Wednesday, April 15, 2020

വവ്വാലുകൾ- വൈറസുകളുടെ സുഖവാസകേന്ദ്രം



  ചൈനയിലെ വുഹാൻ പട്ടണത്തിലെ ചന്തയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണ് കൊറോണ വൈറസുകൾ. മാരകമായ ഇവ വവ്വാലുകളിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടവയാണ്. പാമ്പുകളിൽ പകർന്ന് മനുഷ്യരിൽ എത്തി എന്നൊരു നിഗമനവും ഉണ്ട്. വവ്വാലുകളേയും പാമ്പുകളേയും ഒക്കെ വിൽക്കുന്ന ചന്തകൾ ചൈനയിൽ സുലഭമാണ്.  സാർസ്, മെർസ് എന്നീ മാരക കൊറോണ വൈറസുകളും വവ്വാലുകളിൽ നിന്നാണ് പടർന്നത്. നിപ വൈറസുകൾ പടർന്നതിന്റെ കഥ നമുക്ക് നേരിട്ട് അറിവുള്ളതാണ്.. വവ്വാലുകൾ വൈറസുകളുടെ ഒരു റിസെർവോയർ (സംഭരണി) ആയി വർത്തിക്കുകയാണ്. 1200 ഓളം സ്പീഷീസുകൾ ഉണ്ട് വവ്വാലുകളിൽ, അവയുടെ കുടലിലോ ശ്വാസകോശത്തിലോ ഒക്കെ സുഖവാസം ചെയ്യ്കയാണ് ഈ വൈറസുകൾ.

 എന്നാൽ വവ്വാലുകളെ ഈ വൈറസുകൾ ഒന്നും ബാധിയ്ക്കുന്നില്ല എന്നതാണ് രസകരമായ സത്യം. പരിണാമത്തിൽ ഇനിയും പുരോഗമിക്കാനുള്ള ജീവിയാണ്  നായ്ക്കൾ ഇനത്തിൽപ്പെടുന്ന വവ്വാലുകൾ. സൂക്ഷിച്ചു നോക്കിയാൽ തല കുറുക്കന്റെ പോലെയാണ്. സസ്തനികളിൽ പറക്കാൻ തുടങ്ങിയ അപൂർവ്വ ജന്തുക്കൾ. പക്ഷികളെപ്പോലെ പറക്കാനുള്ള പല  സംവിധാനങ്ങൾ ഇവയ്ക്കില്ല. അതുകൊണ്ട് കഠിനാദ്ധ്വാനം വേണ്ടി വരുന്നു പറക്കാൻ. ഇതോടൊപ്പം പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് വൈറസുകളെ കൂടെ പാർപ്പിക്കുമ്പോഴും അവ ഒട്ടും ബാധിക്കാത്ത ഫിസിയോളജി. നമുക്ക് വരുന്നതുപോലെ ഒരു അണുബാധ ഉണ്ടായാൽ നീർവീക്കം (Inflammation) ഇവയ്ക്ക് ഉണ്ടാകില്ല., അതുകൊണ്ട് രോഗങ്ങളിലേക്ക് കൂപ്പുകുത്തുകയില്ല.

