Wednesday, December 22, 2021

ഒമിക്രോൺ- സത്യങ്ങൾ, വെല്ലുവിളികൾ

        വീണ്ടും നമ്മെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തുകയാണ് കോവിഡ് വൈറസ്.  വൈറസുകൾ അങ്ങിനെയാണ്-കൂടുതൽ വിഭജിക്കാൻ സൗകര്യവും സാവകാശവും കിട്ടിയാൽ പുതിയ മ്യൂടന്റുകൾ നിർമ്മിച്ചു കൊണ്ടേ ഇരിയ്ക്കും. അവർ മനഃപൂർവ്വം നിർമ്മിച്ചെടുക്കുന്നതല്ല ഈ വേരിയേഷനുകൾ. ആയിരമായിരക്കണക്കിനു പകർപ്പുകൾ എടുക്കപ്പെടുമ്പോൾ വരുന്ന ചില തെറ്റുകൾ ആകാവും മതി. നിരവധി രൂപാന്തരികൾ’ (variants) ഇങ്ങനെ ഉളവാകുന്നതിൽ ചിലവ വൈറസിന്റെ അതിജീവനം കൂടുതൽ സാദ്ധ്യമാക്കുന്നതാകാൻ പോന്നവയാണ്. പരിണാമം എല്ലാ ജീവികളുടെയും അതിജീവനത്തെ പ്രോൽസാഹിപ്പിക്കുന്നതിനാൽ ഇവ നിലനിൽക്കുകയും ചെയ്യുന്നു. വൈറസുകൾ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്:1. കൂടുതൽ വേഗത്തിൽ പടരുക. 2. കൂടുതൽ ആളുകളിൽ പരമാവധി എത്തുക. അതിതീവ്രമായി രോഗം മൂർഛിപ്പിച്ച് പെട്ടെന്ന്  കൊല്ലുക എന്നത് വൈറസുകളെ സംബന്ധിച്ച് ഒരു ലക്ഷ്യമേ അല്ല. കാരണം അവർ പടർന്നു കയറിയവർ കൂടുതൽ ആൾക്കാരിലേക്ക് പകർത്തുക എന്നത് സാദ്ധ്യമല്ലാതാകുന്നു. മരണം സാവധാനം മതി. പറ്റുന്ന കോശങ്ങളിലൊക്കെ കയറി ആവോളം വിഭജിച്ച് കൂടുതൽ പേരിലേക്ക് പടർത്തിക്കഴിഞ്ഞ് രോഗി മരിയ്ക്കുന്നതാണ് വൈറസുകളെ സംബന്ധിച്ച് അഭികാമ്യം. നമ്മൾ മരിക്കണമെന്ന് അവർക്ക് നിർബ്ബന്ധമൊന്നുമില്ല.

 

 ഒമിക്രോൺ (അമക്രാൻ, ആമക്രാൻ, അമുക്രാൻ, അമുക്രോൺഎന്നൊക്കെ ഉച്ചാരണങ്ങളുണ്ട്.)  ഇതേ ആകസ്മികതയുടെ ബാക്കിപത്രം മാത്രമാണ്.  തീവ്രമായി പറ്റിപ്പിടിയ്ക്കാനും നമ്മുടെ കോശങ്ങൾക്കുള്ളിൽ കയറാൻ പുതിയ തന്ത്രങ്ങൾ വശത്താക്കിയതുമാണ്. പക്ഷേ രോഗലക്ഷണങ്ങൾ അതിതീവ്രമോ, മരണകാരകമോ എന്നതിനു ഇതു വരെ തെളിവുകളില്ല എന്നതാണ് സത്യം. നിലവിലുള്ള ഡെൽറ്റാ വൈറസിന്റെ ഉശിരൻ രൂപാന്തരി എന്ന് കരുതാം, ഡെൽറ്റായേക്കാൾ പത്ത് ഇരട്ടി മ്യൂടേഷനുകളാണ് ഒമിക്രോണിൽ. പലതും സ്പൈക് പ്രോടെനിന്മേൽത്തന്നെ.     കോവിഡ്-19 വൈറസുകൾക്ക് നമ്മുടെ കോശങ്ങളിൽ തീവ്രമായി പറ്റിപ്പിടിയ്ക്കാൻ ഉതകുന്ന സ്പൈക്പ്രോടീനിൽ മാറ്റങ്ങൾ സംഭവിക്കുന്ന മ്യൂടേഷനുകളോട് പ്രത്യേകം താൽപ്പര്യമുണ്ട്.

