Saturday, April 20, 2024

ഒപെൻഹൈമെർ സിനിമ- ആറ്റങ്ങളുടെ സംഗീതം കേട്ടതിൻ്റെ വിഹ്വലത

    ഓസ്കാർ  അവാർഡ് ഒരു പറ്റം കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് മാത്രമാണെങ്കിലും ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട ഏറ്റവും മഹത്വപൂർണ്ണമായ അംഗീകാരമാണെന്നാണ് പൊതുബോധം പ്രഖ്യാപിക്കുന്നത്. ഇതിനോട് യോജിക്കാത്ത നമ്മളിൽ മിക്കവരും ഗാന്ധി സിനിമ ഈ അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ, എ ആർ റെഹ്മാനും മരകതമണിയ്ക്കും അവാർഡ് കിട്ടിയപ്പോൾ ആഹ്ളാദചിത്തരായവർ ആണെന്നുള്ള സത്യം മറക്കേണ്ടതല്ല. അക്കാദമി കമ്മറ്റിക്കാർ ഏഴ് അവാർഡുകളാണ് ഒപ്പെൻഹൈമർ സിനിമയ്ക്ക് ചാർത്തിക്കൊടുത്തത്. ഏറ്റവും നല്ല ചിത്രം, ഏറ്റവും നല്ല സംവിധായകൻ, നല്ല നടൻ, എന്നതൊന്നും മാത്രമല്ല, സംഗീതത്തിനും എഡിറ്റിങ്ങിനും സിനിമറ്റൊഗ്രാഫിയ്ക്കും സഹനടനും സമ്മാനങ്ങളുണ്ട്. ഒപ്പെൻഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിൻ്റെ കണ്ടു പിടിത്തം വിനാശകാരിയായിത്തീർന്നതിൻ്റെ ആഖ്യാനമോ അല്ല ഈ സിനിമ, പ്രത്യുത അദ്ദേഹത്തിൻ്റെ ആന്തരിക സംഘർഷങ്ങളുടെ നോലൻ രീതിയിലുള്ള, തികച്ചും നോലൻ കാഴച്ചപ്പാടുകളിലുള്ള ആഖ്യാനമാണിത്. ഗാലക്സികളും നക്ഷത്രങ്ങളും നെബുലകളും ഒപെൻഹൈമറുടെ വിഹ്വലതകൾക്ക് ദൃശ്യംചമച്ചു കൊണ്ട് സിനിമ പുരോഗമിക്കുന്നതിനിടയ്ക്കാണ് സംവിധായകൻ കഥ വിരിയിച്ചെടുക്കുന്നത്. സ്വയം നിർമ്മിച്ച മാരകായുധത്തെ പിന്നീട് നിരാകരിച്ചു കൊണ്ടും ഒരു യുദ്ധോപകരണമായി മാറിയതിൽ പരിതപിച്ചു കൊണ്ടും സ്വയം ഇല്ലാതാകലിലേക്ക് നടന്നു നീങ്ങുന്ന ഒപെൻഹൈമർ ആണ് ചിത്രീകരിക്കപ്പെടുന്നത്. ശാസ്ത്രവും ധാർമ്മികബോധവും നേർക്ക് നേർ പൊരുതുന്നതും അവ തമ്മിലുള്ള സമതുലിതാവസ്ഥ എപ്രകാരം താറുമാറാകമെന്നും സത്യമായ ലോകചര്യകളെ ഇത് എങ്ങനെ ദുഷിപ്പിക്കുന്നു എന്നും സിനിമ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. തൻ്റെ കമ്മ്യൂണിസ്റ്റ് ചായ്വ് അദ്ദേഹത്തെ തടങ്കലിൽ പെടുത്തുന്നതിൻ്റെ വ്യഥകളും ഇതോടൊപ്പമുണ്ട്. 

