Monday, February 20, 2023

മനുഷ്യർക്കു മുൻപേ ബുദ്ധിജീവികൾ ഉണ്ടായത്

 

    ബോധജ്ഞാനം (consciousness) എവിടുന്ന് ഉദിച്ചു വന്നു? പരിണാമവഴിയിൽ അവസാനകാലത്ത് വന്നു ചേർന്നതാണോ അത്? അതോ ആദ്യത്തെ നാഡീവ്യവസ്ഥ രൂപപ്പെടുന്ന സമയത്തുതന്നെ അതിൻ്റെ തുടക്കമായിരുന്നോ?        

      ബുദ്ധി എന്നത് പെട്ടെന്ന് ഒരിക്കൽ ചിലജീവികളുടെ തലച്ചോറിൽ കയറിക്കൂടിയതൊന്നുമല്ല. കാഴ്ച്ചയും കേൾവിയും മറ്റ് ഇന്ദ്രിയാനുഭവങ്ങളും ജന്തുക്കൾ സ്വാംശീകരിച്ചു തുടങ്ങയപ്പോൾത്തന്നെ ബോധജ്ഞാനത്തിൻ്റെ നാമ്പുകൾ മുളച്ചു തുടങ്ങിയിരുന്നു എന്നു വേണം കരുതാൻ. 

      ബോധജ്ഞാനം എന്നത് മനുഷ്യേതരജീവികളിൽ നിലവിലുണ്ടോ എന്നത് അതിനെ സമീപിക്കുന്നതെങ്ങനെയെന്നും എന്തൊക്കെ മാനദണ്ഡങ്ങളാണ് അതിനെ മനസ്സിലാക്കാൻ  ഉപയോഗിക്കുന്ന് എന്നതനുസരിചും നിശ്ചയിക്കപ്പെടുന്നതാണ്. ചിലർ വാദിച്ചേക്കാം ബോധജ്ഞാനം ഏറ്റവും മിടുക്കരായ ജീവികൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന്. അതിൻപ്രകാരം ഈ അടുത്തകാലത്ത് മനുഷ്യൻ്റെ വരവോട് കൂടി മാത്രം ഉദയം ചെയ്തതാണെന്നും അനുമാനങ്ങളും ഉണ്ടായേക്കാം. ചില സൈദ്ധാന്തികർ വാദിക്കാറുള്ളത് കൂടുതൽ അവബോധശക്തി  (cognitive capacity) അളന്നെടുക്കുന്നത് ബോധജ്ഞാനവുമായി നേരിട്ട് ബന്ധപ്പെടുത്താവുന്നതാണെന്നാണ്. എന്നുവെച്ചാൽ കാഴ്ച്ച, കേൾവി, മണം, രുചി എന്നിങ്ങനെ ഇന്ദ്രിയപ്രമായ അനുഭവങ്ങൾ സ്വരൂക്കൂട്ടി എടുക്കുന്നത് ബോധജ്ഞാനത്തിൻ്റെ ലക്ഷണം തന്നെ എന്ന വാദം.  എന്നാൽ അടിസ്ഥാനപരമായ, കഠിനപ്രശ്നമെന്ന് വിവക്ഷിക്കാവുന്ന വിനിയോഗാത്മകമായ, ബോധപരമായ അറിവ് എന്നതിനേയും ആത്മനിഷ്ഠാപരമായ അതിൻ്റെ ഉണർവ്വിനേയും ഈ വാദം അഭിസംബോധന ചെയ്യുന്നില്ല എന്നത് കുറവ് തന്നെയാണ്. കൂടാതെ തികഞ്ഞ ജ്ഞാനശേഷിയും   ബോധജ്ഞാനവും തലച്ചോറിൻ്റെ  സങ്കീർണ്ണതയും പരിണാമവും തമ്മിൽ ബന്ധപ്പെടുത്താവുന്നതാണെന്ന് പരികൽപ്പനകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് അങ്ങനെ തന്നെ ആയിരിക്കണം എന്നതിനു  കാരണങ്ങളൊന്നുമില്ല. ഉദാഹരണത്തിനു മനുഷ്യൻ ഒരു സ്പീഷീസ് എന്നനിലയ്ക്ക് മറ്റ് പ്രൈമേറ്റുകളെക്കാൾ ബുദ്ധിയുണ്ടെങ്കിലും ഒരു മരത്തെ മനുഷ്യൻ കാണുന്നത്  ഒരു ഉറാങുട്ടാൻ കാണുന്നതിൽ നിന്ന്  കൂടുതൽ തീവ്രമായോ അടിസ്ഥാനപരമായ ബോധജ്ഞാനപരമായ വ്യത്യാസങ്ങളോടെയോ ആകണമെന്നില്ല. 

      സങ്കീർണ്ണമായി പരിണമിച്ച തലച്ചോറോടെ ജനിയ്ക്കുന്ന ഒരു കുഞ്ഞ് പക്ഷേ ബുദ്ധി വികാസം പ്രാപിച്ചിട്ടില്ലെങ്കിലും അതിൻ്റെ  ഇന്ദ്രിയാവബോധങ്ങൾ പ്രായപൂർത്തിയായവരുടേതാണ്. അവബോധം അളന്നെടുക്കാൻ ഉപയുക്തമാക്കുന്ന  സൂചകങ്ങൾ ആകട്ടെ - യുക്തിപൂർവ്വം ന്യായവാദം ചെയ്യുക, സംവേദനം സാദ്ധ്യമാക്കുക, പഠിച്ചെടുക്കുകയും ഓർമ്മിക്കുകയും ചെയ്യുക തുടങ്ങിയവ-മിക്കപ്പോഴും ബോധജ്ഞാനത്തിൻ്റെ വികാരസംബന്ധിയായ വൈദഗ്ദ്ധ്യങ്ങളുടെ (അസഹനീയമായ  വേദന, വിശപ്പ്, തണുപ്പറിയൽ ഒക്കെ) സ്വഭാവമോ ഉറവിടമോ കണക്കിലെടുക്കാറുമില്ല. ബോധജ്ഞാനത്തിൻ്റെ ഈ വികാരപരത എന്ത്, എങ്ങിനെ എന്ന് അറിയേണ്ടതുണ്ട്.

