Thursday, January 27, 2011

പ്രാഞ്ചിയേട്ടൻ വിജയിക്കുന്ന ഇടം

-->
             സിനിമകൾ നേർസന്ദേശവാഹികൾ ആയിക്കൊള്ളണമെന്നില്ല. പലപ്പോഴും സമൂഹത്തിനു ചമയ്ക്കുന്ന ഭാഷ്യമോ വ്യാഖ്യാനങ്ങളൊ വെറും അഭിപ്രായങ്ങളോ  ആയി സന്ദേശങ്ങൾ ഒളിച്ചു വയ്ക്കപ്പെടുകയാണു പതിവ്, അന്തർലീനമോ ഗുപ്തമോ ആയ കഥാഭാഗങ്ങളായി.  നായകന്റേയോ നായികയുടേയോ സ്വഭാവ-ചെയ്തി വിശേഷങ്ങൾ സമൂഹ രൂപകങ്ങളായി അവതരിക്കപ്പെടാറുമുണ്ട്. പ്രകടവും നിർല്ലജ്ജവുമായ രാഷ്ട്രീയ നിലപാടുകളോ സമൂഹസമസ്യാനിരൂപണങ്ങളോ സിനിമകളിൽ പ്രമേയമായി വന്നു കൂടെന്നുമില്ല.  ഒരു കുടുംബത്തെ മൊത്തം രാഷ്ട്രത്തിന്റെ പ്രതീകമായി ചുരുക്കി യെടുത്ത് കുടുംബവ്യവഹാരങ്ങൾക്ക് വിശാലമാനം വിരിച്ചെടുത്ത് കൌശലരൂപകം ചമയക്കാറുമു ണ്ട്. ഇതിനു  വിപരീതമായി നാ‍യകനോ നായികയോ സമൂഹത്തേയോ രാഷ്ട്രീയ നിലപാടിനെയോ പ്രതിനിധീകരിക്കുന്നതായി വരാനുള്ള സാദ്ധ്യത അറിഞ്ഞോ അറിയാതെയോ ഉടലെടുക്കുകയും ചെയ്യും. ഇങ്ങനെ സമൂഹം വ്യക്തിയിലേക്കു ചുരുങ്ങുമെങ്കിൽ വ്യക്തിയിൽ നിന്നും സമൂഹത്തിലേക്കു വ്യാപിക്കുകയും ചെയ്യുമെന്നന്നതാണ് സിനിമയുടെ ആശയപ്രദാനപദ്ധതികളുടെ സവിശേഷത..

            ഇത്തരം സാമൂഹ്യകെട്ടുപാടുകൾ  സിനിമയിലെ കഥാപാത്രങ്ങളെ പ്രത്യേകിച്ചും  നായകനെ സൃഷ്ടിച്ചെടുക്കുന്നതിൽ സ്വാധീനം ചെലുത്തും.  അറുപതുകളിലെ മലയാളസിനിമയിലെ  സാമൂഹ്യമാറ്റങ്ങളുടെ മുൻപിൽ കരയണൊ ചിരിയ്ക്കണോ എന്നറിയാതെ വെറുങ്ങലിച്ചു നിൽക്കുന്നനായകൻ (മുറപ്പെണ്ണ്-വിൻസന്റ്) പുരോഗമനങ്ങളെ ഉൾക്കൊള്ളാൻ ഭീതി ഉള്ളവനാണ്.   അതതു കാലസമസ്യകളിൽ അടിയുറച്ചതായിരിക്കണം നായകന്റെ നിലപാട് എന്നത് പ്രാമുഖ്യം നേടുന്നത് പക്ഷേ വകതിരിവോടെ ആയിരിക്കണമെന്നില്ല. അന്നന്നത്തെ ആധികൾ വ്യാധികളുടെ ദർശനം മാത്രമാവുകയും  വിപ്ലവാത്മകവും പരിവർത്തനോന്മുഖവം ആയിരിക്കേണ്ട കലാസാരം പിൻതിരിപ്പനായി മാറാനും മതി.  എന്റെർറ്റൈന്മെന്റ്മായി സന്ധി ചെയ്യുന്നതിലുള്ള ന്യൂനതകൾ ഇതിനു കാരണമായി കലയ്ക്കു കല കൊലയ്ക്കു കൊല എന്ന ലളിതവിജ്ഞാപനരൂപം കൈവരിയ്ക്കും. ഗതകാലത്തെപ്പറ്റിയുള്ള നൊസ്റ്റാൾജിയ പുറപ്പെടുവിപ്പിക്കുന്ന ശ്ലാഘകീർത്തനത്തിൽ മാത്രമാകും  ഈ പലായനോന്മുഖസ്വഭാവത്തിന്റെ പൊരുൾ അലിയിക്കുന്നത്. മലയാളസിനിമ ഇത്തരം കാലഘട്ടങ്ങളിൽക്കൂടെ കടന്നുപോകാറുണ്ടെന്നത്  മലയാളിയുടെ സൈക്ക്  തേടുന്ന വിനോദോപാധിയുടെ മേന്മ അനുസരിച്ചാണ്. ഫ്യൂഡലിസം മാറിപ്പോയതിനെ പരിതപിച്ച് അതിനെ വീണ്ടുടുക്കുന്ന കാൽ‌പ്പനികത ഉയിർക്കൊള്ളുന്ന നരസിംഹങ്ങളും മാടമ്പി മാരും ദേവാസുരന്മാരും എഴുന്നെള്ളുന്നത്, ഈ നഷ്ടപ്പെടലിന്റെ പരിവേദനം  വിപരീതോർജ്ജം സ്വീകരിച്ച് സാകല്യം നേടുന്നത്, വിപ്ലവകരവും പരിവർത്തനോന്മുഖവുമായ പ്രമേയങ്ങൾ വാരി വിളമ്പിയ നാടക/സിനിമാ രംഗങ്ങളിൽ തന്നെയാണെന്നുള്ളതാണ് വിരോധാഭാസം.  നായകനു  ചരിത്രത്തിന്റെ ചരട് ഒറ്റയടിയ്ക്ക് പൊട്ടിച്ച് ഒറ്റ കാൽ വയ്പ്പിൽ  ഇതിൽ നിന്നും പുറത്തുകടക്കാനും വയ്യാതാവും.  കാരണം സിനിമയിലെ നായകൻ  സ്വതന്ത്രമായി സൃഷ്ടിയ്ക്കപ്പെടുന്നില്ല, ചരിത്രസംബന്ധിയായ കെട്ടുപാടുകളാണ് അവനെ നിർമ്മിയ്ക്കാൻ കളിമണ്ണു കുഴയ്ക്കുന്നത്.  തൊട്ടു മുൻപുള്ളവന്റെ  പ്രൊജക് ഷൻ മാത്രമാണവൻ എന്നതു കൊണ്ട്. മലയാളത്തിലും മറ്റ് ഭാരതീയ സിനിമകളിലും നായകൻ  ചില സൌജന്യാധികാരങ്ങളാൽ ബന്ധിതനാണ്. സംസ്കാരഭേദങ്ങളുടെ മാറ്റൊലിയാണ് അതതു എത് നിക് ദേശത്തിലെ നായകനിൽ  മുഴങ്ങുന്നത് എന്നതിനാൽ  തമിഴിലേയോ ഹിന്ദിയിലേയോ നായകന്റെ അധികാരസ്വാതന്ത്ര്യങ്ങളല്ല മലയാളി നായകന്റേത്. അത് അവനു ചില അസ്വാതന്ത്ര്യങ്ങളും ചുമലിൽ വച്ച് കൊടുക്കുന്നുണ്ട്.  പുരാണപ്രോക്തമായ പെൺ സംരക്ഷണവും അവളെ ഒരു പോരിലൂടെ വീണ്ടെടുക്കലും ഇന്നും ഇൻഡ്യൻ സിനിമാനായകൻ വാരിയണിയുന്ന  ആത്മവീര്യപ്രദർശന കഞ്ചുകമാണ്. അഴിമതിയ്ക്കെതിരേയും വ്യവസ്താപനത്തോടും പൊരുതുക  മറ്റൊന്ന്. കുടുംബത്തിനു വേണ്ടി ത്യാഗം സഹിയ്ക്കുന്നതും.  ചുറ്റുവട്ടത്തുള്ള തെമ്മാടിയുമായി പൊരുതുന്നത് നീതിനിർവഹണോദ്യമത്തിന്റെ ഉദാഹരണമായി വാഴ്ത്തനാണ്.  സംസ്ഥാപനത്തോടും സംഹിതകളോടും സാമൂഹ്യചിട്ടകളോടും പൊരുതുന്ന നായകൻ വിജയിച്ചേക്കാം,. പരാജയപ്പെട്ടെങ്കിൽ സമൂഹവൈകല്യങ്ങൾ പൊളിച്ചുനീക്കാൻ അതിലും വിക്രമശാലി വരുമെന്ന പ്രതീക്ഷയോ വിളംബരമോ പരോക്ഷമായെങ്കിലും സൂചിപ്പിക്കുകയുമാവാം..


            എഴുപതുകളിലെ പുരോഗമനാത്മകമായ സിനിമകൾക്കു ശേഷവും മലയാളസിനിമാനായകൻ തന്റെ പുരുഷത്വം (masculinity) കാത്തുസൂക്ഷിയ്ക്കുന്നതിൽ ആശങ്കാകുലനായിത്തന്നെ തുടർന്നു. പെണ്ണിനെ കൈക്കലാകുന്നത് ഏതു വ്യവസ്ഥയോടു പൊരുതുന്നവനും മറ്റ് പ്രധാനോദ്ദേശങ്ങളിലൊന്നായി ഈ നായകന്റെ തോളിൽ ഭാരസഞ്ചി തൂക്കി.  തന്റെ വ്യക്തിത്വത്തെക്കുറിച്ച് ആശങ്കാകുലനാകുന്ന നായകന്റെ പ്രധാന പ്രശ്നം ആണാണെന്നു തെളിയിക്കുകയാണ്; സ്വന്തമാണെന്നു പറയാൻ ഒരു സന്താനം വേണമെന്ന വാശിയിലൂടെയാണ് ചിലപ്പോൾ ഇത് സാധിച്ചെടുക്കുന്നത് (മഴയെത്തും മുൻപേ-കമൽ). സ്ത്രീവിഷയത്തിൽ താൽ‌പ്പര്യമില്ലാത്ത നായകനും ഒരു അച്ഛൻ പ്രതിരൂപത്തിൽ എന്തുവിലകൊടുത്തും കയറിക്കൂടണമെന്ന് നിർബ്ബന്ധമുണ്ട് (ദശരഥം-സിബി മലയിൽ)  ലൈംഗികതാകെട്ടുപാടുകളില്ലാത്ത വിമലപ്രയണയത്തിനു- അതും അതിപുരോഗനാത്മകമെന്നു തോന്നിപ്പിയ്ക്കുന്ന കഥാപാത്രബന്ധങ്ങൾ വെളിവാക്കപ്പെടുന്ന സന്ദർഭഭരിതകഥയിൽ -അടിയറവു വയ്ക്കുന്ന നായകനു പോലും ജീവിതത്തിലെ വഴിത്തിരിവിന്റെ റെയിൽ വേ പ്ലാറ്റ്ഫോമിൽ കാത്തു നിൽക്കാൻ ഭാര്യാപദവും കാംക്ഷിച്ച്, സാധാരണ പെണ്ണു വേണം (തൂവാനത്തുമ്പികൾ-പദ്മരാജൻ). ഉൽക്കടമായ രാഷ്ട്രീയാവബോധവും സ്വതന്ത്ര ചിന്തയുമുള്ളവൾക്കുപോലും നായകനോടൊത്ത് പ്രണയതരളിതമായ ഗാനരംഗത്ത് പ്രത്യക്ഷപ്പെടണം (പഞ്ചാഗ്നി-ഹരിഹരൻ).  വ്യക്തമായ സാമൂഹ്യ-രാഷ്ട്രബോധമുള്ള നായകനെ അവിടവിടെ കാണാമെങ്കിലും  പലപ്പോഴും ഭർത്താവ് എന്ന പദവി നിലനിറുത്താനുള്ള ഉദ്യമത്തിൽ  യദൃശ്ചയാ അവിടെ എത്തിപ്പെടുന്നതാണ് അയാൾ (ഫോടൊഗ്രാഫർ-രഞ്ജൻ പ്രമോദ്).

