Thursday, February 16, 2023

അർബുദചികിൽസയിലെ നൂതന പദ്ധതികൾ

 

      വ്യാധികളുടെ ചക്രവർത്തിയാണ് ക്യാൻസർ. അമേരിക്കയിൽ പ്രതിദിനം 1670 പേർ ക്യാൻസർ വന്ന് മരിയ്ക്കുന്നതായിട്ടാണ് കണക്ക്.  ലോകത്ത് ഒരു ദിവസം 22,000 പേരും.   ഇക്കൊല്ലം പതിനാലു മില്ല്യൻ ആൾക്കാർ മനസ്സിലാക്കും തങ്ങൾക്ക് ക്യാൻസർ ആണെന്ന്. ഈ നിലയ്ക്കു പോയാൽ 2030 ആകുമ്പോഴേയ്ക്ക് 21 മില്ല്യൻ ആൾക്കാർ അർബുദരോഗികളായിരിക്കും,13 മില്ല്യൻ പേർ ഒരു കൊല്ലം മരണത്തിനു കീഴ് പ്പെടും. അമേരിക്കയിൽ 2022ഇൽ ആറു ലക്ഷം പേർ ക്യാൻസർ വന്ന് മരിയ്ക്കുമെ

ന്നാണ് കണക്ക്. മനുഷ്യകുലം ക്യാൻസറിനു അടിമപ്പെട്ടിരിക്കുന്നു എന്നത് സത്യം. കോശങ്ങൾ വെറുതേ വിഭജിക്കുക എന്ന ലളിതമായ കാരണമാണ് ക്യാൻസറിനു പിന്നിൽ. എന്നാൽ ഇതിനു പാടേ തടയിടാൻ നമുക്ക് ആവുന്നില്ല. 

 മരണത്തിന്റെ ഈ വെല്ലുവിളിയെ നേരിടാൻ നവനവങ്ങളായ ചികിൽസാപദ്ധതികളുമായി ശാസ്ത്രജ്ഞർ എത്തുകയാണ്; തീവ്രശ്രമങ്ങളാണ് ആധുനിക തന്മാത്രാശാസ്ത്രലാബുകളിൽ നടന്നു പോരുന്നത്. ഇതിനു ഫലം കാണുന്നുണ്ട് എന്നത് ആശാവഹമാണ്.  ക്യാൻസർ മരണ നിരക്കുകളിൽ ഗണ്യമായ കുറവുകൾ ഉണ്ടെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി അവകാശപ്പടുന്നുണ്ട്. 1991 ഇലെ നിരക്കിൽ നിന്നും 32% കുറവാണത്രേ 2019 ഇൽ സംഭവിച്ചത്. ഇംഗ്ളണ്ടിൽ അതിജീവനത്തോത് ( survival rate) ഇരട്ടിയായിട്ടുണ്ട്, ഈയിടെ.  ജപ്പാനിൽ നിന്നുള്ള കണക്കുകളും ക്യാൻസർ തോത് കുറയുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു. കഴിഞ്ഞ പത്തുകൊല്ലത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് അവിടെ ക്യാൻസർ അതിജീവനം 58 ശതമാനം കൂടിയിട്ടുണ്ടെന്നാണ്.  പൊതുവേ പലേ ക്യാൻസറുകളുടെയും അതിജീവനകാലഘട്ടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പലേ  രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാറ്റിസ്റ്റിക് പഠനങ്ങൾൾ സമർത്ഥിക്കുന്നു. ഇൻഡ്യയിലും ചില  ക്യാൻസർ ബാധയും മരണങ്ങളും കുറയുന്നുണ്ടെന്നാണ് കണക്കുകൾ. ഉദാഹരണത്തിനു സെർവിക്കൽ (ഗർഭാശയമുഖ) ക്യാൻസർ. ആധുനികചികിൽസകളും ക്യാൻസർ പരിശോധനയും അത്ര വ്യാപകമല്ലാത്ത ഇൻഡ്യയിൽ ക്യാൻസർ ബാധിയ്ക്കുന്നതിൻ്റേയും മരണപ്പെടുന്നതിൻ്റേയും തോത് കുറയാൻ സമയമെടുക്കും എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. 