 

  നവംബർ 24 ഇനാണ് സൗത് ആഫ്രിക്കയിൽ ഈ വൈറസിനെ കണ്ടുപിടിച്ചത്. എന്നാൽ നവംബർ 19 ഇനു തന്നെ നെതെർലന്റിൽ ഈ വൈറസ് പ്രത്യക്ഷപ്പെട്ടിരുന്നു എന്നത് അറിവായിട്ടുണ്ട് ഇപ്പോൾ. ലോകത്തെമ്പാടും പടർന്ന് പരന്നിരിക്കുന്നു ഒമിക്രോൺ.  WHO ഒമിക്രോണിനെ variant of concern (അതിജാഗ്രത വേണ്ട വേരിയന്റ്) എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.  അഞ്ചാമത്തെ വേരിയന്റാണ് ഈ വിഭാഗത്തിൽ പെട്ടവയിൽ.  Alpha, Beta, Gamma, Delta   എന്നിവയാണ് മറ്റ് നാലെണ്ണം.  ഒമിക്രോൺ ബാധയാൽ ആരും മരിച്ചതായി  റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല, ഇതുവരെ.   തൽക്കാലം ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്, വളരെ പെട്ടെന്ന് പകരും എന്നതൊഴിച്ച്. തീവ്രമായ അസുഖങ്ങൾ വന്നു ഭവിക്കുമോ, മരണത്തിന്റെ തോത് കൂടുമോ, കുത്തിവയ്പ് എടുത്തവർക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാദ്ധ്യതയേറുന്നോ എന്നതൊക്കെ ഒന്നു രണ്ടാഴ്ച്ചയ്ക്കകം തീരുമാനമാക്കപ്പെടാൻ മാത്രമുള്ളതാണ്.

 

  ഡെൽറ്റ വേരിയന്റ് കൂടുതൽ മ്യൂടേഷനുകളുമായി വന്ന് ഭവിച്ചതാണ് ഒമിക്രോൺ. (ചിത്രം 1) .ഇന്ന് ലോകത്ത് ഏറ്റവും നാശകാരിയായി വിളയാടുന്നത് ഡെൽറ്റ തന്നെ. ഡെൽറ്റയേക്കാൾ ശീഘ്രമായി പകരാനുള്ള കോപ്പുകളുമായാണ് ഒമിക്രോൺ രംഗപ്രവേശം ചെയ്തിരിക്കുന്നത്. നമ്മുടെ കോശോപരിതലത്തിൽ കൊളുത്തിപ്പിടിയ്ക്കുന്ന ഭാഗത്ത് തന്നെ ധാരാളം മ്യൂടേഷൻ സംഭവിച്ചിരിക്കുന്നു.  പ്രതിരോധശക്തി കുറഞ്ഞ ഏതെങ്കിലും എയിഡ്സ് രോഗിയിലായിരിക്കണം ഈ പരിണാമം നടന്നത് എന്ന് വിദഗ്ധാഭിപ്രായം ഉണ്ട്.  ഇമ്മ്യൂൺ സിസ്റ്റെം ദുർബ്ബലമായ എയിഡ്സ് രോഗികളിൽ പലേ വൈറസുകളും വന്ന് ചേക്കാറാറുണ്ട്.


