Thursday, February 17, 2022

അക്കാഡമിക് ഉത്കൃഷ്ടത ഉണ്ടാകുന്നത്- അമേരിക്കൻ യൂണിവേഴ്സിറ്റികളും നമ്മളും

 




      ഭാരതത്തിലെ മുന്തിയ തരം യൂണിവേഴ്സിറ്റികളുടെ ലിസ്റ്റിൽ കേരളത്തിലെ സർവ്വകലാശാലകൾ ഇടം പിടിയ്ക്കാറില്ല. കേരള യൂണിവേഴ്സിറ്റി ലിസ്റ്റിൽ താഴെ എങ്ങാനും കണ്ടെങ്കിലായി. ലോക സർവ്വകലാശാലാ ലിസ്റ്റിൽ ഗുണമേറിയ ഇൻഡ്യൻ വിദ്യാഭ്യാസ സംരംഭങ്ങളായി ഐ ഐറ്റി കൾ ഒന്നോ രണ്ടോ പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ ഏറ്റവും മെച്ചപ്പെട്ട വിദ്യാർത്ഥികളെ കയറ്റി അയയ്ക്കുന്ന രാജ്യം എന്ന ബഹുമതി നമുക്കുണ്ട്.  എന്നാൽ കേരളത്തിൽ  നമ്മുടെ കുട്ടികൾക്ക് എന്ത് വിദ്യാഭ്യാസ മെച്ചങ്ങളാണ് ഒരുക്കിക്കൊടുക്കുന്നത് എന്നത് ആരുടെയും വേവലാതി അല്ല, ചർച്ചയ്ക്കെടുക്കാറുമില്ല.  കേരളത്തിലെ ചില വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ചില ഡിപാർട്മെന്റുകൾ ഗുണമേന്മ സൂക്ഷിക്കാൻ ശ്രമിയ്ക്കുന്നുണ്ടെന്നുള്ളത് മറക്കുന്നില്ല. Academic excellence തേടിപ്പോകുന്നവർ കേരളത്തിനു പുറത്ത് പോകുകയാണ് പതിവ്. പക്ഷെ ഇത് വളരെ ചുരുക്കം വിദ്യാർത്ഥികൾക്ക് സാധിക്കുന്നത് മാത്രമാണ്. വളരെ നേരിയ ഒരു ശതമാനത്തിനു ഇൻഡ്യയ്ക്ക് പുറത്തു പോകാനും ഭാഗ്യം സിദ്ധിക്കാറുണ്ട്. 

    ചെറുപ്പക്കാർ ഒഴിഞ്ഞു പോയ  കേരളം ഒരു ghost town ആയിക്കൊണ്ടിരിക്കയാണെന്ന് വാർത്തകൾ വരുന്ന കാലമാണ്. ജനസംഖ്യയിൽ വൃദ്ധരുടെ ശതമാനം  കൂടിക്കൊണ്ടിരിക്കുന്നു എന്നത് കണക്കുകൾ തെളിയിക്കുന്നുമുണ്ട് കേരളത്തിനു പുറത്തേയ്ക്ക് പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്ന പലേ ഘടകങ്ങളുമുണ്ട്. ചെറുപ്പക്കാർക്ക് പറയാനുള്ളത് ഇതാണ്: ഇവിടെ പഠിച്ചിറങ്ങിയാൽ ജോലി കിട്ടാനുള്ള തടസ്സങ്ങൾ രണ്ടുണ്ട്: ഒന്ന്  സ്വാധീനം വേണം, രണ്ട് പണം കൊടുക്കണം. വിദ്യാഭ്യാസരംഗത്തെ നിയമനങ്ങൾക്ക് ഇവ രണ്ടും അത്യവശ്യമാണെന്നുള്ളത് രഹസ്യമൊന്നുമല്ല. ലോകത്തൊരിടത്തും കാണാത്ത പ്രതിഭാസമാണിത്. അക്കാഡെമിക് ശ്രേഷ്ഠതയെപ്പറ്റി ചർച്ച ചെയ്യാനുള്ള വാതാവരണം ഇല്ല എന്ന് തന്നെ പറയാം.

