Tuesday, June 23, 2009

ബിഗ് ഫിഷ് സ്മാൾ ഫിഷ്

അച്ഛൻ ഗോവണിയിറങ്ങി വന്നതോടെ രാജൻ ചായ ഡൈനിങ് മേശയിൽ എടുത്തു വച്ചു. “ജെറ്റ് ലാഗ് മാറാൻ ഒരാഴ്ചയെങ്കിലും എടുക്കും”
“ഞാൻ നാലുമണ്യ്ക്കേ ഉണർന്നതാ. നിന്നെ ഉണർത്തെണ്ട എന്നു കരുതി” അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.രാജൻ അച്ഛന്റെ പാദങ്ങൾ കസേരയിൽ കയറ്റി വച്ചു. “നീര് ഇപ്പഴും ഉണ്ട് കുറച്ച്”

“ഷൂസ് ഇട്ടതുകൊണ്ടാ നീരു വന്നതെന്നാ നിന്റെ അച്ഛൻ പറയുന്നെ” അമ്മയുടെ സ്വരത്തിൽ കളിയാക്കൽ ധ്വനി ഉണ്ടോ എന്ന് അച്ഛൻ സംശയിച്ചു കഴിഞ്ഞു.“പിന്നെ ഞാൻ നാട്ടിൽ ഷൂസുമിട്ടല്ലെ നടന്നിട്ടുള്ളത്. ഈ പാന്റു തന്നെ കഷ്ടിച്ചാ വലിച്ചിട്ടോണ്ടു നടക്കുന്നേ”

അച്ഛൻ സ്വരം കടുപ്പിച്ചെന്നു കരുതി അമ്മ അകത്തേക്കു വലിഞ്ഞു. സ്വകാര്യം മാതിരി ശബ്ദം മയത്തിലാക്കി. ‘‘മോനേ, വിസാ കിട്ടിയ അന്നുമുതൽ എനും ബ്ലഡ് ഷുഗർ ചെക്കു ചെയ്തു തുടങ്ങിയതാ അച്ഛൻ. കാലു മുറിഞ്ഞാൽ ഭേദമാകുമോ എന്ന പേടിയുമായിട്ടു നടക്കുകാ ആളിപ്പോ”.

“ഇന്ന് ഷൂസ് ഇട്ടേ പറ്റുകയുള്ളു. ലാബിൽ സേഫ്റ്റി നിയമങ്ങൾ അനുസരിക്കണം. നിർബ്ബന്ധമാണ്.”രാജൻ ശ്രദ്ധിച്ചത് അച്ഛൻ പുരികം ചുളിച്ച് നെറ്റിയിൽ മടക്കുകകളുണ്ടാക്കി സ്ഥിരം ചോദ്യഭാവം കൈക്കൊള്ളുന്നുണ്ടോ എന്നാണ്.

“ഓ ഇട്ടേക്കാം. അതിന്റെ പേരിൽ നാണക്കേടു വേണ്ട”. മകന്റെ മേൽനോട്ടത്തിലുള്ള കെമിക്കൽ ലാബ് കാണാൻ അച്ഛന്റെ ഉത്സാഹം തെളിഞ്ഞുവന്നു. പേരുകേട്ട ഫാർമസ്യൂടിക്കൽ കമ്പനിയല്ലെ.

“അച്ഛനു ചട്ണി ഞാനുണ്ടാക്കാം. ഇന്ദു ഉണ്ടാക്കിയത് വേറെ വയ്ക്കാം. സ്വൽ‌പ്പം ഇഞ്ചിയും കൂടെ അരച്ചതാ അച്ഛനിഷ്ടം. എനിയ്ക്കറിയാം. കടുകു വറക്കുമ്പോൽ ചുവന്നുള്ളിയും മൂപ്പിക്കണം“. രാജൻ അടുക്കളയിലേക്കു നീങ്ങി. അമ്മ ചുണ്ടിൽ വന്ന ചിരി ഒതുക്കാൻ ശ്രമിച്ചു.തന്റെ ഇഷ്ടങ്ങൽ എന്നും വാശി പോലെ കൊണ്ടു നടന്നത് ഓർത്ത് അച്ഛൻ താഴേക്ക് നോക്കി ഇരുന്നു.

കൊച്ചുമോൻ പുസ്തകവുമായി എത്തി. “മുത്തച്ഛൻ വായിച്ചു തരട്ടെ മോന്?” “വേണ്ട, അച്ചൻ വായിച്ചാ മതി’ അവൻ കൊഞ്ചി.
“ഇവിടെ അച്ഛനും മോനും ഒരു സെറ്റാ. ഞാൻ വെറും കാഴ്ചക്കാരി “ ഇന്ദു ചെറുതായി ചിരിച്ചു.

മുൻപിൽ നിരന്ന ഇഡ്ഡലിയും ചട്ണിയും അച്ഛൻ ഒരു നിമിഷം നോക്കിയിരുന്നു. കടുകുമണികൾ എണ്ണമയത്തിൽ തിളങ്ങുന്നതതും മൂപ്പിച്ച കരിവേപ്പിലമടക്കുകളിൽ അവ ഒഴുകി നീങ്ങുന്നതും മൊരിഞ്ഞ ചുവന്നമുളക് നിശ്ചലം അടങ്ങിക്കിടക്കുന്നതും അച്ഛൻ വെറുതെ കണ്ടിരുന്നു. കൊച്ചുമോനെ മടിയിലിരുത്തി രാജൻ ഇഡ്ഡലി പൊട്ടിച്ചു കൊടുക്കുന്നു. കൊച്ചുമോൻ ചട്ണിയിൽ കഷണം മുക്കി വായിൽ വച്ച് “ശ്ശ്…” എന്ന് എരിവ് അഭിനയിക്കുന്നു. “ഇനി അച്ചൻ” രാജനും ഇഡ്ഡലികഷണം ചട്ണിയിൽ മുക്കി വായിൽ വച്ച് എരിവ് അഭിനയിച്ചു. “ശ്ശ്”..വീണ്ടും. ഒരൊ ‘ശ്ശ്’നും കൊച്ചുമോന്റെ കുടുകുടെ ചിരി.

അച്ഛൻ അതു മാത്രം കണ്ണിമയ്കാതെ നോക്കിയിരുന്നു. ചട്ണിയുടെ സ്വാദ് കൃത്യമായിരിക്കും എന്നു കണക്കുകൂട്ടി. തികട്ടിവന്ന വിമ്മിഷ്ടം എവിടെ ഒളിക്കെണമെന്നറിയാതെ ….

കൊച്ചുമോൻ താഴെയിട്ട പുസ്തകം എടുക്കാൻ രാജൻ കുനിഞ്ഞപ്പോഴാൺ അച്ഛൻ അതു ശ്രദ്ധിച്ചത്.ഇടതുകാലിന്റെ പുറകിൽ കണ്ണ മുതൽ മുട്ടിനു പുറകു വരെ നീണ്ട പാട്. അതെ അതു തന്നെ. ഒരു നീണ്ട മണ്ണിര കടിച്ചുകിടക്കുന്നതു പോലെ വികൃതമായത്. ഇത്രനാൾ കഴിഞ്ഞിട്ടും മാഞ്ഞില്ല?

രാജൻ കണ്ടു അച്ഛന്റെ കണ്ണുകൾ തന്റെ ആ മുറിപ്പാടിൽ ഉടക്കിയത്. പെട്ടെന്നു മുഖം തിരിച്ചു. മോന്റെ പുസ്തകത്തിൽ നോക്കുന്നെന്നു ഭാവിച്ചെങ്കിലും അതിശക്തമായി ഒരു ഒരു ശ്വാസം മുട്ടൽൽ വന്നതു പോലെ അറിഞ്ഞു. ഇരമ്പിവന്ന ഒരു ഉൾക്കാറ്റ് ദിശാബോധമില്ലാതെ അവിടെയും ഇവിടെയും തല്ലിയാർക്കുന്നത്ത് അടക്കാൻ ശ്രമിച്ചു. കൊച്ചുമോന്റെ പുസ്തകത്തിലെ പേജ് നോക്കി വായിക്കുന്നെന്ന തോന്നൽ വരുത്താൻ ശ്രമിച്ചു.

ബിഗ് ഫിഷ് സ്മാൾ ഫിഷ്
One fish, Two fish, Red fish, Blue fish
Black fish, Blue fish, Old fish, New fish
Some are old and some are new
Some are sad and some are glad
And some are very very bad
Why are they sad and glad and bad?
I do not know, go ask your dad.

ബിഗ് ഫിഷ് സ്മാൾ ഫിഷ്………
ബിഗ് ഫിഷ്....... സ്മാൾ ഫിഷ്..........

ബി. എസ്. സി ഫൈനൽ പരീക്ഷ എഴുതിയ രാജശേഖർ എസ്. മുഖത്തു സദാ ചോദ്യഭാവം മാത്രം കൊണ്ടുനടക്കുന്ന അച്ഛന്റെ മുൻപിൽ പരുങ്ങി നിന്നു. പുരികങ്ങൽ ചുരുക്കി നെറ്റിയിൽ ചുളിവുകൾ വരുത്തി തറച്ചു നോക്കുന്നത് രാജൻ സ്ഥിരം കാണുന്നതാണ്. എങ്കിലും ഒന്നു പതറി. തിയറി നന്നായിടെഴുതിയിട്ടുണ്ട്. അതിന്റെ ധൈര്യവുമുണ്ട്. ഇനി പ്രാക്റ്റിക്കൽ ഈ ആഴ്ച ഒരു ദിവസം.