    ക്യാൻസർ ഇന്ന് അത്ര ഭീതിദമല്ല, വളരെ നേരത്തെ കണ്ടു പിടിയ്ക്കപ്പെടുകയാണെങ്കിൽ. പ്രത്യേകിച്ചും ശ്വാസകോശാർബുദബാധ ഇപ്പോൾ നേരത്തെ  അറിയുന്നുണ്ട്,അതുകൊണ്ടുള്ള മരണങ്ങളും കുറഞ്ഞിടുണ്ട്. സ്തനാർബുദവും കുടൽ ക്യാൻസറും  (colon cancer) ബാധിച്ചവർക്ക് അതതു ഭാഗങ്ങൾ നീക്കം ചെയ്തശേഷമുള്ള കീമോതെറാപി കൂടുതൽ നാൾ ജീവിയ്ക്കാൻ വഴിയൊരുക്കുന്നുണ്ട്. പ്രൊസ്റ്റേറ്റ്, സെർവിക്സ്, മലാശയം, സ്തനം ഒക്കെ പലപ്പാഴായി നേരത്തെ തന്നെ പരിശോധിച്ചു കൊണ്ടിരിക്കുക ഒക്കെ ക്യാൻസർ വരുന്നത് ചെറുക്കാനുള്ള വഴി തെളിയിക്കുകയാണ്. ശ്വാസകോശാർബുദമാണ് ഈയിടെ നേരത്തെ കണ്ടുപിടിയ്ക്കപ്പെടുന്നത്. അവയ്ക്കുള്ള മരുന്നുകളും വിപുലമായിട്ടുണ്ട്.സിഗററ്റ് വലി ഗണ്യമായി കുറഞ്ഞതും മറ്റൊരു കാരണമാണ്. പ്രൊസ്റ്റേറ്റ് ക്യാൻസർ വന്ന് മരിയ്ക്കുന്നത് 50% കുറഞ്ഞിട്ടുണ്ട്, നിരന്തരമായ പരിശോധന നടപ്പാക്കിയിട്ടുള്ളതിനാൽ. പലേ രാജ്യങ്ങളിലും 50 വയസ്സ് കഴിഞ്ഞവർ നിർബ്ബന്ധമായും ഈ ടെസ്റ്റ് എടുത്തിരിക്കേണ്ടതാണ്. ക്യാൻസറിൻ്റെ മരണനിരക്ക കുറയ്ക്കാം എന്നതിൻ്റെ പിന്നിലെ ശക്തി തീരുമാനിക്കപ്പെട്ടിരിക്കുന്നു: നിരോധനവും പ്രതിരോധവും നേരത്തെയുള്ള രോഗനിർണ്ണയവും ചികിൽസയും ഒക്കെയാണ്. പക്ഷേ ഇൻഡ്യയിലോ മൂന്നാം ലോകരാജ്യങ്ങളിലോ ഇതിനുള്ള സംവിധാനങ്ങൾ അത്ര കാര്യക്ഷമമോ സാധാരണമോ അല്ല, പലതും പൊതുജനത്തിനു പ്രാപ്തവുമല്ല. പണക്കാർക്ക് രക്ഷപെടാൻ കൂടുതൽ അവസരം കിട്ടുന്ന ഒരു മഹാവ്യാധി ആയിരിക്കുകയാണ് ക്യാൻസർ എന്ന നിഗമനത്തിൽ സത്യമുണ്ട്. 

     ക്യാൻസറിൻ്റെ ആവിർഭാവം , വളർച്ച എന്നിവയെക്കുറിച്ഛ് വിപുലമായ അറിവുകളാണ് ഇന്നുള്ളത്. തന്മാത്രാശാസ്ത്ര (molecular biology) ഗവേഷണഫലങ്ങൾ ക്യാൻസറിൻ്റെ കാരണങ്ങളെക്കുറിച്ചും എന്തൊക്കെ മാറ്റങ്ങൾ കോശങ്ങളിൽ ഉളവാകുന്നു എന്നതിനെക്കുറിച്ചും പുതിയ അറിവുകൾ സംഭാവന ചെയ്യുകയും ആ സംഭവങ്ങളെ എങ്ങനെ നേരിടുകയോ തടയുകയോ ചെയ്യാം എന്നുള്ള വിവരങ്ങൾ ലഭിയ്ക്കുകയും ചെയ്തതോടേ ചികിൽസയ്ക്ക് പുതിയ മാർഗ്ഗങ്ങൾ തുറന്നു കിട്ടുകയാണുണ്ടായത്. ഇന്ന് വളരെ കൃത്യമായി അത്തരം വ്യതിയാനസംഭവങ്ങളെ നേരിടാനുള്ള ഉപായങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.പ്രതിരോധശാസ്ത്ര (Immunology)വും ജനിതകശാസ്ത്ര (Genetics) വും ഇതിൽ പങ്കുചേരുന്നതോടെ പുതിയ മരുന്നുകളിലും കുത്തിവയ്പ്പുകളിലും മറ്റ് ചികിൽസകളിലും മുൻപെങ്ങുമില്ലാത്ത വിധം നൂതന സാങ്കേതികമാർഗ്ഗങ്ങൾ ഉൾച്ചേർക്കപ്പെടുകയാണ്. ഇക്കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കുള്ളീൽ വമ്പൻ മാറ്റങ്ങളാണ് ക്യാൻസർ ചികിൽസയിൽ വന്നു ഭവിച്ചത്. അർബുദത്തോട് പോരാടുക എന്നതിനു പകരം  കള്ളവും ഒളിച്ചുകളിയും സ്ഥിരസ്വഭാവമാക്കിയ അർബുദകോശങ്ങളെ അതിചാതുര്യം കൊണ്ട് ജയിയ്ക്കുക എന്ന പുതിയ നേരിടൽ പ്രക്രിയ അർബുദരോഗികളിൽ നവപ്രത്യാശ ഉണർത്തുന്നു. 

