം അച്ചടക്കമില്ലായ്മ ഉളവാക്കുക എന്നതാണ്. ഉടൻ പുതിയ കാര്യങ്ങളും സ്വാംശീകരിക്കപ്പെടും. സ്വപ്നങ്ങളുടെ ധർമ്മം ഇതായിരിക്കണമെന്നാണ് പുതിയ അനുമാനം. സ്വതവേ ഉള്ളതും അനുഭവങ്ങളിൽ നിന്ന് സ്വാംശീകരിച്ചവും ഒക്കെക്കൂടി നമ്മളുടെ തലച്ചോർ ചില സാമാന്യീകരണ (generalization)ങ്ങൾ ആവിഷ്ക്കരിച്ചെടുക്കും. ഓരോ ദിവസവും നമുക്ക് കിട്ടുന്ന പുതിയ അനുഭവങ്ങൾ, അറിവുകൾ ഒക്കെ അടുക്കിക്കെട്ടി പഴയതിനോട് ചേർക്കാൻ ശ്രമിക്കുമ്പോൾ ഈ സാമാന്യവൽക്കരണം പോരാതെ വരികയോ ചേർച്ചയില്ലാത്തതോ ആകാം.  മുൻ ചൊന്ന  ഓവെർ ഫിറ്റിങ്ഇനു തുല്യമായിട്ടുള്ളതാണിത്.  ഇങ്ങനെ വരുമ്പോൾ ആകെയുള്ള വിവരങ്ങളിൽ കുറച്ച് വിവരക്കേടുകൾ ഉൾച്ചേർത്ത് കൊടുക്കുക, അതുകൊണ്ട് പുതിയ ക്രമം രൂപീകരിക്കപ്പെടുക എന്നത് സാദ്ധ്യമാകുന്നു. അങ്ങനെ ചേർക്കുന്ന വിവരക്കേടുകൾ ആണത്രെ സ്വപ്നങ്ങൾ. കമ്പ്യൂടർ ഭാഷയിൽ ശബ്ദകോലാഹലം ( Noise) എന്ന് പറയുന്നു. ഒരോ ദിവസവും ലഭിയ്ക്കുന്ന അറിവുകളെ പാകപ്പെടുത്തി ഓർമ്മയിൽ സൂക്ഷിക്കുകയും ആ സംഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾക്കനുസരിച്ച് മനസ്സിനെ പാകപ്പെടുത്തേണ്ടിയും വരുമ്പോൾ ഓവർ ഫിറ്റിങ്ആവശ്യമായി വരികയാണ്. ഇത് ശരിയാക്കാനുള്ള ശബ്ദകോലാഹലം പകൽ, ഉണർന്നിരിക്കുമ്പോൾ ഉൾച്ചേർക്കാൻ സാധിയ്ക്കുകയില്ല, ഉറക്കസമയം തന്നെ ഉചിതം. ദൂഷിതമായ നിക്ഷേപങ്ങൾ വാസ്തവത്തിൽ തലച്ചോറിൽ ചില സാമാന്യവൽക്കരണങ്ങൾ  നടത്തിയെടുക്കാൻ നിലപാടുഒരുക്കുകയാണ്. ഇതാണ് സ്വപ്നത്തിൽ സംഭവിക്കുന്നതത്രേ. ഉണർവിൽ, ഇനിയത്തെ ചെയ്തികളും പ്രകടനങ്ങളും മെച്ചപ്പെടുകയാണ് ഇതോടെ. പെരുമാറ്റപരമായി ചില മെച്ചങ്ങൾ സ്വപ്നം സംഭാവന ചെയ്യുന്നു എന്ന് അനുമാനം. 