പെട്ടെന്നാണ് അച്ഛന്റെ പോലീസുമുറ ചോദ്യം.

“എന്നാടാ പ്രാക്റ്റിക്കൽ പരീക്ഷ?”
കസേരയിൽ കയറി നിന്നു ബൾബു തിരിച്ച് എന്തോ അറ്റകുറ്റപ്പണി ചെയ്യുന്നു അച്ഛൻ. ചുറ്റിലും ഇലക്ട്രിക് വയറുകൾ വീണു കിടക്കുന്നു.
രാജൻ ഒരിക്കലും നേരിടേണ്ടതില്ലെന്നു കരുതിയ ചോദ്യം. ഈ ആഴ്ച എന്നോ ഒരു ദിവസമാണ്. അടുത്തയാഴ്ച ഹോസ്റ്റലിലെ കൂട്ടുകാരൊക്കെ പോയ് മറയുകയാണ്. എന്നും രാവിലെ പത്തുമണിയോടു കൂടി കോളേജിലെത്തുക, ടൌണിൽ കറങ്ങുക, കാശുണ്ടെങ്കിൽ ഹോട്ടലിൽ കയറുക, അല്ലെങ്കിൽ ഹോസ്റ്റലിൽ കൂട്ടുകാർ ഊണ് തരപ്പെടുത്തുക ഇങ്ങനെ പോകുന്നു അവസാന ദിവസങ്ങൾ. എന്നും രാത്രി പ്രാക്റ്റിക്കലിനുവേണ്ടി പഠിയ്ക്കുന്നതു കൊണ്ട് വേവലാതി ഇല്ല. ഹാ‍ൾ ടിക്കറ്റ് വിനോദിന്റെ മുറിയിൽ വച്ചിട്ടുണ്ട്. അതെയോ ബാബുരാജിന്റെ? ശ്രീധർ ബാലന്റെ മുറിയിൽ? പ്രാക്റ്റിക്കൽ പന്ത്രണ്ടു മണിക്കാണു തുടങ്ങുന്നതെന്നറിയാം. അവിടെയെത്തുമ്പോൾ കൂട്ടുകാർ പറയുമല്ലൊ. നേരേ കെമിസ്ട്രി ലാബിലെത്തിയാൽ മതി.

“നിന്നോടാ ചോദിച്ചത്. എന്നാ പ്രാക്റ്റിക്കൽ?”

ഈ ആഴ്ച ഒരു ദിവസം എന്ന സത്യം പറയേണ്ടി വന്നു.

“ഹാൾ ടിക്കറ്റ് എവിടെടാ?”

“ഹാൾ ടിക്കറ്റ് എവിടയാണെന്നാ ചോയിച്ചേ”
കലി ആവേശിച്ചു കഴിഞ്ഞു അച്ഛന്.

ബാക്കി സത്യവും പുറത്തു വന്നു.

“ഹാൾ ടിക്കറ്റ് വല്ലവന്റേം കയ്യിൽ കൊടുത്തിട്ട് നീ ഇവിടെ എന്നാ ചെയ്യുകാണെടാ.”. ഭ്രാന്തനായ അച്ഛൻ തന്റെ രണ്ടു തോളും പിടിച്ച് കുലുക്കി. “ഹാൾ ടിക്കറ്റ് കയ്യിലില്ലേടാ പട്ടിക്കഴുവേറീ” പിന്നെ കൊടും തെറി വാക്കുകൾ. ബാധ കയറി വിറയ്ക്കുന്ന അച്ഛന്റെ മുൻപിൽ ഒരിക്കൽ കൂടി രാജൻ പകച്ചു നിന്നു. അച്ഛന് കയ്യിൽ കിട്ടിയത് ഇലക്ട്രിക് വയറാണ്. അതു മടക്കിയെടുത്ത് ആഞ്ഞടിച്ചു. പലതവണ. ഒരു തവണ വള്ളി കാലിൽ ചുറ്റിപ്പിണഞ്ഞു ഊക്കോടെ വലിച്ചെടുത്തപ്പോൾ തൊലി പിളർന്നു കൊണ്ട്ടാണ് വള്ളി പാഞ്ഞത്. ഇടതുകാലിൽ കണ്ണ മുതൽ മുട്ടിനു പുറകുവരെ ഏങ്കോണിച്ച് നീണ്ട ഒരു മുറിവ്. പിന്നത്തെ അടിയൊക്കെ ചോരത്തുള്ളികൽ തെറിപ്പിച്ചുകൊണ്ട്. ഇറയത്തിന്റെ കോണിൽ കിടന്നതോർമ്മയുണ്ട്. രാത്രിയിൽ മുറിവു തുന്നിക്കെട്ടേണ്ടതല്ലെ എന്നൊക്കെയുള്ള അമ്മവിലാപങ്ങൾ എവിടെയുമെത്താതെ അലഞ്ഞു.

“ഞാനും വരുന്നുണ്ട് അച്ചാ അച്ചന്റെ ആപ്പീസിൽ” കൊച്ചുമോൻ കാലിൽ കെട്ടിപ്പിടിയ്ക്കുന്നു. പെട്ടെന്നു പുസ്തകം മടക്കി അവനുകൊടുത്തു.

“ഉടനെ ഇറങ്ങുകയായ്ണോ മോനേ?” അമ്മ ചോദിക്കുന്നു.
“അതേ. റെഡി ആയിക്കോളുക, പെട്ടെന്ന്. ഒരു മണിക്കൂറോളം ഡ്രൈവ് ഉണ്ട്.“

ഭിത്തിയ്ക്കു പകരം ചില്ലുകൾ കൊണ്ട് പണിതിട്ട കമ്പനിക്കെട്ടിടത്തിനു സുതാര്യതയല്ലെ കൂടുതൽ എന്ന് അച്ഛൻ വിസ്മയിച്ചു. അകത്ത് മകന്റെ ഡിപാർറ്റ്മെന്റിൽ ഡോക്ടർ രാജശേഖർ എസ്. ഡയറക്റ്റർ റിസേർച ആൻഡ് ഡെവലപ്മെന്റ് എന്നു കോറിയിട്ട പിച്ചളഫലകത്തിന്റെ മഞ്ഞപ്രകാശം നെറ്റിയിലെ രേഖകളിലെ ആഴങ്ങൾ നിറച്ചുമാച്ചു.

പ്രൊഡക്ഷൻ പ്ലാന്റ് എല്ലാം ചുറ്റിക്കണ്ട ആലസ്യം അച്ചനിൽ ഒരു മന്ദതകോരിയിട്ടു. പുറത്ത് നടകൾക്കു മുകളിൽ അച്ഛനും അമ്മയും പാർകിങ് ലോടിൽ നിന്നും രാജൻ കാറ് എടുത്തുകൊണ്ടുവരുന്നത് കാത്തു നിന്നു. ഒരു കോണിൽ മനോഹരമായ വെള്ളിക്കമ്പിവലപ്പെട്ടിയിൽ കമ്പനി വക പ്രസിദ്ധീകരണങ്ങൾ അടുക്കിവച്ചിരിക്കുന്നതിൽ ൽ അച്ചന്റെ നോട്ടം ചെന്നു പെട്ടു. തന്റെ പേര് പുറം കവറിൽ തന്നെ വലുതായി അച്ചടിച്ചിരിക്കുന്നത് കണ്ട് വിശ്വസിക്കാനാവാതെ എടുത്തു. ഇതെങ്ങനെ? നിവർത്തി നോക്കി. മകന്റെ പേർ വിസ്തരിച്ച് എഴുതിയിരിക്കയാണ് അവസാന ഇനിഷ്യൽ മുഴുവനാക്കുമ്പോൾ തന്റെ പേരു തന്നെ. മകനെ Employee of the Year ആയി പ്രഖ്യാപിച്ചിരിക്കുന്ന വാർത്തയാണ്. കാര്യക്ഷമതയ്ക്കുള്ള ഈ അവാർഡു വാങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗവേഷകൻ. പടിയിറങ്ങുമ്പോൾ കടലാസുകൾ ചെറുതായി വിറച്ചു. അക്ഷരങ്ങൽ ഓടിക്കളിക്കുന്നെന്നതോന്നൽ വിഭ്രാന്തിയോ? ഇടതുകാലിലെ ഷൂസ് ചെറുതായി ഇളകി മാറി. ഒരു പടിയുടെ വക്കിൽ കാൽ തെന്നി കയ്‌വരിയിൽ പിടിച്ചിട്ടും താഴെ നടയുടെ കോണിൽ വീണു കഴിഞ്ഞു അച്ഛൻ. വശത്തുള്ള പൂച്ചെടികളുടെ മേലെ ചെരിഞ്ഞു കിടന്നു പോയ അച്ഛനെ പിടിച്ചെഴുനേൽ‌പ്പിക്കേണ്ടി വന്നു.