    അർബുദകോശങ്ങൾ അതി തന്ത്രശാലികളാണ്. വെറുതേ സ്വന്തം പാടുനോക്കിയിരിക്കേണ്ട ഈ കോശങ്ങൾ നിയന്ത്രണങ്ങളെ വകവയ്ക്കാതെ വിഭജിച്ച് വിഭജിച്ച് അവരുടെ സമൂഹം (ട്യൂമർ) സൃഷ്ടിച്ചെടുക്കുകയാണ്. കൂടുതൽ പോഷകങ്ങൾ കിട്ടാൻ പുതിയ രക്തക്കുഴലുകൾ അങ്ങോട്ട് പൈപ് ലൈൻ പോലെ വലിയ്ക്കും. മര്യാദയുടെ ചില ചെക്ക് പോയിന്റുകൾ അതിലംഘിക്കും. കോശങ്ങളുടെ സർവ്വനിയന്ത്രണങ്ങളുമുള്ള, മദർ സുപ്പീരിയർ ആയ ന്യൂക്ളിയസിലെ ഡി എൻ എ യിൽ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇതിനു കാരണം. പുതിയ ചില പ്രോടീനുകൾ നിർമ്മിച്ചെടുക്കും ക്യാൻസർ കോശങ്ങൾ, നിലവിലുള്ളവയുടെ പ്രവർത്തനങ്ങൾ മാറ്റിയെടുക്കും.  നേരത്തെ കീമോതെറാപ്പി യ്ക്ക് ഉപയോഗിച്ചിരുന്ന മരുന്നുകൾ കോശവിഭജനത്തിനു തടയിടുന്നവ ആയിരുന്നുവെങ്കിൽ ഇന്ന് മറ്റു പല നിശിതമായ പ്രയോഗങ്ങളാലാണ് ഈ തെമ്മാടി കോശങ്ങളെ നിലയ്ക്കു നിറുത്തുന്നത്.  പ്രധാനമായും നമ്മുടെ തന്നെ പ്രതിരോധവ്യവസ്ഥ (Immune system)യെ ഊർജ്ജതരമാക്കുന്ന വിദ്യകളാണ് ചികിൽസാപദ്ധതിയിൽ. കൊടും രാസവസ്തുക്കൾ കൊണ്ടുള്ള പ്രയോഗമായ കീമോതെറാപ്പി മിക്കവാറും ഇന്നലത്തെ കഥയായി മാറിയേക്കാം.     

      അതിലും എളുപ്പമായ വിദ്യ ക്യാൻസർ കോശങ്ങൾ പ്രദർശിപ്പിക്കുന്ന മേൽപ്പറഞ്ഞ പ്രത്യേക തന്മാത്രകൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റി ബോഡി എന്ന പ്രോട്ടീൻ കുത്തിവയ്ക്കുക എന്നതാണ്. വാക്സീൻ നിർമ്മിച്ചെടുക്കുന്ന തന്ത്രങ്ങൾ തന്നെ ഇതിനു പിന്നിലും.  ആന്റിബോഡികൾഅർബുദകോശങ്ങളെ തെരഞ്ഞു പിടിച്ച് നശിപ്പിച്ചുകൊള്ളും. ഈ തന്മാത്രകളോട് കൂട്ടിച്ചേർക്കപ്പെട്ട കീമോതെറാപ്പി രാസവസ്തുക്കൾ ഇതിനു ആക്കം കൂട്ടുന്ന വിദ്യയും ഉണ്ട്. ക്യാൻസർ കോശങ്ങളെ മാത്രം ഇവകൾ ഉന്നം വയ്ക്കുന്നതുകൊണ്ട് ശരീരം ആകമാനം വിഷമതകളിൽ പെടുന്നില്ല. കഴിഞ്ഞ മൂന്നാലു കൊല്ലങ്ങൾക്കിടയിൽ പലേ ക്യാൻസറുകൾക്കുമുള്ള ഈ കുത്തിവയ്പ്പ് മരുന്നുകൾ വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. 

 ഉന്നം വെച്ചുള്ള ചികിൽസ (Targeted Therapy)    

  കൃത്യമായി ചില തന്മാത്രകളെ ലക്ഷ്യമാക്കി ചികിൽസ നിശ്ചയിക്കുന്നതാണ് ഉന്നം ചികിൽസയിൽ. കോശവിഭജനത്തിനു പലേ പ്രോടീനുകളുടെ സാന്നിദ്ധ്യവും ഉണർച്ചയും നിയന്ത്രണങ്ങളും ആവശ്യമാണ്. ഏതു ക്യാൻസർ എന്നതനുസരിച്ച് ഈ പ്രോടീനുകൾ മാറപ്പെടാം. ഇവയെ അമർച്ച ചെയ്യുകയോ ഇല്ലാതാക്കുകയോ നിർവ്വീരീകരിക്കുകയോ ആണ് ഉന്നചികിൽസയിൽ ലക്ഷ്യമിടുന്നത്. പല മരുന്നുകളും റ്റ്യൂമർ വളർച്ച, അനുക്രമവികാസം,  ശരീരത്ത് പടരൽ ഈ പ്രക്രിയകളെ ഒക്കെ നിയന്ത്രിക്കാൻ പോരുന്നവയാണ്.  പതിവ് കീമോതെറാപി മരുന്നുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവ. ഉന്നചികിൽസയിൽ പ്രത്യേക ക്യാൻസറിനു കൃത്യമായ തന്മാത്രകൾ ലക്ഷ്യമിടുകയാണ്, സാധാരണ കീമോതെറാപിയിൽ കോശവിഭജനത്തെ തടുക്കുക എന്ന പൊതുലക്ഷ്യമേ ഉള്ളു. നിശിതമായ ഉന്നത്തിൽ പ്രത്യേക തന്മാത്രകളിന്മേൽ മാത്രം പ്രവർത്തിക്കുയും ചെയ്യും ഉന്നചികിൽസയിൽ, വെറുതെ ഒരു പറ്റം കോശങ്ങളെ കൊല്ലുക എന്ന നടപടി അല്ല. റ്റ്യൂമർ കോശങ്ങളെ  നിലയ്ക്ക് നിറുത്തുക എന്നതാണ് തന്ത്രം, സാധാരണ കീമോതെറാപിയിൽ വകതിരിവില്ലാതെ കോശങ്ങൾ കൊല്ലപ്പെടുകയാണ്. 