  ഒരു ശാസ്ത്രജ്ഞൻ്റെ ജീവിതം ഒട്ടും നാടകീയത കലർന്നതോ അദ്ഭുതകരമായ പരിണാമഗുപ്തികൾ വന്നുഭവിക്കുന്നതോ  ആയിരിക്കാറില്ല. അവരുടേത് മിക്കവാറും മടുപ്പുളവാക്കുന്ന ജോലിയാണ്, മറ്റുള്ളവർക്ക് വിരസത തോന്നാനാണ് അവരുടെ ജീവിതാഖ്യാനങ്ങൾ വഴിവെയ്ക്കാറ്. ശാസ്ത്രകാരുടെ വ്യക്തിജീവിതം പ്രത്യേകത ഉൾച്ചേർന്നതോ  സ്വകാര്യസംഭവങ്ങൾ അസാമാന്യമായതോ വിചിത്രമോ ആയാൽ മാത്രമേ അതിൽ നാടകീയത കലർത്തി സിനിമാറ്റിക് ആക്കാനോ തിയേറ്റർ അനുഭവമാക്കാനോ സാധിയ്ക്കൂ.  എങ്കിലും പലേ  ശാസ്ത്രജ്ഞരുടെ ജീവിതം ചില സിനിമകൾക്ക് ഉപോദ്ബലകം ആയിട്ടുണ്ട്. പക്ഷേ എന്തെങ്കിലും പ്രത്യേകത അവരിൽ ഉണ്ടായിരിക്കും, അതിനെ ആഖ്യാനകേന്ദ്രമായായിരിക്കും കഥ നിർമ്മിച്ചെടുക്കുന്നത്. നോബെൽ ജേതാവായ ജോൺ നാഷിൻ്റെ ജീവിതം  A Beautiful Mind  എന്ന പേരിൽ സിനിമ ആയത് അദ്ദേഹത്തിൻ്റെ മാനസികപ്രശ്നത്തിനു ഊന്നൽ നൽകിക്കൊണ്ടാണ്. .The Theory of Everything സ്റ്റീഫെൻ ഹാവ്കിൻസിൻ്റെ ബയോപിക് ആണ്, അദ്ദേഹത്തിൻ്റെ എ എൽ എസ് (ALS) അസുഖമാണ് സിനിമയ്ക്ക് പ്രത്യേകത നൽകുന്നത്. ശാരീരികമായ അപകർഷങ്ങളെ വെല്ലുവിളിച്ച് മുന്നേറുന്നവരുടെ ദീപ്തമായ ജീവിതമാണ് ഈ രണ്ടു സിനിമകളിൽക്കൂടിയും വരച്ചിടപ്പെടുന്നത്. 

    ഈ പശ്ചാത്തലത്തിൽ മാത്രമേ ആറ്റം ബോംബിൻ്റെ ഉപജ്ഞാതാവ് ആയ ഒപെൻഹൈമറിനെക്കുറിച്ചുള്ള സിനിമ ഉരുത്തിരിച്ചെടുത്തതിനെ വിശകലനം ചെയ്യാനാവൂ. മേൽപ്പറഞ്ഞ ശാസ്ത്രജ്ഞന്മാരുടെ മാനസിക/ശാരീരികപ്രശ്നസമൃദ്ധ ജീവിതമൊന്നും ഒപെൻഹൈമറിനു അവകാശപ്പെട്ടിട്ടില്ല. വിവാഹത്തിനു ശേഷവും കാമാതുരനായി ആദ്യസഖിയെ പ്രാപിച്ചിരുന്നു എന്നത് അത്ര വലിയ അസാമാന്യ ജീവിതവിശേഷം ഒന്നുമല്ല. പക്ഷേ കഠിനമായ ആന്തരികസംഘർഷം അനുഭവിച്ചിരുന്നു എന്നതാണ് പ്രധാനം. തൻ്റെ ശാസ്ത്രാവിഷ്ക്കാരം ലോകത്തിൻ്റെ സർവ്വനാശത്തിനു വഴിതെളിക്കുന്നതാണെന്നുള്ള പരമസത്യം മനസ്സിലാക്കൽ ആത്മശോഷണത്തിനു കാരണമാകുകയാണ്. ഹൈഡ്രജൻ ബോംബ് നിർമ്മാണത്തെ എതിർത്തത് അതുവരെ അഭ്യുദയകാംക്ഷിയായിരുന്ന ലൂയിസ് സ്ട്റോസ്സിനെ പ്രകോപിപ്പിക്കുകയും കഠിന വിചാരണയിലേക്ക് ഒപെൻഹൈമെർ തള്ളിയിടപ്പെടുകയും ചെയ്തു. കമ്മൂണിസ്റ്റ് ചായ്വ് എന്നത് അദ്ദേഹത്തെ തല്ലാനുള്ള വടി ആയി ഉപയോഗിക്കുകയാണ് അമേരിക്കൻ ഗവണ്മെൻ്റ്;  റഷ്യൻ ചാരൻ എന്ന സംശയത്തിനു വരെ ഇടവരുത്തുകയും ചെയ്തു.  ഇത് നൽകിയ ക്ളിഷ്ടത കഠിനമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഒപെൻഹൈമറെ.  

   സിനിമയുടെ ആഖ്യാനത്തിൻ്റെ കാതലും ഇതു തന്നെ. മാനസികവും ശാരീരികവുമായ അസുഖങ്ങൾ യാതനകളേൽപ്പിച്ച സ്വരൂപമായിരുന്നു അദ്ദേഹത്തിൻ്റേത്. ഉറ്റവരേക്കാൾ തിയററ്റിക്കൽ ഫിസിക്സിനെ പ്രണയിച്ച വികാരജീവി.  സംഹാരം എന്ന കർമ്മം താൻ അറിയാതെ തന്നിൽ ഏൽപ്പിക്കപ്പെട്ടപ്പോൾ -അത് നേരത്തെ തന്നെ അറിയുന്നുമുണ്ട്- അതിൻ്റെ വിഹ്വലനിസ്സഹായതയിൽ മനസ്സ് ശിഥിലമായവൻ.  എന്നാൽ കാമാതുരത അദ്ദേഹത്തെ വലച്ചിരുന്നു, കുറ്റബോധം ഒരു കൂടപ്പിറപ്പെന്ന പോലെ പിൻ തുടർന്നിരുന്നു. സിനിമ വരച്ചിടുന്നതും ഇത്തരം ചില മാനസികവ്യാപാരവ്യതിചലനങ്ങളാണ്. ആറ്റം ബോംബ് നിർമ്മിക്കുക എന്നത് ഒരു കൊടും പാതകമാണെന്ന് തോന്നിത്തുടങ്ങുമ്പോൾ ആ സംഘർഷങ്ങളിൽക്കൂടി ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം കടന്നുപോയി എന്നത് ചിത്രീകരിക്കുന്നതിലാണ് നോലൻ ഊന്നൽ നൽകിയിരിക്കുന്നത്. ഈ ആകുലതകളുടെ പശ്ചാത്തലം ഉരുത്തിരിഞ്ഞതിൻ്റെ ചരിത്രവും വ്യക്തമായി കഥാഗതിയിൽ പെടുത്തിയിട്ടുണ്ട്. ഒപെൻ ഹൈമറുടെ  ജീവിതമുഹൂർത്തങ്ങൾ മുന്നോട്ടും പിന്നോട്ടും പായുന്ന രീതിയിലാണ് ചിത്രാഖ്യാനം; മറ്റ് പല ശാസ്ത്രജ്ഞരുടെ ബയോപിക് സിനിമകളുമായി അതുകൊണ്ട് ഒരു സാമ്യവുമില്ല. അപരിമേയ വിസ്തൃതിയിൽ അനന്തകോടി നക്ഷത്രങ്ങൾ ഭ്രമണം ചെയ്യുന്ന ഭ്രമാത്മക പ്രപഞ്ചവും ഒരു വൻ മിന്നലോട് അത് ഇടിഞ്ഞില്ലാാതാകുന്നതും  ഒരു വെളിപാടുപോലെ സ്വപ്നത്തിൽ വന്നണയുന്നത് ദൃശ്യപ്പെടുത്തിയാണ് ഒപെൻ ഹൈമറുടെ കഥ ആരംഭിക്കുന്നതു തന്നെ. 

   ക്ളിഷ്ടമായ ഈ കഥാപാത്രവതരണം മിഴിവോടെ, വിശ്വസനീയത ജന്യമാക്കും വിധം പ്രകടമാക്കിയ കിലിയൻ മർഫിയ്ക്ക് നല്ലനടനുള്ള സമ്മാനം കിട്ടിയെങ്കിൽ അദ്ഭുതപ്പെടാനില്ല. പക്ഷേ ലൂവിസ് സ്ട്രാസ് എന്ന സമർത്ഥൻ കൗശലക്കാരൻ്റെ ഇദ്ദേഹമാണ് ഒപെൻ ഹൈമറെ ഗവേഷണ ഏജെൻസിയുടെ തലവനാക്കിയതും പിന്നീട് ഒപെൻഹൈമറെ ഒരിയ്ക്കലും പൊങ്ങാതെ അടിച്ചമർത്തിയതും-  പാത്രസൃഷ്ടിയാണ് ഗംഭീരമായത്. റോബെർട് ബ്രൗണി ജൂണിയർ ഇനു സഹനടൻ അവാർഡ് കിട്ടിയതിനു പിന്നിൽ അനന്യമായ ഈ  കഥാപാത്രസൃഷ്ടിയ്ക്കാണ് പ്രധാന പങ്ക്. 

ഹിരോഷിമ/നാഗസാക്കി എവിടെ?