  ജാഗ്രത് അവസ്ഥയിൽ സാധിക്കാത്ത കാര്യങ്ങളാണ് സുഷുപ്തിവേളയിൽ തലച്ചോർ ചെയ്തു കൂട്ടുന്നത്. ബന്ധമില്ലാത്ത കാര്യങ്ങളെ ബന്ധിപ്പിച്ച് കഥകൾ മെനയുകയാണ്, യുക്തിയില്ലായ്മ തലങ്ങും വിലങ്ങും നിറച്ചിരിക്കുകയാണ്. പക്ഷേ സംഭവങ്ങളോ ദൃശ്യങ്ങളോ വ്യക്തിവിശേഷങ്ങളൊ തമ്മിലുള്ള വിദൂര ബന്ധങ്ങൾ ആഴത്തിലും പരപ്പിലും അന്വേഷിച്ച് ഒളിയ്ക്കപ്പെട്ട വിലപിടിപ്പുള്ള മൂല്യങ്ങളെ തെരയുകയാണ് സ്വപ്നത്തിൽ. ഉണർന്നിരിക്കുമ്പോൾ നമ്മുടെ തന്നെ മസ്തിഷ്കം അനുവദിക്കാത്ത വ്യാപാരങ്ങൾ. മാത്രമല്ല ഉണർന്നിരിക്കുമ്പോൾ അപ്പപ്പോൾ ലഭിയ്ക്കുന്ന അറിവുകളും അനുഭവങ്ങളും സ്വാംശീകരിക്കാനേ തലച്ചോറിനു നേരമുള്ളു. അതുകൊണ്ട് മറ്റ് ശല്യങ്ങളൊന്നുമില്ലാത്ത ഉറക്കസമയത്ത് മനസ്സ് ചില തുറസ്സുകളിൽ സ്വയം മേയുകയാണ്.അപരിമേയമായ ഭാവനാവ്യാപാരത്തിലൂടെ കഴിഞ്ഞുപോയതോ വരാൻ പോകുന്നതോ ആയ കാര്യങ്ങൾക്ക് സാധുതയും സാഫല്യോദ്ദേശവും യുക്തിയുമുണ്ടോ എന്ന അന്വേഷണമാകാം ഇത്. പല പ്രവർത്തനങ്ങളും സാധിച്ചെടുക്കാനുള്ള സിററ്റോണിൻഎന്ന ന്യൂറൊഹോർമോണിന്റെ അളവ് പാടേ കുറയുകയാണ് ഈ സമയത്ത്. LSD എന്ന മയക്കുമരുന്ന്-വിഭ്രാന്തികളും മായക്കാഴച്ചകളും സംഭാവനചെയ്യുന്നു ഇത്- പ്രവർത്തിക്കുന്നതും  ഇങ്ങനെ തന്നെയാണ്. മറ്റൊരു ന്യൂറോഹോർമോൺ ആയ നോർഅഡ്രീനലിൻ പാടേ അപ്രത്യക്ഷമാകുന്നു, മനസ്സ് ഏകാഗ്രത വിടുന്നു, സ്വര്യവിഹാരത്തിനു തയാറാകുന്നു ഈ ഘട്ടത്തിൽ. കയറൂരി വിട്ട ഭാവനകൾ പറക്കുകയായി.   

     നോവലുകളും കഥകളും സ്വപ്നങ്ങൾ പോലെ നമ്മൾ മെനഞ്ഞെടുക്കുന്ന കള്ളക്കഥകളാണ്, കൃത്രിമങ്ങളാണ്. അവയ്ക്കും സ്വപ്നസമാന്തരമായ ഇടപെടലുകൾ എന്ന സ്വാധീനവ്യവസ്ഥകൾ സാദ്ധ്യമല്ലേ? ആയിരിക്കാം. നേരത്തെ പരാമർശിച്ച ഓവർ ഫിറ്റിങ്ങിനെ ചെറുക്കാൻ കഥകൾക്ക് സാദ്ധ്യമാവുന്നുണ്ടായിരിക്കണം. കഥകൾക്ക് മാത്രമല്ല, കവിതയ്ക്കും ചിത്രങ്ങൾക്കും എല്ലാ കലാവിഷ്ക്കാരങ്ങൾക്കും. വിഭ്രാന്തിപരമായ അസത്യങ്ങളാണ് കലാരൂപങ്ങളിൽ എന്ന് നമുക്ക് നന്നായറിയാം. മനസ്സ് ആഴത്തിൽ സാമാന്യീകരണത്തിനു പറ്റാതെ ഓവെർ ഫിറ്റിങ് ഇൽ പെട്ട് പോവുമ്പോൾ അതിൽ നിന്ന് വിടുതൽ നേടാനുള്ള ഉപാധികളാണ് കലകൾ.ഉറങ്ങാതെ തന്നെ സ്വപ്നം കാണുന്ന വിദ്യ. 

