സംത്രാസത്തിന്റെ ചാലകശക്തിയാല്‍ നയിക്കപ്പെടുവാനിഷ്ടപ്പെടുന്നു, മലയാളി. അവന്റെ ഹൃദയമിടിപ്പ് മറ്റു സംസ്ഥാനക്കാരെക്കാളും ഒന്ന് കൂടുതലാണ്. എന്നാലും ആഘോഷങ്ങളിലും ആചാരങ്ങളിലും അത്യോത്സാഹം സ്വയം ആരോപിക്കാന്‍ അവരെപ്പോലെ വിവാഹാഘോഷങ്ങളുടെ ഭാഗമായി വഴിയിലിറങ്ങി തുള്ളീച്ചാടുകയോ വിളവെടുപ്പ് അതിചടുലമായ നൃത്തമാക്കി മാറ്റി ആഘോഷിക്കുകയോ ചെയ്യാറില്ല. ആരാധനാക്രമങ്ങളിലും ഈ വ്യക്തിപരത ഒരു പരിധി വരെ അവന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്.
എന്നാല്‍ ഇങ്ങനെയൊരു പരിമിതി സ്വയം ബോധിക്കേണ്ട ആവശ്യം ഒരു മലയാളിക്കും ഉദിക്കുന്നില്ല. ഇതൊരു പരിമിതിയായും അവന്‍ കരുതുന്നില്ല. തനിയെയിരുന്നു ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകുന്ന ഒടിവിദ്യ അവന്‍് വശമാണ്. “തനിരൂപി” ആയിരിക്കുമ്പോള്‍ത്തന്നെ ബഹുരൂപി ആകുന്ന മാന്ത്രികം. വര്‍ത്തമാനപ്പത്രത്തിന്റെ പ്രചാരത്തോടെയാണ് ഈ നവവ്യക്തിത്വത്തിന്റെ പൊരുള്‍ അവനിലുണ്ടെന്നു മനസ്സിലാക്കിയത്. പത്രത്തിലെ ഒരു വാര്‍ത്താകോളത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ അവന്‍ ആഹ്ലാദം കൊള്ളുന്നത് ആയിരം അല്ലെങ്കില്‍ ലക്ഷക്കണക്കിനു ആള്‍ക്കാര്‍ അതേ കോളത്തിലേക്കു നോക്കിക്കൊണ്ടിരിക്കുകയാണെന്നും അങ്ങനെ ബ്രഹുത്തായ ഒരു “വിര്‍ച്വല്‍” ആള്‍ക്കൂട്ടത്തിലാണ്‍ താന്‍ എന്ന ബോധം (connectedness) അവനിലുദിക്കുന്നതുകൊണ്ടാണ്.. മലയാളം പത്രങ്ങള്‍ ഏറ്റവും കൂടുതല്‍ എണ്ണം വിറ്റഴിക്കപ്പെടുന്നത് മലയാളിയുടെ ഈ സ്വഭാവവിശേഷം കൊണ്ടും കൂടി ആകാന്‍ സധ്യതയുണ്ട്. വായിച്ച കാര്യങ്ങള്‍ ലോകത്തുള്ള എല്ല മലയാളികളും അറിഞ്ഞെന്നുള്ള സന്തോഷം ചായക്കടയിലോ ബാര്‍ബര്‍ ഷാപ്പിലോ കല്യാണപ്പന്തലിന്റെ മൂലയ്ക്കോ ഒരു അയവിറക്കലില്‍ക്കൂടെ പങ്കുവയ്ക്കും. ഒളിഞ്ഞിരുന്നു തെളിയാനാണ് മലയാളിക്കിഷ്ടം.
എല്ലാ മധ്യമങ്ങളുടേയും മുന്‍പേ ഓടുന്ന സൈബര്‍ മാധ്യമത്തിലും ഇങ്ങനെ ഒരു സ്വത്വം കണ്ടെത്തി തനിയെ ആള്‍ക്കൂട്ടത്തിലാവാനുള്ള ആവേശം മലയാളി പ്രകടമാക്കുന്നുണ്ട്. ചാറ്റ്റൂമുകളും ബ്ലോഗിങ്ങും എല്ലാ ഭാഷയിലുമുണ്ടെങ്കിലും പത്രപാരായണത്തിനു അവനെ അത്യുദാരമായി പ്രേരിപ്പിച്ച അതേ പ്രത്യേകഘടകങ്ങള്‍ ഇവിടെയും വര്‍ത്തിക്കുന്നുണ്ട്. കമ്പ്യൂടറിലെ സംവേദനമാകട്ടെ പത്രവായനയുടെ ആള്‍ക്കൂട്ട വ്യക്തിത്വത്തിന്റെ വളരെ മടങ്ങ് ശക്തിയുള്ളതാണ്. ഒരേ സമയം വായിക്കുകയും എഴുതുകയും പലരുമായും ചര്‍ച്ചയിലേര്‍പ്പെടുകയും ചെയ്യാന്‍ പറ്റുന്ന വിചിത്ര വിദ്യ. ഇത് അവന്റെ ഒറ്റയ്ക്കിരുന്നുള്ള ആള്‍ക്കൂട്ടം മെനയലിനെ എളുപ്പമാക്കുന്നു. ഇങ്ങനെ ഒരു പ്രതിഭാസത്തിന്റെ ദൃഷ്ടാന്തമാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 27നും 28നും മലയാളം ബ്ലോഗില്‍ സംഭവിച്ചത്.ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള ബ്ലോഗുപ്രിയരായ മലയാളികള്‍ പെട്ടെന്ന് ഒരു പ്രകോപനവുമില്ലാതെ മേല്‍പ്പറഞ്ഞതരത്തിലുള്ള ആള്‍ക്കൂട്ടം സ്വരൂപിച്ചെടുക്കുകയും രണ്ടു ദിവസത്തോളം അത് ഒന്നിച്ചു നീങ്ങുന്ന ഒരു ഉറുമ്പിന്‍പറ്റം പോലെ നടന്നു നീങ്ങുകയും ചെയ്തു. വെറും ഒരു ദോശ ഉണ്ടാക്കാന്‍ വച്ചിരുന്ന എണ്ണ കിനിഞ്ഞിറങ്ങി അതില്‍ ഒരു കമന്റിന്റെ തീപ്പൊരി പാറി വീഴുകയും അത് പെട്ടെന്ന് ആളിക്കത്തി കൂടുതല്‍ ബ്ലോഗ് ശലഭങ്ങളെ ആകര്‍ഷിക്കുകയും ചെയ്തു. (ഈ എണ്ണയില്‍ പെട്രോളിന്റെ അംശം ഉണ്ടായിരുന്നോ?) ഇതു കെടുത്താന്‍ അവര്‍ തന്നെ ഒഴിച്ച വെള്ളം പെട്ടെന്നു പ്രളയസ്വരൂപം പൂണ്ട് എല്ലാവരേയും ഒരു ചുഴിയിലാക്കുകയും ആ ചുഴിയുടെ ഭ്രമണപഥത്തില്‍ നിന്നും വേര്‍പെട്ടു് മുങ്ങിയും പൊങ്ങിയും നീന്തിയും തുടിച്ചും തിമിര്‍ത്താടി ക്രീഡാലോലുപസ്ഥിതിവിശേഷം വന്നു ചേര്‍ന്നു. അവരറിയാതെ ഒരു ഉത്സവമോ മത്സരക്കളിയോ രൂപപ്പെട്ടു. നിറുത്താനാവാത്ത ഒരു സുരതോത്സവം പോലെ രണ്ടുദിവസത്തോളം ഇതില്‍പ്പെട്ടവര്‍ മോഹാലസ്യസുഖത്തില്‍ ആണ്ടു മയങ്ങി. പലപ്പോഴും ഒരിക്കലും നിറുത്താത്ത ഒരു ഹൈസ്പീഡ് തീവണ്ടി പെട്ടെന്നു നിറുത്തിയതിന്‍ വണ്ണം പദ്യങ്ങള്‍, ശ്ലോകങ്ങള്‍, തത്വചിന്തകള്‍, സ്നേഹപ്രീണനങ്ങള്‍, ഭര്‍സനങ്ങള്‍, വാചാടോപങ്ങള്‍ എന്നിവയൊക്കെ ചാടിയിറങ്ങി. തമ്മില്‍ കെട്ടിപ്പുണര്‍ന്നും വെട്ടിയും കുത്തിയും കവിളില്‍ തലോടിയും കൂരമ്പെയ്തും പൂക്കള്‍ വര്‍ഷിച്ചും ഈ കളി മുന്നേറി. സാഹിത്യവും കലയും എന്നുവേണ്ട, വിവിധ മേഖലകളുടെ നിമ്ന്നോന്നതങ്ങളില്‍ ഒഴുകിയിറങ്ങി, വലിഞ്ഞ്കയറി രസിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഉയരങ്ങളിലേക്കു ചാണ്ടിയെറിയപ്പെട്ട ഭാഷക്കിളുന്തുകള്‍ അനേകം ഫ്ലൂറസന്റ് റ്റെന്നീസ് പന്തുകള്‍ പോലെ ശീഘ്രം അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന മനോഹരദൃശ്യമായി സ്പേസ് യാത്രക്കാര്‍ക്കു ഇത് അനുഭവപ്പെട്ടിരിക്കണം. നര്‍മ്മത്തിന്റെ കണ്ണികള്‍ ഇണക്കിയ ഒരു വല താഴെ വലിച്ചുകെട്ടപ്പെട്ടീരുന്നതിനാല്‍ ആരും വീണ് പരിക്കേറ്റില്ല. ഒടുവില്‍ തളര്‍ന്നു മയങ്ങി ആലസ്യം വിട്ടെഴുന്നേറ്റപ്പോഴേയ്ക്കും 630 ഓളം ഭാഷാശകലങ്ങള്‍ അവര്‍ക്കു നടുവില്‍ കൂമ്പാരം കൂട്ടപ്പെട്ടിരുന്നു.
ഈ അപൂര്‍വ്വ ഭാഷക്കളിയെ വെറുതേ വിടാമോ? ഇരുപത്തിനാലു കാരറ്റിന്റെ ആശയങ്ങളണിഞ്ഞോ ആഴമുള്ള പഠനങ്ങളുടെ ഓലക്കെട്ടുഭാണ്ഡമേറിയോ തത്വചിന്തയുടെ പുതുപ്ലാസ്റ്റിക് സുഗന്ധം വമിക്കുന്ന മെഴ്സിഡെസ് ബെന്‍സിലോ അല്ല ഈ കമന്റുകളൊക്കെ എത്തിയത്. ഇതൊരു അര്‍ത്ഥശൂന്യമായ തമാശയാണെന്നാണ് പങ്കെടുത്ത ഒരാള്‍ക്ക് ആദ്യം തോന്നിയത്.. “എന്തിലും പ്രകടമായ അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കണമെന്ന ആധുനികലോകത്തിന്റെ ഇടുങ്ങിച്ചുരുങ്ങിയ മനശ്ശാസ്ത്രത്തിനു നേരേയുള്ള ഒരു കൊഞ്ഞനം കുത്തലാണെ“ന്ന നിര്‍വ്വചനം അദ്ദേഹം മുന്‍പില്‍ വച്ചു. പക്ഷെ അടുത്തനിമിഷത്തില്‍ അദ്ദേഹത്തില്‍ തിരിച്ചറിവിന്റെ കുളിര്‍ പാഞ്ഞു, തന്റെ സംശയത്തിന്റെ കുരുക്കുകള്‍ ഇങ്ങനെ അഴിച്ചു: “ലോകവ്യാപകമായി ചിതറിക്കിടക്കുകേം ഇരിക്കേം നടക്കേം ചെയ്യുന്ന മലയാളികളെ ഏകോപിപ്പിക്കുവാന്‍ ഒരുപുതുലോകക്രമം ഉണ്ടാകേണ്ടത് കാലഘട്ടപ്പൊട്ടന്റെ ആവശ്യമാണ്.” മണിക്കൂറുകള്‍ക്കകം ഇതിന്റെ വിശദമായ സാധൂകരണവും മറ്റൊരു ബ്ലൊഗിന്റെ കമന്റാക്കി ഇദ്ദേഹം തന്നെ കുറ്റിയടിച്ചു കൊടിനാട്ടി. “ഒരു അച്ചടി മാധ്യമത്തെക്കാള്‍ വൈവിധ്യമാര്‍ന്ന സാധ്യതകളും ബാധ്യതകളും ബ്ലോഗുകള്‍ പലപ്പോഴും കൈക്കൊള്ളാറുണ്ട്. ഭൂമിശാസ്ത്രപരമായ അതിരുകള്‍ പ്രശ്നമാക്കപ്പെടാതിരിക്കുക, വിപുലമായ കണ്ടെന്റുകളും കണ്ടെന്റ് ഫോറ്മാറ്റുകളും ഉള്‍ക്കൊള്ളാന്‍ കഴിയുക, ഇന്ററാക്റ്റീവ് കണ്ടന്റ് മോഡിഫിക്കേഷന്‍ സാധ്യമാവുക എന്നതൊക്കെ തന്നെ ബ്ലോഗുകള്‍ക്ക് വ്യതസ്തമായ ഒരു തലം അല്ലെങ്കില്‍ നിലനില്‍പ്പ് സാധ്യമാക്കാറുണ്ട്.............സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിന്നായി ഉപകരിക്കപ്പെടുന്ന തരം ബ്ലോഗുകള്‍ക്ക് കുറേക്കൂടി വലിയ കാഴ്ച്ചക്കാര്‍/ഇടപെടുന്നവര്‍ ഉണ്ടാകും...........ഒരു ബ്ലോഗില്‍ (ദോശയോ ഇഡ്ഡലിയോ ആയിക്കോട്ടെ) 600 കമന്റ് വീഴുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് അരാജകത്വമല്ല, പല രാജ്യങ്ങളില്‍ ചിതറിപ്പോയവരുടെ ഒരു ഗെറ്റ് റ്റുഗതറാണ്...... ........“ (പൊന്നപ്പന്‍, ശോണിമയുടെ ചോദ്യരൂപേണയുള്ള ബ്ലോഗിന്റെ കമന്റ്. )
എന്നാല്‍ ഒരു “ഗെറ്റ് റ്റുഗതര്‍’ എന്നതു മാത്രമല്ല ഇത്തരം ഭാഷാക്കലവികളുടെ സാംഗത്യവും പ്രാധാന്യവും. സൈബര്‍ മലയാളത്തെ സംബന്ധിച്ച് ചരിത്രപരമായ കാര്യമാണ്, വളര്‍ച്ചാഘട്ടത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്. “ഓടുന്ന പട്ടിയ്ക്ക് ഒരുമുഴം മുന്‍പേ” എറിഞ്ഞിരിക്കുകയാണ് നമ്മള്‍. ഇനിയും എഴുതാനുള്ള പരീക്ഷകളിലൊന്നാമത്തെ എഴുതി പാസ്സായിരിക്കുകയാണ്. സൈബര്‍ സ്പേസില്‍ നാമ്പു കിളിര്‍ത്തു നില്‍ക്കുന്ന കുഞ്ഞു മലയാളത്തിനു വേണ്ടി ഉറക്കമിളച്ചു നടത്തിയ വെള്ളം കോരലാണ് ആ രണ്ടു ദിവസങ്ങളില്‍ നടന്നത്. നാമ്പിനു ചുറ്റും തടമെടുത്ത് ശാഖകള്‍ നീളുമ്പോള്‍ ചാഞ്ഞുപോകാതെ താങ്ങു കമ്പുകള്‍ ഇപ്പോഴേ ഉറപ്പിച്ചിരിക്കുന്നു. ഇനി വരാനുള്ള ഇന്റെര്‍നെറ്റ് മലയാളത്തിലെ ചില പ്രയോഗങ്ങള്‍ ഇതിലൂടെ വ്യവസ്ഥാപിതമായിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതിയ “പഴ”ഞ്ചൊല്ലുകളും രസോക്തികളും നിലവില്‍ വന്നിരിക്കുന്നത് ഉദാഹരണം. “”പോസ്റ്റു കിടക്കും കമന്റോടും”. “കമന്റാത്തവര്‍ കമന്റുമ്പോള്‍ കമന്റുകൊണ്ടാറാട്ട്”. “ബ്ലോഗനാര്‍ കാവ്” “ഒരു പൂ ചോദിച്ചാല്‍ ഒരു പൂക്കാലം തന്നെ കൊടുക്കുന്നവര്‍ ആണ് ബൂലോകര്‍”..എന്നിങ്ങനെ പോകുന്നു.
എന്നാല്‍ വളരെ നീണ്ടുപോയ അസംബന്ധമായ ഒരു ചാറ്റിന്റെ പ്രതിരൂപമല്ലേ ഇത്, അതിന്റെ മൂലപരിസരത്തുനിന്നും അടര്‍ത്തിമാറ്റി പരിശോധിക്കണമോ എന്നൊക്കെയുള്ള സംശയങ്ങള്‍ തികച്ചും ന്യായമായി ഗണിക്കപ്പെട്ടേക്കാം. ഇതില്‍ പങ്കെടുത്ത മിക്കവരും കമ്പ്യൂടര്‍ കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ്. ഏകതാനതയിലുള്ള ഈ ജോലിയിലെ മടുപ്പ് അവരുടെ ജോലിയുടെ ഭാഗമായ യന്ത്രം കൊണ്ടു തന്നെ വിനോദോപാധിയായും മാറ്റാമെന്നതു കൊണ്ട് കമ്പ്യൂടര്‍ ഉപയോഗിച്ചുള്ള കളികളില്‍ അവര്‍ മുങ്ങിത്താഴുന്നതും നീന്തിത്തുടിയ്ക്കുന്നതും അത്ര അസ്വാഭാവികമൊന്നുമല്ല. പണ്ടുകാലത്ത് നമ്പൂതിരിമാര്‍ സമൃദ്ധമായുള്ള ഊണു കഴിഞ്ഞു മുറുക്കിത്തുപ്പി കൂട്ടം കൂടിയിരുന്ന് നടത്തിയ വിനോദങ്ങള്‍ക്കപ്പുറം പോകുമോ ഈ കമ്പ്യൂടര്‍ കഥകളികള്‍? ഒരു നേര്‍താരതമ്യം സാദ്ധ്യമല്ലെങ്കില്‍ക്കൂടി ഇത്തരം വിനോദങ്ങളെ അന്നേ തന്നെ കളികളായി തൂത്തുവാരിക്കളഞ്ഞിട്ടില്ല, കാലം എന്നു നമ്മള്‍ ധരിക്കേണ്ടതാണ്. പടര്‍ന്നുപന്തലിച്ചുകൊണ്ടിരുന്ന ഭാഷയ്ക്കു അക്ഷരശ്ലോകം സമസ്യാപൂരണം ഇവയൊക്കെ താങ്ങായിരുന്നിട്ടുണ്ട്. ശൃംഗാരകാവ്യങ്ങളുടെ ഒരു ശാഖതന്നെ പൊട്ടിമുളയ്ക്കാന്‍ പ്രേരകശക്തിയായി എന്നു മാത്രമല്ല യാത്രക്കളി പോലെയുള്ള ദൃശ്യകലകള്‍ക്കും നിമിത്തമായിത്തീര്‍ന്നു ഈ നേരമ്പോക്കുകള്‍. കഥകളിയുടെ വളര്‍ച്ചയേയും ഈ നിര്‍ദ്ദോഷഗെറ്റ് റ്റുഗതര്‍ സഹായിച്ചിട്ടുണ്ട്.
ഏപ്രില്‍27-28 കമന്റോല്‍സവം മൂന്നു കാര്യങ്ങളാണ്‍ പ്രധാനമായും സാധിച്ചെടുത്തത്.ഒന്ന് ഇന്റെര്‍നെറ്റില്‍ മലയാളം വാരിക്കോരി ഉപയോഗിക്കപ്പെടും എന്ന നിശ്ചയ ദാര്‍ഢ്യവും സത്യ്‌വാങ്മൂലവും പ്രദാനം ചെയ്യപ്പെട്ടതിനു പുറമേ സജീവമായി നിലകൊള്ളുമെന്ന മുന്കൂര്‍ ജാമ്യവും ഇത് നേടിത്തന്നു. വര്‍ദ്ധിച്ച ഉപയോഗം ഭാഷയെ വളര്‍ത്തുമെന്ന ലളിതതത്വം ഇവിടെ സംഗതമാണ്. രണ്ട്, സൈബര്‍ മാധ്യമത്തെ സംബന്ധിച്ചിടത്തോളം മലയാളത്തിലുള്ള സംവേദന-പ്രതിസംവേദന പ്രക്രിയ ക്ഷിപ്രസാദ്ധ്യമാണെന്നു തെളിയിക്കപ്പെട്ടു.. മൂന്നാമതായുള്ളത് രണ്ടാമത്തെ കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വരമൊഴിയുടെ ആത്യന്തികമായ അംഗീകാരവും ആഘോഷവുമായിരുന്നു ഈ ഉത്സവം. വരമൊഴിയുടെ പ്രായോഗിക നിബന്ധനകളും സംവിധാനത്തിലെ പരികല്‍പ്പനകളുടെ വേഗതതയും പരീക്ഷിക്കപ്പെട്ടു. സ്വല്‍പ്പം കൈത്തഴക്കം സ്വായത്തമായാല്‍ അതിവേഗം പ്രയോഗിക്കവുന്ന എഴുത്തുരീതിയാണെന്നുള്ളതിന്റെ തെളിവ്. വിരല്‍ത്തുമ്പും കീബോര്‍ഡുംകൊണ്ടുള്ള ഈ അതിവേഗ അക്ഷരതില്ലാന മിക്കവരും പഠിച്ചെടുത്തിരിക്കുന്നു. ഈ ചടുലനൃത്തരൂപത്തിന്റെ വിന്യാസങ്ങള്‍ വരമൊഴിയുടെ ധന്യനിമിഷങ്ങള്‍ക്ക് താളം പകരുന്നു.
തല്‍ക്കാലം ഇതു ധാരാളം.