 പലേ പ്രേക്ഷകർക്കും- സിനിമാനിരൂപകർ ഉൾപ്പെടെ- ഈ സിനിമയിൽ ഒപെൻ ഹൈമറുടെ കണ്ടുപിടിത്തം നാശകാരിയാകുന്നത് ദൃശ്യപ്പെടുത്തിയില്ല, അദ്ദേഹത്തെ വെളുപ്പിച്ചെടുക്കാൻ നിർമ്മിച്ച സിനിമ തന്നെ ഇത് എന്ന് അഭിപ്രായമുണ്ട്. ഈ സിനിമയുടെ ഉദ്ദേശമോ പശ്ചാത്തലമോ നിർമ്മിച്ചെടുക്കുന്ന വാതാവരണത്തിൻ്റെ ആന്തരികമോ ബാഹ്യമോ ആയ ചാരുതയോ, ഉൾച്ചേർന്ന വ്യക്തിസത്തയുടെ ആന്വേഷണത്വരയോ മനസ്സിലാക്കാതെ പോയതിൻ്റെ ദൃഷ്ടാന്തമാണിത്.   അണുബോംബ് സ്ഫോടനത്തിൻ്റെ ദുരന്തചിത്രീകരണം ലാക്കാക്കി എടുത്ത യുദ്ധ സിനിമ (war movie) ആണിത് എന്നൊരു തെറ്റിദ്ധാരണയും വന്ന് ഭവിച്ചിട്ടുണ്ട്. ഒരു ശാസ്ത്രജ്ഞനും അയാളുടെ/അവളുടെ കണ്ടുപിടിത്തത്തിൻ്റെ ഫലപ്രാപ്തിയ്ക്കും (ദുരു) ഉപയോഗത്തിനു ബാദ്ധ്യസ്ഥരല്ലെന്നുള്ള അവശ്യം അറിവ് ഇല്ലാതെ പോയതാണ് ഈ ചിന്തയുടെ ആധാരം. റൈറ്റ് സഹോദരർ വിമാനം പറത്താം എന്ന് കണ്ടുപിടിച്ചതോടെ സർവ്വസംഹാരത്തിനു കോപ്പുകൂട്ടുന്ന പെൻ്റഗൺ അപ്പോൾത്തന്നെ അവകാശങ്ങൾ എഴുതി വാങ്ങി. മുകളിൽ നിന്ന് ബോംബ് വർഷിച്ച് കൂടുതൽ ആളുകളെ കൊല്ലാമല്ലോ എന്നായിരുന്നു പെൻ്റഗണിൻ്റെ കണക്കു കൂട്ടൽ ഇത് അവർ സാധിച്ചെടുക്കുകയും ചെയ്തു. പക്ഷേ ലോസ് അലോമോസിലെ വിസ്ഫോടനപരീക്ഷണം ഒപെൻ ഹൈമറുടെ കാർമ്മികത്വത്തിൽ നടന്നതാണ്, വൻ കൂട്ടക്കൊലയ്ക്കുള്ള തയാറെടുപ്പാണ് എന്ന് അറിഞ്ഞിരുന്നതുമാണ്. വൻ ദുരന്തതിൻ്റെ മുന്നോടിയാണിതെന്ന് അദ്ദേഹത്തിനു വെളിപാടുണ്ടാകുന്ന വിധമാണ് സിനിമയിൽ രംഗങ്ങൾ ദൃശ്യപ്പെടുത്തിയിരിക്കുന്നത്.  അറ്റോമിക് ഫിഷൻ കൊണ്ട്  ഒപെൻഹൈമർ മനുഷ്യസംഹാരത്തിനു വേണ്ടി മനഃപൂർവ്വം സൃഷ്ടിച്ചല്ല അണുബോംബ് എന്നതും ഹിരോഷിമയിൽ എങ്ങനെ അത് ഉപയോഗിക്കപ്പെട്ടു എന്നതിൻ്റെ എല്ലാ പിന്നാമ്പുറ കഥകളും സിനിമയിൽ വിദിതമാക്കിയിട്ടുണ്ട്.  

ശാസ്ത്രജ്ഞൻ, ധാർമ്മികസത്യം, കുറ്റബോധം 

      ഭരണകൂടവും ശാസ്ത്രജ്ഞരും തമ്മിലുള്ള ബന്ധത്തെ വിചാരണചെയ്യുന്നത് സിനിമയുടെ ഒരു ഉദ്ദേശം തന്നെ എന്ന് വ്യക്തമാക്കപ്പെടുന്നുണ്ട് പലേ സന്ദർഭങ്ങളിലും. ഒപെൻഹൈമറുടെ വ്യഥകൾ പലതും ഇതുമായി ബന്ധപ്പെട്ടതാണ്; വിഹ്വലതകൾ തീക്ഷ്ണമാക്കപ്പെട്ടതും. ഒപെൻഹൈമെർ പലേ വിചാരണകൾക്കും വശംവദനയിട്ടുണ്ട്, സിനിമയിൽ ഈ വിചാരണാവേളകൾ ദീർഘമേറിയതാണ്. അതിലെ ചോദ്യങ്ങൾ ഒപെൻ ഹൈമറുടെ മാനസികാവസ്ഥയും അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയജഡിലതയും വെളിവാക്കപ്പെടുന്നതാണ്. സിനിമയിൽ പലയിടത്തായിട്ടാണ് ഈ വിചാരണകൾ നിജപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും കഥ വിദിതമാക്കുന്നത് നിറുത്തിയിട്ട് ഈ വിചാരണാവേളകൾ പ്രത്യക്ഷപ്പെടുകയാണ്. അല്ലെങ്കിൽ ഈ വിചാരണകൾ കഥാനായകൻ്റെ ആന്തരികവ്യഥകളെ തുറന്നുകാട്ടാനുള്ളവയാണ്. 