      ഉന്നചികിൽസ ഇപ്പോൾ പുതിയ ക്യാൻസർ മരുന്നുസാദ്ധ്യതകൾ നിർണ്ണയിച്ച് വികസിപ്പിച്ചെടുക്കാനുള്ള തീവ്രയജ്ഞവഴിയിലാണ്. ഈ ചികിൽസാപദ്ധതിയിൽ വ്യക്തിയുടെ   ജീനുകൾ, പ്രോട്ടീനുകൾ ഒക്കെ പഠിച്ച് അതനുസരിച്ച് മരുന്ന് നിശ്ചയിക്കുന്ന രീതിയാണുള്ളത്. ഒരു വ്യക്തിയുടെ മൂത്രാശയക്യാൻസറിൻ്റെ പശ്ചാത്തലമല്ലായിരിക്കും മറ്റൊരാളുടെ ഇതേ ക്യാൻസറിനു. ക്യാൻസർ കോശങ്ങളിൽ മാത്രം കാണുന്ന, അല്ലെങ്കിൽ കൂടുതലായി വിർമ്മിച്ചെടുക്കുന്ന പ്രോടീനുകളെ ഉന്നം വെയ്ക്കുകയാണ് തന്ത്രവിദ്യ എന്നതിനാൽ രോഗിയുടെ ഡി എൻ എ യുടേയോ പ്രോടീനുകളുടെയോ മാറ്റങ്ങളെക്കുറിച്ഛ് അറിയേണ്ടിയിരിക്കുന്നു.. കോശത്തിൻ്റെ ഉപരിതലത്തിലുള്ള, വിഭജനത്തിനു നിർദ്ദേശം കൊടുക്കുന്ന ചില പ്രത്യേക പ്രോടീനുകളെ പറ്റീപ്പിടിച്ച്  നിർവ്വീര്യമാക്കുന്ന ഉന്ന ചികിൽസാമരുന്നാണ് Trastuzumab അല്ലെങ്കിൽ Herceptin. ഇത് വാക്സിൻ നിർമ്മിച്ചെടുക്കുന്നതുപോലെ കോശോപരിതലപ്രോടീനുകൾക്കെതിരെ ഉള്ള ആൻ്റി ബോഡി ആണ്. അവസാനത്തെ മൂന്ന് അക്ഷരങ്ങൾ, mab സൂചിപ്പിക്കുന്നത് ഇതാണ് (monoclonal antibody). ഒരു പ്രത്യേക പ്രോടീനിനെ മാത്രമോ ആ പ്രോടീനിൻ്റെ ഒരു ഭാഗത്തെ മാത്രമോ പറ്റിപ്പിടിയ്ക്കുന്ന ആൻ്റിബോഡികൾക്ക് ‘monoclonal’ എന്ന വിശേഷണം ചേർക്കും.. Herceptin ഇന്ന് സ്തനാർബുദത്തിനും ആമാശയ ക്യാൻസറിനും ചികിൽസയാണ്. 

  ഇത്തരം mab എന്ന മൂന്നക്ഷരം  പേരിൽ അവസാനമുള്ള പുതിയ മരുന്നുകൾ ഇപ്പോൾ ഇൻഡ്യയിൽ ലഭ്യമാണ്. Keytruda എന്ന പേരിൽ അറിയപ്പെടുന്ന Pembrolizumab 2017 ഇൽ ഗവണ്മെൻ്റ് അംഗീകാരം ലഭിക്കപ്പെട്ട മരുന്നാണ്, ശ്വാസകോശാർബുദം, സ്തനാർബുദം ലിംഫോമ, മെലനോമ (ത്വക് ക്യാൻസർ) ഇവയ്ക്കൊക്കെയുള്ള ആൻ റ്റിബോഡി ആണിത്. Opdivo എന്ന Nivolumab ഉം ഇപ്പോൾ ഇൻഡ്യയിൽ ലഭ്യമാണ്, ആമാശയ/ ശ്വാസകോശ/ലിവെർ ക്യാൻസറുകൾക്കും ലിംഫോമ, മെലനോമ എന്നിവയ്ക്കൊക്കെ ചികിൽസ ഈ ആൻ്റിബോഡി കൊണ്ട് സാദ്ധ്യമാകുന്നു.2019 ഇൽ ആസ്ട്രസെനിക്ക എന്ന ബ്രിടീഷ് കമ്പനി ശ്വാസകോശാർബുദത്തിനു ഫലപ്രദമായ Durvalumab ഇൻഡ്യയിൽ ലഭ്യമാക്കിയിട്ടുണ്ട്. ആണുങ്ങളിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് ശ്വാസകോശാർബുദം മൂലമാണ്, 63,000 പേരാണ് ഒരു വർഷം മരിയ്ക്കുന്നത്. നമുക്ക് അത്യാവശ്യം ഇത്തരം മരുന്നുകളാണ്.  ഇത്തരം ആൻ്റിബോഡി മരുന്നുകൾ ഏറ്റവും കൂടുതൽ നിർമ്മിച്ചെടുക്കപ്പെട്ടിട്ടുള്ളത്  രക്താർബുദം (leukemia), ലിം ഫോമ, ശ്വാസകോശാർബുദം എന്നിവയ്ക്കാണ്. പക്ഷേ ഈ ആൻ്റിബോഡി മരുന്നുകൾക്കെല്ലാം ലക്ഷക്കണക്കിനാണു വില.   