ചിത്രം 1 ഡെൽറ്റ വൈറസിന്റേയും ഒമിക്രോൺ വൈറസിന്റേയും സ്പൈക് പ്രോടീനുകളിലെ മ്യൂടേഷനുകളുടെ താരതമ്യം. നിറങ്ങൾ ചേർത്ത പൊട്ടുകളൊക്കെ മ്യൂടേഷൻ സംഭവിച്ച ഇടങ്ങളാണ്.

 

 


 

ചിത്രം 2. ഒമിക്രോൺ സ്പൈക് പ്രോടീനിൽ സംഭവിച്ച മ്യൂടേഷൻ മാറ്റങ്ങൾ. പ്രധാന മ്യൂടേഷൻ ഇടങ്ങൾ പിങ്ക് വൃത്തങ്ങൾ കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു.

 

 

   കോവിഡ്-19 വൈറസിന്റെ രൂപാന്തരികൾക്ക് അവയുടെ ഇടവും ഘടനയും അനുസരിച്ച് അക്ഷരങ്ങളും അക്കങ്ങളും ചേർന്ന പേർ കൊടുക്കുന്നു. കോവിഡ് 19 വൈറസ് ബീറ്റ വിഭാഗത്തിൽപ്പെടുന്നവയാണ്. പിന്നീട് വരുന്ന മ്യൂടേഷനുകൾക്ക് അവാന്തര വിഭാഗങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. B. 1.  എന്നിങ്ങനെ. അവയുടെ പിന്നീടുള്ള പരമ്പരകൾ B. 1. 1. എന്നാകുന്നു. B.1.1.7 ഏഴാമത്തെ സന്തതിയാണ്, B. 1. 1. ന്റെ. അതിന്റെ 529 ആമത്തെ സന്തതിയാണ്  B. 1. 1. 529 എന്ന ഒമിക്രോൺ. ഈ അക്കങ്ങൾ ഓർക്കാൻ പ്രയാസമായതിനാൽ അവയ്ക്ക് ഗ്രീക് അക്ഷരമാലയിലെ അക്ഷരങ്ങൾ ഇടുകയാണ് എളുപ്പം. ആല്ഫ, ബീറ്റ, ഡെൽറ്റാ  എന്നൊക്കെ. B. 1. 1.7 ആല്ഫ ആണ്, B. 1. 617 ഡെൽറ്റയും.    15 ആമത്തെ അക്ഷരമാണ് ഒമിക്രോൺ. അതിനും മുൻപുള്ള് രണ്ട് അക്ഷരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. Nu, Xi എന്നിവ. Nu എന്നത് ഒരു പേരായി ഗണിയ്ക്കപ്പെട്ടേയ്ക്കുകയില്ല, Xi എന്നത് ചൈനീസ് പ്രെസിഡെന്റിന്റെ പേരാണ് എന്നതൊക്കെ കാരണങ്ങൾ.   

 

    50 മ്യൂടേഷനുകൾ (ആർ എൻ എ കണ്ണികളിൽ വരുന്ന മാറ്റം) ആണ് ഒമിക്രോണിൽ. ഇവയിൽ 30 എണ്ണം സ്പൈക് പ്രോടീനിൽ ആണെന്നുള്ളതാണ് പ്രാധാന്യം അർഹിക്കുന്നത്.  ഇതിൽ 15 എണ്ണം ഈ സ്പൈക് പ്രോടീൻ നമ്മുടെ കോശോപരിതലത്തിലെ ACE2 (angiotensin converting enzyme receptor) എന്ന സ്വീകരിണീ (receptor) യിൽ പറ്റിപ്പിടിയ്ക്കാനുള്ള ഇടത്തിലാണ്. പെട്ടെന്ന് പകരാനുള്ള ഒരു കാരണം ഇതായിരിക്കാം. അതിനടുത്തായുള്ള ഒരിടത്ത് (ചിത്രം 2 നോക്കുക) 4 മ്യൂടേഷൻ നടന്നിട്ടുണ്ട്, കുത്തി വയ്പ്പ് കൊണ്ടോ രോഗം വന്നോ നമ്മൾ ആർജ്ജിച്ച് നിർമ്മിച്ചെടുക്കുന്ന ആന്റിബോഡീകൾ ഈ ഭാഗ്ത്ത് വന്ന്  പതിയുമ്പോൾ വൈറസിനു കോശങ്ങളിൽ പറ്റിപ്പിടിയ്ക്കാൻ സാധിക്കാതെ വരികയാണ്.  മ്യൂടേഷൻ സംഭവിച്ച് ഈ ഇടം മാറിപ്പോയാൽ ഈ binding നടന്നേക്കുകയില്ല എന്ന് അനുമാനമുണ്ട്.