       സ്ഫോടനം നടന്നുടൻ അനുമോദന മീറ്റിങ്ങ് വേളയിൽ സംഹാരത്തിൻ്റെ എല്ലാ കരാളദുരന്താനുഭവങ്ങളും വിഹ്വലതയോടെ മനസ്സിൽ ആഞ്ഞടിക്കുന്നത് പ്രതീകാത്മകമായാണ് അവതരിക്കപ്പെട്ടിട്ടുള്ളത്. ഓഡിറ്റോറിയത്തിൽ അദ്ദേഹത്തിനു വേണ്ടി കയ്യടിക്കുന്നവർ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത് അദ്ദേഹം നേരിൽ കണ്ട് അനുഭവിക്കുന്നതായിട്ടാണ് രംഗചിത്രീകരണം. ലോസ് അലാമോസിലെ സ്ഫോടനം ദുരന്തത്തിൻ്റെ തുടക്കമാണെന്ന് വ്യ ഞ്ജിക്കപ്പെട്ടതുപോലെ ദൃശ്യങ്ങൾ ആകെ വെളുപ്പിച്ചാണ് റേഡിയേഷൻ പരക്കുന്നത് വ്യക്തമാക്കുന്നത്. അമേരിക്കൻ പ്രെസിഡെൻ്റിനെ സന്ദർശിക്കുന്ന വേളയിൽ എൻ്റെ കയ്കളിൽ ചോര പുരണ്ടിരിക്കുന്നു എന്ന് സ്വയം സമ്മതിക്കുന്ന ഒപെൻ ഹൈമർക്ക് ഒരു ചെറിയ തൂവാല നൽകി അത് മതി ആ കുറ്റബോധം  തുടച്ചു കളയാൻ എന്ന് കളിയാക്കി പ്രഖ്യാപിക്കുന്ന ഭരണകൂട നേതാവിനെ ആണ് നേരിടേണ്ടി വരുന്നത്.    

      ഭഗവദ് ഗീതയെ സാക്ഷ്യപ്പെടുത്തി താൻ സർവ്വസംഹാരിയാണെന്ന്  മതിഭ്രമവിഹ്വലതയോടെ തിരിച്ചറിയുന്ന രംഗങ്ങൾ ഒന്നിലധികം  ഉണ്ട്. തൻ്റെ ജീവിതവും വിശ്വാസസംഹിതകളും പാടേ തെറ്റുകളുടെ കൂമ്പാരമാണെന്നും ആത്മവീര്യം വേണ്ടവനല്ലെന്നും മറ്റുമുള്ള കുറ്റബോധമാണ് മനസ്സിനെ എപ്പോഴും മഥിക്കുന്നത് എന്നത് ആവർത്തിച്ചുറപ്പിക്കുന്നുണ്ട് കഥാരംഗങ്ങൾ. പ്രണയിനിയുടെ ആത്മഹത്യാവേളയിൽ ഇത് ഉൽക്കടമാകുന്നുണ്ട്, ഭാര്യയാണ് അദ്ദേഹത്തെ ഇതിൽ നിന്നും പുറത്തുകടത്താൻ ഉദ്യമിക്കുന്നത്. ഇത് തക്കവണ്ണം ദൃശ്യപ്പെടുത്താനെന്ന വണ്ണമാണ് വിചാരണാരംഗങ്ങൽ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.  തൻ്റെ ഉന്മത്തമായ രത്യോന്മുഖത സ്വയം വെളിപ്പെടുത്തി വിചാരണയിൽ അതിൻ്റെ കുറ്റം ഏറ്റുവാങ്ങുന്ന പോലെ ചിത്രീകരിക്കപ്പെട്ട ഒരു രംഗമുണ്ട്. ഭാര്യ നോക്കി നിൽക്കുമ്പോഴാണ് പൂർവ്വപ്രണയിനിയുമായുള്ള, സ്വപ്നസമാനമായ, ആസക്തിപൂരിതമായ ഈ  രതിലീല. സ്വയം വിചാരണയുടെ വേള തന്നെ ഇത്. പരാജയങ്ങളുടെ മുറിവുകൾ തൻ്റെ ആന്തരികമായ വീജയങ്ങളുടേതാക്കി സ്വയം കൽപ്പിച്ചെടുത്തു അദ്ദേഹം. ലോസ് അലമോസ് ലാബ് പ്രദേശങ്ങളെല്ലാം അവിടത്തെ തനത് അമേരിക്കൻ ഇൻഡ്യക്കാർക്ക് (നവാഹോ ഇൻഡ്യൻസ് Navajo Indians) വിട്ടുകൊടുക്കണമെന്ന് വാദിച്ചു അദ്ദേഹം. ഭരണകൂടത്തെ തെല്ലല്ല ഇത് ചൊടിപ്പിച്ചത്.ന്യൂക്ളിയാർ ആയുധങ്ങൾക്കെതിരെ പൊരുതുന്നതും ആവശ്യം കഴിഞ്ഞ് ഭരണകൂടങ്ങൾ ശാസ്ത്രജ്ഞരെ കയ്യൊഴിയുന്നതും സാധാരണമാണെന്നും അത് സംഭവിക്കാൻ പോകുകയാണെന്നും സാക്ഷാൽ ഐൻസ്റ്റൈൻ തന്നെ അദ്ദേഹത്തെ ധരിപ്പിക്കുന്നുണ്ട്.   