    മനുഷ്യനു മാത്രമല്ല ബോധജ്ഞാനപ്രാപ്തി കൈവന്നിട്ടുള്ളതെന്ന ആശയം കൂടുതൽ പ്രബലമായ കാലം ആണിത്.  നീരാളി (ഒക്റ്റോപ്പസ്)കൾക്കും തേനീച്ചകൾക്കും പക്ഷികൾക്കും അവബോധാത്മകമായ പെരുമാറ്റങ്ങളും സ്വാംശീകരണങ്ങളും ഉണ്ടെന്ന് തെളിഞ്ഞു കൊണ്ടിരിക്കയാണ്. ചിമ്പൻസികളുടേയും ഗൊറില്ലകളുടേയും ബോധജ്ഞാനത്തെക്കുറിച്ച് ധാരാളം പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ പ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കണമെങ്കിൽ ചോദ്യം ഇങ്ങനെ മാറ്റപ്പെടേണ്ടിയിരിക്കുന്നു: ഒരു നാഡീവ്യവസ്ഥയ്ക്ക് അവബോധപരമായ, ആത്മനിഷ്ഠാപരമായ പ്രവർത്തനങ്ങൾ നിർവ്വഹിച്ചെടുക്കാൻ എന്തുതരം ന്യൂറോൺ സംവിധാനങ്ങളും ഘടനയും ആവശ്യമാണ്? 

   ഏറ്റവും സങ്കീർണ്ണമായ തലച്ചോർ അത്യാവശ്യമാണെന്നാണ് മനുഷ്യൻ്റെ അതിബുദ്ധിശക്തി തെളിയിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിൽ നിന്ന് സ്വാംശീകരിക്കുന്ന  അവബോധങ്ങൾ സ്വരൂപിച്ച് നിർമ്മിച്ചെടുക്കുന്ന സംവിധാനം ലളിതമായിരിക്കും എന്ന് പൊതുവേ പറയാൻ സാധിക്കുകയില്ല.  എന്നാൽ ബുദ്ധി എന്നതിൻ്റെ പല പ്രകടങ്ങനളും ദർശിതമാക്കുന്ന ഒക്റ്റോപ്പസിനു സങ്കീർണ്ണമായ തലച്ചോറേ ഇല്ല. ന്യൂറോൺസ് കൂടുതലും നീണ്ട കൈകൾആയ  റ്റെൻ്റക്കിളുകളിലാണ്. അതായത് തലച്ചോറിൻ്റെ ഘടനയും ബുദ്ധിയും തമ്മിലുള്ള ബന്ധം നിർവ്വചിക്കാൻ പ്രയാസമുണ്ടെന്ന് സാരം. ഇവിടെ നാലു മാനദണ്ഡങ്ങൾ പ്രധാനമായും കനക്കിലെടുക്കേണ്ടിയിരിക്കുന്നു:

1. പരസ്പര ഇടപഴകൽ, അവയിൽ നിന്ന് കിട്ടുന്ന പ്രതികരണങ്ങൾ ഇവയെ സ്വരൂപിക്കൽ

2.വിവിധ ഇന്ദ്രിയങ്ങളുടെ അനുഭൂതികളേയും അറിവുകളേയും  ഒരു ബിന്ദുവിൽ എത്തിക്കുക (convergence), ബോധജ്ഞാനം സമഗ്രമാക്കി ഒന്നിപ്പിക്കുക

3. ഓർമ്മയുടെ കേന്ദ്രത്തിൻ്റെ വികാസം.

4. വ്യതിരിക്തമായ ശ്രദ്ധാപദ്ധതികൾ (attention schema). പലേ പ്രാണി (insects)കൾക്കും ഒക്റ്റോപ്പസിനും ഇവയിൽ പലതുമുണ്ട്. 

     ബുദ്ധിയും ബോധജ്ഞാനവും ജീവികളിൽ പരന്നു പടർന്നിട്ടുണ്ട്. സ്വതന്ത്രമായി പരിണമിച്ചതാണ് അവ. ആർത്രോപ്പോഡുകൾക്കൊ ഒക്റ്റോപ്പസ്സിനോ ലഭിച്ച ബുദ്ധി പരിണമിച്ചല്ല മനുഷ്യൻ്റെ അതിബുദ്ധിയിൽ എത്തിയത്. പക്ഷേ തലച്ചോറിൻ്റെ ഘടനയും പ്രവർത്തനവും ഇതിലെല്ലാം സാമ്യമുള്ളവയാണു താനും. 

