Wednesday, August 24, 2022

പണ്ഡിറ്റ് രവിശങ്കർ എന്ന പ്രേമയമുനാതീരവിഹാരി

                   സംഗീതത്തോളം തന്നെ പ്രണയവും മനസ്സിൽ കോരിനിറച്ചു കൊണ്ടുനടന്നയാളാണു പണ്ഡിറ്റ് രവിശങ്കർ. “ഒരോ കടവിലും എനിക്ക് ഒരു പ്രണയിനി കാത്തുനിൽ‌പ്പുണ്ടായിരുന്നു, ചിലപ്പോൾ ഒന്നിൽക്കൂടുതലും” എന്ന മട്ടിൽ ഒരു ആത്മസ്വഭാവപ്രകാശനം അദ്ദേഹം തന്നെ നടത്തിയിട്ടുണ്ട്.“ഞാൻ ഒരു ചിത്രശലഭം തന്നെയായിരുന്നു. പൂവുകളിൽ നിന്നും പൂവുകളിലേക്ക് ഞാൻ പാറിപ്പറന്നു” മറയില്ലാതെ പറഞ്ഞു അദ്ദേഹം. ലോകം മുഴുവൻ സംഗീതസുഖം പകരാനായെത്തിയ ഈ സ്നേഹദീപത്തിന്റെ വെളിച്ചം  പ്രണയത്തിൽ നീന്നുള്ള സന്തോഷവും സംതൃപ്തിയും നിർവൃതിയും ആണെങ്കിൽ അതിൽ ശ്വസിക്കാനേ ഉള്ളു. അനേകം സ്ത്രീകളെ ഒരേ സമയം പ്രണയിച്ച ഈ നിത്യകാമുകനെ അങ്ങോട്ടും പരസ്പരം കാലുഷ്യമോ അസൂയയോ ഇല്ലാതെ സ്ത്രീക  ഒരേ സമയത്ത് പ്രേമിയ്ക്കുകയും സഹവസിക്കുകയും ചെയ്തു എന്നത് സ്ത്രീ സാമാന്യസ്വഭാവത്തിനു അത്ര യോജിക്കുന്നതല്ല, അദ്ഭുതാവഹവുമാണ്. എല്ലാ പ്രണയിനിമാരേയും കൂട്ടിയിണക്കിയിരുന്നത് പൊതുവായ ഒന്നാണ് -രവിശങ്കറിനോടുള്ള അഗാധപ്രേമം. അത് പലേ വിട്ടുവീഴച്ചകൾക്കും ഈ പ്രണയിനിമാരെ പ്രേരിപ്പിക്കാൻ തക്കവണ്ണം ശക്തിയേറിയതായിരുന്നു എന്നത് അപൂർവ്വമായ മനോനിലാദൃഷ്ടാന്തമാണ്.

ആ സൂര്യതേജസ്സിന്റെ പ്രഭാവലയത്തിൽ ആകർഷിക്കപ്പെട്ടവർക്ക് പരസ്പരം കാലുഷ്യമോ അസൂയയോ തോന്നാതെ പോയത് അൽപ്പനേരമെങ്കിലും ആ മദനസംഗീതമോഹനന്റെ സാമീപ്യം അനുഭവിച്ചാൽ മാത്രം മതി എന്ന ആവേശമായിരുന്നിരിക്കണം.

 

   ഒരു മീഡിയയ്ക്കും കിംവദന്തികൾ ഉണ്ടാക്കാൻ സാദ്ധ്യമാവാത്തവിധം സുതാര്യമായിരുന്നു രവിശങ്കറിൻറ്റെ പ്രണയങ്ങളും സ്ത്രീസഹവാസങ്ങളും. അല്ലെങ്കിലും വിശ്വപൗരനും സർവ്വോപരി ഉന്നതകലാകാരനുമായിക്കഴിഞ്ഞ അദ്ദേഹത്തെ തൊട്ടു കളിക്കാൻ ആരും ഒരുമ്പെടുകയില്ലായിരുന്നു എന്നതും സത്യമാണ്, അദ്ദേഹം തെല്ലും കൂസിയിരുന്നുമില്ല. തന്റെ പുസ്തകങ്ങളിൽ പലതും തുറന്നെഴുതി, ഇന്റെർവ്യൂകളിൽ നിസ്സങ്കോചം സത്യകഥകൾ പറഞ്ഞു. സദാചാരം എന്ന ആപേക്ഷികമായ വമ്പൻ കള്ളത്തരത്തെ പൊളിച്ച്, സെലിബ്രിറ്റികളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാൻ വെമ്പുന്നവരെ ഇല്ലാതാക്കി, തന്റെ കാര്യത്തിലെങ്കിലും. സഖികളായി വന്നു കയറിയവരോടും ഒന്നും മറച്ചു വച്ചില്ല, ഒളിച്ചുകളിയിൽ ഏർപ്പെട്ടില്ല. പരിപൂർണ്ണവും നിസ്സീമവും നിർമ്മലവുമായ പ്രേമം ഉദ് ഘോഷിക്കുകയായിരുന്നു തന്റെ വൈവിദ്ധ്യമിയന്ന ബന്ധങ്ങളിലൂടെ. പൂർവ്വകാമുകികളെ ഒരിയ്ക്കലും വിട്ടുകളഞ്ഞിരുന്നില്ല അദ്ദേഹം എന്നതു തന്നെയാണ് സ്വഭാവഗുണം എന്ന്  അവസാനത്തെ സഖി  സുകന്യ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് പിന്നീട്. എപ്പോഴും മനുഷ്യർക്കിടയിൽ തന്നെ ജീവിക്കണം എന്ന നിശ്ചയദാർഢ്യക്കാരൻ, വീട്ടിൽ താമസക്കാർ എന്നും ധാരാളം എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. അവർക്കു വേണ്ടി പണം ധാരാളം ചെലവഴിയ്ക്കുകയും ചെയ്തിരുന്നു.  പ്രണയം പലപ്പോഴും രഹസ്യമയം ആയിരുന്നില്ല,. ഒരിക്കലും ജാള്യതയോ ലജ്ജയോ അമ്പരപ്പോ പ്രകടിപ്പിച്ചിരുന്നില്ല ഇക്കാര്യത്തിൽ. നിരവധി ബന്ധങ്ങൾ ഉണ്ടായിരുന്ന മലയാളകവികളെ നമുക്ക് നന്നായറിയാം, പക്ഷേ അവരുടേതുമായി ഒരു താരതമ്യവും ഇല്ലാത്ത ജീവിതമായിരുന്നു പണ്ഡിറ്റ്ജിയുടേത്. ആരേയും ചതിക്കാനും ഉദ്ദേശമില്ലായിരുന്നു. പ്രണയവല്ലരികൾ പൂത്ത കടവുകളിലൊക്കെ തോണി അടുപ്പിച്ചു. പ്രയിനിക ഇത് അറിഞ്ഞിരുന്നു, അംഗീകരിച്ചിരുന്നു

 

   ഔപചാരികമായി ഒരു വിവാഹമേ കഴിച്ചിട്ടുള്ളു പണ്ഡ്റ്റ് ജി. 21-)0 വയസ്സിൽ ഗുരുവായ അല്ലാവുദ്ദീൻ ഖാന്റെ മകൾ അന്നപൂർണ്ണാദേവി എന്ന രോഷനാരയെ.