Can you hear the music? ആ സംഗീതം കേൾക്കുന്നുണ്ടോ?

    വെറുതെ ആൽജിബ്ര പഠിച്ച് അതിലെ അക്ഷരങ്ങളിലും അക്കങ്ങളിലും ഭ്രമിച്ച് വശായാൽ മതിയോ? പോരാ അതിനുള്ളിൽ നിന്ന് ഒരു സംഗീതം കേട്ട് തുടങ്ങണം. ശാസ്ത്രത്തിനുള്ളിലെ രഹസ്യമയമായ എന്നാൽ അലൗകികമയ സംഗീതം ഉള്ളിൽ ആവാഹിക്കുന്നവനാണ് യഥാർത്ഥ ശാസ്ത്രജ്ഞൻ. ഒപെൻഹൈമർക്ക് ഗുരുതുല്യനായ സാക്ഷാൻ നീൽസ് ബോറ് (  Niels Bohr) ബോധിപ്പിക്കുന്നത് ശാസ്ത്രത്തിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ തുടിയ്ക്കുന്ന സംഗീതം കേൾക്കണമെന്നാണ്- ഉപരിപ്ളവമായ ആശയങ്ങളെക്കാൾ മനുഷ്യത്വം കലർന്ന, ഭാവിയിലേക്കും ഭൂതതിലേക്കും നീളുന്ന ആന്തരികാർത്ഥവും പ്രപഞ്ചവുമായുള്ള സൗന്ദര്യാത്മകബന്ധപ്പെടലും ആസ്വദിച്ചറിയണം എന്നാണ്. ശാസ്ത്രജ്ഞർ കൗതുകത്താൽ ഓരോ കല്ല് പൊക്കുകയാണ് അതിനടിയിൽ സർപ്പം കണ്ടേയ്ക്കാം എന്ന ബോധം വേണ്ടിയിരിക്കുന്നു,  ആ സർപ്പത്തെ തുറന്നു വിടുന്നതിൻ്റെ വരും വരാഴികൾ അറിഞ്ഞിരിക്കേണ്ടതുമുണ്ട് എന്നൊക്കെ ധരിപ്പിക്കുന്നുണ്ട്. ഇത് അവസാനം ഐൻസ്റ്റീനോട് തുറന്നു പറയുന്നുണ്ട് ഒപെൻഹൈമെർ.  

   ഉടനീളം സംഗീതനിബന്ധനയാൽ ആഖ്യാനം വേറിട്ടതാക്കാൻ ശ്രമിച്ചിട്ടുണ്ട് നോലൻ.  സങ്കീർണ്ണമായ വയലിൻ പ്രയോഗങ്ങളാണ് ഒപ്പെൻ ഹൈമറുടെ മാനസികനിലയുടെ പ്രതിബിംബമായി വിനിയോഗിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ഏകാന്തതയും വിഹ്വലതകളും  വയലിൻ പ്രയോഗങ്ങളിൽ പുതുമകളേറ്റി  സംഗീതസംവിധായകൻ Ludwig Goransson   പ്രകടനാത്മകത  സന്നിവേശിപ്പിച്ചിട്ടുണ്ട്. സ്വീഡിഷ് സംഗീതജ്ഞനായ ഈ ചെറുപ്പക്കാരൻ ഇതിനു മുൻപ് രണ്ട് എമ്മി അവാർഡും മൂന്ന് ഗ്രാമി അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ആറ്റങ്ങൾ തമ്മിൽ ഇടയുന്നതും ഊർജ്ജത്തിൻ്റെ മഹാപ്രവാഹം തലങ്ങും വിലങ്ങും പായുന്നതും  അനന്തവിഹായസ്സിൽ അതീന്ദ്രിയാനുഭവം നൽകുന്ന നക്ഷത്രങ്ങളുടെ പ്രോജ്വലനവും ഉചിതമായ വയലിൻ പ്രയോഗങ്ങളാലാണ് ഗാംഭീര്യമിയന്ന ദൃശ്യങ്ങൾക്ക് വിശ്വസനീയത് കൈ വരുത്തുന്നത്.  ക്വാണ്ടം ഫിസിക്സ് സംഗീതമാക്കാൻ ശ്രമിച്ചു എന്ന് അദ്ദേഹം പറയുന്നു. പലപ്പൊഴും വിസ്ഫോ ടനങ്ങളുടെ അപകടസാദ്ധ്യത തെര്യപ്പെടുത്താൻ നൂതന ട്രിക്കുകൾക്ക് അദ്ദേഹം തുനിഞ്ഞിട്ടുണ്ട്. രണ്ടു മിനിട്ടിനുള്ളിൽ 21 ടെമ്പോ മാറ്റങ്ങൾ സൃഷ്ടിക്കുന്ന  ക്ളിഷ്ടതരമായ പ്രയോഗങ്ങളും ഇതിൽ ഉൾപ്പെടും.ശാസ്ത്രകൗതുകങ്ങൾക്കിടയിൽ നിന്ന് അതിൻ്റെ അഗാധതയിൽ സംഗീതം കേൾക്കുന്നത് പ്രമേയമായി വരുമ്പോൾ  അതിനു ഉചിതമായി വയലിൻ പ്രയോഗങ്ങക്കൊണ്ടു വരാൻ ഏറെ പണിപ്പെട്ടു എന്ന് അദ്ദേഹം വിശദീകരിയ്ക്കുന്നുണ്ട്.  ഒപെൻഹൈമറും കൂട്ടരും അനന്തവിഹായസ്സു നോക്കി നിൽക്കുമ്പോൾ അന്യഗ്രഹജീവികൾ വന്നിറങ്ങുന്ന പ്രതീതി ഉണർത്തുന്ന സംഗീതം വഴിഞ്ഞൊഴുകുന്നുണ്ട്. അലർച്ചയുടെ സ്വഭാവത്തിൽ നിന്ന് വ്യതിചലിച്ച് സ്വച്ഛന്ദാനുഭൂതിയുടെ മേഖല തഴുകി ചെവിയൊലോതുന്ന രഹസ്യമെന്ന പോലെ മന്ദ്രതരമാകുന്നതൊക്കെ ഗോരൻസൺ അനുഭവപ്പെടുത്തുന്നുണ്ട്.  .ലോസ് അലമോസിലെ നിർണ്ണായകമായ സ്ഫോടനത്തിൻ്റെ ആഘാതം ദൃശ്യപ്പെടുത്തിയിരിക്കുന്നത് പൊടുന്നനവേ നില്യ്ക്കുന്ന സംഗീതത്താലാണ്. വളരെ നീണ്ട ഒരു നിശബ്ദതാവേളയാണിവിടെ ഗോരൻസണും നോലനും സന്നിവേശിപ്പിച്ചിരിക്കുന്നത്..