കാറിൽ വച്ചു അമ്മയാണു കണ്ടത്. മുട്ടിനു താഴെ പാന്റ് ചോരകൊണ്ടു നനയുന്നു. രാജൻ കാറു നിറുത്തി. ഇടതുകാലിൽ കണ്ണ മുതൽ മുട്ടിനു പുറകു വരെ ഏങ്കോണിച്ച് തൊലി നന്നായി കീറിയിരിക്കുന്നു. പൂച്ചെടി താങ്ങിനിറുത്താൻ നാട്ടിയ കമ്പി കൊണ്ടതാകണം.

കട്ടിലിൽ തലയിണകളിൽ ചാരിയിരിക്കുന്ന അച്ഛന്റെ മുറിവിൽ രാജൻ ആന്റിബയോടിക് ക്രീം പുരട്ടി. തന്റെ കണ്ണുകളിൽ തന്നെ പെട്ടുപോയ നോട്ടത്തിനു നനവുണ്ടായിരുന്നത് നീറ്റൽ കൊണ്ടല്ല എന്ന തോന്നൽ അച്ഛനുണ്ടെന്നു രാജനും അറിഞ്ഞു. കൊച്ചുമോൻ ഓടിവന്ന് കട്ടിലിൽ കയറാൻ ശ്രമിച്ചു.

“മോനെ മുത്തച്ഛനു ഉവ്വാവൂ ആണ്. ബുദ്ധിമുട്ടിയ്ക്കാതെ”

“അവൻ ഇവിടെ ഇരുന്നോട്ടെ സാരമില്ല” നീറ്റൽ സഹിക്കാതെ അച്ഛന്റെ സ്വരം കലമ്പിച്ചു.

“ഇവിടെയാണോ മുത്തച്ഛന്റെ ഉവ്വാവൂ?” അവൻ മുറിവിനുമുകളിൽ തൊട്ടു. അച്ഛൻ കൊച്ചുമോനെ വാരിയെടുത്ത് ചേർത്തു കിടത്തി.

കതകുചാരാൻ തിരിഞ്ഞ രാജൻ ഒരു നിമിഷം മുഖം തിരിച്ചു അച്ഛനെ നോക്കി.

അച്ഛൻ വ്യക്തമായി കണ്ടു.

രാജന്റെ കാലിലെ മുറിപ്പാട് അവിടെയില്ല.

Wednesday, June 3, 2009

വാമൊഴിത്തെറ്റിനു വരമൊഴി പരിഹാരം-‘അറ്റോണ്‍മെന്റ്‘ (Atonement) കണ്ടപ്പോൾ

അറ്റോൺമെന്റ് (Atonement)  എന്ന സിനിമ വീണ്ടും കണ്ടപ്പോൾ...


               പ്രണയം, യുദ്ധം വിധി, കുറ്റബോധം ഇവയെല്ലാം ഇണക്കിയ ധാരാളം ക്ലാസിക്കുകളുണ്ട്, പ്രശസ്ത സിനിമകളുമുണ്ട്. പ്രണയകാലത്തെ യുദ്ധം, യുദ്ധകാലത്തെ പ്രണയം എന്നിങ്ങനെ പോകുന്നു ക്രമചയ സംഹതികള്‍ എന്നാല്‍ ഇവയെയെല്ലാം പശ്ചാത്തലത്തിലാക്കി കുറ്റബോധവും പാപപരിഹാരവും എഴുത്തിന്റെ ശക്തിയും പ്രകടമാക്കി അവതരിക്കപ്പെട്ട, 2007ൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് അറ്റോൺ മെന്റ്. നിരവധി ഓസ്കാര്‍ നോമിനേഷനുകള്‍, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ ‍ പുരസ്കാരങ്ങൾ അങ്ങനെ സ്വീകാര്യതാനിദർശനങ്ങൾ ഏറെ. നവകൌമാരക്കാരിയുടെ അസൂയകലർന്ന ചാപല്യത്താല്‍ വന്നുഭവിക്കുന്ന ജീവിതനഷ്ടങ്ങളുടെ പരിഹാരം എഴുത്തിലൂടെ കൈവരുത്താനുള്ള ഉദ്യമം കണ് തെളിയിച്ച ഇയന്‍ മക്‌ ഇവന്റെ ഇതേ പേരിലുള്ള നോവലിന്റെ ആവിഷ്കാരമായിരുന്നു ഇത്.   പ്രണയം, കുടുംബബന്ധങ്ങള്‍, യുദ്ധം കുറ്റബോധം പാപപരിഹാരം എന്നിവയെല്ലാം പ്രമേയമാക്കിയ ഈ പ്രശസ്ത  നോവലിന്റെ ആവിഷ്കാരം അർത്ഥപൂർണമായി വെള്ളിത്തിരയില്‍ എത്തിച്ചു എന്നതിന്‍് സംവിധായകന്‍ ജോ റൈറ്റ് പ്രശംസ നേടിയിരുന്നു. വായനയില്‍ക്കൂടിമാത്രം കെട്ടിപ്പടുക്കാവുന്ന അനുഭൂതികൾ സമ്പന്നമായ ദൃശ്യങ്ങള്‍ കൊണ്ട് എങ്ങനെ സാര്‍ത്ഥകമാക്കാം എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ സിനിമ. 1935 മുതല്‍ ഇന്നു വരെയുള്ള കാലഘട്ടവും ഇതിന്റെ പശ്ചാത്തലമാക്കിയിട്ടുണ്ടെന്നുള്ളതും പ്രത്യേകത.

             കഥ ദൃശ്യങ്ങളാക്കി ആവിഷ്കരിക്കുക മാത്രമല്ല സിനിമ എന്ന് വ്യക്തമാക്കുന്നതാണ് അറ്റോണ്മെന്റിലെ  ആഖ്യാനരീതി.  ഒരു കഥാകാരിയെക്കുറിച്ചുള്ള കഥയായതിനാൽ അവളുടെ വീക്ഷണങ്ങ്ങളാൽ എങ്ങനെ കഥ രൂപപ്പെട്ടു വരുന്നു എന്നതിന്റെ ദൃശ്യത്തെളിവു നൽകല്യം കൂടിയാണ്. അതുകൊണ്ടു തന്നെ കഥയും ജീവിതവും കെട്ടുപിണയുകയാണ്. കഥയ്ക്കുള്ളിൽ കഥ വിടരുന്നു. സത്യമേത് മിഥ്യയേത് ഭാവനയേത് എന്ന വിഭ്രാന്തിയും. കഥാഭാഗങ്ങൾക്കും കഥാപാത്രമനോഭാവത്തിനും സാംഗത്യമണയ്ക്കാൻ കഥ ചിലപ്പോൾ പിന്നോട്ടു പായും. ജീവിതത്തിൽ നിന്നും കഥ പിടിച്ചെടുക്കാൻ കഥകാരി ആയാസപ്പെടുമ്പോൽ ഒരേ സംഭവത്തിനും വ്യത്യസ്ത പാഠാന്തരങ്ങൾ സാദ്ധ്യമാവുന്നു.   ഒരു കഥയിൽ രണ്ടു കഥ എന്ന പോലത്തെ സ്ഥിതി വിശേഷം. കഥയെഴുത്തിൽക്കൂടി പ്രായശ്ചിത്തവും പാപപരിഹാരവും തേടുമ്പോൾ കഥാകാരിയ്ക്ക് ഭാവനയേക്കാൾ വിഭ്രാന്തി ആവശ്യം തന്നെ. അതിവിദഗ്ധമായ എഡിറ്റിങിലൂടെയാൺ ഇതിന്റെ കൺപാർക്കൽ അനുഭവഭേദ്യമാക്കുന്നത്.

