Sunday, November 4, 2007

സുഗാത്രിണി

സുഗാത്രിണിയുടെ ശരീരവും അവളും തമ്മില്‍ എന്നും വഴക്കാണ്. സുഗാത്രിണി രാവിലെ ജോലിയ്ക്കു പോകാനൊരുങ്ങുമ്പോള്‍ ശരീരം ഒരു തലവേദനയുമായെത്തും. ജോലിയിലാണെങ്കില്‍ ചിലപ്പോള്‍ കഠിനമായ പുറം വേദന വരുത്തും. “ശരീരമേ നിന്നെയങ്ങനെ വെളയാന്‍ വിടുന്നില്ല” എന്നു പറഞ്ഞ് വേദനസംഹാരികള്‍ കഴിയ്ക്കും. ശരീരം കുറച്ചു നേരത്തേയ്ക്കു അടങ്ങിയൊതുങ്ങി ഇരിക്കും.

ഒരു ദിവസം ശരീരം സ്വല്‍പ്പം വലിയ ഒരു സൂത്രപ്പണി ചെയ്തു. സുഗാത്രിണിയുടെ നട്ടെല്ലിലെ ഒരു ഡിസ്ക് സ്വല്‍പ്പം ഇളക്കി. സുഗാത്രിണിയുണ്ടോ വെറുതേ വിടുന്നു? ഒന്നാന്തരം ഡോക്ടറെ കണ്ട് സ്കാനിങ്ങ് ചെയ്യിച്ചു. സര്‍ജറി നിശ്ചയിച്ചു. പക്ഷേ സര്‍ജറിയ്ക്കു ശേഷം സുഗാത്രിണിയ്ക്ക് കൂടുതല്‍ പ്രശ്നം . നേരേ നടക്കാന്‍ പറ്റുന്നില്ല. വടിയും കുത്തി ഒരു വയസ്സി മാതിരി. ശരീരം കളിയാക്കി.” എന്നോട് കളിയ്ക്കരുതെന്ന് ഞാന്‍ അന്നേരേ പറഞ്ഞതാ“. വേറേ ഡോക്ടറെ കണ്ടു അവള്‍. ആദ്യത്തെ ഡോക്ടര്‍ക്ക് ചെറിയ ഒരു തെറ്റു പറ്റിയതാണ്. സ്കാനിങ് റിപോര്‍ട്ട് നോക്കിയതില്‍ സ്വല്‍പ്പം പിശകു പറ്റിയതിനാല്‍ സര്‍ജറി ചെയ്തപ്പോള്‍ നീങ്ങിപ്പോയി. വാസ്തവത്തില്‍ ഇതു ശരീരം ചെയ്ത പണി ആയിരുന്നു. സ്കാനിങ് സമയത് ശരീരം ആരുമറിയാതെ ഡിസ്ക് ഭാഗം സ്വല്‍പ്പം വശത്തേയ്ക്കു മാറ്റി. ഫിലിം റിസള്‍ട് അതുകൊണ്ട് തെറ്റാണ് കാണിച്ചത്. രണ്ടാം ഡോക്റ്റര്‍ പിന്നെയും സര്‍ജറി ചെയ്തു.

“ശരീരമേ നിനക്കെന്താണ് എന്നോടിത്ര ദേഷ്യം?“ സുഗാത്രിണി ചോദിച്ചു.

“ഞങ്ങള്‍ക്ക് മിക്ക പേര്‍ക്കും ഞങ്ങളെ കൊണ്ടു നടക്കുന്നവരെ ഇഷ്ടമല്ല. ഞങ്ങളോട് ഒട്ടൂം ദയ കാണിക്കാത്ത വേറൊരു ജന്തുവിമില്ല, മനുഷ്യരെപ്പോലെ.”