 

അമേരിക്കയിലേക്ക്

ഇൻഡ്യയിലെ എന്നല്ല, ലോകത്തെ പലേ വിദ്യാർത്ഥികളുടെയും സ്വപ്നമാണ് അമേരിക്കയിലെ പ്രസിദ്ധ യൂണിവേഴ്സിറ്റികളിൽ പഠിയ്ക്കാൻ അവസരം കിട്ടുക എന്നത്. ശൈക്ഷണികമായ ഉത്കൃഷ്ടത തന്നെ ആകർഷണീയതയ്ക്ക് ആധാരം. വിജ്ഞാന ദാഹത്തിനും സംസ്കൃതിയുടെ പുനരുദ്ധാരണത്തിനും പുകൾപെറ്റ യൂറോപ്യൻ സംസ്കാരത്തിന്റെ പ്രാണൻ ആവാഹിച്ചു തന്നെ ആണ് അമേരിക്കൻ യൂണിവേഴ്സിറ്റികളുടെ ആധാര ശിലകൾ വാർത്തെടുക്കപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിലെ ബുദ്ധിജീവികൾ അമേരിക്കയിലേക്ക് കൂടുതലായി കുടിയേറുകയും ചെയ്തു. വ്യാവസായികവിപ്ലവത്തിന്റെ ഭാഗ്യഫലങ്ങളാൽ പരിപോഷിക്കപ്പെട്ട നവചിന്ത ആർജ്ജവവും ഊർജ്ജവും പ്രദാനം ചെയ്യുകയും  അമേരിക്ക എന്ന പുതിയ മണ്ണിൽ സ്വാതന്ത്ര്യത്തിന്റെ പൊരുളുകളിൽ അടിയുറപ്പിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾ മുളച്ചു പൊന്തിയതും പിന്നത്തെ ചരിത്രം. പല യൂണിവേഴ്സിറ്റികളും സ്വാതന്ത്ര്യത്തെ ഉദ്ഘോഷിക്കുന്ന അടിസ്ഥാന മുദ്രവാക്യങ്ങളാണ് ലക്ഷ്യവും നീതിതത്വവും ആയി സ്വീകരിച്ചിരിക്കുന്നത്.

    മിക്ക യൂണിവേഴ്സിറ്റികളും പ്രൈവറ്റ് ആണ്, എൻഡോവ്മെന്റ് ഫണ്ടിങ്ങിലൂടെ പ്രവർത്തനസാദ്ധ്യമാകുന്നവ. എന്നാൽ ഓരോ സംസ്ഥാനത്തിനും അതിന്റേതായ പബ്ലിക് യൂണിവേഴ്സിറ്റികളുമുണ്ട്, ഭരണകൂടത്തിന്റെ സഹായത്തിന്റെ ബലത്തിൽ പ്രവർത്തിക്കുന്നവ. പക്ഷേ ഭരണകൂടത്തിന്റേയോ ഭരിയ്ക്കുന്ന പാർടിയുടേയോ സ്വാധീനം ഇവയിൽ തെല്ലുമില്ല. നിയമനങ്ങൾ ഭരണകൂടം വഴിയല്ല. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക് ലി  കാലിഫോർണിയ സംസ്ഥാനത്തിന്റേതാണ്.  മികച്ച അമേരിക്കൻ സർവ്വകലാശാലകളിൽ ആദ്യത്തെ പത്തിൽപ്പെടുന്നത്. യൂണിവേഴ്സിറ്റി ഓഫ് മിഷിഗൻ, യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ, ജോർജിയ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് റ്റെക്നോളജി ഒക്കെ  മികച്ച പബ്ളിക് സ്ഥാപനങ്ങളാണ്.  ഭരണകൂടത്തിന്റെ പിണിയാളുകൾക്കോ, ഭരിയ്ക്കുന്ന പാർടിയ്ക്കോ തൊടാൻ പറ്റില്ല ഇവയെ. നിലവാരത്തിൽ പ്രൈവെറ്റ് യൂണിവേഴ്സിറ്റികൾ തന്നെ മുൻ പന്തിയിൽ. 

 യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ

  അക്കാഡെമിക് ഉത്കൃഷ്ടതയ്ക്ക് ഉദാഹരണമായി എടുക്കാവുന്നതാണ് ഈ പ്രസിദ്ധ സർവ്വകലാശാല.     ലേഖകനു ചിരപരിചിതമാണു താനും ഈ സരസ്വതീക്ഷേത്രം..  ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഉന്നതശീർഷരായിത്തീർന്നിട്ടുണ്ട് എന്നതാണ്  ശ്രേഷ്ഠതയുടെ തെളിവ്. കാൾ സാഗനോ ഹോളിവുഡ് നടൻ എഡ് ആസ്നെറോ സൂസൻ സൊന്റാഗോ നോബെൽ ജേതാവ് ജെയിംസ് വാട്സണോ  ഒക്കെ സാക്ഷ്യങ്ങൾ.  ഓസ്ക്കാർ അവാർഡ് ജേതാക്കൾ, റ്റോണി അവാർഡ് , പുലിറ്റ്സർ പ്രൈസ്  ഒക്കെ  ലഭിച്ചവർ വേറെ. ക്യാനഡ, ന്യുസിലണ്ട്, തെയ് വാൻ ഇങ്ങനെ രാജ്യങ്ങളിലെ ഭരണാധികാരികൾ ഇവിടെ പഠിച്ചിറങ്ങിയവരിൽ ഉണ്ട്. മുപ്പതിൽക്കൂടുതൽ നോബെൽ ജേതാക്കൾ യൂണിവേഴ്സിറ്റിയുടെ സ്വന്തമായുണ്ട്, 104 നോബെൽജേതാക്കൾ ഇവിടെ ജോലി ചെയ്തവരായിട്ടുണ്ട്.  ആൽബെർട് ഐസ്റ്റീനും ബെർട്രാൻഡ് റസ്സലുമൊക്കെ പഴയ ഫാക്കൽറ്റി ലിസ്റ്റിലുണ്ട്. ബിസിനെസ് സ്കൂളിൽ പഠിച്ചിറങ്ങിയവർ ബില്ല്യനയേഴ്സ് ആയിത്തീരുന്ന കഥകൾ ധാരാളം. എക്കണോമിക്സിൽ ഏറ്റവും കൂടുതൽ നോബെൽ സമ്മാനം വാങ്ങിക്കൂട്ടിയ യൂണിവേഴ്സിറ്റി.  റോക്ഫെല്ലർ സ്വന്തം മക്കളെ ന്യൂയോർക്കിനു പഠിയ്ക്കാൻ വിടാനുള്ള മടികൊണ്ട് ഷിക്കാഗോയിൽത്തന്നെ തുടങ്ങിയതാണ് ഈ സർവ്വകലാശാല എന്ന് ചരിത്രകഥ.  ഇന്ന് ഒരു വർഷം 420 ഓളം മില്ല്യൺ ഡോളർ ഗവേഷണത്തിനു ചിലവാക്കുന്ന യൂണിവേഴ്സിറ്റി എന്ന് വിഖ്യാതിയുമാർജ്ജിച്ചിട്ടുണ്ട്.

 

  217 ഏക്കർ വിസ്തൃതിയാണ് ക്യാമ്പസ്സിനു. രണ്ട് പ്രസിദ്ധ മ്യൂസിയങ്ങൾ (ഈജിപ്റ്റിലെ രാജാ റ്റുറ്റാങ്ഖാമൻ പ്രതിമ ഉള്ള ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട് മ്യൂസിയം ഉൾപ്പെടെ), ഹോളിവുഡ് നടീനടന്മാർ വരെ പലപ്പോഴും പങ്കെടുക്കാറുള്ള നാടകങ്ങൾക്കു വേണ്ടി തിയേറ്റർ, വിദ്യാർത്ഥികൾക്കും ക്യാമ്പസ് നിവാസികൾക്കും വേണ്ടി സിനിമാ തിയേറ്റർ (ഇത് ഇവിടെ പഠിച്ചിറങ്ങിയ ഒരു ഹോളിവുഡ് സംവിധായകന്റെ സംഭാവനയാണ്), സ്പോഋട്സ്/ജിംനേഷ്യം/അത് ലെറ്റിക്  സംവിധാനങ്ങൾ, യൂണിവേഴ്സിറ്റി യിൽ ജോലിചെയ്യുന്നവരുടെ കുട്ടികൾക്കു വേണ്ടി സ്വന്തം ഹൈസ്കൂൾ, അലങ്കാരമൽസ്യത്തടാകങ്ങളോടു കൂടിയ ഉദ്യാനങ്ങൾ, ഗോഥിക് രീതിയിൽ പണിത സൗധങ്ങൾ ഒക്കെ ക്യാമ്പസിന്റെ മുഖമുദ്രയാണ്. ചാപ്പലുകൾ, പള്ളികൾ, തിയോളജിക്കൽ സെമിനാരികൾ ഒക്കെ വേറേ. പെർഫൊമിങ് ആർട്സ്/തിയേറ്റർ പഠനങ്ങൾക്കും വർക്ക് ഷോപ്പുകൾക്കും സ്റ്റഡി ക്ലാസുകൾക്കും ഒക്കെയായി ഓഡിറ്റോറിയങ്ങളോടു കൂടിയ ബഹുനിലക്കെട്ടിടം ലോഗൻ സെന്റർഈയിടത്തെ ആകർഷണമാണ്.  ഉത്കൃഷ്ഠത നിർമ്മിയ്ക്കുക, സ്ഥിരീകരിക്കുക എന്നതാണ് ആദർശവും ലക്ഷ്യവും. ഒരു ട്രസ്റ്റി ബോർഡാണ് തലപ്പത്ത്. ‘Our mission is to produce a caliber of teaching and research that regularly leads to advances in science, economics, critical theory and public policy’ എന്ന് പ്രഖ്യാപനം.  ഇത് ചോദ്യം ചെയ്യപ്പെടാനാകാതെ സംരക്ഷിക്കുക എന്നത് ഇന്നു വരേയും പാലിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത.