1941 ഇൽ ഗുരുവിന്റെ ‘ മയ്ഹർ’ ഇൽ വച്ച്.  അന്നപൂർണ്ണ്യ്ക്ക് അന്ന് 14 വയസ്സ്.  മൂത്തമകൾക്ക് സംഗീതതാൽ‌പ്പര്യം അശേഷമില്ലാത്ത ഭർത്താവിനെയാണ് കിട്ടിയതെന്നതുകൊണ്ട് ആ വിവാഹബന്ധം ദുരിതത്തിലായിപ്പോയതിനാൽ രോഷനാരയെ ഒരു സംഗീതശേഷിയെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ അല്ലാവുദ്ദീൻ ഖാൻ തീരുമാനിച്ചിരുന്നു. ഹിന്ദുവായ ശിഷ്യൻ രവി ശങ്കറിനെ ഇതിനു തെരഞ്ഞെടുക്കാൻ തുറന്നമനസ്സിന്റെ ഉടമയായ അദ്ദേഹത്തിനു പ്രയാസമേറെയുണ്ടായില്ല. 1941 മേയ് 14 ഇനു രാവിലെ രൊഷനാര ഹിന്ദുവായി മാറി, അന്നപൂർണ്ണ എന്ന പേരും സ്വീകരിച്ചു. അന്നു വൈകുന്നേരം ഹിന്ദു ആചാരപ്രകാരം വിവാഹവും നടന്നു.1942 ഇൽ ശുഭേന്ദ്ര ശങ്കർ ജനിച്ചു,  1944 മുതൽ ബോംബെയിൽ താമസമാക്കി അവർ. രണ്ട് ഉജ്ജ്വലപ്രതിഭകളുടെ സംഗമം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവം ആണെങ്കിലും  1944 ഇൽത്തന്നെ അവർ തമ്മിലുള്ള ബന്ധത്തിൽ അപശ്രൂതികൾ ഉൺർന്ന് കേട്ടിരുന്നു.

 

     ജ്യേഷ്ഠൻ ഉദയ് ശങ്കറിന്റെ ട്രൂപ്പിൽ നർത്തകനായി ലോകം ചുറ്റുമ്പോഴാണ് അല്ലാവുദീൻ ഖാനുമായി രവി എന്ന ചെറുപ്പക്കാരൻ പരിചയത്തിലാകുന്നത്. ഫ്രാൻസിലെ ഒരു പരിപാടിയിൽ പ്രത്യേകിച്ചും. നൃത്തം വിട്ട് അല്ലാവുദീൻ ഖാനിന്റെ “മയ്ഹർ” ഇൽ ചെന്ന് താമസിക്ക്കാൻ ഖാൻ സാഹിബ്ബിന്റെ പ്രേരണയുമുണ്ടായി. ഉദയ് ശങ്കറിനു രവി നൃത്തം വിട്ടത് അത്ര രസിച്ചില്ല. മാസം തോറും കൊടുക്കാറുള്ള അലവൻസും നിറുത്തലാക്കി. ജ്യേഷ്ഠൻ ഉദയ്. എങ്കിലും പതിനെട്ട് വയസ്സുകാരൻ രവി സംഗീതം തന്നെ തൻ്റെ വഴി എന്ന് തീരുമാനിക്കുകയായിരുന്നു.. അൽമോരയിൽ ഉദയ് ശങ്കർ നൃത്താലയം തുടങ്ങിയിട്ടുണ്ടെന്നതിനാൽ അവിടെ നിത്യസന്ദർശകനായിരുന്നു. അന്ന് അവിടെയുള്ള  രണ്ട് പ്രസിദ്ധ സഹോദരിമാരിലായിരുന്നു രവിശങ്കറിന്റെ പ്രധാന ശ്രദ്ധ. പ്രസിദ്ധ മുസ്ലീം കുടുംബത്തിലെ സോറ ബീഗവും ചേച്ചി അസ്രാ ബീഗവും.   യാഥാസ്ഥിതിക മുസ്ലീം പാരമ്പര്യ കെട്ടുപാടുകളൊക്കെ പൊട്ടിച്ച് നൃത്തത്തിനു തന്നെ എത്തിയവരാണിവർ. രണ്ടു പേരും പിന്നീട് തിയേറ്ററിൽ ശ്രദ്ധകേന്ദ്രീകരിച്ചു. (സോറ സോറ സെഹ്ഗൾ’ (Zora Sehgal) ആയി ഹിന്ദി/ഇംഗ്ലീഷ് സിനിമകളിൽ പേരെടുത്തു, അസ്ര അസ്ര ബട്’ (Azra Butt)എന്ന പേരിൽ തിയേറ്ററിലും)  അസ്രയെയാണ് രവിശങ്കറിനു ഇഷ്ടപ്പെട്ടത്.  ബാബയുമൊത്ത് അവിടെപ്പോകുമ്പോ അസ്രയുമൊത്ത് കേളീവിലാസങ്ങളിലാണ് രവിയുടെ താൽപ്പര്യം.. അന്നപൂർണ്ണയുമായി വിവാഹം നിശ്ചയിച്ചു കഴിഞ്ഞിരുന്നുവെങ്കിലും. “എനിക്ക് എന്നെ പിടിച്ചു നിറുത്താൻ പറ്റിയിരുന്നുഇല്ല; ഞാൻ വിശന്നുവലഞ്ഞവനായിരുന്നു. മൈഹറിൽ ബ്രഹ്മചാരിയെപ്പോലെ കഴിഞ്ഞതിനാൽ”. എന്ന് രവി തൻ്റെ ആത്മകഥാപുസ്തകത്തിൽ രേഖപ്പെടുത്തുന്നു.   അന്നപൂർണ്ണയുമായി വിവാഹം തീരുമാനിക്കപ്പെട്ടിരിക്കയാണ്, “ഇതാ ഇവിടെ ഞാൻ, മാനസികമായും ശാരീരികമായും ഒരാളുമായി തീവ്രബന്ധത്തിൽ, അതേസമയം മറ്റൊരാളുമായി വിവാഹം! I felt like hell” രവിശങ്കർ തുറന്നെഴുതുന്നു.

 

   എന്നാൽ രവി എന്ന സംഗീതകാരന്റെ ഹൃദയത്തിൽ പ്രണയമധു ഏറെ നിറച്ചത് കമല എന്ന സുന്ദരിക്കുട്ടിയാണ്. അൽമോറയിൽ നൃത്തം പഠിക്കാനെത്തിയതാണ് സരസ്വതി എന്ന കമല. പിന്നീട് രവിശങ്കറിന്റെ പ്രധാന കാമുകിയും സഹചാരിയും അയി മാറിയ കമല ശാസ്ത്രി. കമല്യ്ക്ക് 13 വയസ്സുള്ളപ്പോൽ തന്നെ രവിശങ്കർ കമലയെ കണ്ടിട്ടുണ്ട്. ഹൃദയം ചെറുതായി കോർത്തു വലിഞ്ഞിട്ടുണ്ട് 1940 ഇൽ അൽമോറയിൽ വച്ചു തന്നെ. ഉദയ് ശങ്കറിന്റെ ട്രൂപ്പിലെ നർത്തകിയാണവൾ. കമലയുമായുള്ള ഉൽക്കടപ്രണയം തിരിച്ചറിയുന്നത് 1944 ഇൽ ബോംബെയിൽ എത്തിയപ്പോഴാണ്.  അല്ലാവുദീൻ ഖാനിന്റെ കീഴിലുള്ള സംഗീതാ‍ാഭ്യാസം പൂർത്തിയാക്കി ‘ഇപ്റ്റ‘ (Indian Peoples’ Theater Association) ഇൽ കമ്പോസറായി ജോലി ചെയ്യുകയാണ് പണ്ഡിറ്റ്ജി അന്ന്.  സംഗീതലോകത്ത് തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചും കഴിഞ്ഞു. ഇന്നു കേൾക്കുന്ന “സാരെ ജഹാം സെ അച്ഛാ” എന്ന ട്യൂൺ അന്ന് രവിശങ്കർ ചിട്ടപ്പെടുത്തിയതാണ്. കമലയുടെ ചേച്ചി ലക്ഷ്മി രവിശങ്കറിന്റെ ചേട്ടൻ രാജേന്ദ്ര ശങ്കറിനെ കല്യാണം കഴിച്ചിരുന്നു  ‘ലക്ഷ്മി ശങ്കർ’ എന്ന പേരു സ്വീകരിച്ചതോടെ ‘ശങ്കർ ‘ കുടുംബത്തിലെ ഒരാൾ തന്നെയായി അവർ, പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞയായി പേരെടുത്തു പിന്നീട്.