നീരാളിയുടെ ബുദ്ധിചാതുര്യം

  അകശേരുകികളുടെ (invertebrates) ഇടയിൽ ഏറ്റവും വലിയ തലച്ചോർ ഉള്ളവയാണ് ഒക്റ്റോപ്പസ്സുകൾ. അവരുടെ പെരുമാറ്റം വളരെ സങ്കീർണ്ണമാണ്, പഠിച്ചെടുക്കാനുള്ള കഴിവ് ഏറെയുണ്ട്, പെരുമാറ്റങ്ങളിൽ വഴക്കം കാണാം, ജ്ഞാനശേഷി (cognition) ധാരാളമുണ്ട്. ഉപകരണങ്ങൾ ഉപയോഗിയ്ക്കാനുള്ള പൂർവ്വജ്ഞാനം,  കൗശലങ്ങൾക്കും സൂത്രപ്പണികൾക്കുമുള്ള  പാടവം ഇവയൊക്കെ എട്ടുകയ്യുകളുമായി നീന്തി നടക്കുന്ന ഈ ജീവികൾക്കുണ്ട്. ഇന്ദ്രിയപരമായ ബോധജ്ഞാനം (sensory consciousness) ഇവയ്ക്കുണ്ടെന്നാണ് ശാസ്ത്രാഭിമതം. 300 മില്ല്യൺ ന്യൂറോണുകളാണ് ഇവയുടെ കേന്ദ്രനാഡീ വ്യവസ്ഥ (central nervous system)യിൽ.  ഇതിൽ മൂന്നിൽ രണ്ട് ഭാഗവും കയ്കളിലാണ്, 50 മില്ല്യൺ തലച്ചോറിലും. ഇത് മീനുകളിലും ഉഭയജീവികളിലും ഉള്ളതിനേക്കാൾ കൂടുതലാണ്. കശേരുകി (vertebrates)കളെപ്പോലെ ദൂര്യം വ്യക്തമായി കാഴ്ച്ച വഴി ഗണിയ്ക്കാൻ പ്രാപ്തിയുണ്ടിവയ്ക്ക്. കണ്ണുകൾ അത്രമാത്രം പരിണമിച്ച് മുന്നേറിയിട്ടുണ്ട്. മണമറിയാനും സമതുലിതാവസ്ഥ നിലനിറുത്താനുമുള്ള അവയവങ്ങൾ തലയിൽത്തന്നെ ഘടിപ്പിച്ചിട്ടുണ്ട്. ശബ്ദതരംഗങ്ങൾ അറിയാൻ പാർശ്വരേഖയും ഉണ്ട്.കേൾവിസാദ്ധ്യമാണ്. എല്ലാ ഇന്ദ്രിയങ്ങളും തലച്ചോറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കയ്യുകളുടെ നിയന്ത്രണം ഏറെക്കുറെ സ്വതന്ത്രമാണ്. പലേ ദിശകളിലും പലേ രീതികളിലും ഒരുമിച്ചല്ലാതെ, സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന കയ്യുകളെ ഒരേ ഒരു കേന്ദ്രം നിയന്ത്രിക്കുന്നില്ല എന്നതുകൊണ്ട് എല്ലാ സംവേദനങ്ങളേയും ഒരുമിച്ച് കൂട്ടുന്ന ഒരു നിശ്ചിത ഇടത്തിനു സാദ്ധ്യതയില്ലാതെ വരുന്നു. ബോധജ്ഞാനം ഉണ്ടെന്നുള്ളതിൻ്റെ മാനദണ്ഡം പാലിക്കപ്പെടുന്നില്ല എന്നർത്ഥം. പക്ഷേ, മറ്റെല്ലാ സംവേദനങ്ങളും തലച്ചോർ സ്വീകരിച്ച് വിശ്ളേഷണം ചെയ്യുന്നതിനാൽ ഈ വാദം വിലപ്പോകുന്നില്ല എന്നാണ് പുതിയ അവകാശവാദം. കാഴ്ച്ച കയ്കളുടെ ചലനങ്ങളെ നിയന്ത്രിക്കുന്നുണ്ട് എന്ന് ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുമുണ്ട്. കുപ്പിയുടെ അടപ്പ് തുറക്കുന്നതും അതിൻ്റെ അടപ്പ് കൊണ്ട് കളിയ്ക്കുന്നതും ഒക്കെ ബുദ്ധിയുടെ ലക്ഷണങ്ങളായിട്ട് കരുതേണ്ടതുണ്ട്. അക്വേ റിയം ടാങ്കിൻ്റെ പൈപ്പ് അടച്ച്  ടാങ്കിലെ വെള്ളത്തിൻ്റെ വിതാനം കൂട്ടാൻ ശ്രമിക്കുന്നതായി നിരീക്ഷണങ്ങൾ ഉണ്ട്. കാഴ്ച്ച, ചലനങ്ങൾ, ഓർമ്മ എന്നിവയുള്ളതും  പെരുമാറ്റങ്ങളെ നിയന്ത്രിക്കാനും  വരാൻ പോകുന്ന അപകടങ്ങളെ ഒഴിവാക്കാനും കഴിയുന്ന ഒക്റ്റോപ്പസ്സുകൾക്ക് ബുദ്ധി ഉണ്ടെന്ന കാര്യത്തിൽ സംശയമില്ല. ബോധജ്ഞാനത്തിൻ്റെ പേരിലേ സന്ദേഹമുള്ളു. 

  പക്ഷേ, പരിണാമപരമായി ഒരു അടഞ്ഞ വഴിയാണ് ഒക്റ്റോപ്പസ്സുകൾക്ക് പ്രകൃതി വച്ചു കൊടുത്തത്. ബുദ്ധിയും വിവേകൗം വേണ്ടത്ര ഉണ്ടെങ്കിലും ചെ റിയ ജീവിതദൈർഘ്യമേ ഉള്ളൂ ഇവയ്ക്ക്. കശേരു ഉള്ള ജീവികളെ (മീൻ ഉദാഹരണം) പ്പോലെ നീന്തൽ വിദഗ്ധരാണ്, ഒതുക്കമുള്ള ശരീരവുമുണ്ട്. ആർത്രൊപ്പോഡുകളെപ്പോലെ കാലുകൾ ധാരാളം, വസ്തുക്കൾ, ഭക്ഷണം ഉൾപ്പടെ കൈകാര്യം ചെയ്യാൻ  എളുപ്പം. ഈ രണ്ട് പ്രത്യേക സിദ്ധികളും, പരിജ്ഞാനത്തിനുതകുന്ന നാഡീവ്യവസ്ഥയും കൊണ്ട് സമുദ്രങ്ങളിൽ ആധിപത്യവും അധികാരവും നേടേണ്ടതല്ലെ ഇവർ? പക്ഷേ അങ്ങനെ സംഭവിച്ചില്ല. കട്ടിയുള്ള പുറംചട്ടയോ, കുറഞ്ഞത് ശൽക്കങ്ങളെങ്കിലും ഇല്ലാത്തതും മാംസളമായ ശരീരവും എളുപ്പം കിട്ടുന്ന ഭക്ഷണവസ്തു ആക്കുകയായിരുന്നു ഇവരെ. വഴക്കമുള്ള ശരീരവും കൈകളും ഉണ്ടായതിനു കൊടുക്കേണ്ടി വന്ന വില. ജീവിതദൈർഘ്യം കുറവായ ഒക്റ്റോപ്പസ്സുകൾക്ക് അത്ജീവനതന്ത്രങ്ങൾ പഠിച്ചെടുത്ത് പ്രയോഗിക്കാൻ സാവകാശം കിട്ടാത്തതും അവരെ സാധുജീവികളാക്കി ഒതുക്കിയിരിക്കണം. 