  നമ്മുടെ പ്രതിരോധശക്തിയെത്തന്നെ ഉപയോഗിക്കുക

     നമ്മുടെ രക്തത്തിലുള്ള റ്റി കോശങ്ങൾ (T cells) ആണ് അനധികൃതമായി കടന്നു കൂടുന്ന ബാക്റ്റീരിയയോ മറ്റ് അന്യമായ കോശങ്ങളേയോ നശിപ്പിക്കുന്നത്. ഈ റ്റി കോശങ്ങൾ നേരിട്ട് വെട്ടി കൊലപാതകം ചെയ്യുന്ന ആയോധനകലയിൽ പ്രത്യേകം പരിശീലനം നേടിയവരാണ്. അന്യകോശങ്ങളോട് പറ്റിനിന്ന് അവയെ നശിപ്പിക്കുകയാണ് ജന്മോദ്ദേശം. അർബുദകോശങ്ങളേ നേരിടാൻ ഈ T cells നെ തയാറാക്കുക എന്നതാണ് പുതിയ അടവ്. പക്ഷേ അർബുദകോശങ്ങൾ നമ്മുടേത് തന്നെ ആയതിനാൽ ഈ റ്റി കോശങ്ങൾക്ക് അവയെ തിരിച്ചറിയാൻ പറ്റാതെ പോകുകയാണ് . എന്നാൽ അതിചാതു  ര്യവാന്മാരായ ക്യാൻസർ കോശങ്ങൾക്ക് അറിയാതെ ചില വിഡ്ഢിത്തങ്ങൾ പറ്റുന്നുണ്ട്. അവയുടെ ഡി എൻ എയിലെ ചില പാകപ്പിഴകളാൽ (ഇതുകൊണ്ടാണ് അവ നിയന്ത്രണങ്ങളില്ലാത്ത അർബുദകോശങ്ങളായി മാറിയതു തന്നെ) പുതിയചില പ്രോട്ടീൻ തന്മാത്രകൾ ഉപരിതലത്തിൽ പ്രദർശിപ്പിച്ച് ഞങ്ങൾ ക്യാൻസർ കോശങ്ങളാണേ എന്ന് അറിയിച്ചു കൊണ്ടിരിക്കും. ഈ കോശങ്ങളെ തിരിച്ചറിയാൻ ഇത് സഹായിക്കും.നമ്മുടെ റ്റി സെല്ലുകളെ ഇവരുടെ നേരേ തിരിയ്ക്കുകയാണ് ഇന്നത്തെ വിദ്യകളിലൊന്ന്. 

  അർബുദകോശങ്ങൾ അതീവ സാമർത്ഥ്യക്കാരാണെന്നതിൽ സംശയമില്ല. കൊല്ലാൻ വരുന്ന റ്റി സെൽസിനെ നിർവ്വീരീകരിച്ച് ആക്രമണോൽസുകതയിൽ നിന്ന് പിൻ തിരിപ്പിക്കാൻ അവയ്ക്കറിയാം. റ്റി സെൽസ്ന്റെ ഉപരിതലത്തിലെ ഒരു കൂട്ടം പ്രോടീനുകളെ പൊത്തി അമർത്തിയാണ് ഇതു സാദ്ധ്യമാക്കുന്നത്. ഈ പ്രവണത പാടേ അകറ്റാനുള്ള ചില പ്രോടീനുകൾ കുത്തിവയ്ക്കുന്നത് ഇന്ന് ക്യാൻസർ ചികിൽസയിലെ നൂതനവും പ്രഭാവശാലിയും ആയ മാർഗ്ഗമാണെന്നുള്ളത് വിപ്ലവം തന്നെ. ചെക്ക് പോയിന്റ് അമർത്തൽ’ (Check point inhibition) എന്ന് വിളിയ്ക്കുന്ന ഈ ചികിൽസാപദ്ധതി വൻ വിജയമാണ്; 2010 ഇനു മുൻപ് 12% മാത്രം അതിജീവനം സാദ്ധ്യമായിരുന്ന ചർമ്മാർബുദം പിടിപെട്ടവർ 60% ഇലേക്കാണ് കുതിച്ചുയർന്നത്. നേരത്തെ പരാമർശിച്ച Opdivo (Nivolumab) ഇത്തരം ഒരു ചെക്ക് പോയിൻ്റ് അമർത്തൽ ആണ് സാദ്ധ്യമാക്കുന്നത് 