 

    ലക്ഷ്മിയും ഉദയ് ശങ്കറിന്റെ ട്രൂപ്പില നർത്തകി ആയിരുന്നു.  തമിഴ്നാട്ടുകാരൻ ആർ വി ശാസ്ത്രിയുടെ മക്കളാണു  ലക്ഷ്മിയും സരസ്വതിയും. ഗാന്ധിജിയുടെ ‘ഹരിജൻ’ മാസികയുടെ എഡിറ്ററാണു ശാസ്ത്രി. ലക്ഷ്മിയേയും സരസ്വതിയേയും ഉദയ് ശങ്കറിന്റെ ശിക്ഷണത്തിൽ ആക്കുകയാണ് ശാസ്ത്രി ചെയ്തത്. ലക്ഷ്മിയാകട്ടെ നൃത്തത്തേക്കാൾ സംഗീതത്തിലാണു പ്രാവീണ്യം തെളിയിച്ചത്. മാത്രമല്ല പ്ല്യൂറസി എന്ന അസുഖം കാരണം നൃത്തം ചെയ്യാനും പ്രയാസം.ഉദയ് ശങ്കറിന്റെ തന്നെ അഭിപ്രായപ്രകാരം ലക്ഷ്മി പാട്ടിന്റെ വഴി തെരഞ്ഞെടുത്തു, തലമുറകളായ കർണ്ണാടകസംഗീതപാരമ്പര്യം വിട്ട് ഹിന്ദുസ്ഥാനിയിൽ അഭ്യസ്തയും നിപുണയുമായി.   സരസ്വതിയെ കമല എന്നു വിളിച്ചുപോന്നു. പിന്നീട് ഈ പേർ സ്ഥിരമായി.  ലക്ഷ്മി ശങ്കർ ഉദയ് ശങ്കർ-രവി ശങ്കർ കുടുംബത്തിലെ അംഗമായി മാറിയിരുന്നതുകൊണ്ട് സരസ്വതി എന്ന കമലയും ഇങ്ങനെ കുടുംബസദസ്സുകളിലെ സ്ഥിരസാന്നിദ്ധ്യമായി. ‘കമല ശാസ്ത്രി’ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച നർത്തകിയായി അവർ. വിശങ്കറിനാകട്ടെ ഹൃദയതാളത്തിൽ നർത്തനം ചെയ്യുന്നവളും.  അസ്രയുമായി ഉണ്ടായിരുന്നതുപോലെ ശാരീരികബന്ധം കമലയുമായി ഇല്ലായിരുന്നു” രവിശങ്കർ തുറന്നെഴുതുന്നു.  

 

         .  നൃത്തവും സംഗീതവും ഡി എൻ എയിൽ ഉൾച്ചേർന്നവരുടെ കുടുംബത്തിൽത്തന്നെ രവിയുടെ ജനനം. രവിശങ്കർ പിറക്കുമ്പോൾത്തന്നെ   മൂത്തജേഷ്ഠൻ ഉദയ് ശങ്കർ നൃത്തം ചവിട്ടിത്തുടങ്ങിയിരുന്നു. അച്ഛൻ ശ്യാം ശങ്കർ  ചൌധരിയ്ക്ക് ഉദയ്, രാജേന്ദ്ര, ദേവേന്ദ്ര, ഭൂപേന്ദ്ര, രവീന്ദ്ര എന്നീ മക്ക. ഹേമാംഗിനീ ദേവി ഇവരുടെ അമ്മ.  “രൊബീന്ദ്രോ ഷൊങ്കർ ചൗധരി” എന്ന് ബെംഗാളിമട്ടിലാണ് പേരുകൾ. അച്ഛൻ തന്നെ എല്ലാ മക്കളുടേയും പേരുകൾ സംസ്കൃതത്തിലാക്കി. അങ്ങനെ രവിശങ്കർ ചൗധരി എന്ന ലളിതനാമം ഉടലെടുത്തു. പെർഫോമിങ് ആർട്സിലും മറ്റും അതീവ തൽ‌പ്പരനായ ശ്യാം ശങ്കർ ഇംഗ്ലണ്ടിൽ കുടിയേറി. അവിടെ ഒരു ഇംഗ്ലീഷുകാരിയുമായി സഹവാസവുമുണ്ട്. അച്ഛൻ തന്നെ  രവിയെ കാണുന്നതു രണ്ടാം ഭാര്യയുമായി വന്നപ്പോൾ, രവിയ്ക്ക് 8 വയസ്സുള്ളപ്പോഴാണ്. മൂത്ത ചേട്ടൻ ഉദയ് ആണ് അനുജന്മാർക്ക് തുണ.ഉദയ് ശങ്കറിന്റെ നൃത്ത ട്രൂപ്പിൽ അംഗമായി ബാല്യത്തിൽത്തന്നെ ലോകം ചുറ്റിത്തുടങ്ങിയിരുന്നു രവിശങ്കർ. സ്വഭാവരൂപീകരണകാലങ്ങളിൽ ഒക്കെ പാരീസിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഒക്കെ വളർന്ന്,. ലോക കലകളുമായി അടുത്ത പരിചയം സിദ്ധിച്ച്, അനായാസം ഫ്രെഞ്ച് സംസാരിക്കുന്നവനുമായി മാറിയ രവിശങ്കർ ഒരു. വിശ്വപൗരനായി മാറപ്പെടുകയായിരുന്നു സാംസ്കാരികമായും അനുഭവപരമായും. ഹോളിവുഡിൽ വച്ച് ദത്തെടുക്കപ്പെട്ട്  അവിടത്തുകാരനായി എന്നെന്നേയ്ക്കുമായി മാറാൻ ഒരു സാദ്ധ്യത്യുമുണ്ടായിരുന്നു. യഥാർത്ഥ കുടുംബാനുഭവം നഷ്ടപ്പെട്ടിരുന്നു എന്ന് ഒരിയ്ക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.  പ്രേമം, കാമം, സ്നേഹം എന്നിവയെക്കുറിച്ചൊക്കെ ഉദാരമായ ധാരണകളും കാഴ്ച്ചപ്പാടുകളും സ്വാംശീകരിക്കപ്പെട്ടത് പാശ്ചാത്യരീതികളുടെ സ്വാധീനം ചെ റുപ്പകാലത്തു തന്നെ വന്നു ഭവിച്ചതുകൊണ്ടുമാകണം.  

 

      1940 ഇൽ അൽമോറയിൽ വച്ചു കമലയെ കണ്ട പരിചയം 1944 ഇന്റെ ആദ്യകാലത്ത് ഒന്നു പുതുക്കിയിരുന്നു രവി. കൽക്കട്ടയിൽ വച്ച്.  കമലയ്ക്ക് വയസ്സ് പതിനേഴ്. പ്രസിദ്ധ സിതാർ നിർമ്മാതാക്കളായ കനൈയ്യാ ലാലിന്റെ കടയിൽ നിന്നും പുതിയ സിതാ എടുക്കാൻ ചെന്നതാണ് രവി. ഏറ്റവും നീണ്ടകാലത്തെ പ്രണയം ഉടലെടുക്കാനുള്ള അവസരമായിരുന്നു അത് എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1944 ഇൽ തന്നെ കമല ബോംബേയിൽ എത്തിയിരുന്നു, കുടുംബത്തിലെ മിക്കവരും അവിടെയാണ്. ഒരിയ്ക്കൽ രവി ഒരു കടുത്ത പനിയിൽ നിന്നും മോചിതനാകുന്ന വേളയിൽ  കമലയാണ് ശിശ്രൂഷ.  കിടപ്പിലായ സുന്ദരനായ ചെറുപ്പക്കാരന്റെ ആശ്വാസം.  പക്ഷേ പനി പ്രണയത്തിന്റേതുമാണെന്ന് ഇരുവരും ഉടൻ അറിഞ്ഞു. കമല നൃത്തത്തോടൊപ്പം കച്ചേരികളിൽ തംബുരു മീട്ടാറുണ്ട്. ആകെ സംഗീതമയമായ ഈ വീട്ടിലേക്ക് രവി തുടർച്ചയായി പോകുന്നത് അന്നപൂർണ്ണയ്ക്ക് സന്തോഷം തന്നെ. പക്ഷേ പതുക്കെപ്പതുക്കെ സംഗീതത്തിലപ്പുറം ചില അടുപ്പം ഈ നിത്യസന്ദർശനത്തിനു പിറകിൽ ഉണ്ടെന്ന് അവർക്ക് അറിവായി. തൻ്റെ അച്ഛനോ താനോ ധരിച്ചുവെച്ച വ്യക്തി അല്ല രവിശങ്കർ എന്ന സത്യം അന്നപൂർണ്ണ മനസ്സിലാക്കുന്ന വേള. അനുതാപത്തിലേക്ക് വഴുതിവീണ ഒരു ദുസ്സഹജീവിതത്തിന്റെ ആരംഭമായിരുന്നു അത് എന്ന് ആരും ചിന്തിച്ചുകാണുകയില്ല..

 

     കമലയെ ഉടൻ കല്യാണം കഴിപ്പിക്കുകയാണു പോം വഴി, രവി-അന്നപൂർണ്ണ ബന്ധം രക്ഷിയ്ക്കാൻ വേണ്ടി,  ശങ്കർ കുടുംബം പര്യാലോചിച്ചു. അവർക്ക് പരിചയമുള്ള അനുയോജ്യൻ അവിടെത്തന്നെയുണ്ട്. അമിയോ ചക്രവർത്തി എന്ന ബെംഗാളി സിനിമാ പ്രൊഡ്യൂസർ/സംവിധായകൻ. അഭിനയിക്കാൻ വേണ്ടി ബോംബേയിൽ എത്തിയെങ്കിലും സംവിധാനത്തിൽ പ്രാഗൽഭ്യം തെളിയിച്ച ആൾ. ‘ബസന്ത്‘, ‘പതിത‘, ‘സീമ‘ മുതലായ  ഹിറ്റുസിനിമകൾ അമിയോയുടേതായിട്ടുണ്ട്..  ലക്ഷ്മിയും കമലയും തമിഴ് കുട്ടിക എന്ന പരിവേഷം വിട്ട്  പൊതുഭാരതീയർ എന്ന പ്രതിച്ഛായയിലേക്ക് പ്രവേശിച്ചിരുന്നു. ബെംഗാളി വരൻ അതുകൊണ്ട് പ്രശ്നമല്ല. അമിയോ ആകട്ടെ കമല ശാസ്ത്രി എന്ന പേരിൽ പ്രസിദ്ധയായ ആ നർത്തകിയുടെ  രാധകൻ ആണു താനും. ലക്ഷ്മി ശങ്കറിന്റെ ഭർത്താവ് രാജേന്ദ്ര ശങ്കർ അമിയോയുടെ സിനിമകളിലെ സംഗീതവുമായി സഹകരിച്ചിട്ടുണ്ട്, സ്നേഹിതരാണ്. 1945 സെപ്റ്റെംബെർ 7 നു കമലയും അമിയോയുമായുള്ള വിവാഹം നടന്നു. പക്ഷേ കമല തന്റെ പ്രണേതാവിനെ മറന്നില്ല. രവിശങ്കറും കമലയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. കമലയുടെ ദാമ്പത്യജീവിതം 12 കൊല്ലത്തോളമേ നീണ്ടു നിന്നുള്ളു.  1957 ഇൽ  44-)0 വയസ്സിൽ അമിയോ ആകസ്മികമായി മരിച്ചു. “ദേഖ് കബിരാ രോയാ” എന്ന വൻ ഹിറ്റ് സിനിമ സംഭാവന ചെയ് കൊല്ലം തന്നെ. കമല രവിശങ്കറിന്റെ പ്രണയിനിയായിത്തന്നെ തുടർന്നു. 1967 ഇലാണ് അന്നപൂർണ്ണ വിവാഹമോചനം അനുവദിച്ചത്. അതിനും മുൻപേതന്നെ കമലയും രവിയും ഒന്നിച്ചായി ജീവിതം. എല്ലാ കച്ചേരിയ്ക്കും കമല തംബുരുവുമായി ഉണ്ട്. എന്നാൽ രവിയുടെ തോണി പ്രേമയമുനാതീരങ്ങളിലെ പല കടവുകളിലും അടുത്തു കൊണ്ടിരുന്നു. നിരന്തരമായ യാത്രകൾ. ആരാധികമാർ എന്തിനും തയാറായി ഈ പാറിപ്പറക്കുന്ന ശലഭത്തിനു പൂന്തേനുമായി വിടർന്നു നിന്നു. ഇഷ്ടം പോലെ വാരിക്കൊടുക്കാൻ ആവോളം പ്രണയവുമുണ്ട് ആരേയും ആകർഷിക്കുന്ന രവിയുടെ ഹൃദയത്തിൽ.

 

       1944 ഇൽ തന്നെ കമലയുമായി പ്രണയത്തിലാണെന്നു അന്നപൂർണ്ണയോട് രവി പറഞ്ഞിരുന്നു. “എന്നാൽ നിങ്ങന്തിനെന്നെ വിവാഹം കഴിച്ചു? നിങ്ങൾക്ക് അവളെ പണ്ടേ അറിയാം. എന്നിട്ടും? എന്റെ അച്ചനുമായി ഏറ്റവും നല്ല ബന്ധം ഉണ്ടാക്കിയെടുക്കാൻ മാത്രമോ?” ഏതു ഭാര്യയും ചോദിക്കുന്ന ചോദ്യമാണ് അന്നപൂർണ്ണ ചോദിച്ചത്. പക്ഷേ ഒരു ഭർത്താവിനു സാധാരണ പറയാനുള്ള മറുപടിയോ അതിനുള്ള മാസികനിലയോ അല്ല രവിയ്ക്കുണ്ടായിരുന്നത്. “അദ്ദേഹത്തിനു  അറിവില്ല. അദ്ദേഹത്തിനു തീർച്ചയില്ല. അദ്ദേഹത്തിനു കല്യ്യാണമോ കമലയോടുള്ള അടുപ്പമോ വിശദീകരിക്കാൻ പറ്റിയില്ല” അന്നപൂർണ്ണയുടെ ശിഷ്യൻ സ്വപൻ കുമാർ  ബന്ദോപദ്ധ്യായ പിന്നീട് എഴുതി.  ‘വഴക്കിനു ശേഷം അവർ രണ്ടു മുറികളിൽ കിടന്നു. അവരുടെ പ്രിയങ്കര വളർത്തുനായ മുന്ന ഏതു മുറിയിൽ പോകണമെന്നറിയാതെ നടുവിൽ സങ്കടത്തോടെ കിടന്നു.‘  ബന്ദോപാദ്ധ്യായ അന്നപൂർണ്ണാദേവിയെക്കുറിച്ചുള്ള തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നു. ഇത് സംഭവിക്കേണ്ടിയിരുന്നതു തന്നെ, ഭർത്താവും ഭാര്യയും ഒരേജീവിതവൃത്തിക്കാരായാൽ എന്ന് ബന്ദോപാദ്ധ്യായ സമർത്ഥിക്കുന്നു. അത് ആൺ ഇഗോ തന്നെ. രവിശങ്കറിനാകട്ടെ ഇത് കൂടുതൽ പ്രശ്നകാരിയാണ്. അതിയായി ഉത്ക്കർഷേച്ഛുവും അഹന്താനിഷ്ഠനുമായിരുന്നു അദ്ദേഹം, മറ്റാരും സ്വന്തം ലോകം ഭരിയ്ക്കാൻ അദ്ദേഹം അനുവദിയ്ക്കുകയില്ല. യഥാർത്ഥമായും അദ്ദേഹം സൂര്യൻ തന്നെ ആയിരുന്നു, തനിയേ ആകാശത്ത് പ്രോജ്വലിക്കാൻ താൽപ്പര്യപ്പെടുന്നവൻ. അതുകൊണ്ട് ഒരുപക്ഷേ അന്നപൂർണ്ണയെ പൊതു സംഗീതാവതരണങ്ങളിൽ  നിന്ന് മാറ്റി നിർത്താൻ അദ്ദേഹം തീരുമാനിച്ചു കാണണം. സുർബഹാർ എന്ന ക്ലിഷ്ടമായ തന്ത്രിവാദ്യത്തിൽ നിപുണയായ അവർ ആദ്യകാലങ്ങളിൽ, വെറും മൂന്നോ നാലോ കൊല്ലങ്ങൾ മാത്രം, അതും രവിശങ്കറോടൊത്ത് മാത്രം കച്ചേരികൾക്ക് പ്രത്യക്ഷപ്പെട്ടു . അന്നപൂർണ്ണയുടെ സുർബഹാർ വാദനം രവിശങ്കറുടെ പ്രകടനത്തെ നിഷ്പ്രഭമാക്കിയെന്നും ഇതിൽ അസൂയാലുവായ രവിശങ്കർ അന്നപൂർണ്ണയെ  സുർബഹാർ വാദനത്തിൽ നിരുൽസാഹപ്പെടുത്തിയിരുന്നു എന്നുമാണ് പൊതുവിശ്വാസം. നേർവിപരീതമുള്ള ജീവിതശൈലി തെരഞ്ഞെടുക്കുകയായിരുന്നു അന്നപൂർണ്ണ. സ്വയം ഒതുങ്ങിക്കൂടി ബോബേയിലുള്ള ഒരു ഫ്ളാറ്റിൽ തനിയെ. പിന്നീട് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ വിസമ്മതിച്ചു. ചുരുക്കം ചില ശിഷ്യർക്കു മാത്രം ആ വീട്ടിൽ പ്രവേശനം അനുവദിച്ചു.  ഇപ്രകാരമുള്ള ഈഗോ പ്രശ്നങ്ങളിലേക്ക് നയിച്ച് വേർപെട്ടു പോകുന്ന സംഗീതജ്ഞരുടെ കഥ ചമച്ച  അഭിമാൻഎന്ന സിനിമ (അമിതാഭ് ബച്ചൻ, ജയ ഭാദുരി) രവിശങ്കർ-അന്നപൂർണ്ണ ജീവിതസംഭവം ആണെന്നൊരു ശ്രുതിയുണ്ട്.  