എഡിറ്റിങ്ങ് രീതികൾ       

  ജലോപരിതലത്തിലെ ഓളവലയങ്ങൾ ആദ്യവും അവസാനം

ഐൻസ്റ്റൈനുമാഉള്ള കൂടിക്കാഴ്ച്ചയിലും നിബന്ധിച്ച് സൗകുമാര്യം ഉളവാക്കാൻ ശ്രദ്ധ വെച്ചിട്ടുണ്ട് സംവിധായകൻ. വളരെ ചെറിയ സീക്വെൻസുകൾ (കട്ടുകൾ) തലങ്ങും വിലങ്ങും നിജപ്പെടുത്തിയാണ് കഥയുടെ സൂക്ഷ്മാംശങ്ങൾ വെളിവാക്കുന്നത്. ഒരു സംഭവത്തിടയിൽ മറ്റൊന്ന് മുറിച്ചു ചേർക്കുന്നത് പല ഇടങ്ങളിലുമുണ്ട്. ഇവ തമ്മിൽ ബന്ധിപ്പിക്കാൻ അതിസൂക്ഷ്മമായ കാഴ്ച പ്രേക്ഷകനിൽ നിന്ന് ആവശ്യപ്പെടുന്നുമുണ്ട്. രേഖീയമായ കാലമാറ്റത്തിനനുസരിച്ചല്ല പലപ്പൊഴും ഈ ചെറിയ സംഭവാംശങ്ങൾ കടന്നു വരുന്നത്. ചിലപ്പോൾ നേരത്തെ പ്രേക്ഷകനു പിടി കിട്ടാത്തതോ വിശദീകരിച്ചിട്ടില്ലാത്തതോ ആയ വഴിത്തിരിവുകൾ ഇപ്രകാരമാണ് ബോദ്ധ്യപ്പെട്ടു വരുന്നത്.  ചിലപ്പോൾ പരസ്പരബന്ധമില്ലെന്ന് പ്രഥമദൃഷ്ട്യ്യാ തോന്നുന്ന, മൂന്നോ നാലോ രംഗങ്ങൾ കൂട്ടിച്ചേർത്തു വെച്ചിട്ടുണ്ട് നോലൻ.  പെട്ടെന്ന് മിന്നിമറയുന്ന വിഹ്വലതകളൊ ഭ്രമാത്മകചിന്തകളോ പ്രപഞ്ചത്തിൽ എവിടെയോ നടക്കുന്ന വിസ്ഫോടകങ്ങളോ നക്ഷത്രപ്പകർച്ചകളോ നെബുലാവിന്യാസങ്ങളോ ഒക്കെയായാണ് നായകൻ്റെ അവബോധത്തിൽക്കൂടിക്കടന്നു പോകന്നതെന്ന് ബോദ്ധ്യപ്പെടുത്താൻ സംവിധായകൻ ശ്രദ്ധ വെച്ചിട്ടുണ്ട്. പ്രോടോണുകളുടെയും എലക് ട്റോണുകളുടേയും സംഗീതം ശ്രവിക്കുന്നവനെന്ന് ബോദ്ധ്യപ്പെടുത്തുന്ന ദൃശ്യങ്ങളാണിവ. ചിത്രത്തിൽ അനുസ്യൂതം പ്രത്യക്ഷപ്പെടുന്ന വിചാരണ നമ്മൾ കാണുന്നത്, ഒപെൻഹൈമെർ കാണുന്നതും അനുഭവിക്കുന്നതും, സംവിധായകൻ കാണുന്നത്/കാണിയ്ക്കുന്നത് ഇങ്ങനെ മൂന്ന് രീതിയിൽ പ്രത്യക്ഷപ്പെടുത്തുന്നുണ്ട്. അവസാനം ഒപെൻഹൈമറുടെ പരാജയങ്ങൾ ദൃശ്യപ്പെടുത്തുന്നത് അദ്ദേഹത്തിൽ നിന്ന് മാറിനിന്നുള്ള നോട്ടങ്ങളാലുമാണ്.  തടാകക്കരയിൽ ഐൻസ്റ്റീനുമൊത്തുള്ള രംഗം രണ്ട് തവണ, രണ്ട് വീക്ഷണകോണുകളിൽ നിന്ന് അവതരിപ്പിക്കപ്പെടുന്നുണ്ട്. ആദ്യത്തേത് ലീവിസ് സ്റ്റ്റോസ് ൻ്റെ വീക്ഷണമാണെങ്കിൽ രണ്ടാമത്തേത് ഒപെൻഹൈമറുടെ ഏറ്റു പറച്ചിലിൻ്റെ രംഗമാണ്. 

