Thursday, April 25, 2024

MDMA യും മറ്റ് സൈക്കെഡെലിക്സും ചികിൽസയ്ക്ക്

  MDMA മാരകമായ ഒരു ലഹരിവസ്തുവാണ്. പക്ഷേ ഇന്ന് മാനസികരോഗങ്ങൾക്കു ചികിൽസയായി മാറപ്പെടുകയാണ്. കഞ്ചാവ് പല രാജ്യങ്ങളിലും നിയമപരമാണ്, അഡിക്ഷൻ വരാത്ത തരത്തിലുള്ള കഞ്ചാവ് മരുന്നായി ഉപയോഗിക്കപ്പെടുന്നുണ്ട്. ലഹരിമരുന്നുകൾ തലച്ചോറിനെ പുനഃനിയോജനം ചെയ്ത്  നവജീവൻ കൈവരുത്തുന്നുണ്ട്, പുതിയ വിവരങ്ങൾ സമാഹരിക്കാൻ പ്രാപ്തമാക്കുന്നുണ്ട്, ഇത് ശാസ്ത്രലോകത്തും ചികിൽസാ അംഗീകരിക്കപ്പെടുന്നുമുണ്ട്. ഉഷ്ണം ഉഷ്ണേന ശാന്തി എന്ന പഴമൊഴി മാതിരി മസ്തിഷ്ക്കത്തെ പരുവപ്പെടുത്താൻ അതിനെ തീവ്രമായി ബാധിയ്ക്കുന്ന ഡ്രഗ്ഗുകൾ തന്നെ ഉപയോഗിക്കുക എന്ന  വിചിത്രപ്രതിഭാസം.  സൈക്കെഡെലിക് ഡ്രഗ്ഗുകൾ ദീർഘകാലമാറ്റങ്ങൾ പെരുമാറ്റത്തിലും പഠിച്ചെടുക്കലിലും ( behavior and learning  ) വരുത്തുന്നു. മാനസിക അസുഖങ്ങൾക്ക് ചികിൽസയ്ക്കായി ഇവ ഉപയോഗിക്കപ്പെടാം എന്ന ആശയം നൂറ്റാണ്ടുകൾക്ക് മുൻപേ നിലവിലുണ്ടായിരുന്നെങ്കിലും പൊതുബോധത്തിൽ ഇത് ഉൾപ്പെടാൻ ഏറെ താമസിച്ചു. 2019 ഇൽ കീറ്റമിൻ  ഒരു മരുന്നായി അംഗീകാരം നേടുന്നത് മസ്തിഷ്ക്കചികിൽസയിൽ വിപ്ളവാത്മകമായിരുന്നു. 

  കഞ്ചാവിൻ്റെ വകഭേദങ്ങൾ മരുന്നായി ഉപയോഗിക്കുന്നത് ഇന്ന് സാർവ്വലൗകികമായിട്ടുണ്ട് കഞ്ചാവിലെ അഡിക് ഷൻ ഉളവാക്കുന്ന രാസവസ്തുക്കൾ മാറ്റിയിട്ട് വേദനയ്ക്കും ഉറക്കം വരാനും മറ്റ് സ്വാസ്ഥ്യോദ്ദീപകവുമായ കാര്യങ്ങൾക്കും ഉപയോഗിക്കാനുള്ള CBD (cannabidiol) ഇന്ന് ഓൺ ലൈനിൽ നിർബ്ബാധം വിൽക്കപ്പെടുന്നുണ്ട്.  ലഹരിയ്ക്കു വേണ്ടിത്തന്നെയുള്ള കഞ്ചാവ്  ‘recreational drug’ എന്ന പേരിൽ ആർക്കും ലഭിയ്ക്കുന്ന കടകൾ അമേരിക്കൻ നഗരങ്ങളിൽ സ്ഥിരം കാഴ്ച്ചയായി മാറിക്കഴിഞ്ഞു. ലഹരി വസ്തുകളോടുള്ള സമീപനം വ്യക്തിപരമോ വിഷയപരമോ മാത്രമാണെന്നുള്ളതിൻ്റെ തെളിവാണ് കഞ്ചാവിൻ്റെ ഈ  സാർവ്വലഭ്യത. ഒരു ലഹരിവസ്തുവിനെ സമൂഹോപകാരിയാക്കി മാറ്റിയെടുക്കാൻ സാധിക്കുമെന്ന ആദ്യസത്യകഥയാണ് കഞ്ചാവിൻ്റെ ഈ കൂടുവിട്ടു കൂടുമാറൽ. മുഖ്യധാരാസൈക്കിയാട്രി ഇന്ന് ലഹരിവസ്തുക്കൾ കൈകാര്യം ചെയ്യുകയാണെന്നത് ഒരു വിരോധാഭാസമായിത്തന്നെ തോന്നാം. 

   അതുപോലെയാണ് കുതിരകളെ മയക്കാൻ ഉപയോഗിക്കപ്പെടാറുള്ള കീറ്റമീൻ പിന്നീട് ഒരു ‘party drug’  ആയി മാറി.  ഇന്ന് കീറ്റമീൻ (  വാസ്തവത്തിൽ അതിൻ്റെ ഒരു വകഭേദം) PTSD (Post traumatic stress disorder ) യ്ക്കും  ഡിപ്രഷനുമുള്ള ഫലപ്രദമായ ചികിൽസാവിധിയാണ്. മാജിക് കൂണിലെ മായാവിഭ്രാന്തിയുളവാക്കുന്ന മയക്കുമരുന്ന്  പ്രസിദ്ധിയാർജ്ജിച്ചതാണ്, ഇനി   സൈലോസൈബിൻ എന്ന ആ ലഹരിവസ്തുവിനെ ക്ളിനിക്കിൽ കണ്ടേയ്ക്കാം, മര്യാദക്കാരനും ഊർജ്ജസ്വലനും ആയ മരുന്നായി. അമേരിക്കയിൽ ചില സംസ്ഥനങ്ങൾ ഈ മരുന്ന് നിയമാനുസൃതമാക്കിയിരിക്കുന്നു, യു എസ് ഗവണ്മെൻ്റ് അംഗീകരിച്ചിട്ടില്ലെങ്കിലും. മാരകലഹരികളെ മരുന്നുകളാക്കുന്ന  തന്ത്രവിദ്യ ഇന്ന്  മുഖ്യധാരാവിഷയവുമാവുന്നുണ്ട്. 

  മയക്ക്മരുന്ന് നിയന്ത്രണത്തിൻ്റെ ഭൂദൃശ്യങ്ങൾ വ്യതിചലിച്ചുകൊണ്ടിരിക്കയാണ്, ഗവേഷണങ്ങൾ നിയമാനുസൃതമാക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ന്യൂറോശാസ്ത്രജ്ഞർ, സൈക്കിയാട്രിസ്റ്റുകൾ, ഫാർമക്കോളജിസ്റ്റുകൾ, ബയോകെമിസ്റ്റുകൾ ഒക്കെ സധൈര്യം ഇന്ന് ഈ പഠനങ്ങളിൽ പങ്കാളികളാവുകയാണ്. ഈ ലഹരിവസ്തുക്കൾ കോശപരമായും തന്മാത്രാപരമായും എങ്ങനെ പെരുമാറുന്നു, ഈ പ്രക്രിയകൾ മാനസികപ്രശ്നങ്ങളുടെ ലക്ഷണങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിലൊക്കെ നൂതന ആശയങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കയാണ്. ചികിൽസയുടെ പരിപ്രേക്ഷ്യത്തിൽ ഈ ലഹരിമരുന്നുകളുടെ തന്മാത്രാപ്രക്രിയകൾ അത്ര സംഗതമല്ല. ഫലപ്രദമായ തെറാപ്പിയ്ക്ക് ഈ തന്ത്രങ്ങൾ അറിഞ്ഞിരിക്കണമെന്നില്ല. പക്ഷേ തെളിവുള്ളതും  സുരക്ഷിതമായതും കൂടുതൽ ഫലപ്രദമായതും തീരെ മതിവിഭ്രമം ഉണ്ടാക്കാത്തതും  ( non- hallucinogenic) ആയ മരുന്നുകൾ ആവിഷ്ക്കരിച്ചെടുക്കാൻ ഈ രാസവസ്തുക്കളെപ്പറ്റി വിശദമായ അറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു.  കൂടാതെ ഓരോ വ്യക്തിക്കും അനുസാരിയായ ചികിൽസാതന്ത്രങ്ങൾ  സ്വരൂപിച്ചെടുക്കാനും ഈ മരുന്നുകളെക്കുറിച്ച് സമഗ്രമായ അറിവ് ആവശ്യമാണ്.

1990 നു ശേഷമാണ് സൈക്കെഡെലിക് ലഹരിവസ്ത്ക്കളെക്കുറിച്ചുള്ള ഗവേഷണം ത്വരിതപ്പെട്ടത്.  സൈക്കോഫാർമക്കോളജിയും ന്യൂറോ ഇമേജിങ്ങും കൈകോർത്തപ്പോഴാണ് തലച്ചോറിനെ പരുവപ്പെടുത്താൻ ഈ വസ്തുക്കൾ തന്നെ ഉപയോഗിച്ചു കൂടെ എന്ന ചോദ്യമുദിച്ചത്. വിഷാദരോഗികളുടെ ചില പ്രത്യേകതലച്ചോറ് ഭാഗങ്ങളുടെ പ്രവർത്തനം മന്ദീഭവിച്ചു കണ്ടത്. മാജിക് കൂണിലെ സൈലോസൈബിൻ ഈ ഭാഗങ്ങളിൽ മാറ്റങ്ങളുണ്ടാക്കുന്നു എന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഡോ. ഗ്രിഫിത്തും കൂട്ടരും നിരീക്ഷിക്കുകയും ഈ ലഹരിവസ്തു ഒരു മരുന്നാക്കിമാറ്റാനുള്ള സാദ്ധ്യത ഉദയം ചെയ്യുകയുമായിരുന്നു. 1992 ഇൽ ഡോ ഹെർമ് ലെയും മറ്റ് ഗവേഷകരും മെസ്കലൈൻഎന്ന ലഹരിവസ്തു ഫലപ്രദമായ ചികിൽസയ്ക്ക് ഉപയോഗിച്ചു. ലഹരിവസ്തുക്കൾ ശത്രുപാളയത്തിൽ നിന്ന് മിത്രങ്ങൾക്കൊപ്പം വാസമായി. സൈക്കെഡെലിക് ചികിൽസയ്ക്ക് ആരംഭം കുറിയ്ക്കുകയായി ഇതോടെ. പക്ഷേ ഇവയെല്ലാം വിലക്കപ്പെട്ട ലഹരികൾ ആക കൊണ്ട് ഒരു പിൻ തുടർച്ച ഉണ്ടായില്ല. എന്നാൽ ഇന്ന് ചികിൽസയ്ക്ക് മാത്രമല്ല മസ്തിഷ്ക്കത്തിൻ്റെ  മാന്ത്രികപ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങളുമാവുകയാണ് മാരക ലഹരി വസ്തുക്കൾ.

 എന്താണ് സൈക്കഡെലിക് ? 

 തലച്ചോർ പ്രവർത്തനത്തെ മാറ്റിമറിച്ച് അതീന്ദ്രിയാനുഭൂതി പ്രദാനം ചെയ്യുന്ന ധാരാളം വസ്തുക്കൾ-പ്രധാാമായും സസ്യജന്യം- ലോകത്തെ എല്ലാ സംസ്കാരങ്ങളിലും നടപ്പുരീതിയാണ് എന്നത് സുവിദിതമാണ്. സസ്യങ്ങൾ പ്രതിരോധത്തിനു വേണ്ടി- അവയുടെ ഇലകൾ തിന്നുന്ന ജീവികളെ മയക്കാൻ- നിർമ്മിച്ചെടുക്കുന്നതാണിവ. കറപ്പും കഞ്ചാവും മെസ്കലൈനും ആയഹുവസ്കയും ഐബോഗൈനും മാജിക് കൂണുകളിലെ സൈലോസൈബിനും എല്ലാം ഈ ഗണത്തിൽ പെടുന്നവയാണ്. പലപ്പൊഴും ആചാരങ്ങളുമയി ബന്ധപ്പെട്ടാണ് ഇവയുടെ ഉപയോഗം. കീറ്റമീൻ. എൽ എസ് ഡി  ( LSD Lysergic acid) എന്നിവയൊക്കെ ലാബിൽ നിർമ്മിച്ചെടുക്കുന്നവയാണ്.  ചികിസാവിധികളായി ഇവയെ മാറ്റിയെടുക്കാം എന്ന ആശയം തലപൊക്കി വന്നിരുന്നു, എന്നാൽ 1970കളോടെ ലോകത്താകമാനം  ഇവ നിരോധിക്കപ്പെടുകയും അങ്ങനെയൊരു സാദ്ധ്യത വിസ്മൃതിയിലാകപ്പെടുകയും ചെയ്തു. 2000 ത്തിനു ശേഷമാണ് കീറ്റമിൻ ക്ളിനിക്കൽ പരീക്ഷണങ്ങളിൽ ചേർക്കപ്പെടുന്നതും  എം ഡി എം എ  സാമ്പ്രദായികമായ സൈക്കിയാട്രിക് മരുന്നുകളിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതുമാണെന്ന് തെളിയുന്നതും. സൈക്കഡെലിക്എന്നത് ചരിത്രപരമായി മായാവിഭ്രാന്തിയുളവാക്കുന്ന ലഹരികളെ സൂചിപ്പിക്കാനുപയോക്കുന്ന വാക്കാണ്. LSD യും സൈലോസൈബിനും ഈ വകുപ്പിൽ പെടുന്നതാണ്, പൊതുവായി ഇവയ്ക്കുള്ള പ്രത്യേകത ന്യൂറോണുകളുടേ ഉപരിതലത്തിന്മേൽ ഉള്ള 5HT2A എന്ന  സിറടോണിൻ സ്വീകരിണികളിന്മേൽ പറ്റിപ്പിടിയ്ക്കുന്നു എന്നതാണ്.  പക്ഷേ ഈ നിർവ്വചനത്തിൽ കീറ്റമീനും ഐബോഗനും പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം ഗവേഷണപ്രബന്ധങ്ങളിലും പൊതുവ്യവഹാരങ്ങളിലും സൈക്കഡെലിക്എന്ന വിശേഷണത്തോടെ ഉപയോഗിക്കപ്പെടുന്നുണ്ടു താനും.  കഞ്ചാവിലെ റ്റെട്രാഹൈഡ്രൊകനാബൈനോൾ ചിലപ്പോൾ സൈക്കഡെലിക്ഇൽ ഉൾപ്പെടുത്താറുമുണ്ട്. ഈ അയഞ്ഞ നിർവ്വചനം  പലപ്പൊഴും കൃത്യമായി വ്യവസ്ഥപ്പെടാത്ത പരീക്ഷകദ്രവ്യങ്ങളും (reagents) പരീക്ഷണവിധികളും (protocol) ഒപ്പം ചേർന്ന് നിശ്ചിതമായ താരതമ്യം സാദ്ധ്യമല്ലാതാക്കുന്നുണ്ട്.. ചില പരീക്ഷണഫലങ്ങൾ പരസ്പരവിരുദ്ധമായി നിലകൊള്ളുന്നു എന്നത് സത്യമാണ്. 

 സൈക്കെഡെലിക് മരുന്നുകൾ- ഉപയോഗസാദ്ധ്യതകൾ

    കഞ്ചാവ് ഒഴിച്ച് മറ്റൊന്നും ക്ളിനിക്കിൽ തെളിയിക്കാത്തവയാണ്, ഇതുവരെ. പലതും പരീക്ഷണഘട്ടം കടക്കുന്നതേ ഉള്ളു. പക്ഷേ സാദ്ധ്യമാവുന്ന ഉപയോഗങ്ങളെപ്പറ്റി ഗവേഷണങ്ങൾ ധാരാളമുണ്ട്, പലേ ഫലങ്ങളും മാനസികരോഗചികിൽസയ്ക്ക് അനുയോജ്യമെന്ന് തെളിഞ്ഞിരിക്കയാണ്. സാദ്ധ്യതകൾ ഇവയൊക്കെയാണ്: 

  1. ചികിൽസാപ്രതിരോധിയായ വിഷാദരോഗത്തിനു സഹായം.

   കീറ്റമിൻ (എസ്കെറ്റമിൻ) നേരത്തെ തന്നെ എഫ് ഡി എ ( FDA )  അനുമതി ലഭിക്കപ്പെട്ടതാണ്  വിഷാദരോഗത്തിനു. മണിക്കൂറുകൾക്കകം ഫലം തരുന്നതാണിത് എന്നത് ഒരു പ്രധാന പ്രത്യേകത തന്നെ.. മൂക്കിൽ സ്പ്രേ ആയി ഉപയോഗിക്കപ്പെടുന്ന എസ്കീറ്റമിൻ (ഒരു വകഭേദം) മിനുടുകൾക്കകമാണ് പ്രവർത്തിച്ച് ആശ്വാസമരുളുന്നത്. സൈക്കോതെറാപ്പിയോടൊപ്പമാണ് ഈ ചികിൽസ.

  1. മാനസികാഘാതശേഷം വരുന്ന സംഘർഷങ്ങൾക്ക് (PTSD) ഇപ്പോൾ MDMA ക്ളിനിക്കിൽ പരീക്ഷിക്കപ്പെടുകൊണ്ടിരിക്കയാണ്, മൂന്നാം ഘട്ടം കഴിഞ്ഞിട്ടുണ്ട് പല ചികിൽസാകേന്ദ്രങ്ങളിലും. 2024 ജനുവരിയിൽ ഏഫ് ഡി എ യുടെ അനുമതി ലഭിയ്ക്കും എന്നാണ് കണക്കുകൂട്ടൽ. വിഷാദരോഗത്തിനും ഫലപ്രദമാണ് എം ഡി എം എ എന്നാണ് ആധുനിക നിരീക്ഷണം. സുരക്ഷിതമായതും സഹ്യമായതുമാണ് ഈ ചികിൽസ.
  2. അത്യാസക്തി (addiction) യ്ക്ക് ഫലപ്രദമായ ചികിൽസയാണ് മാജിക് കൂണിലെ സൈലോസൈബിൻ. 2022 ഇലെ രണ്ട് പഠനങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്.. മദ്യത്തിനും പുകവലിക്കുമുള്ള ആസക്തികൾക്ക് തടയിടാൻ സൈലോസൈബിനു കഴിഞ്ഞു. സാധാരണയായുള്ള സൈക്കോതെറാപ്പിയോടൊപ്പം ഈ ലഹരിമരുന്ന് ചെറിയ അളവിൽ നൽകിയാണ് ഈ ഫലം ലഭിച്ചത്. മറ്റൊരു ലഹരിവസ്തുവായ ഐബോഗെയ്ൻ  (പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു ചെടിയിൽ നിന്നുള്ള ലഹരിവസ്തു) മദ്യാസക്തി കുറയ്ക്കാനുള്ള മരുന്നായി ഉപയോഗിക്കാമെന്നും കണ്ടുപിടിയ്ക്കപ്പെട്ടിട്ടുണ്ട്. തെക്കേ അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന ആയഹുവസ്കഎന്ന കഷായവും മദ്യം, കൊക്കൈൻ, പുകയില എന്നിവയുടെ ആസക്തി കുറയ്ക്കാൻ ഉപയോഗിക്കാമത്രെ. വിഷാദരോഗത്തിനും ഫലിയ്ക്കുന്ന ചികിൽസയാണ് ആയഹുവസ്കഎന്ന മാന്ത്രികലഹരി.
  3. മാരകമായ അസുഖത്തെ നേരിടുമ്പോഴുള്ള ദുരന്തദുസ്സഹതയ്ക്ക് ലഹരി വസ്തുക്കൾ. അന്തിമമായ ക്യാൻസർ വേളയിൽ മരണം അടുക്കുന്നു എന്ന തോന്നൽ ഉണ്ടാകുമ്പോൾ,  ജീവിതം ദുരന്തമായിരിക്കുന്നു എന്നത് നിശ്ചയമാകുമ്പോൾ ലഹരിവസ്തുക്കൾ സഹായവുമായി എത്തുകയാണ്. ലഹരി എന്ന നില്യ്ക്കല്ല ചികിൽസ ഏന്ന് നിലയ്ക്ക്. സൈലോസൈബിൻ ഈ വേളയിൽ ഉപകാരമാവുകയാണ്. ഉൽക്കണ്ഠയും കടുനിരാശയും വിഷാദവും ഇളപ്പമുള്ളതാക്കാനും തെല്ല് ആശ്വാസത്തിനും. മറ്റ് സൈക്കെഡെലിക് വസ്തുക്കളും ഇപ്പോൾ ഈ ചികിൽസയ്ക്ക് പരീക്ഷിക്കപ്പെട്ട് വരുന്നുണ്ട്. 
  1.  ക്രമരഹിത ആഹാാരപ്രശ്നം (eating disorder) പരിഹരിയ്ക്കാൻ.

 ഇന്ന് കൃത്യമായ ചികിൽസ ഇല്ല ഈ മാനസികപ്രശ്നത്തിനു. ഇതോടൊപ്പം PTSD യും കാണപ്പെടുന്നുണ്ട്. ചെറിയ അളവിലുള്ള MDMA  സൈക്കോതെറാപ്പിയോടൊപ്പം നൽകുന്നത് ഒരു ചികിൽസാവിധിയായി ക്രമപ്പെടുത്തപ്പെടുന്നുണ്ട് ഈയിടെ. പലപ്പൊഴും ക്രമരഹിത ആഹാരരീതിയ്ക്ക് പിന്നിൽ അമിതോൽക്കണ്ഠയോ വിഷാദരോഗമോ അല്ലെങ്കിൽ മറ്റ് ലഹരിവസ്തുക്കൾക്കടിമയാകലോ കാരണമായിട്ടുണ്ടാകാം,  അതിനെ നേരിടാൻ MDMA പോലത്തവ മരുന്നുകളായി താമസിയാതെ ആവിർഭവിച്ചേക്കും.

 ഇന്ന് മിക്ക സൈക്കഡെലിക് ലഹരികളും നിരോധിക്കപ്പെട്ടവയാണ്, ചികിൽസയ്ക്കായി ഉപയോഗിക്കുന്നത് നിയമപരവുമല്ല.. കീറ്റമിനും എസ്കീറ്റമിനും മാത്രമേ അമേരിക്കയിൽ  എഫ് ഡി  എ അനുമതിയുള്ളവ ആയിട്ടുള്ളു.  ചില സംസ്ഥാനങ്ങൾ സൈലോസൈബിൻ നിയമപരമാക്കാൻ ശ്രമിക്കുന്നുണ്ട്. ഡോക്റ്ററുടെ കർശനമായ നിരീക്ഷണത്തിൽ, സൈക്കോതെറാപ്പിയോടൊപ്പം മാത്രം ഉപയോഗിക്കേണ്ടവയാണ് ലഹരി നൽകാത്ത ഈ ലഹരിമരുന്നുകൾ. 

 സൈക്കഡെലിക്കുകളുടെ പ്രവർത്തനരീതി 

 ഒരേ വകുപ്പിൽ പെടുത്തിയിട്ടുണ്ടെങ്കിലും ഈ ലഹരിവസ്തുക്കൾ  പലതരം ന്യൂറോണുകളെയും പല തന്മാത്രകളെയും ആണ് ബാധിക്കുന്നത്, അവ തമ്മിൽ താരതമ്യമുണ്ടായിരിക്കണമെന്നുമില്ല. LSD യും സൈലോസൈബിനും  5HT2A അല്ലാത്ത സ്വീകരിണികളിന്മേലും പറ്റിപ്പിടിയ്ക്കുന്നു, അവയുടെ സൈക്കിയാട്രിക് പ്രവർത്തനത്തിനു മറ്റ് ചില ഫിസിയോളജികൾ നിയുക്തമാക്കപ്പെടുന്നു. ഇത് ഒരു കീറാമുട്ടിപ്രശ്നം ആയി മാറുകയാണിപ്പോൾ. ഉദാഹരണത്തിനു കീറ്റമീൻ വിഷാദരോഗത്തിൻ്റേയും  ദുരന്താനുസാരി സംഘരഷ ( PTSD)ത്തിൻ്റേയും ലക്ഷണങ്ങളെ ഉദാസീനമാക്കുന്നുണ്ട്. കീറ്റമീൻ പറ്റിപ്പിടിയ്ക്കുന്നത് ന്യൂറോണുകളുടെ ഉപരിതലത്തിലുള്ള NMDA എന്നൊരു സ്വീകരിണിമേലാണ്. ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങൾക്കും സംവേദനങ്ങൾക്കും വൈവിദ്ധ്യമണയ്ക്കുന്നതാണ് ഈ സ്വീകരിണികൾ. കീറ്റമീൻ ഇവയോട് ചേരുമ്പോൾ തുടക്കമിടുന്ന ഒരു നിര പ്രവർത്തനങ്ങൾ വിഷാദരോഗവുമായി ബന്ധമില്ലാത്തവ എന്ന് തെളിയീക്കപ്പെട്ടവയാണ്. ഇതിനു ഒരു വിശദീകരണം തൽക്കാലം ഇല്ല. കീറ്റമീൻ വിഘടിക്കപ്പെട്ട് അവയുടെ കഷണങ്ങൾ ഇപ്പോൾ അറിയാത്ത സ്വീകരിണികളിന്മേൽ പറ്റിപ്പിടിയ്ക്കുന്നുണ്ടോ എന്ന സംശയം നിലവിലുണ്ട്.കീറ്റമിൻ മേൽച്ചൊന്ന  NMDA സ്വീകരിണികളിന്മേൽ കുരുക്കിൽ പെട്ട് തലച്ചോറിൻ്റെ ചില ഇടങ്ങളിലെ പ്രവൃത്തികൾ മന്ദീഭവിപ്പിക്കുന്നു എന്നൊരു പഠനം ഈയിടെ പുറത്തു വന്നിട്ടുണ്ട്. 

    എല്ലാ സൈക്കെഡെലിക് മരുന്നുകൾക്കും പൊതുവായി ഒരു പ്രവർത്തനരീതി കണ്ടേയ്ക്കാം എന്നൊരു ആശയവും പ്രബലമാകുന്നുണ്ട് ഈയിടെ. സിറടോണിൻ സ്വീകരിണികളിന്മേൽ അവയെല്ലാം പറ്റിപ്പിടിയ്ക്കണമെന്നില്ല. പ്രത്യുത തലച്ചോറിൽ അടയാളസൂചനകൾ നൽകുന്ന

BDNF (brain derived neurotrophic factor) എന്ന പ്രോടീനിൻ്റെ സ്വീകരിണികളിന്മേൽ ഇവ ചെന്ന് ചേരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ന്യൂറോൺ വളർച്ചയും അവയുടെ റി വയറിങ്ങ്’’ ഉം പരിപൂർണ്ണതിയിൽ എത്തിക്കാൻ സഹായിക്കുന്നതാണീ പ്രോടീൻ.വിഷാദരോഗചികിൽസയ്ക്ക് ഉപയോഗിക്കുന്ന പ്രോസാക് ഈ സ്വീകരിണിമേലാണ് പറ്റിപ്പിടിയ്ക്കുന്നത്. എന്നാൽ സൈക്കെഡെലിക്ക് തന്മാത്രകൾ 1000 ഇരട്ടി ശക്തിയോടെയാണ് ഇവ മേൽ ചേർന്നിരിക്കുന്നത്. ഈ മരുന്നുകൾ മണിക്കൂറുകൾക്കകം ഫലം തരുന്നത് ഈ പ്രത്യേകതകൊണ്ടായിരിക്കണം എന്ന് നിഗമനം. 

 സൈക്കഡെലിക്കുകൾ മസ്തിഷ്ക്കം റി വയർചെയ്യുന്നുവോ? 

   BDNF സ്വീകരിണികൾക്ക് മേൽ പറ്റിപ്പിടിയ്ക്കുന്നത് മാത്രമായിരിക്കില്ല സൈക്കഡെലിക്സിൻ്റെ പ്രവൃത്തിരീതി, തലച്ചോറിൻ്റെ  വഴങ്ങുന്ന സ്വഭാവം (plasticity) ത്വരിതപ്പെടുത്തുന്നു എന്ന് പലേ ശാസ്ത്രജ്ഞർക്കും വിശ്വാസമുണ്ട്. ന്യൂറോണുകൾ അവയുടെ ബന്ധങ്ങൾ പുതുക്കുകയും വിപുലീകരിക്കുകയും ശാഖോപശാഖകൾ വർദ്ധമാനമാക്കുകയും സംവേദനങ്ങൾ എമ്പാടും ചിതറിപ്പിക്കുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഒരു വിഷാദരോഗിക്ക് മരുന്നുകൾ മൂലം ഈ പ്രതിഭാസം ഉണർത്തപ്പെടുകയാണെങ്കിൽ അത് വളരെ ആശ്വാസകരമായിരിക്കും. എന്നാൽ ഇതിനു എല്ലാവരും സമ്മതിക്കുന്ന ഒരേ ഒരു പ്രക്രിയ ആധാരമാണെന്നുള്ള തെളിവുകൾ ഇനിയും ലഭിക്കേണ്ടീയിരിക്കുന്നു. മാനസികാസുഖങ്ങൾക്ക് രാസ അസന്തുലിതാവസ്ഥഎന്ന നിർവ്വചനം മാറി ഇപ്പോൾ പ്ളാസ്റ്റിസിറ്റിവ്യവഹാരത്തിൽ വന്നത് അത്ര തെളിവുകളോടെ അല്ല എന്നത് ചില ന്യൂറോശാസ്ത്രജ്ഞരെ അസന്തുഷ്ടരാക്കുന്നുണ്ട്. ഈ വഴങ്ങൽ സ്വഭാവംചിലപ്പോൾ കുഴപ്പങ്ങളുമുണ്ടാക്കിയേക്കാം. ഓടിസവും സ്കിറ്റ്സോഫ്രീനിയയും ഉളവാകുന്നത് ചിലപ്പോൾ  പ്ളാസിറ്റ്സിറ്റിപതിവിൽക്കവിഞ്ഞ് കൂടുതലാകുന്നതു കൊണ്ടാണത്രെ.കൊക്കൈനും ആംഫീറ്റമിനുകളും പ്ളാസ്റ്റിസിറ്റി ത്വരിതപ്പെടുത്തുണ്ട്, അവ ചികിൽസായോഗ്യവുമല്ല. 

   തലച്ചോറിൽ ആകപ്പാടെ വ്യാപിക്കുന്ന വഴങ്ങൽ സ്വഭാവമല്ല, കൃത്യമായും നിശ്ചിതമായും പ്രത്യേക ഇടങ്ങളിൽ അല്ലെങ്കിൽ പ്രത്യേക വേളയിൽ സംഭവിക്കുന്ന പ്ളാസിസിറ്റിയാണ് ഈ മരുന്നുകളുടെ പ്രാഭവം നിർണ്ണയിക്കുന്നത് എന്നൊരു ആശയവും പ്രബലമാണിപ്പോൾ. ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളേയും സംവേദനങ്ങളെയും  നിജപ്പെടുത്തി മാറ്റങ്ങൾക്ക് വിധേയമാകതെ സംരക്ഷിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഈ മരുന്നുകളുടെ., പ്രത്യേകിച്ചും കീറ്റമിൻ്റെ പ്രവൃത്തി എന്നൊരു ആശയം പൊന്തി വന്നിട്ടുണ്ട്. ചിലപ്പോൾ പുതിയ ഒരു സംവേദനവിന്യാസത്തിനു തുടക്കമിടുന്ന ഒരു ഹോർമോണോ ഒരു സന്ദേശമോ ഈ മരുന്നുകൾ ഊർജ്ജസ്വലമാക്കുന്നു എന്നതും ഒരു തന്ത്രമായിരിക്കാം.സാമൂഹികമായ ഒരു പെരുമാറ്റസംഭവമോ ഓർമ്മകളെ മാറ്റിമറിക്കുന്ന ഒരു ഇടപെടലോ കൂടുതൽ പ്രാഭവം ചെലുത്താൻ ഇത്തരം മരുന്നുകൾക്ക് കഴിവുണ്ടെന്ന് അവകാശപ്പെടുന്നു ചില ന്യൂറോസയൻ്റിസ്റ്റുകൾ. ഐബോഗെയ്ൻ, LSD, MDMA, കീറ്റമിൻ, സൈലോസൈബിൻ ഇവ നൽകപ്പെട്ട എലികൾ മറ്റ് എലികളുമായി കൂടുതൽ സ്നേഹപരരാകുകയും അവരോടൊപ്പം നിർബ്ബാധം ഉറങ്ങാൻ തയാറാകുന്നവരാകുകയും ആയി മാറിയത്രെ.  സൈക്കഡെലിക്സ് ഒരു നിർണ്ണായക വേള (critical period)  വീണ്ടും തുറക്കുകയും കുഞ്ഞ് എലികൾ സാമൂഹികപരതയും നല്ല തോന്നലുകളുമായി  ബന്ധപ്പെടുത്താൻ പഠിച്ചെടുക്കുയും ചെയ്തുവത്രെ. സൈക്കഡെലിക്കുകൾ ഒരു മാസ്റ്റർ താക്കോൽപോലെ നിർണ്ണായകമായ വേളകളിൽ പ്രത്യേക സംവേദനങ്ങൾക്ക് വേണ്ടി ന്യൂറോൺ ബന്ധങ്ങൾ ത്വരിതപ്പെടുത്തുണ്ടാവണം. മരുന്നുകൾ മാത്രം പോരാ, സാമൂഹികമായ വാതാവരണം അനുയോജ്യമായി സൃഷ്ടിക്കുകയും വേണം എന്ന് ഈ പഠനങ്ങൾ തെളിയിക്കുന്നു. 

  മസ്തിഷ്ക്കത്തിലെ മേൽച്ചൊന്ന നിർണ്ണായകഘട്ടങ്ങൾ തുറന്നുവരാൻ സൈക്കെഡെലിക് മരുന്നുകൾ പ്രാപ്തരാകുന്നുവോ എന്ന് പരീക്ഷിക്കപ്പെടുകയാണിപ്പോൾ. മസ്തിഷ്കാഘാതത്തിനു ശേഷം ചലനശേഷി നഷ്ടപ്പെട്ടവരിൽ അത് വീണ്ടെടുക്കാൻ സൈക്കെഡെലിക്ക് മരുന്നുകൾ ഉപകാരപ്രദമായേക്കും എന്ന ആലോചനയുണ്ടിപ്പോൾ. കാഴ്ച്ചയോ കേൾവിയോ സ്പർശസംവേദനമോ നഷ്ടപ്പെട്ടവർക്കും അത് പുനരുജ്ജീവിക്കപ്പെടാൻ ഈ പദ്ധതി വഴിതുറന്നേക്കും എന്ന് പ്രതീക്ഷയുമുണ്ട്. MDMA യും സൈലോസൈബിനും  PTSD ബാധിച്ചവരിൽ ദുരന്താനുഭവസംഘർഷത്തിൽ നിന്ന് വിമുക്തി നേടാൻ സഹായിച്ചേക്കും എന്ന് സൈകിയാട്രിസ്റ്റുകൾ ആശിക്കുന്നു. സൈക്കെഡെലിക് ചികിൽസ ഒരു നിശ്ചിത മാനസികപ്രശ്നത്തിൻ്റെ കാരണഭൂതരായ ജീനുകളിൽ മാറ്റങ്ങൾ വരുത്താൻ സാദ്ധ്യതയുണ്ട്. സൈക്കോതെറാപ്പിയ്ക്കും ഇത് സാദ്ധ്യമാണ്. തലച്ചോറിലെ ജീനുകൾക്ക് മാറ്റം വരുത്താൻ മരുന്ന് കഴിക്കണമെന്നില്ല. ഇപ്രകാരം സൈക്കെഡെലിക് മരുന്നുകളും സൈക്കോതെറാപിയും സങ്കലിച്ച് പുതിയ ചികിൽസാപദ്ധതികൾ ആവിഷ്ക്കരിക്കപ്പെട്ടേയ്ക്കാം.മരുന്നുകൾകൊണ്ട് മാത്രം ന്യൂറോൺ പ്ളാസ്റ്റിസിറ്റി ഉളവാക്കാൻ സാദ്ധ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്, സൈക്കെഡെലിക് മരുന്നുകൾ  മായാവിഭ്രാന്തി ഉളവാക്കാത്ത ഡോസിൽ ഇത്തരം ന്യൂറോണൽ മാറ്റങ്ങൾ ഉളവാക്കുന്നുണ്ട്.

 

 MDMA നിയമപരമാകുന്നതിലേക്ക് നീങ്ങുന്നു

   അമേരിക്കയിൽ ‘MAPS’ (Multidisciplinary Association for Psychedelic Studies എന്നൊരു സംഘടന  അവരുടെ മേൽനോട്ടത്തിൽ നടത്തിയ MDMA ക്ളിനിക്കൽ ട്രയലുകൾ -പതിനെട്ടോളം ഉണ്ട് ഇവ-മൂന്നാം ഘട്ടത്തിൽ എത്തിക്കഴിഞ്ഞു.  2023ഇൽത്തന്നെ  എഫ് ഡി എ യ്ക്ക് അപേക്ഷ നൽകാൻ തയാറെടുക്കുകയണ്.  തദനുസാരിയായി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഇതിനു വേണ്ട നിയമനിർമ്മാണങ്ങൾ നടത്തിക്കഴിഞ്ഞു. ‘Psychedelic assisted therapy’ എന്നറിയപ്പെടും ഇത്. ഹെൽത് കെയർ ജോലിക്കാർക്കും രോഗികൾക്കും ഇൻസ്വറൻസ് കമ്പനികൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ തയാറായിട്ടുണ്ട്. ഗവന്മെൻ്റ് ഗവേഷണസ്ഥാപനങ്ങൾക്ക് ഫണ്ടിങ്ങ് ഉദാരമാക്കിയിരിക്കുന്നു. ഫാർമസ്യൂടിക്കൽ കമ്പനികൾ മാർകെറ്റിങ്ങിനു തയാറാകുന്നു. 2023 ജൂണിൽ ഓസ്ട്റേലിയയിൽ MDMA നിയമപരമാക്കി, ഡോക്റ്റർമാർക്ക് ഈ സൈക്ക്ഡെലിക്    മാനസികരോഗികൾക്ക് നിർദ്ദേശിക്കാൻ സ്വാതന്ത്ര്യവും ലഭിച്ചിരിക്കുന്നു. 

    കഞ്ചാവ് നിയമാനുസൃതമാക്കിയതിൻ്റെ അനുരണനങ്ങൾ ഇപ്പോൾ വ്യഥകൾ സൃഷ്ടിക്കുന്നുണ്ട്. ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത വൻ തോതിൽ വർദ്ധമാനമായതിനാൽ. ന്യൂയോർക്കിൽ  കഞ്ചാവ് അമിതോപയോഗത്താൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്, മരണങ്ങളും സംഭവിക്കുന്നു.    MDMA വളരെ മാരകമായ ഡ്രഗ് ആണ്, അത് സ്വതന്ത്രവും ഉദാരവുമാക്കുന്നത് വലിയ ഉത്തരവാദിത്തം തന്നെയാണ്.   

References 

  1. Reardon, S. The science behind psychedelic therapy. Nature 623: 22-24 2023
  2. Editorial. Psychedelic medicine and the clinical application of hallucinogens. The Lancet 66:1-2 2023
  3. O’Grady, C. No trip needed for psychedelics to lift mood? Science 380: 899. 2023
  4. Schindler, E. A. D and D’Souza, D. C. The therapeutic potential of psychedelics. Science  378:1051-1053 2022           
  5. Reardon, S. What’s next for MDMA in psychiatry?  Nature 616:428-430 2023 

      6. Reardon, S. Psychedelic drug MDMA moves closer to US approval following success in PTSD      trial. Nature 2023 Sep 14.  doi: 10.1038/d41586-023-02886-x. Online ahead of print.

 

 

 

 

 

 

Saturday, April 20, 2024

ഒപെൻഹൈമെർ സിനിമ- ആറ്റങ്ങളുടെ സംഗീതം കേട്ടതിൻ്റെ വിഹ്വലത

    ഓസ്കാർ  അവാർഡ് ഒരു പറ്റം കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് മാത്രമാണെങ്കിലും ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട ഏറ്റവും മഹത്വപൂർണ്ണമായ അംഗീകാരമാണെന്നാണ് പൊതുബോധം പ്രഖ്യാപിക്കുന്നത്. ഇതിനോട് യോജിക്കാത്ത നമ്മളിൽ മിക്കവരും ഗാന്ധി സിനിമ ഈ അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ, എ ആർ റെഹ്മാനും മരകതമണിയ്ക്കും അവാർഡ് കിട്ടിയപ്പോൾ ആഹ്ളാദചിത്തരായവർ ആണെന്നുള്ള സത്യം മറക്കേണ്ടതല്ല. അക്കാദമി കമ്മറ്റിക്കാർ ഏഴ് അവാർഡുകളാണ് ഒപ്പെൻഹൈമർ സിനിമയ്ക്ക് ചാർത്തിക്കൊടുത്തത്. ഏറ്റവും നല്ല ചിത്രം, ഏറ്റവും നല്ല സംവിധായകൻ, നല്ല നടൻ, എന്നതൊന്നും മാത്രമല്ല, സംഗീതത്തിനും എഡിറ്റിങ്ങിനും സിനിമറ്റൊഗ്രാഫിയ്ക്കും സഹനടനും സമ്മാനങ്ങളുണ്ട്. ഒപ്പെൻഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിൻ്റെ കണ്ടു പിടിത്തം വിനാശകാരിയായിത്തീർന്നതിൻ്റെ ആഖ്യാനമോ അല്ല ഈ സിനിമ, പ്രത്യുത അദ്ദേഹത്തിൻ്റെ ആന്തരിക സംഘർഷങ്ങളുടെ നോലൻ രീതിയിലുള്ള, തികച്ചും നോലൻ കാഴച്ചപ്പാടുകളിലുള്ള ആഖ്യാനമാണിത്. ഗാലക്സികളും നക്ഷത്രങ്ങളും നെബുലകളും ഒപെൻഹൈമറുടെ വിഹ്വലതകൾക്ക് ദൃശ്യംചമച്ചു കൊണ്ട് സിനിമ പുരോഗമിക്കുന്നതിനിടയ്ക്കാണ് സംവിധായകൻ കഥ വിരിയിച്ചെടുക്കുന്നത്. സ്വയം നിർമ്മിച്ച മാരകായുധത്തെ പിന്നീട് നിരാകരിച്ചു കൊണ്ടും ഒരു യുദ്ധോപകരണമായി മാറിയതിൽ പരിതപിച്ചു കൊണ്ടും സ്വയം ഇല്ലാതാകലിലേക്ക് നടന്നു നീങ്ങുന്ന ഒപെൻഹൈമർ ആണ് ചിത്രീകരിക്കപ്പെടുന്നത്. ശാസ്ത്രവും ധാർമ്മികബോധവും നേർക്ക് നേർ പൊരുതുന്നതും അവ തമ്മിലുള്ള സമതുലിതാവസ്ഥ എപ്രകാരം താറുമാറാകമെന്നും സത്യമായ ലോകചര്യകളെ ഇത് എങ്ങനെ ദുഷിപ്പിക്കുന്നു എന്നും സിനിമ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തൻ്റെ കമ്മ്യൂണിസ്റ്റ് ചായ്വ് അദ്ദേഹത്തെ തടങ്കലിൽ പെടുത്തുന്നതിൻ്റെ വ്യഥകളും ഇതോടൊപ്പമുണ്ട്. 

  ഒരു ശാസ്ത്രജ്ഞൻ്റെ ജീവിതം ഒട്ടും നാടകീയത കലർന്നതോ അദ്ഭുതകരമായ പരിണാമഗുപ്തികൾ വന്നുഭവിക്കുന്നതോ  ആയിരിക്കാറില്ല. അവരുടേത് മിക്കവാറും മടുപ്പുളവാക്കുന്ന ജോലിയാണ്, മറ്റുള്ളവർക്ക് വിരസത തോന്നാനാണ് അവരുടെ ജീവിതാഖ്യാനങ്ങൾ വഴിവെയ്ക്കാറ്. ശാസ്ത്രകാരുടെ വ്യക്തിജീവിതം പ്രത്യേകത ഉൾച്ചേർന്നതോ  സ്വകാര്യസംഭവങ്ങൾ അസാമാന്യമായതോ വിചിത്രമോ ആയാൽ മാത്രമേ അതിൽ നാടകീയത കലർത്തി സിനിമാറ്റിക് ആക്കാനോ തിയേറ്റർ അനുഭവമാക്കാനോ സാധിയ്ക്കൂ.  എങ്കിലും പലേ  ശാസ്ത്രജ്ഞരുടെ ജീവിതം ചില സിനിമകൾക്ക് ഉപോദ്ബലകം ആയിട്ടുണ്ട്. പക്ഷേ എന്തെങ്കിലും പ്രത്യേകത അവരിൽ ഉണ്ടായിരിക്കും, അതിനെ ആഖ്യാനകേന്ദ്രമായായിരിക്കും കഥ നിർമ്മിച്ചെടുക്കുന്നത്. നോബെൽ ജേതാവായ ജോൺ നാഷിൻ്റെ ജീവിതം  A Beautiful Mind  എന്ന പേരിൽ സിനിമ ആയത് അദ്ദേഹത്തിൻ്റെ മാനസികപ്രശ്നത്തിനു ഊന്നൽ നൽകിക്കൊണ്ടാണ്. .The Theory of Everything സ്റ്റീഫെൻ ഹാവ്കിൻസിൻ്റെ ബയോപിക് ആണ്, അദ്ദേഹത്തിൻ്റെ എ എൽ എസ് (ALS) അസുഖമാണ് സിനിമയ്ക്ക് പ്രത്യേകത നൽകുന്നത്. ശാരീരികമായ അപകർഷങ്ങളെ വെല്ലുവിളിച്ച് മുന്നേറുന്നവരുടെ ദീപ്തമായ ജീവിതമാണ് ഈ രണ്ടു സിനിമകളിൽക്കൂടിയും വരച്ചിടപ്പെടുന്നത്. 

    ഈ പശ്ചാത്തലത്തിൽ മാത്രമേ ആറ്റം ബോംബിൻ്റെ ഉപജ്ഞാതാവ് ആയ ഒപെൻഹൈമറിനെക്കുറിച്ചുള്ള സിനിമ ഉരുത്തിരിച്ചെടുത്തതിനെ വിശകലനം ചെയ്യാനാവൂ. മേൽപ്പറഞ്ഞ ശാസ്ത്രജ്ഞന്മാരുടെ മാനസിക/ശാരീരികപ്രശ്നസമൃദ്ധ ജീവിതമൊന്നും ഒപെൻഹൈമറിനു അവകാശപ്പെട്ടിട്ടില്ല. വിവാഹത്തിനു ശേഷവും കാമാതുരനായി ആദ്യസഖിയെ പ്രാപിച്ചിരുന്നു എന്നത് അത്ര വലിയ അസാമാന്യ ജീവിതവിശേഷം ഒന്നുമല്ല. പക്ഷേ കഠിനമായ ആന്തരികസംഘർഷം അനുഭവിച്ചിരുന്നു എന്നതാണ് പ്രധാനം. തൻ്റെ ശാസ്ത്രാവിഷ്ക്കാരം ലോകത്തിൻ്റെ സർവ്വനാശത്തിനു വഴിതെളിക്കുന്നതാണെന്നുള്ള പരമസത്യം മനസ്സിലാക്കൽ ആത്മശോഷണത്തിനു കാരണമാകുകയാണ്. ഹൈഡ്രജൻ ബോംബ് നിർമ്മാണത്തെ എതിർത്തത് അതുവരെ അഭ്യുദയകാംക്ഷിയായിരുന്ന ലൂയിസ് സ്ട്റോസ്സിനെ പ്രകോപിപ്പിക്കുകയും കഠിന വിചാരണയിലേക്ക് ഒപെൻഹൈമെർ തള്ളിയിടപ്പെടുകയും ചെയ്തു. കമ്മൂണിസ്റ്റ് ചായ്വ് എന്നത് അദ്ദേഹത്തെ തല്ലാനുള്ള വടി ആയി ഉപയോഗിക്കുകയാണ് അമേരിക്കൻ ഗവണ്മെൻ്റ്;  റഷ്യൻ ചാരൻ എന്ന സംശയത്തിനു വരെ ഇടവരുത്തുകയും ചെയ്തു.  ഇത് നൽകിയ ക്ളിഷ്ടത കഠിനമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഒപെൻഹൈമറെ.  

   സിനിമയുടെ ആഖ്യാനത്തിൻ്റെ കാതലും ഇതു തന്നെ. മാനസികവും ശാരീരികവുമായ അസുഖങ്ങൾ യാതനകളേൽപ്പിച്ച സ്വരൂപമായിരുന്നു അദ്ദേഹത്തിൻ്റേത്. ഉറ്റവരേക്കാൾ തിയററ്റിക്കൽ ഫിസിക്സിനെ പ്രണയിച്ച വികാരജീവി.  സംഹാരം എന്ന കർമ്മം താൻ അറിയാതെ തന്നിൽ ഏൽപ്പിക്കപ്പെട്ടപ്പോൾ -അത് നേരത്തെ തന്നെ അറിയുന്നുമുണ്ട്- അതിൻ്റെ വിഹ്വലനിസ്സഹായതയിൽ മനസ്സ് ശിഥിലമായവൻ.  എന്നാൽ കാമാതുരത അദ്ദേഹത്തെ വലച്ചിരുന്നു, കുറ്റബോധം ഒരു കൂടപ്പിറപ്പെന്ന പോലെ പിൻ തുടർന്നിരുന്നു. സിനിമ വരച്ചിടുന്നതും ഇത്തരം ചില മാനസികവ്യാപാരവ്യതിചലനങ്ങളാണ്. ആറ്റം ബോംബ് നിർമ്മിക്കുക എന്നത് ഒരു കൊടും പാതകമാണെന്ന് തോന്നിത്തുടങ്ങുമ്പോൾ ആ സംഘർഷങ്ങളിൽക്കൂടി ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം കടന്നുപോയി എന്നത് ചിത്രീകരിക്കുന്നതിലാണ് നോലൻ ഊന്നൽ നൽകിയിരിക്കുന്നത്. ഈ ആകുലതകളുടെ പശ്ചാത്തലം ഉരുത്തിരിഞ്ഞതിൻ്റെ ചരിത്രവും വ്യക്തമായി കഥാഗതിയിൽ പെടുത്തിയിട്ടുണ്ട്. ഒപെൻ ഹൈമറുടെ  ജീവിതമുഹൂർത്തങ്ങൾ മുന്നോട്ടും പിന്നോട്ടും പായുന്ന രീതിയിലാണ് ചിത്രാഖ്യാനം; മറ്റ് പല ശാസ്ത്രജ്ഞരുടെ ബയോപിക് സിനിമകളുമായി അതുകൊണ്ട് ഒരു സാമ്യവുമില്ല. അപരിമേയ വിസ്തൃതിയിൽ അനന്തകോടി നക്ഷത്രങ്ങൾ ഭ്രമണം ചെയ്യുന്ന ഭ്രമാത്മക പ്രപഞ്ചവും ഒരു വൻ മിന്നലോട് അത് ഇടിഞ്ഞില്ലാാതാകുന്നതും  ഒരു വെളിപാടുപോലെ സ്വപ്നത്തിൽ വന്നണയുന്നത് ദൃശ്യപ്പെടുത്തിയാണ് ഒപെൻ ഹൈമറുടെ കഥ ആരംഭിക്കുന്നതു തന്നെ. 

   ക്ളിഷ്ടമായ ഈ കഥാപാത്രവതരണം മിഴിവോടെ, വിശ്വസനീയത ജന്യമാക്കും വിധം പ്രകടമാക്കിയ കിലിയൻ മർഫിയ്ക്ക് നല്ലനടനുള്ള സമ്മാനം കിട്ടിയെങ്കിൽ അദ്ഭുതപ്പെടാനില്ല. പക്ഷേ ലൂവിസ് സ്ട്രാസ് എന്ന സമർത്ഥൻ കൗശലക്കാരൻ്റെ ഇദ്ദേഹമാണ് ഒപെൻ ഹൈമറെ ഗവേഷണ ഏജെൻസിയുടെ തലവനാക്കിയതും പിന്നീട് ഒപെൻഹൈമറെ ഒരിയ്ക്കലും പൊങ്ങാതെ അടിച്ചമർത്തിയതും-  പാത്രസൃഷ്ടിയാണ് ഗംഭീരമായത്. റോബെർട് ബ്രൗണി ജൂണിയർ ഇനു സഹനടൻ അവാർഡ് കിട്ടിയതിനു പിന്നിൽ അനന്യമായ ഈ  കഥാപാത്രസൃഷ്ടിയ്ക്കാണ് പ്രധാന പങ്ക്. 

ഹിരോഷിമ/നാഗസാക്കി എവിടെ?

 പലേ പ്രേക്ഷകർക്കും- സിനിമാനിരൂപകർ ഉൾപ്പെടെ- ഈ സിനിമയിൽ ഒപെൻ ഹൈമറുടെ കണ്ടുപിടിത്തം നാശകാരിയാകുന്നത് ദൃശ്യപ്പെടുത്തിയില്ല, അദ്ദേഹത്തെ വെളുപ്പിച്ചെടുക്കാൻ നിർമ്മിച്ച സിനിമ തന്നെ ഇത് എന്ന് അഭിപ്രായമുണ്ട്. ഈ സിനിമയുടെ ഉദ്ദേശമോ പശ്ചാത്തലമോ നിർമ്മിച്ചെടുക്കുന്ന വാതാവരണത്തിൻ്റെ ആന്തരികമോ ബാഹ്യമോ ആയ ചാരുതയോ, ഉൾച്ചേർന്ന വ്യക്തിസത്തയുടെ ആന്വേഷണത്വരയോ മനസ്സിലാക്കാതെ പോയതിൻ്റെ ദൃഷ്ടാന്തമാണിത്.   അണുബോംബ് സ്ഫോടനത്തിൻ്റെ ദുരന്തചിത്രീകരണം ലാക്കാക്കി എടുത്ത യുദ്ധ സിനിമ (war movie) ആണിത് എന്നൊരു തെറ്റിദ്ധാരണയും വന്ന് ഭവിച്ചിട്ടുണ്ട്. ഒരു ശാസ്ത്രജ്ഞനും അയാളുടെ/അവളുടെ കണ്ടുപിടിത്തത്തിൻ്റെ ഫലപ്രാപ്തിയ്ക്കും (ദുരു) ഉപയോഗത്തിനു ബാദ്ധ്യസ്ഥരല്ലെന്നുള്ള അവശ്യം അറിവ് ഇല്ലാതെ പോയതാണ് ഈ ചിന്തയുടെ ആധാരം. റൈറ്റ് സഹോദരർ വിമാനം പറത്താം എന്ന് കണ്ടുപിടിച്ചതോടെ സർവ്വസംഹാരത്തിനു കോപ്പുകൂട്ടുന്ന പെൻ്റഗൺ അപ്പോൾത്തന്നെ അവകാശങ്ങൾ എഴുതി വാങ്ങി. മുകളിൽ നിന്ന് ബോംബ് വർഷിച്ച് കൂടുതൽ ആളുകളെ കൊല്ലാമല്ലോ എന്നായിരുന്നു പെൻ്റഗണിൻ്റെ കണക്കു കൂട്ടൽ ഇത് അവർ സാധിച്ചെടുക്കുകയും ചെയ്തു. പക്ഷേ ലോസ് അലോമോസിലെ വിസ്ഫോടനപരീക്ഷണം ഒപെൻ ഹൈമറുടെ കാർമ്മികത്വത്തിൽ നടന്നതാണ്, വൻ കൂട്ടക്കൊലയ്ക്കുള്ള തയാറെടുപ്പാണ് എന്ന് അറിഞ്ഞിരുന്നതുമാണ്. വൻ ദുരന്തതിൻ്റെ മുന്നോടിയാണിതെന്ന് അദ്ദേഹത്തിനു വെളിപാടുണ്ടാകുന്ന വിധമാണ് സിനിമയിൽ രംഗങ്ങൾ ദൃശ്യപ്പെടുത്തിയിരിക്കുന്നത്.  അറ്റോമിക് ഫിഷൻ കൊണ്ട്  ഒപെൻഹൈമർ മനുഷ്യസംഹാരത്തിനു വേണ്ടി മനഃപൂർവ്വം സൃഷ്ടിച്ചല്ല അണുബോംബ് എന്നതും ഹിരോഷിമയിൽ എങ്ങനെ അത് ഉപയോഗിക്കപ്പെട്ടു എന്നതിൻ്റെ എല്ലാ പിന്നാമ്പുറ കഥകളും സിനിമയിൽ വിദിതമാക്കിയിട്ടുണ്ട്.  

ശാസ്ത്രജ്ഞൻ, ധാർമ്മികസത്യം, കുറ്റബോധം 

      ഭരണകൂടവും ശാസ്ത്രജ്ഞരും തമ്മിലുള്ള ബന്ധത്തെ വിചാരണചെയ്യുന്നത് സിനിമയുടെ ഒരു ഉദ്ദേശം തന്നെ എന്ന് വ്യക്തമാക്കപ്പെടുന്നുണ്ട് പലേ സന്ദർഭങ്ങളിലും. ഒപെൻഹൈമറുടെ വ്യഥകൾ പലതും ഇതുമായി ബന്ധപ്പെട്ടതാണ്; വിഹ്വലതകൾ തീക്ഷ്ണമാക്കപ്പെട്ടതും. ഒപെൻഹൈമെർ പലേ വിചാരണകൾക്കും വശംവദനയിട്ടുണ്ട്, സിനിമയിൽ ഈ വിചാരണാവേളകൾ ദീർഘമേറിയതാണ്. അതിലെ ചോദ്യങ്ങൾ ഒപെൻ ഹൈമറുടെ മാനസികാവസ്ഥയും അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയജഡിലതയും വെളിവാക്കപ്പെടുന്നതാണ്. സിനിമയിൽ പലയിടത്തായിട്ടാണ് ഈ വിചാരണകൾ നിജപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും കഥ വിദിതമാക്കുന്നത് നിറുത്തിയിട്ട് ഈ വിചാരണാവേളകൾ പ്രത്യക്ഷപ്പെടുകയാണ്. അല്ലെങ്കിൽ ഈ വിചാരണകൾ കഥാനായകൻ്റെ ആന്തരികവ്യഥകളെ തുറന്നുകാട്ടാനുള്ളവയാണ്. 

       സ്ഫോടനം നടന്നുടൻ അനുമോദന മീറ്റിങ്ങ് വേളയിൽ സംഹാരത്തിൻ്റെ എല്ലാ കരാളദുരന്താനുഭവങ്ങളും വിഹ്വലതയോടെ മനസ്സിൽ ആഞ്ഞടിക്കുന്നത് പ്രതീകാത്മകമായാണ് അവതരിക്കപ്പെട്ടിട്ടുള്ളത്. ഓഡിറ്റോറിയത്തിൽ അദ്ദേഹത്തിനു വേണ്ടി കയ്യടിക്കുന്നവർ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത് അദ്ദേഹം നേരിൽ കണ്ട് അനുഭവിക്കുന്നതായിട്ടാണ് രംഗചിത്രീകരണം. ലോസ് അലാമോസിലെ സ്ഫോടനം ദുരന്തത്തിൻ്റെ തുടക്കമാണെന്ന് വ്യ ഞ്ജിക്കപ്പെട്ടതുപോലെ ദൃശ്യങ്ങൾ ആകെ വെളുപ്പിച്ചാണ് റേഡിയേഷൻ പരക്കുന്നത് വ്യക്തമാക്കുന്നത്. അമേരിക്കൻ പ്രെസിഡെൻ്റിനെ സന്ദർശിക്കുന്ന വേളയിൽ എൻ്റെ കയ്കളിൽ ചോര പുരണ്ടിരിക്കുന്നു എന്ന് സ്വയം സമ്മതിക്കുന്ന ഒപെൻ ഹൈമർക്ക് ഒരു ചെറിയ തൂവാല നൽകി അത് മതി ആ കുറ്റബോധം  തുടച്ചു കളയാൻ എന്ന് കളിയാക്കി പ്രഖ്യാപിക്കുന്ന ഭരണകൂട നേതാവിനെ ആണ് നേരിടേണ്ടി വരുന്നത്.    

      ഭഗവദ് ഗീതയെ സാക്ഷ്യപ്പെടുത്തി താൻ സർവ്വസംഹാരിയാണെന്ന്  മതിഭ്രമവിഹ്വലതയോടെ തിരിച്ചറിയുന്ന രംഗങ്ങൾ ഒന്നിലധികം  ഉണ്ട്. തൻ്റെ ജീവിതവും വിശ്വാസസംഹിതകളും പാടേ തെറ്റുകളുടെ കൂമ്പാരമാണെന്നും ആത്മവീര്യം വേണ്ടവനല്ലെന്നും മറ്റുമുള്ള കുറ്റബോധമാണ് മനസ്സിനെ എപ്പോഴും മഥിക്കുന്നത് എന്നത് ആവർത്തിച്ചുറപ്പിക്കുന്നുണ്ട് കഥാരംഗങ്ങൾ. പ്രണയിനിയുടെ ആത്മഹത്യാവേളയിൽ ഇത് ഉൽക്കടമാകുന്നുണ്ട്, ഭാര്യയാണ് അദ്ദേഹത്തെ ഇതിൽ നിന്നും പുറത്തുകടത്താൻ ഉദ്യമിക്കുന്നത്. ഇത് തക്കവണ്ണം ദൃശ്യപ്പെടുത്താനെന്ന വണ്ണമാണ് വിചാരണാരംഗങ്ങൽ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.  തൻ്റെ ഉന്മത്തമായ രത്യോന്മുഖത സ്വയം വെളിപ്പെടുത്തി വിചാരണയിൽ അതിൻ്റെ കുറ്റം ഏറ്റുവാങ്ങുന്ന പോലെ ചിത്രീകരിക്കപ്പെട്ട ഒരു രംഗമുണ്ട്. ഭാര്യ നോക്കി നിൽക്കുമ്പോഴാണ് പൂർവ്വപ്രണയിനിയുമായുള്ള, സ്വപ്നസമാനമായ, ആസക്തിപൂരിതമായ ഈ  രതിലീല. സ്വയം വിചാരണയുടെ വേള തന്നെ ഇത്. പരാജയങ്ങളുടെ മുറിവുകൾ തൻ്റെ ആന്തരികമായ വീജയങ്ങളുടേതാക്കി സ്വയം കൽപ്പിച്ചെടുത്തു അദ്ദേഹം. ലോസ് അലമോസ് ലാബ് പ്രദേശങ്ങളെല്ലാം അവിടത്തെ തനത് അമേരിക്കൻ ഇൻഡ്യക്കാർക്ക് (നവാഹോ ഇൻഡ്യൻസ് Navajo Indians) വിട്ടുകൊടുക്കണമെന്ന് വാദിച്ചു അദ്ദേഹം. ഭരണകൂടത്തെ തെല്ലല്ല ഇത് ചൊടിപ്പിച്ചത്.ന്യൂക്ളിയാർ ആയുധങ്ങൾക്കെതിരെ പൊരുതുന്നതും ആവശ്യം കഴിഞ്ഞ് ഭരണകൂടങ്ങൾ ശാസ്ത്രജ്ഞരെ കയ്യൊഴിയുന്നതും സാധാരണമാണെന്നും അത് സംഭവിക്കാൻ പോകുകയാണെന്നും സാക്ഷാൽ ഐൻസ്റ്റൈൻ തന്നെ അദ്ദേഹത്തെ ധരിപ്പിക്കുന്നുണ്ട്.   

Can you hear the music? ആ സംഗീതം കേൾക്കുന്നുണ്ടോ?

    വെറുതെ ആൽജിബ്ര പഠിച്ച് അതിലെ അക്ഷരങ്ങളിലും അക്കങ്ങളിലും ഭ്രമിച്ച് വശായാൽ മതിയോ? പോരാ അതിനുള്ളിൽ നിന്ന് ഒരു സംഗീതം കേട്ട് തുടങ്ങണം. ശാസ്ത്രത്തിനുള്ളിലെ രഹസ്യമയമായ എന്നാൽ അലൗകികമയ സംഗീതം ഉള്ളിൽ ആവാഹിക്കുന്നവനാണ് യഥാർത്ഥ ശാസ്ത്രജ്ഞൻ. ഒപെൻഹൈമർക്ക് ഗുരുതുല്യനായ സാക്ഷാൻ നീൽസ് ബോറ് (  Niels Bohr) ബോധിപ്പിക്കുന്നത് ശാസ്ത്രത്തിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ തുടിയ്ക്കുന്ന സംഗീതം കേൾക്കണമെന്നാണ്- ഉപരിപ്ളവമായ ആശയങ്ങളെക്കാൾ മനുഷ്യത്വം കലർന്ന, ഭാവിയിലേക്കും ഭൂതതിലേക്കും നീളുന്ന ആന്തരികാർത്ഥവും പ്രപഞ്ചവുമായുള്ള സൗന്ദര്യാത്മകബന്ധപ്പെടലും ആസ്വദിച്ചറിയണം എന്നാണ്. ശാസ്ത്രജ്ഞർ കൗതുകത്താൽ ഓരോ കല്ല് പൊക്കുകയാണ് അതിനടിയിൽ സർപ്പം കണ്ടേയ്ക്കാം എന്ന ബോധം വേണ്ടിയിരിക്കുന്നു,  ആ സർപ്പത്തെ തുറന്നു വിടുന്നതിൻ്റെ വരും വരാഴികൾ അറിഞ്ഞിരിക്കേണ്ടതുമുണ്ട് എന്നൊക്കെ ധരിപ്പിക്കുന്നുണ്ട്. ഇത് അവസാനം ഐൻസ്റ്റീനോട് തുറന്നു പറയുന്നുണ്ട് ഒപെൻഹൈമെർ.  

   ഉടനീളം സംഗീതനിബന്ധനയാൽ ആഖ്യാനം വേറിട്ടതാക്കാൻ ശ്രമിച്ചിട്ടുണ്ട് നോലൻ.  സങ്കീർണ്ണമായ വയലിൻ പ്രയോഗങ്ങളാണ് ഒപ്പെൻ ഹൈമറുടെ മാനസികനിലയുടെ പ്രതിബിംബമായി വിനിയോഗിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ഏകാന്തതയും വിഹ്വലതകളും  വയലിൻ പ്രയോഗങ്ങളിൽ പുതുമകളേറ്റി  സംഗീതസംവിധായകൻ Ludwig Goransson   പ്രകടനാത്മകത  സന്നിവേശിപ്പിച്ചിട്ടുണ്ട്. സ്വീഡിഷ് സംഗീതജ്ഞനായ ഈ ചെറുപ്പക്കാരൻ ഇതിനു മുൻപ് രണ്ട് എമ്മി അവാർഡും മൂന്ന് ഗ്രാമി അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ആറ്റങ്ങൾ തമ്മിൽ ഇടയുന്നതും ഊർജ്ജത്തിൻ്റെ മഹാപ്രവാഹം തലങ്ങും വിലങ്ങും പായുന്നതും  അനന്തവിഹായസ്സിൽ അതീന്ദ്രിയാനുഭവം നൽകുന്ന നക്ഷത്രങ്ങളുടെ പ്രോജ്വലനവും ഉചിതമായ വയലിൻ പ്രയോഗങ്ങളാലാണ് ഗാംഭീര്യമിയന്ന ദൃശ്യങ്ങൾക്ക് വിശ്വസനീയത് കൈ വരുത്തുന്നത്.  ക്വാണ്ടം ഫിസിക്സ് സംഗീതമാക്കാൻ ശ്രമിച്ചു എന്ന് അദ്ദേഹം പറയുന്നു. പലപ്പൊഴും വിസ്ഫോ ടനങ്ങളുടെ അപകടസാദ്ധ്യത തെര്യപ്പെടുത്താൻ നൂതന ട്രിക്കുകൾക്ക് അദ്ദേഹം തുനിഞ്ഞിട്ടുണ്ട്. രണ്ടു മിനിട്ടിനുള്ളിൽ 21 ടെമ്പോ മാറ്റങ്ങൾ സൃഷ്ടിക്കുന്ന  ക്ളിഷ്ടതരമായ പ്രയോഗങ്ങളും ഇതിൽ ഉൾപ്പെടും.ശാസ്ത്രകൗതുകങ്ങൾക്കിടയിൽ നിന്ന് അതിൻ്റെ അഗാധതയിൽ സംഗീതം കേൾക്കുന്നത് പ്രമേയമായി വരുമ്പോൾ  അതിനു ഉചിതമായി വയലിൻ പ്രയോഗങ്ങക്കൊണ്ടു വരാൻ ഏറെ പണിപ്പെട്ടു എന്ന് അദ്ദേഹം വിശദീകരിയ്ക്കുന്നുണ്ട്.  ഒപെൻഹൈമറും കൂട്ടരും അനന്തവിഹായസ്സു നോക്കി നിൽക്കുമ്പോൾ അന്യഗ്രഹജീവികൾ വന്നിറങ്ങുന്ന പ്രതീതി ഉണർത്തുന്ന സംഗീതം വഴിഞ്ഞൊഴുകുന്നുണ്ട്. അലർച്ചയുടെ സ്വഭാവത്തിൽ നിന്ന് വ്യതിചലിച്ച് സ്വച്ഛന്ദാനുഭൂതിയുടെ മേഖല തഴുകി ചെവിയൊലോതുന്ന രഹസ്യമെന്ന പോലെ മന്ദ്രതരമാകുന്നതൊക്കെ ഗോരൻസൺ അനുഭവപ്പെടുത്തുന്നുണ്ട്.  .ലോസ് അലമോസിലെ നിർണ്ണായകമായ സ്ഫോടനത്തിൻ്റെ ആഘാതം ദൃശ്യപ്പെടുത്തിയിരിക്കുന്നത് പൊടുന്നനവേ നില്യ്ക്കുന്ന സംഗീതത്താലാണ്. വളരെ നീണ്ട ഒരു നിശബ്ദതാവേളയാണിവിടെ ഗോരൻസണും നോലനും സന്നിവേശിപ്പിച്ചിരിക്കുന്നത്..

എഡിറ്റിങ്ങ് രീതികൾ       

  ജലോപരിതലത്തിലെ ഓളവലയങ്ങൾ ആദ്യവും അവസാനം

ഐൻസ്റ്റൈനുമാഉള്ള കൂടിക്കാഴ്ച്ചയിലും നിബന്ധിച്ച് സൗകുമാര്യം ഉളവാക്കാൻ ശ്രദ്ധ വെച്ചിട്ടുണ്ട് സംവിധായകൻ. വളരെ ചെറിയ സീക്വെൻസുകൾ (കട്ടുകൾ) തലങ്ങും വിലങ്ങും നിജപ്പെടുത്തിയാണ് കഥയുടെ സൂക്ഷ്മാംശങ്ങൾ വെളിവാക്കുന്നത്. ഒരു സംഭവത്തിടയിൽ മറ്റൊന്ന് മുറിച്ചു ചേർക്കുന്നത് പല ഇടങ്ങളിലുമുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കാൻ അതിസൂക്ഷ്മമായ കാഴ്ച പ്രേക്ഷകനിൽ നിന്ന് ആവശ്യപ്പെടുന്നുമുണ്ട്. രേഖീയമായ കാലമാറ്റത്തിനനുസരിച്ചല്ല പലപ്പൊഴും ഈ ചെറിയ സംഭവാംശങ്ങൾ കടന്നു വരുന്നത്. ചിലപ്പോൾ നേരത്തെ പ്രേക്ഷകനു പിടി കിട്ടാത്തതോ വിശദീകരിച്ചിട്ടില്ലാത്തതോ ആയ വഴിത്തിരിവുകൾ ഇപ്രകാരമാണ് ബോദ്ധ്യപ്പെട്ടു വരുന്നത്.  ചിലപ്പോൾ പരസ്പരബന്ധമില്ലെന്ന് പ്രഥമദൃഷ്ട്യ്യാ തോന്നുന്ന, മൂന്നോ നാലോ രംഗങ്ങൾ കൂട്ടിച്ചേർത്തു വെച്ചിട്ടുണ്ട് നോലൻ.  പെട്ടെന്ന് മിന്നിമറയുന്ന വിഹ്വലതകളൊ ഭ്രമാത്മകചിന്തകളോ പ്രപഞ്ചത്തിൽ എവിടെയോ നടക്കുന്ന വിസ്ഫോടകങ്ങളോ നക്ഷത്രപ്പകർച്ചകളോ നെബുലാവിന്യാസങ്ങളോ ഒക്കെയായാണ് നായകൻ്റെ അവബോധത്തിൽക്കൂടിക്കടന്നു പോകന്നതെന്ന് ബോദ്ധ്യപ്പെടുത്താൻ സംവിധായകൻ ശ്രദ്ധ വെച്ചിട്ടുണ്ട്. പ്രോടോണുകളുടെയും എലക് ട്റോണുകളുടേയും സംഗീതം ശ്രവിക്കുന്നവനെന്ന് ബോദ്ധ്യപ്പെടുത്തുന്ന ദൃശ്യങ്ങളാണിവ. ചിത്രത്തിൽ അനുസ്യൂതം പ്രത്യക്ഷപ്പെടുന്ന വിചാരണ നമ്മൾ കാണുന്നത്, ഒപെൻഹൈമെർ കാണുന്നതും അനുഭവിക്കുന്നതും, സംവിധായകൻ കാണുന്നത്/കാണിയ്ക്കുന്നത് ഇങ്ങനെ മൂന്ന് രീതിയിൽ പ്രത്യക്ഷപ്പെടുത്തുന്നുണ്ട്. അവസാനം ഒപെൻഹൈമറുടെ പരാജയങ്ങൾ ദൃശ്യപ്പെടുത്തുന്നത് അദ്ദേഹത്തിൽ നിന്ന് മാറിനിന്നുള്ള നോട്ടങ്ങളാലുമാണ്.  തടാകക്കരയിൽ ഐൻസ്റ്റീനുമൊത്തുള്ള രംഗം രണ്ട് തവണ, രണ്ട് വീക്ഷണകോണുകളിൽ നിന്ന് അവതരിപ്പിക്കപ്പെടുന്നുണ്ട്. ആദ്യത്തേത് ലീവിസ് സ്റ്റ്റോസ് ൻ്റെ വീക്ഷണമാണെങ്കിൽ രണ്ടാമത്തേത് ഒപെൻഹൈമറുടെ ഏറ്റു പറച്ചിലിൻ്റെ രംഗമാണ്. 

  സിനിമ തുടങ്ങുമ്പോഴുള്ള ദൃശ്യമായ കുളത്തിലെ ഓളവലയങ്ങൾ ഒന്നോടൊന്നു ചേരുന്നത് അവസാനവും എത്തുന്നുണ്ട്.  ഒരു ആറ്റം മറ്റൊന്നിനെ ചെന്ന് ഇടിയ്ക്കുമ്പോൾ സംഭവിക്കുന്ന ചെയിൻ റിയാക്ഷൻ കൊണ്ട് സർവ്വനാശം സംഭവിക്കുന്നതിനെ ദ്യ്യോതിപ്പിക്കാനാണിത് എന്നതാണ് വ്യത്യാസം.  നമ്മുടെ തലയ്ക്കു മീതെ ശൂന്യാകാശം അല്ലെന്നും ഒപെൻഹൈമറുടെ ആത്മപരിശോധനയെ മുൻ നിറുത്തി അറ്റോമിക്/ഹൈഡ്രൊജെൻ ബോംബുകളുടെ സർവ്വസംഹാരശക്തി അവിടെ ഘനീഭവിച്ച് തൂങ്ങുന്നു എന്നും ദ്യോതിപ്പിക്കാനാണ് ക്രിസ്റ്റഫർ നോലനു ഔൽസുക്യം.  ഇത് വൃത്തിയായി അവതരിപ്പിക്കാൻ തക്കവണ്ണമുള്ള സ്ക്രിപ്റ്റ് നോലൻ തന്നെ ചമച്ചതാണ്. പലപ്പോഴും ഒപെൻഹൈമറിനു പറയാനുള്ള കഥ പോലെയാണ് അവതരണം. പ്രേക്ഷകരോട് നേരിട്ട് തൻ്റെ ഹിപ്നോടിക് ചിന്തകളും ഭാവങ്ങളും സംവദിക്കുന്നവിധം മുഖത്തിൻ്റെ ക്ളോസ് അപ് ഷോടുകൾ ധാരാളമുണ്ട്. ന്യൂക്ളിയാർ ബോംബ് പൊട്ടിയ്ക്കും എന്ന് പേടിപ്പിയ്ക്കുന്ന വ്ളാഡിമർ പുടിൻ്റേയും വടക്കൻ കോറിയൻ ഭരണകൂടത്തിൻ്റേയും ഭീഷണികൾ മുഴങ്ങുന്ന ഇക്കാലത്തോടാണ് ഒപ്പെൻ ഹൈമർ സംവദിക്കുന്നത് എന്ന് തോന്നത്തക്കവിധം ഈ നേരിട്ടുള്ള സംവേദനം കഥയിൽ കോർത്തു വെച്ചു എന്നത് നോലൻ്റെ വൈദദ്ധ്യം മാത്രമല്ല ഉദ്ദേശവുമാണ്. ഒപ്പെൻഹൈമർ ഭയപ്പെട്ട വിധം ഒരു പുതിയ ലോകക്രമം സംഭവിച്ചിരിക്കയാണ്, 1947 ഇൽ അദ്ദേഹം ഇത് വ്യക്തമാക്കിയതാണെങ്കിൽ അത് ഒന്നു കൂടി ഓർമ്മിപ്പിക്കാനാണ് നോലൻ്റെ ശ്രമം.