           ദീനദയാലുത്വവും പരോപകാരവും ആത്മദർശനവിധികളായി  ചായില്യം ചായിച്ച് മുഖത്ത് മേക്കപ്പിടുന്ന നായകനും പുരുഷത്വം തെളിയിക്കാൻ അവസരം കൊടുക്കേണ്ടി വരും സിനിമാ തീരാറാകുമ്പോൾ. അനാഥാലയത്തിൽ സർവ്വചെലവും കൊടുത്ത് പെൺകുട്ടിയെ വളർത്തുന്ന നായകന് അവസാനം അവളെ കാമുകിയാക്കിയേ തീരൂ. പ്രായവ്യത്യാസത്തെ മറികടക്കുന്നവിധം ശക്തിയാണ് ഈ തീരുമാനങ്ങൾക്ക്. (കാണാമറയത്ത്-പദ്മരാജൻ).  കുറ്റബോധത്തിന്റെ മറവിൽ മാത്രമെങ്കിലും മറ്റൊരു കുടുംബരക്ഷകനായിച്ചമയുന്ന നായകൻ താൻ സംരക്ഷിയ്ക്കുന്നത് പെണ്ണായിരിക്കണമെന്നും കഥാന്ത്യത്തിൽ അയാൾക്ക് സമർപ്പിക്കപ്പെടുന്ന രൂപത്തിൽ ഈ പെണ്ണിനു  പ്രത്യക്ഷപ്പെടേണ്ടി വരിക വേണമെന്നുമുണ്ട്.  (അമൃതം ഗമയ-ഹരിഹരൻ). കൃത്രിമബീജസങ്കലനത്തിലൂടെ  മകൻ പിറന്ന് അച്ഛൻ വേഷം കെട്ടുന്നവനു വേണ്ടിയും മകന്റെ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കുന്ന തരത്തിൽ കഥ വികസിപ്പിച്ചെടുക്കണം (മൈ ബിഗ് ഫാദർ-മഹേഷ് ശ്രീനിവാസൻ)  ഇങ്ങനെ ലൈംഗികത എന്നത് ഉത്തരവാദിത്തമായി മാറുകയും അതിൽ നിന്നും ഒഴിഞ്ഞുപോവാൻ ഇടമില്ലാതാകുകയും ചെയ്യുന്നു  പൊതുവേ ഇപ്പോഴും  നായകന്മാർക്ക്. മാത്രമല്ല നായകനു സിനിമാ നൽകുന്ന അധികാരങ്ങളിൽ മുഖ്യവും പെണ്ണിന്റെ സ്വഭാവശുദ്ധി നിർവ്വചിക്കുകയും അത്  സ്വന്തം കാഴ്ച്ചപ്പാടുകൾക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുകയുമാണ്. അതുകൊണ്ടാണ് വേശ്യാവൃത്തി പെണ്ണിന്റെ മാത്രം  പ്രശ്നമാണെന്നും അത് ഇല്ലാതാക്കാൻ അവളെ കൊന്നുകളയുകയുമാണ് പോം വഴി എന്നും നാ‍യകൻ തീരുമാനിക്കുന്നത്. (സദയം-സിബി മലയിൽ).  ഈ കൊലപാതകം ആത്മീയപരമാ‍ായി പോലും സാധുത നൽകുന്നതാണെന്നും അതിനു ശിക്ഷ ഏറ്റെടുക്കുക മാത്രമല്ല അത് ഇക്കാ‍ാര്യത്തിൽ ഇടഞ്ഞു നിൽക്കുന്ന സമൂഹപ്രകൃതിയോട് തുറന്നു സമ്മതിയ്ക്കുകയും അങ്ങനെ  ഈ ദർശനത്തെ ഉദാത്തീകരിക്കുകയും ചെയ്യുകയാണ് നായകൻ.. നായകന്റെ സാംസ്കാരിക ഉത്ക്കണ്ഠകൾ ഉടനീളം അവനെ അസ്വസ്ഥനാക്കുന്നുമുണ്ട്.  തന്റെ ഈ വ്യക്തിത്വങ്ങളെല്ലാം കാത്തുസൂക്ഷിയ്ക്കുക എന്നതാണ് അവന്റെ പ്രധാന അന്തർ ചോദനയെന്ന് പാത്രസൃഷ്ടിവേലയിൽ ഉറപ്പാക്കപ്പെടണം..  കുടുംബ ഉത്തരവാദിത്തം, വ്യവസ്ഥാപനത്തോടുള്ള പൊരുതൽ., പെണ്ണ് സംരക്ഷണം/വരുതിയിലാക്കൽ ഇങ്ങനെയൊക്കെ ഗാർഹികവും അല്ലാതെയുമുള്ള വ്യക്തിത്വ സംഘർഷങ്ങൾ സമർത്ഥമായി അവൻ  കളിച്ച് ജയിച്ചിരിക്കണം. ജയിച്ചില്ലെങ്കിൽ മറ്റു പോംവഴികൾ സിനിമ തുറന്നിടും. വ്യക്തിപരമായ പരിത്രാണം അല്ലെങ്കിൽ സ്വയം പാപവിമുക്തമാക്കലായിരിക്കും സംഘർഷങ്ങൾ ഒഴിവാക്കാനുള്ള പോം വഴി. സന്യാസ ജീവിതം ഇൻഡ്യൻ സിനിമ നായകനു  സ്വതവേ ഉള്ള, എളുപ്പമായി നിറവേറാൻ മുന്നോ‍ാട്ടു വയ്ക്കുന്ന പഴുതാണ് (അദ്വൈതം-പ്രിയദർശൻ) അല്ലെങ്കിൽ സാമൂഹ്യസേവനം. അല്ലെങ്കിൽ മരണം തന്നെയും (സുകൃതം-ഹരികുമാർ, നഖക്ഷതങ്ങൾ-എം. ടി). വ്യക്തിപരമായി പരാജയമാണെന്നല്ല അവരുടെ ആദർശത്തിന്റെ വിജയമായിട്ടാണ് ഇത് കണക്കാക്കേണ്ടതാണെന്നാണ്  സിനിമ ഉദ്ഘോഷിയ്ക്കുന്നത്.

പ്രാഞ്ചിയേട്ടന്റെ  ഉത്തരവാദിത്തങ്ങൾ

            പ്രാഞ്ചിയേട്ടൻ ചില സ്വാതന്ത്ര്യങ്ങൾക്ക് മുൻകൂർ ജാമ്യമെടുത്തവനാണ്. സമസ്യകൾ നിർദ്ധാരണം ചെയ്ത് നിശ്ചിത ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ പ്രയത്നിക്കുന്ന സാധാരണ നായകന്റെ അംശങ്ങളോടെയാണ് പ്രാഞ്ചിയേട്ടനും അവതരിക്കപ്പെടുന്നത്. സിനിമയിലെ പണക്കാരൻ അവിഹിതവഴികളിൽ കൂടിയാണ് ധനം സമ്പാദിച്ചതെന്നുള്ള സർവ്വനിഷ്ഠശാഠ്യങ്ങൾ-- മലയാളത്തിലും മറ്റ് ഭാഷാസിനിമകളിലും  ധാരാളമുണ്ടിവർ- പ്രാഞ്ചിയേട്ടനിൽ ആരോപിക്കപ്പെട്ടിട്ടില്ല. ജന്മിത്തത്തിലേക്ക് കൂറുമാറിയ, ആർഭാടവീടുകളിലും സ്വർണ്ണം  പൊതിഞ്ഞ വധുക്കളിലും മറ്റു സംസ്ഥനങ്ങളിലെ ജോലിക്കാരെ ചൂഷണം ചെയ്ത് മേനി നടിയ്ക്കുന്നതിലും പരസ്യാ‍ാഹാളാദം കൊള്ളുന്നവനായി മാറി മാടമ്പിത്തരവും ശുംഭത്തരവും വേണ്ടുവോളം കയ്യിലിരിപ്പായുള്ളവനാണ് ഇക്കാര്യം മനസ്സിലാക്കാതെ മനസ്സിലാക്കുന്ന മലയാളി .ആ നിലയ്ക്ക  വർത്തമാനകാലമലയാളിയുടെ പ്രതിരൂപം പ്രാഞ്ചിയിലുണ്ട്..  ഉണ്ടിരിയ്ക്കുന്ന ഉണ്ണി തേടുന്ന പായ് ആണ് സ്ഥനമാനലബ്ധികൾ. മൊബൈൽ ഫോൺ പോലും ആർഭാടലക്ഷണമാക്കി പ്രദർശിപ്പിക്കുന്ന മലയാളി തന്നെ പ്രാഞ്ചി സ്വരൂപം.

