Thursday, October 20, 2022

അനായാസേനമരണം—ആർക്കൊക്കെ? എങ്ങിനെ?

       വിഖ്യാത സിനിമാ സംവിധായകൻ ഗൊദാർദ് സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഡോക്റ്റരുടെ സഹായത്തോടെയുള്ള ആത്മഹത്യ തന്നെയായിരുന്നു അത്.  നിയമപരമായി ഇത് അനുവദിയ്ക്കുന്ന സ്വിറ്റ്സർലൻ്റിൽ വെച്ചായിരുന്നു അദ്ദേഹം തന്നെ തെരഞ്ഞെടുത്ത മഹാപ്രയാണം. അദ്ദേഹത്തിൻ്റെ സിനിമകളിലെ വ്യക്തിനിഷ്ഠപരതയുടെ തുടർച്ച പോലെ. 

         തനിയാവർത്തനം സിനിമയുടെ അവസാനം ഭ്രാന്തനെന്ന് വിധിക്കപ്പെട്ട ബാലൻ മാഷിനു അമ്മ വിഷം കൊടുത്ത് മരണത്തിലേക്ക് നയിക്കുന്നതായിട്ടാണ്. വൺ ഹു ഫ്ളു ഓവെർ ദി കക്കൂസ്   നെസ്റ്റ്എന്ന പ്രസിദ്ധ ഹോളിവുഡ് സിനിമയിലും  പ്രതിരോധിയ്ക്കാനോ പ്രതികരിയ്ക്കനോ കഴിവില്ലാതാക്കപ്പെട്ടവനായ റാൻഡിൽ മക്മർഫിയെ ബലവാനായ ചീഫ് തലയണ അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്. സമൂഹത്തിലെ ഭൂരിപക്ഷത്തെപ്പോലെ പെരുമാറാനും അവരുടെ നിയമങ്ങൾ അനുശാസിക്കാനും അപ്രാപ്തരെന്ന് വിധിയെഴുതപ്പെട്ടവരാണ് ഈ രണ്ട് കഥാപാത്രങ്ങളും. മരണമാണ് അവർക്ക് യോജിച്ചത് എന്ന് നമ്മളേയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ കഥാന്ത്യങ്ങൾ. ആ മരണങ്ങൾ അവർ സ്വമേധയാ തീരുമാനിക്കുന്നതല്ല, സമൂഹത്തിൻ്റെ പ്രതിനിധികൾ തീർപ്പാക്കുന്നതാണ്. ബാലനു ജന്മം നൽകിയ അമ്മയ്ക്ക് തീർച്ചയായും അയാളുടെ ജീവനെടുക്കാനും അവകാശമുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കപ്പെടുകയാണ്. സുഗതകുമാരിയുടെ കൊല്ലേണ്ടതെങ്ങിനെ എന്ന കവിതയിലും സമൂഹനീതികളോട് ചേരാൻ അപ്രാപ്തയായ, അതിൻ്റെ പ്രായോഗികതകളിൽ പങ്കുചേരാൻ പറ്റാത്തവളുമായ മകളെ അമ്മ തന്നെയാണ് ഇല്ലാതാക്കാൻ തീരുമാനിക്കുന്നത്.

കൊല്ലേണ്ടതെങ്ങനെ
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപസ്സിരിപ്പൂ....
വല്ലാതെ നോവരുത്

...
വേവരുത് ....ഒന്നുമാത്രം
എല്ലാം മറക്കുമൊരു ഉറക്കം

 എങ്ങനെയാണത് നടപ്പാക്കേണ്ടത് എന്നതിലേ ചിന്താക്കുഴപ്പം ഉള്ളു അമ്മയ്ക്ക്. 

