Thursday, March 28, 2024

നിർമ്മിതബുദ്ധി-ചതിക്കാത്ത ചന്തുവും ചതിക്കുന്ന ചന്തുവും

 

  

      റൈറ്റ് സഹോദരർ വിമാനം കണ്ടുപിടിച്ചപ്പോൾ അമേരിക്കയിലെ യുദ്ധമേധാവികൾ പ്രത്യേകിച്ചും പെൻ്റഗണിലുള്ളവർ ആ വാഹനം കൊണ്ട് ബോംബ് ഇട്ട് ഒരുപാടുപേരെ എളുപ്പം കൊല്ലാമല്ലോ എന്നാണ് ആലോചിച്ചത്. അവർ റൈറ്റ് സഹോദരരെക്കൊണ്ട് ചില ഉടമ്പടികളിൽ ഒപ്പിടിവിച്ച് വാങ്ങിച്ച് യുദ്ധവിമാനങ്ങളുണ്ടാക്കാൻ ഒരുമ്പെടു. അണുഭേദനം (Atomic fission) സാദ്ധ്യമാകുമെന്ന് അറിഞ്ഞപ്പോൾ അതിൽനിന്നുളവാകുന്ന അപരിമേയമായ ഊർജ്ജം ബോംബുകളിൽ ഉൾക്കൊള്ളിച്ച് കൂടുതൽ പേരെ ഇല്ലാതാക്കാമെന്ന ആലോചനയാണ് ആദ്യം ഉണ്ടായത്. വിമാനസൗകര്യവും അണുഭേദനവും കണ്ടുപിടിത്തങ്ങൾ എന്ന നിലയ്ക്ക് മനുഷ്യരാശിയ്ക്ക് നൽകിയ സൗഭാഗ്യങ്ങൾ ധാരാളമാണ്, പക്ഷെ തിന്മയ്ക്ക് വേണ്ടിയും ഉപയോഗിക്കപ്പെട്ടവയാണ് , ഇന്നും ഉപയോഗിക്കുന്നവ ആണ്.  അറ്റോമിക് ബോംബ്  രണ്ട് ലക്ഷത്തോളം പേരേ കൊന്നൊടുക്കി,  അതിൽക്കൂടുതൽ ആൾക്കാരെ  ജീവച്ഛവങ്ങളോ രോഗികളോ ആക്കി മാറ്റി. 

     ആധുനിക കണ്ടുപിടിത്തമായ നിർമ്മിതബുദ്ധി സമൂഹപരിണാമത്തെ ശീഘ്രമായാണ്  അതിക്രമണം ചെയ്യിപ്പിച്ചത്. ഇങ്ങിനി വരാതെവണ്ണം  സമൂഹക്രയവിക്രയങ്ങൾ മാറിമറിഞ്ഞിരിക്കയാണ്.  അലെക്സായും സിറി (Siri)യും ഗൂഗിൾ പേയുമായി അത് സാധാരണക്കാരുടെയും ദൈനന്ദിനജീവിതത്തിൽ ഇടപെട്ട് കഴിഞ്ഞിരിക്കുന്നു, ആഗോളപരമായി ഭരണകൂടതന്ത്രങ്ങളെയും വിനിമയങ്ങളേയും രാഷ്ട്രീയപരതയേയും ബാധിച്ചും കഴിഞ്ഞു. റോബോടുകൾ ശസ്ത്രക്രിയ ചെയ്യുകയും കാർ നിർമ്മിക്കുകയും പുസ്തകശാലയിൽ പുസ്തകങ്ങൾ എടുത്തുകൊടുക്കുകയും ചെയ്ത് മനുഷ്യയത്നങ്ങൾക്ക് പുനർനിർവ്വചങ്ങളും സാദ്ധ്യമാക്കിയിട്ടുണ്ട്.സർഗ്ഗാത്മകത എന്നതിൻ്റേയും നിർവ്വചനങ്ങൾ പുനഃപരിശോധിപ്പിക്കപ്പെടുന്നു. നെറ്റ്ഫ്ളിക്സ് തുറക്കുമ്പോൾത്തന്നെ നിങ്ങളുടെ അഭിരുചിയ്ക്കനുസരണമായി മലയാളം സിനിമകൾ മുന്നിലെത്തുന്നു. അദൃശ്യമായി ഒരു വൻ ശക്തി , ഒരു മായാമാനുഷൻ അതീവബുദ്ധിചാതുര്യത്തോടെ എങ്ങും നിറഞ്ഞ് നിൽക്കുന്ന വേളയാണിത്. 

  യന്ത്രബുദ്ധിയുടെ ഒരു ലോകം ഭാവിയിൽ  എങ്ങനെയുള്ളതായിരിക്കും? AI അല്ലെങ്കിൽ നിർമ്മിത ബുദ്ധിയ്ക്ക് ജീവൻ്റെ പ്രതിഭാസങ്ങൾ പലതും വഴങ്ങുന്നതല്ല, മനുഷ്യനൊപ്പം എത്തുകയില്ല, ഒരിയ്ക്കലും. മണമറിയാനുള്ള കഴിവില്ല, ഒരുമിച്ച് ഒരു കൂട്ടമായി ജോലി ചെയ്യാൻ പറ്റില്ല, വികാരങ്ങൾ എന്തെന്ന് ഒരു പിടിയുമില്ല, നവീന ആവിഷ്ക്കാരങ്ങളോ ഒന്നുമില്ലായ്മയിൽ നിന്ന് പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ള ഭാവനയോ ഇല്ല, കൽപ്പനാകാകളികൾ മൂളി വന്നെത്തുകയില്ല, സർവ്വോപരി  വാദാനുവാദത്തിലൂടെ തർക്കത്തിലേർപ്പെട്ട് ഉണ്മ തേടാനോ കഴിവില്ല. പക്ഷേ ഇടപെടലുകൾ തീവ്രവും ഗാഢവുമാണ്, നമ്മെ അത് മുന്നോട്ട് നയിയ്ക്കുന്നു, അസാദ്ധ്യമായത് പലതും സാദ്ധ്യമാക്കുന്നു, സമൂഹരീതികളും നീതികളും മാറിമറിയുന്നു. 

    പക്ഷേ ചോദ്യങ്ങൾ ഇല്ലാതില്ല. നഷ്ടപ്പെടുന്ന ജോലിയ്ക്ക് ആര് ഉത്തരവാദി? നൂറ്റാണ്ടുകളായി മനുഷ്യൻ ആർജ്ജിച്ചെടുത്ത നിപുണതയും പ്രവീണതയും വെറുതെ പാഴാക്കിക്കളയണമോ? നിർമ്മിതബുദ്ധിയുടെ അസ്തിത്വവാദപരമായ ഭീഷണികളെ നേരിടേണ്ടതല്ലെ, അതിൻ്റെ വ്യവസ്ഥകൾ ജനാധിപത്യത്തിനു, സമൂഹനീതിയ്ക്ക്, മനുഷ്യാവകശങ്ങൾക്ക്  സുരക്ഷയേകുന്നതാണൊ, സുതാര്യമായി ഇത് കൈകാര്യം ചെയ്യപ്പെടേണ്ടതല്ലെ എന്നൊക്കെ. പക്ഷേ ശാസ്ത്രത്തിലും ചികിൽസാരംഗത്തും വിപണിയിലും മാർകെറ്റിങ്ങിലും വ്യവസായത്തിലും വരുന്ന മാറ്റങ്ങൾ തീർച്ചയായും സമൂഹത്തെ തിരിച്ചുപോക്കിനു അനുവദിക്കുകയില്ല. യാന്ത്രികതയോട് ബുദ്ധി ചേർന്നാൽ അപകടങ്ങളുണ്ട്. സ്വയം തീരുമാനങ്ങൾ എടുക്കുന്ന നിർമ്മിതബുദ്ധി പ്രോഗ്രാമുകൾ ഉണ്ട്. സാങ്കേതികതയെ ദുഷ്ടലാക്കിനു പ്രയോഗിക്കുന്ന ഭരണകൂടം ഉണ്ടെന്ന് ചരിത്രം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഇവരുടെ കരുക്കൾ ആവില്ലെ AI? ഇതോടൊപ്പം നിർമ്മിതബുദ്ധിയും സ്വയം അതിൻ്റെ സൃഷ്ടാവിനെതിരെ തിരിഞ്ഞാലോ? അപകടങ്ങൾ ഇങ്ങനെ രണ്ട് തരത്തിൽ നമുക്ക് മുന്നിൽ തെളിയുന്നുണ്ട്.. 

   ഇനിയും സൗഭാഗ്യങ്ങൾ

  നിർമ്മിതബുദ്ധി അപരിമേയമായ സുവിധാസൗകര്യങ്ങL പ്രദാനം ചെയ്യുന്നുണ്ട്, സംശയമില്ല. 2030 ഓടെ ആഗോളസാമ്പത്തികനിലവരത്തിനു വൻ കുതിച്ചുചാട്ടമാണ് സംഭവിക്കുന്നത്,  GDP 14% ആണ് വർദ്ധിക്കുന്നത്. എന്നുവെച്ചാൽ 15.7 ട്രില്ല്യൺ ഡോളറിൻ്റെ വർദ്ധനവ്. വിപണി മൊത്തം ഉടച്ചു വാർക്കപ്പെടുന്നതിൻ്റെ പരിണതി. സാങ്കേതിക വ്യവസായങ്ങളുടെ ആന്തരിക ആത്മാവ് നിർമ്മിതബുദ്ധിയും മെഷീൻ ലേണിങ്ങുമായി മാറിക്കഴിഞ്ഞു, കമ്പനികൾക്ക് നിശ്ചിത ഉദ്ദേശ്യങ്ങൾ സാധിച്ചെടുക്കാൻ കുറഞ്ഞ സമയവും പണച്ചെലവും  മതി എന്നത് വികസനത്തെ ത്വരിതവൽക്കരിക്കയാണ്. വിപണിയുടേയും ഇ-കോമേഴ്സിൻ്റേയും കാര്യങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉടനടി എടുക്കാൻ പ്രാപ്തമാക്കുകയാണ്  നിർമ്മിതബുദ്ധിയുടെ ഇടപെടലുകൾ. ആശയങ്ങളും അവയുടെ നടപ്പിലാക്കലും തമ്മിലുള്ള അസന്തുലിതാവസ്ഥ ന്യൂനീകരിക്കാൻ ഇത് ഇടയാക്കുന്നുണ്ട്. 2023 ഇൽ റീറ്റെയ്ൽ വിൽപ്പന 6 ട്രില്ല്യൺ ഡോളർ കടക്കുമെന്നാണ് അമേരിക്കൻ കണക്കുകൂട്ടൽ. മെഷീൻ ലേണിങ്ങ് വിദ്യകൾ കൊണ്ട് ഉപഭോക്താക്കൾക്ക് വ്യക്തിപരമായ അനുഭവമാണ് ലഭിയ്ക്കുന്ന്ത്, പരസ്പരസമ്പർക്കം  അവാസ്തവികം (virtual) ആണെങ്കിലും ആ ധാരണയിലെത്തുകയാണ്.  വിപണി/നിർമ്മാണ മേഖലയിൽ ഇപ്പൊഴുള്ള 40% നിർമ്മിത്ബുദ്ധി പ്രയോഗം മൂന്നുകൊല്ലത്തിനു ശേഷം 80% ആയി വർദ്ധിക്കുമത്രെ. വ്യവസായരീതികളും നിർമ്മിതബുദ്ധിപ്രയോഗങ്ങളുമായി ബന്ധപ്പെടുത്താൻ കഴിവുള്ളവരെ ലഭിക്കാൻ എളുപ്പമായിരിക്കില്ല എന്നൊരു ആശങ്ക നിലവിലുണ്ട്. 

  2023 ഇൽ  കൂടുതൽ നിർമ്മിതബുദ്ധി പ്രോഗ്രാമുകൾ, വിപണിയേയും മാർകെറ്റിങ്ങിനെയും ഉപഭോക്താവിൻ്റെ വിവരങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ളവ, ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.സപ്പ്ളൈ ചെയിൻവിശകലനങ്ങൾക്ക്  DaVinci എന്നൊരു നിർമ്മിതബുദ്ധി പ്രോഗ്രാം നിലവിലുണ്ട്. കൂടുതലും പ്രവചനാത്മകമായ രീതിയാണിതിനു്. ഉപഭോക്താവിനു ഷോപ്പിങ്ങും തെരെഞ്ഞെടുക്കലും തീരുമാനങ്ങളെടുക്കലും എളുപ്പമാക്കാൻ മാസ്റ്റെർകാർഡ്പുതിയൊരു പ്രോഗ്രം ആവിഷ്ക്കരിച്ചിരിച്ചിട്ടുണ്ട്:Drive Through എന്ന് പേര് ഇതിനു. ഒരു വീട്ടിലെ ഉപകരണസാമഗ്രികളെ നിയന്ത്രിക്കാനും വിവരങ്ങൾ നൽകാനും പ്രാപ്തമാക്കുന്ന ‘ Internet of Things  വിപുലമായി പ്രൊഡക്ഷൻ കമ്പനികളും നഗരങ്ങളും നിയോജിതമാക്കുന്നതാണ് സമീപഭാവിയിൽ നടപ്പാകുന്നത്. മനുഷ്യൻ്റെ ബോധജ്ഞാനത്തിൻ്റെ പരിമിതികൾ മറികടക്കുന്നതാണിത്, അവനു സാധിക്കാത്തതാണിത്. മനുഷ്യരുടെ ചിന്താപദ്ധതികളേയും പ്രശ്നപരിഹാരക്ഷമതയേയും അനുകരിക്കുകയാണിവിടെ. പക്ഷേ അത് അതീവ വേഗതയിലും കൂടുതൽ കൃത്യതയോടും കൂടിയാണ് നിർവ്വഹിക്കപ്പെടുന്നത്. 

 ആരോഗ്യപാലന-ചികിൽസാരംഗം നിർമ്മിതബുദ്ധി ഏറ്റെടുക്കുന്നു

 

    തീർച്ചയായും ആരോഗ്യപാലനരംഗത്ത് ഒരു പുതിയ യുഗം  തന്നെ സൃഷ്ട്ടിക്കപ്പെട്ടിരിക്കയാണ്. മരുന്നുകൾ രൂപകൽപ്പന ചെയ്യുകയും പുതിയ മരുന്നുകൾ നിർദ്ദേശിക്കുകയും  നേരത്തെ തന്നെ നിർമ്മിതബുദ്ധിയുടെ മാന്ത്രികവിദ്യകളിൽപ്പെട്ടതു തന്നെ ആയിരുന്നു. പ്രതിരോധ തന്മാത്രകൾ ഡിസൈൻ ചെയ്യപ്പെടുന്നത് മനുഷ്യനു അസാദ്ധ്യമായ രീതികളിലാണ് ഇന്ന്. എക്സ് റേ, MRI, CT scanning മറ്റ് സ്കാനിങ്ങ് നടപടികൾക്കു ശേഷം ഇവയിൽ നിന്ന് ഒക്കെ ലഭിക്കുന്ന പ്രതിരൂപങ്ങൾ ( images) വിശകലനം ചെയ്യുന്നത് മെഷീൻ ലേണിങ്ങ് വിദ്യകളാണ്. അസുഖം കണ്ടു പിടിയ്ക്കുന്നതും നിർമ്മിതബുദ്ധിയ്ക്ക സാദ്ധ്യമാണ്, ചികിൽസാപദ്ധതികൾ തീരുമാനിക്കുന്നതും. യന്ത്രസംവിധാനങ്ങൾ രോഗിയുടെ മേൽനോട്ടം ഏറ്റെടുക്കുമ്പോൾ ചെലവ് ഗണ്യമായി കുറയുകയാണ്. 

സ്മാർട്ആയ മെഡിക്കൽ റോബോട്ടുകൾ

       ഏറ്റവും വിപ്ളവാത്മകരമായ അതിനൂതനമായ നിർമ്മിതിബുദ്ധി ഇടപെടലുകളിലെ പ്രത്യക്ഷോദാഹരണമാണ് റോബോട്ടുകളുടെ ക്ളിനിക്കൽ പ്രവേശനം. അവർ രോഗം നിർണ്ണയിക്കും, ശസ്ത്രക്രിയ നടത്തും, സംവേദനക്ഷമതയുള്ള, പ്രായോഗികമായി വർത്തിക്കുന്ന, പൊയ്ക്കാലുകളോ കൈകളോ ആയി ഉപയോഗക്ഷമമാകും,  ദേഹചലനം നഷ്ടപ്പെട്ടവർക്ക് കൃത്രിമമായി അത് സാധിച്ചെടുക്കും, അങ്ങനെ നിർമ്മിതബുദ്ധി നമുക്ക്  അസാദ്ധ്യമായ ചികിൽസ രോഗപീഡിതർക്ക് നൽകുകയാണ്. കമ്പ്യൂടർ വിഷൻ ( Computer Vision) എന്ന പുതിയ മായാചക്ഷുസ് ഇതിൽ ഉപയോഗിക്കപ്പെടുന്നു. വസ്തുക്കളുടെയും മനുഷ്യരുടേയും പ്രതിരൂപങ്ങളും മറ്റ് സൂക്ഷ്മതകളും പഠിച്ചെടുക്കും ഈ പുതിയ വിദ്യ. ചലനങ്ങൾ പഠിച്ചെടുത്ത് പിന്നീട് അതേ പടി ആവർത്തിക്കാനും കമ്പ്യൂടർ വിഷനു സാദ്ധ്യമാണ്. മനുഷ്യൻ്റ് പല വൃത്തികളും പ്രാപ്തികളും ഇത് നിർവ്വഹിക്കുകയും സ്വയം യാന്ത്രികമായി ആവർത്തിക്കുകയും ചെയ്യും. കൃത്രിമക്കാലോ കയ്യോ തലച്ചോറിൻ്റെ  നിർദ്ദേശത്താൽ ചലിപ്പിക്കാൻ സാധിക്കുന്നത് ഒരു ഉദാഹരണമാണ്. തോന്നലുകളെ ആണ് ചലനങ്ങളായി മാറ്റുന്നത്.  കൈകൾ ഇല്ലാത്തവർ കൃത്രിമക്കൈകൾ കൊണ്ട് സ്പർശം എന്ന അനുഭൂതി അറിയുന്നു.  മെഷീൻ ലേണിങ്ങ് ആൽഗൊറിതങ്ങളും Deep learning പ്രോഗ്രാമുകളും ആണ് ഇതിൻ്റെ പ്രാവർത്തികതയുടെ പിന്നിൽ. കൃത്രിമക്കൈകളും കാലുകളും കൈകാര്യം ചെയ്യ്ണ്ട വസ്തുക്കളേയോ പ്രതലത്തേയോ സെൻസറുകൾ വഴി കണ്ടിട്ട്ആണ് പ്രവർത്തിക്കുന്നത്. സംസാരശേഷി ഇല്ലാത്തവരുടെ മനസ്സിൽ തോന്നുന്ന വാക്കുകൾ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന വിദ്യയും പ്രചലിതമാകുന്നുണ്ട്. മനുഷ്യനെക്കാൾ പതിന്മടങ്ങ് സൂക്ഷ്മതയോടെയും വൈദഗ്ധത്തോടെയുമാണ് റോബോട്ടുകൾ ശസ്ത്രക്രിയ ചെയ്യുന്നത്. വിറയ്ക്കുന്ന കൈകളോ പരിക്ഷീണമായ മനസ്സോ അവർക്കില്ല. ദൂരെ നിന്നുള്ള നിർദ്ദേശങ്ങളാൽ ടെലിസർജറിയും സാദ്ധ്യമാണ്. ജാതി-മത-ദേശ-വർഗ്ഗപരമായ മുൻ വിധികൾ ഒന്നുമില്ലാത്ത ഒരു സർജനാണ് റൊബോട്, അതുകൊണ്ട് തികച്ചും ജനായത്തപരമാണ്. ചെലവും കുറവാണ്.  

  മനുഷ്യവംശത്തിൻ്റ അസ്തിത്വത്തിനു ഇളക്കം? 

   ആറ്റോമിക് ഭേദനം(atomic fission ) വും  വിമാനവും കണ്ടു പിടിച്ചപോലെ അല്ലെങ്കിൽ അതിൽക്കൂടുതലായി മനുഷ്യനെ അതിജീവനത്തിനു സഹായിയ്ക്കുന്നതായി തെളിഞ്ഞു കഴിഞ്ഞ്, ആ രണ്ട് കണ്ടുപിടിത്തങ്ങൾ മനുഷ്യനാശത്തിനു വഴിവെച്ചപോലെ  AI ഇന്ന് അപകടം വിതയ്ക്കുന്ന മാരകവിത്ത് എന്ന വിശേഷണം പേറിക്കഴിഞ്ഞിരിക്കുന്നു. ഗവണ്മെൻ്റുകളുടെ പിടിയിൽ നിൽക്കാതെ ടെക് രാക്ഷസരാണ് ഇന്ന് മനുഷ്യരെ വെല്ലുന്ന, മനുഷ്യരെ അതിജീവിക്കുന്ന മഹാശക്തി  (super power) യെ കൂട് തുറന്നു വിട്ടിരിക്കുന്നതെന്ന ആക്ഷേപം ഉയർന്നും കഴിഞ്ഞു.മൂകം കരോതി വാചാലം പങ്ഗും ലംഘയതേഗിരിം (മൂകനെ വാചാലനാക്കുന്ന, മുടന്തനെ മലകയറ്റാൻ പ്രാപ്തനാക്കുന്ന) എന്ന ദൈവനിർവ്വചനം ഇന്ന് നിർമ്മിതബുദ്ധിയ്ക്കാണ് ഏറ്റവും ചേരുന്നതെന്നത് അദ്ഭുതമല്ല. മനുഷ്യവംശനാശം വന്നുഭവിച്ചേക്കുമെന്ന ഉത്ക്കണ്ഠ ഹോളിവുഡ് സിനിമയുടെ ആശയാനുകരണം മാത്രമാണെന്നും അങ്ങനെയൊരു സാദ്ധ്യതയ്ക്ക് യാതൊരു സാംഗത്യവുമില്ലെന്നും വാദങ്ങൾ ശക്തിയായുണ്ട്. പക്ഷേ അപകടം പതിയിരിക്കുന്നു എന്ന് പരക്കെ ബോദ്ധ്യമുണ്ടു താനും. സ്വന്തം ഉൽപ്പന്നം മാരകമായേക്കാം എന്ന് വ്യവസായ നേതൃത്വത്തിനു തന്നെ ആശങ്ക തോന്നുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ടെക് ഇൻഡസ്ട്രിയിലെ അകത്താളുകൾ നിർമ്മിതബുദ്ധിയുടെ മനുഷ്യാസ്തിത്വ വിപത്ത് സാദ്ധ്യതയെക്കുറിച്ച് സംഭ്രമത്തിലാണ്. ഇലോൺ മസ്കും കൂട്ടരും ഒപ്പിട്ട ഒരു തുറന്ന കത്തിലെ ഉള്ളടക്കം ഭീമൻ നിർമ്മിതബുദ്ധിവ്യവസ്ഥ മാനവതയ്ക്ക് ഏൽപ്പിക്കുന്ന പ്രഗാഢമായ ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് തരുന്നതാണ്. ഗൂഗിളിൽ നിർമ്മിതബുദ്ധി ടൂളുകൾ ആവിഷ്ക്കരിച്ചിരുന്ന  ജെഫ്രി ഹിൻ്റൻ  അവരുടെ ടെക്നോളജിയെക്കുറിച്ച് താക്കീത് നൽകിക്കൊണ്ട് ജോലി രാജി വ്യ്ക്കുകയുണ്ടായി. 500 ഓളം വ്യവസായ/ശാസ്ത്രഗവേഷണ നേതാക്കൾ- പ്രസിദ്ധമായ OpenAI ഉം Google DeepMind ഉം ഉൾപ്പെടെ-പുറത്തിറക്കിയ പ്രസ്താവനയിൽ മാരക സാംക്രമിക രോഗത്തോടും അറ്റോമിക് യുദ്ധത്തോടുമാണ് നിർമ്മിതബുദ്ധിയുടെ പ്രത്യാഘാതങ്ങളെ ഉപമിച്ചിരിക്കുന്നത്. 

       ആറ്റം ബോംബിൻ്റേയും വിമാനത്തിൻ്റേയും ദുരുപയോഗങ്ങൾ മനുഷ്യൻ്റെ സ്വന്തം തീരുമാനങ്ങളാണ്. പക്ഷേ നിർമ്മിത്ബുദ്ധിയുടെ കാര്യം വേറിട്ടതാണ്. സ്വയം തീരുമാനങ്ങളിൽ എത്താൻ പ്രാപ്തമാണത്. മാത്രമല്ല അതിൻ്റെ ബുദ്ധിഎന്നത്  ശരിക്ക് പ്രവർത്തിക്കുന്നത് ആയിരിക്കണമെന്നില്ല. ഏകപക്ഷീയമായ (biased)  വീക്ഷണങങ്ങൾ ഉൾക്കൊണ്ടെയ്ക്കാം. അത്തരം നിർമ്മിതബുദ്ധികൾ  മറവിലുള്ള ആൽഗൊറിതമുകൾ (Opaque algorithms)  ഉപയോഗിച്ചേക്കാം, ക്ഷേമ/സാമ്പത്തിക സഹായങ്ങളോ ആരോഗ്യപരിപാലനമോ അഭയമോ അർഹിക്കുന്നവർക്ക് വിലക്കിയേക്കാം. ചാറ്റ് ജിപിറ്റി, ഡാൽ-ഇ പോലത്തെ ‘generative AI’ വ്യാജമോ തെറ്റായതോ ആയ വിവരങ്ങൾ വ്യാപിപ്പിച്ചേക്കാം. വിഷയങ്ങളോ (text) ചിത്രങ്ങളോ വീഡിയോകളോ ഒക്കെ ഇതിലുൾപ്പെടാം. ഇത് ആവിഷ്ക്കരിക്കപ്പെടുന്നത് സത്യമെന്ന് ബോധിപ്പിക്കുന്ന രീതിയിലാണെന്നുള്ളത് പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു. എന്ത്, ഏത് വിശ്വസിക്കണം എന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. സമൂഹത്തെ അസ്ഥിരവും ചാഞ്ചല്യമുള്ളതുമാക്കി മാറ്റുന്നു. ചില AI ആപ്പുകൾ പലപ്പോഴും ദുരുപയോഗപ്പെടുത്താറുണ്ട്. മുഖം തിരിച്ചറിയാനുള്ള പ്രോഗ്രാം പ്രത്യേകതരത്തിലുള്ളവരെ പിടുകൂടാൻ ഉപയോഗിക്കുന്നത് ഒരു ഉദാഹരണം മാത്രം. പ്രതിരോധത്തിനു ആക്രമണത്തിനും വേണ്ടി റോബോടുകൾ നിർമ്മിക്കപ്പെടുന്നുണ്ട്. ഇവയ്ക്ക് പലതിനും സ്വയം തീരുമാനാധികാരവും ഉണ്ട്. മനുഷ്യപ്രേരിതമായോ സ്വയം തീരുമാനത്താലോ ഇവ മറ്റ് മനുഷ്യർക്കെതിരെ തിരിയുക എന്ന സാദ്ധ്യത  നിലനിൽക്കുന്നു എന്നത് ഓർമ്മയിരിക്കേണ്ടതാണ്. ദുരധികാരപ്രമത്തതയോ അനുദാര സമൂഹനീതികളൊ ഭരണകൂടത്തിനു ഉണ്ടെങ്കിൽ  ഇവയൊക്കെ പ്രയോഗത്തിൽ വരുത്തുക എന്നത് സാദ്ധ്യമാകുന്നു, അത് ഭയകാരിയുമാണ്. വർഷങ്ങളായുള്ള സമൂഹ സാങ്കേതിക (sociotechnical) ഗവേഷണങ്ങൾ വിരൽ ചൂണ്ടുന്നത് അതിപുരോഗതിയാർജ്ജിച്ച  ഡിജിറ്റൽ സാങ്കേതികവിദ്യ, അത് നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ, അധികാരവും ശക്തിയും കൊള്ളലാഭവും ലാക്കാക്കി പെരുമാറും, അത് മനുഷ്യാവകാശത്തെ റദ്ദ് ചെയ്തുകൊണ്ടായ്‌രിക്കും എന്നാണ്. പക്ഷേ മനുഷ്യവംശത്തെ ഇല്ലാതാക്കും എന്ന പേടി, അതിനെക്കുറിച്ചുള്ള ആലോചനകൾ,  ഒക്കെ ശരിയായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിയാൻ പര്യാപ്തമാകുന്നു എന്ന അഭിപ്രായം ആണ് ഇപ്പോൾ പ്രബലമായിട്ടുള്ളത്. 

  ഇന്ന് രാജ്യങ്ങൾ തമ്മിൽ കിടമൽസരമാണ് നിർമ്മിതബുദ്ധിയുടെ പുരോഗതിയിൽ ഒന്നാം സ്ഥാനം നേടാൻ. ഇത് ടെക് വ്യവസായികൾക്കും ടെക്നോക്രാറ്റുകൾക്കും നിയന്ത്രണങ്ങളില്ലാതെ സൗകര്യങ്ങളൊരുക്കാൻ വഴിവെയ്ക്കുകയാണ്. ഇപ്പോൾ  ആവശ്യമുള്ളത് ഭരണകൂടങ്ങളും സമൂഹനേതാക്കളും സാമൂഹ്യപാഠവിചക്ഷണരും ജനങ്ങളും ഉൾപ്പെട്ടവരുടെ ഒരു പൊതു സംവാദത്തിനും ചർച്ചയ്ക്കും വഴിയൊരുക്കുക എന്നതാണ്. ടെക് കമ്പനികൾ ഒരോ പുതിയ നിർമ്മിതബുദ്ധി പദ്ധതിയും പുറത്തിറക്കുന്നതിനു മുൻപ് തന്നെ സസൂക്ഷ്മം പരിശോധിച്ച് പരീക്ഷണങ്ങൾ നടത്തിയ ശേഷം മാത്രമെ പൊതുജനത്തിനു സമർപ്പിക്കാവൂ എന്നത്  നിർബ്ബന്ധമാക്കേണ്ടിയിരിക്കുന്നു. AI പദ്ധതികളും പ്രോഗ്രാമുകളും ടൂളുകളുമൊക്കെ നിർമ്മിക്കാൻ വ്യവസായടിസ്ഥാനത്തിൽ നിലവാരം നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഇത് നടപ്പാക്കാൻ പലേ കമ്മറ്റികൾ വേണ്ടി വരും. സുരക്ഷ ഉറപ്പു വരുത്തിയിട്ടു മാത്രമേ പദ്ധതികൾ പൊതുജനങ്ങൾക്ക് സമർപ്പിക്കാവൂ എന്ന് നിയമങ്ങളും വേണ്ടിയിരിക്കുന്നു. ഈയടുത്തകാലത്ത് യൂറോപ്യൻ പാർലമെൻ്റ്  ‘ AI Act’ എന്നൊരു നിയമം പാസ്സാക്കിയിട്ടുണ്ട്. പലേ നിർമ്മിതബുദ്ധി പദ്ധതികൾക്കും കടിഞ്ഞാണിട്ടുകൊണ്ടു തന്നെ. ഉദാഹരണത്തിനു പൊതു ഇടങ്ങളിൽ  ആൾക്കാരുടെ മുഖങ്ങൾ  മുഖപരിചയനിജപ്പെടുത്തൽ’ (Facial recognition) ഇനു ഉപയോഗിക്കാൻ പാടില്ല എന്ന നിയമത്തിനു. 

    ഇത്തരം നിയമങ്ങൾ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും ടെക് ഭീമന്മാരോ സാങ്കേതിക വിദഗ്ധരോ മാത്രം ആയിരിക്കരുത്, അവർക്ക് സ്ഥാപിത താൽപ്പര്യങ്ങൾ ഉണ്ടായിരിക്കാം, എന്ന് പൊതുവായി നിർദ്ദേശിക്കപ്പെടുന്നുണ്ട്. സമൂഹത്തിൻ്റെ പലേ തുറയിലുള്ളവർക്കും പങ്കെടൂക്കുവാൻ സൗകര്യം ഒരുക്കേണ്ടതാണ്. ഇപ്പോൾ നിർമ്മിതബുദ്ധി പദ്ധതികളിൽ മേൽക്കൈ നേടിയിരിക്കുന്നത് കൂടുതലായും വെള്ളക്കാരാണ്, അതും ആണുങ്ങൾ, അമേരിക്കയിലും യൂറോപ്പിലും ഉള്ളവർ എന്നത് പരിഗണിക്കേണ്ട വിഷയമാണ്. ഒരു ‘monoculture’ എന്ന് വിളിയ്ക്കാവുന്ന വാതാവരണം.  സുരക്ഷ ലോകത്താകമാനം മനുഷ്യരേയും ബാധിക്കേണ്ടതാണ്,   എല്ലാവരും സ്ത്രീകൾ അടക്കം- AI ബന്ധപ്പെട്ട നിയമനിർമ്മാണത്തിലും സാമൂഹ്യ/രാഷ്ട്രീയ പരിണിതഫലങ്ങൾ വിലയിരുത്തുന്നതിലും പങ്കെടുക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും പ്രസിദ്ധമായ രണ്ട് ശാസ്ത്രമാസികകൾ -നേച്ചർ, സയൻസ് എന്നിവ- ഇക്കാര്യം  ഈയിടെ കൃത്യമായി അവരുടെ ഏഡിറ്റോറിയലിൽ വിദിതമാക്കിയിട്ടുണ്ട്.

 

References

  1. It is time to talk about the known risks of AI. Nature 18:885-886 2023 June
  2. Lazer, S. and Nelson, A. AI safety on whose terms? Science 381: 138  2023 July 
  3. Shadbolt, N. ‘From so simple a beginning”: Species of artificial intelligence.

  Daedalus, The Journal of American Academy of Arts and Science 151:28-42 2022

 

 

 

 

 

  

 

 

 

 

 

Sunday, March 24, 2024

‘ഭ്രമയുഗ’ത്തിലെ ബ്രാഹ്മണജീവിതങ്ങൾ

     ഉചിതവും വിസ്മയ്കരവും ആയ ഭ്രമാത്മകത വിശ്വസനീയമായി ദൃശ്യപ്പെടുത്തി ആകർഷകമാക്കി അവതരിപ്പിക്കപ്പെട്ട സിനിമയാണ് ഭ്രമയുഗം. മമ്മുട്ടിയുൾപ്പെടെയുള്ള നടന്മാരുടെ അഭിനയമികവും ഇതിനോട് ചേർന്ന് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുമുണ്ട്. പക്ഷേ അപകടകരമായ ചില സാമൂഹ്യ/രാഷ്ട്രീയ ചിന്തകൾ ഒളിച്ചുകടത്തുന്നതും സിനിമയുടെ ഉദ്ദേശങ്ങളിലൊന്നാണ് എന്നത് തിരിച്ചറിയപ്പെടേണ്ടതാണ്.  പിന്തിരിപ്പൻ ആശയങ്ങളെ പൊതുബോധത്തിൽ ചേർക്കാൻ അതീവ ഭ്രമമുള്ള ആളാണ് സംവിധായകൻ രാഹുൽ സദാശിവൻ. ഭൂതകാലംഎന്ന സിനിമയിലൂടെ മനുഷ്യരുടെ മാനസികപ്രശ്നങ്ങൾ അവർ താമസിക്കുന്ന വീടിൻ്റെ പ്രത്യേകതകൾ കൊണ്ട് വന്നു ഭവിക്കുന്നത് മാത്രമാണെന്ന് സൈക്കിയാട്രിസ്റ്റിനെക്കൊണ്ട് വരെ പറയിപ്പിച്ചിട്ടുണ്ട് അദ്ദേഹം. .അതിലെ പ്രധാന കഥാപാത്രങ്ങളായ അമ്മയും മകനും സ്ഥിരം സൈക്കിയാടൃസ്റ്റുകളെ കാണുന്നവരാണ്. പക്ഷെ അവരൊക്കെ ഇവരെ ചികിൽസിച്ചു ഭേദപ്പെടുത്താൻ പരാജയപ്പെടുന്നു. ആ വീടിൻ്റെ ചരിത്രവും കഥകളും അന്വേഷിച്ചു പോകുന്ന സൈക്കിയാടൃസ്റ്റിനു ( സൈജു കുറുപ്പ്) കെട്ടുകഥകൾ ആധാരമാക്കിയ മരണകാരണങ്ങളാണ് അറിയാൻ കഴിയുന്നത്. അമ്മയ്ക്കും മകനും വീടുപേക്ഷിച്ച് പോകുകയേ നിവൃത്തിയുള്ളു എന്ന് സംവിധായകൻ തീർപ്പു കൽപ്പിക്കുന്നു. ഇനി ആ വീട്ടിൽ വന്ന് താമസിക്കുന്നവർക്കും മാനസിക അസുഖങ്ങൾ വരുമല്ലോ എന്ന് അമ്മയും മകനും ആശങ്ക്യോടെ  പ്രഖ്യാപിക്കുന്നതോടെ ആണ് സിനിമ തീരുന്നത്. ഈ മണ്ടൻ ആശയത്തോട് യോജിക്കുന്ന സൈക്കിയാട്രിസ്റ്റിനെ സൃഷ്ടിയ്ക്കാൻ ഒരു മടിയുമില്ല സംവിധായകനു. അടുത്ത വീട്ടിലെ താമസക്കാരിയായ ഒരു സാധാരണ വീട്ടമ്മയുടെ വിശ്വാസങ്ങൾ തന്നെയാണ് അയാളുടേയും. അവരുടെ അന്ധവിശ്വാസങ്ങൾ തന്നെയാണ് ശരി എന്ന് ഈ സൈക്കിയാട്രിസ്റ്റ് അവസാനം വരെയും ഉറപ്പിച്ച് വിശ്വസിക്കുന്നു. ഇതിനു മുൻപ്റെഡ് റെയ്ൻ എന്നൊരു സിനിമ ആവിഷ്ക്കരിച്ചിട്ടുണ്ട് രാഹുൽ സദാശിവൻ. അന്യഗ്രഹജീവികളും പറക്കും തളികകളും സത്യമാണെന്ന് തെളിയിക്കാൻ പാടുപെടുന്നുണ്ട് അദ്ദേഹം ഈ സിനിമ വഴി. 

     ഭ്രമയുഗത്തിൽ അദ്ദേഹത്തിനു ഉറപ്പിച്ചെടുക്കേണ്ടത് ബ്രാഹ്മണ്യത്തിൻ്റെ മഹിമയാണ്. കൊടുമൺ പോറ്റിയെന്ന, മന്ത്രവാദം നന്നായി പ്രയോഗിക്കാനറിയാവുന്ന നമ്പൂതിരിയുടെ വേഷം കെട്ടുന്ന, എന്നാൽ പൂണൂലിടാത്ത, തിന്മയുടെ മൂർത്തീഭാവമായ മറ്റൊരാളെ സൃഷ്ടിച്ച് കൊണ്ടാണ് ഇത് സാധിച്ചെടുക്കുന്നത്. അടിയാളരുടെ ദൈവമായ ചാത്തനെ എതിർവശത്ത് പ്രതിഷ്ടിച്ചാണ് ബ്രാഹ്മണമഹത്വം ആഘോഷിക്കുന്നത്. വൈദിക ദൈവങ്ങൾ കേരളത്തിൽ കുടിയേറുന്നതിനു മുൻപുള്ള പ്രധാന ദൈവങ്ങളിലൊന്നായിരുന്നു ചാത്തൻ. മായാമന്ത്രങ്ങളും തന്ത്രങ്ങളും അവശ്യം കയ്യിലുള്ള ബ്രാഹ്മണർ കേരളത്തിൽ കുടിയേറുമ്പോൾ അതിലും വലിയ വിദ്യകൾ സ്വായത്തമായ ചാത്തനെ ആയിരുന്നു അവർ പ്രധാനമായും എതിരിടേണ്ടി വന്ന്ത്, വരുതിയിലാക്കേണ്ടി വന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല കഥകളായി വർണ്ണിക്കുന്നത് ഈ ദ്വന്ദയുദ്ധത്തിൻ്റെ ഏടുകളാണ്. ജൈന/ബുദ്ധ ദൈവങ്ങളൊടൊപ്പം (യക്ഷി ഉദാഹരണം) ചാത്തനും ക്ഷേത്രങ്ങളുടെ ഒരു കോണിലേക്ക് ഒതുക്കപ്പെട്ടത് ചരിത്രദൃഷ്ടാന്തം. ചാത്തൻ്റെ തന്നെ അമ്പലങ്ങളുള്ളത് ശാസ്താഎന്ന പേർ നൽകി സംസ്കൃതീകരിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. ചെങ്ങന്നൂരെ ചാത്തങ്കുളങ്ങരഅമ്പലം 1930 കൾ കഴിഞ്ഞിട്ടാണ് ശാസ്താംകുളങ്ങരആയത്. അവിടത്തെ ചാത്തനെ നരസിംഹം ആക്കി മാറ്റിയിട്ടുമുണ്ട്. ഇനിയും വൈദികദൈവം ആയി മാറാൻ സാധിക്കാത്ത ഇണ്ടിളയപ്പൻകേരളത്തിൽ പലടത്തും പ്രതിഷ്ഠയായി ഇന്നും നിലനിൽക്കുന്നു. ചാത്തൻ സേവ ഇന്നും കേരളീയരുടെ മായാവിദ്യാചികിൽസയായി നിലനിൽപ്പുണ്ട്. 

  കേരളത്തിൽ എത്തിയ ബ്രാഹ്മണരെ വിസ്മയിപ്പിച്ചത് ദേഹം വിട്ട് ദേഹം മാറാനുള്ള (കൂട് വിട്ട് കൂട് മാറുകഎന്ന് വിക്രമാദിത്യൻ കഥകളിൽ) അദ്ഭുതാവഹമായ കഴിവ് ചാത്തനിൽ ആവാഹിച്ചിരിക്കുന്നു എന്ന വിശ്വാസമായിരിക്കണം. അന്നത്തെ തനതുദൈവങ്ങളുടെ അപ്രതിഹതശക്തി  ഇവിടെ വന്നെത്തിയവരെ വിഭ്രാന്തിയിലെത്തിച്ചിരിക്കണം. പിന്നീട് വൈദിക ദൈവങ്ങളും ബ്രാഹ്മണരും സമൂഹത്തിൽ പ്രബലശക്തികൾ ആയത് ചരിത്രം. എട്ടാം നൂറ്റാണ്ടോടെ ഇത് ഉൽക്കടമായി നടപ്പിലായിരുന്നു. സംഘകാലത്തിൻ്റെ അവസാനം തന്നെ വൈദിക ആചാരങ്ങൾ കേരളത്തിൽ നടപ്പിലായിക്കഴിഞ്ഞിരുന്നത്രെ. 

 ബ്രാഹ്മണരക്തത്തിൻ്റെ മഹത്വം 

  ചാത്തൻ ബ്രാഹ്മണൻ ആയി മാറുന്നതിലെ ആശങ്കയും ഭയവും ആണ് ഭ്രമയുഗം സിനിമയ്ക്ക് മുന്നോട്ട് വെയ്ക്കാനുള്ളത്. ഉപനയനം കഴിയാത്തതുകൊണ്ട് പൂണൂൽ കിട്ടിയിട്ടില്ല ഈ ബ്രാഹ്മണചാത്തനു എന്നത് ആശ്വാസകരം എന്ന രീതിയിലാണ് പാത്രസൃഷ്ടി. ബ്രാഹ്മണർക്ക് പറ്റിയതല്ലാത്ത മദ്യസേവയും ഇറച്ചിതീറ്റയും മഹാ അപരാധം, ഹാ കഷ്ടം എന്ന രീതിയിലാണ് രംഗാവതരണം.പ്രാകൃതമായ രീതിയിൽ ചിക്കൻ തിന്നുന്നത് അതേ പടി ചിത്രീകരിച്ചിട്ടുണ്ട്. നിഷ്ഠൂരതയുടെ, ധ്വംസനാത്മകതയുടെ, കൗടില്യത്തിൻ്റെ ഉടൽരൂപം ചാത്തൻ തന്നെ. ഒരു ബ്രാഹ്മണൻ ആയിരിക്കാൻ ഒരു സാദ്ധ്യതയുമില്ല. ഈ മായാരൂപത്തെ എതിരിടാൻ ബ്രാഹ്മണരക്തമുള്ളവർക്കേ സാധിയ്ക്കൂ അത്രെ. ഈ പ്രശ്നത്തിനു സിനിമ കണ്ടു പിടിയ്ക്കുന്ന വഴി അടുക്കളക്കാരനിൽ ഈ രക്തം ഉണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. കുടമൺ പോറ്റിയ്ക്ക് അടിച്ചുതളിക്കാരിയിൽ (മിക്കവാറും കീഴ് ജാതിക്കാരി) ഉണ്ടായ മകനാണത്രെ അയാൾ. അയാളിൽ കീഴ്ജാതിരക്തംഎന്തുകൊണ്ടില്ല എന്നൊരു ചോദ്യം ഇവിടെ ആരും ചോദിക്കരുതെന്ന് സിനിമയുടെ ആഖ്യാനം നമുക്ക് താക്കീത് തരുന്നുണ്ട്. കീഴാളനെ ബ്രാഹ്മണനാക്കിയാലേ അയാൾക്ക് താൻപോരിമ കൈവരികയുള്ളു എന്ന പഴയ ആശയം നന്നായി പുതുക്കി എടുക്കപ്പെടുകയാണിവിടെ.  കീഴ്ജാതിരക്തംകൊണ്ട് ബ്രാഹ്മണ്യത്തോട് പോരാടാനാവില്ലെന്ന് ശഠിച്ചു കൊണ്ടാണ് സിനിമ പിന്നെ മുന്നേറുന്നത്. മനുഷ്യരാഹിത്യത്തോടും നൃശംസതയോടും പോരാടാൻ ബ്രാഹ്മണരക്തം സിരകളിൽ ഓടണം എന്ന സംഹിത കൃത്യമായി സിനിമ അടിച്ചുറപ്പിക്കുന്നു. കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായ, അടിയാളനായ പാണനു ഈ വക സിദ്ധികളൊന്നും കൈവരാൻ യാതൊരു സാദ്ധയതയുമില്ലത്രെ. ബ്രാഹ്മണരക്തം അയാളിലില്ലാത്തതു കൊണ്ടു തന്നെ. ആ കഥാപാത്രത്തെ നിസ്സഹായനായി നോക്കി  നിൽക്കാൻ ഏൽപ്പിച്ചിരിക്കയാണ് സംവിധായകൻ. ഐതിഹ്യമാലയിലെ  മൂലകഥ ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു കുന്തിച്ചു ബ്രഹ്മവുമെനിക്കൊക്കെ ‘ (പൂന്താനം നമ്പൂരിയുടേതാണ് ഈ വരി)    എന്നവരുടേതാക്കി മാറ്റാൻ രാഹുൽ സദാശിവൻ യത്നിക്കുന്നു. ഭ്രമാത്മകതനിർമ്മിതിയിലും സിനിമയിലെ ധാരാളിത്തം കലർന്ന മായാദൃശ്യങ്ങളിലും മമ്മുട്ടിയെ ഈ വേഷം ഏൽപ്പിക്കുന്നതിലൂടെയും  ഈ സത്യങ്ങൾ മറയ്ക്കപ്പെടും എന്ന് അദ്ദേഹത്തിനു കൃത്യമായ അറിവുമുണ്ട്.  ഇതിനുവേണ്ടി ഉചിത സംഭാഷണമണയ്ക്കാൻ കൃതഹസ്തനായ റ്റി ഡി രാമകൃഷ്ണൻ്റെ സഹായം തേടിയിട്ടുണ്ട് സംവിധായകൻ. പ്രേക്ഷകർ എളുപ്പം കഥാഗതിയോട് യോജിച്ചു പോകാൻ ഇത് വൻ രീതിയിൽ വഴിവെയ്ക്കുന്നുമുണ്ട്. 

 ഇനിയത്തെ പാണന്മാർ ആരാണ്?

      17 ആം നൂറ്റാണ്ടിൽ നടക്കുന്ന കഥ ആണെന്ന് കൃത്യമായി സൂചിപ്പിക്കുന്നുണ്ട് സിനിമയുടെ ആദ്യം തന്നെ. അതുകൊണ്ട് ഇത് ചരിത്രം ആണെന്ന് നമ്മൾ ധരിക്കണമോ എന്നൊരു ചോദ്യം ഉളവാകുന്നുണ്ട്. ഐതിഹ്യമാല ഒരു ചരിത്രപുസ്തകമാണെന്നാണ് സിനിമ സമർത്ഥിക്കുന്നത്. കഥാപാത്രങ്ങളുമായി നേരിട്ട് ഇടപഴകുന്ന പോർടുഗീസുകാരെ കാണിച്ച് ഇത് ഉറപ്പിച്ചെടുക്കുന്നു. ഇന്നത്തെ പാണമാരുടെ/കീഴാളരുടെ ചരിത്രവും ഇവിടെ നിർമ്മിക്കപ്പെടുകയാണ്. സിരകളിൽ ബ്രാഹ്മണരക്തമില്ലാത്ത തേവൻ എന്ന പാണൻ മൃതനാകുകയാണ് കഥയുടെ അവസാനം. ചാത്തൻ ഈ തക്കം നോക്കി അയാളിൽ പ്രവേശിക്കുകയാണ്.   നൃശംസതയുടെയും നിഷ്ഠൂരതയുടേയും ദുരധികാരത്തിൻ്റേയും സ്വരൂപമായ ഒരു മോതിരമാണ് ചാത്തനു ആ സ്വഭാവവിശേഷങ്ങൾ ചാർത്തിക്കൊടുക്കാൻ സഹായകമാകുന്നത്. അത് കൈക്കലാക്കാൻ കുശിനിക്കാരൻ ശ്രമിക്കുമ്പോൾ പാണൻ അതിനെ വിലക്കുന്നുണ്ട്. പക്ഷേ ചാത്തൻ പിന്നീട് പാണൻ ആയി മാറുമ്പോൾ ഈ മോതിരം അണിയുന്നുണ്ട്. സിനിമയുടെ അവസാനരംഗളിലൊന്നിൽ ഈ മോതിരവുമണിഞ്ഞ് സന്തോഷവാനായി നദീതീരത്ത് നിൽക്കുന്ന ആധുനിക പാണനെ ദൃശ്യപ്പെടുത്തുന്നു. ഇനിയത്തെ പാണന്മാർ/കീഴാളർ പ്രച്ഛന്നവേഷക്കാരാണെന്നും അവർ ദുഷ്ടതയുടെ മോതിരം അണിഞ്ഞവരാണെന്നും കൃത്യമായി വ്യക്തമാക്കുകയാണ് സിനിമ ഇവിടെ. ബ്രാഹ്മണ്യം തീരെയില്ലാത്തവർ കൊള്ളരുതാത്തവർ ആണെന്ന് സിനിമ നേരത്തെ പറഞ്ഞു വെച്ചതുകൊണ്ട് കേരളസമൂഹത്തിലെ കീഴാളസ്വത്വം സംവിധായകൻ നിർവ്വചിക്കുകയാണ് ഇപ്രകാരം. പതിനേഴാം നൂറ്റാണ്ടിലെങ്ങോ ദുഷ്ട ചാത്തൻസ്വരൂപം ആവാഹിച്ച് അറുതെമ്മാടിയായി മാറിയവരാണ് പാണരും മറ്റും. അവരെ സൂക്ഷിക്കണം. 

    ഇതെല്ലാം ചരിത്രത്തിൻ്റെ ഭാഗമാണെന്ന് വ്യക്തമായി പറഞ്ഞുവെക്കുന്നതാണ് സിനിമയുടെ ഏറ്റവും കുടിലമായ സംഹിത. ഐതിഹ്യങ്ങളിൽ ചരിത്രത്തിൻ്റെ അംശങ്ങൾ തീർച്ചയായും ഉണ്ട് അവയിലെ കഥാപാത്രങ്ങൾ പലപ്പൊഴും ചരിത്രപുരുഷന്മാരുമാണ്. ഐതിഹ്യമാലയിലെ ചരിത്രാംശങ്ങളെപ്പറ്റി ഗവേഷണങ്ങളും ധാരാളം നടന്നിട്ടുണ്ട്. പക്ഷേ ഭ്രമയുഗത്തിൽ ഐതിഹ്യ കഥാപാത്രം നേരിട്ട് ചരിത്രത്തിൽ വന്നു കയറുകയാണ്. തികച്ചും സാങ്കൽപ്പികതയുടെ, മായാവിഭ്രാന്തിയുടെ  സൃഷിയായ ചാത്തനും പാണനും അടുക്കളക്കാരനും ഒക്കെ അരങ്ങേറിയ ആ കഥ കൃത്യമായ കേരളചരിത്രം ആണത്രെ. അടുക്കളക്കാരൻ പോർടുഗീസുകാരുടെ മുന്നിലേക്ക് നടന്നടുക്കുന്നത് ദൃശ്യപ്പെടുത്തിക്കൊണ്ട് സംവിധായകൻ ഇത്തരമൊരു വിഡ്ഢിത്തം പ്രേക്ഷകർക്ക് സമർപ്പിക്കുകയാണ്. ഈ മാന്ത്രികകഥ നടമാടുമ്പോൾ അപ്പുറത്ത് പോർടുഗീസുകാർ ഉണ്ടായ്‌രുന്നത്രെ! അന്ധവിശ്വാസക്കഥാപാത്രങ്ങളെ കൊന്നൊടുക്കാൻ പാശ്ചാത്യർ എത്തിയിരിക്കുന്നു , ദാ നവബോധം ഉണർന്നുയരുന്നു എന്നൊക്കെയുള്ള സൂചനയൊന്നും ഈ ദൃശ്യത്തിനില്ല. ഭ്രാന്തനാണെന്ന് തോന്നി മലയാളികളെ വെറുതെ വെടിവെയ്ക്കുന്നവരാണത്രെ പോർടുഗീസുകാർ. ഈ ചരിത്രബന്ധം നേരത്തെ ദൃശ്യപ്പെടുത്തിയ പാണൻ്റെ സ്വരൂപവുമായി ബന്ധപ്പെടുത്തിയാൽ സംവിധായകൻ്റെ ഉദ്ദേശം വെളിവാകുന്നതാണ്. ധാർഷ്ട്യം കയ്യിലേറ്റിയ പാണന്മാർ/ അടിയാളർ 17ആം നൂറ്റാണ്ടു മുതൽ ഇവിടെ നടമാടുകയാണത്രെ. അവരുടെ കൈവിരലുകളിൽ അദൃശ്യമായി ആ ചാത്തൻ മോതിരങ്ങളുണ്ട്, സംവിധായകൻ തെര്യപ്പെടുത്തുന്നു.

Friday, March 22, 2024

ആണുങ്ങളുടെ അധിക ക്യാൻസർ ഭാരം

 

 

   സ്ത്രീകൾക്കും പുരുഷന്മാർക്കും തീക്ഷ്ണതയുടേയും തദ്ഭവമായുള്ള മരണത്തിൻ്റേയും  തോത് പലേ ക്യാൻസറുകൾക്കും വ്യ്ത്യ്സ്തമാണ്. പ്രത്യുൽപ്പാദനപരമായ ( reproductive ) അവയവങ്ങൾക്ക് , പ്രത്യേകിച്ചും സ്തനം, ഗർഭാശയം ഓവറി എന്നിവയുടെ അർബുദം സ്ത്രീകളിലും പ്രൊസ്റ്റേറ്റ്, വൃഷണം എന്നിവയുടേത് പുരുഷന്മാരിലും തോത് ഏകദേശം ഒരേ പോലെയാണ്. പലേ ക്യാൻസറുകളും ആണുങ്ങളിൽ കൂടുതലായി കാണുന്നുണ്ട്. അവർക്ക് വർദ്ധിച്ച തോതിൽ സംഭവിക്കുന്നത് മൂത്രാശയ ക്യാൻസറും കുടൽ (colon ) ക്യാൻസറുമാണ്. ശ്വാസകോശാർബുദം (lung cancer) ആണുങ്ങൾ കൂടുതലായി കാണപ്പെടുന്നതാണ്, പക്ഷേ അത് പുകവലിച്ചിട്ടാണ് എന്നതിൽ സത്യമുണ്ടെങ്കിലും മറ്റ് കാരണങ്ങളും ഇതിൻ്റെ പിന്നിൽ ഉണ്ടെന്നുള്ളതാണ് പുതിയ അറിവ്. എകിലും ആണുങ്ങൾ സ്ത്രീകളോളം ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കാത്തതു കൊണ്ടും കൂടുതൽ വലിയ കുമ്പ ( belly fat ) കൊണ്ടു നടക്കുന്നതിനാലും ഒക്കെയാണ് ഈ അധിക ബാധ സംഭവിക്കുന്നതെന്ന വാദം നിലവിലുണ്ട്. ഇതിനെ വെല്ലു വിളിച്ചുകൊണ്ട് ജനിതകമായ വ്യത്യാസങ്ങൾ ഇതിനു പിന്നിലുണ്ട് എന്ന് ആധുനിക തന്മാത്രശാസ്ത്രം തെളിയിച്ചിരിക്കയാണ്. Red meat കൂടുതൽ കഴിച്ചും മദ്യം കുടിച്ചും ജെവിതശൈലി അവതാളത്തിലാക്കുന്നവരാണ് ആണുങ്ങൾ അതുകൊണ്ട് അവർക്ക് ക്യാൻസർ ഉൾപ്പടെ  പല അസുഖങ്ങൾ വന്നുഭവിക്കുന്നു എന്നൊരു ചിന്താഗതിയുള്ളത് മാറി മറിഞ്ഞിരികയാണ് ഇപ്പോൾ. ജനിതകപരമായ വ്യത്യാസങ്ങൾ ആണുങ്ങൾക്ക് കൂടുതൽ രോഗാതുരത സമ്മാനിയ്കുന്നു എന്ന് തെളിയുന്നത് അർബുദചികിൽസയിൽ പുതുമയാണ്.  ജനിതകപഠനങ്ങളും തന്മാത്രാശാസ്ത്രത്തിലെ ആധുനികതന്ത്രങ്ങൾ വിനിയോഗിച്ചുള്ള പരീക്ഷണങ്ങളും അർബുദത്തിൻ്റെ ഉദ്ഭവത്തേയും ഉചിത ചികിൽസാപദ്ധതികളേയും പറ്റിയുള്ള അറിവുകളെ വിപ്ളവാത്മകമായി വ്യതിചലിപ്പിക്കുന്നു, പുതിയ  ചില തീർപ്പുകൾ വിസ്മയകരങ്ങളുമാണ്. 

ക്യാൻസർ ജനിതകം 

    ഇന്ന് ജെനെറ്റിക് പഠനങ്ങളാണ് ക്യാൻസർ ഗവേഷണത്തെ മുന്നോട്ട് നയിക്കുന്നത്. ജീനുകളുടെ പ്രവർത്തനം, അതിൻ്റെ ഏറ്റക്കുറച്ചിൽ അല്ലെങ്കിൽ അവയുടെ പ്രവർത്തനം പാടേ നിലച്ചു പോകൽ ഇവയൊക്കെ അർബുദത്തിലേക്ക് നയിക്കുന്നു. ഈ ജീനുകളെ മര്യാദ പഠിപ്പിക്കുന്നത് അർബുദചികിൽസയുടെ പ്രധാനഭാഗമായിത്തീരുന്നുണ്ട്.

പുതിയ പ്രയോഗവിധിയായ ജീൻ എഡിറ്റിങ്ങ് ഒക്കെ ഇതിനു സഹായകമാകുന്നുണ്ട്. ജീൻ എഡിറ്റിങ്ങ് ഇന്ന് വളരെ ശക്യവും സംർത്ഥവും ആയ ടൂൾ ആണ്, ഒരു നിശ്ചിതജീനിനെ നിർവ്വീര്യമാക്കുകയോ പാടേ കത്രിച്ചു മാറ്റുകയോ ചെയ്യാം, അങ്ങനെ അതിൻ്റെ സാംഗത്യവും പ്രയോഗവിധികളും പഠിച്ചെടുക്കം എന്ന് നില കൈവന്നിരിക്കുന്നു. ജീൻ സനിവേശങ്ങളാൽ അർബുദം കൃത്രിമമായി എലികളിലേ ലാബിൽ വളർത്തുന്ന കോശങ്ങളിലോ സൃഷ്ടിച്ചെടുക്കാം, ക്യാൻസർ വലർച്ചാ ഘട്ടങ്ങളിൽ ഏതൊക്കെ ജീനുകൾ എങ്ങനെയൊക്കെ നിയന്ത്രിതമാക്കപ്പെടുന്നു എന്ന്തൊക്കെ പഠിച്ചെടുക്കാം , ഇതൊക്ക ഇന്ന് എളുപ്പമാണ്.   ഓരോ ക്യാൻസറിലും ഏതൊക്കെ ജീനുകൾ നിഷ്പ്രഭമോ പ്രവർത്തനനിരതമോ ആകുന്നു അവയെ നിയന്ത്രിക്കുന്ന ജീനുകൾ ഏതൊക്കെ എന്ന് സൂക്ഷ്മതയോടെ പഠിച്ചെടുക്കുകയാണ് ആധുനിക മോളിക്യുലാർ ബയോളജി സാങ്കേതിക വിദ്യകളാൽ. ഒരേ അവയവത്തിൻ്റെ അർബുദപ്രാരംഭവും ബീജാരോപണവും രണ്ടുപേരിൽ വ്യത്യസ്തമായിരിക്കാം എന്ന സാദ്ധ്യത പ്രബലമായ ആശയമായി മാറിക്കഴിഞ്ഞു.  . അതുകൊണ്ട് കൃത്യമായ ചികിൽസാവിധികൾ നിർദ്ദേശിക്കാൻ സാധിക്കുന്നു. ചികിൽസ കൂടുതൽ വ്യക്ത്യാധിഷ്ടിതമാകുന്നു. 

വൈ ( Y ) ക്രോമസോം: ആണത്തത്തിൻ്റെ നിദാനംപക്ഷേ...   

         23 ജോഡികൾ ക്രോമസോമുകൾ ഉള്ളതിൽ രണ്ടെണ്ണം ലിംഗഗനിർണ്ണയത്തിനുള്ളതാണ്. രണ്ട് എക്സ് ക്രോമൊസോമുകൾ  (  XX   )ഭ്രൂണത്തെ സ്ത്രീ ആക്കി മാറ്റുമ്പോൾ ഒരു എക്സും ഒരു വൈ  ( XY  )യും പുരുഷനെ നിർമ്മിക്കുന്നു. ഈ വൈ ക്രോമൊസോം വളരെ ചെറുതാണ്, അത്യാവശ്യം ചില ജീനുകൾ മാത്രമേ അതിൽ നിബന്ധിച്ചിട്ടുള്ളു.. പലതും ബീജനിർമ്മാണത്തേയും വൃഷണവളർച്ചയേയും ബാധിക്കുന്നവയാണ്. ഭ്രൂണത്തിൽ ബീജവാഹിനിക്കൂഴലുകളും ബീജനിർമ്മാനകോശങ്ങ്ളും ഉരുത്തിരിയിപ്പിക്കുന്നത് വൈ ക്രോമൊസോമിലെ ജീനുകളാാണ്. ഭ്രൂണത്തെ ആണാക്കി മാറ്റുന്ന ക്രോമസോം എന്ന് തന്നെ പറയാം. എന്നാൽ ഈ വൈ ക്രോമസോമിനു മറ്റ് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും ചില ഇടപെടലുകൾ ശരീരധർമ്മങ്ങളെ ബാധിക്കുന്നുണ്ടെന്നുമാണ് ആധുനികമായ നിരീക്ഷണങ്ങൾ. ഈ ക്രോമസോം ഇല്ലെങ്കിൽ എന്തു സംഭവിക്കും എന്ന ചോദ്യമാണ് ഇത്തരം കണ്ടുപിടിത്തങ്ങളിൽ എത്തിച്ചത്. പ്രായമാകുമ്പോൾ സ്വാഭാവികമായി ഈ വൈ ക്രോമസോം കോശങ്ങളിൽ നിന്ന് നഷ്ടപ്പെട്ട് പോകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതുമൂലം പലേ  ആരോഗ്യപ്രശ്നങ്ങൾ ഉളവാകുകയാണ്. രക്തകോശങ്ങളാകാനുള്ള വിത്തുകോശങ്ങളിലെ (Hemopoitic cells) വൈ ക്രോമസോം ഇല്ലാതാകുമ്പോൾ ചില ഹൃദ് രോഗങ്ങൾ പ്രത്യേകിച്ചും ഹൃദയ ഫൈബ്റോസിസ് ഉണ്ടായേക്കാം. മാത്രമല്ല, പലേ തരത്തിലുള്ള ക്യാൻസറുകൾക്കും ഇത് കാരണമാകുന്നു. മൂത്രാശയക്യാൻസർ (  bladder cancer ) ഇൽ 10-40% ഭാഗത്തെ കോശങ്ങളിലും വൈ ക്രോമസോം അപ്രത്യക്ഷമാകുകയാണ്. ഇതിൽ അദ്ഭുതപ്പെടാനില്ല, കാരണം മൂത്രാശയക്യാൻസർ പുകയില ഉപയോഗത്താലും വ്യാവസായിക രാസപദാർത്ഥങ്ങളാലും (industrial pollutants) സംഭവിക്കുന്നതാണ്, ഇവ രണ്ടും ഡി എൻ എയിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്, വൈ ക്രോമസോം ഇല്ലാതാകാൻ കാരണവും ആകുന്നുണ്ട്.  ആണുങ്ങളിൽ മൂത്രാശയ ക്യാൻസറും കുടൽ ക്യാൻസറും (colon cancer) കൂടുതലായി കാണപ്പെടുന്നു, മരണത്തോത് സ്ത്രീകളേക്കാൾ അധികതരവുമാണ്. .കാരണം വൈ ക്രോമസോം തന്നെ. കോശവിഭജനസമയത്താണ്  ആകസ്മികമായി ഈ ക്രോമസോം നഷ്ടപ്പെട്ടുപോകുന്നത്.  പ്രായമാകുന്ന ആണുങ്ങളിലാണ് ഇത് കൂടുതൽ സംഭവിക്കുന്നത്. 

  വൈ ക്രോമസോം ക്യാൻസർ ബന്ധം

  നൂറുകണക്കിനു മൂത്രാശയക്യാൻസർ രോഗികളുടെ ക്യാൻസർ കോശങ്ങളിലെ വൈ ക്രോമൊസോം സാന്നിദ്ധ്യം പരിശോധിച്ചപ്പോൾ മിക്കവയിലും ഈ ക്രോമൊസോം അപ്രത്യക്ഷമായി കാണുകയാണുണ്ടായത്. ലാബിൽ വളർത്തുന്ന ക്യാൻസർ കോശങ്ങളിലും ഈ ക്രോമസോമിൻ്റെ അഭാവം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജീൻ എഡിറ്റിങ്ങ് വഴി വൈ ക്രോമസോം ഇല്ലാതാക്കിയ കോശങ്ങൾ എളുപ്പം ക്യാൻസർ കോശങ്ങളായി മാറുകയാണ്. വൈ ക്രോമസോം നഷ്ടമായ ക്യാൻസർ കോശങ്ങൾ എലികളിൽ ട്രാൻസ്പ്ളാൻ്റ് ചെയ്തപ്പോൾ അവയിൽ ഗുരുതരമായ ക്യാൻസറാണ് ഉണ്ടായത്. വൈ ക്രോമസോം നഷ്ടപ്പെടാത്ത കോശങ്ങളുടെ പ്രവർത്തനത്തേക്കാൾ വളരെ മടങ്ങ് വ്യത്യാസത്തിൽ ആണ് ഇത് സംഭവിച്ചത്. 

     വൈ ക്രോമൊസോമിലെ പലേ ജീനുകളെക്കുറിച്ചും അറിവുകൾ ധാരാളമില്ല, അധികം ജീനുകൾ ഇല്ലെങ്കിലും.. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യ്മായിക്കൊണ്ടിരിക്കുമ്പോൾ അവ എങ്ങനെയാണ് ക്യാൻസറിലേക്ക് നയിക്കുന്നതെന്നതിനു തെളിവുകൾ ലഭിച്ചു കൊണ്ടിരിക്കയാണ്. Y ക്രോമസോം ഇല്ലാതായ കോശങ്ങളിൽ വന്ന ജനിതക മാറ്റങ്ങൾ, അല്ലെങ്കിൽ ജീൻ എഡിറ്റിങ്ങ് വഴി വൈ ക്രോമസോമിലെ ജീനുകളെ നിർവ്വീര്യമാക്കീയ കോശങ്ങൾ, വൈ ക്രോമസോം പാടേ ഇല്ലാതാക്കിയ കോശങ്ങൾ ഇവയൊക്കെ പഠിക്കപ്പെടുകയായിരുന്നു. നാല് ജീനുകളുടെ പ്രവർത്തനരാഹിത്യമാണ് ക്യാൻസർ ഗുരുതരമാക്കുന്നതിൽ പങ്ക് വിഹിക്കുന്നതെന്നും തെളിഞ്ഞു ഇത്തരം പഠനങ്ങളാൽ. പരിശോധിക്കപ്പെട്ട 834 മൂത്രാശയ ക്യാൻസർ രോഗികളിലും (ആണുങ്ങൾ) ഈ ജീനുകളുടെ അഭാവം സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ജീനുകളിൽ ഒന്നും ആണത്തമുളവാക്കുന്നതിൽ പങ്കു ചേരുന്നവയല്ല. രണ്ടു ജീനുകൾ KDM5D, UTY  എന്നിവ ഇതിൽ പ്രാധാന്യം അർഹിക്കുന്നു. ഈ ജീനുകൾ ഇല്ലാതാക്കിയാൽ (ജീൻ എഡിറ്റിങ്ങ് വഴി) കോശങ്ങൾ അർബുദകോശങ്ങളായി മാറും എന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. UTY യ്ക്ക് തത്തുല്യമായ ജീൻ  UTX  സ്ത്രീകളുടെ  എക്സ് ക്രോമസോമിൽ ഉണ്ട്, പക്ഷേ നിരുപദ്രവിയാണ്. 

  ശ്വാസകോശാർബുദത്തിലും വൈ ക്രോമസോമിൻ്റെ ചില ഭാഗങ്ങൾ നഷ്ടപ്പെടുന്നതായി കാണുന്നുണ്ട്. ആ കോശങ്ങളിലും KDM5D  ജീനിൻ്റെ പ്രവർത്തനം തീരെ മന്ദീഭവിക്കപ്പെട്ടതായാണ് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. ജീവിതശൈലി ശ്വാസകോശാർബ്ബുദത്തിൻ്റെ പല കരണങ്ങളിൽ ഒന്നാണെങ്കിലും ആണുങ്ങൾക്ക് ഈ അർബുദം കൂടുതൽ മാരകമാകുന്നത് അവരുടെ വൈ ക്രോമസോമിലെ ന്യൂനതകൾ കൊണ്ട് കൂടിയാണ്. എന്തുകൊണ്ട് ആണുങ്ങൾക്ക് വൈ ക്രോമസോം വഴി ഈ ദുർവ്വിധി പരിണാമം നൽകി എന്നതിൻ്റെ പശ്ച്ചാത്തലം കണ്ടുപിടിയ്ക്കേണ്ടിയിരിക്കുന്നു. തീർച്ചയായും ഈ ജീനുകൾ അതിജീവനത്തെ സഹായിച്ചിരിക്കും എന്നത് സുനിശ്ചിതമാണ്, പക്ഷേ ഈ പ്രായോഗികതയുടെ രഹസ്യങ്ങൾ വെളിപ്പെടാൻ കൂടുതൽ ജനിതകപഠനങ്ങൾ ആവശ്യമാണ്. 

 പ്രതിരോധകോശങ്ങളെ നിർവ്വീര്യമാക്കുന്നു

  കോശങ്ങൾ മര്യാദവിട്ട് നിയന്ത്രണമില്ലാതെ വിഭജിച്ചു തുടങ്ങുന്നതാണ് അർബുദം. ഇതോടെ നമ്മുടെ പ്രതിരോധകോശങ്ങൾ ഇവയെ വളഞ്ഞ് നശിപ്പിക്കയാണ് സാധാരണ. കാരണം അർബുദകോശങ്ങളുടെ ഉപരിതലത്ത് ഞങ്ങൾ ക്യാൻസർ കോശങ്ങളാണേ എന്ന് അറിയിക്കുന്ന ചില തന്മാത്രകൾ ഉണ്ട്, പ്രതിരോധകോശങ്ങൾ ഇത് തിരിച്ചറിഞ്ഞ് ഉൽസാഹമേറ്റുകയാണ്, അവയെ നേരിടുകയാണ്.   അതുകൊണ്ടാണ് അത്രപെട്ടെന്ന് നമുക്ക് ക്യാൻസർ വരാതിരിക്കുന്നത്. എന്നാൽ പെട്ടെന്ന് വിഭജിച്ച് വളർന്ന് ഈ  പ്രതിരോധകോശങ്ങളെ വെല്ലുവിളിയ്ക്കുന്നത് അർബുദത്തിൻ്റെ പിന്നീടുള്ള ഘട്ടമാണ്.  പിന്നീട് ഈ റ്റ്യൂമറിനു ചുറ്റും എത്തുന്ന പ്രതിരോധകോശങ്ങൾ നിർവ്വീരീകരിയ്ക്കപ്പെടുകയാണ്.. പലപ്പോഴും പ്രതിരോധകോശങ്ങൾക്ക് അർബുദകോശങ്ങളെ തിരിച്ചറിയാനാകാതെ ഈ മര്യാദ കെട്ടവർ ഒളിച്ചു കളിയിൽ ഏർപ്പെടാറുമുണ്ട്. ഇത് ഒരു സാധാരണ പ്രക്രിയ ആണെങ്കിൽ വൈ ക്രോമസോം

നഷ്ടപ്പെട്ട കോശങ്ങൾ അതിതീവ്രതയോടെയാണ് ഇത് സാധിച്ചെടുക്കുന്നത്, ആക്രാന്തത്തോടെയാണ് പ്രതിരോധകോശങ്ങളെ ഒന്നിനും കൊള്ളാത്തതാക്കുന്നത്. റ്റ്യൂമറിനുള്ളിലുള്ള പ്രതിരോധകോശങ്ങളെയും ദുർബ്ബലമാക്കുന്നുണ്ട് വൈ ക്രോമസോം നഷ്ടം വന്ന ക്യാൻസർ കോശങ്ങൾ. പ്രതിരോധകൊശങ്ങളുടെ ഈ നിർവ്വീരീകരണം വൈ ക്രോമൊസോം ഇല്ലായ്മകൊണ്ട് മാത്രമാണ്, മറ്റ് പ്രശ്നങ്ങകൊണ്ടല്ല എന്ന് കൃത്യമായി തെളിയിക്കാനും സാധിച്ചു. ഈ പ്രതിരോധകോശങ്ങളെ തിരിച്ച് പ്രവർത്തനനിരതമാക്കുന്ന ഒരു ആൻ്റിബോഡി  (immunotherapy യ്ക്ക് ഉപയോഗിക്കുന്ന atezolizumab) ‘വൈ രഹിതഅർബുദകോശങ്ങളെ അമർച്ചചെയ്യാൻ പ്രാപ്തമാണ്  എന്നുമാത്രമല്ല, കൂടുതൽ സൂക്ഷ്മബോധവും സംവേദനക്ഷമതയും പ്രദാനം ചെയ്യുന്നുമുണ്ട്. എലികളിലാണ് ആദ്യം നിരീക്ഷിക്കപ്പെട്ടതെങ്കിലും മനുഷ്യരുടെ മൂത്രാശയ ക്യാൻസറിലും ഇതു തന്നെ സംഭവിക്കുന്നു എന്ന് തീർച്ചയാക്കപ്പെട്ടിട്ടുണ്ട്. ഈ കണ്ടുപിടിത്തം ചികിൽസാരംഗത്ത് സാംഗത്യമിയന്നതാണെന്നുള്ള കൃത്യസൂചന ലഭിച്ചിരിക്കയാണ് ഇപ്രകാരം. 

കുടൽ ( colon) ക്യാൻസറും വൈ ക്രോമൊസോമും

    ആണുങ്ങളിൽ ഗുരുതരമാകുന്നതും കൂടുതൽ മരണങ്ങൾക്കിടകൊടുക്കുകയും ചെയ്യുന്നതാണ് വൻകുടൽ/മലാശയ (  colorectal cancer ) ക്യാൻസർ. ഈ ക്യാൻസർ കോശങ്ങൾ റ്റ്യൂമറിൽ നിന്ന് എളുപ്പം വിട്ടു പോയി, രക്തത്തിൽക്കൂടെ സഞ്ചരിച്ച് മറ്റു ഭാഗങ്ങളിൽ ക്യാൻസർ കോളനികൾ സ്ഥാപിക്കുന്നതിൽ വിരുതരാണ്. മിക്ക ക്യാൻസറുകളിലും ഇത് സംഭവിക്കാറുണ്ട്.  ക്യാൻസർ കോശസ്ഥാനാന്തരണം (Metastasis) എന്ന് പേരു ഇതിനു. മെറ്റാസ്റ്റാസിസ് തുടങ്ങിക്കഴിഞ്ഞാൽ പലപ്പൊഴും ചികിൽസ കൈവിട്ടു പോകുകയാണ്. ഈ പ്രതിഭാസത്തിൽ വൈ ക്രോമസോമിലുള്ള ഒരു ജീൻ വലിയ പങ്കു വഹിക്കുന്നു, മൂത്രാശയ ക്യാൻസറിൻ്റെ കാര്യത്തിലെന്ന പോലെ. മേൽ പരാമർശിച്ച KDM5D എന്ന ജീൻ തന്നെ വില്ലൻ, ആണുങ്ങളിൽ മെറ്റാസ്റ്റാസിസ് കൂട്തൽ സംഭവിക്കുന്നതിനും ഈ ജീൻ തന്നെ കാരണമാകുന്നത്. 

     എലികളുടേയും മനുഷ്യരുടേയും കുടൽ ക്യാൻസറിൽ സംഭവിക്കുന്ന ജീൻ മാറ്റങ്ങളെക്കുറിച്ച് വിശദമായി പഠിച്ചപ്പോൾ പ്രധാനമായും കണ്ടെത്തിയത്  കോശങ്ങളെ തമ്മിൽ ഒട്ടിപ്പിക്കുന്ന, കോശങ്ങളെ തമ്മിൽത്തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോടീനുകൾ നിർമ്മിക്കുന്ന ജീനുകൾ നിശബ്ദമാക്കപ്പെട്ടിരിക്കുന്നു എന്നാണ്.. ഈ ജീനുകളെ നിയന്ത്രിക്കുന്നതാകടെ KDM5D  ജീനിൻ്റെ അധികപ്രവർത്തനാമാണ്. തദ്ഫലമായി കോശങ്ങളെ ബന്ധിപ്പിക്കുന്ന, ഈ പ്രത്യേക പ്രോടീനുകൾ നിർമ്മിക്കുന്ന ജീനുകൾ പ്രവർത്തനരഹിതമാകുന്നു. പ്രധാനമായും  പേരു സൂചിപ്പിക്കുന്നതുപോലെ ‘tight junctions’എന്നറിയപ്പെടുന്ന, ഒരു സിപ് (zip) പോലെ ചേർത്ത് സന്ധിപ്പിക്കുന്ന  അംഗവിധാനം നിർമ്മിച്ചെടുക്കാൻ സാധിക്കാതെ പോകയും അതുമൂലം ക്യാൻസർ കോശങ്ങൾ തമ്മിൽ തമ്മിൽ വിട്ടുപോകുകയും കൂടുതൽ മെറ്റാസ്റ്റാസിസ് സംഭവിക്കുക്കയും ചെയ്യുന്നു. സാധാരണ ഒരു പരിധിയിൽക്കഴിഞ്ഞ് വളരുന്ന റ്റ്യൂമറിൽ നിന്നാണ് കോശങ്ങൾ വിട്ടുപോകുകയും മറ്റിടങ്ങളിൽ കോളനികൾ സ്ഥാപിക്കുകയും ചെയ്യാറ്, പക്ഷേ വൈ ക്രോമസോമിലെ KDM5D എന്ന  ജീൻ ഉണർന്ന് പ്രവർത്തിക്കുമ്പോൾ അത് നേരത്തെ സംഭവിക്കുകയാണ്, ക്യാൻസർ ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുകയാണ്, ചികിൽസിച്ചു മാറ്റുക എന്നത് ദുഷ്ക്കരമാകുകയാണ്. സ്ത്രീകളിലെ കുടൽ ക്യാൻസറിൽ ഇങ്ങനെ കോശങ്ങൾ തമ്മിലുള്ള സന്ധികൾക്ക് മാറ്റങ്ങൾ കാണുന്നതേ ഇല്ല. ആണുങ്ങലുടെ കഷ്ടപ്പാട് ഇങ്ങനെ വഴിതിരിയുകയാണ്. 

   മൂത്രാശയക്യാൻസറിൽ കണ്ടെത്തിയ പോലെ   ക്യാൻസറിനെ സ്വാഭാവികമായി പ്രതിരോധിക്കുന്ന കോശങ്ങളെ നിർവ്വീര്യമാക്കാൻ പോന്നതാണ് ഈ ജീനിൻ്റെ പ്രവർത്തനപ്രതിഫലനങ്ങൾ.   T കോശങ്ങൾ  (T cells) എന്ന പ്രത്യേക വകുപ്പ് പ്രതിരോധകോശങ്ങളിൽ ചിലവ ക്യാൻസർ കോശങ്ങളെ തെരഞ്ഞുപിടിച്ച് വക വരുത്തുന്നുവയാണ്. മറ്റ് ചിലവ ക്യാൻസർ കോശങ്ങളുടെ തുണ്ടുകൾഇവയ്ക്ക് കാണിച്ചു കൊടുത്ത് ആക്രമിക്കാൻ പ്രേരിപ്പിക്കുന്നവയുമാണ്. ഈ വക റ്റി കോശങ്ങളെ എല്ലാം അമർച്ച ചെയ്ത് ക്യാൻസർ കോശങ്ങളെ നിർബ്ബാധം വളരാൻ അനുവദിക്കുകയാൺ KDM5D   ജീനിൻ്റെ അധികഭരണാധികാരം. 

      ക്യാൻസറിൻ്റെ മാരകപ്രഭാവം തീരുമാനിക്കുന്നത് കോശങ്ങൾ തമ്മിൽ ഒട്ടിയിരിക്കാനുള്ള കഴിവും ( cell-cell adhesiveness ) പ്രതിരോധകോശങ്ങളെക്കൊണ്ട് റ്റ്യൂമറിനെ നശിപ്പിക്കാനുള്ള കഴിവും ആണ്. ഈ കഴിവുകൾ ഒരേ സമയത്ത് ഇല്ലാതാകുകയാണെങ്കിൽ  റ്റ്യൂമർ നിയന്ത്രണമില്ലാതെ വളരുകയും കോശങ്ങൾ എളുപ്പം വിട്ടുപോയി മറ്റിടങ്ങളിൽ കോളനി സ്ഥാപിക്കുകയും രോഗി പിന്നീട് മരണത്തിലേക്ക് നീങ്ങുകയും ആണ്. മേൽപ്പറഞ്ഞ ജീൻ ഇത് രണ്ടും ഒരുമിച്ച് സാധിച്ചെടുക്കുകയാണ്. 

 ഒരു ജീൻ, രണ്ട് ഫലങ്ങൾ

  ഇവിടെ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് ഒരേ ജീൻ രണ്ട് വ്യത്യസ്ത, വിപരീതഫലങ്ങൾ ഉളവാക്കുന്നു എന്നതാണ്. KDM5D എന്ന ജീൻ പ്രവർത്തനരഹിതമാകുമ്പോൾ, അല്ലെങ്കിൽ ഇല്ലാതാകുമ്പോൾ ( വൈ ക്രോമസോം അപ്രത്യക്ഷമായ കോശങ്ങളിൽ) മൂത്രാശയക്യാൻസറിനു സാദ്ധ്യത ഒരുക്കുകയാണ്. സാധാരണഗതിയിലുള്ള കോശപ്രവർത്തനങ്ങൾക്ക് ഈ ജീൻ അത്യാവശ്യമാണെന്ന് സാരം. എന്നാൽ ഈ ജീൻ കുടലിലോ മലാശയത്തിലോ ഉണർന്ന് പ്രവർത്തിക്കുകയാണെങ്കിൽ അതും ക്യാൻസറിലേക്ക് നയിക്കുകയാണ്. ഒരു അവയവത്തിൽ ജീനിൻ്റെ അഭാവം അർബ്ബുദകാരണമാണെങ്കിൽ മറ്റൊരു അവയവത്തിൽ അതിൻ്റെ പ്രവർത്തനം ഇതേ ഫലം ചെയ്യുകയാണ്. ഒന്നിൽ സംരക്ഷണം ആണെങ്കിൽ മറ്റൊന്നിൽ നാശകാരണവും. അർബ്ബുദത്തിൻ്റെ ജൈവികപെരുമാറ്റം (biological behaviour) സാന്ദർഭികമായി മാറുന്നതാണ് എന്നതിൻ്റെ തെളിവാണിത്. ഒരേ ജീനിൻ്റെ പ്രഭാവത്താൽ മൂത്രാശയ ക്യാൻസറും കുടൽ ക്യാൻസറും സംഭവിക്കുമ്പോൾത്തന്നെ ചികിൽസാരീതികൾ മാറപ്പെടേണ്ടതിൻ്റെ ആവശ്യകതയും ഈ പുതിയ അറിവുകൾ സൂചിപ്പിക്കുന്നു. ഒരേ അവയവത്തിൻ്റെ തന്നെ ഏതു ഭാഗത്താണ് അർബ്ബുദം ഉറവിടുന്നത് എന്നതും കൃത്യമായി അറിയേണ്ടതാണ്, പല ഭാഗങ്ങളിൽ പല ജീനുകളുടെ പ്രവർത്തനങ്ങൾക്ക് വ്യത്യാസമുണ്ട് എന്ന് ഈയിടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. . ഒരേ      ജീനിൻ്റെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ കൊണ്ട് മൂത്രാശയത്തിലും കുടലിലും അർബുദം സംഭവിക്കുന്നു എങ്കിലും രണ്ടിൻ്റേയും ചികിൽസയിൽ ഇമ്മ്യൂണോതെറാപ്പി ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്. പക്ഷേ ഇത് ഒരു പൊതുതത്വമായി അംഗീകരിക്കപ്പെടണമെന്നില്ല. KMD5D, UTY എന്നീ ജീനുകൾ പ്രതിരോധകോശങ്ങളെ നിയന്ത്രിക്കുന്നു എന്ന അറിവ് പ്രധാനമാണ്. ഈ രണ്ട് ജീനുകളെ ഔഷധശാസ്ത്രപരമായി (pharmacologically)  നേരിടുക എന്ന പോം വഴി ക്യാൻസർ ചികിൽസയിൽ വൻ വഴിത്തിരിവ് സൃഷ്ടിക്കുകയാണ്. പലേ വ്യക്തികളിൽ ഒരേ ക്യാൻസറിൻ്റെ ഉദ്ഭവം വെവ്വേറേ ആയിരിക്കാം  എന്നത്  വൈയക്തിക പരിപാലനവും ചികിൽസയും   ( personalized medicine ) ആവശ്യമാണെന്ന ആധുനികചിന്താപദ്ധതി സംഗതമാക്കുകയാണ്.

. ജനിതകപരമായും (genetic) തന്മാത്രാശാസ്ത്രപരമായും (molecular biological) ഉള്ള പഠനങ്ങൾ ഓരോ ചികിൽസാപദ്ധതിയുടെയും പിന്നിൽ ഉണ്ടായിരിക്കണമെന്നത് ആവശ്യമായിത്തീർന്നിരിക്കുന്നു. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ അവയവത്തിൻ്റെ ചികിൽസ രണ്ടു രീതിയിലാകാമെന്ന സത്യം കൃത്യമായി തെളിയുന്നുണ്ടിവിടെ. ഇനിയത്തെ നാളുകൾ സൂക്ഷ്മ ചികിൽസാ പദ്ധതി (precision medicine) യുടേത് ആയിരിക്കും. രോഗിയുടെ ജനിതകപശ്ചാത്തലം, ജീവിക്കുന്ന ചുറ്റുപാടുകൾ, ജീവിതശൈലികൾ ഇവയൊക്കെ സമഗ്രമായി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചികിൽസാസമീപനം.

 

Reference

  1. Abdel-Hafiz, H. A., Schafer, J. M., Chen, X., Xiao T., Gauntner, T. D., Li, Z . and Theodorescu, D. Y chromosome loss in cancer drives growth by evasion of adaptive immunity. Nature 619: 624-631 2023
  2. Li, J., Liao, Z., Horner, J. W., Wang, Y. A. and DePincho, R. A. Histone demethylase KDM5D upregulation drives sex differences in colon cancer.  Nature 619: 632-639 2023
  3. Ledford, H. How the Y chromosome makes some cancers more deadly for men. Nature 618:898 2023