 

ഫ്യൂറിൻ എന്ന എൻസൈം മുറിയ്ക്കുന്ന ഇടം

  സ്പൈക് പ്രോടീനിനു S1, S2 എന്ന് രണ്ട് subunit കളുണ്ട്. നമ്മുടെ കോശോപരിതലത്തിൽ പറ്റിപ്പിടിച്ചാൽ ഇവ മുറിഞ്ഞു മാറി S1 ഇൽ  നിന്ന് S2  ഇറങ്ങി വന്ന് കോശ സ്തരം തുളയ്ക്കുകയാണ്. ഇങ്ങനെ മുറിയ്ക്കുന്നത് ഫ്യൂറിൻ എന്ന എൻസൈം (രാസാഗ്നി) ആണ്. ഈ ഫ്യൂറിൻ വെട്ട് സ്ഥലത്തിന്റെ കോഡ് ആണ് കൊവിഡ് 19 വൈറസ് അതിന്റെ ആവിർഭാവകാലത്ത് സ്വായത്തമാക്കിയത്, ഒരു മ്യൂടേഷൻ കൊണ്ട്. വവ്വാലിലെ കോവിഡ് വൈറസിനു ഇല്ലാത്തതാണിത്. വലിയ ഒരു പരിണാമ കുതിച്ചു ചാട്ടമായിരുന്നു ഇത്. ഒമിക്രോണിൽ ഈ ഇടത്തിനു മറ്റൊരു മ്യൂടേഷൻ സംഭവിച്ച് ഈ S1-S2 മുറിയ്ക്കൽ എളുപ്പമാവുകയാണ്. (ചിത്രം 2, 3) വൈറസിന്റെ പ്രവേശനം എളുപ്പത്തിൽ സംഭവിക്കുമെന്ന രീതിയിൽ. മറ്റു ചില മ്യൂടേഷനുകൾ നമ്മുടെ പ്രതിരോധവഴികളിൽ നിന്ന് ഒളിച്ചു മാറാൻ സാദ്ധ്യതയിയന്നതാണെന്ന അനുമാനവുമുണ്ട്.

 


ചിത്രം 3. സ്പൈക് പ്രോടീനിലെ S1(പിങ്ക് നിറം), S2 (നീലനിറം) എന്നിവയ്ക്ക് ഇടയ്ക്ക് ഫ്യൂറിൻ മുറിയ്ക്കുന്ന ഇടം സൂചിപ്പിച്ചിരിക്കുന്നു അവസാനത്തെ ചിത്രഭാഗത്ത്. നടുക്ക് സ്പൈക് പ്രോടീൻ നമ്മുടെ കോശോപരിതലത്തിലുള്ള ACE2  എന്ന സ്വീകരിണി (പച്ച നിറത്തിലുള്ള മൂന്ന് വൃത്തങ്ങൾ) മേൽ പറ്റിപ്പിടിയ്ക്കുന്നത് കാണിയ്ക്കുന്നു.  S1 ന്റെ അഗ്രഭാഗത്തുള്ള RBD (Receptor binding domain) വഴിയാണ് ഈ പറ്റിപ്പിടിയ്ക്കൽ.

 

വാക്സീനുകൾ ഫലിയ്ക്കാതെ വരുമോ?

  കോവിഡ് വാക്സീൻ മിക്കതും സ്പൈക് പ്രോടീൻ നിർമ്മിച്ചെടുക്കാനുള്ള ഡി എൻ എ അല്ലെങ്കിൽ ആർ എൻ എ കോഡുകൾ അടങ്ങിയതാണ്. ഇവ നമ്മുടെ കോശങ്ങൾക്കുള്ളിൽ കടന്ന് നമ്മുടെ തന്നെ വിഭവങ്ങൾ ഉപയോഗിച്ച് സ്പൈക് പ്രോടീൻ നിർമ്മിക്കും, ഇത് നമ്മുടേതല്ല എന്ന് തിരിച്ചറിയുന്ന പ്രതിരോധ വ്യവസ്ഥ (Immune system) വലിയ വലിപ്പമുള്ള ആന്റിബോഡികൾ നിർമ്മിക്കുകയാണ്. Y ആകൃതിയിലുള്ള ഈ വമ്പൻ പ്രൊടീനുകൾ വൈറസ് നമുക്കുള്ളിൽ പ്രവേശിക്കുമ്പോൾ സ്പൈക് പ്രോടീനിന്റെ പലഭാഗങ്ങളേയും കൃത്യമായി പൊതിയുകയാണ്. വൈറസിനു കോശങ്ങൾക്കകത്ത് കടക്കാനാവതെ ആകുന്നു. ചിത്രം 4 നോക്കുക. വളരെ കൃത്യതയുണ്ട് ഈ ആന്റിബോഡികൾക്ക് . ചിലവ കോശങ്ങളിൽ പറ്റിപ്പിടിയ്ക്കുന്ന ഭാഗ (receptor binding domain) ത്തെ പൊതിയുന്നു, ചിലവ S1 പ്രോടീനിന്റെ വാൽ അറ്റത്തെ (N terminal domain) പൊതിയുന്നു. ചിലവ S2 പ്രോടീൻ ഭാഗത്തെ പൊതിയുന്നു. ഇങ്ങനെ പൊതിയപ്പെട്ട സ്പൈക് പ്രോടീനും വച്ചുകൊണ്ട് വൈറസിനു ഒന്നും സാധിയ്ക്കാതെ വരികയാണ്. ഈ ഭാഗങ്ങളിൽ വൻ മാറ്റങ്ങൾ മ്യൂടേഷൻ വഴി വരികയാണെങ്കിൽ ഈ ആന്റിബോഡീകൾ കൊണ്ട് ഫലമൊന്നും ഉണ്ടാകില്ല. ഒമിക്രോൺ വേരിയന്റിനെ ക്കുറിച്ചുള്ള ഒരു വലിയ ആകുലത ഈ സാധ്യതയാണ്. പലേ വാക്സീനുകളും മിതമായ രീതിയിലെങ്കിലും പ്രതിരോധിയ്ക്കും എന്നാണ് ഇപ്പൊഴത്തെ കണക്കുകൂട്ടൽ എങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്, അവ നടന്നുകൊണ്ടിരിക്കുകയുമാണ്. നിലവിലുള്ള വാക്സീനുകളെ ചെറിയ രീതിയിൽ-ഒമിക്രോൺ സ്പൈക് പ്രോടീനിനെ ശരിയ്ക്കും പൊതിയുന്ന രീതിയിൽ -മാറ്റിയെടുക്കാൻ അധികം പ്രയത്നം വേണ്ടെന്നും അത് എളുപ്പം സാധിച്ചെടുക്കാമെന്നും വാക്സീൻ നിർമ്മിക്കുന്നവർ അവകാശപ്പെടുന്നുണ്ട്. പുതിയ വാക്സീനുകൾ ശരീരത്തിൽ ഒമിക്രോണിനെതിരെ അവശ്യം ആന്റിബോഡികൾ നിർമ്മിക്കുന്നുവോ, ലാബിൽ വളർത്തുന്ന കോവിഡ് വൈറസുകളെ നിർവ്വീര്യമാക്കാൻ പോന്നതാണോ ഈ ആന്റിബോഡികൾ എന്നൊക്കെ തീരുമാനിക്കേണ്ടിയിരിക്കുന്നു. 