  ജീവൻ്റെ നൈര്യന്തര്യം ഏതുജീവിയും കാംക്ഷിയ്ക്കുന്നു എന്നിരിക്കെ മരണം എന്നത് അനിവാര്യമെങ്കിലും അത് സ്വയമേ തെരഞ്ഞെടുക്കുന്നതോ സ്വാഭാവികമായി സംഭവിക്കുകയോ ചെയ്യണമെന്ന് പ്രകൃതിനിയമം മനുഷ്യമനസ്സിൽ തെര്യപ്പെടുത്തലുകൾ ഏറ്റി വെച്ചിട്ടുണ്ട്. സ്വന്തം സ്പീഷീസിനെ ഏറേ കൊല ചെയ്യുന്ന അപൂർവ്വജീവിയാണ് മനുഷ്യൻ, അതുകൊണ്ട് മറ്റൊരാളെ കൊല ചെയ്യുന്നതിൻ്റെ ധാർമ്മികത ഇപ്പൊഴും ഒരു ഐറണി എന്ന പോലെ തന്നെ നില നിൽക്കുന്നുണ്ട് ബോധ/അബോധ മനസ്സിൽ. ആധുനിക കാലത്ത് വിഭവങ്ങൾക്കുവേണ്ടി മൽസരിക്കേണ്ടി വരുന്നില്ലെങ്കിലും അതിനു ഹിംസ ആവശ്യകമല്ലെങ്കിലും യുദ്ധം എന്ന നിരർത്ഥക ചെയ്തിയിലൂടെ   (രണ്ടാം ലോകമഹായുദ്ധത്തിൽ ) 56 മില്ല്യൺ മനുഷ്യരെ കൊന്നവരാണു നമ്മൾ. അതിൻ്റെ പരിണതി എന്നോണം 26 മില്ല്യൺ വേറേ മരിച്ചിട്ടുണ്ട്. ലോക കോടതിയോ ശിക്ഷാവിധികളോ ധാർമ്മിക പദ്ധതികളോ ഈ കൊലപാതകത്തിനു ശിക്ഷ വിധിയ്ക്കുന്നില്ല. ഇപ്രകാരം മനുഷ്യൻ്റെ മരണം, കൊലപാതകം എന്നിവയ്ക്ക് പൊതു ധാർമ്മിക നിയമങ്ങൾ ഇല്ലെങ്കിലും ഒരു രാജ്യത്തെ പൗരൻ്റെ ജീവൻ സംരക്ഷിക്കാൻ ഭരണകൂടം പിന്നിലുണ്ടെന്ന് നിയമസംഹിതകൾ എഴുതപ്പെട്ട് തെളിയിക്കുന്നുണ്ട്.  ആരുടെ ജീവൻ ആണ് സംരക്ഷിക്കപ്പെടേണ്ടത് എന്നത് ഒരു രാഷ്ട്രീയ/സാമ്പത്തിക പശ്ചാത്തലത്തിൽ തീരുമാനിക്കപ്പെടുക എന്നത് സംഗതമായി വരുന്നുണ്ടിവിടെ. കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ട ആളെ അതേ കൊലപാതകം കൊണ്ട് ഇല്ലാതാക്കുക എന്നത് വൈചിത്ര്യമായി കണക്കാക്കപ്പെടുന്നില്ല. എന്നാൽ സ്വന്തം ജീവൻ എടുക്കാൻ ഒരാൾക്ക് അവകാശവുമില്ല; ആത്മഹത്യ കുറ്റകരമാണ്. 

   ആധുനികോത്തരകാലത്ത് ആരെയാണ് സമൂഹത്തിനു വേണ്ടത്?  