  

  ക്യാമ്പസ്സിൽ സെലിബ്രിറ്റികളുമായി തോളോട് തോളുരുമ്മത് സാധാരണമാണ്. 80 കളിലും 90 കളിലും ഒരു അപാർട്മെന്റ് കെട്ടിടത്തിൽത്തന്നെ ഏഴു നോബെൽ ജേതാക്കൾ താമസിച്ചിരുന്നു. കാമ്പസ്സിലെ ഗ്രോസറിക്കടയിൽ ചെക്ക് ഔട് ചെയ്യാനുള്ള ക്യൂവിൽ നിങ്ങൾക്ക് പിന്നിൽ സുബ്രഹ്മണ്യൻ ചന്ദ്രശേഖറും ഭാര്യയുമായിരിക്കും നിൽക്കുന്നത്. ലൈബ്രറിയിൽ അടുത്ത ഡെസ്കിൽ പുസ്തകം വായിച്ചിരിക്കുന്നത് സോൾ ബെല്ലോ ആകാം. ക്യാമ്പസ് ക്വാഡ്രാങ്കിളിൽ വിദ്യാർത്ഥികളുമായി കുശലപ്രശ്നം ചെയ്തുകൊണ്ട് നിൽക്കുന്നത് ഒബാമാ ആയിരിക്കാം. ഹോസ്പിറ്റൽ കഫറ്റീരിയയിൽ ഫുഡ് ട്രേയുമായി നീങ്ങുന്നത് മിഷേൽ ഒബാമയും. നിങ്ങൾക്ക് പിറകിൽ ഇപ്പോൾ കാർ പാർക്ക് ചെയ്തത് വെൻഡി ഡോണിഗറോ (The Hindus-An Alternate History) മിൽറ്റൺ ഫ്രീമാനോ  ആകാം. ബൗദ്ധികതയുടെ അന്തരീക്ഷം എന്നും വിളങ്ങുന്ന ഇടം. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ അതിന്റെ വൈജ്ഞാനിക ശ്രേഷ്ഠതയുടെ ആകർഷണബലത്താൽ ഉറപ്പിച്ച് നിറുത്തിയ പലരിൽ ചിലർ മാത്രം ഇവർ.   