 
               വിശുദ്ധനായ  ഫ്രാൻസിസിനെ അപരനാക്കി ചിത്രീകരിച്ച് താനുമായി താദാത്മ്യം പ്രാപിക്കുന്ന  പരിണാമാന്ത്യത്തിലെത്തിച്ചേരുന്ന വിധമാണ് പ്രാഞ്ചിയെ നിർമ്മിച്ചെടുത്തിരിക്കുന്നത്.  പാവപ്പെട്ടവർക്ക് അരി വിതരണം ചെയ്ത് ജനസമ്മതാനായ വിശുദ്ധനാണ്  (മതം മാറ്റം എന്ന ഉദ്ദേശം ഇതിലുണ്ടായിരുന്നു എങ്കിലും) സെയ്ന്റ് ഫ്രാൻസിസ് എന്നതിനാൽ അരിപ്രാഞ്ചി എന്ന പേർ രണ്ടു പേർക്കും യോജിയ്ക്കും. പള്ളിയിൽ വച്ചു സെയ്ന്റ് ഫ്രാൻസിസുമായി നടത്തുന്ന സംഭാഷണം ആത്മാലാപനം തന്നെ.  ചെയ്തുപോയ വിഡ്ഢിത്തങ്ങൾ എണ്ണിപ്പറഞ്ഞ്  അവ നിരർത്ഥകങ്ങളായിരുന്നു എന്ന്  ബോദ്ധ്യപ്പെടൽ ഒരു സ്വയം കുമ്പസാര പരിവേഷത്തിന്റെ സായൂജ്യമാണ്. പെണ്ണിനെ വീണ്ടെടുക്കലിലൂടെ ഒരു ആത്മവത്ത സ്വരൂപിക്കേണ്ടതില്ല എന്ന രീതിയിലാണു പാത്രസൃഷ്ടി.  ഏകദേശം ഇതേ പരിസരത്തിൽ നിലയുറപ്പിച്ചിരുന്നു അഴകിയ രാവണൻ (കമൽ) എന്ന സിനിമയിലെ നായകനും. പക്ഷേ അയാൾക്ക് പുരുഷത്വം തെളിയിക്കേണ്ട ആവശ്യകതയിലേക്ക് മാത്രം കഥ ചുരുങ്ങിപ്പോകുകയാണുണ്ടായത്. ആത്യന്തികമായി പെണ്ണിനെ  വളച്ചെടുക്കുക എന്ന ഉദ്ദേശത്തിൽ എത്തപ്പെടാത്തതുകൊണ്ട്..പ്രാഞ്ചിയുടെ ‘അലൈംഗികത’ യിൽ ആശങ്കപ്പെടുന്ന പിതൃക്കളെ ദൃശ്യപ്പെടുത്തിക്കൊണ്ടാണു സിനിമ തുടങ്ങുന്നതു തന്നെ. ചെറുപ്പകാലത്ത് തന്റെ ആൺപോരിമ അബദ്ധവശാൽ വെളിവാക്കപ്പെട്ടു പോയി –കറവക്കാരിയെ കൈവയ്ക്കൽ- എന്ന കഥ കെട്ടിച്ചമയ്ക്കൽ മൂലം കളിത്തോഴിയെ നഷ്ടപ്പെട്ടവനുമാണു പ്രാഞ്ചി.  .അതിനാൽ ഇക്കാര്യത്തിൽ നിന്നും തെല്ലകലെയാണ് പ്രാഞ്ചി നിൽക്കുന്നത്.  ഈ കളിത്തോഴി പഠിച്ച് ഡോക്ടരാവുകയും തന്റെ എതിരാളി തന്നെ അവളെ സ്വന്തമാകുകയും ചെയ്തപ്പോൾ പരാജയങ്ങൾ ഏറ്റുവാങ്ങാൻ പ്രാഞ്ചിയുടെ ജീവിതം ബാക്കി എന്ന നിലയിലായി. വിദ്യ്യാഭ്യാസത്തിലുള്ള കുറവ് പണവും സ്വാധീനവും ഉപയോഗിച്ച് പരിഹരിക്കാമെന്ന മോഹം –കഥയിലെ പ്രതിദ്വന്ദിയായ, ഡോക്റ്റർ ഓമനയുടെ ഭർത്താവിനോടൊപ്പമെത്തുക എന്നതാണ് പ്രധാന ലക്ഷ്യം-പ്രാഞ്ചിയെ കൂടുതൽ പരാജയങ്ങളിലേക്ക് നയിക്കുന്നു. എന്നാൽ പല പരാജയങ്ങളും വിജയങ്ങളായിരുന്നു എന്നതാണ് പ്രാഞ്ചിയെ നിർമ്മിച്ചെടുക്കലിലെ പ്രത്യേകത. അതിനാൽ പൌരുഷ പ്രതിദ്വന്ദിത (masculine rivalry)  മറ്റൊരു വഴിയ്ക്കാണു നീങ്ങുന്നത്. നഷ്ടപ്പെട്ട പെണ്ണിനെ വീണ്ടെടുക്കുക എന്നത് നായകന്റെ ഉദ്ദേശമല്ല. അതുകൊണ്ട് ലൈംഗികത എന്ന ഉത്തരവാദിത്തം ഒഴിവായിക്കിട്ടുന്നുണ്ട് ഈ നായകകഥാപാത്രത്തിനു്. 


             ചാരിറ്റിയിൽ ഉത്സുകനായിരുന്ന പ്രാഞ്ചി ആ വഴിയിൽ തടഞ്ഞ രണ്ടുപേരുടെ ജീവിതവുമായി ബന്ധപ്പെട്ടു പോകുന്നതാണ് അയാളുടെ  വ്യക്തിത്വത്തിന്റെ  വലയങ്ങൾ വരച്ചു തീർക്കുന്നത്.  നായകനു അടുപ്പമുണ്ടാവുന്ന പെണ്ണാവട്ടെ നിശ്ചിത നായികാഗുണങ്ങൾ പേറുന്നവളല്ല. ഭാരതീയ നാരീസങ്കൽ‌പ്പങ്ങൾക്ക് പുറം തിരിഞ്ഞു നിൽക്കുന്നവൾ, ബോംബെയിൽ മറ്റൊരാളുടെ കൂടെ  വിവാഹബന്ധമെന്നല്ലാതെ താമസിക്കുന്നവൾ.  മുട്ടാളനായ അയാളിൽ നിന്നും സ്വസ്ഥൈര്യത്താൽ വിടുതൽ നേടുന്നുമുണ്ട് അവൾ. ഈ   നായികാസ്വരൂപം മൂലം പ്രാഞ്ചി എന്ന നായകകഥാപാത്രത്തിനു വ്യത്യാ‍ാസമാർന്ന മാനങ്ങളാണു വന്നു ചേരുന്നത്.  സ്ത്രീപുരുഷ ബന്ധങ്ങളെ പരീക്ഷണോത്സുകയായി വീക്ഷിയ്ക്കാൻ മടിയില്ല പദ്മ്ശ്രീക്ക്. കന്യകയായ ഒരുവൾ, തനിക്കു വേണ്ടി നോമ്പു നോൽക്കുന്നവൾ, തന്നോടൊപ്പം ആജീവനാന്തം സഹിച്ചും പൊറുത്തും കഴിയാമെന്നു വാഗ്ദാനം ചെയ്യുന്നവൾ ഇതൊന്നുമല്ല അവൾ എന്നതിനാൽ നായകന്റെ പൌരുഷ- ലൈംഗികത ഉത്തരവാദിത്തങ്ങൾ വളരെ ലഘൂകരിക്കപ്പെടുകയാണ്.  സംവിധായകൻ രൺജിത്തിന്റെ സ്ത്രീ സമീപനത്തിൽ വ്യക്തമായ ദിശാമറ്റം ദർശിക്കപ്പെടുന്നതു മാത്രമല്ല മലയാള സിനിമാനായികാ സങ്കൽ‌പ്പം ഭിന്നപ്രകാരമാജ്ജിക്കുകയും രൂപാന്തരത്തിനു വഴങ്ങുകയും ചെയ്യുന്നുണ്ട് ഇവിടെ.  പ്രാഞ്ചിയാവട്ടെ ലളിതമായ ഒരു പ്രേമാർഭ്യർത്ഥന്യ്ക്ക് തയാറെടുക്കുന്നുണ്ടെങ്കിലും  അവളെ നേരിൽ കാണുമ്പോൽ പണ്ട് ചെയ്ത ഒരു കുറ്റം ഏറ്റുപറയുന്നതിലൂടെ തന്റെ സ്നേഹം പരോക്ഷമായി വെളിവാക്കുന്നതേ ഉള്ളു.   പെണ്ണിനെ വരുതിയിലാക്കാൻ കുതന്ത്രങ്ങൽ മെനഞ്ഞ് അവളെ ഭ്രാന്തിൽ വരെ എത്തിയ്ക്കാനും അവളുടെ കാമുകന്റെ മരണത്തിനും ഉത്തരവാദിയായ നായകനും (മിഴി രണ്ടിലും) തന്നെ സ്നേഹിയ്ക്കുന്നവളെ വീട്ടുകാർ മറ്റൊരു കല്യാണം നിശ്ചയിച്ചപ്പോൾ  ഉളുപ്പില്ലാതെ വിട്ടുകളഞ്ഞ നായകനും (നന്ദനം) –അവൾക്കുവേണ്ടി കാണികളും കണ്ണീർ വാർക്കണമെന്നാണ് സിനിമാ നിർദ്ദേശിക്കുന്ന വാശി-പ്രേയസിയുടെ ഗർഭപാത്രത്തിന്റെ രഹസ്യസൂക്ഷിപ്പുകാരനായ നായകനും (തിരക്കഥ)  തീർത്തെടുക്കുന്ന  നായികമാരെ സൃഷ്ടിച്ച സംവിധായകൻ തികച്ചും മറുകണ്ടം ചാടിയ വേള തന്നെ ഇത്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ പ്രാപ്തയായ നായികയെ കയ്യൊപ്പ് എന്ന സിനിമയിൽ അവതരിപ്പിച്ച് താൻ നിർമ്മിക്കുന്ന സിനിമാസ്ത്രീപ്രതിച്ഛായ ഒരു മാറ്റത്തിനു തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു  രഞ്ജിത് എന്ന സംവിധായകൻ.. വിവാഹ-വിവാഹേതരബന്ധങ്ങളെക്കുറിച്ചും അതിലെ ലൈംഗികതയെക്കുറിച്ചും തുറന്നകാഴ്ച്ചപ്പാടുള്ളവളും അത് ഏറെക്കുറെ പ്രായോഗികമായി അനുശീലിക്കുന്നവളുമായ  സ്വതന്ത്രസ്ത്രീയെ ത്യാഗത്തിന്റെ കെട്ടുപാടുകളില്ലാതെ അംഗീകരിക്കുന്ന  നായകൻ മലയാളസിനിമയിൽ എന്നല്ല ഭാരതീയസിനിമാപ്രതിപുരുഷന്മാരിൽ വിരളം തന്നെ. പാത്രസൃഷ്ടിയിൽ സംഭവിക്കുന്ന ഇത്തരം സ്ഥാനാന്തരണം  നായിക-നായക പാരസ്പര്യത്തിനു കൽ‌പ്പിച്ചുകൊടുക്കുന്ന അനാധീനത ചെറുതല്ല, അവർക്ക് അനുഭവഭേദ്യമാകുന്ന മുക്തിയും. സാർവ്വലൌകിക ഇടങ്ങളിൽ വ്യാപരിക്കുന്ന നായികയുമായി ദൃഢമൈത്രി സ്വരൂപിച്ചെടുക്കാൻ നായകനും അനിശ്ചിതാർത്ഥപരമായ  സ്ഥലികൾ തേടേണ്ടി വരും, വർഗ്ഗപരമായും ലൈംഗികമായും.  

