Thursday, October 18, 2007

ചെമ്പരത്തി നടുന്നവര്‍

വീടു വാങ്ങിച്ച് കയറിത്താമസിക്കുന്നതിനു മുന്‍പു തന്നെ അയാള്‍ തീരുമാനിച്ചിരുന്നു. മുന്‍പില്‍ ധാരാളം ചെമ്പരത്തികള്‍ വച്ചു പിടിപ്പിക്കണം. ബാള്‍ടിമോറില്‍ എങ്ങനെയാ ചെമ്പരത്തി വളരുന്നത്, തണുപ്പുകാലത്ത് മഞ്ഞുവീഴുമ്പോള്‍ എല്ലാം ചത്തുപോകുകയില്ലെ എന്നു ഭാര്യക്കു സംശയം. തണുപ്പ് അതിജീവിക്കാന്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത ചെമ്പരത്തികള്‍ മെയില്‍ ഓര്‍ഡര്‍ ചെയ്യാം. തണുപ്പുകാലത്ത് അവ വാടിപ്പോകുമെങ്കിലും പിന്നെ മാര്‍ച്ചു മാസത്തില്‍ വേരില്‍ നിന്നും പൊട്ടി മുളയ്ക്കും. പിന്നെ മൂന്നാലു മാസത്തേയ്ക്കേ ഈ പൂക്കാലം ഉള്ളുവെങ്കിലും അതു ധാരാളം മതി. പല തരത്തിലുള്ള പൂക്കള്‍ ഉള്ള ചെമ്പരത്തികള്‍ കിട്ടും. ചുവപ്പിന്റെ പല ഷേഡുകളില്‍ ഉള്ളത്, റോസ് നിറത്തിലുള്ളവ. അങ്ങിനെ. ചിലവയ്ക്ക് “വണ്‍ ഫുടര്‍’ എന്നാണ് പറയുക. പൂവിന്‍് ഒരടി വ്യാസം കാണും. അത്ര വലുതാണ്. ചെമ്പരത്തിക്കമ്പുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ട് വീടിനു മുന്‍പില്‍ കുറേ സ്ഥലം പുല്ലു മാറ്റി കിളച്ച് ഇഷ്ടികകള്‍ കൊണ്ട് അതിരു തിരിച്ചിട്ടു അയാള്‍.


നാട്ടില്‍ വീടിനു ചുറ്റും ചെമ്പരത്തിയാണ്. അച്ഛനും താനും കൂടെ വച്ചു പിടിപ്പിച്ചവ. പലതരം ചെമ്പരത്തികള്‍ കൊണ്ടു വന്ന് നടുകയായിരുന്നു അച്ഛന്റെ വിനോദം. വീടിനു ചുറ്റും കാടുപോലെയായപ്പോള്‍ അമ്മ സ്വല്‍പ്പം എതിര്‍ത്തു. പക്ഷെ അച്ഛന്‍ മണ്മറഞ്ഞതിനുശേഷം അമ്മ തന്നെ അവയെയെല്ലാം പരിപാലിച്ചു തുടങ്ങി. നാട്ടില്‍ ചെല്ലുമ്പോള്‍ ഓരോ ചെമ്പരത്തിയുടെയും മുന്‍പില്‍ നിന്നു താന്‍ നേരം കളയുന്നത് അമ്മ നനഞ്ഞ കണ്ണുകളോടെ നോക്കും. കുട്ടിക്കാലത്തെ അച്ഛനുമായുള്ള സംവേദനം പ്രധാനമായും ചെമ്പരത്തി നടീല്‍ പ്രക്രിയയില്‍ക്കൂടിയായിരുന്നു. കുഴികള്‍ കുത്തിക്കഴിഞ്ഞ് തന്നെ വിളിക്കും. കമ്പു നടുക്കു പിടിച്ചു കൊണ്ടിരിക്കുന്നത് താനാണ്. അച്ഛന്‍ ചുറ്റും മണ്ണിട്ടു കുഴി നികത്തും. മണ്ണ് അടിച്ചുറപ്പിക്കും. ആദ്യത്തെ കൂമ്പുകള്‍ വരുന്ന വരെ അച്ഛനു വേവലാതിയാണ്. കൂമ്പുകള്‍ വന്നാല്‍ ആരുടെ കൈപ്പുണ്യമാണെന്നൊരു വിവാദം ഉണ്ടാകാറുണ്ട്.

ചെമ്പരത്തി തഴച്ചു വളരുന്ന കാലിഫോര്‍ണിയയിലും തെക്കന്‍ സംസ്ഥാനങ്ങളിലും വീടുകള്‍ക്കു ഒരു മലയാളി ഛായയുണ്ടെന്നത് അയാളെ സന്തോഷിപ്പിച്ചിരുന്നു. പുതിയ വീടിനു മുന്‍പില്‍ ചെമ്പരത്തി എന്ന ഐഡിയ വന്നപ്പോഴെ ഭാര്യ ചിരിച്ചു. വീടു വാങ്ങിയതു തന്നെ ഇതിനല്ലെ എന്നായി അവള്‍. ബാക് യാര്‍ഡില്‍ അവള്‍ക്ക് പാവലിനും പടവലത്തിനും വെണ്ടയ്ക്കും സ്ഥലമുള്ളതുകൊണ്ട് നിങ്ങള്‍ ചെത്തിയോ മന്ദാരമോ കുറുമൊഴിയോ വളര്‍ത്ത്, പൂവ് ഞാന്‍ ചൂടിക്കോളാം എന്ന തമാശ നിലപാടെടുത്തു.


വേരുകള്‍ വളര്‍ന്ന ചെമ്പരത്തിക്കമ്പുകളുടെ പെട്ടി പോസ്റ്റ്മാന്‍ കൊണ്ടു വന്നത് വൈകിയിട്ടാണ്. അയാ‍ള്‍ എട്ടോളം കുഴികള്‍ കുഴിച്ചു. ഇന്നു തന്നെ എല്ലാം നടാന്‍ പറ്റുമൊ? സന്ധ്യയായല്ലൊ. രണ്ടെണ്ണം കുഴിയില്‍ വച്ചു മണ്ണു മൂടിയപ്പോള്‍ തന്നെ നേരം വൈകി. അപ്പോഴാണ് മോന്‍ ഓടിവന്നത്.
ഡാഡ്, ക്യാന്‍ ഐ ഹെല്പ്? അച്ഛാ ഞാന്‍ ചെയ്യാം. എന്നെക്കൂടെ കൂട്ട് അച്ഛാ. പ്ലീസ്. ഞാന്‍ മണ്ണു കോരിയിടാം അച്ഛാ.

മോന്‍ ഈ കമ്പു പിടിച്ചേ, ഞാന്‍ മണ്ണുകോരിയിടാം.

വേണ്ട, എനിയ്ക്ക് മണ്ണു കോരിയിടണം.

പോടാ. നിനക്കു ചെയ്യാവുന്ന പണിയൊന്നുമല്ലിത്. അകത്തു പോ.

മണ്ണു കോരിയിടുന്ന പണി എന്റേതാ എന്നു പറഞ്ഞ് അവന്‍ കരഞ്ഞു.‍ അകത്തേയ്ക്ക് ഓടി. രാത്രിയില്‍ സ്വല്‍പ്പം തേങ്ങിയാണ് ഉറങ്ങിയത്. ഭാര്യ പറഞ്ഞു.

ഈ ചെറിയ കാര്യത്തിന് എന്തിന് ഇത്രയും വാശി?

രാവിലെ അയാള്‍ ഉണര്ന്ന‍പ്പോള്‍ത്തന്നെ അവന്‍ ഉണര്‍ന്ന് റ്റി. വി. കാണുന്നുണ്ടായിരുന്നു. മോനെ വാരിയെടുത്ത് വെളിയിലെത്തി. ചെമ്പരത്തിക്കമ്പു അയാള്‍ കുഴിയില്‍ വച്ചു. മോന്റെ കയ്യില്‍ മണ്‍കോരി കൊടുത്തു. അവന്‍ സന്തോഷത്തൊടെ മണ്ണു കോരി കുഴി നിറച്ചു. പരിചയസമ്പന്നനെപ്പോലെ മണ്‍കോരിയുടെ മറുവശം കൊണ്ട് നിറഞ്ഞ മണ്ണ് അടിച്ചുറപ്പിച്ചു.

അയാള്‍ മോന്റെ മുഖത്ത് നോക്കിയും നോക്കാതെയും ക്ഷമാപണസ്വരത്തില്‍ പറഞ്ഞു:

ഇന്നലെ.... ഞാന്‍ അറിഞ്ഞില്ല.

Monday, October 15, 2007

സ്പൈസ് ബാള്‍സ് അഥവാ മസാല ഗോള

ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും പറ്റിയ ഒരു കറിയാണ് സ്പൈസ് ബാള്‍സ് അഥവാ മസാല ഗോള. ആരോഗ്യപരമായോ അല്ലാതെയോ കാരണങ്ങളാല്‍ ബീഫ് ഒഴിവാക്കണമെന്നുള്ളവര്‍ക്ക് ഈ ഹൈ പ്രോടീന്‍ കറി തുല്യ സ്വാദും തൃപ്തിയും നല്‍കും.

‘രുചി‘യുടെ ന്യൂട്രെലാ (Ruchi's Nutrela High Protein Soya Chunks) ഒരു പായ്കറ്റ് മൂന്നു മണിക്കൂറെങ്കിലും ധാരാളം വെള്ളത്തില്‍ കുതിര്‍ക്കുക. രണ്ടു വലിയ സവാള, വലിയ കഷണം ഇഞ്ചി, എട്ട് അല്ലി‍ വെളുത്തുള്ളി എന്നിവ അരിഞ്ഞത് എണ്ണയില്‍ മൂപ്പിയ്ക്കുക. രണ്ടു സ്പൂണ്‍ മുളകു പൊടി, രണ്ടു സ്പൂണ്‍ മല്ലിപ്പൊടി, രണ്ടു സ്പൂണ്‍‍ ഇറച്ചിക്കൂട്ട് (വാങ്ങിയ്ക്കുന്ന ഇറച്ചി മസാല മതി) ഇവ ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ ഇളക്കുക. കുതിര്‍ത്ത ന്യൂട്രെലാ കഷണങള്‍ വാരിയിട്ട് ഇളക്കുക. പായ്ക്കറ്റില്‍ പറയുന്നതുപോലെ വെള്ളം പിഴിഞ്ഞു കളയേണ്ട. പാകത്തിന്‍് ഉപ്പും നാലു കപ്പ് വെള്ളവും ചേര്‍ത്ത് പാത്രം ആവി പോകാത്തവിധം അടച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം വറ്റിയാല്‍ ചൂടു വെള്ളം മാത്രമേ ഒഴിക്കാവൂ. ഒരു വലിയ തക്കാളി നേര്‍മ്മയായി അരച്ചത് ചേര്‍ത്ത് വീണ്ടും വേവിക്കുക. വെന്ത് വെള്ളം വറ്റിക്കഴിഞ്ഞാല്‍ ഒരു സ്പൂണ്‍ ഗരം മസാല ചേര്‍ത്ത് ഇളക്കുക. മല്ലിയിലയോ കറിവേപ്പിലയോ സ്വാദ് വേണ്ട പ്രകാരം ചേര്‍ത്തിളക്കി തീ അണയ്ക്കാം.

കുറിപ്പ്: ചുവടു കട്ടിയുള്ള പരന്നപാത്രമാണ് ഇതിനു വേണ്ടത്. കൃത്യമായി അടയുന്ന അടപ്പുള്ളത്. കുഴിയന്‍ പാത്രത്തിലാണെങ്കില്‍ മുകളിലുള്ള ഭാഗം വേകാതെ വരും, പല തവണ മൂടി തുറന്ന് ഇളക്കേണ്ടി വരും. ആവി നഷ്ടപ്പെടും. വാങ്ങുതിനു മുന്‍പ് സവാള അരിഞ്ഞു വറത്തത് ചേര്‍ത്താല്‍ സ്വാദു കൂടും. തേങ്ങാക്കൊത്ത് ഇടുന്നതും പരീക്ഷിക്കാം.

Thursday, October 11, 2007

നൂഡിത്സ് ദുരന്തം-സീക്വല്‍

[ബെര്‍ളി തോമസിന്റെ 'നൂഡിത്സ് ദുരന്തം!!' എന്ന കഥയുടെ സീക്വല്‍ ആണിത്. ബെര്‍ളിയുടെ കഥ സിനിമയാക്കുന്നെന്നു കേട്ടു. സീക്വല്‍ ഉണ്ടാക്കുന്നെങ്കില്‍ എന്റെ കഥയും പരിഗണിച്ചോട്ടെ എന്നു കരുതി. ആ കഥ നടന്ന ശേഷം ഇരുപത് കൊല്ലം കഴിഞ്ഞ് ഈ കഥ.]

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.....എന്ന പ്രാര്‍ത്ഥനയുടെ അവസാനം അമ്മേന്‍ എന്നു പറയേണ്ടിടത്ത് നാലു വയസുകാരന്‍ വര്‍ക്കിച്ചന്‍ അപ്രതീക്ഷിതമായി പറഞ്ഞത് നൂഡിത്സ് എന്നായിരുന്നു.

അപ്പന്‍ സാബുവും അമ്മ സാലിയും ഞെട്ടി. ശെടാ, ഈ കൊച്ചിനിതെന്നാ പറ്റി?

ഇരുപതു കൊല്ലം! നീണ്ട ഇരുപതു കൊല്ലമാണ് ഈ ഞെട്ടല്‍ സാബുവും സാലിയും ഓരോ നിശ്വാസത്തിനു ശേഷവും ആവര്‍ത്തിക്കുന്നത്. പ്രാര്‍ത്ഥനാസമയത്ത് ഉച്ചരിച്ചതിനാല്‍ ഏതോ അരുളപ്പാടിന്റെ ചീള് മകന്റെ ആത്മാവില്‍ കയറിക്കൂടിയതാണോ എന്നു ഭക്തിനിര്‍ഭരമായിട്ട് വ്യാകുലപ്പെട്ടിട്ടുണ്ട് അവര്‍. വര്‍ക്കിച്ചന്റെ നൂഡിത്സ് പ്രശ്നവുമായി മല്ലിട്ടിരിക്കുന്നത് ഒരു ഇരുനൂറു കൊല്ലമെങ്കിലുമാണെന്നു അവനു വരെ തോന്നിത്തുടങ്ങിയിരുന്നു. ഇന്ന് അവന്‍ കലാണത്തിനു ശേഷം മണിയറയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. ഇതാ ഇപ്പോഴും അവന് നൂഡിത്സ് വേണ്ടി വരും. അവന്റെ ഇത്തരം പ്രശ്നം അറിഞ്ഞു പുതുപ്പെണ്ണ് ഞെട്ടിത്തെറിക്കില്ലേ? ഓടിക്കളയുമോ? ഇനിയെങ്കിലും അവന്‍ ഒരു സാധാരണ ജീവിതം കൈവരുമോ? സാലി ഇത്തരം വ്യഥകളില്‍ മുഴുകി. സാബു കൊടുകയ്യും കുത്തി ഇരുന്നു.

നാലാം വയസ്സില്‍ സോഫി ഉണ്ടാക്കികൊടുത്ത നൂഡിത്സ് കഴിച്ചതോടെ ഇന്റെന്‍സീവ് കെയറില്‍ രണ്ടു ദിവസം കിടന്ന് വീട്ടില്‍ എത്തിയപ്പോള്‍ സാബുവും സാലിയും ആശ്വസിച്ചിരുന്നു. ഇനി അവന്‍ നൂഡിത്സിനു ചോദിക്കുകയില്ല. അത്തരമല്ലായിരുന്നോ ഛര്‍ദ്ദിയും വയറിളക്കവും? പക്ഷെ അവരെ ഞെട്ടിച്ചു കൊണ്ട് വീട്ടിലെത്തിയപ്പോള്‍ തന്നെ കഞ്ഞി മാറ്റിവച്ചിട്ട് നൂഡിത്സില്ലേ എന്നു്് തളര്‍ന്ന ശബ്ദത്തിലാണെങ്കിലും അവന്‍ ചോദിച്ചു. അതില്‍ ഒരു വാശിയും തെളിഞ്ഞു നിന്നിരുന്നു. വാസ്തവത്തില്‍ സാബുവും സാലിയുമാ‍ണ് തളര്‍ന്നു പോയത്.അന്നേദിവസം കഷ്ടിച്ച് കടന്നു കൂടിയെങ്കിലും പിറ്റേദിവസം അവന്‍ ആവശ്യം ക്ലിയറായി ഉണര്‍ത്തിച്ചു. എനിക്കു ഉച്ചക്ക് നൂഡിത്സു തന്നെ വേണം. അല്ലെങ്കില്‍ രാത്രിയില്‍ മതി. അവരുടെ ജീവിതം നൂഡിത്സ് നൂലാമാലയുമായി കെട്ട്ടുപിനയുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത് എന്ന് അപ്പോള്‍ ആരും അറിഞ്ഞില്ല. സോഫിയുടെ വീട്ടില്‍ കേറിച്ചെന്നു സാബു വഴക്കുണ്ടാക്കി, സോഫിയുടെ അനിയന്‍ ചെറുക്കനുമായി ഒരു ചെറിയ അടികലശലില്‍ എത്തിച്ചേരുകയും ചെയ്തതിനാലും ആ പ്രദെശത്ത് നൂഡിത്സ് പാചകവിദ്യയില്‍ നൈപുണ്യം നേടിയ ഏക വനിത മറിയ ആയിരുന്നതിനാലും സാലിയെ നൂഡിത്സ് ഉണ്ടാക്കാന്‍ പഠിപ്പിച്ചത് മറിയ തന്നെ. ഈ കച്ചിത്തുരുമ്പില്‍/നൂഡിത്സ് വല്ലിയില്‍ പിടിച്ചുകയറി മറിയ സാലിയുടെ ഹൃദയത്തിലും പിന്നെ സാജന്റെ മണവറയിലും പ്രവേശിച്ചത് ചരിത്രം മാത്രം. വീട്ടില്‍ നൂഡിത്സുണ്ടാക്കാന്‍ സ്ഥിരം ആളായി.

വര്‍ക്കിച്ചന്‍ ബാല്യം വിട്ട് കൌമാരം കഴിഞ്ഞ് യൌവനത്തിലെത്തിയിട്ടും നൂഡിത്സ് അവന്റെ ഭക്ഷണക്രമപാകത്തെ നിശ്ചിതപ്പെടുത്തി. പ്ലസ് റ്റു സമയത്ത് ഇതിനെന്തെങ്കിലും ചികിത്സ തേടണമോ എന്ന് ആലോചിക്കാന്‍ വര്‍ക്കിച്ചനും തയാറായി. രാത്രിയില്‍ എന്നും നൂഡിത്സു തന്നെ വേണം. കിടക്കുന്നതിനു മുന്‍പ് ഒരു ചെറിയ കുഴിയന്‍ പിഞ്ഞാണത്തില്‍ നൂഡിത്സ് കഴിച്ചാലേ ഉറക്കം വരികയുള്ളു. സാലി വാങ്ങിച്ചുകൊണ്ടു വരുന്ന വനിത സ്ഥിരമായി വായിച്ചിരുന്നത് സാബു ആയിരുന്നതു കൊണ്ട് ഇതു ഒരു വൈകല്യമോ വൈകൃതമോ എന്ന് അയാള്‍ക്കും അറിയേണ്ടതുണ്ടായിരുന്നു. സോഫി ചെയ്തു വച്ച വല്ല കൂടോത്രവുമാണോ എന്ന സംശയത്താല്‍ സാലി രഹസ്യമായി ചില മന്ത്രവാദികളെ കണ്ടു നോക്കി. അവരും കൂടോത്ര റ്റെക്സ്റ്റ് ബുക്കില്‍ നൂഡിത്സ് ചാപ്റ്റര്‍ കാണാത്തതിനാല്‍ കുഴങ്ങി. ഒഴിഞ്ഞു മാറി. മന:ശാസ്ത്രജ്ഞന്മാരെ കണ്ടു. നൂഡിത്സ് അഡിക്ഷന്‍ എന്ന് വൈദ്യ ലോകം കേട്ടിട്ടില്ല്. അറിയപ്പെടുന്ന ഒരു മന:ശാസ്ത്രജ്ഞനും പിന്നീട് വര്‍ക്കിച്ചന്റെ കേസ് എടുക്കുകുകയില്ല. അവരുടെ മീറ്റിങ്ങുകളില്‍ ഈ പ്രത്യേക അഡിക്ഷന്‍ അവതരിക്കപ്പെടുകയും ഒരുപാട് ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നതിനാല്‍ പുതിയ ഡോക്ടര്‍മാരുടെ ഓഫീസില്‍ പേര്‍ രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ അവര്‍ കയ്യൊഴിയും. കൊല്ലം 2027 ആണെങ്കിലും ഈ അഡിക്ഷന്‍ നിറുത്താനുള്ള മരുന്നൊന്നുമില്ല. മദ്യപാനികള്‍ക്കാണെങ്കില്‍ ഒരു മരുന്നു കഴിച്ചാല്‍ പിന്നെ മദ്യത്തിന്റെ മണം കേട്ടാല്‍ ഛര്‍ദ്ദിക്കുന്ന രീതി അന്നും നിലവിലുണ്ട്. പോലീസ് റെയ്ഡു നടന്നിട്ടും പൂട്ടപ്പെടാത്ത ധ്യാനകേന്ദ്രങ്ങള്‍ അന്നും ഉണ്ട്.രക്ഷയില്ല, നൂഡിത്സ് പ്രശ്നത്തിനു പറ്റിയ ധ്യാനശ്ലോകങ്ങളില്ല. ഇതിനൊക്കെ വെല്ലുവിളിയായി വര്‍ക്കിച്ചന്റെ ജീവിതം ഒരോ ദിവസവും നൂഡിത്സ് കഞ്ഞിയില്‍ മുങ്ങിപ്പൊങ്ങി.

കോളേജിലായപ്പോള്‍ വര്‍ക്കിച്ചന്‍് ഇതൊരു ശ്വാസം മുട്ടുന്ന രഹസ്യമായി വേദനകള്‍ മാത്രം സമ്മാനിച്ചു. നേരത്തെ തന്നെ അധികം കൂട്ടുകാരില്ലാത്തവന്‍ ക്യാമ്പസില്‍ ഒറ്റപ്പെട്ടവനായി വിധിവൈപരീത്യത്തെ പഴിച്ച് ദിനങ്ങള്‍ എണ്ണി നീക്കി. ഇതിനോടൊപ്പം മറ്റൊരു പ്രശ്നവും അവനെ ഒറ്റപ്പെടുത്തി, വര്‍ക്കിച്ചന്‍ സാക്ഷാള്‍ ചാാക്കോച്ചന്‍- കുഞ്ചാക്കോ ബോബന്‍-ഏ ക്കാളും പതിന്മടങ്ങു സുന്ദരനാണ്. ഇടതൂര്‍ന്ന ചുരുണ്ട തലമുടിയും വെട്ടിത്തിളങ്ങുന്ന കണ്ണുകളും പേലവ കവിള്‍ത്തടങ്ങളും കുഞ്‍ചാക്കോ ബോബനു പോലു നാണക്കേടുണ്ടാക്കും. ചുണ്ടുകളാണെങ്കിലോ അമ്മിഞ്ഞ കുടിയ്ക്കാന്‍ വേണ്ടി പോലും ആയാസപ്പെട്ടിട്ടുണ്ടോ എന്നു തോന്നിയ്ക്കുന്നവ. അതിനു കുഞ്ചാക്കോ ബോബന്‍ ഒരു പഴയകാല നടനല്ലെ ഇത് പൂര്‍വാധികം ഭംഗിയോടെയുള്ള അവതാരമോ എന്ന് നാട്ടുകാര് ശങ്കിച്ചു. ഇത്രയും സുന്ദരനെ തങ്ങളക്ക് വിധിച്ചിട്ടീല്ല എന്ന മുങ്കൂര്‍ വെളിപാടില്‍ പെണ്‍കുട്ടികള്‍ അവന്റെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും മാറി നടന്നു. ചില ആമ്പിള്ളേരുമായി അടുപ്പം കാണിയ്ക്കുന്ന മധ്യവയസ്ക ഹിസ്റ്ററി ടീച്ചറിന്റെ മുന്‍പില്‍ വര്‍ക്കിച്ചന്‍ പലതവണ സ്വയം പ്രത്യല്ക്ഷപ്പെടുത്തിയെങ്കിലും അവര്‍ പോലും അവനെ അവഗണിച്ചു. ഡെല്‍ഹിയിലേക്കു ടൂര്‍ പോയപ്പോള്‍ വര്‍ക്കിച്ചന്‍ വെപ്രാളത്തിലായി. രാത്രിയില്‍ എന്തു ചെയ്യും? മറിയ ഉപദേശിച്ചതിനാല്‍ കുറേ നൂഡിത്സ് പാക്കറ്റുകള്‍ കൈവശം കരുതി. രണ്ടു പേരോട് ഏകദേശം അടുപ്പമുണ്ടായിരുന്നതിനാല്‍ അവരോട് ഇക്കാര്യം തുറന്നു പറയേണ്ടി വന്നു. അവര്‍ മാറി നിന്ന് ആഞ്ഞു ചിരിച്ചു. പാവമല്ലെ എന്നു വച്ചു ചിരിയൊതുക്കി. ചൈനീസ് കടകളില്‍ പോകാന്‍ പറ്റാത്ത രാത്രികളില്‍ ‍ ഹോടലില്‍ നിന്നും ചൂടു വെള്ളം ചോദിക്കും അതില്‍ കുതിര്‍ത്ത നൂഡിത്സു കൊണ്ട് ടൂര്‍ ദിനങ്ങല്‍ കഴിച്ചുകൂട്ടി. തന്റെ പ്രശ്നം എത്ര ഗുരുതരമാണെന്ന ബോധ്യം ആ സുന്ദര മുഖത്തെ പലപ്പോഴും മ്ലാനമാക്കി.

ഒരുത്തന്‍് എന്തു പ്രശ്നമുണ്ടെങ്കിലും പെണ്ണുകെട്ടിയ്ക്കയാണു പ്രതിവിധി എന്ന നവമാര്‍ക്സിയന്‍ സിദ്ധാന്തം അന്നും നിലവിലുണ്ടായിരുന്നു. വര്‍ക്കിച്ചന് ഒരു പെണ്ണിനെ മാത്രം കിട്ടിയാല്‍ മതി, സ്ത്രീധനം വേണ്ട. സ്ത്രീധനം ആരും വാങ്ങുകയില്ലെന്ന് ഇരുപതു കൊല്ലം മുന്‍പു മലയാളം ബ്ലോഗ് വായിച്ച് എല്ലാ മലയാളികളും തീരുമാനിച്ചിരുന്നു. ബ്ലോഗ് വായനയിലൂടെ സമൂഹപുരോഗതി എന്ന തീമില്‍ പ്രബന്ധമെഴുതി യു. ജി. സി. ഗ്രാന്റ് മേടിക്കുക പലരുടേയും പതിവായിരുന്നു. പിന്നീട് മലയാളം ബ്ലോഗിങ് നിന്നു പോയതിനാല്‍ സ്ത്രീധനസമ്പ്രദായം പതുക്കെ സമൂഹത്തെ ദുഷിപ്പിക്കാന്‍ തുടങ്ങിയോ എന്നു സംശയം. കാരണം മലയാളം ബ്ലോഗിങ് എന്നു വച്ചാല്‍ ഒരു വാചകമെഴുതി അതിലെ വാക്കുകള്‍ ഏതെങ്കിലും വെബ് സൈറ്റുമായോ വിക്കിപീഡിയയിലേക്കോ ലിങ്ക് കൊടുക്കുക എന്ന രീതി നിലവില്‍ വന്നിരുന്നു. അങ്ങനെ ലിങ്ക് കൊടുക്കുക മാത്രമായതിനാല്‍ ആര്‍ക്കും ഒന്നും എഴുതേണ്ടി വന്നില്ല. അങ്ങനെ അതിശക്തമായ സമൂഹപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു മാധ്യമം ഇല്ലാതെ പഴയ അനാചാരങ്ങളായ ബ്രാഹ്മണ്യം, വേശ്യാസംസ്കൃതി ഇവയൊക്കെ വീണ്ടും കേരളത്തില്‍ വേരോടാന്‍ തുടങ്ങിയിരുന്നു.അല്ലെങ്കിലും വര്‍ക്കിച്ചന്റെ വീട്ടില്‍ ഒരു പഴയ (അനാചാരമായ) സ്വത്ത് ഇട്ടു മൂടുക എന്ന അനുഷ്ഠാന ക്രമവും നില്വിലുണ്ടായിരുന്നു. അപ്പന്‍ സാബുവിന്റെ കൂടെ സഹ്യപര്‍വതത്തിന്റെ ഭാഗങ്ങള് ‍ക്രയവിക്രയം ചെയ്ത് സ്വത്തു സമ്പാ‍ാദിക്കുന്ന പഴയ പൈതൃകവിശേഷം വര്‍ക്കിച്ചനും പിന്‍തുടര്‍ന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ബിസിനസ്സില്‍ ആക്റ്റീവല്ലാത്ത, വകയില്‍ ഒരു അങ്കിളായ സേബി മുനീ മാത്യു എന്നൊരാള്‍ ഉപദേഷ്ഠാവായി ഉണ്ടായിരിന്നു. എന്തിനേറെ പറയുന്നു, വര്‍ക്കിച്ചന്‍ പേണ്ണു കാണല്‍ മുഖാമുഖത്തിനു തയ്യറെടുത്തു.

ആദ്യത്തെ പെണ്ണുകാണല്‍ വലിയ പ്രശ്നങ്ങളില്ലാതെ കടന്നു കൂടി. പെണ്ണിനെ ഇഷ്ടപ്പെട്ടു. പക്ഷെ മൂന്നാം ദിവസം ദല്ലാള്‍ അടുത്ത പെണ്ണുകാണലിനു ദിവസവും നിശ്ചയിച്ചാണ് എത്തിയത്. ഡെല്‍ഹി ടൂര്‍ രഹസ്യം അറിയവുന്ന മറ്റേ കൂടൂകാരന്‍ പറ്റിച്ച പണി. അവന്‍് ഈ പെണ്ണില്‍ ഒരു കണ്ണുണ്ടായിരുന്നു. പെണ്‍ വീട്ടുകാരോട് ചെറുക്കന്‍് ചില പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചു. അടുത്ത രണ്ട് ആലോചനയും മുടങ്ങിയത് മന:ശാസ്ത്രജ്ഞന്റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീവിമോചക ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് “ദി വര്‍ക്കിച്ചന്‍-നൂഡിത്സ് സിന്‍ഡ്രോം” എന്ന റിസേര്‍ച്ച് പേപ്പര്‍ വായിച്ചിരുന്നതിന്നാല്‍ രണ്ടു പെണ്‍ വീട്ടുകാരേയും വിളിച്ച് അറിയിച്ചതിനാലാണ്. ചായയും ബിസ്കറ്റും കഴിഞ്ഞ് കാറില്‍ ഓടിച്ചെന്നിരുന്നു് എന്തോ വാരിവലിച്ച് അകത്താക്കുന്നത് ചില അലവലാതി പിള്ളേര്‍ കണ്ട് റിപ്പോറ്ട് ചെയ്യുകയും ചെയ്തിരുന്നു.വര്‍ക്കിച്ചന്‍ നെര്‍വസ് ആയി. നെര്‍വസ് ആകുമ്പോള്‍ അന്നു രാത്രി കൂടുതല്‍ നൂഡിത്സും ആവശ്യമായി വരും. തന്റെ മുറിയില്‍ പലപ്പോഴായി ഒട്ടിച്ചു വച്ചിരുന്ന നൂഡിത്സ് പടങ്ങള്‍ രോഷത്തോടെ കീറിക്കളഞ്ഞു. കുഴിയന്‍ പിഞ്ഞാണങ്ങള്‍ പൊട്ടിച്ചു. പക്ഷെ ഒരു നിശ്ചയദാര്‍ഢ്യത്തിന്റെ എന്‍ഡോസല്ഫാന്‍ പ്രയൊഗത്തിനും വഴിപ്പെടാതെ നൂഡിത്സ് കീടങ്ങള്‍ ‍ മസ്തിഷ്കത്തില്‍ല്‍ ആഴ്ന്നു പുളച്ചു. അല്ലെങ്കില്‍ കടും പിടുത്തത്തിന്റെ ഉണക്കില്‍ കരിയാതെ നൂഡിത്സ് വള്ളികള്‍ ബോധാബോധ മനസ്സില്‍ വേരുകളാഴ്ത്തി സ്ഥിരതാമസമാക്കിയിരുന്നു.

നിന്നുപോയിരുന്ന ഇ മെയില്‍ പ്രവാഹത്തെ വീണ്ടൂം തുറന്നു വിടാനെന്നവണ്ണം പുതിയ ഒരു പ്രൊപോസല്‍ വന്നത് വര്‍ക്കിച്ചന്‍ വിട്ടുകളഞ്ഞിരുന്നു. പക്ഷെ അവര്‍ ദല്ലാള്‍ (ഇക്കൂട്ടര്‍ എക്സ്റ്റിന്റ് സ്പീഷീസായി ഡിക്ലയര്‍ ചെയ്യപ്പെട്ടിട്ട് അധികം നാളായില്ല)വശം ‍ ഫോടോ കൊടുത്തു വിട്ടു. തന്റെ കാര്യം നാട്ടില്‍ പാട്ടായിട്ടും (നിരവധി റിയാലിറ്റി ഷോകള്‍ മൂലം ഒരു വീട്ടില്‍ മൂന്നോ നാലോ പാട്ടുകാര്‍ ഉണ്ടായിരുന്നു)ഇനിയും ഒരു പെണ്ണ് ഇതിനൊരുമ്പെടുകയോ? സാലിയില്‍ തെല്ല് ആശകളുടെ നാമ്പ് പൊട്ടി മുളച്ചു.അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും മാത്രമല്ല നൂഡിത്സ് പ്രേമികള്‍ക്കും അത്താണിയാകാന്‍ തമ്പുരാന്‍ കര്‍ത്താവ് തീരുമാനിച്ചു കാണണം. വര്‍ക്കിച്ചന്‍ പീഡനക്കേസില്‍ പിടിയ്ക്കപ്പെട്ടവന്‍ കോടതയിലെത്തുന്ന മുഖഭാവത്തോടെ പെണ്ണൂകാണലിന്‍് പോയി. അദ്ഭുതം. ഫോടൊയില്‍ കണ്ടതിലും വളരെ സുന്ദരിയാണ് പെണ്ണ്. പഴയ ഹിന്ദി ഗ്ലാമര്‍ താരം മധുബാലയുടെ തനിയാണ് സില്‍ വിയ. ചിരിക്കാതിരിക്കുമ്പോഴും ചുണ്ടുകള്‍ ഒരു വശത്തേയ്ക്കു ചെറുതായി വലിഞ്ഞ് പകുതിപ്പുഞ്ചിരിയുടെ പ്രതീതി വരുത്തി പണ്ട് ദേവാനന്ദിനേയും ദിലീപ്കുമാറിനേയും ഒരുമിച്ച് വീഴ്ത്തിയ അതേ വശ്യഭാവം.സഹ്യപര്‍വതക്കഷണങ്ങള്‍ മറിച്ചു വിറ്റിട്ടല്ലെങ്കിലും ഇട്ടു മൂടാന്‍ സ്വത്ത് അവര്‍ക്കുമുണ്ട്. പെണ്ണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പി. എഛ്. ഡി തീര്‍ക്കാനിരിക്കുകയാണ്. സബ്ജക്റ്റിന്റെ പേര്‍ സാബു ചോദിച്ചത് അബദ്ധമായി. അവര്‍ക്കു പിടികിട്ടാത്ത എന്തൊ ആണ്‍. ‘’സൊഷ്യോളൊജി’ എന്നപോലൊരു വാക്ക് ഇടയ്ക്കു വന്നതുമാത്രം പിടികിട്ടി. ഇത്രയും സുന്ദരിയെ ആര്‍് പി. എഛ് ഡിയ്ക്കയച്ചു എന്ന് സാബുവിന്‍ ഒരു സങ്കടം. കല്യാണം ഉടനെ നടത്താം. തീസിസിന്റെ അവസാനത്തെ ചാപ്റ്റര്‍ എഴുതാന്‍ ബാക്കിയേ ഉള്ളു. അതിനു വേണ്ട പരീക്ക്ഷണനിരീക്ഷണങ്ങള്‍ ഉടന്‍ തീരും.സാലി നേര്‍ന്ന നേര്‍ച്ചകള്‍ പാലിക്കാന്‍ ഒരുജീവിതകാലമെങ്കിലും വേണ്ടി വരും. സാരമില്ല. അരുവിത്തുറ വല്യച്ചന്‍ ക്ഷമിച്ചോളും.

ഭംഗിയായി അലങ്കരിച്ച മണിയറയില്‍‍ വര്‍ക്കിച്ചന്‍ ഇരുന്നത് അതീവ നെര്‍വസ് ആയിട്ടാണ്. അവള്‍ പാലുമായി എത്തുമോ? അമ്മച്ചി നേരത്തെ തന്നിരുന്ന നൂഡിത്സ് രഹസ്യമായി ബെഡ്ഡിന്റെ താഴെ വച്ചിട്ടുണ്ട്.ഒന്നും അറിഞ്ഞിട്ടില്ലെ ഇവള്‍? അമ്മച്ചിയെ ഒന്നുകൂടെ വിളിച്ചാലോ? വേണ്ട. അമ്മച്ചിയെ വളരെ വെപ്രാളത്തിലായി കണ്ടതാണ്. സില്‍ വിയ വന്ന് അടുത്തിരുന്നു. വര്‍ക്കിച്ചന്‍ എതിരെയുള കണ്ണാടിയില്‍ രണ്ടു പേരേയും ഒരുമിച്ചു കണ്ടു. ദൈവമേ. ഇത്ര്യും സുന്ദരിയെ വഞ്ചിയ്ക്കുകയാണോ? നൂഡിത്സ് കഴിക്കേണ്ട സമയം കഴിഞ്ഞുപോകുകയാണ്.അവള്‍ ബാത്രൂമില്‍ പോകുന്ന തക്കം നോക്കിയാലോ? “ബാത് റൂമില്‍ പോകണോ? അതാ അവിടെയാണ്”. തന്ത്രം ഫലിച്ചില്ല. “വേണ്ട” സില് വിയ മൊഴിഞ്ഞു. പുതുസ്വര്‍ണത്തിന്റെ തിളക്കം പേറുന്ന വളക്കയ്യുകള്‍ അവള്‍ തന്നെ വര്‍ക്കിച്ചന്റെ കയ്യില്‍ വച്ചു. തന്റെ നെര്‍വസ്നെസ് അവള്‍ തെറ്റിദ്ധരിക്കുകയാണോ? എല്ലാ പയ്യന്മാരും ചെയ്യുന്നത് വാരിക്കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുക്കയല്ലേ?പക്ഷെ അതീവ വശ്യതയോടെ അവ്ന്റെ ചെവിയില്‍ അവള്‍ മൊഴിഞ്ഞത് ഒരു ഞെട്ടല്‍ ദേഹമാസകലം വ്യാപിപ്പിച്ചു.

“നൂഡിത്സു വേണ്ടേ?”
വിശ്വസിക്കാന്‍ പറ്റാതെ വര്‍ക്കിച്ചന്‍ അവളെ തുറിച്ചു നോക്കി.

“ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്”
ഹെന്ത്? ഇവള്‍കെല്ലാം അറിയാമോ? അറിഞ്ഞുകൊണ്ടു തന്നെ....?

വര്‍ക്കിച്ചന് അധികം ആ‍ാലോചിക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പുതന്നെ അവള്‍ കൊണ്ടു വന്നിരുന്ന സ്യൂട് കേസ് തുറന്നു. കല്യാണസാരിയും നെറ്റും പൂക്കളും ശ്രദ്ധാപൂര്‍വം മാറ്റിവച്ചു.ആഭരണപ്പെട്ടികളില്‍ ഒരെണ്ണം, ചെറിയത്, ചുവന്ന വെല്‍ വെറ്റില്‍ തീര്‍ത്ത ഒന്ന് പുറത്തെടുത്തു. അവനോട് ചേര്‍ന്നിരുന്ന് ഒരു പൂവ് ഇതള്‍ വിടര്‍ത്തുന്നതുപോലെ അത് തുറന്നു.അതീവഹൃദ്യമായ നൂഡീത്സ് ഗന്ധം വര്‍ക്കിച്ചനെ മോഹാലസ്യത്തോളമെത്തിച്ചു. സ്വര്‍ണതന്തുക്കള്‍ ഒരു വിദഗ്ദ്ധ തട്ടാന്‍ പണിതെടുത്ത പവിത്രക്കെട്ടുകള്‍ പോലെ കെട്ടുപിണഞ്ഞു കിടന്നിരുന്നു. അതിന്റെ എണ്ണത്തിളക്കം സീലിങ്ങില്‍ നേരിയ വളഞ്ഞ റ്റ്യൂബ് ലൈറ്റുകള്‍ പ്രകാശിപ്പിച്ചു. വര്‍ക്കിച്ചന്റെ തിളങ്ങുന്ന്ന കവിളിലും. ചിത്രപ്പണികളില്‍ തീര്‍ത്ത ഒരു സ്വര്‍ണസ്പൂണില്‍ നൂഡിത്സ് കോരി അവാള്‍ വര്‍ക്കിച്ചന്റെ നാവില്‍ തന്നെ വച്ചു കൊടുത്തു. അജീനോമോടോയുടെയും സോയാസോസിന്റേയും കിറു ക്രുത്യ അളവ് അവന്റെ രസനയെ ത്രസിപ്പിച്ചു. നാലേ നാലു സ്പൂണ്‍. മായാമോഹച്ചെപ്പില്‍ അത്രേയുള്ളു. വര്‍ക്കിച്ചന്‍ അവളെ ദയനീയമായ അപേക്ഷാഭാവത്തില്‍ നോക്കി.


“ഇനീം വേണോ? തരാമല്ലൊ”

ക്യൂടക്സ് നഖങ്ങള്‍ ഫണികളാക്കിയ വിരലുകള്‍ ലൈറ്റ് ഓഫ് ചെയ്തു.
വര്‍ക്കിച്ചന്‍ ഇന്നേവരെ കഴിക്കാത്ത നൂഡിത്സ് അനുഭവം പഞ്ചേന്ദ്രിയങ്ങളിലും നിറഞ്ഞു കവിഞ്ഞു. ആയിരം നൂഡിത്സ് തന്തുക്കള്‍ ദേഹമാസ്കല്‍ം പുളഞ്ഞു നീങ്ങി.നാക്കിനോ അന്നനളത്തിനോ അറിയാത്ത നൂഡിത്സ് സ്വാദ് ഓരൊ രൊമകൂപത്തിന്റേയും പോള തുറന്ന് ധമനികളില് കിനിഞ്ഞ് രക്തചംക്രമണത്തിന്റെ ഭാഗമായി. പൂക്കുറ്റി പോലെ പൊങ്ങിയുര്‍ന്നത് ജഠരാഗ്നിയല്ല,കുണ്ഡലീനിയില്‍ നിന്നും അത്യൂര്‍ജ്ജത്തോടെ പത്തിയുയര്‍ത്തി പൊങ്ങിയുയര്‍ന്ന നൂഡിത്സ് സമം നാഗസ്വരൂപങ്ങളാണ്. ഈ കട്ടിനൂഡില്‍ വെന്തലിഞ്ഞ് ഇന്ദ്രിയങ്ങള്‍ക്കും അതീതമായിട്ടുള്ള ചോദനാവിശേഷമായി വര്‍ക്കിച്ചന് വൈദ്യുതിപ്രവാഹമേല്‍പ്പിച്ചു. ലക്ഷം ലക്ഷം നൂഡില്‍ ഇഴകള്‍ അതിമൃദുവായി അലിഞ്ഞലിഞ്ഞ് ഇല്ലാതെയായി.തിളച്ചുമറിയുന്ന നൂഡില്‍ സൂപിന്റെ ഉപരിതലത്തിലേക്ക് കുമിളകള്‍ മത്സരിച്ച് ഉയര്‍ന്ന് പൊട്ടി. ഒരു തന്തുവും ശേഷിക്കാത്ത നേരം വര്‍ക്കിച്ചന്‍ സുഖസുഷുപ്തിയില്‍ ലയിച്ചു.

രാവിലെ തന്നെ സില് വിയ എഴുനേറ്റു വന്ന് അടുക്കളയില്‍ സുന്ദരമുഖം പ്രകാശിപ്പിച്ചു. സാലി പേടിയോടെ നോക്കി നിന്നു. ദേഷ്യത്തിന്റേയോ നിരാശയയുടേയോ ലാന്‍ച്ഛ്ന പോലുമില്ല ആ മുഖത്ത്. പതിവ് മധുബാല ചിരി. സാബുവിന്‍് മനസ്സു നൊന്തു. ഇവളെ ഇങ്ങനെ പറ്റിക്കനമായിരുന്നൊ? സാലിയുടെ അടുത്തു ചെന്നു ചുണ്ടുവലിവുള്ള മനോജ്ഞച്ചിരിയോടെ ചോദിച്ചു.

“നൂഡിത്സില്ലെ അമ്മച്ചി?”

സാലി ഞെട്ടി. ഇവള്‍ക്കും അതേ അസുഖമാണ്. ചക്കിക്കൊത്ത ചങ്കരന്‍! ഈനാം ചാത്തിയ്ക്കു കൂട്ടു മരപ്പട്ടി! ഇതാണ്‍ ഇവള്‍ ഈ കല്യാണത്തിനു സമ്മതിച്ചത്. എന്നാലും ഒന്നും അറിഞ്ഞില്ലെന്ന നാട്യത്തില്‍ സാലി പറഞ്ഞു. “അതിന്‍് അപ്പവും സ്റ്റ്യൂം മേശപ്പുറത്ത് വച്ഛിട്ടുണ്ടല്ലൊ മോളേ.പുഴുങ്ങിയ ഏത്തപ്പഴോം. രാവിലെ അതു പോരേ?“

“എനിയ്ക്കല്ലമ്മച്ചി. വര്‍ക്കിച്ചായനാ”

അപ്പോള്‍ അവന്‍ എല്ലാം പറഞ്ഞു! ഇവള്‍ അങ്ങ് സമ്മതിച്ചോ?
ഒളിച്ചുവച്ചിരുന്ന കുഴിയന്‍ പിഞ്ഞാണം നൂഡിത്സ് സാലി പുറത്തെടുത്തു. വര്‍ക്കിച്ചന്‍ പല്ലുതേച്ച് മേശയ്ക്കരികില്‍ പതിവിന്‍പടി ഇരുന്നു. ഈയിടെയായി ഒരു കട്ടങ്കാപ്പിയും നൂഡിത്സുമാണ് രാവിലെ പതിവ്. സാലി നല്‍കിയ നൂഡിത്സ് പാത്രം സില് വിയ അവന്റെ മുഖത്തിനു താഴെ വച്ചു. മധുബാലച്ചിരിയോടെ മൂടി തുറന്നു.

മണം അടിച്ചതും വര്‍ക്കിച്ചന്‍ സിങ്കിനടുത്തേക്ക് ഓടിയതും ഒന്നിച്ചായിരുന്നു. ആഞ്ഞു ഛര്‍ദിക്കാന്‍ ശ്രമിച്ച വര്‍ക്കിച്ചന്റെ ഓരോ ഓക്കാന്വും അതി ശക്തമായിരുന്നു. വെറും വയറ്റില്‍ വന്ന ഓക്കാനത്തിന്റെ വേദനയില്‍ വര്‍ക്കിച്ചന്‍ പുളഞ്ഞു. സാലി താങ്ങിപ്പിടിച്ച് സോഫയില്‍ കിടത്തി. കിതയ്ക്കുന്ന വര്‍ക്കിച്ചന്‍ വിയര്‍ത്തു കുളിച്ചു. സാലി വീശിക്കൊടുത്തു. കിതപ്പിനിടയില്‍ വര്‍ക്കിച്ചന്‍ വിക്കി വിക്കി പറഞ്ഞു “നൂഡിത്സ്....ഇനി.... ഹ്വേണ്ട.. അമ്മച്ചീ നൂഡിത്സ് എടുത്തു കളഞ്ഞേരേ....”

സില്‍ വിയയുടെ സെല്‍ ഫോണ്‍ ശബ്ദിച്ചു. അവള്‍ ഓടി ബെഡ് റൂമില്‍ച്ചെന്ന് കതകടച്ചു. ഒരു സ്ത്രീ ശബ്ദം.
“ എല്ലാം നമ്മള്‍ പ്ലാന്‍ ചെയ്ത പോലെ നടന്നു, അല്ലേ?’

സില്‍ വിയ ചെറുശബ്ദത്തില്‍ പ്രതിവചിച്ചു:
“ അതേ. പ്ലാന്‍ ചെയ്ത പോലെ തന്നെ. സംഗതികള്‍ എല്ലാം എളുപ്പമായിരുന്നു.“

“ഇനിയത്തെ കാര്യങ്ങള്‍ അതിലും എളുപ്പം ആയിരിക്കും”-സ്ത്രീ ശബ്ദം.

“യേസ്!’

ആ സ്ത്രീ ശബ്ദം എളുപ്പം മനസ്സിലാക്കുന്ന ഒരാള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നു. സാജന്‍. പക്ഷെ സാജന്‍ അപ്പോള്‍ കേള്‍ക്കാത്ത ആ ശബ്ദത്തിന്റെ ഉടമ ആ വീട്ടില്‍ ശക്തമായ സാന്നിധ്യമായത് അയാള്‍ അറിഞ്ഞില്ല. അവരുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങിയത് ആരും കേട്ടില്ല. വീട്ടില്‍ അനാവശ്യമായി ഘനീഭവിച്ച ആ ശബ്ദപ്പൊരുള്‍-

സോഫി.

സെല്‍ ഫോണ്‍ വീണ്ടും ശബ്ദിച്ചു. സില്‍ വിയയുടെ പ്രൊഫെസര്‍. അദ്ദേഹത്തിനും അറിയാന്‍ തിടുക്കമുണ്ട്. അവള്‍ അത്യാഹ്ലാദത്തോടെ സംസാരിച്ചു. എല്ലാ പരീക്ഷണ നിരീക്ഷണങ്ങളും പൂര്‍ത്തിയായിരിക്കുന്നു.

സില്‍ വിയ ലാപ് ടോപ് എടുത്ത് തീസിസിന്റെ അവസാനത്തെ ചാപ്റ്റര്‍ ടൈപ് ചെയ്തു തുടങ്ങി.

Monday, October 8, 2007

ഹാരി പോടര്‍-വായനയുടെ പ്രതിരോധം

ഹാരി പോടര്‍ പുസ്തകശൃംഖലയിലെ അവസാന പുസ്തകവും പുറത്തിറങ്ങി എകദേശം രണ്ടു മാസങ്ങള്‍ക്കു മുന്‍പ്. കുട്ടീകള്‍ മറ്റു ഹാരി പോട്ടര്‍ പുസ്തകങ്ങളെയെന്ന പോലെ ഇതിനേയും ആഹ്ലാദപുരസ്സരം സ്വീകരിച്ചു. ഏഴുകൊല്ലത്തോളം വായനയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച അദ്ഭുത എഴുത്ത് അത്യന്തികമായി നന്മ ജയിക്കുകയും തിന്മ തോല്‍ക്കുകയും ചെയ്യുന്ന അന്ത്യ്ത്തോടെ കുട്ടീകളുടെ കയ്യിലിരുന്ന് ഉറങ്ങി, ഇനിയൊരു ഹാരി പോട്ടര്‍ ബുക് വരികയില്ലെന്നവര്‍ കുണ്ഠിതപ്പെടുന്നു.

ഈ നൂറ്റാന്ണ്ടിലെ വിസ്മയമാണ് ഹാ‍രി പോട്ടര്‍ കഥകള്‍‍ക്കു കുട്ടികള്‍ നല്‍കിയ സ്വീകരണം. ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത് കുട്ടികള്‍ ഉത്സവമായി കൊണ്ടാടുക മാത്രമല്ല അര്‍ദ്ധരാത്രിയില്‍ അത് പ്രസിദ്ധീകരിക്കുന്ന പുണ്യമുഹുര്‍ത്തത്തിനു മണിക്കൂറുകളോളം മഞ്ഞത്തും മഴയത്തും കാത്തുനില്‍ക്കുക,അവസാനത്തെ കോപ്പിയെങ്കിലും കയ്യില്‍ കിട്ടിയാല്‍ അതൊരു ഉത്സവമായി കൊണ്ടാടുക, ഇത് ലോകമെമ്പാടും നടക്കുന്ന പ്രതിഭാസമാകുക ഇതൊന്നും സാമൂഹ്യശാസ്ത്രജ്ഞരുടേയോ ചൈല്‍ഡ് സൈക്കോളൊജിസ്റ്റുകളുടേയോ ഒരു പ്രവചനത്തിലും പെട്ടവയല്ലായിരുന്നു. പൊടുന്നനവെ കുട്ടികള്‍ സ്വന്തം വഴി തേടിയത് അവര്‍ പോലും അറിയാതെ നടന്ന ഒരു മാന്ത്രിക പ്രയോഗമായി നില കൊള്ളുന്നു. ഹാരി പോട്ടര്‍ കഥ പൊലെ തന്നെ.

കഥനത്തിലെ പുതുമ മാത്രമല്ല ഈ കഥാസരിത്സാഗരത്തിന്റെ വശ്യത. ഇന്നു നടക്കുന്ന പോലെയാണ് കഥ പറഞ്ഞ് പോകുന്നത്. പെട്ടെന്ന് യുഗാതീത കാലത്തിലേക്കോ സ്ഥല കാലപ്രത്യേകതകളില്ലാത്ത ഒരു സ്പേസിലേക്കോ കഥ മാറിപ്പോകുന്നു. മധ്യകാല യൂറൊപ്യന്‍ സംസ്കാരത്തെ തൊട്ടു പോകുന്നെന്നു തോന്നിപ്പിക്കുമ്പോള്‍‍ തന്നെ മിത്തോളോജിയിലേക്ക് പറന്നു പോകുന്നു. വളരെ സിംബോളിക് ആയിട്ടാണ് ഇക്കാര്യം പ്രത്യക്ഷപ്പെട്രുന്നത്. ലണ്ടന്‍ റെയില്‍ വേ സ്റ്റേഷനില്‍ ഒന്‍പതും പത്തും പ്ലാറ്റ്ഫോമിനിടയില്‍ ഒന്‍പതേമുക്കാല്‍ എന്ന അദൃശ്യ പ്ലാറ്റ്ഫൊമില്‍ നിന്നാണ് ഹാരിയ്ക്കും കൂട്ടുകാര്‍ക്കും അവരുടെ മാന്ത്രിക സ്കൂളിലേക്ക് പോകേണ്ടത്. ആധുനിക ലോകത്തു തന്നെ സമാന്തരമായ ഒരു ലോകത്തിലേക്കാണ് കഥാപാത്രങ്ങല്‍ മാറിക്കേറുന്നത്. കഥയിലെ ഭാവനാലോകത്തേയ്ക്കും വായിക്കുന്ന കുട്ടികള്‍ എളുപ്പം പ്രവേശിക്കുന്നു.ഷേക്സ്പിയറും മില്‍ടണും കാഫ്കയും,ഭാരതീയ പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥാപാത്രങ്ങളും വിശ്വാസങ്ങളും എല്ലാം സ്വാധീനിച്ചിട്ടുള്ള അദ്ഭുതലോകമാണ് കഥാകാരി സൃഷ്ടിക്കുന്നത്. സംസാരിക്കുന്ന പാമ്പും അണിയുന്ന തലയുടെ സ്വഭാവം കണ്ടു പിടിക്കുന്ന്ന തൊപ്പിയും ഓടിക്കളിക്കുന്ന ആയിരക്കണക്കിന്‍് താക്കോലുകളില്‍ ഒന്നു മാത്രം ശരി താക്കോലാകുന്നതും ടോയിലറ്റില്‍ കരഞ്ഞുവിളിച്ചു കൂടിയിരിക്കുന്ന സ്ത്ര്രീയുടെ ആത്മാവും മുറിവുണക്കാന്‍ ശക്തിയുള്ള കണ്ണീരും വായിക്കുമ്പോള്‍ മാത്രം തെളിഞ്ഞുവരുന്ന അക്ഷരമുള്ള പുസ്തകവും ഡയറി എഴുതുമ്പോള്‍ മഷിയിലും അക്ഷരങ്ങളില്‍ക്കൂടെയും ശരീരരൂപം കൈക്കൊള്ളുന്ന ദുഷ്ടാത്മാവും താനെ നീങ്ങുന്ന ചതുരംഗക്കരുക്കളും ഇങ്ങനെ അനന്യസാധാരണമായ മായക്കാഴചകള്‍ കുട്ടീകളെ മാത്രമല്ല വലിയവരേയും പ്രലോഭിപ്പിക്കും. ഭയങ്കര ദുഷ്ടന്റെ ആ‍ാത്മാവ് കൊണ്ടു നടക്കുന്ന ശാന്തനായ സ്കൂള്‍ മാഷും യജമാനന്റെ വിഡ്ഢിത്തത്താല്‍ സ്വാതന്ത്ര്യം നേടുന്ന അടിമജീവിയും മറ്റും സാമൂഹ്യപ്രതിഭാസങ്ങളുടെ നേരെയുള്ള പരിഹാസച്ചിരിയും കൂടിയാണ്.

നിലവിലുള്ള ബാലസാഹിത്യകൃതികളേയും കാര്‍ടൂണ്‍ പരമ്പരകളേയും എന്തിന്‍് ടെലിവിഷന്‍ പടച്ചു വിട്ട കഥാപാത്രങ്ങളേയും കഥാപരിസരങ്ങളേയും നിരാ‍ാകരിച്ചുകൊണ്ടാണ് ഹാരി പോട്ടര്‍ മനം കവര്‍ന്നത്. പുസ്തകത്തിന്റെ കെട്ടും മട്ടും മുന്‍ വിധികളെ എല്ലാം തകര്‍ത്തു. എഴുനൂറില്‍പ്പരം പേജുകള്‍ വരുന്നവയാണ് ഓരോന്നും. ഇത്രയും വലിയ പുസ്തകം കുട്ടികള്‍ വായിക്കുമോ? ചെറിയ പ്രിന്റ്. ചിത്രങ്ങള്‍ വളരെ ലളിതവും എന്നാല്‍ നിശിതവും . കാര്‍ടൂണ്‍ ഛായയേ ഇല്ല. കഥാകാരി തന്നെ വരച്ചത്.എടുത്താല്‍ പൊങ്ങാത്ത പുസ്തകവുമായി പത്തുവയസ്സുകാര്‍ നടക്കുന്നത് അമ്പരപ്പ് മാത്രമല്ല വെല്ലുവിളിയാണ് മുതിര്‍ന്നവരില്‍ ഉണര്‍ത്തിയത്. കമ്പ്യൂടര്‍ ഗെയിമില്‍ നിന്നും റ്റി. വി. ഷോകളില്‍ നിന്നും കുഞ്ഞുങ്ങള്‍ വിട്ടു നിന്നു. പ്ലാ‍സ്റ്റിക് കളിപ്പാട്ടങ്ങള്‍ വേണ്ട പിറന്നാളിന്‍്, വായിക്കാന്‍ പുസ്തകം മതി സമ്മാനമായിട്ട് എന്നു കേണത് യാഥാസ്ഥികരെ മാത്രമല്ല ഞെട്ടിച്ചത്. പുസ്തകങ്ങള്‍ അന്യോന്യം കൈമാറി അവര്‍ വായനയുടെ ലോകം പങ്കു വച്ചു. നെടുങ്കന്‍ പുസ്തകത്തെ കെട്ടീപ്പിടിച്ച് കിടന്നുറങ്ങി.വായിക്കാന്‍ അറിയാത്ത കുട്ടീകള്‍ ചേച്ചിയുടേയോ ചേട്ടന്റേയോ സഹായം തേടി.പിക്നിക്കിനു പോകുമ്പോള്‍ കട്ടിപ്പുസ്തകവും ബാഗിലിട്ട് മാതപിതക്കളെ ചിന്താക്കുഴപ്പത്തിലാക്കി.അക്ഷരങ്ങളുടെയും വായനയുടേയും ലോകത്തേക്ക് കുട്ടി മാറിപ്പോയത് ചിലരെയെങ്കിലും കുണ്ഠിതപ്പെടുത്തി. ഡിസ്നി കാര്‍ട്ടൂണ്‍ പതിവിന്‍ പടി പ്ലാസ്റ്റിക് കഥാപാത്രങ്ങള്‍ വിപണിയില്‍ ഇറങ്ങിയത് കുട്ടികല്‍ അത്ര ശ്രദ്ധിച്ചില്ല. അവരുടെ ഭാവനയില്‍ മെനഞ്ഞെടുത്ത സ്വരൂപങ്ങള്‍ക്ക് വികൃതപ്ലാസ്റ്റിക് രൂപം നല്‍കുന്നത് അവര്‍ നിരാകരിക്കുകയായിരുന്നു.നിജപ്പെട്ടു വന്ന ഒരു സാമൂഹ്യസ്ഥിതിയെ കുട്ടീകള്‍ തകര്‍ത്തെറിഞ്ഞത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

അതീവ ഹൃദയദ്രവീകരണശക്തിയുള്ള ആഖ്യാനരീതി കുട്ടിമനസ്സിനെ ത്രസിപ്പില്‍ നിറുത്തി വീണ്ടും വീണ്ടും വായിക്കാനും അടുത്ത പുസ്തകം വരുന്നത് ഉത്സാഹത്തോടെ പ്രതീക്ഷിക്കാനും പ്രേരിപ്പിക്കുകയാണ് ഉണ്ടായത്. വോള്‍ഡര്‍മോട് എന്ന അതിഭീകരന്റെ ചെയ്തികള്‍ മുതിര്‍ന്നവരെപ്പോലും പേടിപ്പിക്കാന്‍ പോന്നരീതിയിലാണ് വര്‍ണ്ണിച്ചിരിക്കുന്നത്‍. ആറാമത്തെ പുസ്തകത്തില്‍ ഡംബിള്‍ഡോറിന്റെ മരണത്തെ വിവരിക്കുന്നത് വായിക്കുമ്പോള്‍ കുട്ടീകള്‍ വാവിട്ടു കരഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും ഫോണ്‍ വിളിച്ച് കൂട്ടുകാരും കരഞ്ഞോ എന്നെ തീര്‍പ്പു വരുത്തി.ഇതെന്തു ബാലസാഹിത്യം? ബാലസാഹിത്യമാണെന്നാരു പറഞ്ഞു? ഇതു സാഹിത്യം തന്നെയാണോ? ഇതു ഞങ്ങളുടെ അനുഭൂതിയുടെ ആകത്തുകയാണ്. ഇതു ഞങ്ങളുടെ ഭാവനയുടെ പറക്കലാണ്. ഇതിനെ എന്തു പേര്‍ പറഞ്ഞു വിളിക്കുന്നെന്നത് ഞങ്ങളുടെ പ്രശ്നമല്ല. ലോകമെമ്പാടുമുള്ള കുട്ടികള്‍ വിളിച്ചു പറഞ്ഞു. മുന്‍ വിധികള്‍ മാറി മറിഞ്ഞു. ചില കഥാസന്ദര്‍ഭങ്ങള്‍ കുട്ടീകളില്‍ വ്യാകുലതയും ചിന്താക്കുഴപ്പങ്ങളുമുണ്ടാക്കുമെന്ന് മന:ശാസ്ത്രഞ്ഞര്‍ വിളിച്ചു പറഞ്ഞത് കുട്ടികള്‍ തെല്ലും ശ്രദ്ധിച്ചില്ല. പുസ്തകവും വായന്നയും ഇന്നും സജീവമാണെന്നു കുട്ടികളാണ് വിളിച്ചുപറഞ്ഞ് തെളിയിച്ചതെന്നത് ഇതൊക്കെ കഴിഞ്ഞുപോയെന്ന് വീമ്പിളക്കിയവരെ ലജ്ജിപ്പിച്ചു. പല എഴുത്തുകാരും അസൂയ മുഴുത്ത് ഹാരി ശൃംഖലയെ അപലപിച്ചും കളിയാക്കിയും എതിര്‍നിലപാടെടുത്തത് വിലപ്പോവാതെ നില്‍ക്കുന്നു. ഏറ്റവും നിരാശരായത് ബാലസാഹിത്യമെഴുത്തുകാരാണ്. എറ്റവും വൈക്ലബ്യത്തില്‍ വീണവരും.


വാ‍ാസ്തവത്തില്‍ ആര്‍ക്കും വ്യത്യസ്ഥ അനുഭൂതി നല്‍കുന്ന കഥയാണ് ജെ. കെ. റൌളിങ് എന്ന ജൊആന്‍ റൌളിങ്ങ് വിടര്‍ത്തുന്നത്. പെണ്ണിന്റെ പേരിലെഴുതിയാല്‍ വായനക്കാരുണ്ടാവില്ലെന്ന പ്രസാധകരുടെ നിര്‍ബ്ബന്ധത്താലാണ് ഒരു പുരുഷനാമം സ്വീകരിച്ചത്. കുട്ടികള്‍ക്കു “വേണ്ടി” എഴുതപ്പെട്ടവയല്ല ഒരു പുസ്തകവും എന്ന് ആദ്യവായനയില്‍ തന്നെ മനസ്സിലാക്കം. ലോകമെമ്പാടുമുള്ള ‘ബാലസാഹിത്യകാരന്മാര്‍‘ ദശാബ്ദങ്ങളായി മെനക്കെട്ടുകയായിരുന്നു കുട്ടികളെ കമ്പ്യൂടറ്റ് ഗെയിമില്‍ നിന്നും റ്റെലിവിഷനില്‍ നിന്നും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളില്‍ നിന്നും ശ്രദ്ധ തിരിപ്പിക്കാന്‍. ആദ്യത്തെ ഒരൊറ്റ പുസ്തകം കൊണ്ടു തന്നെ ശ്രീമതി റൌളിങ് ഇത് സാധിച്ചെടുത്തു.ഇന്‍ഡ്യയില്‍ ഇപ്പോഴും ഇത് ബാലസാഹിത്യത്തില്‍ പെടുത്തി അകല‍ത്തില്‍ നിറുത്തപ്പെട്ടിരിക്കയാണ്. ഭാരതീയ ബാലസാഹിത്യശാഖ എന്തു കൊണ്ടു പച്ച പിടിക്കുന്നില്ലെന്ന് ഇതോടെ അവര്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. മാര്‍കെറ്റിങ് തന്ത്രങ്ങളില്ലാത്തതാണോ പുസ്തകത്തിന്റെ കെട്ടും മട്ടും അനുയോജ്യമല്ലാത്തതിനാലാണോ എന്നൊക്കെ ബാലിശമായ ചിന്താഗതിയില്‍ തളയ്ക്കപ്പെട്ടിരിക്കയാണ് ഈ വ്യാകുലതകള്‍.മോഹാലസ്യപ്പെടുത്തുന്ന മാന്ത്രികതയാണ് ഹാരിപോട്ടര്‍ പാരായണയോഗ്യമാക്കുന്നത് എന്ന സത്യം തിരിച്ചറിയപ്പെടുന്നില്ല. ഇന്നു നടക്കുന്ന കഥയില്‍ അവിശ്വസനീയമായ മാജിക്കുകള്‍ എത്തിച്ചേരുന്നത് കുട്ടികളെ മാത്രമല്ല മന്ത്രമുഗ്ദ്ധരാക്കുന്നത്. പറക്കുന്ന കാറുകളും പോസ്റ്റല്‍ സര്‍വീസിനു സമാന്തരമായി എഴുത്തു കൊണ്ടു വരുന്ന മൂങ്ങയുമൊക്കെ വിക്രമാദിത്യന്‍ കഥകളില്‍ നിന്നും അമര്‍ ചിത്രകഥകളില്‍ നിന്നുമൊക്കെ വ്യത്യസ്ഥമയി തുലോം തനിമയേറുന്നതും കാലാനുസൃതവുമാണ്. അവഗണിക്കപ്പെറ്റുന്ന ബാല്യം, സ്നേഹം എന്ന ശക്തി കൊണ്ട് തിന്മയെ നേരിടാമെന്ന പാഠം, വാത്സല്യത്തിന്റെ ചാലകശക്തി ഇതൊക്കെ കുട്ടികളെ മോഹിപ്പിക്കുന്നവയാണ്. ജീവിതത്തിന്റേയും മരണത്തിന്റേയും വിധിയുടെയും സമസ്യകളാണ് കുട്ടികളെ വശീകരിക്കുന്ന തരത്തില്‍, ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ഈ പുസ്തകത്തിന്റെ താളുകള്‍ വിടര്‍ത്തി വിരിയിക്കുന്നത്. ആയുധങ്ങള്‍ കൊണ്ടുള്ള പയറ്റിനേക്കാള്‍ മാന്ത്രികതയും കൂര്‍മ്മ ബുദ്ധിയും ട്രിക്കുകളുമാണ് അതിജീവനത്തിനു വേണ്ടിയൊരുക്കപ്പെടുന്ന കരുക്കള്‍. എഴുത്തും വായനയും ഭാവനയും ഉദ്ദീപിപ്പിക്കുന്ന അപരിമേയമായ ശക്തി കുട്ടികളായ തങ്ങളില്‍ക്കൂടി പ്രത്യക്ഷമാക്കപ്പെടുന്നത് കാണുന്നില്ലേ എന്ന് ഒരു വെല്ലുവിളിയെന്നപോലെ അവര്‍ ചോദിക്കുകയാണ്. വായിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍ എന്ന പ്രൌഢപ്രസ്താവന വരും കാലത്തു പ്രയോഗിക്കാനുള്ള തയാറെടുപ്പ്.