  സിനിമ തുടങ്ങുമ്പോഴുള്ള ദൃശ്യമായ കുളത്തിലെ ഓളവലയങ്ങൾ ഒന്നോടൊന്നു ചേരുന്നത് അവസാനവും എത്തുന്നുണ്ട്.  ഒരു ആറ്റം മറ്റൊന്നിനെ ചെന്ന് ഇടിയ്ക്കുമ്പോൾ സംഭവിക്കുന്ന ചെയിൻ റിയാക്ഷൻ കൊണ്ട് സർവ്വനാശം സംഭവിക്കുന്നതിനെ ദ്യ്യോതിപ്പിക്കാനാണിത് എന്നതാണ് വ്യത്യാസം.  നമ്മുടെ തലയ്ക്കു മീതെ ശൂന്യാകാശം അല്ലെന്നും ഒപെൻഹൈമറുടെ ആത്മപരിശോധനയെ മുൻ നിറുത്തി അറ്റോമിക്/ഹൈഡ്രൊജെൻ ബോംബുകളുടെ സർവ്വസംഹാരശക്തി അവിടെ ഘനീഭവിച്ച് തൂങ്ങുന്നു എന്നും ദ്യോതിപ്പിക്കാനാണ് ക്രിസ്റ്റഫർ നോലനു ഔൽസുക്യം.  ഇത് വൃത്തിയായി അവതരിപ്പിക്കാൻ തക്കവണ്ണമുള്ള സ്ക്രിപ്റ്റ് നോലൻ തന്നെ ചമച്ചതാണ്. പലപ്പോഴും ഒപെൻഹൈമറിനു പറയാനുള്ള കഥ പോലെയാണ് അവതരണം. പ്രേക്ഷകരോട് നേരിട്ട് തൻ്റെ ഹിപ്നോടിക് ചിന്തകളും ഭാവങ്ങളും സംവദിക്കുന്നവിധം മുഖത്തിൻ്റെ ക്ളോസ് അപ് ഷോടുകൾ ധാരാളമുണ്ട്. ന്യൂക്ളിയാർ ബോംബ് പൊട്ടിയ്ക്കും എന്ന് പേടിപ്പിയ്ക്കുന്ന വ്ളാഡിമർ പുടിൻ്റേയും വടക്കൻ കോറിയൻ ഭരണകൂടത്തിൻ്റേയും ഭീഷണികൾ മുഴങ്ങുന്ന ഇക്കാലത്തോടാണ് ഒപ്പെൻ ഹൈമർ സംവദിക്കുന്നത് എന്ന് തോന്നത്തക്കവിധം ഈ നേരിട്ടുള്ള സംവേദനം കഥയിൽ കോർത്തു വെച്ചു എന്നത് നോലൻ്റെ വൈദദ്ധ്യം മാത്രമല്ല ഉദ്ദേശവുമാണ്. ഒപ്പെൻഹൈമർ ഭയപ്പെട്ട വിധം ഒരു പുതിയ ലോകക്രമം സംഭവിച്ചിരിക്കയാണ്, 1947 ഇൽ അദ്ദേഹം ഇത് വ്യക്തമാക്കിയതാണെങ്കിൽ അത് ഒന്നു കൂടി ഓർമ്മിപ്പിക്കാനാണ് നോലൻ്റെ ശ്രമം.

 

No comments: