Sunday, March 29, 2026

വിപ്ളവങ്ങൾക്കു ശേഷം എന്തു സംഭവിക്കണം? സക്കറിയയുടെ മാനിഫെസ്റ്റൊ. True Story of a Writer, a Philosopher and a Shape-shifter എന്ന സക്കറിയയുടെ പുതിയ നോവെലിനെപ്പറ്റി.

    സത്യം എന്നുള്ളത് വെറും ആവിഷ്ക്കാരമാണ്. സാദ്ധ്യതകളോട്  വിലപേശുന്ന പ്രസ്താവനകൾ ആവിഷ്ക്കരിക്കുമ്പോൾ ഉരുത്തിരിയുന്നറ്റ് മാത്രമാണത്. സാദ്ധ്യതകളാകട്ടെ അനന്തമാണ്,, ഇവയുമായി സംവാദത്തിലേർപ്പെടുന്ന പലേ ഉക്തികളോ കഥകളൊ നിർമ്മിച്ചെടുത്ത് സത്യം തേടുന്ന ഉചിതപ്രവൃത്തിയാണ് സക്കറിയയുടെ പുതിയ പുസ്തകത്തിൻ്റെ കാതൽ. ഉണ്മ എന്നുള്ളത് നിജപ്പെടുത്തുന്നതു വരെ സത്യം ആപേക്ഷികം മാത്രമായിരിക്കും . ജീവനും മരണവും ജീവികളുടെ ശരീരങ്ങൾ വരേയും ഇങ്ങനെ ആപേക്ഷികമായി നിജപ്പെടുത്തപ്പെട്ടവയാണ്. സമയവും സന്ദർഭവും അനുസരിച്ച് ഇവയുടെ സത്യങ്ങൾ വഴുക്കുന്നവയും കാലവുമായി ബന്ധപ്പെടാത്തതുമായിരിക്കും എന്നതാണ് ഉൾവിചിന്തനം ചെയ്യുമ്പോൾ അറിവാകുന്നത്. പരിണാമം സംഭാവന ചെയ്ത പ്രത്യേകബുദ്ധി (Evolutionary Intelligence  EI) എവിടെയാണ് നിലയുറപ്പിക്കുന്നത് എന്നത് അന്വേഷിക്കേണ്ടത് അത്യാവശ്യമായി വരുന്നത് ഈ പരിപ്രേക്ഷ്യത്തിലാണ്. എഴുത്തുകാരനും വേദാന്തിയും ശരീരം ആപേക്ഷികമായി നിജപ്പെടുത്തപ്പെട്ടവനും ഇതിൽ പങ്ക് ചേരുന്നത് സാർത്ഥകമാകുന്നത് ഇതുകൊണ്ടാണ്. സ്വതവേ ഉള്ള നർമ്മം ഉദാരമായി കലർത്തിയാണ് സക്കറിയ ഈ കഠിനവിഷയത്തെ തൻ്റെ പുതിയ നോവൽ  ആയ  True Story of a Writer, a Philosopher and a Shape-shifter വായനാക്ഷമത നില നിർത്തിക്കൊണ്ട് അവതരിപ്പിക്കുന്നത്. പുരോഗമനരാഷ്ട്രീയപാർടിയുടെ ഒരു സോവനീറിനു വേണ്ടി-ഇത് വൃദ്ധ കോംറേഡുകൾക്ക് വീടുപണിയാൻ ധനസമാഹരണത്തിനാണ്- ആമുഖം എഴുതാൻ നിയുക്തനായ എഴുത്തുകാരൻ്റെ പരിചിന്തനങ്ങൾ എന്ന നിലയിൽ അവതരിക്കപ്പെടുന്ന കഥ പക്ഷേ ലോകത്തിനു സമർപ്പിക്കട്ട ആശയസംഹിതകളുടെ ചുരുക്കം ആണ്. സഹാനുഭൂതിയും അനുകമ്പയും മാത്രമായിരിക്കും എല്ലം നഷ്ടപ്പെട്ട ലോകത്തിൽ അവശേഷിക്കുന്നത് എന്ന് സമർത്ഥിച്ചെടുക്കാൻ കഥകളും ഉപകഥകളും തർക്കങ്ങളും വാഗ്വാദങ്ങളും ഏറെ ഉൾച്ചേർക്കപ്പെട്ടിട്ടുണ്ട്. ക്വാണ്ടം രീതിയിൽ സ്നേഹാനുകമ്പ ആവിഷ്ക്കരിക്കാൻ ദൈവത്തെ പ്രേരിപ്പിക്കണം എന്ന അപേക്ഷയുമുണ്ട്.

 പ്രഖ്യാപനങ്ങളിലേക്ക് എത്തിച്ചേരുന്നത്

 അശുഭകരമായ അന്ത്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരാശിയെക്കുറിച്ചുള്ള ഉത്ക്കണ്ഠകൾ അന്തിമമായി ഏതു പോംവഴികളിൽ എത്തപ്പെടുന്നു എന്നതിനു ഒരു പുതിയ മാനിഫെസ്റ്റോയുമായാണ് സക്കറിയ എത്തുന്നത്. പരിണാമവഴികളെ വളച്ചും തിരിച്ചും തൻ്റെ അതിജീവനം സാദ്ധ്യമാക്കാനുഴറുന്ന മനുഷ്യൻ മതങ്ങളെയും ദൈവങ്ങളെയും നീതിശാസ്ത്രങ്ങളേയും  സൃഷ്ടിച്ച് ആത്യന്തികമോക്ഷസാഫല്യം കൈവരുമെന്ന് മോഹിച്ചത് വെറുതെയാണെന്നറിയുമ്പോൾ അത് സൃഷ്ടിക്കുന്ന നടുക്കമാണ് ലോകനിരീക്ഷകനായഎഴുത്തുകാരനെ ബേജാറാക്കുന്നത്. ഇതേ നടുക്കത്തിൻ്റെ വേദനയുമായി പ്രത്യക്ഷപ്പെടുന്ന ബാബു എന്ന മനുഷ്യൻ്റെ ദൈന്യത വ്യക്തമാക്കിക്കൊണ്ട് എല്ലാ സംഹിതകളും ശുഭാന്തത്തിനു വഴിവെയ്ക്കാത്ത രീതിയിൽ എത്തപ്പെട്ട് സർവ്വനാശം സംഭവിപ്പിക്കുന്ന ദുരന്തവേദിയിൽ സ്വയം ഒടുങ്ങേണ്ടി വരുന്ന മനുഷ്യനെ അവതരിപ്പിച്ചിട്ടുണ്ട് ഇഷ്ടികയും ആശാരിയുംഎന്ന കഥയിൽ പണ്ടേ തന്നെ. പണിവസ്തുവായ ഇഷ്ടികയും അതുകൊണ്ട് പണിയുന്ന ആശാരിയും ദൈവം തന്നെ, ആ ഇഷ്ടികപിളർത്തപ്പെടുമ്പോൾ സൃഷ്ടാവായ ദൈവം കൊലയാളിയായിത്തീരുന്നു. കുന്നിക്കുരുവായ ദൈവം തന്നെയാണ് കൂറ്റൻ തീക്കൂണായി ഹിരോഷിമയുടെ മുകളിൽ പടർന്നത് എന്നെഴുതിയ എഴുത്തുകാരൻ്റെ കടമകൾ അവസാനിക്കുന്നില്ല, സർവ്വനാശത്തിനു ശേഷം അകലെയെങ്ങാനും പ്രഭാതമുണ്ട് എന്ന് എല്ലാ കഥകളും ദുരന്തകഥകൾ ഉൾപ്പെടെഎല്ലാക്കാലവും പ്രവചിക്കുന്നതുപോലെ കൃത്യമായ ഉത്തരം നൽകാനുള്ള ഉദ്യമം തികച്ചും പ്രകാശിപ്പിക്കുക എന്നത് ഈ നോവലിൻ്റെ ഉദ്ദേശം തന്നെയാണ്. സോവനീറിനു വേണ്ടി എഴുതപ്പെടുന്ന ആമുഖം തുടങ്ങുന്നതു തന്നെ ഇത് സൂചിപ്പിക്കുന്ന, പ്രവചനസ്വഭാവമുള്ള  പ്രഖ്യാപനത്തോടെയാണ്.  കഥ അവസാനിക്കുന്നത്  ലോർഡ് സ്പൈഡർ എന്ന മാറാപ്പേരുള്ള എഴുത്തുകാരൻ കാണുന്ന സ്വപ്നത്തോടെയാണ്. അനാഥരായ ഇടവഴിപ്പൂച്ചകൾക്കും തെരുവുനായ്ക്കൾക്കും വീടില്ലതെ അലയുന്നവർക്കും വേണ്ടി പുതുതായി രൂപീകരിക്കപ്പെട്ട റിപബ്ളിക്കിൻ്റെ ദേശീയഗാനം  പാടപ്പെടുന്നു, സ്പൈഡർ ഹാർമോണിയം വായിക്കുമ്പോൾ സ്റ്റാലിൻ സ്ത്രീ- ചരിത്രം ആപേക്ഷികമാണ്, വാസ്തവത്തിൽ സ്റ്റാലിൻ ഇടതൂർന്ന മുടിയുള്ള അനുരാഗവിവശയായ പെണ്ണായിരുന്നു-ഗിറ്റാർ വയിക്കുന്നു, യേശു ഡ്രം കൊട്ടുന്നു, സാത്താൻ താളം പിടിച്ചുകൊണ്ട് പല്ലു തേയ്ക്കുന്നു  മറ്റാരോ ആണല്ലോ  നമ്മളെല്ലാംഎന്നാണ് പാട്ട്. ചന്ദനത്തിൻ്റെ മണം  അവിടെ പരക്കുകയാണ്. ഈ ചന്ദനലേപസുഗന്ധം പ്രസരിപ്പിക്കുന്നത് കരുണാമയനായ യേശുവുമാണ്.  

 കാൽപ്പനികതയിൽ നിന്ന് ചിന്തയിലേക്ക് - കഥയിൽ നിന്ന് ലേഖനത്തിലേക്ക് 

    ഒരു നോവലിനു വേണ്ടതായ കഥാപാത്രബാഹുല്യമോ ആദിമദ്ധ്യാന്തമുള്ള കഥയോ ഉദ്വേഗഭരിതമായ സന്ദർഭ/ മുഹുർത്തങ്ങളൊ നിബന്ധിക്കാതെ വിചിന്തനങ്ങളും വിരോധാഭാസങ്ങളും മാറിമറിയേണ്ടുന്ന പൊതുനിർവ്വചനങ്ങളുടെ ആവശ്യകതാസൂചനകളും ക്ഷണഭംഗുരവും അൽപ്പകാലികവുമായ ജീവപ്രസക്തിയും anthropocentric (മനുഷ്യപ്രധാനം മാത്രമായ ലോകസംബന്ധി) ആയ വീക്ഷണങ്ങൾ സൃഷ്ടിയ്ക്കുന്ന വീക്ഷണങ്ങളുടെ അപര്യാപ്തതകളും  പരിണാമനിശ്ചയങ്ങളുടെ സാധൂകരണ/അസാധൂകരണാവശ്യങ്ങളും ചർച്ചക്കെടുക്കുന്നതിലാണ് കഥാകാരനു താൽപ്പര്യം. ഇതിൻ്റെ സങ്കീർണ്ണത ലളിതവൽക്കരിക്കപ്പെടുന്നത്  സോവനീറിനു വേണ്ടി ആമുഖം എഴുതാൻ തുനിയുന്ന എഴുത്തുകാരൻ്റെ മാനസികനില ആഖ്യാനപ്പെടുത്തിക്കൊണ്ടാണ്.കാൽപ്പനികത എന്ന അസത്യങ്ങൾ എഴുതി പേരെടുത്ത ലോർഡ് സ്പൈഡർ (ഇയാൾക്ക് വേറെ നാല് തൂലികാനാമങ്ങളുണ്ട്, ഇദ്ദേഹം പ്രഭുവോ എട്ടുകാലിയോ അല്ല)  കോംറേഡുകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ non-fiction എഴുതേണ്ടി വരുമ്പോൾ ജീസസ് എൽ പിള്ള എന്നൊരാൾഇയാൾ ഒരു വിഭ്രാന്തിസൃഷ്ടിയോ മായാജീവിയോ ആകാനും മതി- പ്രത്യക്ഷപ്പെട്ട് എഴുത്തിൽ സഹായിക്കുന്ന രസാവഹമായ മുഹുർത്തങ്ങൾ വിദിതമാക്കാനാണു കഥാകാരനു താൽപ്പര്യം. പിള്ള എന്ന കഥാപാത്രം ഒരു ശരാശരി മലയാളി എന്ന് തോന്നുമെങ്കിലും ഒരേ സമയം ഒരു ആരാച്ചാരും പരിണാമം വിചിത്രമായി ഉരുത്തിരിയിച്ച വവ്വാലുമാണ്. കാക്കയായും രൂപാന്തരം പ്രാപിക്കുന്ന ഇയാൾ കഴിഞ്ഞ ജന്മത്തിൽ ഒരു തവള ആയിരുന്നു താനും. സ്പൈഡറിനെ സഹായിക്കാനായി വേദാന്തപ്രവീണയായ ഭാര്യ റോസിയുമുണ്ട്. സക്കറിയയുടെ ഇഷ്ടകഥാപാത്രമായ യേശുവും കാൽപ്പനികതാപൂർണ്ണമായ സന്നിഗ്ധാവസ്ഥകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആത്യന്തികമയി നിലനിൽക്കുന്നത് അനുകമ്പയും സഹാനുഭൂതിയുമായത് സമർത്ഥിക്കപ്പെടേണ്ടതുള്ളതുകൊണ്ട് യേശുവിൻ്റെ സാന്നിദ്ധ്യം അവശ്യവുമാണത്രെ. സാത്താൻ ആവട്ടെ നാണംകുണുങ്ങിയും പഞ്ചപാവവും മാലാഖമാരാൽ കളിപ്പിക്കപ്പെടുന്നവനുമാണ്. പഞ്ചതന്ത്രകഥാരീതികളുടേയും വിക്രമാദിത്യൻ കഥാകഥനത്തിൻ്റേയും മെറ്റാഫിക്ഷൻ തന്ത്രങ്ങളുടെയും ആവേശങ്ങൾ ഉൾക്കൊണ്ടാണ് ആഖ്യാനം മുന്നേറുന്നത്. സ്പൈഡറിൻ്റേയും പിള്ളയുടെയും കഥകളും ചിന്തകളും ആഖ്യാനങ്ങളും പ്രസ്തുത ലേഖനത്തി;ലെ ഉള്ളടക്കത്തിനുള്ള് വകകൾ തേടിക്കൊടുക്കുകയാണ്, ഇടയ്ക്കിടക്ക് അവ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്.  ഭഗവദ് ഗീത പുറകോട്ട് വായിക്കുന്ന സിംഹങ്ങളെക്കുറിച്ചും  ബൈബിൾ- ലംബമായും, കൊറാൻ തിരശ്ചീനമായും വായിക്കപ്പെടുന്നതിനെക്കുറിച്ചും  spiritual pornography  (!!) പട്ടിഭാഷയിൽ എഴുതപ്പെടുന്ന വേളകളെക്കുറിച്ചും രാത്രിയിൽ സെക്സ് വർജ്ജിക്കുന്ന ഉറുമ്പുകളെക്കുറിച്ചും പത്രവിതരണക്കാരൻ പയ്യൻ എഡിറ്റിങ്ങ് ചുമതലകൾ ഏറ്റുടുക്കുന്ന അവസ്ഥകളും അവൻ ദൈവദൂതൻ ആകുന്ന സാകല്യവേളയെക്കുറിച്ചും പരാമർശങ്ങളുള്ളത് സോവനീറിലെ ലേഖനത്തിനുള്ള മുതൽക്കൂട്ടാണത്രെ. ഉദാത്ത എഴുത്തിൻ്റെ നിർവ്വചനങ്ങൾ, എഴുത്തുകാരൻ്റെ ചുമതലകൾ ഇവയൊക്കെ സാന്ദർഭികമായി ഉയർന്നു താഴുന്നുണ്ട്. എഴുത്തുകാർക്ക് വാസ്തവം എഴുതിപ്പിടിപ്പിക്കുന്നതിൽ പരിമിതിയുണ്ട്, അവർ വാസ്തവികതയുമായി ഒത്തുതീർപ്പിൽ എത്തി അവാസ്തവികത വിക്ഷേപിക്കുന്നവരാകണമത്രെ, “user friendly” ആയിച്ചമയാൻ ഇത് അത്യാവശ്യവുമാണ്. 

മനുഷ്യരുടെ മാത്രം ലോകം? 