       ബന്ദോപാദ്ധ്യായ തന്റെ പുസ്തകത്തിൽ അന്നപൂർണ്ണയുടെ ഭാഗത്തു നിന്നുള്ള കാഴ്ച്ചപ്പാട് അവതരിപ്പിക്കുകയാണ്. ശുഭേന്ദ്ര ശങ്കർ എന്ന മകൻ പിറന്ന ശേഷം  രവിയും അന്നപൂർണ്ണയും ശരിക്കും വിരുദ്ധ ധ്രുവങ്ങളിൽ വ്യാപരിച്ചു. ശുഭേന്ദ്ര ഈ സംഘർഷത്തിനു നടുവിൽ നന്നേ ബുദ്ധിമുട്ടി. രവിശങ്കറും അന്നപൂർണ്ണയും ബോംബെയിൽ ആയിരുന്നപ്പോൾ ശുഭേന്ദ്രയെ (ശുഭോഎന്ന് വിളിപ്പേര് ) പെയിൻ്റിങ് സ്കൂളിലാണ് രവിശങ്കർ ചേർത്തത്. 1956 ഇൽ രവിശങ്കർ ലോകപര്യടനങ്ങളിൽ വ്യാപൃതനായി, ഭർത്താവ് മരിച്ച കമലയുമായി കൂടുതൽ അടുപ്പത്തിലുമായി . 1967 ഇൽ രവിശങ്കർ അമേരിക്കയ്ക്ക് പോയപ്പോൾ കമലയും കൂടെ ഉണ്ടായിരുന്നു. അന്നപൂർണ്ണ സ്വന്തം ഫ്ളാറ്റിലേക്ക് ശുഭോയുമൊപ്പം മാറി. 1970 ഇൽ ശുഭോയെ രവിശങ്കർ യു എസ്സിലേക്ക് കൊണ്ടു പോയത് അന്നപൂർണ്ണയ്ക്ക് നിത്യ ഏകാന്തതാദുഃഖം സമ്മാനിച്ചു. അതിനു മുൻപ് ശുഭോയുടെ ഒരു ആത്മഹത്യാശ്രമവും അന്നപൂർണ്ണയെ തകർത്തിരുന്നു. 1982 ഇൽ അവർ ശിഷ്യനായ രൂഷികുമാർ പാണ്ഡ്യയെ വിവാഹം ചെയ്തെങ്കിലും തൻറ്റെ സ്വകാര്യജീവിതം തുടരുകയാണുണ്ടായത്.

   1967 ഇൽ ലോസ് ഏഞ്ചെലെസ്സിൽ കിന്നര സ്കൂളിന്റെ ബ്രാഞ്ച് സ്താപിച്ചു കഴിഞ്ഞിരുന്നു രവിശങ്കർ. 1970 ഇൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ആർട്സിന്റെ ഡിപാർട്മെന്റ് ഓഫ് ഇൻഡ്യൻ മ്യൂസികിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. കമല ഒപ്പമുണ്ട് കാലിഫോർണിയയിൽ.  ഈ സമയം തന്നെ ന്യൂയോർക്കിൽ സ്യു ജോൺസ് എന്ന സംഗീതജ്ഞയും കലാപ്രവർത്തകയുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു രവിശങ്കർ. കമല ഇത് അറിഞ്ഞില്ലെന്നല്ല.

 

    1972  ഇലാണ്  ഇംഗ്ളണ്ടിൽ വച്ച്  സുകന്യ രാജൻ എന്ന 18 വയസ്സുകാരി രവിശങ്കറിന്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്നത്. സുഹൃത്തുക്ക നിർദ്ദേശിച്ചതനുസരിച്ച് വിങ്കറിന്റെ കച്ചേരിക്ക് തംബുരു മീട്ടാൻ എത്തിയതാണ് സുകന്യ. പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന ഈ കുസൃതിക്കാരി മനസ്സിൽ പതിയാൻ അധികനേരം വേണ്ടി വന്നില്ല രവിയ്ക്ക്. സുകന്യയെ സംബന്ധിച്ചിടത്തോളം ഗാഢപ്രണയം പൊട്ടിത്തുടങ്ങുകയായിരുന്നു. മലയാളിവേരുകളുള്ള, വീട്ടിൽ തമിഴ് സംസാരിക്കുന്ന സുകന്യ പാട്ട് പഠിച്ചിട്ടുണ്ട്.  പിന്നീട് പല കച്ചേരികൾക്കും സുകന്യയായി രവിശങ്കറിനു തംബുരു മീട്ടാൻ.1973 ഇൽ സുകന്യയെ  നരേന്ദ്ര കോടിയൻ എന്നൊരാൾ കല്യാണം കഴിച്ചു.  നരേന്ദ്ര  ഒഫ്താൽമോളജി ഉപരിപഠനത്തിനു വേണ്ടി ലണ്ടനിൽ എത്തിയതാണ്, 1957 ഇൽത്തന്നെ. ഫ്രെഞ്ച്/റഷ്യൻ നൃത്തത്തിൽ പ്രാവീണ്യം നേടിയ ആളാണ്, യൂറോപ്പിൽ അറിയപ്പെട്ട കലാകാരനുമാണ്. സംഗീതത്തിൽ പ്രാവീണ്യമുണ്ട് എന്നുമാത്രമല്ല, രവി ശങ്കറുമായി അടുത്ത പരിചയവുമുണ്ട്.  പല കച്ചേരികൾക്കും തംബുരു വായിച്ചിട്ടുണ്ട് നരേന്ദ്ര. ഇവർ ഒരുമിച്ച് ആൽബങ്ങ പുത്തിറങ്ങിയിട്ടുമുണ്ട്. സുകന്യയുമായി നേരത്തെ പരിചയവുമുണ്ട്. വിവാഹം എളുപ്പം നടന്നു. ലണ്ടനിൽ കച്ചേരിയ്ക്ക് വരുമ്പോഴൊക്കെ രവിശങ്കറിനു തംബുരു മീട്ടുന്നത് സുകന്യ തന്നെ. ആകർഷണം തീക്ഷ്ണമായി.  നരേന്ദ്രയുമായി മാനസികമായി സുകന്യ അകലുന്നതോടൊപ്പം രവിശങ്കർ എന്ന കാമുകൻ മാത്രമായി സുകന്യക്ക്. സുകന്യ “അങ്കിൾ (കാകു)“ എന്നു വിളിച്ചിരുന്ന ആൾതന്നെയാണ് കാമുകനാ‍യി മാറുന്നത്. പ്രണയത്തിലായ നാളുകളിൽത്തന്നെ രവി സാധാരണ മറ്റ് പ്രണയിനിമാരോട് ആദ്യം പറയാറുള്ളതു പോലെ അറിയിച്ചു  “എനിക്ക് വേറേ ധാരാളം പ്രണയിനിമാരുണ്ട്”. അറിയാം, പ്രശ്നമില്ല എന്ന മട്ടിൽ സുകന്യയും. ഒരു ദിവസത്തെ പ്രണയം, സാമീപ്യം അത്രയെങ്കിൽ അത്രമാത്രം എന്ന് സുകന്യ. ലണ്ടനിൽ വരുമ്പോഴൊക്കെ പ്രണയം പുതുക്കാൻ രവി മറന്നില്ല. ഒരിയ്ക്കൽ കണ്ടാൽ പിന്നെ എന്നാണു കാണുന്നതെന്ന് സുകന്യക്ക് അറിവില്ല. ആറു മാസം കഴിഞ്ഞ് കാണുമോ? ഒരു കൊല്ലം കഴിഞ്ഞ്? 70 കളുടെ പകുതിയോടെ ഇരുവരും പരസ്പരം പ്രണയിക്കാതെ സാദ്ധ്യമല്ലെന്ന രീതിയിലാവുകയാ‍ണ്. ന്യൂ യോർക്കിൽ സ്യൂ ജോൺസുമായി ഗാഢപ്രണയത്തിലാണു രവി ഇക്കാലത്ത് എന്നത് എല്ലാവർക്കും അറിയാം. രവിയില്ലാത്ത ജീവിതം ദുസ്സഹമെങ്കിലും സുകന്യ എന്നും കാത്തിരുന്നു. 1970 കളിൽ കാലിഫോർണിയയിൽ കമലയും ന്യൂ യോർക്കിൽ സ്യൂ ജോൺസും ലണ്ടനിൽ സുകന്യയുമായി രവിശങ്കറിൻറ്റെ പ്രേയസികൾ.

 

    സുകന്യയെ ആർക്കും പരിചയപ്പെടുത്തിയില്ല രവിശങ്കർ. എന്നാൽ സ്യൂ ജോൺസ് പ്രഖ്യാപിത പ്രേയസി തന്നെ ആയിരുന്നു. പലതവണ കൽക്കത്തയിലും ഇൻഡ്യയിൽ ശങ്കർ കുടുംബത്തിൻറ്റെ  ബന്ധുക്കാരുടേയും സുഹൃത്തുക്കളുടേയും വീടുകളിലും അവർ സന്ദശകയായി, രവിയോടൊപ്പം. അമേരിക്കയിൽ സ്യൂ ജോൺസ് അല്ലാതെ മറ്റു കാമുകിമാ‍രും ഉണ്ടായിരുന്നു ഇക്കാത്ത് എന്ന് സുകന്യ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നെക്കാളും പ്രായം കുറഞ്ഞവൾ കാ‍മുകിയായിവന്നിട്ടുണ്ടോ? സുകന്യ രവി ശങ്കറിനോട്. ”ഉണ്ട്, പക്ഷേ പറയില്ല”എന്ന് അദ്ദേഹം. 1978 ആയപ്പോഴേയ്ക്കും  സുകനയും രവിയും ‘പ്രണവേഴ്ച’എന്ന നിർവ്വചനത്തിൽ പെടുത്താവുന്ന അവസ്ഥയിൽ ആയി. ഇതേസമയം സ്യൂ ജോൺസുമായി തീവ്രമായ ബന്ധത്തിലാണു താനും. 1979 ഇൽ ആണ് ന്യൂ യോർക്കിൽ സ്യൂ ജോൺസ് ഒരു പെൺകുഞ്ഞിനെ പ്രസവിക്കുന്നത്. ‘ഗീതാലി’ എന്ന ബെംഗാളിപ്പേരാണ് സ്യൂ വും രവിയും ഈ ഓമനപ്പുത്രിയ്ക്ക് പേരിട്ടത്. പിന്നീറ്റ് ‘നോറ’ എന്ന് മാറ്റുകയായിരുന്നു പേർ.  നോറ ജോൺസ്എന്ന പ്രസിദ്ധ പാട്ടുകാരിയായി മാറിയ നോറ തന്നെ.

 

   ‘അങ്ങയുടെ ഒരു കുഞ്ഞിനെ എനിക്കു പ്രസവിക്കണം” സുകന്യ പറഞ്ഞു. ‘ശരി , പക്ഷേ എനിക്ക്  കുഞ്ഞുമായി യാതൊരു ബന്ധവുമുണ്ടാ‍യിരിക്കില്ല. ഞാൻ ഒരു അച്ഛൻ പോലും ആയിരിക്കില്ല.” രവി തീർത്തു പറഞ്ഞു. പക്ഷേ സുകന്യയ്ക്ക് അതിൽ പരാതിയില്ല. 1981 ഇൽ അനുഷ്ക പിറക്കുന്നത് അങ്ങനെയാണ്.അനുഷ്ക ഹെമ്പെൽ എന്ന ലണ്ടനിലെ പ്രസിദ്ധ ഇന്റീരിയർ ഡിസൈനറും നടിയും ഹോടൽ ബിസിനസ്സ് കാ‍രിയും സുകന്യയെ ആകർഷിച്ചിരുന്നു. കുഞ്ഞിനു ആ പേർ ഇട്ടു. കുഞ്ഞാകട്ടെ. രവിയുടെ തനിപ്പകർപ്പ്. നരേന്ദ്ര തന്റെ കുഞ്ഞല്ല ഇത് എന്ന് അറിഞ്ഞില്ല എന്ന് പരാതിപ്പെട്ടിട്ടുണ്ട് പിൽക്കാലത്ത്. അദ്ദേഹത്തിനു തീർച്ചയായും അറിയാമായിരുന്നു എന്ന് സുകന്യ പിന്നീട് പറഞ്ഞിട്ടുണ്ട്.  ബാങ്കിൽ ചെറിയ ജോലിയേ ഉള്ളു സുകന്യക്ക്. കുഞ്ഞുമായി ഒറ്റയ്ക്കു തുഴയുന്ന ജീവിതം. രവിശങ്കറിന്റെ അതേ മുഖഛായയുള്ള കുഞ്ഞ് . ആർക്കും എളുപ്പം സത്യം പിടിച്ചെടുക്കാം. എന്നാൽ സുകന്യക്ക് പുറത്തുപറയാനും വയ്യ. പിന്നീട് അവർ എഴുതി: 'At first Ravi was not ready to accept her. She was a secret. I couldn't take her anywhere because they look so much like one another. I would take her to meet him privately in hotels, usually twice a year. They first met when she was three months old‘.

  

      രവി ശങ്കറെ കൊല്ലത്തിൽ ഒരിക്കലെങ്കിലും കണ്ടെങ്കിലായി.  എന്നാലും അനുഷ്ക്കയ്ക്ക്  മൂന്നുമാസം പ്രായമുള്ളപ്പോ ഒരിയ്ക്കൽ വന്നു എന്ന് സുകന്യ ഓർത്തെടുക്കുന്നു. അദ്ദേഹം കുഞ്ഞിനെ തൊട്ടിലാട്ടി. പെട്ടെന്ന് ചോറ് വച്ച് ഡിന്നർ തയാറാക്കുകയായിരുന്നു സുകന്യ. വല്ലപ്പോഴും വീണു കിട്ടുന്ന ധന്യ നിമിഷം. കുഞ്ഞ് ഒരു രഹസ്യമായിത്തന്നെ തുടരണമെന്നായിരുന്നു രവി ശങ്കറിൻറ്റെ ആഗ്രഹം. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കാർക്കുമല്ലാതെ സത്യം അറിയാനും  പറ്റിയിട്ടില്ല. ഒരിക്കലും പൊതുവേദിയിൽ വച്ച് സുകന്യയെ അറിയുമെന്നു പോലും നടിച്ചില്ല പണ്ഡിത്ജി.

 

       1981 ഇൽ മറ്റ് രണ്ടു കാമുകിമാരിൽ ഓരോ കുഞ്ഞു വീതം ആയിക്കഴിഞ്ഞ പ്രിയനെ കമല വിട്ടൊഴിയാൻ തീരുമാനിച്ചു. കമലയ്ക്ക് കുഞ്ഞുങ്ങളുമില്ല.  പക്ഷേ അത് ഒരു കാരണം ആയിരിക്കണമെന്നില്ല.  ആരോടും പരിഭവമില്ലാതെ കമല തിരിച്ച് ബോംബേയ്ക്ക് പോയി.  38 വർഷത്തോളം നീണ്ട പ്രയവും 25 ഓളം കൊല്ലത്തെ സഹവാസവും അവസാനിപ്പിച്ചു അവർ. സുകന്യയും കുഞ്ഞും പിന്നെ രവിയെ കാണുന്നത് അനുഷ്കയ്ക്ക് 4 വയസ്സുള്ളപ്പോഴാണ്. 1985 ഇൽ പിറന്നാ ദിവസം 4 കുഞ്ഞുടുപ്പുകളുമാ‍യി രവി എത്തി എന്ന് സുകന്യ സാക്ഷ്യപ്പെടുത്തുന്നു.  ആയിടയ്ക്ക് ആദ്യമായി രവി സുകന്യയെ പരസ്യമായി അംഗീകരിച്ചു  “This is my fiancée” എന്ന് അദ്ദേഹം കൂട്ടുകാർക്ക് പരിചയപ്പെടുത്തിയപ്പോൾ സുകന്യ ഞെട്ടി. അവസാനം രവിശങ്കറിൻറ്റെ ജീവിതത്തിലെ ഒരു രഹസ്യം മാത്രമല്ല താനും കുഞ്ഞും എന്നതിൽ അത്യാഹ്ലാദം പൂണ്ടു.

 

 നരേന്ദ്ര കൂടെയില്ല, കുഞ്ഞിനെ തന്നെയാണ് വളർത്തിയത്  എന്ന് സുകന്യ പ്രസ്താവിച്ചതിനെപ്പറ്റി വളരെ പിന്നീട് നരേന്ദ്ര എഴുതുകയുണ്ടായി. കുഞ്ഞ്അനുഷ്ക്കയെ പരിചരിച്ചതും കഥകൾ വായിച്ച് കൊടുത്തതും ഒക്കെ താൻ തന്നെയാണ്, രവി ശങ്കർ അവിടെയെങ്ങും ഇല്ലായിരുന്നല്ലോ എന്ന് പരിതപിച്ചിട്ടുമുണ്ട്. പിന്നീട് വർഷങ്ങളോളം അനുഷ്ക്കയ്ക് ഗ്രീറ്റിങ് കാർഡുകൾ അയച്ചുകൊണ്ടിരുന്നു എന്നും നരേന്ദ്ര എഴുതിയിട്ടുണ്ട്.1985  ഇൽ അനുഷ്ക്കയ്ക്ക് നാലു വസ്സുള്ളപ്പോഴാണ് നരേന്ദ്രയും സുകന്യയും ഔപചാരികമായി വിവാഹമോചിതരാവുന്നത്.

 

   1981 ഇൽ കമല വിട്ടുപോയതിനു ശേഷം രവിശങ്കർ സ്യൂ ജോൺസിനോടൊപ്പം ന്യൂയോർക്കിൽ താമസമായി. എന്നാൽ ആ ബന്ധത്തിൽ വിള്ളൽ വീണുതുടങ്ങിയിരുന്നു. 1986 ഇൽ സ്യൂ ജോൺസ് രവിശങ്കറുമായി   അകന്നു. നോറയെ കാണരുതെന്ന് അവർ ശഠിച്ചു, നിയമവഴിക തേടി. മിക്കപ്പൊഴും സുകന്യയോടൊപ്പം ലണ്ടനിൽ  താമസമായി രവിശങ്കർ.  1989 ഇലാണ് സുകന്യയെ പണ്ഡിറ്റ് ജി  വിവാഹം ചെയ്യുന്നത്. പത്തുകൊല്ലത്തോളമുള്ള വേഴ്ച്ചയ്ക്കു ശേഷം. അതിൽക്കൂടുതൽ നാളത്തെ പ്രണയത്തിനും  ശേഷം, 8 വയസ്സുള്ള മകളുമുള്ളപ്പോൾ.  അന്ന് പണ്ഡിറ്റ് ജിയ്ക്ക് വയസ്സ് 69 ഉം സുകന്യക്ക്  34 ഉം പ്രായം.  ഹൈദരാബാദിലെ ഒരു ചെറിയ അമ്പലത്തിൽ ലളിതമായ ചടങ്ങുകളോടെയുള്ള വിവാഹം. കമലയാണ് അദ്ദേഹത്തെ ഈ വിവാഹത്തിനു പ്രോത്സാഹിപ്പിച്ചത് എന്നത് അത്ര വിചിത്രമായി തോന്നുകയില്ല ഈ കഥാപശ്ചാത്തലത്തിൽ. “കമല അക്കാ എന്നും എന്നെ സ്നേഹത്തോടെ തുണച്ചിരുന്നു” സുകന്യ ഒരിയ്ക്കൽ പറഞ്ഞു. “രവിജിയുടെ 90ആം പിറന്നാളിനു സ്യൂ യും നോറയും ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. നോറ അപൂർവ്വമായി അവളുടെ അച്ഛനോടും അമ്മയോടും ഒരുമിച്ച്. അത് എന്നെ അതീവ സന്തോഷവതിയാക്കി സുകന്യ പറയുന്നു.

 

   ജീനിയസ് ആയിട്ടുള്ളവരെ സാധാരണക്കാരെ അളക്കുന്ന കോലു വച്ച് അളക്കരുതെന്ന് പറഞ്ഞത് മാധവിക്കുട്ടിയാണ്. ആറാമത് ഒരു വിരലുള്ളവരാണത്രെ അവർ. രവിശങ്കർ എന്നും ഓർമ്മിക്കപ്പെടുന്നത് കളങ്കമറ്റ സംഗീതശിൽപ്പി ആയിട്ടാണ്. മാന്ത്രികമായ നാദവീചികൾ  ഉളവാക്കിയത് കൈവിരലുകൾ കൊണ്ടല്ല ഹൃദയം കൊണ്ടാണ്. ആ ഹൃദയത്തോട് സ്വന്തം ഹൃദയം ചേർത്തുവയ്ക്കാൻ അത്യഭിലാഷം പൂണ്ട കാമിനിമാർ സ്വാഭാവികമായി മുളച്ചുപൊന്തും.  രവി ശങ്കറിൻറ്റെ ആകർഷകമായ മുഖഭാവവും സ്നേഹമസൃണവും മൃദുലവുമായ സംഭാഷണരീതികളും ഇതിനു ആക്കം കൂട്ടിയിട്ടുണ്ടാകാം. കുടുംബബന്ധം, സ്നേഹം, പ്രണയം ഇവയൊക്കെ സാർവ്വലൗകികമാനങ്ങളിലായാണ് അദ്ദേഹത്തിന്റെ ദർശനവിധികൾ ഒരുക്കപ്പെട്ടത്. കലയെ ഉപാസിക്കുന്നവരെ ആണ് പണ്ഡിറ്റ്ജി സ്നേഹിച്ചത്.