“ഞാന്‍ എന്താണ്‍ നിന്നോട് ചെയ്തത്? കൊല്ലങ്ങള്‍ക്കു മുന്‍പേ ഞാന്‍ നിന്നെ എത്ര കെട്ടിയെഴുന്നെള്ളിച്ചുകൊണ്ടു നടന്നിരുന്നു? അതില്‍ നീ മതിമറന്നിരുന്നല്ലൊ. ഈയിടെയല്ലേ പച്ചസ്സില്‍ക്കുസാരിയുടെ പളപളപ്പില്‍ നീ കുറേ വിളങ്ങിയത്? പച്ച നെക് ലേയ്സും പച്ചക്കമ്മലും ഇട്ട് കൂടുതല്‍ സുന്ദരിയാക്കാന്‍ നീ തന്നെയല്ലെ എന്നെ പ്രേരിപ്പിച്ചത്? എത്രെയെത്ര പാര്‍ടികളിലും കല്യാണാഘോഷങ്ങളിലും നിന്നെ പ്രദര്‍ശിപ്പിക്കാതെ പ്രദര്‍ശിപ്പിച്ചു? ഇതൊന്നും പോരേ?”

“നിന്റെ അല്ല നമ്മളുടെ ഭര്‍ത്താവിനു ഇപ്പോള്‍ എന്നെ വേണ്ട, നിന്നെ മാത്രം മതി. ഇതൊരു ചെറിയ കാരണം മാത്രമാണ് കേട്ടോ. അസൂയയല്ല. എനിയ്ക്ക് ചില ശക്തി പ്രദര്‍ശിപ്പിക്കാന്‍ തോന്നുകയാണ് ഇപ്പോള്‍. നിന്നോട് പൊരുതി ജയിക്കാനുള്ള തോനലും കൂടുതലാണ്. എന്താണോ.”

‘എനിയ്ക്കു മനസ്സിലായി. നമ്മുടെ ഭര്‍ത്താവിനെ ഞാന്‍ അറിയുന്നപോലെ........അല്ലെങ്കില്‍ വിട്ടുകള. എന്നോട് ജയിക്കാമെന്നു കരുതുന്നുണ്ടോ നീ? എന്റെ അമ്മയുടെ കാര്യം ഓര്‍ക്കുന്നില്ലെ? തൊണ്ണൂറ്റിരണ്ടമത്തെ വയസ്സിലും അമ്മാവന്മ്മാരെയൊക്കെ പേടിപ്പിച്ചു നിറുത്തിയിരുന്നല്ലൊ അവര്‍. “

“പോടീ അവിടുന്ന്. ഇങ്ങനെ പോയാല്‍ പ്രതികാഗ്നി കൊണ്ട് കാവേരിപൂമ്പട്ടണം ദഹിപ്പിച്ച കണ്ണകി എന്നൊക്കെ പഴം പുരാണോം കൊണ്ടു വരും നീ. നിനക്ക് ഈയിടെ അഹങ്കാരം കുറെ കൂടുതലാണ്”

അന്നു രാത്രി സുഗാത്രിണിയുടെ വലത്തെ കയ്യിലെ ഒരു പ്രധാന ടെണ്ഡണ്‍ ശരീരം വലിച്ചു പൊട്ടിച്ചു. രാവിലെ സുഗാത്രിണിയ്ക്ക് കയ്യനക്കാന്‍ മേല. ജോലിയ്ക്കു പോകാനും. ഡോക്ടറെ കണ്ടു. രണ്ടാഴ്ച്ചകം സര്‍ജറി. ആശുപത്രിക്കിടക്കയില്‍ വച്ച് ശരീരം പറഞ്ഞു:

“എന്നോട് കളിയ്ക്കരുതെന്ന് പറഞ്ഞതാ. നിന്റെ ജോലി പോകും താമസിയാതെ”

“എനിയ്ക്കു രണ്ടു മാസത്തെ വര്‍ക്കേഴ്സ് കോമ്പന്‍സേഷന്‍ കിട്ടും. എന്റെ പെര്‍ഫോമന്‍സില്‍ തൃപ്തിയുള്ള ബോസിന് ഇതൊന്നും പ്രശ്നമല്ല്. നീണ്ട വെക്കെഷന്‍ ഒന്നും ഞാന്‍ എടുക്കിന്നുല്ല. അടുത്തയാഴ്ച ഞാന്‍ ജോലിയില്‍ കയറുകയാണ്. എന്റെ മാനേജീരിയല്‍ കഴിവുകള്‍ മതി ബോസ്സിന്. നീ പൊട്ടിച്ച വലതു കയ്യ് തല്‍ക്കാലം ആവശ്യമില്ല”