   നാല് ലൈബ്രറികളാണ് ക്യാമ്പസ്സിൽ. ഇതിൽ റീഗൻസ്റ്റൈൻ ലൈബ്രറി പുസ്തകസംഭരണ വൈവിദ്ധ്യത്തിൽ ലോകത്ത്  പ്രസിദ്ധമായതാണ്. എല്ലാ ഭാഷകളിലേയും വിപുലമായ പുസ്തകശേഖരം ഉണ്ടിവിടെ. ഉദാഹരണത്തിനു മലയാളപുസ്തകങ്ങളുടെ വൻ നിര പരിശോധിച്ചാൽ മതി. 1930 കൾക്ക് മുൻപുള്ള മലയാളപുസ്തകങ്ങൾ ശേഖരിക്കാനും താൽപ്പര്യം കാണിച്ചിട്ടുണ്ട് ലൈബ്രറി അധികൃതർ. 1700 കളിൽ അച്ചടിച്ച മലയാളം പുസ്തകങ്ങളും ഉൾപ്പെടുന്നുണ്ട് വിപുലസഞ്ചയത്തിൽ. ഇപ്പോൾ നിലവിലില്ലാത്ത ജനയുഗം, കൗമുദി വാരികകൾ, ദേശബന്ധു പത്രം, സിനിമാ മാസികകൾ, വളരെ പഴയ ഭാഷാപോഷിണി പതിപ്പുകൾ ഒക്കെ സംഭരണവിസ്തൃതിയുടെ ഉദാഹരണങ്ങളാണ്. ഓഡിയോ-വിഷ്വൽ ഡിപാർറ്റ്മെന്റിൽ പഴയ അയ്യപ്പഭക്തിഗാനങ്ങൾ കസ്സെറ്റുകൾ വരെയുണ്ട്.    ഗവേഷണവിദ്യാർത്ഥികളുടെ സ്വർഗ്ഗം തന്നെ ഇത്. 

  റീഗൻസ്റ്റെൻ ലൈബ്രറിയോടടുത്ത് ‘The Bubble’ എന്നറിയപ്പെടുന്ന മറ്റൊരു അത്യന്താധുനികസൗകര്യമുള്ള ലൈബ്രറിക്കെട്ടിടവുമുണ്ട്. ഭൂമിയ്ക്കടിയിലേക്ക് പണിതിരിക്കുന്ന പുസ്തകശേഖരമുറികളിൽ നിന്ന് കൃത്യമായി പുസ്തകങ്ങൾ മുകളിൽ എത്തിയ്ക്കുന്നത് റോബോട്ടുകളാണ്, അതും മൂന്നു മിനുട്ടുകൾക്കകം. ഈ ലൈബ്രറിയുടെ പ്രത്യേകത പൂർവ്വവിദ്യാർത്ഥികളായ വ്യവസായ പ്രമുഖർ  Mansueto ദമ്പതികൾ മില്ല്യൺ കണക്കിനു നൽകിയ സംഭാവന നൽകി പണിയിച്ചതാണിത് എന്നതാണ്. പലേ അമേരിക്കൻ യൂണിവേഴ്സിറ്റികളുടേയും പ്രത്യേകതയാണ് പൂർവ്വവിദ്യാർത്ഥികൾ തിരിച്ചു വന്ന് സ്വന്തം മാതൃവിദ്യാലയത്തെ നവീകരിക്കുക എന്നത്. വ്യവസായപ്രമുഖൻ ബൂത് ഒരിയ്ക്കൽ നൽകിയത് 300 മില്ല്യൺ ഡോളറാണ്.    ഇൻഡ്യയിൽ ഒരിയ്ക്കലും സംഭവിക്കാത്തത്. 

   ഭരണകൂടത്തിന്റേയോ മറ്റ് ബാഹ്യശക്തികളുടേയോ സ്വാധീനമില്ലാതെ സർവ്വകലാശാലകൾക്ക് അവയുടെ ദൗത്യവും ലക്ഷ്യവും ആദർശവും പൂർത്തീകരിക്കാം എന്ന രാഷ്ട്രീയ/സാമൂഹ്യ പരിതസ്ഥിതി നിലവിലുള്ളതുകൊണ്ടാണ് അമേരിക്കൻ യൂണിവേഴ്സിറ്റികൾ  (പബ്ലിക് യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ)    academic centers for excellence  ആയി നിലനിൽക്കുന്നത്. 