തത്വശാസ്ത്രങ്ങൾ മനുഷ്യർ മനുഷ്യർക്കു വേണ്ടി നിർമ്മിച്ചെടുത്തതല്ലെ? വേദാന്തവും? ചരിത്രവും ഭാവി ആലോചനകളും? രാഷ്ട്രീയതത്വസംഹിതകൾ പ്രകൃതി ഏൽപ്പിക്കുന്ന ആഘാതങ്ങൾക്ക് വശംവദരാകുന ജന്തുക്കളെ പ്രോലിറ്റേറിയറ്റ് ആയി കണക്കാക്കാത്തത് എന്തു കൊണ്ടാണ്? അവരുടെ സങ്കടം ആരറിയുന്നു? മനുഷ്യനെ ആക്രമിച്ചു കൊല്ലുന്ന വൈറസുകളുടെ ജീവിതാവശ്യകത എന്തുകൊണ്ട് മനസ്സിലാക്കപ്പെടാതെ പോകുന്നു??കഥയിലെ ചോദ്യങ്ങളാണ്. പുഴുക്കളുടേയും പാറ്റകളുടേയും ബാക്റ്റീരിയയുടെയും അസ്തിത്വസത്യവും ഉണ്മയും വകവെച്ചു കൊടുക്കാത്ത മനുഷ്യൻ അവനവനു വേണ്ടി നിർമ്മിച്ച സംഹിതയിൽ കുടുങ്ങിപ്പോയതിനു മനുഷ്യൻ തന്നെ ഉത്തരവാദി. മനുഷ്യൻ നിർമ്മിച്ച ദൈവത്തിനും പങ്കുണ്ട് ഇതിൽ . 

 പരിണാമത്തെ വെല്ലുവിളിയ്ക്കുന്ന മനുഷ്യൻ, അതിനെ വഴിതിരിച്ച് സ്വാർത്ഥലാഭത്തിനുള്ള പോം വഴിയാക്കിയതിൽ ഡാർവിൻ വ്യാകുലപ്പെടേണ്ടതല്ലെ? വിഭവലഭ്യതയെ അവലംബിച്ചാണ് പരിണാമം സാദ്ധ്യമാകുന്നത് എന്ന ഡാർവിൻ തിയറി. എന്നാൽ ഇന്ന് വിഭവം എന്നത് ധനം (wealth) എന്ന് മാറിയെങ്കിൽ അത് സ്വാഭാവികം മാത്രമാണ്. ധനകേന്ദ്രീകൃതവ്യവസ്ഥയിൽ  ജീനുകൾ നിജപ്പെടുത്തപ്പെടുകയും രൂപാന്തരം

 പ്രാപിക്കുകയും ചെയ്യന്നതിനെപ്പറ്റി ആകുലപ്പെടേണ്ടിയിരിക്കുന്നു എന്ന് കഥാപാത്രങ്ങൾ തിരിച്ചറിയുന്നുണ്ട്. States will wither away എന്ന മാർക്സിയൻ പ്രഖ്യാപനം പോലെ ഈ ധനകേന്ദ്രീകൃത ജീനുകൾ കൊഴിഞ്ഞ് പോയി പുതിയവ കൈവരാൻ ദൈവം തുനിയേണ്ടിയിരിക്കുന്നു. Genes can be weaned away from their concern with wealth എന്ന് കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്.

 

 ജന്തുക്കൾക്ക് കാൽ ലഭിച്ചത് വൻ കുതിച്ചുചാട്ടം ആയിരുന്നെങ്കിൽ പാമ്പുകൾക്ക് അത് നഷ്ടപ്പെട്ടത് കുറച്ചിലായിക്കരുതണമെന്ന് തെര്യപ്പെടുത്തുന്ന തവള കൗതുകകഥാപാത്രമാണ്. എന്നാൽ തവളയ്ക്ക് കാലുകൾ ഒരു ബാദ്ധ്യതയായിത്തീരുന്നതിലാണ് കഥ അവസാനിക്കുന്നത്. പരിണാമത്തിൽ ഏറ്റവും മുൻ പന്തിയിൽ എന്ന് അഭിമാനിക്കുന്ന മനുഷ്യൻ ആ കാലുകൾ വെറും തീറ്റപ്പണ്ടമായാണ് കാണുന്നത്. അങ്ങനെ തവള്യ്ക്ക് കാൽ നഷ്ടപ്പെടുന്നു, പരിണാമത്തെ പുച്ഛിക്കുന്ന മനുഷ്യനെ ഇപ്രകാരം വരച്ചുകാട്ടുന്നുണ്ട് ജീസസ് പിള്ളയുടെ പൂർവ്വജന്മകഥയിൽ. 

തിരിമറിയുന്ന കാഴ്ച്ചപ്പാടുകൾ 

   ജീസസ് പിള്ള വവ്വാലായതു കൊണ്ട് തലകീഴായിക്കിടന്ന് ലോകത്തെ കീഴ്മേൽ ആയിട്ടല്ലെ കാണുന്നത്? അങ്ങനെയല്ല എന്ന് അയാൾ സമർത്ഥീക്കുന്നുണ്ടെങ്കൈലും വേറിട്ട കാഴ്ച്ചപ്പാടുകൾ സ്പൈഡർ സമക്ഷം അവതരിപ്പിക്കുന്നത് അയാളാണ്. സോവനീറിനു വേണ്ടി ആശയങ്ങൾ പലതും ഉൾച്ചേർത്തതും പിള്ള തന്നെ.  സിദ്ധാന്തങ്ങൾ രൂപവൽക്കരിക്കുന്നതിനു ഒരു പൊതുരീതി സ്വീകാര്യമായിട്ടുണ്ട്. അതനുസരിച്ച് പല പുതിയവ സൃഷ്ടിച്ചെടുക്കുമ്പോൾ യുക്തിരഹിതമാണെന്ന് തോന്നപ്പെടാം. റോസി രതിക്രീഡയെപ്പറ്റി സ്വന്തം രീതിയിൽ ചില ആലോചനകൾ പങ്കുവെയ്ക്കുന്നുണ്ട്. പ്രോലിറ്റേറിയറ്റ് തൊഴിലിൻ്റെ അഗ്രിമസ്ഥാനത്തുള്ളത്താണ് രതിക്രീഡ. ക്യാപിറ്റലിസത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നവരും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനോട് ചേരേണ്ടി വരുന്നു പ്രേമലീലയിൽ ഏർപ്പെടൂമ്പോൾ. വിപ്ളവം ഇതിനെ മുതലാളിത്തത്തിൻ്റെ കയ്യിൽ ഏൽപ്പിച്ചു, അനുകമ്പയും സഹാനുഭൂതിയും വിപ്ളവം പുറന്തള്ളി. കാമുകതയേയും വാസനകളെയും വെട്ടിക്കീറി. എന്തുകൊണ്ട് കാമോൽസുകശരീരങ്ങൾക്ക് വിപ്ളവം കാംക്ഷിച്ചു കൂടാ? ചരിത്രത്തിൻ്റെ ദൂതകർമ്മങ്ങളിൽ സ്നേഹാനുകമ്പ എവിടെ  നിലകൊള്ളുന്നു?   ശരീരം വിപ്ളവത്തിനു എതിരെ വർത്തിക്കുന്നോ? മാർക്സിനും ലെനിനും സ്റ്റാലിനും കാമോൽസുകശരീരങ്ങൾ ഇല്ലായിരുന്നോ? ഇങ്ങനെ പോകുന്നു യുക്തിചിന്തയുടെ കുസൃതികൾ. 

   ജീവിതമാണ് എല്ലാ പ്രശ്നങ്ങളുടേയും  അടിസ്ഥാനം. അത് ഇല്ലാതാക്കിയാൽ എല്ലാ സങ്കടങ്ങളും തീരുകയാണ്. പട്ടാളങ്ങളും തീവ്രവാദികളും ഏകാധിപതിദ്രോഹികളും മതമൗലികവാദികളും വംശദ്വേഷികളും ന്യൂക്ളിയർ ബട്ടൺ നിയന്ത്രിതാവും അസ്തിത്വത്തിൻ്റെ ഈ ഗുരുതരാവസ്ഥയിൽ നിന്ന് മോക്ഷം നൽകുന്നവരാണ്. എല്ലാ ദുഃഖങ്ങൾക്കും അവധി കൊടുക്കുന്നവരാണവർ.. ആരാച്ചാരുടെ തൂക്കുകയറിലും അന്യജനതയ്ക്കു നേരേ ചൂണ്ടിയ തോക്കിൻ്റെ കാഞ്ചിയിലും അതുണ്ട്. അസംഖ്യം ശവക്കുഴികൾക്കടിയിൽ നെറ്റിയിൽ വെടിയുണ്ട കയറിയ കുഞ്ഞിൻ്റെ മാലയിലെ പതക്കത്തിലും അതുണ്ട്. വിശുദ്ധഗ്രന്ഥങ്ങൾ പരതേണ്ടിയിരിക്കുന്നു, അവസാനവസാനദിനങ്ങളിൽ സ്നേഹാനുകമ്പ ഉയർത്തെഴുനേറ്റ് ദൈവത്തിൻ്റെ വലതുകയ്യിൽ കുടിയേറിയിരിക്കുമോ എന്നറിയാൻ. സ്പൈഡർക്കും പിള്ളയ്ക്കും റോസിയ്ക്കും കോംറേഡുകളോട് ഏറെ പറയാനുണ്ട്. 

മരണം എന്ന ആഖ്യാനം  

മരണത്തിൻ്റെ കലാഭിജ്ഞവിദഗ്ധനാണ് ജീസസ് പിള്ള, ആരാച്ചാർ എന്ന നിലയിൽ എന്നാൽ അയാൾ വെറും നിരീക്ഷകനാണെന്ന് സമർത്ഥിക്കാൻ തത്രപ്പെടുന്ന ആളുമാണ്. മരണം ഒരു മാർകെറ്റിങ്ങ് ഓപെറേഷൻ കൂടിയാണ് എന്ന് സാമ്പത്തികശസ്ത്രവീക്ഷണത്തിൽ തോന്നിയേക്കാം. ഒരു സിനിമാഷൂടിങ്ങ് പോലെ യാഥാർത്ഥ്യം എന്നത് അസത്യമാണ്, മരണം എന്നത് അവിടെ അഭിനയിക്കപ്പെടുന്ന ഒരു സീൻ മാത്രമാണ്. യഥാതഥമായ ചെയ്തികൾ അപനിർമ്മിക്കപ്പെടുന്ന തന്ത്രമാണ് സിനിമാ ഷൂടിങ്ങ്. സംഭവങ്ങളുടെ സത്യമായ് പൊരുൾ അന്വേഷിക്കപ്പെടുന്ന ഇടമാണ് ഷൂടിങ്ങ് സ്ഥലങ്ങൾ. മരണത്തിനു ഒരുനിമിഷം മാത്രം മതിയെന്നിരിക്കെ ശവസംസ്കാരത്തിനു മണിക്കൂറുകളൊ ദിവസങ്ങളോ വേണ്ടി വരുന്ന രീതിയിൽ മനുഷ്യൻ ചിട്ടപ്പെടുത്തി എന്ന അസ്വാഭവികസത്യം പോലെ തന്നെ സിനിമാ ഷൂടിങ്ങ്. ഉത്ക്കണ്ഠയും ആശങ്കകളും നിറഞ്ഞു നിൽക്കുന്ന സിനിമാഷൂടിങ്ങ് വേളകളിലെ അസ്വസ്ഥതയകറ്റാൻ ഒരു പുതിയ മതം തന്നെ ആവശ്യമായി വരുന്നു, ഒരു പുതിയ ദൈവത്തെ കണ്ടുപിടിയ്ക്കേണ്ടിയിരിക്കുന്നു

. മതങ്ങളുടേയും ദൈവങ്ങളുടേയും സുലഭവും എളുപ്പവുമായ ആവിർഭാവചരിത്രം ഇതണെന്ന് സൂചന. സൂപെർസ്റ്റാർ സ്വന്തം മരണം അഭിനയിക്കുമ്പോൾ അത് യാഥാർത്ഥ്യവുമായിത്തീരുകയാണ്.സ്വയം ചിതയിൽ പ്രവേശിക്കുകയാണ് അയാൾ. വാസ്തവികതയും അവാസ്തവികതയും ഒരുമിച്ച് കലരുന്ന ഒരു സിനിമാഷൂടിങ്ങ് പോലെയാണ് ജീവിതവും മരണവും എന്ന് വ്യംഗ്യം. ജീവിതം ചിന്തയിൽ വെറുതെ വന്ന് പോകുന്ന ഒരു കുമിള മാത്രം, മരണമാണ് യാഥാർത്ഥ്യം.  (നളിനീദലഗതജലമതി തരളം തദ്വത് ജീവിതമതിശയചപലം........എന്ന് ശങ്കരാചാര്യർ പ്രസ്താവിച്ചതു തന്നെ). 

പറന്നു പറന്നു പറന്നു ചെല്ലാൻ.....

 പറ്റുന്ന കാടുകൾക്കകം മറക്കപ്പെട്ട, അവഗണിക്കപ്പെട്ട പ്രസിദ്ധ പാട്ടുകൾ അപൂർവ്വം ഒത്തുകൂടുന്ന ഇടം  ഗൃഹാതുരതാവിഷാദശമിയാണ്. ദുർഗ്ഗമപർവ്വതനിരകൾക്കുള്ളിലായുള്ള താഴ്വരയിൽ എത്തണമെങ്കിൽ പറന്ന് തന്നെ ചെല്ലാൻ സാധിക്കണം. പറക്കുക എന്നാൽ പൂർവ്വസ്മൃതിതൻ ആഹ്ളാദത്തിൻ ലോകത്തെത്താനുള്ള വഴി തന്നെയാണ്.

രൂപമാറ്റത്തിൻ്റെ ഈ സിദ്ധി ലഭിയക്കണമെങ്കിൽ പുരാണപ്രോക്തമായ ദംശനം ( കാർക്കോടകകൻ നളനെ എന്ന പോലെ)  സാധിച്ചെടുക്കണം, വവ്വാലായി പറക്കുന്ന ജീസസ് പിള്ള സ്പൈഡറിനേയും റോസിയേയും ഈ പ്രക്രിയ വഴി പറക്കാറാക്കുന്നുണ്ട്. ഇങ്ങനെ പഴയ പാട്ടുകളുടെ സമ്മേളനവേളയിലേക്ക് പറക്കുമ്പോൾ കൂടെപ്പറക്കുന്നത് യേശുവാണെന്ന് അവർ തിരിച്ചറിയുന്നുണ്ട്. അനുകമ്പയും സഹാനുഭൂതിയും ആൾരൂപം ധരിച്ച യേശു തന്നെ, പൂവനങ്ങൾക്കറിയാമോ എന്ന പാട്ട് അദ്ദേഹത്തിനും പ്രിയം ആണത്രെ. പൂട്ടിപ്പോയ റെക്കോറ്ഡിങ്ങ് സ്റ്റുഡിയോകളിലും ഇല്ലാതായ കാസെറ്റ് കടകൾക്ക് പുറകിലും ഗായകരും വാദ്യക്കാരും ജീവിച്ച് മരിച്ച ഇടങ്ങളിലും മറ്റും ഈ പാട്ടുകൾ ആരുമറിയാതെ നിശബ്ദമായി വസിക്കുകയാണ്. ഈ ഒത്തുചേരലിൽക്കൂടി മാത്രം അവർ നവനവോന്മേഷശാലിത്വം കൈവരിക്കയാണ്. .ശബ്ദത്തിൻ്റെ ആത്മാവ് സ്വയം രൂപമാറ്റം സംഭവിപ്പിക്കുന്നതാണ് പാട്ട്. Shape shifting എന്നത് അടിസ്ഥാനപരമായി സത്യമാണ്.  പാട്ടിൻ്റെ ലോകത്ത് പ്രവേശിക്കുമ്പോൾ കിശോരി അമോങ്കറും കുമാർ ഗന്ധർവ്വയും എം എസ് സുബ്ബലക്ഷ്മിയും രൂപമാറ്റത്തിൽപ്പെടുന്നവരാണ്. വിസ്മൃതപ്പാട്ടുകളുടെ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചു പറക്കുമ്പോൾ സാത്താൻ അഭൗമതേജസ്സോടെ അവരെ കടന്നു പോവുന്നുണ്ട്. ഒരിക്കൽ നഷ്ടപ്പെട്ട ബ്രഷ് തിരിച്ചുകിട്ടിയതിൻ്റെ സന്തോഷത്താൽ പല്ല് തേച്ചും കൊണ്ട്. അനേകമനേകം ശബ്ദങ്ങളിൽ നിന്ന് ഏഴുസ്വരങ്ങൾ മാത്രം തെരഞ്ഞെടുത്ത് അവയുടെ സങ്കീർണ്ണ നിയുക്തിയാൽ ഉളവാകുന്ന ഘോഷധ്വനിയിൽ ആകൃഷ്ടരായി വികാരാധീനരാകുന്ന മനുഷ്യസ്വഭാവത്തെപ്പറ്റി വിപ്ളവസൈദ്ധാന്തികർക്ക് ഒന്നും പറയാനില്ല.   

 ഭാവിപ്രവചനം കാൽപ്പനികത എഴുതുന്നവൻ്റെ അവകാശം 

    സാഹിത്യചരിത്രം തെളിയിക്കുന്നതും ഉദ്ഘോഷിക്കുന്നതും  എഴുത്തുകാരൻ്റെ ഭാവിയിലേക്കുള്ള ഉൾക്കാഴ്ച്ച ചിന്തകരുടേയും മതപണ്ഡിതന്മ്മാരുടേയും അനുമാനക്കളേക്കാൾ ശരികൾ നിറഞ്ഞതും  സത്യത്തോട് അടുത്തുനിൽക്കുന്നതൂമാണെന്നാണ്. മനുഷ്യഹൃദയത്തുടിപ്പുകളുടെ ഫ്രീക്വെൻസി മാറുന്നത് അവരോളം അറിഞ്ഞവർ മറ്റാരുമില്ല. അതുകൊണ്ടാണ്  സ്പൈഡറും പിള്ളയും  ജൈവശാസ്ത്രത്തേയും പരിണാമവഴികളേയും ദൈവത്തിൻ്റെ ഇടപെടലുകളെക്കുറിച്ചും നീതിയേയും ന്യായത്തേയും അപഗ്രഥിച്ചും ഭാവി പ്രവചിക്കാൻ ഒരുമ്പെടുന്നത്. വവ്വാലായും കാക്കയായും തവളയായും ജീവിച്ചു കഴിഞ്ഞ, ജീവിക്കുന്ന പിള്ളയ്ക്ക് ജീസസിനെ ഉൾക്കൊണ്ട ആളാണിദ്ദേഹം- ചങ്കൂറ്റം ഉള്ളിൽ പുളയ്ക്കുന്നത് സ്വാഭാവികമായിത്തന്നെ. സോവനീർ ലേഖനത്തിൻ്റെ ആദ്യപ്രഖ്യാപനം  ഇതാണ് :

റോബോട്ട് പട്ടാളങ്ങളും അന്തർതാരകീയ (interstellar)ആകാശക്കപ്പലുകളും  WMD കളെ നിയന്ത്രിക്കുന്ന നിർമ്മിതിബുദ്ധി യൂണിറ്റുകളും പരിണാമവഴിയിൽ വന്ന ബുദ്ധിചാതുര്യങ്ങളാൽ ( Evolutionary Intelligence) പ്രചലിതമാക്കപ്പെടുന്നത് അനുകമ്പയാലും സഹാനുഭൂതിയാലും പ്രോഗ്രം ചെയ്യപ്പേട്ടായിരിക്കും. അവസാനത്തോട് അടുക്കുമ്പോൾ  മിച്ചം നിൽക്കുന്ന വാസ്തവികതയെ സമ്മിളിതമാക്കുന്ന ഒരേ ഒരു ഉപകരണം അനുകമ്പയിയന്ന സ്നേഹം മാത്രമായിരിക്കും ഇതിൽ സ്വയം ന്യായപരത മുഴച്ചുനിൽക്കുന്നു, ഒരു മതപ്രഭാഷണത്തിൻ്റെ ചുവയുമുണ്ട് എന്ന് റോസി അഭിപാരയപ്പെടുന്നുണ്ട്. സ്പൈഡറിനു ഇതിൽ സന്തോഷമേ ഉള്ളു, ഇത് യേശുവിൻ്റെ സ്വഭാവത്തിനും പ്രവർത്തരീതിയ്ക്കും സമാനമാണ് എന്നതിൽ.  എഴുതിയത് യേശുവിൻ്റെ ബന്ധുക്കാരൻ തന്നെ ആയ പിള്ളയാണ്, ജനിതകപരമായി അയാൾക്ക് ലഭിച്ചതായിരിക്കണം ഈ സവിശേഷ ചിന്ത എന്ന് സ്പൈഡർ അനുമാനിക്കുന്നുണ്ട്..

ഉള്ളടക്കവും ആഖ്യാനവും- എഴുത്തുകാരനും എഴുത്തുകാരനും 

 തൻ്റെ കഥകളിൽ സ്വയം പ്രത്യക്ഷപ്പെടുക എന്നത് സക്കറിയയുടെ ആഖ്യാനരീതികളിൽപ്പെടുന്നതാണ്. ഈ നോവലിൽ അപരസ്വരൂപമായി പ്രത്യക്ഷപ്പെടുന്നു,  സ്പൈഡർ എന്ന എഴുത്തുകാരനായി. സാഹിത്യസൃഷ്ടിയുടെ പുറകിൽ ഉത്ക്കണ്ഠ ധാരാളമുണ്ടെന്നും  എഴുത്തുകാർ എന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കേണ്ടവരാണെന്നും  പലേ ഇൻ്റെർവ്യൂകളിലും പ്രസ്താവിച്ചിട്ടുണ്ട്.  അനുഭവത്തിന്റെ ബിംബങ്ങൾക്കും മനസ്സിന്റെ മൂശയ്ക്കും കലയുടെ കണ്ണാടിയ്ക്കുമിടയ്ക്ക് അഗാധ ഗർത്തങ്ങൾ അനവധിയാണ്. അവയ്ക്കുമീതെ എഴുത്തുകാരന്റെ സത്യം ഒരു നൂൽ‌പ്പാലത്തിലെന്നപോലെയാണ് ചരിയ്ക്കുന്നത്എന്ന് എഴുതിയിട്ടുണ്ട്.. നോവലിസ്റ്റിൻ്റെ ഈ ആകുലതകൾ തന്നെയാണ് കഥയെഴുത്തിൽ നിന്നും ലേഖനമെഴുത്തിലേക്ക് പ്രവേശിക്കേണ്ടി വരുന്ന സ്പൈഡറിനുമുള്ളത്.  സ്പൈഡറിൻ്റെ  അപരസ്വത്വം (alter ego) തന്നെയാണ് ജീസസ് പിള്ള. സ്പൈഡർ സൃഷ്ടിച്ച ഒരു ഫിക്ഷൻ കഥാപാത്രം തന്നെയോ പിള്ള എന്നും സംശയിക്കാം. സക്കറിയയെപ്പോലെ യേശുവിനെ ഉൾപ്പെടുത്തി കഥകളും വിചിന്തനങ്ങളും ഇത്രയും ചമച്ച മറ്റ് എഴുത്തുകാർ കാണുമോ എന്ന് സംശയമുണ്ട്. യേശുവിൻ്റെ പേരും ബന്ധുത്വവും നേടിയെടുത്ത പിള്ളയും യേശുവിൻ്റെ ആരാധകനായ സ്പൈഡറിലും നോവലിസ്റ്റ് തന്നെ ഒളിഞ്ഞിരിക്കയാണ്. സ്വത്വബോധത്തെക്കുറിച്ച് കൺഫ്യൂഷനിൽപ്പെടുന്ന ദൈവത്തെ ചിത്രീകരിക്കുന്നത് സ്പൈഡർ അല്ല, നോവലിസ്റ്റ് തന്നെയാണ് എന്ന് സക്കറിയയുടെ എഴുത്തുകൾ വായിച്ചിട്ടുള്ളവർക്ക് പെട്ടെന്നറിയാം.

      അറുപത്തി ഒന്ന് വർഷത്തോളമായി സാഹിതീസപര്യ നിരന്തരാനുഷ്ടാനം പോലെ സക്കറിയ തുടരുകയാണ്. കഥകളും ലേഖനങ്ങളും പ്രസംഗങ്ങളുമായി അദ്ദേഹം  ധാരാളം പറഞ്ഞിട്ടുണ്ട്, ഇനിയും പറയാനുമുണ്ട് അദ്ദേഹത്തിനു.  ചരിത്രസത്യം ഉരുവിട്ടതിനു  ആക്രമിക്കപ്പെട്ടിട്ടുണ്ട്. 1960 കളിലും 70 കളിലും  കൗമാര യൗവനങ്ങൾ തീർത്ത എഴുത്തുകാരൻ  കേരളത്തിലേയും ഇൻഡ്യയിലേയും സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങളേക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അതിൻ്റെ രൂപവൽക്കരണത്തിൻ്റെ ഘടനാപരമായ ഉൾക്കള്ളികളെക്കുറിച്ചും തികഞ്ഞ അറിവ് സ്വംശീകരിച്ചിട്ടുണ്ട്, കഥകളിലെ ആശയങ്ങളായിട്ടുണ്ട്. ഈ പശ്ചാത്തലമായിരിക്കണം പുരോഗമന രാഷ്ട്രീയ പാർടിയ്ക്ക് ( അത് ഒരു കൃത്യമായ, നിലവിലുള്ള കക്ഷി ആയിരിക്കണമെന്നില്ല, എല്ലാ രാഷ്ട്രീയസംഹിതകളും ഉൾക്കൊള്ളുന്നതാണ്, ‘കോംറേഡ്എന്ന വാക്ക് ചില സൂചനകൾ നൽകുന്നുണ്ടെങ്കിലും)  വേണ്ടിയുള്ള ഉദ് ഘോഷണം ചമയ്ക്കാൻ ഒരുമ്പെട്ടത്. ഇന്ന് വരെ സമാഹരിച്ച അറിവും വെളിവും വിവേകബുദ്ധിയും ലോകം മാതൃകയാക്കേണ്ട കാഴ്ച്ചപ്പാടായി പ്രക്ഷേപിക്കാനുള്ള ത്വര എല്ലാ എഴുത്തുകാരിലും ചുരമാന്തപ്പെടുന്നതാണ്. പരിണാമസംഭവിയായ എല്ലാ ബുദ്ധിയും വിനാശത്തിൽ കൊണ്ടുചെന്നെത്തിക്കാൻ  ശ്രമിക്കുന്ന മനുഷ്യകുലത്തിനു അവസാന രക്ഷ സ്നേഹാനുകമ്പയും സഹാനുഭൂതിയും മാത്രമാണ് എന്ന് തെര്യപ്പെടുത്താനുള്ള ആവേശമാണ് സ്പൈഡർ എന്ന എഴുത്തുകാരൻ്റെ അവതാരരഹസ്യം. പൂവനങ്ങൾക്കറിയാമോ എന്ന പാട്ട് മറക്കപ്പെട്ട പാട്ടുകളുടെ വാർഷികസമ്മേളനത്തിൽ കേട്ട് എല്ലാ ഗൃഹാതുരതവേദനകളോടെയും പൊട്ടിക്കരയുന്ന സ്പൈഡർ സാക്ഷാൽ നോവലിസ്റ്റ് തന്നെയാണെന്ന് നിജപ്പെടുത്താൻ അതിബുദ്ധിയൊന്നും വേണ്ട. 

    എല്ല പ്രവാചകരും സ്വന്തം ഉക്തികൾ ദൈവത്തിൻ്റേയോ തനിക്കുമപ്പുറം ശക്തിയും അധികാരവുമുള്ള മറ്റൊരു സ്വരൂപത്തിൻ്റേയോ അരുളപ്പാടാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വന്തം ന്യായങ്ങൾ വിളംബരം ചെയ്യുന്നത്. ഒരു  സ്പൈഡർ സ്വരൂപത്തിലേക്ക് ആൾമാറാട്ടം നടത്താൻ സക്കറിയയ്ക്ക് എളുപ്പമാണ്. കൂടെ അതീതശക്തികളും  ഭൂത-ഭാവി-മുൻ ജന്മക്കഥകളുടെ ആവേശവും യേശുവിൻ്റെ ഹൃദയവും ഉൾക്കൊണ്ട മായാരൂപിയായ ജെ. എൽ പിള്ളയുമുണ്ട്. ഉള്ളിലെ വേദാന്തിയ്ക്ക് അപരത്വം നൽകാനുള്ള സ്വകാര്യേച്ഛ  മെറ്റാഫിസിക്കൽ ശരീരമുള്ള  ഡോ. റോസി എന്ന കഥാപാത്രത്തെ നിർമ്മിച്ചും നോവലിസ്റ്റ്  പൂർത്തീകരിക്കുന്നുണ്ട്. വിപ്ളവം എന്നത് ശരീരത്തിൻ്റെ അഭിവാഞ്ച്ഛകളെ നിരാകരിക്കുന്ന, മറയത്തിരുത്താൻ വെമ്പുന്ന ക്രൂരതയുടെ തിരശീല വലിച്ചു നിവർത്താൻ ഉദ്ദേശിക്കപ്പെടുന്നതുമാണ്. അത് വലിച്ചുകീറാൻ കോംറേഡുകളോട് ആഹ്വാനം ചെയ്യുന്നുമുണ്ട് നോവലിസ്റ്റ്.   “Compassion is the reign supreme” എന്ന് പ്രഖ്യാപിക്കപ്പെടുന്നുണ്ട് നോവൽ പകുതിയാകുന്നതിനു മുൻപ് തന്നെ.  അറുപതിൽപ്പരം വർഷങ്ങൾ കോണ്ട് ആർജ്ജിച്ച ഗുണപാഠം ആയിരിക്കാമിത്. ഇഷ്ടികയും ആശാരിയുംഇലെ ബാബു എന്ന ഹതഭാഗ്യനു വന്നുഭവിച്ച ആത്മനാശം മറ്റാർക്കും വരരുതേ എന്നുള്ള പ്രാർത്ഥനയോ ശുഭാപ്തിവിശ്വാസത്തിൻ്റെ വെള്ളിരേഖയോ തെളിയുകയാണിവിടെ. .

 

   

 

 

 

 

 

 

 

 

 

 

 

 

 

Sunday, March 22, 2026

എഴുത്തിൽ നിന്ന് ദൃശ്യപരതയിലേക്കുള്ള പരിണാമകാലം

     ചെമ്മീൻ സിനിമ ജനരഞ്ജകവും പ്രചലിതവുമായത് ആ നോവലിൽ പ്രതിപാദിക്കപ്പെട്ട കടലും തീരവും അവിടത്തെ ദൃശ്യങ്ങളും അവയൊന്നും പരിചയമില്ലാത്ത വായനക്കരുടെ മുൻപിൽ വിസ്മയകരമായി തുറന്നു കാട്ടിയതുകൊണ്ടും കൂടെ ആയിരുന്നു.നോവലിൽ നിന്ന് അതിൻ്റെ യഥാതഥ ദൃശ്യങ്ങളിലേക്ക് ആനയിക്കപ്പെട്ടത് പലേ കൗശലങ്ങളുടെ ഉൾച്ചേർക്കൽ വഴിയും സാധിച്ചെടുത്തതാണ്. ചെമ്മീൻ നോവൽ വായിച്ച് ഇഷ്ടപ്പെട്ട പലരും കടൽ പോലും കണ്ടിട്ടില്ലാത്തവർ ആയിരുന്നത്രെ.  അന്ന് വരെ ദൃശ്യപ്പെടുത്താത്ത രീതിയിൽ വൈഡ് ആംഗിൾ ഷോട്ടുകളും മറ്റും ഉൾപ്പെടുത്തി കടലിൻ്റെ വിശാലതയും ഗാംഭീര്യവും പ്രകടമാക്കി അതിനെ ഒരു കഥാപാത്രവുമാക്കിച്ചേർത്തിരുന്നു ഈ സിനിമയിൽ. ഓളത്തിൽ ചാഞ്ചാടുന്ന തോണികളും വൻ വലകൾ നെയ്ത് അതുകൊണ്ട് നടന്നു നീങ്ങുന്ന മീൻപിടുത്തക്കാരും തീരത്തെ കുടിലിൻ്റെ ജനലുകളിൽക്കൂടിപ്പോലും ദൃശ്യമാകുന്ന നീലക്കടൽ ഉൾപ്പെടുത്തപ്പെട്ടതും കരയിൽ കയറ്റിയിട്ട വൻ തോണികളുടെ നിഴലുകളിൽ കഥ വിരിയുന്നതും നോവൽ വായിച്ചവരുടെ ഭാവനകൾക്കും അപ്പുറമായിരുന്നു. ഋഷികേശ് മുഖെർജിയുടെ സമർത്ഥമായ എഡിറ്റിങ്ങും മാർക്കസ് ബർട്‌ലിയുടെ ഛായാഗ്രഹണപടുത്വവും സലിൽ ചൗധുരിയുടെ പുതിയ ഈണങ്ങളും നോവൽ വായിച്ചപ്പോൾ ഭാവിച്ചതും വെള്ളിത്തിരയിൽ ദൃശ്യപ്പെടുത്തിയ ഭാവനകളും രണ്ടും രണ്ടാണെന്ന് തെളിയിക്കാൻ സഹായകമായി. വാക്കുകളും വാചകങ്ങളും അനുവാചകനെ കൊണ്ടുപോകുന്ന ലോകത്തിനു പരിമിതിയില്ല, അത് ഓരോരുത്തർക്കും വ്യത്യസ്തവുമാണ്, പക്ഷേ അത് ചലച്ചിത്രം എന്ന ദൃശ്യനിർമ്മാണപദ്ധതിയിൽക്കൂടെ വെളിവാക്കപ്പെടുന്ന ലോകവുമായി താരതമ്യത്തിനു ഉതകുന്നതല്ല. അത്രമാത്രം സ്വാധീനം ചെലുത്തുന്നതും സത്യമെന്ന് തോന്നിപ്പിക്കുന്നതുമായ അനുഭവങ്ങളും  വെള്ളിത്തിരയിലേക്ക് സ്ഥാനാന്തരണം ചെയ്യപ്പെടുന്ന വാക്കുകളും വാചകങ്ങളും പേറുന്നുണ്ട്.

 

 

വായനയിൽ നിന്ന് ദൃശ്യങ്ങളിലേക്ക് പുതിയ പരിണാമദശ

 

    എഴുത്ത് കണ്ടു പിടിച്ചത് 5000 വർഷങ്ങൾക്ക് മുൻപാണ്: മനുഷ്യസംസ്കാരത്തിൻ്റെ വിപ്ളവാത്മകമായ ഒരു പരിണാമദിശാവ്യതിയാനം ആയിരുന്നത്. മസ്തിഷ്ക്കത്തിൻ്റെ സങ്കീർണ്ണ വളർച്ചയോടെ അത് കൂടുതൽ ആവിഷ്ക്കാരങ്ങൾ സ്വരൂക്കൂട്ടി, വായ്മൊഴി വരമൊഴിയിലേക്ക് സംക്രമിക്കപ്പെട്ടു. സ്വരങ്ങൾ അക്ഷരങ്ങളായി, ആശയങ്ങൾ ക്രമീകരിക്കപ്പെട്ടു, ബാഹുല്യം തേടി, നേടി, ആഖ്യാനങ്ങൾക്ക് സ്ഥിരതയും സൂക്ഷ്മതയും കൈവന്നു. ചരിത്രം എന്നത് രേഖീകരിക്കപ്പെട്ടത് മനുഷ്യനു അവനവനെക്കുറിച്ച് കൂടുതൽ ബോധവാനാകാൻ സഹായിച്ചു, . പിന്നെയും മൂവായിരം വർഷങ്ങൾ വേണ്ടി വന്നു കടലാസ്  എന്ന വസ്തു ഉപയോഗിച്ചു തുടങ്ങാൻ. രേഖപ്പെടുത്തപ്പെട്ട അക്ഷരങ്ങൾ അനശ്വരങ്ങളായി, വായന എന്നത് സാർവ്വലൗകികവും ആയി. ഭാവനകളുടെ വൈവിദ്ധ്യം ഇതോടൊപ്പം സംസ്കാരത്തിൽ ഉൾച്ചേർക്കപ്പെട്ടു.  130 ഓളം വർഷങ്ങൾക്ക് മുൻപ് ആണ് എഴുത്തിനേയോ ആശയങ്ങളേയോ ചലിക്കുന്ന, ഏകദേശം യഥാതഥമായ ദൃശ്യങ്ങളായി മാറ്റിയെടുക്കാം എന്ന് അറിയുന്നത്, ചലച്ചിത്രംഎന്ന വൻ പരിണാമ വഴിത്തിരിവ്. സാങ്കേതികത ഉൾക്കൊണ്ട് സ്വയം നവീകരിക്കപ്പെടാനുള്ള തലച്ചോറിൻ്റെ കഴിവിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നാണ് ഈ പുരോഗമനങ്ങൾ.  ചലച്ചിത്രങ്ങൾ ഭാവനകളെ ദൃശ്യങ്ങളിലേക്ക് മാറ്റിവരയ്ക്കപ്പെടാനുള്ള സങ്കേതം മാത്രമല്ലായിരുന്നു, അവനവനെത്തന്നെ പ്രതിരൂപമായിക്കാണാനുള്ള  സാഹചര്യം ഒരുക്കപ്പെടുകയും അവൻ്റെ സൈക്കിനെത്തന്നെ ബാധിയ്ക്കാൻ പോന്നതും ആയിരുന്നു, വായനയിൽ നിന്ന് ഏറെ വ്യതിചലിച്ച സങ്കേതം ആയിരുന്നതിനാൽ.

 

ഭാവനയും ഭാവനയും

ചലച്ചിത്രം എന്നത് ഭാവനകൾക്ക് ഒട്ടേറെ അതിരില്ലായ്മ ഉപലബ്ധമാക്കാൻ പോന്നതായിരുന്നു. ഭാവനയിൽ നിർമ്മിച്ചെടുത്ത കഥകൾക്ക് മറുഭാവന സജ്ജമാക്കുന്ന പ്രവർത്തിയും സിനിമ ഏറ്റെടുത്തു, ഇത് അതിവിശാലമായ ഒരു ലോകം പ്രത്യക്ഷപ്പെടുത്താൻ സാദ്ധ്യതയുമേറ്റി. പുരാണങ്ങളും മിത്തുകളും എപിക് കഥകളും മനുഷ്യമനസ്സിൽ വിവിധ ആഖ്യാനങ്ങളോ ആവിഷ്ക്കാരങ്ങളോ ആയി സ്വന്തം കഴിവിനനുസരിച്ച് വികാസം നേടിയെങ്കിൽ അതിനൊക്കെ മറ്റൊരു തലത്തിലോ പരിമാണ (dimension)ത്തിലോ  ദൃശ്യപരത ഉറപ്പിക്കുകയും അന്നുവരെ അചിന്ത്യവും അപ്രായോഗികവും ആയ കാഴ്ച്ചകളാൽ പുതിയ ഭാവനകൾ ഉദ്ദീപിക്കുകയും ചെയ്യപ്പെടുന്ന ഒരു പ്രതിഭാസം സംജാതമാകുകയും ചെയ്തത് കലയുടേയോ സാഹിത്യത്തിൻ്റേയോ  ക്ഷിപ്രപരിണാമം മാത്രമല്ല മനുഷ്യമനസ്സിൻ്റെ പരിണാമം തന്നെ എന്ന് കണക്കു കൂട്ടേണ്ടിയിരിക്കുന്നു.

 

   മനുഷ്യനു അവനു പരിചയമുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും കഥാഗതികളും മിത് കലർത്തി പുനരാഖ്യാനം ചെയ്യാൻ പണ്ടേയ്ക്കു പണ്ടേ താൽപ്പര്യമുണ്ടായിരുന്നു. ബ്രഹുദ് ആഖ്യാനങ്ങൾ ഉൾപ്പെടെ പലേ കഥകളും സീമാബദ്ധമല്ലാതെ എല്ലാ സംസ്കാരങ്ങളിലും ഉൾച്ചേർന്നിട്ടുമുണ്ട്. ഇവയെല്ലാം അതുക്കും മേലേ നവാവിഷ്ക്കാരതോരണങ്ങളുമായാണ് ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എഴുതി വെയ്ക്കപ്പട്ട ഭാവനകൾക്ക് കൂടുതൽ ദൃശ്യപരമായ വികാസങ്ങളും ഭാവനകൾക്കും അപ്പുറമുള്ള വർണ്ണാങ്കിതലോകങ്ങളും ചലച്ചിത്രങ്ങൾ ലോഭമന്യേ പ്രദർശിതമാക്കി. വായന, എഴുത്ത് എന്നീ നിലകളിൽ പറ്റിക്കൂടിയിരുന്ന ലോകത്ത് മറ്റൊരു സമാന്തരലോകം തുറന്നെഴുന്നള്ളി എന്നതാണു സത്യം.

 

കഥ അവിടെ, കഥ എവിടെ

 

 സർവ്വജനീനമായ ബൈബിളോ രാമായണമോ ഗ്രീക് മിത്തുകളോ ഷേക്സ്പിയർ നാടകങ്ങളോ തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുമ്പോൾ അദ്ഭുതാവഹമായിത്തീരുന്നത് പരിചിതങ്ങളുടെ മേൽ അപരിചിതങ്ങളായ സത്യം ആരോപിക്കപ്പെടുന്നു എന്ന തോന്നൽ ഉളവാക്കപ്പെടുമ്പോഴാണ്. ഇങ്ങനെയായിരുന്നോ നോഹയുടെ പെട്ടകം പ്രളയത്തിൽ ഒഴുകിനീങ്ങിയത്, ഇയാഗോയുടെ വേഷവും മുഖഭാവവും ഇതായിരുന്നോ “ I am not what I am” എന്ന് സംഭാഷിച്ചത് ഈ രീതിയിലോ, കംസൻ്റെ രാജധാനിയ്ക്ക് എന്തെല്ലാം ചമൽക്കാരങ്ങൾ,  അവിടെ സുന്ദരിമാരുടെ നൃത്തത്തിനു എന്തു ഭംഗിയാണ്, അങ്ങനെ കഥയ്ക്കു മേൽ മറ്റൊരു കഥയുടെ നേരിയ മൂടുപടം അണിയിക്കപ്പെടുന്നതാണ് അനുവാചകൻ്റെ ആനന്ദത്തിൻ്റെ രഹസ്യം.ദൃശ്യപരത ആഖ്യാനത്തിനുമേൽ വിടർന്നു പരന്നു നിൽക്കുന്നതിനാൽ വായനയും കാഴ്ച്ചയും വിഘടിക്കപ്പെടുന്നു, സത്യം കൂടുതൽ അടുത്തുനിൽക്കുന്നത് ദൃശ്യങ്ങൾക്കൊപ്പമാണെന്ന അനുഭവം രൂഢമൂലമാകുന്നു. ഇത് ഒരു മായാദർശനം ആകാനുള്ള സാദ്ധ്യതയുമുണ്ട്.

 

  പരിചിതത്വത്തിനുമേൽ അപരിചിത്വം അണിയിക്കുന്നതും അത് നേരേ മറിച്ചും പ്രയോഗത്തിൽ വരുത്തുന്നതും സിനിമയുടെ മാന്ത്രികതന്ത്രങ്ങളിൽപ്പെടുന്നതാണ്. ആവിഷ്ക്കാരപരതയുടെ രഹസ്യമൂല്യം ഇവിടെ ഉറപ്പിക്കപ്പെടുന്നു. HBO യുടെ   Game of Thrones പലേ മിത്തോളജി കഥകളെയും സിനിമകളെയും ആന്തരവൽക്കരിച്ച് രൂപപ്പെടുത്തിയതാണ്. പക്ഷേ കാണികളുടെ കാഴ്ച്ചാശീലങ്ങളെ തൃപ്തിപ്പെടുത്താനെന്നവണ്ണം ബാഹ്യരൂപങ്ങളും കഥാതന്തുക്കളും ചിട്ടപ്പെടുത്തുകയും അതിനനുസാരിയായ ആഖ്യാനരീതി പിൻ തുടരുകയും ചെയ്ത് നെടുനാൾ പ്രേക്ഷകരുടെ ആവേശമായി നിലനിർത്തി ഇതിൻ്റെ പിന്നിലുള്ളവർ. ഇതൊരു മായാജാലമെന്ന് തെല്ലും തോന്നിപ്പിക്കാതെ നൂതനത്വം ആവോളം പൂശിയാണ് അവതരിക്കപ്പെട്ടത് എന്നത് വിജയരഹസ്യമായി കണക്കാക്കാം, വായനയിൽ നിന്ന് ദൃശ്യപരതയിലേക്ക്   അതിക്രമിക്കുകയോ സംക്രമണം ചെയ്യപ്പെടുകയോ എന്നത് മറന്നു പോകാൻ പ്രേക്ഷകരേ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഇതാണ്. ഇന്ന് മാർക്കേസിൻ്റെ One Hundred Years of Solitude  നെറ്റ്ഫ്ളിക്സിൽ പ്രചുരപ്രചാരം നേടുന്നതിൻ്റെ പിന്നിലും ഇത്തരം മാന്ത്രികത ഉൾച്ചേർത്തിരിക്കുന്നു എന്ന സത്യമുണ്ട്. കഥയിൽത്തന്നെ കൽപ്പിത ഇടമാണ്  മാക്കോണ്ട, അത് ആവിഷ്ക്കരിച്ചിരിക്കുന്നതും അതേപടി തന്നെ. സ്പാനിഷ് ഗ്രാമജീവിതങ്ങളും ചര്യകളും മനുഷ്യബന്ധങ്ങളും വായിച്ചറിഞ്ഞതിൽ നിന്നും ഭാവിച്ചറിഞ്ഞതിൽ നിന്നും മാറിയിരിക്കുന്നതും തനിമ ഇതു തന്നെയോ എന്ന് നമ്മൾ ആശ്ചര്യപ്പെടുന്നതും ദൃശ്യപരതയുടെ അസന്ദേഹപ്രതീതിയുളവാക്കലാൽ സാധിച്ചെടുക്കുന്നതിൽ ഉൾപ്പെടുന്നതാണ്. സിനിമാറ്റിക് ദൃശ്യങ്ങൾക്ക് അവയുടേതായ രൂപപരതാക്രമങ്ങളുണ്ട്, സന്ദർഭങ്ങൾക്കും സംഭവങ്ങൾക്കും നിശ്ചിത ക്രിയാപദ്ധതികളുണ്ട്, അവയെ ഉൾപ്പെടുത്തിയാണ് നിർമ്മാണം എന്നത് സത്യാവിഷ്ക്കാരങ്ങൾക്ക് വിലങ്ങുതടിയാകാം എന്നത് തൽക്കാലം നമ്മൾ മറക്കുന്നു,  അല്ലെങ്കിൽ അവിടെ ഒരു സ്ഥാനാന്തരണത്തിനു വഴിപ്പെട്ട് തദനുസാരിയായ ഭാവനകൾക്ക് നമ്മൾ സ്വയം വിട്ടു കൊടുക്കുന്നു.

 

    ഇന്നത്തെ കാഴ്ച്ചാനുശീലങ്ങൾക്കനുസരിച്ചാണ് ദൃശ്യങ്ങൾ വെളിപ്പെടുന്നത്. ബ്ളാക്ക് ആൻ്റ് വൈറ്റ് കാലഘട്ടത്തിനു ശേഷം ധാരാളം ചായത്തിലാണ്ട ദൃശ്യങ്ങൾ പകരം വീട്ടാനെന്നവണ്ണം നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. പിന്നീട് പലേ പരീക്ഷണങ്ങളിൽക്കൂടി കടന്നു പോയി  നിറങ്ങളിലുള്ള ആവേശം കുറഞ്ഞ മട്ടാണ്. ചരിത്രമോ മദ്ധ്യകാലഘട്ടമോ (medieval period) ദൃശ്യപ്പെടുത്താനെങ്കിൽ സെപിയ ടോൺ വേണം എന്ന നിർബ്ബന്ധത്തിനു നമ്മുടെ കണ്ണുകൾ വഴങ്ങിക്കഴിഞ്ഞു. എഡിറ്റിങ്ങിലെ തന്ത്രവിദ്യകളും കാലം, ഇടം എന്നിവ നിജപ്പെടുത്തുന്ന വേലകളും പലേ പുതുമകൾ സമ്മാനിക്കുന്നതും ഇക്കാലത്തിൻ്റെ മുഖമുദ്രകളിൽ ചിലതാണ്.

 

 വിർച്വൽ റിയാലിറ്റി സിനിമകൾ-തലച്ചോർ പിന്നെയും സാങ്കേതികത ഉൾച്ചേർക്കുന്നു

 

  ആധുനികതയിൽ വേരുറപ്പിച്ച സാങ്കേതികതാനിബദ്ധമായ ദൃശ്യങ്ങൾ ഇനിയും പുരോഗമനത്തിലാണ്, പരിണാമത്തിൻ്റെ പുതുവഴികളിലുമാണ്. Virtual reality  ഇപ്പോൾത്തന്നെ കാണികളെ ദൃശ്യങ്ങൾക്കുള്ളിൽ പെടുത്തുന്നപോലെ അനുഭവം നൽകുന്നതാണ്. കഥ കാണുകയല്ല, നമ്മൾ കഥയിൽ പങ്കുചേരുന്ന അനുഭവം തന്നെ. വെറുതെ നോക്കിയിരിക്കുകയല്ല, ആ ജീവിതത്തിൽ ഭാഗഭാക്കാകുയാണെന്ന രീതിയിൽ. ചില രംഗങ്ങൾ വിവിധ കാഴച്ചപ്പാടിൽ കാണാറാകുക, നമുക്ക് തന്നെ ആവശ്യമായ രീതിയിൽ അവകളെ മാറ്റിയെടുക്കുക ഒക്കെ സാദ്ധ്യമാവുക എന്നത് അധികവിദൂരതയിൽ അല്ല. ആഖ്യാനത്തിൽ പങ്കാളിയാകുന്ന കാണികൾ എന്നത് സത്യമാകുന്ന വേള. ഒരേ രംഗം വിവിധ ക്യാമെറക്കോണുകളിൽ നിന്ന് വീക്ഷിക്കുക എന്നത് രസകരമായിരിക്കുമത്രെ. ഒരു കഥാപാത്രത്തിൽ നമുക്ക കയറിക്കൂടി അനുഭവങ്ങൾ സ്വന്തമാക്കമെന്ന സാദ്ധ്യത virtual reality വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ സിനിമാക്കഥകൾ ഇതിനു അനുയോജ്യമായി മാറ്റിയെടുക്കേണ്ടി വരും എന്ന് അനുമാനം. ഇത് വെല്ലുവിളിയുമായിരിക്കാം.

 

   ഗതാനുഗതികത്വത്തിൽ നിന്ന് വഴിമാറിയ വി ആർ സിനിമകൾപുതിയ സിനിമാറ്റിക് അനുഭവങ്ങളായിരിക്കാം പ്രദാനം ചയ്യുന്നത്. ഈ സാങ്കേതികതയെ മുഴുവനായും ഉപയോഗിക്കപ്പെടാൻ പുതിയ ആഖ്യാനപദ്ധതികൾ ആവശ്യമായും വന്നേയ്ക്കാം. കാണികൾ കൂടുതൽ അനുബദ്ധരും കഥയിൽ വികാരപരമായി ആമഗ്നരാകുന്നതും സംഭവിക്കാൻ പോകയാണ്. നിർമ്മിതബുദ്ധി പ്രയോഗങ്ങൾ ഇപ്പോൾത്തന്നെ സിനിമകളുടെ ഗതിവ്യതിയാനത്തിനു സാദ്ധ്യത അണയ്ക്കുന്നുണ്ട്. ഭാവന എന്നത് സീമാതീതമായി വികസിച്ച് പരക്കുന്നത് സാങ്കേതികതയുടെ സംഭാവന തന്നെ, പക്ഷേ അതും മനുഷ്യമനസ്സിൻ്റെ പരിണാമ സന്തതി തന്നെ.