Tuesday, June 7, 2016

ലീല, മാതംഗലീല, തളരുന്ന ലിംഗങ്ങൾ

     ‘ആന, ലീല, ആണിന്റെ അവശലീലകൾ’ എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന ലേഖനം.

   ചിത്രം 1. കാനോൻ നിയമമനുസരിച്ച് ചെറുപ്പക്കാരന്റെ ഷണ്ഡത്വം പരിശോധിക്കുന്ന വേള. 13-)0 നൂറ്റാണ്ടിലെ ഫിന്നിഷ് പെയിന്റിങ്.

     രണ്ട് ആണത്തങ്ങളുടെ ഇടയ്ക്ക് പെട്ടുപോയവളുടെ കഥയാണ് ഉണ്ണി ആർ      ‘ലീല’യിലൂടെ  വരഞ്ഞത്. അവൾക്ക് അവിടെ ഒരു നിലപാട് എടുക്കേണ്ടി വരികയും ചെയ്യുന്നു. കുട്ടിയപ്പനാണ് പ്രധാനകഥാപാത്രമായി അവതരിക്കപ്പെടുന്നതെങ്കിലും കഥയുടെ പേര് ‘ലീല’ എന്നാണ്. അതുകൊണ്ട് ഇത് ലീലയുടെ കഥയാണ്. സ്ത്രീ അവളുടെ ലൈംഗികതയേയും സ്ത്രീത്ത്വത്തേയും എങ്ങനെ നേരിടുന്നു എന്നതിന്റെ വ്യംഗ്യഭാഷ്യം. ലൈംഗികത ന്യൂനീകരിക്കപ്പെട്ട നായകനെ മുൻ നിറുത്തി ആണ് കഥയിലെ ലീല തെളിയുന്നത്.

       ഉണ്ണി ആറിന്റെ തന്നെ തിരക്കഥയിൽ രഞ്ജിത് വികസിപ്പിച്ചെടുത്ത ചിത്രത്തിലെ കുട്ടിയപ്പൻ കഥയിലേക്കാളും കൂടുതൽ സങ്കീർണ്ണ മനോനില പേറുന്ന ആളാണ്. ആനുകാലികസംഭവങ്ങളേയും അവയുടെ രാഷ്ട്രീയവും മതപരവുമായ നിഹിതാർത്ഥങ്ങളേയും കുറിച്ച് രസികൻ ഡയലോഗുകൾ കമ്പോട് കമ്പ് വച്ച് കാച്ചുന്നവനും പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ ക്കുറിച്ച് വാചാലനാകുന്നവനുമായി  കുട്ടിയപ്പനെ രൂപപ്പെടുത്തിയിരിക്കുന്നത് അയാളുടെ  ചില ഭ്രാന്തൻ ചിന്തകൾക്കും ഫാൻറ്റസികൾക്കും ചാതുര്യം അണയ്ക്കാൻ മാത്രമല്ല അവയ്ക്ക് സാധുത നൽകാനുമാണ്. കുട്ടിയപ്പൻ ഒരു കാരിക്കേച്ചർ സ്വരൂപത്തിലേക്ക് വഴുതിപ്പോകാതെ രഞ്ജിത്തും ബിജു മേനോനും ശ്രദ്ധ വച്ചിട്ടുമുണ്ട്. ചെറുകഥയിലെ കഥാപാത്രത്തിൽ നിന്നും സിനിമയിലേക്ക് കടന്നപ്പോൾ കുട്ടിയപ്പന്റെ ബഹുവിധ ധാരണകളും അനുമാനനിരീ ക്ഷണങ്ങളും  വികസിതമാക്കിയത് കഥാസമാപ്തിയിലെ തീവ്രപരിണാമത്തിനു ഗാഢതയണയ്ക്കാൻ വഴിവയ്ക്കുന്നു.
  .
     കഥ പിള്ളേച്ചന്റെ കാഴ്ചപ്പാടിലാണ് അവതരിപ്പിച്ചതെങ്കിൽ സിനിമാക്കഥ നമ്മൾ സ്വൽ‌പ്പം അകന്നു നിന്ന് കാണുന്ന രീതിയിലാണ് വികാസം പ്രാപിക്കുന്നത്. കഥ തുടങ്ങുന്നത് പിള്ളേച്ചന്റെ സ്വപ്നത്തിലൂടെയാണ്, അതുകൊണ്ട് കഥാഗതികൾക്ക് ഭാവനയുടെ അലൌകികതയുണ്ട്. എന്നാൽ സിനിമയിൽ ക്യാമെറക്കണ്ണുകൾ നേരിട്ട് സംവദിച്ച് സാമൂഹികവും മാനസികവുമായ ഭൂനിലങ്ങൾ വെളിപാടാക്കുന്നു. കുട്ടിയപ്പന്റെ (ലീലയുടേയും) ശാരീരികവും മാനസികവുമായ നിലകളെ നിരീക്ഷിക്കാനും അവലോകനം ചെയ്യാനും സാദ്ധ്യതയിയന്ന ടെക്നിക്ക് ആണ് കൂടുതലും  നിയോജിതമാക്കിയിട്ടുള്ളത്.

     ധ്വജഭംഗം (erectile dysfunction) സംഭവിച്ചവനാണു കുട്ടിയപ്പൻ എന്ന് സിനിമയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അയാൾക്ക് സ്ത്രീകളുമായിട്ട് ബന്ധം വേണം താനും. സി. കെ.  ബിന്ദു എന്ന വേശ്യയെ മകളായിട്ട് കാണുന്ന സ്ഥിതിവിശേഷത്തിലാണ് അയാളുടെ തോന്നൽ എത്തിച്ചത്. ഉഷ എന്ന മറ്റൊരു ലൈംഗികതൊഴിലാളിയ്ക്കും വേഴ്ച്ചയേപ്പറ്റി ഒന്നും പറയാനില്ല, എണ്ണ തേച്ച് നൃത്തം ചെയ്യിപ്പിക്കുകയാണ് കുട്ടിയപ്പൻ.  തുണിക്കടയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെ ഉഷ തന്നെ മുൻപിൽ എത്തിച്ചെങ്കിലും കാശുകൊടുത്തു പറഞ്ഞയക്കുന്ന കുട്ടിയപ്പനു കാര്യസാധ്യത്തിനു ആക്രാന്തിയില്ല.  എന്നാൽ ലൈംഗികനിറവേറൽ അത്യാകുലത  (sexual performance anxiety) യാണ് അയാളെക്കൊണ്ട്  പലതും ചെയ്യിക്കുന്നത്. മലയാളിക്ക് ഇന്നുള്ള ആകുലതകളിൽ ഒന്ന് തന്നെ ഇത്.

ആണിടങ്ങൾ പിന്നെയും പിന്നെയും
         പെണ്ണിനെ തൃപ്തിപ്പെടുത്താൻ പറ്റുമോ എന്ന ആശങ്ക ആണിനെ തെല്ലല്ല ആശങ്കയിലും വ്യാകുലതയിലും ആക്കുന്നത്. തന്നെക്കാളും കൂടുതൽ ശമ്പളം വാങ്ങിക്കുന്നവൾ, തന്നെക്കാളും കൂടുതൽ അധികാരമുള്ള ജോലി ചെയ്യുന്നവൾ ഒക്കെ ആണിനെ ഉറക്കറയിൽ നിർവ്വീര്യമാക്കാൻ പര്യാപ്തമാക്കുന്നവയാണെന്ന് ഏവർക്കുമറിയാം. ഇത്തരം കാരണങ്ങളാൽ ഭാര്യയുമായി ലൈംഗികബന്ധം സാദ്ധ്യമാകാതെ വരുന്ന ഭർത്താക്കന്മാരുടെ കേസുകൾ മനഃശാസ്ത്രജ്ഞരുടെ ക്ലിനിക്കുകളിൽ നിത്യവ്യവഹാരമാണ്. മലയാളി ആണിനു ഇത് കൂടുതൽ അനുഭവപ്പെടേണ്ട കാരണങ്ങൾ ഏറെയുണ്ട്. പെണ്ണരശുനാട് എന്ന് പണ്ടേ കേൾവിയുള്ള നാട്ടിൽ  ആണിനു ലൈംഗികാപകർഷതാബോധം വന്നുക്കൂടിയെങ്കിൽ അദ്ഭുതമില്ല.  കാമാതുരയായ സ്ത്രീ മലയാളി സൈക്കിനേപ്പിച്ചിട്ടുള്ള ആഘാതം ചില്ലറയല്ല. അവളെ മരണത്തിനു തുല്യമായി പേടിക്കണം. വശംവദനായാൽ പിറ്റേന്ന് എല്ലും പല്ലും മാത്രമേ കാണുകയുള്ളു എന്ന യക്ഷി സങ്കൽ‌പ്പം കേരളത്തിൽ മാത്രം ഉടലെടുത്തതിന്റെ കാരണം വേറേ അന്വേഷിക്കേണ്ടതില്ല. മരുമക്കത്തായം സ്ത്രീകൾക്ക് അധികാരവും സ്വാതന്ത്ര്യവും കൽ‌പ്പിച്ചു കൊടുത്തതിന്റെ പാർശ്വഫലമായിരിക്കണം ഇത്. ഏറ്റവും കൂടുതൽ വിദ്യാഭ്യ്യസം നേടിയ സ്ത്രീകൾ കേരളത്തിന്റെ പ്രത്യേകതയാണ്.  കുടുംബം പുലർത്താൻ സ്ത്രീകൾ തന്നെ ദൂരദേശങ്ങളിൽ‌പ്പോയി ജോലി ചെയ്യാൻ തയാറായ സമൂഹചരിത്രം ലോകത്തൊരിടത്തും കാണാത്തതാണ്. മലയാളി ആണിനു ലഭിച്ച സൌജന്യങ്ങളാണിവ എങ്കിലും തന്റെ ലൈംഗികപ്രാപ്തിയെ ബാധിച്ചേക്കാൻ സാദ്ധ്യതയുള്ള സ്ഥിവിശേഷമാണിത്. ‘ പെണ്ണായ് ഞാനും വിറയ്ക്കുന്നില്ല ആണായ നിങ്ങൾ വിറയ്ക്കുന്നെന്തേ എന്ന് ചോദിച്ച ഉണ്ണിയാർച്ച മുതൽ , ക്യാപ്റ്റൻ ലക്ഷ്മിയോ അന്ന ചാണ്ടിയോ മൃണാളിനി സാരാഭായിയോ ഒക്കെ അവന്റെ വിജൃംഭ വികാരത്തിനു മുൻപിൽ  ചോദ്യഛിഹ്നങ്ങളായി പ്രത്യക്ഷപ്പെട്ട് തളർച്ചയിലേക്ക് നയിച്ചേക്കാം.

           സ്വന്തം ഇടങ്ങൾ സൃഷ്ടിച്ച്, ഒഴിവാക്കൽ പ്രതീതിയണച്ച് മനസ്സിനു ആശ്വാസം പകരുക എന്ന പോം വഴിയാണ് ആണുങ്ങൾ പലപ്പോഴും സ്വീകരിക്കുക.  ആണുങ്ങളുടേത് മാത്രമായ മദ്യപാനസദസ്സുകൾക്ക് പ്രാമുഖ്യമേറിയത് ലൈംഗികവെല്ലുവിളകളിൽ നിന്ന് തൽക്കാലവിടുതി ലഭിക്കാനും കൂടിയാണ്. പ്രായപൂർത്തിയായ സ്ത്രീകളും ഉൾപ്പെട്ട സംഘങ്ങളോ സദസ്സുകളോ ആണ്  മറ്റു രാജ്യങ്ങളിൽ ഇത്തരം മാനസികോല്ലാസങ്ങൾക്ക് രൂപീകരിക്കപ്പെടുക, ബിയറോ വൈനോ ആയിരിക്കും മുഖ്യപാനീയം.  എന്നാൽ മലയാളിയുടെ ആൺകൂട്ടായ്മകൾ ഇത്തരം അവസരങ്ങൾ സൃഷ്ടിക്കുന്നത് ലൈംഗികതാ ആശങ്കകൾ പരോക്ഷമായി കടിഞ്ഞാൺ വിടുന്ന തമാശകളോ ആൺകോയ്മ വിളയാടുന്ന രാഷ്ട്രീയ ഉപജാപകഥകളോ അശ്ലീലമായി അവതരിക്കപ്പെടാനും അതിലൂടെ ആവലാതികളും ഉത്ക്കണ്ഠകളും ഉന്മുക്തമാക്കപ്പെടാനുമാണ്. 

        ഏകമാത്രികവും  നിഷേധകവും  നിശ്ചിതസംഘപ്രവേശിതംമാത്രവുമായ  ഒരിടം മലയാളി ആണത്തം നിർമ്മിച്ചെടുത്തത്തിന്റെ ബ്രഹുത് ഉദാഹരണമാണ് ശബരിമല. ആണുങ്ങളുടെ ഉത്സവം എന്ന് വിശേഷിപ്പിക്കാവുന്ന, എന്നാൽ പുരുഷത്വത്തിന്റെ, ലൈംഗികതയെ നിഷേധിച്ചുകൊണ്ടുള്ള പ്രകടനത്തിന്റെ പ്രഘോഷണസ്ഥാനം തന്നെ പൊന്നമ്പലമേട്. ലോകത്തൊരിടത്തുമില്ല  ആണത്തത്തിന്റെ ഇത്രയും വലിയ പ്രഖ്യാപനവും വൻ ഒത്തുകൂടലും. പ്രസിദ്ധ ആന്ത്രോപോളജിസ്റ്റുകളായ ഓസെല്ലോ ദമ്പതികൾ ആണത്തത്തിന്റെ  ഈ ആത്യന്തികപ്രദർശനത്തെക്കുറിച്ച് വിശദമായി പഠിച്ച് അവലോകനം ചെയ്തിട്ടുണ്ട് (1).  എന്നാൽ അവർ വിട്ടുപോയ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കേണ്ടിയിരിക്കുന്നു. തന്റെ ലൈംഗികതയെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലാത്ത ഇടം കണ്ടുപിടിച്ച് സെക്സ് നിഷേധത്തിന്റെ ചര്യകളോടെ മലകൾ കയറി എത്തുമ്പോൾ ഉദ്ധാരണം ആവശ്യമില്ലാത്ത ദൈവം അവന്റെ എല്ലാ ലൈംഗിതവ്യഥകൾക്കും ശരണസ്ഥാനം ആകുകയാണ്.  ബ്രഹ്മചര്യം അല്ലെങ്കിൽ ലിംഗോദ്ധാരണന്യൂനതയാണ് അയ്യപ്പന്റെ ശക്തിസ്വരൂപമൂലം. തൊട്ടടുത്ത് കന്യകയായ  മാളികപ്പുറത്തമ്മയെ  പ്രതിഷ്ഠിച്ചുകൊണ്ട് ഒരു പ്രഖ്യാപനത്തിന്റെ നിലപാടാണ് ആനകേറാമല ആളുകേറാമലയിൽ വെളിപാടായുണരുന്നത്.     ലിംഗപ്പേടികൾ ഒന്നടങ്കം ഒഴിച്ചുകളയാനുള്ള പലായനത്തിന്റെ നിദർശനമാണ് കാനനശ്രീലകത്തോംകാരം തേടലിൽ തെളിയുന്നത്.  ലിംഗസ്വരൂപനായ ഒരു ദൈവത്തിന്റെ, പൊടുന്നനവേ ഉള്ള കാമോകുത്സുകതയിൽ ഉദ്ധാരണവും സ്ഖലനവും സംഭവിച്ച ഒരു ദൈവത്തിന്റെ മകൻ തന്നെയാണ് ഈ ദൈവം എന്ന മിത്തിൽ  വിരോധാഭാസത്തിൽ കുതിർന്ന നിരാകരണത്തിന്റെ അംശങ്ങൾ ഏറെ. പുരുഷപ്രജനനസംബന്ധിയായ അഭീഷ്ടസാദ്ധ്യതയും ഈ തീർത്ഥാടനത്തിനുണ്ട്. –മല ചവിട്ടിയാൽ ഒരു കുഞ്ഞുപിറന്നേക്കുമെന്നുള്ള വിശ്വാസം. അധികതരപുരുഷത്വം (hypermasculinization) നേടലിന്റെ  സായൂജ്യമാണിവിടെ എന്നാണ്  ഒസെല്ലോ ആന്റ് ഒസെല്ലൊയുടെ അനുമാനം. കുട്ടിയപ്പനും ശബരമലപ്പോക്കിന്റെ ചില ധാരണകളിൽ എത്താൻ ശ്രമിക്കുന്നുണ്ട്, കറുപ്പും കറുപ്പുമണിഞ്ഞ്. മലയ്ക്കുപോകാനാണോ എന്ന ചോദ്യത്തെ മറ്റൊരു സെക്സ് സിംബൽ ആയ മരിലിൻ മൺറോയുമായി ബന്ധപ്പെടുത്തിയ മറുപടിയാണ് അയാൾ നൽകുന്നത്. ഒരിക്കൽ വന്നേക്കാവുന്ന ലൈംഗികനിരാകരണം ഒരു തപശ്ചര്യയിലൂടെ അനുകരിച്ച് അതിനെ ഒഴിച്ചു മാറ്റാനുള്ള വ്രതാനുഷ്ഠാനവുമുണ്ട് മല ചവിട്ടുമ്പോൾ.  ഭക്തിയുടെ കരിമ്പടപ്പുതപ്പുകൾ ഏറെ പൊതിയണം ഈ ലിംഗപ്പേടിത്തണുപ്പിനെ ഒളിപ്പിക്കാൻ.

     ക്രിസ്തീയസഭകളുടെ ചരിത്രത്തിലും സംഭോഗനിപുണതയില്ലാത്ത ആണിനെ അവജ്ഞയോടെ തിരസ്കരിച്ചിരുന്ന രീതികൾ എമ്പാടും നിറഞ്ഞു നിൽക്കയാണ്. ലൈംഗികതയെക്കുറിച്ച് ചിന്തിക്കാൻ സഭകളെ പ്രേരിപ്പിച്ചതു തന്നെ സ്ത്രീകളുടെ കാമനയെ എങ്ങിനെ നേരിടണമെന്ന പേടികളാണ്. ഷണ്ഡത്വം ഏറ്റവും  ഭീതിജനകമായ അവസ്ഥയായി സഭകൾക്ക്. 12-)0 നൂറ്റാണ്ടിൽ ഗ്രാഷ്യൻ കാനോൻ നിയമങ്ങളനുസരിച്ച്  പ്രായപൂർത്തിയായ ആണിന്റെ ഉദ്ധാരണപ്രവീണത  പരസ്യമായി തെളിയിക്കേണ്ട കോടതികൾ വരെ ഉണ്ടായിരുന്നു.  പതിമൂന്നാം നൂറ്റാണ്ടിലെ ഈ  ഫിന്നിഷ് പെയിന്റിങ്ങിൽ ലിംഗോദ്ധാരണപ്രാപ്തി പരസ്യമായി പരിശോധിക്കപ്പെടുന്ന  സംഭ്രമപരവശനായ ഒരു കുട്ടിയപ്പനെ തെളിഞ്ഞുകാണാം..  (ചിത്രം 1)

      സ്വന്തം ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ച് ആകുലനാകാൻ ജീവശാസ്ത്രവും അവനെ പ്രേരിപ്പിക്കുന്നുണ്ട്. മറ്റ് ജീവികൾക്ക് പറ്റാത്ത പോലെ രണ്ടു കാലിൽ നിൽക്കുന്നവരാണ് മനുഷ്യർ. ഈ  ഇരുകാൽചര്യാരൂപം (bipedalism)  അവനു പരിണാമപരമായ പലേ  ആനുകൂല്യങ്ങളും പ്രയോജനങ്ങളും നൽകിയിട്ടുണ്ട്.  ചിമ്പാൻസികൾക്കോ ഗൊറില്ലകൾക്കോ ഇല്ലാത്ത, മനുഷ്യർക്കു മാത്രം ഉള്ള  പലേ കാര്യങ്ങളിലൊന്ന് നേർക്കുനേർ കണാവുന്ന ലിംഗവും യോനിയുമാണ്. ഏറ്റവും കരുത്തും ആരോഗ്യവുമുള്ള കുഞ്ഞുങ്ങളെ വേണമെന്നാണ് പെണ്ണിനെ പരിണാമനിയമങ്ങൾ പഠിപ്പിച്ചു വച്ചിട്ടുള്ളത്. മനുഷ്യരിൽ മാത്രമല്ല പലേ ജന്തുക്കളിലും. മനുഷ്യരിൽ വലിപ്പമുള്ളതും അതീവ ഉദ്ധരണശേഷിയുമുള്ള ലിംഗത്തോടാണ് പെണ്ണിനു പ്രിയം. ബീജം അണ്ഡനാളത്തിലെത്താൻ ഏറ്റവും പ്രയോജനപ്പെടുന്ന സാമഗ്രികൾ ഉള്ളവനെ മതി അവൾക്ക്  എന്നത് ജീവപ്രതിഭാസത്തിന്റെ ഒരു ചൈതന്യവശം മാത്രമാണ്.  ആണിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്ക് ആധുനിക യുഗങ്ങൾ വരെ ഉണ്ടായിരുന്നു. എന്നാൽ ഗൊറില്ലകളിൽ ഈ സ്വാതന്ത്ര്യം ഇല്ല. ഗൊറില്ലാനേതാവ് ഒരു അന്തഃപുരം തന്നെ കൊണ്ടു നടന്ന് ആവശ്യമുള്ള ഗൊറില്ലപ്പെൺകൊടികളെ പ്രാപിക്കുകയാണ്. പെണ്ണിനു തെരഞ്ഞെടുപ്പ് സാദ്ധ്യമല്ലാത്തിനാൽ ലിംഗവലിപ്പം പ്രശ്നമേ അല്ല, ഗൊറില്ലാനേതാവിന്റെ ലിംഗം ചെറുതാണ്   ഉദ്ധരിച്ചാലും ഏകദേശം ഒന്നേകാൽ ഇഞ്ച് മാത്രം! മറ്റു ജന്തുക്കൾക്ക് ഗന്ധങ്ങളാണ് കാമോദ്ദീപനകാരണമെങ്കിൽ  മനുഷ്യരിൽ പ്രധാനമായും കാഴ്ചയാണ് ഈ ചോദനയ്ക്ക് ആക്കം കൂട്ടുന്നത്.  നേരേ കണ്ട്, വലിപ്പം നോക്കി തീരുമാനത്തിലെത്താൻ പെണ്ണിനു എളുപ്പമാണ്. തൃക്കാക്കരപ്പൂ പോരാഞ്ഞ് തിരുനക്കരപ്പൂ പോരാഞ്ഞ് അവൾ തിരുമാന്ധാംകുന്നിൽ എത്തുമ്പോഴേയ്ക്കും ആണുങ്ങൾ പലരും ബേജാറായിക്കഴിഞ്ഞിട്ടുണ്ടാവും.  ഈ തെരഞ്ഞെടുപ്പ് ആണുങ്ങളിൽ മത്സരബുദ്ധി ഉളവാക്കുകയും സ്വന്തം ലിംഗവലിപ്പത്തെയും ഉദ്ധരാണശേഷിയേയും കുറിച്ചുള്ള ആകുലത സ്ഥിരമാകുകയും ചെയ്തു. നഗ്നരായി അലഞ്ഞുതിരിഞ്ഞിരുന്ന കാലങ്ങളിൽത്തന്നെ കുട്ടിയപ്പന്മാർ ധാരാളമായി ആഫ്രിക്കൻ വനനിരകളിലെ കോട്ടയങ്ങളിൽ ‘ജോ വാദാ കിയാ വോ നിഭാനാ പഡേഗാ’ പാടി നടന്നിരുന്നു.
  
      പെണ്ണിനു അധികാരവും മേൽക്കോയ്മയും ഉന്നതവിദ്യാഭ്യാസം മൂലം ലഭിച്ച വിശിഷ്ടതയും ഈ ആകുലതെയെ പെരുപ്പിക്കുകയാണ്.  ഇതു മൂലം മലയാളിയ്ക്ക് അവന്റെ ലിംഗത്തെ ഏറെ പേടിയ്ക്കണം. അതിന്റെ നിശ്ചിതധർമ്മത്തിനു അവസരമൊരുക്കാൻ അക്കാണും മാമല വെട്ടി വയലാക്കിയേക്കും, ആയിരം വിത്തെറിയാണുള്ളതാണ് പിന്നെ.  കിളിന്തു പച്ചപ്പനന്തത്തകളെ തേടിപ്പോകുന്നതിന്റെ കാരണങ്ങൾ ഇവിടെ തെളിയുന്നു. ചെറുത്തുനിൽ‌പ്പുകൾ ഒഴിവാക്കാം, തന്റെ മേൽക്കൊയ്മ നിരുപാധികം സ്ഥാപിച്ചെടുത്ത് തന്റെ ലിംഗപ്പേടികളെ മറികടക്കാം. സൂര്യനെല്ലി, കിളിരൂർ, കവിയൂർ, പൂവരണി കേസുകൾ ഒക്കെ ഇങ്ങനെ സംഭവിക്കുന്നു.  ഇവിടെ എല്ലാം ഇരുപതു വയസ്സിൽ താഴെയുള്ള കുട്ടികളാണ് പുല്ലിംഗസംഭ്രാന്തിയ്ക്ക് ഇരയായത്. ഇവരെ എല്ലാം പ്രാപിച്ചവർ കല്യാണം കഴിച്ചവർ, മുപ്പതിനു മേൽ പ്രായമുള്ളവരാണ്. കുട്ടിയപ്പൻ തേടുന്നതും തളിർമേനിയെ ആണ്. ‘ഞാൻ മതിയോ‘ എന്ന് ഉഷ ചോദിയ്ക്കുന്നതിനു “ എന്റെ ഉഷേ ഇതു നല്ല കൊച്ചു പെമ്പിള്ളേരു വേണ്ട ഏർപ്പാടാ“ എന്നാണു മറുപടി. സൂര്യനെല്ലി കേസിൽ വിധിതീർപ്പ് ചെയ്ത ജഡ്ജി “അവൾക്ക് ഓടിപ്പോകാൻ വയ്യായിരുന്നോ” എന്ന് ചോദിച്ചതിന്റെ പിന്നിൽ പരിണാമം ഉദ്ധാരണപ്പേടി വഴി ആണിനു കൽ‌പ്പിച്ചു നൽകിയ നിസ്സഹായത ക്രൌര്യമായി വെളിപ്പെടുന്നതാണ്. തന്റെ ലിംഗത്തിനു വലിപ്പവും കട്ടിയും പോരെന്നു തോന്നിയാൽ കമ്പിപ്പാര പകരം കയറ്റി ആശ്വസിക്കാം ഉൽക്കണ്ഠാകുലനായ അവന്.
 
 മാതംഗലീല-കിട്ടിയോ?

     പാലകാപ്യമുനിയുടെ ഹസ്ത്യായുർവ്വേദത്തിന്റെ സംഗ്രഹമാണ്  തിരുമംഗലത്തു നീലകണ്ഠൻ  നമ്പീശന്റെ മാതംഗലീല. “ഗജശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം മാതംഗലീലയെക്കാൾ പ്രചുരപ്രചാരവും പ്രമാണീഭൂതവുമായ ഒരു ഗ്രന്ഥം കേരളത്തിലില്ല” എന്ന് 1500 കളിൽ രചിക്കപ്പെട്ട ഈ കൃതിയെപ്പറ്റി ഉള്ളൂർ. ആനകളെ പരിപാലിക്കുന്ന നിഷ്കർഷകളാണെങ്കിലും “ലീല” അല്ലെങ്കിൽ കളി എന്ന് കൂട്ടിച്ചേർത്തിൽ തെല്ല് സാരസ്യം ഇല്ലാതില്ല. കുട്ടിയപ്പനു മാതംഗലീലയെക്കുറിച്ച് അറിവുണ്ട്. അതിലെ കളി ആണ് ‘ലീല’.

     ലിംഗപ്പേടിയുള്ളവർക്ക് ആരാധിക്കാൻ അനുഗുണമിയന്ന പ്രതീകമാണ് ആന. സ്ഥിരം കാണുന്ന മൃഗങ്ങളിൽ ഏറ്റവും ലിംഗവലിപ്പം ഉള്ള ജീവി. ശരീരാനുപാതം അനുസരിക്കാതെ വളർച്ച നേടിയ സുരതാവയവം ഉണ്ട്. ഉദ്ധരിച്ച ലിംഗത്തിനു കാലുകളോളം തന്നെ നീളമുണ്ട്, ഒത്ത വണ്ണവും. സ്വൽ‌പ്പം നീണ്ടു നിൽക്കുന്നതു തന്നെ സുരതക്രിയ.  ഉദ്ധൃതമായ കൊമ്പുകൾക്കുമുണ്ട് ലിംഗപ്രതീതി.  കാമോത്സുകത ഭ്രാന്തോളമെത്തിക്കുന്ന മദപ്പാട്. ലൈംഗികതാദർശനത്തിന്റെ അപ്രച്ഛഹ്നവേഷം. മലയാളിയുടെ ജനനേന്ദ്രിയ ഉൽക്കണ്ഠകൾക്ക് തെല്ലല്ലാത്ത ശമനം നൽകി ഒരു പ്രതിരോധമെന്നോണം  എഴുന്നെള്ളിക്കാൻ പറ്റിയ ഈ വന്യജീവിയുടെ ആനത്തത്തിൽ ആണത്തം പ്രത്യാരോപിക്കപ്പെടുകയാണ്.   മലയാളിയുടെ വിശിഷ്യാ ഉള്ള ആനപ്രേമം- വെറും പ്രേമമല്ല, അവയെ പൊതുജന മദ്ധ്യത്തിൽ വാദ്യഘോഷങ്ങളോടെ പ്രദർശിപ്പിക്കുകയും വേണം-അവന്റെ ന്യൂനതകളുടെ കറുത്ത മറയാണ്. ഇതിലൊന്നും പെണ്ണാനകളെ ചേർക്കാറില്ല എന്നതിന്റെ സാധൂകരണം സരളവും സ്പഷ്ടവുമാണ്.  തന്റെ പോരായ്മകൾക്ക്  ക്ഷതിപൂരണമായി  ഉത്ഥിതമസ്തകവുമായി നിലകൊള്ളുകയാണ് ലീലാലോലുപനായ മാതംഗം. മാതംഗലീലയിലെ ‘ലീല’ സെക്സ് സൂചകമായിട്ടാണ് ഇവിടെ അവതരിക്കുന്നത്. കുട്ടിയപ്പൻ തേടുന്നത് ഈ ‘കളി’യ്ക്കുള്ള വസ്തുവഹകളാണ്: ആനയും ലീലയും. അതുകൊണ്ട് അവൾ പറയുന്നതിനു മുൻപ് തന്നെ പേരു ലീല എന്ന് ക്രമപ്പെടുത്തുന്നു കുട്ടിയപ്പൻ. ഈ പേര് മുൻകൂർ നിശ്ചയിക്കപ്പെട്ടതാണ് അയാളെ സംബന്ധിച്ചിടത്തോളം. അങ്ങനെ കഥയിൽ ആദ്യാവസാനം ലീല വിളങ്ങുകയാണ്.

       ദേവസ്സിക്കുട്ടിയുടെ ആനയ്ക്ക് ഈ കളിയിൽ സാംഗത്യമുണ്ട്. കിടങ്ങൂരെ ആനക്കാരൻ രാമപ്പണിയ്ക്കർ പറഞ്ഞ് കുട്ടിയപ്പനു മനസ്സിലായതാണിത്. ദേവസ്സിക്കുട്ടിയുടെ കെട്ടിയവളുടെ രഹസ്യക്കാരനെ കൊല്ലാൻ അയാൾ ആൺകാമപ്രതീകമായ ആനയെത്തന്നെയാണ് ഉപയോഗിക്കുന്നത്. ജാരനെ കൊല്ലാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാഞ്ഞിട്ടൊന്നുമല്ല.  ഭാര്യ രഹസ്യക്കാരനെ തേടിപ്പോകുന്നത് തന്റെ “കുറവുകൾ” കൊണ്ടാണെങ്കിൽ അതേ കുറവിനെ അധികതമമാകുന്ന ആനപ്രതീകം തന്നെ മറുമരുന്ന്. കുട്ടിയപ്പന്റെ ആഗ്രഹപൂർത്തിയ്ക്ക് ഈ ആനയും ആനയുടമയും തന്നെ ഉചിതം എന്ന് രാമപ്പണിയ്ക്കർക്ക് നിശ്ചയമുണ്ട്, കുട്ടിയപ്പനും. പലേ ആനകളുള്ള സോമൻ നായർ ഒരിക്കലും സമ്മതിക്കാത്ത കാര്യം ദേവസ്സിക്കുട്ടിക്ക് എളുപ്പം പിടി കിട്ടുന്നുണ്ട്. തന്റെ ഉദ്ധാരണന്യൂനതകൾക്ക് ക്ഷതിപൂരണമായി അതിസ്ഥൂലലിംഗവാൻ ഒരു കണ്ണാടിപ്രതിരൂപമെന്നവണ്ണം മറുവശത്ത് ഉപസ്ഥിതനാകുമ്പോൾ തനിക്ക് പറ്റാത്തത് പറ്റുമെന്ന് തോന്നുക തന്നെ കുട്ടിയപ്പന്റെ ബോധന്യായം.  

  സ്ത്രീത്വത്തിന്റെ അപ്രകാശിതമുഖങ്ങൾക്ക് പൊന്നാട

        ഭോഗാസക്തിയ്ക്ക് ശമനം നൽകുന്നത് തൊഴിലായി സ്വീകരിച്ചവരോട് കുട്ടിയപ്പനു ബഹുമാനമാണ്.  ഇവർക്ക് പരസ്യമുഖം ഉണ്ടെന്നു വന്നാലും ‘വാങ്ങിക്കുന്നവർ‘ അദൃശ്യരാണ്. ഈ അസ്പഷ്ടം ദൃഷ്ടമാക്കുന്നത് കുട്ടിയപ്പന്റെ ഒരു വിനോദമായി പരിണമിക്കുകയാണ്.  പൊതുസ്വത്ത്നർത്തകി/മിസ്ട്രസ്/ വേശ്യമാർക്ക് മരണം മാത്രമാണ് ഇൻഡ്യൻ സിനിമയിൽ  (പാകീസ, അഗ്നിപുത്രി, ശങ്കരാഭരണം) വിധിക്കാറുള്ളത്. കല്യാണം കഴിക്കാൻ തയാറായ ആൾ കൊല്ലപ്പെട്ട് അവൾക്ക് പിന്നൊരു ജീവിതം നിഷേധിക്കപ്പെടുക മറ്റൊരു വിധിയാണ് ( ജലജ- വേണു നാഗവള്ളി അഭിനയിച്ച ഒരു സ്വകാര്യം).  അല്ലെങ്കിൽ ജയിലിൽ അടച്ച് പൊതുജീവിതം നിഷേധിക്കപ്പെടുക (പ്രിയ ഉൾപ്പടെ നിരവധി സിനിമകൾ) തന്നെ. മറ്റൊരു പോം വഴി അവൾ ഉന്നതകുലജാതയാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ട് മാത്രം സ്വീകരിക്കുക എന്ന ചടങ്ങ് നിബന്ധിക്കയാണ് (എങ്കിരുന്തോ വന്താൾ).   കുറിയേടത്ത് താത്രിയെ മുൻ നിറുത്തി പരികൽ‌പ്പന ചെയ്ത ‘പരിണയ’ ത്തിലെ നായികയ്ക്കും അന്തർജ്ജിതമായ ലൈംഗികതയോടുകൂടിയുള്ള സാധാരണ ജീവിതം സിനിമയുടെ അവസാനം നൽകപ്പെടുന്നില്ല. സ്വന്തം തൊഴിലിൽ നിന്നും റിട്ടയർ ചെയ്തവരെ വിളിച്ചു കൂട്ടി  പൊന്നാടയണിയിക്കുന്നത് കുട്ടിയപ്പൻ തന്നെ.  ചെങ്ങളം ഓമന, കുമരകം നളിനി എന്നിങ്ങനെ ‘ജെനെറിക്’ പേരുകളിൽക്കൂടിയാണ് അവരെ പ്രത്യക്ഷപ്പെടുത്തുന്നതെങ്കിലും നീണ്ടകാലം ഒരു സേവനം ചെയ്ത് വിരമിച്ചവർ എന്ന രീതിയിലാണ് അവതരണം. വിൽക്കുക-വാങ്ങുക എന്ന കച്ചവട ഘടന ആണെങ്കിലും വിൽക്കുന്ന/കൊടുക്കുന്ന ആൾ മാത്രം പ്രത്യക്ഷവും വാങ്ങിക്കുവർ അപ്രത്യക്ഷവുമാണ്. (അവൾ “കൊടുപ്പ്” ആണ് എന്നാണു പ്രയോഗം)  കാശുകൊടുത്തു യാത്രചെയ്യാനുള്ള വാഹനവും ആണ് അവൾ. ലീലയെക്കുറിച്ച് ദാസപ്പാപ്പി ‘ഓടാൻ വിടാൻ താൽ‌പ്പരമുണ്ടെന്നാ കേട്ടേ” എന്നാണു പറയുന്നത്. ലൈംഗികോത്ക്കണ്ഠയുള്ളവർക്ക് പരീക്ഷണങ്ങൾ നടത്തണമെങ്കിൽ ഇവരുടെ ഇടയിൽ നിന്നും ആരെയെങ്കിലും കണ്ടുപിടിയ്ക്കേണ്ടതുണ്ട് എന്നത് എല്ലാ കുട്ടിയപ്പന്മാരുടേയും വെല്ലുവിളിയാണ്.  പൊന്നാടയും പണവും നൽകി പൊതുജനസമക്ഷം ഇവരെ അവതരിപ്പിക്കാൻ അപാരധൈര്യം അതുകൊണ്ട് കുട്ടിയപ്പനുണ്ട്. ആക്ഷേപഹാസ്യരീതിയിലാണെങ്കിലും ഈ ആദരിക്കൽ ചടങ്ങ്  ഇൻഡ്യൻ സിനിമയെ സംബന്ധിച്ച് പുതുമയാണ്.

     ഒന്ന് “പോയാൽ“  തീരുന്നതേ ഉള്ളു നിങ്ങടെ വീറും പരാക്രമവും ഒക്കെ എന്ന് അതീവനാളത്തെ പരിചയമുള്ള ലൈംഗികത്തൊഴിലാളി –ചെങ്ങളം ഓമന (ശാന്തകുമാരി)- കുട്ടിയപ്പനെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.  സ്ഖലനത്തോടെ തളരുന്ന ആണിനു ബദലായി ബഹുഭാഗിയായ ഓർഗാസത്തിനു തയാറായാണു പെണ്ണ്.   ശരീരശാസ്ത്രപരമായ ഉത്തരവാദിത്തം ആരംഭിക്കുന്ന പ്രക്രിയയുമാണ് അവൾക്ക്,  ആനന്ദകരമായ നിമിഷങ്ങൾ  മാത്രമല്ല.  പരിണാമം ഏൽ‌പ്പിച്ച കൃത്യം ലഘുവായി ചെയ്തു കഴിഞ്ഞാൽ പൊടി തട്ടിപ്പോകാനുള്ളതേ ഉള്ളു ആണിനു. പുരുഷൻ തന്നെ നിർമ്മിച്ച കുടുംബവ്യവസ്ഥപ്രകാരമുള്ള ഉത്തരവാദിത്തങ്ങളൊന്നും സെക്സ് നൽകുന്ന പെണ്ണുങ്ങളോട് ആൺകുലത്തിനു വേണ്ടതില്ല എന്നതാണു സമൂഹനീതി.  ‘നിങ്ങൾ തന്നെ  പണ്ട് തുണി അഴിച്ചു മാറ്റി, ഇപ്പോൾ നിങ്ങൾ തന്നെ തുണി ഉടുപ്പിയ്ക്കുന്നു” എന്നതിനാൽ   നിരർത്ഥകമായ ചടങ്ങാണിത് എന്ന് കുമരകം നളിനി (വത്സലാ മേനോൻ) തെളിച്ച് പറയുന്നുണ്ട്. ആരെയെങ്കിലും രക്ഷപെടുത്താൻ നോക്കണമെന്ന് ഉപദേശിക്കുന്നതും മറ്റൊരു വേശ്യയാണ്. കുട്ടിയപ്പൻ പിന്നീട് ഇതിനു ശ്രമിക്കുന്നുമുണ്ട്. ഒരു വേശ്യയുടെ വാക്കിനു എന്തു വില എന്ന് ഈയിടെ സോളാർ കേസിലെ സരിതയെ ഭർസിച്ച് പറഞ്ഞത്  നമ്മുടെ കള്ളക്കളി എത്രയും പോകുന്നു എന്ന് വെളിവാക്കുന്നുണ്ട്. വേശ്യകളെ ആദരിക്കുന്നതിനെ എതിർക്കുന്ന രാഷ്ട്രീയക്കാരനു (സുധീഷ് കരമന) പോലീസും കൂട്ടിനുണ്ട്. ആ ചടങ്ങ് അവിടെ നിറുത്തി വയ്ക്കേണ്ടി വരുന്നു. കുറിയേടത്ത് താത്രിയുടെ വിചാരണ അവസാനിക്കുന്നതിനു മുൻപ് അത് നിറുത്തി വയ്ക്കാൻ നിർദ്ദേശം നൽകിയ നാടുവാഴിയുടെ യുക്തിയും ന്യായവും തന്നെ ഇവിടെയും. 

 ഷണ്ഡത്വം നിഷിദ്ധം

     നായകൻ ഷണ്ഡനാകാൻ സാദ്ധ്യമല്ല എന്നാണു ഇൻഡ്യൻ സിനിമാനീതി. നിന്റെ തിങ്കളാഴ്ചനോയമ്പിന്നു മുടക്കും ഞാൻ, ഇളനീർക്കുടമിന്നുടയ്ക്കും ഞാൻ എന്ന് പാടി അടിവയറിനു താഴത്തെ വിജൃംഭത്വം വിളംബരം ചെയ്യേണ്ടവനാണ് അയാൾ. ഗർഭധാരണപ്രദായകൻ ആയില്ലെങ്കിലും കുഴപ്പമില്ല,  കുട്ടികൾ ഇല്ലെങ്കിൽ എങ്ങനെയെങ്കിലും ‘അഡ്ജസ്റ്റ്’ ചെയ്യാം എന്നരീതിയിൽ കഥ വികസിപ്പിച്ചെടുക്കും.  എന്നാൽ ഹോളിവുഡ് സിനിമകളിൽ നിരവധിയാണ് ഇത്തരം കഥാപാത്രങ്ങൾ. ബോണി ആന്റ് ക്ലൈഡ് ഇൽ നായകനടൻ വാറൻ ബീറ്റി യാതൊരു മടിയുമില്ലാതെയാണ് ക്ലൈഡിനെ ഷണ്ഡനായി അവതരിപ്പിച്ചത്. അദ്ദേഹം ആവശ്യപ്പെട്ട് ചേർത്തതാണത്രേ ഈ നായകസ്വഭാവമാറ്റം. ‘ദി ബിഗ് ചിൽ’ ഇൽ  വില്യം ഹർട്,  ‘സെക്സ് ആന്റ് ദി സിറ്റി’ യിലെ ചില എപിസോഡുകളിലെ നായകൻ ഒക്കെ ലൈംഗികാപഭ്രംശം പേറുന്നവരാണ്. എന്നാൽ ഇൻഡ്യൻ സിനിമയിലെ നായകന്മാരെ ഇപ്പോഴും നാട്യശാസ്ത്രത്തിലെ ധീരോദാത്തനായകരൂപത്തിൽത്തന്നെ ബന്ധിപ്പിച്ച് നിറുത്തിയിരിക്കുകയാണ്.   മറ്റ് രാജ്യങ്ങളിലെ സിനിമകൾ പൊതുജനത്തിനു വേണ്ടി നിർമ്മിക്കപ്പെടുമ്പോൾ ഇൻഡ്യൻ സിനിമകൾ ഇന്നും ആണുങ്ങളുടെ മാത്രം കാഴ്ചയെ പ്രീണിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. മോഹൻ ലാലും മമ്മുട്ടിയും വേണ്ടെന്നു വച്ച വേഷമാണത്രേ കുട്ടിയപ്പൻ. ഇത്തരം “പ്രശ്ന”മുള്ള കഥാപാത്രത്തെ നിരാകരിച്ചതിനു സ്വന്തം സിനിമാവഴികൾ തന്നെ ബാദ്ധ്യതയായിത്തീർന്നത് ഒരു പ്രധാന കാരണം ആയിരിക്കണം.  അവർ പ്രതിനിധീകരിച്ചിട്ടുള്ള, മലയാളി ആണത്തനിദർശനമായ നിരവധി കഥാപാത്രങ്ങൾ ഇല്ലായ്മ ചെയ്യപ്പെടും ഷണ്ഡനായ ഒരു വേഷത്തെ സ്വീകരിച്ചാൽ. (മലയാളസിനിമ വഴിമുട്ടുന്ന രീതികൾ നോക്കണേ!). ഭാര്യയിൽ താൽ‌പ്പര്യമില്ലാത്ത നായകൻ (“ഗംഗ പോയി ഉറങ്ങിക്കോളൂ” –നകുലൻ (സുരേഷ് ഗോപി)- മണിച്ചിത്രത്താഴ്) മൂലം മോഹങ്ങൾ വഴി തിരിഞ്ഞു പോയവളെ ക്രൂരമായ ആഭിചാരപ്രക്രിയയാൽ മര്യാദ പഠിപ്പിക്കുന്നതു കണ്ട് ഇന്നും കയ്യടിച്ചു കൊണ്ടിരിക്കുന്ന മലയാളി  തളരുന്ന പൌരുഷത്തെ മൂടിപ്പൊതിഞ്ഞു മറയ്ക്കാൻ  ഉദയം മുണ്ടുകൾ  പലയെണ്ണം ഉടുക്കേണ്ടിയിരിക്കുന്നു.

      മലയാളസിനിമയിൽ പ്രത്യുൽ‌പ്പാദനശേഷി ഇല്ലാത്ത നായകന്മാർ വളരെ വിരളമാണ്. 50 വർഷം മുൻപ് ഇറങ്ങിയ ‘കുട്ടിക്കുപ്പായം’ ഒഴിച്ച്. നായകനു ലിംഗോദ്ധാരണം സാദ്ധ്യമാണെങ്കിലും ബീജശേഷി കമ്മിയാണ്. അന്ന് പ്രേംനസീർ സധൈര്യം എടുത്ത വേഷമാണിത്.  സിനിമയുടെ കഥാവസ്തുവും ഇതോട് ബന്ധപ്പെട്ടതാണ്. മനഃശാസ്ത്രജ്ഞനായ എ റ്റി കോവൂറിന്റെ കേസ് ഡയറിയിൽ നിന്നും എടുത്ത കഥ സേതുമാധവൻ ‘പുനർജ്ജന്മം’ എന്ന പേരിൽ സംവിധാനം ചെയ്തിട്ടുണ്ട്. നായകനു മാതൃസ്ഥിരീകരണം ( mother fixation) ആണ്, ഭാര്യയുമായി വേഴ്ച സാദ്ധ്യമാവുന്നില്ല. എന്നാൽ വേലക്കാരിയുമായി സംഭാവ്യമാണ് താനും. ഈ മാനസികദുർഘടം ചികിത്സിച്ചു മാറ്റപ്പെടുന്നതായാണ് സിനിമാക്കഥ. മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷിയിൽ മുഖവൈരൂപ്യം മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാൽ  ലൈംഗികവേഴ്ച്ചയ്ക്ക് കഴിവില്ലാത്തവനായി മാറുകയാണ് നായകൻ.  സത്യൻ അന്ന് സങ്കോചമില്ലാതെ ഈ വേഷം ഏറ്റെടുത്തു. എന്നാൽ ഇത് നായകന്റെ കഴിവു കേടല്ലെന്നും യക്ഷിസ്വരൂപമുള്ള ഭാര്യയുടെ ഇടപെടലാണെന്നും ചിത്രീകരിച്ച് നായകന്റെ പക്ഷത്തു നിന്നും ഈ ഉത്തരവാദിത്തം മാറ്റപ്പെടുന്നുണ്ട്. ബാലചന്ദ്രമേനോന്റെ ‘ പ്രശ്നം ഗുരുതരം‘ ഇൽ നായകന്റെ ഷണ്ഡത്വം പ്രശ്നമായിട്ട് അവതരിക്കപ്പെടുന്നില്ല, പ്രത്യുത ഒരു അപകടശേഷം വന്നു പിണഞ്ഞ ശാരീരികാവസ്ഥ മാത്രമാണിത് എന്നും പ്രേമനാടകത്തിൽ നായകനു പങ്കില്ല എന്ന് തെളിയിക്കാനുള്ള പരിണാമഗുപ്തി മാത്രമാണെന്നും ആണ് കഥ. ഈ വെളിപ്പെടുത്തലോടെ സിനിമാ തീരുകയുമാണ്. ദശരഥത്തിലെ നായകന്റെ ബീജത്തിനു പ്രത്യുൽ‌പ്പാദനശേഷിയുണ്ടെങ്കിലും നായകൻ സ്ത്രീകളുമായുള്ള വേഴ്ച്ചയ്ക്കു തയാറാകാത്തത് എന്തുകൊണ്ടാണെന്ന് വെളിവാക്കുന്നില്ല. മോഹൻ ലാലിനു അക്കാലത്ത് ‘കഴിവുകേട്‘ ഉള്ള ഒരു കഥാപാത്രത്തെ വച്ചു കൊടുക്കുന്നത് മലയാളികൾക്ക് സങ്കൽ‌പ്പിക്കാൻ പോലും പറ്റുന്നതായിരുന്നില്ല താനും. കുട്ടിയപ്പനെ ‘ചികിത്സിച്ച്’ മാറ്റാൻ സിനിമ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.  തന്റെ ഷണ്ഡത്വം പരിപൂർണ്ണവും പരീക്ഷണങ്ങളാൽ മാറ്റപ്പെടുകയുമില്ലെന്ന അറിവ് അയാളെ കരയിക്കുന്നുണ്ട്. ഇൻഡ്യൻ സിനിമകളിൽ കാണാത്ത സീൻ.

     കുട്ടിയപ്പന്റെ മാനസികപ്രശ്നങ്ങൾ  ആയിരിക്കണം അയാളുടെ ധ്വജഭംഗത്തിനു കാരണം. ലിംഗഛേദനപ്പേടി (castration anxiety)  അയാളിൽ വളർന്നിട്ടുണ്ടാവണം (2).  ഇന്നും പ്രാമാണികത നിലനിൽക്കുന്ന ഈഡിപ്പസ് കോമ്പ്ലക്സ്, അഛൻ പ്രതിരൂപത്തെപ്പറ്റിയുള്ള ആശങ്കൾ, അച്ഛൻ പ്രതിരൂപത്തിന്റെ തിരോധാനം ഇവയൊക്കെ കുട്ടിയപ്പനെ ബാധിച്ചിട്ടുണ്ടാവണം.  ചെറുപ്പകാലത്ത് അച്ഛനുമായുള്ള ബന്ധങ്ങളിലെ ഉലച്ചിൽ “അച്ഛൻ തൃഷ്ണ” ( father hunger) യിൽ എത്തിയ്ക്കുകയും അത് പിൽക്കാലത്ത് മറ്റ് ബന്ധങ്ങളെ സ്വാധീനിക്കുകയും ഷണ്ഡത്വം വരെ എത്തിയേക്കാമെന്നുമാണ് ആധുനിക മനഃശാസ്ത്രനിഗമനങ്ങൾ (3). ജഡ്ജിയായിരുന്ന അഛനെ നിരാകരിച്ച് ബൊഹീമിയൻ ജീവിതരീതി സ്വാംശീകരിച്ച കുട്ടിയപ്പനു  അച്ഛൻ ഒരു വെല്ലുവിളി ആയിരുന്നിരിക്കണം. അപ്പനേയും അമ്മച്ചിയേയും അന്വേഷിച്ചതായി പറയേണ്ട എന്ന്  മാലാഖയായി വന്ന കുഞ്ഞമ്മയോട് പറയുന്നുണ്ട് അയാൾ. അച്ഛന്റെ കോട്ടും ടൈയുമണിഞ്ഞ് ആ പ്രതിരൂപത്തിൽ കയറിക്കൂടാൻ ശ്രമിക്കുന്നുമുണ്ട് അയാൾ ആ സമയത്ത്.  മരിച്ചു കിടക്കുന്ന അച്ഛനായി മാറാൻ ശ്രമിക്കുന്നുണ്ട് അയാൾ സി. കെ. ബിന്ദുവിന്റെ അടുക്കൽ. ഇക്കൂടെ അമ്മ സ്ഥിരീകരണ (mother fixation) ത്തിന്റെ ലാഞ്ഛനയുമുണ്ട് അയാളുടെ ലിബിഡോയെ തളർത്താൻ കാരണമായിട്ട്. ലീല  പാചകം ചെയ്ത ഇറച്ചിക്കറി അയാൾക്ക് അമ്മയോർമ്മയാണ് സമ്മാനിക്കുന്നത്, കാമിനിയുടെ നൈവേദ്യരുചി അല്ല. ഇതിനെ മറികടക്കാനുള്ള വഴികളാണ് അയാൾ അന്വേഷിക്കുന്നതും . ലീലയെ മകൾ രൂപത്തിൽ കാണുന്ന സംഭ്രാന്തിയും അയാൾക്കുണ്ടെന്ന് കഥയിൽ (“ഒരു കുഞ്ഞിനോടുള്ള വാത്സല്യം പോലെ അവളുടെ നെറുകയിൽ ഉമ്മവച്ചു”).

          മരണത്തെക്കുറിച്ച് ലഘുവും ലളിതവുമായ ധാരണകളാണു കുട്ടിയപ്പനു. അതിന്റെ ആപേക്ഷികത പലടത്തും അവതരിപ്പിക്കുന്നുണ്ട്, കുട്ടിയപ്പനു അത് പിടി കിട്ടി എന്ന മട്ടാണ്. സി. കെ. ബിന്ദുവിന്റെ മുൻപിൽ മരിച്ചു കിടക്കുന്നത് കുട്ടിയപ്പന്റെ നാടകം. അടക്കാൻ കൊണ്ടുപോയ  ചേട്ടൻ കള്ളുഷാപ്പിൽ വന്നിരിക്കുന്നത്, മരിച്ചു പോയ കുഞ്ഞമ്മ മാലാഖയായി വന്ന് സംവദിക്കുന്നത്, മരിച്ചവർ തിരിച്ചു വന്ന് സന്ദർശിക്കാറുള്ള ദേവസ്സിക്കുട്ടിയുടെ അമ്മച്ചിയുമായി മരിച്ചവൻ എന്ന രീതിയിൽ പെരുമാറുന്നത് ഒക്കെ സ്വതസ്സിദ്ധമായ തമാശുകൾക്ക് അപ്പുറം പോവുന്നവയാണ്. എന്നാൽ ലീലയുടെ ക്ഷിപ്രപരിണാമം അയാൾക്ക് പിടികിട്ടാതെ വരികയാണ്, മരണത്തിന്റെ ആപേക്ഷികതയെക്കുറിച്ച് ചില വൻ തിരിച്ചറിവുകൾക്ക് പ്രാപ്തനാവുകയാണ്.

ലീലയും ലീലയും

   സെക്സ് പ്രതീകത്തിന്റെ സാന്നിദ്ധ്യത്തിൽ അതിന്റെ സഹായത്തോടെ ഇണ ചേരൽ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും കുട്ടിയപ്പനു ആദ്യമായി എന്തോ അധികതരമായ അനുഭൂതി ലഭിച്ചെന്നുവേണം കരുതാൻ. ആദ്യമായി ഒരു പെണ്ണിനെ കെട്ടിക്കോളാം എന്ന് തീരുമാനിക്കുന്നത് കുറച്ചെങ്കിലും വിജയസാദ്ധ്യത  അനുഭവപ്പെട്ടതുകൊണ്ടായിരിക്കണം. എന്നാൽ ഈ വിജയസാദ്ധ്യത അപ്പാടെ  വിരുദ്ധനിർണ്ണയരീതിയിൽ എത്തുകയാണ് ഉടൻ തന്നെ.

         ആന ഒരു മൃഗമാകുന്നു എന്ന് ദേവസ്സിക്കുട്ടിയുടെ ബുദ്ധിസ്ഥിരത ഇല്ലാത്ത അമ്മച്ചി വിളിച്ചു പറയുന്നുണ്ട്. അനധികൃതലൈംഗികതയുടെ നൃശസത തെളിയിക്കുന്ന സാക്ഷിമൊഴി തന്നെ ഇത്. സ്വന്തം അച്ഛന്റെ കുഞ്ഞിനെ ഗർഭത്തിൽ പേറേണ്ടി വന്നവളാണു ലീല.  സെക്സിന്റെ മൃഗീയത അനുഭവിച്ചു കഴിഞ്ഞവൾക്ക് ഇനി ഒരു വരണസ്വാതന്ത്ര്യമേ   ഉള്ളു. അതിനോട് ചേർന്നുകൊണ്ട് പകരം വീട്ടുക. ആണുങ്ങളാൽ നിഷ്ഠൂരമായി ഘടനാരചന നിർവ്വഹിക്കപ്പെട്ട സമൂഹനീതിയിൽ നിന്ന് വിടുതൽ നേടുന്ന ചെയ്തി.  സ്വന്തമായി ഒരു പേര് പേറാൻപോലും ഉള്ള സാമർത്ഥ്യമോ കുശലതയോ അവൾക്കില്ല എന്നാണ് പുരുഷതീരുമാനം. ഇതിനെ ഖണ്ഡിച്ചുകൊണ്ട്  നിർമ്മമമായ കൂറ്റൻ ലൈംഗികതയോടു ചേരുക, ശുദ്ധവും  അന്തർജ്ജിതവും പ്രകൃതിസ്ഥിതവുമായ ഭോഗത്തിൽ ലയിക്കുക- ഇതാണവളുടെ ഉത്തമവികൽ‌പ്പം. ഓർഗാസം എന്ന മരണം അല്ലെങ്കിൽ മരണം എന്ന ഓർഗാസം അനുഭവിക്കുക. ലീലയെ സംബന്ധിടത്തോളം ‘പൊളിറ്റിക്കലി കറക്റ്റ്’‘ എന്നതിനപ്പുറം ജൈവികതയും സ്ത്രീത്വത്തിന്റെ സ്വാഭാവിക അന്തർചോദന നൽകുന്ന ആർജ്ജവവും അല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ്  യഥോചിതം ആകാനില്ല. പ്രജനനപരമായി പെണ്ണിനു ലഭിക്കേണ്ടത് കുട്ടിയപ്പനു നൽകാനാവുമോ എന്ന സംശയവും ഉണ്ട്. മറുവശത്ത് എല്ലാ ശക്തിയോടെയും നിറുത്തിയ ആണത്ത/ലിംഗപ്രതീകം കുട്ടിയപ്പനു ഒന്നും പകർന്നു കൊടുത്തതുമില്ല. മാത്രമല്ല എന്തിനെ കുട്ടിയപ്പൻ ആധാരമാക്കാൻ ശ്രമിച്ചോ അതു തന്നെ തനിക്ക് എതിരായി തിരിഞ്ഞു എന്നതും അയാൾക്ക് അതിപ്രധാനമായ തിരിച്ചറിവുകൾ നൽകിക്കാണണം. അയാൾ നോക്കിനിൽക്കേ മൈഥുനികമായ വിശ്വാസങ്ങൾ അട്ടിമറിക്കപ്പെടുകയാണ്,  ലീല മാതംഗലീലയിലെ ലീലയോട് , ജൈവപരതയോടു ചേരുകയാണ്. “ഉപരിസുരതത്തിനു എന്നപോലെ  ലീലയിലേക്ക് തന്റെ ഭാരത്തെ ഇറക്കി  വച്ചു “എന്ന കഥയിലെ വാചകം മനുഷ്യരുടെ സുരതക്രിയാവിവരണമാണ്. ആനകൾ എന്നല്ല ഒരു സസ്തനിയും ഇണ ചേരുമ്പോൾ ‘ഉപരിസുരതം’ നടത്താറില്ല, പുറകിൽക്കൂടെയാണ് ലിംഗയോനീസംഗമം . (സിനിമയിൽ അതിയഥാർത്ഥവാദി ദൃഷ്ടികോണ (surrealaistic) ത്തിലൂടെ അവതരിപ്പിക്കേണ്ടിയിരുന്ന അവസാന രംഗങ്ങൾ  സ്പഷ്ടവും ചിത്രാത്മകവും (graphic) ആയി എന്നൊരു ദോഷമുണ്ട്).

    ബീജാവാപം ആൺകുലത്തിന്റെ അവകാശമാണ്, കുലം നിലനിറുത്തുന്നതിനു പ്രകൃതി ഘടിപ്പിച്ചു വിട്ടിരിക്കുന്ന വിദ്യയുമാണ്. കുട്ടിയപ്പനെക്കൊണ്ട് ഫാന്റസികളുടെ വലക്കണ്ണികൾക്ക് ഇഴചേർപ്പിക്കുന്നത് ഈ നിയമമാണ്. എന്നാൽ അതേ പ്രകൃതി പെണ്ണിനു ചില തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സൌജന്യവും സൌകര്യവും നിബന്ധിച്ചിട്ടുണ്ട് എന്നത് പുരുഷകേന്ദ്രീകൃത സമൂഹം അറിയാതെ പോകയാണ്. അതുകൊണ്ടാണ് കുട്ടിയപ്പന്റെ ഭ്രമകൽ‌പ്പന വിപരീതഫലം ഉളവാക്കുന്നത്, ഇവിടെയാണ് കുട്ടിയപ്പൻ  കരഞ്ഞുപോകുന്നത്.  

     Reference:
        1. Osello, F and  Osello, C.  'Ayyappan Saranam': Masculinity and the Sabarimala                                  Pilgrimage in Kerala. The Journal of the Royal Anthropological Institute,  9: 729-754, 2003

         2. Verhaeghe, P. The Riddle of Castration Anxiety: Lacan beyond Freud. The      Letter. Lacanian Perspectives on Psychoanalysis. 6: 44-54, 1996

  1. McLaren, A.  Impotence A Cultural History.  University of Chicago Press  344 p, 2007

  1. Nodar, M. Impact of family dynamics on Narcissism and impotence: A commentary and implications for psychodynamic counselors. The Professional Counselor 2: 201-207, 2012

  1. Cohen, S and Hark I. R. (Ed) Screening the Male. Exploring Masculinities in Hollywood Cinema. Routledge Publications, 272 p, 1994.


  1. Wood, R. Hollywood from Vietnam to Reagan….and Beyond. Columbia Unversity Press, 363 p, 2003