  ആധുനികതയുടെ കാലത്തെ ആശകളും സ്വപ്നങ്ങളും തൃഷ്ണകളും റദ്ദുചെയ്തുകൊണ്ടാണ് ഉത്തരാധുനികത മുദ്രണം ചെയ്യപ്പെട്ടത്. അസമത്വങ്ങളെ മുക്കിത്താഴ്ത്താനുള്ള സ്വപ്നങ്ങൾ ഒക്കെ കൈവെടിയേണ്ടി വന്നു, സമൂഹത്തിനു പ്രദാനം ചെയ്യാനുള്ള എല്ല നന്മകളും വിഭവങ്ങളും എല്ലവർക്കും ലഭ്യമാക്കാനുള്ള ത്വരയും ശിഥിലീകരിക്കപ്പെട്ടു. സമൂഹസമത്വം എന്ന് പഴയ ഉടോപ്യയ്ക്ക് പകരം ആധുനികോത്തര യുക്തിപ്രാധാന്യവാദം  നിലവിൽ വന്നു. ജോലിയില്ലാത്തവരോ അതിനു പ്രാപ്തിയില്ലാത്തവരോ ഒരു റിസേർവ് എന്ന നിലയിൽ നിന്ന് മാറി പുറം തള്ളപ്പെട്ടവരായി മാറി. അവർ ഉൽപ്പാദകരോ ഉപഭോഗകരോ അല്ലാതായി, സാമ്പത്തിക യുക്തിയിൽ ബഹിഷ്ക്കരിക്കപ്പെട്ടവരായി.  ഉത്തരാധുനികത പ്രയോഗമേന്മ (utilitarian) യിൽ അധിഷ്ടിതമായി, അതിനുള്ള യോഗ്യതയോ പ്രാപ്തിയോ ഇല്ലാത്തവർ ജീവിതം കൈകാര്യം ചെയ്യാനുള്ളവർ അല്ലെന്ന് വിധിയെഴുതപ്പെട്ടു.   സമൂഹത്തിനു ഒന്നും തിരിച്ചു കൊടുക്കാനില്ലാത്തവൻ മരണപ്പെടേണ്ടവനാണോ എന്ന് ചോദ്യവും ലളിതവൽക്കരിക്കപ്പെട്ടു.  

    ബാലൻ മാഷിനും (തനിയാവർത്തനം)   റാൻഡിൽ മക്മർഫിയ്ക്കും  (വൻ ഹു ഫ്ള്യു ഓവർ ദി കക്കൂസ് നെസ്റ്റ്) സുഗതകുമാരിയുടെ കവിതയിലെ മകൾക്കും  മരണം വിധിയ്ക്കുന്നത് അവർക്ക് ഇനി സമൂഹത്തിനു പ്രദാനം ചെയ്യാൻ ഒന്നുമില്ലെന്നും അതൊകൊണ്ട് അവരുടെ മരണം യുക്താാനുശീലവും ആത്മസ്പർശിയല്ലാത്തതും ആകുന്നു എന്ന് ധ്വനിപ്പിച്ചുകൊണ്ട് തന്നെയാണ്. ജീവിതനൈര്യന്തര്യമോ മരണമോ അവർ സ്വയം തെരഞ്ഞെടുക്കേണ്ടതല്ലെന്നും അവരുടെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവർക്കാണ് വിധി കൽപ്പിക്കാൻ അവകാശവും അധികാരവുമുള്ളത് എന്ന് തെര്യപ്പെടുത്തുന്നുമുണ്ട്.   ഇവിടെയാണ് വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഘനീഭാവം കൈവരുന്നത്. മരിയ്ക്കുവാനോ ജീവിക്കുവാനോ ഉള്ള അവകാശം വ്യക്തികൾക്ക് നൽകണമെന്ന് സാമ്പത്തികശാസ്ത്രം അല്ല നിർദ്ദേശിക്കേണ്ടത്, ധാർമ്മികതയുടെ ഉൾക്കാമ്പുകളാണ്. 