             അപുരുഷൻ ആയ പുരുഷൻ എന്ന സ്വരൂപത്തിൽ നിന്നും വേറിട്ട്    ഒരു രക്ഷിതാവ് എന്ന സ്ഥാനം പ്രാഞ്ചി ഏറ്റെടുക്കുന്നത് മറ്റൊരു പരോപകാരശ്രമത്തിനിടയ്ക്ക് പോളി എന്ന വിദ്യാർത്ഥിയെ പരീക്ഷ ജയിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ എത്തിപ്പെട്ടപ്പോഴാണ്. രക്ഷകൻ  എന്ന ഈ പ്രതിരൂപമാണ് സിനിമ പ്രാഞ്ചിയിൽ പ്രധാനമായും ആരോപിക്കുന്നതും.  കാറിൽ ഉറങ്ങുന്ന പോളിയുടെ ഒരു ഷോടോടെ സിനിമ തുടങ്ങുന്നതു തന്നെ ഇതിന്റെ സൂചകമാണ്.. ആധുനികയാണെങ്കിലും പൈതൃകം വിടാതെ പിന്തുടരുന്നതിൽ അഭിനിവേശയായ പദ്മശ്രീയെ ( തറവാട് അതേപടി നിലനിർത്തണമെന്നാണ് അവളുടെ ആഗ്രഹം) സഹായിക്കുന്നത്  പ്രാഞ്ചിയുടെയും  സവിശേഷബുദ്ധി ആണെങ്കിൽ കൂടുതൽ ആഴത്തിലുള്ള സാമൂഹ്യസമസ്യകളാണ് ഇവിടെ പ്രാഞ്ചിയ്ക്ക് നേരിടേണ്ടത്. മയക്കുമരുന്നിനടിമപ്പെട്ടവരിൽ നിന്നും  അടുത്ത തലമുറയെ മോചിപ്പിക്കുകയും അവരെ നേർവഴിയ്ക്കു കൊണ്ടുവരുന്ന സമൂഹപരിഷ്കർത്താവ് എന്ന ഭാവത്തിലേക്ക്  ആരോഹണം ചെയ്യപ്പെടുകയും ചെയ്യുന്നു നായകൻ ഇവിടെ.  യദൃശ്ചയാ വന്നുപെട്ടതാണെങ്കിലും പോളിയെ നവീകരണത്തിലൂടെ ശുദ്ധിയാക്കിയിട്ടെ പ്രാഞ്ചി സ്വസ്ഥനാകുന്നുള്ളു  ചാരിറ്റിയ്ക്കുമപ്പുറം സാമൂഹ്യപ്രതിബദ്ധതയിലാണ് പ്രാഞ്ചി ഇതോടെ നിലയുറപ്പിക്കുന്നത്. മയക്കുമരുന്നിനടിമപ്പെട്ടവർ വ്യാപിപ്പിക്കുന്ന വിഷത്തിൽ നിന്നും ഇളം തലമുറയെ രക്ഷപെടുത്തുക എന്നതാണത്. നിസ്സഹായനും ഒറ്റപ്പെട്ടവനും ആയ പോളിയിൽ കുറ്റങ്ങൾ ചെയ്ത് ജയിലിലായാൽ അച്ഛനോടൊപ്പം ചേരാം എന്ന തീരുമാനം വന്നു ചേർന്നതിലൂടെ ഇളം പ്രായത്തിൽ കുറ്റവാസനകൾ വന്നുഭവിക്കുന്നതിന്റെ കാരണങ്ങളും ദർശനവിധേയമാകുകയാണ്.  അപകടകരമാംവിധം    വർദ്ധിച്ച മലയാളിയുടെ മദ്യാപാനാസക്തി  ഇന്ന് സംഗതമെങ്കിലും സിനിമയിൽ അതു വ്യവഹരിക്കപ്പെടാൻ സാദ്ധ്യതയില്ലാത്തവിധം ജനകീയമായതിനാലായിരിക്കണം മയക്കുമരുന്ന് അത്യാസക്തി  ചിത്രീകരിച്ചത്.  വിശുദ്ധ ഫ്രാൻസിസ്സുമായി  പ്രാഞ്ചി താദാൽമ്യം പ്രാപിക്കുന്നതും  ഈ ജീവകാരുണ്യപ്രവർത്തനത്താലാണ്. എന്നാൽ വിശുദ്ധ ഫ്രാൻസിസ് സേവിയറിനു ദീനദയാലുത്വം മതപരിവർത്തനോദ്ദേശത്തിൽ ഒതുക്കപ്പെട്ടു പോയതെങ്കിൽ പ്രാഞ്ചിയ്ക്ക് അങ്ങനെയൊരു പരിമിതിയില്ല തന്നെ. മതപരമായി  നിർഗ്ഗുണനെന്നു  വിശദീകരിക്കപ്പെട്ടവനണയാൾ, പദ്മശ്രീയെന്ന ഹിന്ദുവിനെ ജീവിതസഖിയാക്കാൻ തയാറാകുന്നതിലൂടെ. വ്യത്യസ്തമത വിവാഹബന്ധങ്ങൾ അതിന്റെ സാമൂഹ്യപരിപ്രേക്ഷ്യസമസ്യകളെ സ്പർശിക്കാതെ സിനിമയിൽ വ്യവഹരിക്കപ്പെടാറില്ല, പൊതുവേ.. മണിച്ചിത്രത്താഴിൽ ഒഴിച്ച്.


            വിനോദോപാധിദൃശ്യമാദ്ധ്യമങ്ങൾ കഥാപാത്രങ്ങൾക്ക്  ലേബലുകൾ ചാർത്തിക്കൊടുക്കുമ്പോൾ സത്യം  കൃത്യമായി പ്രതിബിംബിക്കണമെന്നില്ല.. ചിട്ടയായി  സൃഷ്ടിച്ചെടുക്കപ്പെട്ട  പരിസരങ്ങളിൽ നട്ടുവയ്ക്കപ്പെടുന്ന കഥാപാത്രങ്ങൾ ഗതാനുഗതികത്വത്തിന്റെ നനവൂറ്റിത്തന്നെ മുളച്ചുപൊന്താൻ വിധിക്കപ്പെട്ടവരാണ്. കൃത്രിമത്തിന്റെ   വാർപ്പുമാതൃകകൾ വ്യതിചലിക്കപ്പെടണമെങ്കിൽ ചില്ലറയല്ല ഊർജ്ജവും ധൈര്യവും സിനിമ കൈവശമാക്കേണ്ടത്.  സിനിമയിൽ ധനവാനായിരിക്കുക എന്നത് ന്യൂനതയായിരിക്കെ-ഇൻഡ്യൻ സിനിമയിൽ മാത്രമല്ലിത്; ലോകസിനിമകളിൽ പരക്കെ കാണപ്പെടുന്നതാണ് ഈ സ്ഥിതിവിശേഷം- നായകന്റെ എതിർചേരിയിലാണു പണക്കാരുടെ സ്ഥാനം മിക്കപ്പോഴും. ഇവ രണ്ടും ഒന്നിപ്പിക്കാൻ സംവിധായകൻ കണ്ടുപിടിച്ച വിദ്യയാവണം ഒരു സറ്റയറിലൂടെ പണക്കാരനായ  നായകനെ അവതരിപ്പിക്കുക എന്നത്.  പ്രാഞ്ചി ദീനാനുകമ്പയിലൂടെ ആർദ്രത നേടുമ്പോൾ ഈ പ്രഹസനസ്വഭാവം സിനിമ വിട്ടുകളയുന്നുണ്ട്.   എന്നാൽ സിനിമ പ്രകടിപ്പിക്കുന്ന  ധാർമ്മ്മികോദ് ബോധനം നായകന്റെ പാത്രസ്വഭാവം നിലനിർത്തിക്കൊണ്ടു തന്നെയാണ് സാ‍ാധിച്ചെടുക്കുന്നത്



            തന്റെ തന്നെ സുധാരണത്തിനും ആത്മനവീകരണത്തിനും വിദ്യാഭ്യാസം ഉതകുമെന്ന വെളിപാട്  നേരത്തെ ലഭിച്ച പ്രാഞ്ചി പോളിയ്ക്ക് അത് നലകാനിടം കൊടുക്കുന്നതിലൂടെ തന്നിലേക്ക് സംക്രമിപ്പിക്കുകയുമാണ്. പോളിയോടൊപ്പം പരീക്ഷയെഴുതാനുള്ള് തീരുമാനത്തോടെയാണ്` സിനിമ അവസാനിയ്ക്കുന്നത്. അപകടകരമായ സമൂഹരോഗങ്ങൾ വ്യാപകമാവുമ്പോൾ അടുത്ത തലമുറയെ അതിൽ നിന്നും മോചിപ്പിക്കുക എന്ന ദൌത്യം പ്രാഞ്ചി ഏറ്റെടുക്കുന്നതു സിനിമയുടെ പ്രകടനാത്മകമായ ദൌത്യവിശേഷം തന്നെ. സിനിമയുടെ സന്ദേശം  ഇതിലേക്ക് മാത്രം  ഒതുക്കപ്പെട്ടിട്ടില്ലെങ്കിലും ആശ്വാസത്തിന്റെ സമൃദ്ധിയിലെന്നപോലെ കാറിൽ ചാഞ്ഞുറങ്ങുന്ന പോളിയുടെ ഷോട്ടോടെ സിനിമ തുടങ്ങുന്നതിനാൽ അവന്റെ വീണ്ടെടുക്കലിൽ എത്തപ്പെടാനുള്ള പശ്ചാത്തലം ചമയ്ക്കുക എന്നതാണ് പ്രാഞ്ചിയുടെ പരാജയകഥകളുടെ സാംഗത്യങ്ങളിലൊന്ന്. 

.


  

31 comments:

എതിരന്‍ കതിരവന്‍ said...

പ്രാഞ്ചിയേട്ടൻ എന്ന കഥാപാത്രത്തെക്കുറിച്ച് ചില തോന്നലുകൾ

Jain Andrews said...

തമ്പുരാക്കെന്‍മാരുടെയും നസ്രാണിമാരുടെയും ഗുണ്ടായിസത്തിലധിഷ്ടിതമായ ഹിറോയിസം കാലഹരണപ്പെട്ടു എന്നു അല്പം വൈകിയെങ്കിലും രഞ്ജിത്തിനു ബോധ്യമായി
ഇനി അല്പം കൊമെടിയൊക്കെ മിക്സ് ചെയ്തു വേണം നായക സങ്കല്‍പങ്ങലില്‍ ഫ്യൂഡലിസമോക്കെ നിലനിര്‍ത്താന്‍ കഴിയു എന്നും പ്രാഞ്ചിയേട്ടന്‍റെ വിജയത്തോടെ ഉറപ്പായി. ഇനി ഇമ്മാതിരി സിനിമകളുടെ പെരുന്നാളായിരിക്കും മലയാളസിനിമയില്‍.
ശ്രീനിവാസന്‍ പരീക്ഷിച്ചു വിജയിപ്പിച്ച വൂഡി അല്ലന്‍ ശൈലി ഇപ്പോള്‍ രഞ്ജിത്തും കണ്ടു പിടിച്ചോ എന്തോ :-)

yousufpa said...