 

 


 

  ചിത്രം 4 . സ്പൈക് പ്രോടീനിന്മേൽ വാക്സീൻ കൊണ്ടോ, വൈറസ് ബാധ കൊണ്ടോ ഉളവായ ആന്റിബോഡികൾ (Y ആകൃതി) പറ്റിപ്പൊതിയുന്നത്. ഇത് സംഭവിക്കുമ്പോൾ വൈറസിനു നമ്മുടെ കോശങ്ങൾക്കകത്ത് പ്രവേശിക്കാൻ കഴിയാതെ പോകുകയാണ്.

 

    പക്ഷേ നമ്മുടെ പ്രതിരോധവ്യവസ്ഥയുടെ പക്കൽ മറ്റ് ചില വിദ്യകളുമുണ്ട്. 

ആന്റിബോഡികൾ എന്ന പ്രതിരോധ പ്രോടീനുകൾ രക്തത്തിൽ പ്രവഹിച്ചു തുടങ്ങുമ്പോൾത്തന്നെ മറ്റൊരു വിഭാഗം കോശങ്ങൾ (T cells) നേരിട്ട് വൈറസുകളേയോ അവ ബാധിച്ച കോശങ്ങളേയോ വക വരുത്താൻ ഉഴറി പാഞ്ഞു തുടങ്ങും. ഇവ വൈറസ് ഉള്ളിൽ കയറുന്നത് തടുക്കുന്നില്ലെങ്കിലും വൈറസ് വിഭജനവും അതിവഴിയുള്ള രോഗമൂർച്ഛയും ഗണ്യമായി കുറയ്ക്കുന്നുണ്ട്.    നിലവിലുള്ള വാക്സീനുകൾ ഒമിക്രോണുകളെ ഇങ്ങനെ പ്രതിരോധിയ്ക്കുമത്രെ.

 

     സ്പൈക് പ്രോടീനുകൾക്കെതിരെ മറ്റ് ചില രീതികളിൽ നിർമ്മിച്ചെടുത്ത ആന്റിബോഡി മിശ്രിതങ്ങൾ (Antibody cocktails) ചികിൽസയ്ക്ക് ഉപയോഗിക്കുന്നുണ്ട്. മോണോക്ലോണൽ ആന്റിബോഡി എന്ന് വിളിയ്ക്കപ്പെടുന്ന, കൂടുതൽ കർശന കൃത്യതയോടെ സ്പൈക് പ്രോടീനിനെ പൊതിയുന്നവ ആണിവ. ഇവ ചില പ്രതേകഭാഗങ്ങളിൽ മാത്രമേ പറ്റിപ്പിടിയ്ക്കുകയുള്ളു അതുകൊണ്ട് ഒമിക്രോൺ ചികിൽസയ്ക്ക് പറ്റിയതായിരിക്കില്ല എന്ന് ഒരു ദോഷമുണ്ട്.

 

ആന്റിജെൻ ടെസ്റ്റുകൾ ഒമിക്രോണിനെ തിരിച്ചറിയില്ല എന്ന് വരുമോ?

   നിലവിലുള്ള പലേ കോവിഡ് റ്റെസ്റ്റുകളും സ്പൈക് പ്രോടീനിനെ തിരിച്ചറിയുന്ന വിധം ആസ്പദമാക്കിയുള്ളവയാണ്. 30 ഓളം മ്യൂടേഷൻ സംഭവിച്ച ഒമിക്രോൺ സ്പൈക് പ്രോടീൻ അതുകൊണ്ട് തിരിച്ചറിയാതെ പോയേക്കാം എന്നൊരു ആശങ്കയുണ്ടെങ്കിൽ അത് അസ്ഥാനത്താണെന്ന് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന കമ്പനികൾ അവകാശപ്പെടുന്നു. PCR ടെസ്റ്റുകളും പുതിയ വേരിയന്റിനെ നിജപ്പെടുത്താൻ പര്യാപ്തമാണ്.  മ്യൂടേഷൻ വഴി ത്യജിക്കപ്പെട്ട ആർ എൻ എ കണ്ണികളുടെ അഭാവം കൃത്യമായി കണ്ടു പിടിയ്ക്കുന്ന ടെസ്റ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്. അവ പൊതുവേ കോവിഡ് ബാധയുണ്ടോ എന്ന് തെര്യപ്പെടുത്തുക മാത്രമല്ല, ഒമിക്രോൺ വേരിയന്റ് തന്നെയാണ് എന്ന് തീർച്ചപ്പെടുത്തുകയും ചെയ്യും.