 സത് മൃത്യു - ധാർമ്മികതയുടെ  ചോദ്യങ്ങൾ 

    യൂതനേഷ്യ (Euthanasia) എന്നത് മരണം കാംക്ഷിയ്ക്കുന്നവർക്ക് അത് നൽകുന്ന ഏർപ്പാടാണ്. അനായാസേന മരണം വിനാ ദൈന്യേന ജീവനം ദേഹി മേ കൃപയാ എന്ന് പ്രാർത്ഥിച്ചു പോകുന്നത് ശരീരത്തിൻ്റെ ആവശ്യമായിട്ടാണ്, മോക്ഷപ്രാപ്തിക്കല്ല. യൂതനേഷ്യ എന്ന ഗ്രീക് വാക്കിൻ്റെ അർത്ഥം നല്ല മരണം’ (Good Death)എന്നാണ്. ദൈന്യജീവിതത്തിൽ നിന്നുള്ള വിടുതൽ. മരണം സുനിശ്ചിതം, യാതനകൾ, കൊടും പീഡകൾ നിരന്തരം, എന്നാൽ മരണം ഇപ്പൊഴായിക്കൂടെ എന്ന് അഭ്യർത്ഥിക്കുന്ന വേളയിൽ അതിനു സഹായിച്ചു കൊടുക്കുന്നതോ വഴിതെളിക്കുന്നതോ ധർമ്മബോധത്തിൻ്റെ ഉത്തരവാദിത്തമെന്ന് വാദങ്ങളുണ്ട്. മരണം ഏതായാലും ദൈന്യവും കഠിനതരവുമാണ്, അത് മയപ്പെടുത്തി ലഘൂകരിച്ച് സഹിക്കാൻ പറ്റുന്നതാക്കാൻ യൂതനേഷ്യ വഴിതെളിയ്ക്കുകയാണ്.  ജീവിക്കാൻ, അല്ലെങ്കിൽ ജീവൻ നിലനിറുത്താൻ ഏവർക്കും അവകാശം ഉള്ളതുപോലെ മരിയ്ക്കാനും അവകാശമില്ലേ എന്ന ചോദ്യം ചോദിക്കപ്പെടുന്നില്ലെങ്കിലും അതിനു നീതിന്യായവ്യവസ്ഥിതിയ്ക്കേ അവകാശമുള്ളു എന്നത് വിരോധാഭാസമായി നില കൊള്ളുന്നു. മനുഷ്യൻ സൃഷ്ടിച്ച, മനുഷ്യർ ഉൾപ്പെടുന്ന കൂട്ടായ്മയ്ക്ക് തീർപ്പ് കൽപ്പിക്കാം, ഒരു വ്യക്തിയെ തൂക്കിക്കൊല്ലാൻ, പക്ഷേ വ്യക്തിക്ക് സ്വയം അത് പാടില്ല എന്നത് ഖണ്ഡനാത്മകവും പരസ്പരവിരോധിയുമാണ്. സമഗ്രാധിപത്യ ( totalitarian) വ്യവസ്ഥയിൽ ഭരണകൂടമാണ് പരമവും ആത്യന്തികവുമായ വിധികേന്ദ്രം; യൂതനേഷ്യയുടെ കാര്യത്തിൽ പലേ രാജ്യങ്ങളും ഇപ്രകാരമാണ് പെരുമാറുന്നത്. ഹിറ്റ്ലറിൻ്റെ കാലത്ത് നിർബ്ബന്ധിത യൂതനേഷ്യ നടപ്പിലായിരുന്നു എന്ന് ഓർക്കുക. സമൂഹത്തിനു ആവശ്യമില്ലാത്തവരെ കൊല്ലുക അല്ലെങ്കിൽ അവരെ സ്വയം മരണത്തിലേക്ക് നയിക്കുക എന്നത് ഭരണകൂടനിയമം ആയ ചരിത്രവേള. 

       സമൂഹത്തിൻ്റെ ആവശ്യത്തിനു വേണ്ടിയാണോ മനുഷ്യൻ്റെ ജീവിതം എന്ന ചോദ്യം പലേ വേദാന്തികളും പണ്ടേ ചർച്ച ചെയ്തു തുടങ്ങിയതാണ്, ഇമ്മാനുവൽ കാൻ്റ് രോഗിയുടെ മരണനിശ്ചയം പ്രകൃതിനിയമങ്ങളുമായി ഇടഞ്ഞുനിൽക്കുന്നതിനെകൂറിച്ച് വാചാലനായപ്പോൾ നീച് ഷേ  ഓർമ്മപ്പെടുത്തിയത് സമൂഹത്തിൽ പരാദമായിപ്പോയവൻ്റെ, ഡോക്റ്റർമാരുടേയും യന്ത്രങ്ങളുടേയും അടിമയായിപ്പോയവൻ്റെ അഭിമാനക്ഷതപ്പെറ്റിയാണ്, അവൻ്റെ സ്വതന്ത്രചിന്താവകാശത്തെക്കുറിച്ചാണ്, സ്വത്വാധികാര (autonomy)   ത്തെക്കുറിച്ചാണ്. കാൻ്റിനും സ്വാഭിമാനത്തെക്കുറിച്ചും അതിൻ്റെ ക്ഷതത്തെക്കുറിച്ചും ആശങ്കകൾ ധാരളമുണ്ട്. മരണം തെരഞ്ഞെടുക്കാനുള്ള സർവ്വാധികാരം വ്യക്തിയുടേത് തന്നെ എന്ന് ഘോഷിക്കപ്പെടുന്നു ഈ വേദാന്തസാരങ്ങൾ.   