 അക്കാഡെമിക് സ്വാതന്ത്ര്യം കേരളത്തിൽ

 പുറം നാട്ടിലെ ( അമേരിക്കയോ യൂറോപ്പോ)  യൂണിവേഴ്സിറ്റികളുമായി യാതൊരു താരതമ്യവും നമ്മുടെ സർവ്വകലാശാലകളുമായി പാടില്ലാത്തതാണ്, നമ്മുടെ വിഭവങ്ങൾ വളരെ പരിമിതമാണ്. പക്ഷേ ഇതു രണ്ടും പരിചയിച്ച ഒരു വ്യക്തി എന്ന നിലയ്ക്കാണ് ഇതിനു ഇവിടെ ഒരുമ്പെടുന്നത്. ഇന്ന് ലോകത്തെമ്പാടും വിദ്യാർത്ഥികളായെത്താൻ പ്രാപ്തരും അതിനു തിടുക്കപ്പെടുന്നവരുമാണ് കേരളത്തിലെ പുതുതലമുറ.  അതുകൊണ്ട് തന്നെ മറ്റു രാജ്യങ്ങളിലെ  വിദ്യാഭ്യാസവ്യവസ്ഥകളെക്കുറിച്ച് തികച്ചും അറിവോടു കൂടിയായിരിക്കണം കേരളത്തിലെ രീതികൾക്ക് മൂല്യാങ്കനം കുറിക്കേണ്ടത്.   പക്ഷെ  എക്സലെൻസിനു വേണ്ടിയുള്ള അടിസ്ഥാന തീരുമാനങ്ങളൊ പ്രായോഗിക വ്യവസ്ഥകളോ കടലാസിൽ മാത്രം ഒതുങ്ങുന്ന രീതിയിലാണ് നമ്മളെ കെടുകാര്യസ്ഥത  കൊണ്ടെ എത്തിച്ചിരിക്കുന്നത്.   

രാഷ്ട്രീയം വാങ്ങിച്ചെടുത്ത അക്കാഡെമിക് പറ്റങ്ങൾ 

   ഇന്ന് ചെറുപ്പക്കാർ കേരളം വിട്ടു പോകുന്നതിനെക്കുറിച്ച് ആവലാതികൾ ഉയർന്ന് കേൾക്കുന്നുണ്ട്. കാരണങ്ങളിൽ പ്രധാനമായിട്ടുള്ള ഒന്ന്  ജോലി കിട്ടാനുള്ള  മാനദണ്ഡം സ്വാധീനം ആണെന്നുള്ളതാണ്. ചുരുങ്ങിയ ഇടങ്ങളിലല്ലാതെ വിദ്യഭ്യാസകേന്ദ്രങ്ങളിൽ പ്രവേശിക്കണമെങ്കിൽ  ഭരണകൂടത്തിന്റെ സ്വാധീനം മാത്രമല്ലാതെ പാർടിയുടെ സ്വാധീനവും ആവശ്യമാണ് പലപ്പോഴും. അതിനെച്ചൊല്ലിയുള്ള കോലാഹലങ്ങൾ നടക്കുന്നുണ്ടെങ്കിലും ചേരി തിരിഞ്ഞുള്ള ആക്രമണത്തിലാണു താൽപ്പര്യങ്ങൾ. സ്വജനപക്ഷപാതങ്ങൾക്ക് പണ്ടേ കുപ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട് യൂണിവേഴ്സിറ്റി നിയമനങ്ങൾ. ഉന്നത ഗവേഷണകേന്ദ്രങ്ങളിൽ ജോലിയിൽ പ്രവേശിക്കാനും ഇതൊക്കെ പ്രതിബന്ധങ്ങളായതു കൊണ്ട് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രഗൽഭ മലയാളികൾക്ക് ഇങ്ങോട്ടെത്തുന്നത് എളുപ്പവുമല്ല. ഈയിടെ നടന്ന വൈസ് ചാൻസലർ തസ്തികജോലി നീട്ടുന്നതിൽ ഗവർണ്ണരും ഭരണകൂടവും വിരുദ്ധചേരിയിൽ നിലയുറപ്പിച്ച് പരസ്പരം വെല്ലുവിളികൾ നടത്തുന്നതുവരെ എത്തിപ്പെട്ടത് വ്യവ്സ്ഥയുടെ ദയനീയത വെളിവാക്കുകയാണ്. വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താൻ കോളേജുകളോ യൂണിവേഴ്സിറ്റികളോ തുടങ്ങുന്നത് മലയാളികൾക്ക് പരിചിതമായിക്കഴിഞ്ഞിരിക്കുന്നു എന്ന് മാത്രമല്ല അതിസ്വീകാര്യവുമാണ്. 