തേനീച്ചയും മറ്റ് പ്രാണികളും (Insects)

       വളരെ ചെറിയ തലച്ചോർ ആണെങ്കിലും ബുദ്ധിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് ആർത്രൊപ്പോഡ്വംശജരായ പ്രാണികൾ. പഠിച്ചെടുക്കാനുള്ള കഴിവ്, പരസ്പരം സംവേദനം കൈമാറാനുള്ള കഴിവ്, മനം അറിഞ്ഞ് അതിനനുസരിച്ച് പെരുമാറാനുള്ള കഴിവ്, ഓർമ്മ ഇവയൊക്കെ ഈ പ്രാണികളിൽ രൂഢമൂലമായിടുണ്ട്..  തലച്ചോറിൽ ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെ ന്യൂ റോണുകളുണ്ട്.  ഇത് കശേരുകികളുടെ തലച്ചോർ ന്യൂ റോണുകളെക്കാൾ എണ്ണത്തിൽ വളരെക്കുറവാണ്, ശരീരത്തിൻ്റെ വലിപ്പക്കുറവ് കണക്കിലെടുത്താലും. പക്ഷേ കാഴ്ച്ച, കേൾവി, സ്പർശം , മണം ഇവയൊക്കെ വിശ്ളേശിച്ചെടുക്കാനുള്ള ഇടങ്ങൾ തലച്ചോറിൽ സജ്ജമാക്കിയിട്ടുണ്ട്.  പഴഈച്ച ( drosophila)കൾക്ക് കാഴ്ച്ചയുടെ വിശ്ളേഷണത്തിനുള്ള തൽച്ചോർ ഭാഗം സങ്കീർണ്ണതയോടെ വികസിച്ചിട്ടുണ്ട്. ചുറ്റുപാടുമുള്ള അനക്കങ്ങളുടെ വേഗത തിരിച്ചറിയുന്നത് മനുഷ്യരുടേതിനേക്കാളും വളരെ പെട്ടെന്നാണ്. ഗന്ധങ്ങൾ തിരിച്ചറിയാനുള്ള കഴിവും മനുഷ്യരുടെതിനെക്കാളും കൂടുതലാണ്.  ഒർമ്മയ്ക്ക് വേണ്ടി ഒരു പ്രത്യേക ഇടം നിജപ്പെടുത്തിയിട്ടുണ്ട്, ‘മഷ്റൂം ബൊഡീസ് ( mushroom bodies) എന്നറിയപ്പെടുന്നു ഇത്. ഷഡ്പദങ്ങളുടെ ന്യൂറോണുകൾക്കും പ്രത്യേകതയുണ്ട്. അവയുടെ നീണ്ട തന്തുക്കളായ ആക്സോണുകളും ശാഖോപശാഖികളായി പിരിയുന്ന ഡെൻഡ്രൈറ്റ്കളും  പല പ്രാവർത്തിക  ഇടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അവയ്ക്കൊക്കെ പലേ സംവേദനങ്ങളുടെ വരവും പോക്കും നിയന്ത്രിക്കാനുള്ള ചാതുര്യമുണ്ട്. അതുകൊണ്ട് അവയുടെ ഒരു ന്യൂറോൺ തന്നെ ഡസൻ കണക്കിനു കശേരുകി ന്യൂ റോണുകൾക്ക് തുല്യമാണെന്ന് ഒരു അനുമാനവുമുണ്ട്. 

    തേനീച്ചകളെക്കുറിച്ചാണ് കൂടുതൽ പഠനങ്ങളും, കാരണം ഏറ്റവും വൈവിദ്ധ്യമാർന്ന പെരുമാറ്റങ്ങളും പഠിച്ചെടുക്കലും അവയുടെ പ്രത്യേകതയാണ്. കണക്കിൽ മിടുക്കരാണത്രെ അവർ; പൂജ്യവും (ഒന്നുമില്ലാമയും) ഒന്നും രണ്ടും തിർച്ചറിയാവുന്നവർ ആണവർ. പൂമ്പൊടി നി റഞ്ഞപൂക്കൾ ഉള്ള സ്ഥലം മറ്റ് തേനീച്ചകളോട് പറഞ്ഞുകൊടുക്കുന്നത് 8 എന്ന ആകൃതിയിൽ തിരിഞ്ഞും മറിഞ്ഞും നൃത്തം ചെയ്തുകൊണ്ടാണ്.  ചില ട്രിക്കുകൾ പഠിച്ചെടുക്കുക മാത്രമല്ല, കൂട്ടത്തിലുള്ളവരെ പഠിപ്പിച്ചെടുക്കാനും പ്രാപ്തിയുണ്ട്. നിറങ്ങൾ വേർതിരിച്ചറിയാനും നിറങ്ങളും തേൻ ഉണ്ടാവാനുള്ള സാദ്ധ്യതയും കൂട്ടി യോജിപ്പിച്ച് തീരുമാനങ്ങൾ എടുക്കാനും  തേനീച്ചകൾക്ക് കഴിവുണ്ട്. ചില ലാബ് പരീക്ഷണങ്ങൾ തെളിയിച്ചത് ചില പ്രത്യേക ഡിസൈനുകൾ ഓർത്തിരുന്ന് ആഹാരം കണ്ടുപിടിയ്ക്കാനുള്ളവൈദഗ്ധ്യം അവർക്ക് തേടാമെന്നുള്ളതാണ്. ഒരു പരീക്ഷണത്തിൽ  ഒരു ചെറിയ ഗോളം ഉരുട്ടി ഒരു വൃത്തത്തിനു നടുക്ക് വെച്ചാൽ ആഹാരം കിട്ടുമെന്ന് അവർ പഠിച്ചെടുത്തു. അതു മാത്രമല്ല, മറ്റുള്ള തേനീച്ചകളെ ഇത് പഠിപ്പിച്ചെടുക്കുകയും ചെയ്തുവത്രേ. ഓർമ്മയെ പ്രായോഗികതയുമായി ബന്ധിപ്പിക്കാനുള്ള ബുദ്ധിചാതുര്യത്തിൻ്റെ ഉദാഹരണമായിട്ടാണ് ഇത്തരം പരീക്ഷണഫലങ്ങൾ നിലനിൽക്കുന്നത്. 