ശരീരത്തിനു ദേഷ്യം വന്നു. കാലിലുണ്ടായിരുന്ന മുറിവില്‍ അനവധി ബാക്റ്റീരിയകളെ കയറ്റി വിട്ടു. അവയെ പെറ്റു പെരു‍കിപ്പിച്ചു. സുഗാത്രിണി ആന്റിബയോടിക്സ് കഴിച്ചു. അപ്പോള്‍ ശരീരം ആന്റിബയോടിക്സ് റെസിസ്റ്റന്‍സ് ഉള്ള ബാക്റ്റീരിയകളെ കൊണ്ടു വന്നു. സുഗാത്രിണി മന:ശക്തിയാല്‍ ഇമ്മ്യൂണിറ്റി കൂടുതലാക്കി, ബാക്റ്റീരിയകള്‍ തോറ്റു പിന്മാറി. ശരീരം പാങ്ക്രിയാസിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചു. സുഗാത്രിണി ഡയബെറ്റിക്സ് ഗുളികകഴിച്ച് ഇന്‍സുലിന്‍ സന്തുലനം ച്യ്തു.

“എടീ ശരീരമേ, പൊട്ടിപ്പെണ്ണേ, ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് നിനക്കൊരു ചുക്കും അറിയാന്‍ മേലല്ലൊ. നീ അധികം കളിയ്ക്കരുത്. പാങ്ക്രിയസു വരെ മാറ്റിവയ്ക്കല്‍ ഉടനടി നടന്നേയ്ക്കും. ഇപ്പോള്‍ തന്നെ ഇന്‍സുലിന്‍
‍പുറപ്പെടുവിക്കുന്ന ബീറ്റാ സെല്ലുകള്‍ നിക്ഷേപിക്കുന്ന തന്ത്രം ഫലിക്കുന്നുണ്ട്. കിഡ്നി കേടാക്കുന്ന നിന്റെ വിദ്യയൊന്നും ഇപ്പോള്‍ ഫലിക്കുകയില്ല. വേറെ കിഡ്നി എടുത്തു വയ്ക്കും. ഡയാലിസിസ് എന്ന വിദ്യ പണ്ടേ ഉണ്ട്. നീ എല്ലുപൊട്ടിച്ചാല്‍ സ്റ്റീല്‍ വച്ച് പിടിപ്പിക്കും. ഭ്രൂണത്തിന്റെ ജെനെറ്റിക് സ്വാഭാവം മാറ്റി പുതിയ ശരീരങ്ങള്‍‍ ഉണ്ടാക്കും. നിനക്ക് അത്ര കളിക്കാന്‍ പറ്റുകയില്ല പണ്ടത്തെപ്പോലെ. പിന്നെ സ്റ്റീഫന്‍ ഹോവ്ക്കിന്‍സിനെ പ്പറ്റി കേട്ടിട്ടില്ലെ നീ”

“അയ്യോ അയാളെപ്പറ്റി പറയാതെ. ഞങ്ങടെ ഇടയിലെ കരിങ്കാലിയാ അയാളുടെ ശരീരം. അങ്ങേരുടെ മനസ്സിനെ ഭരിക്കാന്‍ പറ്റാതെ വിട്ടു കളഞ്ഞ ദ്രോഹി. ചിലപ്പോള്‍ ദയ തോന്നി വിട്ടുകളഞ്ഞതാണെന്നു കരുതി ആശ്വസിക്കും ഞങ്ങള്‍. വോക്കല്‍ കോര്‍ഡു വരെ മരവിപ്പിച്ചിട്ടും....”

“അതൊക്കെ നിന്റെ പരാജയകഥകള്‍ക്ക് മുന്നോടിയാകുന്നില്ലെ?ഞാന്‍ അങ്ങനെ വിട്ടികൊടുക്കുന്ന പ്രകൃതക്കാരിയല്ലെന്നു ഇനിയും നിനക്ക് അറിയാന്‍ മേലേ?”

“ നീ നിന്റെ അല്ല നമ്മുടെ ഭര്‍ത്താവിന്റെ സഹായധൈര്യത്തില്‍ ഓരോന്നു പുലമ്പുകയാണ്. എന്റെ ഭംഗി കുറയുന്തോറും അദ്ദേഹം മാറിക്കൊണ്ടിരിക്കുകയല്ലെ?”

“എടീ ഭൂലോകവിഡ്ഢീ,നീ നട്ടെല്ലു പൊട്ടിച്ച് നമ്മള്‍ രണ്ടു മാസം കിടപ്പിലായിരുന്നപ്പോള്‍ നാലു നേരം കഞ്ഞി വച്ച് കോരിത്തന്നത് നിന്നോടു മത്രമുള്ള സ്നേഹമായിരുന്നെന്ന് നീ വിചാരിച്ചോ? എന്നെ പണ്ടു മുതലെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്നുണ്ടെന്ന് നിനക്കിനിയും പറഞ്ഞു തരണോ? പ്ലാസിറ്റ്ക് സര്‍ജറി ചെയ്ത് നിന്നെ നന്നാക്കണോ? മേയ്ക്കപ് കൂട്ടണോ? ഇതൊക്കെ ഞാന്‍ ചെയ്യുമെന്ന് വിചാരിക്കാതെ. നീ എന്നോടുള്ള വാശിക്ക് ഇത്രയൊക്കെ ചെയ്തിട്ടും നമ്മുടെ മോള്‍ മിടുക്കിയായി മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ വരെ എത്തിയത് അദ്ദേഹത്തിന്റെ സ്നേഹം എന്ന ശക്തി ഒന്നു കൊണ്ടു മാത്രമാണ്. ഞാനൊരുത്തിയുടെ ധൈര്യവും.”

“ നിന്നെ പരീക്ഷിക്കാന്‍ ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് രക്ഷപെടാനൊന്നും നോക്കുന്നില്ല. എന്നെ അവഗണിക്കുന്നെന്നു തോന്നിയിട്ടാണൊ ഞാനിതു ചെയ്യുന്നതെന്നും അറിയില്ല. എന്നാലും ‘ശരീരമാദ്യം ഖലു ധര്‍മ്മ സാധനം“ എന്നു കേട്ടിട്ടില്ലേ?

“അമ്പടീ നീ സംസ്കൃതോം പറഞ്ഞു തുടങ്ങിയോ? സംസ്കൃതം പാടിനടന്ന ചിലര്‍ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു ‍ പോയിട്ടുണ്ടെന്നു കേട്ടിട്ടാണോ? അഴുക്കു വസ്ത്രം മാറി പുതിയ വസ്ത്രമുടുക്കുന്നതു പോലെ ശരീരത്തെ മാറി മാറി ഞങ്ങള്‍ സ്വീകരിക്കും. അല്ലെങ്കില്‍ ഒരു ജന്മം കഴിഞ്ഞ്, ക്രിസ്ത്യാനികളുടെ മാതിരി, മണ്ണില്‍ നിന്നു വന്നു, മണ്ണൊടു ചേരും. ഇതൊക്കെ അറിഞ്ഞിരിക്കുന്നതാ നല്ലത്. പിന്നെ നിനക്കൊരു പ്രധാന ന്യൂനതയുണ്ട്. സ്വപ്നം കാണാന്‍ പറ്റാതെ വരുന്നത്. നീ വെറുതെ ന്യൂറൊണുകള്‍ തമ്മില്‍ സന്ധിപ്പിക്കുന്നതേ ഉള്ളു. സ്വപ്നം കാണു‍ന്നത് ഞാന്‍ മാത്രമാണ്.”

“ഹ ഹ ഹ. ആരുടെ ശരീരത്തില്‍ കയറിക്കൂടാനാ‍ാ പ്ലാന്‍ അടുത്ത ജന്മത്തില്‍? എന്നേക്കാളും സുന്ദരിയുടെ മേലോ?”

“എടീ ഒരു മണ്ണിരയായി ജനിച്ചാലും എനിക്കു സന്തോഷമാണ്. ഡ്രൈവ് വേയില്‍ കാറെടുക്കുമ്പോള്‍ ചതഞ്ഞരഞ്ഞു ചത്തു പോകുന്ന മണ്ണിര. അനായാസേന മരണം. കര്‍ഷകരുടെ ബന്ധു എന്ന പേരും ഉണ്ട്. ഒരു സിംഹമായാലോ? ഹിമക്കരടി? പവിഴപ്പുറ്റ്? എന്റെ പോസ്സിബിലിറ്റികള്‍ അങ്ങനെ നീണ്ടും പരന്നും കിടക്കുന്നു.”

പിറ്റേന്ന് പാര്‍ക്കിങ് ലോടില്‍ വച്ച് സുഗാത്രിണി കാറ് പുറകോട്ട് എടുക്കുമ്പോള്‍ തലച്ചോറിന്റെ ചില ഭാഗം ശരീരം മന്ദീഭവിപ്പിച്ചു. കാറ് മറ്റൊരു കാറുമായി ഇടിച്ചതുപോലും സുഗാത്രിണി അറിഞ്ഞില്ല. ഇനി ഡ്രൈവ് ചെയ്യുന്നില്ലെന്നു അവള്‍ തീരുമാനിച്ചു. ബസ്സില്‍ ജോലിക്കു പോകാം . അല്ലെങ്കില്‍ ഭര്‍ത്താവ് കൊണ്ടെ വിടും. ഇവളെ തോല്‍പ്പിക്കാന്‍ പറ്റുന്നില്ലല്ലോ- ശരീരം വിചാരി‍ച്ചു. സുഗാത്രിണി വീടിനു പുറകില്‍ ചീരയും പടവലവും പച്ചമുളകും കൃഷി ചെയ്യാന്‍ ഭര്‍ത്താവിനെ സഹായിച്ചു. മകള്‍ വിനോദിനി വരുമ്പോള്‍ പതിവിന്‍ പടി അവള്‍ക്കിഷ്ടമുള്ള കൂട്ടാന്‍ വയ്ക്കുകയും വസ്ത്രങ്ങള്‍ അലക്കി തേച്ച് മടക്കിക്കൊടുക്കുകയും ഒരുമിച്ച് സിനിമാ കാണാന്‍ പോകുകയും ചെയ്തു.

ശരീരം പറ്റുന്ന പണികളൊക്കെ നോക്കി. രക്ഷയില്ല.

ഒരുദിവസം സുഗാത്രിണി ശരീരത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇത്രയും പ്രശ്നമുണ്ടാക്കിയ ഇവളെ എന്തിനു വച്ചോണ്ടിരിക്കണം? മുറിയില്‍ നിന്നും പുറത്തു കടക്കുന്ന സുഗാത്രിണിയോട് ശരീരം വിളിച്ചു ചോദിച്ചു. “അയ്യോ എന്നെ ഇങ്ങനെ ഇവിടെ ഇട്ടേച്ചു പോകുകയാണോ?”

“പിന്നെയല്ലാതെ? ഞാന്‍ ഈ വാതിലിനു കുറ്റി പോലും ഇടുന്നില്ല. ഞാനില്ലാതെ നീ ഇവിടുന്നു എണീറ്റു പോകുക പോലും ഇല്ല.”

“അയ്യോ എന്നെ തനിച്ച് വിടരുതേ’ ശരീരം കരയാന്‍ ശ്രമിച്ചു. പക്ഷെ കരച്ചില്‍ പുറത്തു വന്നില്ല.

“എടീ ശരീരമേ നീ അവിടെ കെട. ദേഹി ദേഹം വെടിഞ്ഞു എന്നൊക്കെ ഞങ്ങള്‍ ഇതിനു പറയുമെങ്കിലും മലയാളത്തില്‍ വളരെ നികൃഷ്ടമായ വാക്കാണ് നിനക്ക് ഉപയോഗിക്കുന്നത്. ശവം. നീയൊരു ശവം മാത്രമാണ് ഇപ്പോള്‍. നിന്നെ എന്തു ചെയ്യാന്‍പോകുകയാണെന്നും നീ അറിയുക. നിന്നെ കത്തിച്ചു കളയാന്‍ പോകുകാ. അത്ര തന്നെ. ഇപ്പോള്‍ കയറി വരുന്ന ബാക്റ്റീരിയകള്‍ അല്ലെങ്കില്‍ നിന്റെ മേല്‍ വിഭജിച്ച് ഇവിടെയൊക്കെ വൃത്തികേടാക്കും. അതിനു മുന്‍പു കത്തിയ്ക്കണം.

“അയ്യോ കത്തിയ്ക്കുകയോ? എന്നെ കത്തിയ്ക്കാനാണോ ഇത്രയും നാള്‍ കൊണ്ടു നടന്നത്? എന്നെ കത്തിയ്ക്കരുതേ നമ്മക്കിനിയും ഒരുമിച്ച് കഴിയാം”

“നിന്നെക്കൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടോ? എന്നോടുള്ള വാശിക്ക് ന്നീ നിന്നെത്തന്നെ നശിപ്പിച്ചില്ലെ? നിന്റെ കിഡ്നി ആര്‍ക്കെങ്കിലും കൊടുക്കാന്‍ പറ്റുന്നതാണോ? കണ്ണു ദാനം ചെയ്യാന്‍ പറ്റുമൊ? റെറ്റിന നീ ബലഹീനമാക്കിയില്ലെ? ഹൃദയത്തിന്റെ വാല്‍വുകളും ക്ഷീണിപ്പിച്ചില്ലെ? നിന്നെക്കൊണ്ട് മണ്ണിനും ചുണ്ണാമ്പിനും കൊള്ളുകയില്ലതാക്കിയത് നീ തന്നെയാണ്. നീ കത്തി ചാമ്പലാക്. ഐ ഡോണ്ട് കെയര്‍ എ ബിറ്റ്“

ഇത്രയും പറഞ്ഞ് സുഗാത്രിണി താഴെ മാസിക വായിച്ചു കൊണ്ടിരുന്ന വിനോദിനിയുടെ അടുത്തെത്തി. “ ഞാന്‍ ഇനി നിന്നോടൊപ്പമാണ് താമസം”. വിനോദിനി ആദ്യം വാവിട്ടു നിലവിളീച്ചെങ്കിലും പിന്നെ സത്യം മനസ്സിലാക്കി സ്വസ്ഥചിത്തയായി.


ശവം ദഹിപ്പിക്കാന്‍ നേരത്ത് വിനോദിനി അചഞ്ചലയായിരുന്നു. എന്തൊരു ധൈര്യം! നാട്ടുകാര്‍ ഓര്‍ത്തു. ശവമൊക്കെ ധാരാളം കീറി മുറിക്കുന്ന ഡോക്ടരല്ലെ അതുകൊണ്ടാണ്, ചിലര്‍ പറഞ്ഞു.

21 comments:

എതിരന്‍ കതിരവന്‍ said...

സുഗാത്രിണി.
പുതിയ കഥ.
സുഗാത്രിണിയും അവളുടെ ശരീരവും.

സഹയാത്രികന്‍ said...

തേങ്ങ ഞാന്‍ ഉടയ്ക്കുന്നു...ഠേ..!

കൊള്ളാം... ഒരു വേറിട്ട ചിന്ത എന്ന് പറയാം...
എന്തായാലും ഇഷ്ടമായി.
:)

Viswaprabha said...

നിഷ്ഠുരം! ഭീകരം!

എതിരാ, കതിരില്‍ വളം വെക്കുന്ന കോസ്മെറ്റിക് യുഗത്തിന് പറ്റിയ ഫാന്റസി!

എതിരന്റെ വിശേഷപ്പെട്ട രചനാചാതുരിയില്‍ മറ്റൊരു മുത്തുമണി കൂടി!

ദിലീപ് വിശ്വനാഥ് said...

നല്ല കഥ.
ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ ഐസ് - 196 ഡിഗ്രി എന്ന നോവല്‍ ഓര്‍മവന്നു.

മൂര്‍ത്തി said...

എനിക്ക് ഇഷ്ടപ്പെട്ടു...നന്നായിട്ടുണ്ട്..

കുഞ്ഞന്‍ said...

അവസാനം പറഞ്ഞ ലോജിക്ക് മനസ്സിലാകുന്നില്ല. വിനോദിനിയിലേക്കുള്ള പരകായപ്രവേശം..!

വേറിട്ടൊരു കഥ..ഇഷ്ടായി...!

Sethunath UN said...

എതിര‌വനേ,
ഒന്നാന്ത‌ര‌ം!

ഉപാസന || Upasana said...

നന്നായിട്ടുണ്ട് സാറ്
:)
ഉപാസന

ശ്രീ said...

മാഷേ...

തികച്ചും വ്യത്യസ്തമായ ചിന്ത തന്നെ.

:)

Promod P P said...

വളരെ നല്ല ആശയം..

സംഘട്ടനം നടക്കുന്നത് ശരീരവും മനസ്സും തമ്മില്‍ അല്ലെ?അതോ ശരീരവും ആത്മാവും തമ്മിലാണോ? ശരീരവും മനസ്സും തമ്മിലാണെങ്കില്‍ മിക്ക സമയത്തും മനസ്സിന്റെ ദൃഢത ശരീരത്തെ തോല്‍പ്പിക്കാറുണ്ടല്ലൊ..(ബ്രീഫ് ഹിസ്റ്റൊറിക്കാരന്റെ ഉദാഹരണം)

എതിരന്‍ കതിരവന്‍ said...

സഹയാത്രികന്‍, ഇശ്വപ്രഭ, വാല്‍മീകി,മൂര്‍തി, കുഞ്ഞന്‍, നിഷ്കളങ്കന്‍,ഉപാസന, തഥാഗതന്‍:

കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ഇന്ദുഗോപന്റെ ആശയം പോലെയൊക്കെ വരുന്നുണ്ടെന്നു തോന്നുന്നെങ്കില്‍ കൃതാര്‍ത്ഥനായെന്നൊക്കെ പറയാം.
കുഞ്ഞന്‍:
മക്കള്‍ക്ക് സ്വല്‍പ്പം ‘അമ്മത്വം’ കിട്ടാറില്ലേ?

തഥാഗതന്‍:

അത്മാവാണോ മനസ്സാണോ എന്നു ഞാനും തീരുമാനിച്ചിട്ടില്ല. ആത്മാവു ദാര്‍ശനികവും അതിന്റെ സ്വഭാവം മതപരവും ആണെങ്കില്‍ മനസ്സ് വസ്തുതയാണ്.
കൂടുതലും മനസ്സാണ് ഈ കഥയില്‍. അവസാനം മകളോടൊപ്പം പോകുന്നത് ആത്മാവും.
അതല്ലേ ശരി? എന്തു പറയുന്നു?

Promod P P said...

എതിരന്‍

അതു തന്നെയാണ് എനിക്കും തോന്നിയത്

പ്രയാസി said...

വെറൈറ്റി..കഥ..
കൊള്ളാം..:)

കിഷോർ‍:Kishor said...

കഥ കൊള്ളാം. മരണത്തെ മനസ്സിന്റെ ശരീരവുമായുള്ള പിണങ്ങിപ്പോക്കായി ചിത്രീകരിച്ചത് കലക്കി!

മകള്‍ക്ക് ‘സുദേഹിനി’ എന്ന പേര് നല്ല ചേര്‍ച്ചയായിരിക്കും!

ഹരിശ്രീ said...

“ നിന്നെ പരീക്ഷിക്കാന്‍ ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് രക്ഷപെടാനൊന്നും നോക്കുന്നില്ല. എന്നെ അവഗണിക്കുന്നെന്നു തോന്നിയിട്ടാണൊ ഞാനിതു ചെയ്യുന്നതെന്നും അറിയില്ല. എന്നാലും ‘ശരീരമാദ്യം ഖലു ധര്‍മ്മ സാധനം“ എന്നു കേട്ടിട്ടില്ലേ.

കൊള്ളാട്ടോ...

എതിരന്‍ കതിരവന്‍ said...

പ്രയാസി: കഥ വായിച്ചതില്‍ സന്തോഷം.

കിഷോര്‍:
“സുദേഹിനി” നല്ല പേരു തന്നെ. പക്ഷേ ‘നല്ല ദേഹി (ആത്മാവ്) ഉള്ളവള്‍ എന്ന അര്‍ത്ഥം വരും,നല്ല ദേഹമുള്ളവള്‍ എന്നാകുകയില്ലല്ലൊ.

ഹരിശ്രീ:

“കൊള്ളാട്ടൊ” എന്നോ? നന്ദിയുണ്ടേ. (‘താങ്ക്യൂ ഡാ’ എന്നൊക്കെയല്ലെ പ്രയോഗിക്കേണ്ടത്?)

the man to walk with said...

:)
best wishes

musthu said...

നല്ല ആശയം..

ചിത്രകാരൻ ടി. മുരളി said...

നന്നായിരിക്കുന്നു കഥ

ചിത്രകാരൻ ടി. മുരളി said...

നന്നായിരിക്കുന്നു കഥ

Unknown said...

nice story.but even the 99 yr old will not be willing to part his body.