                      കഥയ്ക്കുള്ളിൽ  കഥാപാത്രങ്ങൾ കഥമെനയുന്ന ‘മെറ്റാഫിക്ഷൻ’ എന്ന ആഖ്യാനരീതിയാൺ മക് ഇവൻ തന്റെ നോവൽ രചനയ്ക്ക് സ്വീകരിച്ചിട്ടുള്ളത്.  തീർന്നു പോയ ജീവിതം തിരിച്ചു പിടിയ്ക്കാനാവില്ലെന്നും  ജീവിതത്തിൽ നിന്നും കഥ പിടിച്ചെടുക്കാനാവുമെന്നും  ഏറ്റുപറച്ചിലിന്റെ സങ്കീർത്തനം രചിച്ച് വാമൊഴിയാൽ ചെയ്ത തെറ്റിനു  വരമൊഴിയിലൂടെ പാപപരിഹാരം തേടാനാകുമെന്നും എഴുതിത്തെളിയിക്കാനാൺ നോവലിസ്റ്റ് ശ്രമിക്കുന്നത്. എന്നാൽ ആഖ്യാനവും ജീവിതവും രണ്ടായിത്തീരുന്നതിനാൽ ഒന്നാക്കാനുള്ള യത്നവുമാൺ നോവലിലെ കഥാകാരി മനസ്സറിഞ്ഞു ചെയ്യുന്നത്.തെറ്റുകളുടെ പരിണതി ദുരന്തഹേതുവും തിരിച്ചുവരവ് ഇല്ലാത്തതുമാൺ, ഭാവനയിൽ ഒഴിച്ച്. എന്നാൽ ഈ ഭാവന എഴുത്തിന്റെ ശക്തി കൊണ്ട് പ്രായശ്ചിത്തത്തിന്റെ സുഖശാന്തി നൽകുമെങ്കിലും അതിനു പരിമിതികൾ ഏറെ. ഭാവനയുടെ വ്യത്യസ്ത സാദ്ധ്യതകൾ സ്പർശിക്കാനും എഴുത്തുകാരനു താൽ‌പ്പര്യം. നശീകരണം അതിലൊന്നാണെങ്കിൽ ജീവിതസഫലീകരണം മറ്റൊന്നാണ്. രണ്ടും വിഭ്രാത്മകമായി ആണ് നോവലിസ്റ്റ് നേരിടുന്നത്.സംവിധായകൻ ജോ റൈറ്റ് ഇത്തരം അപഗ്രഥനവിശേഷങ്ങൽ സിനിമാപ്രയോഗത്തിലാക്കാൻ ശ്രമിച്ചതിലുള്ള വിജയമാണ് സിനിമയെ ശ്രദ്ധേയമാക്കിയത്. ദൃശ്യങ്ങൾ കൊണ്ടുള്ള സമീകരണമാണ് ആഖ്യാനത്തെ അർത്ഥവത്താക്കുന്നത്.  1935 മുതൽ 1999 വരെയുള്ള കാലഘട്ടം ദൃശ്യങ്ങളിലൊതുക്കുക, കഥയ്കുള്ളിൽ കഥ കോർക്കുക, പ്രണയവും ദുരന്തവും പ്രായശ്ചിത്തവും മിഴിവോടെ ദൃശ്യവൽക്കരിക്കുക ഇതൊക്കെ  നോവലിന്റെ കാതലാണ്,  ഇത് ചോർചവരാതെ കാണികളിലേക്കു പകരുക ഒക്കെ സംവിധായകന്റെ ക്ലിഷ്ടതകൾ എങ്കിലും വിജയം. വിക്ടോറിയൻ സദാചാരകാപട്യങ്ങൾ, കുടുംബമഹിമയുടെ പാഴ്ഗർവ്വ്, സമൂഹശ്രേണിയിലെ താഴേക്കിടയിലുള്ളവരുടെ സഹനങ്ങൽ, നിഷ്കളങ്കതയുടെ നഷ്ടം, സ്നേഹരാഹിത്യം   ഇവയൊക്കെ നോവലിൽ നിന്നും സിനിമയിലേക്കു നിഷ്പാദനം ചെയ്തിരിക്കുന്നത് സംവിധായകന്റെ ചാതുര്യവിലാസം കൊണ്ട്.   ചരിത്രഭൂമികയുടെ പശ്ചാത്തൽത്തിൽ മെനഞ്ഞ പ്രേമകഥ യുക്തിഭംഗം വരാതെ പ്രമേയത്തിൽ ഇണക്കപ്പെട്ടിരിക്കുന്നതും കഥയുടെ വഴിത്തിരിവുകൾ നിർണ്ണയിക്കുന്നതും സിനിമയ്ക്കുമാത്രം അവകാശപ്പെട്ട   ചില കുറുക്കുവിദ്യകളാൽ തന്നെ.. ഒരോ ഫ്രെയിമും നിർമ്മിച്ചെടുക്കുന്നതിലെ സൂക്ഷ്മതകൊണ്ടും ലോഭമെന്യേ വാരിവിതറിയിരിക്കുന്ന ദൃശ്യങ്ങളാലും ആണ് സംവിധായകൻ ഇതൊക്കെ സാദ്ധ്യമാക്കിയിരിക്കുന്നത്.  ക്രിസ്റ്റൊഫെർ ഹാമ്പ്റ്റൺ (Dangerous Laisions ന്റെ തിരക്കഥാകൃത്ത്) ന്റെ തിരക്കഥ സംവിധായകനെ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുളത്. നായികാനായകരുടെ പ്രണയദുരന്തത്തിനു യുദ്ധം ഒരു കാരണമാകുന്നെന്നു പറഞ്ഞു വയ്ക്കുകയല്ല യുദ്ധത്തിന്റെ ഭീകരത, ആ‍ത്യന്തികമായി സ്നേഹരാഹിത്യത്തിൽ നിന്നും ഉടലെടുക്കുന്നതാണെന്നു നേരേയും ഒളിച്ചും പാത്തും ൽബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു ഈ ചിത്രം. സംവിധായകൻ ജോ റൈറ്റിനു  ബ്രിടീഷ് പീരീഡ് സിനിമ പരിചയമാണ്. നേരത്തെ ആയിരത്തിയെഴുനൂറിന്റെ അവസാനത്തിൽ വ്യാപരിക്കുന്ന കഥയായ ജെയിൻ ഓസ്റ്റിന്റെ  Pride and Prejudice  കന്നിസ്സംവിധായകനെന്ന നിലയ്ക്കുള്ള പാരിതോഷികങ്ങൾ വാരിയെടുത്തതാണ്.  പ്രധാന കഥാപാത്രത്തിന്റെ വേഷമണിഞ്ഞ കെയ്‌ര നൈറ്റ്ലി യെ അറ്റോണ്മെന്റിലും നായിക സെസിലിയയായി അവതരിപ്പിക്കാൻ ജോ റൈറ്റ് തീർമാനിച്ചതിൽ ഔചിത്യമുണ്ട്.  നായകവേഷത്തിലെത്തുന്ന പ്രഗൽഭൻ ജെയിംസ് മക് അവോയ് ഉം കെയ്‌ര നൈറ്റ്ലിയും തമ്മിൽ ചില രാസവിദ്യാപൂർത്തിയുമുണ്ട്..  സെസിലിയയുടെ അനുജത്തി 13 കാരി ബ്രയനിയായി വേഷമിട്ട സീർഷാ റോനൻ  നിരവധി അംഗീകരങ്ങൾ നേടി, സഹനടിയ്ക്കുള്ള ഓസ്കാർ  നോമിനേഷൻ വരെ.

                രണ്ടാം ലോകമഹായുദ്ധത്തിനു മുൻപുള്ള പ്രക്ഷുബ്ധവും സ്ഫോടനാത്മകവുമായ പശ്ചാത്തലത്തിലാണു കഥയുടെ നിർണായകമായ സംഭവങ്ങൾ ഉടലെടുക്കുന്നത്. റ്റാലിസ് കുടുംബത്തിൽ ബന്ധുക്കൾ വന്നു ചേർന്നിരിക്കുന്നു, കൌമാരക്കാരി ബ്രയനി എഴുത്തു സപര്യ തുടങ്ങിയിരിക്കുന്നു. ചുറ്റും നടക്കുന്ന സംഭവങ്ങൾക്ക് അതിവായനയുടേയോ അതിഭാവനയുടേയോ പരിവേഷം കൌമാരചാപല്യങ്ങളോടൊപ്പം വന്നു ചേരുകയാണ്. ചേച്ചി സെസിലിയയും ഇഷ്ടതോഴൻ റോബിയും അവളുടെ അസൂയകലർന്ന ഭാവനയ്ക്ക് വശംവദരാവുകയാണ്. പൊട്ടിപ്പോയ പൂപ്പാത്രത്തിന്റെ കഷണം തേടി, മേൽവസ്ത്രമൂരി ജലധാരായന്ത്രത്തിനു കീഴെ മുങ്ങി നിവർന്ന ചേച്ചി യെ ബ്രിറ്റനി കാണുന്നത്ത് ഒരു കാമപ്രകടനം മാത്രമായാണ്. റോബി തന്റെ പ്രണയവിളംബരത്തിനു അതിലൈംഗികത കലർത്തി എഴുതി മാറ്റിവച്ച കുറിപ്പു  അറിയാതെ സെസിലിയയ്ക്കു കൊടുക്കാൻ ബ്രയനിയെ തന്നെ ഏൽ‌പ്പിച്ചതും ഇയാ‍ൽ ഒരു രതിക്രിയാജ്വരബാധിതനാണെന്ന മുൻ വിധി നിർണ്ണയിക്കാനും എളുപ്പമായി. ലൈബ്രറിയിലെ ഇണചേരൽ കണ്ണാൽ കണ്ടതോടെ  പരിപക്വലൈംഗിതയെക്കുറിച്ച് അറിവൊന്നുമില്ലാത്ത ഈ കൌമാരക്കാരി തീവ്രമായ കാലുഷ്യത്തിലും വീണുപോകയാണ്.അന്നു രാത്രിയിൽ ബന്ധുവായ പതിനാറുകാരി ലോലയെ ഇരുട്ടിൽ പ്രാപിക്കുന്നത് റോബി തന്നെയാണെന്ന് അവൾ വിധിയെഴുതുന്നതിലും കാപട്യവും അസൂയയും ഉണ്ട്.  വീട്ടിൽ അന്നു വിരുന്നുവന്ന സുഹൃത്താൺ പ്രതിയെന്ന കാര്യം അവൾ മനപൂർവ്വം മറച്ചു വയ്ക്കുകയാണ്. താൻ എഴുതിവരുന്ന Trials of Arabella എന്ന നാടകത്തിലെ കഥാപാത്രങ്ങളുമായി ചുറ്റിലുമുള്ളവരെ താദാത്മ്യം പ്രാപിപ്പിക്കാനുള്ള ഗൂഢോദ്ദേശവുമുണ്ട് ബ്രയനിയ്ക്ക്. ഈ ചിന്താപദ്ധതിയുടെ പരിണതി റോബി പോലീസ് കസ്റ്റഡിയിൽ ആകുന്നതു വരെ എത്തി. വീട്ടുകാര്യസ്ഥന്റെ മകൻ മാത്രമായ റോബിയെ പ്രതിസ്ഥാ‍നത്തു നിറുത്താൻ ആഢ്യകുടുംബത്തിനു തെല്ലും മടിയുമില്ല. ജലധാരായന്ത്രത്തിനു മുൻപിലുള്ള രംഗങ്ങളും അബദ്ധത്തിൽ മാറി  നൽകപ്പെട്ട എഴുത്തിന്റെ സത്യം വിശദീകരിക്കുന്ന രംഗങ്ങളും ബ്രയനിയുടെ ഭാവനയിലുള്ളതും യഥാതഥമായതും ആയ രണ്ടു വ്യത്യസ്ഥ ദൃശ്യപാഠാന്തരങ്ങളാലാണു വെളിവാക്കപ്പെടുന്നത്. കൽ‌പ്പിതകഥ രചിയ്ക്കുന്നവളുടെ വിഹ്വലതകൾ സത്യത്തിൽ നിന്നും എത്ര അകലെയാൺ എന്ന് നിജപ്പെടുത്താനുള്ള സംവിധായകതന്ത്രമാണിത്.