ഇങ്ങനെ ഓരോ ചിത്രത്തിലേയും നായകവേഷം കീറിമുറിച്ച് പരിശോധിച്ചാൽ ഒട്ടേറെ പോരായ്മകളും അബദ്ധങ്ങളും ചിരിക്കു വകനല്കുന്നതുമായ സംഭവങ്ങളും ഉണ്ടാകും.ആംഗലേയ സിനിമകളിലെ നായക കഥാപാത്രം ചെയ്ത ഒരു സംഭവം നമ്മുടെ മലയാള നായകൻ ചെയ്താൽ അത് ശുദ്ധ ബോഷ്ക്കായി അതിനെ വിലയിരുത്തപ്പെടും.ഫാന്റസിയും ഇമാജിനേഷനും ഒന്നും മലയാളിക്ക് ചേരില്ല എന്ന ഒരു പക്ഷം ഇന്നും ഉണ്ട്.നമ്മുടെ ആ പഴയ മരം ചുറ്റി പ്രേമംത്തിലൊതുങ്ങിയ സമൂഹം.
പ്രേക്ഷക ഹൃദയം എപ്പോഴും വിവിധ മേച്ചിൽപുറങ്ങളിലാണ്‌.ചിലർക്ക് ഹാസ്യം ചിലർക്ക് ഇടി,ചിലർക്ക് പ്രണയം.ഇവരെയെല്ലാം തൃപ്തിപ്പെടുത്തുക മലയാള സിനിമയുടെ ഉഠരവാദിത്തമായിരിക്കുന്നു.ടിക്കറ്റിന്റെ കാശ്ശ് മുതലായില്ലെങ്കിൽ ജനം കൂവും നാശനഷ്ടങ്ങൾ ഉണ്ടാക്കും.സാക്ഷരകേരളത്തിലെ പ്രബുദ്ധ ജനങ്ങളാണല്ലൊ..?.
പറഞ്ഞു വരുന്നത്,സിനിമ ഒരു വ്യാപാരമാണെന്ന് മനസ്സിലാക്കുക കോടിക്കണക്കിന്‌ രൂപ മുറ്റക്കി പടമെടുക്കുന്നത് പ്രേക്ഷകരെ നന്നാക്കാനല്ല എന്നത് ജനം മനസ്സിലാക്കുക. പുതുതായി പറ്റം പിറ്റിക്കുന്നവർ മുങ്കാലസിനിമകളേക്കാൾ മികച്ചത് എടുക്കാനും ശ്രമിക്കുക. ഒരു പാറ്റ് കുടുംബങ്ങളുടെ ചോറ്‌ ഇതിൽ നിന്ന് ലഭിക്കുന്നത് കൊണ്ട് ചില പോരായ്മകളെ കണ്ടില്ലെന്ന് നടിക്കുക.

Calvin H said...

മനോഹരമായ സിനിമാവായന എതിരന്‍ജി.:) പ്രാഞ്ചിയേട്ടനെ ഒന്നു കാണണം.

കയ്യൊപ്പിനെ സ്ത്രീപക്ഷസിനിമ എന്ന് വിളിക്കുന്നത് സ്ത്രീകളോട് ചെയ്യുന്ന മഹാപാതകമാണ്. മുന്നേയൊരിടത്ത് പറഞ്ഞത് ഇവിടെ ആവര്ത്തിക്കട്ടെ

രഞ്ജിത് മുൻ സിനിമകളിൽ പിന്തുടർന്ന് പോന്ന ഹീറോസെണ്ട്രിക് സിനിമയുടെ മറ്റൊരു മുഖം മാത്രമാണ് കയ്യൊപ്പ് . അതിമാനുഷികനായ നായകനെ ഗ്ലോറിഫൈ ചെയ്ത് കാണിക്കുന്നത് അടിപിടിയും, തെറിവിളി ഡയലോഗും, പഞ്ചുകളും കൊണ്ട് മാത്രമാവേണമെന്നില്ല. ഇങ്ങനെയൊക്കെയുള്ള സിനിമകൾക്ക് ബദലായുള്ള നല്ല സിനിമ എന്ന ലേബലിൽ കയ്യൊപ്പിനെ വിപണിയിലവതരിപ്പിക്കുമ്പോൾ സിനിമ അതേ ചേരുവകൾ മറ്റൊരു രൂപത്തിൽ അവതരിപ്പിക്കുകയാണ്.

കയ്യൊപ്പിലെ ബാലചന്ദ്രനെന്ന ‘സൂപ്പർ ഹീറോയെ’ ഗ്ലോറിഫൈ ചെയ്യാൻ വേണ്ടി തന്നെ തയ്യാറാക്കിയതാണ് മിക്ക സീനുകളും. തുടക്കത്തിൽ തന്നെ എം.ടിയുടെ ഛായയുള്ള നോവലിസ്റ്റിന്റെ മുന്നിൽ ഇംഗ്ലീഷ് നോവലിലെ വരികൾ മനഃപാഠം ഉരുവിടുന്ന രംഗം മുതൽ ഇത് വളരെ പ്രകടമാണ്. അയ്യേ എന്ന് അപ്പോൾ തന്നെ പറഞ്ഞ് പോവും.
പിന്നീട് ബാലചന്ദ്രനെന്ന നോവലിസ്റ്റിന്റെ പല തരം ഹീറോയിസങ്ങൾ.
ബാലചന്ദ്രന്റെ ചാരിറ്റിയെ അവതരിപ്പിക്കുന്നത് കച്ചവടസിനിമകളിലെ അനാഥാലയങ്ങളിൽ ചോക്ലേറ്റ് കൊണ്ടും പോകുന്ന നായകന്മാരുടെ മറ്റൊരു പതിപ്പ് മാത്രമാണ്. രാകഷസരാജാവിൽ വിനയൻ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന കച്ചവടസാധ്യത തന്നെയാണ് ഇവിടെയും സംവിധായകൻ സമർത്ഥമായി ഉപയോഗിക്കുന്നത്. മറ്റൊരു രൂപത്തിലാണെന്ന് മാത്രം.

ഏറ്റവും നിരാശപ്പെടുത്തുന്ന ഘടകം ഖുശ്ബൂ അവതരിപ്പിക്കുന്ന സ്ത്രീകഥാപാത്രമാണ്. ഒരു ഡിവോഴ്സീ ആയാ നായികയെക്കൊണ്ട് നായകനെ പ്രേമിപ്പിക്കുന്നുവെന്നത് കൊണ്ട് മാത്രം വേറിട്ട സ്ത്രീസങ്കല്പം ആവും എന്ന് ഞാൻ കരുതുന്നില്ല. നായികയെ പ്രധാനമായും ഉപയോഗിച്ചത് നായകന്റെ കോളേജ് കാലത്തെ ‘വീരസ്യങ്ങൾ’ ഡയലോഗുകളായി കാണികളിലെത്തിക്കാനാണ്. [ഡയലോഗുകളിലൂടെ അല്ലാതെ ആശയം കൺ‌വേ ചെയ്യാൻ കയ്യൊപ്പ് വരെ രഞ്ജിത് പഠിച്ചിട്ടെല്ലെന്ന് കരുതുന്നു. ശേഷം ചിന്ത്യം]. ഇത് രാവണപ്രഭു പോലെ ഉള്ള കച്ചവടസിനിമകളിൽ രഞ്ജിത് തന്നെ പ്രയോഗിച്ച് വിജയിച്ച തന്ത്രമാണ്. ഓർമ ഇല്ലേ , കോളേജിലെ താരത്തെ ആരാധിച്ചിരുന്ന രാവണപ്രഭുവിലെ നായികയെ. രാവണപ്രഭുവിലെ നായകന്റെ ഹീറോയിസങ്ങൾ തല്ലും വഴക്കും പഞ്ച് ഡയലോഗും ഓന്റ്രപ്രീനിസവുമാണെങ്കിൽ കയ്യൊപ്പിൽ അത് കവിതയും നൊവലും പ്രസംഗവും മറ്റ് സാഹിത്യപ്രവർത്തനങ്ങളുമാകുന്നുവെന്നേയുള്ളൂ.

ഡിവോഴ്സീ എന്നതിനപ്പുറം നായിക സ്ഥിരം മലയാളസിനിമയിലെ സ്റ്റീരിയോടൈപ്പ് നായികയുടെ തനിപ്പകർപ്പ് കൂടെയാണ്. കാച്ചെണ്ണയും തേച്ച് കേരളസാരിയുമുടുത്ത് വീട്ടിൽ വരുന്ന അതിഥികളോട് നായകന്റെ ഹീറോയിസം വിവരിക്കുന്ന, ഫോണിലൂടെ ജൽതെ ഹെ ജിസ്കേ ലിയെ പാടുന്ന ഹീറോ വർഷിപ്പറായ നായിക. വേറെ പ്രത്യേകിച്ച് തൊഴിലൊന്നുമുള്ളതായി പറയുന്നില്ല. [കുറേ മുൻപ് കണ്ടതാണ്, ഇപ്പോൾ ഓർക്കാത്തതാവാം]

സകലകലാവല്ലഭൻ, ആശ്രിതവത്സലൻ, ചാരിറ്റിയുടെ നിറകുടം, സകലപെണ്ണുങ്ങളുടെയും ആരാധനാപാത്രം, രക്ഷകൻ[തന്റേതല്ലാത്ത കാരണങ്ങളാൽ അവസാനം പരാജയപ്പെടുന്നുവെങ്കിൽ കൂടി] തുടങ്ങി ഒരു സ്ഥിരം സെമിറ്റിക് ഹീറോയുടെ സകല ലക്ഷണങ്ങളും തികഞ്ഞ നായകനാണ് ബാലചന്ദ്രൻ. സിനിമ മൊത്തത്തിൽ ഈ കഥാപാത്രത്തിനു ചുറ്റും കറങ്ങിത്തിരിയുന്നതും. അതല്ലാതെ നായികയ്ക്ക് സിനിമയില്‍ വേറെ പ്രാധാന്യമൊന്നുമില്ല :)

Pony Boy said...

-പുരാണപ്രോക്തമായ പെൺ സംരക്ഷണവും അവളെ ഒരു പോരിലൂടെ വീണ്ടെടുക്കലും ഇന്നും ഇൻഡ്യൻ സിനിമാനായകൻ വാരിയണിയുന്ന ആത്മവീര്യപ്രദർശന കഞ്ചുകമാണ്. അഴിമതിയ്ക്കെതിരേയും വ്യവസ്താപനത്തോടും പൊരുതുക മറ്റൊന്ന്-

വളരെ ശരിയാണ്..ഈ ക്ലിഷേകളിൽ നിന്നും മലായാളസിനിമ ഇനിയും പുറത്തുവന്നിട്ടില്ല.
Man From The Earth, പോലെ ഒറ്റമുറിയില്ല് 2 മണിക്കൂർ സിനിമാ പിടിക്കുന്ന ജീനിയസുകൾ ഇവിടില്ല..പത്മരാജന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ടതിന്...

പക്ഷേ ഫ്യൂഡൽ എഴുത്തുകാരൻ എന്ന് രഞ്ജിത്തിനെ വിശേഷിപ്പിക്കുന്നതിനോടെനിക്ക് യോജിപ്പില്ല...

അദ്ദേഹത്തിന്റെ മിക്ക ക്യാരക്ടറുകളും ആഴമുള്ള വ്യക്തിത്വം പ്രകടിപ്പിക്കുന്നവരാണ് അറ്റ്ലീസ് കൈയ്യൊപ്പ് വരെ..പ്രാഞ്ചി ഞാൻ കണ്ടിട്ടില്ല..അദ്ദേഹത്തിന്റെ സിനിമകളെ അനുകരിക്കാൻ ശ്രമിച്ചവരാണ് പരാജയപ്പെട്ട് പോയത്..അതല്ലേ ചരിത്രം..

ഇന്നും മലയാളത്തിൽ കരുത്തുള്ള ഒരു തൂലിക രഞ്ജിത്തിന്റെ മാത്രമാണ്.ഏത് റേഞ്ച് വരെ പോകാനും കഴിയുന്ന ഒരു ജീനിയസ്സാണദ്ദേഹം..

viniambi said...

എതിരാൻ ജി......അവലോകനം നന്നായിരിക്കുന്നു. "humor with satire" എന്നുള്ള ആശയം ഇപ്പൊൾ മലയാള സിനിമയിലും പച്ചപിടിച്ചു വരുന്നു. എന്നിരുന്നാലും Hero-centric ആശയങ്ങളിൽ നിന്നും പിടി വിട്ടിട്ടില്ല മലയാള സിനിമ. പ്രാഞ്ചിയേട്ടനും അതിനു വിഭിന്നമല്ല. തിരകഥയിൽ ഒരു അതി സാഹസം രഞ്ജിത്ത് കാട്ടി എന്നുള്ളതു നേരു തന്നെ. "super heros" നെ കണ്ട് മടുത്ത ജനത്തിനു ഇതൊരു "touchings" ആയി എന്നു വെണെൽ പറയാം. പടത്തിൽ "philosophical coloring" സ്ക്രിപ്റ്റിൽ കൊടുത്ത് ചിലയിടങ്ങൾ വളരെ രസകരം തന്നെ. ഉദാഹരണത്തിനു ... പ്രാഞ്ചിയുടെ നിഷ്കളങ്കമായ ചോദ്യം " മലയാള ഭാഷയിൽ പ്രാർത്ഥിക്കുന്നതു ദൈവത്തിനു മനസിലകുമൊ" എന്നുള്ളതു ആഴത്തിൽ ചിന്തിപ്പിക്കാവുന്ന ചിലതിൽ ഒന്നു മാത്രം.
"ലൗഡ് സ്പീക്കർ" ലെ "മൈക്" "പ്രാഞ്ചി"യേക്കാളും സാധാരണക്കരന്റെ അടുത്തു നിൽക്കുന്നു എന്നു തോന്നുനു.

kichu / കിച്ചു said...

മനോഹരമായ അവലോകനം എതിരന്‍ ജീ..

അനൂപ് :: anoop said...

നല്ല കുറിപ്പ്.

പ്രാഞ്ചിയേട്ടനിൽ, കുറേ ചിരിപ്പിയ്ക്കുന്ന നീനുകളും സംഭാഷണങ്ങളും നന്നായിതോന്നി - അവാര്‍ഡ് കിട്ടനുള്ള കളികളൊക്കെ എതോ ഒരു വി കെ എന്‍ കഥയെ ഓര്‍മിപ്പിച്ചു, അങ്ങനെ ഒരു കഥ ആയിരുന്നെങ്കില്‍ എന്നു കൊതിപ്പിച്ചു. എങ്കിലും‍ വളരെ സമ്പന്നൻ/പവർഫുൾ ആയ നായക സ്ഥിരം രഞ്ജിത് രീതിയിൽ നിന്നും വളരെയൊന്നും മാറിയിട്ടില്ല ഇതിലും..

ഒരു നല്ല സറ്റയര്‍ ആക്കിയെടുക്കാമായിരുന്നെങ്കിലും നായകനെ മഹാനാക്കാന്‍ അവസാനം ചില സ്ഥിരം ചേരുവകളിലേയ്ക്ക് മടങ്ങിപ്പോവുന്നു.

'അപ്പുണ്ണി' ഒക്കെ പോലൊരു സിനിമ (അതോ മൂവിയൊ ) ഇനി ഉണ്ടാവുമോ ഏന്തോ?

എന്തായാലും രഞ്ജിത്തിന്റെ സഭാഷണ പ്രധാനമായ രീതിയില്‍ വീണ്ടും ഒന്ന് - വൃത്തി കെട്ട കോമഡികള്‍ കുത്തി നിറയ്കാതെ ഒരു കളറ് പടം! കാലികമായ ചില വിഷയങ്ങള്‍ വെറുതെ മിക്സ് ചെയ്യുന്നുമുണ്ട്, ഒരു ഗ്രിപ്പ് കിട്ടുമല്ലോ. : -)

പ്രാഞ്ചി vs പുണ്യാളന്‍ - രസികന്‍ സഭാഷണങ്ങള്‍ - ഈ ശൈലിയുടെ ഉപയോഗം വച്ചു നോക്കിയാല്‍ 'ലഗെ രഹോ മുന്നാഭായ്' ഒരു പാട് നന്നായി എന്നു തോന്നുന്നു, ഒരു താരതമ്യം ശരിയുമല്ല.

ശ്രീ said...

പ്രാഞ്ചിയേട്ടന്‍ ഇതു വരെ കണ്ടില്ല, കാണണം

★ Shine said...

പ്രാഞ്ചിയേട്ടൻ സിനിമ കണ്ടിരുന്നപ്പോള്‍ എനിക്ക് സത്യം പറഞ്ഞാല്‍ Charles Dickens ന്‍റെ A Christmas Carol എന്ന നോവലാണ്‌ ഓര്‍മ്മ വന്നത്. അതും, ലഗേ രഹോ മുന്ന ഭായിയും, പിന്നെ ശ്രീനിവാസന്‍റെ ആത്മവിമര്‍ശന ഹാസ്യസിനിമകളുടെ വിജയവും ഒക്കെയോര്‍ത്തപ്പോള്‍ രഞ്ജിത്ത് നിര്‍മ്മിച്ച ഹിറ്റാണ് പ്രാഞ്ചി എന്നാണു എന്‍റെ തോന്നല്‍.

മുകളിലെ കമന്റില്‍ യൂസുഫ് പറഞ്ഞതിനു പിന്തുണ.

ലേഖാവിജയ് said...

ഉൽക്കടമായ രാഷ്ട്രീയാവബോധവും സ്വതന്ത്ര ചിന്തയുമുള്ളവൾക്കുപോലും നായകനോടൊത്ത് പ്രണയതരളിതമായ ഗാനരംഗത്ത് പ്രത്യക്ഷപ്പെടണം (പഞ്ചാഗ്നി-ഹരിഹരൻ).പിരിമുറുക്കം നിറഞ്ഞ സന്ദർഭത്തിനു അയവു വരുത്താൻ ഒരു പാട്ടു വേണ്ടേ മാഷേ.പക്ഷേ അതിൽ നായകൻ ഒന്നുമല്ല.*ഇന്ദിര*തന്നെയാണ് താരം.പ്രാഞ്ചിയേട്ടനല്ലേ വിഷയം.ഞാൻ ആ സിനിമ കണ്ടിട്ടില്ല.ഒറ്റ ഇരിപ്പിൽ ലേഖനമൊന്നാകെ വായിക്കാൻ പ്രേരിപ്പിക്കുന്ന ആമുഖം.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലൊരു സിനിമാവായന എന്നു ഞാനിതിനെ വിശേഷിപ്പിക്കട്ടെ...

ഏറനാടന്‍ said...

നല്ല വിചിന്തനം. ബ്രാവോ എതിരന്‍!

Anonymous said...

മമ്മൂട്ടിയെ പുനര്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ഈ പടത്തില്‍ രന്‍ ജിത്തിണ്റ്റെ വലിയ വെല്ലുവിളി, മമ്മൂട്ടിയുടെ പച്ച ചിരി, കയ്യും പൊക്കിയുള്ള ഡയലോഗ്‌ വിടീല്‍ ഒന്നും ഇതില്‍ ഇല്ല

പോളിയെ നന്നാക്കാന്‍ പോകുമ്പോള്‍ മുതല്‍ പടം ഇഴയാനും എവിടെക്കാണു പോകുന്നതെന്നു പ്രേക്ഷകനെ സംശയിപ്പിക്കാനും തുടങ്ങി പോളീയുടെ അപ്പന്‍ അവണ്റ്റെ മാഷിനെ കൊല്ലുന്നതൊന്നും സ്വാഭാവികമായില്ല ഒരു എഴുത്തു കാരണ്റ്റെ എക്സ്ക്യൂസ്‌ ആയിട്ടാണു തോന്നിയത്‌

ഒന്നു ആലോചിച്ചാല്‍ നന്ദനം തന്നെയാണു പ്രാഞ്ചി ഏട്ടന്‍ അവിടെ ഗുരുവായൂരപ്പന്‍ ഇവിടെ പുണ്യാളന്‍

മലയാളിയുടെ ഇരട്ടത്താപ്പുകള്‍, പൊങ്ങച്ചം ഇവയ്ക്കൊക്കെ ഇടക്കിട്ട്‌ പണി കൊടുക്കുന്നുണ്ട്‌

നായിക പദ്മപ്രിയ അല്ല പത്മ ശ്രീ ആണു, കതിരനു പറ്റിയ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ആകാം

അവസാനം പുണ്യാളന്‍ പറയുന്ന ചില ഡയലോഗുകള്‍ ഉഗ്രന്‍ അല്ലേ ' ഈ വിജയം എന്നു നമ്മള്‍ കരുതുന്നതൊക്കെ യഥാര്‍ഥത്തില്‍ ഒരു വിജയം ആണോ? നഷ്ടം എന്നു നമ്മള്‍ വിചാരിക്കുന്നത്‌ യഥാര്‍ഥത്തില്‍ ഒരു നഷ്ടം ആണൊ? എന്നൊക്കെയുള്ള '

ഇതേ പോലെ തിരക്കഥയിലും ഉണ്ട്‌ രണ്ടു മൂന്നു കിടിലന്‍ ഡയലോഗുകള്‍

ഏതായാലും ടീ പീ ദാസനും പ്രാഞ്ചി ഏട്ടനും രണ്ടായിരത്തി പത്തില്‍ കാണാന്‍ കൊള്ളാവുന്ന വിരളം സിനിമകള്‍ ആയിരുന്നു,

മോഹന്‍ ലാല്‍ അതേ സമയം പരട്ട റോളുകളില്‍ അഭിനയിച്ചും കോക്കസില്‍ പെട്ടും ഭാവി തുലക്കുന്നു എന്നതും കൂട്ടി വായിക്കുമ്പോള്‍ മമ്മൂട്ടിയുടെ പുതുമയുള്ള കഥാപാത്രങ്ങള്‍ക്കായുള്ള തേടല്‍ അം ഗീകാരം അര്‍ഹിക്കുന്നു.

എതിരന്‍ കതിരവന്‍ said...

സുശീലൻ: രണ്ടിടത്തു പരാമർശിക്കുന്നുണ്ട്, പദ്മശ്രീ എന്ന്. പ്ദ്മപ്രിയ എന്ന് എവിടെ കണ്ടു?

ഭൂമിപുത്രി said...

സിനിമ കണ്ടില്ല.ഇനി ഡിവിഡി ഇറങ്ങട്ടെ.
കണ്ടവരൊക്കെ,എന്ന് വെച്ചാൽ എല്ലാവിഭാഗം പ്രേക്ഷകർക്കും,(മമ്മൂട്ടിയുടെ സ്വോൺ എനിമീസ് അടക്കം),ഒരേപോലെ ഇഷ്ട്ടപ്പെട്ടതായിപ്പറഞ്ഞുകേട്ട മറ്റൊരു സിനിമ അടുത്തകാലത്തുണ്ടായിട്ടില്ലെന്ന് തോന്നുന്നു.
അതാണൊരു പേടി,ഇനിയിപ്പോൾ കാണുമ്പോൾ കൂടുതൽ പ്രതീക്ഷയായിപ്പോയില്ലേ ?

Anonymous said...

. മതപരമായി നിർഗ്ഗുണനെന്നു വിശദീകരിക്കപ്പെട്ടവനണയാൾ, പദ്മപ്രിയയെന്ന ഹിന്ദുവിനെ ജീവിതസഖിയാക്കാൻ തയാറാകുന്നതിലൂടെ. വ്യത്യസ്തമത വിവാഹബന്ധങ്ങൾ അതിന്റെ സാമൂഹ്യപരിപ്രേക്ഷ്യസമസ്യകളെ സ്പർശിക്കാതെ സിനിമയിൽ വ്യവഹരിക്കപ്പെടാറില്ല

*****
ഇവിടെ കണ്ടു

Anonymous said...

ഭൂമി പുത്റീ ബെസ്റ്റ്‌ ആക്ടര്‍ ആണൊ ഉദ്ദേശിച്ചത്‌ അതു അത്റ വലിയ സംഭവം അല്ല നെടുമുടി നന്നായി അഭിനയിച്ചു അതില്‍ ബെസ്റ്റ്‌ ആക്ടറ്‍ മമ്മൂട്ടിയെ എഞ്ചിന്‍ ഷൈന്‍ ചെയ്യിപ്പിക്കാമോ എന്ന ചിന്തയാണു ഡയറക്ടറ്‍ക്കു ഇടക്കു ബോറടിക്കും ഒരു അഴകിയ രാവണന്‍ വേഷം പ്പ്റാചി ഏട്ടന്‍ അതല്ല അതു എഴുത്തുകാരണ്റ്റെ പടം ആണു ഡയളോഗ്‌ ആണു അതിണ്റ്റെ ജീവന്‍ മമ്മൂട്ടിയെ കയറിട്ടു നിറ്‍ത്തിയിട്ടുണ്ട്‌ രന്‍ ജിത്ത്‌, മമ്മൂട്ടിയും നന്നായിരിക്കുന്നു

എതിരന്‍ കതിരവന്‍ said...

സുശീലൻ, ഞാൻ തോറ്റേ തോറ്റു! തിരുത്തിയിട്ടുണ്ട്.

പാര്‍ത്ഥന്‍ said...

‘സ്ത്രീവിഷയത്തിൽ താല്പര്യമില്ലാത്ത’ എന്ന വിശേഷണം ‘ദശരഥ’ത്തിലെ കഥാപാത്രത്തിനു ചേരുമോ എന്ന് ഒന്നുകൂടി പരിശോധിക്കേണ്ടതാണ്. മലയാളിയുടെ സ്വീകരണത്തിന്റെ പോരായ്മയാണ് ആ പടത്തിന്റെ പരാജയം സൂചിപ്പിക്കുന്നത്.
അതുകൊണ്ട് കാലാകാലങ്ങളിൽ പൊതുജനത്തിനുവേണ്ടത് സിനിമക്കാർ പടച്ചു വിടുന്നു. അതിൽ സാമൂഹിക-ധാർമ്മിക പ്രസക്തി എന്തെങ്കിലും ഉണ്ടെന്നു തൊന്നിയിട്ടില്ല.

ഇപ്പോഴത്തെ പത്മശ്രീ വിതരണം കണ്ടപ്പോൾ പ്രാഞ്ചിയേട്ടന് കിട്ടാത്തതിൽ ഒരു തൃശൂർക്കാരൻ എന്ന നിലക്ക് എന്റെ പ്രതിഷേധം അറിയിക്കുന്നു.

എതിരന്‍ കതിരവന്‍ said...

യൂസപ്ഫ്പ:
ഫാന്റസിയും മറ്റും മലയാളസിനിമയിൽ അധികം കാണാത്തത് പ്രേക്ഷകന് ഇന്നതേ വഴങ്ങൂ എന്ന കടും പിടുത്തം കൊണ്ടാണ്. നായകവേഷത്തിൽ വന്ന മാറ്റങ്ങളാണ് കുട്ടിസ്രാങ്കിലും പ്രാഞ്ചിയേട്ടനിലും മറ്റും കാണപ്പെടുന്നത്. പുരുഷത്വവും ലൈംഗികതയും തലച്ചുമടായി കൊണ്ടുനടക്കേണ്ടി വരുന്നില്ല പ്രാഞ്ചിക്ക് എന്നതാണ് നായകപാത്രസൃഷ്ടിയിലിള്ള പ്രധാന മുന്നോക്കം പോവൽ.

കാൽ വിൻ:
മലയാളനായികമാരുടെ തദ് സന്ദർഭചരിത്രവുമായി തട്ടിച്ചുനോക്കിയാൽ കയ്യൊപ്പിലെ പദ്മ (ഖുശ്ബൂ) എങ്ങനെ വ്യത്യസ്ത്യയാണെന്ന്നു മനസ്സിലാക്കാം. ഭർത്താവിന്റെ കാമുകീബന്ധത്തെക്കുറിച്ച് അറിഞ്ഞയുടൻ ധീരമായി ആ വിവാഹബന്ധത്തിൽ നിന്നും ഒഴിയുകയാണവൾ. ഇത്തരം സന്ദർഭങ്ങളിൽ അയാളെ “ നന്നാക്കി” തിരിച്ചുകൊണ്ടുവരികയാണു മലയാളനായികമാർക്ക് ഇന്നേവരെ കൽ‌പ്പിച്ചു നൽകിയിരുന്ന ഉത്തരവാദിത്തം. കുടുംബം എന്ന യൂണിറ്റ് ഭദ്രമായി കൊണ്ടു നടക്കുക ഭാര്യയുടെ മാത്രം ഭാരം. ഭർത്താവ് കാമുകിയെത്തേടി രാത്രി ഇറങ്ങുമ്പോൾ അയാൾക്ക് ഒരു സ്വെറ്റർ കൂടി കൊടുത്തിട്ട് “തണുപ്പുണ്ട്, ഇതുകൂടി വച്ചോളൂ’ എന്ന ശീലാവതി സിൻഡ്രോം ‘ഭാര്യ’ (സത്യൻ-രാഗിണി-രാജ്ശ്രീ)യിലും മറ്റു സിനിമകളിലും പിൻ തുട്അർന്നിട്ടുണ്ട്. അല്ലെങ്കിൽ ആത്മഹത്യയ്ക്കു ശ്രമിച്ച് ഭർത്താവിനോട് അതീവ വിധേയത്വം മാത്രമേ ഉള്ളു എന്ന് ധരിപ്പിക്കണം (കാട്ടുകുരങ്ങ്-സത്യൻ-ശാരദ-ജയഭാരതി). ഭർത്താവിന്റെ കാമുകിയുടെകുഞ്ഞിനെ വളർത്തുക എന്ന ത്യാഗവും അവൾ ചെയ്യേണ്ടത് (ഏണിപ്പടികൾ-മധു-ജയഭാരതി-ശാരദ). ‘ആലീസിന്റെ അന്വേഷണത്തി’ൽ ഭർത്താവിന്റെ മറ്റു ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞുവരുന്ന ഭാര്യ സ്വന്തം ഇടം തേടാൻ ധൈര്യം കാണിക്കുന്നില്ല. വിടനും വില്ലനുമായ ഭർത്താവിനെ ആരെങ്കിലും കൊന്നെങ്കിൽ മാത്രമേ ഭാര്യക്ക് മോചനവും പൂർവ്വകാമുകനോട് ഒത്തുപോകാൻ അവസരവും ലഭിയ്ക്കുക്കകയുള്ളു (ചന്ദ്രോത്സവം-മോഹൻ ലാൽ-മീന) പൂർവ്വകാമുകൻ ജയിലായാൽ മാത്രം അവൾക്ക് പുതിയ ഒരുത്തനെ സ്വീകരിക്കാം. ഇതും അവൾ വീണ്ടുവിചാരമില്ലതെ പെട്ടെന്ന് ചെയ്യുന്ന ഒരു ശുംഭത്തി എന്ന രീതിയിലാണ് അവതരണം (സമ്മർ ഇൻ ബെത് ലഹേം). ഭർത്താവിനു masculinity തെളിയിക്കാൻ പറ്റാത്ത അവസ്ഥയിൽ അയാളോടോപ്പം നിൽക്കാൻ ഭാര്യക്ക് അവകാശമില്ല. അവളെ ചവിട്ടിത്തള്ളിയാണ് മറ്റൊരുവന്റെ മുൻപിലേക്ക് അയാൾ ഇടുന്നത് (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്). ഭർത്താകന്മാർ ഹാപ്പിയായിരിക്കാൻ മറ്റുപെണ്ണുങ്ങളുടെ പുറകേ പോയാലും മാപ്പുകൊടുക്കുന്ന ഭാര്യമാർ വീട്ടിൽ കാണണം (ഹാപ്പി ഹസ്ബൻഡ്സ്).

ആണുങ്ങൾ തീരുമാനിക്കും ഉലഞ്ഞ ബന്ധങ്ങളിൽ പെണ്ണ് ഏത് ഇടത്തിൽ നിൽക്കണമെന്ന്.

കയ്യൊപ്പിലെ പദ്മയാകട്ടെ സ്വയം ഒഴിഞ്ഞ് ഒറ്റയ്ക്കാകാൻ ധൈര്യം കാട്ടുന്നു. ഹീറൊസെന്റ്രിക് ആകാൻ അവൾക്ക് ആ സമയത്ത് ഒരു ഹീറോ ഒന്നുമില്ല.“എന്തിവിലകൊടുത്തും ഈ പവിത്രബന്ധം കാത്ത് സൂക്ഷിക്കേണ്ടാ ചേട്ടാ’ എന്നമാതിരി ഡയലോഗുകളൊന്നും വച്ചു കീച്ചാതെ നിശബ്ദയായാണ് അവൾ ഇത് സാധിച്ചെടുക്കുന്നത്.

എതിരന്‍ കതിരവന്‍ said...

ജെയിൻ ആൻഡ്രൂസ്:
വേറിട്ടൊരു നായകനെ അവതരിപ്പിക്കുന്നത് സ്വൽ‌പ്പം തമാശയാണെന്ന വിധത്തിൽ ചെയ്യാനേ ഇന്ന് മലയാള സിനിമ അനുവദിക്കുന്നുള്ളു.

എതിരന്‍ കതിരവന്‍ said...

Pony Boy:
പറഞ്ഞതു ശരിയാണ്.
സ്ത്രീപുരഷബന്ധങ്ങൾ 'consenting adults'
എന്നരീതിയിൽ അവതരിക്കപ്പെട്ടത് പാ‍ാലേരി മാണിക്യത്തിലാണ്. മറ്റൊരാളുടെ ഭാര്യയുമായി കിടക്ക പങ്കിടുന്നതു വരെയുള്ള സ്നേഹബന്ധം നിലനിർത്തുന്ന പുരുഷൻ. അവൾക്ക് തോന്നുമ്പോൾ ഭർത്താവിനോടൊപ്പം പോവുന്നുമുണ്ട്.
റ്റി പി രാജീവന്റെ കഥാപാത്രങ്ങളാണെങ്കിലും സിനിമയിൽ അവരെ കൊണ്ടു വന്നത് രഞ്ജിത് തന്നെ.

എതിരന്‍ കതിരവന്‍ said...

വിനീത്:
മലയാള സിനിമകൾ ഹീറോ സെന്റ്രിക് ആകാതെ തരമില്ല, വാണിജ്യപരവിജയത്തിനു. ഇന്ന് യഥാർത്ഥ ഹീറൊകൾ സമൂഹത്തിൽ ഇല്ലാഞ്ഞാവണം മായികസിനിമാതാരങ്ങളെ അസത്യമെന്നറിഞ്ഞിട്ടും ദൈവതുല്യമായി ആരാ‍ാധിക്കുന്നത്. ഇത് ചെറിയ ഉൾനാട്ടിൽ‌പ്പോലും പടർന്ന് അല്ലു അർജ്ജുന എന്ന തെലുങ്കു താരത്തെപ്പോലും പൂജിക്കുന്ന വിധമായിട്ടുണ്ട്. അല്ലു അർജുന ഫാൻ ക്ലബ് ഫ്ലെക്സ് ബോറ്ഡുകൾ ധാരാളം. എന്തിനേറേ ഭീമൻ രഘു ഫാൻ ക്ലബ് വരെ ഉള്ള നാട്ടിൽ സിനിമാ പിടിയ്ക്കുമ്പോൾ കാസ്റ്റിങ് എന്നത് വളരെ എളുപ്പമുള്ള പരിപാടി ആയിത്തീരുന്നു. അല്ലെങ്കിൽ തന്നെ കാസ്റ്റിങ് എന്ന ഒന്ന് ഉണ്ടെന്നു പറയാനും വയ്യ. രണ്ടു മൂന്നു താരങ്ങളെ ചുറ്റിപ്പറ്റി നിർമ്മിക്കപ്പെടുന്നതാനല്ലൊ മലയാളം സിനിമ. അതിമാനുഷർക്കു യോജ്യമെന്ന് കരുതിയുണ്ടാക്കുന്ന കഥയിൽ പാത്രസൃഷ്ടിയും അങ്ങനെ തന്നെ. നേരിയ അപവാദങ്ങൾ കാണപ്പെടുന്നുണ്ട് എന്നത് ആശ്വാസത്തിനു വകനൽകുന്നുണ്ടോ എന്നു സംശയം. ‘ശിക്കാർ’ (പദ്മകുമാർ)എന്ന സിനിമയിൽ അതിമാനുഷനാകുള്ള വകുപ്പ് ക്ലൈമാക്സിൽ വന്നു ചേരുന്നില്ല. എതിരാളി മെലിഞ്ഞുണങ്ങിയ ഒരു പാവം പയ്യനാണ്. മോഹൻ ലാൽ പണ്ടു കയറിയ കൊമ്പിൽ നിന്നും സ്വൽ‌പ്പം ഇറങ്ങുന്നു.

അനൂപ്:
ഒരു നല്ല സറ്റയ്രർ ആക്കിയെടുക്കുക ഈ സിനിമയുടെ ഉദ്ദേശമല്ല.ജാടകളിൽ നിന്നും ശുംഭത്തരത്തിൽ നിന്നും മാറിച്ചെന്ന് സമൂഹസമസ്യകളിൽ വാശിയോടെ ഇടപെടുന്നവനായിട്ടാണ് സിനിമാ തീർക്കുന്നത്. ചെറുതലമുറയ്ക്ക് ജീവിക്കാൻ ഇടം കൊടുക്കണമെന്നത് മലയാളിക്ക് അത്യാവശ്യ പാഠനിർദ്ദേശമാണ്. അടുത്ത തലമുറയ്ക്ക് പ്രകൃതി/സാംസ്കാരികവിഭവങ്ങൾ കൊടുക്കരുതെന്ന നശീകരണ വാശിയിലാണ് ഇന്ന് മലയാളി.

ഷൈൻ കുട്ടേട്ടൻ:
സാറ്റിറിക്കൽ കഥാപാത്രങ്ങൾ യദൃശ്ചയാ സാമൂ ഹ്യപ്രശ്നങ്ങളിൽ എത്തപ്പെട്ട് അവിടത്തെ പ്രശ്നങ്ങൽ പരിഹരിക്കുക എന്നത് ഹോളിവുഡ്ഡിലും ഇന്നും വിജയിക്കുന്ന പ്രമേയമാണ് (Date Night-Tina Fay, Steve Carell). ഇങ്ങനെ സ്വരൂപിക്കപ്പെട്ട മുന്നാഭായിയേക്കാൾ ഒരുപടി മുൻപിലാണ് പ്രാഞ്ചി.

എതിരന്‍ കതിരവന്‍ said...

ലേഖ വിജയ്:
Pre-war musical cinema യുടെ പരിസരത്തു തന്നെ ചുറ്റിക്കറങ്ങുന്നതുകൊണ്ട് സിനിമയിൽ പാട്ടു വേണമെന്നും അത് ഇന്ന ഇടങ്ങളിൽ ആവണമെന്നും നിർബ്ബന്ധമുണ്ട്. പഞ്ചാഗ്നിയിൽ പാട്ടു വേണമെങ്കിൽ നായികയെ “ലോലമായ ഏകതാരയിൽ ഒന്നിളവേൽക്കൂ‘ എന്നൊക്കെയുള്ള ചുറ്റുപാടിൽ കൊണ്ടെനിറുത്തേണ്ടതില്ലായിരുന്നു. മാത്രമല്ല ഒരു പ്രത്യശാസ്ത്രത്തിനും നിന്നെ വിട്ടുകൊടുക്കാൻ ഞാൻ അനുവദിയ്ക്കില്ല” എന്ന മാതിരി നായകൻ തന്റെ അധികാരങ്ങൾ വിളമ്പുന്നുമുണ്ട്.

സുശീലൻ:
നന്ദനത്തിലെ ഗുരുവായൂരപ്പൻ ക്രൂരതയോടെ സംവിധായകൻ നായികയ്ക്ക് ഇട്ടു കൊടുത്ത കച്ചിത്തുരുമ്പാണ്. ഇനി നിന്നെ രക്ഷിക്കാൻ ദൈവം മാത്രമേ ഉള്ളു എന്നതു തന്നെ അത്. പ്രാഞ്ചി താദാത്മ്യം പ്രാപിക്കുന്ന സെയിന്റ് ഫ്രാൻസിസ് ഉമായി ബന്ധമൊന്നുമില്ല.

Anonymous said...

ഏതു വിജയിക്കുന്ന പുരുഷണ്റ്റെ പിന്നിലും ഒരു സ്ത്റീയുണ്ട്‌, കമല ഹാസന്‍ വ്യത്യസ്തനായത്‌ സരികയെ കെട്ടിയ ശേഷം ആണു മീശ വടിച്ചതും ഒക്കെ അവരുടെ ഇന്‍ഫ്ളുവന്‍സില്‍ ആണു ( ഡയലോഗ്‌ ലെസ്സ്‌ മൂവീ Pushpak) ചിത്റം

ഇപ്പോള്‍ രന്‍ ജിത്തും ഒരു ഡിവോറ്‍സീ സംവിധായികയുടെ ഇന്‍ഫ്ളു വന്‍സില്‍ കാറ്റത്തെ കിളികൂടായി മാറി എന്നു റൂമറ്‍ ഉണ്ട്‌

ഏതായാലും വേറെ ആരും മാറി ചിന്തിക്കാന്‍ തയ്യാറില്ല കോക്‌ ടെയില്‍ അല്‍പ്പം കൂടി ബോള്‍ഡ്‌ ആയിരുന്നെങ്കില്‍ എന്നു യുവ സംവിധായകരോ എഴുതിയ അനൂപ്‌ മേനോനോ വിചാരിച്ചില്ലല്ലോ

അപ്പോള്‍ രന്‍ ജിതിനു കുഡോസ്‌

Anonymous said...

ചയില്യം ചായിച്ചു എന്താ അര്‍ഥം ?

എതിരന്‍ കതിരവന്‍ said...

അനോണീ, ചാ‍ായില്യം മുഖത്തിടുന്ന പരമ്പാരഗത മേക്കപ് വസ്തുവാണ്. ഒരു ചുവന്ന പൊടി. അങ്ങാടി മരുന്നുമാണ്. ജാതിലിംഗ എന്ന് സംസ്കൃതത്തിൽ. mercuric sulphate ആണു സാധനം.
ചുവർ ചിത്രങ്ങൾ വരയ്ക്കാനും ചായില്യം ഉപയോഗിക്കാറുണ്ട്;

ചുവർ ചിത്രങ്ങളെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ കണ്ട വിവരണം ഇതാ:

കാവിച്ചുവപ്പ്‌, പച്ച, വെള്ള, കറുപ്പ്‌, എന്നീ വര്‍ണ്ണങ്ങളാണ്‌ പ്രധാനമായും ചുവര്‍ച്ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത്‌. ചായില്യം, മനയോല, തുരിശ്‌, എരവിക്കറ, നീലഅമരി, ചാണകം, വെട്ടുകല്ല്‌, ഗോമൂത്രം തുടങ്ങിയ ഒട്ടേറെ വസ്‌തുക്കള്‍ ഉപയോഗിച്ചാണ്‌ ചായങ്ങള്‍ നിര്‍മ്മിച്ചിരുന്നത്‌.

ജ്യോതിര്‍മയി /ज्योतिर्मयी said...

വളരെക്കാലത്തിനുശേഷം ബ്ലോഗില്‍ വന്നൊരു വായന.. സിനിമകള്‍ കണ്ടിട്ടു കുറച്ചുകാലമായി. ഈ സിനിമാ അവലോകനം വളരെ നന്നായിത്തോന്നി.നന്ദി കതിരന്‍ ജീ :-)

ഗദ്ദാമയിലാണെന്റെ പ്രതീക്ഷ...

ശ്രീക്കുട്ടന്‍ said...

സത്യത്തില്‍ പ്രാഞ്ചിയേട്ടനെ കാണാതെ വിട്ടിരുന്നെങ്കില്‍ അതൊരു തീരാനഷ്ടമായിരുന്നേനെ.ശരിക്കും അതിമനോഹരമായിരിക്കുന്നു ചിത്രം.അവസാനഭാഗത്ത് പോളിയുടെ അച്ഛന്റെ(ബിജുമേനോന്‍) കുമ്പസാരസീനുകള്‍ അല്‍പ്പം അരോചകമായിതോന്നി.ഒരു വിശ്വസനീയക്കുറവുപോലെ.പുണ്യാളനും പ്രാഞ്ചിയുമായുള്ള സംഭാഷണമെല്ലാം രസകരമായിരുന്നു.ര്‍ഞ്ജിത്തിന്റെ ഈ വേറിട്ട നടത്തം മലയാളസിനിമയില്‍ ഇനിയും പ്രാഞ്ചിയേട്ടമ്മാരെ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.

അതിമനോഹരമായ ഒരു വായനാനുഭവം പകര്‍ന്നുതന്നതിനു നന്ദിയുണ്ട് എതിരന്‍ജി.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ങും… നല്ല അവലോകനം…
(സിനിമ കണ്ടിട്ടില്ല.)