     ഒന്ന് സത്യമാണ്. വികാരങ്ങൾ തിങ്ങി നിറഞ്ഞതാണ് നമ്മുടെ സ്വപ്നസംഭവങ്ങൾ എല്ലാം. വികാരങ്ങളാണ് നമ്മുടെ ദൈനന്ദിന തീരുമാനങ്ങളെ സ്വധീനിക്കുന്നത്. അവയെ വിലയിരുത്തുന്നതും വികാരങ്ങളുമായി ബന്ധിപ്പിച്ചാണ്. ആഖ്യാനപരവും ഭാവനാസമ്പന്നവും വികാരപരവുമായ സ്വപ്നങ്ങൾ ഓരോ പുതിയ പുതിയ  അവസ്ഥയേയും ഉദ്ദേശങ്ങളെയും  സ്വരൂക്കൂട്ടിയെടുക്കുമ്പോൾ അവയെ പര്യവേക്ഷണം ചെയ്യാനും സമഗ്രമായി പരിശോധിക്കാനും ബലപ്പെടുത്താനും ആവശ്യമായിരിക്കാം .  സ്വപ്നങ്ങൾക്ക് അർത്ഥങ്ങളുണ്ടോ എന്ന ചോദ്യത്തിനു തീർച്ചയായും അർത്ഥങ്ങളുണ്ട് എന്ന് ന്യൂറോസയന്റിസ്റ്റുകൾ പറയും.. പക്ഷേ അവ എന്താണെന്ന് സ്വപ്നം കണ്ട ആൾക്ക് അറിയാവുന്നിടത്തോളം അപഗ്രഥിക്കാൻ ശ്രമിക്കുന്നവർക്ക് അറിയണമെന്നില്ല എന്ന വിചിത്ര വാദവും ശാസ്ത്രത്തിനുണ്ട്. സ്വന്തം അനുഭവങ്ങളേയും വികാരങ്ങളേയും തിരിച്ചറിയാനും അപഗ്രഥിക്കാനും ചില തീർപ്പുകൾ കൽപ്പിക്കാനും ഇനിയുള്ള അനുഭവങ്ങളെ സമീപിക്കാൻ എളുപ്പമാക്കാനുമാണ് സ്വപ്നങ്ങൾ കാണുന്നതെന്നാണ് അവർ നിരീക്ഷിക്കുന്നത്. ഉറങ്ങുമ്പോൾ തലച്ചോർ ചില പണികൾ ഒപ്പിച്ചെടുക്കുകയാണ്, അത് തലച്ചോറിനു ചില ഗുണങ്ങൾ ചെയ്യുന്നുണ്ട്, നമ്മൾ അറിയുന്നില്ല, അറിഞ്ഞിരിക്കണമെന്നില്ല എന്നുള്ളതാണ് ആധുനിക നിലപാട്. സ്വപ്നം കാണുമ്പോൾ ന്യൂറോണുകൾ തമ്മിൽ എങ്ങനെ ഘടിപ്പിക്കപ്പെടുന്നു എന്താണ് അവയുടെ സംവേദനങ്ങൾ എന്നിവയൊക്കെ വിശദമായി പഠിയ്ക്കപ്പെട്ടുകൊണ്ടിരിക്കയാണ്.