Car-T എന്ന തന്ത്രവിദ്യ 

      പ്രതിരോധവ്യവസ്ഥയുടെ രീതികളെ വിദഗ്ധമായി ചൂഷണം ചെയ്ത് മെനഞ്ഞെടുത്ത മറ്റൊരു അതിശക്തമാർന്ന ചികിൽസാപദ്ധതിയാണ് ജീവിക്കുന്ന മരുന്ന്’ (Living drug) എന്ന വിശേഷിക്കപ്പെട്ട Car-T ഉപായം. രോഗിയുടെ സ്വന്തം റ്റി കോശങ്ങളെ പുതിയ കളരിയഭ്യാസം പഠിപ്പിച്ചെടുത്ത് ശരീരത്തിൽ കടത്തിവിടുകയാണ് സൂത്രപ്പണി. ജീൻ തെറാപ്പി (പുതിയ ജീനുകൾ സന്നിവേശിപ്പിച്ച കോശങ്ങൾ  ഉപയോഗിച്ചുള്ള ചികിൽസ) പുതിയ മാനങ്ങൾ തേടുന്ന ആധുനിക രീതിയാണിത്. മേൽപ്പറഞ്ഞ റ്റി കോശങ്ങളിൽ പുതിയ ജീനുകൾ കൊരുത്താണ് അർബുദകോശങ്ങളെ നേരിടാൻ തയാറാക്കുന്നത്. രോഗിയുടെ രക്തത്തിൽ നിന്നും തന്നെ വേർതിരിച്ചെടുത്ത റ്റി കോശങ്ങളിൽ  ക്യാൻസർ കോശങ്ങളെ നേരിടാനുള്ള ആയോധാനാവിദ്യകൾ പേറുന്ന ജീനുകൾ സന്നിവേശിപ്പിക്കുകയും (പരീക്ഷണശാലയിൽ അത്യാധുനിക മോളിക്യുലാർ ട്രിക്കുകൾ ഉപയോഗിച്ചാണിത്) പിന്നെ ഇവയുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു. റ്റി കോശങ്ങളുടെ ഉപരിതലത്തിൽ രണ്ട് പ്രോടീനുകൾ ഒന്നിപ്പിച്ചത് നിർമ്മിച്ചെടുക്കുന്ന രീതിയിലാണ് അവയെ മാറ്റിയെടുക്കുന്നത്. Chimeric ആണിവ. ഗ്രീക് പുരാണങ്ങളിൽ രണ്ട് ജീവികൾ ഒന്നിച്ച് ചേർന്നതിനെ ആണ് Chimera എന്ന് വിളിയ്ക്കുന്നത്. Chimeric Antigen Receptor ആണ് ‘Car” എന്ന് ചുരുക്കി എഴുതുന്നത്. ഈ പ്രോടീൻ്റെ ഒരു ഭാഗം അർബുദകോശങ്ങളിൽ മാത്രം പറ്റിപ്പിടിയ്ക്കാൻ ഉള്ളതും മറ്റേ ഭാഗം റ്റി കോശങ്ങളെ വീര്യവത്താക്കാനും ഉള്ളതാണ്.   രോഗിയിലെ പ്രത്യേക അർബുദകോശങ്ങളെ മാത്രം നേരിടുന്നവയാണിവ, ഇങ്ങനെ ലാബിൽ മാറ്റിയെടുത്ത, രോഗിയുടെ തന്നെ  റ്റി സെൽസ് രോഗിയിൽ കുത്തിവച്ചാൽ ഇവ നേരേ പോയി ക്യാൻസർ കോശങ്ങളെ നശിപ്പിച്ചുകൊള്ളും. റ്റി സെൽസിനു മറ്റൊരു പ്രവണതയുമുണ്ട്. ഒരു തവണ ക്യാൻസർ കോശങ്ങളുമായി ഏറ്റുമുട്ടിയാൽ അവ പെട്ടെന്ന് സ്വന്തം രൂപത്തിൽ ആയിരക്കണക്കിനു അതേ റ്റി സെൽസ് ആയി വിഭജിച്ചു പെരുകും. അതുകൊണ്ട് ഒറ്റത്തവണ മാത്രം ഈ റ്റി സെൽസ് കുത്തി വച്ചാൽ മതി. അമേരിക്കയിലെ ഭക്ഷ്യ-ഔഷധി ഭരണസമിതി (Food and Drug Administration)  ഈയിടെ അനുമതി നൽകിയ ഈ ചികിൽസാ പദ്ധതി ഏറേ വിജയം കാണുകയാണ് പല ക്യാൻസർ രോഗികളിലും. 

നിഷ്കൃഷ്ട ചികിൽസ (Precision Medicine )

  പല ക്യാൻസറിനും ഒരേ ചികിൽസ അനുവദിക്കുന്ന മറ്റൊരു ആധുനിക രീതി വികാസം പ്രാപിച്ചിച്ചിരിക്കുന്നു കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾക്കിടയിൽ. ഓരോ അവയവത്തിനും ഓരോ ക്യാൻസർ എന്ന പതിവ് നിശ്ചയരീതി മാറി മൂലകാരണമെന്താണ് എന്നതനുസരിച്ച് ചികിൽസ നിശ്ചയിക്കുകയാണ് ഈ പദ്ധതിയിൽ. വ്യക്തിപരമായ ഈ സമ്പ്രദായം നിഷ്കൃഷ്ട ചികിൽസാപദ്ധതി (Precision medicine)എന്ന് അറിയപ്പെടുന്നു. ഒരു അവയവത്തിന്റെ ക്യാൻസറിനു പൊതു ചികിൽസാരീതി എന്ന വ്യവസ്ഥ മാറ്റിയിട്ട് അർബുദകോശങ്ങളുടെ ഡി എൻ എ വിശദാംശങ്ങൾ നിരീക്ഷിച്ച്  ഒരാൾക്ക് അനുയോജ്യമായ ഒരു ചികിൽസ എന്ന് നിജപ്പെടുത്തുകയാണിവിടെ. ചിലപ്പോൾ പലേ ക്യാൻസറിനും ഒരേ ചികിൽസ ആകാനും മതി.  12 വിവിധ ക്യാൻസറുകൾക്ക് ഒരേ ഡി എൻ എ  പ്രശ്നങ്ങളാണെന്ന് കണ്ടു പിടിയ്ക്കപ്പെട്ടിട്ടുണ്ട്. കോശങ്ങൾ വിഭജിക്കുമ്പോൾ അവയിലെ ഡി എൻ  എ പകർപ്പെടുക്കുമ്പോൾ ചില തെറ്റുകൾ വരാറുണ്ട്, ഉടൻ റിപ്പയർ ചെയ്യാറുമുണ്ട്. പക്ഷേ ചിലപ്പോൾ ഈ അറ്റകുറ്റപ്പണിയിൽ പാളിച്ച വന്നുഭവിക്കും, ക്യാൻസറിലെക്ക് നയിക്കും. ഇത്തരം ക്യാൻസറുകളെ ഒറ്റയടിക്കു നേരിടാൻ പ്രാപ്തമായ മരുന്നുകൾ -നേരത്തെ പ്രസ്താവിച്ച ചെക്ക് പോയിന്റ് അമർച്ചതന്നെ ഈയിടെയാണ്  വിപണിയിൽ ഇറങ്ങിയത്. രോഗിയുടെ  ക്യാൻസർ കോശങ്ങളിലെ ഡി എൻ എ പരിശോധനയിലാണു തുടക്കം. 

വിത്തുകോശചികിൽസകൾ 

  കീമോതെറാപ്പി എന്നത് വിഭജിക്കുന്ന കോശങ്ങളെ നശിപ്പിക്കാനുള്ളതാണ്. പക്ഷേ എല്ലിൻ്റെ മജ്ജയിൽ രക്തകോശങ്ങൾ വിഭജിക്കേണ്ടത് അത്യാവശ്യമാണ്., കീമോമരുന്നുകൾ ഈ വിത്തുകോശങ്ങളെ കൊന്നുകളഞ്ഞാൽ രക്തത്തിൽ അത്യാവശ്യ കോശങ്ങൾ ഇല്ലാതെ വരും. അതുകൊണ്ട് കീമോതെറാപ്പി കഴിഞ്ഞ് ബന്ധുക്കളുടെ മജ്ജയിൽ നിന്ന് വിത്തുകോശങ്ങൾ സംഭരിച്ച് രോഗിയിൽ നിക്ഷേപിക്കുന്ന പദ്ധതി നിലവിലായിട്ട് കുറെക്കാലമായി. ഇൻഡ്യയിൽ പലേ പ്രസിദ്ധ ആശുപത്രികളിലും ഇതിനുള്ള സംവിധാനവുമുണ്ട്. പക്ഷേ മറ്റൊരാളുടെ കോശങ്ങൾ നമ്മുടെ ശരീരഫിസിയോളജിയുമായി ഒത്തുപോകുന്നില്ലെങ്കിൽ അവ ത്യജിക്കപ്പെടാൻ ഇടയാകുന്നു. ഈ ചികിൽസാ തന്ത്രം ആധുനികവൽക്കരിച്ചെടുത്തിട്ടുണ്ട് ഈയിടെ. കീമോതെറാപ്പിയ്ക്ക് മുൻപ് തന്നെ നമ്മുടെ രക്തത്തിൽ നിന്നോ മജ്ജയിൽ നിന്നോ വിത്തുകോശങ്ങൾ സംഭരിച്ച് ശീതീകരണികളിൽ സൂക്ഷിക്കുക, കീമോതെറാപ്പിയ്ക്ക് ശേഷം അവയെ ഉണർത്തി നമ്മളിൽത്തന്നെ നിക്ഷേപിക്കുക ഇതാണ് വിദ്യ. ഉന്ന ചികിൽസ ( Targeted therapy) സാധ്യമല്ലാത്ത മസ്തിഷക്ക ക്യാൻസറുകൾക്കൊക്കെ കീമോതെറാപ്പിയേ നിലവിൽ ഉള്ളു. വിത്തുകോശങ്ങൾ നിക്ഷേപിക്കേണ്ട അത്യാവശ്യം ഇത്തരം ക്യാൻസർ ചികിൽസയ്ക്കാണ് ആവശ്യമായി വരുന്നത്. അതിപരിഷ്കൃതമായ ലാബുകൾ ഉണ്ടെങ്കിലേ ഈ പ്രക്രിയ നടപ്പാക്കാൻ സാദ്ധ്യമാകൂ. ഇൻഡ്യയിലെ ചില ആശുപത്രികളിൽ ഇത് ആരംഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. ചെലവ് ലക്ഷങ്ങളാണ്. 

കുടൽ ബാക്റ്റീരിയയെ മാറ്റിയെടുക്കുക

 നമ്മുടെ കുടലിൽ ലക്ഷോപലക്ഷം ബാക്റ്റീരിയ ജീവിയ്ക്കുന്നുണ്ട, നൂറിൽക്കൂടുതൽ സ്പീഷീസുകൾ.  അവ പലവയും നമ്മളുടെ ഫിസിയോളജിയ്ക്ക് സഹായം ചെയ്യുന്നവയുമാണ്. തലച്ചോറ് പ്രവർത്തനങ്ങളെ വരെ സ്വാധീനിക്കാൻ പോന്നവയാണ് കുടലിൽ വെറുതെ താമസിക്കുന്ന ഇവ. എന്നാൽ ചില ബാക്റ്റീരിയ കോളോൺ ക്യാൻസറിനു തുടക്കമിടുന്നവയാണെന്ന് കണ്ടു പിടിച്ചിട്ടുണ്ട്. മറ്റ് ചിലവയെ മാറ്റിയെടുത്താൽ ശ്വാസകോശാർബുദത്തെ ഗണ്യമായ രീതിയിൽ പ്രതിരോധിക്കാമത്രെ. ചില ബാക്റ്റീരിയ ഒരു പ്രത്യേകതരം ഇമ്മ്യൂൺ കോശങ്ങളെ ഉത്തേജിപ്പിച്ച് ക്യാൻസർ വളർച്ചയെ തടയാൻ പോന്നവയുമാണ്. മറ്റ് ചില കുടൽ ബാക്റ്റീരിയ കീമോതെറാപ്പി മരുന്നുകളെ നിർവ്വീര്യമാക്കാൻ മാത്രം ശക്തിയുള്ളവയാണ്. ഈ വക ബാക്റ്റീരിയ കുടലിൽ കൂടുതലാണെങ്കിൽ കീമോതെറാപ്പി ഫലിക്കാതെ വരും. ക്യാൻസർ വന്ന് കഴിഞ്ഞ് കുടൽ ബാക്റ്റീരിയകളെ തരം തിരിച്ച്,  പ്രശ്നകാരികളെ മാറ്റിയെടുത്തോ സഹായികളെ കൂടുതൽ പ്രവേശിപ്പിച്ചോ ചികിൽസ തുടങ്ങാവുന്നതാണ്. പലേ സ്പീഷീസ് കുടൽ ബാക്റ്റീരിയയുടെ തോത് നിർണ്ണയിച്ച് ക്യാൻസർ സാദ്ധ്യത മുൻ കൂട്ടി അറിയാനും വഴികളുണ്ടത്രെ. ചില സ്പീഷീസ് ബാക്റ്റീരിയയെ ഒതുക്കാൻ ആൻ്റിബയോടിക് ചികിൽസയും തുടങ്ങാം ക്യാൻസർ ചികിൽസയുടെ ഭാഗമായി. ഭാവിയിലെ ക്യാൻസർ ചികിൽസയുടെ ഗണ്യമായ ഉത്തരവാദിത്തം കുടൽ ബാക്റ്റീയയ്ക്ക് നൽകപ്പെട്ടേയ്ക്കാം. 

      ക്യാൻസറിനെ തുടക്കത്തിൽത്തന്നെ കണ്ടുപിടിച്ച് തിരിച്ചറിയാൻ ഉതകുന്ന രക്തത്തിൽ നിന്നെടുക്കുന്ന ഡി എൻ എ ടെസ്റ്റുകൾ ഉടൻ വിപണിയിൽ ഇറങ്ങിയേക്കാം. റ്റ്യൂമറിലേക്ക് നേരിട്ട് കുത്തിവയ്പ്പു നടത്തുന്ന ചില ഉപായങ്ങളും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. മേൽപ്പറഞ്ഞ തെറാപ്പികൾ- ചെക്ക് പോയിന്റ് അമർച്ച, കാർ-റ്റി (Car-T) മുതലായവ-ഇൻഡ്യയിലോ കേരളത്തിലോ പ്രാവർത്തികമാകുമോ എന്ന് ആലോചിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. മേൽ സൂചിപ്പിച്ചതുപോലെ ‘mab’ എന്ന് അവസാനിക്കുന്ന ആൻ്റിബോഡീകളാണ് ഇന്ന് ഫലപ്രദമായ ചികിൽസാ വിധി. പക്ഷേ ഇവയെല്ലാം വളരെ വിലപിടിപ്പുള്ളവയാണ്. ഒരു ഡോസിനു (ചിലപ്പോൾ മൂന്നു മാസം കഴിക്കേണ്ടുന്നതാണ് ഒരു ഡോസ്)  തന്നെ മൂന്നോ നാലോ ലക്ഷങ്ങളാണ് വില. അത്തരം ചില മരുന്നുകൾക്ക് പത്ത് ലക്ഷം രൂപ വരെ ആയേയ്ക്കും. ആന്റിബോഡികൾ നിർമ്മിച്ചെടുക്കുന്ന കമ്പനികൾ ഇൻഡ്യയിൽ ഇല്ല തന്നെ. പാശ്ചാത്യ കുത്തക കമ്പനികൾ ഇവിടെ വിൽക്കുന്ന ഔദാര്യത്തിലാണു നമ്മൾ. മരുന്നുകൾ ഇവിടെത്തന്നെ നിർമ്മിക്കാനുള്ള യാതൊരു ഭാവിപരിപാടികളും ആവിഷ്ക്കരിക്കപ്പെടുന്നില്ല ഇൻഡ്യയിൽ. അതിനുള്ള ശാസ്ത്രജ്ഞന്മാരേയും നിർമ്മിച്ചെടുക്കുന്നില്ല. ഗവേഷണം പലപ്പോഴും കോളേജിൽ അദ്ധ്യാപകനാകാനുള്ള മിനിമം യോഗ്യതയ്ക്കു വേണ്ടിയുള്ളത് മാത്രം ആകുന്നുണ്ട്.  മെഡിക്കൽ കോളേജുകൾ ഗവേഷണസ്ഥാപനങ്ങളേ അല്ല. ജീൻ തെറാപ്പിയും വിത്തുകോശ ട്രാൻസ്പ്ളാൻ്റേഷനും ഒക്കെ  ചെയ്യാൻ പ്രാപ്തമായ  അത്യാധുനിക മോളിക്യുലാർ ലാബുകളും അതിനുള്ള ശാസ്ത്രജ്ഞരും നമുക്കില്ല. ആധുനിക ക്യാൻസർ ചികിൽസ അതീവ സമ്പത്തുള്ളവർക്കു മാത്രം തീറെഴുതപ്പെട്ടിരിക്കുന്നു.  . മെഡിക്കൽ എൻട്രസ് എഴുതുന്നതു മാത്രം ജീവിതലക്ഷ്യം എന്ന് പഠിപ്പിച്ച് വളർത്തപ്പെടുന്ന പുതുതലമുറയ്ക്കും ആധുനിക ശാസ്ത്രഗവേഷണം എന്നത് അന്യമായിരിക്കും എന്നതാണ് ഇന്നത്തെ ദയനീയത.

3 comments:

Anonymous said...

വളരെ വിജ്ഞാനപ്രദമായ ലേഖനം. പ്രത്യേകിച്ചും ഇന്ന് ഇന്ത്യക്കാർ ഇമ്മ്യൂണോ തെറാപ്പിയെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്ന സമയമാണ്, നമുക്ക് ചിലവുകുറഞ്ഞ ഒരു ചികിത്സാപദ്ധതി ഉണ്ടാകേണ്ടിയിരിക്കുന്നു.

Anonymous said...

❤️

Anonymous said...

വളരെ അധികം അറിവുകൾ നൽകുന്ന ലേഖനം..