എളുപ്പമാക്കപ്പെടുന്ന മരണങ്ങൾ 

   ആധുനിക യന്ത്രവിദ്യകളാണ് ഇന്ന് മരണത്തിലേക്കുള്ള ദൂരം നീട്ടിയെടുക്കുന്നത്. നിർമ്മിതബുദ്ധിയും ക്വാണ്ടം മെക്കാനിക്സുമൊക്കെ ഇന്ന് ആശുപത്രിക്കുള്ളിൽ സാങ്കേതികസഹായങ്ങളുമായി എത്തിയിട്ടുണ്ട്.  തലച്ചോറ് മരിച്ചാലും ഹൃദയമിടിപ്പ് തുടർന്നെടുക്കാം, തകരാറിലായ കിഡ്നിയ്ക്ക് പണ്ടേ ഡയാലിസിസ് പ്രതിവിധിയായുണ്ട്. അവയവകൈമാറ്റങ്ങൾ പുതുമാനങ്ങൾ ആർജ്ജിച്ചിട്ടുണ്ട്. 

     യാന്ത്രികതയിൽ നിബദ്ധമായ ജീവനു ഒരു പ്രത്യേകതയുണ്ട്. അതേ യാന്ത്രികതയുടെ ഇല്ലായ്മ മരണം എളുപ്പമാക്കുന്നു എന്നത്.ഓക്സിജെൻ ട്യൂബ് കൊണ്ട് മാത്രം ജീവൻ നില നിറുത്തപ്പെടുന്ന ഒരു രോഗിയുടെ മരണം സാദ്ധ്യമാക്കാൻ ആ ട്യൂബ് വലിച്ചാൽ മതി. തലച്ചോറിലേക്ക് പ്രവഹിക്കുന്ന അല്ലെങ്കിൽ  ഹൃദയമിടിപ്പ് ക്രമപ്പെടുത്തുന്ന വൈദ്യുതി ഒരു സ്വിച്ച് കൊണ്ട് ഇല്ലാതാക്കാം, മരണം ഉടനടിയാണ്. ഐ വി (intravenous) ആയി കൊടുക്കുന്ന ദ്രാവകത്തിൻ്റെ കുപ്പി മാറ്റിയാൽ മതി, രോഗി മരണത്തിലേക്ക് വഴുതിവീണുകൊള്ളും. വാസ്തവത്തിൽ കൊലപാതകം ആണെങ്കിലും അത് ലഘുവായ പ്രവർത്തി ആയി മാറുന്നു. ഈ ചെയ്തിയുടെ തീക്ഷണതയും കാഠിന്യവും കുറഞ്ഞിരിക്കുന്നതുകൊണ്ട് ഭീകരപ്രവർത്തി എന്ന പൊതുബോധം മയപ്പെടുകയാണ്. 