പക്ഷികൾ-വേറിട്ട പരിണാമവഴി 

        സസ്തനികൾക്കു പോലും സാധിക്കാത്ത ബുദ്ധിചാതുര്യപ്രയോഗം പലേ പക്ഷികൾക്കുമുണ്ടെന്ന് പണ്ടേ അറിവുള്ളതാണ്. നിരവധി തരം ഘടനകൾ ഉൾച്ചേർന്ന കൂട് നിർമ്മിതികൾ, മനുഷ്യ ശബ്ദം മാത്രമല്ല, സംഭാഷണവും പാട്ടും അതേ പടി ആവിഷ്ക്കരിക്കാനുള്ള പാടവം, ദേശാടനസമയത്ത് കൃത്യമായി വഴികണ്ടുപിടിയ്ക്കാനുള്ള സങ്കീർണ്ണ ബുദ്ധി, പഠിച്ചെടുക്കാനുള്ള കഴിവ് ഇവയൊക്കെ പക്ഷികളെ ബുദ്ധികൂർമ്മതയുടെ ലക്ഷണമുള്ള ജന്തുക്കളിൽ പെടുത്തുന്നു. രണ്ടു വഴികളിൽ വ്യ്ത്യസ്ത കാലങ്ങളിൽ പരിണമിച്ചു വന്നതാണ് പക്ഷികളുടേയും മനുഷ്യൻ്റേയും ബുദ്ധിവികാസങ്ങൾ. Convergent evolution ൻ്റെ ഉദാഹരണം. 

   പക്ഷികളുടെ തലച്ചോറ് തീരെ ചെറുതാണെന്നും അവർക്ക് ബുദ്ധി കുറവാണെന്നും പൊതുവിശ്വാസമുണ്ട്, ‘bird brain‘ എന്നൊരു വിശേഷണം തന്നെ ഇത് സൂചിപ്പിക്കുന്നതാണ്. സസ്തനികളുടെ തലച്ചോറിലെപ്പോലെ ഒരു സെറിബ്രൽ കോർടെക്സ്പക്ഷികളിൽ കാണാനില്ല എന്ന കാരണം കൊണ്ടായിരുന്നു ഈ നികൃഷ്ടവിശേഷണം. ന്യൂ റോണുകൾ ചെറുതാണ് അതിബുദ്ധിയുള്ള കാക്കകളിലും പാട്ടുപക്ഷികളിലും തത്തകളിലും, അതുകൊണ്ട് പാലിയം‘ (pallium) എന്നറിയപ്പെടുന്ന ഇടം ചെറുതാണ്, പക്ഷേ വിവരങ്ങൾ വ്യവഹരിച്ചെടുക്കുന്ന ന്യൂ റോൺ യൂണിറ്റുകൾ കൂടുതലുണ്ട്,  അതേ വലിപ്പമുള്ള സസ്തനികളെക്കാൾ. പുതിയ സ്കാനിങ് വിദ്യകളും ജനിതകപഠനങ്ങളും പാലിയം എന്ന ഇടത്തിൻ്റെ ബോധജ്ഞാനസമ്പാദനസാദ്ധ്യതകൾ പരിശോധിയ്ക്കുകയാണ്. കൂടുതൽ ന്യൂ റോണുകൾ പാലിയത്തിൽ ഉണ്ടോ, കൂടുതൽ ബോധജ്ഞാനവും സാദ്ധ്യമാവുകയാണ്.  ഒരു ആനയുടെ പാലിയത്തിൻ്റെ പകുതി തൂക്കമേ മനുഷ്യൻ്റേതിനു ഉള്ളു, പക്ഷേ, മൂന്നിരട്ടിയാണ് ന്യൂ റോണുകളുടെ എണ്ണം. മാത്രമല്ല ഈ ഇടത്തിൽ സർക്യൂട്ടുകൾ എത്രമാത്രം സങ്കീർണ്ണമായിരിക്കുന്നു എന്നതും പ്രധാനമാണ്. പക്ഷികളുളെ, പ്രധാനമായും കാക്കവർഗ്ഗത്തിൽപ്പെടുന്നവയുടേയും (corvids) പ്രാവുകളുടെയും ന്യൂ റോൺ സർക്യൂടുകൾ ഏകദേശം മനുഷ്യരുടേതുപോലെയാണ്. അവരുടെ പാലിയത്തിൽ അര ബില്ല്യണിൽക്കൂടുതൽ ന്യൂ റോണുകളാണുള്ളത്. അവയിൽ ചിലരിൽ ഒന്നോ രണ്ടോ ബില്ല്യൺ വരെ ന്യൂ റോണുകൾ കാണാം-കുരങ്ങുകളിലെപ്പോലെ. 

  പ്രാവുകളുടേയും മൂങ്ങകളുടേയും  പാലിയം ഭാഗം  ത്രിമാന ധ്രുവീകൃത പ്രകാശം (three dimensional polarized light) ഉപയോഗിച്ച് പരിശോധിച്ചപ്പോൾ സസ്തനികളുടെ കോർടെക്സിലെപ്പോലെ ന്യൂ റോണുകൾ കോണോട് കോൺ അന്യോന്യം മുറിച്ചു കടക്കുന്നവയും പല നേരിയ പാളികൾ ( lamina) ആയി ഇവ നിബന്ധിക്കപ്പെടുന്നവയുമാണെന്ന് കണ്ടുപിടിയ്ക്കുകയുണ്ടായി. ഈ ഘടനാ സാമ്യം അതിൻ്റെ പ്രാവർത്തനക്ഷമതയുമായും സാമ്യപ്പെട്ടിരിക്കും എന്നാണ് അനുമാനം. സംവേദനങ്ങൾ സ്വീകരിക്കാനും അവയെ തിരിച്ചറിഞ്ഞ് പ്രായോഗികനടപടികൾ പ്രാവർത്തികമാക്കാനും ഓർമ്മകളുമായി ബന്ധപ്പെടുത്താനുമൊക്കെയുള്ള ഇടങ്ങൾ, ബ്രഹുത്തായി കെട്ടുപിണഞ്ഞ ബന്ധങ്ങൾ തീർത്ത് വിവരങ്ങൾ കൈമാറുന്ന ഹബ്ബുകൾ ഒക്കെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കാനും വികാരങ്ങൾ അനുഭവിക്കാനും അതനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും ഇത്തരം പക്ഷികൾക്ക് കഴിയും എന്നാണ് പുതിയ അറിവ്.

   മറ്റൊരു പരീക്ഷണം കാക്കകളുടെ കാഴ്ച്ചയും അതിൻ്റെ തുടർച്ചയായി സംഭവിക്കുന്ന ബോധപ്രതികരണങ്ങളും പഠിച്ചെടുക്കുക എന്നതായിരുന്നു. ഒരു നിശ്ചിതപ്രതിരൂപം കണ്ടശേഷം കാക്കകളുടെ തലച്ചോറിലെ പാലിയം ഭാഗത്ത് ന്യൂറോണുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതായിരുന്നു പരീക്ഷണത്തിൻ്റെ കാതൽ. ഇതിനായി ഒറ്റന്യൂറോൺ പഠനം  (single neuron study) എന്ന ആധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ഓരോ കാഴ്ച്ചയിലും പാലിയത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളാണ് ഉത്തേജിപ്പിക്കപ്പെടുന്നതായി കണ്ടത്. വ്യത്യസ്ത കാഴ്ച്ചകളിൽ നിന്ന് അറിവ്സമ്പാദിക്കുന്നു എന്നതിൻ്റെ തെളിവാണിത്. ഈ സൂചനകൾ ( signals) സസ്തനികളുടെ കോർടെക്സിനു സമാനമായ നിയോപാലിയത്തിൻ്റെ ഒരു ഭാഗത്താണ് പ്രത്യക്ഷപ്പെട്ടത്. ഘടനാപരമായും പ്രായോഗികമായും പക്ഷികളുടെ പാലിയം സസ്തനികളുടെ പ്രി-ഫ്രൊണ്ടൽ കോർടെക്സിനു സമാനമാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു ഇപ്രകാരം. 

      പക്ഷികൾക്ക് ബോധജ്ഞാനത്തിനുള്ള (consciousness) കഴിവ്  ഉണ്ടെന്ന വാദത്തിനു തെളിവുകൾ ആണത്രെ ഈ നിരീക്ഷണങ്ങൾ. 320മില്ല്യൺ വർഷങ്ങൾക്ക് മുൻപാണ് പക്ഷികളുടേയും സസ്തനികളുടേയും പൊതുപൂർവ്വ ജീവി (common ancestor) ജീവിച്ചിരുന്നത്. ആ ജീവികളിൽ ബോധജ്ഞാനത്തിൻ്റെ സങ്കീർണ്ണതകൾ ഉറവിട്ടിരുന്നു കാണുമോ? അതോ ബുദ്ധിവികാസം വെവ്വേറെ പരിണമിച്ചു വന്നതാണോ? പ്രാവുകളിലും മൂങ്ങകളിലും നടത്തിയ പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് ഈ പൊതുപൂർവ്വജീവിയുടെ ന്യൂറോൺ സർക്യൂട്ടുകൾ പരിഷ്ക്കരിക്കപ്പെട്ട് വികാസം പ്രാപിച്ചതാണ് പക്ഷികളിലേയും സസ്തനികളിലേയും തലച്ചോറിൻ്റെ ഘടനകൾ എന്നാണ്. എങ്കിലും ഇക്കാര്യത്തിൽ സന്ദിഗ്ദ്ധമായ തെളിവുകൾ ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. 

      പരിസരങ്ങൾ നിർബ്ബന്ധപൂർവ്വം ആവശ്യപ്പെടുന്ന രീതിയിൽ പരിണാമം സഞ്ചരിക്കുകയും അതിജീവനം സാദ്ധ്യമാക്കപ്പെടുകയും ചെയ്യുന്നത് പൊതുരീതിയാണ്. പൊതു പൂർവ്വജീവി ഇല്ലെങ്കിലും തലച്ചോറിൻ്റെ വികസനം സംഭവിക്കുമായിരുന്നു. പക്ഷികൾക്ക് കാഴ്ച്ചകളുടെ ഓർമ്മയ്ക്ക് പ്രാധാന്യം കിട്ടിയപ്പോൾ സസ്തനികളിൽ മണങ്ങളുടെ ഓർമ്മകൾ കൂടുതൽ സ്ഥിരീകരിയ്ക്കുന്ന സ്വഭാവമാണ് തലച്ചോറിൽ വന്നുകൂടിയത്. ഓർമ്മ കൂടിയതോടെ ഇന്ദ്രിയങ്ങൾ നൽകുന്ന അ റിവുകൾ വസ്തുക്കളെ എളുപ്പം തിരിച്ച റിഞ്ഞു, അവയെ ശ്രദ്ധിക്കാനോ അവയോട് പ്രതികരിക്കാനോ  വളരെ എളുപ്പവുമായി. ശ്രദ്ധ എന്നത് തെരഞ്ഞെടുക്കപ്പടാവുന്ന ഒരു ഗുനവിശേഷമായി, പാലിയമോ കോർടെക്സോ ഇതിൻ്റെ മേൽനോട്ടം വഹിച്ചു.  ഏതെങ്കിലും ഉത്തേജന (stimulus) ത്തിൻ്റെ പ്രാധാന്യം എളുപ്പം തിരിച്ചറിയുകയും അതിനോട് പ്രതികരിക്കാനുള്ള കഴിവ് നേടുകയും അതിനെ പഠിച്ചെടുക്കുക എന്ന പ്രക്രിയ ഉരുത്തിരിയുകയും ചെയ്തു. പക്ഷികളിലും സസ്തനികളിലും വെവ്വേറെ നടന്ന തലച്ചോർ പരിണാമം. 

    ഓർമ്മ ഇപ്രകാരം പക്ഷികളേയും സസ്തനികളേയും പ്രാഥമിക ബോധജ്ഞാനത്തിൻ്റെ മറ്റൊരു പടിയിലേക്ക് ഉയർത്തിയപ്പോൾ അറിവ് ഉൾക്കൊള്ളുന്നതിൻ്റെ മേഖലകൾ വിസ്തൃതമാക്കുകയുമായിരുന്നു. പാലിയം/കോർടെക്സ്  വിവരങ്ങളെ ക്രമപ്പെടുത്തിയും സംസ്ക്കരിച്ചും എടുക്കാാൻ പാകത്തിൽ  വികാസം പ്രാപിച്ചു.  ഇതോടൊപ്പം ഓർമ്മയുടെ ത്വരിതപ്പെടൽ പ്രാഥമിക പ്രിതിബിംബങ്ങളേയും അനുഭവങ്ങളെയും വിശാദമായി വ്യാഖ്യാനിച്ചെടുക്കാൻ പ്രാപ്തി സമ്മാനിച്ചു. ഇതോടെ വിശാലമായ ലോകപരിസരത്തെക്കുറിച്ച് കൂടുതൽ അറിവ് നിർമ്മിച്ചെടുക്കാൻ സാദ്ധ്യതകൾ തെളിഞ്ഞു. എന്നാൽ തലച്ചോറിൻ്റെ പല പ്രവൃത്തികളും വികാസം പ്രാപിക്കുന്നത് സാഹചര്യങ്ങളും ജീവിതപരിസരങ്ങളും ആവശ്യപ്പെടുന്നതനുസരിച്ചാണ്. ആദ്യകാല പക്ഷികളും സസ്തനികളും കാട്ടിനുള്ളിലാണ് ജീവിച്ചിരുന്നത്, പാലിയവും കോർടെക്സും പരിണമിക്കാൻ ഉതകുന്ന സാഹചര്യങ്ങളിൽ. ചെറിയ സസ്തനികൾക്ക് മണവും സ്പർശവും പോലുള്ള സംവേദനങ്ങൾ അതിജീവനത്തിനു അത്യാവശ്യമായിരുന്നു. മരത്തിനു മുകളിലുള്ള പക്ഷികൾക്ക് ദൂരക്കാഴ്ച്ചകളും; അതും ത്രിമാനരൂപത്തിൽ. ഈ സമയത്ത് ഈ രണ്ട് വിഭാഗത്തിൽ പെട്ടവർക്കും ശരീരവലിപ്പം കുറവായിരുന്നു. ഒരു വിഭാഗം ഡൈനസോറുകൾ  (റ്റീറോഡാക്റ്റയ്ൽ) പരിണമിച്ച്  പക്ഷികളായി മാ റിത്തുടങ്ങുമ്പോൾ ഈ ശരീരാകൃതി ചുരുക്കൽ അതിജീവനത്തിനു അത്യാവശ്യമായിരുന്നു. ആ സമയത്ത് തലച്ചോർ അത്ര വലുതായിരിക്കാൻ സാദ്ധ്യതയില്ല, അത് പിന്നീടായിരിക്കണം സംഭവിച്ചത്. പക്ഷേ കൂടുതൽ സംവേദനങ്ങൾ സമാഹരിച്ചു തുടങ്ങിയ മസ്തിഷ്ക്കം ചെ റിയ ശരീരവലിപ്പം ഒരു ബാദ്ധ്യതയാകാതെ രക്ഷിച്ചു എന്നു വേണം കരുതാൻ. ഇപ്രകാരം പക്ഷികളും സസ്തനികളും  ഉറവുകൊണ്ട അസാധാരണമായ ചുറ്റുപാടുകൾ  ഓർമ്മ സഹായിക്കുന്ന ബോധ്ജ്ഞാനസവിശേഷതകൾ ആർജ്ജിച്ചെടുക്കാൻ ആനുകൂല്യങ്ങൾ പ്രദാനം ചെയ്യുകയായിരുന്നു. പക്ഷികളിൽ പാലിയവും സസ്തനികളിൽ കോർടെക്സും വികാസം കൊണ്ടു, ഇത് രണ്ട് വിഭാഗങ്ങളിലും സ്വതന്ത്രമായി സംഭവിക്കുകയുമായിരുന്നു. ഏകകേന്ദ്രാഭിമുഖ പരിണാമത്തിൻ്റെ (Convergent evolution) ൻ്റെ ഉദാഹരണം. 

പലവട്ടം പരിണാമത്തിൽ 

      കശേരുകികളിൽ കാഴ്ച്ചയും മണവും  സ്വാംശീകരിച്ചെടുക്കുന്ന കേന്ദ്രങ്ങൾ വികസിച്ചതോടെ ബോധജ്ഞനത്തിൻ്റെ ആദ്യപടികൾ നിർമ്മിച്ചെടുക്കുകയായിരുന്നു. കേൾവി സ്പർശം എന്നിവയും മറ്റ് ഇന്ദ്രിയാനുഭൂതികൾക്കുള്ള ഇടങ്ങളും ഇവയോടൊപ്പം വളർന്ന് വികസിച്ചു. ഈ സംവേദനങ്ങളെ തിരിച്ചറിയുക മാത്രമല്ല, അവയെ എല്ലാം കൂട്ടിയിണക്കി പൊതുബോധം എന്നത് ഉളവാക്കാൻ സങ്കീർണ്ണമായ വലയീകൃത ഘടന (reticular formation), ഇസ്ത് മസ് (isthmus)  പോലെയുള്ള സങ്കീർണ്ണ കണക് ഷനുകൾ, പെരുമാറ്റങ്ങളേയും ചലങ്ങളേയും നിയന്ത്രിക്കുന്ന ടെക്റ്റം (tectum) ഒക്കെ വികസിച്ചു വന്നത് ബോധജ്ഞാനത്തിൻ്റെ മേഖലകളിലേക്കുള്ള കയറ്റത്തിൻ്റെ വിവിധ ഘട്ടങ്ങളായി പരിഗണിയ്ക്കാം. ഓർമ്മയുടെ കേന്ദ്രമായ ഹിപ്പോകാമ്പസ്സിനോട് ചേർന്ന് പാലിയം (pallium) വികാസം പ്രാപിച്ചതും ഇതിനു ബലമേറ്റുന്നു. 

      പരിണാമവ്യവസ്ഥ അനുസരിച്ച് സാഹചര്യങ്ങൾക്ക് അനുസാരിയായി അതിജീവനം സാധിച്ചെടുക്കാൻ ബുദ്ധി അനിവാര്യമാണോ എന്ന ചോദ്യം ഉദിയ്ക്കുന്നുണ്ട്. എപ്പോഴും അങ്ങനെ ആയിരിക്കണമെന്ന് നിർബ്ബന്ധമില്ല എന്നതും സത്യമാണ്. പാറയിൽ പറ്റിപ്പിടിച്ച്, ഒരിയ്ക്കലും അനങ്ങേണ്ടാത്ത, കടുത്ത തോടുള്ള നത്തയ്ക്കകൾ (clams) കൃത്യമായി അതിജീവനം സാദ്ധ്യമാക്കുന്നവയാണ്. അവയ്ക്ക് ബുദ്ധിവികാസമേ ആവശ്യമില്ല. ബോധജ്ഞാനം സാർവ്വലൗകികമായി പ്രയോജനകരമായ ഒരു പരിതസ്ഥിതിപ്പൊരുത്തം ( adaptation) അല്ല എന്ന് സാരം. വളരെ സങ്കീർണ്ണമായതുകൊണ്ട് അത് ഊർജ്ജപരമായി വളരെ ചെലവു കൂടിയ ഏർപ്പാടാണ്. അകശേരുകികൾക്ക് തീരെ ചെലവു കുറഞ്ഞ സംവിധാനങ്ങളുണ്ട്. അതായത് അതിജീവനത്തിനു ബുദ്ധിവികാസം ആവശ്യമായി വരുന്നില്ല. ആർത്രൊപ്പോഡ് വിഭാഗത്തിൽപ്പെടുന്ന ഒരു ജീവി (Rhizocephalan) ഞണ്ടുകളുടെ കുടലിൽ ജീവിയ്ക്കുന്ന പരാദമാണ്. ഇവയിൽ നാഡീവ്യവസ്ഥ ( nervous system) പൂർണ്ണമായും ഇല്ലാതായിരിക്കയാണ്. എളുപ്പത്തിൽ ആഹാരം ലഭിയ്ക്കുന്നു, പരിപൂർണ്ണ സംരക്ഷണം ലഭിയ്ക്കുന്ന ചുറ്റുപാടുകളുണ്ട്, അനങ്ങേണ്ട ആവശ്യം വരുന്നുമില്ല. പിന്നെയെന്തിനു തലച്ചോറ്? പിന്നെയെന്തിനു ന്യൂറോണുകൾ? 

      മില്ല്യൺ കണക്കിനു ന്യൂറോണുകളുടെ സംഘാതമോ അവയുടെ പരസ്പരകണ്ണിചേർക്കലുകളോ മാത്രം ബുദ്ധി ഉളവാക്കുന്നില്ല. അതിസങ്കീർണ്ണമായ കെട്ടുപിണയലുകളും ന്യൂറോഹോർമോണുകളുടെ സംവേദനചാതുര്യങ്ങളും പല പല വലയനിർമ്മിതികളും അവ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും തീവ്രവേഗ സന്ദേശങ്ങളും ഒക്കെ ഉൾപ്പെടുന്ന, ഭാഗങ്ങൽ കൂട്ടിച്ചേർക്കുമ്പോൾ മാത്രം ഉളവാകുന്ന പ്രതിഭാസമാണ്  (emergent property) ബുദ്ധി എന്നത്. പരിണാമത്തിൻ്റെ പല ഘട്ടങ്ങളിലും സ്വതന്ത്രമായി സംഭവിച്ചതാണിത്. ആ ജീവികളൈൽ പലതിൻ്റേയും ബുദ്ധിയ്ക്കു സാദ്ധ്യമാകുന്നത് മനുഷ്യൻ്റെ തലച്ചോറ് സ്വാംശീകരിച്ചിട്ടില്ല എന്നത് സത്യമാണ്. ഒരു പക്ഷിയ്ക്ക് ദിശ കണ്ടുപിടിയ്ക്കാനുള്ള തലച്ചോർ യന്ത്രമുണ്ട്, ഒരു മണ്ണെലി  (mole rat) യ്ക്ക് കാഴ്ച്ച ഇല്ലെങ്കിലും പിറകോട്ട് ഓടാൻ സാധിയ്ക്കുന്നുണ്ട്. ചിതലുകൾക്ക് തകർന്നുപോയ ചിതൽപ്പുറ്റുകൾ കൃത്യമായ സമമിതി (symmetry) യോടെ പുനർനിർമ്മിക്കാനറിയാം. ബുദ്ധിയും അനുബന്ധിച്ചുള്ള ചതുരതയും മനുഷ്യൻ്റെ സ്വകാര്യസ്വത്തല്ല.

      

 

 

 

 

 

 

 

 

 

 

 

 

Brain structures comprising the (left) basal ganglia and (right) limbic system. The cerebral cortex shown on the outside of the brain projects to the caudate and putamen of the dorsal (top) striatum, and nucleus accumbens of the ventral (bottom) striatum of the basal ganglia. The output of the basal ganglia from the globus pallidus projects to the thalamus, which then project back to the cortex, forming a loop (see Fig. 3). The limbic system, which means ‘‘ring’’ and circles the thalamus, regulates emotion, behavior, motivation, long-term memory, and olfaction. The limbic system includes the cingulate cortex on the inside, or medial wall of the cortex, the hippocampus and the amygdala. (Courtesy of Paul Wissmann.)