മിക്ക പ്രണയിനികളും കലാകാരികൾ തന്നെ ആയിരുന്നു.

   രവിജിയ്ക്ക്  ഒരിയ്ക്കലും ശരിയ്ക്കുള്ള ഒരു കുടുംബജീവിതം ഇല്ലായിരുന്നു. ആദ്യവിവാഹം കഴിയ്ക്കുമ്പോൾ അദ്ദേഹം വളരെ ചെറുപ്പമായിരുന്നു. കാര്യങ്ങൾ തകർന്നടിയുമ്പോൾ, മനോപീഡനങ്ങൾ വന്ന് ഭവിയ്ക്കുമ്പോൾ വിദേശങ്ങളിൽ ചുറ്റിക്കറങ്ങി സംഗീതത്തിൽ ലയിയ്ക്കുന്നത് ആശ്വാസം നൽകിയിരുന്നു. അദ്ദേഹം ഒരു ജിപ്സി ആയിരുന്നു. തീർച്ചയായും കമല ആൻ്റി അദ്ദേഹത്തിനു വേണ്ടി നിലകൊണ്ടിരുന്നു, മുഴുവൻ സ്വാതന്ത്ര്യവും നൽകിക്കൊണ്ടു തന്നെ.  I wanted to give him the home he never had."  എന്ന് സുകന്യ.  സുകന്യയുടെ തന്ത്രം  ഇതായിരുന്നു: പണ്ഡിറ്റ്ജിയ്ക്ക് ഇഷ്ടമുള്ള എന്തിനേയും ഇഷ്ടപ്പെടുക.   സ്യു ജോൺസിനേയും നോ റയേയും ശുഭേന്ദ്രയുടെ മക്കൾ കാവേരി, സോം എന്നിവരേയും ആദരവോടെ സ്വീ കരിയ്ക്കാനുള്ള ഉദാരത ഇങ്ങനെയാണ് ഉളവായത്.

     രവിശങ്കർ അതിരുകളില്ലാത്ത ലോകത്തിലാണ് വളർന്നത്. ഉദയ് ശങ്കറിനിടൊപ്പം ലോകം ചുറ്റിയ ആൾ. 20 വയസ്സ് ആയപ്പോഴേക്കും യൂണിവേഴ്സൽ പൗരൻ ആയിക്കഴിഞ്ഞിരുന്നു. ചെ റുപ്രായത്തിൽ തന്നെ പലേ സംസ്കാരങ്ങളുമായി പരിചയിച്ചും സ്വാംശീകരിച്ചും വലിയ കലാകാരന്മാരെ പരിചയപ്പെട്ട് അവരുമായി ആവിഷ്ക്കാരങ്ങളിൽ പങ്കുകൊണ്ടും സ്വതവേ തുറന്ന മനസ്സുള്ള വ്യക്തിത്വം അതിനും മേൽ വികാസം പ്രാപിച്ചതായിരിക്കണം. എന്നും യാതയിൽ ആയിരുന്ന ആൾ. ലോകവും അദ്ദേഹത്തെ സ്വീകരിച്ചത് വിശ്വപൗരൻ എന്ന നിലയ്ക്കാണ്.  കുടുംബം എന്നത് ലോകം തന്നെ എന്ന് നേരത്തെ മനസ്സിലാക്കിയ സംഗീതകാരൻ.  കുടുംബത്തേയും ബന്ധങ്ങളെയും പറ്റിയുള്ള ധാരണകൾ ഭാരതീയമൊറാലിറ്റിയുടെ നിർവ്വചനങ്ങളിൽ ഒതുങ്ങുന്നതല്ലായിരുന്നു എന്നുവേണം കരുതാൻ. ധർമ്മാചരണനിഷ്ഠകളോടോ നീതിശാസ്ത്രനിയമങ്ങളോടോ അദ്ദേഹം കലഹിച്ചു എന്ന് കരുതേണ്ടതുമില്ല. അല്ലെങ്കിൽ ആ ഉജ്ജ്വലപ്രതിഭാവെളിച്ചത്തിൽ ഇവയെല്ലാം മാഞ്ഞു പോയതുമായിരിക്കാം.

       കുടുംബത്തെപ്പറ്റിയുള്ള അവബോധം, കുടുംബബന്ധം, അച്ഛൻ പ്രതീകം എന്നിവയെക്കുറിച്ചുള്ള ധാരണക ഒക്കെ സ്വന്തം അനുഭവങ്ങളിൽ നിന്ന് ആയിരിക്കണം രവിശങ്കർ മനസാ സ്വരൂപിച്ചെടുത്തത്. അച്ഛൻ നേരത്തെ രണ്ടാം കല്യാണവുമായി   വേർപെട്ട് പോയിരുന്നു. രവിയുടെ എട്ടാം വയസ്സിലാണ് അച്ഛനെ കാണുന്നത് തന്നെ. അച്ഛൻ, ഭാര്യ, ഭർത്താവ് സങ്കൽ‌പ്പങ്ങളിലെ സ്വാധീനഘടകങ്ങളിൽ ചിലത്  ഇങ്ങനെയായിരിക്കണം ഉരുത്തിരിഞ്ഞു വന്നത്. സ്വന്തം ഹൃദയം ചലിയ്ക്കുന്ന ദിശയിൽ അദ്ദേഹം സഞ്ചരിക്കുകയാണുണ്ടായത്, സ്ഥാപിച്ചതെല്ലാം ഊഷ്മളബന്ധങ്ങൾ തന്നെ. പക്ഷേ അതേ ഹൃദയം അന്നപൂർണ്ണയുടെ ഉൽത്തുടിപ്പിൻ്റെ പ്രകമ്പനാവൃത്തിയോട് മാത്രം സമരസപ്പെട്ടില്ല എന്നതും സത്യമാണ്. രവിശങ്കർ സ്വയം നിർമ്മിച്ചെടുത്ത പ്രത്യേക ധാർമ്മികലോകത്തിൽ എത്തപ്പെടാൻ അവർക്ക് സാധിച്ചുമില്ല. സംഗീതലോകത്തിനു വലിയ നഷ്ടം തന്നെയായിരുന്നു അവരുടെ പിൻ  വാങ്ങൽ എന്നത് സത്യമായി അവശേഷിയ്ക്കുന്നു.

 

Referances:

1. Interview with Simi Garewal:Ravi Shankar and Sukanya. https://www.youtube.com/watch?v=ifd74G_hBQI&t=354s

2. Bondyopadhyay, Swapan Kumar. An Unheard Melody: Annapurna Devi, An Authorised Biography. Lotus Collections-Roli Books 2005

 

3.https://www.hindustantimes.com/music/pt-ravi-shankar-gave-a-glance-and-i-

was-his-slave-sukanya-shankar/story-280ped6wTATFIN8AkO2NDK.html

 

4. Shankar, Ravi. Raga Mala The Autobiography of Ravi Shankar. (Ed)George Harrison, Welcome Rain Publishers  1997

5. Shankar, Ravi. My Music, My Life. Mandala Publishing 1968

6. Craske, Oliver. Indian Sun-The Life and Music of Ravi Shankar. Hachette Books 2020

2 comments:

Anonymous said...

ലേഖനം ഗംഭീരം, എന്തുകൊണ്ട് ഒരു പുസ്തകമാക്കിക്കൂട , എല്ലാ കാലാവസ്ഥയിലുള്ളവർക്കും വായിക്കാവുന്ന ഒന്നാണിത്👍

Anonymous said...

❤️