          ഒരു രാതിർയിലെ സംഭവങ്ങൾ പൊടുന്നനവേ മൂന്നുപേരുടെ ജീവിതമാൺ എന്നെന്നേയ്ക്കുമായി മാറ്റിമറിച്ചത്. റോബി-സെസിലിയമാരുടെ വിദൂരപ്രണയവും യുദ്ധദുരന്തങ്ങളും സമന്വയിപ്പിച്ചാണ് കഥാഖ്യാനം നീങ്ങുന്നത്. കേംബ്രിഡ്ജിലെ പഠനം നിറുത്തി പട്ടാളക്യാമ്പിൽ മുറിവേറ്റവരെ ശുശ്രൂഷിയ്ക്കുന്ന ജോലി സ്വയമേവ ഏറ്റെടുത്തിരിക്കയാണ് ബ്രയനി. സെസിലിയയും യുദ്ധരംഗത്ത് നേഴ്സായി എത്തിയിരിക്കുന്നു. മെഡിക്കൽ കോളെജിൽ പോവേണ്ടിയിരുന്ന റോബി ജയിൽ ശിക്ഷയിൽ നിന്നും മറ്റൊരു ശിക്ഷയായ പട്ടാളസേവനത്തിൽ.  പ്രണയാതുരനും  സമസൃഷ്ടിസ്നേഹിയുമായ റോബിയുടെ തീവ്രാനുഭവങ്ങളിൽക്കൂടി യുദ്ധത്തിന്റെ കെടുതിയും നിഷ്ഠൂരതയും സ്നേഹവിപരീതയുക്തികളും ദൃശ്യങ്ങളാക്കുകയാണ് സിനിമ ഇവിടെ.  ജയിലിൽ നിന്നും പട്ടാളത്തിലേക്കു മാറ്റിപ്രതിഷ്ഠിക്കപ്പെട്ട തടവിലാക്കപ്പെട്ട മനസ്സിനു ഒരിയ്ക്കൽ മാത്രം കണ്ടു മുട്ടിയ സെസിലിയ നൽകിയ ,കടൽത്തീരത്തെ ചെറുവീടിന്റെ ഫോടൊ മാത്രമാണ് ആശ്വാസം. അത് ഒരു സ്വപ്നം മാത്രമാണെങ്കിലും.  നിർദ്ദാക്ഷിണ്യകൊലപാതങ്ങൽക്കു മുൻപിൽ വിങ്ങിപ്പൊട്ടിക്കരയുന്ന പട്ടാളക്കാരൻ അമ്മയെ ഓർത്ത് മാഴ്കുന്ന പട്ടാളക്കാരൻ വലിയ സിനിമാ സ്ക്രീനിൽ പ്രണയമിഥുനങ്ങൽ ഉമ്മ വയ്ക്കുന്ന രംഗം വെറും വിരോധാഭാസമെന്നു തിരിച്ചറിഞ്ഞ് നിശബ്ദവിലാപത്തിൽ പൊട്ടിപ്പോകുന്ന കരളിനെ കഷ്ടിച്ചു നിയന്ത്രിക്കുന്ന പട്ടാളക്കാരൻ എന്നിങ്ങനെ അതിസാധാരണമനസിനെ യുദ്ധത്തിന്റെ ക്രൌര്യം ഞെരിച്ചുടയ്ക്കുന്നത്  മുഴുവൻ വെളിവാക്കാൻ സംവിധായകൻ ശ്രമിക്കുന്നത് റോബിയുടെ നിസ്സഹായവസ്ഥയും മനോവ്യാപരങ്ങളും ചിത്രീകരിയ്ക്കുക വഴിയാണ്.  ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് മുറിവേറ്റ പട്ടാളക്കാരെ ശ്രൂഷിക്കുക വഴി പാപപരിഹാരം സ്വകീയമാക്കുകയാണ് ബ്രയനി.  പരിസരബോധം സ്വല്പം കുറഞ്ഞ മാതിരി ക്യാമെറയെ/ നമ്മളെ തറച്ചു നോക്കി നിൽക്കുന്ന പതിനെട്ടുകാരി ബ്രയനിയെ ആൺ സംവിധായകൻ അവതരിപ്പിക്കുന്നത്.  ചേച്ചിയുടേയും റോബിയുടേയും പ്രണയത്തിന്റെ നിജസ്ഥിതി സ്വാംശീകരിച്ച് “ജലധാരായന്ത്രത്തിനടുത്ത് രണ്ടുപേർ’ എന്ന കഥ എഴുതിത്തുടങ്ങിയിട്ടുണ്ട് അവൾ. കഥയുടേയും കാലപ്പനികതയുടേതും ലോകത്തിന് സ്വന്തം സ്വത്വം അടിയറവു വയ്ക്കേണ്ടത് കുറ്റബോധം ഏൽ‌പ്പിച്ചു കൊടുത്ത ബാദ്ധ്യതയാണവൾക്ക്. “ബ്രയനി  ഇല്ല” (There is no Briony) എന്ന് അവൾ സ്വയമേവ മന്ത്രിക്കുന്നത് കണ്ണാടിയിലെ പ്രതിബിംബം ആയിത്തീർന്നെന്ന   സൂചനയിലൂടെയാണ്.  യുദ്ധരംഗത്ത് എത്തിയിരിക്കുന്നത് സെസിലിയയേയും റോബിയേയും   ഒരുമിച്ച് കണ്ട് മാപ്പുപറയാമെന്ന ആശയിലുമാണ്. മരണാസന്നനായ അജ്ഞാത ഫ്രെഞ്ച് പട്ടാളക്കാരന്റെ അവസാനനിമിഷങ്ങളിൽ അയാളുടെ ജീവിതവും അവളുടെ തദ്സദൃശ ജീവിതവും ഒന്നാക്കാൻ അറിയാതെ നുണ പറഞ്ഞുപോവുന്നുണ്ട് അവൾ. എല്ലാ കഥകളും നുണകളാണെന്നും നുണകളൊക്കെയാണ് കഥകളാകുന്നതെന്നും തെര്യപ്പെടുത്തുന്നു ഈ ദൃശ്യങ്ങൾ.  തലച്ചോറു പുറത്തു കാണുംവിധം പൊളിഞ്ഞ തല  അവൾക്കു കാണേണ്ടി വരുന്നതും അയാളുടെ നിരാലംബവിലാപങ്ങളും അവൾ ചെയ്ത കുറ്റം എത്രയും കഠിനതരമായിരുന്നു എന്ന് ബോദ്ധ്യപ്പെടുത്തുകയാണ്. സത്യം പലപ്പോഴും ഭാവന മാത്രമല്ലെ എന്ന ശങ്കയ്ക്കും അവൾ വശംവദയാവുകയാണ്.അത് റോബി തന്നെയല്ലെ എന്ന് നിമിഷനേരം അവൾ ശങ്കിച്ചു പോവുന്നുമുണ്ട്.

             യുദ്ധദൈന്യത ഹൃദയത്തിലും അതിനു പുറത്തും ഏൽ‌പ്പിച്ച മുറിവുകളുമായി റോബി കടൽത്തീരത്തെ വീട് എന്ന സ്വപ്നത്തിലാണ് നിതാന്തചര്യ. സുന്ദരവനസ്ഥലിയിലാണ് പൊടുന്നനവേ നാസികളാൽ വധിക്കപ്പെട്ട പെൺകുട്ടികളെ കാണുന്നത്. ഒരു പിക്നിക്കിന്റെ അവസാനം അലസമായി ഉറങ്ങുന്നപോലെയാണ് ഈ ഭീകരദൃശ്യം വെളിവാക്കിയിരിക്കുന്നത്. നിഷ്കളങ്കതയുടെ ക്രൂരോന്മീലനം അയാളെ പൊട്ടിക്കരയിക്കുകയാണ്. റോബിയുടെ വേഷം ചെയ്യുന്ന   ജെയിംസ് മക് അവോയ്   ഈ സീനിൽ അറിയാതെ കരഞ്ഞുപോയെന്ന് സംവിധായകൻ. അടുത്ത സീനിൽ ബ്രയനിയുടെ നിഷ്കളങ്കചാപല്യം  റോബിയ്ക്ക് ഓർമ്മ വരുന്നതിലേക്ക് നേർപരിച്ഛേദം ചെയ്യപ്പെടുകയാണ്.  കടൽ ദൂരെക്കണ്ട് നടന്നടുത്ത റോബി അതിഭീകരമായ യുദ്ധക്കളത്തിൽ എത്തിച്ചേരുകയാണ്.-ചരിത്രപ്രസിദ്ധമായ ഡങ്കിർക് പിന്മാറ്റം. . ആ‍യിരക്കണക്കിനു എക്സ്ട്രാകളെ നിരത്തി എപിക് ബൈബിൾ സിനിമാദൃശ്യം പോലൊന്നാണ് സംവിധായകൻ ഒരുക്കിയെടുത്തിരിക്കുന്നത്., നിറങ്ങളൊന്നുമില്ലാതെ.  പിടിച്ചെടുത്തിരിക്കുന്നത് യുദ്ധത്തിന്റെ ഭീകരപ്രലാപവും  ഇനിയൊന്നും നഷ്ടപ്പെടുവാനില്ലാത്തവരുടെ ഉന്മാദങ്ങളും. അമ്മയുടെ സ്നേഹമസൃണപരിലാളന ലഭിയ്ക്കുന്നുണ്ടെന്ന വിഭ്രാന്തിയിൽ  വരെ എത്തുന്നു റോബിയുടെ മാനസിക നില. ലോലയെ പീഡിപ്പിച്ച ആൾ,  കേസിലെ യഥാർത്ഥ പ്രതി തന്നെ അവളെ കല്യാണം കഴിയ്ക്കുമ്പോൾ പള്ളിയിൽ തന്റെ തെറ്റിന്റെ ആഴം അനുഭവിച്ചറിയുന്ന ബ്രയനി ഉണ്ട്.  സെസിലയിൽ നിന്നും റോബിയിൽ നിന്നും കൊടിയ ഭർസനം അനുഭവിക്കുക തന്നെ അവൾക്കു സ്വയംശിക്ഷയുടെ  പോം വഴി.  അവരെ കണ്ടുപിടിച്ച് ക്ഷമ ചോദിക്കുമ്പോൾ അവർ ഒന്നിച്ചായതിന്റെ ആഹ്ലാദം ഗൂഢമായി അവൾ ഉൾക്കൊള്ളുന്നുണ്ട്. അവിടെ ഇണ ചേർന്നതിന്റെ ലക്ഷണങ്ങൾ കാണുന്നത് അവൾക്ക് തീർത്തും ആശ്വാസകരം.  ശൂന്യതയിൽ കണ്ണുംനട്ടു നിൽക്കുന്ന ബ്രയനിയുടെ നേർമുകളിൽ ജനാലയ്ക്കത്ത് ആലിംഗനചുംബനനിബദ്ധരായി നിൽക്കുന്ന സെസിലയേയും റോബിയേയും വെളിപ്പെടുത്തുന്ന ഫ്രെയിം കഥയുടെ ചുരുക്കം തന്നെ.  പിന്നിൽ മാറിമറിയുന്ന ഇരുൾ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ബ്രയനിയുടെ ജീവിതം മുന്നോട്ടോടുന്നു, ഇനത്തെ ഹൈ ടെക് മീഡിയയിൽ  അഭിമുഖത്തിനിരിക്കുന്ന  പ്രശസ്ത നോവലിസ്റ്റിന്റെ രൂപത്തിൽ. കാസ്റ്റിങ്ങിലെ വൻ തിരിമറിവിലൂടെ ഈ രംഗം പ്രൌഢമാകുകയാണ്. അതിപ്രശസ്തയായ വനെസ്സ റെഡ്ഗ്രേവിനെയാണ് സംവിധായകൻ ഈ ചെറിയ വേഷത്തിനു വേണ്ടി നിയോഗിച്ചിട്ടുളത്. മരണാസന്നയായ ബ്രയനിക്ക് അവസാനത്തെ നോവലിലൂടെ പാപപരിഹാരം ലഭിക്കുമെന്ന വ്യർത്ഥപ്രത്യാശ ഉണ്ട്. ജീവിതസത്യങ്ങളുടേയും കഥയുടേയും സങ്കീർണ്ണപാരസ്പര്യം വെളിവാക്കപ്പെടുന്നത് സ്തോഭജനകം തന്നെ. അനുവാചകനു തികച്ചും അപ്രതീക്ഷിതവും

        പാപപരിഹാരത്തിന്റേയും പ്രായശ്ചിത്തത്തിന്റേയും ദൃശ്യവൽക്കരണത്തിനു ബൈബിൾ മോടിഫുകൾ ധാരാളം വിന്യസിച്ചിരിക്കുന്നു സംവിധായകൻ.  പ്രതിപാദനത്തിനു ഋജുത്വം നൽകുന്നതിനോടൊപ്പം ത്വരിതമായ ആശയസംവഹനത്തിനും  ഈ ചിരപരിചിതമൂലാങ്കനങ്ങൽ വഴിതുറക്കുന്നു. രക്തം അണിഞ്ഞുള്ള പാപപരിഹാരം (blood atonement)  ഒരു അനുഷ്ഠാനം പോലെ ബ്രയനി ചെയ്യുന്നതായിട്ടുണ്ട്. ഫ്രെഞ്ച് പട്ടാളക്കാരന്റെ രക്തം അറിഞ്ഞോ അറിയാതെയോ മുഖത്ത് വാരിപ്പൂശുന്നുണ്ട് അവൾ. പാ‍പത്തിന്റെ കറകൾ കഴുകിക്കളയാനെന്നപോലെ ശക്തമായി കൈകൽ ഉരച്ചു കഴുകുന്നു അവൾ മറ്റൊരു സീനിൽ. ബൈബിളിൽ അനുഷ്ഠാനം പോലെ സവിശേഷതയാർന്ന സ്നേഹബഹുമാനസൂചകമായ വിസ്തരിച്ചുള്ള കാൽ കഴുകൽ റോബിയുടെ അമ്മ ചെയ്യുന്നതായിട്ട് അയാൾക്കു തോന്നുന്നതായുണ്ട്. വെള്ളത്തിനടിയിൽ പാറിനിൽകുന്ന സെസിലിയുടെ ശരീരം കുരിശുമരണത്തിന്റെ തനി മോടിഫ് തന്നെയാണ്.  ദൃശ്യം അവ്യകതമാണെങ്കിൽക്കൂടി. നെടുകെയും കുറുകെയും കടക്കുന്ന ജനൽക്കമ്പികൾ കുരിശിന്റെ രൂപം കൈവരിക്കുന്നത് പലപ്പോഴും ക്യാമെറ പിടിച്ചെടുത്തിട്ടുണ്ട്.  എന്നാൽ വിക്റ്റോറിയൻ സദാചാചാരവ്യവസ്ഥയ്ക്കും ക്രിസ്തീയ സഭ പിന്തുടർന്ന  ലൈംഗികതാനിരാസത്തിനും നേർവിപരീതമാണ് പ്രമേയതന്തു. നായികാനായകരെ ഇണ ചേർക്കാൻ ബദ്ധപ്പെടുകയാണു ബ്രയനി. അതിനു വിഘ്നം വരുത്തിയതാണ് അവളുടെ പാപം.  അതിനുള്ള സാഹചര്യമൊരുക്കുന്നത്, ഭാവനയിൽക്കൂടി മാത്രമാണെങ്കിലും അവൾക്ക് സായൂജ്യം. സെസിലിയയുടെ അപാർട്മെന്റിൽ അവരെ കാണുന്ന രംഗം പരോ‍ക്ഷലൈംഗിതാ ദൃശ്യങ്ങളാൽ സമ്പന്നമാണ്.


             ജീവനു വിലയില്ലാതാകുന്ന ചരിത്രസംബന്ധിയിൽ പ്രണയം കാത്തുസൂക്ഷിക്കുക ദുഷ്ക്കരം. ഏറ്റവും വലിയ പാഴ്ച്ചെയ്തിയായ യുദ്ധത്തെ ഭഗ്നപ്രണയത്തിന്റെ പശ്ചാത്തലമോ കാരണമോ ആക്കിയെടുക്കുന്നതിലുപരി സ്നേഹരാഹിത്യത്തിന്റെ ഉദാത്തോദാഹരണമായും മാനുഷികാംശങ്ങലുടെ പൂർണ്ണനിരാകരണവുമായി കാണിച്ചെടുക്കാൻ വിപുലമായ ദൃശ്യങ്ങളാൺ സിനിമ ഒരുക്കിയിട്ടുള്ളത്. പാഴിലാക്കപ്പെടുന്ന ജന്മങ്ങളുടെ നേർക്കാഴ്ച. കഥ ചരിത്രത്തിൽ നേരിട്ട് ഇടപെടുകയുമാണിവിടെ. കഥനായകനു അനുഭവപ്പെടുന്ന രൂപത്തിലാണ് ഈ ദൃശ്യരചന. വെടിവച്ചിടപ്പെടുന്ന കുതിരകൾ, നഗ്നരായി ഉഴലുന്നവർ, ദൂരെ വെറുതെ കറങ്ങുന്ന യന്ത്ര ഉഴിഞ്ഞാൽ, അതിൽ വൃഥാ തൂങ്ങിയാടുന്ന പേക്കോലങ്ങൾ, വിഭ്രാന്തിയിൽ പ്പെട്ടുഴലുന്നവർ ഇങ്ങനെ കാർണിവൽ സ്ഥലം ദുരന്തമേളയുടെ ഹിസ്റ്റീരിയയാകുന്ന പരിണാമഗുപ്തി.  പരിപൂർണജീവനഷ്ടം കിഴിച്ചിട്ട  ഉന്മാദത്തിലും ആണ് ഈ നിർഭാഗ്യജന്മങ്ങൽ വീണുപോയിരിക്കുന്നത്. അവ്യവസ്ഥയുടെ ഭീതിദവും ബീഭത്സവുമായ നേർക്കാഴ്ചകൾ വെറുങ്ങലിപ്പു സൃഷ്ടിയ്ക്കുള്ള വക തന്നെ. അഞ്ചുമിനിറ്റോളം നീളുന്ന ഒരൊറ്റ ഷോട്ടു കൊണ്ടാൺ`ചരിത്രപ്രസിദ്ധമായ ഡൺകിർക് പിന്മാറ്റദൃശ്യം ആവിഷ്കരിച്ചിരിക്കുന്നത്,  ഇടമുറിയാതെ സ്റ്റെഡികാം ക്യാമെറയാൽ. (ഈ രംഗം ചിത്രീകരിച്ചതോടെ ക്യാമെറാമാൻ തലചുറ്റി വീണു എന്ന് സംവിധായകൻ പിന്നീട് പറയുകയുണ്ടായി). പുറകോട്ടു നീങ്ങുന്ന ക്യാമെറയാണ് ഈ ദൃശ്യങ്ങൽ പിടിച്ചെടുക്കുന്നത്.  മുൻപോട്ടു നീങ്ങുന്ന ക്യാമെറയാണെങ്കിൽ കണ്ട ദൃശ്യങ്ങൾ പുറകിലാവുകയും അവ മറഞ്ഞോ മറന്നോ പോകാനും വഴിയുണ്ട്.  അദൃശ്യമാവുന്ന കാഴ്ചകൾക്ക് വ്യതിയാനം സംഭവിക്കാനും സാദ്ധ്യത.  ഭയാനകമായ കാര്യങ്ങൾ അങ്ങനെയല്ലാതായിത്തീർന്നെന്നു വിശ്വസിക്കാനും ആശ്വസിക്കാനും മനസ്സിന്റെ കളികൾ  വഴിയൊരുക്കിയേക്കാം. ക്യാമെറ പിറകോട്ട് നീങ്ങുമ്പോൾ ദൃശ്യവ്യാപ്തി വർദ്ധിക്കുകയാണ്. ദുരന്തദൃശ്യങ്ങൾ അതേപടി നിലനിൽക്കുന്നെന്നും ഉടൻ മറക്കേണ്ടതല്ലെന്നും ദൃഢീകരിക്കാൻ ഇതിലും ഉചിതവഴി വേറൊന്നില്ല.

             ആഖ്യാനവഴിയിൽ പ്രകൃത്യാ അത്ര അത്യാവശ്യമല്ലെന്നു തോന്നുന്ന ചലനചിത്രങ്ങളുമിണക്കിയിട്ടുണ്ട് സംവിധായകനും കൂട്ടരും. പൂപ്പാത്രത്തിന്റെ കഷണം തേടി ജലധാരയ്ക്കു കീഴേ  മുങ്ങിയ സെസിലിയയുടെ സ്വപ്നതുല്യമായ ഒരു ഷോട് ഉദാഹരണം. ജലോപരിതലം പ്രതിബിംബിപ്പിയ്ക്കുന്ന വെള്ളിക്കമ്പികൾ അവൽക്ക് പ്രണയമുഗ്ധയുടെ ചാരുത നൽകുന്നു. രംഗത്തിനു കാവ്യാത്മകതയും.  പിന്നൊരിടത്ത് വെള്ളത്തിനടിയിൽ കുരിശിലേറ്റവളെപ്പോലെ അവ്യക്തമായി ചിത്രീകരിയ്ക്കുന്നതിലെ നേർവിപരീതം ഏടുത്തുകാണിയ്ക്കാനാവാം ഈ മുൻകാഴ്ചാനിബദ്ധം. റോബിയും സെസിലിയയും ലൈബ്രറിയിൽ ഇണചേർന്നു നിൽക്കുന്ന രംഗത്തിനു ഒരു ഫാന്റസിയുടെ അസ്വാഭാവികത മനഃപൂർവം വരുത്തിയിരിക്കുന്നു. കൈകാലുകൾ വിടർത്തി വായുവിൽ പാറിനിൽക്കുന സെസിലിയ യുടെയും റോബിയുടെയും ഒന്നായിത്തീർന്ന  ശരീരങ്ങൽ പെട്ടെന്നു നിശ്ചലമായ ഒരു ജീവിയുടെ പ്രകൃതം തോന്നിപ്പിക്കുന്നത് ഉദ്ദേശപൂർവ്വമാണ്.    കൊച്ചുബ്രയനി ജനലിൽക്കൂടി രാത്രിയിലെ നാടകീയസംഭവങ്ങൾ നോക്കിക്കാണുന്നത് മറ്റിൽഡ എന്ന ഫെയറിയുടെ മോടിഫ് പതിപ്പിച്ച ജനലിൽ കൂടെയാണ്.  തത്സമയം നടക്കുന്ന സംഭവങ്ങളുമായി ബന്ധമുള്ളതും  തെറ്റുചെയ്യാത്തവർ ശിക്ഷാവിധി ഏൽക്കുന്നതുമായ കഥയാണ് മറ്റിൽഡയുടേത്. ചേച്ചിയുടെ അപാർട്മെന്റ് ബ്രയനി അന്വേഷിച്ചു ചെല്ലുന്നതായുള്ള ഫ്രെയിമിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന പന്നികളെ ഉൾപ്പെടുത്തിയത് വെറുതെയല്ല. മൃഗങ്ങളുടെ ദൃശ്യങ്ങൽ യുക്തിപ്രകരണമില്ലാതെ പലയിടെത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്.  മൂങ്ങയും ഗൌളിയും തവളയും കൊറ്റിയും ഉൾപ്പെടെ. യുദ്ധഭീകരത വെളിവാക്കപ്പെടുന്നത് അതിസൌഷ്ഠവമാർന്ന കുതിരകളെ ഒന്നൊന്നായി വെടിവച്ചു വീഴ്ത്തുന്നതായി ചിത്രീകരിച്ചാണ്. അതിവിശാലവും ജീവജാലബഹുലവും ആയ ലോകത്തിലാൺ നമ്മളെന്നും ജീവാവകാശം എല്ലാവർക്കും തുല്യമാണെന്നും വെളിപാടുണർത്താനാണ് ഈ ദൃശ്യനിബന്ധനകൾ. ഒറ്റപ്പെടലിന്റെ മുന്കാഴ്ച ബ്രയനി നേരിട്ടുകാണുന്നുണ്ട്.  തെരുവിൽ വിറച്ചു നീങ്ങുന്ന നിരാലംബയായ വൃദ്ധ അവൾക്കു നീക്കിവച്ചിരിക്കുന്ന ഏകാന്തദുർജ്ജീവിതത്തിന്റെ ഭാവിക്കാഴ്ച തന്നെ. ജീവിതം മായക്കാഴ്കളാൽ നിബദ്ധമാണെന്നും അയഥാർത്ഥബിംബങ്ങൽ കെട്ടുകഥകൾക്കും നേരിനും ഇടയ്ക്ക് വന്നുപോകുമെന്നും സൂചിപ്പിക്കാൻ കണ്ണാടികൾ പല രംഗങ്ങളിലും പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്. ബ്രയനിയുടെ ജീവിതസങ്ക്രമണസൂചകമായി ഇരുളും വെളിച്ചവും മാറി മാറി പുറകിൽ മിന്നിമറയുന്നത്-ഒരു ട്രെയിൻ പുറകിലൂടെ നീങ്ങുന്നത്-  അപൂർവ്വചാരുതയാർന്ന ദൃശ്യമാണ്. പിന്നീട് പൂർണ്ണമായും ഇരുളിലാകുകയാണ് സ്ക്രീൻ.  പൊടുന്നനവേയാണ് ഈ ഇരുട്ടിലൂടെ ഇന്നത്തെ ഹൈ ടെക് മീഡിയ യുഗത്തിൽ എത്തപ്പെട്ട വൃദ്ധയും മരണം കാത്തുകഴിയുന്നവളുമായ ബ്രയനിയിലേക്ക് അവസ്ഥാന്തരം ചെയ്യപ്പെടുന്നത്.

       നേർരേഖയിൽ വരഞ്ഞുപോകുന്ന ആഖ്യാനം പലപ്പോഴും പിൻതിരിഞ്ഞ് വർത്തുളമായി തിരിച്ചെത്തുന്ന വിദ്യ സിനിമയിൽ യുക്തിയും കാര്യകാരണൻങങളും നിരത്താനായി ഉപയോഗിക്കപ്പെടുന്നു.  പെട്ടെന്നുള്ള ഈ പിന്തിരിയൽ വിപരീതദൃഷ്ടിയും വേറിട്ട പരിപ്രേക്ഷ്യ്‌വും  സൃഷ്ടിയ്ക്കുന്നുണ്ട്.  എഡിറ്റിങ്ങിലെ ചാതുര്യങ്ങൾ
 തന്നെ ആഖ്യാനത്തിന്റെ പൊലിമ.  ഒരു സീൻ വേറൊന്നിലേക്കു സംക്രമിക്കുന്നത്  സംഭാഷണത്തിന്റെ അതിക്രമണം മൂലമാവുന്നത് എഡിറ്റിങ്ങിലുള്ള  സൂക്ഷ്മവിചാരം തന്നെ.   തീവ്രമായ് കട്ടിങ്  കൊണ്ടുള്ള ജാലവിദ്യകൽ വളരെ കുറവാണ്. പക്ഷെ കഥപറയുന്നത് അടക്കവും ഒതുക്കവും സംക്ഷേപിച്ചുതന്നെ. ഈ ഗതിചാൽനം  ദുരന്തത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന കഥാഗതിയ്ക്ക് ഒട്ടൊരു സഹായവുമാണ്.   നാടകീയതയ്ക്കും സംഭവതീവ്രതയ്ക്കും അതിചമൽക്കാരപൂർണമായ ഫ്രെയിമുകൽ ആണ്  ആവിഷ്ക്കരിച്ചിട്ടുള്ളത്.   സമയത്തെ കുലുക്കിക്കശക്കുന്ന വിദ്യയും എഡിറ്ററുടെ കൌശലം തന്നെ.  ഒരു നിശ്ചിത സംഭവപരമ്പരയ്ക്ക് താളക്രമങ്ങൽ വിന്യസിപ്പിച്ച്  നീണ്ടും കുറുകിയും സീനുകൽ തരംഗപ്രഭാവം ഉൾക്കൊള്ളുന്നതും കാണാം.  കഥാഭാഗങ്ങൾക്ക് കൽ‌പ്പിയ്ക്കുന്ന ഇടം (സ്പേയ്സ്) ഒരു ചോർപ്പ് (ഫണൽ) മാതിർ വിശാലതയിൽ നിന്നും  അനുക്രമം ചുരുങ്ങി ഒരു ബിന്ദുവിലെക്കു ഒതുങ്ങിക്കൂടുന്ന, സിനിമയുടേതു മാത്രമായ ദർശനവിധിയും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.   

              വളരെ വ്യത്യസ്തവും നൂതനുവുമായ സംഗീതമാണ് ഡേരിയൊ മരിയനെല്ലി (Dario Marianelli) ആവിഷ്കരിച്ച് സംഭാവന ചെയ്തിട്ടുളത്. മികച്ച സംഗീതത്തിനുള്ള ഓസ്കാറും നേടിയെടുത്തു ഇദ്ദേഹം.എഴുത്തിന്റെ കഥയായതുകൊണ്ട് ടൈപ് റൈറ്ററിന്റെ ക്ലിക് ക്ലാക് ശബ്ദമാണ് സംഗീതമായി മാറുന്നത്. അക്ഷരങ്ങൽ കടലാസിൽ പതിയുന്ന വിന്യാസക്രമം സാവധാനം താളാത്മകമായി മാറുന്നു. സംഗീതാത്മകമായും.  സംഭവങ്ങൾക്ക് ഉദ്വേഗമണയ്ക്കാനും ഈ കീബോർഡ് ശബ്ദങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആരോ എഴുതിയ കഥയാണ് ജീവിച്ചുതീർക്കപ്പെടുന്നതെന്നു സൂചിപ്പിക്കാൻ ഇതിലും ഉചിതമായതൊന്നില്ല എന്നത് രസകരം തന്നെ.

               നോവലിന്റെ മെറ്റാഫിസിക്കൽ ഉൾക്കാമ്പും വൈകാരികശക്തിയും പകർത്തി പ്രസരിപ്പിക്കുന്നതിലാണ് സിനിമയുടെ വിജയം. ഭാവന സ്വരൂക്കൂട്ടിയ കഥ കൃത്രിമമായി യാഥാർത്ഥ്യത്തെ നിർമ്മിച്ചെടുക്കുകയാണ്.  എഴുത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന കഥാപാത്രഗതിവിഗതി കഥാകൃത്തിനു ദൈവസ്ഥാനം കൽ‌പ്പിച്ചരുളുകയാണെങ്കിലും കൽ‌പ്പിതകഥയുടെ പരിധികൾ ഇച്ഛശക്തിയ്ക്കും ഭാവനകൾക്കും അപൂർണ്ണത മാത്രമേ  നൽകുകയുള്ളു. പക്ഷേ എഴുത്തുകാരന്റെ/കാരിയുടെ അഭിലാഷപൂർത്തി ഭാവനയിൽക്കൂടിയാണെങ്കിലും സഫലീകൃതമാകുന്നതിൽ കൃതാർത്ഥരാകാൻ അവസരമൊരുക്കുകയാണ് ഇത്തരം ആവിഷ്കാരങ്ങളെല്ലാം.  റോബിയോടുള്ള ഗൂഢാഭിനിവേശമോ സെസിലിയയോടുള്ള അസൂയയോ അവളെ കള്ളം പറയാൻ പ്രേരിപ്പിച്ചു എന്നത് ലളിതയുക്തി മാത്രം. അവൾ എഴുതുന്ന കഥയോട് താദാത്മ്യം പ്രാപിക്കുന്ന തരത്തിൽ സ്വന്തപ്പെട്ടവരേയും കഥയിൽ നിബന്ധിച്ച്  ജീവിതം കഥയാക്കി മാറ്റിയെടുക്കാമെന്ന വ്യാമോഹവും കൂടിയാണ് അവളെക്കൊണ്ട് കള്ളം പറയിപ്പിച്ചത്.  എഴുത്തിന്റെ പരിപൂർണ്ണസാകല്യത്തിനു വേണ്ടി വരുത്തിക്കൂട്ടിയ വിക്രിയയ്ക്ക് എഴുത്തു തന്നെ പ്രായശ്ചിത്തം. വാസ്കുലാർ ഡിമെൻഷ്യ എന്ന മാരകരോഗവും സ്വയം ശിക്ഷയായി അവളുടെ ശരീരം പേറുന്നു.  ജീവിതത്തിലേയോ ലോകചരിത്രത്തിലേയോ സന്നിഗ്ധാവസ്ഥകൾ -ലോകമഹായുദ്ധങ്ങൽ വരെ-നുണകുളുടെ മേൽ കെട്ടിപ്പൊക്കിയവയാണെന്ന് മനസ്സിലാക്കുന്നതും അവൾക്ക് പാപപരിഹാരത്തിനു പിന്തുണ.  കഥകളാണ് സത്യങ്ങളായി മാറുന്നത് എന്നും എല്ലാ സത്യങ്ങളിലും നുണയുടെ അംശം പതിഞ്ഞു കിടക്കുന്നു എന്നതും അവൾ മനസ്സിലാക്കുകയാണ്. റോബിയ്ക്കും സെസിലിയയ്ക്കും ആനന്ദകരമായ ജീവിതം നൽകാൻ എഴുത്തും അതിലെ ഭാവനയും മാത്രമാണെന്നുള്ള അറിവ് അവളെ മറ്റൊരു നുണയുടെ പരിണതിഫലമായ നേരും നെറിവും  ഇല്ലാത്ത യുദ്ധരംഗത്ത് എത്തിയ്ക്കുകയാണ്. സിനിമയിൽ യുദ്ധത്തിന്റെ കരാളത വ്യക്തമായി ചിത്രീകരിച്ചാണ് ഇക്കാര്യം സംവേദനാപൂർണമാക്കുന്നത്.  ശുഭാന്ത്യമായ കഥ മെനയുന്നത് ബലഹീനതയോ ഒഴിഞ്ഞുമാറലോ അല്ലെന്നും അർഹിക്കപ്പെട്ട ജീവിതം തിരിച്ചുപിടിയ്ക്കാൻ ഇതേ പോംവഴിയുള്ളെങ്കിൽ അങ്ങനെ അസത്യം സത്യമായി മാറട്ടെ എന്നുമാണ് കഥാകാരിയുടെ  തൃപ്തചിന്താഗതി.   ഇതിനുവേണ്ടി ആത്മകഥയും മാറ്റി എഴുതുകയാണ് അവൾ. റോബിയ്ക്കും സെസിലിയയ്ക്കും അവരുടെ സ്വപ്നമായ കടൽത്തീരത്തെ വീടിനുമുൻപിൽ പ്രണയാന്വിതം ഓടിക്കളിയ്ക്കാൻ അവസരമൊരുക്കിയാണ് സംവിധായകനും സിനിമ അവസാനിപ്പിക്കുന്നത്.  ബ്രയനിയുടെ കഥയ്ക്ക്  ഇനിയും അപൂർൺനത ഉണ്ടെങ്കിൽ അതിനുള്ള സാദ്ധ്യത ഇല്ലാതാക്കാനുള്ള സംവിധായകന്റെ വ്യഗ്രതയാണിത്.