  ഈയിടത്തെ ഗൊദാർദിൻ്റെ ആത്മഹത്യപല ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ക്യാൻസറോ അതിമാരകമായ മറ്റ് അസുഖങ്ങളോ ജീവിതം അത്യന്തം ദുരിതത്തിൽ ആഴ്ത്തിയതുകൊണ്ടല്ല അദ്ദേഹം ഈ വഴി തെരഞ്ഞെടുത്തത്. ജീവിതം വിരസമായിരിക്കുന്നു, സ്വത്വം നശിച്ചു തുടങ്ങിയിരിക്കുന്നു എന്നത് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പലേ അസുഖങ്ങൾ ഉണ്ടായിരുന്നു എന്നതും സത്യമാണ്. എന്നാൽ ഒരു വീൽ ചെയറിൽ തളയ്ക്കപ്പെട്ട ജീവിതം ഒരിയ്ക്കലും ഇഷ്ടപ്പെടുന്നില്ല എന്ന് പണ്ടേ അറിയിച്ചിട്ടുമുണ്ട് ഗൊദാർദ്. അത്യന്തം പ്രഭാവപൂർണ്ണവും കലാഭാവനാപ്രസരിതവും സീമാഭഞ്ജകനിദർശനകവുമായ ജീവിതത്തിനു ശേഷം 91-ആം വയസ്സിൽ ഈ ലോകം വിട്ടുപോകാൻ തീരുമാനിയ്ക്കുമ്പോൾ അതിൽ വ്യാകുലത തെല്ലുമേ അദ്ദേഹത്തിനോ സ്വകുടുംബത്തിനോ തോന്നിയില്ല, നമുക്കും തോന്നേണ്ടതില്ല. 

   സ്വച്ഛന്ദമൃത്യു- സഹായത്തിനുള്ള വഴികൾ 

 ഇന്ന്  പലേ നിർവ്വചനങ്ങളാൽ വേർതിരിക്കപ്പെട്ടിട്ടുണ്ട് മരണസഹായ പ്രവർത്തികൾ.

യൂതനേഷ്യ-രോഗിയുടെ ബോധപൂർവ്വവും കാര്യക്ഷമതാപരവുമായ ആവശ്യപ്രകാരം ഡോക്റ്റർ മരുന്നുകൾ കുത്തിവെച്ച് മരണം ഉറപ്പാക്കുക.

  ഡോക്റ്ററുടെ സഹായത്തോടെ ആത്മഹത്യ   ( PAS-Physician assisted suicide)- ഡോക്റ്റർ ആത്മഹത്യയ്ക്കുള്ള മരുന്നുകൾ നൽകുക, രോഗിയുടെ ആവശ്യപ്രകാരം. ഗൊദാർദ് തെരഞ്ഞെടുത്തത് ഈ മാർഗ്ഗമാണ്.

 അനൈച്ഛികമായി (nonvoluntary) മരണത്തിലേക്ക് നയിക്കുക- രോഗിയുടെ ആവശ്യപ്രകാരമല്ലാതെ, കാര്യക്ഷമതയും പ്രാപ്തിയും നഷ്ടപ്പെട്ട രോഗിയുടെ മരണം ഉറപ്പാക്കുക.

ചികിൽസ നിറുത്തുകയോ അത് ചെയ്യാതിരിക്കുകയോ നടപ്പാക്കുക-രോഗിയുടെ ആവശ്യപ്രകാരം ഓക് സിജനോ അത്യാവശ്യദ്രവങ്ങളോ നൽകുന്നത് അവസാനിപ്പിക്കുക, മരണത്തിലേക്ക് നയിക്കുക. ഇത് യൂതനേഷ്യ ആയി കണക്കാക്കുന്നില്ല.

കഠിനവേദന, വിഭ്രാന്തി, വൻ അസ്വാസ്ഥ്യങ്ങൾ ഇവയൊക്കെ കുറയ്ക്കുവാൻ മയക്കുമരുന്നുകൾ നൽകി സാവധാനം മരണത്തിലേക്ക് നീങ്ങാൻ അനുവദിയ്ക്കുക. രോഗിയുടെ അനുവാദമില്ലാതെ ആയിരിക്കും ഇത് നടപ്പാക്കുക. മരണം ഒരു ഉദ്ദേശമല്ലാത്തതിനാൽ ഇത് യൂതനേഷ്യയിൽ പെടുന്നില്ല. 

       ഇതിൽ പലതും ഇപ്പൊഴും ധാർമ്മികതയുടെ പേരിൽ തർക്കങ്ങൾ ക്ഷണിയ്ക്കുന്നവയാണ്.  Physician assisted suicide (PAS) വ്യാപകമാണ്  ഇന്ന്. അമേരിക്കയിൽ ഒറീഗണിൽ ഇത് നിയമപരമാണ്, ഒരു വർഷത്തിൽ 50 ഇൽക്കൂടുതൽ രോഗികൾ ഈ വഴി തെരഞ്ഞെടുക്കുന്നുണ്ട്. ബെൽജീയത്തിൽ യൂതനേഷ്യ നിയമപരമാണ്. സ്വിറ്റ്സർലൻ്റിൽ PAS അനുവദനീയമാണ്. മറ്റുരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഇത് ലഭ്യമാണ് , “ഡിഗ്നിറ്റാസ്എന്ന സംഘടന സഹായം നൽകുകയും ചെയ്യും.  നെതർലൻ്റ്, ലക്സംബെർഗ്, ക്യാനഡ,കൊ ളംബിയ, വിക്റ്റോറിയ, പടിഞ്ഞാറൻ ഓസ്ട്റേലിയ ഒക്കെയാണ്   PAS അനുവദനീയമായ മറ്റ് രാജ്യങ്ങൾ.     ഓസ്ട്റേലിയയുടെ മറ്റ് ഭാഗങ്ങളിൽ ഉടൻ ഇത് നിയമപരമാകുകയാണ്. അമേരിക്കയിൽ അഞ്ച് സംസ്ഥാനങ്ങളിൽ യൂതനേഷ്യയും PAS ഉം മേൽ പ്രസ്താവിച്ച നടപടികളും നിയമപരമാണ്.  നെതർലാൻഡ് ,ക്യാനഡ ഒക്കെ യൂതനേഷ്യ അനുവദിച്ചിട്ടുള്ള രാജ്യങ്ങളാണ്. ഇംഗ്ളണ്ടിലും അയൽരാജ്യങ്ങളിലും ഒരുകാലത്ത് യൂതനേസ്യ പാടേ നിരോധിച്ചിരുന്നു,  കൊലപാതക്കുറ്റമാണ്  ചുമത്തിയിരുന്നത്.  സ്വിറ്റ്സർലൻ്റിൽ  അനുവദനീയമാണെങ്കിലും യൂതനേഷ്യ നിഷിദ്ധമാണ്, കാരണം സ്വന്തമായ തീരുമാനത്താലല്ല ആ മരണം എന്ന് കൊണ്ടു തന്നെ. 

    ക്യാൻസർ രോഗികളാണ് യൂതനേഷ്യയ്ക്കും physician assisted suicide ഇനും കൂ ടുതൽ തയാറാകുന്നത്.  അമേരിക്കയിലെ ഒറിഗണിലെ  ഒരു പഠനം തെളിയിച്ചത് സാധാരണ രോഗികളേക്കാൾ എട്ട് ഇരട്ടിയാണ് ക്യാൻസർ രോഗികൾ യൂതനേഷ്യ ആവശ്യപ്പെടുന്നത്  എന്നാണ്. ബ്രിട്ടനിൽ ആകപ്പാടെ 41 % assisted suicide ക്യാൻസർ രോഗികളുടേതാണ്.  ഇതിൽ ഏറ്റവും കൂടുതൽ ശ്വാസകോശാർബുദരോഗികളാണ്. നിയമങ്ങളെ വെല്ലു വിളിച്ച് രോഗികളെ സത് മൃത്യു വിനു അനുവദിച്ച ചില ഡോക്റ്റർമാർ പിന്നീട് കുണ്ഠിതപ്പെട്ടതായും രേഖകളുണ്ട്. 

മരണം കഴിഞ്ഞു,, പക്ഷേ കഴിഞ്ഞോ?

   മരണം  എത്രമാത്രം ആത്യന്തികമാണെന്ന് തീർപ്പ് കൽപ്പിക്കുന്നത് ആധുനികശാസ്ത്രം തിരുത്തിക്കൊണ്ടിരിക്കയണ്. മരിച്ചു പോയ ജന്തുക്കളുടെ അവയവങ്ങൾ വീണ്ടു പ്രവർത്തനനിരതമാക്കാം എന്ന് അസന്നിഗ്ദ്ധമായി തെളിഞ്ഞിരിക്കയാണ് ഈയിടെ. പന്നികളിലെ പരീക്ഷണങ്ങൾ തെളിയിച്ചത് ഹൃദയം, മസ്തിഷ്ക്കം, കരൾ, കിഡ്നി ഒക്കെ മരണത്തിനു ഒരു മണിക്കൂറിനു ശേഷം ജീവൻ്റെ തുടിപ്പ് വീണ്ടും ഏറ്റെടുക്കുന്നതായിട്ടാണ് ചില പ്രത്യേക ദ്രാവകങ്ങളാൽ. ഇത്തരം ഗവേഷണഫലങ്ങൾ ശുഭോദർക്കമാണ്, പക്ഷേ മനുഷ്യരിൽ എത്താൻ ഇനിയും ധാരാളം പരീക്ഷണങ്ങൾ വേണ്ടി വരും. ഇത്തരം പരീക്ഷണഫലങ്ങൾ മുൻ കൂട്ടിക്കണ്ടിട്ടുണ്ടെന്നവണ്ണം മൃതദേഹങ്ങൾ ശീതീകരിച്ചു വെയ്ക്കുന നടപടികൾ ചില രാജ്യങ്ങളിൽ തുടങ്ങിയിട്ടുണ്ട്. ഒരു നാൾ ആ ശരീരങ്ങളെ പുറത്തെടുത്ത് പുതുജീവൻ ഊതിക്കയറ്റാൻ സാദ്ധ്യത തെളിയുന്നുണ്ട് പന്നികളിലെ പരീക്ഷണങ്ങളാൽ. 

             മരിച്ചവരിൽ അവയവങ്ങൾ പുനർജ്ജീവിപ്പിക്കുമ്പോൾ  മരണം എന്നതിൻ്റെ നിർവ്വചനം മാറിപ്പോകയാണ്. മരണം എന്നത് യഥേഷ്ടം തെരഞ്ഞെടുക്കാവുന്നത് എന്ന ആശയം പ്രബലമായാൽ ഭാവിയിൽ ഒരു കാലത്ത് ജീവിച്ചാൽ മതി എന്ന് തീരുമാനിക്കാം. അസുഖം വരുന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ അതിനൊക്കെ ചികിൽസ കണ്ടു പിടിയ്ക്കുന്ന കാലത്ത് തിരിച്ചെത്താം എന്ന തീരുമാനത്തിൽ സ്വച്ഛന്ദ മൃത്യു കൈവരിക്കാം.    

    ഗൊദാർദിൻ്റെ ഐച്ഛികമരണം  ധാർമ്മികതയുടെ ചോദ്യങ്ങൾക്ക് മറുപടിയുമാണ്. ജീവിതം പലേ അസുഖങ്ങളാൽ ക്ളിഷ്ടതരമായിരിക്കുന്നു, അതുകൊണ്ട് സ്വയം മരണം തെരഞ്ഞെടുക്കുന്നു എന്ന് ലോകം അറിയണമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.മതനിബന്ധനകളോ വേദാന്തനിഷ്ക്കർഷകളോ അല്ല വ്യക്തിയുടെ ജീവിതാവകാശം തീരുമാനിക്കേണ്ടത് എന്ന് വെളിപാടുമാണിത്. ദൈവം നമ്മളെ സൃഷ്ടിച്ചു, ദൈവം മാത്രമേ അത് തിരിച്ചെടുക്കാവൂ എന്ന പ്രബോധനത്തിൻ്റെ വില കുറഞ്ഞിരിക്കുന്നു, അതേ സമയം ഉത്തരാധുനികതയുടെ നിബന്ധനകളിൽ നിന്ന് വ്യക്തി വിടുതൽ നേടുകയും ചെയ്യുന്നു.

 

Reference

Westphal  E. R., Nowak W. S. and Krenchinski C. V. Of philosophy, ethics and moral about euthanasia: The discomfort between modernity and postmodernity. Clin. Med. Rev. Case Rep. 6: 270, 2019

 

1 comment:

Anonymous said...

നമ്മുടെ നാട്ടിലും വേണം