 

  ഫൈസർ കമ്പനിയോട് സഹകരിച്ച് വാക്സീൻ നിർമ്മിച്ചെടുത്ത ബയോൺറ്റെക് അധികാരി ഉഗുർ സാഹിൻ അഭിപ്രായപ്പെടുന്നത് ഒമിക്രോണിനെ അത്ര പേടിക്കേണ്ട എന്നാണ്. ബൂസ്റ്റർ ഡോസ് എടുത്തവർ കൂടുതൽ സുരക്ഷിതരായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെടുംപ്പോൾ മൊഡേണയുടെ ചീഫ് സ്റ്റെഫനി ബാൻസെൽ അവകാശപ്പെട്ടത് വാക്സീൻ ഫലപ്രദമാകുന്നതിൽ വൻ ഇടിവ് വന്നേയ്ക്കുമെന്നാണ്. WHO യുടെ പ്രഖ്യാപനവും ഇതും കൂടി ആയപ്പോൾ സ്റ്റോക്ക് മാർക്കെറ്റ് തകർന്ന് നിപതിയ്ക്കുകയും ചെയ്തു. രണ്ടാഴ്ച്ചകം ഇക്കാര്യത്തിൽ തീരുമാനം കൈവരുമെന്ന് പ്രത്യാശയുണ്ട്. ഇന്ന് വരെ കിട്ടിയ കോവിഡ് പരിചയം ഇപ്പോൾ ഇത്തരം സന്നിഗ്ദ്ധ ഘട്ടങ്ങളെ നേരിടുന്നത് എളുപ്പമാക്കിയിട്ടുണ്ട്.

 

  പക്ഷേ ഒന്ന് തീർച്ചയാണ്-കോവിഡ് വൈറസ് നമ്മോടൊപ്പം തന്നെ സഹവസിക്കാനാണു പ്ലാനിട്ടിരിക്കുന്നത്. ആണ്ടോടാണ്ട് വാക്സീനുകൾ പുതുക്കി, ഫ്ലു വൈറസിനെ നേരിടുന്നതു പോലെ കൈകാര്യം ചെയ്യേണ്ടി വരും. വാക്സീൻ പരക്കെ ഉപയോഗിക്കപ്പെടേണ്ടുന്നതിന്റെ ആവശ്യകത ഇപ്പോൾ കൂടുതൽ തെളിഞ്ഞിരിക്കയാണ്. ലോകം മുഴുവൻ നല്ല ശതമാനം ജനങ്ങളും വാക്സീൻ എടുത്താലേ ഫലപ്രദമായ നിർമ്മാർജ്ജനം സാദ്ധ്യമാകൂ. മൂന്നാം ലോകരാജ്യങ്ങളിൽ കൂടുതൽ വാക്സീൻ എത്തപ്പെടേണ്ടത് അത്യാവശ്യമാണെന്ന് സമ്പന്നരാജ്യങ്ങൾ ധരിക്കേണ്ട കാലമാണിത്. വാക്സീൻ ലഭിച്ചവരുടെ ശതമാനം വളരെ താഴെയാണ് സൗത് ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ എന്നത് ലോകം മുഴുവൻ ഉൾക്കൊണ്ട് അതിനു പ്രതിവിധി തേടുന്നതിൽ ഇനിയും താമസം അരുത്.

No comments: