Friday, May 18, 2007

ഭരതനാട്യം-ഒരു ആധുനിക നൃത്തരൂപം-`

അഞ്ചോ ആറോ പെണ്‍കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച, ജോഗ് രാഗത്തില്‍ നിബന്ധിച്ച തുളസീരാമായണത്തിലെ ഒരു ഭാഗം ഭരതനാട്യാവതരണത്തിന്റെ ഭാഗമായി നിങ്ങള്‍ കണ്ടിട്ടു കാണും. നുനുത്ത കോട്ടണിലോ ഓര്‍ഗന്‍സാ തുണിയിലോ തയ്ച്ച അനുയോജ്യമായ കസവുകര പാകിയ അവരുടെ വേഷം ആധുനിക ഫാഷന്‍ ദിസൈനേഴ്സിനെ വെല്ലുവിളിക്കാന്‍ പോന്നതും ദേഹവടിവിനെ എടുത്തു കാണിയ്ക്കുന്നതുമാണ്. സ്റ്റേജില്‍ നിയന്ത്രിത വിന്യാസങ്ങളിലൂടെ ജ്യോമിതീയരൂപങ്ങള്‍ മെനഞ്ഞ് അവര്‍ രാമനും സീതയും രാവണനും ഹനുമാനുമൊക്കെയായി മാറിമാറി ഇന്നിനും ഇന്നലെയ്ക്കുമിടയിലെ വിഭ്രാന്തരൂപങ്ങളായി വിസ്മയം സൃഷ്ടിച്ചിട്ടുണ്ടാകും.

എങ്കില്‍ നിങ്ങള്‍ കണ്ട ഈ ഭരതനാട്യം അന്‍പതോ അറുപതോ കൊല്ലങ്ങള്‍ക്കകം മാത്രം വിടര്‍ന്നു വികസിച്ച ഒരു കലാരൂപമാണ്. ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഒരു നൃത്തരൂപവും പടര്‍ന്നു പന്തലിച്ച് ഒരു രാജ്യത്തിന്റെ മുഴുവന്‍ നൃത്തപ്രതിഫലനമായിട്ടില്ല. രൂപത്തിലും ഭാവത്തിലും അവതരണത്തിലും ഉള്ളടക്കത്തിലും എന്തിനു പേരില്‍ പോലും പുതുമ അണിയുന്ന നൃത്തവിശേഷമാണ് ഭരതനാട്യം.

1930 കളുടെ അവസാനത്തോടെയാണ് ഭരതനാട്യം എന്ന പേര്‍ തമിഴ് നാട്ടില്‍ നിലവിലുണ്ടായിരുന്ന “സദിര്‍“ അല്ലെങ്കില്‍ ദാസിയാട്ടത്തെ ഇ. കൃഷ്ണയ്യര്‍ എന്ന സാഹിത്യ-കലാവിചക്ഷണന്‍ വിശേഷിപ്പിച്ചത്. ക്ഷയോന്മുഖവും അപചയദീനവും അവഗണനാപാത്രവുമായിരുന്ന സദിരിനു ഒരു സംസ്കൃതീയവല്‍ക്കരിക്കപ്പെട്ട പേരു നല്‍കി അതിനെ മാന്യമായ ഒരു പദവിയിലേക്കുയര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ഭരതനാട്യം എന്ന പേര്‍ പുരന്ദരദാസനും പിന്നീട് ഭാരതിയാറും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതു വെറും കാവ്യഭാവന മാത്രമായിരുന്നു, ഒരു നിര്‍ദ്ദിഷ്ട നൃത്തത്തെ ചൂണ്ടിക്കാണിക്കാനായിരുന്നില്ല. കാരണം അങ്ങിനെയൊന്നില്ലായിരുന്നു ഈ ഭൂമുഖത്ത്. ദേശീയതയും നവഭാവുകത്വവും സാഹിത്യകലാരൂപങ്ങളില്‍ പ്രതിഫലിക്കപ്പെടാന്‍ തുടങ്ങിയ മുപ്പതുകള്‍ പുതിയ അനുഭവങ്ങളെ സ്വായത്തമാക്കന്‍ തയാറായിരുന്നതിനാല്‍ നൃത്ത രംഗത്തും ചില മാറ്റങ്ങള്‍ കുറിക്കപ്പെടാന്‍ തയാറായി നിന്നിരുന്നു. ഈ മാറ്റങ്ങളുടെ സ്ഫുലിങ്ഗങ്ങള്‍ സ്വയം ആവാഹിച്ച ബാലസരസ്വതിയും രുക്മിണീദേവി അരുണ്ഡേലും നിലപാടുതറകള്‍ സ്വയം സൃഷ്ടിച്ച് പാദവിന്യാസങ്ങളാല്‍ ഉറപ്പു വരുത്തി,പിന്നീട് നൃത്തചരിത്രത്തിന്റെ വഴികളില്‍ ഉജജ്വലവിളക്കുമാടങ്ങളായി നില കൊണ്ടു.

ഈ നൃത്തരൂപത്തിന്റെ ചരിത്രം ഇവിടെ സംഗതമല്ലെങ്കിലും അതു കടന്നുപോയ പരിണാമദശകളും വളര്‍ച്ചയുടെ ഘട്ടങ്ങളും എങ്ങനെ ഒരു പുതിയ കലാരൂപമായെന്നന്വേഷിക്കാന്‍ അതിന്റെ തുടക്കത്തിലേക്കു പോയേ മതിയാവൂ. 1850 നോടടുത്ത് തഞ്ചാവൂരിലെ മരാത്താ രാജാവിന്റെ സദസ്സിലുണ്ടായിരുന്ന അത്യുജ്ജ്വലപ്രതിഭകളായ നാല് സഹോദരര്‍ (ചിന്നയ്യ, പൊന്നയ്യ, ശിവാനന്ദം, വടിവേലു) ആ‍ദ്യം പ്രകാശിക്കുന്ന സ്പോട് ലൈറ്റില്‍ നില്‍ക്കന്നതാണ് നമ്മള്‍ കാണുന്നത്. സാക്ഷാല്‍ മുത്തുസ്വാമി ദീക്ഷിതരില്‍ നിന്നും സംഗീതം അഭ്യസിച്ച ഈ അപൂര്‍വ സഹോദരര്‍ വാഗ്ഗേയകാരന്മാര്‍ എന്നു മാത്രമല്ല, നൃത്തത്തിലും പ്രാവീണ്യമുള്ളവരായിരുന്നു. ഒരു തലമുറയുടേതു മാത്രമല്ല, പലതലമുറകളുടേയും ജീവിതദൌത്യം ഒന്നിച്ചു നിറവേറ്റപ്പെട്ടതാണ് ഈ പുണ്യ ജീവിതങ്ങള്‍. സംഗീതനൃത്തസംബന്ധിയായതെന്തും ഇവരുടെ ധിഷണയ്ക്കടുത്തുകൂടെ പോയാല്‍ അതിനു മറ്റൊരു രൂപം കൈവരുമെന്നത് ഇവരുടെ കണിശങ്ങളായിരുന്നു. ഉദാഹരണത്തിനു പാശ്ചാത്യ തന്ത്രിവാദ്യമായ വയലിന്‍ സ്വല്പം മാറ്റങ്ങളോടെ കര്‍ണാടകസംഗീതത്തിനു അകമ്പടിയായി വച്ചുകൊടുത്തത് ഇവരിലെ ഇളയവനായ വടിവേലുവാണ്. പില്‍ക്കാലത്ത് സ്വാതിതിരുനാളിന്റെ സഭയില്‍ വന്നെത്തി കേരള‍ത്തില്‍ അന്നു നിലവിലുണ്ടായിരുന്ന ലാസ്യപ്രധാനമായ നൃത്തങ്ങളെ സംഘടിപ്പിച്ച് മോഹിനിയാട്ടമാക്കി മാറ്റിയതും ഇവര്‍ തന്നെ. രാജസദസ്സിലെ “സദിര്‍” ഉം ക്ഷേത്രങ്ങളിലെ ദാസിയാട്ടവും കോര്‍ത്തിണക്കി സദിരാട്ടമാക്കിയത് ഇവരുടെ വിനോദങ്ങളിലൊന്നായി കണക്കാക്കിയാലും അതിനു നിശ്ചിത സ്വരൂപവും പാഠ്യപദ്ധതിയും കൈവന്നത് ഇതോടെയാണ്. അലാരിപ്പില്‍ തുടങ്ങി ‍ തില്ലാനയില്‍ അവസാനിപ്പിക്കുന്ന അവതരണരീതിയും ഇവരുടെ നിഷ്കര്‍ഷ തന്നെ. പൊന്നയ്യയുടെ മകളുടെ മകന്‍ മീനാക്ഷി സുന്ദരം പിള്ളയുടെ ശിഷ്യയായി രുക്മിണീദേവി അരുണ്ഡേലെത്തുന്നതോടെ സദിരാട്ടത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കപ്പെടുകയാണ്. ഇ. കൃഷ്ണയ്യരുടെ സഹായത്തോടെ തന്റെ നൃത്തപ്രകടനം “ഭരതനാട്യം” എന്ന പരിഷ്കാരപ്പേരിലാണ് രുക്മിണീദേവി അവതരിപ്പിച്ചത്. വീണാ ധനംബാളിന്റെ തായ്‌വഴിയില്‍പ്പെട്ട ബാലസരസ്വതി ദാസികുലത്തില്‍പ്പെട്ടവളായിരുന്നതു കൊണ്ട് തന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്ന സദിരാട്ടം ആര്‍ജ്ജവത്തോടും നിഷ്കര്‍ഷ്ഷയോടും ജീവിതസപര്യയായി അനുശീലിച്ചുപോന്നു. ഈ രണ്ടു മഹതികളും തങ്ങളുടെ ചരിത്രദൌത്യം വെവ്വേറെ നിറവേറ്റുകയായിരുന്നു. പക്ഷേ സദിരിനോടുള്ള ‍ വേശ്യാവൃത്തിയോടനുബന്ധിച്ച പൊതുവീക്ഷണങ്ങള്‍ അതിനെ രണ്ടു വിളിപ്പാടകലെ മാത്രമേ നിറുത്തിയിരുന്നുള്ളു.

ഭരതനാട്യം എന്ന പേരുമാറ്റവും രുക്മിണീദേവിയുടെ സദിര്‍ പഠിത്തവും ഒരു ചരിത്രസംഭവം മാത്രമല്ല സാമൂഹികവും സാംസ്കാരികവുമായ ചില പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതുമാ‍ണ്. ഒന്നാമത് “ആളും വിലയുമുള്ള” ഒരു ബ്രാഹ്മണസ്ത്രീയുടെ, ദാസികളുടെ ചെയ്തികളിലേക്കുള്ള ചുവടുവയ്പ്പ് സദിരിന്റെ ജാതീയമായ അയിത്തത്തെ ഒരുക്കിയൊലിപ്പിക്കാന്‍ പോന്നതായിരുന്നു. നേരത്തെ തന്നെ എല്ലാ അര്‍ത്ഥത്തിലും “ഒരുമ്പെട്ടവള്‍” എന്ന പേരു സമ്പാദിച്ചിരുന്നു, രുക്മിണീ ദേവി-ഒരു ഇംഗ്ലീഷുകാരനായ ഡോ. അരുണ്ഡേലിനെ 16-)0 വയസ്സില്‍ വിവാഹം ചെയ്തതിനാല്‍. പിന്നീട് അന്ന പാവ് ലോവയുടെ കൂടെ ബാലെയുമായി ലോകപര്യടനം നടത്തി, പാവ് ലോവയുടെ നിര്‍ദ്ദേശപ്രകാരമാണ് നൃത്തം പഠിക്കാന്‍ തുനിഞ്ഞത്. വളരെപ്പെട്ടെന്നു യാഥാസ്ഥിക ബ്രാഹ്മണരുടെ ഇടയില്‍ ഭരതനാട്യം എന്ന സദിരാട്ടം സമ്മതി നേടി, തിരസ്കരണത്തിന്റെഅംശം അപ്രത്യക്ഷമായി . രുക്മിണീദേവി‍ പെരുമാറിയിരുന്ന തിയോസൊഫിക്കല്‍ സൊസൈറ്റിയുള്‍പ്പെടെയുള്ള ആഢ്യരുടെഇടയിലും ഈ നൃത്തരൂപം അംഗീകരിക്കപ്പെട്ടു. പക്ഷെ ഒരു പ്രശ്നം-ശൃംഗാരം ആഭാസമായിമാത്രം കാണുന്ന ഉന്നതകുലജാതര്‍ക്കും വിക്റ്റോറിയന്‍ സദാചാരമനോഭാവമുള്ളവര്‍ക്കും ഇതിന്റെ തനിമ അത്ര ശരിയല്ല എന്ന തോന്നല്‍. അതുകൊണ്ട് രുക്മിണീദേവി ഇതിലെ ശൃംഗാരത്തിന്റെ അംശം കോരിമാറ്റിയിട്ടാണ് അവതരിപ്പിച്ചത്. പകരം അതു ഭക്തിയുടെ പൂരിതലായനിയില്‍ മുക്കി മധുരം കലര്‍ത്തി ബേക്കു ചെയ്തു അവര്‍ക്കു വിളമ്പിയപ്പോള്‍ “ക്ഷ” പിടിച്ചു. (പ്രധാനകലാംശവും ജീവനുമായ ശൃംഗാരത്തെ കഷണിച്ച് മാറ്റിയതില്‍ ബാലസരസ്വതിക്കു ചെറുതല്ലാത്ത രോഷമാണ് ഉണ്ടായത്. പക്ഷേ പിന്നീട് ശൃംഗാരഭാവങ്ങള്‍ പ്രതികാരബുദ്ധിയോടെ ഭരതനാട്യത്തില്‍ വന്നുചേര്‍ന്നത് ചരിത്രത്തിന്റെ കളി). രുക്മിണീദേവി പടുത്തുയര്‍ത്തിയ ഭരതനാട്യത്തിന്റെ നെടുംതൂണായി ബാലസരസ്വതിയും നിലകൊണ്ടു. രുക്മിണീദേവി “കലാക്ഷേത്രം” തുടങ്ങിയതോടെ ഭരതനാട്യം സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. 1940 കളോടെ “സദിര്‍” എന്ന പേര്‍ വിസ്മരിക്കപ്പെട്ടു.

പക്ഷേ 1930 കളില്‍ത്തന്നെ ഭരതനാട്യം/സദിര്‍ തമിഴ നാട്ടുകാരുടെ കൈവിട്ടു ലോകപ്രശസ്തിയാര്‍ജ്ജിച്ച് കഴിഞ്ഞിരുന്നു. "Dances of India" എന്ന പേരില്‍ കഥകളിയും സദിരും ഇന്‍ഡ്യയ്ക്കു പുറത്തവതരിപ്പിച്ചു പോന്ന രാം ഗോപാലും ഇതെല്ലാം ഒന്നിപ്പിച്ച് Contemporary Dance of India എന്ന പേരില്‍ അവതരിപ്പിച്ച ഉദയശങ്കരും. വിപുലമായ ജനസമ്മതി നേടിയതുകൊണ്ട് ഈ നൃത്തങ്ങളുടെ പ്രാദേശികത ഒരു പരിധി വരെ ഇല്ലാതാവുകയാണുണ്ടായത്. പ്രേക്ഷക-പ്രേക്ഷ്യ ബന്ധങ്ങളില്‍ സംവേദനത്തിന്റെ തീവ്രതയ്ക്കാണ് പ്രാധാന്യം. ഒപ്പം ലാളിത്യത്തിനും. ഇതേ സമയത്ത് മീനാക്ഷീസുന്ദരം പിള്ളയുടെ മറ്റൊരു പ്രഗല്‍ഭശിഷ്യയും ഭരതനാട്യക്കുഞ്ഞിനെ താലോലിച്ചു വളര്‍ത്തിത്തുടങ്ങിയിരുന്നു. ശാന്തിനികേതനത്തില്‍ പഠിച്ച് പിന്നീട് അമേരിക്കയില്‍ തിയേറ്റര്‍ കോഴ്സും പൂര്‍ത്തിയാക്കി തിരിച്ചുവന്ന പാലക്കാടുകാരിയായ മൃണാളിനി സാരഭായി. പാശ്ചാത്യമായ പരിശീലനവും ചിന്താഗതിയും രുക്മിണീദേവിയേയും മൃണാളിനിയേയും ഭരതനാട്യത്തിന്റെ അവതരണം കാഴക്കാര്‍ക്ക് എളുപ്പം ആസ്വദിക്കാവുന്ന രീതിയിലാക്കാന്‍ സഹായിച്ചു. ഈ പുതിയ സംവേദനപ്രക്രിയ ഭരതനാട്യത്തിന്റെ വിപണനതന്ത്രങ്ങളിലൊന്നായി സ്ഥാനം ഏറ്റെടുത്തു .രാം ഗോപാലും ഉദയശങ്കറും നേരത്തെ വെട്ടിയിരുന്ന പാത ഈ സംവേദനത്തിന്റെ തരംഗദൈര്‍ഘ്യം കുറയ്ക്കാന്‍ സഹായിച്ചിരുന്നു.

ഭരതനാട്യം എന്ന പേര് ഈ നൃത്തരൂപത്തിനു തല്‍ക്കാലം എടുത്താല്‍ പൊങ്ങാത്ത ധാര്‍മ്മികഭാരമാണ് വച്ചു കൊടുത്തത്. ഭരതമുനിയുടെ നാട്യശാസ്ത്രവുമായി ഭരതനാട്യത്തിനു മറ്റു ഭാരതീയ നൃത്തങ്ങള്‍ക്കുള്ള ബന്ധമേ ഉള്ളു. നാട്യശാസ്ത്രത്തിലെ നാട്യം എന്ന വാക്ക് അതിലെ dramatic element നെ സൂചിപ്പിക്കുന്നതായതുകൊണ്ട് ഒരാള്‍തന്നെ ചെയ്യുന്ന ഈ നൃത്തത്തിനു ഭരതനൃത്യം എന്ന പേരാവണം കൂടുതല്‍ അനുയോജ്യമായത്. സദിരാട്ടം നൂറുശതമാനവും തമിഴ് സംസ്കാരത്തിന്റെ ചൂടും ചൂരും പേറുന്നതാണ്, അതിന്റെ പ്രതിഫലനമാണ്. അല്ലെങ്കിലും അലാരിപ്പു തില്ലാന എന്നും മറ്റുമുള്ള നാമസങ്കേതങ്ങള്‍ (തഞ്ചാവൂര്‍ നാല്‍ വരുടെ “മാര്‍ഗ്ഗം” ഫോര്‍മാറ്റ്) നാട്യശാസ്ത്രസംബന്ധിയുമല്ലല്ലൊ. ഭരതനാട്യത്തിലെ “അടവു” നാട്യശാസ്ത്രത്തിലെ കരണം തന്നെയാണെങ്കിലും എതാണ് ആദ്യം വന്നതെന്നു ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. ചിലപ്പതികാരത്തില്‍ “നാട്യ നാണൂല്‍’ എന്ന നൃത്തസംഹിതയെക്കുറിച്ചു പരാമര്‍ശവുമുണ്ട്. അതിനും മുന്‍പുള്ള തൊല്‍കാപിയത്തില്‍ നിരവധി നൃത്തരീതികളെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. പക്ഷെ മദ്രാസിലെ ആഢ്യ യാഥാസ്തിതികരുടെ നവഭാവുകത്വത്തിനു യോജിച്ചത് മിത്തോളൊജിക്കല്‍ പരിവേഷമുള്ള ഒരു വാക്ക് ആയിരുന്നു. അവരുടെ സാമൂഹിക ജീവിതാവശ്യങ്ങള്‍ക്കും ഇത് അത്യന്താപേക്ഷിതമായിരുന്നു. കാരണം 40 കളിലും 50 കളിലും തമിഴ് ബ്രാഹ്മണപ്പെണ്‍കുട്ടികള്‍ക്ക് കല്യാണമാര്‍കെറ്റില്‍ കൈമുതലായി കണക്കെടുക്കുന്നതില്‍ ഭരതനാട്യവുമുള്‍പ്പെട്ടിരുന്നു. നാട്യശാസ്ത്രത്തിന്റെ ഏടില്‍ നിന്നും ചീന്തിയെടുത്ത താളുകളാണ് ചിലങ്ക കെട്ടിച്ച് തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് അവര്‍ വാദിച്ചു. ഒരു പാട്ടുകച്ചേരിയെ മാത്രം വിശേഷിപ്പിക്കാന്‍ പോന്ന , ഭ, ര, ത എന്നീ അക്ഷരങ്ങള്‍ ഭാവം, രാഗം, താളം എന്ന അര്‍ത്ഥങ്ങള്‍ പേറി നാട്യത്തെ വിശേഷിപ്പിക്കുന്നുവെന്ന പരമവിഢിത്തം അവര്‍ അപ്പാടെ വിഴുങ്ങാന്‍ തയറായത് ഈ കടും പിടുത്തം കൊണ്ടാണ്, ചിന്താശൂന്യത കൊണ്ട് മാത്രമല്ല. ഭാവവും രാഗവും താളവും എല്ലാ നൃത്തരൂപങ്ങളിലുമുണ്ടെന്ന സത്യം മറച്ചുപിടിയ്ക്കാന്‍ പറ്റുമെന്ന് ഇവര്‍ വൃഥാ വിശ്വസിച്ചു. ഈ യുക്തിഹീനത അവരുടെ പ്രൈവറ്റ് പ്രൊപര്‍ടിയായ കര്‍ണാടകസംഗീതത്തിന്റെ ഉടപ്പിറന്നവളായി ഭരതനാട്യത്തെ പ്രദര്‍ശിപ്പിച്ച് തെറ്റിദ്ധാരണയുളവാക്കാനും സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള അധികാരം പിടിച്ചുവയ്ക്കുവാനും ഒരു പരിധി വരെ സഹായിച്ചു. വാസ്തവത്തില്‍ നാട്യശാസ്ത്രത്തെ കൊച്ചാക്കുകയാണ് ഈ ചെയ്തി. നാട്യശാസ്ത്രം നൃത്തം, നാടകം, അഭിനയം, എന്നു വേണ്ട നൃത്തസംവിധാനം, നൃത്തമണ്ഡപം, അണിയറ, മേക്കപ്, യവനിക മറ്റ് ലോജിസ്റ്റിക്സ് ഇവയൊക്കെ വിസ്തരിക്കുന്ന അതിബ്രഹുത്തായ, പാരാവാരസംഹിതയാണ്. അതുകൊണ്ട് ഏത് ഭാരതീയ നൃത്തത്തില്‍ നിന്നോ നാടകത്തില്‍ നിന്നോ പുറകോട്ട് വരയ്ക്കുന്ന വര നാട്യശാസ്ത്രത്തില്‍ ചെന്നു നില്‍ക്കാന്‍ എളുപ്പമാണ് ചരിത്രപരമായി ശരിയല്ലെങ്കില്‍ക്കൂടി. ഭരതനാട്യത്തിനു രണ്ടായിരത്തി അഞ്ഞൂറുവര്‍ഷങ്ങളില്‍ക്കൂടുതല്‍ ‍ പഴക്കമുണ്ടെന്നും അതുകൊണ്ട് ഏറ്റവും പുരാതനമായ നൃത്തം ഇതാണെന്നും മറ്റുമുള്ള പ്രസ്താവന‍ ലഘുലേഘകളില്‍ ക്കൂടി പ്രചരിക്കപ്പെട്ടു. ഇത് ഒരു വിപണനതന്ത്രമായി ഇന്നും നിലനില്‍ക്കുന്നു.

ഇന്ന് ഭരതനാട്യത്തിന്റെ പുതുമ വിളിച്ചോതുന്ന പ്രധാന കാര്യം അതിന്റെ വേഷവിധാനമാണ്. രുക്മിണീദേവിയുടെ അടുത്ത് ഭരതനാട്യപ്പെണ്ണ് എത്തുന്നത് വെറും സാരിയുമുടുത്തുകൊണ്ടാണ്. ബാലസരസ്വതി ചിലപ്പോള്‍ രണ്ടായി പകുത്ത് കാലുകള്‍ക്കിടയിലൂടെ ചുറ്റി മുന്താണി (പല്ലു‌) വിശറി പോലെ ഞൊറിഞ്ഞ് മുന്‍പില്‍ ഭംഗി വരുത്തിയിരുന്നു. അല്ലെങ്കില്‍ പാവാട പോലെ ഞൊറിഞ്ഞുടുത്ത് മുന്താണി വിശറിയാക്കി മുന്‍പില്‍ വിടര്‍ത്തിയിരുന്നു. പ്രതിമാശില്‍പ്പങ്ങളും ഭിത്തിച്ചിത്രങ്ങളും മോഡലാക്കി സ്വല്പം ഗ്രീക്-ഇറ്റാലിഅന്‍ അംശം കലര്‍ത്തി രുക്മിണീദേവി ഞൊറിഞ്ഞു ചുറ്റിയ പോലെ പൈജാമയും ചെറിയ വിശറിയുമുള്ള മുലക്കച്ചയും രൂപകല്‍പ്പന ചെയ്തു, തയ്ച്ചത് ഒരു ഇറ്റാലിയന്‍ തയ്യല്‍ക്കാരിയാണ്. മൃണാളിനി സാരാഭായി പലനാട്ടില്‍ കിട്ടാവുന്ന വിവിധ തുണിത്തരങ്ങള്‍ ഉപയോഗിച്ച് ഏതാണ്ട് ഇതേ മാതിരി ഉടയാട നിലവില്‍ വരുത്തിയിരുന്നു. 50 കളിലാണ് ഇന്നു കാണുന്ന രീതിയിലുള്ള വൈവിധ്യമാര്‍ന്ന വിശറികളും നിശ്ചിതമായ ഞൊറികള്‍ തയ്ച്ച മേലാക്കും മടക്കുകള്‍ തയ്ച്ച പൈജാമയും നിലവില്‍ വന്നത്. മദ്രാസില്‍ താമസമാക്കിയിരുന്ന ലളിത-പദ്മിനി-രാഗിണിമാരുടെ ആവശ്യമാണ് ഈ സൃഷ്ടിയുടെ മാതാവ്. ഇവരുടെ നൃത്തപരിപാടിയില്‍‍ വളരെപ്പെട്ടെന്ന് വേഷം മറാനുള്ള എളുപ്പത്തിനു അവരുടെ മിടുക്കനായ തയ്യല്‍ക്കാരന്റെ ഭാവനയാണ് ഇതിന്റെ പിന്നില്‍. ബട്ടണുകള്‍ കൊണ്ട് കൂട്ടിപ്പിടിപ്പിക്കാവുന്ന ഈ വേഷം പ്രത്യേകം കഷണങ്ങളായതിനാല്‍ ഇടാനും ഊരി മാറ്റാനും വളരെ എളുപ്പമുള്ളതുമാണ്. തയ്ച്ചു ബലപ്പെടുത്തിയ പൈജാമ കരണങ്ങളുടെ പ്രകാശനത്തിനുള്ള സ്വാതന്ത്ര്യം വഴിവിട്ടു നല്‍കി. ഉദാഹരണത്തിന് വലതുപാദം മുഖത്തിനു സമം ഉയര്‍ത്തേണ്ടുന്നതായ വൃശ്ചിക, വിഷ്ണുക്രാന്ത മുതലായ കരണങ്ങള്‍ ചെയ്യാന്‍ ഈ വേഷസംവിധാനം സാദ്ധ്യമാക്കി. ഈ ആധുനിക വേഷം ഇന്നു ഭരതനാട്യത്തിന്റെ മുഖമുദ്രയായിക്കഴിഞ്ഞിരിക്കുന്നു, അതിന്റെ തനിമ ഇതാണെന്നു സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

അതിശയപ്പെടുത്തുന്ന ഒരു കാര്യം പ്രത്യേക ആഭരണങ്ങളൊന്നും ഇതു വരെ ഭരതനാട്യത്തിനു വേണ്ടി രൂപകല്പന ചെയ്യപ്പെട്ടിട്ടില്ല എനാതാണ്. തമിഴ് നാട്ടുകാര്‍ വിശേഷാവസരത്തിലണിയുന്ന നെറ്റിച്ചുട്ടിയും കുണ്ഡലതിനു മേലുള്ള മാട്ടിയുമാണ് ഇന്നും ഭരതനാട്യത്തിന്റെ ആഭരണങ്ങള്‍. നെറ്റിച്ചുട്ടിയ്ക്ക് ചില ചെറിയ വ്യത്യാസങ്ങള്‍ വന്നിട്ടു, ഉഡ്യാണം എന്ന ബെല്‍റ്റിനും. പ്രതിമാശില്‍പ്പങ്ങളില്‍ നിന്നും പ്രചോദനം നേടി വേഷങ്ങളില്‍ വന്ന മാറ്റങ്ങളിലെ ധരാളിത്തം എന്തു കൊണ്ടോ ആഭരണങ്ങളില്‍‍ എത്തിപ്പെട്ടിട്ടില്ല, ഇതുവരെ.

ജനസമ്മതിയാര്‍ജ്ജിക്കനുള്ള വശ്യതയും സ്വീകാര്യതയും നൃത്തനാടകങ്ങള്‍ക്കാണെന്നു തന്റെ ബാലെ അനുഭവം ശ്രീമതി അരുണ്ഡേലിനെ പഠിപ്പിച്ചിരുന്നു.അവര്‍ സ്ഥാപിച്ച കലാക്ഷേത്രത്തില്‍ രാമായണം നൃത്തനാടകം അരങ്ങേറിയതോടെ ഭരതനാട്യം രൂപത്തിലും ഘടനയിലും പുതിയ മാനങ്ങള്‍ തേടി. വ്യക്തിഗതം മാത്രമായിരുന്ന നൃത്തം സംഘതലത്തിലേക്കു നീങ്ങിയപ്പോള്‍ പുതിയതായി പലതും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടായിരുന്നു. നാടകാംശമേ ഇല്ലാതിരുന്ന ഈ നൃത്തത്തിനു അതു പ്രദാനം ചെയ്തത് കഥകളിയാണ്, ഭാഗവത മേളയും കുറച്ചൊന്നു സഹായിച്ചു. തമിഴരുടെ നാടന്‍ നൃത്തനാടകമായ കുറവഞ്ചിയില്‍ ക്ലാസിക് കലയ്ക്കു വേണ്ടി കടം കൊള്ളാന്‍ ഒന്നുമുണ്ടായിരുന്നില്ല താനും. കഥാഗതിയെ ഇണക്കിച്ചേര്‍ക്കാനുള്ള സംഭാഷണവിധികള്‍ കഥകളി സമ്മാനിച്ചു. മുദ്രാവിന്യാസങ്ങള്‍ വിപുലീകരിക്കാന്‍ ഇത് സഹായിച്ചു. നാടകീയത്വം വിപുലീകരിക്കാന്‍ അതിവേഗജതികള്‍ ആവശ്യമായി വന്നു. കഥകളിയിലെ ചെണ്ടയും ചേങ്ങിലയുമൊക്കെ താളവാദ്യങ്ങളുടെ ഭാഗമായി. മൃണാളിനി സാരാഭായി തന്റെ നൃത്തനാടകങ്ങളില്‍ കഥകളി തന്നെ ഇണക്കിച്ചേര്‍‍ത്തു. കഥകളി വിദഗ്ദ്ധര്‍ ഗ്രൂപ്പിലെ നിത്യസാന്നിധ്യമായി. ചിലപ്പോള്‍ കഥകളിയിലെ സന്ദര്‍ഭങ്ങള്‍ അതേപടി ഭരതനാട്യത്തില്‍ കൊണ്ടാടി. പാഞ്ചാലീവസ്ത്രാക്ഷേപം ഉദാഹരണം. അക്കാലത്ത് മദ്രാസില്‍ താമസമുറപ്പിച്ചിരുന്ന കഥകളി ആചാര്യന്‍ കീഴ്പ്പടം കുമാരന്‍ നായര്‍ ഭരതനാട്യവും കഥകളിയും സംയോജിപ്പിച്ച് നൃത്തനാടകങ്ങള്‍ സംവിധാനം ചെയ്തത് ഈ സമ്പ്രദായത്തിന്റെ പ്രാമാണികത വര്‍ദ്ധിപ്പിച്ചു. പില്‍ക്കാലത്ത് വി. പി.ധനഞ്ജയനും ഇതേ രീതി പിന്തുടര്‍ന്നു.പക്ഷെ പലപ്പോഴും ലോകധര്‍മ്മിയായ സംകേതങ്ങള്‍ മാത്രമാണ് ഭരതനാട്യത്തില്‍ സ്വീകരിക്കപ്പെട്ടത്.

ഒരു “സോളോ” നൃത്തം സംഘനൃത്തമായി പരിവര്‍ത്തനം ചെയ്യാനുള്ള വെല്ലുവിളികള്‍ ഇതിനോടു കൂടി നേരിടാന്‍ ഭരതനാട്യം നിര്‍ബ്ബന്ധിക്കപ്പെട്ടു. നൃത്തമണ്ഡപനിലം വിപുലമായി ഉപയോഗിക്കേണ്ടി വന്നതിനാല്‍ പുതിയ വിന്യാസക്രമങ്ങള്‍ ചമയ്ക്കേണ്ടി വന്നു. ഇത് ജതികള്‍‍ ചവിട്ടുന്നതിനോടൊപ്പം വശങ്ങളിലേക്കും നീങ്ങേണ്ടത് അത്യാവശ്യമാക്കി. സഞ്ചാരീഭാവത്തിന്റെ വിസ്ത്രുത പതിപ്പ്. പ്രേക്ഷകരെ അഭിമുഖീകരിച്ചിരുന്ന നര്‍ത്തകി എല്ലാവശങ്ങളിലേക്കും തിരിഞ്ഞ് കളിക്കേണ്ടി വന്നു.ലക്ഷണശാസ്ത്രം വികസിച്ചു. സാങ്കേതികമായി ഭരതനാട്യം സ്ഥനാന്തരണം ചെയ്യപ്പെട്ടതിന്റെ ലളിതമായ ഉദാഹരണം മാത്രമാണിത്. പിന്നീട് മൃദംഗത്തിന്റെ സങ്കീര്‍ണജതികളും ഈ നൃത്തത്തില്‍ പരീക്ഷിക്കപ്പെട്ടു. വര്‍ദ്ധിച്ച ചടുലതയും ഊര്‍ജ്ജവും ഭരതനാട്യത്തെ വളരെ ദൂരം കൊന്നക്കോലടികളുടെ മാസ്മരസ്വനത്തിലൂടെ യാത്രചെയ്യിച്ചു.

60കളില്‍ ഈസമന്വയപ്രവണത കുച്ചിപ്പുടിയില്‍ നിന്നും കഥകളിയില്‍ നിന്നും കലവറയില്ലാതെ അടവുകളും മുദ്രാസങ്കേതങ്ങളും പിന്നെയും സ്വാംശീകരിക്കാന്‍ സാദ്ധ്യമാക്കി. ഭരതനാട്യത്തിന്റെ ശക്തമായ സാന്നിധ്യവും ജനസമ്മതിയും അത് സ്വായത്തമാക്കിയതൊക്കെ അതിന്റെ സ്വന്തമെന്ന തോന്നലുണ്ടാക്കാനും വ്യവസ്ഥപ്പെടുത്താനും‍‍ കാരണമായി. ഉദാഹരണത്തിനു കൈകള്‍ ഡയഗണലായി ഒന്നുയര്‍ത്തിയും ഒന്നു താഴ്ത്തിയും പിടിച്ച്, അലപദ്മ-കടകമുഖ മുദ്രകള്‍ മാറി മാറി ചെയ്യുന്ന നാട്ടടവ് മുദ്ര കുച്ചിപുഡിയില്‍ നിന്നും കടന്നു വന്നത് ഇന്നു ഭരതനാട്യത്തിന്റെ ടെക്സ്റ്റ് പുസ്തകത്തിന്റെ പുറം കവര്‍ ചിത്രമായി വന്നിട്ടുണ്ട്. കലാക്ഷേത്രത്തിന്റെ പ്രിന്‍സിപ്പലായ ലീലാ സാംസണ്‍ ചെണ്ട, ചേങ്ങില മദ്ദളമേളത്തോടെ കഥകളിയിലെ മുഴുമണ്‍ഡലനിലയില്‍ ചുഴിപ്പു ചെയ്യുന്നത് ഭരതനാട്യമായി അനുഭവപ്പെടുന്നതു വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇക്കഴിഞ്ഞ പത്തു കൊല്ലത്തിനകം മോഹിനിയാട്ടത്തിലെ ചില പാദവിന്യാസങ്ങളും ഭരതനാട്യം സ്വായത്തമാക്കിയിട്ടുണ്ട്.

വിപ്ലവകരമായ മാറ്റങ്ങള്‍ സമ്മാനിച്ചത് പദ്മ സുബ്രമണ്യമാണ്. കഥകളിയിലെ പകര്‍ന്നാട്ടം അതേപടി ഭരതനാട്യത്തില്‍ സന്നിവേശിപ്പിച്ച് യാഥാസ്ഥിതികരെ ഞെട്ടിച്ചു കള‍ഞ്ഞു അവര്‍. അതീവ അഭിനയപാടവമുള്ളവരുടെ നൃത്തം ആയിത്തീരുമോ എന്ന പേടിയായിരുന്നു ഈ പ്രതിലോമകാരികളെ ശത്രുപക്ഷത്ത് കൊണ്ടെ നിറുത്തിയത്. സാഹിത്യകാരനും ദൃശ്യകലാവിദഗ്ദ്ധനുമായിരുന്ന ഡോക്ടര്‍ എസ്. കെ. നായരുമായുള്ള സമ്പര്‍ക്കം ആണ് പദ്മയ്ക്ക് തുണയായത്. “കൃഷ്ണായ തുഭ്യം നമ:“ പോലുള്ള നിര്‍മ്മിതികളില്‍ ഒരാള്‍ തന്നെ ബഹുരൂപിയായി വിഭ്രമകരമായ നാടകാന്തരീക്ഷം സൃഷ്ടിക്കുന്ന മാന്ത്രിക വിദ്യയ്ക്ക് “ഭരതനൃത്തം” എന്നു പേരിട്ട് ആഢ്യവിഭാഗത്തെ നേരിട്ടു ഇവര്‍. 108 കരണങ്ങളേയും കൂട്ടിയിണക്കി അത് പ്രത്യക്ഷീഭവിപ്പിക്കാനുള്ള കോപ്പുകളും ഇവരുടെ നൃത്തത്തില്‍ സന്നിവേശിക്കപ്പെട്ടിരുന്നു. ഒരു തിരിച്ചുപോക്കിനു സാദ്ധ്യതയില്ലാത്തവിധം ഭരതനാട്യം പുതിയ മേച്ചില്‍പ്പുറങ്ങളില്‍ വിഹരിച്ചു കളിച്ചു.

ഇക്കാലത്തു തന്നെയാണ് ഭരതനാട്യം സിനിമയുമായി ബന്ധം സ്ഥാപിക്കുന്നത്. 40 കളില്‍ ത്തന്നെ ബോംബേയില്‍ ഈ നൃത്തപഠനം തുടങ്ങിയിരുന്നു. നളിനി ജയ്‌വന്ത്, കാമിനി കൌശല്‍ മുതലായ ഭരതനാട്യനര്‍ത്തകികള്‍ ഹിന്ദിസിനിമയില്‍ നായികമാരായി അരങ്ങേറുകയും ചെയ്തു. കമലാ‍ ലക്ഷ്മണ്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും രാജ് കപൂറിന്റെ സിനിമകളില്‍ നൃത്തം ചെയ്യാന്‍ വരെ വിളിക്കപ്പെട്ടു. നര്‍ത്തകിമാരായ പദ്മിനിയും വൈജയന്തിമാലയും ഹിന്ദി-തമിഴ് സിനിമകളിലെ നായികമാരായി യഥേഷ്ടം വിളങ്ങി. സിനിമയില്‍ നിന്നും സ്റ്റേജിലെ നൃത്തപരിപാടികളിലേക്കു വരുമ്പോല്‍ ഇവര്‍ക്കു പലതും പുതുതായി പുറത്തെടുക്കാനുണ്ടായിരുന്നു. സിനിമയിലെ ശരീരഭാഷ. ഇത് നൃത്തപ്രേക്ഷകരുമായുള്ള സംവേദനം കുറെക്കൂടി എളുപ്പമാക്കി. സിനിമയിലെ ചില അതിശയോക്തി കലര്‍ന്ന ചലനങ്ങള്‍ നൃത്തത്തോട് ചേര്‍ന്നു നിന്നു. പിന്നീട് ഇത് ഭരതനാട്യത്തിന്റെ സ്വാഭാവികതയിലൊന്നായിത്തീര്‍ന്നു.

50 കളുടെ അവസാനത്തോടെ ഭരതനാട്യം ഭാഷയുടേയും തമിഴ് പ്രാദേശികതയുടേയും അതിരുകള്‍ ഭേദിച്ച് പുറത്തുകടക്കാന്‍ സഹായകമാക്കിയത് സുധ ചന്ദ്രശേഖരന്‍ മീര ഭജന്‍ നൃത്തരൂപത്തിലാക്കിയപ്പോഴാണ്. ഹിന്ദിയും ഹിന്ദുസ്ഥാനി സംഗീതവും മാത്രമല്ല മീരയുടെ സ്വത്വപരിസരവും ഭരതനാട്യത്തിനിണങ്ങുമെന്നുള്ള ഈ പ്രത്യക്ഷത്തെളിവ് വിസ്തൃതമായ ഒരു വലയത്തിനകത്തു പ്രതിഷ്ഠിക്കയാണ് ചെയ്തത്. പലപ്പോഴും ഈവലയം തന്നെ ഭേദിക്കപ്പെട്ട് ഭരതനാട്യം ചിത്രകലയോട് ചേര്‍ന്നുനിക്കുന്ന ഉപാഖ്യാനരീതികള്‍ വരെ തേടിപ്പോയി. 70 കളില്‍ കണ്ട സര്‍ റിയലിസ്റ്റിക് രീതി സന്നിവേശിപ്പിക്കപ്പെട്ട മൃണാളിനി സാരാഭായി- മല്ലിക സാരാഭായി ടീമിന്റെ “മീര” ഇതിനൊരു ഉദാഹരണം മാത്രം. ആധുനികത കൈക്കൊണ്ട് ഏതുദിശയിലേക്കും പ്രയാണം ചെയ്യാന്‍ ഭരതനാട്യത്തെ ഇത് പ്രാപ്തമാക്കി.

ഈയടുത്തായി ചില പ്രത്യേക ദര്‍ശനവിധികള്‍ ഭരതനാട്യത്തിന്റെ കാഴ്ച്ചപ്പാടിലും സാങ്കേതികതയിലും അരങ്ങുസമക്ഷത്തിനും വേറിട്ട പ്രകൃതികള്‍‍ സമ്മാനിച്ചു. മാളവിക സരുക്കായ് മുതലായവര്‍ നര്‍ത്തകിയെ/നര്‍ത്തകനെ കഥാപാത്രത്തില്‍ നിന്നും വേറിട്ടു നിര്‍ത്തുന്ന ക്ലിഷ്ടമായ ആശയം പ്രകടമാക്കാന്‍ താല്‍പ്പര്യപ്പെട്ടു. കഥകളിയില്‍ ഇതാണ് പണ്ടേ രീതി. ഒരു സുന്ദരിയുടെ ലാവണ്യഭംഗിയോ സമ്മോഹനമായ അംഗചലങ്ങളൊ കൊണ്ട് ത്രസിപ്പിക്കാതെ നൃത്തത്തിന്റെ പരമമായ അനുഭവം പകര്‍ത്തപ്പെടുക മാത്രമാണ് പ്രധാനം എന്ന ആശയം പ്രത്യക്ഷമാക്കാനുള്ള പണിപ്പാടുകള്‍ തുടങ്ങി. സ്ത്രീശരീരാസ്വാദനത്തിനുള്ളതല്ല ഭരതനാട്യം എന്ന ലളിതവാദം നൃത്തത്തെ ശരീരത്തില്‍ നിന്നും വിഘടിപ്പിക്കാനുള്ള യത്നമായിരുന്നു. ശൃംഗാരത്തെ രതിയില്‍ നിന്നും വേര്‍പെടുത്തി ആ രസസ്ഫൂര്‍ത്തി മാത്രം പ്രകരണം ചെയ്യാനുള്ള ഉദ്യമത്തിന്റെ ഉദാഹരണമാണ് പ്രിയദര്‍ശിനി ഗോവിന്ദിന്റെ പുതിയ പദം അവതരണം. ഇങ്ങനെ പോകുന്നു അത് “ എന്റെ ഭര്‍ത്താവ് ഉറങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ അമ്മയും. വേലക്കാരിയാകട്ടെ അവളുടെ വീട്ടിലും പോയി. ഞാനിതാ വാതില്‍ തുറന്ന് നിന്നെ കാത്തിരിക്കുന്നു. പ്രിയനേ വന്നാലും”. ഇതിന്റെ പിന്തുടര്‍ച്ചയായി സി. വി. ചന്ദ്രശേഖറും കൂട്ടരും “പുരുഷ്” പോലുള്ള, ആണുങ്ങള്‍ മാത്രം പങ്കെടുക്കുന്ന നൃത്തശില്‍പ്പങ്ങള്‍ മെനഞ്ഞെടുത്തു. വി. പി.ധനഞ്ജയന്റെ ആറു ശിഷ്യന്മാര്‍ ഒന്നിച്ച് ആകാരസൌഷ്ഠവമോ മുഖകാന്തിയൊ പ്രകടമാക്കാതെ “ആനന്ദ നടമിടും പാദം പൊന്നമ്പല വാണന്‍ ചിദംബരനാഥന്‍” ആടി നൃത്തത്തിന്റെ പരിപൂര്‍ണത അനുഭവഭേദ്യമാക്കുന്നത് ഇതേ ആശയത്തിന്റെ അനുരണനമായാണ്. സ്റ്റേജില്‍ അത്യല്‍ഭുതമായ ജ്യൊമിതീയ കളങ്ങള്‍ നൃത്തചലനങളാല്‍ വരയ്ക്കുന്ന അലര്‍മേല്‍ വള്ളി ഭരതനാട്യത്തെ സ്ഥലപരിമിതികളില്‍ നിന്നും ത്രികോണക്കളത്തില്‍ വിന്യസിക്കുന്നരീതിയില്‍ നിന്നും വിടുതലാക്കി. ഭരതനാട്യത്തിന് പ്രേക്ഷകര്‍ മറ്റൊരു ഡിമെന്‍ഷന്‍ സ്മൃതിപ്പെടുത്താനു ഇതു നിര്‍ബ്ബന്ധിച്ചു. അലര്‍മേല്‍ വള്ളിയുടെ അവതരണത്തിലെ നിരന്തരശില്പഘടന ഒരു ജതിശൃംഘലയ്ക്കു ശേഷം വിശ്രമിക്കുന്നതുപോലെയുള്ള സ്വഭാവത്തോടുള്ള ആക്ഷേപം ഇല്ലാതാക്കി. ചന്ദ്രലേഖയുടെ ധീരപരീക്ഷണങ്ങള്‍ പലപ്പോഴും ഭരതനാട്യ്യത്തിന്റെ വലയത്തിനു പുറത്തുമായി.

ബാലസരസ്വതിയുടെ പ്രിയംകരമായ ശിവനര്‍ത്തനം “ഇടതുപാദം തൂക്കി ആടും നടരാജനടി പണിവയേ നെഞ്ചേ”ഇന്നു പല്ലവി മൂന്ന് ആവര്‍ത്തിക്കുന്നത് മുദ്രാവിന്യാസത്തിലും പദചലനത്തിലും മൂന്നു കാലങ്ങളിലേക്ക് കയറിപ്പോയിട്ടാണ്. താണ്ഡവത്തിന്റെ വിവിധ കരണങ്ങളില്‍ ഫ്രീസ് ചെയ്തശേഷം മൃദംഗത്തിന്റെ സങ്കീര്‍ണമായ ജതിയിലൂടെ നര്‍ത്തകി വിസ്തൃതമായ സ്ഥാനചലനങ്ങളില്‍ ഒഴുകിയിറങ്ങുന്നു.

ബാലസരസ്വതി ഇന്നു ഇതുകണ്ടാല്‍ അമ്പരന്നു പോയേക്കും.

36 comments:

എതിരന്‍ കതിരവന്‍ said...

ഭരതനാട്യം-ഒരു ആധുനിക നൃത്തരൂപം
ഇന്നു കാണുന്ന ഭരതനാട്യം ആധുനികമായ നൃത്തമാണ്. എന്റെ ചില നിരീക്ഷണങ്ങള്‍.
ഭാഗ്യ്‌വശാല്‍ പദ്മ സുബ്രമണ്യം, ഭാരതി ശിവജി, സുധ് ചന്ദ്രശേഖര്‍, സി. വി. ചന്ദ്രശേഖര്‍, വി. പി. ധനഞ്ജയന്‍,അലര്‍മേല്‍ വള്ളി, ലീലാ സാംസണ്‍,ഡോ. എസ്. കെ. നായരുടെ സഹധര്‍മ്മിണി മീനാക്ഷിയമ്മ, ആന്‍ മരിയ ഗാസ്റ്റണ്‍ എന്നിവരോടൊക്കെ പലപ്പോഴായി ചില്ലറ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ നിന്നും പെറുക്കിക്കൂട്ടീയ അറിവുകളാണ് ഇതിന്റെ പിന്നില്‍. ഭാരതി ശിവജിയുമായി ഒരു പ്രാദേശിക റ്റെലിവിഷന്നു വേണ്ടി ഇന്റെര്‍വ്യുവും തരപ്പെട്ടിട്ടുണ്ട്.

വായിച്ചാട്ടെ.

പുള്ളി said...

ഭരത നാട്യത്തിന്റെ ഉല്പ്പത്തി സ്വഭാവം വികാസം പരിണാമം ആസ്വാദനം വ്യക്തികള്‍ സംഭാവനകള്‍ എന്നിവയെല്ലാം അടങ്ങുന്ന വളരെ നല്ലൊരു സമഗ്ര ലേഖനത്തിന് എതിരവന്‍ കതിരവന് നന്ദി! ഇത്രനന്നായി ഒരു കലാശാഖയുടെ അവലോകനം നടത്തിയത് അടുത്തൊന്നും വായിച്ചിട്ടില്ല.

ഇത് ബ്ലോഗുകളുടെ കുത്തൊഴുക്കിലൊലിച്ചു പോകേണ്ടതല്ല മറിച്ച് ആദ്യം പറഞ്ഞ സെക്ഷന്‍‌ഹെഡിങ്ങുകളോടെ-റെഫറന്‍സുകള്‍ സഹിതം- വിക്കിയില്‍ കേറേണ്ട ഒന്നാണ്! കതിരവന്‍ ചെയ്യുന്നോ അതോ ഞാന്‍ ചെയ്യണോ? (ഭീഷണിയല്ല; സമ്മതം തരണേ :)

vimathan said...

പ്രിയ എതിരന്‍, നല്ല ലേഖനം. ഒരു സബാള്‍ട്ടേണ്‍ സമൂഹമായ ദേവദാസികളുടെ സദിരാട്ടം, അല്ലെങ്കില്‍ ദാസിയാട്ടം എങിനെ ഭരതനാട്യം എന്ന “മഹാപാരമ്പര്യം” ആയി എന്നത് സംബന്ധിച്ചും,അതില്‍ കോളോണിയല്‍ ആധുനികതയുടെ പങ്ക് സംബന്ധിച്ചും, അറിയാന്‍ സഹായകമായേക്കാവുന്ന ചില ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
http://www.hinduonnet.com/2003/01/14/stories/2003011400171000.htm

http://www.hinduonnet.com/thehindu/2003/01/15/stories/2003011500251000.htm

Siju | സിജു said...

വളരെ നല്ല ലേഖനം. കനം കൂടുതലായിരിക്കുമെന്ന മുന്‍‌ധാരണ മൂലമായിരിക്കാം വായനക്കാര്‍ കുറഞ്ഞു പോയത്
ഭരതനാട്യത്തിനു ആ പേരു നല്‍കിയതിനെ വിമര്‍ശിച്ചതിനോട് അനുകൂലിക്കാന്‍ തോന്നുന്നില്ല. ഭാവ രാഗ താള സംഗമം ഗാനത്തില്‍ മാത്രമല്ല നൃത്തത്തിലും ആകാമെന്നുള്ളതു കൊണ്ട് അതില്‍ തെറ്റു പറയാന്‍ പറ്റുമോ.. പിന്നെ ഇല്ലാത്ത പാരമ്പര്യം പറയുന്നതിനു പേരുമായെന്താ ബന്ധം..

രുഗ്മിണിദേവി സ്ഥാപിച്ച കലാക്ഷേത്ര ഇന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നൃത്തവിദ്യാലയങ്ങളിലൊന്നാണ്.
അവിടത്തെ വിദ്ധ്യാര്‍ത്ഥികളുടെ പ്രഭാത പ്രാര്‍ത്ഥന കാണാന്‍ പോയിട്ടുണ്ട്. ചിത്രങ്ങളെടുക്കാന്‍ സമ്മതിച്ചില്ല.

എതിരന്‍ കതിരവന്‍ said...

സിജൂ:
“ഭരതനാട്യം“ എന്ന പേര്‍ ഓട്ടന്‍ തുള്ളലിനും ചേരും. താളവും ഭാവവും നാട്യവും വളരെക്കൂ‍ടുതലാണു താനും.

Siju | സിജു said...

:-)
ഓട്ടന്‍‌തുള്ളലിനു ഏതായാലും ഒരു പേരിട്ടുപോയല്ലോ.. ഇനി പരിഷ്കാരം വല്ലോം വരുത്തുകയാണെങ്കില്‍ നമുക്കാലോചിക്കാം

Dinkan-ഡിങ്കന്‍ said...

എതിരവന്‍&കുതിരവാ, വിജ്ഞാന പ്രദമായ് പോസ്റ്റ്.

ചിലതു പറയെട്ടെ.
ഇപ്പോള്‍ സൌത്ത് ഇന്ത്യയില്‍ ഭരതനാട്യ ശൈലിയെ 3 ആയാണ് തരം തിരിക്കുന്നത്. 1)അഡയാര്‍ ശൈലി 2)കലാമണ്ഡലം ശൈലി 2)മിശ്രശൈലി(ഫ്യൂഷനും മറ്റും ഉപയൊഗിക്കുന്നത്)

ബ്ലൌസ്,പൈജാമാ,വലിയ ഞെറി, ചെറിയഞെറി,അരപ്പട്ട എന്നിവയാണ് പാരമ്പര്യ ശൈലിയെങ്കിലും ഇപ്പോള്‍ താങ്കള്‍ പറഞ്ഞ്തുപോലുള്ള മാറ്റങ്ങള്‍ കാണാം.

കൈയ്യില്‍ കെട്ടുന്ന വങ്കി, മാങ്ങാമാല, കാലിലും ഉള്ളം കൈയ്യിലും ചുവപ്പ് ചാര്‍ത്തുന്ന അള്‍ത്ത തുടങ്ങി നിരവധി വസ്തുക്കള്‍ അപ്രത്യക്ഷമായതയും കാണാം.

തോടയമേത്, പദമേത്, വര്‍ണ്ണമേത്, സ്വരമേത്, തില്ലാനയേത് എന്ന് കാഴ്ചക്കാരനു തിരിച്ചറിയാനാകാത്ത വിധമാണ് ആധുനീക രീതികള്‍. അര്‍ദ്ധിയും, മുത്താരിപ്പും, ജതിയും, ചരണവും പോലും വേര്‍ത്തിരിക്കാനവാതെ പ്രഗത്ഭരായ നൃത്താധ്യാപകര്‍ പോലും ഇതൊക്കെ കണ്ട് കുഴങ്ങി നില്‍പ്പുണ്ടാകും അല്ലേ?

എതിരന്‍ കതിരവന്‍ said...

ഡിങ്കന്‍:

വഴുവൂര്‍ ശൈലിയും തഞ്ചാവൂര്‍ ശൈലിയുമൊക്കെ ഒന്നു ചേരുന്നതില്‍ സി. വി. ചന്ദ്രശേഖറിനെപ്പോലുള്ളവര്‍ക്ക് സന്തോഷമേ ഉള്ളു. ഭരതനാട്യം ഇപ്പോഴും പാരമ്പര്യം-മാറ്റം പാരമ്പര്യം-മാറ്റം (tradition-transition)കളി കളിച്ചുകൊണ്ടിരിക്കുകയാണ്.
എന്റെ ലേഖനത്തിന്റെ ഉദ്ദേശം ഇതിന്റെ പഴക്കത്തെപ്പറ്റിയുള്ള ഗീര്‍വാണം എന്നും കേട്ടീരിക്കാന്‍ അത്ര സുഖമില്ല എന്നതാണ്.

പുള്ളി said...

എതിരാ... എന്താ ഒന്നും മുണ്ടാത്തേ... ഈ വിക്കിക്കുറ്റി (stub) കണ്ടിട്ട് മാറ്റണം എന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ മാറ്റൂ...

എതിരന്‍ കതിരവന്‍ said...

പുള്ളിക്കാരാ:

സന്തോഷം. സതോഷം.
വിക്കിയിലിടാന്‍ ഇതു പോരല്ലോ. ഈ ലേഖനത്തിന്റെ സ്വഭാവം ഒരു നിരീക്ഷണമാണ്. വിക്കിയിലിടാന്‍ ചരിത്രവും വളര്‍ച്ചയുമൊക്കെ വേറേ എഴുതേണ്ടേ? ഇത് വിക്ക്ക്കിയിലിട്ടാല്‍ ഒരു അവിയല്‍പ്പരുവമായി തോന്നുകയില്ലേ?

ഞാന്‍ അതിനുവേണ്ടി വേറേ എഴുതാം,ഇതു തന്നെ സ്വല്പം മാറ്റി.

വിക്കിയില്‍ ഭരതനാട്യം ലേഖനങ്ങള്‍ ഒന്നും ഇല്ലേ?

എതിരന്‍ കതിരവന്‍ said...

വിമതന്‍:
വളരെ നന്ദി. ഇതുപോലെ വേറേ ഏതെങ്കിലുയ്ം ലിങ്കുകള്‍ ഉണ്ടോ? ഇത്തരം ലേഖനങ്ങളില്‍ കണ്ണു വയ്ക്കാറുണ്ടോ?
സദാനന്ദ് മേനോന്റെ മറ്റു ലേഖനങ്ങള്‍ കിട്ടിയാല്‍ കൊള്ളാമായിരുന്നു. ചന്ദ്രലേഖയുടെ പ്രൊഡക്ഷന്‍സിന്റെ പുറകില്‍ ഇദ്ദേഹത്തിന്റെ ശക്തിയായിരുന്നു. ഇവരുടെ ‘ഫയര്‍” കണ്ടിട്ടുണ്ട്. സംസാരിക്കാന്‍ പറ്റിയില്ല.

vimathan said...

പ്രിയ എതിരന്‍, താങ്കളുടെ ലേഖനം വായിച്ചപ്പോള്‍, പണ്ടെങോ വായിച്ച സദാനന്ദ് മേനോന്റെ ഹിന്ദു ലേഖനം ഓര്‍മ്മ വന്നതു കൊണ്ടാണ്, ഹിന്ദു സൈറ്റില്‍ ഒന്ന് സേര്‍ച്ച് ചെയ്ത് ലിങ്ക് ഇട്ടത്, അല്ലാതെ ഈ വിഷയങളില്‍ കൂടുതല്‍ വായിച്ചിട്ടില്ല. താങ്കളുടെ ലേഖനത്തില്‍ ചന്ദ്രലേഖയെക്കൂടി പരാമര്‍ശിക്കാമായിരുന്നു. സദാനന്ദ് മേനോന്റെ ഹിന്ദു ലേഖനത്തെ സംഘ പരിവാര്‍ ആംഗിളില്‍ നിന്ന് വിമര്‍ശിക്കുന്ന ഒരു ലേഖനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
http://www.vigilonline.com/news/plain_speak/ps_view.asp?plainspeakid=29
തുടര്‍ന്നും ഇത്തരം ലേഖനങള്‍ പ്രതീക്ഷിക്കുന്നു.

പ്രിയംവദ-priyamvada said...

അപ്പൊ ഇങ്ങിനെയൊക്കെ ആണല്ലേ..

ഭരതനാട്യം സിനിമയില്‍ കാണികുമ്പോഴുള്ള വേഷവ്യത്യാസം ശ്രദ്ധിച്ചിട്ടുണ്ടു..
ഘനമുള്ള ലേഖനം..:-)
qw_er_ty

പുള്ളി said...

>> ലേഖനത്തിന്റെ സ്വഭാവം ഒരു നിരീക്ഷണമാണ്. വിക്കിയിലിടാന്‍ ചരിത്രവും വളര്‍ച്ചയുമൊക്കെ വേറേ എഴുതേണ്ടേ? ഇത് വിക്ക്ക്കിയിലിട്ടാല്‍ ഒരു അവിയല്‍പ്പരുവമായി തോന്നുകയില്ലേ?

എതിരവാ, മാറ്റങ്ങള്‍ വേണം. ലേഖനത്തിന്റെ ടോണ്‍ മാറണം. പലയിടത്തായി കൊടുത്തിട്ടുള്ള സമാന തലക്കെട്ടുകളില്‍ വരുന്ന കാര്യങ്ങള്‍ ഒന്നിലാക്കണം, റെഫറെന്‍സുകള്‍ വേണം. അത്രേം ചെയ്താല്‍ വിക്കാം. ഏതായലും നിലവിലുള്ള ലേഖനത്തേക്കാള്‍ (ലിങ്ക് മുകളിലെ കമന്റില്‍) നന്നവുമെന്ന് ഉറപ്പ്.

ദേവന്‍ said...

ഇഷ്ടപ്പെട്ടു വായിച്ചു എതിരാ.

സാജന്‍| SAJAN said...

കാമ്പുള്ള ഒരു ലേഖനം 10 മിനിട്ട് ചെലവഴിച്ചാലെന്താ കാര്യമാത്ര പ്രസക്തമായ ഒരു സംഭവം ആയിരുന്നല്ലൊ ഇത്..
ഇടക്ക് ഇത്തരം പോസ്റ്റുകള്‍ വരുമ്പോഴാണ് ബൂലോഗത്തിന്റെ നിലവാരം ഉയരുന്നത്:)

Anonymous said...

super duper. really impressive. thanks for putting this for us. yeh dil maange more...

വേണു venu said...

വളരെ സമഗ്രമായ ലേഖനം. വായിച്ചു. ഇഷ്ടപ്പെട്ടു.:)

അചിന്ത്യ said...

പ്രിയ എതിരന്, കതിരന്, മുതിരന്, കുതിരന് (നല്ല പേര്).
നല്ല ലേഖനോം.
ചില യോജിപ്പുകളും കൂട്ടിച്ചേര്ക്കലുകളും മറ്റൊരു പോസ്റ്റില്
ചില വിയോജിപ്പുകളും സംശയങ്ങളും ഇവടെത്തന്നെ-

താങ്കള് പറഞ്ഞപ്രകാരം ഭരതനാട്യത്തിന് ഉറപ്പ്പേകാന് കഥകളിയിലെ മുദ്രസങ്കെതങ്ങളെ ആശ്രയിച്ചു എന്നതിനോട് എനിക്കെന്തോ യോജിക്കാനാവുന്നില്ല്യ.ഭരതനാട്യം മുദ്രകള്ടെ ഘടനെം വിനിയോഗോം പ്രധാനായും നന്ദികേശ്വരന്റെ അഭിനയദര്പ്പണത്തില് പറയണത്പോലെയാണ് . നേരെ മറിച്ച് കഥകളീല് പ്രധാനായും ഹസ്തലക്ഷണദീപികേലെ മുദ്രാസംജ്ഞകളാണ്. (ഹസ്തലക്ഷണ ദീപികയില്‍ ചതുര്‍വിംശതി മുദ്രകള്‍ 24 എണ്ണമേയുള്ളു, ഭരതസമ്മതമായതിന്റെ പകുതി പോലുമില്ല)

കഥകളീനെക്കാളും ഭരതനാട്യത്തിലിപ്പൊ ഒരുപാട് സ്വവധീനം ചെലുത്തിക്കാണണത് കളര്യാന്ന് എനിക്ക് പലപ്പഴും തോന്നീട്ട്ണ്ട്. പല ഭരതനാട്യം സ്കൂളുകളിലും അതിനി വഴ്അവുരല്ല, പന്തനല്ലൂരല്ല, തഞ്ചവൂരല്ല എന്തയാലും, കളരീം യോഗേം അഭ്യസിപ്പിക്കണ കണ്ടീട്ടുംണ്ട്.

ഇക്കഴിഞ്ഞ പത്തു കൊല്ലത്തിനകം മോഹിനിയാട്ടത്തിലെ ചില പാദവിന്യാസങ്ങളും ഭരതനാട്യം സ്വായത്തമാക്കിയിട്ടുണ്ട്.

ഇതൊന്ന് വ്യക്താക്കിത്തരുമോ?

ഉദാഹരണത്തിന് വലതുപാദം മുഖത്തിനു സമം പൊക്കി പെരുവിരല് കൈകൊണ്ടു പിടിയ്ക്കുന്ന വിഷ്ണുക്രാന്ത എന്ന കരണം ചെയ്യാന് ഈ വേഷസംവിധാനം സാദ്ധ്യമാക്കി.


പുര: പ്രസാരിത: പാദ:
കുഞ്ചിതോ ഗമനോന്മുഖ:
കരൗ ച രേചിതൗ യത്ര
വിഷ്ണുക്രാന്തം തദുച്യതേ -
എന്ന് വിഷ്ണുക്രാന്തം എന്ന കരണത്തിന്റെ ലക്ഷണം. കാല് മടക്കി ,മുന്നോട്ട് വെയ്ക്കാന് നീട്ടുക, കൈകള് കമിഴ്ത്തിപ്പിടിക്കുക - ഈ കരണത്തിനു താങ്കള് പറയുന്ന പ്രത്യേകതകളുള്ള ഒരു വസ്ത്രത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നേരെ മറിച്ച് വൃശ്ചികം, വൃശ്ചികനികുട്ടിതം തുടങ്ങി കാല് ലംബമായി ഉയര്ത്തുന്ന ചില കരണങ്ങള്ക്ക് സാധാരണ സാരി അസൗകര്യം ഉണ്ടാക്കിയേക്കാം.

ആ പോസ്റ്റും ഈ കമന്റും ഇട്ടപ്പഴക്കും തന്നെ ഞാന് ക്ഷീണിച്ചു.ഇനീം എന്തെങ്കിലുമൊക്കെ എഴുതി ഇതിന്റെ ഭംഗീം അഭംഗീം കൂട്ടാന് വയ്യ. ജന്മനാ മടിച്ച്യായ എന്നെക്കൊണ്ട് ഇത്രേം പണിയെടുപ്പിച്ച നിങ്ങള്ക്ക് ദൈവം വിധിച്ചത് നരകത്തീ തന്നെ.
സ്നേഹം സമാധാനം

എതിരന്‍ കതിരവന്‍ said...

അചിന്ത്യ:
കഥകളിയില്‍ നിന്നും കടമെടുത്തത് മുദ്രകളല്ല, മുദ്രാവിനിയോഗങ്ങളാണ്. അത്രയും വിസ്തരിക്കാനുള്ള “സ്കോപ്” ഇല്ലാതിരുന്നതിനാല്‍ എഴുതിയില്ലെന്നേ ഉള്ളു. “നശിപ്പിക്കുക”, “യുദ്ധം ചെയ്യുക”, “സ്വര്‍ണം”എന്നൊക്കെ കാണിക്കാന്‍ ഈ വിനിയോഗങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത് ഈയിടെയാണ്. കൂടാതെ വണ്ട് എന്നു കാണിക്കാനും തലമുടി എന്നു കാണിക്കാനും കൈവിരലുകള്‍ വിറപ്പിച്ചു തുടങ്ങിയതും “നീ” എന്നു കാണിക്കാന്‍ കൈ നീട്ടി ചൂണ്ടുന്നതും ഒക്കെ കഥകളി സ്വാധീനമാണ്.യുദ്ധത്തിന്റെ ചിട്ടവട്ടങ്ങളൊക്കെ കഥകളിയിലേതാണ്. ധനഞ്ജയന്റെ മഹാഭാരതം നൃത്തനാടകം ദുര്യോധനവധം ആട്ടക്കാഥയുടെ തമിഴ് തര്‍ജ്ജിമ പോലിരുന്നു.

മോഹിനിയാട്ടത്തിലെ “നാഗബന്ധം” എന്ന ചാരി ഈയിടെ‍ ഭരതനാട്യത്തില്‍ ഉപയോഗിച്ചു തുടങ്ങിയതാണ്.
വിഷ്ണുക്രാന്തയുടെ ചിത്രം "Karanas" എന്ന പുസ്തകത്തില്‍ കണ്ടതാണ്‍.വിശദവിവരം അചിന്ത്യയുടേ പോസ്റ്റിനു കമന്റായി ഇട്ടിട്ടുണ്ട്.
“ട്രെഡീഷണല്‍”ഭരതനാട്യത്തില്‍ കളരിയുടെ സ്വാധീനം അത്ര കാണാനില്ല. ഫ്യൂഷനില്‍ കാണാം.

ചന്ദ്രലേഖയേയും മറ്റു പരീക്ഷണങ്ങളെയും വിസ്തരിക്കാഞ്ഞത് അവ അത്രമാത്രം “ട്രെഡീഷണല്‍” ഭരതനാട്യത്തെ സ്വാധീനിക്കാത്തതു കൊണ്ടാണ്.

എന്റെ ലേഖനം വായിച്ച് പുതിയ ബ്ലൊഗ് സൈറ്റ് തുടങ്ങിയതുപോലെ ഉണ്ടല്ലോ.സന്തോഷം. അങ്ങനെയാണെങ്കില്‍ ഇതില്‍ക്കൂടുതല്‍ അംഗീകാരം വേറെ വേണോ?

അചിന്ത്യ said...

ഇനി കുതിരന്,
വിഷ്ണുക്രാന്തം എന്ന കരണത്തിന് കാല്‍ മാക്സിമം നെഞ്ചോളമേ ഉയര്‍ത്തേണ്ടൂ. താങ്കള്‍ പറഞ്ഞ പോലെ കാല്‍ ചെവിയോളം ഉയര്‍ത്തുന്ന ഊര്‍ദ്ധ്വതാണ്ഡവം എന്നറിയപ്പെടുന്ന നിലയുടെ ഒരു വല്ല്യേ ശില്പം ചിദംബരത്ത്ണ്ട്. അത് നാട്യശാസ്ത്രത്തിലെ താണ്ഡവലക്ഷണത്തില്‍ പറേണ ഏതാനും കരണങ്ങള്‍ടെ ഒരു അവിയലാ.അതിന്റെ പിന്നില്‍ അവര്‍ ഒരു കഥേം പറേണ്ണ്ട്. അതിപ്പോ പറഞ്ഞ് ബോറഡിപ്പിക്കിണില്ല്യാ.
ധനഞ്ജയന്മാഷ്ടെ നൃത്തത്തിനെ ആധാരാക്കീട്ടാണോ ഇപ്പറഞ്ഞതൊക്കേം? -:) മാഷ് ബേസിക്കലി കഥകളീന്നല്ലെ തുടങ്ങ്യേ. അദ്ദേഹത്തിന്റെ ഉത്തമാംഗാഭിനയത്തിലും കൂടി കഥകളീടെ സ്വാധീനം നല്ലോണം ണ്ട് (കൂട്ടരേ, നമ്മടെ ഉത്തമാംഗം വയറാണെങ്കിലും നര്‍ത്തകരടെ ഉത്തമാംഗം ശിരസ്സാത്രെ).
സ്വര്‍ണ്ണത്തിന് സ്വര്‍ണ്ണം എന്ന ലോഹം ന്നുള്ള അര്‍ത്ഥത്തില്‍ പറയാറുണ്ടോ ഭരതനാട്യത്തില്‍? മാല, വള എന്നൊക്ക്യല്ലാണ്ടെ ഞാന്‍ കണ്ടിട്ടില്യാട്ട്വോ.ഹസ്തലക്ഷണദീപികേല് ഇതൊക്കെ വേറെ വേറെ പറേണ്ണ്ടെങ്കിലും.
തലമുടി, വണ്ട് ഇതൊക്കെ ആദ്യം മുതല്‍ക്ക് തന്നെ കൈ വിറപ്പിച്ചുകൊണ്ടാണല്ലോ. അതിപ്പോ തുടങ്ങ്യേതല്ലല്ലോ.പണ്ടേ ഉള്ളതാണല്ലോ.ല്ലേ?
മോഹിനിയാട്ടത്തിലെ ചാരികളെ ആദ്യായി തരം തിരിച്ചതും അവയ്ക്ക് പേരിട്ടതുമൊക്കെ കല്ല്യാണിക്കുട്ട്യേമ്മ റ്റീച്ചറാന്ന് തോന്നുണു. റ്റീച്ചര്‍ പറയാറുള്ള നാഗബന്ധം എന്ന ചാരിയോട് സാമ്യള്ള ചലനം ഭരതനാട്യത്തിലും മറ്റ് നൃത്തരൂപങ്ങളിലും ണ്ട്. "അഭിനയദര്‍പ്പണ"ത്തില്‍ ഇതിനെ വിഷമസഞ്ചരം എന്ന ചാരിയോടും നാട്യശാസ്ത്രത്തിലെ ഉത്സ്പന്ദിതം എന്ന ചാരിയോടും ഉപമിയ്ക്കാം.ഇതുപയോഗിയ്ക്കാന്‍ മോഹിനിയാട്ടം കാണണ്ടാ, നാട്യശാസ്ത്രത്തിലെ ചലനങ്ങളില്‍ ഒരു പഠനം നടത്ത്യാല്‍ മതീന്നര്‍ത്ഥം."ബാലരാമഭരതം" പഠിച്ച് അതിലെ ചലനങ്ങള്‍ മോഹിനിയാട്ടത്തില്‍ കൊണ്ടരാന്‍ ശ്രമിക്കണ ഒരു നര്‍ത്തകീനെ എനിക്കറിയാം. പക്ഷേ മുതിരന്‍ പറഞ്ഞ പോലെ താങ്കള്‍ കണ്ട നൃത്തത്തിലെ ആ ചലനം മോഹിനിയാട്ടത്ത്ന്ന് കടം കൊണ്ടതാവാനും മതി.

ചന്ദ്രലേഖ നേരത്തെ പറഞ്ഞ റ്റ്രഡിഷനെ ചോദ്യം ചെയ്തു എന്നതു കൊണ്ട് തന്നെയാ അവരെക്കുറിച്ച് ഞാനും ഇത്രെം പറഞ്ഞത്.

ചില ദുഷ്ടമനുഷ്യന്മാര്‍ ബ്ലൊഗ്ഗില്‍ അചിന്ത്യയെപ്പോലെ ഉള്ള വഴിപ്പോക്കര്‍ക്കു ഒരക്ഷരം പറയാന്‍ അവസരം കൊടുക്കാണ്ടെ ബ്ലോഗ്ഗര്‍ ഇഡെന്റിറ്റി ഉള്ളോര്‍ക്ക് മാത്രം കമെന്റടിക്കാവൂന്ന് പറയും. അപ്പോ അങ്ങട്ടുള്ള ഒരു പാസ്പോര്‍ട്ടായി പണ്ടെങ്ങാണ്ടെടുത്തിട്ടതാ ഈ ബ്ലോഗ്ഗ്. പോസ്റ്റിടാന്‍ കതിരോന്‍ തന്നെ കാരണം.മഹാദുഷ്ടന്‍. തലേല്‍ ഇടിത്തീ വീഴും. നോക്കിക്കോ.

എതിരന്‍ കതിരവന്‍ said...

അചിന്ത്യ:
“സദിരിന്റെ....” പോസ്റ്റില്‍ കമന്റിട്ടിട്ടുണ്ട്.വായിക്കുമല്ലോ.
എന്ന്,
മഹാദുഷ്ടന്‍.

SUNISH THOMAS said...

ഹെന്‍റമ്മോ....

കതിര്‍ചേട്ടാന്‍ ആടിത്തിമിര്‍ത്തിരിക്കുകയാണല്ലോ?

എത്താന്‍ അല്‍പം വൈകി...മാപ്പ്!!

രാജേഷ് ആർ. വർമ്മ said...

പ്രായത്തിലും കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന എഴുത്ത്‌.

പേരിടീലിലാണല്ലോ ജാതകത്തെ തിരുത്തിക്കുറിക്കുന്ന ജാതകര്‍മ്മം. ഭരതമുനിയില്‍ നിന്നു നേരിട്ടു രണ്ടു സഹസ്രാബ്ദം താണ്ടിയെത്തിയെന്ന ധ്വനിയുണ്ടാക്കുന്ന പേരിനെക്കുറിച്ചു കേട്ടപ്പോള്‍ അമേരിക്കയില്‍ First Bible Church of Jesus എന്നൊക്കെയുള്ള പേരില്‍ മുളച്ചുപൊങ്ങുന്ന ചില സഭകളെപ്പറ്റി ഓര്‍ത്തുപോയി.

ശൃംഗാരത്തെ ആത്മീയതയായി വ്യാഖ്യാനിക്കുന്ന പാരമ്പര്യത്തിന്‌ ഇരുപതാം നൂറ്റാണ്ടുവരെയേ പഴക്കമുള്ളൂ എന്നു പറയുന്നതു ശരിയാണോ? സ്വാതിയും ജയദേവനും ആണ്ടാളും മീരയും എഴുതിവെച്ചതു കഥയറിയാതെ ആടിപ്പോന്നിരുന്നു എന്നും അതിനെ വിവരമുള്ള ആട്ടക്കാരും കാഴ്ചക്കാരും പഴയ വ്യാഖ്യാനങ്ങളിലേക്കു മടക്കി എന്നും വേണ്ടേ കരുതാന്‍?

എതിരന്‍ കതിരവന്‍ said...

നന്ദി, രാജേഷ്.

ശൃംഗാര/ഭക്തി ദ്വന്ദ/സമന്വയങ്ങള്‍ സാഹിത്യത്തില്‍ പന്ണ്ടേ ഉണ്ടായിരുന്നു (ഗീതഗോവിന്ദം).പക്ഷെ അതു ദൃശ്യകലകളില്‍ എത്തിച്ചേര്‍ന്നത് താമസിച്ചാണ്. സ്വാതിയുടെ പദങ്ങ്നള്‍ അദ്ദേഹത്തിന്റെ കാലത്തു തന്നെ ആടിയിരുന്നിരിക്കാം. മീരയും ആണ്ടാളുമൊക്കെ സ്റ്റേജില്‍ കയറുന്നത് ഈ അടുത്ത കാലത്താണ്.

രുഗ്മിണീ ദേവി ചെയ്തത് ശൃംഗാരത്തെ പാടെ എടുത്തുകളയുകയാണ്. ബാലസരസ്വതി ഗീതഗോവിന്ദവും ക്ഷേത്രജ്ഞരുടെ കൃതികളും ഉദ്ധരിച്ച് ഇതിനെ എതിര്‍ത്തു.അവറ് ഇങ്ങനെ പറയുന്നു:
"....when it comes to abhinaya sr^mgaaram is the dominant mood.. I emphasize this bacause of some who seek to "purify" bharathanatyam by replacing the traditional lyrics which express sringaara with devotional songs. ......The srimgara we experince in Bharathanatyam is never carnal, never, never.....It cannot be the body's rapture...."

രുഗ്മിണീദേവിയുടെ വാശി അധികനാള്‍ നീണ്ടു നിന്നില്ല. ഭരതനറ്റ്യം അതിന്റെ വഴിക്കു പോയി.

ശൃംഗാരവും ഭക്തിയും ദൃശ്യ്പ്പെടുന്നത് നാടന്‍ കലകളിലായിരുന്നു. കുടകിലെങോ ഒരു ശാസ്താക്ഷേത്രത്തില്‍ (ഒരു പ്രത്യേക ഗിരിവര്‍ഗ്ഗക്കാരുടെ) ഉത്സവം ആഘോഷിയ്ക്കുന്നത് രതിലീലയുടെ അനുകരണം പ്രദര്‍ശിപ്പിച്ചാണ്. ഈയിടെ ഭാഷാപൊഷിണിയില്‍ വായിച്ചത്. നമ്മുടെ കളമെഴുത്തില്‍ കാളിയെ വരയ്ക്കുമ്പോള്‍ മുലകള്‍ മാത്രം ധാരാളം പൊടിയുപയോഗിച്ച് വലിയ കൂമ്പാരമാക്കും. കളം മായിക്കുമ്പോള്‍ മറ്റെല്ലാം തോറ്റം പാട്ടോടെ മായിച്ചിട്ടൂം ഈ മുലക്കളെ മാത്രം അവസാനത്തേയ്ക്ക് വയ്ക്കും.

കിഷോർ‍:Kishor said...

എതിരന്‍!

ഈ പോസ്റ്റ് ഇന്നു മാത്രമാണ് കാണുന്നത്. ഇത്തരം ഗഹനമായ ലേഖനങ്ങള്‍ ആര്‍ക്കൈവിനുള്ളില്‍ കുടുങ്ങി ആരും കാണാതെ കിടക്കുന്നത് കഷ്ടമാണ്. പ്രധാനപ്പെട്ട ലേഖനങ്ങള്‍ക്ക് ബ്ലോഗിന്റെ സൈഡില്‍ ലിങ്ക് ഇട്ടൂ കൂടേ?

വേഷത്തിലും അവതരണത്തിലും വിഷയത്തിലും രുഗ്മിണീദേവി മാറ്റങ്ങള്‍ വരുത്തിയെന്നത് ശരിതന്നെ.പക്ഷെ ശാസ്ത്രീയ നൃത്തങ്ങളുടെ അടിസ്താനമായ കാല്‍ചുവടുകളും കൈമുദ്രകളും ഭൂരിഭാഗവും സദിരിന്റെത് തന്നെയല്ലേ ഭരതനാട്യത്തിനും?

ഇതു പോലുള്ള ഒരു പരിഷ്കരണം കര്‍ണ്ണാടക സംഗീതത്തിലും നടന്നിട്ടുണ്ട്. പാശ്ചാത്യ ഉപകരണമായ വയലിന്റെ ഉപയോഗവും അരിയക്കുടി 1930കളില്‍ നടപ്പാക്കിയ ആധുനിക കച്ചേരി ഫോര്‍മാറ്റും പാപനാശം തുടങ്ങി വച്ച തമിള്‍ കൃതികളും മറ്റും ഉദാഹരണം. പക്ഷേ ഒരു ശാസ്ത്രീയ കല നിര്‍വ്വചിക്കപ്പെടുന്നത് ഇത്തരം ഭാഹ്യമായ വസ്തുതകള്‍(അവതരണം, വിഷയം, ഭാഷ, ഉപകരണം, വേഷം...) കൊണ്ടല്ലല്ലോ? ഞാന്‍ പറഞ്ഞു വരുന്നത് സംഗീതം നിര്‍വ്വചിക്കപ്പെടുന്നത് രാഗങ്ങളിലൂടെയും ഗമകങ്ങളിലൂടെയും മാത്രമാണ്. അതു പോലെ നൃത്തം നിര്‍വ്വചിക്കപ്പെടുന്നത് അടിസ്താനമായ കാല്‍ചുവടുകളും കൈമുദ്രകളും മുഖാഭിനയവും വഴിയല്ലേ?...

ഭരതനാട്യത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന നിര്‍-ലൈഗീകവല്‍ക്കരണം (de-sexualization) എടുത്തു പറഞ്ഞതില്‍ സന്തോഷം. ഭരണകൂടത്തിന്റെ നിരോധനത്തിലൂടെ വേശ്യാവൃത്തിലിയേക്ക് തള്ളപ്പെട്ട ദേവദാസികളുടെ പിടിയില്‍ നിന്നും ഭരതനാട്യത്തെ മോചിപ്പിക്കാന്‍ രുഗ്മിണീ ദേവി കണ്ടു പിടിച്ച വഴിയാണിത്. ആരെന്ത് ചെയ്താലും നൃത്തങ്ങളില്‍ നിന്ന് ശൃംഗാരഭാവത്തെ ഉന്മൂലനം ചെയ്യുക അസാധ്യം! ഒരു ആത്മീയ പരിവേഷമുണ്ടാക്കുന്നതിന് ആകെ ചെയ്യേണ്ടത് നായകനെ ദൈവമാക്കുക എന്നതാണ് :-) അതോടെ ശൃംഗാരത്തിന് മാന്യതയും “ആത്മീയത”യും കൈവരുന്നു.

ഒരു തമാശ: ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് എന്റെ നൃത്താധ്യാപിക “സാമീ നാനുന്തന്‍ അടിമൈ..” എന്ന നാട്ടക്കുറിഞ്ഞി വര്‍ണ്ണം അതി മനോഹരമായി അവതരിപ്പിച്ചത് കാണാനിടയായി. എനിക്ക് പെട്ടന്ന് മനസ്സില്‍ ഓര്‍മ്മ വന്നത് ബ്രിട്ട്നി സ്പിയേര്‍സിന്റെ “I am a slave for you“ എന്ന മ്യൂസിക് വീഡിയോ ആണ് :-)

എതിരന്‍ കതിരവന്‍ said...

കിശോര്‍:
സന്തോഷം. വൈകിയെങ്കിലും വായിച്ച് അഭിപ്രായം പറഞ്ഞതില്‍ വലരെ നന്ദി.

ഭരതനാട്യം എന്നു ഇന്നു വിവക്ഷിക്കപ്പെടുന്നത് സദിരില്‍ നിന്നും ഉയിര്‍ക്കൊണ്ട് പലവഴികള്‍ താണ്ടിയെത്തിയ നൃത്തരൂപമാണ്. അത് പുരാതനമല്ല. അതു ഒന്നുകൂടി വെളിവാക്കാനാണ് അവസാനത്തെ വാചകം. ബാലസരസ്വതി ഇന്ന് വന്നു കളിച്ചാല്‍ ഭരതനാട്യമാണെന്നു സമ്മതിച്ചു കൊടുക്കുന്നവര്‍ ചുരുങ്ങും.

‘ഇന്‍ഡ്യയിലെ ഏറ്റവും പഴക്കമേറിയ നൃത്തം “ എന്നൊക്കെ പറഞ്ഞാല്‍ ഭോഷ്കാവും.

അനിത രത്നവും മറ്റും ഇപ്പോള്‍ ചെയ്യുന്നതിന് ‘Neo bharatha natyam'എന്ന് പേരൊക്കെ ഇട്ടു കഴിഞ്ഞിരിക്കുന്നു.

കിഷോർ‍:Kishor said...

അനിത രത്നത്തിന്റെ ‘നീലം’ എന്നു പേരിട്ട “നിയോ ഭരതനാട്യം” കഴിഞ്ഞയാഴ്ച ബോസ്റ്റണില്‍ അവതരിപ്പിച്ചതു കണ്ടിരുന്നു.

സദിരിന്റെ നിര്‍-ലൈഗികവല്‍ക്കരണത്തെയും സംസ്കൃതവല്‍ക്കരണത്തെയും നിശിതമായി വിമര്‍ശിക്കുന്ന ഒരു ഇംഗ്ലീഷ് ലേഖനം (ചെന്നൈയിലെ ഒരു നര്‍ത്തക സുഹൃത്ത് എഴുതിയത്) എന്റെ കൈവശമുണ്ട്. വായിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മെയില്‍ അയക്കുക.

അനില്‍@ബ്ലോഗ് // anil said...

ലേഖനം നന്നായിരിക്കുന്നു സുഹൃത്തേ,
സാങ്കേതികങ്ങള്‍ അത്രക്കു വഴങ്ങുന്നില്ല,എങ്കിലും മനസ്സിലാക്കുന്നു. കൂടുതലായി കിട്ടിയ ലിങ്കുകള്‍ക്കും നന്ദി, സൌകര്യം പോലെ വായിക്കാം, എന്റെ ധാരണകള്‍ ഉറപ്പിക്കുന്നതെന്ന് തോന്നുന്നു ഒറ്റ നോട്ടത്തില്‍.

Calvin H said...

നല്ല പഠനം ....
ഇത്രയ്ക്കും റീസന്റ് ആണ് ഇന്നു കാണുന്ന ഭരതനാട്യരൂപം എന്ന് അറിയില്ലായിരുന്നു..
ഭരതമുനി സ്പെഷ്യല്‍ ആയി ചിട്ടെപ്പെടുത്തിയെ ആണെന്നല്ലേ കരുതിയിരുന്നെ...

ഈ കണ്ണകി-നര്‍ത്തകി-മണിമേഖലൈ ടീമിന്റെ ടെലിവിഷന്‍ ചിത്രീകരണത്തില്‍ എല്ലാം ഈ നര്‍ത്തകി ഒരു ഭരതനാട്യക്കാരി ആണല്ലോ എപ്പോഴും...

പുരാണസിനിമകളില്‍ രംഭ തിലോത്തമ ഒക്കെ ഭരതനാട്യം ആണല്ലോ?

ഇത് ആളെ പറ്റിക്കുവാ.. സമ്മതിച്ച് തരൂല....

kadathanadan:കടത്തനാടൻ said...

ഗുരു ചന്ദ്രശേഖരന്റെ "നാട്യനിരീക്ഷണ"ത്തിൽ ഇങ്ങിനെ പറയുന്നു.പതിനേഴാം നൂറ്റാണ്ടിൽ തഞ്ചാവൂർ ദേശത്തിൽ രാജമന്നാർ കുടിക്ക്‌ സമീപം ചെങ്കനാർ കോയിൽഗ്രാമത്തിൽ തേവാരം പാടുന്നതിൽ അതിസമർത്ഥനായിരുന്ന ഒരു വയോവൃദ്ധൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരു് എന്തായിരുന്നു എന്ന് ആർക്കും നിശ്ചയമില്ലെങ്കിലും അദ്ദേഹത്തിന്റെ പൂർവ്വിക കുടുംബം തിരുനെൽ വേലിയിലാണെന്നാണ് അറിയപ്പെടുന്നത്‌.ഇദ്ദേഹവും പുത്രന്മാരായ ഗംഗൈമുത്തുവും,രാമലിംഗവും ആസ്ഥാന വിദ്വാന്മാരായി ക്ഷേത്രങ്ങളിൽ നാട്യപ്രവർത്തി നടത്തിവന്നിരുന്നവരാണ്. രാമലിംഗത്തിന്ന് സുബ്ബരായർ,ചിദംബരം എന്ന രണ്ട്‌ പുത്രന്മാർ സഗീതനാട്യ സാഹിത്യകലകളിൽ പ്രസിദ്ധരായിരുന്നു.ഭരതനാട്യത്തിൽ ഇന്നുകാണുന്ന സമ്പ്രദായം അക്കാലത്ത്‌ നടപ്പുണ്ടായിരുന്നില്ല .സിംഹനർത്തനം,കുടക്കൂത്ത്‌,കടത്തിന്മേൽ നടനം തുടങ്ങിയ കൂത്തുകൾ ദേവാലയങ്ങളിൽ നടത്തിവന്നിരുന്ന നൃത്ത വിഭാഗങ്ങളായിരുന്നു.മേൽപറഞ്ഞ സുബ്ബരായൻ എന്നയാളിന്ന് പൊന്നയ്യ,ചിന്നയ്യ,ശിവാനന്ദൻ,വടിവേലു എന്ന നാലു പുത്രന്മാരുണ്ടായി,സുബ്ബരായരും പുതന്മാരും ചെങ്കനാർ കോയിൽ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ പൂമാലകെട്ടിയും തേവാരം പാടിയും കാലായാപനംചെയ്തു വരവേ ഒരു ദിവസം തഞ്ചാവൂർ അധിപനായ തുളജ മഹാരാജാവ്‌ ക്ഷേത്രദർശ്ശനത്തിന്നിടയിൽ സുബ്ബരായരുടെയും പുത്രന്മാരുടെയും സംഗീത വൈദഗ്ധ്യം നേരിൽ കേട്ടറിഞ്ഞപ്പോൾ ഇവരേ അദരിച്ച്‌ മുത്തുസ്വമി ദീക്ഷിതരുടെ ശിക്ഷണത്തിൽ സംഗീതാഭ്യാസത്തിന്ന് ഏർപ്പാട്ചെയ്തുകൊടുത്തു.അതോടുകൂടി ഇവർ രാജസദസ്സിലെ ഉജ്വലതാരങ്ങളായിത്തിർന്നു .എവിടെയും എപ്പോഴും കച്ചേരി രീതിയിൽ ഭരതനാട്യം അവതരിപ്പിക്കുന്നതിനുതക്ക ഒരു സമ്പ്രദായം ഉണ്ടാക്കണമെന്ന ആശയം പൊന്നയ്യാ യ്ക്കുണ്ടാവുന്നത്‌ ഇക്കാലത്താണ്.സംഗീതകലയുടെ പ്രാരംഭ പാഠങ്ങളായ സരളിവരശയും,ജണ്ഡവരിശയും,അലങ്കാരവും എങ്ങിനൊയോ അതേപോലെ നാട്യത്തിന്നും പ്രാരംഭ്‌ പാഠമായി അടവുകളെ പത്തു തരമായി വിഭജിച്ച്‌,തട്ടടവ്‌,നാട്ടടവ്‌,കുതിത്ത്മെട്ടടവ്‌,ജതിയടവ്‌,തട്ടുമെട്ടടവ്‌,മെയ്യടവ്‌,അനാദിയടവ്‌, മെട്ടടവ്‌ നടൈയടവ്‌ മുടിവടവ്‌ എന്നീ പത്തടവുകൾ.ഇവയിൽ ഓരോന്നിന്നും 12 ഉപ വിഭാഗങ്ങൾ ഉണ്ടാക്കി120 അടവുകളാക്കിതീർത്തുതിന്ന് ശേഷം അലാരിപ്പ്‌,ജതിസ്വരം,ശബ്ദം,പദവർണ്ണം,സ്വരജതി,പദം,രാഗമാലിക,തില്ലാന തുടങ്ങിയ നൃത്തശിൽപങ്ങൾ ശൃഷ്ടിക്കുകയുണ്ടായി.ഓരോ ഇനങ്ങളും പലരാഗത്തിലും താളത്തിലും നായികാനായക ഭേദത്തോടുകൂടി തമിഴിലും തൊലുങ്കിലും ഉണ്ടാക്കി,രണ്ടു പെൺകുട്ടികളെ അഭ്യസിപ്പിച്ചു തന്റെ ഗുരുനാഥനുൾപ്പെട്ട രാജസന്നിധിയിൽ അരങ്ങേറിയപ്പോൾ രാജപ്രീതിക്ക്‌ പാത്രീഭവിക്കുകയും "സഗീതത്തിന്ന് പുരന്ദരദാസ്‌ വഴികാട്ടിയത്പോലെ നാട്യത്തിന്ന് എന്റെ ശിഷ്യന്മാർ വഴികാട്ടുന്നു"എന്ന് ദീക്ഷിതർ അഭിപ്രായപ്പെട്ടു.എന്നുമാത്രമല്ല'സംഗീതസാഹിത്യശ്രേഷ്ടർ'എന്ന ബഹുമതി നൽകുകയുംചെയ്തു.എന്നും പറയുന്നുണ്ടു

എതിരന്‍ കതിരവന്‍ said...

ശ്രീഹരീ:
പുരാണസിനിമയിൽ മിക്കപ്പോഴും കാണാറുള്ളത് ഭരതനാട്യമല്ല. പല നൃത്തങ്ങളുടേയും സങ്കരമാണ്. ഭരതനാട്യവേഷത്തിനു ലഭിച്ച ജനസമ്മതി അതിനു വിശ്വാസയോഗ്യത നൽകി. തമിഴ് സ്ത്രീകൾ കല്യാണത്തിനും മറ്റും അണിഞ്ഞിരുന്ന നെറ്റിച്ചുട്ടിയും ഉഡ്യാണ (ബെൽറ്റ്)വും ഭരതനാട്യം വഴി റ്റി. വി/സിനിമയിൽ ദേവിയുടെ വേഷം കെട്ടലിനും ഉപയോഗിയ്ക്കുന്നതു വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ.
ശിലാശിൽ‌പ്പങ്ങളിൽ നിന്നും കരണം അഥവാ അടവിന്റെ രൂപം മാത്രം ലഭിയ്ക്കുന്നു. നൃത്തം എങ്ങിനെ ചെയ്തിരുന്നു എന്ന് നമുക്ക് അറിവില്ല.
നൃത്തത്തിന്റെ ചരിത്രം പഠിയ്ക്കാൻ സിനിമാ വഴികാട്ടിയാവേണ്ടതില്ലല്ലൊ.

കടത്തനാടൻ: ഈ അറിവു പങ്കുവച്ചതിൽ നന്ദി, സന്തോഷം.തഞ്ചാവൂർ നാല്വരുടെ പൂർവ്വചരിത്രം അന്വേഷിച്ചു കൊണ്ടിരിക്കയായിരുന്നു. ‘നാട്യനിരീക്ഷണം’ പുസ്തകം എവിടെ കിട്ടും?‘ഗുരു ചന്ദ്രശേഖർ’ സി. വി. ചന്ദ്രശേഖർ ആണോ? അതെയോ നമ്മുടെ ‘ഡാൻസർ ചന്ദ്രശേഖരനോ’?

kadathanadan:കടത്തനാടൻ said...

1986ൽ പ്രതിഭ നാട്യ കലാ കേന്ദ്രമാണ് "നാട്യ നിരീക്ഷണം" എന്ന കൃതി പുറത്തിറക്കിയത്‌ .ഡാൻസർ ചന്ദ്രശേഖരനാണ് Author മിത്രൻ നമ്പൂതിരിപ്പാട്‌,എസ്‌ ഗുപ്തൻ നായർ,എന്നിവർ അവതാരിക എഴുതിയിട്ടുണ്ട്‌.തിരുവനന്തപുരത്തുള്ള ശാസ്ഥാ പ്രിന്റേഴ്സിൽ നിന്നാണ് അച്ചടി. സാദനം ഇപ്പോൾ കിട്ടുമോ എന്നറിയില്ല

സുധി അറയ്ക്കൽ said...

വിശദമായി വായിക്കാൻ ഒരു ദിവസമെടുത്തു.ഒരു റഫറൻസിനായി സൂക്ഷിയ്ക്കുന്നു.ആവശ്യമുണ്ട്‌.

sasitamil said...
This comment has been removed by a blog administrator.
Unknown said...
This comment has been removed by a blog administrator.