   യൂറോപ്പിലും അമേരിക്കയിലും പ്രസിദ്ധരെ ക്ഷണിച്ചു വരുത്തി പ്രൊഫസർമാർ ആയി നിയമിക്കുന്നത് സാാധാരണമാണെങ്കിൽ ഇവിടെ അങ്ങനെയൊന്ന് സങ്കൽപ്പിക്കാനേ വയ്യ എന്നത് സത്യമാണ്.  മറുനാട്ടിൽ നിന്നുള്ള പ്രഗൽഭർ ഇവിടെ വരാൻ മടിയ്ക്കും .അവർക്ക് നിസ്വാർത്ഥസേവനം അത്ര ദുഷ്ക്കരമായിരിക്കും എന്ന് അറിയാം. ഭരണകൂടത്തിന്റേയോ ഭരണത്തിലിരിക്കുന്ന പാർടിയുടെയോ സൗജന്യങ്ങളോ സൗമനസ്യമോ കൂടെയില്ലെങ്കിൽ അതിജീവനം ദുഷ്ക്കരവുമായിരിക്കും. പോലീസിനെ രാഷ്ട്രീയവൽക്കരിച്ചതിലും കൂടുതൽ ദുരന്തനിർമ്മിതിയാണ് വിദ്യാഭ്യാസരംഗം രാഷ്ട്രീയവൽക്കരിച്ചത്. ഈ ദ്രോഹത്തിന്റെ അനന്തരഫലങ്ങൾ തലമുറകളിലേക്ക് പടരുന്നതാണ്. 

ശൈക്ഷണിക ശ്രേഷ്ഠത എന്ന ഇല്ലാക്കഥ

   പണം കൊടുത്ത് ജോലി വാങ്ങിക്കുക, അതും അദ്ധ്യാപനജോലി, എന്ന അപൂർവ്വ രീതി കേരളത്തിന്റെ പ്രത്യേകതയാണ്. ലോകത്തൊരിടത്തും നടപ്പില്ലാത്ത സംവിധാനം. ഇത് ഒരു ദൈനന്ദിനചര്യ പോലെ ആയിത്തീർന്നിരിക്കുന്നതിനാൽ ആരും അത്ര അറിയുന്നു പോലുമില്ല, ചർച്ച ചെയ്യപ്പെടുന്നുമില്ല. അദ്ധ്യാപനത്തിന്റെ പരിപാവനത്വം ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ്. അതിനു കഴിവുള്ളവരും അതീവതൽപ്പരരും ഏറ്റെടുക്കേണ്ട ജോലി ലക്ഷങ്ങളുമായി കോളേജ് പടിയ്ക്കൽ എത്തുന്നവനു നൽകുക എന്നതിൽ ന്യായമോ യുക്തിയോ ഇല്ലെന്ന് മലയാളി പാടേ മറന്നിരിക്കുന്നു. പല മാനേജ്മെന്റിനും പല റേറ്റുകളാണ്.  അത് ചിലപ്പോൾ നിങ്ങൾ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലീമോ എന്നതനുസരിച്ച് മാറി മറിയാനും സാദ്ധ്യതയുണ്ട്..  Academic excellence ലേക്കുള്ള പ്രയാണം നമ്മൾ നയിക്കേണ്ട കാര്യമല്ലെന്ന് സാർവ്വജനീനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 

അമേരിക്കൻ/യൂറോപ്യൻ വിദ്യാഭ്യാസസമ്പ്രദായവുമായി താരതമ്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഇവിടെ തെളിയുന്നു. വിശ്വപൗരന്മാരായിത്തീരേണ്ടതാണ് വരുന്ന തലമുറ, അതിനുള്ള സാദ്ധ്യതകൾ പണ്ടേക്കാളും എളുപ്പമാണു താനും. യൂണിവേഴ്സിറ്റികൾ കൂടുതൽ ഓൺലൈൻ വ്യവസ്ഥകളിലേക്ക് മാറിക്കൊണ്ടിരിക്കുകയുമാണ്. മറ്റൊരു രാജ്യത്തെ യൂണിവേഴ്സിറ്റിയുമായി എളുപ്പം ബന്ധപ്പെടാവുന്ന കാലം. 

  ഈ സത്യങ്ങൾ അറിയുന്നവരാണ് കുഞ്ഞുതലമുറ എന്നത് ഭീതിദമാകേണ്ടതാണ്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസസമ്പ്രദായത്തോടും അദ്ധ്യാപകരോടും എങ്ങനെ ബഹുമാനം തോന്നും? ആദരവ് പിടിച്ചു പറ്റും? ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ എങ്ങനെ അവിടുത്തെ ധിഷണയെ നേരിടും? ഇൻഡ്യയിൽ പൊതുവേ പഠിച്ചിറങ്ങിയ സ്ഥാപനത്തോട് നൊസ്റ്റാൾജിയ കലർന്ന മധുരവികാരം മാത്രമേയുള്ളു പിന്നീട്. തിരിച്ചു വന്ന് ആ സ്ഥാപനത്തെ നവീകരിച്ചെടുക്കാനുള്ള തോന്നൽ ഉളവാക്കാൻ ആ സ്ഥാപനങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ല എന്നത് സത്യം മാത്രമാണ്. ഭരണകൂടത്തിന്റെ പിടിയിൽ അമർന്നിരിക്കുന്നതിനാൽ ഇതിനൊരുമ്പെടുന്നത് സാഹസവുമായിരിക്കും. ഒരു പ്രസിദ്ധ വക്കീലും നിയമവിദഗ്ധനുമായ ആളുടെ മക്കൾ അദ്ദേഹത്തിന്റെ മരണശേഷം ഒരു നിയമവിദ്യാഭ്യാസകേന്ദ്രം തുടങ്ങാനുള്ള പദ്ധതിയുമായി ഗവണ്മെന്റിനെ സമീപിച്ചപ്പോൾ ആ ആശയം പാടേ തള്ളിക്കളഞ്ഞത് നമ്മുടെ സമീപനങ്ങളുടെ പാപ്പരത്തം വെളിവാക്കുന്നതാണ്. സത്യം അറിയുന്ന വിദ്യാർത്ഥികൾ  വിശ്വാസം നഷ്ടപ്പെട്ടവരാകുമ്പോൾ അത് സമൂഹത്തെ മൊത്തം ബാധിയ്ക്കുന്നതാണ്, അനന്തരഫലങ്ങൾ ദൂഷ്യകലുഷിതവുമായിരിക്കും.

 

 

2 comments:

From Jacob's tent said...

Well said, but how will we initiate the change? None seem to go beyond the complaining

muhammadrafi said...

കേരളത്തിൻ്റെ പ്രധാന പ്രശ്നം ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭൂരിഭാഗവും ജാതി മത സംഘങ്ങളുടെ കൈയിലാണ് എന്നുള്ളതാണ്. കൃസ്ത്യൻ കോർപറേറ്റ് എൻഎസ് എസ്ണ് എസ്എൻഡിപി എം.ഇ എസ് തുടങ്ങിയ മാനേജ്മെൻ്റ് ആണ് 70 /80 ശതമാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈയടക്കി വെച്ചിരിക്കുന്നത്. അവിടങ്ങളിൽ അധ്യാപകരായി അതത് മത ജാതി വിഭാഗം സ്വാധീനം തലവരിപ്പണം തുടങ്ങിയവയാണ് പരിഗണന. സ്വന്തം ജാതി മതത്തിൽ പെട്ടവരായാലും കുഞ്ഞാട് അല്ല പണമില്ല എങ്കിൽ നിയമനവുമില്ല. പതിറ്റാണ്ടുകളായി മെറിറ്റ് എന്നൊരു സാധനം എല്ലായിടത്തും ഭാഗികമായോ പൂർണ്ണമായോ അട്ടിമറിക്കപ്പെടുന്നു. സർവകലാശാല നിയമനങ്ങളിൽ അടുത്ത കാലത്തായി രാഷ്ട്രീയ സ്വാധീനം കൂടി വരുന്നതായി ആരോപണമുയരുന്നു. സ്വന്തം പാർട്ടികമ്യുണുകളിൽ പെടാത്തയാൾ പുറത്ത് എന്ന അവസ്ഥ മാറണം. ബ്രില്യൻ ഡ് അക്കാദമിക്സിനെ കണ്ടത്തുന്ന മാർഗം നമുക്കന്യം. യുവാക്കൾ കേരളത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നത് മതത്തിൽ നിന്നും ജാതിയിൽ നിന്നും ടൂ മച്ച് ഓഫ് ഡേർട്ടി പൊളിറ്റിക്സിൽ നിന്നും കൂടിയാണ് '