     പറക്കുമ്പോഴുണ്ടാവുന്ന കഠിനാദ്ധ്വാനം കൊണ്ട് വവ്വാലുകളുടെ ഡി എൻ എ ചെറിയ കഷണങ്ങളായി കോശങ്ങൾക്ക് വെള്യിൽ വന്നേയ്യ്ക്കാം. വൈറസ് ബാധയാലും ഇത് സംഭവിക്കാം. ഈ ഡി എൻ എ കഷണങ്ങൾ വൈറസുകളെണെന്ന് ധരിച്ച് അവയ്ക്കെതിരെ പ്രതിരോധം തുടങ്ങിയാൽ അത് ശരീരത്തിലെ കല (tissue) കളെ നശിപ്പിച്ചു തുടങ്ങിയേക്കാം. പറക്കാൻ പഠിച്ച വവ്വാലുകളിൽ ഇത് സംഭവിക്കാതിരിക്കാൻ മുൻ കരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു. വൈറസ് ബാധയാൽ ഉരുത്തിരിയുന്ന ഈ ഡി എൻ കഷണങ്ങളെ തെല്ലും വക വയ്ക്കാതിരിക്കാനുള്ള ഉപായങ്ങളാണ് വവ്വാലുകൾ ആവിഷ്ക്കരിക്കുന്നത്. നമുക്കാണെങ്കിൽ ഇന്റെർഫെറോൺ എന്ന രാസവസ്തു നിർമ്മിക്കപ്പെടുകയായി, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയായി. ക്ലേശപിരിമുറുക്കങ്ങൾ(stress) കൂടുകയായി. നീർവീക്കം (Inflammation) കഠിനമാവുമ്പോൾ ഒരു പ്രത്യേക പ്രോട്ടീൻ (NLRP3 ) കൂടുതൽ അളവിൽ ഉദ്പ്പാദിക്കപ്പെടുന്നു. അണുബാധയെ ചെറുക്കാനും പിരിമുറുക്കം കുറയക്കാനും.   എന്നാൽ വവ്വാലുകളുടെ പ്രതിരോധവകുപ്പ് നിശബ്ദത പാലിക്കുകയാണ് ഈ വേളയിൽ. ഇന്റെർഫെറോണോ മേൽപ്പറഞ്ഞ പ്രോടീനോ കൂടുതൽ നിർമ്മിക്കപ്പെടുന്നില്ല.  കുറഞ്ഞ രീതിയിൽ ആ പ്രോടീൻ നിർമ്മിക്കപ്പെട്ടാലും അവ അത്ര ഉശിരുള്ളവയുമല്ല. അതുകൊണ്ട്  ഏതു മാരകവൈറസിനും വവ്വാലുകളിൽ സുഭിക്ഷമായി ജീവിക്കാം. വവ്വാലിന്റെ കോശങ്ങൾ വിഭജിക്കുമ്പോൾ ഈ വൈറസുകൾക്കും വിഭജിക്കാം, പരസ്പരധാരണയിലുള്ള ജീവിതം.  ഓരോ അണുബാധയ്ക്കും അസുഖങ്ങൾക്കുമൊപ്പം വന്നു കൂടുന്ന പിരിമുറുക്കം ( stress) കൊണ്ട് നമ്മുടെ ആയുസ്സ് കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇവയിൽ നിന്ന് വിമുക്തമായ വവ്വാലുകൾ നെടുനാൾ ജീവിച്ചിരിക്കുന്നുമുണ്ട് എന്നതാണ് സത്യം.

   എന്നാൽ വവ്വാലുകൾ എമ്പാടും വാരി വിതറുകയാണ് ഈ വൈറസുകളെ എന്ന് വിചാരിച്ചാൽ തെറ്റി. വളരെ അപൂർവ്വമെന്നു വേണം പറയാൻ ഈ സംഭവം. വവ്വാലുകൾ കൊണ്ടു നടക്കുന്ന വൈറസുകൾ ക്രമാതീതമായി വർദ്ധിച്ചാൽ മാത്രമേ അവ മറ്റ് ജന്തുക്കളിലേക്കോ മനുഷ്യരിലേക്ക്ക്കോ വൈറസുകളെ വിതറുകയുള്ളു. യഥേഷ്ടം ഞാലിപ്പൂവൻ പഴവും മാമ്പഴവും ചെറുപ്രാണികളേയും തിന്ന് പറക്കുന്ന  ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് ആഘാതം വരുമ്പോഴാണ് പിരിമുറുക്കം വർദ്ധിച്ച്, പ്രതിരോധശക്തിയിൽ മാറ്റങ്ങൾ സംഭവിച്ച്  ഇവയിലെ വൈറസുകൾ പെരുകുന്നതും അവ പുറത്തു കടക്കുന്നതും.

6 comments:

അനാഗതശ്മശ്രു said...

Good info dear

Muralee Mukundan , ബിലാത്തിപട്ടണം said...

വിജ്ഞാനപ്രദം ... 
വാവ്വാലുകൾക്ക് വൈറസുകളെ കൂടെ
പാർപ്പിക്കുമ്പോഴും അവ ഒട്ടും ബാധിക്കാത്തതിന്റെ 
ഫിസിയോളജിക്ക് യാഥർത്ഥ കാരണം എന്താണ്  ..ഭായ്  ?

എതിരന്‍ കതിരവന്‍ said...

മൂന്നാം ഖണ്ഡികയിൽ അതാണല്ലൊ പറഞ്ഞിരിക്കുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said...

Thanks..

gaya3 said...

In latest edition of shastra gathi in page no 57 its written that huge amount of interferons are produced... kindly clarify

എതിരന്‍ കതിരവന്‍ said...

ഏതു ലേഖനം ആണ് ഉദ്ദേശിക്കുന്നത്? ആരെഴുതിയത്? ആ ശാസ്ത്രഗതി എവിടെ കിട്ടും?